অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ജനവാസ വ്യവസ്ഥകൾ

സിന്ധു നദീതടസംസ്കാരം

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത്, ഇന്നത്തെ ഇന്ത്യയിലും പാകിസ്താനിലുമായി സിന്ധുനദീതടങ്ങളിൽ ബി.സി. 3300 മുതൽ ബി.സി. 1700 വരെ നിലവിലുണ്ടായിരുന്ന ജനവാസവ്യവസ്ഥയാണ് സിന്ധൂനദീതടസംസ്കാരം (ഇംഗ്ലീഷ്: The Indus Valley Civilization) എന്നറിയപ്പെടുന്നത്. ഇത് അതിന്റെ ഔന്നത്യത്തിൽ എത്തിനിന്നത് ബി.സി.ഇ. 26 മുതൽ 19 വരെയുള്ള നൂറ്റാണ്ടുകളിലാണ്. ലോകത്തിലെ ഏറ്റവും ബൃഹത്തായ ആദ്യകാല സംസ്കാരങ്ങളിലൊന്നാണിത്. ഈ ജനവാസകേന്ദ്രങ്ങൾ എന്തുകൊണ്ട്, എങ്ങിനെ നശിക്കാനിടയായി എന്നത് സംശയാതീതമായി തെളിയിക്കാൻ ഇന്നും ചരിത്രകാരന്മാർക്ക് കഴിഞ്ഞിട്ടില്ല. 1922-23 കാലയളവിൽ ഇന്ത്യൻ പുരാവസ്തു വകുപ്പ് നടത്തിയ ഉത്ഖനനങ്ങളെ തുടർന്നാണ്‌ ഈ സംസ്കാരത്തെക്കുറിച്ച് ലോകം അറിയുന്നത്. ലോകത്തിൽ ഉണ്ടായിട്ടുള്ള മറ്റു പ്രാചീന സംസ്കാരങ്ങളെപ്പോലെ ഇതും നദീതടങ്ങളിലാണ് വികസിച്ചത്.

ഇന്നത്തെ പാകിസ്താനിലെ ഹരപ്പ എന്ന നഗരത്തിൽ നിന്നാണ് ഇതിന്റെ ആദ്യത്തെ തെളിവുകൾ നരവംശ-പുരാവസ്തു ശാസ്ത്രജ്ഞർക്ക് ലഭിക്കുന്നത്. അതുവരെ ഇന്ത്യയിലെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും പഴക്കം ചെന്ന പുരാവസ്തുരേഖ അലക്സാണ്ടർ ചക്രവർത്തിയുടെ ആക്രമണകാലത്തേതായിരുന്നു (ക്രി.മു. 356). ഈ കണ്ടെത്തൽ ഉപഭൂഖണ്ഡത്തിലെ മനുഷ്യസംസ്കൃതിയുടെ ചരിത്രത്തെ വീണ്ടും ഒരു 3000 വർഷങ്ങളോളം പുറകിലേക്ക് എത്തിച്ചു. ഈ കണ്ടെത്തലിനു മുൻപ്, വേദകാലഘട്ടമാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജനവാസചരിത്രത്തിൽ ഏറ്റവും പുരാതനമായ കാലഘട്ടമെന്ന് ചരിത്രകാരന്മാർ കരുതിയിരുന്നത്

ഇന്ന് മൺസൂൺ കാലത്തു മാത്രം നീരൊഴുക്കുള്ള ഘാഗ്ഗർ-ഹാക്രാ നദിയുടെ തടങ്ങളിലും ഈ സംസ്കൃതി നിലനിന്നിരുന്നുവെന്നു കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഈ നദി, വേദങ്ങളിൽ പരാമർശിക്കപ്പെടുന്ന സരസ്വതി ആയിരുന്നിരിക്കണം എന്നൊരു സിദ്ധാന്തം നിലവിലുണ്ട്

അതിന്റെ അടിസ്ഥാനത്തിൽ അടുത്ത കാലത്തായി ഇതിനെ സിന്ധു-സരസ്വതി നദീതട സംസ്കാരം എന്നും വിളിക്കുന്നുണ്ട്.[3] എന്നാൽ, ഈ വാദം ധാരാളം ചോദ്യം ചെയ്യപ്പെട്ടിട്ടുമുണ്ട്. ഹരപ്പയിലെ ഉത്ഖനനത്തിൽനിന്നാണ് ആദ്യത്തെ തെളിവ് ലഭിച്ചത് എന്നതിനാൽ ഈ സ്ഥലം കേന്ദ്രമായി കണക്കാക്കിക്കൊണ്ട് ഹരപ്പൻ സംസ്കാരം എന്നും ഈ നാഗരികതയെ സൂചിപ്പിക്കാറുണ്ട്

പര്യവേഷണങ്ങളും കണ്ടെത്തലുകളും

ചാൾസ് മേസൺ എന്ന സഞ്ചാരിയായ ചരിത്രകാരൻ [6] 1826-1838 കാലയളവിലെ തന്റെ യാത്രയിൽ ബലൂചിസ്ഥാൻ, പഞ്ചാബ്, അഫ്ഗാനിസ്ഥാൻഎന്നിവിടങ്ങളിൽ പഴയ നാഗരികതകളുടെ അവശിഷ്ടങ്ങൾ കണ്ടതായി രേഖപ്പെടുത്തിയിരുന്നു. [7] 1850 കളോടെ കറാച്ചി-ലാഹോർ റെയിൽവേയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ വ്യാപൃതരായ ബ്രിട്ടീഷ് എഞ്ചിനീയർമാരായിരുന്ന ജോൺ ബ്രണ്ടൻ, വില്യം ബ്രണ്ടൻ എന്നിവർ ഈ പ്രദേശങ്ങളിൽ വളരെ പഴക്കം തോന്നിച്ചിരുന്ന ചുടുകട്ടകൾ ധാരാളമായി ലഭ്യമായിരുന്നത് ശ്രദ്ധിച്ചിരുന്നു. അവയുടെ യഥാർത്ഥ ഉറവിടത്തേക്കുറിച്ച് അന്നുണ്ടായിരുന്ന അജ്ഞതകൊണ്ട് അതൊക്കെ അവർ തങ്ങളുടെ റെയിൽപ്പാതനിർമ്മാണത്തിന് ഉപയോഗിക്കുകയും ചെയ്തു.[8] 1853 കാലത്ത് അലക്സാണ്ടർ കണ്ണിങ്‌ഹാം ഹരപ്പയിൽ നിന്ന് കണ്ടെടുത്ത മുദ്രകളിലൊന്ന് 1875-ൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തുകയുണ്ടായി. അദ്ദേഹം അത് ബ്രാഹ്മിലിപിയാണെന്നാണ്‌ ധരിച്ചിരുന്നത്. [9] വീണ്ടും അൻപത് വർഷത്തിലേറേ കഴിഞ്ഞ് ജെ ഫ്ലീറ്റ് എന്നയാൾ ഇവിടങ്ങളിലെ ശിലാചിത്രങ്ങൾ കണ്ടെത്തിയതിനു ശേഷമാണ് പുരാവസ്തു ഗവേഷകർ ഇവിടം ശ്രദ്ധിക്കുന്നത്.

ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ സർ ജോൺ ഹ്യൂബെർട്ട് മാർഷൽ എന്ന പുരാവസ്തു ശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് സർക്കാരിന്റെ പുരാവസ്തുവകുപ്പ് ഇന്ത്യയിൽ പ്രവർത്തനം ഊർജ്ജിതപ്പെടുത്തി. പിൽക്കാലത്ത് മധു സ്വരൂപ് വത്സ് എന്ന ഇന്ത്യൻ പുരാവസ്തു ശാസ്ത്രജ്ഞന്റെ മേൽ നോട്ടത്തിൽ 1920 മുതൽ 34 വരെ ഹരപ്പയിൽ വിസ്തരിച്ച് ഉത്ഖനനം നടക്കുകയുണ്ടായി. ഇതിലേക്കു നയിച്ച ഒരു പ്രധാന സംഭവം ഒരു ബുദ്ധസ്തൂപമോ ശിവലിംഗമോ എന്ന് നിർണ്ണയിക്കാൻ കഴിയാതെപോയ ഒരു പുരാവസ്തുവിന്റെ കണ്ടെത്തലായിരുന്നു

1921-ൽ റാവു ബഹാദൂർ ദയാറാം സാഹ്‍നി (Dayaram Sahni) എന്ന പുരാവസ്തുശാസ്ത്രജ്ഞനാണ് ഹരപ്പയിലെ സങ്കേതം കണ്ടെത്തിയത്. അദ്ദേഹം ഉത്ഖനനത്തിനായി ഒരു കുന്ന് പരിശോധിച്ചുവരവെ കണ്ണിങ്ങാമിനു ലഭിച്ച തരം നിരവധി മുദ്രകൾ ലഭിക്കുകയുണ്ടായി. വീണ്ടും അതിനു ചുറ്റും താഴേക്ക് ഖനനം നടത്തിയപ്പോൾ 7 തട്ടുകളിലായി ബൃഹത്തായ ഒരു നഗരത്തിന്റെ അവശിഷ്ടങ്ങൾ തെളിഞ്ഞു വന്നു. അവക്ക് ക്രിസ്തുവിനു മുൻപ് 2500 വർഷമെങ്കിലും പഴക്കമുണ്ടെന്നായിരുന്നു അന്നത്തെ ഊഹം. ഒരു വർഷത്തിനു ശേഷം രാഖൽ ദാസ് ബാനർജിമോഹഞ്ചോ-ദാരോ എന്ന സ്ഥലത്തും ഇത്തരമൊരു നാഗരികതയുടെ അവശിഷ്ടങ്ങൾ ഉൽഖനനം ചെയ്തെടുത്തു.  തുടർന്ന് 1933 വരെ ചെറുതും വലുതുമായ ധാരാളം ഉൽഖനനങ്ങൾ നടന്നു.

ഇന്ത്യാ വിഭജനത്തിനുശേഷം 1950-ൽ മോർട്ടീമർ വീലർ ഈ പ്രദേശത്ത് വിശദമായ പഠനങ്ങൾ നടത്തി കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെടുത്തു. ബലൂചിസ്ഥാനിലെ സുട്കാഗൻ ദോർ മുതൽ ഗുജറാത്തിലെ ലോഥൽ വരെ വ്യാപിച്ചുകിടക്കുന്ന സ്ഥലങ്ങളിൽ ഈ പഠനങ്ങൾ നടക്കുകയുണ്ടായി. ഇവിടങ്ങളിൽ പര്യവേഷണങ്ങൾ നടത്തിയ ശാസ്ത്രജ്ഞന്മാരിൽ മറ്റു പ്രമുഖർ ഔറെൽ സ്റ്റീൻ, നാനി ഗോപാൽ മജുംദാർ, ബി.ബി. ലാൽ, മൈക്കേൽ ജാൻസൻ എന്നിവരായിരുന്നു

]മോഹഞ്ചോ-ദാരോവിൽ നിന്ന് കുറച്ച് അകലെയായി അമ്രി ചൺഹു-ദരോ, ഹാരപ്പയുടെ തെക്കു കിഴക്കായി രാജസ്ഥാനിലെ കലിബംഗൻ, ഹരിയാനയിലെ ബനവല്ലി എന്നിവിടങ്ങൾ അന്ന്‌ ഖനനം ചെയ്ത സ്ഥലങ്ങളിൽപ്പെടുന്നു. വടക്കുകിഴക്കൻ ഇന്ത്യയിലെ 1500-ഓളം പ്രദേശങ്ങളിൽ നിന്ന് ഇന്നു വരെ സിന്ധു നദീ തട സംസ്കാരത്തിന്റെ തെളിവുകൾ കിട്ടിയിട്ടുണ്ട്]

ഏറ്റവും ഒടുവിലായി നടത്തിയ ഉദ്ഘനനത്തിൽ ഹരപ്പൻ സംസ്കാരത്തിലേതെന്ന് കരുതുന്ന 73 ശവകുടീരങ്ങൾ പുരാവസ്തു ഗവേഷകർ കണ്ടെടുക്കുകയുണ്ടായി. ഹരിയാനയിലെ റോത്തക്ക് ജില്ലയില്പ്പെട്ട ഫർമാനയിലെ 20 ഹെക്റ്റർ സ്ഥലത്തുനിന്നാണ്‌ നിർണ്ണായകമായ ഈ തെളിവുകൾ ലഭിച്ചിരിക്കുന്നത്. കണ്ടെടുക്കപ്പെട്ട തലയോട്ടികൾ 2500-2000 ബി.സി. കാലഘട്ടത്തിലേതാണെന്നാണ്‌ കരുതുന്നത്. റോത്തക്കിലെ മഹർഷി ദയാനന്ദ് സർവകലാശാല, പൂനെയിലെ ഡക്കാൻ കോളേജ് ഒഫ് പോസ്റ്റ്ഗ്രാഡുവേറ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ജപ്പാനിലെക്യോട്ടോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹുമാനിറ്റി ആൻഡ് നേച്ചർ എന്നിവടങ്ങളിൽ നിന്നുള്ള സം‌യുക്തസംരംഭകരാണ്‌ പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്ഇതിനോടനുബന്ധിച്ചുള്ള പ്രവർത്തങ്ങൾക്കിടയിൽ 1973-ൽ അഫ്ഘാനിസ്ഥാനിലെ മെഹർഗഡ് എന്ന സ്ഥലത്തു നിന്നും നവീന ശിലായുഗത്തിന്റെ കുറേ അവശിഷ്ടങ്ങൾ കണ്ടെത്തുകയുണ്ടായി. 7000 ത്തോളം വർഷങ്ങളുടെ പഴക്കം നിർണ്ണയിക്കപ്പെട്ട ഈ സംസ്കൃതിയേക്കുറിച്ചും നിരവധി ഗവേഷണങ്ങൾ നടന്നുവരുന്നുണ്ട്. ഈ മെഹർഗഢ് സംസ്കൃതി ഹാരപ്പൻ സംസ്കൃതിയുടെ മുൻഗാമിയാണെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്.

പ്രധാനപ്പെട്ട സ്ഥലങ്ങൾ

സ്ഥലം

കണ്ടെത്തിയത്

വർഷം

ഹാരപ്പ

ദയാറാം സാഹ്നി

1921

മൊഹെൻ‌ജെദാരോ

ആർ.സി. ബാനർജി

1922

സുത്കാഗെൻഡോർ

ആർ.എൽ. സ്റ്റെയ്ൻ

1927

അമ്റി

എം.ജി. മജുംദാർ

1929

രംഗ്‌പൂർ

എം. വാട്സ്‍

1953

ചുൻ‌ഹുദാരോ

എൻ.ജി. മജുംദാർ

1931

കോട്ട് ‌ഡിജി

ഗുറൈ

1935

കിലി-ഗുൽ

ഫൈറൂസ് റഈസ് മുഹമ്മദ്

1950

റൊപാർ

വൈ.ഡി. ശർമ്മ

1955

കാലിബഗൻ

എ. ഘോഷ്‍

1953

ലോഥൽ

എസ്.ആർ. റാവു

1957

സുർകോത്ത്ഡ

ജഗപതി ജോഷി

1972

ബൻ‌വാലി

എസ്.ആർ. ബിഷ്ട്

1973

പ്രധാന കണ്ടെത്തലുകളും സ്ഥലങ്ങളും

കണ്ടെത്തലുകൾ

ആദ്യം കണ്ടെത്തിയ സ്ഥലം

ഉഴവുചാൽ പാടങ്ങൾ

കാലിബഗൻ

ഹരപ്പൻ മാതൃകയിലെ ശ്മശാനങ്ങൾ

ഹരപ്പ

ആരാധനാലയ മാതൃകകൾ

മൊഹെൻ‌ജെദാരോ

തുറമുഖം

ലോഥൽ

കപ്പലുകളും നൗകകളും

ലോഥൽ

ധാന്യപ്പുരകൾ

ഹരപ്പ, മൊഹെൻ‌ജെദാരോ

ചിതാഭസ്മം അടക്കം ചെയ്ത പെട്ടി

സുത്കാഗെൻഡോർ

ലോഹഫാക്ടറി

ചൻ‌ഹുദാരോ,ലോഥൽ

വ്യാപാരിഭവനങ്ങൾ

ലോഥൽ

ചുട്ടെടുക്കുന്ന അടുപ്പ്

ഹരപ്പ

ചെമ്പ് മഴു

റോപ്പാർ

ചെമ്പിൽ തീർത്ത ആന

ദിംബാദ്

കുളിക്കടവ്

മൊഹെൻ‌ജെ‌ദാരോ

ഒട്ടകത്തിന്റെ എല്ലുകൾ

കാലിബഗൻ

ചെസ്‌ബോഡ്‍

ലോഥൽ

സ്ത്രീയുടെ ശിലാമാതൃക‍

ഹരപ്പ

കൂട്ടശവമടക്കിന്റെ തെളിവുകൾ

ലോഥൽ

നൃത്തം ചെയ്യുന്ന പെൺകുട്ടി

മൊഹെൻ‌ജെ‌ദാരോ

മാലിന്യ സംസ്കരണകേന്ദ്രം

മൊഹെൻ‌ജെ‌ദാരോ,ലോഥൽ, ചൻ‌ഹുദാരോ

പൂർവികർ

ഹരപ്പയിലെ നാഗരികതക്കു മുൻപുള്ള മറ്റു സംസ്കാരങ്ങളെക്കുറിച്ചും ധാരാളം തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഹരപ്പയുടെ പൂർവികർ എന്നു വിളിക്കാവുന്ന ഒരു നാഗരികത മേർഘഡ് സംസ്കാരമാണ്. ബലൂചിസ്ഥാനിലെ ക്വെറ്റാക്കരികിൽ ബോളാൻ ചുരത്തിനു സമീപം കണ്ടെത്തിയ ഇത് ചെറുശിലായുഗകാലത്തെ നാഗരികതയാണ്. മേർഘഡ് നാഗരികത ബി.സി.ഇ. 7000 മുതൽ 5500 വരെ നിലനിന്നിരുന്നു. അടുത്തടുത്തായി നിരവധി സ്ഥലങ്ങളിൽ ഈ സംസ്കൃതി ചിതറിക്കിടക്കുന്നതായാണ് കാണപ്പെട്ടിരിക്കുന്നത്. കൃഷിയും (ബാർലി, ഗോതമ്പ്, തുടങ്ങിയവ) കാലിവളർത്തലും മനുഷ്യചരിത്രത്തിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഇത്. ഇതുവരെ ലഭ്യമായതിൽ ഏറ്റവും പഴക്കം ചെന്ന കളിമൺ പാത്രങ്ങൾ മേർഘറിലേതാണ്. ബലൂചിസ്ഥാനിനടുത്തെ നൾ സംസ്കാരവും കുള്ളി നാഗരികതയും മേർഘഡ് സംസ്കാരത്തിന്റെ തന്നെ ഭാഗമാണെന്ന് കരുതുന്നു.

സിന്ധു നദിക്കരികിലെ സമതലങ്ങളിൽ കണ്ടെത്തിയ കോട്ട് ഡിജി, അംറി എന്നിവിടങ്ങളിലെ നാഗരികതയും സിന്ധുനദീതടവാസികളുടെ പൂർവികരായിരുന്നു എന്ന് വിശ്വസിക്കുന്നു. ഇവിടങ്ങളിൽ നിന്ന് ലഭിച്ച കളിമൺ പാത്രങ്ങളിൽ ഹരപ്പയിലെ കളിമൺ പാത്രങ്ങൾക്ക് സമാനമായ രീതിയിൽ അരയാലിന്റെ‍യും മത്സ്യത്തിന്റെ ശൽകങ്ങളുടെയും ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു.

ഹരപ്പയുടെ പൂർവികർ ആയിരിക്കാമെന്ന് വിശ്വസിക്കുന്ന മറ്റു സ്ഥലങ്ങൾ രാജാസ്ഥാനിലെ സോഥി, കാളിബഗൻ, കുനാൽ, ബനവാലി, തുടങ്ങിയവയാണ്

വിസ്തൃതി


ഹരപ്പൻ സംസ്കൃതി ഏതാണ്ട് 800,000 ച.കി.മീ പ്രദേശത്ത് വ്യാപിച്ചിരുന്നു തിബറ്റിൽ നിന്നുത്ഭവിച്ച് ഇന്നത്തെ പാക്കിസ്ഥാനിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന സിന്ധുനദിയുടെ താഴേപ്പകുതിയിലെ തടങ്ങളിൽ രൂപംകൊണ്ട മനുഷ്യാവാസവ്യവസ്ഥയായിരുന്നു ഈ സംസ്കൃതി എങ്കിലും അത് പിന്നീട് നാലുപാടുമുള്ള വിദൂരപ്രദേശങ്ങളിലേയ്ക്ക് വ്യാപിച്ചു എന്നതിന് വ്യക്തമായ തെളിവുകൾ കിട്ടിയിട്ടുണ്ട്. വടക്ക് -കിഴക്ക് രൂപാർ, മണ്ഡ എന്നി വിടങ്ങൾ വരേയും തെക്കോട്ട് നർമദ നദീതടത്തിലെ മേഹ്ഗം, തെലോദ്, ഭഗത്രാവ് എന്നീ സ്ഥലങ്ങൾ വരെയും ഗുജറാത്തിലെ സുർകോത്തഡ, ദസാല്പൂർ, ധോളവീരാ, കിന്നർഖേഡാ, സൊമ്നാഥ്, റോജ്ദി, ലോഥൾ,എന്നീ പ്രദേശങ്ങൾ വരെ ഇത് വ്യാപിച്ചിരുന്നു. പടിഞ്ഞാറോട്ടു മക്രാൻ തീരത്തുനിന്ന് സുത്കാജൻ‍ദോർ വരെയാണ് ഹാരപ്പ നാഗരികതയുടെ പ്രചാരം. വടക്ക്കിഴക്ക് മണ്ഡാ, ജൻ‍ദോർ, വരെ സുമാർ ആയിരം മൈൽ ദൂരത്തേക്ക് അതെത്തിയിരുന്നു.

ഈ സംസ്കൃതി സിന്ധുതടങ്ങൾക്ക് കിഴക്കോട്ട് വ്യാപിച്ചിട്ടില്ലെന്നായിരുന്നു ആദ്യകാലങ്ങളിൽ കരുതിയിരുന്നത്. എന്നാൽ രാജസ്ഥാനിലെ കാലിബഗാനിൽ നിന്ന് പൂർവ്വഹരപ്പൻ സംസ്കൃതിയുടെതിനോടൊപ്പം ഹരപ്പൻ സംസ്കൃതിയുടേയും അവശിഷ്ടങ്ങൾ കണ്ടെത്തിയതോടേ ആ ധാരണ തെറ്റാണെന്നു തെളിഞ്ഞു. അപ്പോഴും ഗംഗാ- യമുനാ തടങ്ങളിലേയ്ക്ക് ഹരപ്പൻസംസ്കൃതി വ്യാപിച്ചിരുന്നുവോ എന്ന കാര്യത്തിൽ ഉറപ്പുണ്ടായിരുന്നില്ല. 1958-ൽ യമുനാതടത്തിൽ ഡൽഹിയിൽ നിന്ന് പത്തൊൻപതു കി.മീ. ദൂരേയുള്ള അലംഗിപൂർ എന്ന സ്ഥലത്ത് ഹരപ്പൻ പരിഷ്കൃതിയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തതോടെ ആ ധാരണക്കും ഇടിവു തട്ടി

വ്യാപ്തിയുടെ കാര്യത്തിൽ നൈൽ, യൂഫ്രട്ടിസ്, ടൈഗ്രിസ് നദീതടസംസ്കാരങ്ങളെക്കാളും വിശാലമായിരുന്നു ഹരപ്പൻ സംസ്കൃതി.

ഹരപ്പൻ സംസ്കൃതി

കൂറ്റൻ പിരമിഡുകൾ, കുടീരങ്ങൾ എന്നിവയാണ് നൈൽ, യൂഫ്രട്ടീസ് നദീതട സംസ്കാരങ്ങളുടെ പ്രത്യേകതയെങ്കിൽ സിന്ധു നദി തട സംസ്കാരത്തിന്റെ പ്രത്യേകത തികഞ്ഞ വൈദഗ്ധ്യത്തോടെ ആസൂത്രണം ചെയ്യപ്പെട്ടിരുന്ന നഗരനിർമ്മാണമാണ്. ഇത് സമാനസംസ്കൃതികളിൽ മറ്റെങ്ങും കണ്ടിട്ടില്ലാത്തതാണ്. വളരേയേറെ ഫലപ്രദമാംവണ്ണം മികച്ച മട്ടിൽ സംവിധാനംചെയ്തതും മെച്ചപ്പെട്ട രീതിയിൽ നിർമ്മിച്ചതുമായിരുന്നു. ഇവിടത്തെ അഴുക്കുചാൽ പദ്ധതി എവിടേയും എക്കാലത്തേക്കും മാതൃകയാക്കാവുന്നതാണ്. നിർമ്മിതികൾക്കുപയോഗിച്ചിരുന്ന ചുടുകട്ടകളുടെ അളവുകൾ ഏകീകരിക്കപ്പെട്ടിരുന്നു. പണികളുടെ ആസൂത്രണത്തിൽ തികഞ്ഞ മികവ് പുലർത്തിയിരുന്നെങ്കിലും സാങ്കേതിക മികവ് മറ്റു സംസ്കൃതികളെ അപേക്ഷിച്ച് കുറവായാണ് കണ്ടെത്തിയിട്ടുള്ളത്.

നഗരസം‌വിധാനം

ഹരപ്പയിലും മോഹൻജൊ ദാരോയിലും പല കാലഘട്ടങ്ങളിൽ പല അടുക്കുകളിലായി ഒരേ സ്ഥലത്ത് നഗരങ്ങൾ ഒന്നിനുമീതെ മറ്റൊന്നായി നിർമ്മിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഒരോ കാലത്ത് അതാത് പട്ടണങ്ങൾ നശിച്ചു മൺ മറഞ്ഞശേഷം പിൽകാലത്ത് അതിന്റെ അവശിഷ്ടങ്ങളുടെ മുകളിൽ തന്നെ വീണ്ടും പുതുതായി നഗര നിർമ്മാണം നടത്തിയിരിക്കുന്നതായാണ് കാണുന്നത്. മൊഹെൻ‌ജൊദാരോയിൽ ഏതാണ്ട് ഒൻപതു അടുക്കുകളിൽ നിന്നാണ് വിവിധ കാലത്തെ നഗരാവശിഷ്ടങ്ങൾ ലഭിച്ചിട്ടുള്ളത്. ഹരപ്പയിൽ ആറ് അടുക്കുകളിലായാണ് ചരിത്രാവശിഷ്ടങ്ങൾ ചിതറിക്കിടന്നിരുന്നത്

നഗരങ്ങൾ


ഹരപ്പയിൽ നഗരം നദിക്കരയിലായാണ് നിർമ്മിച്ചിരുന്നത്. ദീർഘദൂരഗതാഗതം ഉറപ്പാക്കിക്കൊണ്ട് വ്യപാരസാദ്ധ്യതകൾ എളുപ്പമാക്കാൻ വേണ്ടിയായിരിക്കണം ഇത്. കോട്ടയുടെ കാവൽപ്പുര (സിറ്റാഡൽ) മനുഷ്യനിർമ്മിതമായ കൂറ്റൻ കല്ലുകൾ കൊണ്ട് സം‌രക്ഷിക്കപ്പെട്ടിരിക്കുന്നു. കൂടെക്കൂടെയുണ്ടാകുമായിരുന്ന വെള്ളപ്പൊക്കത്തിൽ നിന്നും സം‌രക്ഷണം ലഭിക്കാനായിരിക്കണം ഇത്. പലകാലത്തെ നഗരങ്ങൾ ഒന്നിനുമീതെ ഒന്നായി ഒൻപത് അടുക്കുകളിലായി ഇവിടെ ഉദ്ഖനനംചെയ്യപ്പെട്ടിട്ടുണ്ട്. സിന്ധുനദിയിൽ ഇടക്കിടെ ഉണ്ടാകുമായിരുന്ന പ്രളയത്തിൽ ചെളിയും മണ്ണും കൊണ്ട് മൂടപ്പെട്ടുപോകുന്ന നഗരത്തിന്റെ അതേ മാതൃകയിൽ തന്നെ പുതിയ നഗരം പിൽക്കാലത്ത് അതേ സ്ഥലത്ത് പണിയുകയായിരിക്കണം ചെയ്തിരുന്നത്. പഴയ മാതൃക അതേപടി നിലനിർത്താൻ ഓരോതവണയും അവർ ശ്രമിച്ചിരുന്നുഊടും പാവുമിട്ട് തുണി നെയ്യുന്ന രീതിയിലാണ് നഗരസംവിധാനങ്ങളുടെ രൂപകല്പനയും വിന്യസനവും. നഗര ശുചീകരണ സം‌വിധാനങ്ങളുടെ കാര്യത്തിൽ ഇത് വിശിഷ്യാ പ്രകടമാണ്. നഗരത്തിന്റെ ഹൃദയഭാഗത്തു നിന്നും വെളിയിലേക്കായാണ് അവ നിർമ്മിച്ചിരിക്കുന്നത്. പാതകൾക്കരികിലുള്ള ഈ ഓവുചാലുകൾ പാതകൾക്കൊപ്പം നഗരത്തിൽ നിന്ന് അകന്ന് പുറത്തേക്ക് പോകുന്നു. നഗരങ്ങൾ രണ്ടു ഭാഗങ്ങളായിട്ടാണ് കാണപ്പെട്ടത്. ഒന്ന്, പടിഞ്ഞാറു ഭാഗത്തെ ഉയർന്ന കോട്ട; കോട്ടയ്ക്കു കിഴക്കായി ഒരു അങ്ങാടി. താഴെ അങ്ങാടിക്കരികിലാണ് സാധാരണക്കാരുടെ പാർപ്പിടങ്ങളും പണിയാലകളും കച്ചവടസ്ഥലങ്ങളും. അങ്ങാടിയിലെ തെരുവുകൾ എല്ലാം ആസൂത്രിതമായിരുന്നു. പരസ്പരം കുറുകെ മുറിക്കുന്ന തെരുവീഥികൾ; ഇത്തരം വീഥികൾ മുറിഞ്ഞുണ്ടാവുന്ന കള്ളികളിലാണ് പാർപ്പിടങ്ങൾ. മൺകട്ടകൾ ചുടുകട്ടകൾ എന്നിവ ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം. കട്ടകൾ 7 x 14 x 28 സെ.മീ. വലിപ്പത്തിൽ ഉള്ളവയാണ് <കെട്ടിടങ്ങളുടെ ഉൾവശത്തെ തറകൾ വിവിധയിനം സാധനങ്ങൾ കൊണ്ട് വിരിച്ചിരുന്നു. (ചെത്തിമിനുക്കിയ കല്ലുകൾ പൊടികൾ എന്നിവ കൊണ്ട്). വീടുകൾക്കെല്ലാം സമാനമായ രൂപകല്പനയാണ് അനുവർത്തിച്ചു പോന്നിരിക്കുന്നത്. ഒരു നടുമുറ്റവും, മുറികൾ ഈ നടുമുറ്റത്തേക്ക് തുറക്കുന്ന തരത്തിലുമാണ്‌ മിക്കവയും പണിതിരിക്കുന്നത്. വീടുകൾക്കെല്ലാം ചൂളയിൽ ചുട്ടെടുത്ത ചുടുകട്ടകൾ ഉപയോഗിച്ചിരിക്കുന്നു. ഈ കട്ടകളുടെ വലിപ്പത്തിന്റെ കാര്യത്തിൽ വളരെയധികം നിഷ്കർഷത പുലർത്തിപ്പോന്നതായി കാണാം. 
പടിഞ്ഞാറുള്ള കോട്ടയിലോ അതിനോടു ചേർന്നോ ആണ് നഗരമുഖ്യന്മാരുടെ വസതികളും കലവറക്കെട്ടിടങ്ങളും ആരാധനാലയങ്ങളും. കോട്ടയ്ക്ക് ചതുരാകൃതിയിലുള്ള ഗോപുരങ്ങളും കൊത്തളങ്ങളും ഉണ്ട്. അങ്ങാടികൾ ചിലപ്പോൾ താഴെയോ മുകളിലോ ആയി കാണപ്പെട്ടിരുന്നു. മോഹഞ്ചൊ-ദാരൊവിലെ മേലേ അങ്ങാടിക്കടുത്ത് വലിയ ഒരു ജലാശയം ഉണ്ടായിരുന്നു. 7 മീറ്റർ വീതിയും, 12 മീറ്റർ നീളവും ഉണ്ടായിരുന്ന ഈ ജലാശയത്തിന്. പരമാവധി താഴ്ച 2.4 മീറ്റർ ആയിരുന്നു. ഈ കുളത്തിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുവാൻ ഒരു ഓവു ചാൽ പ്രത്യേകം കെട്ടിയുണ്ടാക്കിയിരുന്നു  ഇവിടെനിന്ന് ഒരു കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളും കിട്ടിയിരുന്നു.

ഹരപ്പയിൽ ഒരു വലിയ ധാന്യക്കലവറ 220x150 അടി വലിപ്പത്തിൽ പടുത്തുയർത്തിയിരുന്നു. ഇത് 50x20 അടി വലിപ്പമുള്ള ഏതാനും അറകളാക്കി തിരിച്ചിരുന്നു. സാമാന്യം ഉയരമുള്ള ഒരു തറയ്ക്ക് മുകളിലായിട്ടാണ് ഈ കലവറ കാണപ്പെട്ടത്. ഇത് കലവറയെ വെള്ളപ്പൊക്കങ്ങളിൽ നിന്ന് രക്ഷിക്കാനായിരിക്കണം എന്ന് അനുമാനിക്കപ്പെടുന്നു. ധാന്യക്കലവറകൾക്കൊപ്പം ഉയർത്തിക്കെട്ടിയ ചില തറകൾ ഉണ്ടായിരുന്നു, ഇവ ധാന്യം സംസ്കരിക്കാൻ വേണ്ടിയുള്ളതായിരിക്കണം. നടുക്കായി ഒരു വലിയ വിശാലമായ മുറി കാണപ്പെട്ടു, ഇത് വിദ്യാഭ്യാസത്തിനോ പുരോഹിതന്മാരുടെ താമസത്തിനോ ഉപയോഗിച്ചിരുന്നതായിരിക്കണം. 10 മീറ്റർ സമചതുരാകൃതിയിൽ കാണപ്പെട്ട ഇതിന് 13 ജനലുകൾ ഉണ്ടായിരുന്നു

കോട്ടകൾ

കോട്ടയുടെ നിർമ്മാണരീതിയെക്കുറിച്ച് കൂടുതൽ അറിയാനാവുന്നത് ഹരപ്പയിൽ നിന്നാണ്‌... . നല്ല കനത്തിൽ ചുടാത്ത ഇഷ്ടിക കൊണ്ട് കെട്ടിപ്പൊക്കിയ കോട്ടമതിലിനെ ചുട്ട ഇഷ്ടിക കൊണ്ട് ആറടിയോളം കനത്തിൽ വീണ്ടും ആവരണം ചെയ്തിരിക്കുന്നു. മതിലിന്റെ മുകളിൽ ഇടക്കിടക്ക് തളങ്ങൾ ഉണ്ട്. പടയാളികൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനായിരിക്കണം ഇതെന്ന് കരുതുന്നു. കോട്ടയുടെ വടക്കേ മതിലിനും നേരെ പുറത്തായി രണ്ടു വരി വീടുകൾ കാണാം. ഇത് തൊഴിലാളികളുടെ മാത്രമായ താമസസ്ഥലം പോലെ തോന്നുന്നു. തൊഴിലാളികളുടെ വീടുകൾക്കിടയിൽ നിലത്തുനിന്ന് സ്വല്പം ഉയർത്തിക്കെട്ടിയ തിണ്ണകളിലായി ധാന്യം ശേഖരിക്കുവാനുതകുന്ന ധാന്യപ്പുരകൾ അല്ലെങ്കിൽ നിലവറകൾ കാണപ്പെട്ടു. ഈ തിണ്ണകൾക്ക് ഉദ്ദേശം 200 അടി നീളവും 150 അടി വീതിയും കാണാം. തിണ്ണകൾക്കിടയിലായി വലിയ ഉരൽ വച്ചിരിക്കുവാൻ പാകത്തിന്‌ മറ്റു തിണ്ണകളും കാണപ്പെടുന്നുണ്ട്. ഈ ഭാഗത്തെ കെട്ടിടങ്ങളുടെ വിന്യസനത്തിനും മറ്റും കോട്ടയിലുള്ളവയുടേതിനോടുള്ള സാദൃശ്യത്തിൽ നിന്ന് രണ്ടിടത്തേയും ഭരണനേതൃത്വം ഒരേ തരത്തിലായിരുന്നു എന്നും കോട്ടക്കകത്തെ സുരക്ഷിതമായ സ്ഥലത്ത് താമസിച്ചിരുന്നവർ ഈ തൊഴിലാളികളെ സമർത്ഥമായി ഉപയോഗപ്പെടുത്തിയിരുന്നു എന്നും ചരിത്രകാരന്മാർ അനുമാനിക്കുന്നു

വീടുകൾ

താഴെ അങ്ങാടിയിലുള്ള വീടുകൾ പലതരം വലിപ്പത്തിലാണ്. ഒറ്റ മുറിക്കുടിലുകൾ, ഇരു മുറിപ്പാർപ്പിടങ്ങൾ തുടങ്ങി പല നിലകളും തട്ടുകളും ഉള്ള മാളികകൾ വരെ അതിൽപ്പെടും. കൂടുതലും ഇരുനിലക്കെട്ടിടങ്ങൾ ആണ്. വീടുകൾ എല്ലാത്തിനും പ്രത്യേകം കുളിമുറിയും കക്കൂസും ഉണ്ട്. ഇവയ്ക്കെല്ലാം പൊതുവായ ഓവുചാൽ തെരുവുകളിലേയ്ക്ക് എത്തിയിരുന്നു. ഈ ചാലുകൾ ഇഷ്ടിക കൊണ്ടോ, ചെത്തുകല്ലുകൾ കൊണ്ടോ മൂടിയിരുന്നു. ചില വീടുകളുടെ ഉള്ളിൽ നടുമുറ്റവും നടുമുറ്റത്തിനു ചുറ്റുമായി അടുക്കള, കലവറ, കുളിമുറി എന്നിവയും കാണാം

ചില വീടുകൾ മറ്റെന്തോ അവശിഷ്ടങ്ങൾ കൂട്ടിയിട്ടതുകൊണ്ടുണ്ടായ കൂറ്റൻ തറകൾക്ക് മുകളിലാണ് പണിതിരിക്കുന്നത്. ഈ തറകൾ മൺപാത്രനിർമ്മാണത്തിനിടയിൽ ഉപേക്ഷിക്കപ്പെടുന്ന കളിമൺ വസ്തുക്കളുടെ കൂമ്പാരങ്ങൾ പോലെയാണ് കാണപ്പെടുന്നത്. വീടുകൾക്ക് വിശാലമായ വരാന്തകൾ ഉണ്ടായിരുന്നു. ഏതോ പവിത്രമായ മരം ചില വീടുകളിൽ നട്ടിരുന്നു. കിണർ എല്ലാ വീടുകളിലും ഉണ്ട്. വെള്ളം സംഭരിക്കാൻ വലിയ സംഭരണികൾ മിക്ക വീടുകളുടേയും ഇടയിലായി കാണപ്പെട്ടു

നഗര ശുചീകരണ പദ്ധതി

 

മറ്റ് സമകാലിക സംസ്കൃതികളിൽ കണ്ടെത്തിയിട്ടില്ലാത്ത ചിട്ടപ്പെടുത്തിയ നഗരശുചീകരണ വ്യവസ്ഥയാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. മിക്ക വീടുകളിലും കക്കൂസും കുളിമുറിയും ഉണ്ടായിരുന്നു. ഈ കക്കൂസുകൾ ചുടുകട്ടകൾ കൊണ്ട് കെട്ടിയവയാണ്. ഇതിൽ നിന്നുള്ള ഓവുകൾ ഒരു പ്രധാന ഓവുചാലുമായി ബന്ധിപ്പിച്ച് നഗരത്തിന്റെ പുറത്തേയ്ക്ക് കൊണ്ടുപോയിരുന്നു. ഓവുചാലുകളിൽ മണ്ണു കൊണ്ടുണ്ടാക്കിയ നാളികൾ കാണപ്പെട്ടു. നഗരാസൂത്രണത്തിൽ വളരെ പ്രധാനപ്പെട്ടതാണിത്. അഴുക്കു വെള്ളം ചോർന്ന് കുടിവെള്ളവുമായി കലരാതെ ഇത് സം‍രക്ഷിക്കുന്നു. രണ്ടു നില വീടുകളിൽ മുകളിലത്തെ നിലയിലെ കുളിമുറികളിലെ അഴുക്കുവെള്ളം ഇത്തരം നാളികൾ വഴി തെരുവുകളിലെ ഓവുചാലുകളിൽ എത്തിച്ചിരുന്നു. ഇതല്ലാതെ കട്ടകൾ കൊണ്ടുള്ള ഒരു ചരിവും (chute) മേല്പറഞ്ഞ കാര്യത്തിനായി ഉപയോഗിച്ചിരുന്നു. ഈ സം‌വിധാനം ആധുനികകാലത്തെ ഹാരപ്പൻ വീടുകളിൽ ഇന്നും ഉപയോഗിക്കപ്പെടുന്നുണ്ട്

കുപ്പയും മറ്റു ആവശ്യമില്ലാത്ത അവശിഷ്ടങ്ങളും ചിലപ്പോൾ അന്യരുടെ മൃതശരീരങ്ങളും നിക്ഷേപിക്കാനായി പ്രത്യേകം സ്ഥലങ്ങൾ ഉണ്ടായിരുന്നു. ഇവ പ്രത്യേകം അടച്ച് സം‍രക്ഷിക്കപ്പെട്ടിരുന്നു. ചപ്പുചവറുകൾ ശേഖരിക്കാൻ എല്ലാ വീടുകളിലും പ്രത്യേകം പാത്രങ്ങൾ വച്ചിരുന്നു. അഴുക്കുചാലുകൾ വൃത്തിയാക്കാനുള്ള സം‌വിധാനവും കാണപ്പെട്ടു

വീടുകൾക്കടുത്തായി സ്വകാര്യ കിണറുകളും, വീഥികളിൽ പൊതുവായ കിണറുകളും ഉണ്ടായിരുന്നു. ഇവയെല്ലാം പ്രത്യേകം സം‍രക്ഷിക്കപ്പെട്ടിരുന്നു. ചില വീടുകളിൽ കിണറുകൾ കുളിമുറിയോടൊപ്പം കണ്ടിരുന്നു. ഇവിടെ കുളിക്കാനുള്ള വെള്ളം പ്രത്യേകം ആയിരുന്നു എന്നർത്ഥം. കുളിക്കുന്ന വെള്ളം കിണറ്റിലേയ്ക്ക് ഒഴുകാതിരിക്കാൻ പ്രത്യേക ഓവു ചാലു കെട്ടുകയും കുളിക്കുന്ന സ്ഥലം തറകെട്ടി പൊക്കുകയും ചെയ്തവ ആയിരുന്നു.

ഹരപ്പയിൽ നിന്നും മൊഹൻജൊ‌ദരോയിൽ നിന്നും ലഭിച്ച അസ്ഥികൂടങ്ങൾ ഉപയോഗിച്ച് കപ്യൂട്ടറിന്റെ സഹായത്തോടെ അന്നത്തെ സിന്ധുതടവാസികളുടെ ശരീരത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കാനുള്ള ശ്രമങ്ങൾ ധാരാളം നടന്നിട്ടുണ്ട്. പാത്രങ്ങളിലും ചുമരുകളിലും ചിത്രണം ചെയ്ത രൂപങ്ങളിൽ നിന്നും പാവകളുടെ മുഖഭാവങ്ങളിൽ നിന്നും അവരുടെ ശരിരപ്രകൃതിയേയും വേഷഭൂഷാദികളേയും കുറിച്ച് സാമാന്യമായ ധാരണകൾ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. നല്ല നാസികയോടു കൂടിയതും സ്വല്പമൊന്നു നീണ്ടതുമായിരുന്നു സൈന്ധവരുടെ മുഖാകൃതി. ചിത്രങ്ങളിൽ അവരെ കാണുന്നത് തവിട്ടു നിറത്തിലാണ്. പുരുഷന്മാർ താടി വളർത്തുക പതിവാക്കിയിരുന്നിരിക്കണം.യാഥാസ്ഥിക മുസ്ലിംകളെ അനുസ്മരിപ്പിക്കും വിധം താടി വളർത്തുകയും എന്നാൽ അതേ സമയം മീശ പറ്റേ വടിച്ചു കളയുകയും ചെയ്യുന്ന രീതിയും സ്വീകരിച്ചിരുന്നതായി കാണാം]. അവർ അധികവും കൃശഗാത്രരായിരുന്നു. തലമുടി പിറകോട്ട് വലിച്ചു കെട്ടിയിരുന്നു. വിചിത്രമായ തുന്നൽപ്പണിയോട് കൂടിയ ഒരു തരം ഉടുപ്പാണ്‌ അവർ ധരിച്ചിരുന്നത്.മുസ്ലിംകൾ ഹജ്ജ് വേളയിൽ അണിയുംവിധം വലത്തു തോൾ മൂടാത്ത തരത്തിലായിരുന്നു വസ്ത്രധാരണം]. സ്ത്രീകൾ തലമുടി ഒരുണ്ടപോലെയാക്കി നാടകൊണ്ട് കെട്ടിവയ്ക്കുകയായിരുന്നു പതിവ്. മുടി ചീകുവാൻ ആനക്കൊമ്പ് കൊണ്ട് ചീർപ്പുണ്ടാക്കിയിരുന്നു. ചെമ്പു തകിട് തേച്ച് മിനുക്കി കണ്ണാടിയായി ഉപയോഗിച്ചിരുന്നു

കൃഷി


ലോകത്തിലെ ആദിമനാഗരികതകൾ എല്ലാം കാർഷികസമൃദ്ധിയെ അടിസ്ഥാനമാക്കിയുള്ളവയായിരുന്നു. ഹരപ്പൻ സംസ്കാരവും വിഭിന്നമായിരുന്നില്ല എന്നാണ്സിന്ധുനദീതട സംസ്കാരത്തിലെ വലിയ ധാന്യക്കലവറകൾ വിളിച്ചോതുന്നത്. നദിയിലെ ജലം ഉപയോഗിച്ചോ മഴവെള്ളത്തെ ആശ്രയിച്ചോ ആയിരുന്നു കൃഷി. ഗോതമ്പ്, യവം (ബാർളി), കടുക്, പയറു വർഗ്ഗങ്ങൾ എന്നീ ധാന്യങ്ങളും പരുത്തി തുടങ്ങിയവയും കൃഷി ചെയ്തിരുന്നു. ഗോതമ്പിലും യവത്തിലും സാധാരണ ഇനത്തിനു പുറമേ മെച്ചപ്പെട്ട ഒരിനം കൂടി ഉണ്ടായിരുന്നു എന്നതിന് തെളിവ് കിട്ടിയിട്ടുണ്ട്. സിന്ധു നദി തടങ്ങളിൽ നെല്ല് കൃഷി ചെയ്തിരുന്നില്ല. എന്നാൽ ഗുജറാത്തിലെ ലൊഥളിലും മറ്റും നെൽകൃഷി ഉണ്ടായിരുന്നു എന്നു കരുതപ്പെടുന്നുകാലിബംഗനിൽ കൃഷിപ്പണിക്ക് നിലം ഉഴുതെടുക്കേണ്ടതിലേക്ക് കൊഴു ഉപയോഗിച്ചിരുന്നതായി കാണുന്നു. എങ്കിലും ഈ കൊഴുവിന്റെ നിർമ്മാണം എന്തുകൊണ്ടായിരുന്നു എന്ന് വ്യക്തമല്ല. അതേസമയം മൊഹഞ്ചദരോവിൽ കൊഴു ഉപയോഗത്തിലിരുന്നോ എന്ന കാര്യം തെളിയിക്കപ്പെട്ടിട്ടില്ല.  കൃഷിയോടൊപ്പം കാലിവളർത്തലും സജീവമായിരുന്നു. ആളുകൾക്കുണ്ടായിരുന്ന കാലികളുടെ എണ്ണം വച്ചാണ് അവരുടെ സമ്പത്ത് കണക്കാക്കിയിരുന്നത്. കോലാടും, കാളയും പോത്തും മറ്റും വീട്ടുമൃഗങ്ങളായിരുന്നു. കാളകളിൽ പൂഞ്ഞ ഉള്ളതും ഇല്ലാത്തവയും ഉണ്ടായിരുന്നു. വളർത്തു മൃഗങ്ങളായി പൂച്ച, നായ് എന്നിവയെയും കോഴി മുതലായ പക്ഷികളേയും വളർത്തിയിരുന്നു.കഴുതയെയും ഒട്ടകത്തിനെയും ചുമടെടുക്കാനായി ഉപയോഗിച്ചിരുന്നു. എന്നാൽ കൃഷിയിൽ അവ എത്രത്തോളം ഉപയോഗിക്കപ്പെട്ടിരുന്നു എന്ന് അറിവായിട്ടില്ല.

തൊഴിലുകൾ


ഹരപ്പൻ സംസ്കൃതിയിൽ നിലവിലുണ്ടായിരുന്ന കൈത്തൊഴിലുകളിൽ എടുത്തു പറയത്തക്കതാണ് മൺപാത്രനിർമ്മാണം. കൈകൊണ്ട് മെനഞ്ഞതും തികിരി ഉപയോഗിച്ച് നിർമ്മിച്ചതുമായ പാത്രങ്ങൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. പാത്രങ്ങൾക്ക് മോടിയും തിളക്കവും കൂട്ടാനുള്ള വിദ്യയും അവർക്ക് വശമായിരുന്നു. അലങ്കാരപ്പണികൾ ചെയ്ത പാത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. പരിഷ്കൃതിയുടെ അന്ത്യഘട്ടത്തോടെ ഈ നിർമ്മാണ വൈദഗ്ദ്ധ്യം മങ്ങി മാറുന്നതായി കാണാംഇഷ്ടിക നിർമ്മാണം മറ്റൊരു ശ്രദ്ധേയമായ തൊഴിലായിരുന്നു. ചൂളകളിൽ ചുട്ടെടുത്തവയും അതല്ലാതെ വെയിലത്ത് ഉണക്കിയെടുത്തവയുമായ ഇഷ്ടികകൾ ഇവിടേനിന്ന് കണ്ടുകിട്ടിയിട്ടുണ്ട്. അവയുടെ പ്രത്യേകതയായി കാണേണ്ടത് കണിശമായി പാലിച്ചിരുന്ന ഒരേ വലിപ്പമാണ്.

ലോഹങ്ങളിൽ ചെമ്പും ചെമ്പിന്റെ കൂട്ടുലോഹങ്ങളും ആണ് ആദ്യം കാണപ്പെട്ടത്. ചെമ്പും തകരവും ചേർന്ന ലോഹക്കൂട്ട് കൊണ്ട് നിർമ്മിച്ച മഴു, ഈർച്ചവാൾ, കത്തി, കുന്തമുന എന്നിവ ഇവർ ഉപയോഗിച്ചിരുന്നു. വെങ്കലം ഉപയോഗിച്ച് വീട്ടുപകരണങ്ങളും പ്രതിമകളും നിർമ്മിച്ചു.  രാജസ്ഥാനിലെ ഖനികളിൽ നിന്ന് വന്നതായിരിക്കണം ചെമ്പ് എന്നു കരുതുന്നു. ഇക്കാരണത്താൽ തന്നെ മൊഹഞ്ചദരോവിൽ വളരെ പരിമിതമായിരുന്നു അവയുടെ ഉപയോഗം. തകരം അഫ്ഗാനിസ്ഥാനിലെ ഖനികളിൽ നിന്നു വന്നതായാണ് സൂചന. ചാണകവും കരിയും കത്തിച്ചാണ് ഉലകൾ പ്രവർത്തിച്ചിരുന്നത്. ഇത്തരം മൂശകൾ ഇന്നും നിലവിലുണ്ട്. ആഭരണങ്ങൾക്ക് സ്വർണ്ണവും വെള്ളിയും ഉപയോഗിച്ചിരുന്നു. സ്വർണ്ണം തെക്കേ ഇന്ത്യയിൽ നിന്നോ മഹാരാഷ്ട്രയിൽ നിന്നോ എത്തിയിരുന്നു എന്നും വെള്ളി അഫ്ഗാനിസ്ഥാനിൽനിന്നും കിട്ടിപ്പോന്നു എന്നുമാണ് അനുമാനിക്കപ്പെടുന്നത്. രത്നക്കല്ലുകൾ കൊണ്ടുള്ള ആഭരണനിർമ്മാണം മറ്റൊരു പ്രധാന തൊഴിലായിരുന്നു. നീല ( ലാപിസ് ലസൂലി), പച്ച (ആമസോണൈറ്റ്), ഇളം പച്ച (ടോർക്കോയ്സ്) ചുവപ്പ് (കാർണേലിയൻ) എന്നീ നിറങ്ങളിലുള്ള കന്മണികൾ കൊണ്ട് വളരെ സുന്ദരമായ ആഭരണങ്ങൾ ഉണ്ടാക്കിപ്പോന്നു. ഇതിനുവേണ്ട കല്ലുകൾ അഫ്ഗാനിസ്ഥാൻ, പേർഷ്യ, ഖോറേസാൻ, ഹീരപൂർ പാമീർ, തുർക്കി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വന്നതായിരിക്കണം. ഉറപ്പു കുറഞ്ഞ സ്റ്റീറൈറ്റ് എന്ന കല്ലിൽ ചിത്രങ്ങളും ലിപികളും കൊത്തുന്ന വിദ്യ പ്രചാരത്തിൽ ഉണ്ടായിരുന്നു.  പരുത്തിത്തുണി നെയ്ത്തും രോമങ്ങൾ ഉപയോഗിച്ചുള്ള വസ്ത്ര നിർമ്മാണവും നിലവിൽ ഉണ്ടായിരുന്നു.

വാണിജ്യം


ഹരപ്പൻ പരിഷ്കൃതിയെപറ്റി അതിശയിപ്പിക്കുന്ന പല വിവരങ്ങളും കിട്ടിയിട്ടുണ്ട്. അവയിലധികവും വിദൂരവാണിജ്യങ്ങളെ പറ്റിയാണ്. അന്നന്നത്തെ അഷ്ടിക്കുവേണ്ടതിലും അധികം കാർഷികോത്പാദനം നടന്നിരുന്നതുകൊണ്ട് മിച്ചമുള്ളവ ആഡംബരത്തിനും മറ്റു അവശ്യ സാധനങ്ങൾ വാങ്ങുന്നതിനുമായി വില്പന നടത്തിയിരുന്നു. നാഗരികതയെ നിലനിര്ത്തിയിരുന്നത് ഗ്രാമങ്ങളിലെ ഈ മിച്ച ഉത്പാദനമാണ്. ആഡംബരവസ്തുക്കളുടെയും മറ്റും ഉത്പാദനത്തിനാവശ്യമായ വിലപിടിച്ച കല്ലുകളും ചെമ്പ്, തകരം തുടങ്ങിയ ലോഹങ്ങളും ദൂരദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തുവന്നു. ഇവിടെ നിന്നും മരങ്ങളും മരസ്സാമാനങ്ങളും മെസോപ്പൊട്ടേമിയ വരെ എത്തിയിരുന്നു. വിദേശങ്ങളിലേക്ക് കയറ്റി അയക്കപ്പെട്ടിരുന്ന ഉല്പന്നങ്ങൾ ഉണ്ടാക്കിയിരുന്നത് പ്രധാനമായും നഗരങ്ങളിലാണ്. വളരെയധികം സംഘടിതവും ശാസ്ത്രീയവുമായാണ്‌ ഇത് ചെയ്തിരുന്നത്

മെസൊപ്പൊട്ടേമിയക്കാർ ലാപിസ് ലസൂലി വാങ്ങിയിരുന്നത് ഹരപ്പയിൽ നിന്നാണ്. ഹരപ്പക്കാർ ഇത് സ്വരൂപിച്ചിരുന്നതാകട്ടെ ഇറാനിൽ നിന്നുമായിരുന്നു. . മെസൊപ്പൊട്ടേമിയൻ പര്യവേഷണങ്ങളിൽ ഹരപ്പയിൽ നിന്നുള്ള മുദ്രകളും മണികളും(beads) തൂക്കക്കട്ടികളും‍ ലഭിച്ചത് മേൽസൂചിപ്പിച്ച വാണിജ്യബന്ധത്തിനു തെളിവായി എടുത്തുകാണിക്കപ്പെടുന്നു. മെസോപ്പോട്ടേമിയൻ രേഖകളിൽ ഹരപ്പൻ സംസ്കൃതിയെ മേലുഹ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ലോഹങ്ങൾ മറ്റു സ്ഥലങ്ങളിൽ നിന്ന് വാങ്ങി അത് ആയുധങ്ങളും ഉപയോഗമുള്ള മറ്റുപകരണങ്ങളുമാക്കി വില്പന നടത്തിയിരുന്നു. അഫ്ഗാനിസ്ഥാനുമായും ഇറാനുമായും ചുരങ്ങൾ വഴിയും മറ്റു മാർഗ്ഗങ്ങളിലൂടേയും ഇവർ ബന്ധപ്പെട്ടിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്

വിദേശവ്യാപാരത്തിലെ നല്ലൊരു പങ്ക് ആഭരണങ്ങളായിരുന്നു. പരുത്തിത്തുണികൾ, ആനക്കൊമ്പിൽ തീർത്ത ശില്പങ്ങൾ, ചീർപ്പുകൾ, ചെറുചെപ്പുകൾ എന്നിവയും അക്കൂട്ടത്തിൽ പെടുന്നു. മയിൽ, കുരങ്ങ് തുടങ്ങിയ മൃഗങ്ങളെയും മെസോപ്പൊട്ടേമിയയിലേയ്ക്ക് കയറ്റി അയച്ചിരുന്നു. രാജസ്ഥാനിലെ സോതി-സിസ്വാൾ നാഗരികതയും മദ്ധ്യേന്ത്യയിലെ കയതാ സംസ്കാരവുമായും ഇവർ വ്യാപാരത്തിലേർപ്പെട്ടിരുന്നു.

ആഭരണങ്ങൾക്കായുള്ള മണികളുടെ(beads) നിർമ്മാണം ഇവിടത്തെ പ്രത്യേകതയായിരുന്നു. ഇതിനായി വിദഗ്ദരായ തൊഴിലാളികളെ ഉപയോഗപ്പെടുത്തിയിരുന്നു. സ്വർണ്ണം, ചെമ്പ്, കക്ക, വിലപിടിപ്പുള്ള കല്ലുകൾ, ആനക്കൊമ്പ് എന്നിവയിൽ മണികൾ നിർമ്മിക്കാനറിയാവുന്ന വിദഗ്ദരായ തൊഴിലാളികൾ ഉണ്ടായിരുന്നു. മേല്പറഞ്ഞവ നിർമ്മിക്കാനുപയോഗിച്ചിരുന്ന പിത്തളയും കല്ലുംകൊണ്ടുള്ള ഉപകരണങ്ങൾ വില്പനക്കും ലഭ്യമായിരുന്നു. വാണിജ്യാവശ്യങ്ങൾക്കായി കാളവണ്ടി ഉപയോഗിച്ചിരുന്നു. ഈ വണ്ടികൾക്ക് കട്ടച്ചക്രങ്ങളാണ് ഉണ്ടായിരുന്നത്. പായ്ക്കപ്പലുകൾ ഉപയോഗപ്പെടുത്തി നദീ മാർഗ്ഗം വാണിജ്യം നടത്തിയിരുന്നു എന്നും കരുതപ്പെടുന്നു

ഭാഷ

സിന്ധു നദീതടസംസ്കാരത്തിലെ ഭാഷ ഈ ആധുനികശാസ്ത്രയുഗത്തിലും ഒരു പ്രഹേളികയായിത്തന്നെ തുടരുന്നു. പലപ്പോഴായി പല ഗവേഷകരും ഈ ഭാഷ ആദ്യന്തം മനസ്സിലാക്കുക എന്ന കടമ്പ കടന്നു എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സംശയംവിനാ അത്‌ സാധിച്ചവരില്ല. ]എല്ലാവരും ഈ ഭാഷ വ്യാഖ്യാനിച്ചെടുക്കാനാണ്‌ ശ്രമിക്കുന്നത്‌.

ഹാരപ്പൻ സംസ്കാരവുമായി ബന്ധപ്പെട്ട മുദ്രകളുടെ ചെറിയ ഖണ്ഡങ്ങൾ ആണ് ഇൻഡസ് ലിപി (ഹാരപ്പൻ ലിപി). ഒരു ലിപി എന്ന പേരിൽ ഹരപ്പൻ സംസ്കൃതിയുടേതായി പരക്കെ അറിയപ്പെടുന്ന തെളിവുസാമഗ്രികൾ സീലുകൾ അഥവാ മുദ്രക്കട്ടകൾ ആണ്. ഏതാണ്ട് 60 ഇടങ്ങളിൽ നിന്നായി 4000  ത്തോളം മുദ്രക്കട്ടകൾ കിട്ടുകയുണ്ടായി. ഇത്രയും മുദ്രക്കട്ടകളിലെ മുദ്രകളുടെ ശരാശരി എണ്ണം 4.6 ആണ്. ഏറ്റവും വലുതിൽ 17 എണ്ണം വരും. പതിനാലു‌ മുദ്രകളുള്ള രണ്ടെണ്ണവും പത്ത് മുദ്രകളുള്ള ഏതാനും കട്ടകളും കിട്ടിയിട്ടുണ്ട്. നൂറോളം എഴുത്തുകൾ വെറും രണ്ടേ രണ്ട് മുദ്രകൾ മാത്രമുള്ളവയാണ്.  കളിമണ്ണ് പരത്തിയെടുത്തോ, മൃദുവായ കല്ലുകളിൽ കൊത്തിയെടുത്തോ, ചെമ്പുതകിടുകളിലോ നിർമ്മിച്ച ധാരാളം സീലുകൾ സിന്ധുതടപ്രദേശത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഏകദേശം ചതുരാകൃതിയിലായിരുന്ന അവയിൽ മിക്കതിലും മൃഗങ്ങളുടേയോ മനുഷ്യരുടേയോ ചിത്രങ്ങൾ ആലേഖനം ചെയ്തിരുന്നു. അപൂർവ്വം ചിലവയിൽ എതോ തരം സസ്യങ്ങളുടേ ചിത്രങ്ങളും മറ്റു ചിലതിൽ എഴുത്തുകൾ മാത്രമായും കാണപ്പെടുന്നു. കണ്ടെടുത്ത എല്ലാ സീലുകളിൽനിന്നും അക്ഷരങ്ങൾ മാത്രമെടുത്ത്‌ ഒരക്ഷരമാലയുണ്ടാക്കിയാൽ അത്‌ 250 എണ്ണമേ വരൂ എന്ന് ചിലരും 450 ഓളം ഉണ്ടാവുമെന്ന് മറ്റു ചില ഗവേഷകരും പറയുന്നു. ഇവയിൽത്തന്നെ അമ്പതോളം എണ്ണം അടിസ്ഥാന അക്ഷരങ്ങളിൽപ്പെടുന്നില്ല. വള്ളിയും പുള്ളിയും പോലുള്ള സഹായക ചിഹ്നങ്ങളാണ്‌ അവ

ഹരപ്പാ ലിപി പഠനത്തിന്റെ ആദ്യഘട്ടത്തിൽ താരതമ്യപഠനത്തിനായിരുന്നു പ്രചാരം. ഹരപ്പയിലേയും മെസോപൊട്ടേമിയയിലേയും സുമേരിയൻ സംസ്കൃതിയിലേയും സമാനതകളുള്ള സീലുകളും അക്ഷരങ്ങളും തമ്മിൽ താരതമ്യം ചെയ്തുകൊണ്ട് എൽ.എ. വേഡൽ ആണ്‌ ആദ്യമായി ഹരപ്പൻ ലിപി പഠനം തുടങ്ങിയത്. വേഡൽ ഹരപ്പൻ ലിപിയെ ഇൻഡോ സുമേറിയൻ എന്നു വിളിക്കുകയുണ്ടായി. സുമേരിയന്മാർ ആര്യന്മാരാണെന്ന വിശ്വാസം കാരണം ഹരപ്പന്മാരും ആര്യൻ വംശജരാണെന്നദ്ദേഹം ഊഹിച്ചു. എന്നാൽ അദ്ദേഹത്തിന്റെ വാദഗതികളിൽ അടിസ്ഥാനപരമായിത്തന്നെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ വേഡലിന്റെ സിദ്ധാന്തം ഗവേഷകർക്കിടയിൽ അത്ര സ്വീകാര്യമായില്ല.

സുമേരിയൻ കൂണിഫോം, ഈജിപ്ഷ്യൻ ഹേയ്റോഗ്ലിഫിക്സ് എന്നിവയുമായും പ്രാക്തന ഹിറൈറ്റ്, ചൈനീസ്, ഇന്ത്യൻ താന്ത്രിക ചിഹ്നങ്ങൾ എന്നിവയുമായും ഹരപ്പൻ ലിപി ഇത്തരത്തിൽ താരതമ്യപഠനത്തിനു വിധേയമായിട്ടുണ്ട്.

ഹരപ്പൻ സീലുകൾ ഏറ്റവുമാദ്യം പ്രസിദ്ധീകരിച്ചത്‌ ആർക്കിയോളജിക്കൽ സർവേ ഡയറക്റ്ററായിരുന്ന എ. കണ്ണിങ്ങ്‌ഹാം ആയിരുന്നു. അതിൽ ഉപയോഗിച്ചിരിക്കുന്ന ലിപി വൈദേശികമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. പിന്നീട്‌ നടന്ന ഉൽഖനനങ്ങൾ നിരവധി സീലുകളുടെ കണ്ടെത്തൽകൊണ്ട് സമ്പന്നമായിരുന്നെങ്കിലും അവയിലെ ഭാഷ അജ്ഞാതമായിത്തന്നെ തുടർന്നു. ഈജിപ്തിലെ റഷീദു ശില പോലെയോ(Rosetta Stones) അല്ലെങ്കിൽ ഇറാനിലെ ബെഹിസ്തൂൻ (Behistun) സ്മാരകം പോലേയോ ഉള്ള ബഹുഭാഷാലിഖിതങ്ങൾ ഹരപ്പൻ സീലുകളിൽനിന്ന് കിട്ടിയിരുന്നുവെങ്കിൽ അത് വായിച്ചെടുക്കാൻ എളുപ്പമാകുമായിരുന്നു. ഒരേ ആശയമോ വിവരമോ ജ്ഞാതമായ മറ്റേതെങ്കിലും ഭാഷയിലുംകൂടി ലഭ്യമാകുകയെന്നത് സൈന്ധവലിപിയുടെ കാര്യത്തിൽ ഇതുവരേയും ഉണ്ടായിട്ടില്ല.

1930-ല്‌ ഓക്സ്‌ഫോർഡ്‌ സർവ്വകലാശാലയിലെ ജി.ആർ. ഹണ്ടർ ഈ ലിപികളിലെ വ്യത്യസ്തങ്ങളായ 396 ചിഹ്നങ്ങൾ തിരിച്ചറിഞ്ഞു. തുടർന്നുള്ള ശ്രമങ്ങളിൽ 23 എണ്ണം കൂടി വേർതിരിച്ചെടുക്കപ്പെട്ടു. അറിയപ്പെട്ട 2290 ഫലകങ്ങളിലായി മൊത്തം 13,376 ചിഹ്നങ്ങൾ പ്രത്യക്ഷപ്പെടുന്നതായും ആകെയുള്ള 419 ചിഹ്നങ്ങളിൽ 113 എണ്ണം ഒരിക്കൽ മാത്രം പ്രത്യക്ഷപ്പെടുന്നതായും കണ്ടെത്തി. 47 ചിഹ്നങ്ങൾ രണ്ട്‌ പ്രാവശ്യവും 200ഓളം എണ്ണം പല ആവർത്തിയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌.

ബ്രിട്ടിഷ്‌ ഇന്തോളജിസ്റ്റായ മാർഷലും സഹപ്രവർത്തകരും ഹരപ്പൻ ഭാഷ ചിത്രാക്ഷരലിപികളാണെന്നും (Heiroglyphic) ക്രീറ്റൻ-സുമേറിയൻ എഴുത്തുകളോട്‌ ഇവയ്ക്ക്‌ ചൂണ്ടിക്കാണിക്കപ്പെട്ട സാദൃശ്യം പ്രത്യക്ഷത്തിൽ തോന്നുന്നതുമാത്രമാണെന്നും യഥാർഥത്തിൽ അവ തികച്ചും സ്വതന്ത്രമായ ഒരു ലിപിസമ്പ്രദായമാണെന്നും വ്യക്തമാക്കി.

1930 കളുടെ അന്ത്യത്തിൽ ചെക്കോസ്ലാവാക്യൻ ഗവേഷകനായ ബി.ഹോസ്നി (Bedřich Hrozný) ഹിറൈറ്റ്‌ ഭാഷയുമായി അവക്ക്‌ സാദൃശ്യമുണ്ടെന്നും, മിക്കവാറും എല്ലാ ലിപികളും ക്യൂനിഫോം ലിപികളെപ്പോലെ ആണെന്നും അപൂർവ്വം ചില മുദ്രകൾ ഫിന്നീഷ്യൻ-ക്രീറ്റൻ ലിപികളോടും സാദൃശ്യം പുലർത്തുന്നുണ്ട്‌ എന്നുമുള്ള നിഗമനം പ്രസിദ്ധീകരിച്ചു

എന്നാൽ മറ്റു പ്രസിദ്ധ ഇന്തോളജിസ്റ്റുകളായ ബോൺഗാഡ്‌ ലെവിനും, ഗുറോവും ഈ വാദത്തെ നിരാകരിക്കുകയാണ് ഉണ്ടായത്. ഹിറൈറ്റ്‌ ചിത്രലിപികളിൽ നിന്ന് 1000 വർഷങ്ങൾക്കു ശേഷം ഉരുത്തിരിഞ്ഞതാവാമെന്ന ഹോസ്നിയുടെ മറ്റൊരു നിഗമനവും തെറ്റാണെന്നാണ്‌ ചരിത്രകാരനായ ഡിറിംഗർ അഭിപ്രായപ്പെട്ടത്‌.

അവസാനം പരിഷ്കരിച്ചത് : 6/26/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate