অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഇന്ത്യന്‍ റെയിൽവേ

ഇന്ത്യന്‍ റെയിൽവേ

ഇന്ത്യയിൽ കരമാർഗമുള്ള ഏറ്റവും പ്രധാനപ്പെട്ട ഗതാഗതോപാധി. ജനസഞ്ചാരത്തിനും ചരക്കുനീക്കത്തിനും ഇന്ത്യ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത്‌ റെയിൽവേയെയാണ്‌. 63,974 കി.മീ. പാതകളിലൂടെ, 7030 സ്റ്റേഷനുകളെ ബന്ധിപ്പിച്ച്‌ പ്രതിദിനം യാത്രികർക്കും അവശ്യസാധനങ്ങള്‍ക്കും ഗതാഗതമൊരുക്കുന്ന ഇന്ത്യന്‍ റെയിൽവേ ഏഷ്യയിലെ ഏറ്റവും വലിയ റെയിൽവേ സ്ഥാപനമാണ്‌ (2010). സാമ്പത്തികമേഖലയിലെ നെടുംതൂണുകളിലൊന്നായ റെയിൽവേ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാസംരംഭവുമാണ്‌. പാളങ്ങളുടെ മൊത്തം നീളത്തിൽ ലോകറെയിൽവേ ശൃംഖലകളിൽ നാലാംസ്ഥാനമാണ്‌ ഇന്ത്യന്‍ റെയിൽവേക്കുള്ളത്‌.

ചരിത്രം

ഇംഗ്ലണ്ടിലെ മില്ലുകള്‍ക്ക്‌ ഇന്ത്യയിൽ വിളയുന്ന പരുത്തി സുഗമമായി എത്തിക്കുന്നതിനും ബ്രിട്ടീഷ്‌ ഉത്‌പാദകർക്കായി ഇന്ത്യയിലെ വിപണി കൂടുതൽ വിപുലപ്പെടുത്തുന്നതിനുമായി ഇന്ത്യയിൽ റെയിൽവേ വികസനം അനിവാര്യമാണെന്ന നിലപാട്‌ കൈക്കൊണ്ടത്‌ ഗവർണർ ജനറലായിരുന്ന ഡൽഹൗസി ആയിരുന്നു. 1845 മേയിൽ രൂപംകൊണ്ട ഈസ്റ്റ്‌ ഇന്ത്യന്‍ റെയിൽവേ കമ്പനിയുമായി, പരീക്ഷണനടപടി എന്ന നിലയിൽ കൽക്കത്ത മുതൽ രാജ്‌മഹൽവരെ 161 കി.മീ. നീളത്തിൽ റെയിൽപ്പാത നിർമിക്കുവാനുള്ള കരാറിൽ 1849 ആഗ. 17-ന്‌ ഈസ്റ്റിന്ത്യാ കമ്പനി അധികൃതർ ഒപ്പുവച്ചു. രണ്ടാംഘട്ടമായി, ഈ പാത മിർസാപൂർവഴി ദില്ലിവരെ നീട്ടുന്നതിനും ധാരണ ഉണ്ടായിരുന്നു. ഈ നടപടികള്‍ക്കു സമാന്തരമായി 1844 ജൂല. 15-ന്‌ ബോംബെ കേന്ദ്രമായി ഗ്രറ്റ്‌ ഇന്ത്യന്‍ പെനിന്‍സുലാ റെയിൽവേ കമ്പനി രൂപംകൊണ്ടിരുന്നു. ബോംബെയിലെ ധനാഢ്യന്‍ ജാംഷെഡ്‌ജി ജീജീഭായ്‌ ഈ കമ്പനിയിലെ ഡയറക്‌ടർമാരിൽ ഒരാളായിരുന്നു. ബോംബെ നഗരത്തെ ഉള്‍നാടന്‍ കാർഷികകേന്ദ്രങ്ങളായ ഖാന്‍ദേശ്‌, ബീദാർ തുടങ്ങിയയിടങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള വിപുലമായ പദ്ധതികളാണ്‌ ഈ കമ്പനി ആവിഷ്‌കരിച്ചിരുന്നത്‌. പരീക്ഷണഘട്ടമായി ബോംബെ-ഖാന്‍ദേശ്‌ റൂട്ടിലെ ആദ്യത്തെ 56 കി.മീ. പാത നിർമിക്കുവാനുള്ള കരാർ 1849 ആഗ. 17-ന്‌ ഒപ്പുവച്ചു. ഏറെ താമസിയാതെ മദ്രാസ്‌ കേന്ദ്രമായി മദ്രാസ്‌ ഗാരന്റീഡ്‌ റെയിൽവേക്കമ്പനി പിറവിയെടുത്തു; മദ്രാസ്‌ നഗരത്തിൽനിന്നു ജോലാർപേട്ട്‌ വരെയുള്ള റെയിൽപ്പാതയാണ്‌ ഈ കമ്പനിയുടെ പദ്ധതിയിലുണ്ടായിരുന്നത്‌.

ഇന്ത്യയിൽ ആദ്യമായി തീവണ്ടി സർവീസ്‌ ആരംഭിച്ചത്‌ 1853 ഏ. 16-നാണ്‌. ബോംബെ മുതൽ ഥാനെ വരെ 34 കി.മീ. ആയിരുന്നു ആദ്യത്തെ സർവീസ്‌. ഈ പാതയിലെ രണ്ടാംഘട്ടം (ഥാനെ-കല്യാണ്‍) 1854 മേയ്‌ 1-നും മൂന്നാംഘട്ടം (കല്യാണ്‍-പയസ്‌ധാരി-ഖോപാലി) 1856 മേയ്‌ 12-നും നാലാംഘട്ടം (ഖണ്ട്‌ല-പൂണെ) 1858 ജൂണ്‍ 14-നും യാത്രസജ്ജമാക്കപ്പെട്ടു. ഇതേകാലഘട്ടത്തിൽത്തന്നെ ഈസ്റ്റ്‌ ഇന്ത്യന്‍ റെയിൽവേ കമ്പനി ഹൗറാ-ഹൂഗ്ലി-പണ്ടുവാ-റാണിഗഞ്‌ജ പാതയിൽ ട്രയിന്‍ സർവീസ്‌ ആരംഭിച്ചിരുന്നു. ഇന്ത്യയിൽ ആദ്യത്തെ തീവണ്ടി ഓടിത്തുടങ്ങി 13 കൊല്ലം കഴിഞ്ഞാണ്‌ തെക്കേ ഇന്ത്യയിൽ റെയിൽ ഗതാഗതം നടപ്പിൽവന്നത്‌. 1866 ജൂല. 1-ന്‌ വെമ്പാർപുടിയിൽനിന്ന്‌ 101 കി.മീ. അകലെയുള്ള വാലാജാ റോഡ്‌ സ്റ്റേഷനിലേക്കാണ്‌ തെക്കേ ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഓടിയത്‌.

ആരംഭത്തിൽ സ്വകാര്യക്കമ്പനികളുടെ നിയന്ത്രണത്തിലായിരുന്ന റെയിൽവേ പൊതു ഉടമയിലേക്കു നീങ്ങുവാന്‍ തുടങ്ങിയത്‌ 1925 ജനു. 1-ന്‌ ഈസ്റ്റ്‌ ഇന്ത്യന്‍ റെയിൽവേയെയും അതേവർഷം ജൂണ്‍ 30-ന്‌ ഗ്രറ്റ്‌ ഇന്ത്യന്‍ പെനിന്‍സുലാർ റെയിൽവേയെയും ദേശസാത്‌കരിച്ചതോടെയാണ്‌. സ്വാതന്ത്യ്രപ്രാപ്‌തിയുടെ ഘട്ടത്തിൽ ഇന്ത്യാഗവണ്‍മെന്റ്‌ നേരിട്ടു നടത്തുന്നവയും നാട്ടുരാജ്യങ്ങളും സ്വകാര്യക്കമ്പനികളും നടത്തുന്നവയും എല്ലാംകൂടി വലുതും ചെറുതുമായി 42 വിവിധ ഘടകങ്ങളായിട്ടാണ്‌ റെയിൽവേ പ്രവർത്തിച്ചിരുന്നത്‌. സ്വകാര്യക്കമ്പനികളുടേത്‌ 1944-ലും നാട്ടുരാജ്യങ്ങളുടേത്‌ 1950-ലും പൂർണമായും ദേശസാത്‌കരിച്ച്‌ ഇന്ത്യന്‍ റെയിൽവേയുടെ പുനഃസംവിധാനം ഏകീകൃതനിലയിൽ പൂർത്തിയാക്കിയതിന്റെ മുഖ്യശില്‌പി അക്കാലത്ത്‌ റെയിൽവേ മന്ത്രിയായിരുന്ന എന്‍. ഗോപാലസ്വാമി അയ്യങ്കാർ ആണ്‌. ഏറെ താമസിയാതെ ഇന്ത്യന്‍ റെയിൽവേ നോർത്തേണ്‍, നോർത്ത്‌ ഈസ്റ്റേണ്‍, സതേണ്‍, സെന്‍ട്രൽ, ഈസ്റ്റേണ്‍, വെസ്റ്റേണ്‍ എന്നിങ്ങനെ ആറ്‌ മേഖലകളായി വിഭജിക്കപ്പെട്ടു. സുഗമമായ നടത്തിപ്പിനുവേണ്ടി 1955-ൽ ഈസ്റ്റേണ്‍ റെയിൽവേയും 1958-ൽ നോർത്തേണ്‍ റെയിൽവേയും പുനർവിഭജിക്കപ്പെട്ടു. ഭരണപരമായ ദുർവഹതയുടെ അടിസ്ഥാനത്തിൽ 1966-ൽ സതേണ്‍ റെയിൽവേ രണ്ടായി തിരിക്കപ്പെട്ടു.

കേരളത്തിൽ. പോത്തന്നൂരിൽനിന്നും പട്ടാമ്പിവരെയുള്ള പാതയാണ്‌ കേരളത്തിൽ ആദ്യമായി നിർമിക്കപ്പെട്ടത്‌. 1860-ൽ പണിതുടങ്ങി, 1861-ൽ കടലുണ്ടിവരേക്കും 1888-ൽ കോഴിക്കോട്ടേക്കും നീക്കപ്പെട്ട ഈ പാത വടകര (1901), തലശ്ശേരി (1902), കച്ചൂർ (1903), അഴീക്കൽ (1904), കുമ്പള (1906) വഴി 1907-ൽ മംഗലാപുരം വരെ എത്തിച്ചേർന്നു. 1888-ൽ പാലക്കാട്ടേക്കും 1927-ൽ നിലമ്പൂരേക്കുമുള്ള റെയിൽവേകളും നടപ്പിൽവന്നു.

മദ്രാസ്‌-തിരുനെൽവേലി റെയിൽവേ തിരുവിതാംകൂറിലേക്കു നീട്ടണമെന്നുള്ള നിർദേശം 1873-ലാണുണ്ടായതെങ്കിലും, 1876-ൽ മാത്രമാണ്‌ തിരുവിതാംകൂർ സർക്കാർ ഈ പദ്ധതി പരിഗണനയ്‌ക്കെടുത്തത്‌. 1899-ൽ സൗത്ത്‌ ഇന്ത്യന്‍ റെയിൽവേ(South Indian Railway) കമ്പനിയിലെ എന്‍ജിനീയർമാരുടെ നേതൃത്വത്തിൽ തിരുനെൽവേലി-ചെങ്കോട്ട പാതയും, ചെങ്കോട്ടനിന്ന്‌ തിരുവിതാംകൂറിനു കുറുകെ കൊല്ലംവരെയുള്ള പാതയും പണിയുവാന്‍ ആരംഭിച്ചു. ചെങ്കോട്ടയ്‌ക്കും ആര്യങ്കാവിനുമിടയിലുള്ള അഞ്ചു തുരങ്കങ്ങള്‍ കടന്നാണ്‌ 1904 ന. 24-ന്‌ ആദ്യത്തെ തീവണ്ടി കൊല്ലത്തെത്തിയത്‌. കൊല്ലം മുതൽ തിരുവനന്തപുരം (ചാക്ക) വരെയുള്ള പാതയുടെ പണി 1913-ൽ ആരംഭിച്ചു; 1918 ജനു. 1-ന്‌ ഉദ്‌ഘാടനവും നടന്നു. ചാക്ക മുതൽ തമ്പാനൂർ (തിരു. സെന്‍ട്രൽ) വരെയുള്ള പാത 1931-ൽ മാത്രമാണ്‌ തുറന്നത്‌.

കൊച്ചിസർക്കാർ 1902-ൽ ആരംഭിച്ച ഷൊർണൂർ-എറണാകുളം മീറ്റർഗേജുപാത, 1907 ഡി. 31-ന്‌ സൗത്ത്‌ ഇന്ത്യന്‍ റെയിൽവേക്ക്‌ പാട്ടത്തിനു കൊടുത്തു. 1934-ൽ ഇത്‌ ബ്രാഡ്‌ഗേജ്‌ (Broad Gauge) ആക്കുകയും അതിനെത്തുടർന്ന്‌ കൊച്ചിത്തുറമുഖംവരെ നീട്ടുകയും ചെയ്‌തു.

1957-ൽ എറണാകുളം-കോട്ടയം മീറ്റർഗേജുപാത പൂർത്തിയാക്കപ്പെട്ടു; 1958-ൽ ഇത്‌ കൊല്ലംവരെ നീട്ടി. 1975 ന. 3-ന്‌ എറണാകുളം-കൊല്ലം പാത ബ്രാഡ്‌ഗേജാക്കി. കൊല്ലം-തിരുവനന്തപുരം പാതയുടെ വീതി കൂട്ടുന്ന പണി 1976 മധ്യത്തിൽ പൂർത്തിയായി. ഇതിനു പുറമേ തിരുവനന്തപുരത്തുനിന്നും ആലപ്പുഴ വഴി എറണാകുളത്തേക്കുപോകുന്ന ബ്രാഡ്‌ഗേജ്‌ പാതയും ഗതാഗതയോഗ്യമായിട്ടുണ്ട്‌.

ഭരണസംവിധാനം

ഇന്ത്യന്‍ റെയിൽവേ സംബന്ധിച്ച കാര്യങ്ങള്‍ക്ക്‌ ജനപ്രതിനിധിസഭ(Parliament)യോട്‌ ഉത്തരവാദപ്പെട്ടിരിക്കുന്നത്‌ കേന്ദ്ര റെയിൽമന്ത്രാലയമാണ്‌. കേന്ദ്ര റെയിൽവേ മന്ത്രിയുടെ നേരിട്ടുള്ള ചുമതലയിലാണ്‌ ഇതു പ്രവർത്തിക്കുന്നത്‌. മന്ത്രിയുടെ കീഴിൽ രണ്ട്‌ സഹമന്ത്രിമാരും ഉണ്ടാകും. ഓരോ വർഷവും പാർലമെന്റിൽ അവതരിപ്പിച്ചു പാസ്സാക്കുന്ന റെയിൽവേ ബജറ്റിന്‌ അനുസൃതമായാണ്‌ റെയിൽവേ സംബന്ധമായ ധനവിനിയോഗം നടക്കുന്നത്‌. റെയിൽവേ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന റെയിൽവേ ബോർഡാണ്‌ റെയിൽവേയുടെ ഭരണം നിർവഹിക്കുന്നത്‌. റെയിൽവേയുടെ ആസൂത്രണം, സാങ്കേതികനിയന്ത്രണം, വികസനം, ഭരണകാര്യങ്ങള്‍ തുടങ്ങിയവ ഏകോപിപ്പിക്കുന്ന ഉന്നതാധികാരസമിതിയാണ്‌ റെയിൽവേ ബോർഡ്‌. ചെയർമാന്‍, ധനകാര്യകമ്മിഷണർ, മറ്റ്‌ 5 വിദഗ്‌ധാംഗങ്ങള്‍ എന്നിവർ ചേർന്നതാണ്‌ ഈ സമിതി. എല്ലാ അംഗങ്ങള്‍ക്കും റെയിൽമന്ത്രാലയത്തിലെ എക്‌സ്‌ഒഫിഷ്യോ സെക്രട്ടറിയുടെയും ചെയർമാന്‌ പ്രിന്‍സിപ്പൽ സെക്രട്ടറിയുടെയും പദവിയാണുള്ളത്‌. റെയിൽവേയിൽ വിവിധ തസ്‌തികകളിലൂടെ ഉന്നതപദവിയിലെത്തി, ദീർഘകാലത്തെ പ്രവൃത്തിപരിചയവും സാങ്കേതിക മികവും സമ്പാദിച്ച പ്രഗല്‌ഭമതികള്‍ക്കാണ്‌ റെയിൽവേ ബോർഡിൽ അംഗത്വം ലഭിക്കുന്നത്‌. ധനകാര്യ കമ്മിഷണർ സാമ്പത്തിക കാര്യങ്ങളുടെയും മറ്റംഗങ്ങള്‍, സ്റ്റാഫ്‌, ഗതാഗതം, എന്‍ജിനീയറിങ്‌ (സിവിൽ, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ) എന്നീ വകുപ്പുകളുടെയും ചുമതല വഹിക്കുന്നു. അഞ്ച്‌ അംഗങ്ങളുടെയും വകുപ്പുകളിൽ ആവശ്യമെങ്കിൽ ചെയർമാന്‌ ഇടപെടാവുന്നതാണ്‌. എന്നാൽ സാമ്പത്തികകാര്യങ്ങളിൽ ധനകാര്യ കമ്മിഷണർക്ക്‌ സ്വതന്ത്രാധികാരമാണുള്ളത്‌; നേരിട്ട്‌ റെയിൽവേ മന്ത്രിയുമായി ബന്ധപ്പെടാവുന്നതുമാണ്‌. നയപരമായ കാര്യങ്ങളിൽ റെയിൽവേ ബോർഡ്‌ കൂട്ടായ തീരുമാനങ്ങളെടുക്കുന്നു. ബോർഡംഗങ്ങള്‍ക്കുകീഴിൽ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടർ, ഡയറക്‌ടർ, ജോയിന്റ്‌ ഡയറക്‌ടർ, ഡെപ്യൂട്ടി ഡയറക്‌ടർ തുടങ്ങിയ ഉദ്യോഗസ്ഥന്മാരും മറ്റു ജീവനക്കാരും ഉണ്ടായിരിക്കും. റെയിൽവേ സർവീസ്‌ കമ്മിഷന്‍ അലഹബാദ്‌, അജ്‌മീർ, മുംബൈ, ഭോപ്പാൽ, കൊൽക്കത്ത, ചെന്നൈ, മുസാഫർപൂർ, സിക്കന്തരാബാദ്‌, ചണ്ഡീഗഢ്‌, ഭുവനേശ്വർ, ബംഗളൂരു, മാള്‍ഡ, റാഞ്ചി, ഗുവാഹത്തി, അഹമ്മദാബാദ്‌, ഗോരഖ്‌പൂർ, തിരുവനന്തപുരം, പാറ്റ്‌ന, ജമ്മു എന്നീ 19 നഗരങ്ങളെ കേന്ദ്രീകരിച്ചാണ്‌ പ്രവർത്തിക്കുന്നത്‌.

വികേന്ദ്രീകരണത്തിന്റെ ഫലവത്തായ നടപടിയായി 2002 ഏ. 1-ന്‌ നിലവിലുള്ള റെയിൽവേ മേഖലകളിൽ ചിലത്‌ പുനർവിഭജനം ചെയ്‌തു. ഹാജിപൂർ ആസ്ഥാനമായി പൂർവ-മധ്യ (ഈസ്റ്റ്‌ സെന്‍ട്രൽ) റെയിൽവേയും ജയ്‌പൂർ ആസ്ഥാനമാക്കി ഉത്തരപശ്ചിമ (നോർത്ത്‌ വെസ്റ്റേണ്‍) റെയിൽവേയും രൂപീകരിക്കപ്പെട്ടു. 2003 ഏ. 1-ന്‌ ഭുവനേശ്വർ, അലഹബാദ്‌, ബിലാസ്‌പൂർ, ഹൂബ്ലി, ജബൽപ്പൂർ എന്നിവിടങ്ങളെ ആസ്ഥാനമാക്കിക്കൊണ്ട്‌ യഥാക്രമം പൂർവതീര (ഈസ്റ്റ്‌കോസ്റ്റ്‌) റെയിൽവേ, ഉത്തരമധ്യ (നോർത്ത്‌ സെന്‍ട്രൽ) റെയിൽവേ, ദക്ഷിണപൂർവ-മധ്യ (സൗത്ത്‌ ഈസ്റ്റ്‌ സെന്‍ട്രൽ) റെയിൽവേ, ദക്ഷിണപശ്ചിമ (സൗത്ത്‌ വെസ്റ്റേണ്‍) റെയിൽവേ, പശ്ചിമമധ്യ (വെസ്റ്റ്‌ സെന്‍ട്രൽ) റെയിൽവേ എന്നിങ്ങനെ 5 പുതിയ മേഖലകള്‍കൂടി ഉണ്ടാക്കി. ഇതോടെ ഇന്ത്യന്‍ റെയിൽവേ മൊത്തം 16 മേഖലകളായി വികേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഓരോ മേഖലയും ഭരണസൗകര്യത്തിനായി പല ഡിവിഷനുകളായി വിഭജിക്കപ്പെട്ടിട്ടുണ്ട്‌. പുതിയ മേഖലകള്‍ക്കൊപ്പം ആഗ്ര, അഹമ്മദാബാദ്‌, ഗുണ്ടൂർ, നംദേഡ്‌, പൂണെ, റയ്‌പൂർ, റാഞ്ചി, രംഗീയ എന്നിവിടങ്ങളെ ആസ്ഥാനമാക്കി എട്ടു ഡിവിഷന്‍കൂടി രൂപീകൃതമായി. 2010-ൽ കൊൽക്കത്ത മെട്രാ എന്ന റെയിൽവേ മേഖലകൂടി ആരംഭിച്ചതോടുകൂടി റെയിൽവേ മേഖലകളുടെ എച്ചം 17 ആയി ഉയർന്നു.

റെയിൽവേയുടെ ദൈനംദിന ഭരണകാര്യത്തിൽ ഓരോ മേഖലയും ഓരോ സ്വതന്ത്ര ഘടകമായി കണക്കാക്കപ്പെടുന്നു. ഓരോ മേഖലയുടെയും മേധാവിയായി ഓരോ ജനറൽ മാനേജരുണ്ട്‌. റെയിൽവേ മേഖലയുടെ നടത്തിപ്പിന്‌ ജനറൽ മാനേജർ റെയിൽവേ ബോർഡിനോട്‌ ഉത്തരവാദപ്പെട്ടിരിക്കുന്നു. ജനറൽ മാനേജരെ സഹായിക്കുവാന്‍ ഡെപ്യൂട്ടി ജനറൽ മാനേജരും 11 വകുപ്പധ്യക്ഷന്മാരും ഉണ്ടായിരിക്കും. ചീഫ്‌ എന്‍ജിനീയർ, ഫിനാന്‍ഷ്യൽ അഡ്‌വൈസർ, ചീഫ്‌ അക്കൗണ്ട്‌സ്‌ ഓഫീസർ, ചീഫ്‌ ഓപ്പറേഷന്‍സ്‌ മാനേജർ, ചീഫ്‌ കമേഴ്‌സ്യൽ മാനേജർ, ചീഫ്‌ മെക്കാനിക്കൽ എന്‍ജിനിയർ, ചീഫ്‌ ഇലക്‌ട്രിക്കൽ എന്‍ജിനീയർ, ചീഫ്‌ പേഴ്‌സണൽ മാനേജർ, ചീഫ്‌ സിഗ്നൽ & ടെലികമ്യൂണിക്കേഷന്‍സ്‌ എന്‍ജിനീയർ, കണ്‍ട്രാളർ ഒഫ്‌ സ്റ്റോർസ്‌, ചീഫ്‌ മെഡിക്കൽ ഓഫീസർ, ചീഫ്‌ സെക്യൂരിറ്റി ഓഫീസർ എന്നീ പദവികളാണ്‌ വകുപ്പുമേധാവികള്‍ക്കു നല്‌കപ്പെട്ടിട്ടുള്ളത്‌. പുതിയ നിർമാണപ്രവർത്തനങ്ങള്‍ വർധിച്ച തോതിൽ നടക്കുന്ന മേഖലകളിൽ അവയ്‌ക്കു മേൽനോട്ടം വഹിക്കുവാന്‍ ചീഫ്‌ എന്‍ജിനീയർ ചീഫ്‌ അഡ്‌മിനിസ്‌ട്രറ്റീവ്‌ ഓഫീസർ എന്നീ വിശേഷതസ്‌തികകള്‍ അനുവദിക്കാറുണ്ട്‌. ഓരോ മേഖലയും ഭരണസൗകര്യത്തിനായി പല ഡിവിഷനുകളായി വിഭജിക്കപ്പെട്ടിട്ടുണ്ട്‌.

റെയിൽവേ ഭരണാധികാരികളും പൊതുജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്‌ മേഖലാ/ഡിവിഷന്‍തലങ്ങളിൽ "റെയിൽവേ യൂസേഴ്‌സ്‌ കണ്‍സള്‍ട്ടേറ്റീവ്‌ കമ്മിറ്റി' എന്ന പേരിൽ ജനകീയസമിതികള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. ഇതിലൂടെ റെയിൽവേയുടെ ദൈനംദിനപ്രവർത്തനങ്ങളിലും വികസനകാര്യങ്ങളിലും പൊതുജനാഭിപ്രായത്തിന്‌ പരിഗണന നല്‌കപ്പെടുന്ന അവസ്ഥയുണ്ടാക്കിയിരിക്കുന്നു.

ഗതാഗതം

ഏകദേശം 9000-ത്തോളം വിവിധയിനം ട്രയിനുകള്‍ ഇന്ന്‌ ഇന്ത്യന്‍ റെയിൽവേക്കുവേണ്ടി സേവനം നൽകുന്നു. 2.5 കോടിയാണ്‌ പ്രതിദിനയാത്രക്കാരുടെ ഏകദേശ കണക്ക്‌. ഇന്ത്യയിൽ മൂന്നു തരത്തിലുള്ള (Gauge) റെയിൽപ്പാതകളുണ്ട്‌. ചരക്കുഗതാഗതത്തിന്റെ 90 ശതമാനവും യാത്രികരിലെ 85 ശതമാനവും ബ്രാഡ്‌ഗേജ്‌പാതകളെയാണ്‌ ആശ്രയിക്കുന്നത്‌. ഇതു പരിഗണിച്ച്‌ പുതിയ പാതകള്‍ നിർമിക്കുന്നതിനെക്കാള്‍ മുന്‍ഗണന പാതകള്‍ ബ്രാഡ്‌ഗേജാക്കുന്നതിനും ഇരട്ടിപ്പിക്കുന്നതിനും നല്‌കുകയുണ്ടായി. 1992-ൽ ആവിഷ്‌കരിച്ച യൂണിഗേജ്‌ പദ്ധതി ലക്ഷ്യമിട്ടത്‌ 24,000 കി.മീ. റെയിൽപ്പാതകളെ ബ്രാഡ്‌ഗേജ്‌ ആക്കുന്നതിനായിരുന്നു.

ഒരു സാധാരണ തീവണ്ടിയിൽ 18 കോച്ചുകളാണുള്ളത്‌. ഓരോ കോച്ചിലും 18 മുതൽ 72 വരെ സീറ്റുകളുണ്ടാകും. ദീർഘദൂര ട്രയിനുകളിൽ റിസർവ്‌ ചെയ്യാത്തവ, സ്ലീപ്പർ, ശീതീകരിച്ചവ എന്നിങ്ങനെ കോച്ചുകളെ വേർതിരിച്ചിരിക്കുന്നു. ശീതീകരിച്ചവയിൽ ഫസ്റ്റ്‌ ക്ലാസ്‌ എ.സി.(IA), എ.സി. ടൂ ടയർ (2A), എ.സി. ത്രീ ടയർ (3A) എന്നിങ്ങനെ വിവിധ ക്ലാസ്സുകളുണ്ട്‌. സ്ലീപ്പർ ക്ലാസ്‌ (SL) കോച്ചുകളിൽ പൊതുവേ 72 ബെർത്തുകള്‍ ഉണ്ടായിരിക്കും. ഏറ്റവും നിരക്കുകുറഞ്ഞ റിസർവ്‌ ചെയ്യേണ്ടാത്ത (UR) കോച്ചുകളാണ്‌ പിന്നീടുള്ള കോച്ചുകള്‍. ഇവയൊഴിച്ച്‌ ബാക്കിയുള്ള എല്ലാ കോച്ചുകളും മുന്‍കൂട്ടി റിസർവ്‌ ചെയ്യേണ്ടത്‌ അത്യാവശ്യമാണ്‌. ഇന്റർനെറ്റ്‌അധിഷ്‌ഠിത ട്രയിന്‍ ബുക്കിങ്‌ സംവിധാനം ഇന്ന്‌ വ്യാപകമായി ഉപയോഗപ്പെടുത്തുന്നു. ഇന്ത്യന്‍ റെയിൽവേയുടെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയിൽവേ കാറ്ററിങ്‌ ആന്‍ഡ്‌ ടൂറിസം കോർപ്പറേഷന്റെ (IRCTC) പോർട്ടൽവഴിയും (www.irctc.in)ഇന്ത്യന്‍ റെയിൽവേയുടെ സ്വന്തം പോർട്ടൽ (www.indianrailways.gov.in) വഴിയും എസ്‌.എം.എസ്‌. വഴിയും ഇന്ന്‌ ടിക്കറ്റുകള്‍ ബുക്കുചെയ്യാം.

തീവണ്ടികളെ അവയുടെ വേഗതയനുസരിച്ച്‌ വിവിധയിനങ്ങളായി തിരിച്ചിട്ടുണ്ട്‌. തുരന്തോ എക്‌സ്‌പ്രസ്‌ തീവണ്ടികളാണ്‌ ഇന്നുള്ളതിൽ ഏറ്റവും വേഗതകൂടിയവ. 2009-ൽ സേവനം ആരംഭിച്ച ഇവയ്‌ക്ക്‌ വളരെ കുറഞ്ഞ സ്റ്റേഷനുകളിലേ സ്റ്റോപ്പുണ്ടാകൂ. വേഗതയിൽ തുരന്തോ കഴിഞ്ഞാൽ അടുത്ത സ്ഥാനമുള്ളവയാണ്‌ രാജധാനി എക്‌പ്രസ്സുകള്‍. മുഴുവനായി ശീതീകരിച്ച ഇവ വിവിധ ഇന്ത്യന്‍ നഗരങ്ങളെ തലസ്ഥാനമായ ഡൽഹിയുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ്‌ സർവീസ്‌ നടത്തുന്നത്‌. ഏകദേശം 148 കി.മീ./മണിക്കൂർ ആണ്‌ ഇവയുടെ വേഗത. വേഗതയിൽ അടുത്ത സ്ഥാനം ശതാബ്‌ദി ട്രയിനുകള്‍ക്കും ജനശതാബ്‌ദി ട്രയിനുകള്‍ക്കുമാണ്‌. കേരളത്തിൽ കോഴിക്കോട്‌-തിരുവനന്തപുരം റൂട്ടിൽ ജനശതാബ്‌ദി ട്രയിനുകള്‍ ഓടുന്നുണ്ട്‌. സാധാരണക്കാരെ ഉദ്ദേശിച്ചുകൊണ്ട്‌ താരതമ്യേന കുറഞ്ഞ യാത്രാനിരക്കുള്ള മുഴുവനായി ശീതീകരിച്ച ഗരീബ്‌ രഥ്‌ ട്രയിനുകള്‍ക്കാണ്‌ വേഗതയിൽ അടുത്തസ്ഥാനം. 130 കി.മീ./മണിക്കൂർ ആണ്‌ ഇവയുടെ കൂടിയവേഗത. കേരളത്തിൽ കൊച്ചുവേളി-ലോകമാന്യ തിലക്‌, കൊച്ചുവേളി-യശ്വന്ത്‌പൂർ റൂട്ടുകളിൽ രണ്ട്‌ ഗരീബ്‌രഥ്‌ തീവണ്ടികള്‍ സർവീസ്‌ നടത്തുന്നു.

വേഗതയിൽ അടുത്തസ്ഥാനം യഥാക്രമം സൂപ്പർഫാസ്റ്റ്‌ മെയിൽ/എക്‌സ്‌പ്രസ്‌ ട്രയിനുകള്‍ക്കും മെയിൽ/എക്‌സ്‌പ്രസ്‌ ട്രയിനുകള്‍ക്കുമാണ്‌. സൂപ്പർഫാസ്റ്റ്‌ ട്രയിനുകളുടെ പരമാവധി വേഗത 55 കി.മീ./മണിക്കൂർ ആണ്‌. ഇന്ത്യയിൽ ഏറ്റവും സാധാരണവും കൂടുതലുള്ളതുമായവയാണ്‌ മെയിൽ അല്ലെങ്കിൽ എക്‌സ്‌പ്രസ്‌ ട്രയിനുകള്‍. വേഗതയുടെ അടിസ്ഥാനത്തിൽ തരംതിരിക്കുമ്പോള്‍ ഇനിയുള്ള ട്രയിനുകളാണ്‌ പാസഞ്ചർ ട്രയിനുകളും ഫാസ്റ്റ്‌ പാസഞ്ചർ ട്രയിനുകളും. താരതമ്യേന നിരക്കു കുറഞ്ഞതും ഒരു ദിവസത്തെ സർവീസ്‌ നടത്തുന്നവയുമാണിത്തരം ട്രയിനുകള്‍.

ഒരു പൊതുതാത്‌പര്യ സംവിധാനമെന്ന നിലയ്‌ക്ക്‌ പല ധർമങ്ങളിലും ലാഭേച്ഛ കൂടാതെയും കിഴിവുകള്‍ ഏർപ്പെടുത്തിയും സാമൂഹികകടമ നിർവഹിക്കുവാന്‍ റെയിൽവേ ബാധ്യസ്ഥമാണ്‌. പൊതുജനസൗകര്യം മാത്രം കണക്കിലെടുത്ത്‌ തീരെ ലാഭകരമല്ലാത്ത പല സർവീസുകളും റെയിൽവേ നടത്തുന്നുണ്ട്‌. മുതിർന്ന പൗരന്മാർ, വിദ്യാർഥികള്‍, വികലാംഗർ, രോഗികള്‍ എന്നിവർക്ക്‌ ടിക്കറ്റ്‌ നിരക്കിൽ ആനുകൂല്യങ്ങള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്‌. ഇന്ത്യന്‍സേനാംഗങ്ങള്‍ക്കും രാജ്യത്തിന്‌ ശ്രദ്ധേയ സംഭാവന നല്‌കിയവർക്കും ഇത്തരം ആനുകൂല്യങ്ങള്‍ നല്‌കുന്ന പതിവുണ്ട്‌.

റെയിൽവേ പ്രാട്ടക്ഷന്‍ ഫോഴ്‌സ്‌ എന്ന സുരക്ഷാവിഭാഗമാണ്‌ ഇന്ത്യന്‍ റെയിൽവേയുടെ സുരക്ഷാക്രമീകരണങ്ങള്‍ നിർവഹിക്കുന്നത്‌. ഡയറക്‌ടർ ജനറൽ തലവനായ ഈ വിഭാഗത്തിൽ ഇന്ന്‌ 70,000-ത്തോളം അംഗങ്ങളുണ്ട്‌. ട്രയിന്‍ യാത്രികരുടെയും റെയിൽവേയുടെ സ്വത്തുവകകളുടെയും സംരക്ഷണച്ചുമതല ഇവർക്കാണ്‌.

നഗരപ്രാന്ത തീവണ്ടികള്‍

മുംബൈ, ചെന്നൈ, കൊൽക്കത്ത, ഡൽഹി, പൂണെ, ലഖ്‌നൗ, ഹൈദരാബാദ്‌, അഹമ്മദാബാദ്‌ തുടങ്ങിയ നഗരങ്ങളിൽ പ്രത്യേക നഗരപ്രാന്ത തീവണ്ടികള്‍ നിലവിലുണ്ട്‌. നഗരങ്ങളിൽ സ്ഥിരമായി യാത്രചെയ്യേണ്ടിവരുന്നവർക്ക്‌ പ്രയോജനകരമാകുന്ന വിധമാണ്‌ ഇവയുടെ പ്രവർത്തനം. കുറഞ്ഞ ടിക്കറ്റ്‌ നിരക്ക്‌ മറ്റൊരു പ്രത്യേകതയാണ്‌. പ്രത്യേകം തയ്യാറാക്കിയ പാതകളിലൂടെയോ ദീർഘദൂര തീവണ്ടികളോടുന്ന പാതകളിലൂടെയോ ഇവ സർവീസ്‌ നടത്തുന്നു.

നഗരപ്രാന്ത സർവീസുകളിൽ പ്രാധാന്യമുള്ളവയാണ്‌ മെട്രാ ട്രയിനുകള്‍. ഭൂഗർഭപാതകളിലൂടെയും ഉയർത്തിയ പരിതലപാളങ്ങളിലൂടെയുമാണ്‌ നഗരത്തിൽ മെട്രാ ട്രയിനുകള്‍ സർവീസ്‌ നടത്തുന്നത്‌. കൊൽക്കത്തയിലാണ്‌ ഇന്ത്യയിലെ ആദ്യത്തെ മെട്രാ റെയിൽ നിലവിൽവന്നത്‌ (1984). പിന്നീട്‌ 2002-ൽ ഡൽഹി-മെട്രാ പ്രവർത്തിച്ചുതുടങ്ങി. കൊൽക്കത്താ മെട്രായെക്കാള്‍ മികച്ച ഡൽഹി മെട്രാ പാതയുടെ നിർമാണത്തിന്‌ ചുക്കാന്‍പിടിച്ചത്‌ മലയാളിയായ ഇ. ശ്രീധർ ആയിരുന്നു. ചെന്നൈ, കൊച്ചി എന്നീ നഗരങ്ങളിൽ മെട്രാ ട്രയിന്‍ ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌. ഇ. ശ്രീധരന്റെ നേതൃത്വത്തിൽ കൊച്ചി മെട്രായുടെ നിർമാണം ആരംഭിച്ചുകഴിഞ്ഞു. യാത്രാസേവനങ്ങള്‍ കൂടാതെ മറ്റു നിരവധി മേഖലകളിലും ഇന്ത്യന്‍ റെയിൽവേ സേവനങ്ങള്‍ നൽകുന്നുണ്ട്‌. ചരക്കുഗതാഗതം, ടൂറിസം എന്നിവ അവയിൽ ചിലതാണ്‌.

ചരക്കുഗതാഗതം

ഇന്ത്യയിൽ ചരക്കുഗതാഗതത്തിന്റെ സിംഹഭാഗവും റെയിൽവേയാണ്‌ വഹിക്കുന്നത്‌. റെയിൽവേയുടെ ഏറ്റവും മികച്ച വരുമാനമാർഗം ചരക്കുഗതാഗതം തന്നെയാണ്‌. പെട്രാളിയം ഉത്‌പന്നങ്ങള്‍, ലോഹങ്ങള്‍, കാർഷിക ഉത്‌പന്നങ്ങള്‍, വാഹനങ്ങള്‍ തുടങ്ങി അനേകം ഉത്‌പന്നങ്ങള്‍ തീവണ്ടിമാർഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ കയറ്റി അയയ്‌ക്കുന്നു. പഴങ്ങളും പച്ചക്കറികളും വഹിക്കാന്‍ കഴിവുള്ള പ്രത്യേകതരം ശീതീകരണസംവിധാനമുള്ള ചരക്കുതീവണ്ടികള്‍ ഇന്നു നിലവിലുണ്ട്‌. ചരക്കുഗതാഗതത്തിനു മാത്രമായുള്ള ഒരു റെയിൽ ശൃംഖല ആരംഭിക്കാന്‍ പതിനൊന്നാം പഞ്ചവത്സര പദ്ധതിയിൽ നിർദേശിക്കപ്പെട്ടിട്ടുണ്ട്‌.

ടൂറിസം

ടൂറിസം മേഖലയിൽ നിരവധി നൂതന പദ്ധതികള്‍ ഇന്ത്യന്‍ റെയിൽവേ ആവിഷ്‌കരിച്ചു നടപ്പാക്കിയിട്ടുണ്ട്‌. റെയിൽവേയുടെ കീഴിലുള്ള ഇന്ത്യന്‍ റെയിൽവേ കാറ്ററിങ്‌ ആന്‍ഡ്‌ ടൂറിസം കോർപ്പറേഷനാണിതിന്റെ മേൽനോട്ടം വഹിക്കുന്നത്‌. ഇന്ത്യയിലെ മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ ഭാരത്‌ ദർശന്‍ എന്നൊരു പാക്കേജാണിതിൽ ഏറ്റവും പ്രത്യേകതയുള്ളത്‌. ഇതുകൂടാതെ ചെറുതും വലുതുമായ നിരവധി പാക്കേജുകളും റെയിൽവേ ഒരുക്കുന്നുണ്ട്‌. ആദ്യകാല എന്‍ജിനുകളും ബോഗികളും പ്രദർശിപ്പിച്ചിട്ടുള്ള ഡൽഹിക്കടുത്തുള്ള റെയിൽ മ്യൂസിയവും വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒന്നാണ്‌.

തൊഴിലാളികള്‍

ലോകത്തെ തന്നെ ഏറ്റവും കൂടുതൽ ആളുകള്‍ക്ക്‌ ജോലി നൽകുന്ന സ്ഥാപനങ്ങളിലൊന്നാണ്‌ ഇന്ത്യന്‍ റെയിൽവേ. ഏകദേശം 25 ലക്ഷത്തോളം ജീവനക്കാർ ഇന്ത്യന്‍ റെയിൽവേയിൽ ജോലി ചെയ്യുന്നു. ജോലിക്കാരെ ഗ്രൂപ്പ്‌ A, B, C, D എന്നിങ്ങനെ വിവിധ ഗ്രൂപ്പുകളായി തരംതിരിച്ചിരിക്കുന്നു. ഗ്രൂപ്പ്‌ A, B എന്നിവ ഗസറ്റഡ്‌ പോസ്റ്റുകളും ബാക്കിയുള്ളവ നോണ്‍ഗസറ്റഡ്‌ പോസ്റ്റുകളുമാണ്‌. ഗ്രൂപ്പ്‌ അ ജീവനക്കാരെ യു.പി.എസ്‌.സി. നടത്തുന്ന പരീക്ഷവഴിയും മറ്റുള്ള പോസ്റ്റുകളിലേക്ക്‌ വിവിധ റെയിൽവേ റിക്രൂട്ട്‌മെന്റ്‌ ബോർഡുകള്‍ നടത്തുന്ന പരീക്ഷകള്‍ വഴിയും തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്നവർക്ക്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യന്‍ റെയിൽവേ പരിശീലനകേന്ദ്രങ്ങളിൽ വച്ച്‌ പരിശീലനം നൽകുന്നു.

ജോലിക്കാർക്ക്‌ മികച്ച വേതനവ്യവസ്ഥയും ആനുകൂല്യങ്ങളും ഇന്ത്യന്‍ റെയിൽവേ നൽകുന്നുണ്ട്‌. സ്ഥിരജീവനക്കാരിൽ നല്ലൊരു ശതമാനംപേർക്കും താമസിക്കാനുള്ള സൗകര്യം റെയിൽവേ ഒരുക്കുന്നു. കൂടാതെ റെയിൽവേ ആശുപത്രികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവയും ജീവനക്കാരുടെ ക്ഷേമം ഉദ്ദേശിച്ചുള്ളവയാണ്‌.

കായികരംഗത്തും റെയിൽവേ മികച്ച സംഭാവനകള്‍ നൽകുന്നുണ്ട്‌. നിരവധി തസ്‌തികകള്‍ കായികതാരങ്ങള്‍ക്ക്‌ നീക്കിവച്ചിട്ടുണ്ട്‌. അത്‌ലറ്റിക്‌സ്‌, ഫുട്‌ബോള്‍, വോളിബോള്‍, ഹോക്കി തുടങ്ങിയ മിക്ക കായിക ഇനങ്ങള്‍ക്കും റെയിൽവേക്ക്‌ മികച്ച ടീമുകളുണ്ട്‌. ഗവേഷണങ്ങളും മറ്റും. ഗവേഷണം, രൂപകല്‌പന, മാനകീകരണം എന്നിവ ഒരു കേന്ദ്രീകൃത സംവിധാനത്തിന്‍കീഴിൽ കൊണ്ടുവരുവാനുള്ള ഉദ്ദേശ്യത്തോടെ കേന്ദ്രമാനകീകരണ ആഫീസും(Central Standards Office), റെയിൽവേ പരിശോധനാഗവേഷണ കേന്ദ്രവും (Testing and Research Centre) സംയോജിപ്പിച്ച്‌ 1957-ൽ ലഖ്‌നൗവിൽ ആരംഭിച്ചതാണ്‌ "റിസർച്ച്‌, ഡിസൈന്‍ & സ്റ്റാന്‍ഡേർഡ്‌ ഓർഗനൈസേഷന്‍' എന്ന സ്ഥാപനം. ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങള്‍ പ്രധാനമായി താഴെ വിവരിക്കുന്ന സംരംഭങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു: (i) നിലവിലുള്ള ആസ്‌തികളുടെ ഉപയോഗയോഗ്യത വർധിപ്പിക്കുക; (ii) റെയിൽവേ പ്രവർത്തനം ആധുനീകരിക്കുക; (iii) റെയിൽവേ ഉപകരണങ്ങളുടെ രൂപകല്‌പനയിലും ഉത്‌പാദനത്തിലും സ്വയംപര്യാപ്‌തത കൈവരുത്തുക, സാങ്കേതികകാര്യങ്ങളിൽ റെയിൽവേക്ക്‌ വിദഗ്‌ധോപദേശം നല്‌കുക.

നിർമാണശാലകള്‍

റെയിൽവേ ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന നിർമാണശാലകളിലാണ്‌ റെയിൽവേക്കാവശ്യമായ മിക്ക ഘടകങ്ങളും നിർമിക്കുന്നത്‌. ആധുനികവും സൗകര്യവുമുള്ള മികച്ച നിർമാണശാലകളാണ്‌ ഇവയെല്ലാം. ചിത്തരഞ്‌ജന്‍ ലോക്കോമോട്ടീവ്‌സ്‌ വർക്‌സ്‌ (വാരാണസി), ഇന്റെഗ്രൽ കോച്ച്‌ ഫാക്‌ടറി (പെരമ്പൂർ), റെയിൽ കോച്ച്‌ ഫാക്‌ടറി (കപൂർത്തല), റെയിൽ വീൽ ഫാക്‌ടറി (യെലഹങ്ക), ഡീസൽ മോണോ സ്റ്റേഷന്‍ വർക്‌സ്‌ (പാട്യാല) എന്നിവയാണ്‌ പ്രധാന നിർമാണശാലകള്‍. ഈ സ്ഥാപനങ്ങളുടെ മേൽനോട്ടവും വികസനവും നിർവഹിക്കുന്നത്‌ ദില്ലി ആസ്ഥാനമായുള്ള സെന്‍ട്രൽ ഓർഗനൈസേഷന്‍ ഫോർ മോഡേണൈസേഷന്‍ ഒഫ്‌ വർക്‌ഷോപ്‌സ്‌ (COFMOW) ആണ്‌. ഇവയിൽ ആവിഎന്‍ജിനുകള്‍ നിർമിക്കാന്‍ 1950-ൽ പശ്ചിമബംഗാളിൽ ആരംഭിച്ച ചിത്തരഞ്‌ജന്‍ എന്‍ജിന്‍ നിർമാണശാലയാണ്‌ ആദ്യം സ്ഥാപിക്കപ്പെട്ടത്‌. റെയിൽവേ കോച്ചുകള്‍ നിർമിക്കാനുള്ള തമിഴ്‌നാട്ടിലെ പെരമ്പൂരിലുള്ള ഇന്റെഗ്രൽ കോച്ച്‌ ഫാക്‌ടറി സ്ഥാപിക്കപ്പെട്ടത്‌ 1955-ലാണ്‌. ഇന്ന്‌ ഈ നിർമാണശാലകളിൽ നിർമിക്കുന്ന ഘടകങ്ങള്‍ നിരവധി വിദേശരാജ്യങ്ങളിലേക്കും കയറ്റി അയയ്‌ക്കുന്നുണ്ട്‌.

പൊതുമേഖലാസംരംഭങ്ങള്‍

റെയിൽവേ വികസനത്തിൽ ജനപങ്കാളിത്തം മെച്ചപ്പെടുത്തുവാനായി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ 9 പൊതുമേഖലാസംരംഭങ്ങള്‍ പ്രവർത്തിക്കുന്നു; റെയിൽ ഇന്ത്യാ ടെക്‌നിക്കൽ & ഇക്കണോമിക്‌ സർവീസസ്‌ (RITES), ഇന്ത്യന്‍ റെയിൽവേ കണ്‍സ്‌ട്രക്ഷന്‍ ഇന്റർനാഷണൽ (IRCON), ഇന്ത്യന്‍ റെയിൽവേ ഫിനാന്‍സ്‌ കോർപ്പറേഷന്‍ (IRFC), കണ്ടെയ്‌നർ കോർപ്പറേഷന്‍ ഒഫ്‌ ഇന്ത്യ (CONCOR), കൊങ്കണ്‍ റെയിൽവേ കോർപ്പറേഷന്‍ (KRCL), ഇന്ത്യന്‍ റെയിൽവേ കാറ്ററിങ്‌ & ടൂറിസം കോർപ്പറേഷന്‍ (IRCTC), റെയിൽടെൽ കോർപ്പറേഷന്‍ ഒഫ്‌ ഇന്ത്യ (RailTel), റെയിൽ വികാസ്‌ നിഗം (RVNL), മുംബൈ റെയിൽ വികാസ്‌ നിഗം (MRVNL) എന്നിവയാണ്‌ അവ. റെയിൽവേ വികസനവുമായി ബന്ധപ്പെട്ട ബഹുവിധ കംപ്യൂട്ടർവത്‌കരണ പദ്ധതികളുടെ സുഗമമായ പൂർത്തീകരണം ലക്ഷ്യമാക്കി സെന്റർ ഫോർ റെയിൽവേ ഇന്‍ഫർമേഷന്‍ സിസ്റ്റം (CRIS) എന്ന സ്വയംഭരണാധികാരസ്ഥാപനവും പ്രവർത്തിച്ചുവരുന്നു. പെരമ്പൂരിലെ ഇന്റഗ്രൽ കോച്ച്‌ ഫാക്‌ടറി, കപൂർത്തലയിലെ റെയിൽ കോച്ച്‌ ഫാക്‌ടറി എന്നിവയ്‌ക്കൊപ്പം റെയിൽവേ കോച്ചുകള്‍ നിർമിക്കുന്ന മറ്റു രണ്ട്‌ ഉത്‌പാദനശാലകളാണ്‌ കൊൽക്കത്തയിലെ ജെസ്സോപ്‌സ്‌, ബംഗളൂരുവിലെ ഭാരത്‌ എർത്ത്‌ മൂവേഴ്‌സ്‌ എന്നിവ; പൊതുമേഖലാസ്ഥാപനങ്ങളായ ഇവ റെയിൽവേയുടെ അധീനതയിലുള്ളവയല്ല.

ആധുനീകരണം

ലോകത്തിലെ ഏതൊരു മികച്ച റെയിൽവേ സംവിധാനത്തോടും കിടപിടിക്കാവുന്ന രീതിയിലാണ്‌ ഇന്ന്‌ ഇന്ത്യന്‍ റെയിൽവേയുടെ പ്രവർത്തനം. ആധുനീകരണത്തിന്‌ റെയിൽവേ വലിയ പ്രാധാന്യം നൽകുന്നു. റെയിൽവേയിലെ സിഗ്നലിങ്‌, വാർത്താവിനിമയം എന്നിവയ്‌ക്കുള്ള സംവിധാനങ്ങളുടെ നവീകരണം ദ്രുതഗതിയിലാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. പഴയ സെമാഫൊർ അധിഷ്‌ഠിത സിഗ്നലിങ്‌ രീതിക്ക്‌ പകരം ഇന്ന്‌ വിവിധ നിറങ്ങളുപയോഗിച്ചുള്ള സിഗ്നലിങ്‌ നടപ്പിലാക്കപ്പെട്ടിരിക്കുന്നു. സ്വയം പ്രവർത്തന മുന്നറിയിപ്പ്‌ സംവിധാനങ്ങളും തിരക്കുകൂടിയ ഗതാഗതത്തെ കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കുന്നു. ട്രയിനുകളുടെ കൂട്ടിമുട്ടലുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ആന്റികൊളീഷന്‍ ഡിവൈസ്‌ (ACD) സംവിധാനം ആദ്യമായി കൊങ്കണ്‍ പാതയിലാണ്‌ നടപ്പിലാക്കിയത്‌. ഇന്ത്യന്‍ റെയിൽവേയുടെ ഇന്‍ട്രാനെറ്റ്‌ സംവിധാനമാണ്‌ റെയിൽനൈറ്റ്‌. റെയിൽവേ ബോർഡ്‌, സോണൽ ഹെഡ്‌ക്വാർട്ടേഴ്‌സ്‌, ഡിവിഷണൽ ഹെഡ്‌ക്വാർട്ടേഴ്‌സ്‌, നിർമാണശാലകള്‍, ട്രയിനിങ്‌ സെന്ററുകള്‍ എന്നിവയെ തമ്മിൽ ഈ നെറ്റ്‌വർക്കിലൂടെ ബന്ധിച്ചിരിക്കുന്നു. വാർത്താവിനിമയ ശൃംഖല ഒപ്‌ടിക്കൽ ഫൈബർ കേബിളുകളിലൂടെയാക്കാന്‍ ലക്ഷ്യമിട്ട്‌ പ്രവർത്തിക്കുന്ന റെയിൽവേയുടെ കീഴിലുള്ള സ്ഥാപനമാണ്‌ റെയിൽടെൽ കോർപ്പറേഷന്‍. പാളങ്ങളുടെ വൈദ്യുതീകരണവും ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ട്‌. അലഹബാദ്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്‍ട്രൽ ഓർഗനൈസേഷന്‍ ഫോർ റെയിൽ ഇലക്‌ട്രിഫിക്കേഷന്‍ എന്ന സ്ഥാപനത്തിനാണ്‌ ഈ ചുമതല. ഏകദേശം 50 ശതമാനം പാതകളും ഇന്ന്‌ വൈദ്യുതീകരിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്‌. ഇന്ത്യയുടെ സാമ്പത്തികമുന്നേറ്റത്തിനു കിടനില്‌ക്കുന്നവിധത്തിൽ ഗതാഗതസംവിധാനം മെച്ചപ്പെടുത്തുകയാണ്‌ ഇന്ത്യന്‍ റെയിൽവേയുടെ മുഖ്യലക്ഷ്യം. പാളങ്ങള്‍, എന്‍ജിനുകള്‍, യാത്രാകോച്ചുകള്‍, ചരക്കുവാഗണുകള്‍, സിഗ്നലിങ്‌, വാർത്താവിനിമയം എന്നീ വിഭാഗങ്ങളിലോരോന്നിന്റെയും സാങ്കേതികനവീകരണം അനുസ്യൂതമായി നടപ്പിലാക്കിക്കൊണ്ട്‌ റെയിൽഗതാഗതത്തിന്റെ സമഗ്രമായ മുന്നേറ്റം സാധിക്കുവാനുള്ള യത്‌നം ഏറെക്കുറെ പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു. ഇതോടൊപ്പം വികേന്ദ്രീകരണവും പൊതുജനപങ്കാളിത്തവുംവഴി കാര്യക്ഷമത ഇരട്ടിപ്പിക്കുന്നതിനുള്ള നടപടികളും കൈക്കൊണ്ടിട്ടുണ്ട്‌.

അവസാനം പരിഷ്കരിച്ചത് : 4/26/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate