অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആധുനിക കാലഘട്ടം

ആധുനിക തിരുവിതാംകൂര്‍

a. മാര്‍ത്താണ്ഡവര്‍മ (1729 - 58). 1729-ല്‍ സ്ഥാനാരോഹണം ചെയ്ത അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയാണ് ആധുനിക തിരുവിതാംകൂറിന്റെ ശില്പി. രണ്ടാം ചേരസാമ്രാജ്യത്തിന്റെ കാലഘട്ടത്തില്‍ ചെറിയൊരു നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിനെ പുരോഗതിയിലേക്ക് നയിച്ചതും വലിയൊരു രാജ്യമായി വികസിപ്പിച്ചതും മാര്‍ത്താണ്ഡവര്‍മയായിരുന്നു. മാര്‍ത്താണ്ഡവര്‍മയുടെ കാലത്താണ് വേണാട് തിരുവിതാംകൂര്‍ എന്ന പേരില്‍ പ്രശസ്തിനേടുന്നത്. തിരുവിതാംകോട് അഥവാ തൃപ്പാപ്പൂര്‍ സ്വരൂപത്തിലെ അംഗമായിരുന്നു മാര്‍ത്താണ്ഡവര്‍മ. തിരുവിതാംകോട് എന്ന സ്വരൂപനാമത്തില്‍ നിന്നാണ് തിരുവിതാംകൂര്‍ എന്ന രാജ്യനാമം നിഷ്പന്നമായത്.

രാജ്യത്തുടനീളം തികഞ്ഞ അരാജകത്വം നിലനിന്നിരുന്ന കാലഘട്ടത്തിലായിരുന്നു മാര്‍ത്താണ്ഡവര്‍മ അധികാരമേറ്റത്. എട്ടുവീട്ടില്‍ പിള്ളമാരുടെ പാവ മാത്രമായിരുന്നു മാര്‍ത്താണ്ഡവര്‍മയ്ക്കു മുമ്പുള്ള രാജാക്കന്മാര്‍. ഇതിന് അറുതിവരുത്താന്‍ മാര്‍ത്താണ്ഡവര്‍മ തമിഴ്നാട്ടില്‍ നിന്നും മറവപ്പടയെ കൂലിക്കുകൊണ്ടുവന്നു അരാജകവാദികളായ തമ്പിമാരെയും എട്ടുവീട്ടില്‍പ്പിള്ളമാരെയും ഉന്മൂലനം ചെയ്യുകയും രാജ്യവിസ്തൃതി വര്‍ധിപ്പിക്കാന്‍ സ്വന്തം സൈന്യത്തെ സജ്ജീകരിക്കുകയും ചെയ്തു. യുദ്ധത്തില്‍ തോല്‍ക്കുന്ന ചെറുകിട നാട്ടുരാജ്യങ്ങളും ദേശങ്ങളും തിരുവിതാംകൂറിനോട് കൂട്ടിച്ചേര്‍ത്തുകൊണ്ട് അദ്ദേഹം രാജ്യവിസ്തൃതി വര്‍ധിപ്പിച്ചു. പരാജിതരായ നാടുവാഴികളെ സാമന്തന്മാരായി അവരവരുടെ നാട് ഭരിക്കുവാന്‍ അനുവദിക്കുകയായിരുന്നു രീതി.

ആറ്റിങ്ങല്‍ റാണിയുമായി ഉണ്ടാക്കിയ ഒരു ഉടമ്പടിപ്രകാരമായിരുന്നു ആറ്റിങ്ങല്‍ തിരുവിതാംകൂറിനോട് കൂട്ടിച്ചേര്‍ത്തത്. തലശ്ശേരിയിലെയും മാഹിയിലെയും നാടുവാഴികളെ നേരിടാന്‍ മാര്‍ത്താണ്ഡവര്‍മ ഇംഗ്ളീഷുകാരും ഫ്രഞ്ചുകാരുമായി ധാരണ ഉണ്ടാക്കിയെങ്കിലും 1734-ല്‍ നടന്ന യുദ്ധത്തില്‍ അദ്ദേഹം പരാജയപ്പെട്ടു. കൊട്ടാരക്കരയിലെ രാജാവ് മരിച്ചപ്പോള്‍ രാജാവിന്റെ പത്നിയെ ഭരണാധികാരിയാക്കാന്‍ മാര്‍ത്താണ്ഡവര്‍മ അനുവദിച്ചില്ല. രാജ്ഞി ഫ്രഞ്ചുകാരുടെ സഹായം തേടിയെങ്കിലും മാര്‍ത്താണ്ഡവര്‍മയുടെ സൈന്യം കൊട്ടാരക്കര പിടിച്ചെടുക്കുകയും തിരുവിതാകൂറിനോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. തത്ഫലമായി ഫ്രഞ്ചുകാരുടെ കുരുമുളക് വ്യാപാരം തകര്‍ച്ചയിലേക്ക് നീങ്ങി. ഇതില്‍ അസംതൃപ്തരായ ഡച്ചുകാര്‍ ശ്രീലങ്കന്‍ സൈന്യത്തിന്റെ സഹായത്തോടെ തെക്കുനിന്ന് തിരുവിതാംകൂറിനെ ആക്രമിക്കാന്‍ പുറപ്പെട്ടു. വേണാടിന്റെ തലസ്ഥാനമായ കല്‍ക്കുളത്ത് വച്ച് തിരുവിതാംകൂര്‍ സൈന്യം ഡച്ചുകാരെ നേരിട്ടു. 1741 ആഗസ്റ്റില്‍ കുളച്ചലില്‍ വച്ച് തിരുവിതാംകൂര്‍ സൈന്യം ഡച്ചുകാരെ പൂര്‍ണമായി പരാജയപ്പെടുത്തിയതോടെ ഡച്ചു ആധിപത്യം കേരളത്തില്‍ പൂര്‍ണമായും അവസാനിച്ചു.

തടവുകാരനായി പിടിച്ച ഡച്ചു സേനാനായകന്‍ ഡിലനോയിയെ മാര്‍ത്താണ്ഡവര്‍മ തിരുവിതാംകൂര്‍ സൈന്യത്തിന്റെ പരിശീലകനാക്കി. തുടര്‍ന്ന് നടന്ന പല യുദ്ധങ്ങളിലും തിരുവിതാംകൂറിനെ നയിച്ചത് ഡിലനോയിയായിരുന്നു. 1742-56 വര്‍ഷത്തില്‍ മാര്‍ത്താണ്ഡവര്‍മ കായംകുളം, കൊല്ലം, അമ്പലപ്പുഴ, തെക്കുംകൂര്‍, വടക്കുംകൂര്‍ എന്നീ നാട്ടുരാജ്യങ്ങളെ ആക്രമിച്ചു പരാജയപ്പെടുത്തുകയും ആ രാജ്യങ്ങള്‍ തിരുവിതാംകൂറിനോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ജനോപകാരപ്രദമായ നിരവധി പ്രവര്‍ത്തനങ്ങളും മാര്‍ത്താണ്ഡവര്‍മയുടെ കാലഘട്ടത്തില്‍ ഉണ്ടായി. അണക്കെട്ടുകള്‍, ജലസംഭരണികള്‍, തോടുകള്‍, റോഡുകള്‍ എന്നിവ അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ നിര്‍മിച്ചു. പദ്മനാഭപുരം കൊട്ടാരവും പദ്മനാഭസ്വാമിക്ഷേത്രവും കൃഷ്ണപുരം കൊട്ടാരവും അദ്ദേഹം പുതുക്കിപ്പണിതു. ഭരണസൌകര്യത്തിനായി രാജ്യത്തെ തെക്കേ മുഖം, വടക്കേ മുഖം, പടിഞ്ഞാറേ മുഖം എന്നിങ്ങനെ മൂന്നായി തിരിക്കുകയും പിന്നീട് അവയെ കാര്യങ്ങളുടെ കീഴില്‍ മണ്ഡപത്തും വാതിലുകളായി വിഭജിക്കുകയും ഓരോന്നിനും പ്രത്യേകം കാര്യക്കാരെ നിയമിക്കുകയും ചെയ്തു. ഈ മണ്ഡപത്തുംവാതിലുകളാണ് പില്ക്കാലത്ത് താലൂക്കുകളായി മാറിയത്. മണ്ഡപത്തും വാതിലുകളെ പിന്നെ പകുതികളായും വിഭജിച്ചു. പകുതികളാണ് പിന്നീട് വില്ലേജുകളായി മാറിയത്. സുശക്തമായൊരു കേന്ദ്രീകൃത ഭരണം വ്യവസ്ഥാപിതമാക്കിയതോടൊപ്പം നികുതി സംഭരണത്തിലും മാര്‍ത്താണ്ഡവര്‍മ ശ്രദ്ധ പതിപ്പിച്ചു. 1739-ല്‍ നിലംപുരയിടങ്ങളുടെ കണ്ടെഴുത്തു നടത്താന്‍ അദ്ദേഹം വ്യവസ്ഥയുണ്ടാക്കി. ഈ വ്യവസ്ഥ പ്രകാരം വസ്തുക്കളെ ദേവസ്വം, ബ്രഹ്മസ്വം, ദാനം, പണ്ടാരവക എന്നിങ്ങനെ നാലായി വിഭജിച്ചു. ഇരുപ്പൂകൃഷിക്ക് പാട്ടം ഇരട്ടിയാക്കുകയും കൈവശക്കാരന് കരം നിശ്ചയിച്ചുകൊണ്ട് പട്ടയം നല്‍കുകയും ചെയ്തു. സര്‍ക്കാരിന്റെ വ്യാപാരസംവിധാനത്തെയും മാര്‍ത്താണ്ഡവര്‍മ പുനഃസംവിധാനം ചെയ്തു. കുരുമുളക്, പുകയില, കാട്ടുകൊന്ന, അടയ്ക്ക മുതലായ ചരക്കുകളുടെ കച്ചവടവും ഉപ്പുനിര്‍മാണവും സര്‍ക്കാരിന്റെ കുത്തകയാക്കുകയും രാജ്യത്ത് സംഭരണശാലകള്‍ തുറക്കുകയും ചെയ്തു. കയറ്റുമതിയിലും ഇറക്കുമതിയിലും ചുങ്കംപിരിക്കാന്‍ പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തു.

രാമയ്യന്‍ ദളവയായിരുന്നു മാര്‍ത്താണ്ഡവര്‍മയുടെ പ്രധാന ഉപദേശകന്‍. 1750 ജനു. 3-ന് മാര്‍ത്താണ്ഡവര്‍മ രാജ്യം ശ്രീപദ്മനാഭന് തൃപ്പടിദാനമായി സമര്‍പ്പിച്ചു. അതുമുതല്‍ മാര്‍ത്താണ്ഡവര്‍മയും പിന്‍ഗാമികളും ശ്രീപദ്മനാഭദാസരായിട്ടാണ് ഭരണം നടത്തിയത്. രാമപുരത്തുവാര്യര്‍, കുഞ്ചന്‍നമ്പ്യാര്‍ എന്നീ കവികള്‍ ഏറെക്കാലം മാര്‍ത്താണ്ഡവര്‍മ രാജാവിന്റെ സദസ്സിലെ അംഗങ്ങളായിരുന്നു. നോ. മാര്‍ത്താണ്ഡവര്‍മ

b. ധര്‍മരാജാവ് (1758 - 98). മാര്‍ത്താണ്ഡവര്‍മയ്ക്കുശേഷം തിരുവിതാംകൂറില്‍ അധികാരത്തില്‍ വന്നത് ധര്‍മരാജാവ് എന്ന പേരില്‍ ഭരണം നടത്തിയ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ രാജാവായിരുന്നു. സിംഹാസനാരോഹണാനന്തരം ഇദ്ദേഹം സാമൂതിരിമാരുടെ ആക്രമണത്തിനെതിരെ കൊച്ചിയുമായി ഒരു ഉടമ്പടിയുണ്ടാക്കി. ഈ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ കൊച്ചിയുടെ ചില സാമന്തപ്രദേശങ്ങള്‍ തിരുവിതാംകൂറിനു ലഭിച്ചു. എന്നാല്‍ മൈസൂറിന്റെ ആക്രമണത്തെ ഭയന്ന് വളരെപ്പെട്ടെന്നു സാമൂതിരി ധര്‍മരാജാവുമായി ധാരണ ഉണ്ടാക്കി (1763). അങ്ങനെ കോഴിക്കോട്, കൊച്ചി, തിരുവിതാംകൂര്‍ എന്നിവയ്ക്കിടയില്‍ സമാധാനം നിലവില്‍ വന്നു.

ധര്‍മരാജാവിന്റെ ഭരണകാലത്തുണ്ടായ മറ്റൊരു പ്രധാന സംഭവം തിരുവിതാംകൂറിന്റെ കിഴക്കന്‍ മേഖലയിലൂടെ ഉണ്ടായ കര്‍ണാട്ടിക് നവാബിന്റെ കടന്നുകയറ്റമായിരുന്നു. നവാബിന്റെ കടന്നുകയറ്റത്തെ പ്രതിരോധിക്കാന്‍ രാജാവ് ബ്രിട്ടീഷുകാരുടെ സഹായം തേടി. ബ്രിട്ടീഷുകാരുടെ സഹായത്തോടെ ധര്‍മരാജാവ് കര്‍ണാട്ടിക് ഗവര്‍ണറുമായി സമാധാന ഉടമ്പടി ഉണ്ടാക്കി. പക്ഷേ ഇത് തിരുവിതാംകൂറിന്റെ രാഷ്ട്രീയ കാര്യങ്ങളില്‍ ബാഹ്യശക്തികള്‍ക്ക് ഇടപെടാന്‍ അവസരമൊരുക്കി. ഈ കാലഘട്ടത്തിലാണ് (1766) ഹൈദരാലിയും ടിപ്പുവും വടക്കന്‍ കേരളം (മലബാര്‍) ആക്രമിക്കുന്നതും മലബാറില്‍ അവരുടെ ആധിപത്യം ഉറപ്പിക്കുന്നതും. 1744-ല്‍ കോഴിക്കോട് കീഴടക്കിയ മൈസൂര്‍ സൈന്യം കൊച്ചിയിലേക്ക് നീങ്ങി. 1790-ല്‍ ടിപ്പുവിന്റെ സൈന്യം ആലുവ വരെ എത്തി. എന്നാല്‍ ബ്രിട്ടീഷ് സൈന്യം മൈസൂര്‍ ആക്രമിച്ചതിനാല്‍ ടിപ്പുവിന് മൈസൂറിലേക്ക് പിന്മാറേണ്ടിവന്നു. തുടര്‍ന്ന് മൈസൂര്‍ യുദ്ധത്തില്‍ ടിപ്പു പരാജയപ്പെടുകയും 1792-ലെ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം മലബാര്‍ ബ്രിട്ടീഷുകാര്‍ക്ക് ലഭിക്കുകയും ചെയ്തു. മൈസൂറിന്റെ ആക്രമണത്തെ പ്രതിരോധിക്കാന്‍ ബ്രിട്ടീഷുകാരുടെ സഹായംതേടിയ രാജാവ് തിരുവിതാംകൂറിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ നെടുങ്കോട്ട നിര്‍മിക്കുകയും ഡച്ചുകാരില്‍ നിന്നും കൊടുങ്ങല്ലൂര്‍, പള്ളിപ്പുറം എന്നീ കോട്ടകള്‍ വിലയ്ക്കുവാങ്ങുകയും ചെയ്തു.

1795-ല്‍ രാജാവ് ബ്രിട്ടീഷുകാരുമായി മറ്റൊരു ഉടമ്പടിയുണ്ടാക്കുകയും തിരുവിതാംകൂറില്‍ കൊടിമരം നിര്‍മിക്കാന്‍ അനുവാദം നല്‍കുകയും ചെയ്തു. നിയതാര്‍ഥത്തില്‍ ഈ ഉടമ്പടിയാണ് തിരുവിതാംകൂറില്‍ ബ്രിട്ടീഷ് ആധിപത്യത്തിന് ആരംഭം കുറിച്ചത്.

c.ബാലരാമവര്‍മ (1798 - 1810). ധര്‍മരാജയെത്തുടര്‍ന്ന് 1798-ല്‍ ബാലരാമവര്‍മ രാജാവായി. അശക്തനായ ഒരു ഭരണാധികാരിയായിരുന്നു ബാലരാമവര്‍മ. ഇക്കാലത്ത് ഭരണനിര്‍വഹണം നടത്തിയിരുന്നത് ജയന്തന്‍ ശങ്കരന്‍ നമ്പൂതിരി, ശങ്കരനാരായണന്‍ ചെട്ടി, മാത്തു തരകന്‍ എന്നിവരായിരുന്നു. ഇവര്‍ ജനങ്ങളില്‍ നിന്നും നിയമവിരുദ്ധമായി ധനശേഖരണം നടത്തിയിരുന്നു. ഇതിനെതിരെ വേലുത്തമ്പി നടത്തിയ പ്രക്ഷോഭം വിജയിച്ചു. തുടര്‍ന്ന് 1800-ല്‍ ബ്രിട്ടീഷ് റസിഡന്റായ മെക്കാളെയുടെ സമ്മതത്തോടെ വേലുത്തമ്പി തിരുവിതാംകൂര്‍ ദിവാനായി. 1805-ല്‍ ഉണ്ടാക്കിയ മറ്റൊരു സന്ധിയിലൂടെ തിരുവിതാംകൂറിന് അതിന്റെ രാഷ്ട്രീയസ്വാതന്ത്ര്യം നഷ്ടമാവുകയും രാജാവ് കേവലം നാമനിര്‍ദേശം ചെയ്യപ്പെട്ട വ്യക്തി മാത്രമാവുകയും ചെയ്തു. ഈ സന്ധി, ബ്രിട്ടീഷുകാര്‍ക്ക് നല്‍കേണ്ടിയിരുന്ന കപ്പം എട്ടു ലക്ഷമാക്കി വര്‍ധിപ്പിക്കുകയും രാജ്യത്തെ ദൈനംദിന കാര്യങ്ങളില്‍പ്പോലും ഇടപെടാന്‍ ബ്രിട്ടന് അവസരമൊരുക്കുകയും ചെയ്തു. തിരുവിതാംകൂര്‍ ഭരണത്തിന്മേലുള്ള ബ്രിട്ടീഷുകാരുടെ ഈ കൈകടത്തല്‍ ദിവാനും മെക്കാളയും തമ്മിലുണ്ടായിരുന്ന ബന്ധത്തെ ഉലച്ചു. ക്രമേണ വേലുത്തമ്പി മെക്കാളെക്കും ബ്രിട്ടനും എതിരെ തിരിഞ്ഞു.

കപ്പം കൃത്യമായി കൊടുത്തുതീര്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ ദിവാനെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെക്കാളെ കോര്‍ട്ട് ഒഫ് ഡയറക്ടേഴ്സിനു എഴുതി. ഇതില്‍ പ്രകോപിതനായ വേലുത്തമ്പി സര്‍വശക്തിയും സമാഹരിച്ചുകൊണ്ട് ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. പാലിയത്തച്ചന്റെ സഹായവും വേലുത്തമ്പിക്ക് ലഭിച്ചിരുന്നു. മെക്കാളെക്കും ബ്രിട്ടീഷ് ആധിപത്യത്തിനുമെതിരെ ഒരു ജനകീയ കലാപമായിരുന്നു വേലുത്തമ്പിയുടെ ലക്ഷ്യം. 1808 ഡി. 29-ന് കൊച്ചിയില്‍ താമസിച്ചിരുന്ന മെക്കാളെയെ വധിച്ചുകൊണ്ടാരംഭിക്കാന്‍ പദ്ധതിയിട്ട ബ്രിട്ടീഷ് വിരുദ്ധകലാപം ആരംഭത്തിലേ പാളിപ്പോവുകയായിരുന്നു. ബ്രിട്ടീഷ് പട്ടാളം രംഗത്തെത്തിയതോടെ കലാപകാരികള്‍ പിന്‍വാങ്ങി. തുടര്‍ന്ന് ജനങ്ങളുടെ മനോവീര്യം വര്‍ധിപ്പിക്കുവാന്‍ 1809-ല്‍ കൊല്ലത്തെ കുണ്ടറ വച്ച് വേലുത്തമ്പി ഒരു വിളംബരം നടത്തി (കുണ്ടറ വിളംബരം). ഈ വിളംബരത്തില്‍ ബ്രിട്ടീഷുകാരെ വിശ്വാസത്തിലെടുക്കാന്‍ തിരുവിതാംകൂര്‍ സ്വമേധയാ സഹിച്ച കഷ്ടനഷ്ടങ്ങള്‍ എണ്ണിപ്പറഞ്ഞിരുന്നു. തിരുവിതാംകൂര്‍ യഥാര്‍ഥത്തില്‍ വഞ്ചിക്കപ്പെടുകയായിരുന്നെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. അക്കാലത്തെ സമൂഹം ആദരിച്ചിരുന്ന ബ്രാഹ്മണരുടെ താത്പര്യങ്ങളും ഹിന്ദുക്കളുടെ ആരാധനാകേന്ദ്രങ്ങളും വര്‍ധിച്ചുവരുന്ന ബ്രിട്ടീഷ് ശക്തിയില്‍ തട്ടിത്തകരുമെന്ന ഒരു മുന്നറിയിപ്പും ഹിന്ദുക്കളെ ആവേശഭരിതരാക്കാന്‍ ഇദ്ദേഹം വിളംബരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. നോ. കുണ്ടറവിളംബരം

എന്നാല്‍ യുദ്ധഗതി തിരുവിതാംകൂറിന് എതിരായിരുന്നു. പുറത്തു നിന്നു പ്രതീക്ഷിച്ചിരുന്ന സഹായമൊന്നും ദിവാനു ലഭിക്കുകയുണ്ടായില്ല. പാലിയത്തച്ചനാകട്ടെ യുദ്ധാരംഭത്തിനുശേഷം വേലുത്തമ്പിയുമായുള്ള ധാരണയ്ക്കു വിരുദ്ധമായി ബ്രിട്ടീഷുകാരോടു ചേര്‍ന്നു. ബ്രിട്ടീഷ് സൈന്യം മൂന്നു വശത്തുനിന്നായി തിരുവിതാംകൂറിനെ വളയുകയും പദ്മനാഭപുരം കൊട്ടാരം പിടിച്ചടക്കുകയും ചെയ്തു. ഒളിത്താവളങ്ങളിലൂടെ സഞ്ചരിച്ച വേലുത്തമ്പി ദളവ 1809 മാ. 29-ന് മണ്ണടിയില്‍ വച്ച് ആത്മഹത്യ ചെയ്തു. ദളവയുടെ ശവശരീരം ജനങ്ങള്‍ക്ക് താക്കീതായി തിരുവനന്തപുരത്തെ കണ്ണമ്മൂലയില്‍ ബ്രിട്ടീഷുകാര്‍ കെട്ടിത്തൂക്കി. ഹ്രസ്വമെങ്കിലും ശ്രദ്ധേയമായിരുന്നു വേലുത്തമ്പിയുടെ ബ്രിട്ടീഷ് വിരുദ്ധനീക്കങ്ങള്‍. ഇദ്ദേഹത്തിന്റെ തിരോധാനത്തോടെ തിരുവിതാംകൂറിന്റെ മേലുള്ള ബ്രിട്ടീഷ് നിയന്ത്രണം പൂര്‍ണമായി.

കേണല്‍ മണ്‍ട്രോ

d. രണ്ടു റാണിമാര്‍. വേലുത്തമ്പിക്കുശേഷം ഉമ്മിണിത്തമ്പി ദിവാനായി; മെക്കാളെക്കു പകരം കേണല്‍ മണ്‍ട്രോ റസിഡന്റായും നിയമിക്കപ്പെട്ടു. 1809-ലെ പ്രക്ഷുബ്ധമായ രാഷ്ട്രീയ സംഭവങ്ങള്‍ക്കുശേഷം പരിക്ഷീണനായിരുന്ന ബാലരാമവര്‍മരാജാവ് അധികനാള്‍ കഴിയുന്നതിനു മുമ്പുതന്നെ അന്തരിച്ചു- 1810 ന. 7-ന്. ഇദ്ദേഹത്തിനുശേഷം, അധികാരമേല്‍ക്കാന്‍ രാജകുടുംബത്തില്‍ പുരുഷന്മാരില്ലാതിരുന്നതിനാല്‍ ഗൗരിലക്ഷ്മീഭായി സിംഹാസനസ്ഥയായി. അതേസമയം ലക്ഷ്മീഭായിയുടെ മൂത്ത സഹോദരിയുടെ പുത്രനായിരുന്ന കേരളവര്‍മ, രാജാധികാരത്തിനുള്ള അവകാശം തനിക്കാണെന്നു വാദിച്ചു; പണ്ഡിതന്മാരും ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുമായി ചര്‍ച്ചചെയ്തശേഷം കേരളവര്‍മയുടെ അവകാശവാദത്തെ മണ്‍ട്രോ നിരാകരിച്ചു. എങ്കിലും കേരളവര്‍മയുടെ അവകാശവാദം ഇന്നും ഒരു വിവാദവിഷയമായി തുടരുന്നു.

പുതിയ ദിവാനായ ഉമ്മിണിത്തമ്പി ഭരണപരമായ പല പരിഷ്കാരങ്ങളും നടപ്പില്‍ വരുത്തിയിരുന്നു. കാടായിക്കിടന്നിരുന്ന ഇന്നത്തെ ബാലരാമപുരവും മറ്റും വെട്ടിത്തെളിച്ച് അവിടെ നെയ്ത്തുകാരെ കൊണ്ടുവന്ന് പാര്‍പ്പിച്ചതും ഒരു കച്ചവടകേന്ദ്രമായി ക്രമേണ വളര്‍ന്നുവരാനിടയായ ഈ പ്രദേശത്തിനു നാടുവാഴിയോടുള്ള ആദരസൂചകമായി ബാലരാമപുരം എന്നു പേരിട്ടതും ഇദ്ദേഹമായിരുന്നു. ഒരു തുറമുഖമായി വിഴിഞ്ഞത്തെ വികസിപ്പിച്ചെടുക്കുവാനുള്ള പദ്ധതിയും ഇദ്ദേഹത്തിനുണ്ടായിരുന്നു. എങ്കിലും അജ്ഞാതമായ കാരണങ്ങളാല്‍ ഉമ്മിണിത്തമ്പിയെ റാണി ഉദ്യോഗത്തില്‍നിന്നും പിരിച്ചയയ്ക്കുകയും റസിഡന്റായ കേണല്‍ മണ്‍റോയ്ക്ക് ദിവാന്‍ പദവികൂടി നല്‍കുകയും ചെയ്തു (നോ. ഉമ്മിണിത്തമ്പി). 1812-ല്‍ ഉമ്മിണിത്തമ്പി കൊല്ലം കേന്ദ്രമാക്കി ബ്രിട്ടീഷുകാര്‍ക്കെതിരായി ഒരു കലാപത്തിനൊരുങ്ങിയെങ്കിലും ആ ശ്രമം വിഫലമായി. തുടര്‍ന്ന് തമ്പി നെല്ലൂരിലേക്കു നാടുകടത്തപ്പെട്ടു.

ദിവാന്‍ പദവിയിലേക്കു കൂടി ഉയര്‍ത്തപ്പെട്ട റസിഡന്റ് മണ്‍ട്രോ, പുതിയതായി ആര്‍ജിച്ച അധികാരവും സ്വാധീനതയും സ്ഥായിയായ പല പരിഷ്കാരങ്ങളും പരിവര്‍ത്തനങ്ങളും തിരുവിതാംകൂറില്‍ നടപ്പിലാക്കുന്നതിനായി വിനിയോഗിക്കുകയുണ്ടായി. റാണിയുമായി അദ്ദേഹത്തിനുണ്ടായിരുന്ന വ്യക്തിപരമായ അടുപ്പവും പരസ്പരധാരണയും ആഭ്യന്തര ഭരണകാര്യങ്ങളിലും തിരുവിതാംകൂര്‍-ഇംഗ്ലീഷ് ബന്ധങ്ങള്‍ സമരസപ്പെടുത്തുന്നതിലും ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്. ഭരണപരമായ അധികാരം മുഴുവന്‍ തന്നില്‍ കേന്ദ്രീകരിക്കുക എന്നതായിരുന്നു മണ്‍ട്രോയുടെ നയം (നോ. മണ്‍ട്രോ, കേണല്‍). തിരുവിതാംകൂറിനെ ആധുനികീകരിക്കുന്നതില്‍ ബ്രിട്ടീഷ്-ഇന്ത്യയെയാണ് മണ്‍ട്രോ മാതൃകയാക്കിയിരുന്നത്. തങ്ങളില്‍ അര്‍പ്പിതമായിരുന്ന അനല്പമായ അധികാരത്തെ ദുര്‍വിനിയോഗം ചെയ്തിരുന്നവരായിരുന്നു സര്‍വാധികാര്യക്കാര്‍ തുടങ്ങിയ ഉദ്യോഗങ്ങള്‍ വഹിച്ചിരുന്നവരില്‍ ബഹുഭൂരിപക്ഷവും. ഈ ഉദ്യോഗങ്ങള്‍ മണ്‍ട്രോ നിര്‍ത്തല്‍ ചെയ്തു. കുറവര്‍, പറയര്‍, പള്ളര്‍, മലയര്‍, വേടര്‍ തുടങ്ങിയ ജനവിഭാഗങ്ങളെ അടിമകളായി ക്രയവിക്രയം ചെയ്തിരുന്ന സമ്പ്രദായം 1812-ല്‍ റാണി പുറപ്പെടുവിച്ച ഒരു വിളംബരംമൂലം നിര്‍ത്തല്‍ ചെയ്തു. അതിന്റെ പിന്നിലെ പ്രേരണ മണ്‍ട്രോയുടേതായിരുന്നു. തിരുവിതാംകൂര്‍ മുഴുവന്‍ ചുറ്റി സഞ്ചരിച്ചിരുന്ന അദ്ദേഹം ജാതിജന്യമായ അവശതകള്‍ അനുഭവിച്ചിരുന്നവരോടു കരുണയും അവരുടെ പ്രശ്നങ്ങളോട് അനുഭാവവും കാട്ടിയിരുന്നു. അഴിമതിയും കാര്യക്ഷമതാരാഹിത്യവും കാട്ടിയിരുന്ന ഒട്ടേറെ ദേവസ്വങ്ങളുടെ ഭരണം ഗവണ്‍മെന്റ് ഏറ്റെടുത്തു. 437 മേജര്‍ ക്ഷേത്രങ്ങളും 1,123 മൈനര്‍ ക്ഷേത്രങ്ങളും അങ്ങനെ ഗവണ്‍മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായി. വളരെയധികം വിവാദമുയര്‍ത്തിയ ഒരു നടപടിയായിരുന്നു ഇത്. റവന്യൂ, വ്യാപാരം, നീതിന്യായം, പൊലീസ് തുടങ്ങി എല്ലാ മേഖലകളിലും ഇക്കാലത്ത് പരിഷ്കാരങ്ങള്‍ ദൃശ്യമായിരുന്നു. മണ്‍ട്രോയുടെ ഭരണപരിചയവും ദീര്‍ഘവീക്ഷണവും ലക്ഷ്മീഭായിയുടെ യശസ്സു വര്‍ധിപ്പിക്കുന്നതില്‍ ഗണ്യമായി സഹായിച്ചിട്ടുണ്ട്. 1814-ല്‍ അദ്ദേഹം ദിവാന്‍പദവിയില്‍ നിന്നും വിരമിച്ചു.

ലക്ഷ്മീഭായിയെത്തുടര്‍ന്ന് അനുജത്തിയായ ഗൗരി പാര്‍വതീഭായി (1815-29) അധികാരമേറ്റു. ലക്ഷ്മീഭായിയുടെ പുത്രനായ സ്വാതിതിരുനാള്‍ ബാലനായിരുന്നതിനാല്‍ അദ്ദേഹത്തിനു പ്രായപൂര്‍ത്തിയാകുന്നതുവരെ റീജന്റ് എന്ന നിലയിലാണ് പാര്‍വതീഭായി രാജ്യം ഭരിച്ചിരുന്നത്. പാര്‍വതീഭായിയെയും ഭരണകാര്യങ്ങളില്‍ മണ്‍ട്രോ ഉപദേശിച്ചിരുന്നു. പുതിയതായി നിയമിതനായ ദിവാന്‍ ശങ്കുഅണ്ണാവി അപ്രാപ്തനായിരുന്നതിനാല്‍ പത്തു മാസത്തിനുശേഷം അദ്ദേഹത്തെ പിരിച്ചയയ്ക്കുകയും ഹുസൂര്‍കോര്‍ട്ട് ജഡ്ജി ആയ രാമന്‍മേനോനെ ആ സ്ഥാനത്തു നിയമിക്കുകയും ചെയ്തു.

സാമൂഹിക പ്രാധാന്യമുള്ള അനേകം പരിഷ്കാരങ്ങള്‍ പാര്‍വതീഭായിയുടെ കാലത്തു നടപ്പില്‍ വരുത്തുകയുണ്ടായി. മാമൂല്‍ പ്രകാരമുള്ള അടിയറ കൂടാതെതന്നെ നായന്മാര്‍ക്കും ഈഴവര്‍ക്കും മറ്റും സ്വര്‍ണത്തിലും വെള്ളിയിലും ആഭരണങ്ങള്‍ അണിയുവാനുള്ള അവകാശം ഇക്കാലത്തു ലഭിച്ചു. ഈഴവര്‍, വണ്ണാന്മാര്‍, ചെട്ടികള്‍ തുടങ്ങിയവര്‍ നല്‍കിയിരുന്ന തലവരി (Poll tax) നിര്‍ത്തല്‍ ചെയ്തു. പല ക്രൈസ്തവ വിഭാഗങ്ങള്‍ക്കും ഗവണ്‍മെന്റില്‍ നിന്ന് അനേകം ആനുകൂല്യങ്ങള്‍ ഇക്കാലത്തു ലഭിച്ചിരുന്നു. ഇതിന്റെ പിന്നിലെ പ്രേരണാശക്തി മണ്‍ട്രോയുടേതായിരുന്നു.

1809-ല്‍ കലാപത്തിനു ശേഷം ഗണ്യമായി കുറഞ്ഞിരുന്ന തിരുവിതാംകൂര്‍ പട്ടാളത്തിന്റെ സംഖ്യ 2,100 ആയി ഉയര്‍ത്താനും അവരെ സായുധരാക്കാനുമുള്ള ഒരു നിര്‍ദേശം റാണി മുന്നോട്ടു വയ്ക്കുകയും മണ്‍ട്രോ തന്റെ പ്രത്യേക ശിപാര്‍ശയോടെ അത് മദ്രാസ് ഗവണ്‍മെന്റിന്റെ പരിഗണനയ്ക്കയയ്ക്കുകയും ചെയ്തു. ഇത് പിന്നീട് അംഗീകരിക്കപ്പെട്ടു. നായര്‍ ബ്രിഗേഡിന്റെ ഉത്പത്തി ഇങ്ങനെയായിരുന്നു.

മണ്‍ട്രോയുടെ പ്രേരണയും നിര്‍ബന്ധവുംമൂലം റാണി ദിവാന്‍ പദവിയില്‍നിന്നും രാമന്‍ മേനോനെ നീക്കുകയും അദ്ദേഹത്തെ 'ദളകര്‍ത്താ' എന്ന ഉദ്യോഗത്തില്‍ നിയമിക്കുകയും ചെയ്തു. പകരം മണ്‍ട്രോയുടെ ആശ്രിതനായിരുന്ന റെഡ്ഡിറാവുവിനെ ദിവാനായി നിയമിച്ചു. 1819-ല്‍ മണ്‍ട്രോ റസിഡന്റ് പദവി ഒഴിഞ്ഞു; തുടര്‍ന്നു വന്ന കേണല്‍ മാക്ഡൊവന്‍, കേണല്‍ നെവാള്‍ തുടങ്ങിയ റസിഡന്റുമാരുടെ സഹായത്തോടെ റെഡ്ഡിറാവുവിനെ മാറ്റി ദിവാന്‍ പദവിയിലേക്കുയരാന്‍ വെങ്കിട്ടറാവുവിനു കഴിഞ്ഞു. 1829-ല്‍ റീജന്‍സി അവസാനിപ്പിച്ചുകൊണ്ട് സ്വാതിതിരുനാള്‍ രാമവര്‍മ അധികാരമേറ്റു.
e. സ്വാതിതിരുനാള്‍ (1829-47). അനേകം ഭാഷകളില്‍ വ്യുത്പത്തിയും പ്രാവീണ്യവും നേടിയിരുന്ന സ്വാതിതിരുനാള്‍ ഒരു ഭരണാധികാരി എന്നതിനു പുറമേ നല്ലൊരു കലാകാരന്‍ കൂടി ആയിരുന്നു. തന്റെ ഗുരുവായ സുബ്ബറാവുവിനെ ദിവാനാക്കുവാന്‍ അദ്ദേഹം ആഗ്രഹിച്ചെങ്കിലും കേണല്‍ നെവാളിനെത്തുടര്‍ന്ന് റസിഡന്റായി വന്ന കേണല്‍ മോറിസണ്‍ വെങ്കട്ടറാവുവിനെത്തന്നെ ദിവാനായി തുടരുവാന്‍ അനുവദിക്കണമെന്നാവശ്യപ്പെടുകയും രാജാവ് അതിനു വഴങ്ങുകയും ചെയ്തു. എന്നാല്‍ മദ്രാസ് ഗവണ്‍മെന്റ് മോറിസണെ തിരിച്ചുവിളിച്ചതോടെ വെങ്കിട്ടറാവു ദിവാന്‍പദവിയില്‍ നിന്നൊഴിയുകയും സുബ്ബറാവു തത്സ്ഥാനമേറ്റെടുക്കുകയും ചെയ്തു. 1830-ല്‍ ആരുവാമൊഴിയിലും ഭൂതപ്പാണ്ടിയിലും പാര്‍പ്പിച്ചിരുന്ന കമ്പനിപ്പട്ടാളങ്ങളെ (Subsidiary force) മദ്രാസ് ഗവണ്‍മെന്റ് പിന്‍വലിച്ചു.

സ്വാതിതിരുനാള്‍

പാര്‍വതീഭായിയുടെ കാലത്ത് സജ്ജമാക്കിയ തിരുവിതാംകൂര്‍ സേനയ്ക്ക് 'നായര്‍ ബ്രിഗേഡ്' എന്ന പേരു നല്‍കിയത് 1830-ല്‍ സ്വാതിതിരുനാളിന്റെ കാലത്തായിരുന്നു. നീതിന്യായഭരണത്തില്‍ സ്ഥായിയായ പരിഷ്കാരങ്ങള്‍ ഇക്കാലത്തുണ്ടായി. ഇതിനുവേണ്ട രൂപരേഖ തയ്യാറാക്കിയത് ഹുസൂര്‍ ദിവാന്‍ പേഷ്കാരായ കണ്ടന്‍ മേനോനായിരുന്നു. ബ്രിട്ടീഷ്-ഇന്ത്യയിലെ നിയമസംഹിതയുടെ ചുവടു പിടിച്ചായിരുന്നു കണ്ടന്‍ മേനോന്റെ പരിശ്രമങ്ങള്‍. കുറ്റകൃത്യം തെളിയിക്കാന്‍ ശുചീന്ദ്രത്തു നിലവിലിരുന്ന തിളച്ച നെയ്യില്‍ കൈമുക്കുന്ന പ്രാകൃതമായ സമ്പ്രദായം സ്വാതിതിരുനാള്‍ നിര്‍ത്തല്‍ ചെയ്തു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു പ്രാരംഭം കുറിച്ചത് ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു (1843). നക്ഷത്രബംഗ്ലാവിന്റെ സ്ഥാപനവും കാനേഷുമാരി കണക്കെടുപ്പും മറ്റുമായിരുന്നു സ്വാതിതിരുനാളിന്റെ കാലത്തെ ശ്രദ്ധേയമായ ഇതര പരിഷ്കാരങ്ങള്‍.

സ്വാതിതിരുനാളിന് സുബ്ബറാവുവില്‍ തനിക്കുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടതോടെ അദ്ദേഹത്തെ, റസിഡന്റായ കേണല്‍ ഫ്രേസറിന്റെ സമ്മതത്തോടെ പിരിച്ചയച്ചു. ഹ്രസ്വകാലത്തേക്കു രംഗറാവു ദിവാനായി; തുര്‍ന്ന് പഴയ ദിവാനായിരുന്ന വെങ്കട്ടറാവുവിനെത്തന്നെ ദിവാന്‍ സ്ഥാനത്ത് അവരോധിച്ചു; എന്നാല്‍ തുടക്കം മുതല്‍ പുതിയ റസിഡന്റായിവന്ന ക്യാപ്റ്റന്‍ ഡഗ്ലസ്സുമായി അദ്ദേഹത്തിന് രസച്ചേര്‍ച്ചയില്ലാതായി. ഡഗ്ലസ് സുബ്ബറാവുവിന്റെ ഒരഭ്യുദയകാംക്ഷിയായിരുന്നു. തുടര്‍ന്ന് വെങ്കിട്ടറാവു ദിവാന്‍ പദമുപേക്ഷിച്ചു. സ്വാതിതിരുനാള്‍ റസിഡന്റിന്റെ താത്പര്യപ്രകാരം സുബ്ബറാവുവിനെ വീണ്ടും ദിവാനായി നിയമിച്ചു.

1840-ല്‍ റസിഡന്റായി വന്ന ജനറല്‍ കല്ലന്‍ നയരഹിതനായ ഒരാളായിരുന്നു. തന്റെ ആശ്രിതനായി കൂട്ടത്തില്‍ വന്നിരുന്ന മസൂലി പട്ടണത്തുകാരനായ കൃഷ്ണറാവുവിനെ, കല്ലന്റെ ഇംഗിതപ്രകാരം രാജാവ് ഹുസൂരില്‍ ഡെപ്യൂട്ടി പേഷ്കാരായി നിയമിച്ചു. കൃഷ്ണറാവുവിന്റെ ലക്ഷ്യം ദിവാന്‍ പദവിയായിരുന്നു. കല്ലന്റെ പിന്തുണയും ഇതിനുണ്ടായിരുന്നു. എന്നാല്‍ ഡെപ്യൂട്ടി പേഷ്കാര്‍ എന്ന നിലയിലുള്ള കൃഷ്ണറാവുവിന്റെ സേവനംപോലും സ്വാതിതിരുനാളിനു തൃപ്തികരമായി തോന്നിയിരുന്നില്ല. എങ്കിലും കല്ലന്റെ നിര്‍ബന്ധപ്രകാരം കൃഷ്ണറാവുവിനെ ഹെഡ് ദിവാന്‍ പേഷ്കാര്‍ എന്ന ഉദ്യോഗത്തില്‍ നിയമിച്ചു: ഇതിനിടയ്ക്ക് തനിക്കിഷ്ടമുള്ളവരെ ഉദ്യോഗസ്ഥന്മാരായി നിയമിക്കുവാനുള്ള സ്വാതന്ത്ര്യം ഒരു കത്തുവഴി മദ്രാസ് ഗവണ്‍മെന്റില്‍ നിന്നും രാജാവു സമ്പാദിച്ചു. തുടര്‍ന്ന് റെഡ്ഡിറാവു വീണ്ടും ദിവാനായി നിയമിക്കപ്പെട്ടു. ഇതിനിടയില്‍ കൃഷ്ണറാവുവിനെ രാജാവ് സര്‍വീസില്‍ നിന്നും പിരിച്ചയച്ചു. കല്ലനും രാജാവും തമ്മിലുള്ള ബന്ധം ഉലഞ്ഞുകൊണ്ടിരുന്നു. ഭരണകാര്യങ്ങളില്‍ കല്ലന്റെ അനാവശ്യമായ കൈകടത്തല്‍ രാജാവിനു ഹിതകരമായില്ല. എന്നാല്‍ റെഡ്ഡിറാവു രാജിവയ്ക്കാനിടയായപ്പോള്‍ കൃഷ്ണറാവുവിനെ ദിവാനായി നിയമിക്കുവാന്‍ രാജാവ് തീരുമാനിച്ചു. എങ്കിലും കല്ലനുമായുള്ള അദ്ദേഹത്തിന്റെ ബന്ധം മെച്ചപ്പെട്ടില്ല. രാജാധികാരത്തിനുമേല്‍ മറ്റൊരധീശ ശക്തിയെ അംഗീകരിക്കുവാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. കല്ലനാകട്ടെ 1805-ലെ ഉടമ്പടിയിലൂടെ തിരുവിതാംകൂറിലെ എല്ലാ ആഭ്യന്തരകാര്യങ്ങളിലും അധികാരപൂര്‍വം ഇടപെടുവാന്‍ കമ്പനിയുടെ പ്രതിനിധിയെന്ന നിലയില്‍ തനിക്ക് അവകാശമുണ്ടെന്ന പക്ഷക്കാരനായിരുന്നു. അഭിമാനിയായിരുന്ന സ്വാതിതിരുനാളിന് ഇത് സ്വീകാര്യമായിരുന്നില്ല. കല്ലന് എതിരായി ഈസ്റ്റ് ഇന്ത്യാക്കമ്പനിക്ക് അദ്ദേഹം പല കത്തുകള്‍ എഴുതിയെങ്കിലും കാര്യമായ പ്രയോജനമൊന്നുമുണ്ടായില്ല. തുടര്‍ന്ന് ഭരണകാര്യങ്ങളില്‍ വിരക്തി തോന്നിയ അദ്ദേഹം ശിഷ്ടകാലം കലാസപര്യയ്ക്കായി വിനിയോഗിച്ചു. സംഗീതത്തിന്റെ മേഖലയില്‍ മൗലികമൂല്യമുള്ള പല സംഭാവനകളും അദ്ദേഹത്തില്‍നിന്ന് കലാലോകത്തിനു ലഭ്യമായിട്ടുണ്ട്. സുകുമാരകലകളുടെ പരിപോഷകനായിരുന്നു സ്വാതിതിരുനാള്‍.

സ്വാതിതിരുനാളിന്റെ ഭരണകാലത്ത് തെക്കന്‍ തിരുവിതാംകൂറില്‍ വൈകുണ്ഠസ്വാമികള്‍ എന്ന ഒരു സാമൂഹിക പരിഷ്കര്‍ത്താവ് ജാതി നശീകരണത്തിനായുള്ള പ്രായോഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ഹിന്ദുമതത്തിലെ ബ്രാഹ്മണ മേധാവിത്വത്തെ കര്‍ശനമായി വിമര്‍ശിച്ച അദ്ദേഹം അവര്‍ണഹിന്ദുക്കളുടെ ക്രിസ്തുമതത്തിലേക്കുള്ള പലായനത്തെ എതിര്‍ത്തു. ജാതി ഹിന്ദുക്കളുടെ പ്രേരണയും സമ്മര്‍ദവുംമൂലം സ്വാതിതിരുനാള്‍ ഇദ്ദേഹത്തെ കുറച്ചുകാലം തടങ്കലില്‍ പാര്‍പ്പിച്ചെങ്കിലും പിന്നീടദ്ദേഹത്തെ സ്വതന്ത്രനാക്കുകയാണ് ചെയ്തത്. ചാന്നാര്‍ സ്ത്രീകള്‍ക്ക് മതപരിവര്‍ത്തനം ചെയ്യുമ്പോള്‍ മാറു മറയ്ക്കാന്‍ അനുവാദം ലഭിച്ചിരുന്നു. ഈ അനുവാദം മതപരിവര്‍ത്തനം ചെയ്യാത്ത ചാന്നാര്‍ സ്ത്രീകള്‍ക്കും മറ്റും ലഭിക്കണമെന്നും വൈകുണ്ഠസ്വാമികള്‍ വാദിച്ചു. ഇതിന്റെ പേരില്‍ തെക്കന്‍ തിരുവിതാംകൂറില്‍ ഒട്ടേറെ പ്രക്ഷോഭണങ്ങള്‍ ഇക്കാലത്തുണ്ടായി. 1829-ലെ ഒരു വിളംബരംമൂലം ചാന്നാര്‍ സ്ത്രീകള്‍ക്കും മാറുമറയ്ക്കാനുള്ള അവകാശം അനുവദിച്ചു. എന്നാല്‍, അവര്‍ ജാതി ഹിന്ദുസ്ത്രീകളെ ഒരു തരത്തിലും അനുകരിക്കാന്‍ പാടില്ലെന്ന് ഈ ഉത്തരവില്‍ വ്യവസ്ഥ ചെയ്തിരുന്നു.

1847-ല്‍ സ്വാതിതിരുനാള്‍ അന്തരിച്ചു. തുടര്‍ന്ന് ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ (1847-60) ഭരണമേറ്റു. കല്ലനുമായി നല്ല വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. തിരുവിതാംകൂറില്‍ അടിമത്തം നിര്‍ത്തലാക്കാന്‍ വേണ്ടി ഇക്കാലത്ത് എല്‍.എം.എസ്. മിഷനറിമാര്‍ ശ്രമിച്ചിരുന്നു. പറയര്‍, പുലയര്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ അക്കാലത്ത് അടിമകളായിരുന്നു. അവരെ വാങ്ങുകയും വില്‍ക്കുകയും ചെയ്യാമായിരുന്നു. സമ്പന്നരും ഭൂവുടമകളുമായിരുന്ന സവര്‍ണ ഹിന്ദുക്കള്‍ക്ക് ധാരാളം അടിമകളുണ്ടായിരുന്നു. സിലോണിലും മറ്റും ബ്രിട്ടീഷുകാര്‍ക്കുണ്ടായിരുന്ന തോട്ടങ്ങളില്‍ പണിയെടുക്കുവാന്‍ ധാരാളം ആളുകളെ ആവശ്യമായിരുന്നു. കേരളത്തിലെ അടിമകള്‍ സവര്‍ണരുടെ വകയായിരുന്നതിനാല്‍ അവരെ അതില്‍നിന്നും മോചിപ്പിക്കേണ്ടതു ബ്രിട്ടീഷുകാരുടെ സാമ്പത്തികമായ ഒരാവശ്യമായിരുന്നു. ഇതിന് അവര്‍ മിഷനറിമാരെ കരുവാക്കി. മിഷനറിമാര്‍ പലതവണ മദ്രാസ് ഗവണ്‍മെന്റിനെഴുതി. കല്ലന്‍ വഴി മദ്രാസ് ഗവണ്‍മെന്റ് തിരുവിതാംകൂര്‍ ഗവണ്‍മെന്റിനുമേല്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരുന്നു. അതിന്റെ ഫലമായി 1853-ല്‍ തിരുവിതാംകൂറിലും കൊച്ചിയിലും അടിമത്തം അവസാനിപ്പിച്ചുകൊണ്ടുള്ള വിളംബരമുണ്ടായി.

1858-ല്‍ തെക്കന്‍തിരുവിതാംകൂറിലെ ചാന്നാര്‍ സ്ത്രീകള്‍ സവര്‍ണസ്ത്രീകളെപ്പോലെ മേല്‍മുണ്ട് ധരിക്കാന്‍ തുടങ്ങി. ഇത് സവര്‍ണരെ പ്രകോപിപ്പിച്ചു. ചാന്നാര്‍ സ്ത്രീകള്‍ ആക്രമിക്കപ്പെട്ടു. ചാന്നാന്മാരും ശക്തമായി തിരിച്ചടിച്ചു. കലാപം വിളവംകോട്, കല്‍ക്കുളം, ഇരണിയല്‍, അഗസ്തീശ്വരം, തോവാള എന്നിവിടങ്ങളില്‍ അതിരൂക്ഷമായി. ഗവണ്‍മെന്റിന് സായുധസേനയെ നിയോഗിക്കേണ്ടിവന്നു. 1859-ല്‍ ചാന്നാര്‍ സ്ത്രീകള്‍ക്ക് ഇഷ്ടമുള്ളതുപോലെ മേല്‍മുണ്ട് ധരിക്കുവാനുള്ള അവകാശം നല്‍കിക്കൊണ്ട് രാജാവ് ഒരു വിളംബരം പുറപ്പെടുവിക്കുകയുണ്ടായി. നോ. ചാന്നാര്‍ ലഹള

തിരുവിതാംകൂറിലെ ആദ്യത്തെ പോസ്റ്റാഫീസ് 1847-ല്‍ ആലപ്പുഴ പട്ടണത്തില്‍ തുറക്കപ്പെട്ടു. പല യൂറോപ്യന്‍ കമ്പനികള്‍ക്കും പില്ക്കാലത്ത് ഈ പട്ടണത്തില്‍ കമ്പനികള്‍ സ്ഥാപിക്കുവാനുള്ള പ്രേരണ നല്‍കിയത് ജെയിംസ് ഡാറാ എന്ന അമേരിക്കക്കാരനായിരുന്നു.

ഉത്രംതിരുനാളിന്റെ കാലത്താണ് ഡാറാ തന്റെ കയര്‍ഫാക്ടറി ഇവിടെ സ്ഥാപിച്ചത്.

1858-ല്‍ ദിവാന്‍ കൃഷ്ണറാവു അന്തരിച്ചു. പുതിയ ദിവാനായി ടി. മാധവറാവു നിയമിക്കപ്പെട്ടു. 1860-ല്‍ ഉത്രംതിരുനാള്‍ അന്തരിച്ചു; അതേവര്‍ഷം തന്നെ കല്ലന്‍ റസിഡന്റ് പദവിയില്‍നിന്നു വിരമിക്കുയും ചെയ്തു. കല്ലന്റെ പിന്‍ഗാമിയായി എഫ്. എന്‍. മാള്‍ട്ട് ബി അധികാരമേറ്റു.

f. ആയില്യംതിരുനാളും വിശാഖംതിരുനാളും. 1860-ല്‍ ആയില്യം തിരുനാള്‍ രാമവര്‍മ രാജാവായി. ഭരണപരിഷ്കാരങ്ങളും ജനക്ഷേമകരങ്ങളായ അനേകം സംരംഭങ്ങളും ഇക്കാലത്തു ദൃശ്യമായിരുന്നു. കുരുമുളകിന്റെയും പുകയിലയുടെയുംമേല്‍ സര്‍ക്കാരിനുണ്ടായിരുന്ന കുത്തക പിന്‍വലിച്ചു. ശ്രദ്ധേയമായ ചില ഭൂപരിഷ്കാരങ്ങളും ഇക്കാലത്തു നടപ്പാക്കുകയുണ്ടായി. 1865-ലെ പണ്ടാരപ്പാട്ടം വിളംബരം ദൂരവ്യാപകമായ ഫലങ്ങളുളവാക്കി. സര്‍ക്കാര്‍വക പാട്ടവസ്തുക്കളുടെ മേല്‍ കുടിയാന് അവകാശം സ്ഥിരപ്പെടുത്തിക്കൊടുക്കുവാന്‍ ഇതു സഹായിച്ചു. 1867-ലെ ജന്മി-കുടിയാന്‍ വിളംബരമാകട്ടെ വസ്തുവില്‍ കുടിയാനുള്ള അവകാശത്തിനു സ്ഥിരത നല്‍കി. വിദ്യാഭ്യാസരംഗത്തും ആതുരശുശ്രൂഷാരംഗത്തും മറ്റും ശ്രദ്ധേയമായ പല സംരംഭങ്ങളും ആയില്യം തിരുനാളിന്റെ ഭരണകാലത്തു ദൃശ്യമായിരുന്നു. സര്‍ക്കാര്‍ അഞ്ചല്‍ പൊതുജനങ്ങള്‍ക്കു തുറന്നുകൊടുത്തതും ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു.

ആയില്യം തിരുനാളിന്റെ കാലത്തെ എല്ലാ പരിഷ്കാരങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന മസ്തിഷ്കം ദിവാനായ മാധവറാവുവിന്റേതായിരുന്നു. പ്രാപ്തനെങ്കിലും ഒട്ടേറെ വിവാദങ്ങള്‍ ഉയര്‍ത്തിയ ഒരു ഭരണാധിപനുമായിരുന്നു അദ്ദേഹം. നാട്ടുരാജ്യങ്ങള്‍ക്കിടയില്‍ തിരുവിതാംകൂറിനെ ഒരു മാതൃകാസംസ്ഥാനമായി ഉയര്‍ത്തിയതിന്റെ ഖ്യാതി മാധവറാവുവിന് അവകാശപ്പെടാവുന്നതാണ്. 1872-ല്‍ ഇദ്ദേഹം ദിവാന്‍പദവി ഒഴിഞ്ഞു.പിന്നീടദ്ദേഹം മാര്‍ത്താണ്ഡവര്‍മയുടെയും ധര്‍മരാജാവിന്റെയും ഭരണകാലം മാത്രമുള്‍ക്കൊള്ളുന്ന ഒരു ചരിത്രകൃതി (A History of Travancore) രചിക്കുകയുണ്ടായി.

പുനലൂര്‍ തൂക്കുപാലം

മാധവറാവുവിനെത്തുടര്‍ന്ന് ശേഷയ്യാശാസ്ത്രി ദിവാനായിത്തീര്‍ന്നു. ജനക്ഷേമകരങ്ങളായ പല പരിഷ്കാരങ്ങളും ഇദ്ദേഹത്തിന്റെ കാലത്തും തുടര്‍ന്നു നടപ്പാക്കിയിരുന്നു. ശേഷയ്യാശാസ്ത്രിയുടെ പിന്‍ഗാമി നാണുപിള്ളയായിരുന്നു. പൊതുമരാമത്ത്, ജലസേചനം, ആശുപത്രികളുടെ സ്ഥാപനം എന്നിവയില്‍ ഇദ്ദേഹം ശ്രദ്ധിച്ചു. ഇക്കാലത്താണ് പുനലൂര്‍ തൂക്കുപാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്. തലസ്ഥാനമായ തിരുവനന്തപുരത്തിന്റെ ശുചീകരണത്തിന് ചില ചട്ടങ്ങള്‍ നിര്‍മിച്ചു. തിരുവനന്തപുരത്തെ കാഴ്ചബംഗ്ലാവിന്റെ പണിയും പൂര്‍ത്തിയായി.

1880-ല്‍ ആയില്യംതിരുനാള്‍ അന്തരിച്ചു. തുടര്‍ന്ന് വിശാഖംതിരുനാള്‍ രാജാവായി. പണ്ഡിതന്‍ എന്ന നിലയില്‍ കീര്‍ത്തിമാനായിരുന്ന ഇദ്ദേഹം തിരുവിതാംകൂര്‍ രാഷ്ട്രീയം സംബന്ധിച്ച് വിമര്‍ശനാത്മകമായി ഇംഗ്ലീഷ് ലേഖനങ്ങള്‍ മദ്രാസ് അത്തീനിയം, ദി ഇന്‍ഡ്യന്‍ സ്റ്റേറ്റ്സ്മാന്‍ എന്നീ പത്രങ്ങളിലൂടെ പ്രസിദ്ധീകരിച്ചിരുന്നു. കല്‍ക്കട്ടറിവ്യൂവില്‍ ഇദ്ദേഹം സര്‍ ടി. മാധവറാവുവിനെപ്പറ്റി എഴുതിയ ലേഖനം റസിഡന്റ് അത്തോള്‍മാക് ഗ്രിഗോറിന്റെ മുക്തകണ്ഠമായ പ്രശംസയ്ക്കു പാത്രമായി.

വിശാഖംതിരുനാള്‍ രാജാവായി അധികം കഴിയുന്നതിനു മുമ്പുതന്നെ ദിവാന്‍ നാണുപിള്ളയില്‍ എന്തോ അപ്രീതി തോന്നുകയാല്‍ അദ്ദേഹത്തെ പെന്‍ഷന്‍ നല്‍കി പിരിച്ചയച്ചു. പകരം വി. രാമയ്യങ്കാര്‍ ദിവാനായി. നികുതി കുടിശ്ശിക ഇളവു ചെയ്തുകൊടുത്തുകൊണ്ട് ജനങ്ങളുടെ കടബാധ്യതയ്ക്കു പരിഹാരം കണ്ടെത്തി; പൊലീസ് സേന പുനഃസംഘടിപ്പിച്ചു; പൊലീസും നീതിന്യായ നിര്‍വഹണവും വിഭജിച്ചു; കണ്ടെഴുത്തിനും ഭൂസര്‍വേക്കുമായി ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി. കാര്‍ഷിക-കന്നുകാലി പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു കൃഷിക്കാര്‍ക്ക് ഉത്തേജനം നല്‍കി. പല കയറ്റുമതിച്ചരക്കുകളുടെയും തീരുവ നിര്‍ത്തല്‍ ചെയ്തു. കരകൗശലപ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ധനസഹായംമൂലം പ്രോത്സാഹിപ്പിക്കപ്പെട്ടു. നെല്ലറയായ നാഞ്ചിനാടിന്റെ ജലസേചനത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തി. കൊച്ചിയുമായുണ്ടായിരുന്ന അതിര്‍ത്തിത്തര്‍ക്കവും കൊച്ചിയിലെ ഇരിങ്ങാലക്കുട ക്ഷേത്ത്രതിന്റെമേല്‍ തിരുവിതാംകൂറിനുണ്ടായിരുന്ന അവകാശവാദവും മറ്റും റസിഡന്റ് ഹാനിങ്ടന്റെ മധ്യസ്ഥതീര്‍പ്പിലൂടെ പരിഹരിക്കപ്പെട്ടു.

ജ്യോതിശ്ശാസ്ത്രം ഉള്‍പ്പെടെ ഭിന്നവിഷയങ്ങളെപ്പറ്റി അനേകം ലഘുലേഖകള്‍ വിശാഖംതിരുനാള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭരണത്തിലും പാണ്ഡിത്യത്തിലും ഒരുപോലെ ശ്രദ്ധേയനായിരുന്ന ഇദ്ദേഹത്തിന്റെ ഭരണകാലം അഞ്ചുവര്‍ഷം മാത്രമായിരുന്നു. 1885-ല്‍ വിശാഖം തിരുനാള്‍ അന്തരിച്ചു.

g. ശ്രീമൂലംതിരുനാള്‍ (1885-1924). വിശാഖം തിരുനാളിന്റെ മരണശേഷം അനന്തരവനായ ശ്രീമൂലംതിരുനാള്‍ അധികാരമേറ്റു. ഏകദേശം നാലു ദശാബ്ദക്കാലം നീണ്ടുനിന്ന സുദീര്‍ഘമായ ഒരു ഭരണമായിരുന്നു ഇദ്ദേഹത്തിന്റേത്. അടിസ്ഥാനപരമായ പല പരിഷ്കാരങ്ങളും ശ്രീമൂലംതിരുനാളിന്റെ ഭരണകാലത്തു നടപ്പിലാക്കുകയുണ്ടായി. രാജ്യത്തെ മധ്യകാല സാമൂഹിക ബന്ധങ്ങളില്‍ നിന്നും വിമുക്തമാക്കുവാന്‍ കഴിയുന്ന ഒട്ടേറെ പരിഷ്കാരങ്ങള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും അനുയോജ്യമായ ഒരു നയമാണ് ഇദ്ദേഹം സ്വീകരിച്ചിരുന്നത്. 1888-ല്‍ അരുവിപ്പുറത്തെ ക്ഷേത്ര പ്രതിഷ്ഠയോടെ ശ്രദ്ധേയമായിത്തീര്‍ന്ന ശ്രീനാരായണഗുരുവിന്റെ സാമൂഹിക പരിഷ്കരണ സംരംഭങ്ങളുടെ ഏറിയകാലവും ശ്രീമൂലംതിരുനാളിന്റെ ഭരണകാലത്തുതന്നെയായിരുന്നു. അങ്ങനെ ഭരണപരിഷ്കാരങ്ങള്‍കൊണ്ടും സാമൂഹിക പരിവര്‍ത്തനപ്രസ്ഥാനങ്ങള്‍കൊണ്ടും ശ്രദ്ധേയമായ ഒന്നായിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലം.

ഭൂനികുതിഭരണം, കൃഷി, വിദ്യാഭ്യാസം എന്നിവയിലെല്ലാം ഇക്കാലത്ത് ഗണ്യമായ പരിഷ്കാരങ്ങളുണ്ടായി. സാമൂഹികമായി അയിത്തജാതിക്കാരായി അകലെ നിര്‍ത്തപ്പെട്ടു പോന്നിരുന്ന പിന്നോക്കവിഭാഗത്തില്‍പ്പെട്ട സമുദായങ്ങളിലെ കുട്ടികളെ സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശിപ്പിച്ചത് ശ്രീമൂലംതിരുനാളിന്റെ കാലത്തായിരുന്നു. തിരുവനന്തപുരത്ത് സംസ്കൃതകോളജ്, ആയുര്‍വേദകോളജ്, ലാകോളജ്, പുരാവസ്തു ഗവേഷണവകുപ്പ് എന്നിവ സ്ഥാപിക്കപ്പെട്ടു. ദുശ്ശീലങ്ങള്‍ക്കടിമപ്പെട്ടുപോയ കുട്ടികളെ നേര്‍വഴിക്കാക്കാന്‍വേണ്ടി ഒരു ദുര്‍ഗുണപരിഹാര പാഠശാലയും സ്ഥാപിതമായി. ഗതാഗതം, ആശുപത്രികള്‍, നാട്ടുചികിത്സാവകുപ്പിന്റെ വികസനം, നഗരവികസനം എന്നിവയും ഇദ്ദേഹത്തിന്റെ ഭരണകാലത്തു പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു.

'വിരുത്തി' സമ്പ്രദായം ക്രമാനുഗതമായി നിര്‍ത്തലാക്കപ്പെട്ടു. സര്‍ക്കാര്‍ ഊട്ടുപുരകള്‍, ക്ഷേത്രങ്ങള്‍, വിശേഷദിവസങ്ങളില്‍ കൊട്ടാരം എന്നിവിടങ്ങളിലേക്കു പച്ചക്കറികള്‍, പാല്‍, നെയ്യ് മുതലായ സാധനങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ 'വിരുത്തിക്കാര്‍' ബാധ്യസ്ഥരായിരുന്നു. ഇതിനുപകരമായി നിസ്സാര നികുതിയില്‍ ഇവര്‍ക്കു ഭൂമി നല്‍കിയിരുന്നെങ്കിലും മാറിയ പരിതഃസ്ഥിതിയില്‍ വിരുത്തിക്കാര്‍ക്ക് ഒട്ടേറെ കഷ്ടനഷ്ടങ്ങള്‍ സഹിക്കേണ്ടിയിരുന്നു. ഷെഡ്ഡുകള്‍ കെട്ടുക, ചില പൊതുകെട്ടിടങ്ങള്‍ കെട്ടിമേയുക, രാജാക്കന്മാരുടെ ഊരുചുറ്റല്‍കാലത്ത് വേണ്ടതെല്ലാം എത്തിക്കുക തുടങ്ങി പല ചുമതലകളും വിരുത്തിക്കാര്‍ നിര്‍വഹിക്കേണ്ടിയിരുന്നു. ശ്രീമൂലംതിരുനാള്‍ ഒരു 'വിരുത്തിക്കമ്മിറ്റി'യെ നിയമിക്കുകയും അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1909-ല്‍ ഒരു വിളംബരം പുറപ്പെടുവിക്കുകയും ചെയ്തു. ചരിത്രപരമായ കാരണങ്ങളാല്‍ അനിവാര്യമെന്നു തോന്നിയ അപൂര്‍വം ചില മേഖലകളിലൊഴികെ മറ്റെല്ലാ രംഗത്തും 'വിരുത്തി' സമ്പ്രദായം അവസാനിപ്പിക്കുകയുണ്ടായി.

ഭരണത്തില്‍ ജനപങ്കാളിത്തം എന്ന ആശയത്തിന് 1888-ല്‍ രൂപവത്കൃതമായ ലെജിസ്ലേറ്റീവ് കൌണ്‍സിലിലൂടെ ശ്രീമൂലം തിരുനാള്‍ പ്രായോഗികരൂപം നല്‍കി. എന്നാല്‍ വളരെ പരിമിതമായിരുന്നു ഇതിന്റെ പ്രാരംഭ ഘടന. ദിവാന്‍ അധ്യക്ഷനായുള്ള എട്ടംഗ കൗണ്‍സിലില്‍ മൂന്ന് അനൗദ്യോഗികാംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ഇന്ത്യയിലെ നാട്ടുരാജ്യങ്ങളില്‍ ഇദംപ്രഥമമായിരുന്നു ഇത്തരമൊരു സമിതിയുടെ രൂപവത്കരണം. അതിന്റെ പ്രാധാന്യവും അതുതന്നെയായിരുന്നു. 1904-ല്‍ ജനാഭിപ്രായം ആരായുവാനും കൂടുതല്‍ താത്പര്യങ്ങള്‍ക്കു പ്രാതിനിധ്യം നല്‍കുവാനുമായി ശ്രീമൂലം പ്രജാസഭ സ്ഥാപിക്കപ്പെട്ടു. പിന്നീട് കൗണ്‍സിലിലെ അംഗസംഖ്യ വര്‍ധിപ്പിക്കുകയും അവരില്‍ നല്ല ഒരു വിഭാഗത്തെ തിരഞ്ഞെടുക്കുവാനുള്ള അവകാശം പ്രജാസഭാംഗങ്ങള്‍ക്കു നല്‍കുകയും ചെയ്തു. സ്ത്രീകള്‍ക്കും സമ്മതിദാനാവകാശം നല്‍കിയിരുന്നെങ്കിലും അഞ്ചു രൂപ എങ്കിലും കരം കൊടുത്തിരുന്നവര്‍ക്കു മാത്രമേ വോട്ടവകാശമുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ജനസംഖ്യയുടെ രണ്ടര ശതമാനം മാത്രമായിരുന്നു വോട്ടര്‍മാര്‍. പരിമിതികള്‍ ഏറെയുണ്ടായിരുന്നുവെങ്കിലും ഈ സമിതികളുടെ രൂപവത്കരണം രാഷ്ട്രീയപുരോഗതിയിലേക്കുള്ള പ്രധാനപ്പെട്ട ഒരു കാല്‍വയ്പായിരുന്നു.

അഞ്ചല്‍പ്പെട്ടി-തിരുവിതാംകൂര്‍

1891-ല്‍ തിരുവിതാംകൂറിലെ സിവില്‍ സര്‍വീസില്‍ 'വിദേശ ബ്രാഹ്മണര്‍'ക്കുണ്ടായിരുന്ന അമിതപ്രാതിനിധ്യത്തില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ ഒരു നിവേദനം ശ്രീമൂലം തിരുനാളിന് സമര്‍പ്പിച്ചു. മലയാളി മെമ്മോറിയല്‍ അഥവാ ട്രാവന്‍കൂര്‍ മെമ്മോറിയല്‍ എന്നറിയപ്പെട്ടിരുന്ന ഈ നിവേദനത്തില്‍ വിദ്യാസമ്പന്നരായ മലയാളികള്‍ തൊഴില്‍രഹിതരായിക്കഴിയുമ്പോള്‍ തിരുവിതാംകൂറിലെ ഉദ്യോഗങ്ങളില്‍ 'വിദേശ ബ്രാഹ്മണ'രെക്കൊണ്ടു നിറയ്ക്കുന്നതില്‍ പ്രതിഷേധിച്ചു. നായര്‍ സമുദായാംഗങ്ങള്‍ മുന്‍കൈയെടുത്തു സമര്‍പ്പിച്ച ഈ നിവേദനത്തില്‍ ഡോ. പല്‍പ്പുവിനെപ്പോലുള്ള ചില അന്യജാതിക്കാരും ചേര്‍ന്നിരുന്നു. എന്നാല്‍ മലയാളി മെമ്മോറിയലിലെ എല്ലാ വാദങ്ങളെയും ഖണ്ഡിച്ചുകൊണ്ട് ഒരു 'കൗണ്ടര്‍ മെമ്മോറിയല്‍' ബ്രാഹ്മണരും മറ്റും ചേര്‍ന്നു മഹാരാജാവിനു സമര്‍പ്പിക്കുകയുണ്ടായി. 1895-96 കാലത്ത് ഈഴവരുടെ വിദ്യാഭ്യാസപരമായ ആവശ്യങ്ങളും മറ്റും നേടിയെടുക്കുവാനായി രണ്ടു നിവേദനങ്ങള്‍ സമര്‍പ്പിക്കപ്പെട്ടു. 1895 മേയില്‍ ഡോ. പല്‍പ്പു സ്വന്തംനിലയില്‍ ദിവാന്‍ ശങ്കരസുബ്ബയ്യര്‍ക്കും 13,176 ഈഴവര്‍ ഒപ്പിട്ട മറ്റൊരു നിവേദനം അദ്ദേഹത്തിന്റെതന്നെ നേതൃത്വത്തില്‍ 1896 സെപ്തംബറില്‍ രാജാവിനും സമര്‍പ്പിക്കപ്പെട്ടു. 'ഈഴവ മെമ്മോറിയല്‍' എന്ന പേരില്‍ ഇത് അറിയപ്പെടുന്നു. ഈ മെമ്മോറിയലുകള്‍ തിരുവിതാംകൂറിലെ രാഷ്ട്രീയമായ വളര്‍ച്ചയുടെയും ചലനത്തിന്റെയും പ്രതിഫലനങ്ങളായിരുന്നു.

കരംതീരുവ പ്രജാസഭയിലും കൗണ്‍സിലിലും മറ്റും അംഗത്വത്തിനുള്ള വ്യവസ്ഥയായിരുന്നതിനാല്‍ പാരമ്പര്യമായി ഭൂവുടമകളായിരുന്ന വിഭാഗങ്ങള്‍ക്കു മാത്രമേ ഇവയില്‍ അംഗമാകാന്‍ കഴിയുമായിരുന്നുള്ളൂ. ഇതര ജനവിഭാഗങ്ങള്‍ക്കു നാമനിര്‍ദേശത്തിലൂടെ അംഗത്വം നല്‍കണമെന്ന ആവശ്യം പല കേന്ദ്രങ്ങളില്‍ നിന്നും പൊന്തിവരികയുണ്ടായി. എസ്.എന്‍.ഡി.പി. യോഗത്തിന്റെ സെക്രട്ടറിയും വിവേകോദയത്തിന്റെ പത്രാധിപരുമായിരുന്ന എന്‍. കുമാരനാശാന്‍ വിവേകോദയത്തിലൂടെ ഇതിനായി നിരന്തരമായി വാദിച്ചുപോന്നു. ഇതിന്റെ ഫലമായി കുമാരനാശാന്‍, മഹാത്മാ അയ്യന്‍കാളി തുടങ്ങി സാമൂഹികമായി പിന്നോക്കാവസ്ഥയില്‍ കഴിഞ്ഞിരുന്ന പല സമുദായാംഗങ്ങള്‍ക്കും നാമനിര്‍ദേശം വഴി പ്രജാസഭയില്‍ അംഗത്വം ലഭിച്ചു.

ജാതീയമായ അനാചാരങ്ങളും അസമത്വം നിറഞ്ഞ ഒരു സമൂഹവും നിലനിന്നിരുന്ന അക്കാലത്ത് അവര്‍ണഹിന്ദുക്കള്‍ എന്നു വിവക്ഷിക്കപ്പെട്ടിരുന്ന കീഴാളജാതിക്കാര്‍ അസ്പൃശ്യരായിരുന്നു. ദേവസ്വങ്ങള്‍ അന്ന് റവന്യൂ വകുപ്പിന്റെ ഭാഗമായിരുന്നു. ഇക്കാരണത്താല്‍ റവന്യൂ വകുപ്പില്‍ അഹിന്ദുക്കള്‍ക്കും അവര്‍ണ ഹിന്ദുക്കള്‍ക്കും പ്രവേശനം നിഷേധിച്ചിരുന്നു. ഇതിനെതിരായി ഈഴവ-ക്രൈസ്തവ-മുസ്ലിം സമുദായങ്ങള്‍ ഒന്നിക്കുകയും ദേവസ്വങ്ങള്‍ റവന്യൂവകുപ്പില്‍ നിന്നും വേര്‍പെടുത്തിയശേഷം ആ വകുപ്പില്‍ ജാതിമതഭേദമന്യേ എല്ലാവര്‍ക്കും പ്രവേശനം നല്‍കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. 1919-22 കാലത്ത് ഈ ലക്ഷ്യത്തിലേക്കായി അവര്‍ ഒരു പ്രക്ഷോഭണം നടത്തുകയുണ്ടായി. 'പൌരാവകാശസമിതി' (Civil Right League) യുടെ നേതൃത്വത്തില്‍ നടന്ന ഈ പ്രക്ഷോഭണത്തെത്തുടര്‍ന്ന് 1922-ല്‍ ദേവസ്വങ്ങള്‍ റവന്യൂ വകുപ്പില്‍ നിന്നു വേര്‍പെടുത്തുകയും അങ്ങനെ പ്രക്ഷോഭകരുടെ ആവശ്യം ഗവണ്‍മെന്റ് അംഗീകരിക്കുകയും ചെയ്തു. അവര്‍ണഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശനം മാത്രമല്ല, ക്ഷേത്ര റോഡുകള്‍ പോലും അപ്രാപ്യമായിരുന്ന അക്കാലത്ത് വൈക്കം ക്ഷേത്രറോഡുകളില്‍ പ്രവേശനം ആവശ്യപ്പെട്ടുകൊണ്ട് 1924 മാ. 30-ന് സുപ്രധാനമായ ഒരു സത്യഗ്രഹസമരമാരംഭിച്ചു. ടി.കെ. മാധവന്‍ മുന്‍കൈയെടുത്തു തുടങ്ങിയ വൈക്കം സത്യഗ്രഹത്തില്‍ കെ.പി. കേശവമേനോന്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, കെ. കേളപ്പന്‍, ടി. ആര്‍. കൃഷ്ണസ്വാമി അയ്യര്‍, മന്നത്തു പദ്മനാഭന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. സത്യാഗ്രഹത്തിന്റെ ഒരു ഘട്ടത്തില്‍ പ്രസിദ്ധ സാമൂഹിക പരിഷ്കര്‍ത്താവായ ഈ. വി. രാമസ്വാമിനായ്ക്കരും തമിഴ്നാട്ടില്‍ നിന്നെത്തി പങ്കെടുക്കുകയുണ്ടായി. വൈക്കം സത്യഗ്രഹത്തിന്റെ ആരംഭം ശ്രീമൂലംതിരുനാളിന്റെ ഭരണകാലത്തായിരുന്നെങ്കിലും അവസാനിച്ചത് തുടര്‍ന്നുവന്ന റീജന്‍സി കാലത്തായിരുന്നു.

ശ്രീമൂലംതിരുനാളിന്റെ ഭരണകാലത്ത് അങ്ങിങ്ങായി ചില സാമൂഹിക അസ്വസ്ഥതകള്‍ പൊട്ടിപ്പുറപ്പെട്ടു. ഇവയെ പക്ഷേ ലഹളകള്‍ എന്നാണ് അക്കാലത്തെ ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ചുകാണുന്നത്. തിരുവനന്തപുരത്തെ ചാല ലഹള, ആലപ്പുഴ ലഹള, നെയ്യാറ്റിന്‍കരയിലെ പുലയ ലഹള, തലയോലപ്പറമ്പു ലഹള, കന്യാകുമാരി ലഹള എന്നിവയായിരുന്നു അവയില്‍ പ്രധാനം. ഇതില്‍ ചിലതിനു വര്‍ഗീയച്ഛായയും മറ്റു ചിലതിനു സാമൂഹിക പരിഷ്കരണപശ്ചാത്തലവുമാണുണ്ടായിരുന്നത്. എന്നാല്‍ 1908-ലെ ചാലലഹള കച്ചവടക്കാരും പൊലീസും തമ്മിലുളള ഏറ്റുമുട്ടലിനെത്തുടര്‍ന്നുണ്ടായതായിരുന്നു.

ശ്രീമൂലംതിരുനാളിന്റെ ഭരണവിജയത്തിന്റെ പിന്നില്‍ പല ദിവാന്മാരുടെയും പ്രയത്നവും പ്രതിഭയും വ്യക്തമായിരുന്നു. രാമയ്യങ്കാര്‍, ടി. രാമറാവു, എസ്. ശങ്കരസുബ്ബയ്യര്‍, കൃഷ്ണസ്വാമി റാവു, വി. പി. മാധവറാവു, എസ്. രാജഗോപാലാചാരി, പി. രാജഗോപാലാചാരി, എം. കൃഷ്ണന്‍ നായര്‍, രാഘവയ്യാ എന്നിവരായിരുന്നു ദിവാന്മാര്‍. പി. രാജഗോപാലാചാരിയുടെ ഭരണകാലത്ത് തിരുവിതാംകൂറിലെ രാഷ്ട്രീയാന്തരീക്ഷം അത്യന്തം പ്രക്ഷുബ്ധമായി. വക്കം മൌലവിയുടെ ഉടമസ്ഥതയില്‍ നടന്നിരുന്ന സ്വദേശാഭിമാനി വാരികയുടെ പത്രാധിപരായിരുന്ന കെ. രാമകൃഷ്ണപിള്ള മുഖപ്രസംഗങ്ങളിലൂടെയും മറ്റും ദിവാനെ നിശിതമായി വിമര്‍ശിച്ചിരുന്നു. അഴിമതി, ഭരണപരമായ വൈകല്യങ്ങള്‍ എന്നിവയായിരുന്നു മുഖ്യാരോപണങ്ങള്‍. തിരുവിതാംകൂറില്‍ ഉത്തരവാദിത്ത ഭരണത്തിനുവേണ്ടി ആദ്യമായി വാദിച്ചതും രാമകൃഷ്ണപിള്ളയായിരുന്നു. രാജ്യത്തിന്റെ ഉത്തമതാത്പര്യം പ്രത്യക്ഷത്തിലും വ്യക്തിപരമായ ചില പരിഭവങ്ങള്‍ പരോക്ഷത്തിലും ഈ വിമര്‍ശനത്തിന്റെ പിന്നിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ നാടിന്റെ ഉത്തമതാത്പര്യങ്ങള്‍ക്കു വിരുദ്ധമെന്ന നിഗമനത്തിലാണ് ഗവണ്‍മെന്റ് എത്തിച്ചേര്‍ന്നത്. ഒടുവില്‍ (1910) സ്വദേശാഭിമാനി പ്രസ്സ് കണ്ടുകെട്ടുകയും പത്രാധിപരെ നാടുകടത്തുകയും ചെയ്തു. എന്നാല്‍ രാജഗോപാലാചാരിയുടെ ഭരണം അയിത്ത ജാതിക്കാര്‍ക്ക് അനുകൂലമായ അനേകം സ്ഥായിയായ ഭരണപരിഷ്കാരങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു.

h. ഒരു ഇടവേള. 1924-ല്‍ ശ്രീമൂലംതിരുനാള്‍ അന്തരിച്ചു. കിരീടാവകാശിയായ ശ്രീചിത്തിരതിരുനാളിന് പ്രായപൂര്‍ത്തി എത്തിയിട്ടില്ലാതിരുന്നതിനാല്‍ സീനിയര്‍ റാണിയായിരുന്ന സേതുലക്ഷ്മീഭായി റീജന്റായി ഭരണഭാരമേറ്റു. രാഘവയ്യാ 1925-ല്‍ ദിവാന്‍ പദവിയില്‍ നിന്നും വിരമിച്ചപ്പോള്‍ എം. ഇ. വാട്സ് തത്സ്ഥാനം ഏറ്റെടുത്തു. 1925-ല്‍ പാസാക്കിയ നായര്‍ ആക്റ്റ്, നായന്മാര്‍ക്കിടയില്‍ നിലവിലിരുന്ന മരുമക്കത്തായത്തിനു പകരം മക്കത്തായം സ്വീകരിക്കുവാന്‍ വ്യവസ്ഥ ചെയ്തു. ഈ രീതിയില്‍ത്തന്നെ 1926-ല്‍ നാഞ്ചിനാട്ടു വെള്ളാള ആക്റ്റും പാസാക്കി ഊഴിയം സേവനം അവസാനിപ്പിച്ചു. ഗ്രാമങ്ങളില്‍ സ്വയംഭരണ സമ്പ്രദായം വികസിപ്പിക്കുവാനായി ഗ്രാമപഞ്ചായത്ത് ഏര്‍പ്പെടുത്തി. ദേവസ്വം വകുപ്പിന്റെ കീഴിലുണ്ടായിരുന്ന ക്ഷേത്രങ്ങളില്‍ മൃഗബലി നിരോധിച്ചു; ഗ്രാന്റ് നല്‍കിയിരുന്ന ഇതര ക്ഷേത്രങ്ങളില്‍ ഈ സമ്പ്രദായം നിരുത്സാഹപ്പെടുത്തി. ഭഗവതീക്ഷേത്രങ്ങളില്‍ ഭക്തിയുടെ പേരില്‍ നടത്തിയിരുന്ന ശക്തിപൂജയും തുടര്‍ന്നുള്ള അശ്ലീലച്ചുവയുള്ള പൂരപ്പാട്ടും പൊതുജനങ്ങളില്‍ നിന്നുതന്നെ ആവര്‍ത്തിച്ചുണ്ടായ നിവേദനങ്ങളുടെ ഫലമായി ഗവണ്‍മെന്റ് 1927-ല്‍ നിര്‍ത്തല്‍ ചെയ്തു. തെക്കന്‍ തിരുവിതാംകൂറിലെ ശുചീന്ദ്രം പോലുള്ള ചില ക്ഷേത്രങ്ങളില്‍ നിലവിലിരുന്ന ദേവദാസി സമ്പ്രദായം 1930-ല്‍ നിരോധിക്കുകയുണ്ടായി.

അഖിലേന്ത്യാ ശ്രദ്ധയാകര്‍ഷിച്ച 1924-ലെ വൈക്കം സത്യഗ്രഹത്തിനു തിരശ്ശീല വീണതു റീജന്‍സി ഭരണകാലത്തായിരുന്നു. ഇതിനായി മഹാത്മാഗാന്ധി വൈക്കം സന്ദര്‍ശിക്കുകയും തുടര്‍ന്ന് റീജന്റിനെ കാണുകയും ചെയ്തു. തെക്കു നാഗര്‍കോവിലില്‍ നിന്ന് ഡോ. എം. ഇ. നായിഡുവിന്റെയും വൈക്കത്തുനിന്ന് മന്നത്തു പദ്മനാഭന്റെയും നേതൃത്വത്തില്‍ സവര്‍ണസമുദായങ്ങളുടെ ഓരോ ജാഥ വൈക്കം സത്യഗ്രഹത്തിനു പിന്തുണ നല്‍കിക്കൊണ്ട് തിരുവനന്തപുരത്തേക്കു നീങ്ങി. അവര്‍ ഇക്കാര്യത്തിനായി റീജന്റിനെക്കണ്ടു നിവേദനം നല്‍കുകയും ചെയ്തു. അവസാനം കിഴക്കേനട റോഡൊഴികെ മറ്റു മൂന്നു റോഡുകളിലും അവര്‍ണര്‍ക്കു പ്രവേശനം നല്‍കപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് ശുചീന്ദ്രം സത്യഗ്രഹവും തിരുവാര്‍പ്പു സത്യഗ്രഹവും നടന്നത്.

1929-ല്‍ ദിവാന്‍ വാട്സ് ഉദ്യോഗത്തില്‍ നിന്നും വിരമിക്കുകയും പകരം വി. എസ്. സുബ്രഹ്മണ്യയ്യര്‍ ദിവാനായി നിയമിതനാവുകയും ചെയ്തു. പുതിയ നിയമനം നായര്‍ സമുദായത്തിന്റെ ശക്തമായ വിമര്‍ശനത്തിനും തുറന്ന പ്രക്ഷോഭണത്തിനും കാരണമായി. 'പട്ടര്‍ പ്രക്ഷോഭണം' എന്നറിയപ്പെട്ടിരുന്ന ഈ പ്രതിഷേധ പ്രകടനം മദ്രാസിലെ അബ്രാഹ്മണ പ്രസ്ഥാനത്തിന്റെ ചുവടുപിടിച്ചായിരുന്നു നടത്തിയിരുന്നത്. 1932 ഫെബ്രുവരിയില്‍ സുബ്രഹ്മണ്യയ്യര്‍ ദിവാന്‍പദമൊഴിഞ്ഞു. ടി. ഓസ്റ്റിന്‍ ആയിരുന്നു അടുത്ത ദിവാന്‍.

i. ചിത്തിരതിരുനാള്‍. 1931 ന. 6-ന് റീജന്‍സി അവസാനിപ്പിച്ചുകൊണ്ട് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ രാജാവായി അധികാരമേറ്റു. ചെറുപ്പത്തില്‍ത്തന്നെ അനേകം ഭാഷകളിലും വിഷയങ്ങളിലും ഉറച്ച പാണ്ഡിത്യം നേടിയ ഇദ്ദേഹം അത്യന്തം വിനായാന്വിതനായിരുന്നു. സ്ഥാനാരോഹണവേളയില്‍ത്തന്നെ തന്റെ ജനങ്ങള്‍ക്ക് ഒരു പുതിയ ഭരണഘടനാപരിഷ്കാരം വാഗ്ദാനം ചെയ്തത് ഇദ്ദേഹം നിറവേറ്റി. ശ്രീമൂലം പോപ്പുലര്‍ അസംബ്ലി എന്ന അധോമണ്ഡലവും ശ്രീചിത്തിര സ്റ്റേറ്റ് കൌണ്‍സില്‍ എന്ന ഉപരിമണ്ഡലവുമുള്ള ഒരു ദ്വിമണ്ഡല നിയമസഭയ്ക്ക് ഇതില്‍ വ്യവസ്ഥ ചെയ്തിരുന്നു. 1932-ല്‍ നിയമപരവും ഭരണഘടനാപരവുമായ കാര്യങ്ങളില്‍, തന്നെ ഉപദേശിക്കുവാനായി നിയുക്തനായ സര്‍ സി. പി. രാമസ്വാമി അയ്യരായിരുന്നു ഇതിന്റെ രൂപരേഖ തയ്യാറാക്കിയത്. എന്നാല്‍ ഈ പരിഷ്കാരം വളരെ വലിയ ഒരു വിഭാഗം ജനങ്ങളെ തൃപ്തിപ്പെടുത്തിയില്ല. വോട്ടവകാശത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍മൂലം ക്രിസ്ത്യാനികള്‍, മുസ്ലിങ്ങള്‍, ഈഴവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കു ജനസംഖ്യാനുപാതികമായി നിയമനിര്‍മാണസഭയില്‍ ലഭിക്കേണ്ടിയിരുന്ന പ്രാതിനിധ്യം നഷ്ടപ്പെടുമായിരുന്നു. കൂടാതെ പബ്ലിക് സര്‍വീസില്‍ അര്‍ഹമായ പ്രാതിനിധ്യം, നായര്‍ ബ്രിഗേഡില്‍ പ്രവേശനം തുടങ്ങി മറ്റാവശ്യങ്ങളും ഉന്നയിച്ചുകൊണ്ട് ഈ വിഭാഗങ്ങള്‍ പ്രക്ഷോഭണമാരംഭിച്ചു. 1932 മുതല്‍ 1938 വരെ നീണ്ടുനിന്ന ഈ പ്രക്ഷോഭണം 'നിവര്‍ത്തന പ്രസ്ഥാനം' എന്ന പേരില്‍ അറിയപ്പെട്ടു. അനുരഞ്ജനത്തിനായി പുതിയ ദിവാന്‍ സര്‍ ഹബീബുള്ള (1932-34) ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തിരഞ്ഞെടുപ്പു ബഹിഷ്കരിക്കുക എന്നതായിരുന്നു പ്രക്ഷോഭകരുടെ പ്രധാന തന്ത്രം. 1936-ല്‍ സി.പി. ദിവാനായി. ക്രമേണ ഇവരുടെ ആവശ്യങ്ങള്‍ ഒന്നൊന്നായി ഗവണ്‍മെന്റ് അനുവദിച്ചുകൊടുക്കുകയും 1938 ഫെബ്രുവരിയില്‍ ഈ പ്രക്ഷോഭണത്തിനു നേതൃത്വം കൊടുത്തിരുന്ന 'സംയുക്തരാഷ്ട്രീയസമിതി' പിരിച്ചുവിടപ്പെടുകയും ചെയ്തു.

നിവര്‍ത്തന പ്രസ്ഥാനകാലത്തുതന്നെ അതില്‍ പങ്കെടുത്തിരുന്ന ഈഴവര്‍ ക്ഷേത്രപ്രവേശനത്തിനുവേണ്ടിയും വാദിച്ചുപോന്നു. അവര്‍ണഹിന്ദുക്കളില്‍ ശക്തമായ ഒരു വിഭാഗത്തിന്റെ പിന്തുണയും അവര്‍ക്കുണ്ടായിരുന്നു. ഹിന്ദുക്കള്‍ എന്ന നിലയില്‍ തങ്ങള്‍ക്ക് ക്ഷേത്രപ്രവേശനം ലഭിക്കുന്നില്ലെങ്കില്‍, മതപരിവര്‍ത്തനത്തെക്കുറിച്ചു ചിന്തിക്കുവാന്‍ അവരുടെ നേതാക്കള്‍ തുറന്ന ആഹ്വാനം നല്‍കി. ഹിന്ദുക്കളില്‍ ഒരു വലിയ വിഭാഗത്തിനു ജാതിയുടെ പേരില്‍ ക്ഷേത്രപ്രവേശനം നിഷേധിച്ചിരുന്ന കീഴ്വഴക്കത്തോട് പുതിയ ദിവാനായ സര്‍ സി. പി. രാമസ്വാമി അയ്യര്‍ യോജിച്ചില്ല. ദിവാനായി അധികം കഴിയുന്നതിനുമുമ്പുതന്നെ അവര്‍ണര്‍ക്കു ക്ഷേത്രപ്രവേശനം അനുവദിക്കുവാന്‍ അദ്ദേഹം രാജാവിനെ ഉപദേശിച്ചു. ക്ഷേത്രപ്രവേശനത്തിന് അനുകൂലമായ ഒരു രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലം ഇക്കാലത്ത് തിരുവിതാംകൂറില്‍ സൃഷ്ടിച്ചിരുന്നെങ്കിലും യാഥാസ്ഥിതികരുടെ മനോഭാവം പൊതുവേ ഈ പരിഷ്കാരത്തിനെതിരായിരുന്നു. 1936 ന. 12-ലെ ക്ഷേത്രപ്രവേശനവിളംബരം തിരുവിതാംകൂറിലെ സാമൂഹിക പരിവര്‍ത്തനചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഗാന്ധിജി ഇക്കാര്യത്തില്‍ രാജാവിനെ മുക്തകണ്ഠം പ്രശംസിച്ചുകൊണ്ട് ഒരു സന്ദേശമയയ്ക്കുകയുണ്ടായി.

1938 ഫെബ്രുവരിയില്‍ രൂപവത്കൃതമായ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രാജാവിന്റെ പരമാധികാരത്തിന്‍കീഴില്‍ ഉത്തരവാദിത്ത ഭരണത്തിനുവേണ്ടി വാദിക്കുവാന്‍ തുടങ്ങി. അധികാരം ജനങ്ങളിലേക്കു കൈമാറുവാനും എക്സിക്യൂട്ടീവ് എന്ന നിലയില്‍ അമിതാധികാരങ്ങള്‍ കൈയടക്കിയിരുന്ന ദിവാന്‍ ഭരണമവസാനിപ്പിക്കാനും രൂപംകൊണ്ട ഈ ബഹുജനപ്രസ്ഥാനത്തെ നേരിടുവാന്‍ ഗവണ്‍മെന്റ് നിയമങ്ങളുണ്ടാക്കി പ്രക്ഷോഭണത്തെ വിവിധ തലങ്ങളില്‍ ശക്തമായി നേരിട്ടു. നെയ്യാറ്റിന്‍കര, ശംഖുംമുഖം, കല്ലറ-പാങ്ങോട്, ആറ്റിങ്ങല്‍ തുടങ്ങി പല സ്ഥലങ്ങളിലും വെടിവയ്പുണ്ടായി. സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ പോഷകഘടകമായിരുന്നെങ്കിലും തിരുവിതാംകൂര്‍ യൂത്ത്ലീഗ് കൂടുതല്‍ കര്‍ക്കശവും തീവ്രവാദപരവുമായ നിലപാടാണ് ഗവണ്‍മെന്റിനോടും ദിവാനോടും സ്വീകരിച്ചിരുന്നത്. വര്‍ഷങ്ങളോളം നീണ്ടുനിന്ന ഉത്തരവാദിത്ത ഭരണപ്രക്ഷോഭണത്തിന് പട്ടംതാണുപിള്ള, സി. കേശവന്‍, ടി.എം. വര്‍ഗീസ് തുടങ്ങിയ നേതാക്കള്‍ നേതൃത്വം നല്‍കി. ഇതിനിടെ തിരുവിതാംകൂര്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിനു ബദലായി ഒരു പാര്‍ട്ടിയും രൂപവത്കൃതമായി. ഇത് സര്‍ സി. പി. യുടെ സൃഷ്ടിയായിരുന്നു. എസ്. കൃഷ്ണയ്യര്‍, തര്യത് കുഞ്ഞിത്തൊമ്മന്‍, പി. എസ്. മുഹമ്മദ്, കോട്ടൂര്‍ കുഞ്ഞുകൃഷ്ണപിള്ള എന്നിവരായിരുന്നു ഇതിന്റെ നേതാക്കള്‍.

1946-ല്‍ ദിവാനില്‍ യഥാര്‍ഥാധികാരങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടും പ്രത്യക്ഷത്തില്‍ പ്രായപൂര്‍ത്തി വോട്ടവകാശവും മറ്റും ജനങ്ങള്‍ക്കു വാഗ്ദാനം ചെയ്തുകൊണ്ടും ഒരു പുതിയ ഭരണഘടന നടപ്പില്‍വരുത്തുവാന്‍ ഗവണ്‍മെന്റ് ശ്രമിച്ചു.'അമേരിക്കന്‍ മോഡല്‍' ഭരണഘടന എന്നു വിശേഷിപ്പിച്ചിരുന്ന ഇതിനെതിരായി സ്റ്റേറ്റ് കോണ്‍ഗ്രസ് അഭിപ്രായം രേഖപ്പെടുത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടി ഈ പുതിയ ഭരണഘടനയെ നഖശിഖാന്തം എതിര്‍ത്തു. ആലപ്പുഴ കേന്ദ്രമാക്കി ശക്തമായ ഒരു തൊഴിലാളി പ്രസ്ഥാനം കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുത്തിരുന്നു. പുതിയ ഭരണഘടനയ്ക്കു മാത്രമല്ല രാജവാഴ്ചയ്ക്കു തന്നെ എതിരായ ഒരു നിലപാടിലേക്കാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി അന്നു നീങ്ങിയിരുന്നത്.

ട്രാവന്‍കൂര്‍ റോയല്‍ ബാന്‍ഡ്

രാഷ്ട്രീയ പ്രശ്നങ്ങളും തൊഴിലാളി പ്രശ്നങ്ങളും കോര്‍ത്തിണക്കിക്കൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ട്രേഡ് യൂണിയനുകള്‍ 1946 ഒ. 20 മുതല്‍ പണിമുടക്കുവാന്‍ തീരുമാനിച്ചു. അഖിലതിരുവിതാംകൂര്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്സാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്. ആലപ്പുഴ, ചേര്‍ത്തല പ്രദേശങ്ങള്‍ പണിമുടക്കിയ തൊഴിലാളികളുടെ ശക്തികേന്ദ്രങ്ങളായിരുന്നു. ജന്മിമാരും മുതലാളിമാരും ഗവണ്‍മെന്റിനെ പിന്താങ്ങി. പണിമുടക്കിയ കര്‍ഷകത്തൊഴിലാളികളും ഫാക്ടറിത്തൊഴിലാളികളും ജന്മി-മുതലാളിമാരുടെ പിണിയാളുകളുമായി ഏറ്റുമുട്ടി. പൊലീസ് തൊഴിലാളികള്‍ക്കെതിരായ നില സ്വീകരിക്കുകയും ചെയ്തതോടെ ക്യാമ്പുകള്‍ സംഘടിപ്പിച്ച് സ്വയം രക്ഷിക്കുവാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരായി. 1946 ഒ. 26-ന് പുന്നപ്രയില്‍ പൊലീസും തൊഴിലാളികളുമായി ഏറ്റുമുട്ടി. ഏതാനും പൊലീസുകാരും അസംഖ്യം തൊഴിലാളികളും ഈ ഏറ്റുമുട്ടലില്‍ മരണമടഞ്ഞു. ഒ. 25-ന് അമ്പലപ്പുഴ-ചേര്‍ത്തല താലൂക്കുകളില്‍ പട്ടാളഭരണം ഏര്‍പ്പെടുത്തി; ദിവാന്‍തന്നെ സുപ്രീം കമാന്‍ഡര്‍ പദവി ഏറ്റെടുത്തു. ഒ. 27-ന് വയലാറിലും വെടിവയ്പുണ്ടായി. ഇവിടെ മരണമടഞ്ഞ തൊഴിലാളികളുടെ യഥാര്‍ഥ സംഖ്യ എത്രയെന്ന് ആര്‍ക്കും നിശ്ചയമില്ലാതായി. കേരളചരിത്രത്തിലെ ഒരു സുപ്രധാന സംഭവമാണ് പുന്നപ്ര-വയലാര്‍ സമരം.

ഇന്ത്യയില്‍ നിന്ന് ഇംഗ്ലീഷുകാര്‍ വിട്ടൊഴിയുവാനും അധികാരം ഇന്ത്യന്‍ നേതാക്കള്‍ക്കു കൈമാറാനും വേണ്ട വ്യവസ്ഥകളെയും മാര്‍ഗങ്ങളെയും പറ്റി ചര്‍ച്ച നടക്കുമ്പോള്‍ തിരുവിതാംകൂറിന് ഒരു സ്വതന്ത്രപരമാധികാര പദവി വിഭാവന ചെയ്തുകൊണ്ട് 'സ്വതന്ത്രതിരുവിതാംകൂര്‍' എന്ന ആശയം 1947 മാ. 16-ന് ഒരു പ്രസ്താവനയിലൂടെ സര്‍ സി.പി. പൊതുജനമധ്യത്തില്‍ അവതരിപ്പിച്ചു. നാട്ടുരാജ്യങ്ങള്‍ ഇന്ത്യയോടോ പാകിസ്താനോടോ ലയിക്കുന്ന പ്രശ്നം തീരുമാനിക്കാനുള്ള അധികാരാവകാശങ്ങള്‍ അതത് രാജ്യത്തെ ജനങ്ങള്‍ക്കായിരുന്നില്ല; നാട്ടുരാജാക്കന്മാര്‍ക്കായിരുന്നു എന്ന വാദത്തെ ആയുധമാക്കിക്കൊണ്ട് തിരുവിതാംകൂര്‍ സ്വതന്ത്രപദവി ആര്‍ജിക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ പദ്ധതി. എന്നാല്‍ ഈ നീക്കത്തെ രാജ്യത്തിലെ സകല രാഷ്ട്രീയ കക്ഷികളും പൊതുജനങ്ങളും നിശിതമായി എതിര്‍ത്തു. ഈ എതിര്‍പ്പിന്റെ വേലിയേറ്റക്കാലത്താണ് 1947 ജൂലായ് 25-ന് സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ ഒരു ചടങ്ങില്‍ സംബന്ധിച്ചശേഷം മടങ്ങിപ്പോകവേ സര്‍ സി. പി. രാമസ്വാമി അയ്യര്‍ കൈയേറ്റത്തിന് ഇരയായത്. 1947 ആഗ. 19-ന് അദ്ദേഹം തിരുവിതാംകൂര്‍ വിട്ടു. തുടര്‍ന്ന് പി.ജി. നാരായണന്‍ ഉണ്ണിത്താന്‍ ഒഫീഷ്യേറ്റിങ് ദിവാനായി അധികാരമേറ്റു. 1947 സെപ്. 24-ന് ഉത്തരവാദിത്തഭരണം അനുവദിച്ചുകൊണ്ട് തിരുവിതാംകൂര്‍ രാജാവ് വിളംബരം പുറപ്പെടുവിച്ചു.

തിരുവിതാംകൂറിലെ ദിവാന്മാരില്‍ ബുദ്ധിശക്തിയിലും ദീര്‍ഘവീക്ഷണത്തിലും ഭരണപരിചയത്തിലും അസാധാരണമായ വ്യക്തിത്വം പ്രകടിപ്പിച്ച ഒരാളായിരുന്നു സര്‍ സി.പി. രാമസ്വാമി അയ്യര്‍. തിരുവിതാംകൂറിന്റെ പുരോഗതിയില്‍ ഇദ്ദേഹത്തിനു നിര്‍ണായകമായ ഒരു പങ്കുണ്ട്. തിരുവിതാംകൂറിലെ പല അടിസ്ഥാന വ്യവസായങ്ങളും സി.പി. യുടെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായിരുന്നു. തിരുവനന്തപുരം-കന്യാകുമാരി റെയില്‍വേയുടെ ബ്ലൂ പ്രിന്റ് ഇദ്ദേഹത്തിന്റെ കാലത്തുതന്നെ തയ്യാറാക്കിയിരുന്നു. പരിസ്ഥിതിയുടെ സംരക്ഷണത്തില്‍ ഇദ്ദേഹം വളരെയേറെ ശ്രദ്ധിച്ചു. വനം കൈയേറ്റത്തെ അതിശക്തമായി എതിര്‍ത്തിരുന്നു. വനത്തിന്റെ സംരക്ഷണം നാടിന്റെ ഭദ്രതയ്ക്ക് അത്യാവശ്യമെന്നു മനസ്സിലാക്കിയ ഇദ്ദേഹം വനം കൈയേറ്റക്കാരെ നാടിന്റെ ശത്രുക്കളായി കാണുകയും ആ വിധത്തില്‍ത്തന്നെ അവരെ നേരിടുകയും ചെയ്തു.

തിരുവിതാംകൂറില്‍ ഒരു സര്‍വകലാശാല രൂപവത്കരിക്കാനും പ്രൈമറി വിദ്യാഭ്യാസം ദേശസാത്കരിക്കാനും നടപടികള്‍ സ്വീകരിച്ചത് സര്‍ സി. പി. ആയിരുന്നു. ക്ഷേത്രപ്രവേശന വിളംബരം പോലുള്ള സാമൂഹിക പരിഷ്കരണ നടപടികളും തിരുവിതാംകൂര്‍ ചരിത്രത്തില്‍ ഇദ്ദേഹത്തെ അവിസ്മരണീയനാക്കി. ഭരണപരമായ കെട്ടുറപ്പും സാമ്പത്തിക ഭദ്രതയും കൈവരിക്കുന്നതില്‍ തിരുവിതാംകൂറിനുവേണ്ടി ഇദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങള്‍ പ്രശംസനീയമായിരുന്നു. ശ്രീചിത്തിരതിരുനാളിന്റെ വാഴ്ചക്കാലത്തെ നാനാവിധമായ പുരോഗതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ധിഷണ സി. പി. യുടേതായിരുന്നു. എന്നാല്‍ ബഹുജനപ്രസ്ഥാനങ്ങളെ അസഹിഷ്ണുതയോടെയാണ് ഇദ്ദേഹം വീക്ഷിച്ചിരുന്നത്. അതുതന്നെയായിരുന്നു പില്ക്കാലത്ത് ഇദ്ദേഹത്തിന്റെ പതനത്തിനു വഴിയൊരുക്കിയതും.

കൊച്ചി

a. ശക്തന്‍ തമ്പുരാന്‍. കൊച്ചിയുടെ ആധുനിക ചരിത്രം ആരംഭിക്കുന്നത് രാമവര്‍മ ശക്തന്‍ തമ്പുരാന്റെ ഭരണകാല(1790-1805) ത്തോടുകൂടിയാണ്. പ്രാരംഭത്തില്‍ മൈസൂറുമായി നല്ല ബന്ധങ്ങള്‍ പുലര്‍ത്തിയിരുന്ന ശക്തന്‍ തമ്പുരാന്‍ പിന്നീട് ആ രാജ്യവുമായി ശത്രുതയിലായി. ടിപ്പുവിന്റെ തിരുവിതാംകൂര്‍ ആക്രമണത്തിനുവേണ്ട സൈന്യത്തെ കൊച്ചിയിലൂടെ നയിക്കുന്നതിനെ ഇദ്ദേഹം എതിര്‍ത്തു. തുടര്‍ന്ന് ടിപ്പു കൊച്ചിയുടെ ശത്രുവായി. അവസാനം ബ്രിട്ടീഷുകാര്‍ ടിപ്പുവിനെ നിശ്ശേഷം പരാജയപ്പെടുത്തിയപ്പോള്‍ ശക്തന്‍ തമ്പുരാന്‍ ബ്രിട്ടീഷുകാരുമായി സഖ്യത്തിലേര്‍പ്പെട്ടു. 1791 ജനു. 6-ന് കൊച്ചിയും ബ്രിട്ടീഷുകാരും തമ്മില്‍ ഒപ്പുവച്ച കരാര്‍, പില്ക്കാലത്ത് ആ രാജ്യത്ത് ബ്രിട്ടീഷ് മേല്‍ക്കോയ്മ സ്ഥാപിക്കുവാനിടവരുത്തി.

ഡച്ചുകാരോടു മമതയില്‍ കഴിഞ്ഞിരുന്ന ലത്തീന്‍ കത്തോലിക്കര്‍, ഗൗഡസാരസ്വതര്‍ എന്നീ ജനവിഭാഗങ്ങളോട് ശക്തന്‍ തമ്പുരാന്‍ അസഹിഷ്ണുതയോടെ പെരുമാറി. എന്നാല്‍ സിറിയന്‍ ക്രിസ്ത്യാനികളാകട്ടെ ഇദ്ദേഹത്തില്‍നിന്നും ഉദാരമായ പല ആനുകൂല്യങ്ങളും നേടുകയുണ്ടായി. അവര്‍ണരോടുള്ള ഇദ്ദേഹത്തിന്റെ മനോഭാവം ശ്ലാഘനീയമായിരുന്നു. അരയര്‍, ഈഴവര്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ക്ക് ശക്തന്‍ തമ്പുരാന്‍ പ്രദര്‍ശിപ്പിച്ച വിശാലവീക്ഷണത്തിന്റെ ഗുണഫലങ്ങളനുഭവിക്കുവാന്‍ കഴിഞ്ഞു. ഈഴവരുടെ സേനയെത്തന്നെ ഇദ്ദേഹം സംഘടിപ്പിച്ചിരുന്നു.

ഭരണരംഗത്ത് ഇദ്ദേഹം നടപ്പാക്കിയ ജനക്ഷേമകരങ്ങളായ പല പരിഷ്കാരങ്ങളും നാടിനെയും നാട്ടുകാരെയും സ്ഥായിയായി സ്വാധീനിച്ചു. ബ്രാഹ്മണമേധാവിത്വത്തെയും അതിന്റെ മറവില്‍ നിലനിന്നിരുന്ന അധര്‍മങ്ങളെയും അഴിമതികളെയും ഇദ്ദേഹം ശക്തമായി നേരിട്ടു. ജനനന്മ ലക്ഷ്യമാക്കി ഭരണം നടത്തിയ പ്രഗല്ഭനായ ഒരു സ്വേച്ഛാധിപതിയായിരുന്നു ശക്തന്‍ തമ്പുരാന്‍.

1805 സെപ്തംബറില്‍ ശക്തന്‍തമ്പുരാന്‍ അന്തരിക്കുകയും അനന്തരവനായ രാമവര്‍മ (1805-09) സിംഹാസനസ്ഥനാവുകയും ചെയ്തു. മാധ്വമതാനുയായിരുന്ന ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് പ്രധാനമന്ത്രിയായിരുന്ന പാലിയത്തച്ചന്‍ തിരുവിതാംകൂറിലെ ദിവാനായ വേലുത്തമ്പിയുമൊത്ത് ബ്രിട്ടീഷുകാര്‍ക്കെതിരായി കലാപത്തിനൊരുങ്ങിയത്. റസിഡന്റായിരുന്ന മെക്കാളെയെ വധിക്കുവാനുള്ള വിഫലശ്രമത്തിനുശേഷം പാലിയത്തച്ചന്‍ 1809 ഫെ. 27-ന് ബ്രിട്ടീഷുകാര്‍ക്കു കീഴടങ്ങുകയും തുടര്‍ന്നു നാടുകടത്തപ്പെടുകയും ചെയ്തു. അധികം താമസിയാതെ രാമവര്‍മരാജാവും അന്തരിച്ചു.

തുടര്‍ന്ന് 1809-ല്‍ രാമവര്‍മയുടെ സഹോദരനായ വീരകേരളവര്‍മ (1809-28) രാജാവായി. 1809 മേയില്‍ ബ്രിട്ടീഷുകാര്‍ കൊച്ചിയുമായി ഒരു പുതിയ കരാറില്‍ ഒപ്പുവച്ചു. യുദ്ധച്ചെലവിനായി ആറു ലക്ഷം രൂപയ്ക്കു പുറമേ പ്രതിവര്‍ഷം കപ്പവും ബ്രിട്ടീഷുകാര്‍ക്കു നല്‍കുവാന്‍ കൊച്ചി ബാധ്യസ്ഥമായി. മറ്റു യൂറോപ്യന്‍ ശക്തികളുമായി സ്വതന്ത്രമായി ബന്ധപ്പെടുന്നതില്‍ നിന്നും കൊച്ചി വിലക്കപ്പെട്ടു. കൊച്ചിയില്‍ ബ്രിട്ടീഷ് മേധാവിത്വം പൂര്‍ണമായും സ്ഥാപിതമായി. പാലിയത്തച്ചനുശേഷം ഇദ്ദേഹത്തിന്റെ ശത്രുവും മെക്കാളെയുടെ മിത്രവുമായ നടവരമ്പത്തു കുഞ്ഞുകൃഷ്ണമേനോന്‍ പ്രധാനമന്ത്രിയായി നിയമിതനായി. ഉന്നതമായ ഈ പദവിക്കു അയോഗ്യനെന്നു തെളിയിച്ച മേനോനെ 1812-ല്‍ പിരിച്ചയച്ചു. മെക്കാളെയെത്തുടര്‍ന്ന് റസിഡന്റായ മണ്‍ട്രോതന്നെ പിന്നീട് കൊച്ചിയിലെ ദിവാന്‍ പദമേറ്റെടുത്തു. തിരുവിതാംകൂറിലെന്നപോലെ സ്ഥായിയായ ചില പരിഷ്കാരങ്ങള്‍ കൊച്ചിയിലും മണ്‍ട്രോ നടപ്പാക്കുകയുണ്ടായി. ക്രൈസ്തവതാത്പര്യം സംരക്ഷിക്കുവാന്‍ ഓരോ കോടതിയിലും ഒരു ക്രിസ്ത്യന്‍ ജഡ്ജിയെ നിയമിക്കുവാന്‍ വ്യവസ്ഥ ചെയ്തത് ഇദ്ദേഹമായിരുന്നു. 1818-ല്‍ മണ്‍ട്രോ ദിവാന്‍സ്ഥാനമൊഴിഞ്ഞു.

b. ചില ഭരണപരിഷ്കാരങ്ങള്‍. മണ്‍ട്രോയ്ക്കുശേഷം ദിവാനായി നിയമിക്കപ്പെട്ട കോയമ്പത്തൂര്‍കാരനായ നഞ്ചപ്പയ്യന്‍ ശ്രദ്ധേയമായ അനേകം പരിഷ്കാരങ്ങള്‍ നടപ്പിലാക്കുകയുണ്ടായി. അടിമകളെ ഉടമകള്‍ ശിക്ഷിക്കുന്നതില്‍നിന്നും വിലക്കിക്കൊണ്ട് 1821-ലെ വിളംബരവും നിലം കണ്ടെഴുത്തും മറ്റും ഇവയില്‍ ചിലതു മാത്രമായിരുന്നു. 1825-ല്‍ നഞ്ചപ്പയ്യന്‍ അന്തരിക്കുകയും ശേഷഗിരിരായര്‍ ദിവാന്‍പദമേറ്റെടുക്കുകയും ചെയ്തു.

1828-ല്‍ വീരകേരളവര്‍മ അന്തരിക്കുകയും രാമവര്‍മ (1828-37) രാജാവായിത്തീരുകയും ചെയ്തു. ശേഷഗിരിരായര്‍ അധികം താമസിയാതെ രാജിവച്ചുപോയപ്പോള്‍ പകരം എടമന ശങ്കരമേനോന്‍ ദിവാനായിത്തീര്‍ന്നു. കൈക്കൂലിക്കുറ്റം ചുമത്തപ്പെട്ട മേനോന്‍ തടവുശിക്ഷയ്ക്കു വിധേയനായി. മേനോനുശേഷം വെങ്കിടസുബ്രഹ്മണ്യയ്യര്‍ ദിവാന്‍ പദമേറ്റു. സമര്‍ഥനായ ഇദ്ദേഹം ഭരണസമ്പ്രദായം ബ്രിട്ടീഷ് മാതൃകയില്‍ പരിഷ്കരിച്ചു. നാണ്യവിളകളുടെ കൃഷിയും വിദ്യാഭ്യാസമേഖലയും ഇദ്ദേഹത്തിന്റെ പ്രത്യേക ശ്രദ്ധയ്ക്കു വിധേയമായി.

c. ദിവാന്‍ ശങ്കരവാര്യര്‍. 1837-ല്‍ രാമവര്‍മ അന്തരിച്ചു. തുടര്‍ന്ന് രാമവര്‍മ ഇളയതമ്പുരാന്‍ (1837-44) രാജാവായി. ദിവാന്‍ വെങ്കിടസുബ്ബയ്യരോട് അപ്രീതി തോന്നുകയാല്‍ രാമവര്‍മ അദ്ദേഹത്തെ ഉദ്യോഗത്തില്‍നിന്നു പിരിച്ചയച്ചശേഷം തത്സ്ഥാനത്തേക്ക് ശങ്കരവാര്യരെ നിയമിച്ചു. കൊച്ചിയിലെ പ്രഗല്ഭരായ ദിവാന്മാരില്‍ ഒരാളായിരുന്നു ശങ്കരവാര്യര്‍. കൊച്ചിയില്‍ സമൃദ്ധിയും സാമ്പത്തികഭദ്രതയും കൈവന്നത് ശങ്കരവാര്യരുടെ ഭരണകാലത്തായിരുന്നു. മുതലെടുപ്പ് ഗണ്യമായി വര്‍ധിച്ചു. ജനോപകാരപ്രദങ്ങളായ അനേകം പരിഷ്കാരങ്ങള്‍ നടപ്പാക്കി. ജലഗതാഗതം, കൃഷി എന്നിവ ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു.

1844-ല്‍ രാമവര്‍മ അന്തരിച്ചു. ഭാഗിനേയനായ രാമവര്‍മ ഇളയതമ്പുരാന്‍ ആ വര്‍ഷംതന്നെ രാജാവായി. 1851 വരെ രാജ്യം ഭരിച്ച ഇദ്ദേഹം ശങ്കരവാര്യരെ പിരിച്ചയയ്ക്കാന്‍ ബ്രിട്ടീഷുകാരുടെ അനുമതി തേടിയെങ്കിലും അവര്‍ അതിനനുവദിക്കുകയുണ്ടായില്ല. ശങ്കരവാര്യര്‍ തന്നെ അര്‍ഹിക്കുന്നവിധം ബഹുമാനിക്കുന്നില്ല എന്നതായിരുന്നു രാമവര്‍മയുടെ പരാതിക്കു കാരണം.

രാമവര്‍മയ്ക്കുശേഷം സഹോദരനായ വീരകേരളവര്‍മ (1851-53) രാജാവായി. വിദ്വാനും പ്രാപ്തനുമായിരുന്നു ഇദ്ദേഹം. എന്നാല്‍ 1853-ല്‍ കാശിയാത്രയ്ക്കിടയില്‍ രോഗാതുരനായ വീരകേരളവര്‍മ അകാലചരമമടയുകയാണുണ്ടായത്. തുടര്‍ന്ന് സഹോദരനായ രവിവര്‍മ (1853-64) അധികാരമേറ്റു. ഇദ്ദേഹം ഭരണകാര്യങ്ങള്‍ പൂര്‍ണമായും പ്രാപ്തനായ ശങ്കരവാര്യരെ ഏല്പിച്ചു. 1853-ല്‍ അടിമസമ്പ്രദായം അവസാനിപ്പിച്ചുകൊണ്ടുള്ള വിളംബരമുണ്ടായി. 1856-ല്‍ ശങ്കരവാര്യര്‍ അന്തരിച്ചു. പകരം വെങ്കിട്ടരായര്‍ ദിവാനായി. ജനങ്ങളുടെ അപ്രീതി നേടിയ ഇദ്ദേഹത്തെ മൂന്നു വര്‍ഷത്തിനുശേഷം ഉദ്യോഗത്തില്‍നിന്നും പിരിച്ചയച്ചു.

വെങ്കിട്ടരായര്‍ക്കുശേഷം ശങ്കരവാര്യരുടെ പുത്രന്‍ ശങ്കുണ്ണിമേനോന്‍ ദിവാന്‍ പദമേറ്റു. പത്തൊമ്പതു വര്‍ഷക്കാലം അധികാരത്തിലിരുന്ന ഇദ്ദേഹം കൊച്ചിയുടെ നാനാവിധമായ പുരോഗതിക്കുവേണ്ടി പ്രയത്നിച്ചു. ഇതിനിടയ്ക്കു രവിവര്‍മ അന്തരിച്ചു. ഭാഗിനേയനായ രാമവര്‍മ ഇളയതമ്പുരാന്‍ (1864-88) രാജാവായി. ശങ്കുണ്ണിമേനോന്റെ ദിവാന്‍ വാഴ്ചക്കാലത്ത് ഭരണത്തിന്റെ എല്ലാ മേഖലകളിലും പരിഷ്കാരങ്ങളും പരിവര്‍ത്തനങ്ങളും ദൃശ്യമായിരുന്നു. 'ഊഴിയം' നിര്‍ത്തലാക്കുകയും അടിമവ്യാപാരം കുറ്റകരമാക്കുകയും ചെയ്തു. 1879-ല്‍ ഇദ്ദേഹം ഉദ്യോഗമൊഴിഞ്ഞു.

ശങ്കുണ്ണിമേനോനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സഹോദരന്‍ ഗോവിന്ദമേനോന്‍ ദിവാനായി. ഇരിങ്ങാലക്കുട, എളങ്കുന്നപ്പുഴ, പെരുമനം എന്നീ ക്ഷേത്രങ്ങളുടെ ഭരണത്തെച്ചൊല്ലി തിരുവിതാംകൂറുമായുണ്ടായിരുന്ന തര്‍ക്കം അവസാനിപ്പിച്ചത് ഗോവിന്ദമേനോന്റെ ഭരണകാലത്തായിരുന്നു. 1888-ല്‍ രാമവര്‍മ അന്തരിച്ചു; ഇദ്ദേഹത്തെ ബ്രിട്ടീഷ് ഗവണ്‍മെന്റ് കെ. സി. എസ്. ഐ. സ്ഥാനം നല്‍കി ആദരിക്കുകയുണ്ടായി.

രാമവര്‍മയുടെ പിന്‍ഗാമി വീരകേരളവര്‍മ(1888-95)യായിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് പ്രിയങ്കരനായിരുന്ന ഇദ്ദേഹത്തെ ഇളമുറയായിരിക്കുമ്പോള്‍ത്തന്നെ കെ. സി. ഐ. ഇ. സ്ഥാനം നല്‍കി അവര്‍ അംഗീകരിക്കുകയുണ്ടായി. 1889-ല്‍ ഗോവിന്ദമേനോന്‍ ദിവാന്‍സ്ഥാനമൊഴിഞ്ഞപ്പോള്‍ സി. വെങ്കിടാചാര്യരും തുടര്‍ന്നു വി. സുബ്രഹ്മണ്യപിള്ളയും ദിവാന്‍പദമേറ്റു.

d. സ്ഥാനത്യാഗം ചെയ്ത രാജാവ്. 1895-ല്‍ വീരകേരളവര്‍മ അന്തരിച്ചതോടെ പിന്‍ഗാമിയായി രാമവര്‍മ (1895-1914) അധികാരമേറ്റു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് നിപുണരായ പലരും ദിവാന്‍പദമേറ്റിരുന്നു. സുബ്രഹ്മണ്യപിള്ളയെ തുടര്‍ന്ന് ദിവാനായ പി. രാജഗോപാലാചാരി(1896-1901)യുടെ കാലത്താണ് ഷൊര്‍ണൂര്‍-എറണാകുളം തീവണ്ടിപ്പാത നിര്‍മാണം നടന്നത്. ആഡിറ്റ് അക്കൌണ്ട് സമ്പ്രദായം കൊച്ചിയില്‍ നടപ്പാക്കിയതും ഇക്കാലത്തായിരുന്നു. ജയില്‍ പരിഷ്കരണത്തിലും ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു. രാജഗോപാലാചാരിക്കുശേഷം എന്‍. ലോക്ക് (1901-02), എന്‍. പട്ടാഭിരാമറാവു (1902-07), എന്‍. ആര്‍. ബാനര്‍ജി (1907-14) എന്നിവര്‍ ദിവാന്മാരായി സേവനമനുഷ്ഠിച്ചു. ഇതില്‍ ബാനര്‍ജിയുടെ ഭരണകാലത്ത് നീതിന്യായം, പൊതുജനാരോഗ്യം, കൃഷി, മത്സ്യബന്ധനം, സാങ്കേതിക വിദ്യാഭ്യാസം, ദേവസ്വം, തദ്ദേശസ്വയംഭരണം, ശുദ്ധജലവിതരണം, ഭൂനിയമം, തുറമുഖവികസനം തുടങ്ങി വിവിധ മേഖലകളില്‍ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തുകയുണ്ടായി. 1914-ല്‍ ബാനര്‍ജി അധികാരമൊഴിഞ്ഞു. തുടര്‍ന്ന് ജെ. ഡബ്ള്യു. ഭോര്‍ (1914-19) ദിവാന്‍ സ്ഥാനമേറ്റു.


1914-ല്‍ ബ്രിട്ടീഷുകാരുമായുള്ള ചില അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് രാമവര്‍മ രാജാധികാരം സ്വയം ഉപേക്ഷിച്ചു. പകരം രാമവര്‍മ (1914-32) രാജപദവിയിലേക്കുയര്‍ന്നു. കൊച്ചിയിലെ ബഹുജനപ്രസ്ഥാനത്തിനു പ്രാരംഭം കുറിച്ചത് രാമവര്‍മയുടെ ഭരണകാലത്തായിരുന്നു. 1919-ല്‍ ഭോര്‍ ഉദ്യോഗമൊഴിഞ്ഞപ്പോള്‍ തത്സ്ഥാനത്ത് അവരോധിക്കപ്പെട്ട ടി. വിജയരാഘവാചാരി (1919-22) പല സുപ്രധാന പരിഷ്കാരങ്ങള്‍ക്കും നേതൃത്വം കൊടുക്കുകയുണ്ടായി. അവര്‍ണരുടെ ഉദ്ധാരണം, വ്യവസായം, നായര്‍ റഗുലേഷന്‍, വിദ്യാഭ്യാസം എന്നീ രംഗങ്ങളിലെല്ലാം പരിഷ്കാരങ്ങള്‍ ദൃശ്യമായിരുന്നു.

e. ദേശീയസമരത്തില്‍. ഇക്കാലത്ത് ദേശീയപ്രസ്ഥാനത്തിന്റെ അലകള്‍ കൊച്ചിയിലും ദൃശ്യമായി. 1919-ല്‍ തൃശൂരിലും എറണാകുളത്തും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കമ്മിറ്റികള്‍ സംഘടിപ്പിക്കപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്കു വ്യക്തമായ രൂപവും ബഹുജനപ്രീതിയും നേടാന്‍ കഴിഞ്ഞിരുന്നില്ല. പില്ക്കാലത്ത് ടി. ആര്‍. കൃഷ്ണസ്വാമി അയ്യരുടെ ശ്രമഫലമായി തൃശൂരില്‍ ചേര്‍ന്ന കൊച്ചിയിലെ കോണ്‍ഗ്രസ് അനുഭാവികളുടെ യോഗത്തില്‍വച്ച് കൊച്ചി ജില്ലാകോണ്‍ഗ്രസ് രൂപവത്കൃതമായി. മൂത്തേടത്തു നാരായണമേനോനായിരുന്നു സെക്രട്ടറി. 1921 ഫെ. 20-ന് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രചാരണാര്‍ഥം സി. രാജഗോപാലാചാരി തൃശൂര്‍ സന്ദര്‍ശിച്ചു. തേക്കിന്‍കാടു മൈതാനത്തു ചേര്‍ന്ന യോഗത്തില്‍ അദ്ദേഹം പ്രസംഗിക്കവേ പൊലീസ് കമ്മിഷണറായിരുന്ന എം.എ. ചാക്കോയുടെ നിര്‍ദേശപ്രകാരം ഏതാനും ക്രിസ്ത്യാനികള്‍ യോഗത്തില്‍ ബഹളമുണ്ടാക്കുവാന്‍ ശ്രമിച്ചു. കോണ്‍ഗ്രസ്സുകാര്‍ രാജ്യദ്രോഹികളായി വ്യാഖ്യാനിക്കപ്പെട്ടിരുന്ന അക്കാലത്ത്, ക്രിസ്ത്യാനികള്‍ രാജഭക്തരും രാജ്യ സ്നേഹികളുമാണെന്ന് സ്ഥാപിക്കുവാനുദ്ദേശിച്ചുകൊണ്ടുള്ള ഈ കരുനീക്കത്തിനുശേഷം രാജഭക്തന്മാരുടെ ഒരു ജാഥയും തൃശൂരില്‍ സംഘടിപ്പിക്കപ്പെട്ടു. ഈ തന്ത്രം ക്രമേണ ഒരു ഹിന്ദു-ക്രൈസ്തവ സംഘട്ടനത്തിനു വഴിതെളിച്ചു. ഇത് 'തൃശൂര്‍ ലഹള' എന്ന പേരിലറിയപ്പെട്ടിരുന്നു. അവസാനം ഇതിനെ അമര്‍ച്ച ചെയ്യുവാന്‍ ഗവണ്‍മെന്റ്തന്നെ മുന്നിട്ടിറങ്ങി.

ടി. വിജയരാഘവാചാരിക്കുശേഷം പി. നാരായണമേനോന്‍ (1922-25) ദിവാനായി. 1925-ല്‍ അനുദ്യോഗസ്ഥ ഭൂരിപക്ഷമുള്ള ഒരു നിയമസഭ രൂപവത്കരിക്കപ്പെട്ടു. വോട്ടവകാശം നികുതിദായകര്‍ക്കു മാത്രമായിരുന്നു. ടി.എസ്. നാരായണയ്യര്‍ (1925-30) സി. ജി. ഹെര്‍ബര്‍ട്ട് (1930-35) എന്നിവരായിരുന്നു അടുത്ത ദിവാന്മാര്‍.

f. ഷണ്‍മുഖംചെട്ടിയുടെ ഭരണം. രാമവര്‍മരാജാവിന്റെ കാലശേഷം അനന്തരാവകാശിയായ രാമവര്‍മ (1932-41) അധികാരമേറ്റു. 1935 മുതല്‍ 41 വരെ ദിവാനായിരുന്ന സര്‍ ആര്‍. കെ. ഷണ്‍മുഖംചെട്ടി അനേകം പരിഷ്കാരങ്ങളിലൂടെ രാമവര്‍മയെ കൊച്ചി രാജ്യചരിത്രത്തില്‍ അനശ്വരനാക്കുകയും സ്വയം അനശ്വരത കൈവരിക്കുകയും ചെയ്തു. രാഷ്ട്രീയമായി കൊച്ചി ഇക്കാലത്ത് വളരെയേറെ വളര്‍ച്ച പ്രാപിക്കുകയും അധികാരം ജനങ്ങളിലേക്കു കൈമാറുവാനുള്ള ശ്രമത്തില്‍ ചില സുപ്രധാന നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തു. 1932-ല്‍ കൊച്ചിയിലെ കര്‍ഷകത്തൊഴിലാളികള്‍ ഉത്പന്നങ്ങളുടെ വിലയിടിവില്‍ അസംതൃപ്തരായി പ്രക്ഷോഭണത്തിലേക്കു നീങ്ങി. കെ. എം. ഇബ്രാഹിം, മത്തായി മാഞ്ഞൂരാന്‍ തുടങ്ങി പലരും ഇതിനു നേതൃത്വം നല്‍കി. അറസ്റ്റും മര്‍ദനവും മറ്റും സഹിക്കേണ്ടിവന്നെങ്കിലും ഒടുവില്‍ കരംപിരിവിന്റെ കാലാവധി നീട്ടിക്കൊടുത്തുകൊണ്ട് രാജാവ് വിളംബരം പുറപ്പെടുവിച്ചു. ഇക്കാലത്ത് അനേകം തൊഴിലാളിസംഘടനകള്‍ രൂപപ്പെട്ടുവന്നു. കണ്ണന്തേടത്തു വേലായുധമേനോന്‍, വി.കെ. കുട്ടിസാഹിബ്, പി.കെ. ഡീവര്‍, എം.ഐ. പോള്‍, കെ.കെ. വാര്യര്‍, പി. ഗംഗാധരന്‍, പി.എസ്. നമ്പൂതിരി, ജോര്‍ജ് ചടയംമുറി തുടങ്ങിയവരായിരുന്നു അക്കാലത്തെ പ്രമുഖ തൊഴിലാളിനേതാക്കള്‍.

1936-ല്‍ തൃശൂരിലെ വൈദ്യുതിവിതരണം തമിഴ്നാട്ടിലെ ഒരു സ്വകാര്യക്കമ്പനിയെ ഏല്പിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചതില്‍ പ്രതിഷേധിച്ചു ശക്തമായ ബഹുജനാഭിപ്രായവും പ്രക്ഷോഭണവും ഉടലെടുത്തു. തൃശൂരിലെ പൌരമുഖ്യര്‍ രൂപവത്കരിച്ച 'ട്രിച്ചൂര്‍ ഇലക്ട്രിക് കോര്‍പ്പറേഷന്‍' എന്ന കമ്പനിയെ ഇതിന്റെ ചുമതല ഏല്പിക്കുവാനുള്ള ബഹുജനാവശ്യത്തിന് ദിവാന്‍ ഷണ്‍മുഖംചെട്ടി വഴങ്ങിയില്ല. ഡോ. എ. ആര്‍. മേനോന്‍, സി. ആര്‍. ഇയ്യുണ്ണി, ഇ. ഇക്കണ്ടവാര്യര്‍, സി. കുട്ടന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ ഈ പ്രക്ഷോഭണം ക്രമേണ കെട്ടടങ്ങി. വൈദ്യുതിവിതരണം മദ്രാസിലെ ചാന്ദ്രികക്കമ്പനിയെത്തന്നെ ഏല്പിച്ചു. എന്നാല്‍ പിന്നീട് ഇതിനുള്ള അവകാശം തൃശൂര്‍ മുനിസിപ്പാലിറ്റിക്കു നല്‍കുകയുണ്ടായി. വമ്പിച്ച ബഹുജനപങ്കാളിത്തമുണ്ടായിരുന്ന ഒരു പ്രക്ഷോഭണമെന്ന നിലയില്‍ വൈദ്യുതിസമരം പ്രാധാന്യമര്‍ഹിക്കുന്നു.

കൊച്ചിയില്‍ ഉത്തരവാദഭരണസ്ഥാപനത്തിനായി 1936-ല്‍ 'കൊച്ചിന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്' എന്ന ഒരു സംഘടന രൂപവത്കൃതമായി; ടി. കെ. നായരായിരുന്നു ഇതിന്റെ സ്ഥാപകന്‍. പി. കുമാരനെഴുത്തച്ഛന്‍, സി. വി. ഇയ്യുണ്ണി, കെ. എസ്. പണിക്കര്‍, കെ. ബാലകൃഷ്ണമേനോന്‍, കെ. അയ്യപ്പന്‍, കെ. എം. ഇബ്രാഹിം തുടങ്ങിയവര്‍ ഇതിന്റെ പ്രമുഖ നേതാക്കളായിരുന്നു.

ഇക്കാലത്ത് കൊച്ചിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം സജീവമായി തുടങ്ങിയിരുന്നു. വി. ആര്‍. കൃഷ്ണനെഴുത്തച്ഛന്‍, കെ. എന്‍. നമ്പീശന്‍, ജി. എസ്. ധാരാസിങ്, സി. അച്യുതമേനോന്‍ തുടങ്ങി പലരും കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. കൊച്ചിയില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഉത്തരവാദിത്തഭരണ പ്രക്ഷോഭണമാരംഭിക്കുവാന്‍ തീരുമാനിച്ചെങ്കിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഹരിപുരസമ്മേളനത്തിലെ നാട്ടുരാജ്യങ്ങളെക്കുറിച്ചുള്ള തീരുമാനം, ഈ വഴിക്കുള്ള പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി.

1938 ആഗ. 4-ന് കൊച്ചിയില്‍ 'ദ്വിഭരണം' ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു വിളംബരം രാജാവ് പുറപ്പെടുവിച്ചു. ഗവണ്‍മെന്റിന്റെ ഏതാനും വകുപ്പുകള്‍ നിയമസഭാംഗങ്ങളില്‍നിന്നു തിരഞ്ഞെടുക്കുന്ന ഒരു മന്ത്രിയെ ഏല്പിക്കുക എന്നതായിരുന്നു ഈ പരിഷ്കാരത്തിന്റെ കാതല്‍. ഈ വിളംബരത്തിനു രാജാവിനെ പ്രേരിപ്പിച്ചത് ദിവാനായിരുന്നു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ കൊച്ചിന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിനു പുറമേ കൊച്ചിന്‍ കോണ്‍ഗ്രസ് എന്ന പുതിയൊരു രാഷ്ട്രീയ കക്ഷിയും രംഗത്തുവന്നു. കൊച്ചിന്‍ കോണ്‍ഗ്രസ് പതിമൂന്നും കൊച്ചിന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പന്ത്രണ്ടും സീറ്റുകള്‍ നേടി. ഏതാനും സ്വതന്ത്രരുടെ പിന്തുണകൂടി ലഭിച്ച കൊച്ചിന്‍ കോണ്‍ഗ്രസ്സിലെ അമ്പാട്ടു ശിവരാമമേനോന്‍ കൊച്ചിയിലെ ആദ്യത്തെ മന്ത്രിയായി നിയമിക്കപ്പെട്ടു. അങ്ങനെ 1938 ജൂണ്‍ 17-ന് കൊച്ചിയില്‍ ദ്വിഭരണസമ്പ്രദായത്തിനു പ്രാരംഭം കുറിച്ചു. ഇദ്ദേഹത്തിന്റെ ആകസ്മികമായ മരണശേഷം ഡോ. എ. ആര്‍. മേനോന്‍ മന്ത്രിയായി. എന്നാല്‍ അവിശ്വാസപ്രമേയംമൂലം മേനോന്‍ രാജിവച്ചപ്പോള്‍, പ്രതിപക്ഷമായിരുന്ന കൊച്ചിന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിലെ ടി. കെ. നായര്‍ മന്ത്രിയായി അവരോധിക്കപ്പെട്ടു.

1938-ലെ പരിഷ്കാരം പരിമിതമായ പങ്കാളിത്തം മാത്രമേ ഭരണത്തില്‍ ജനങ്ങള്‍ക്കു നല്‍കിയിരുന്നുള്ളൂ. പ്രായപൂര്‍ത്തി വോട്ടവകാശത്തിനും ഉത്തരവാദഭരണത്തിനുമായി കുറേ യുവാക്കള്‍ വി.ആര്‍. കൃഷ്ണനെഴുത്തച്ഛന്റെ നേതൃത്വത്തില്‍ 'കൊച്ചി രാജ്യ പ്രജാമണ്ഡലം' എന്ന ഒരു സംഘടനയ്ക്കു രൂപം നല്‍കി. എഴുത്തച്ഛന്‍ തന്നെയായിരുന്നു ഇതിന്റെ ഒന്നാമത്തെ പ്രസിഡന്റ്. 1947 വരെ നീണ്ടുനിന്ന ഒരു പ്രക്ഷോഭണത്തിലൂടെ ലക്ഷ്യത്തിലെത്തുവാന്‍ ഈ സംഘടനയ്ക്കു കഴിഞ്ഞു. നോ. കൊച്ചി രാജ്യപ്രജാമണ്ഡലം

1941-ല്‍ രാമവര്‍മ നിര്യാതനായി. തുടര്‍ന്ന് കേരളവര്‍മ (1941-43) അധികാരമേറ്റു. അധികം താമസിയാതെതന്നെ ഷണ്‍മുഖംചെട്ടി ദിവാന്‍ സ്ഥാനമൊഴിഞ്ഞു. പിന്‍ഗാമിയായി കോമാട്ടില്‍ അച്യുതമേനോന്‍ (1941 ജൂണ്‍ മുതല്‍ ഒ. വരെ) ദിവാന്‍ പദമേറ്റു. പിന്നീട് എ. എഫ്. ഡബ്ല്യു. ഡിക്സണ്‍ തത്സ്ഥാനത്ത് അവരോധിക്കപ്പെട്ടു. 1943 വരെ അദ്ദേഹം ആ സ്ഥാനത്തു തുടര്‍ന്നു.

കേരളവര്‍മയ്ക്കുശേഷം രവിവര്‍മ (1943-46) രാജാവായി. 1943 നവംബര്‍ മുതല്‍ 1944 ആഗസ്റ്റു വരെ ദിവാന്‍ സര്‍ ജോര്‍ജ്ബോഗായിരുന്നു. ബോഗിനുശേഷം സി. പി. കരുണാകരമേനോന്‍ (1944-47) ദിവാനായി നിയമിതനായി; ഇദ്ദേഹം കൊച്ചിയിലെ അവസാനത്തെ ദിവാന്‍ ആയിരുന്നു.

g. തിരു-കൊച്ചി സംയോജനം. രവിവര്‍മയ്ക്കുശേഷം കേരളവര്‍മ രാജാവായി (1946-48). 'ഐക്യകേരളം' എന്ന ആശയത്തിന്റെ ഒരു പ്രമുഖ വക്താവായിരുന്നു ഇദ്ദേഹം. 1947 ഏപ്രില്‍ മാസത്തില്‍ തൃശൂരില്‍ ചേര്‍ന്ന ഐക്യകേരള സമ്മേളനത്തില്‍ സന്നിഹിതനായ ഇദ്ദേഹം ഇതിനെ അനുകൂലിച്ചുകൊണ്ട് ഒരു പ്രഭാഷണം ചെയ്തു. ഭരണഘടനാപരമായി പല സുപ്രധാനമാറ്റങ്ങളും ഇദ്ദേഹത്തിന്റെ ഭരണകാലത്തുണ്ടായി. 1948-ല്‍ കേരളവര്‍മ അന്തരിച്ചു. പണ്ഡിതനും ഋജുമതിയുമായ രാമവര്‍മ പരീക്ഷിത്തു തമ്പുരാന്‍ തുടര്‍ന്ന് രാജാവായി. ഇദ്ദേഹത്തിന്റെ കാലത്ത് (1949 ജൂലായ്) തിരുവിതാംകൂറും കൊച്ചിയും തമ്മിലുള്ള സംയോജനം നടന്നു. അതോടെ കൊച്ചിരാജാവിന് അധികാരം നഷ്ടമായി; തിരുവിതാംകൂറിലെ രാജാവായിരുന്ന ചിത്തിരതിരുനാള്‍ ബാലരാമവര്‍മ തിരു-കൊച്ചിയുടെ രാജപ്രമുഖനായി. 1964-ല്‍ പരീക്ഷിത്തു തമ്പുരാന്‍ നിര്യാതനായി.

രാഷ്ട്രീയ ഉത്പതിഷ്ണുത്വം പ്രകടിപ്പിച്ചിരുന്ന കൊച്ചി രാജാക്കന്മാര്‍ സാമൂഹിക കാര്യങ്ങളിലാകട്ടെ തികഞ്ഞ യാഥാസ്ഥിതികത്വമാണ് സ്വീകരിച്ചിരുന്നത്. 1936-ല്‍ ക്ഷേത്രപ്രവേശനമനുവദിച്ച തിരുവിതാംകൂറിലെ ക്ഷേത്രങ്ങളില്‍ ശാന്തി ചെയ്തിരുന്ന നമ്പൂതിരിമാരെ കൊച്ചിയിലെ ക്ഷേത്രങ്ങളില്‍ ശാന്തിക്ക് അനുവദിച്ചിരുന്നില്ല; 1947 വരെ കൊച്ചിയില്‍ അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിക്കുകയും ചെയ്തിരുന്നില്ല. 1948-ല്‍ പാലിയം റോഡിലൂടെ അവര്‍ണര്‍ക്കു വഴിനടക്കുവാനുള്ള അവകാശം നേടിയെടുക്കുവാന്‍ സത്യഗ്രഹമനുഷ്ഠിക്കേണ്ടിവന്നു. കൊടുങ്ങല്ലൂര്‍ കോവിലകത്തെ ചില തമ്പുരാട്ടിമാര്‍ വരെ ഈ സത്യഗ്രഹത്തില്‍ പങ്കെടുത്തിരുന്നു. എങ്കിലും കൊച്ചിയിലെ ഭരണാധികാരികള്‍ സത്യഗ്രഹത്തെ അടിച്ചമര്‍ത്താനാണ് ശ്രമിച്ചിരുന്നത്. ഈ സത്യഗ്രഹത്തില്‍ പങ്കെടുത്ത എ.ജി. വേലായുധന്‍ എന്നൊരാള്‍ രക്തസാക്ഷിയാവുകയും ചെയ്തു.

മലബാര്‍

a. മലബാര്‍ മൈസൂര്‍ ആധിപത്യത്തിന്‍ കീഴില്‍. 19-ാം ശതകത്തിന്റെ രണ്ടാം പകുതിയില്‍ ഹൈദര്‍ അലിയും ടിപ്പുസുല്‍ത്താനും മലബാറില്‍ നടത്തിയ കടന്നുകയറ്റം മലബാറിന്റെ പില്ക്കാല ചരിത്രത്തില്‍ നിര്‍ണായകമായ വഴിത്തിരിവുകള്‍ സൃഷ്ടിച്ചു. ദക്ഷിണേന്ത്യയില്‍ നിന്നും ബ്രിട്ടീഷുകാരെ പുറത്താക്കുകയായിരുന്നു മൈസൂര്‍ അധിനിവേശത്തിന്റെ പ്രധാന ലക്ഷ്യം. 1766 ഫെബ്രുവരിയില്‍ ഹൈദരാലി വടക്കന്‍ കേരളം ആക്രമിച്ചു. ഈ യുദ്ധത്തില്‍ കോലത്തിരിയെ പരാജയപ്പെടുത്തിയ ഹൈദരാലി ചിറയ്ക്കലും കോട്ടയവും (വടക്ക്) കൈവശപ്പെടുത്തി. യുദ്ധത്തില്‍ പരാജയപ്പെട്ട കോലത്തിരി തിരുവിതാംകൂറില്‍ അഭയംതേടി. കോലത്തിരിയുടെ അധീനപ്രദേശങ്ങള്‍ കീഴടക്കിയ മൈസൂര്‍ സൈന്യം തുടര്‍ന്ന് സാമൂതിരിയുടെ കീഴിലുള്ള പ്രദേശങ്ങളെ ആക്രമിക്കാന്‍ ആരംഭിച്ചു. 1766 ഏ. 20-ന് സാമൂതിരി കീഴടങ്ങി. ഇതോടെ മലബാര്‍ ഹൈദരാലിയുടെ സൈന്യത്തിന്‍ കീഴിലായി. തുടര്‍ന്ന് ഹൈദരാലിക്കെതിരെ ഒരു കലാപം പൊട്ടിപ്പുറപ്പെട്ടെങ്കിലും താമസിയാതെ പ്രസ്തുത കലാപം അടിച്ചമര്‍ത്തപ്പെട്ടു. 1768-ല്‍ ഹൈദരാലി മലബാറില്‍ നിന്നും പിന്‍വാങ്ങി. എന്നാല്‍ മലബാറിലെ നാട്ടുരാജാക്കന്മാര്‍ യുദ്ധത്തിനൊടുവില്‍ ഉണ്ടാക്കിയ ഉടമ്പടിപ്രകാരം കപ്പം കൊടുക്കാന്‍ വിസമ്മതിച്ചതിനാല്‍ 1773-ല്‍ വീണ്ടും ഹൈദരാലി മലബാര്‍ ആക്രമിച്ചു. 1774-ല്‍ കോഴിക്കോട് പൂര്‍ണമായും മൈസൂര്‍ ആധിപത്യത്തിന്‍ കീഴിലാവുകയും സാമൂതിരിയും കുടുംബവും വീണ്ടും തിരുവിതാംകൂറില്‍ അഭയം തേടുകയും ചെയ്തു. തുടര്‍ന്ന് മലബാറിലെ നാടുവാഴികള്‍ ഓരോന്നായി ഹൈദറിന് മുന്നില്‍ കീഴടങ്ങി. മലബാറിന്റെ ഭരണനിര്‍വഹണത്തിനായി ഹൈദരാലി ശ്രീനിവാസറാവുവിനെയും സര്‍ദാര്‍ഖാനെയും (സൈനിക മേധാവി) നിയമിച്ചു.

മലബാര്‍ പൂര്‍ണമായും അധീനതയിലാക്കിയശേഷം ഹൈദര്‍ തന്റെ ശ്രദ്ധ കൊച്ചിയിലേക്ക് തിരിച്ചു. ഹൈദരാലി, കൊച്ചി രാജാവിനോട് രണ്ടു ലക്ഷം രൂപ ആവശ്യപ്പെടുകയും അതു കരസ്ഥമാക്കുകയും ചെയ്തു. 1776-ല്‍ സര്‍ദാര്‍ ഖാന്‍ വീണ്ടും പണം ആവശ്യപ്പെട്ടു. പണം നല്‍കാന്‍ വൈകിയപ്പോള്‍ മൈസൂര്‍ സൈന്യം കൊച്ചിയെ ആക്രമിക്കുകയും തൃശൂര്‍ പിടിച്ചടക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് കൊച്ചി രാജാവ് ഹൈദരാലിയുമായി ഒരു ഉടമ്പടിയില്‍ ഒപ്പുവച്ചു. തുടര്‍ന്ന് ഹൈദരാലി തിരുവിതാംകൂര്‍ ആക്രമിക്കാന്‍ ഒരുങ്ങി. ഡച്ച് അധീനമേഖലകളിലൂടെ തിരുവിതാംകൂറിലേക്ക് നീങ്ങാന്‍ മൈസൂര്‍ സൈന്യം ഡച്ചുകാരുടെ അനുമതി തേടിയെങ്കിലും ഡച്ചുകാര്‍ അതു നിഷേധിച്ചു. തുടര്‍ന്ന് ഡച്ചുകാരുടെ അധീനതയിലായിരുന്ന ചേറ്റുവായ് മൈസൂര്‍ സൈന്യം പിടിച്ചെടുത്തു. മൈസൂറിന്റെ മേല്‍ക്കോയ്മ അംഗീകരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തിരുവിതാംകൂര്‍ അതു നിഷേധിച്ചു. തുടര്‍ന്ന് തിരുവിതാംകൂര്‍ ആക്രമിക്കാന്‍ ഹൈദരാലി പദ്ധതി ആവിഷ്കരിച്ചെങ്കിലും മൈസൂര്‍യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ ആ ശ്രമം ഉപേക്ഷിച്ച് ഹൈദര്‍ മൈസൂറിലേക്ക് തിരിച്ചു.

ആംഗ്ലോ-മൈസൂര്‍ യുദ്ധത്തിന്റെ ഭാഗമായി മലബാറിലെ മൈസൂര്‍ സൈന്യം, ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്ന തലശ്ശേരി ഉപരോധിച്ചു (1780 ഒക്ടോബറില്‍). തുടര്‍ന്നു നടന്ന യുദ്ധത്തിനൊടുവില്‍ (1782) മൈസൂര്‍ സൈന്യം കീഴടങ്ങുകയും മൈസൂര്‍ സൈന്യാധിപന്‍ സര്‍ദാര്‍ഖാന്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. തത്ഫലമായി വടക്കന്‍ മലബാര്‍ മുഴുവന്‍ ബ്രിട്ടീഷ് കമ്പനി മൈസൂര്‍ ആധിപത്യത്തില്‍ നിന്നും സ്വതന്ത്രമാക്കുകയും കമ്പനിയുമായി സൗഹൃദത്തിലായിരുന്ന നാടുവാഴികളെ പുനഃസ്ഥാപിക്കുകയും ചെയ്തു. ഇതേ അവസരത്തില്‍ സാമൂതിരി സൈനികശക്തി സമാഹരിക്കുകയും തെക്കന്‍ മലബാറിനെ മൈസൂര്‍ ആധിപത്യത്തില്‍ നിന്നും മോചിപ്പിക്കുകയും ചെയ്തു. ഇതോടെ മൈസൂര്‍ ആധിപത്യം പാലക്കാട് മാത്രമായി കേന്ദ്രീകരിക്കപ്പെട്ടു. 1782 ഡിസംബറില്‍ ഹൈദരാലി അന്തരിച്ചു.

1782-ല്‍ ടിപ്പു മലബാര്‍ ആക്രമിച്ചു. യുദ്ധമധ്യേ ഹൈദരാലിയുടെ മരണവാര്‍ത്തയറിഞ്ഞ ടിപ്പു മൈസൂറിലേക്ക് മടങ്ങി. ഈയവസരത്തില്‍ കമ്പനിപ്പട്ടാളം പാലക്കാട് കോട്ട പിടിച്ചെടുക്കുകയും ചുറ്റുമുള്ള പ്രദേശങ്ങള്‍ സാമൂതിരിക്ക് വിട്ടുകൊടുക്കുകയും ചെയ്തു. എന്നാല്‍ 1784-ലെ മൈസൂര്‍ ഉടമ്പടി പ്രകാരം രണ്ടാം ആംഗ്ലോ-മൈസൂര്‍ യുദ്ധം അവസാനിക്കുകയും മലബാര്‍ പ്രദേശത്തിന്റെ മൈസൂര്‍ മേല്‍ക്കോയ്മ അംഗീകരിക്കപ്പെടുകയും ചെയ്തു. അങ്ങനെ ഒരിക്കല്‍ക്കൂടി മലബാര്‍ മൈസൂറിന്റെ ആധിപത്യത്തിന്‍ കീഴിലായി. അര്‍ഷദ്ബഗ്ഖാന്‍ മൈസൂര്‍ ഗവര്‍ണറായി നിയമിക്കപ്പെട്ടു. എന്നാല്‍ 1784-ല്‍ ഇദ്ദേഹം അഴിമതി ആരോപണത്തിനുവിധേയനായി. തുടര്‍ന്ന് ഇബ്രാഹിം റവന്യൂ ഓഫീസറായി നിയമിതനായി. ഇദ്ദേഹം നടപ്പിലാക്കിയ റവന്യൂ പരിഷ്കാരങ്ങള്‍ മലബാറിലെ കര്‍ഷകര്‍ക്കിടയില്‍ നിരവധി അസ്വസ്ഥതകള്‍ക്ക് വഴിതെളിച്ചു. ഈ അസ്വസ്ഥതകള്‍ ഒടുവില്‍ കലാപമായി പരിണമിച്ചു (1785-86). 1788-ല്‍ ടിപ്പു മലബാറില്‍ എത്തുകയും ഫറൂഖ് തന്റെ ആസ്ഥാനമാക്കുകയും നിരവധി പരിഷ്കാരങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു. എന്നാല്‍ ഈ പരിഷ്കാരങ്ങള്‍ പരാജയപ്പെടുകയും അസ്വസ്ഥതകള്‍ നിലനില്ക്കുകയും ചെയ്തു. തുടര്‍ന്ന് ടിപ്പു ചിറയ്ക്കല്‍ പിടിച്ചെടുക്കുകയും അദ്ദേഹത്തിന്റെ മകനെക്കൊണ്ട് അറയ്ക്കല്‍ ബീവിയുടെ പുത്രിയെ വിവാഹം കഴിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് ടിപ്പുവിന്റെ ശ്രദ്ധ തിരുവിതാംകൂറിലേക്ക് തിരിഞ്ഞു. മലബാറിലെ നാടുവാഴികള്‍ക്ക് തിരുവിതാംകൂര്‍ അഭയം നല്‍കിയത് ടിപ്പുവിനെ പ്രകോപിപ്പിച്ചിരുന്നു. കൊച്ചിയില്‍ പ്രവേശിച്ച ടിപ്പുവിന്റെ സൈന്യം നെടുങ്കോട്ട തകര്‍ക്കാന്‍ തിരുവിതാംകൂറിനോട് ആവശ്യപ്പെട്ടെങ്കിലും തിരുവിതാംകൂര്‍ രാജാവ് അതു നിഷേധിച്ചു. ഡച്ചുകാരില്‍ നിന്നും തിരുവിതാംകൂര്‍ രാജാവ് പള്ളിപ്പുറം, കൊടുങ്ങല്ലൂര്‍ കോട്ടകള്‍ വിലയ്ക്കുവാങ്ങിയതും ടിപ്പുവിനെ പ്രകോപിപ്പിച്ചിരുന്നു. ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായം ഉറപ്പുവരുത്തിയ തിരുവിതാംകൂര്‍ രാജാവ് പക്ഷേ ടിപ്പുവിന്റെ എല്ലാ ആവശ്യങ്ങളും നിരാകരിച്ചു. 1789 ഡിസംബറില്‍ ടിപ്പു സൈന്യസമേതം തിരുവിതാംകൂറിനെ ആക്രമിക്കാന്‍ പുറപ്പെട്ടു. നെടുങ്കോട്ട ആക്രമിച്ചെങ്കിലും തിരുവിതാംകൂര്‍ സൈന്യത്തിന്റെ പ്രതിരോധത്തെ മറികടന്നു മുന്നേറാന്‍ ടിപ്പുവിന്റെ സൈന്യത്തിനു കഴിഞ്ഞില്ല. എങ്കിലും 1790 ഏപ്രിലില്‍ നെടുങ്കോട്ടയുടെ ചില ഭാഗങ്ങള്‍ ടിപ്പുവിന്റെ സൈന്യം തകര്‍ക്കുകയും കൊടുങ്ങല്ലൂര്‍, ആലങ്ങാട്, പറവൂര്‍ എന്നീ പ്രദേശങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ ഈയവസരത്തില്‍ ബ്രിട്ടീഷ് കമ്പനിപ്പട്ടാളം മൈസൂര്‍ ആക്രമിച്ചതിന്റെ ഫലമായി ടിപ്പുവിന് മൈസൂറിലേക്ക് മടങ്ങേണ്ടിവന്നു. ടിപ്പു മൈസൂറിലേക്ക് പിന്‍വാങ്ങിയപ്പോള്‍ അധികാരം നഷ്ടപ്പെട്ട മലബാറിലെ നാടുവാഴികള്‍ ബ്രിട്ടീഷുകാരുടെ സഹായത്തോടെ തങ്ങളുടെ പ്രദേശങ്ങളില്‍ അധികാരം വീണ്ടെടുത്തു. കുറുമ്പ്രനാട്, കടത്തനാട്, കോട്ടയം എന്നീ നാട്ടുരാജ്യങ്ങള്‍ മൈസൂര്‍ ആധിപത്യത്തില്‍ നിന്നും സ്വതന്ത്രമായി. ആദ്യം പ്രതിഷേധം രേഖപ്പെടുത്തിയ അറയ്ക്കല്‍ ബീവി കൂടി ബ്രിട്ടീഷ് കമ്പനിയുടെ മേല്‍ക്കോയ്മ അംഗീകരിച്ചതോടെ മലബാര്‍ പൂര്‍ണമായും ബ്രിട്ടീഷ് ആധിപത്യത്തിന്‍കീഴിലായി. ഇതേസമയം മൂന്നാം ആംഗ്ളോ-മൈസൂര്‍ യുദ്ധത്തില്‍ ടിപ്പു പരാജയപ്പെടുകയും 1792 മാര്‍ച്ചിലെ ശ്രീരംഗപട്ടണം സമാധാന ഉടമ്പടിയിലൂടെ യുദ്ധം അവസാനിക്കുകയും ഉടമ്പടി പ്രകാരം മലബാറിന്റെ അധികാരം പൂര്‍ണമായും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനിക്ക് ലഭിക്കുകയും ചെയ്തു. മലബാറില്‍ ആധിപത്യമുറപ്പിച്ച ഈസ്റ്റ് ഇന്ത്യാക്കമ്പനി നിരവധി ഭരണപരിഷ്കാരങ്ങള്‍ നടപ്പിലാക്കി. ഇവയെല്ലാം തന്നെ നാട്ടുരാജാക്കന്മാരെയും കര്‍ഷകരെയും അസ്വസ്ഥരാക്കുകയും അവരെ ഒരു കലാപത്തിലേക്ക് നയിക്കുകയും ചെയ്തു.

മലബാറിന്റെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയുള്ള ആദ്യകലാപത്തിന് നേതൃത്വം നല്‍കിയത് പടിഞ്ഞാറേ കോവിലകത്തെ സാമൂതിരിക്കുടുംബമായിരുന്നു. 1792-ല്‍ തിരുവിതാംകൂറില്‍ നിന്നും മടങ്ങിയെത്തിയ സാമൂതിരിക്കുടുംബം കമ്പനിയുടെ അംഗീകാരത്തോടെ രണ്ടാംതവണ സ്ഥാനാരോഹണം നടത്തിയശേഷം തങ്ങളുടെ അധികാരപരിധിയെ സംബന്ധിച്ച് ബ്രിട്ടീഷുകാരുമായി ചില ധാരണകളില്‍ എത്തിയെങ്കിലും അവയൊന്നുംതന്നെ പാലിക്കാന്‍ കമ്പനിഭരണാധികാരികള്‍ തയ്യാറായില്ല. ഇതില്‍ പ്രകോപിതരായ സാമൂതിരിക്കുടുംബം കമ്പനിക്കെതിരെ ഒരു കലാപത്തിന് മുതിര്‍ന്നു. എന്നാല്‍ കമ്പനിപ്പട്ടാളം കലാപം അടിച്ചമര്‍ത്തുകയും കലാപത്തിന് നേതൃത്വം നല്‍കിയ രാജകുടുംബാംഗങ്ങളെ ജയിലിലാക്കുകയും ചെയ്തു. കലാപകാരികളില്‍ ചിലര്‍ തിരുവിതാംകൂറിലേക്ക് രക്ഷപ്പെടുകയും ചെയ്തു. ഒരു ഇടവേളയ്ക്കുശേഷം അവര്‍ മലബാറിലേക്ക് തിരിച്ചുവരികയും കമ്പനിയുമായി പുതിയൊരു കരാറില്‍ ഒപ്പുവയ്ക്കുകയും തത്ഫലമായി കമ്പനിയില്‍ നിന്നും പ്രതിഫലം കൈപ്പറ്റുകയും മലബാറില്‍ സ്ഥിരതാമസം ഉറപ്പിക്കുകയും ചെയ്തു.

ഏതാണ്ട് ഇതേ കാലഘട്ടത്തിലാണ് മധ്യമലബാറിലെ മാപ്പിളമാര്‍ ഇളംപുലിശ്ശേരി ഉണ്ണിമൂസയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ മറ്റൊരു കലാപം സംഘടിപ്പിക്കുന്നത്, കമ്പനിയുടെ ഒത്താശയോടെ പ്രാദേശിക ഭൂപ്രഭുക്കന്മാരും ഭരണത്തലവന്മാരും നടപ്പിലാക്കിയ അമിതമായ പാട്ടപ്പണത്തിനും ആയത് വസൂലാക്കിയിരുന്ന ക്രൂരമായ രീതിക്കുമെതിരെയായിരുന്നു മാപ്പിളമാരുടെ പ്രതിഷേധം. ഗറില്ലാ യുദ്ധമുറകളിലൂടെയായിരുന്നു കലാപകാരികള്‍ കമ്പനി സൈന്യത്തെ നേരിട്ടത്. കലാപം അടിച്ചമര്‍ത്തുന്നതില്‍ പരാജയപ്പെട്ട കമ്പനി 1794-ല്‍ ഉണ്ണിമൂസയുമായി ഒരു കരാര്‍ ഉണ്ടാക്കി. പ്രസ്തുത കരാര്‍ പ്രകാരം ഇളംപുലിശ്ശേരി ഗ്രാമത്തിലെ പാട്ടപ്പണം പിരിക്കാനുള്ള അവകാശം ഉണ്ണിമൂസയ്ക്കു നല്‍കിയതിനു പുറമേ വര്‍ഷന്തോറും വേതനമായി ആയിരം രൂപ നല്‍കാനും ധാരണയായി.

1800 മേയ് 21-ന് മലബാര്‍ മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിത്തീര്‍ന്നു. ഭരണനിര്‍വഹണത്തിനായി ഒരു കളക്ടറും ഒമ്പത് ഡെപ്യൂട്ടി കളക്ടര്‍മാരും നിയുക്തരായി; 1801 ഒ. 1-ന് അധികാരമേറ്റ മേജര്‍ മക്ളിയോഡ് ആയിരുന്നു പ്രഥമ കളക്ടര്‍. ഇക്കാലം മുതല്‍ മദ്രാസ് പ്രസിഡന്‍സിയിലെ ഭരണപരിഷ്കാരങ്ങള്‍ മലബാറിനും ബാധകമായി.

കേരളവര്‍മ പഴശ്ശിരാജ. മലബാറിലെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ശക്തമായ വിപ്ലവം നയിച്ചവരില്‍ പ്രധാനിയായിരുന്നു കേരള വര്‍മ പഴശ്ശിരാജ. വടക്കന്‍ മലബാറിന്റെ ഭാഗമായിരുന്ന കോട്ടയത്തെ ഭരണാധികാരിയായിരുന്നു പഴശ്ശിരാജ. മലബാറിലെ മൈസൂര്‍ അധിനിവേശത്തിനെതിരെ ബ്രിട്ടീഷുകാരുമായി സഖ്യത്തിലേര്‍പ്പെട്ട പഴശ്ശിരാജയ്ക്ക് മൈസൂര്‍ അധിനിവേശം അവസാനിച്ചാല്‍ കോട്ടയം തിരിച്ചുനല്‍കാമെന്ന് കമ്പനി വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ 1792-ലെ ശ്രീരംഗപട്ടണം ഉടമ്പടിക്ക് ശേഷം മലബാറിലെ പ്രാദേശിക ഭരണാധികാരികളും ജനങ്ങളും ബ്രിട്ടീഷ് കമ്പനിയുടെ നിയന്ത്രണത്തിലാണെന്ന് കമ്പനി പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനവും കമ്പനി നടപ്പിലാക്കിയ നികുതി സമ്പ്രദായവും മലബാറിലെ കര്‍ഷകരെ പ്രതിഷേധത്തിലേക്ക് നയിച്ചു. പഴശ്ശിരാജയുമായി ഉണ്ടാക്കിയ ഉടമ്പടി നിരാകരിച്ച കമ്പനി കോട്ടയത്ത് നികുതി പിരിക്കാനുള്ള അംഗീകാരം കുറുമ്പ്രനാട് ഭരണാധികാരിക്ക് നല്‍കിയത് പഴശ്ശിരാജയെ പ്രകോപിതനാക്കുകയും താമസിയാതെ അദ്ദേഹം കമ്പനിക്കെതിരെ കലാപത്തിന് ഒരുങ്ങുകയും ചെയ്തു. പഴശ്ശിരാജയെ സ്നേഹിച്ചിരുന്ന കോട്ടയത്തെ ജനങ്ങളുടെ പിന്തുണയോടെയായിരുന്നു അദ്ദേഹം കമ്പനിക്കെതിരെ യുദ്ധത്തിനൊരുങ്ങിയത്. 1793 ജൂണില്‍ അദ്ദേഹം ബ്രിട്ടീഷ് കമ്പനിക്ക് ഭൂനികുതി നല്‍കരുതെന്ന് കോട്ടയത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു. മാത്രമല്ല മുന്‍കാലഘട്ടത്തിലേതുപോലെ കോട്ടയത്തിന്റെ ഭരണസാരഥ്യം അദ്ദേഹം ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ പഴശ്ശിരാജയുമായുള്ള ഒരു സംഘര്‍ഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി 1793 ഡിസംബറില്‍ കമ്പനി പഴശ്ശിരാജാവുമായി തന്ത്രപ്രധാനമായൊരു കരാറില്‍ ഒപ്പുവയ്ക്കുകയും അതിന്റെ ഭാഗമായി കര്‍ഷകരില്‍ നിന്നും വസൂലാക്കുന്ന ഭൂനികുതിയുടെ അഞ്ചിലൊന്ന് പഴശ്ശിരാജയ്ക്ക് നല്‍കാന്‍ ധാരണയില്‍ എത്തുകയും ചെയ്തു. ദേവസ്വം ഭൂമിയില്‍ നിന്നും കരംപിരിക്കാനുള്ള അവകാശവും കമ്പനി പഴശ്ശിരാജയ്ക്ക് നല്‍കി. ഈ ഉടമ്പടിപ്രകാരം കോട്ടയത്ത് താത്കാലിക സമാധാനം നിലവില്‍ വന്നു.

എന്നാല്‍ പഴശ്ശിരാജയും കമ്പനിയുമായി ഉണ്ടാക്കിയ ഉടമ്പടി അംഗീകരിക്കുവാന്‍ ഗവര്‍ണര്‍ ജനറല്‍ തയ്യാറായില്ല. അദ്ദേഹം അഞ്ചുവര്‍ഷത്തേക്ക് കോട്ടയം കുറുമ്പ്രനാട് രാജാവിന് പാട്ടത്തിനു നല്‍കി (1794). കമ്പനി തീരുമാനത്തെ വെല്ലുവിളിച്ച പഴശ്ശിരാജ കോട്ടയത്തിന്റെ ഭരണാധികാരിയായിത്തുടര്‍ന്നും ഭരണം നടത്തി. ഇതോടെ പഴശ്ശിരാജയ്ക്ക് കമ്പനിയുമായുള്ള ശത്രുത പാരമ്യതയിലെത്തി. മാത്രമല്ല, കമ്പനി ശത്രുവായി പ്രഖ്യാപിച്ച ഇരവിനാടിലെ ഒരു നമ്പൂതിരിക്ക് പഴശ്ശിരാജ കോട്ടയത്ത് അഭയം നല്‍കിയതും കമ്പനിയെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് കുറുമ്പ്രനാട് രാജാവിന്റെ കോട്ടയത്തെ ഭൂനികുതി പിരിക്കാനുള്ള അവകാശം റദ്ദാക്കിയ കമ്പനി ഭൂനികുതി പിരിവിനെ സഹായിക്കാന്‍ കമ്പനി പട്ടാളത്തെ കോട്ടയത്തേക്ക് നിയോഗിച്ചു. എന്നാല്‍ പഴശ്ശിരാജയുടെ സൈന്യം കമ്പനിപ്പട്ടാളത്തെ പരാജയപ്പെടുത്തി. തുടര്‍ന്ന്, 1796 ഏപ്രിലില്‍ ജയിംസ് ഗോര്‍ഡണിന്റെ നേതൃത്വത്തിലുള്ള കമ്പനിപ്പട്ടാളം പഴശ്ശിരാജയെ അറസ്റ്റുചെയ്യാന്‍ കോട്ടയത്ത് എത്തി. കമ്പനിപ്പട്ടാളം പഴശ്ശിരാജയെ വളഞ്ഞെങ്കിലും അദ്ദേഹം വയനാട്ടിലേക്ക് രക്ഷപ്പെട്ടു. വയനാട് എത്തിയ പഴശ്ശിരാജ വയനാട്ടിലെ ഗോത്രവിഭാഗക്കാരായ കുറിച്യരുടെയും കുറുമ്പരുടെയും സഹായത്തോടെ തന്ത്രപ്രധാനമായ കുറ്റ്യാടിചുരം പിടിച്ചെടുത്തു. പഴശ്ശിരാജ വയനാട്ടിലായിരുന്നെങ്കിലും ജനങ്ങളുടെ ശക്തമായ പ്രതിരോധത്തെ അതിജീവിച്ച് കോട്ടയത്തുനിന്നും നികുതി പിരിക്കാന്‍ കമ്പനി അധികാരികള്‍ക്ക് കഴിഞ്ഞില്ല.

ഈ സംഭവവികാസങ്ങള്‍ കമ്പനിയെ പഴശ്ശിരാജയ്ക്കെതിരെയുള്ള ഒരു തുറന്ന യുദ്ധത്തിലേക്കു നയിച്ചു. 1797 ജനുവരിയില്‍ കമ്പനിപ്പട്ടാളം വയനാട്ടില്‍ എത്തി. ഏറ്റുമുട്ടലുകള്‍ തുടര്‍ന്നെങ്കിലും പഴശ്ശിയെയും സൈന്യത്തെയും പരാജയപ്പെടുത്താന്‍ കമ്പനിക്ക് കഴിഞ്ഞില്ല. 1797 ഏപ്രിലില്‍ കോട്ടയത്തെ സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കമ്പനി ഒരു കമ്മിഷനെ കോട്ടയത്തേക്ക് അയച്ചു. കമ്മിഷന്റെ റിപ്പോര്‍ട്ട് പ്രകാരം കുറുമ്പ്രനാട് രാജാവിനെ കോട്ടയത്തിന്റെ ഭരണത്തില്‍ നിന്നും ഒഴിവാക്കുകയും കേണല്‍ ഡോവിനെ കോട്ടയത്തിന്റെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കുകയും ചെയ്തു. തുടര്‍ന്ന് 1797-ലെ മറ്റൊരു ഉടമ്പടി പ്രകാരം പഴശ്ശിയുടെ കൊട്ടാരത്തില്‍ നിന്നും പിടിച്ചെടുത്ത സാധനങ്ങള്‍ അദ്ദേഹത്തിന് നല്‍കുകയും ചെലവിനായി പ്രതിവര്‍ഷം 8000 രൂപ നല്‍കാനും തീരുമാനിച്ചു. മാത്രമല്ല, പഴശ്ശിരാജയ്ക്ക് കോട്ടയത്തെ അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ താമസിക്കുവാന്‍ അനുവാദം നല്‍കുകയും കോട്ടയത്തിന്റെ ഭരണനിര്‍വഹണത്തിനായി പഴശ്ശിയുടെ സഹോദരനായ രവിവര്‍മയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഈ ഉടമ്പടിക്ക് ദീര്‍ഘായുസ്സുണ്ടായില്ല. 1799-ലെ ശ്രീരംഗപട്ടണത്തിന്റെ പതനത്തോടെ മലബാര്‍ പൂര്‍ണമായും ബ്രിട്ടീഷ് ആധിപത്യത്തിന്‍ കീഴിലായി. ഇതോടെ മലബാറില്‍ നിന്നും പഴശ്ശിയെ പുറന്തള്ളാന്‍ ബ്രിട്ടീഷുകാര്‍ നീക്കം ആരംഭിച്ചു. മാനന്തവാടിയില്‍ തമ്പടിച്ച പഴശ്ശി നായര്‍, മാപ്പിള, ഗോത്രവിഭാഗങ്ങള്‍ എന്നിവരുടെ പിന്തുണയോടെ കമ്പനിക്കെതിരെ സൈനിക നീക്കം നടത്തി. 1801-ല്‍ കേണല്‍ സ്റ്റീവണ്‍സണിന്റെ നേതൃത്വത്തിലുള്ള കമ്പനിപ്പട്ടാളം വയനാട്ടില്‍ എത്തുകയും തന്ത്രപ്രധാനമായ പെരിയ ചുരം പിടിച്ചെടുക്കുകയും ചെയ്തു. പഴശ്ശിരാജ ഗറില്ലായുദ്ധതന്ത്രത്തിലൂടെ കമ്പനിപ്പട്ടാളത്തെ നേരിട്ടു. ഇതിനിടയില്‍ മേജര്‍ ഇന്നസ്സിന്റെ നേതൃത്വത്തിലുള്ള മറ്റൊരു കമ്പനിപ്പട്ടാളവിഭാഗവും വയനാട്ടില്‍ എത്തി. ഇതോടെ പഴശ്ശി സൈന്യം പ്രതിരോധത്തിലായി. മാത്രമല്ല പഴശ്ശി സൈന്യത്തിലെ നിരവധി പ്രമുഖരെ കമ്പനിപ്പട്ടാളം പിടികൂടി പരസ്യമായി വധിക്കുകയും ചെയ്തു. ഇത് പഴശ്ശിയെ പിന്തുണച്ചിരുന്ന നിരവധി പേരെ ഭയവിഹ്വലരാക്കി.

1802-ല്‍ മലബാര്‍ ജില്ലാ കളക്ടറായ വില്യം മെക്ക്ലോയ്ഡ് മലബാറില്‍ നിരായുധീകരണനിയമം പ്രഖ്യാപിച്ചു. ഈ ഉത്തരവ് പ്രതീക്ഷച്ചതില്‍ നിന്നും വിഭിന്നമായി പഴശ്ശിക്ക് അനുകൂലമായ തരംഗമാണ് മലബാറില്‍ സൃഷ്ടിച്ചത്. ഏതാനും മാസത്തെ സമാധാന അന്തരീക്ഷത്തിനുശേഷം വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെട്ടു. 1802 ഒക്ടോബറില്‍ എടച്ചേന കുങ്കന്റെ നേതൃത്വത്തിലുള്ള നായര്‍ പടയാളികളും തലയ്ക്കല്‍ ചന്തുവിന്റെ നേതൃത്വത്തിലുള്ള കുറിച്യ പടയാളികളും സംയുക്തമായി പനമരത്തെ കമ്പനിപ്പട്ടാള ക്യാമ്പ് ആക്രമിക്കുകയും പനമരം കോട്ട പിടിച്ചെടുക്കുകയും ചെയ്തു. ഇതോടെ നാട്ടുകാരില്‍ നല്ലൊരു ശതമാനംപേര്‍ പഴശ്ശിയുടെ സൈന്യത്തില്‍ച്ചേരുകയും കമ്പനിക്കെതിരെയുള്ള യുദ്ധം ശക്തിപ്പെടുത്തുകയും ചെയ്തു. 1803 ജനുവരിയില്‍ വയനാട്ടില്‍ സൈനികഭരണം പ്രഖ്യാപിക്കപ്പെട്ടു. ഇതേവര്‍ഷം മാര്‍ച്ചില്‍ വിപ്ലവകാരികള്‍ കോഴിക്കോട് സബ്ജയില്‍ ആക്രമിക്കുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും തടവുകാരെ മോചിപ്പിക്കുകയും ചെയ്തു. ജയില്‍ മോചിതരായവര്‍ പഴശ്ശി സൈന്യത്തില്‍ ചേര്‍ന്നു. ഈ സംഭവത്തിന് തൊട്ടുപിന്നാലെ വില്യം മെക്ക്ലോയ്ഡ് രാജിവച്ചു. തുടര്‍ന്ന് തോമസ് വാര്‍ഡറും ഹാര്‍വെ ബാബെറും മലബാര്‍ കളക്ടറും വടക്കന്‍ മലബാര്‍ സബ് കളക്ടറുമായി നിയമിതരായി. ബ്രിട്ടീഷ് കമ്പനിയോട് കൂറുപുലര്‍ത്തിയിരുന്ന ഒരുവിഭാഗം തദ്ദേശീയ ജന്മിമാരുടെ സഹായത്തോടെ ഇവര്‍ നടത്തിയ തന്ത്രപ്രധാനമായ നീക്കങ്ങള്‍ വീണ്ടും പഴശ്ശിരാജയെ പ്രതിരോധത്തിലും സമ്മര്‍ദത്തിലുമാഴ്ത്തി. കമ്പനിപ്പട്ടാളവും പഴശ്ശിസൈന്യവും തമ്മില്‍ വയനാടിന്റെ പല ഭാഗങ്ങളില്‍ വച്ച് ഏറ്റുമുട്ടലുകള്‍ നടന്നു. തുടരെത്തുടരെ നടത്തിയ ഏറ്റുമുട്ടലുകള്‍ക്കിടയില്‍ കുറിച്യര്‍ പടയാളികളുടെ നേതാവായ തലയ്ക്കല്‍ ചന്തുവിനെ ബ്രിട്ടീഷ് സൈന്യം പിടിക്കുകയും വധിക്കുകയും ചെയ്തത് പഴശ്ശിസൈന്യത്തിന് കനത്ത പ്രഹരം ഏല്പിച്ചു. 1805 ന. 30-ന് കമ്പനിപ്പട്ടാളം കേരള-മൈസൂര്‍ അതിര്‍ത്തിയിലെ പഴശ്ശിരാജയുടെ ഒളിസങ്കേതം ആക്രമിക്കുകയും അദ്ദേഹത്തെ വധിക്കുകയും ചെയ്തു. മാനന്തവാടിയിലേക്ക് കൊണ്ടുവന്ന പഴശ്ശിരാജയുടെ മൃതദേഹം ആചാരവിധിപ്രകാരം സംസ്കരിച്ചു. പഴശ്ശിരാജയുടെ അന്ത്യത്തോടെ അദ്ദേഹത്തിന്റെ അനുയായികളായ വിപ്ലവകാരികള്‍ പിടിക്കപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്തു. 1806-ന്റെ ആരംഭത്തോടെ പഴശ്ശിവിപ്ലവം പൂര്‍ണമായും ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തി.

b. കുറിച്യകലാപം. 1812-ലെ 'കുറിച്യകലാപ'ത്തിന്റെ മൌലിക കാരണം ഗോത്രവിഭാഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്കുള്ള ബ്രിട്ടീഷുകാരുടെ കടന്നുകയറ്റമായിരുന്നു. പഴശ്ശിരാജാവ് ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ വിപ്ലവവും കുറിച്യര്‍ക്ക് പ്രചോദനം നല്‍കി. കുറിച്യര്‍ പഴശ്ശിരാജയുടെ സഹായികളായിരുന്നതിനാല്‍, ബ്രിട്ടീഷുകാര്‍ അവര്‍ക്കെതിരെ പ്രതികാരാത്മകമായ ഒരു നയമാണ് പഴശ്ശി വിപ്ളവത്തിനുശേഷം സ്വീകരിച്ചിരുന്നത്. മലബാര്‍ ജില്ലാകളക്ടറായ തോമസ് വാര്‍ഡന്റെ റവന്യൂസെറ്റില്‍മെന്റ് കുറിച്യരെ പ്രതികൂലമായി ബാധിച്ചു. റവന്യൂ പിരിവുകാരായ ഉദ്യോഗസ്ഥന്മാരുടെ പീഡനങ്ങളും അസഹ്യമായിരുന്നു. പിരിച്ചെടുത്ത തുകയാകട്ടെ അവരുടെ പേരില്‍ പലപ്പോഴും കണക്കില്‍ ചേര്‍ക്കാതെയുമിരുന്നു. ഈ പശ്ചാത്തലത്തിലാണ് അവര്‍ കലാപത്തിനൊരുങ്ങിയത്. ഏതാനും നായന്മാരും തീയരും കുറിച്യരെ പിന്തുണച്ചു. 1812 മാ. 25-ന് കുറിച്യര്‍ ഇംഗ്ലീഷുകാര്‍ക്കെതിരായ തുറന്ന കലാപമാരംഭിച്ചു. മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും ഒരേ സമയത്ത് ബ്രിട്ടീഷുകാര്‍ക്കെതിരായി കലാപമാരംഭിക്കുവാന്‍ ചില നീക്കങ്ങള്‍ നടത്തിയിരുന്നതായി പറയപ്പെടുന്നു. എന്നാല്‍ വയനാട്ടില്‍ മാത്രമേ എന്തെങ്കിലും ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ കുറിച്യര്‍ക്കു കഴിഞ്ഞിരുന്നുള്ളൂ. വയനാട്ടിലേക്കുള്ള റോഡുകളില്‍ കലാപകാരികള്‍ കാവല്‍ നിന്നു. പൊലീസുകാരെയും ബ്രിട്ടീഷുകാരെയും കലാപകാരികള്‍ ആക്രമിച്ചു. എന്നാല്‍ കാനറ, മൈസൂര്‍, മലബാര്‍, ശ്രീരംഗപട്ടണം എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചിരുന്ന ബ്രിട്ടീഷ് സൈന്യം വയനാട്ടിലേക്കു നീങ്ങുകയും കലാപം അടിച്ചമര്‍ത്തുകയും ചെയ്തു. 1812 മേയ് മാസത്തോടെ കലാപകാരികളില്‍ പലരും കീഴടങ്ങി. ശേഷിച്ചവര്‍ വയനാടന്‍ വനങ്ങളില്‍ അഭയംതേടി.

c. കോണ്‍വാലീസ് കോഡ്. നീതിന്യായഭരണത്തിന് വ്യക്തമായ രൂപവും വ്യവസ്ഥയും നല്‍കാന്‍ ബ്രിട്ടീഷുകാര്‍ നിഷ്കര്‍ഷിച്ചിരുന്നു. ജോയിന്റ് കമ്മിഷണര്‍മാര്‍ ഇതിനായി ഒരു രൂപരേഖ തയ്യാറാക്കിയിരുന്നു. ഇതനുസരിച്ച് സിവില്‍-ക്രിമിനല്‍ നീതിന്യായഭരണം ഉത്തര-ദക്ഷിണമേഖലകളിലെ സൂപ്രണ്ടുമാരില്‍ നിക്ഷിപ്തമായി. 1802-ലെ 'കോണ്‍വാലിസ്കോഡ്' നീതിന്യായഭരണത്തിലെ ഒരു സുപ്രധാന കാല്‍വയ്പായിരുന്നു. ഇതോടെ നീതിന്യായ-ഭരണനിര്‍വഹണസമിതികളുടെ അധികാരങ്ങള്‍ വേര്‍തിരിക്കപ്പെട്ടു. കീഴ്ക്കോടതികളില്‍ നിന്നും അപ്പീല്‍ സ്വീകരിക്കാന്‍ ഉയര്‍ന്ന കോടതികള്‍ക്ക് അധികാരം നല്‍കി. സിവില്‍ കോടതികള്‍ 'അദാലത്ത്' എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. ഉയര്‍ന്ന സിവില്‍ കോടതികളെ 'സദര്‍ അദാലത്ത്' എന്നും ക്രിമിനല്‍ കോടതികളെ 'ഫൗജ്ദാരി അദാലത്ത്' എന്നും വ്യവഹരിച്ചിരുന്നു. മുസ്ലിങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് ഖാസിമാരുടെയും, ഹിന്ദുക്കള്‍ കക്ഷികളായുള്ള കേസുകള്‍ക്ക് ഹിന്ദു പണ്ഡിതന്മാരുടെയും സഹായത്തോടെയാണ് തീര്‍പ്പു കല്പിച്ചിരുന്നത്. എന്നാല്‍ ഇതു പലവിധ ന്യൂനതകള്‍ക്കും വഴിതെളിച്ചതോടെ മുസ്ലിങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും ഒരുപോലെ ബാധകമാകുംവിധം കുറ്റകൃത്യങ്ങളെ വേര്‍തിരിച്ചുകൊണ്ടുള്ള ക്രിമിനല്‍ ശിക്ഷാരീതി പിന്നീടു സ്വീകരിക്കപ്പെട്ടു. ചെറുതരം കുറ്റകൃത്യങ്ങള്‍ക്കു വിധി പറയുവാന്‍ മാത്രമേ നാട്ടുകാരായ മജിസ്ട്രേറ്റന്മാര്‍ക്ക് അധികാരം നല്‍കിയിരുന്നുള്ളൂ. പ്രൊവിന്‍ഷ്യല്‍ കോടതികള്‍ സിവില്‍കേസുകളും സര്‍ക്യൂട്ട് കോടതികള്‍ ക്രിമിനല്‍ കേസുകളുമാണ് തീരുമാനിച്ചിരുന്നത്.

1827 വരെ കോണ്‍വാലിസ്കോഡിന്റെ വ്യവസ്ഥ കാര്യമായ മാറ്റങ്ങള്‍ക്കു വിധേയമാകാതെ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം കേണല്‍ മണ്‍ട്രോ തന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ ഈ നിലയ്ക്കു മാറ്റം വന്നു. ക്രിമിനല്‍ കേസുകളില്‍ ജൂറികളെ നിയമിക്കുവാനുള്ള വ്യവസ്ഥയായിരുന്നു മാറ്റങ്ങളില്‍ പ്രധാനം. 1843-ല്‍ സര്‍ക്യൂട്ട് കോടതികള്‍ നിര്‍ത്തലാക്കുകയും അതിനു പകരമായി ജില്ലാക്കോടതികള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

1843-ല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ അടിമത്തം അവസാനിപ്പിക്കുകയുണ്ടായി. ഇത്, മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന മലബാറിനും ബാധകമായിരുന്നു. ഒരു ദശവര്‍ഷക്കാലത്തിനുള്ളില്‍ ഇതിന്റെ സ്വാധീനത തിരുവിതാംകൂറിലും കൊച്ചിയിലും ദൃശ്യമായി. 1853-ല്‍ ഈ രണ്ടു നാട്ടുരാജ്യങ്ങളിലും അടിമത്തം അവസാനിപ്പിച്ചുകൊണ്ടുള്ള വിളംബരങ്ങളുണ്ടായി.

d. വിവിധ മേഖലകളിലെ പുരോഗതി. ബ്രിട്ടീഷ്ഭരണത്തിന്‍കീഴില്‍ ഗതാഗതം, റോഡുനിര്‍മാണം, വാര്‍ത്താവിനിമയം എന്നീ മേഖലകളില്‍ ഗണ്യമായ പുരോഗതി ഉണ്ടായി. അതുപോലെ വിദ്യാഭ്യാസമേഖലയിലും ശ്രദ്ധേയമായ ചില നേട്ടങ്ങള്‍ മലബാര്‍ കൈവരിച്ചു. ബാസല്‍മിഷന്റെ ശ്രമഫലമായി 1848-ല്‍ കല്ലായിയിലും 1862-ല്‍ തലശ്ശേരിയിലും ഓരോ സ്കൂള്‍ സ്ഥാപിതമായി. കല്ലായിസ്കൂള്‍ പില്ക്കാലത്ത് മലബാര്‍ ക്രിസ്ത്യന്‍കോളജും തലശ്ശേരി സ്കൂള്‍ ബ്രണ്ണന്‍ കോളജുമായി രൂപാന്തരപ്പെട്ടു. 1866-ല്‍ ഒരു സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനമാണ് പിന്നീട് പാലക്കാട് വിക്ടോറിയാ കോളജായിത്തീര്‍ന്നത്. 1877-ല്‍ കോഴിക്കോട്ടാരംഭിച്ച മറ്റൊരു സ്കൂള്‍ പിന്നീട് സാമൂതിരിക്കോളജായി ഉയര്‍ന്നു. അനേകം മാപ്പിളസ്കൂളുകളും ഇക്കാലത്തു രൂപം കൊണ്ടിട്ടുണ്ട്.

e. ദേശീയസമരത്തില്‍. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നതിനാല്‍ വളരെ നേരത്തേതന്നെ ദേശീയ പ്രസ്ഥാനത്തിന്റെ അലകള്‍ മലബാറിലും ദൃശ്യമായി. 1910-ല്‍ കേരളപത്രികയുടെ പത്രാധിപരായിരുന്ന സി. കുഞ്ഞുരാമന്‍ സെക്രട്ടറിയായി മലബാറില്‍ ഒരു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചു. തുടര്‍ന്ന് 'ഹോംറൂള്‍' പ്രസ്ഥാനം ശക്തി പ്രാപിച്ചപ്പോള്‍ അതിന്റെ പ്രതികരണങ്ങള്‍ മലബാറിലുമുണ്ടായി. 1916 മാ. 4, 5 തീയതികളില്‍ പാലക്കാട്ടു ചേര്‍ന്ന മലബാര്‍ ജില്ലാ കോണ്‍ഫറന്‍സില്‍ ആനിബസന്റ് അധ്യക്ഷത വഹിച്ചു. കെ. പി. കേശവമേനോന്‍, മഞ്ചേരി രാമയ്യര്‍ തുടങ്ങിയവര്‍ മലബാറില്‍ ഹോംറൂളിന്റെ പ്രധാന പ്രചാരകരായിരുന്നു.

1920-ല്‍ ഖിലാഫത്ത് നേതാവായ ഷൗക്കത്താലിയുമൊത്ത് ഗാന്ധിജി മലബാര്‍ സന്ദര്‍ശിച്ചു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായി മലബാറില്‍ ഖിലാഫത്ത് കമ്മിറ്റികള്‍ സംഘടിപ്പിക്കപ്പെട്ടു. ഹിന്ദുക്കളും മുസ്ലിങ്ങളും സജീവമായി പങ്കെടുത്തുകൊണ്ടാരംഭിച്ച മലബാറിലെ ഖിലാഫത്ത് പ്രസ്ഥാനം പിന്നീട് ഹിന്ദു-മുസ്ലിം വിദ്വേഷത്തില്‍ കലാശിക്കുകയാണുണ്ടായത്.

1920-ല്‍ മലബാര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കേരളാപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ.പി.സി.സി) ആയി വികസിപ്പിക്കപ്പെട്ടു. 1921-ല്‍ കെ.പി.സി.സി.യുടെ പ്രഥമ കോണ്‍ഫറന്‍സ് ഒറ്റപ്പാലത്തുവച്ച് ടി. പ്രകാശത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ്-ഖിലാഫത്ത് നേതാക്കളില്‍ ചിലരെ പൊലീസ് അറസ്റ്റ് ചെയ്യുകയും റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോകുകയും ചെയ്തു.

കെ.പി.സി.സി.യുടെ രണ്ടാമതു കോണ്‍ഫറന്‍സ് 1923 മേയ് 6-ന് സരോജിനി നായിഡുവിന്റെ അധ്യക്ഷതയില്‍ പാലക്കാട്ട് ചേര്‍ന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ രണ്ടാം പകുതിയോടെ നഷ്ടമായ ഹിന്ദു-മുസ്ലിം മൈത്രി പുനഃസ്ഥാപിക്കുവാന്‍ ഈ കോണ്‍ഫറന്‍സില്‍ ബോധപൂര്‍വമായ ശ്രമം നടന്നു. മേയ്മാസത്തില്‍ നടന്ന 'നാഗപ്പൂര്‍ പതാകാസത്യഗ്രഹ'ത്തില്‍ മലബാര്‍-തിരുവിതാംകൂര്‍ പ്രദേശങ്ങളില്‍നിന്നുള്ള പ്രതിനിധികളും സംബന്ധിച്ചിരുന്നു.

1928-ല്‍ സൈമണ്‍ കമ്മിഷനെ ബഹിഷ്കരിക്കുവാന്‍ മലബാറിലെ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. ഇതിനായി ഒരു 'ബഹിഷ്കരണക്കമ്മിറ്റി' രൂപവത്കരിക്കുകയും പ്രതിഷേധപ്രമേയങ്ങള്‍ പാസ്സാക്കുകയും ചെയ്തു.

1930-ലെ സിവില്‍ നിയമലംഘനത്തില്‍ മലബാറും പങ്കുചേര്‍ന്നു. പയ്യന്നൂര്‍-കോഴിക്കോട് കടലോരങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട ഉപ്പുനിയമലംഘനങ്ങളില്‍ കെ. കേളപ്പന്‍, ടി.ആര്‍. കൃഷ്ണസ്വാമി അയ്യര്‍, മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍, പി. കൃഷ്ണപിള്ള, കൂറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് തുടങ്ങി അനേകം നേതാക്കള്‍ പങ്കെടുത്തു.

ക്ഷേത്രപ്രവേശനത്തിനായി 1931 ഒക്ടോബറില്‍ ആരംഭിച്ച ഗുരുവായൂര്‍ സത്യഗ്രഹത്തിന് കെ. കേളപ്പന്‍ നേതൃത്വം നല്‍കി. എ.കെ. ഗോപാലന്‍, പി. കൃഷ്ണപിള്ള തുടങ്ങിയവര്‍ ഈ സമരകാലത്ത് പ്രത്യേകം ശ്രദ്ധേയരായിത്തീര്‍ന്നു. ക്ഷേത്രത്തില്‍ക്കയറി മണിയടിച്ച കൃഷ്ണപിള്ളയ്ക്കു സവര്‍ണരില്‍ നിന്നും കഠിനമായ മര്‍ദനമേല്‍ക്കേണ്ടിവന്നു.

ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ സന്ദേശത്തിനും ലക്ഷ്യത്തിനും കേരളമാകെ പ്രചാരണം നല്‍കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട സവര്‍ണജാഥയുടെ നേതാവ് ഒരു നമ്പൂതിരിയുവാവായിരുന്നു. അദ്ദേഹത്തിന്റെ ഊര്‍ജസ്വലമായ നേതൃത്വത്തില്‍ഗുരുവായൂരില്‍നിന്നും തിരുവനന്തപുരത്തേക്കു തിരിച്ച സവര്‍ണജാഥ കേരളത്തിന്റെ സാമൂഹികചരിത്രത്തിലെ ഒരു സുപ്രധാന ഏടായിത്തീര്‍ന്നു. ക്ഷേത്രപ്രവേശനത്തിനായി കേളപ്പന്‍ നിരാഹാരവ്രതമാരംഭിച്ചെങ്കിലും ഗാന്ധിജിയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് നിരാഹാരവ്രതമവസാനിപ്പിക്കുകയുണ്ടായി. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ട്രസ്റ്റിയായ സാമൂതിരിയാകട്ടെ പഴമയുടെയും പാരമ്പര്യത്തിന്റെയും വാദഗതികളുന്നയിച്ചുകൊണ്ട് ക്ഷേത്രപ്രവേശനസമാരംഭത്തെ താത്കാലികമായി തടഞ്ഞുനിര്‍ത്തുന്നതില്‍ വിജയിക്കുകയും ചെയ്തു.

f. മാപ്പിള കലാപങ്ങള്‍. മലബാര്‍ ബ്രിട്ടീഷ് ആധിപത്യത്തിന്‍ കീഴിലായതോടെ കമ്പനി ഭരണാധികാരികള്‍ നിരവധി കാര്‍ഷിക പരിഷ്കാരങ്ങള്‍ മലബാറില്‍ ഏര്‍പ്പെടുത്തി. മലബാറിലെ ഹിന്ദു ഭൂവുടമകളുമായുണ്ടാക്കിയ ഒരു കരാര്‍ പ്രകാരം കര്‍ഷകരില്‍നിന്നും കൃഷിഭൂമിയുടെ കരം പിരിക്കാനുള്ള അവകാശം കമ്പനി ഭൂവുടമകള്‍ക്കു നല്‍കി. ജന്മികളാകട്ടെ ഉയര്‍ന്ന നിരക്കിലായിരുന്നു കര്‍ഷകരില്‍നിന്നും കരം പിരിച്ചിരുന്നത്. 1803-ലെ റവന്യൂ കണക്കുപ്രകാരം മലബാറിലെ ജന്മിമാരില്‍ 95 ശതമാനവും ഹിന്ദുക്കളായിരുന്നു; മാപ്പിളമാരാകട്ടെ ജന്മിമാരുടെ കുടിയാന്മാരും കര്‍ഷകത്തൊഴിലാളികളും. ഇതിനെതിരെയായിരുന്നു മാപ്പിളമാര്‍ കലാപത്തിനൊരുങ്ങിയത്.

19-ാം നൂറ്റാണ്ടില്‍ മലബാറില്‍ ഉണ്ടായ മാപ്പിള കലാപങ്ങള്‍ എല്ലാംതന്നെ മലബാറിന്റെ തെക്കന്‍ഭാഗങ്ങളിലാണ് പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത്. 1852-ല്‍ മട്ടന്നൂരില്‍ ഉണ്ടായ കലാപം മാത്രമായിരുന്നു ഇതിനൊരു അപവാദം. മാപ്പിള കലാപങ്ങളെപ്പറ്റി റിപ്പോര്‍ട്ട് ചെയ്യാന്‍ നിയോഗിച്ച ടി.എല്‍. സ്ട്രയ്ഞ്ചിന്റെ അഭിപ്രായത്തില്‍ ആദ്യത്തെ കലാപം നടന്നത് 1836-ല്‍ പന്തല്ലൂരിലാണ്. എന്നാല്‍ ഇതിനുമുമ്പുതന്നെ മലബാറില്‍ മാപ്പിളമാര്‍ നേതൃത്വം നല്‍കിയ കലാപങ്ങള്‍ അരങ്ങേറിയിരുന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1836-ല്‍ പന്തല്ലൂരില്‍ ഉണ്ടായ കലാപമായിരുന്നു ഇത്തരത്തിലുള്ള കലാപങ്ങളില്‍ ആദ്യത്തേത്. 1841-ല്‍ പള്ളിപ്പുറം (വള്ളുവനാട് വില്ലേജ്), മണ്ണൂര്‍ (ഏറനാട് വില്ലേജ്) എന്നിവിടങ്ങളില്‍ നടന്ന കലാപങ്ങള്‍ ജന്മിമാര്‍ക്കെതിരെയായിരുന്നു. 1843-ല്‍ തിരൂരങ്ങാടിയിലും പാണ്ടിക്കാട്ടിലുമുണ്ടായ കലാപങ്ങള്‍ വളരെപ്പെട്ടെന്ന് അധികാരികള്‍ അടിച്ചമര്‍ത്തി. 1849-ല്‍ മഞ്ചേരിയില്‍ ആതന്‍ മോയന്‍ കുരിക്കളുടെ നേതൃത്വത്തില്‍ നടന്ന കലാപം ജനപിന്തുണയാല്‍ ശ്രദ്ധയാകര്‍ഷിച്ച ഒന്നായിരുന്നു. തെക്കന്‍ മലബാറിലെ നിലമ്പൂര്‍ രാജയ്ക്ക് എതിരെയായിരുന്നു ഈ കലാപം. ബ്രിട്ടീഷ് അധികാരികളാല്‍ അടിച്ചമര്‍ത്തപ്പെട്ട കലാപത്തില്‍ 65-ഓളംപേര്‍ കൊല്ലപ്പെട്ടു. 1851-ല്‍ മറ്റൊരു കലാപവും പൊട്ടിപ്പുറപ്പെട്ടു. കലാപത്തില്‍ ഒരു ജന്മി കൊല്ലപ്പെട്ടു. 1852-ല്‍ വീണ്ടും ഒരു കലാപം ഉണ്ടായി. ഇത്തരത്തില്‍ 1836-നും 53-നും മധ്യേ ചെറുതും വലുതുമായ 12 മാപ്പിള കലാപങ്ങള്‍ ഉണ്ടായതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 1854-ല്‍ കലാപകാരികളെ നേരിടാന്‍ മലബാര്‍ സ്പെഷ്യല്‍ പൊലീസ് എന്ന പേരില്‍ ഒരു പ്രത്യേക സേന രൂപീകരിച്ചു. എങ്കിലും കലാപങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. 1855-ല്‍ മാപ്പിളമാര്‍ മലബാര്‍ ജില്ലാ മജിസ്ട്രേറ്റ് എച്ച്.വി. കനോലിയെ വധിച്ചു. തുടര്‍ന്ന് 1881-ല്‍ മലബാറിലെ കാര്‍ഷിക അസ്വാസ്ഥ്യങ്ങളെപ്പറ്റി പഠിക്കാന്‍ വില്യം ലോഗനെ നിയോഗിച്ചു. 1887-ല്‍ മലബാര്‍ കുടിയാന്‍ കുഴിക്കൂര്‍ ചമയ ആക്റ്റ് നിലവില്‍ വന്നു. എന്നാല്‍ ഈ ആക്റ്റ് കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെടുകയും 20-ാം നൂറ്റാണ്ടിന്റെ ആരംഭംവരെ മാപ്പിളമാരുടെ കലാപങ്ങള്‍ തുടരുകയും ചെയ്തു.

1836-നും 1921-നും മധ്യേ മലബാറിന്റെ വിവിധഭാഗങ്ങളില്‍ ഉണ്ടായ കലാപങ്ങളെ ബ്രിട്ടീഷ് ചരിത്രകാരന്മാരാണ് പ്രധാനമായും 'മാപ്പിളലഹള' എന്നു പേരിട്ടു വിളിച്ചത്. സാമ്പത്തികവും സാമൂഹികവും സാമുദായികവും ചിലപ്പോള്‍ രാഷ്ട്രീയവും ആയ പല പ്രശ്നങ്ങളും ഈ ലഹളയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഈ കലാപങ്ങള്‍ നടന്ന പ്രദേശങ്ങളിലെ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും മുസ്ലിങ്ങളായിരുന്നു എന്നത് ഒരു വസ്തുതയാണ്; ഏറ്റുമുട്ടലിന്റെ ഒരു പകുതി മുഴുവന്‍ ഇവരെക്കൊണ്ടു തന്നെയാണ് നിറഞ്ഞിരുന്നതും; അതിനെ അടിച്ചമര്‍ത്താന്‍ വന്ന ബ്രിട്ടീഷ് ശക്തിയുടെ പിന്നില്‍ അണിനിരന്നിരുന്നതു ഭൂരിഭാഗവും ഹിന്ദുജന്മിമാരും. ഈ ചേരിതിരിവ് ഈ കലാപത്തിന് വര്‍ഗീയമായ ഒരു നിറപ്പകര്‍ച്ച നല്‍കുകയും അങ്ങനെ ഇതു 'മാപ്പിളലഹള' എന്ന് അറിയപ്പെടുകയും ചെയ്തു. ഒരു ഭാഗത്തു ചൂഷകന്മാരും മര്‍ദകന്മാരും നേതൃത്വം നല്‍കിയ ഒരു സവര്‍ണഹിന്ദു ന്യൂനപക്ഷവും മറുവശത്ത് സാമ്പത്തികമായ അടിമത്തത്തിന്‍കീഴില്‍ ഞെരിഞ്ഞിരുന്ന ചൂഷിതരായ ഒരു മുസ്ലിം ഭൂരിപക്ഷവുമാണുണ്ടായിരുന്നത് എന്ന യാഥാര്‍ഥ്യം ഏതായാലും അവഗണിക്കുക സാധ്യമല്ല.

ബ്രിട്ടീഷധികാരം മലബാര്‍ പ്രദേശങ്ങളില്‍ രൂഢമൂലമാകാന്‍ തുടങ്ങിയ 18-ാം ശതകത്തിന്റെ അവസാനഘട്ടം മുതല്‍ നിയമനിര്‍മാണം വഴിയായും മറ്റും അവര്‍ നടപ്പില്‍വരുത്താനുദ്ദേശിച്ച ഭൂവുടമാബന്ധങ്ങളുടെ ഫലമായുണ്ടായ മാറ്റങ്ങള്‍ നിരവധി ആളുകള്‍ക്ക് ഭൂമിയിലുള്ള അവകാശങ്ങള്‍ നഷ്ടപ്പെടുത്താന്‍ ഇടവരുത്തി. ബഹുഭൂരിപക്ഷം ജനങ്ങളും അധ്വാനിച്ചുണ്ടാക്കുന്ന ഫലങ്ങളനുഭവിക്കാന്‍ ഒരു ചെറുവിഭാഗം ജന്മികള്‍ മാത്രമാണെന്ന സാമൂഹികനില ഈ കാലങ്ങളില്‍ രൂപംകൊണ്ടു. രണ്ടു വിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടലുകളുണ്ടാകുമ്പോഴെല്ലാം ജന്മിമാരുടെ സഹായത്തിനാണ് ബ്രിട്ടീഷ് പട്ടാളങ്ങളെത്തുന്നതെന്നു ജനങ്ങള്‍ക്ക് ബോധ്യം വന്നു. അതുകൊണ്ടു മര്‍ദിതരായ ഭൂരഹിതരുടെ പകപോക്കലിനിരയായത് ജന്മികള്‍ മാത്രമല്ല; ബ്രിട്ടീഷുദ്യോഗസ്ഥന്മാര്‍ കൂടിയായിരുന്നു. ഇവയെല്ലാം സ്വാതന്ത്യ്രാവേശം നിറഞ്ഞ ദേശീയ സമരങ്ങളാണെന്നു വിളിക്കാന്‍ പ്രയാസമുണ്ട്. അടിമത്തത്തിലും ചൂഷണത്തിലും നിന്നു മോചനം നേടാനുള്ള ഒരു ആവേശത്വര ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്നിരിക്കാമെന്നതിന് സംശയമില്ല. പക്ഷേ, അവയെല്ലാം വിദേശാധിപത്യത്തിന്റെ നേര്‍ക്കുള്ള സംഘടിത വിദ്വേഷപ്രകടനമൊന്നും ആയിരുന്നില്ല. മേലാളരുടെ പീഡനങ്ങളില്ലാതെ ജീവിക്കാനുള്ള അവസരം നഷ്ടപ്പെടുത്താന്‍ തയ്യാറില്ല എന്ന ദൃഢനിശ്ചയത്തിന്റെ ബഹിര്‍സ്ഫോടനങ്ങളായിരുന്നു ഈ കലാപങ്ങള്‍. ഇവയില്‍ രണ്ടു ഭാഗത്തും അണിനിരന്നിരുന്നത് രണ്ടു മതവിശ്വാസികളായിരുന്നു എന്നത് ചരിത്രത്തിലെ വിലക്ഷണ പ്രതിഭാസങ്ങളിലൊന്നായിരുന്നു എന്നു കരുതുകയാവും ഭേദം. 1880-ല്‍ മലബാര്‍ കളക്ടറായിരുന്ന മഗ്രിഗര്‍ ഇവയെപ്പറ്റി ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു. 'വസ്തു സംബന്ധമായ വൈരത്തില്‍ നിന്നാണ് ലഹളകളുണ്ടാകുന്നത്... ജന്മിമാരുടെ ദ്രോഹാചാരത്തെ നശിപ്പിക്കാന്‍ പ്രയോജനപ്പെടുത്തപ്പെട്ട ഒരായുധം മാത്രമാണ് മതഭ്രാന്ത്'.

g. ഭരണപരിഷ്കാരങ്ങള്‍. 1792-ലെ ശ്രീരംഗപട്ടണം ഉടമ്പടിയിലൂടെ മലബാറില്‍ ആധിപത്യം ഉറപ്പിച്ച ബ്രിട്ടീഷുകാര്‍ അവരുടെ ഭരണകാലഘട്ടത്തില്‍ നിരവധി ഭരണപരിഷ്കാരങ്ങള്‍ മലബാറില്‍ നടപ്പിലാക്കുകയുണ്ടായി. ഇതേവര്‍ഷം കമ്പനി നിയോഗിച്ച കമ്മിഷണര്‍മാര്‍ മലബാറിലെ ഭൂപ്രഭുക്കന്മാരുമായി ചര്‍ച്ച നടത്തുകയും അവര്‍ കമ്പനിക്കു നല്‍കേണ്ട നികുതിയെ സംബന്ധിച്ചും ഭരണപരിഷ്കാരങ്ങളെ സംബന്ധിച്ചും വ്യവസ്ഥ ഉണ്ടാക്കുകയും ചെയ്തു. ഈ വ്യവസ്ഥകള്‍ പ്രകാരം കുരുമുളക് ഒഴികെയുള്ള ചരക്കുകളുടെ സ്വതന്ത്രവാണിജ്യം മലബാറില്‍ അനുവദിച്ചു. മാത്രമല്ല, അടിമവ്യാപാരം മലബാറില്‍ നിരോധിക്കുകയും ചെയ്തു. പ്രാദേശിക നാടുവാഴികള്‍ കമ്പനിയുടെ നിര്‍ദേശപ്രകാരം ഭരണം നടത്തണം എന്നതായിരുന്നു മറ്റൊരു വ്യവസ്ഥ. 1793-ല്‍ മലബാറിനെ ഭരണസൌകര്യാര്‍ഥം രണ്ടായി വിഭജിക്കുകയും ഇവയുടെ ഭരണനിര്‍വഹണത്തിനായി പ്രത്യേകം സൂപ്രണ്ടുമാരെ നിയമിക്കുകയും ചെയ്തു. 1800-ല്‍ മലബാര്‍ പ്രവിശ്യയെ ബോംബെ പ്രസിഡന്‍സിയില്‍ നിന്നും വേര്‍പെടുത്തുകയും മദ്രാസ് പ്രസിഡന്‍സിയോട് കൂട്ടിയോജിപ്പിക്കുകയും ചെയ്തു. 1801-ല്‍ ഒരു പ്രിന്‍സിപ്പല്‍ കളക്ടറെയും മൂന്ന് സബോര്‍ഡിനേറ്റ് കളക്ടര്‍മാരെയും നിയമിച്ചു. നിയമവ്യവസ്ഥയെ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്ടും തലശ്ശേരിയിലും ജില്ലാ കോടതികളും തലശ്ശേരിയില്‍ ഒരു പ്രവിശ്യാ കോടതിയും സ്ഥാപിച്ചു. 1865-ലെ പ്രത്യേക ആക്റ്റ് പ്രകാരം കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, പാലക്കാട് എന്നിവ മുനിസിപ്പാലിറ്റികളായി പ്രഖ്യാപിച്ചു.

1887-ലെ പ്രത്യേക ആക്റ്റ് കുടിയാന്മാരെ ഒഴിപ്പിക്കുന്നതില്‍നിന്നും ജന്മിമാരെ വിലക്കിയെങ്കിലും കുടിയാന്മാരുടെ പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ ഈ ആക്റ്റിലൂടെ സാധിച്ചില്ല. ഭരണപരിഷ്കാരങ്ങള്‍ക്കൊപ്പം നിരവധി സാമൂഹിക പരിഷ്കാരങ്ങളും ബ്രിട്ടീഷുകാര്‍ മലബാറില്‍ നടപ്പിലാക്കി. 1792-ലെ അടിമവ്യാപാര നിരോധന പ്രഖ്യാപനമായിരുന്നു ഇവയില്‍ പ്രധാനപ്പെട്ടത്. 1836-ലെ മറ്റൊരു പ്രഖ്യാപനത്തിലൂടെ കാര്‍ഷിക അടിമകളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ നടപടികള്‍ സ്വീകരിച്ചു. എന്നാല്‍ ഈ പ്രഖ്യാപനങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാന്‍ ബ്രിട്ടീഷ് ഭരണകര്‍ത്താക്കള്‍ക്ക് കഴിഞ്ഞില്ല. പ്രാകൃതരീതിയിലുള്ള ശിക്ഷാനടപടികള്‍ നിര്‍ത്തലാക്കിയ കമ്പനി നിര്‍ബന്ധിത തൊഴില്‍ സമ്പ്രദായമായ ഊഴിയം വേലയും മലബാറില്‍ നിര്‍ത്തലാക്കി.

കടപ്പാട് : സര്‍വ്വവിജ്ഞാന കോശം

 

അവസാനം പരിഷ്കരിച്ചത് : 3/12/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate