অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അന്താരാഷ്‌ട്ര വിവരങ്ങള്

അന്താരാഷ്‌ട്ര വിവരങ്ങള്

  1. അഖിലഭാരത ചര്‍ക്കാസംഘം
  2. അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്
  3. അഖിലേന്ത്യാ പത്രാധിപ സംഘടന
  4. അന്താരാഷ്ട്ര അണുശക്തി സംഘടന
  5. അന്താരാഷ്ട്ര അഭയാര്‍ഥി സംഘടന
  6. അന്താരാഷ്ട്ര കാര്‍ഷികകേന്ദ്രം
  7. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന
  8. അന്താരാഷ്ട്ര തൊഴില്‍ സംഘടന
  9. അന്താരാഷ്ട്ര ധനകാര്യ കോര്‍പ്പറേഷന്‍
  10. അന്താരാഷ്ട്ര ഭൂപടശാസ്ത്ര സംഘടന
  11. അന്താരാഷ്ട്ര ഭൂമിശാസ്ത്ര സമിതി
  12. അന്താരാഷ്ട്ര ഭൂവിജ്ഞാനീയ സമിതി
  13. അന്താരാഷ്ട്ര വാണിജ്യ സംഘടനകള്‍
  14. അന്താരാഷ്ട്ര വികസന ഏജന്‍സി
  15. അന്താരാഷ്ട്ര വികസന സമിതി
  16. അന്താരാഷ്ട്ര വ്യോമഗതാഗത സംഘടന
  17. അന്താരാഷ്ട്ര സംഘടനകള്‍
  18. അന്താരാഷ്ട്ര സിവില്‍ വ്യോമയാന സംഘടന
  19. അന്താരാഷ്ട്ര സ്ഥിതിവിവര സംഘടനകള്‍

അഖിലഭാരത ചര്‍ക്കാസംഘം

1925-ല്‍ മഹാത്മാഗാന്ധി സ്ഥാപിച്ച സംഘടന. കൈകൊണ്ടുള്ള നൂല്‍നൂല്പ്, കൈത്തറികൊണ്ടുള്ള തുണിനെയ്ത്ത് എന്നിവ വഴി ദരിദ്രരായ ആളുകള്‍ക്ക് തൊഴില്‍ സൌകര്യങ്ങള്‍ ഉണ്ടാക്കുക എന്നതാണ് ഈ സംഘത്തിന്റെ ലക്ഷ്യം. കൈകൊണ്ട് നൂല്‍ നൂല്ക്കുന്നതിനുള്ള ചര്‍ക്ക പ്രചരിപ്പിക്കുന്നതില്‍ ഇത് സാരമായ പങ്കുവഹിച്ചിട്ടുണ്ട്.

പരുത്തിക്കൃഷി മുതല്‍ ഖാദിനെയ്ത്തു വരെയുള്ള വിവിധഘട്ടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പരിശീലിപ്പിക്കുന്നതിന് ഈ സംഘം പ്രത്യേക കേന്ദ്രങ്ങള്‍ നടത്തിവരുന്നു. ആവശ്യമായ ഉപകരണങ്ങള്‍ നല്കുന്നതിലും സംഘം ശ്രദ്ധിക്കുന്നു. ഈ സംഘത്തിന്റെ കേന്ദ്ര ഓഫീസ് സ്ഥിതി ചെയ്യുന്നത് വാര്‍ധായിലെ സേവാഗ്രാമിലാണ്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സംഘത്തിന്റെ ശാഖകളുണ്ട്.

അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്

All India Trade Union Congress

ഇന്ത്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള തൊഴിലാളി സംഘടന. 1920-ല്‍ ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ രൂപം നല്‍കിയ ഈ സംഘടന പിന്നീട് അവിഭക്ത കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ പോഷക സംഘടനയാവുകയും 1964-ലെ പാര്‍ട്ടി പിളര്‍പ്പിനെ തുടര്‍ന്ന് സി.പി.ഐ.യുടെ നിയന്ത്രണത്തിലാവുകയും ചെയ്തു. 1915-ലെ ഹോംറൂള്‍ പ്രസ്ഥാനം, 1919-ലെ റൗലറ്റ് സത്യഗ്രഹം എന്നിവയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ തൊഴിലാളികള്‍ ദേശീയാടിസ്ഥാനത്തിലുള്ള ഒരു സംഘടനയ്ക്കു രൂപംനല്‍കിയത്. ബോംബെയിലെ തൊഴിലാളി പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്ന ബാലഗംഗാധര തിലകന്‍, പഞ്ചാബിലെ തീവ്രദേശീയവാദി

നേതാവായിരുന്ന ലാലാ ലജ്പത് റായ് എന്നിവരുടെ ശ്രമഫലമായി 1920-ല്‍ എ.ഐ.ടി.യു.സി. രൂപീകരിക്കപ്പെട്ടു. ലാലാ ലജ്പത് റായ് പ്രസിഡന്റും ദിവാന്‍ ചമന്‍ ലാല്‍ ജനറല്‍ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. രൂപീകരണ സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനയുടെ നയപ്രഖ്യാപനം, 'തൊഴിലാളികള്‍ സ്വയം സംഘടിക്കുക മാത്രമല്ല, ദേശീയ സ്വാതന്ത്യസമരത്തില്‍ സജീവമായി പങ്കെടുക്കണമെന്നും' തൊഴിലാളികളോട് ആഹ്വാനം ചെയ്തു. രണ്ടാം സമ്മേളനത്തില്‍ 'സ്വരാജി'നെ പിന്തുണച്ചുകൊണ്ട് അവതരിപ്പിച്ച പ്രമേയത്തില്‍, സ്വരാജിനെ 'തൊഴിലാളിവര്‍ഗ സ്വരാജ്' എന്നാണ് വിശേഷിപ്പിച്ചത്. സി.ആര്‍. ദാസ്, സി.എഫ്. ആന്‍ഡ്രൂസ്, സുഭാഷ് ചന്ദ്രബോസ്, ജവഹര്‍ലാല്‍ നെഹ്രു തുടങ്ങിയ ദേശീയ നേതാക്കള്‍ എ.ഐ.ടി.യു.സി.യുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. 1922-ല്‍ ഗയയില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സമ്മേളനം ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനുവേണ്ടി ഒരു പ്രത്യേക കമ്മിറ്റിയ്ക്കു രൂപം നല്‍കുകയുണ്ടായി. എ.ഐ.ടി.യു.സി. നിലവില്‍വന്നതോടെ പ്രാദേശികതലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അസംഖ്യം യൂണിയനുകള്‍ ഈ സംഘടനയില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ടു. 1920-ല്‍ തന്നെ ഏകദേശം രണ്ടരലക്ഷം അംഗങ്ങളുള്ള 125 യൂണിയനുകള്‍ എ.ഐ.ടി.യു.സി.യില്‍ ചേര്‍ന്നു. ഇന്ത്യയിലെ ട്രേഡ് യൂണിയന്‍ ചരിത്രത്തിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന 1919-21-ലെ റെയില്‍വെ തൊഴിലാളി സമരത്തിനു നേതൃത്വം നല്‍കിയതിലൂടെ, എ.ഐ.ടി.യു.സി. ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായി.

1920-കളുടെ രണ്ടാംപകുതിയില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇടതുപക്ഷ-കമ്യൂണിസ്റ്റു ഗ്രൂപ്പുകള്‍ രൂപംകൊണ്ടു. ഈ ഗ്രൂപ്പുകള്‍ 1927-ല്‍ 'വര്‍ക്കേഴ്സ് ആന്‍ഡ് പെസന്റ്സ് പാര്‍ട്ടീസ്' എന്ന പേരില്‍ സംഘടിച്ചു. എസ്.എ. ഡാങ്കെ, മുസഫര്‍ അഹമ്മദ്, പി.സി. ജോഷി തുടങ്ങിയവരാണ് ഇതിനു നേതൃത്വം നല്‍കിയത്. 1928 ആകുമ്പോഴേക്കും എ.ഐ.ടി.യു.സി.യില്‍ കമ്യൂണിസ്റ്റു സ്വാധീനം ശക്തമായി. ഇതേവര്‍ഷം ബോംബെയില്‍ നടന്ന തുണിമില്‍ തൊഴിലാളി സമരത്തെത്തുടര്‍ന്ന്, കമ്യൂണിസ്റ്റു നിയന്ത്രണത്തിലുണ്ടായിരുന്ന ഗിര്‍നി കാംകര്‍ യൂണിയന്റെ, സ്വാധീനം നിര്‍ണായകമായി. റെയില്‍വെ, ചണമില്ലുകള്‍, മുനിസിപ്പാലിറ്റികള്‍, പേപ്പര്‍മില്ലുകള്‍, ഓയില്‍ കമ്പനികള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ കമ്യൂണിസ്റ്റു തൊഴിലാളി യൂണിയനുകള്‍ രൂപംകൊണ്ടു. ഈ പശ്ചാത്തലത്തിലാണ് 1928-ലെ വാര്‍ഷിക സമ്മേളനത്തില്‍ വച്ച് എ.ഐ.ടി.യു.സി.യുടെ നിയന്ത്രണം കമ്യൂണിസ്റ്റുകാരുടെ കൈകളിലെത്തുന്നത്. ഈ കാലഘട്ടത്തില്‍ മിതവാദികളുടെ എതിര്‍പ്പുണ്ടായിട്ടും കമ്യൂണിസ്റ്റുകാര്‍ ചില പ്രമേയങ്ങള്‍ പാസ്സാക്കി. സാമ്രാജ്യത്വവിരുദ്ധ ലീഗ് (League against Imperialism ) പാന്‍പസിഫിക് ട്രേഡ് യൂണിയന്‍

സെക്രട്ടേറിയറ്റ് (Pan Pacific Trade Union Secretariat) ഗ്രേറ്റ് ബ്രിട്ടനിലെ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ലീഗ് ഒഫ് ഇന്ത്യ (Workers Welfare League of India in Great Britain) എന്നിവയുമായി സഖ്യമുണ്ടാക്കുകയായിരുന്നു പ്രധാന പ്രമേയങ്ങളുടെ ലക്ഷ്യം. മിതവാദികളും കമ്യൂണിസ്റ്റുകാരും തമ്മിലുള്ള ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന്, വി.വി. ഗിരി, ചമന്‍ ലാല്‍, എന്‍.എം. ജോഷി എന്നിവരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ ഫെഡറേഷന്‍ എന്നൊരു സംഘടന രൂപീകരിക്കപ്പെട്ടു. എന്നാല്‍, കരിനിയമങ്ങളിലൂടെയും അടിച്ചമര്‍ത്തലിലൂടെയും തൊഴിലാളിപ്രസ്ഥാനത്തെ തകര്‍ക്കുന്ന സമീപനമാണ് ബ്രിട്ടിഷ് ഭരണാധികാരികള്‍ സ്വീകരിച്ചത്. 'പബ്ളിക് സേഫ്റ്റി ആക്ട്', 'ട്രേഡ് ഡിസ്പ്യൂട്ട്സ് ആക്ട്' തുടങ്ങിയ നിയമങ്ങളുടെ മറവില്‍ ആയിരക്കണക്കിന് തൊഴിലാളി നേതാക്കളെ അറസ്റ്റുചെയ്തു. മാത്രവുമല്ല, മീററ്റ് ഗൂഢാലോചനാ കേസ്സില്‍ പ്രമുഖ നേതാക്കളെ ഉള്‍പ്പെടുത്തുകയും ചെയ്തു. 1929-ല്‍ തൊഴിലാളികളുടെ സ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ 'റോയല്‍കമ്മിഷ'നെ നിയമിച്ച ഗവ. ഒരു വിഭാഗം നേതാക്കളെ പ്രീണിപ്പിക്കാനും ശ്രമിച്ചു. ഇത് ദേശീയ പ്രസ്ഥാനത്തില്‍ മാത്രമല്ല തൊഴിലാളിരംഗത്തും കമ്യൂണിസ്റ്റുകാര്‍ ഒറ്റപ്പെടുന്നതിനിടയാക്കി. 1931-ലെ സമ്മേളനം കമ്യൂണിസ്റ്റുകാരെ എ.ഐ.ടി.യു.സി. നേതൃത്വത്തില്‍നിന്ന് ഏതാണ്ട് പൂര്‍ണമായി ഒഴിവാക്കി. 1935-ല്‍ കമ്യൂണിസ്റ്റുകാര്‍ വീണ്ടും എ.ഐ.ടി.യു.സി.യില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. നെഹ്രുവിന്റെയും സുഭാഷ്ചന്ദ്രബോസിന്റെയും പിന്തുണ ലഭിച്ച കമ്യൂണിസ്റ്റു-ഇടതുപക്ഷ വിഭാഗങ്ങള്‍ക്ക് ക്രമേണ തൊഴിലാളി രംഗത്തും സ്വാധീനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. 1937-ലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ എ.ഐ.ടി.യു.സി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.

1945-ല്‍ സംഘടനയുടെ ഭരണഘടന പരിഷ്കരിച്ചു. ഒരു സോഷ്യലിസ്റ്റുരാഷ്ട്രം കെട്ടിപ്പടുക്കുക, ഉത്പാദനം വിതരണം കൈമാറ്റം എന്നിവ ദേശസാത്കരിക്കുക, തുടങ്ങിയവ സംഘടനയുടെ ഉദ്ദേശ്യങ്ങളില്‍പ്പെടുന്നു. രാഷ്ട്രീയോദ്ദേശ്യങ്ങള്‍ക്കു മുന്‍തൂക്കം കൊടുത്തുകൊണ്ടാണ് ഈ സംഘടന പ്രവര്‍ത്തിച്ചുവന്നത്. തൊഴിലാളിവര്‍ഗത്തിന്റെ സാമ്പത്തിക സാമൂഹികസ്ഥിതി മെച്ചപ്പെടുത്തുന്നതില്‍ വളരെയധികം ശ്രദ്ധിക്കുന്നു. വിദ്യാഭ്യാസം, പൊതുസമ്മേളനങ്ങള്‍, ചര്‍ച്ചകള്‍, പ്രകടനങ്ങള്‍ എന്നീ മാര്‍ഗങ്ങളിലൂടെയും പണിമുടക്കും മറ്റു സമരമുറകളും ഉപയോഗിച്ചും ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഭരണഘടനയില്‍ വ്യവസ്ഥയുണ്ട്. വര്‍ഗസമരത്തിനുള്ള ഒരു വേദിയാണ് തൊഴില്‍സംഘടനയെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. വര്‍ഗസമരം, തൊഴിലാളിവര്‍ഗ സ്വേച്ഛാധിപത്യം എന്നിവയ്ക്ക് വളരെ പ്രാധാന്യം നല്കിക്കൊണ്ടാണ് ഭരണഘടന പുതുക്കിയത്.

രണ്ടാം ലോകയുദ്ധം ആരംഭിച്ചതോടെ, എ.ഐ.ടി.യു.സി.യുടെ നേതൃത്വത്തില്‍ രാജ്യമെമ്പാടും യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങള്‍ സജീവമായി. 1945-47 കാലഘട്ടത്തില്‍ നിര്‍ണായകമായ പല പ്രക്ഷോഭങ്ങളിലും സംഘടന പങ്കെടുത്തു. കല്‍ക്കട്ടയില്‍ ഐ.എന്‍.എ. വിചാരണ പ്രശ്നത്തിലും ബോംബെയിലെ നാവിക കലാപത്തിലും എ.ഐ.ടി.യു.സി. സജീവമായി ഇടപെട്ടിരുന്നു. 1946 ഫെ. 22-ന് മൂന്നു ലക്ഷം തൊഴിലാളികളാണ് നാവികകലാപത്തെ പിന്തുണച്ചുകൊണ്ട് പണിമുടക്കി പ്രകടനം നടത്തിയത്.

1947 ഫെ.-ല്‍ കൊല്‍ക്കത്തയില്‍ നടന്ന വാര്‍ഷികസമ്മേളനത്തില്‍ ഹിന്ദുസ്ഥാന്‍ മസ്ദൂര്‍ സേവക് സംഘത്തിലെ അംഗങ്ങള്‍ എ.ഐ.ടി.യു.സി.യില്‍ നുഴഞ്ഞു കയറാനും, അതിന്റെ നിയന്ത്രണം കൈക്കലാക്കാനും ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ നയങ്ങള്‍ക്കു പിന്തുണ പ്രഖ്യാപിക്കുന്ന ഒരു പ്രമേയം പാസ്സാക്കിയെടുക്കാനാണ് അവര്‍ ശ്രമിച്ചത്. അതിനെത്തുടര്‍ന്ന് 1947 മേയില്‍ ഹിന്ദുസ്ഥാന്‍ മസ്ദൂര്‍ സേവക് സംഘവും കോണ്‍ഗ്രസ് കക്ഷിയും ചേര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് രൂപവത്കരിച്ചു. കോണ്‍ഗ്രസ് കക്ഷിയുടെ താത്പര്യങ്ങള്‍ക്കും രാഷ്ട്രതാത്പര്യങ്ങള്‍ക്കും എതിരാണ് എ.ഐ.ടി.യു.സി. എന്ന് ഗുല്‍സാരിലാല്‍ നന്ദയും സര്‍ദാര്‍ പട്ടേലും പ്രസ്താവിച്ചു.

കമ്യൂണിസ്റ്റുപാര്‍ട്ടിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് എ.ഐ.ടി.യു.സി.യും രണ്ടായിത്തീര്‍ന്നു. കമ്യൂണിസ്റ്റുപാര്‍ട്ടി(മാര്‍ക്സിസ്റ്റ്)യുടെ നേതൃത്വത്തില്‍ 1970-ല്‍ സെന്റര്‍ ഒഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സ് എന്ന പുതിയ തൊഴിലാളി സംഘടനയുണ്ടായി.

എ.ഐ.ടി.യു.സി.യുടെ സ്ഥാപകനേതാക്കളിലൊരാളായ എസ്.എ. ഡാങ്കേയാണ് ഏറ്റവും ദീര്‍ഘകാലം സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചത്. 1954 മുതല്‍ 1980 വരെ ഇദ്ദേഹം തുടര്‍ച്ചയായി പ്രസിഡന്റോ ജനറല്‍ സെക്രട്ടറിയോ ആയി തെരഞ്ഞെടുക്കപ്പെട്ടു. 1981-ല്‍ വിശാഖപട്ടണം സമ്മേളനം ഇന്ദ്രജിത് ഗുപ്തയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. തുടര്‍ന്നുള്ള സമ്മേളനങ്ങളില്‍ ചതുരാനന്‍മിശ്ര, എം.എസ്. കൃഷ്ണന്‍, ജെ. ചിത്തരഞ്ജന്‍ എന്നിവരെ പ്രസിഡന്റുമാരായും ഹോമിദാജി, എ.ബി. ബര്‍ദാന്‍, കെ.എല്‍. മഹേന്ദ്ര, ഗുരുദാസ് ദാസ് ഗുപ്ത എന്നിവരെ ജനറല്‍ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. 2005-ല്‍ ന്യൂഡല്‍ഹിയില്‍ വച്ച് നടന്ന സമ്മേളനം പ്രമോദ് ഗോഗോയിയെ പ്രസിഡന്റായും ഗുരുദാസ് ദാസ് ഗുപ്തയെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

അഖിലേന്ത്യാ പത്രാധിപ സംഘടന

ഇന്ത്യയിലെ ന്യൂസ്പേപ്പര്‍ ഉടമകളുടെ സംഘടന. 1927 -ല്‍ ഇന്ത്യ, ബര്‍മ(മ്യാന്‍മര്‍), സിലോണ്‍(ശ്രീലങ്ക) എന്നീ രാജ്യങ്ങളിലെ പത്രമുടമകള്‍ ചേര്‍ന്ന് ലണ്ടന്‍ ആസ്ഥാനമാക്കി ആരംഭിച്ച ഈ സ്ഥാപനം 1935 -ല്‍ ഇന്ത്യന്‍ ആന്‍ഡ് ഈസ്റ്റേണ്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി (IENS) ആയി പുനഃസംഘടിപ്പിക്കപ്പെട്ടു. ഒരു പത്രം പ്രസിദ്ധീകരിക്കുന്നതു സംബന്ധിച്ച നിര്‍മാണപരമായ കാര്യങ്ങള്‍ ദ്രുതഗതിയിലും ഫലപ്രദമായും നിര്‍വഹിക്കുന്നതിന് കൂട്ടായി തീരുമാനമെടുത്ത് പ്രവര്‍ത്തിക്കുന്നതിനുള്ള ഒരു കേന്ദ്ര സംഘടനയായിട്ടാണ് ഇത് രൂപകല്പനചെയ്യപ്പെട്ടിരിക്കുന്നത്. ന്യൂഡല്‍ഹിയിലെ സ്റ്റേറ്റ്സ് മാന്‍ ഹൗസില്‍ അന്നത്തെ സ്റ്റേറ്റ്സ്മാന്‍ എഡിറ്റര്‍ ആര്‍തര്‍ മൂറിന്റെ അധ്യക്ഷതയില്‍ 1939 ഫെ. 27-ന് സംഘടനയുടെ ഉദ്ഘാടനം നടന്നു. അന്ന് 14 പ്രമുഖ ഇംഗ്ളീഷ് പത്രങ്ങളുടെ ഉടമകള്‍ ഇതില്‍ സംബന്ധിച്ചിരുന്നു. സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ 1947-ല്‍ 11 അംഗങ്ങളുണ്ടായിരുന്നെങ്കിലും അംഗസംഖ്യ വര്‍ധിച്ചതോടെ ഇതിന്റെ എണ്ണവും പുതുക്കി. ഇന്ന് കുറഞ്ഞത് പതിനഞ്ചും കൂടിയത് അന്‍പതും ആയി ഇത് നിശ്ചയിച്ചിട്ടുണ്ട്. 1947-ല്‍ ബോംബെയിലും മഹാരാഷ്ട്രയിലും കര്‍ണാടകയിലും സൊസൈറ്റിയുടെ പ്രാദേശിക കമ്മിറ്റികള്‍ നിലവില്‍ വന്നു. ഇപ്പോള്‍ ഈ സംഘടനയ്ക്ക് 14 പ്രാദേശിക കമ്മിറ്റികളുണ്ട്. ഇതിനു പുറമേ പരസ്യം, ന്യൂസ് പ്രിന്റ്, ബില്‍ഡിംഗ് ഫിനാന്‍സ്, വ്യാവസായിക ബന്ധവും നിയമകാര്യങ്ങളും പത്രസ്വാതന്ത്യ്രം, ടെക് നോളജിയും ആധുനികവല്‍ക്കരണവും, പരസ്യദാതാക്കളുമായി കൂടിയാലോചന നടത്തല്‍, പ്രസ്സ്, പീരിയോഡിക്കല്‍സ്, പ്രോജക്റ്റുകള്‍, ഇവന്റ്സ്, ചെറുകിട-മീഡിയം പത്രങ്ങള്‍ എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വെവ്വേറെ കമ്മിറ്റികളെയും നിയോഗിച്ചിട്ടുണ്ട്. 1988 ജനു.-യില്‍ സംഘടനയുടെ പേരില്‍ നിന്നും 'ഈസ്റ്റേണ്‍' ഒഴിവാക്കുകയും സംഘടനയുടെ നാമം 'ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി' എന്നാക്കി പരിഷ്കരിക്കുകയും ചെയ്തു. 1999-2000-ല്‍ സൊസൈറ്റിയിലെ അംഗസംഖ്യ 709 ആയിരുന്നു.

തുടക്കത്തില്‍ സൊസൈറ്റി കാര്യദര്‍ശിയുടെ പേര് സെക്രട്ടറി എന്നായിരുന്നെങ്കിലും 1997-ല്‍ സെക്രട്ടറി ജനറല്‍ എന്ന് ഭേദഗതി ചെയ്തു. മാസിക, വാരിക തുടങ്ങിയ ആനുകാലികങ്ങളുടെ ഉടമകള്‍ക്കും ഇതില്‍ അംഗമാകാം. 1938-ല്‍ ലണ്ടനിലെ റോയിട്ടര്‍ ന്യൂസ് ഏജന്‍സി 'എ' വിഭാഗം പത്രങ്ങള്‍ക്ക് ന്യൂസ് സര്‍വീസ് നല്കിപ്പോന്നിരുന്നു. പിന്നീട് റോയിട്ടറിന്റെ ഭരണവ്യവസ്ഥകളില്‍ മാറ്റം വന്നതോടെ ഈ സേവനം 'അസോസിയേറ്റഡ് പ്രസ് ഒഫ് ഇന്ത്യ' (API) ഏറ്റെടുത്തു. തുടര്‍ന്ന് 1946-ല്‍ 'പ്രസ് ട്രസ്റ്റ് ഒഫ് ഇന്ത്യ' (PTI) എന്ന പേരില്‍ ഒരു സ്വതന്ത്രകമ്പനി ആരംഭിക്കാനും അതിന്റെ ഡയറക്ടര്‍ ബോര്‍ഡിനെ നിശ്ചയിക്കാനും സൊസൈറ്റി തീരുമാനിച്ചു. പരസ്യ ഏജന്‍സികള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള ചട്ടങ്ങള്‍ സൊസൈറ്റി നിര്‍ണയിക്കുകയും അവര്‍ക്ക് അനുവദിക്കേണ്ട കമ്മിഷന്‍ നിരക്കുകള്‍ക്ക് വ്യവസ്ഥ ഉണ്ടാക്കുകയും ചെയ്തു. അക്രഡിറ്റഡ് പരസ്യ ഏജന്‍സികള്‍ നല്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങള്‍ക്ക് കമ്മിഷന്‍ കഴിച്ചുള്ള തുക കൃത്യമായി നല്‍കുന്നുണ്ടോ എന്ന് എല്ലാ മാസവും പരിശോധിക്കാനായി പ്രത്യേകം റിവ്യൂ കമ്മിറ്റികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ന്യായമായ വിലയ്ക്ക് ന്യൂസ് പ്രിന്റ് പത്രങ്ങള്‍ക്ക് കൃത്യമായി ലഭ്യമാക്കുക എന്ന പ്രധാനപ്പെട്ട ചുമതലയും സൊസൈറ്റിയില്‍ നിക്ഷിപ്തമാണ്. ന്യൂസ് പ്രിന്റിന്റെ ഇറക്കുമതിക്കാര്യത്തില്‍ പത്രമുടമകള്‍ നേരിടേണ്ടിവന്ന പല തടസ്സങ്ങളും ബുദ്ധിമുട്ടുകളും പരിഗണിച്ച് 1995 മേയ് മുതല്‍ ഈ ഉത്പന്നം ഓപ്പണ്‍ ജനറല്‍ ലൈസന്‍സിന്റെ പരിധിയില്‍ സര്‍ക്കാര്‍ കൊണ്ടുവരികയും യഥാര്‍ഥ ഉപഭോക്താവിന് അത് ഇറക്കുമതി ചെയ്യാന്‍ അനുവാദം നല്കുകയും ചെയ്തു. ഇന്ത്യയിലെ 56 ന്യൂസ് പ്രിന്റ് മില്ലുകളിലായി 9.5 ലക്ഷം ടണ്‍ പത്രക്കടലാസ് പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്നുണ്ട്. ഇവയും ന്യായവിലയ്ക്ക് പത്ര സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സൊസൈറ്റി ബാധ്യസ്ഥമാണ്. ചാരിറ്റബിള്‍ സ്ഥാപനമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ സൊസൈറ്റിയെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര അണുശക്തി സംഘടന

International Atomic Energy Agency:(I.A.E.A)

അണുശക്തി-ഗവേഷണം, പ്രയോഗം എന്നിവയെ സംബന്ധിച്ച ലോകസംഘടന. 1957 ജൂല. 29-ന് ആണ് ഇതു സ്ഥാപിതമായത്. ഇതില്‍ 139 രാഷ്ട്രങ്ങള്‍ അംഗങ്ങളാണ് (2006).

ഇതിന്റെ നിയമാവലി തയ്യാറാക്കാന്‍ 1954-ല്‍ പ്രവര്‍ത്തകസമിതി ആദ്യമായി യോഗംകൂടി. ഐക്യരാഷ്ട്രകേന്ദ്രത്തില്‍വച്ചു കൂടിയ 81 രാഷ്ട്രങ്ങളുടെ സമ്മേളനം നിയമാവലി അംഗീകരിച്ചു. 1959 ഒ. 1-നു വിയന്നയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തിന്റെ പ്രാരംഭത്തില്‍ 54 രാഷ്ട്രങ്ങളും അവസാനമായപ്പോള്‍ 59 രാഷ്ട്രങ്ങളും പങ്കെടുക്കുകയുണ്ടായി. ഈ സമ്മേളനത്തില്‍വച്ച് നയരൂപവത്കരണസമിതി (ബോര്‍ഡ് ഒഫ് ഗവര്‍ണേഴ്സ്) ഉണ്ടാക്കി. ഈ സമിതിയില്‍ 23 അംഗങ്ങളുണ്ടായിരുന്നു. 1963-ല്‍ അംഗസംഖ്യ 25 ആയി ഉയര്‍ത്തി. അമേരിക്കക്കാരനായ സ്റ്റെര്‍ലിങ് കോള്‍ ആദ്യത്തെ ഡയറക്ടര്‍ജനറല്‍ ആയി നിയമിക്കപ്പെട്ടു. സംഘടനയുടെ ഇപ്പോഴത്തെ ഡയറക്ടര്‍ ജനറലായ മുഹമ്മദ്. എന്‍. ബര്‍ദായിക്കും സംഘടനയ്ക്കും (2005) ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി.

അണുശക്തിയുടെ സമാധാനപരമായ ഉപയോഗത്തെക്കുറിച്ചു പഠനം നടത്തുന്നതിനും വികസ്വരരാഷ്ട്രങ്ങള്‍ക്ക് അണുശക്തിയുടെ സമാധാനപരമായ ഉപയോഗത്തില്‍ മാര്‍ഗദര്‍ശനം നല്കുന്നതിനും ശാസ്ത്രസമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിനും ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കായി ധനസഹായം നല്കുന്നതിനും അംഗരാഷ്ട്രങ്ങളുടെ ആവശ്യമനുസരിച്ച് വിദഗ്ധസഹായം എത്തിച്ചുകൊടുക്കുന്നതിനും ഈ സംഘടനയ്ക്കു കഴിഞ്ഞു.

ആദ്യത്തെ 10 വര്‍ഷത്തിനകംതന്നെ സംഘടന ഏകദേശം 30,000 ഫെലോഷിപ്പുകള്‍ നല്കി. വിദഗ്ധസംഘങ്ങളുടെ റിപ്പോര്‍ട്ടുകള്‍, സമ്മേളനനടപടികള്‍ തുടങ്ങി വിവിധ പ്രസിദ്ധീകരണങ്ങള്‍ ഇംഗ്ളീഷ്, റഷ്യന്‍, ഫ്രഞ്ച്, സ്പാനിഷ് എന്നീ ഭാഷകളില്‍ ഈ സംഘടന പ്രസിദ്ധീകരിക്കുന്നുണ്ട്. റേഡിയോ ഐസോടോപ്പുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഒരു ലഘുലേഖ ഈ സംഘടന തയ്യാറാക്കി. സംഘടനയുടെ കീഴില്‍ ആദ്യത്തെ പരീക്ഷണശാലയുണ്ടായത് 1958-ല്‍ ആണ്. 1961-ല്‍ വിയന്നയില്‍നിന്നും 32 കി.മീ. തെ.കി. മാറിയുള്ള സീബേഴ്സ് ഡോര്‍ഫ് എന്ന സ്ഥലത്ത് ഭൌതികശാസ്ത്രം, രസതന്ത്രം, സമുദ്രവിജ്ഞാനം, വൈദ്യശാസ്ത്രഭൌതികം (Medical physics) എന്നീ വകുപ്പുകളടങ്ങിയ ഒരു പരീക്ഷണശാല പ്രവര്‍ത്തനമാരംഭിച്ചു. 1963-ല്‍ മധ്യപൌരസ്ത്യപ്രാദേശിക ഐസോടോപുകേന്ദ്രം അറബിരാഷ്ട്രങ്ങളുടെ ആവശ്യത്തിലേക്കായി കൈറോവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1964-ല്‍ ഇറ്റലിയില്‍ (Trieste) സൈദ്ധാന്തിക ഭൌതികപഠനങ്ങള്‍ക്കായി ഒരു സ്ഥാപനം ആരംഭിച്ചു. ജലവിജ്ഞാനത്തിലും ഔഷധനിര്‍മാണത്തിലും കൃഷിയിലും വ്യവസായങ്ങളിലും ഐസോടോപുകളുടെ ഉപയോഗം കൊണ്ടുണ്ടാകാവുന്ന നേട്ടങ്ങളെക്കുറിച്ച് ഈ സംഘടന വിശദമായി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഐസോടോപുകളുടെ പ്രമാണങ്ങള്‍ (standards) തയ്യാറാക്കി അംശാങ്കന (fractional marking) ആവശ്യങ്ങള്‍ക്കായി വിവിധ രാഷ്ട്രങ്ങളില്‍ വിതരണം ചെയ്തു. അണുശക്തി ഉത്പാദനത്തിനാവശ്യമായ ഇന്ധനങ്ങളുടെ ഒരു ബാങ്ക് എന്ന നിലയില്‍ ഈ സംഘടനയ്ക്കു പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. സംഘടന തയ്യാറാക്കിയ, റിയാക്റ്ററുകളുടെ ഉപയോഗം സംബന്ധിച്ച നിബന്ധനകള്‍ 1965-ലും അണുതേജോവശിഷ്ടനിബന്ധനകള്‍ 1967-ലും പ്രാബല്യത്തില്‍ വന്നു. ഇറാഖ് അണ്വായുധങ്ങള്‍ നിര്‍മിക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ IAEA പരിശോധകര്‍ ശ്രമിച്ചത് ആധുനിക ചരിത്രഭാഗമാണ്. വിയന്നയിലെ പ്രധാന കാര്യാലയത്തിനു പുറമെ ഇന്ന് സീബേഴ്ഡോര്‍ഫ്, മൊണാക്കൊ, ടൊറോണ്‍ടൊ, ടോക്യോ എന്നിവിടങ്ങളിലും കാര്യാലയങ്ങളുണ്ട്.

അന്താരാഷ്ട്ര അഭയാര്‍ഥി സംഘടന

International Refugee Organization

അഭയാര്‍ഥികളുടെ പുനരധിവാസം ലക്ഷ്യമാക്കി ഐക്യരാഷ്ട്രസഭയുടെ നിയന്ത്രണത്തില്‍ 1946-ല്‍ സ്ഥാപിച്ച അന്താരാഷ്ട്ര സംഘടന. രണ്ടാം ലോകയുദ്ധത്തിനുശേഷം സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ നിവൃത്തിയില്ലാതെ യൂറോപ്യന്‍ രാജ്യങ്ങളിലും ചൈനയിലും കഴിഞ്ഞുവന്ന അഭയാര്‍ഥികളെയും അനാഥരേയും പുനരധിവാസത്തിനു സഹായിക്കുകയായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം. അഭയാര്‍ഥികളെ ക്യാമ്പില്‍ താമസിപ്പിക്കുക, അവര്‍ക്കുവേണ്ട ഭക്ഷണം, വസ്ത്രം, വൈദ്യസഹായം, തൊഴില്‍പരിശീലനം തുടങ്ങിയവ നല്കുക, പുനരധിവാസാര്‍ഥം അന്യരാജ്യങ്ങളിലേക്കയയ്ക്കുക എന്നിവ ഈ സംഘടനയുടെ പ്രവര്‍ത്തനപരിധിയില്‍പ്പെടുന്നു. ആയിരക്കണക്കിന് കുട്ടികളെ അവരുടെ രക്ഷിതാക്കളെ കണ്ടുപിടിക്കുന്നതിനോ വളര്‍ത്തുഗൃഹങ്ങളില്‍ ഏല്പിക്കുന്നതിനോ ഈ സംഘടന സഹായിച്ചിട്ടുണ്ട്. രോഗവിമുക്തരല്ലാത്തതുകൊണ്ട് അന്യരാജ്യങ്ങളില്‍ പ്രവേശനം നിഷേധിച്ചവര്‍ക്കും പ്രായാധിക്യംകൊണ്ടു ബുദ്ധിമുട്ടുന്നവര്‍ക്കുംവേണ്ടി സ്ഥാപനങ്ങളുണ്ടാക്കി സഹായിക്കുന്നതിനും നേതൃത്വം നല്കിയത് ഈ സംഘടനയാണ്.

1947 ജൂല. 1-ന് ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 18 രാഷ്ട്രങ്ങള്‍ സജീവമായി പങ്കെടുക്കുകയും സംഘടനയുടെ ചെലവിനുവേണ്ട സാമ്പത്തികസഹായം നല്കുകയും ചെയ്തു. അമേരിക്ക, ആസ്റ്റ്രേലിയ, ഇംഗ്ളണ്ട്, ഇറ്റലി, ഐസ്ലാന്‍ഡ്, കാനഡാ, ഗ്വാട്ടിമാലാ, ചൈന, ഡെന്‍മാര്‍ക്ക്, ഡൊമിനിക്കന്‍ റിപ്പബ്ളിക്ക്, നെതര്‍ലന്‍ഡ്സ്, ന്യൂസിലന്‍ഡ്, നോര്‍വേ, ഫ്രാന്‍സ്, ബല്‍ജിയം, ബ്രസീല്‍, ലക്സംബര്‍ഗ്, വെനീസുലാ എന്നീ 18 രാഷ്ട്രങ്ങളാണ് സംഘടനയെ സഹായിച്ചുവന്നത്. 1947-ല്‍ ഈ സംഘടന അതിന്റെ മുന്‍ഗാമിയായ 'അണ്‍റാ' (United Nations Relief and Rehabilitation Administration)യുടെ പ്രവര്‍ത്തനങ്ങളുടെയും 1939-ല്‍ സ്ഥാപിച്ച 'അഭയാര്‍ഥികള്‍ക്കായുള്ള ഇന്റര്‍ഗവണ്‍മെന്റല്‍ കമ്മിറ്റി' നടത്തിവന്ന പുനരധിവാസപ്രവര്‍ത്തനങ്ങളുടെയും അഭയാര്‍ഥികളുടെ സംരക്ഷണത്തിനും സുരക്ഷിതത്ത്വത്തിനുവേണ്ട ഉത്തരവാദിത്വങ്ങളുടെയും ചുമതല ഏറ്റെടുത്തു. ഇന്റര്‍ഗവണ്‍മെന്റല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം അഭയാര്‍ഥിസംഘടനയുടെ ആവിര്‍ഭാവത്തോടെ അവസാനിപ്പിച്ചു.

1947 ജൂല. മുതല്‍ 1952 ജനു. വരെയുള്ള കാലത്ത് മറ്റു രാജ്യങ്ങളില്‍ പുനരധിവാസത്തിനും സംരക്ഷണത്തിനും കാത്തുനിന്നിരുന്ന 15 ലക്ഷം ആളുകളെ ജര്‍മനി, ആസ്റ്റ്രിയാ തുടങ്ങിയ യൂറോപ്യന്‍രാജ്യങ്ങളില്‍ പ്രത്യേക ക്യാമ്പുകളില്‍ താമസിപ്പിച്ച് സംരക്ഷണം നല്കിയത് ഈ സംഘടനയുടെ ശ്രമംമൂലമാണ്. 1952 ജനു.-ല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചപ്പോള്‍ അഞ്ച് ലക്ഷം ആളുകള്‍ പുനരധിവാസസൌകര്യങ്ങള്‍ കിട്ടാതെ യൂറോപ്പില്‍ കഴിയുകയായിരുന്നു.


സംഘടനയുടെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗരാഷ്ട്രങ്ങള്‍ 40 കോടി ഡോളര്‍ നല്കിയിരുന്നു. 10 ലക്ഷം ആളുകളെ ആസ്റ്റ്രേലിയയിലും കാനഡയിലും അമേരിക്കയിലും ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രങ്ങളിലും പുനരധിവസിപ്പിക്കുന്നതിനാണ് ഇതില്‍ 19.5 കോടി ഡോളര്‍ ചിലവിട്ടത്. ചൈനയിലുണ്ടായിരുന്ന യൂറോപ്യന്‍ വംശജരായ 23,000 ആളുകളെ മറ്റു രാഷ്ട്രങ്ങളില്‍ പുനരധിവസിപ്പിക്കുകയും ചെയ്തു.

അന്താരാഷ്ട്ര കാര്‍ഷികകേന്ദ്രം

കൃഷിക്കാരുടെ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി അന്താരാഷ്ട്രീയാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച സ്ഥാപനം (International Institute of Agriculture). വിള ഉത്പാദനം, കന്നുകാലിസമ്പത്ത്, കാര്‍ഷികോത്പന്നങ്ങളുടെ വില, കാര്‍ഷികവിപണനം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുക, അവ സാംഖ്യികമായി അപഗ്രഥിക്കുക, ഈ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുക എന്നിവയായിരുന്നു ഈ കേന്ദ്രത്തിന്റെ ശ്രദ്ധാര്‍ഹമായ സേവനങ്ങള്‍. ഈ കേന്ദ്രം കാര്‍ഷിക നിയമ നിര്‍മാണം, കാര്‍ഷിക സഹകരണകേന്ദ്രങ്ങള്‍ എന്നിവയെപ്പറ്റി സമഗ്രമായി പഠിക്കുകയും ചെയ്തിരുന്നു.

1905 മേയ് മാസത്തില്‍ ആരംഭിച്ച ഈ കേന്ദ്രത്തിന്റെ സ്ഥാപകന്‍ കാലിഫോര്‍ണിയയില്‍ സാക്രമെന്റോ നഗരത്തിലെ ഒരു വ്യാപാരിയായ ഡേവിഡ് ലൂബിന്‍ ആണ്. ഇറ്റലിയിലെ രാജാവായിരുന്ന വിക്ടര്‍ എമ്മാനുവല്‍ മൂന്നാമന്റെ ക്ഷണപ്രകാരം 1905-ല്‍ റോമില്‍ സമ്മേളിച്ച യോഗത്തിലാണ് ഈ കേന്ദ്രം സ്ഥാപിക്കുവാനുള്ള തീരുമാനമെടുത്തത്. ഈ കേന്ദ്രത്തിന്റെ നിര്‍ദേശപത്രികയ്ക്ക് 77 രാഷ്ട്രങ്ങളുടെ പിന്‍തുണയുണ്ടായിരുന്നു.

രണ്ടു വര്‍ഷത്തിലൊരിക്കല്‍ സമ്മേളിക്കാറുള്ള 'ജനറല്‍ അസംബ്ളി'യാണ് കേന്ദ്രത്തിന്റെ നിയമനിര്‍മാണസമിതി. അസംബ്ളികൂടാതെ മറ്റു പല സമിതികളും കേന്ദ്രത്തിനുണ്ട്. കേന്ദ്രത്തിന്റെ അധീനതയിലുള്ള ഗ്രന്ഥശാല ലോകത്ത് അന്നുണ്ടായിരുന്നതില്‍ ഏറ്റവും മെച്ചപ്പെട്ട ഒന്നായിരുന്നു. കേന്ദ്രത്തിന്റെ നടത്തിപ്പിനുവേണ്ട ധനസഹായം നല്കിയിരുന്നത് അംഗരാഷ്ട്രങ്ങളാണ്.

ഇംഗ്ളീഷ്-ഫ്രഞ്ച് ഭാഷകളില്‍ പല ആനുകാലിക പ്രസിദ്ധീകരണങ്ങളും പ്രത്യേക റിപ്പോര്‍ട്ടുകളും ഈ സ്ഥാപനം പ്രകാശനം ചെയ്തിട്ടുണ്ട്. ഇന്റര്‍നാഷണല്‍ റിവ്യൂ ഒഫ് അഗ്രികള്‍ച്ചറല്‍ എക്കണോമിക്സ് എന്ന പ്രസിദ്ധീകരണം അഞ്ചു ഭാഷകളില്‍ പ്രകാശിപ്പിച്ചിരുന്നു.

ആഗോളവ്യാപകമായി 1930-ലും 1940-ലും കാര്‍ഷിക കാനേഷുമാരിയെടുക്കാനുള്ള ശ്രമം നടത്തിയത് ഈ കേന്ദ്രമാണ്. ഈ കേന്ദ്രം ലീഗ് ഒഫ് നേഷന്‍സ്, അന്താരാഷ്ട്രതൊഴില്‍സംഘടന എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് കാര്‍ഷിക പുരോഗതിക്കാവശ്യമായ പല പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. രണ്ടാംലോകയുദ്ധകാലത്ത് ചുരുങ്ങിയ തോതിലെങ്കിലും കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവന്നിരുന്നു.

1943-ല്‍ ഐക്യരാഷ്ട്രസഭയുടെ കാര്‍ഷികവിഭാഗമായ ഭക്ഷ്യകാര്‍ഷികസംഘടന (Food and Agricultural Organization) രൂപംകൊണ്ടതോടെ അന്താരാഷ്ട്രകാര്‍ഷികകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും കേന്ദ്രം ഭക്ഷ്യകാര്‍ഷികസംഘടനയുമായി ലയിപ്പിക്കണമെന്നും നിര്‍ദേശങ്ങളുണ്ടായി. 1946 ജൂല. 31-നു കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. കേന്ദ്രം നടത്തിവന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ പുതിയ സംഘടനയെ ഏല്പിച്ചു. കേന്ദ്രത്തിന്റെ വകയായ ഡേവിഡ് ലൂബിന്‍ സ്മാരകഗ്രന്ഥശാലയും ഭക്ഷ്യകാര്‍ഷികസംഘടനയ്ക്ക് കൈമാറ്റം ചെയ്തു.

അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന

ജ്യോതിശാസ്ത്ര പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടന. വിവിധ ലോകരാഷ്ട്രങ്ങളിലെ ദേശീയ ജ്യോതിശാസ്ത്ര സംഘടനകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംഘടനയില്‍ ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രജ്ഞരും ഗവേഷകരും അംഗങ്ങളാണ്. 2006 ആഗ.-ലെ കണക്കനുസരിച്ച് ഈ സംഘടനയില്‍ 85 രാഷ്ട്രങ്ങളില്‍ നിന്നുള്ള 8858 അംഗങ്ങള്‍ ഉണ്ട്. അമച്വര്‍ ജ്യോതിശാസ്ത്രജ്ഞര്‍ക്കും അംഗത്വം നല്കാറുണ്ട്. 1919-ല്‍ ആണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന രൂപവത്കൃതമായത്. ബെഞ്ചമിന്‍ ബെയ്ലോഡ് (Benjamin Baillaud) ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്.

നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, ഛിന്നഗ്രഹങ്ങള്‍, മറ്റ് ഖഗോളീയ വസ്തുക്കള്‍; പ്രതിഭാസങ്ങള്‍ തുടങ്ങിയവ നാമകരണം ചെയ്യുവാന്‍ അധികാരമുള്ള ഔദ്യോഗിക സമിതിയായി അന്താരാഷ്ട്ര ജ്യോതിശാസ്ത്രസംഘടന അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എല്ലാ അംഗങ്ങളും ഉള്‍പ്പെടുന്ന ജനറല്‍ അസംബ്ളിയാണ് ഈ സംഘടനയുടെ പരമാധികാര സമിതി. മൂന്നു വര്‍ഷം കൂടുമ്പോള്‍ ചേരുന്ന ജനറല്‍ അസംബ്ളിയാണ് ശാസ്ത്രസംബന്ധിയായ തീരുമാനങ്ങള്‍ എടുക്കുന്നത്. 2006 ആഗ.-ല്‍ ചെക്ക് തലസ്ഥാനമായ പ്രാഗില്‍ ചേര്‍ന്ന 26-ാമത് ജനറല്‍ അസംബ്ളി ജ്യോതിശാസ്ത്ര സംബന്ധിയായ ചില സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുകയുണ്ടായി. ഗ്രഹങ്ങളുടെ നിര്‍വചനത്തെ പുനര്‍നിര്‍വചിച്ചുകൊണ്ട് അസംബ്ളി പാസ്സാക്കിയ പ്രമേയമനുസരിച്ച് 'പ്ളൂട്ടോ'യ്ക്ക് ഗ്രഹമെന്ന പദവി നഷ്ടമായിട്ടുണ്ട്. 1930-ലെ ജനറല്‍ അസംബ്ളിയാണ് പ്ളൂട്ടോയെ ഒന്‍പതാമത്തെ ഗ്രഹമായി അംഗീകരിച്ചത്. പ്ളൂട്ടോ ഒരു കുള്ളന്‍ ഗ്രഹം എന്ന നിലയിലേക്ക് തരംതാഴ്ത്തപ്പെട്ടതോടെ സൌരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം എട്ടായി കുറഞ്ഞിരിക്കുകയാണ്. പുതിയ നിര്‍വചനമനുസരിച്ച് ഒരു ഖഗോള വസ്തുവിനെ ഗ്രഹമായി കണക്കാക്കണമെങ്കില്‍ അത് സ്വന്തം ഗുരുത്വാകര്‍ഷണത്തിനു വിധേയമായി ഗോളാകൃതി പ്രാപിക്കുവാന്‍തക്ക വലുപ്പമുള്ളതായിരിക്കണം. കൂടാതെ ഒരു ഗ്രഹത്തിനു സ്വന്തം പരിസരത്തിനുമേല്‍ പൂര്‍ണ നിയന്ത്രണാധികാരം നിലനിര്‍ത്തുവാന്‍ സാധിക്കുകയും വേണം. പ്ളൂട്ടോ ഗോളാകാരമുള്ള ഒരു ഖഗോള വസ്തുവാണെങ്കിലും 'നെപ്റ്റ്യൂണി'ന്റെ ഭ്രമണമേഖലയിലേക്ക് കടക്കുകയും നെപ്റ്റ്യൂണിന്റെ ഗുരുത്വാകര്‍ഷണത്തിനു -വിധേയമാകുകയും ചെയ്യുന്നതിനാലാണ് പ്ളൂട്ടോയെ ഗ്രഹമായി കണക്കാക്കാനാവില്ല എന്ന തീരുമാനം ഉണ്ടായത്.

അന്താരാഷ്ട്ര തൊഴില്‍ സംഘടന

International Labour Organiszation

ഒന്നാം ലോകയുദ്ധത്തിനു പൂര്‍ണവിരാമമിട്ട 1919-ലെ സന്ധിപ്രമാണത്തിന്റെ ഫലമായി രൂപംകൊണ്ട ഒരു അന്താരാഷ്ട്ര സ്ഥാപനം. 'ലീഗ് ഒഫ് നേഷന്‍സി'ന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവന്നിരുന്ന ഈ സംഘടന 1946-ല്‍ തൊഴില്‍പരമായ കാര്യങ്ങളില്‍ ഐക്യരാഷ്ട്രസഭയുടെ വിദഗ്ധമണ്ഡലമായിത്തീര്‍ന്നു. എല്ലാ രാഷ്ട്രങ്ങളിലുമുള്ള തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും സാമ്പത്തിക-സാമൂഹികനീതി കൈവരിക്കുന്നതിനും യോജിച്ചു പ്രവര്‍ത്തിക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. അന്താരാഷ്ട്രസംഘടനകളില്‍ ത്രികക്ഷി പ്രാതിനിധ്യമുള്ള ഏകസ്ഥാപനമാണ് അന്താരാഷ്ട്രതൊഴില്‍സംഘടന. ഓരോ അംഗരാഷ്ട്രത്തിന്റെയും ഗവണ്‍മെന്റുകള്‍ക്കു മാത്രമല്ല. അവിടങ്ങളിലെ സംഘടിത തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും ഈ സംഘടനയില്‍ പ്രാതിനിധ്യമുണ്ട്. ഗവണ്‍മെന്റ്, മുതലുടമ, തൊഴിലാളി എന്നിവരുടെ പ്രാതിനിധ്യം 2:1:1 എന്ന അനുപാതത്തിലാണ്. എല്ലാ അംഗങ്ങള്‍ക്കും തുല്യവോട്ടവകാശമുണ്ട്. ഈ സംഘടനയുടെ ആസ്ഥാനം ജനീവ (സ്വിറ്റ്സര്‍ലന്‍ഡ്) ആണ്. 1969-ല്‍ സംഘടനയ്ക്ക് നോബല്‍ സമ്മാനം ലഭിച്ചു.

ലക്ഷ്യങ്ങള്‍. സാമ്പത്തികസമത്വത്തിലും സാമൂഹികനീതിയിലും കൂടി മാത്രമേ ലോകമെങ്ങും സ്ഥായിയായ സമാധാനം ഉണ്ടാക്കാന്‍ കഴിയൂ എന്നതാണ് സംഘടനയുടെ മൌലികതത്ത്വം. 1919-ല്‍ സംഘടനയുടെ ഭരണഘടന ഉണ്ടാക്കിയപ്പോഴും 1944-ല്‍ ഫിലാഡല്‍ഫിയയില്‍ നടന്ന തൊഴില്‍സമ്മേളനത്തിലും ഈ വസ്തുത ഊന്നിപ്പറഞ്ഞിരുന്നു. തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താതിരിക്കുന്നതും അവര്‍ക്കു ദോഷം ഉണ്ടാകുന്ന രീതിയില്‍ തൊഴില്‍ സാഹചര്യങ്ങള്‍ ഉണ്ടാകുന്നതും ലോകസമാധാനത്തിന് അപകടമാണെന്നതുകൊണ്ട് ഈ ദുഃസ്ഥിതി അവസാനിപ്പിക്കണമെന്ന് സംഘടന വ്യക്തമാക്കിയിട്ടുണ്ട്. സംഘടനയുടെ പ്രധാനോദ്ദേശ്യങ്ങള്‍ 1944-ല്‍ പ്രസ്താവിച്ചപ്പോഴും മൌലികതത്ത്വങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കിയിരുന്നു. 'എവിടെയെങ്കിലും ദാരിദ്യ്രമുണ്ടെങ്കില്‍ അത് എല്ലായിടത്തും ഐശ്വര്യത്തിന് വിഘാതമായിരിക്കും' എന്നത് സംഘടനയുടെ ആദര്‍ശസൂക്തമാണ്. ജനങ്ങള്‍ക്ക് സ്വാതന്ത്യ്രവും സാമ്പത്തികസുരക്ഷിതത്വവും അവസരസമത്വവും പ്രദാനം ചെയ്യുന്നതോടൊപ്പം അവര്‍ക്ക് ഭൌതികവും മാനസികവുമായ വളര്‍ച്ചയുണ്ടാകാന്‍ കഴിയണമെന്നും ഈ ലക്ഷ്യങ്ങള്‍ നടപ്പിലാക്കുകയാണ് സംഘടനയുടെ ദേശീയവും അന്താരാഷ്ട്രീയവുമായ പ്രവര്‍ത്തനങ്ങളുടെയെല്ലാം അടിസ്ഥാനമെന്നും ഇതിന്റെ വെളിച്ചത്തില്‍ എല്ലാ അന്താരാഷ്ട്ര സാമ്പത്തികബന്ധങ്ങളും പരിശോധിക്കുന്നതിനുള്ള ചുമതല അന്താരാഷ്ട്രതൊഴില്‍ സംഘടനയ്ക്കുള്ളതാണെന്നും സംഘടനയുടെ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മൌലികോദ്ദേശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തൊഴില്‍ സംബന്ധമായ എല്ലാ പരിപാടികളും നിര്‍വഹിക്കുകയും അവയുടെ അഭിവൃദ്ധിക്കുവേണ്ടി സംഘടന സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. തൊഴില്‍സാഹചര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ജീവിതനിലവാരം ഉയര്‍ത്തുന്നതിനും വേണ്ട പദ്ധതികള്‍ ആവിഷ്കരിക്കുക; തൊഴിലാളികള്‍ക്ക് സാങ്കേതികപരിശീലനം നല്കുക; ജോലിസമയം, വേതനം എന്നിവയെ സംബന്ധിച്ച നയങ്ങള്‍ രൂപവത്കരിക്കുക; സൌഹാര്‍ദപരമായ മുതലാളി-തൊഴിലാളി ബന്ധങ്ങള്‍ക്ക് പ്രോത്സാഹനം നല്കുക; തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷിതത്വം ഏര്‍പ്പെടുത്തുക; ആരോഗ്യസംരക്ഷണം, അടിസ്ഥാന വിദ്യാഭ്യാസം എന്നിവ സംഘടിപ്പിക്കുക തുടങ്ങിയവ സംഘടനയുടെ പ്രവര്‍ത്തനപരിധിയില്‍പ്പെടുന്നു. ഇവ കൂടാതെ അന്താരാഷ്ട്ര കണ്‍വന്‍ഷനുകള്‍ ഏര്‍പ്പെടുത്തുന്നതിന് അംഗരാഷ്ട്രങ്ങളോടു ശുപാര്‍ശ ചെയ്യുക, അംഗരാജ്യങ്ങള്‍ അന്യോന്യം സാങ്കേതിക സഹായങ്ങള്‍ നല്കുക, ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക, തൊഴിലില്ലായ്മ നിര്‍മാര്‍ജനം ചെയ്യുക എന്നിവയും സംഘടനയുടെ പ്രവര്‍ത്തനങ്ങളാണ്.

സംഘടനയുടെ ആവിര്‍ഭാവം. സാര്‍വത്രികമായ വ്യവസായവത്കരണവും അന്താരാഷ്ട്ര-സാമ്പത്തിക മത്സരങ്ങളും ഉള്‍ക്കൊണ്ട സമാധാനഭഞ്ജകങ്ങളായ വിപത്തുകളെയും തൊഴിലാളികളുടെ ദുരിതങ്ങളെയും അവ ഇല്ലാതാക്കാന്‍ ഭരണകൂടങ്ങള്‍ തമ്മില്‍ സാമ്പത്തികക്കരാറുകള്‍ ഉണ്ടാക്കുന്നതിന്റെയും അഭിലഷണീയത 19-ാം ശ.-ത്തില്‍തന്നെ പല സാമ്പത്തിക ശാസ്ത്രജ്ഞന്‍മാര്‍ക്കും ബോധ്യപ്പെട്ടുതുടങ്ങിയിരുന്നു. അതിന്റെ ഫലമായി സ്വിറ്റ്സര്‍ലന്‍ഡിലെ ബേസില്‍ നഗരം ആസ്ഥാനമാക്കി തൊഴില്‍ നിയമനിര്‍മാണത്തിന് 1900-ല്‍ 'ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ലേബര്‍ ലജിസ്ളേഷന്‍' (International Association for labour Legislation) എന്ന ഒരു അന്താരാഷ്ട്രസംഘം സ്വകാര്യമേഖലയില്‍ ഉദയം ചെയ്തു. അന്താരാഷ്ട്ര തൊഴില്‍സംഘടനയുടെ മുന്‍ഗാമികളില്‍ ഒന്നായിരുന്നു ഈ സ്ഥാപനം.

ഒന്നാംലോകയുദ്ധകാലത്ത് വ്യവസായശാലകളില്‍ തീവ്രയത്നം നടത്താനും പടക്കളങ്ങളില്‍ ജീവത്യാഗം ചെയ്യാനും പ്രേരിതരായ തൊഴിലാളികള്‍ സമാധാന-സന്ധിയാലോചനക്കാലത്ത് തങ്ങളുടെ നേതാക്കള്‍ മുഖേന അതില്‍ പ്രാതിനിധ്യം വേണമെന്ന് വാദിച്ചു. 1919-ല്‍ ആദ്യം ബേണ്‍ നഗരത്തില്‍ ചേര്‍ന്ന ഒരു അന്താരാഷ്ട്ര തൊഴിലാളി സമ്മേളനം തൊഴിലാളികള്‍ക്ക് പകുതി അംഗസംഖ്യയുള്ളതും നിയമ നിര്‍മാണാധികാരം ഉള്ളതുമായ ഒരു അന്താരാഷ്ട്രതൊഴില്‍ പാര്‍ലമെന്റ് ഉണ്ടാക്കണമെന്നാവശ്യപ്പെട്ടു. ഇതിന്റെ ഫലമായി 'അമേരിക്കന്‍ ഫെഡറേഷന്‍ ഒഫ് ലേബറി'ന്റെ പ്രസിഡന്റായ സാമുവല്‍ ഗോംപേഴ്സിന്റെ അധ്യക്ഷതയില്‍ ഒരു കമ്മീഷന്‍ രൂപവത്കൃതമായി. നിയമനിര്‍മാണാധികാരമുളള ഒരു മഹാസമിതിയുടെ രൂപവത്കരണം അപ്രായോഗികമെന്ന് ബോധ്യമായതിനാല്‍ ത്രികക്ഷി പ്രാതിനിധ്യമുള്ളതും അംഗരാഷ്ട്രങ്ങള്‍ക്കു ശുപാര്‍ശ ചെയ്യുവാന്‍ അധികാരമുള്ളതുമായ ഒരു സംഘടന വിഭാവന ചെയ്യപ്പെട്ടു. ഇവ അംഗീകരിച്ച് വാഴ്സായി സമാധാന ഉടമ്പടിയുടെ ഭാഗമാക്കിയാണ് അന്താരാഷ്ട്രതൊഴില്‍സംഘടന രൂപംകൊണ്ടത്. അന്താരാഷ്ട്രക്കരാറുകള്‍, ശുപാര്‍ശകള്‍, സാങ്കേതികസഹായം, ഗവേഷണം, പ്രചാരണം എന്നീ രംഗങ്ങളില്‍ സംഘടന ശ്രദ്ധിക്കുവാന്‍ തുടങ്ങി. ജനാധിപത്യ ഗവണ്‍മെന്റുകളില്‍ നിന്നാണ് ഈ സ്ഥാപനം അതിന്റെ നിയാമകശക്തിയും, മറ്റു വിഭവങ്ങളും സംഭരിക്കുന്നത്.

അന്താരാഷ്ട്രതൊഴില്‍സംഘടനയുടെ പ്രഥമസമ്മേളനം 1919 ഒ.-ല്‍ വാഷിങ്ടണില്‍ ചേര്‍ന്നു. ആല്‍ബര്‍ട് തോമസ് സംഘടനയുടെ ആദ്യ ഡയറക്ടര്‍ ജനറലായി. തോമസിന്റെ നേതൃത്വത്തില്‍, സംഘടനയുടെ പ്രവര്‍ത്തനലക്ഷ്യങ്ങള്‍ വിഭാവന ചെയ്യുകയും സംഘടന കൂടുതല്‍ ശക്തിപ്പെടുകയും ചെയ്തു. ലീഗ് ഒഫ് നേഷന്‍സ് ഈ സംഘടനയുടെ പ്രാതിനിധ്യം അംഗീകരിച്ചു. 1932-ല്‍ ഹാരോള്‍ഡ് ബട്ലര്‍ ഡയറക്ടര്‍ ജനറലായി. വൈനന്റും, ഡേവിഡ് മോര്‍സും, എഡ്വേര്‍ഡ് ഫിലനേയും പിന്നീട് ഡയറക്ടര്‍ ജനറല്‍മാരായി. 1940-ല്‍ സംഘടനയുടെ ആസ്ഥാനം ജനീവയില്‍ നിന്ന് മോണ്‍ട്രിയലിലേക്കുമാറ്റി. യുദ്ധാനന്തര പ്രവര്‍ത്തനങ്ങള്‍ക്ക് രൂപംകൊടുക്കുന്നതിന് 1944-ഫിലാഡല്‍ഫിയയില്‍ ഒരു അന്താരാഷ്ട്രസമ്മേളനം വിളിച്ചുകൂട്ടി. 1946-ല്‍ അന്താരാഷ്ട്രതൊഴില്‍സംഘടന ഐക്യരാഷ്ട്രസംഘടനയുടെ ഭാഗമായിത്തീര്‍ന്നു. 1946 വരെ തൊഴില്‍പരമായ നിരീക്ഷണങ്ങളിലും തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിയമനിര്‍മാണങ്ങളിലും കൂടുതല്‍ ശ്രദ്ധിച്ചിരുന്നു. 1946-നുശേഷം അല്പവികസിതരാഷ്ട്രങ്ങള്‍ക്കു സാങ്കേതിക സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതില്‍ കൂടുതലായി ശ്രദ്ധിച്ചുതുടങ്ങി.

ഭരണസംവിധാനം. സംഘടനയ്ക്ക് അന്താരാഷ്ട്ര തൊഴില്‍ കോണ്‍ഫറന്‍സ്, ഭരണസമിതി, അന്താരാഷ്ട്ര തൊഴില്‍കാര്യാലയം എന്നിങ്ങനെ മൂന്ന് പ്രധാന ഭരണഘടകങ്ങള്‍ ഉണ്ട്. അംഗരാഷ്ട്രങ്ങളിലെ പ്രതിനിധികളെ ഉള്‍ക്കൊള്ളുന്ന കോണ്‍ഫറന്‍സാണ് സംഘടനയുടെ ഭരണപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. സംഘടനയുടെ ബഡ്ജറ്റ് ചര്‍ച്ച, ഡയറക്ടര്‍ ജനറലിന്റെ നിയമനം, തൊഴില്‍കാര്യാലയത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയവ ഭരണസമിതിയുടെ അധികാരത്തില്‍പ്പെടുന്നു. കോണ്‍ഫറന്‍സില്‍ എല്ലാ അംഗരാഷ്ട്രങ്ങള്‍ക്കും തുല്യമായ അധികാരങ്ങളുണ്ട്. ഓരോ പ്രതിനിധിക്കും ഓരോ വോട്ട് രേഖപ്പെടുത്താം. ഭരണസമിതിയുടെ അംഗങ്ങളില്‍ വ്യവസായപ്രാധാന്യമുള്ള 10 അംഗരാഷ്ട്രങ്ങളില്‍നിന്നുള്ള 10 പ്രതിനിധികള്‍ ഉള്‍പ്പെടുന്നു.

അംഗത്വം. ഏതു രാജ്യത്തിനും സംഘടനയുടെ അംഗമാകാവുന്നതാണ്. 1919-ല്‍ ജര്‍മനിയും 1934-ല്‍ അമേരിക്കയും റഷ്യയും സംഘടനയില്‍ അംഗങ്ങളായി. 1939-ല്‍ റഷ്യ സംഘടനയില്‍നിന്ന് പിന്‍മാറിയെങ്കിലും 1954-ല്‍ വീണ്ടും ചേരുകയുണ്ടായി. 1977-80 കാലത്ത് യു.എസ്. സംഘടനയില്‍ നിന്ന് വിട്ടുനിന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷം പടിഞ്ഞാറന്‍ ജര്‍മനി അംഗത്വം സ്വീകരിച്ചു. ലീഗ് ഒഫ് നേഷന്‍സിലും ഐക്യരാഷ്ട്രസഭയിലും അംഗങ്ങളായിട്ടുള്ള രാഷ്ട്രങ്ങള്‍ക്ക് സംഘടനയുടെ ഭരണഘടനയും വ്യവസ്ഥകളും ഒപ്പുവച്ച് സംഘടനയില്‍ അംഗങ്ങളാകാം. 2006-ല്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടനയില്‍ 179 അംഗങ്ങളുണ്ട്. ലീഗ് ഒഫ് നേഷന്‍സിലും ഐക്യരാഷ്ട്രസഭയിലും അംഗങ്ങളല്ലാത്ത രാഷ്ട്രങ്ങളുടെ പ്രവേശനം ഗവണ്‍മെന്റ് പ്രതിനിധികളില്‍ മൂന്നില്‍ രണ്ടു ഭാഗംകൂടി ഉള്‍ക്കൊള്ളുന്ന സമ്മേളനപ്രതിനിധികളുടെ മൂന്നില്‍ രണ്ടുഭാഗത്തിന്റെ വോട്ടുകൊണ്ടു മാത്രമേ സാധ്യമാകൂ.

കണ്‍വെന്‍ഷനുകളും ശുപാര്‍ശകളും. അന്താരാഷ്ട്രസാമൂഹിക-സാമ്പത്തികപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും അവയ്ക്ക് പരിഹാരമാര്‍ഗങ്ങള്‍ കണ്ടുപിടിക്കുകയുമാണ് സംഘടനയുടെ ജോലി. കണ്‍വെന്‍ഷനും ശുപാര്‍ശയും ഇതിനുള്ള രണ്ടുമാര്‍ഗങ്ങളാണ്. കണ്‍വെന്‍ഷന്റെയും ശുപാര്‍ശയുടെയും കരട് തൊഴില്‍കാര്യാലയമാണ് തയ്യാറാക്കുന്നത്. ഗവണ്‍മെന്റുകളുമായി ചര്‍ച്ച ചെയ്ത് തയ്യാറാക്കുന്ന കരടുകള്‍ കോണ്‍ഫറന്‍സ് കമ്മിറ്റിയുടെ പരിശോധനയ്ക്കയയ്ക്കുന്നു. കോണ്‍ഫറന്‍സില്‍ മൂന്നിലൊന്നു ഭൂരിപക്ഷത്തോടെ ഇതംഗീകരിക്കപ്പെടുന്നു. അംഗരാഷ്ട്രങ്ങള്‍ക്ക് നിയമമാക്കാന്‍ പാകത്തിലുള്ള മാതൃകാനിയമാവലിയാണ് കണ്‍വെന്‍ഷന്‍. ശുപാര്‍ശകള്‍ക്ക് കണ്‍വെന്‍ഷനെക്കാള്‍ കുറഞ്ഞ നിയമസാധ്യതയേയുള്ളൂ.

സാങ്കേതികസഹായം. തൊഴില്‍നിയമനിര്‍മാണത്തിലും അവ നടപ്പിലാക്കുന്നതിലുമായിരുന്നു സംഘടന ആദ്യകാലങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചിരുന്നത്. 1949-നുശേഷം സംഘടന അതിന്റെ സാങ്കേതിക സഹായപരിപാടികള്‍ വിപുലീകരിച്ചു. തൊഴില്‍സാധ്യതകള്‍ ആരായുന്നതിനും ഉന്നതപരിശീലനത്തിനും കൃഷി, വ്യവസായം, ചെറുകിട തൊഴിലുകള്‍ എന്നിവയുടെ വികസനത്തിനും വേണ്ട സഹായങ്ങള്‍ നല്കിവരുന്നുണ്ട്.

തൊഴിലാളി യൂണിയനുകളുണ്ടാക്കുന്നതിനുള്ള അവകാശം നേടുന്നതിനായി 1948-ല്‍ ആദ്യത്തെ കണ്‍വെന്‍ഷന്‍ നടത്തി. തൊഴില്‍ സംഘടനകള്‍ രൂപവത്കരിക്കുന്നതിലും സംഘടിതമായ വിലപേശലിനുംവേണ്ടി 1949-ലും കണ്‍വെന്‍ഷന്‍ നടത്തുകയുണ്ടായി. പരാതികളെപ്പറ്റി അന്വേഷിക്കുന്നതിന് ഭരണസമിതി 1951-ല്‍ ഒരു സമിതിയെ നിയോഗിച്ചു. നിര്‍ബന്ധമായി തൊഴിലെടുപ്പിക്കുന്നതിനെക്കുറിച്ചന്വേഷിക്കുന്നതിന് 1951-ല്‍ നിയമിച്ച ഒരു അഡ്ഹോക്ക് സമിതി 24 രാജ്യങ്ങളിലായി 100 അന്വേഷണങ്ങള്‍ നടത്തി. അന്താരാഷ്ട്രതൊഴില്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ 1968 ഒ. 23 മുതല്‍ ന. 15 വരെ ജംഷഡ്പൂരില്‍ സാങ്കേതിക വിദഗ്ധ പരിശീലനത്തെപ്പറ്റി ഏഷ്യന്‍ രാജ്യങ്ങള്‍ക്കായുള്ള ഒരു സെമിനാര്‍ നടത്തുകയുണ്ടായി. 14 ഏഷ്യന്‍ രാജ്യങ്ങളിലെ വിദഗ്ധന്‍മാര്‍ ചേര്‍ന്ന് 'ഏഷ്യന്‍ അസോസിയേഷന്‍ ഒഫ് പേര്‍സണേല്‍ മാനേജ്മെന്റ്' രൂപവത്കരിച്ചു. എല്ലാ രാജ്യങ്ങളും 1969 ജൂല. 15-ന് ഈ അസോസിയേഷന്റെ അംഗത്വം സ്വീകരിച്ചു. ആഗോളവത്കരണത്തിന്റെ വരവും ലോകവാണിജ്യ സംഘടനയുടെ രൂപീകരണവും ഈ സംഘടനയുടെ പ്രസക്തിയെയും പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിച്ചിരിക്കുന്നു. കാരണം ഐ.എല്‍.ഒയുടെ തീരുമാനങ്ങള്‍ ലോകവാണിജ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ ഉടലെടുക്കുന്ന അന്താരാഷ്ട്ര ഉടമ്പടികളുടെ തീര്‍പ്പിന് വിധേയമാണ്. ഇന്റര്‍നാഷണല്‍ ലേബര്‍ റിവ്യു (International Labour Review), ബുള്ളറ്റിന്‍ ഒഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്സ് (Bulletin of Labour Statistics ), ട്രെയിനിങ് ഫോര്‍ പ്രോഗ്രസ് (Training for progress) എന്നിവ അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ പ്രധാന പ്രസിദ്ധീകരണങ്ങളാണ്.

അന്താരാഷ്ട്ര ധനകാര്യ കോര്‍പ്പറേഷന്‍

International Finance Corporation

ലോകബാങ്കിന്റെ ഒരു കൂട്ടുസ്ഥാപനം. പ്രത്യുത്പാദനപരമായ വ്യവസായങ്ങള്‍ക്ക് സാമ്പത്തികസഹായം നല്കി അംഗരാജ്യങ്ങളുടെ സാമ്പത്തികഭദ്രത മെച്ചപ്പെടുത്തുകയാണ് ഈ സ്ഥാപനത്തിന്റെ ഉദ്ദേശ്യം. കോര്‍പ്പറേഷന് ലോകബാങ്കില്‍നിന്നും വ്യത്യസ്തമായ അസ്തിത്വമുണ്ട്. ഗവണ്‍മെന്റിന്റെ ഉറപ്പു കൂടാതെ തന്നെ സ്വകാര്യമേഖലയിലുള്ള വ്യവസായസംരംഭങ്ങള്‍ക്ക് സഹായം നല്കി അംഗരാഷ്ട്രങ്ങളുടെ വ്യവസായവികസനത്തെ ഇത് പുഷ്ടിപ്പെടുത്തുന്നു. കോര്‍പ്പറേഷന്റെ ആസ്ഥാനം വാഷിങ്ടണ്‍ ആണ്.

ആവിര്‍ഭാവം. പിന്നോക്കം നില്ക്കുന്ന രാഷ്ട്രങ്ങളെ സഹായിക്കുന്നതിന് ഒരു അമേരിക്കന്‍ നയം ആവിഷ്കരിക്കണമെന്ന് 1950-ല്‍ പ്രസിഡന്റ് ഹാരി എസ്. ട്രൂമാന്‍ യു.എസ്. ഇന്റര്‍നാഷണല്‍ ഡവലപ്പ്മെന്റ് അഡ്വവൈസറി ബോര്‍ഡിനോട് അഭ്യര്‍ഥിച്ചു. ഒരു അന്താരാഷ്ട്രധനകാര്യകോര്‍പറേഷന്‍ സ്ഥാപിക്കണമെന്ന് 1951 മാ.-ല്‍ ബോര്‍ഡ് നിര്‍ദേശിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ക്കു മാത്രമേ സാമ്പത്തികസഹായം നല്കാവൂ എന്നും ഈ സഹായത്തിന് ഗവണ്‍മെന്റിന്റെ ഉറപ്പ് ആവശ്യപ്പെടരുതെന്നും നിര്‍ദേശിക്കുകയുണ്ടായി. 1951 ആഗ.-ല്‍ ഐക്യരാഷ്ട്രസാമ്പത്തികസാമൂഹികസമിതി ആവശ്യപ്പെട്ടതനുസരിച്ച് ലോകബാങ്ക് ഇങ്ങനെ ഒരു ഏജന്‍സിയുടെ ആവശ്യകതയെപ്പറ്റി പഠിക്കുകയും 1952 ഏ.-ല്‍ അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. അന്താരാഷ്ട്രധനകാര്യകോര്‍പ്പറേഷന്‍ രൂപവത്കരിച്ചാല്‍ സാമ്പത്തികവികസനത്തെ സഹായിക്കുന്നതിന് നിലവിലുള്ള സമ്പ്രദായത്തിലെ വിടവ് നികത്താന്‍ കഴിയുമെന്ന് ലോകബാങ്ക് അഭിപ്രായപ്പെട്ടു. കോര്‍പ്പറേഷന്‍ സ്ഥാപിക്കുന്നതിനെപ്പറ്റിയുള്ള പഠനങ്ങള്‍ വീണ്ടും തുടര്‍ന്നു.

കോര്‍പ്പറേഷന്‍ സ്ഥാപിക്കുന്നതിന് യു.എസ്. എതിരായിരുന്നു. ഇങ്ങനെയൊരു സംഘടനയുടെ ആവശ്യമില്ലെന്ന് ട്രഷറിവകുപ്പും സൂചിപ്പിച്ചു. ലോകബാങ്കിന്റെ പ്രസിഡന്റായ യൂജീന്‍ ബ്ളക്ക് ചില നിര്‍ദേശങ്ങള്‍ നല്കി. 'ബ്ളക്ക് പദ്ധതി'യാണ് കോര്‍പ്പറേഷന്‍ സ്ഥാപിക്കുന്നതിനുവേണ്ട പിന്‍ബലം നല്കിയത്. 40 കോടി ഡോളര്‍ അംഗീകൃതമൂലധനമുണ്ടായിരിക്കണമെന്ന് ഡവലപ്പ്മെന്റ് ബോര്‍ഡ് ശുപാര്‍ശ ചെയ്തിരുന്നു. ബ്ളക്ക് അത് 10 കോടിയായി കുറച്ചു.

1955 ഏ.ല്‍ കോര്‍പ്പറേഷന്‍ നിയമാവലി ലോകബാങ്ക് അംഗീകരിക്കുകയും ലോകബാങ്കംഗങ്ങള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. അംഗീകൃതമൂലധനത്തിന്റെ 75 ശ.മാ. അടയത്തക്ക രീതിയില്‍ 30 രാഷ്ട്രങ്ങള്‍ ഈ നിയമാവലി അംഗീകരിച്ചാല്‍ ഈ സ്ഥാപനം ആരംഭിക്കാന്‍ കഴിയും എന്ന നിലയായി. 1955 ഡി. 5-ന് യു.എസ്. അംഗത്വം സ്വീകരിച്ചതോടെ അന്താരാഷ്ട്ര ധനകാര്യകോര്‍പ്പറേഷന്‍ രൂപവത്കരിക്കപ്പെട്ടു. 1956 ജൂല. 20-ന്കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം ആരംഭിച്ചു. 31 അംഗങ്ങള്‍ 1956-ല്‍ അംഗത്വം നേടിയിരുന്നു. ലോകബാങ്കിന്റെ ഉപാധ്യക്ഷനായ റോബര്‍ട്ട് എല്‍. ഗാര്‍നല്‍ കോര്‍പ്പറേഷന്റെ പ്രസിഡന്റായി (1956). 1961-ല്‍ അംഗസംഖ്യ 60 ആയി വര്‍ധിച്ചു. ഇപ്പോള്‍ 172 അംഗങ്ങളുണ്ട്. മുതല്‍ മുടക്കുകളെ സംബന്ധിച്ച വ്യവസ്ഥകള്‍ കോര്‍പ്പറേഷന്റെ ചാര്‍ട്ടറില്‍ വിവരിക്കുന്നുണ്ട്. ന്യായമായ വ്യവസ്ഥകളിന്‍മേല്‍ സ്വകാര്യ മൂലധനം കിട്ടാന്‍ കഴിയാത്ത അംഗരാജ്യങ്ങളില്‍ മാത്രമേ കോര്‍പ്പറേഷന്‍ മുതല്‍മുടക്കാവൂ എന്നുണ്ട്.

പ്രവര്‍ത്തനങ്ങള്‍. കോര്‍പ്പറേഷനില്‍ അംഗത്വമുള്ള അല്പവികസിതരാഷ്ട്രങ്ങളില്‍ മാത്രമായിരിക്കും കോര്‍പ്പറേഷന്‍ മുതല്‍ മുടക്കുക. മൂലധനം മറ്റു വിധത്തില്‍ ലഭ്യമല്ലാതെ വന്നാല്‍ മാത്രമേ കോര്‍പ്പറേഷന്‍ സാമ്പത്തികസഹായം നല്കാറുള്ളൂ. സാധാരണയായി വായ്പ വാങ്ങുന്ന സ്ഥാപനങ്ങളുടെ ഭരണത്തില്‍ കോര്‍പ്പറേഷന്‍ ഇടപെടാറില്ല. മുതല്‍മുടക്ക് നഷ്ടപ്പെടുമെന്നു തോന്നുമ്പോള്‍ മാത്രമേ ഭരണത്തെപ്പറ്റി അന്വേഷിക്കുകയുള്ളു. സ്വകാര്യ വ്യവസായസ്ഥാപനങ്ങളില്‍ മാത്രമേ കോര്‍പ്പറേഷന്‍ മുതല്‍ മുടക്കാറുള്ളു. കോര്‍പ്പറേഷന്‍ ധനസഹായം നല്കുന്നതില്‍ ഒരംഗരാഷ്ട്രം എതിര്‍പ്പ് പ്രകടിപ്പിക്കുകയാണെങ്കില്‍ ആ സ്ഥാപനത്തിന് വായ്പ നല്കുകയില്ല. കോര്‍പ്പറേഷന്റെ മൂലധനത്തിന്റെ 20 ശ.മാ. ലോകബാങ്കില്‍ നിന്നും ബാക്കി 80 ശ.മാ. ആഗോള ധനകാര്യവിപണികളില്‍ പൊതുബോണ്ടുകള്‍ ഇറക്കിക്കൊണ്ടുമാണ് സമാഹരിക്കുന്നത്. 1996 ല്‍ ഇതിന്റെ മൊത്തം അംഗീകൃത മൂലധനം 245 കോടി യു.എസ്. ഡോളറായിരുന്നു. 80 രാജ്യങ്ങളിലായി മൊത്തം 670 കോടി യു.എസ്. ഡോളര്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

വായ്പാനയം. വായ്പ വാങ്ങുന്ന സ്ഥാപനത്തിന്റെ ആവശ്യങ്ങള്‍, കോര്‍പ്പറേഷന് ഉണ്ടായേക്കാവുന്ന നഷ്ടം, ഇതുപോലെ സാമ്പത്തികസഹായം നല്കുന്ന മറ്റ് ഏജന്‍സികളുടെ വായ്പാവ്യവസ്ഥകള്‍ എന്നിവ കണക്കിലെടുത്തുകൊണ്ടാണ് കോര്‍പറേഷന്‍ നിക്ഷേപങ്ങള്‍ നടത്തുന്നത്. ഓരോ വായ്പയ്ക്കും പ്രത്യേകം പ്രത്യേകം വായ്പാവ്യവസ്ഥകളും പലിശനിരക്കുകളുമുണ്ട്. വായ്പ വാങ്ങുന്ന സ്ഥാപനത്തിന്റെ സാമ്പത്തികഭാരം കഴിയുന്നത്ര കുറയ്ക്കണമെന്ന ലക്ഷ്യമാണ് കോര്‍പ്പറേഷനുള്ളത്. വായ്പയുടെ പലിശനിരക്ക് 6 മുതല്‍ 7 ശ.മാ. വരെയാണ്. 5 മുതല്‍ 15 വര്‍ഷം വരെയുള്ള കാലാവധിക്കകത്ത് വായ്പ മടക്കിയടച്ചാല്‍ മതി.

സാമ്പത്തികവികസനത്തെ ത്വരിതപ്പെടുത്തണമെങ്കില്‍ കോര്‍പ്പറേഷന്റെ പിരിഞ്ഞു കിട്ടിയ മൂലധനം പ്രവര്‍ത്തന മൂലധനമാക്കിയേ കഴിയൂ. അതിനാല്‍ കോര്‍പ്പറേഷന്റെ നിക്ഷേപങ്ങള്‍ സ്വകാര്യവ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വില്ക്കാവുന്നതാണ്. ആകര്‍ഷകമായ വ്യവസ്ഥകളിലാണ് കോര്‍പ്പറേഷന്‍ നിക്ഷേപങ്ങള്‍ നടത്തുന്നത്. വ്യവസായങ്ങള്‍, ധനകാര്യ-വാണിജ്യസ്ഥാപനങ്ങള്‍, കാര്‍ഷിക സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കോര്‍പ്പറേഷന്‍ വായ്പ നല്കാറുണ്ട്. 5 ലക്ഷം ഡോളര്‍ പുതുതായി നിക്ഷേപിക്കുന്ന സ്ഥാപനങ്ങളുടെ അപേക്ഷകള്‍ മാത്രമേ കോര്‍പ്പറേഷന്‍ പരിഗണിക്കാറുള്ളു. നിക്ഷേപം ഒരു ലക്ഷം ഡോളറില്‍ കുറവായിരിക്കരുതെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഭരണച്ചെലവ് കുറയ്ക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഈ പരിധികള്‍ നിശ്ചയിച്ചിട്ടുള്ളത്. സാധാരണയായി കോര്‍പ്പറേഷന്‍ ഒരു സ്ഥാപനത്തില്‍ മുടക്കുന്ന ഏറ്റവും കൂടിയ നിക്ഷേപം 30 ലക്ഷം ഡോളറായിരിക്കും. ലോകബാങ്കിന്റെ സേവനം കോര്‍പ്പറേഷന് ലഭിക്കുന്നതുകൊണ്ട് ഭരണച്ചെലവും കുറവാണ്

അന്താരാഷ്ട്ര ഭൂപടശാസ്ത്ര സംഘടന

International Cartographic Organization

ഭൂപടശാസ്ത്രജ്ഞന്‍മാരുടെ (Cartographers) അന്താരാഷ്ട്ര സംഘടന. 1961-ല്‍ പാരിസില്‍ രൂപംകൊണ്ട ഈ സംഘടനയില്‍ സ്ഥാപകാംഗങ്ങളായി 13 രാഷ്ട്രങ്ങളുണ്ടായിരുന്നു; പിന്നീട് 12 രാഷ്ട്രങ്ങളെക്കൂടി അംഗങ്ങളായി തിരഞ്ഞെടുക്കുകയുണ്ടായി. ഭൂപടങ്ങളുടെ നിര്‍മാണത്തിനാവശ്യമായ സ്ഥിതിവിവരങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ കൈമാറുവാനും അതിനു യുനെസ്കോയുടെ സഹായം ലഭിക്കാനും വ്യവസ്ഥചെയ്യപ്പെട്ടു. അന്താരാഷ്ട്രഭൂപട (International map) നിര്‍മാണത്തെ സംബന്ധിച്ച വിശദവിവരങ്ങള്‍ ചര്‍ച്ചചെയ്യുവാന്‍ 1962-ല്‍ വിവിധ രാജ്യങ്ങളിലെ ഭൂപടശാസ്ത്രജ്ഞന്‍മാര്‍ സമ്മേളിക്കുകയുണ്ടായി.

ഈ സംഘടനയുടെ രണ്ടാമത്തെ ഔദ്യോഗിക സമ്മേളനം നടന്നത് ലണ്ടനിലായിരുന്നു (1964). മൂന്നുകാര്യങ്ങളാണ് സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ചചെയ്യപ്പെട്ടത്:-

1. മാനചിത്രകാരന്‍മാരുടെ വിദഗ്ധപരിശീലനത്തിനായുള്ള അന്താരാഷ്ട്രകൈമാറ്റപദ്ധതി;

2. മാനചിത്രങ്ങളില്‍ ഉപയോഗിക്കേണ്ട ചിഹ്നങ്ങളുടെയും പദാവലിയുടെയും നിര്‍വചനം, വര്‍ഗീകരണം, അന്താരാഷ്ട്രസമീകരണം എന്നിവ;

3. ഭൂപടശാസ്ത്രത്തിലെ ആട്ടൊമേഷന്‍ (automation). ഇവയ്ക്കായി പ്രത്യേകം പ്രത്യേകം കമ്മിഷനുകള്‍ ഉണ്ടാക്കി. ആറു പുതിയ രാഷ്ട്രങ്ങള്‍ കൂടി ചേര്‍ന്നു മൊത്തം അംഗസംഖ്യ 31 ആയി.

ഈ സംഘടന മൂന്നാമതു സമ്മേളിച്ചത് ഡല്‍ഹിയിലാണ് (1968). ഏഴു രാഷ്ട്രങ്ങള്‍ കൂടിച്ചേര്‍ന്നതോടെ അംഗസംഖ്യ 38 ആയി ഉയര്‍ന്നു. നാനൂറോളം പ്രതിനിധികള്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തു. വസ്തുവിവരണഭൂപടശാസ്ത്രത്തെ (Thematic Cartography) അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, സംഘടനയും അന്താരാഷ്ട്രഭൂമിശാസ്ത്രയൂണിയനു(International Geographical Union)മായുള്ള പരസ്പരബന്ധം, അന്താരാഷ്ട്രസഹകരണം എന്നിവയാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. വസ്തുവിവരണ ഭൂപടശാസ്ത്രത്തെ സംബന്ധിച്ച പഠനത്തിനായി ഒരു കമ്മിഷന്‍ രൂപവത്കരിക്കപ്പെട്ടു. അന്താരാഷ്ട്രഭൂപടപദ്ധതി കൂടുതല്‍ പ്രാവര്‍ത്തികമാക്കാനും ഭൂമ്യാലേഖം സംബന്ധിച്ച വിവരങ്ങള്‍ സംഗ്രഹിച്ചു പ്രസിദ്ധീകരിക്കാനും ഈ സംഘടന ഗണ്യമായ ശ്രമം നടത്തുന്നു.

കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് സമകാലിക പ്രശ്നങ്ങള്‍ അപഗ്രഥിക്കുവാനും പരിഹരിക്കുവാനുമുള്ള ഒരു ഉപാധിയാകാന്‍ ഭൂപടനിര്‍മാണശാസ്ത്രത്തെ സജ്ജമാക്കുക എന്നതും ഈ സംഘടനയുടെ ലക്ഷ്യമാണ്. മൂന്നാം സമ്മേളനകാലത്തേതില്‍ നിന്ന് അംഗസംഖ്യ അഞ്ചിരട്ടിയോളം വര്‍ധിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര ഭൂമിശാസ്ത്ര സമിതി

International Geographical Congress

1871-ല്‍ ആദ്യമായി ആന്റ്വെര്‍പില്‍ സമ്മേളിച്ച ഭൂമിശാസ്ത്രജ്ഞന്‍മാരുടെ അന്താരാഷ്ട്രസമിതി. അതിനുശേഷം മൂന്നോ നാലോ വര്‍ഷങ്ങളിലൊരിക്കല്‍ നിയുക്തസ്ഥലങ്ങളില്‍ ഇതു സമ്മേളിച്ചുവരുന്നു.

ഓരോ സമ്മേളനവും സമിതിയുടെ അടുത്ത യോഗം എപ്പോള്‍ എവിടെവച്ചു കൂടണമെന്നു തീരുമാനിക്കുന്നു. സമ്മേളനം നടത്തിക്കുന്ന ചുമതല ആതിഥേയരാജ്യത്തിലെ ഒരു നിര്‍വാഹകസമിതിയായിരിക്കും വഹിക്കുക. 1922-ല്‍ അന്താരാഷ്ട്രഭൂമിശാസ്ത്രയൂണിയന്‍ (I.G.U) എന്ന പേരില്‍ ഒരു സ്ഥിരസംഘടന രൂപവത്കരിച്ചിട്ടുണ്ട്. ഇതിലെ അംഗരാഷ്ട്രങ്ങള്‍ ഓരോ സമ്മേളനത്തിലും പ്രതിനിധിസംഘങ്ങളെ അയയ്ക്കുന്നു. ഇതു കൂടാതെ ലോകത്തെവിടെയുമുള്ള ഭൂമിശാസ്ത്ര വിദ്യാര്‍ഥികള്‍ക്കു സ്വന്തനിലയില്‍ സമ്മേളനത്തില്‍ പങ്കെടുക്കാവുന്നതാണ്.

സമിതിയുടെ ഔദ്യോഗികസമ്മേളനകാലം സാധാരണയായി ഒരാഴ്ച മുതല്‍ 10 ദിവസം വരെ ആയിരിക്കും. ഭൂമിശാസ്ത്രത്തിന്റെ വിവിധ ശാഖകളെ അധികരിച്ചുള്ള വിശേഷാല്‍ സമ്മേളനങ്ങളായിരിക്കും ഏറിയകൂറും നടത്തുക. ഇവകൂടാതെ ഔദ്യോഗിക സമ്മേളനത്തിന്റെ മുമ്പും പിമ്പുമായി ആതിഥേയ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ വച്ചു ചര്‍ച്ചായോഗങ്ങള്‍ നടത്തുന്നു. സഞ്ചാരപരിപാടികള്‍, സ്ഥലീയ അധ്യയനം (Field Study) തുടങ്ങിയവയും ആസൂത്രണം ചെയ്യപ്പെടാറുണ്ട്. സമിതിയുടെ ഔദ്യോഗികഭാഷകള്‍ ഇംഗ്ളീഷും ഫ്രഞ്ചുമാണ്.

ഈ സമിതിയുടെ 21-ാം സമ്മേളനം 1968 ഡി.-ല്‍ ഡല്‍ഹിയില്‍ നടന്നു. അന്താരാഷ്ട്രഭൂമിശാസ്ത്ര യൂണിയന്റെ 12-ാം സമ്മേളനവും അതോടൊത്തു നടക്കുകയുണ്ടായി. പ്രധാന സമ്മേളനത്തില്‍ 66 രാജ്യങ്ങളില്‍നിന്നുള്ള 1,172 പ്രതിനിധികള്‍ പങ്കെടുത്തു; 1085 പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ഭൂമിശാസ്ത്രത്തിന്റെ വിവിധ ശാഖകളെ അധികരിച്ച് ഒന്‍പതു വിശേഷാല്‍ സമ്മേളനങ്ങളുംകൂടി. പുസ്തകങ്ങള്‍,പ്രബന്ധസംഗ്രഹങ്ങള്‍, അറ്റ്ലസ് തുടങ്ങി ഒട്ടുവളരെ പ്രസിദ്ധീകരണങ്ങളും ഇതോടൊത്തുണ്ടായി. വമ്പിച്ച തോതിലുള്ള ഭൂമിശാസ്ത്ര-പ്രദര്‍ശനമായിരുന്നു ഈ സമ്മേളനത്തിന്റെ മറ്റൊരു സവിശേഷത. കോമണ്‍ വെല്‍ത്ത് രാഷ്ട്രങ്ങളിലെയും ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളിലെയും പ്രതിനിധികള്‍ വെവ്വേറെ സമ്മേളിച്ച് അവരവരുടേതായ പ്രത്യേക സമിതികള്‍ രൂപവത്കരിച്ചു.

2004-ല്‍ യു.കെ.യിലെ ഗ്ളാസ്ഗോവില്‍ അന്താരാഷ്ട്രഭൂമിശാസ്ത്രസമിതി സമ്മേളിക്കുകയുണ്ടായി. 2008-ലെ സമ്മേളനം ടുണീഷ്യയിലെ ടൂണിസ്സിലായിരിക്കും നടക്കുന്നത്.

അന്താരാഷ്ട്ര ഭൂവിജ്ഞാനീയ സമിതി

International Geological Congress

ഭൂവിജ്ഞാനീയപരമായ പഠനം പുരോഗമിപ്പിക്കുന്നതിനും, അതിന് അന്താരാഷ്ട്രസഹകാരിത്വം ഉറപ്പുവരുത്തുന്നതിനുമായി പ്രവര്‍ത്തിക്കുന്ന സമിതി. 1875-ല്‍ യു.എസ്., കാനഡ, സ്വീഡന്‍, ഗ്രേറ്റ്ബ്രിട്ടന്‍, നെതര്‍ലന്‍ഡ്സ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളുടെ കൂടിയാലോചനയുടെ ഫലമായാണ് സമിതി രൂപംകൊണ്ടത്. പ്രവര്‍ത്തകസമിതിയുടെ ആദ്യത്തെ അധ്യക്ഷന്‍ ജെയിംസ് ഹാള്‍ (യു.എസ്.) ആയിരുന്നു.

സമിതിയുടെ ആദ്യസമ്മേളനം 1878-ല്‍ പാരിസില്‍ നടന്നു. അതിനുശേഷം മൂന്നും നാലും കൊല്ലങ്ങളിലൊരിക്കലെന്ന ക്രമത്തില്‍ 32 സമ്മേളനങ്ങള്‍ നടക്കുകയുണ്ടായി. 2004-ല്‍ ഇറ്റലിയിലെ ഫ്ളോറന്‍സിലാണ് 32-ാം സമ്മേളനം നടന്നത്. 33-ാം സമ്മേളനം 2008-ല്‍ നോര്‍വേയിലെ ഓസ്ലോയില്‍ നടത്താന്‍ തീരുമാനിക്കപ്പെട്ടിരിക്കുന്നു. സമ്മേളനകാലം സാധാരണഗതിയില്‍ ഒരു വാരമായി ക്ലുപ്തപ്പെടുത്തിയിട്ടുണ്ട്.

ഭൂവിജ്ഞാനീയത്തില്‍ അടിസ്ഥാനപരമായ താത്പര്യമുള്ള ഏതു വ്യക്തിക്കും, അയാള്‍ ഏതു തുറയില്‍ പ്രവര്‍ത്തിക്കുന്നു എന്ന പരിഗണനകൂടാതെതന്നെ, ഈ സമിതിയില്‍ അംഗത്വം നേടാവുന്നതാണ്. ഭൂവിജ്ഞാനീയം, ഭൂമിശാസ്ത്രം, മൈനിങ് എന്‍ജിനീയറിങ് എന്നീ പഠനശാഖകള്‍ക്കു പ്രാമുഖ്യം നല്കിയിട്ടുണ്ട്. ഔദ്യോഗിക സമ്മേളനങ്ങളെ നയിക്കുവാനുള്ള കൌണ്‍സിലുകളെ നാമനിര്‍ദേശം ചെയ്യുവാനുള്ള അധികാരം അതതിടങ്ങളിലെ നിര്‍വാഹകസമിതിക്കു വിട്ടുകൊടുത്തിരിക്കും. എന്നാല്‍ ഓരോ ഔദ്യോഗികസമ്മേളനവും അടുത്തു സമ്മേളിക്കേണ്ട സ്ഥലം, കാലം, നിര്‍വാഹകസമിതി എന്നിവയെ സംബന്ധിച്ച തീരുമാനമെടുത്തിട്ടാണ് പിരിയുക.

സ്ഥലീയ പഠനത്തിനു (field -study) പ്രാമുഖ്യം നല്കിക്കൊണ്ടുള്ള ഒരു പരിപാടിയാണ് ഔദ്യോഗിക സമ്മേളനങ്ങള്‍ക്കുണ്ടായിരിക്കുക. വിവിധ രാജ്യങ്ങളിലെ ഭൂവിജ്ഞാനീയ സംഘടനകള്‍, ഭൂവിജ്ഞാനീയ-ഖനനവകുപ്പുകള്‍, അക്കാദമികള്‍, സര്‍വകലാശാലകള്‍ എന്നിവയുടെ പ്രതിനിധികള്‍ സമ്മേളനത്തിലേക്കു ക്ഷണിക്കപ്പെടുന്നു. സമ്മേളനം നടക്കുന്ന രാജ്യത്തെ ധാതുനിക്ഷേപങ്ങളെയും ശിലാസംരചനയെയും സംബന്ധിച്ച് വിശദമായ പഠനം നടത്താന്‍ എല്ലാ പ്രതിനിധികള്‍ക്കും അവസരമുണ്ടായിരിക്കും.

അന്താരാഷ്ട്രഭൂവിജ്ഞാനീയസമിതിയുടെ 22-ാം സമ്മേളനം 1964 ഡി. മൂന്നാംവാരത്തില്‍ ഡല്‍ഹിയില്‍ നടന്നു. ഏതെങ്കിലും ഏഷ്യന്‍ രാജ്യത്തില്‍ കൂടുന്ന ആദ്യത്തെ സമ്മേളനമായിരുന്നു അത്. 85 രാഷ്ട്രങ്ങളില്‍നിന്നായി 1,800 പ്രതിനിധികള്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തു; അംഗത്വമുള്ള 650 സംഘടനകളുടെ പ്രതിനിധികള്‍ ഹാജരുണ്ടായിരുന്നില്ല. മൊത്തം 415 പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ഇന്ത്യയിലെ വിവിധ സങ്കേതങ്ങളിലേക്ക് അമ്പതില്‍പരം പഠനപര്യടനങ്ങള്‍ നടത്തി: ഇക്കൂട്ടത്തില്‍ കേരളത്തിലെ ധാതുവിഭവങ്ങളും പഠനവിധേയമായി. ഇന്ത്യന്‍ സമുദ്ര പര്യവേഷണ (Indian Ocean Expedition) റിപ്പോര്‍ട്ടിന്‍മേലുള്ള വിശദമായ ചര്‍ച്ച ഈ സമ്മേളനത്തിന്റെ പരിപാടികളിലെ ഒരു പ്രധാന ഭാഗമായിരുന്നു.

അന്താരാഷ്ട്ര ഭൂവിജ്ഞാനീയ സമിതിയുടെ ഈ സമ്മേളനത്തോടനുബന്ധിച്ച് ഇന്ത്യന്‍ കമ്പിത്തപാല്‍ വകുപ്പ് ഒരു സ്മാരക സ്റ്റാമ്പ് പുറപ്പെടുവിക്കുകയുണ്ടായി

അന്താരാഷ്ട്ര വാണിജ്യ സംഘടനകള്‍

International Trade Organizations

വ്യാപാരം, വാണിജ്യം, ഗതാഗതം, കൃഷി എന്നിവയുടെ വികസനത്തിനുവേണ്ടി അന്താരാഷ്ട്രതലത്തില്‍ സംവിധാനം ചെയ്തിട്ടുള്ള സര്‍ക്കാരിതരസംഘടനകള്‍. 1851-ല്‍ ലണ്ടനില്‍ നടന്ന പ്രദര്‍ശനത്തോടെയാണ് വാണിജ്യസംഘടനകളുടെ തുടക്കംകുറിച്ചത്. അന്യരാഷ്ട്രങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതു കൊണ്ടുള്ള നേട്ടങ്ങളും അന്താരാഷ്ട്രക്കരാറുകള്‍ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യമായതോടെയാണ് ഇത്തരം സംഘടനകള്‍ രൂപവത്കരിക്കാന്‍ തുടങ്ങിയത്. ഈ പ്രദര്‍ശനത്തിന്റെ ഫലമായി 'ഇന്‍ര്‍നാഷനല്‍ യൂണിയന്‍ ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഒഫ് ഇന്‍ഡസ്റ്റ്രിയല്‍ പ്രോപ്പര്‍ട്ടി' (1883), 'ബേണ്‍ കോപ്പിറൈറ്റ് കണ്‍വന്‍ഷന്‍ ആന്‍ഡ് യൂണിയന്‍' (1886) എന്നിവ രൂപംകൊണ്ടു. ഈ സംഘടനകളുടെ ശക്തി പില്ക്കാലത്ത് വളരെ വര്‍ധിച്ചു.

ഗവണ്‍മെന്റുകളുടെ പങ്കാളിത്തമുള്ള അന്താരാഷ്ട്രസംഘടനകളുടെ ആവിര്‍ഭാവത്തോടെ ഗവണ്‍മെന്റുകളെ സഹായിക്കുന്നതിനും ഉപദേശിക്കുന്നതിനും വേണ്ടി സര്‍ക്കാരിതരസംഘടനകളും പുരോഗമിച്ചു. അന്താരാഷ്ട്രതൊഴില്‍സംഘടനയുടെ പ്രവര്‍ത്തനഫലമായാണ് 'ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഒഫ് എംപ്ളോയേഴ്സ്' ഉണ്ടായത്. വാണിജ്യം, വ്യവസായം എന്നിവയില്‍ ഏകീകരണം സാധ്യമാക്കുന്നതിന് 'ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡാര്‍ഡൈസേഷന്‍' രൂപംകൊണ്ടു.

വര്‍ഷംതോറും സമ്മേളനങ്ങള്‍ നടത്തി തീരുമാനങ്ങളെടുത്ത് പ്രവര്‍ത്തനം ആസൂത്രണംചെയ്യുന്ന അനവധി സംഘടനകളുണ്ട്. ചില സംഘടനകള്‍ക്ക് ദേശീയാടിസ്ഥാനത്തില്‍ കാര്യാലയങ്ങളും ഓരോ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പ്രത്യേക 'ഉപസമിതി'കളും ഉണ്ട്. അംഗങ്ങളുടെ മേല്‍ സ്വാധീനംചെലുത്തി നിര്‍ണായകങ്ങളായ തീരുമാനങ്ങളെടുപ്പിക്കാന്‍ ശക്തമായ സംഘടനകളും ഇന്ന് വളരെയുണ്ട്. ഇത്തരം സംഘടനകളിലെ അംഗങ്ങള്‍ വ്യക്തികളല്ല; രാഷ്ട്രങ്ങളാണ്. 'ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഒഫ് റെഫ്രിജറേഷന്‍', 'ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഫോര്‍ ഹൌസിങ് ആന്‍ഡ് ടൌണ്‍പ്ളാനിങ്' എന്നിവ ഉദാഹരണങ്ങളാണ്.

അഭിപ്രായവിനിയമനത്തിനും സാംഖ്യികവിവരങ്ങള്‍ ശേഖരിക്കുന്നതിനും യോജിച്ചുള്ള പഠന-ഗവേഷണങ്ങള്‍ നടത്തുന്നതിനും അന്താരാഷ്ട്രവാണിജ്യം സുകരമാക്കുന്നതിന് അളവുകളും തൂക്കങ്ങളും ഏകീകരിക്കുന്നതിനും ഗവണ്‍മെന്റുകളുടെമേല്‍ സമ്മര്‍ദങ്ങള്‍ ചെലുത്തുന്നതിനും ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനം അനിവാര്യമാണ്.

അന്താരാഷ്ട്രവാണിജ്യസംഘടനകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 'അന്താരാഷ്ട്രവാണിജ്യമണ്ഡലം' (International Chamber of Commerce). 1869-ല്‍ തുടങ്ങിയെങ്കിലും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആഗോളാടിസ്ഥാനത്തില്‍ വിപുലമാക്കിയത് 1920 മുതല്ക്കാണ്. 'അംഗത്വം നേടിയിട്ടുള്ള രാഷ്ട്രങ്ങളുടെ സാമ്പത്തികശക്തിയുടെ ഒരു വന്‍സഖ്യം' എന്നാണ് അന്താരാഷ്ട്രവാണിജ്യമണ്ഡലത്തെ വിശേഷിപ്പിച്ചിട്ടുള്ളത്.

'കമ്മിഷന്‍ ഫോര്‍ ഏഷ്യന്‍ ആന്‍ഡ് ഫാര്‍ ഈസ്റ്റേണ്‍ അഫയേഴ്സ്' എന്ന ഒരു പ്രാദേശികസമിതി ഈ മണ്ഡലത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ സമ്മേളിക്കാറുള്ള 'കോണ്‍ഗ്രസ്' ആണ് മണ്ഡലത്തിന്റെ പ്രധാന ഭരണസമിതി. ഒരു സ്ഥിരകൌണ്‍സിലും കൌണ്‍സില്‍ തിരഞ്ഞെടുക്കുന്ന ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയുമുണ്ട്. സാമ്പത്തിക-ആര്‍ഥികനയം; ഉത്പാദനം, വിതരണം, പരസ്യം; ഗതാഗതവും വാര്‍ത്താവിനിമയവും; നിയമവും വാണിജ്യനടപടികളും എന്നിങ്ങനെ നാലു വകുപ്പുകളുടെ ഭരണനിര്‍വഹണത്തിന് 40-ഓളം കമ്മിഷനുകളും സമിതികളും പ്രവര്‍ത്തിക്കുന്നു. ഇവ കൂടാതെ ഒരു കേന്ദ്രവാര്‍ത്താ ഓഫീസുമുണ്ട്. രണ്ടു യുദ്ധങ്ങളുടെ ഇടയ്ക്കുള്ള കാലത്തെ ഗവണ്‍മെന്റുനയങ്ങളുടെമേല്‍ കനത്ത സ്വാധീനത ചെലുത്തിയ ഈ വാണിജ്യമണ്ഡലം അന്താരാഷ്ട്രനാണയനിധിയുടെയും ലോകബാങ്കിന്റെയും സ്ഥാപനത്തിന് വളരെ സഹായിച്ചിട്ടുണ്ട്.

അന്താരാഷ്ട്രവാണിജ്യമണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങളോടു സാദൃശ്യമുള്ള ഒരു സംഘടനയാണ് 'അന്താരാഷ്ട്രസഹകരണസഖ്യം' (International Co operative Alliance). ബ്രിട്ടിഷ് 'സഹകരണ കോണ്‍ഗ്രസ്സും' ഫ്രഞ്ചു 'സഹകരണ കോണ്‍ഗ്രസ്സും' 1880കളില്‍ സമ്മേളിച്ചതിന്റെ ഫലമായാണ് 1895-ല്‍ സഹകരണസഖ്യങ്ങളുടെ അന്താരാഷ്ട്രസ്ഥാപനമായ അന്താരാഷ്ട്രസഹകരണസഖ്യം രൂപംകൊണ്ടത്.

എല്ലാവിധ സഹകരണസംഘങ്ങളുടെയും സാര്‍വദേശീയ പ്രതിനിധിയാകുകയും സഹകരണതത്ത്വങ്ങളും സഹകരണസമ്പ്രദായങ്ങളും ലോകമൊട്ടുക്ക് പ്രചരിപ്പിക്കുകയുമാണ് ഈ സഖ്യത്തിന്റെ ഉദ്ദേശ്യം. മൂന്നുവര്‍ഷത്തിലൊരിക്കല്‍ സമ്മേളിക്കാറുള്ള ഒരു 'കോണ്‍ഗ്രസ്സാ'ണ് ഈ സഖ്യത്തിന്റെ ഭരണസമിതി. 1960-ല്‍ നടന്ന ലാസേന്‍ സമ്മേളനത്തില്‍വച്ച് അന്താരാഷ്ട്രസഹകരണവാണിജ്യം, തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള ഉത്പാദനം, അച്ചടിവ്യവസായം, വിദ്യാഭ്യാസം, പാര്‍പ്പിടം എന്നിവയെക്കുറിച്ചുള്ള നയങ്ങള്‍ രൂപവത്കരിച്ചു. അവികസിതരാഷ്ട്രങ്ങളെ സഹായിക്കുന്നതിനുവേണ്ടി ഈ സഹകരണസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ 1954-ല്‍ ഒരു വികസനനിധി (Development Fund) സ്ഥാപിക്കപ്പെട്ടു.

ഇതുപോലെ ആഗോളവ്യാപ്തിയുള്ള സംഘടനകളാണ് 'യൂണിയന്‍ ഒഫ് ഇന്റര്‍നാഷനല്‍ ഫെയഴ്സ്' (1925), 'ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഒഫ് ഡിപ്പാര്‍ട്ടുമെന്റല്‍ സ്റ്റോഴ്സ്' (1928), 'ഇന്റര്‍നാഷനല്‍ ഓഫീസ് ഫോര്‍ മോട്ടോര്‍ ട്രേഡ്സ് ആന്‍ഡ് റിപ്പയഴ്സ്' എന്നിവ.

ഉത്പാദനവ്യവസായങ്ങളിലും അനവധി അന്താരാഷ്ട്ര പ്രാധാന്യമുള്ള സംഘടനകളുണ്ട്. 'ഇന്റര്‍നാഷനല്‍ ഓഫീസ് ഒഫ് കൊക്കോ ആന്‍ഡ് ചോക്കളേറ്റ്' (1930), 'ഇന്റര്‍ നാഷനല്‍ ഫെഡറേഷന്‍ ഒഫ് മീറ്റ്ട്രേഡേഴ്സ് അസോസിയേഷന്‍' (1946), 'യൂറോപ്യന്‍ ബ്രൂവറികണ്‍വന്‍ഷന്‍' (1947). വിദ്യുത്ച്ഛക്തി, കല്ക്കരി, മറ്റ് ഇന്ധനങ്ങള്‍ എന്നിവയെപ്പറ്റി ഗവേഷണം നടത്തുകയും ഇവയെ അടിസ്ഥാനമാക്കി അന്താരാഷ്ട്രസമ്മേളനങ്ങള്‍ക്കുള്ള വേദിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് 'വേള്‍ഡ് പവര്‍ കോണ്‍ഫറന്‍സ്', 'ഇന്റര്‍നാഷനല്‍ ഇലക്ട്രോ ടെക്നിക്കല്‍ കമ്മിഷന്‍' (1906), 'ഇന്റര്‍നാഷനല്‍ യൂണിയന്‍ ഒഫ് പ്രൊഡ്യൂസേഴ്സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഒഫ് ഇലക്ട്രിക്കല്‍ എനര്‍ജി' എന്നീ സംഘടനകള്‍ വേള്‍ഡ് പവര്‍ കോണ്‍ഫറന്‍സിനോട് സാദൃശ്യമുള്ളവയാണ്.

തുണിത്തരങ്ങളുടെ പഠനത്തിനും ഗവേഷണത്തിനും അനവധി അന്താരാഷ്ട്രസംഘടനകളുണ്ട്. 'ഇന്റര്‍നാഷനല്‍ വൂള്‍ സെക്രട്ടേറിയറ്റ്', 'ഇന്റര്‍നാഷനല്‍ വൂള്‍ ടെക്സ്റ്റൈല്‍ ഓര്‍ഗനൈസേഷന്‍', 'ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഒഫ് കോട്ടണ്‍ ആന്‍ഡ് അലൈഡ് ടെക്സ്റ്റൈല്‍ ഇന്‍ഡസ്ട്രീസ്', 'ഇന്റര്‍നാഷനല്‍ സില്‍ക്ക് അസോസിയേഷന്‍', 'ഇന്റര്‍നാഷനല്‍ റെയിന്‍വെയര്‍ കൌണ്‍സില്‍', 'ഇന്റര്‍നാഷനല്‍ കമ്മിറ്റി ഫോര്‍ ഡൈയിങ് ആന്‍ഡ് ക്ളീനിങ്' (1950).

വ്യവസായങ്ങള്‍ക്ക് ധനസഹായം നല്കുന്നതിനും മറ്റുമായി ചില സ്ഥാപനങ്ങള്‍ നിലവിലുണ്ട്. ഉദാ. 'ഇന്റര്‍നാഷനല്‍ ക്രെഡിറ്റ് ഇന്‍ഷുറന്‍സ് അസോസിയേഷന്‍' (1946), ഇന്റര്‍നാഷനല്‍ ത്രിഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (1925).

വാര്‍ത്താവിനിമയത്തിന് അന്താരാഷ്ട്രാടിസ്ഥാനത്തില്‍ ചില സര്‍ക്കാരിതരസ്ഥാപനങ്ങളുണ്ട്. 'യൂറോപ്യന്‍ ബ്രോഡ്കാസ്റ്റിങ് യൂണിയന്‍' (1925), വിവിധരാജ്യങ്ങളിലെ റേഡിയോബന്ധങ്ങള്‍ സമന്വയിപ്പിക്കുന്നതിന് 'ഇന്റര്‍നാഷനല്‍ അമച്വര്‍ റേഡിയോ യൂണിയന്‍' (1925), 'ഇന്റര്‍നാഷനല്‍ റേഡിയോ മാരിടൈം കമ്മിറ്റി' (1947) എന്നിവ ഇതിനുള്ള സമിതികളാണ്.

റയില്‍വേയുടെ സംവിധാനത്തിലും വികസനത്തിലും ശ്രദ്ധിക്കുന്ന സംഘടനകളാണ് 'ഇന്റര്‍നാഷനല്‍ യൂണിയന്‍ ഒഫ് റയില്‍വേസ്' (1922), 'ഇന്റര്‍നാഷനല്‍ റയില്‍വേ കോണ്‍ഗ്രസ് അസോസിയേഷന്‍' (1884), 'പാന്‍ അമേരിക്കന്‍ റയില്‍വേ കോണ്‍ഗ്രസ് അസോസിയേഷന്‍' എന്നിവ.

കപ്പല്‍ഗതാഗത-വികസനത്തിനും ഗവേഷണത്തിനും ഇതുപോലെ സമിതികളുണ്ട്. 'ബാള്‍ട്ടിക് ആന്‍ഡ് ഇന്റര്‍നാഷനല്‍ മാരിടൈം കോണ്‍ഫറന്‍സ്' (1905), 'ഇന്റര്‍നാഷനല്‍ ചേംബര്‍ ഒഫ് ഷിപ്പിങ്' (1921). കപ്പല്‍ ജോലിക്കാരുടെ വേതനം, തൊഴില്‍ നിലവാരങ്ങള്‍ എന്നിവ ശ്രദ്ധിക്കുന്ന സംഘടനയാണ് 'ഇന്റര്‍നാഷനല്‍ ഷിപ്പിങ് കോണ്‍ഫറന്‍സ്'.

ടൂറിസത്തിന്റെ പ്രാധാന്യം വര്‍ധിച്ചതോടെ ആഗോളാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ നിലവില്‍വന്നു. 'ഇന്റര്‍നാഷണല്‍ ആട്ടോമൊബൈല്‍ ഫെഡറേഷന്‍' ആണ് ഇതില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത്. 'ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് റോഡ് കോണ്‍ഗ്രസ്', 'ഇന്റര്‍നാഷനല്‍ യൂണിയന്‍ ഓഫ് പബ്ളിക്ക് ട്രാന്‍സ്പോര്‍ട്ട്' എന്നിവ റോഡുഗതാഗതം അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള സംഘടനകളാണ്. വിമാനഗതാഗതം ത്വരിതപ്പെടുത്തുന്നതിനുള്ള സംഘടനകളാണ് 'ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍', 'ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍' എന്നിവ.

കാര്‍ഷികവികസനത്തിനുവേണ്ടിയും ചില സംഘടനകള്‍ രൂപംകൊണ്ടിട്ടുണ്ട്. 1905-ല്‍ സ്ഥാപിച്ച 'ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് അഗ്രികള്‍ച്ചറി'ന്റെ പ്രവര്‍ത്തനങ്ങള്‍ പിന്നീട് ഭക്ഷ്യകാര്‍ഷികസംഘടന ഏറ്റെടുത്തു. ചില പ്രത്യേക ഉത്പന്നങ്ങളുടെ വികസനത്തിനുവേണ്ടിയും സംഘടനകള്‍ സ്ഥാപിച്ചിട്ടുണ്ട്.

എന്‍ജിനീയറിങ് വ്യവസായങ്ങളുടെ വികാസം ലക്ഷ്യമാക്കി ചില സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 'ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഫോര്‍ ബ്രിഡ്ജ് ആന്‍ഡ് സ്റ്റ്രക്ചറല്‍ എന്‍ജിനീയറിങ്', 'യൂണിയന്‍ ഒഫ് ഇന്റര്‍നാഷനല്‍ എന്‍ജിനീയറിങ് ഓര്‍ഗനൈസേഷന്‍സ്' എന്നിവ ഇതിനുള്ള സംഘടനകളാണ്. ഇവയെക്കൂടാതെ അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ അംഗീകാരമുള്ള 'അസോസിയേഷന്‍ ഒഫ് ലാറ്റിന്‍ അമേരിക്കന്‍ ഇന്‍ഡസ്ട്രിയലിറ്റ്സ്, 'കരീബിയന്‍ എപ്ളോയേഴ്സ് കോണ്‍ഫെഡറേഷന്‍' 'ആസിയന്‍ കോണ്‍ഫെഡറേഷന്‍ എംപ്ളോയേഴ്സ്', 'കോണ്‍ഫെഡറേഷന്‍ ഒഫ് ഏഷ്യാ പസിഫിക് എംപ്ളോയേഴ്സ്', 'ജനറല്‍ യൂണിയന്‍ ഒഫ് ചേംബേഴ്സ് ഒഫ് കോമേഴ്സ്', ഇന്‍ഡസ്ട്രി ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ ഫോറം ഫോര്‍ അറബ് കണ്‍ട്രീസ് തുടങ്ങിയ സംഘടനകളും അന്താരാഷ്ട്ര വാണിജ്യരംഗത്ത് സജീവമാണ്. വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാണിജ്യസംഘടനകളെ ഏകോപിപ്പിക്കുന്ന പ്രവര്‍ത്തനമാണ് 'ഫെഡറേഷന്‍ ഒഫ് ഇന്റര്‍നാഷനല്‍ ട്രേഡ് അസോസിയേഷന്‍സ്' (എഫ്.ഐ.ടി.എ.) നിര്‍വഹിക്കുന്നത്.

ഈ വാണിജ്യസംഘടനകള്‍ ഇന്ന് ലോകവ്യാപാരസംഘടനയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. അന്താരാഷ്ട്ര വാണിജ്യ സംഘടനകള്‍ക്ക് ഐക്യരാഷ്ട്രസഭയുടെ അംഗീകാരമുള്ളതിനാല്‍, ഇവയുടെ നിര്‍ദേശങ്ങള്‍ക്ക് ലോകവ്യാപാരസംഘടനയുടെ നയരൂപീകരണത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്താന്‍ കഴിയുന്നുണ്ട്. നോ: അന്താരാഷ്ട്രകാര്‍ഷികകേന്ദ്രം, അന്താരാഷ്ട്രതൊഴില്‍സംഘടന, അന്താരാഷ്ട്രനാണയനിധി, അന്താരാഷ്ട്രപുനര്‍നിര്‍മാണവികസനബാങ്ക്, അന്താരാഷ്ട്രവാണിജ്യം, അന്താരാഷ്ട്രവ്യോമഗതാഗതസംഘടന, അന്താരാഷ്ട്ര സിവില്‍ വ്യോമയാനസംഘടന, ലോകവ്യാപാരസംഘടന.

അന്താരാഷ്ട്ര വികസന ഏജന്‍സി

Agency for International Development

വിദേശരാഷ്ട്രങ്ങള്‍ക്ക് സാമ്പത്തികസഹായം നല്കുന്നതിന് യു.എസ്. ഏര്‍പ്പെടുത്തിയ ഏജന്‍സി. യു.എസ്സിലെ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ നിയന്ത്രണത്തിലാണ് ഈ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്.

യു.എസ്. സഹായം പ്രധാനമായും നല്കിവന്നിരുന്ന അന്താരാഷ്ട്രസഹകരണ അഡ്മിനിസ്ട്രേഷന്‍ (International Co-operation Agency ); വികസനവായ്പാഫണ്ട് (Development Loan Fund ); യു.എസ്. കയറ്റുമതി-ഇറക്കുമതി ബാങ്ക് (Expport-Import Bank of Washington) എന്നീ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി സംയോജിപ്പിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന 1961 സെപ്.-ലെ 'വിദേശസഹായനിയമം' അനുസരിച്ച് 1961 ന. 3-ന് വാഷിങ്ടണ്‍ നഗരം ആസ്ഥാനമാക്കി അന്താരാഷ്ട്രവികസന ഏജന്‍സി സ്ഥാപിച്ചു. യു.എസ്. നല്കുന്ന സൈനികേതരമായ വായ്പയും സഹായധനവും ഉള്‍പ്പെട്ട സാമ്പത്തികസഹായത്തിന്റെ ഭൂരിഭാഗവും ഈ ഏജന്‍സിയാണ് കൈകാര്യം ചെയ്യുന്നത്. പതിനായിരത്തിലേറെയാളുകള്‍ പണിയെടുക്കുന്ന ഈ ഏജന്‍സി നൂറില്‍പ്പരം രാഷ്ട്രങ്ങള്‍ക്കായി വികസനസഹായം വിതരണം ചെയ്യുന്നു.

ഏജന്‍സിയുടെ ഭരണം ഒരു പ്രധാന ഉദ്യോഗസ്ഥനില്‍ നിക്ഷിപ്തമായിരിക്കുന്നു. വികസന വായ്പാസമിതി, വികസന ഗവേഷണവിഭാഗം, ചരക്ക്-സഹായഓഫീസ്, പ്രോഗ്രാം പുനഃപരിശോധന സമീകരണവിഭാഗം, അന്താരാഷ്ട്രവികസനസംഘടനാവിഭാഗം, വാര്‍ത്തയ്ക്കും പ്രതിനിധിസഭയ്ക്കും വേണ്ടിയുളള സമ്പര്‍ക്കസമിതി എന്നിവ ഏജന്‍സിയുടെ പ്രധാന ഘടകങ്ങളാണ്.

ഏജന്‍സി സഹായം നല്കുന്ന രാജ്യങ്ങളില്‍ പ്രത്യേകം മിഷന്‍ ഓഫീസുകളുണ്ട്. യു.എസ്. സ്ഥാനപതിയും മിഷന്‍ ഡയറക്ടറും ഏജന്‍സി പ്രവര്‍ത്തനങ്ങളുടെ മേല്നോട്ടം വഹിക്കുന്നു. ഈ ഏജന്‍സി ഇന്ത്യയ്ക്ക് വായ്പയും സഹായധനവും നല്കുന്നുണ്ട്.

ഈ ഏജന്‍സിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ താഴെപ്പറയുന്നവയാണ്.

1.ഉയര്‍ന്നതരം വിത്തുകളുടെ ഉത്പാദനം, വളത്തിന്റെ ഉത്പാദനം, കാര്‍ഷികവിളകളുടെ സംരക്ഷണം, മണ്ണ്-ജലസേചനവികസനം, കാര്‍ഷികയന്ത്രങ്ങളുടെ വിതരണം, കാര്‍ഷിക സര്‍വകലാശാലകളുടെ വികസനവും ഗവേഷണവും, ഗ്രാമവൈദ്യുതീകരണം എന്നിവയ്ക്കു സഹായങ്ങള്‍ നല്കി കൃഷിവികസനത്തിനു സഹായിക്കുന്നു;

2. വിദ്യാഭ്യാസത്തിന്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ക്ക് സഹായം നല്‍കിവരുന്നു.

3. പകര്‍ച്ചവ്യാധിനിയന്ത്രണം, ആരോഗ്യവിദ്യാഭ്യാസ വികസനം, കുടുംബാസൂത്രണം, പോഷകാഹാരപരിപാടി, ഔഷധങ്ങള്‍, ആശുപത്രി ഉപകരണങ്ങള്‍ മുതലായവയുടെ വിതരണം എന്നിവയ്ക്കു സഹായം നല്കുന്നു; ടൈറ്റില്‍ II (Title II) എന്ന പദ്ധതിയില്‍ ഒരു ലക്ഷത്തോളം ഗ്രാമങ്ങളിലായി 7 ദശലക്ഷത്തില്‍പ്പരം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോഷകാഹാരലഭ്യത ഉറപ്പുവരുത്തുന്നു. എയ്ഡ്സ് ബാധിതര്‍ക്ക് സാന്ത്വനമേകുവാനും അന്താരാഷ്ട്രവികസന ഏജന്‍സി ധനസഹായം നല്കുന്നു.

4. ഊര്‍ജ-വിഭവസംരക്ഷണം ഉറപ്പുവരുത്തിയും പുനരുദ്ധാരണക്ഷമവും മാലിന്യമുക്തവുമായ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചും ശുദ്ധമായ ജലവും ഊര്‍ജവും എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏജന്‍സി ധനസഹായം നല്‍കുന്നു. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ട് ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് ISO 14000-ത്തിന്റെ നിയമങ്ങള്‍ക്ക് വിധേയമായി ഒരു 'ഹരിതവ്യവസായ' സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. മാലിന്യമുക്തഊര്‍ജ സ്രോതസ്സെന്ന നിലയ്ക്ക് ഹൈഡ്രജന്‍ ഇന്ധനത്തിന്റെ സാധ്യതകള്‍ തുറന്നുകാട്ടുന്നതിനായി ഒരു യു.എസ്.-ഇന്ത്യന്‍ സംരംഭം ഹൈഡ്രജന്‍കൊണ്ട് ഓടുന്ന ത്രിചക്ര സ്കൂട്ടര്‍ മാതൃക വികസിപ്പിച്ചത് ഈ രംഗത്തെ ഒരു നാഴികകല്ലായി പരിഗണിക്കാം.

5. പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനും, ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമുള്ള അന്താരാഷ്ട്ര വികസന ഏജന്‍സിയും ഇന്ത്യാ ഗവണ്‍മെന്റും സന്നദ്ധസംഘടനകളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. വെള്ളപ്പൊക്കം, കൊടുങ്കാറ്റ് തുടങ്ങിയ കെടുതികള്‍ പ്രവചിക്കാന്‍ ദേശീയതലത്തില്‍ ഒരു പ്രവര്‍ത്തന പദ്ധതി രൂപീകരിക്കുകയുണ്ടായി. 2004 ഡി.-ലെ സുനാമി ദുരന്തത്തെ തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഏജന്‍സി 4.3 ദശലക്ഷത്തിലേറെ ഡോളര്‍ സഹായധനം നല്‍കി.

അന്താരാഷ്ട്ര വികസന സമിതി

International Development Association

അല്പവികസിതരാഷ്ട്രങ്ങള്‍ക്കു സാമ്പത്തികസഹായം നല്കുന്നതിനുവേണ്ടി സ്ഥാപിച്ചിട്ടുള്ള ഒരു യു.എന്‍.സംഘടന. അന്താരാഷ്ട്രപുനര്‍നിര്‍മാണവികസനബാങ്കിന്റെ (ലോകബാങ്ക്) ഒരു കൂട്ടുസ്ഥാപനമെന്ന നിലയില്‍ 1960 സെപ്.-ല്‍ ഈ സംഘടന രൂപംകൊണ്ടു. മൂലധനം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിവുള്ള അല്പവികസിതരാഷ്ട്രങ്ങളെയാണ് ഈ സംഘടന സഹായിക്കുന്നത്. ലോകബാങ്കിന്റെ തത്ത്വങ്ങള്‍ അനുകരിച്ചുകൊണ്ട് ഈ സംഘടനയും പ്രോജക്ടുകള്‍ വിലയിരുത്തുകയും വായ്പകള്‍ക്കു വേണ്ട കൂടിയാലോചന നടത്തുകയും ചെയ്യുന്നു. ഈ സംഘടനയുടെ പ്രവര്‍ത്തനപരിധി ലോകബാങ്കിന്റേതിനെക്കാള്‍ വിപുലമാണ്. ഉദാ. വിദ്യാഭ്യാസസംബന്ധമായുള്ള പ്രോജക്ടുകള്‍ക്കും ഇത് സാമ്പത്തികസഹായം നല്കുന്നുണ്ട്. ഈ വായ്പകള്‍ക്ക് പലിശ അടയ്ക്കേണ്ടതില്ല. എന്നാല്‍ 0.75 ശ.മാ. നിരക്കില്‍ ഒരു ഇടപാടുകൂലി വസൂലാക്കാറുണ്ട്. അതുകൊണ്ട് തന്നെ ഈ സംഘടനയെ ലോകബാങ്കിന്റെ മൃദുവായ്പാ ജാലകം (Softloan window) എന്ന് വിളിക്കുന്നു. ലോകബാങ്കിലെ എല്ലാ അംഗങ്ങള്‍ക്കും ഈ സംഘടനയില്‍ അംഗത്വം നേടാവുന്നതാണ്. ഏഷ്യ, ആഫ്രിക്ക, മധ്യപൌരസ്ത്യദേശം, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ രാഷ്ട്രങ്ങള്‍ക്ക് ഈ സംഘടന സാമ്പത്തികസഹായം നല്കുന്നു. ഈ സംഘടനയുടെ ആസ്ഥാനം വാഷിങ്ടണ്‍ ഡി.സി.യാണ്.

അന്താരാഷ്ട്ര വ്യോമഗതാഗത സംഘടന

Intetnational Air Transport Association

വിവിധ രാജ്യങ്ങളിലെ വിമാനസര്‍വീസുകളുടെ ലോകസംഘടന. ഇത് 1919-ല്‍ സ്ഥാപിതമായി. ഈ സംഘടന രൂപവത്കരിക്കുന്നതിനുള്ള ആദ്യ സമ്മേളനം 1919 ആഗ. 25-ന് പ്രാഗില്‍വച്ചു കൂടി. ആഗ. 28-ന് സമ്മേളനം അംഗീകരിച്ച ഒരു പ്രമേയത്തിലൂടെ അന്താരാഷ്ട്ര വ്യോമഗതാഗതസംഘടന നിലവില്‍വന്നു.

താമസിയാതെ സംഘടനയുടെ പ്രവര്‍ത്തനം അഞ്ചു ഭൂഖണ്ഡങ്ങളിലേക്കും വ്യാപിക്കുകയുണ്ടായി. മുഖ്യമായും ഓരോ രാജ്യത്തിലെയും പതാകാവാഹകവിമാനസര്‍വീസുകള്‍ ഈ സംഘടനയില്‍ അംഗങ്ങളാണ്. ഈ സര്‍വീസുകള്‍ ദേശീയവും അന്താരാഷ്ട്രീയവുമായ വ്യോമയാനത്തിന്റെ ഏറിയ പങ്കും നിര്‍വഹിക്കുന്നു. ഇപ്പോള്‍ 250-ല്‍പ്പരം രാജ്യങ്ങളിലെ വിമാനസര്‍വീസുകള്‍ ഈ ലോകസംഘടനയിലെ അംഗങ്ങളാണ്.

വ്യോമഗതാഗതത്തില്‍ ഈ സംഘടന ഒരു പ്രധാന പങ്ക് വഹിക്കുന്നു. വിമാനയാത്ര നടത്തുവാന്‍ പറ്റിയ സമയത്തെയും സാഹചര്യങ്ങളെയുംപറ്റി ഈ സംഘടന ശരിയായ വിവരം നല്കുന്നു. ഇത് ലോകത്തെങ്ങുമുള്ള വിമാനസര്‍വീസുകള്‍ക്ക് ഏറെ സഹായകമാണ്. കൂടാതെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വ്യോമഗതാഗതം സാധ്യമാക്കാനും ഈ സംഘടന ശ്രമിക്കുന്നു. വിവിധ രാജ്യങ്ങളിലെ വിമാനസര്‍വീസുകളുടെ സംയുക്ത പ്രയത്നത്തെ ഈ സംഘടന ഏകോപിപ്പിക്കുകയും ചെയ്യുന്നു. ഓരോ രാജ്യത്തും നാണയവും ഭാഷയും നിയമങ്ങളും അളവുകള്‍പോലും വ്യത്യസ്തങ്ങളാണ്. ഇത് അന്തര്‍ദേശീയസഞ്ചാരികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഏതെങ്കിലും ഒരു രാജ്യത്തിനു മാത്രമായി അഥവാ ഏതാനും ചിലതിനു മാത്രമായി പരിഹരിക്കാന്‍ സാധ്യമല്ലാത്ത ഈവക പ്രശ്നങ്ങള്‍ക്ക് യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ പരിഹാരം കണ്ടെത്തുവാന്‍ ഈ ലോകസംഘടനയ്ക്കു സാധിക്കുന്നു.

സംഘടനയുടെ അധികാരം, അതിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ നിക്ഷിപ്തമാണ്. ഇതില്‍ അംഗരാഷ്ട്രങ്ങള്‍ക്കെല്ലാം തുല്യമായ വോട്ടവകാശമുണ്ട്. വാര്‍ഷിക യോഗം തെരഞ്ഞെടുക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി ഓരോ വര്‍ഷത്തേക്കുമുള്ള നയപരിപാടികള്‍ രൂപവത്കരിക്കുന്നു. പ്രധാന വിമാനസര്‍വീസുകളുടെ പ്രതിനിധികള്‍, പലപ്പോഴും അവയുടെ അധ്യക്ഷന്മാര്‍, ചേര്‍ന്നതാണ് ഈ കമ്മിറ്റി. കൂടാതെ, ധനപരവും നിയമപരവും സാങ്കേതികവും വൈദ്യസഹായപരവും മറ്റുമായ വിഷയങ്ങളില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ ഓരോന്നിലും വിദഗ്ധന്‍മാരുള്‍പ്പെട്ട പ്രത്യേക ഉപദേശകസമിതികള്‍ രൂപവത്കരിക്കപ്പെടുന്നു.

യാത്രാസൌകര്യങ്ങളെപ്പറ്റി ആലോചിക്കാന്‍ കൂടുന്ന പ്രത്യേക സമ്മേളനങ്ങളാണ് കൂലിനിരക്കും മറ്റു ബന്ധപ്പെട്ട കാര്യങ്ങളും തീരുമാനിക്കുന്നത്. എന്നാല്‍ ഓരോ വിമാന സര്‍വീസിന്റെയും കൂലിനിരക്ക്, സേവനവ്യവസ്ഥകള്‍, വേതനക്രമം എന്നിവയെപ്പറ്റിയുള്ള അതതിന്റെ നയങ്ങളില്‍ സംഘടന യാതൊരു നിയന്ത്രണവും ചെലുത്തുന്നില്ല. അത്തരം കാര്യങ്ങളെപ്പറ്റി വിവിധ സര്‍വീസുകള്‍ക്ക് ഒന്നിച്ചു കൂടി ആലോചിക്കുവാന്‍ ഒരു പൊതുവേദി ഒരുക്കുക മാത്രമേ സംഘടന ചെയ്യുന്നുള്ളു. അങ്ങനെ സ്വീകരിക്കപ്പെടുന്ന പൊതുതീരുമാനങ്ങള്‍പോലും അംഗസര്‍വീസുകള്‍ അംഗീകരിച്ചുകൊള്ളണമെന്ന് നിര്‍ബന്ധമില്ല. ഏതൊരു തീരുമാനവും നിരാകരിക്കാനോ പരിഷ്കരിക്കാനോ അംഗരാഷ്ട്രങ്ങള്‍ക്ക് അധികാരമുണ്ട്. ഈ അധികാരം പലപ്പോഴും പ്രയോഗിക്കപ്പെട്ടിട്ടുമുണ്ട്.

ഒരു അംഗസര്‍വീസ് ഉന്നയിക്കുന്ന നിര്‍ദേശത്തിനെതിരായി വോട്ടു ചെയ്യുവാനും അങ്ങനെ അതിനെ പരാജയപ്പെടുത്തുവാനും മറ്റെല്ലാ അംഗങ്ങള്‍ക്കും അവകാശമുണ്ട്. മാത്രമല്ല, സ്വന്തം വിമാനസര്‍വീസുകള്‍കൂടി ചേര്‍ന്നുകൊണ്ട്, സ്വീകരിക്കുന്ന തീരുമാനത്തെപ്പോലും തിരസ്കരിക്കുകയോ പരിഷ്കരിക്കുകയോ ചെയ്യാന്‍ അവര്‍ക്ക് അധികാരമുണ്ട്. ഈ അധികാരം വിനിയോഗിക്കപ്പെട്ട സന്ദര്‍ഭങ്ങള്‍ നിരവധിയാണ്.

അന്താരാഷ്ട്ര വ്യോമഗതാഗതസംഘടനയുടെ വാര്‍ഷിക സമ്മേളനങ്ങളില്‍ ഇന്ത്യ സജീവമായി പങ്കെടുക്കുന്നു. ഇന്ത്യന്‍ വിമാനസര്‍വീസിന്റെ, മുന്‍ ചെയര്‍മാന്‍ ജെ.ആര്‍.ഡി. ടാറ്റാ 17 വര്‍ഷം എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ അംഗമായിരുന്നു. യാത്രാസൌകര്യം വര്‍ധിപ്പിക്കാനും കൂലിനിരക്ക് കുറയ്ക്കാനും അങ്ങനെ ഇന്ത്യയില്‍ക്കൂടിയുള്ള അന്തര്‍ദേശീയ ഗതാഗതം അഭിവൃദ്ധിപ്പെടുത്താനും ഇന്ത്യന്‍ വിമാനസര്‍വീസിനു സാധിച്ചിട്ടുണ്ട്. വിദേശ സഞ്ചാരികളെ ഇന്ത്യയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാന്‍ പറ്റിയ തരത്തില്‍ വ്യോമഗതാഗതസൌകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

1950 മുതല്‍ എയര്‍-ഇന്ത്യ ഈ ലോകസംഘടനയിലെ അംഗമാണ്. അതിനുശേഷം ചെലവുകുറഞ്ഞ വ്യോമഗതാഗതത്തിന്റെ വിവിധ മേഖലകളില്‍ ഇന്ത്യ പല പരിഷ്കാരങ്ങളും ഏര്‍പ്പെടുത്തുവാന്‍ കേന്ദ്രസംഘടനയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചുവരുന്നു.

അന്താരാഷ്ട്ര സംഘടനകള്‍

International Organization

പരമാധികാരസ്വഭാവമുള്ള രാഷ്ട്രങ്ങള്‍ ചേര്‍ന്ന് രാഷ്ട്രീയവും സാമ്പത്തികവും സൈനികവും സാമൂഹികവും സാസ്കാരികവുമായ ആവശ്യങ്ങള്‍ക്കുവേണ്ടി രൂപവത്കരിക്കുന്ന സംഘടനകള്‍. പ്രത്യേകം വിളിച്ചുകൂട്ടപ്പെട്ട അന്താരാഷ്ട്രസമ്മേളനങ്ങള്‍ വഴിയാണ് ഇത്തരം സംഘടനകള്‍ പ്രധാനമായും നിലവില്‍ വരുന്നത്.

ആധുനിക സാഹചര്യങ്ങളില്‍, ലോകത്തിലെ ഒരു രാഷ്ട്രവും സ്വയംപര്യാപ്തമല്ല. സൈനികകാര്യങ്ങള്‍, വാണിജ്യം, അസംസ്കൃതസാധനങ്ങള്‍, സാമ്പത്തികസഹായം, സാങ്കേതികോപദേശം, വ്യാവസായികോത്പന്നങ്ങള്‍, വിദേശവിപണികള്‍ തുടങ്ങിയവയ്ക്കുവേണ്ടി ഒരു രാഷ്ട്രത്തിന് പലപ്പോഴും മറ്റ് രാഷ്ട്രങ്ങളെ ആശ്രയിക്കേണ്ടിയിരിക്കുന്നു. ഈ പരസ്പരാശ്രയത്വം നിമിത്തം ലോകരാഷ്ട്രങ്ങളെല്ലാം ബന്ധപ്പെട്ടിരിക്കുകയാണ്. ലോകസമാധാനം നിലനില്ക്കുന്നതിനുതന്നെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധവും സഹകരണവും കൂടിയേതീരൂ. വിവിധ രാഷ്ട്രങ്ങളിലെ ജനതതികള്‍ക്ക് പൊതുവായ മതമോ ഭാഷയോ രാഷ്ട്രീയ പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ ആ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം കുറേക്കൂടി ദൃഢമായിത്തീര്‍ന്നുവെന്നു വരും. പൊതുവായ ഏതെങ്കിലും പ്രശ്നങ്ങളുള്ള രാഷ്ട്രങ്ങള്‍ യോജിച്ച് സംഘടനയുണ്ടാക്കുമ്പോള്‍ അത് ഒരു അന്താരാഷ്ട്രസംഘടനയായിത്തീരുന്നു.

ആദ്യകാലസംരംഭങ്ങള്‍. പുരാതന കാലം മുതല്ക്കു തന്നെ ലോകത്ത് അനേകം അന്താരാഷ്ട്ര സംഘടനകളുണ്ടായിരുന്നു. പ്രാചീനഗ്രീസില്‍ ആഥന്‍സിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ഡിലോസ്സഖ്യം (Confederacy of Delos) ഇതിനൊരുദാഹരണമാണ്. നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ (1769-1821) സാമ്രാജ്യവികസനത്തിനെതിരെ ഇംഗ്ളണ്ട്, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ചേര്‍ന്ന് സൈനികസഖ്യങ്ങള്‍ ഉണ്ടാക്കിയിരുന്നു. രാഷ്ട്രങ്ങള്‍ തമ്മില്‍ എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ അത് ഒരു സായുധസംഘട്ടനത്തിലേക്കു നീങ്ങുന്നതിനു മുന്‍പ് ആ തര്‍ക്കങ്ങള്‍ പറഞ്ഞൊതുക്കുന്നതിനും അന്താരാഷ്ട്രസംഘടനകള്‍ ശ്രമിച്ചിരുന്നു. ഒറ്റതിരിഞ്ഞു നില്ക്കുന്നതിനുപകരം മറ്റു രാഷ്ട്രങ്ങളുമായി സഖ്യങ്ങളുണ്ടാക്കിക്കഴിയുവാനായിരുന്നു എല്ലാ രാഷ്ട്രങ്ങളും ശ്രമിച്ചിരുന്നത്. ലോകരാഷ്ട്രങ്ങളെല്ലാം സംഘടിക്കണമെന്ന ആഗ്രഹത്തില്‍നിന്നാണ് ഒന്നാം ലോകയുദ്ധത്തെത്തുടര്‍ന്ന്, 1920-ല്‍ സര്‍വരാഷ്ട്രസഖ്യം (League of Nations) ഉടലെടുത്തത്. അറുപതു രാഷ്ട്രങ്ങള്‍ അംഗങ്ങളായി ഉണ്ടായിരുന്ന ഈ സംഘടന 1939-ല്‍ രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടുകൂടി നാമാവശേഷമായി.

യു.എന്‍.-ന്റെ കീഴിലുള്ള അന്താരാഷ്ട്ര സംഘടനകള്‍. ലോകത്ത് വിവിധ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന അനേകം സംഘടനകളുണ്ട്. അവയില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നതാണ് ഐക്യരാഷ്ട്ര സംഘടന (യു.എന്‍). 2002-ല്‍ 191 അംഗരാഷ്ട്രങ്ങളുള്ള ഈ സംഘടന ലോകസമാധാനത്തിനും മാനവരാശിയുടെ മൊത്തത്തിലുളള സാമൂഹിക-സാമ്പത്തിക-സാംസ്കാരിക ഉന്നമനത്തിനുംവേണ്ടി പ്രവര്‍ത്തിക്കുന്നു.

യു.എന്‍.-ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട അന്താരാഷ്ട്ര സംഘടനകള്‍ താഴെപ്പറയുന്നവയാണ്: 1. ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് കമ്മിഷന്‍ (15 അംഗങ്ങള്‍); 2. സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ (15 അംഗങ്ങള്‍); 3. സോഷ്യല്‍ കമ്മിഷന്‍ (15 അംഗങ്ങള്‍); 4. പോപ്പുലേഷന്‍ കമ്മിഷന്‍ (15 അംഗങ്ങള്‍); 5. കമ്മിഷന്‍ ഓണ്‍ നര്‍ക്കോട്ടിക് ഡ്രഗ്സ് (15 അംഗങ്ങള്‍); 6. കമ്മിഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്സ് (18 അംഗങ്ങള്‍); 7. കമ്മിഷന്‍ ഓണ്‍ സ്റ്റാറ്റസ് ഒഫ് വിമെന്‍ (18 അംഗങ്ങള്‍); 8. ഇന്റര്‍ നാഷണല്‍ ട്രേഡ് കമ്മോഡിറ്റി കമ്മിഷന്‍ (18 അംഗങ്ങള്‍); 9. എക്കണോമിക് കമ്മിഷന്‍ ഫോര്‍ ഏഷ്യാ ആന്‍ഡ് ദി ഫാര്‍ ഈസ്റ്റ് (ECAFE-24 അംഗങ്ങള്‍); 10. എക്കണോമിക് കമ്മിഷന്‍ ഫോര്‍ ലാറ്റിന്‍ അമേരിക്ക ആന്‍ഡ് കരീബിയ (ECLA-33 അംഗങ്ങള്‍); 11. എക്കണോമിക് കമ്മിഷന്‍ ഫോര്‍ ആഫ്രിക്ക (ECA-53 അംഗങ്ങള്‍); 12. ഇന്റര്‍നാഷണല്‍ ഡവലപ്പ്മെന്റ് അസോസിയേഷന്‍ (IDA-102 അംഗങ്ങള്‍); 13. ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി (IAEA-138 അംഗങ്ങള്‍); 14. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ILO 177 അംഗങ്ങള്‍); 15. ഫുഡ് ആന്‍ഡ് അഗ്രിക്കല്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (FAO-188 അംഗങ്ങള്‍); 16. യുണൈറ്റഡ് നേഷന്‍സ് എഡ്യൂക്കേഷണല്‍, സയന്റിഫിക്ക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (UNESCO 197 അംഗങ്ങള്‍); 17. യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് എമര്‍ജന്‍സി ഫണ്ട് (UNICEF-155 അംഗങ്ങള്‍); 18. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (WHO-192 അംഗങ്ങള്‍); 19. ഇന്റര്‍ ഗവണ്‍മെന്റല്‍ മാരിട്ടൈം കണ്‍സല്‍ട്ടേറ്റീവ് ഓര്‍ഗനൈസേഷന്‍ (IMCO-67 അംഗങ്ങള്‍); 20. വേള്‍ഡ് മെറ്റിയറോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ (WMO-187 അംഗങ്ങള്‍); 21. ഇന്റര്‍ നാഷണല്‍ ടെലി കമ്യൂണിക്കേഷന്‍ യൂണിയന്‍ (ITU-189 അംഗങ്ങള്‍); 22. ഇന്റര്‍നാഷണല്‍ ബാങ്ക് ഫോര്‍ റികണ്‍സ്റ്റ്രക്ഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് (IBRD-184 അംഗങ്ങള്‍); 23. യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്‍ (UPU-190 അംഗങ്ങള്‍); 24. ഇന്റര്‍ നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ICAO 189 അംഗങ്ങള്‍); 25. ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (IFC 178 അംഗങ്ങള്‍); 26. ഇന്റര്‍ നാഷണല്‍ മോണിറ്ററി ഫണ്ട് (IMF-184 അംഗങ്ങള്‍); 27. ഇന്റര്‍ നാഷണല്‍ കോര്‍ട് ഒഫ് ജസ്റ്റിസ്; 28. യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്പ്മെന്റ് (UNCTAD-192 അംഗങ്ങള്‍).

ഇവയ്ക്കു പുറമേ, യു.എന്നുമായി ഔദ്യോഗികബന്ധമില്ലാത്ത അനവധി അന്താരാഷ്ട്രസംഘടനകള്‍ നിലവിലുണ്ട്. യു.എന്‍. വോട്ടിങ്ങില്‍ ഈ സംഘടനകളിലെ അംഗങ്ങള്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താറുണ്ട്. സാമ്പത്തിക രാഷ്ട്രീയ സൈനിക സാമൂഹിക സാംസ്കാരിക ലക്ഷ്യങ്ങളെ ആസ്പദമാക്കി രൂപവത്കരിക്കപ്പെട്ട മറ്റ് അന്താരാഷ്ട്ര സംഘടനകള്‍ താഴെപ്പറയുന്നവയാണ്.

1. സാമ്പത്തിക/വാണിജ്യ ലക്ഷ്യമുള്ളവ. (1) അറബ് കോമണ്‍മാര്‍ക്കറ്റ്. 1965 ജനു. 1-ന് നിലവില്‍ വന്ന ഈ സംഘടനയുടെ ആസ്ഥാനം കെയ്റോ ആണ്. അംഗരാഷ്ട്രങ്ങള്‍: ഇറാക്ക്, ജോര്‍ദാന്‍, സിറിയ, ഈജിപ്ത്, ലിബിയ, മോറിറ്റേനിയ യെമന്‍ (2) അസോസിയേഷന്‍ ഒഫ് സൌത്ത് ഈസ്ററ് ഏഷ്യന്‍ നേഷന്‍സ്. 1967 ആഗ. 8-ന് രൂപംകൊണ്ടതാണ് ഈ സംഘടന. അംഗങ്ങള്‍: ഇന്തോനേഷ്യ, മലേഷ്യ, സിങ്കപ്പൂര്‍, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ് ബ്രൂണൈ ദരുസ്സലം, വിയറ്റ്നാം, ലാവോസ്, മ്യാന്‍മര്‍, കംബോഡിയ (3) ബനലക്സ് എക്കണോമിക്ക് യൂണിയന്‍. 1960 ന. 1-ന് പ്രാബല്യത്തില്‍ വന്നു. ആസ്ഥാനം ബ്രസല്‍സ്. അംഗങ്ങള്‍: ബെല്‍ജിയം, നെതര്‍ലന്‍ഡ്സ്, ലക്സംബര്‍ഗ്. (4) സെന്‍ട്രല്‍ അമേരിക്കന്‍ കോമണ്‍ മാര്‍ക്കറ്റ്. 1960-ല്‍ രൂപവത്കരിച്ച ഈ സംഘടനയുടെ കേന്ദ്രം ഗ്വാട്ടിമാലസിറ്റി. അംഗങ്ങള്‍: കോസ്റ്ററിക്ക, എല്‍സാല്‍വഡോര്‍, ഗ്വാട്ടിമാല, നിക്കരാഗ്വ (5) യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍. 1960 മേയില്‍ നിലവില്‍വന്നു. ആസ്ഥാനം ജനീവ. അംഗങ്ങള്‍: ഐസ്ലന്‍ഡ്, ലിച്ചന്‍സ്റ്റൈന്‍, നോര്‍വെ, സ്വിറ്റ്സര്‍ലന്‍ഡ് (6) യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ സഖ്യമായ ഈ സംഘടനയില്‍ ഇന്ന് 25 (2006) അംഗങ്ങളുണ്ട്. (7) കൊളംബൊ പദ്ധതി. 1951-ല്‍ സ്ഥാപിച്ചു. ആസ്ഥാനം കൊളംബൊ. അംഗങ്ങള്‍: അഫ്ഗാനിസ്താന്‍, ആസ്റ്റ്രേലിയ, ഭൂട്ടാന്‍, ബംഗ്ളാദേശ്, ഫിജി, ഇന്ത്യ, ഇന്തോനേഷ്യ, ഇറാന്‍, ജപ്പാന്‍, ലാവോസ്, മലേഷ്യ, മാലിദ്വീപുകള്‍, മംഗോളിയ (8) സൌത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജിയണല്‍ കോ ഓപ്പറേഷന്‍ (SAARC) 1985-ല്‍ സ്ഥാപിതമായി. അംഗങ്ങള്‍: ബംഗ്ളാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലിദ്വീപുകള്‍, നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക. (9) ലോകവ്യാപാരസംഘടന (WTO). സാമ്പത്തിക ലക്ഷ്യങ്ങളുള്ള മറ്റൊരു സുപ്രധാന സംഘടനയാണ് ലോകവ്യാപാര സംഘടന. 1995 ജനു. 1-ന് സ്ഥാപിതമായ ഈ സംഘടനയില്‍ 149 അംഗങ്ങളാണ് ഉളളത്. പൊതുവേ ആഗോളതലത്തില്‍ വ്യാപാര-വാണിജ്യ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇത് നാല് പ്രത്യേക കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു - ലോക വ്യാപാര ഉടമ്പടികള്‍ നടപ്പിലാക്കുക; വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കുക; വാണിജ്യത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുളള വേദിയൊരുക്കുക; അംഗരാജ്യങ്ങളുടെ വാണിജ്യ നയങ്ങള്‍ അവലോകനം ചെയ്യുക.

2. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ളവ. (1) കോമണ്‍ വെല്‍ത്ത് ഒഫ് നേഷന്‍സ്. ബ്രിട്ടിഷ് സാമ്രാജ്യത്തില്‍നിന്നും സ്വാതന്ത്യ്രം നേടിയ രാജ്യങ്ങളാണ് ഈ സംഘടനയുടെ ഭൂരിപക്ഷം അംഗങ്ങളും. ഇപ്പോള്‍ (2006) 53 അംഗങ്ങളുണ്ട്. ഇതിന്റെ ആസ്ഥാനം ലണ്ടന്‍ ആണ്. (2) അറബിലീഗ്. 1945-ല്‍ സ്ഥാപിതമായി. ആസ്ഥാനം: കെയ്റോ. അംഗങ്ങള്‍: ഈജിപ്ത്, സിറിയ, അല്‍ജീറിയ, ഇറാക്ക്, ജോര്‍ദാന്‍, കുവെയ്റ്റ്, ലെബനന്‍, ലിബിയ, മൊറോക്കോ, സൌദി അറേബ്യ, സുഡാന്‍, ടുണീഷ്യ, യെമന്‍, യു.എ.ഇ., ബഹറിന്‍, ഖത്തര്‍, ഒമാന്‍, മോറിറ്റേനിയ, സൊമാലിയ, പലസ്തീന്‍, ജിബൌട്ടി, കൊമൊറാസ്. (3) ഓര്‍ഗനൈസേഷന്‍ ഒഫ് ആഫ്രിക്കന്‍ യൂണിറ്റി. 1963 മേയ് 25-ന് നിലവില്‍വന്നു. ആസ്ഥാനം: ആഡിസ് അബാബ. ദക്ഷിണാഫ്രിക്കയില്‍ അപാര്‍തീഡ് അവസാനിപ്പിക്കുന്നതിലും ഭൂരിപക്ഷഭരണം നടപ്പാക്കുന്നതിലും ഒ.എ.യു. പ്രധാന പങ്ക് വഹിച്ചു. ഒ.എ.യു.വിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുടര്‍ച്ച നല്‍കുവാന്‍ വേണ്ടി 2001-ല്‍ സ്ഥാപിക്കപ്പെട്ട ആഫ്രിക്കന്‍ യൂണിയന്‍ (എ.യു.) 2002-ല്‍ ഒ.എ.യു.വിന്റെ സ്ഥാനം പൂര്‍ണമായും ഏറ്റെടുത്തു. (4) ഓര്‍ഗനൈസേഷന്‍ ഒഫ് അമേരിക്കന്‍ സ്റ്റേറ്റ്സ് (അമേരിക്കന്‍ സ്റ്റേറ്റ് സംഘടന). 1951 ഡി. 13-ന് നിലവില്‍ വന്നു. ആസ്ഥാനം: വാഷിങ്ടണ്‍ (ഡി.സി.). അമേരിക്കന്‍ വന്‍കരയിലെ 35 രാജ്യങ്ങള്‍ ഇതില്‍ അംഗങ്ങളാണ്. (5) ഓര്‍ഗനൈസേഷന്‍ ഒഫ് സെന്‍ട്രല്‍ അമേരിക്കന്‍ സ്റ്റേറ്റ്സ്. 1951-ല്‍ നിലവില്‍ വന്നു. ആസ്ഥാനം: സാന്‍സാല്‍വഡോര്‍. അംഗങ്ങള്‍: കോസ്റ്റിറിക്ക എല്‍സാല്‍വഡോര്‍, ഗ്വാട്ടിമാല, ഹോണ്ടുറാസ്, നിക്കരാഗ്വ.

3. സൈനിക ലക്ഷ്യങ്ങളുള്ളവ. (1) നോര്‍ത്ത് അത്ലാന്തിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ (NATO). 1949 ആഗ. 24-ന് നിലവില്‍ വന്നു. ആസ്ഥാനം: ബ്രസല്‍സ്. അംഗങ്ങള്‍: 26. (2) ആന്‍സുസ് (ANZUS) 1951-ല്‍ നിലവില്‍ വന്നു. ആസ്ഥാനം: കാന്‍ബറ. അംഗങ്ങള്‍: ആസ്റ്റ്രേലിയ, യു.എസ്.

ഇന്റര്‍നാഷണല്‍ ബ്യൂറോ ഒഫ് വെയിറ്റസ് ആന്‍ഡ് മെഷേര്‍സ് (1876), ഇന്റര്‍നാഷണല്‍ കമ്മിറ്റി ഒഫ് ദി റെഡ് ക്രോസ് (1863), ഇന്റര്‍നാഷണല്‍ ക്രിമിനല്‍ പൊലീസ് ഓര്‍ഗനൈസേഷന്‍ (ഇന്റര്‍പോള്‍ - 1956) എന്നിവ മറ്റുചില അന്താരാഷ്ട്ര സംഘടനകളാണ്

അന്താരാഷ്ട്ര സിവില്‍ വ്യോമയാന സംഘടന

International Civil Aviation Organization

സമാധാനപരമായ ഉദ്ദേശ്യങ്ങള്‍ ലക്ഷ്യമാക്കി അന്താരാഷ്ട്രസിവില്‍ വ്യോമയാനവികസനത്തിനുവേണ്ടി 1947-ല്‍ സ്ഥാപിച്ച സംഘടന. ഇത് ഐക്യരാഷ്ട്രസഭയുടെ ഒരു ഭാഗമായി പ്രവര്‍ത്തിക്കുന്നു. 2006-ലെ കണക്കനുസരിച്ച് ഈ സംഘടനയില്‍ ഇന്ത്യയുള്‍പ്പെടെ 189 അംഗങ്ങളുണ്ട്. കാനഡയിലെ മോണ്‍ട്രിയല്‍ ആണ് ഇതിന്റെ ആസ്ഥാനം.

ഈ സംഘടനയുടെ ഉന്നതഭരണാധികാരസമിതി അംഗരാഷ്ട്രപ്രതിനിധികള്‍ അടങ്ങുന്ന അസംബ്ളിയാണ്. ഇത് സംഘടനയുടെ നിയമനിര്‍മാണസമിതികൂടിയാണ്. 1956 വരെ എല്ലാവര്‍ഷവും അസംബ്ളി യോഗങ്ങള്‍ നടത്തിയിരുന്നു. 1956-നുശേഷം മൂന്നുവര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം അസംബ്ളി സമ്മേളിക്കുന്നു.

അസംബ്ളിഅംഗങ്ങള്‍ തിരഞ്ഞെടുക്കുന്ന 36 രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ അടങ്ങുന്ന ഒരു 'കൌണ്‍സില്‍' ആണ് സംഘടനയുടെ ഭരണസമിതി. സംഘടനയുടെ കീഴില്‍ ഉപസമിതികള്‍ സ്ഥാപിക്കുക, അംഗരാഷ്ട്രങ്ങള്‍ക്കുവേണ്ട ഉപദേശങ്ങള്‍ നല്കുക എന്നിവ കൌണ്‍സിലിന്റെ അധികാരപരിധിയില്‍പ്പെടുന്നു. പ്രസിഡന്റ്, സെക്രട്ടറിജനറല്‍ എന്നിവരെ തിരഞ്ഞെടുക്കുന്നതും സംഘടനയുടെ പണച്ചുമതല കൈകാര്യം ചെയ്യുന്നതും കൌണ്‍സില്‍ തന്നെയാണ്.

കൌണ്‍സിലിന്റെ നിയന്ത്രണങ്ങളില്‍ 'എയര്‍ നാവിഗേഷന്‍ കമ്മിഷനും' 'എയര്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി'യും 'കമ്മിറ്റി ഓണ്‍ ജോയിന്റ് സപ്പോര്‍ട്ട് ഒഫ് എയര്‍ നാവിഗേഷന്‍ സര്‍വീസസും ഫിനാന്‍സ് കമ്മിറ്റി'യും ഉണ്ട്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ താഴെപ്പറയുന്നവയാണ്. (1) അന്താരാഷ്ട്രവ്യോമഗതാഗത വ്യവസ്ഥകള്‍ നിശ്ചയിക്കുകയും വ്യോമഗതാഗതനടപടികള്‍ ശുപാര്‍ശ ചെയ്യുകയും അവ അന്താരാഷ്ട്രസിവില്‍വ്യോമയാനസംഘടനയുടെ നിയമാവലിയില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്യുക; (2) വ്യോമഗതാഗതപ്രശ്നങ്ങളില്‍ മധ്യസ്ഥത വഹിക്കുക; (3) അന്താരാഷ്ട്രസിവില്‍വ്യോമയാനത്തിന്റെ വികാസനത്തില്‍ ഉണ്ടാകാവുന്ന പ്രതിബന്ധങ്ങള്‍ നീക്കാനുള്ള പദ്ധതികള്‍ ആലോചിക്കുക; (4) അന്താരാഷ്ട്രസിവില്‍ വ്യോമയാനഗതാഗതത്തിന്റെ സുഗമവും സുരക്ഷിതവും നിരന്തരവുമായ നടത്തിപ്പിനുവേണ്ട നടപടികള്‍ ആവിഷ്കരിക്കുക.

ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയില്‍ ഗതാഗതസേവനങ്ങളും നിര്‍ദിഷ്ടസൌകര്യങ്ങളും ലക്ഷ്യമാക്കി പ്രാദേശികപദ്ധതികള്‍ തയ്യാറാക്കുക എന്നതു സംഘടനയുടെ സാങ്കേതിക പ്രവര്‍ത്തനങ്ങളുടെ പരിധിയില്‍പ്പെടുന്നു. വിമാനത്താവളം, വ്യോമഗതാഗതം, ടെലികമ്യൂണിക്കേഷന്‍സ്, അന്തരീക്ഷഃശാസ്ത്രം, വ്യോമഗതാഗതചാര്‍ട്ട് എന്നിവയെ സംബന്ധിച്ചുള്ള സാങ്കേതികവിവരങ്ങള്‍ ഇതില്‍പ്പെട്ടതാണ്. കാലാനുസൃതമായി പ്രാദേശികസമ്മേളനത്തില്‍ ഇതിനെപ്പറ്റിയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ഇവയിലെ നിര്‍ദേശങ്ങള്‍ എയര്‍ നാവിഗേഷന്‍ കമ്മീഷന്റെയും കൌണ്‍സിലിന്റെയും പരിശോധനയ്ക്കും അംഗീകാരത്തിനും സമര്‍പ്പിക്കുകയും ചെയ്യുന്നു.

അന്താരാഷ്ട്രവിമാനത്തപാല്‍, വ്യോമഗതാഗതംവഴിയുള്ള വാണിജ്യാവകാശങ്ങള്‍, വിമാനത്താവളത്തിനുള്ള കൂലി നിര്‍ണയനം, വിമാനമാര്‍ഗങ്ങള്‍, സ്ഥിതിവിവരകണക്കുകളുടെ പ്രസിദ്ധീകരണം, വ്യോമഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികള്‍ എന്നിവയെപ്പറ്റി ആലോചിച്ചു തീരുമാനങ്ങള്‍ എടുക്കുന്നത് എയര്‍ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റിയാണ്.

1969-70-ല്‍ വിമാനക്കൊള്ള (Hijacking) തടയാന്‍ വേണ്ടി ലീഗല്‍ സബ്കമ്മിറ്റി ഒരു കരട്-അന്താരാഷ്ട്ര ഉടമ്പടി തയ്യാറാക്കുകയും വിമാനക്കൊള്ള നടത്തുന്നവരെ സംബന്ധിച്ച എക്സ്ട്രാഡിഷന്‍ നടപടികള്‍ ദ്വിപക്ഷീയ ഉടമ്പടികളില്‍ (Bilateral agreements) ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. നിയമാനുസൃതമല്ലാത്ത വിമാനം പിടിച്ചെടുക്കല്‍ സംബന്ധിച്ച സാങ്കേതികവും വ്യോമയാനപരവുമായ പ്രശ്നങ്ങള്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റിയും എയര്‍ നാവിഗേഷന്‍ കമ്മിഷനും പഠിക്കുന്നു.

അന്താരാഷ്ട്രവ്യോമഗതാഗതത്തില്‍ നിയമാനുസൃതമല്ലാതുള്ള കൈകടത്തലുകള്‍ തടയുന്നതിനും അവ ഒഴിവാക്കുന്നതിനുവേണ്ടി ഭാവി നടപടികള്‍ ആവിഷ്കരിക്കുന്നതിനും 1969 ഏ.ല്‍ കൌണ്‍സില്‍ ഒരു കമ്മിറ്റിയെ നിയമിച്ചു. സംഘടനയുടെ ആഭിമുഖ്യത്തില്‍ ഇത്തരം കുറ്റങ്ങളെ സംബന്ധിച്ച് 1963 സെപ്. 14-ന് ടോക്കിയോയില്‍വച്ച് ആലോചിക്കുകയും 1969 ഡി. 14-ന് ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തു.

അന്താരാഷ്ട്ര വ്യോമഗതാഗത നിയമങ്ങള്‍ തയ്യാറാക്കുന്നതും ഈ സംഘടനയാണ്. കാനഡയിലുള്ള കേന്ദ്ര ഓഫീസിനു പുറമേ ഫ്രാന്‍സ്, തായ്ലന്റ്, ഈജിപ്ത്, മെക്സിക്കോ, പെറു, സെനെഗാള്‍, കെനിയ എന്നിവിടങ്ങളില്‍ ഈ സംഘടനയ്ക്ക് പ്രത്യേകം ഓഫീസുകളുണ്ട്.

അന്താരാഷ്ട്ര സ്ഥിതിവിവര സംഘടനകള്‍

International Statistical Organisation

വിവിധരാഷ്ട്രങ്ങളിലെ സ്ഥിതിവിവരങ്ങളുടെ താരതമ്യപഠനം സുഗമമാക്കുവാന്‍ അവിടങ്ങളിലുള്ള ജനതകളുടെ സാമ്പത്തികവും സാമൂഹികവും മറ്റുമായ ഘടനകളെപ്പറ്റിയുള്ള കണക്കുകള്‍ സംഭരിക്കുക എന്ന പ്രധാന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍. ഇപ്രകാരമുള്ള താരതമ്യപഠനം ശരിയാകണമെങ്കില്‍ വിവരങ്ങള്‍ ശേഖരിക്കുന്ന രീതികളില്‍ സാമാന്യമായ ഐകരൂപ്യം ഉണ്ടാകേണ്ടതുണ്ട്. ഇവയെ സംബന്ധിക്കുന്ന ആശയങ്ങള്‍, നിര്‍വചനങ്ങള്‍, വകുപ്പുവിഭജനം എന്നിവയെല്ലാം സാമാന്യമാനദണ്ഡങ്ങളെ അവലംബിച്ചായിരിക്കണം.

അന്താരാഷ്ട്ര സ്ഥിതിവിവര കോണ്‍ഗ്രസ്. (International Statistical Congress). ഉപയോഗപ്രദമായ മാനദണ്ഡങ്ങള്‍ ഈ മണ്ഡലത്തില്‍ ഉണ്ടാക്കുവാനുള്ള ശ്രമങ്ങള്‍ 1853-ല്‍ ബ്രസല്‍സില്‍ ചേര്‍ന്ന അന്താരാഷ്ട്രസ്ഥിതിവിവരകോണ്‍ഗ്രസ്സില്‍ ആരംഭിച്ചു. വില്യംഫാര്‍, എണസ്റ്റ് എന്‍ഗെല്‍, എഡ്വേര്‍ഡ് ജാര്‍വിസ് തുടങ്ങിയ ശാസ്ത്രജ്ഞന്മാര്‍ പങ്കെടുത്ത പ്രസ്തുത സമ്മേളനത്തിന്റെ പ്രമുഖ സംഘാടകന്‍ ബല്‍ജിയന്‍ ജ്യോതിഃശാസ്ത്രജ്ഞനായ അഡോള്‍ഫ് ക്വറ്റലേറ്റ് (1796-1874) ആയിരുന്നു. ഇരുപതോളം രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ ഇതില്‍ പങ്കെടുത്തു. അതിനെതുടര്‍ന്ന് 1855-ലും 1876-ലുമായി യൂറോപ്പിലെ വിവിധ നഗരങ്ങളിലായി എട്ടോളം ആലോചനായോഗങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. ഈ വിഷയം കൈകാര്യം ചെയ്യുവാന്‍ ഒരു സ്ഥിരം സംഘടനയുടെ ആവശ്യം പ്രകടമായെങ്കിലും 1872 വരെ അതിനുള്ള യത്നങ്ങള്‍ ഫലവത്തായില്ല. ജര്‍മന്‍ ചാന്‍സലറായിരുന്ന ബിസ്മാര്‍ക്കിന്റെ (1815-98) നിസ്സഹകരണ മനോഭാവമായിരുന്നു ഇതിനുകാരണം എന്നു പറയപ്പെടുന്നു.

സ്ഥിരം സംഘടനയുടെ കാര്യം താത്കാലികമായി പരാജയപ്പെട്ടെങ്കിലും ഈ രംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍ നിലച്ചില്ല. കാനേഷുമാരി കണക്കുകളില്‍ ശേഖരിക്കേണ്ട വിവരങ്ങള്‍ എന്തൊക്കെയായിരിക്കണമെന്ന് ഇക്കാലത്ത് നിശ്ചയിക്കപ്പെട്ടു. പില്ക്കാലങ്ങളില്‍ രോഗങ്ങള്‍, അപകടങ്ങള്‍, മരണകാരണങ്ങള്‍ എന്നിവയെപ്പറ്റി സുവ്യക്തമായ നിര്‍വചനങ്ങള്‍ ആവശ്യമായിവന്നു. ഈ ഉദ്ദേശ്യത്തോടെ സംഘടനയുടെ വകുപ്പുകള്‍ വിഭജിക്കപ്പെട്ടു. വകുപ്പുവിഭജനത്തിന്നാധാരമായ കാര്യങ്ങള്‍ 1853-ല്‍ തന്നെ ചര്‍ച്ച ചെയ്തു തീരുമാനിച്ചിരുന്നു.

അന്താരാഷ്ട്ര സ്ഥിതിവിവര സ്ഥാപനം (International Statistical Institute:ISI). സാമ്പത്തികവും സാമൂഹികവുമായ രംഗങ്ങളിലെ അന്താരാഷ്ട്രസഹകരണവും സഹപ്രവര്‍ത്തനവും സ്ഥിതിവിവരശേഖരണത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കയാല്‍ 1885-ല്‍ ഒരു അന്താരാഷ്ട്ര സ്ഥിതിവിവരസ്ഥാപനം (International Statistical Institute) ജന്മമെടുത്തു. മുന്‍പുണ്ടായിരുന്ന സ്ഥാപനത്തിനു നേരിട്ട കുഴപ്പങ്ങളൊഴിവാക്കാന്‍ ഇത് ഒരു സ്വകാര്യ (അനൌദ്യോഗിക) സംഘടനയാക്കി. 1887-ല്‍ റോമില്‍ ആദ്യയോഗം ചേര്‍ന്ന ഈ സ്ഥാപനം 1913 വരെ രണ്ടു വര്‍ഷത്തിലൊരിക്കല്‍ സമ്മേളിക്കുക പതിവായിരുന്നു. ഒന്നാം ലോകയുദ്ധകാലത്ത് ഈ പതിവിനു വിഘാതമുണ്ടായി. ഓരോ രാഷ്ട്രത്തിലെയും സ്ഥിതിവിവരവകുപ്പുമേധാവികള്‍ സ്വന്തം നിലയിലാണ് ഈ യോഗത്തില്‍ ഹാജരായത്. പ്രവര്‍ത്തനമേഖല ചുരുക്കി, വ്യവസ്ഥയും ചിട്ടയും വരുത്തി ഈ സംഘടന 1923 മുതല്‍ 1938 വരെ വീണ്ടും പ്രവര്‍ത്തിച്ചു. ഒന്നാം ലോകയുദ്ധാനന്തരം സര്‍വരാജ്യ സഖ്യത്തിന്റെയും അന്താരാഷ്ട്ര-തൊഴിലാളി സംഘടനയുടെയും ആഭിമുഖ്യത്തില്‍ പ്രവര്‍ത്തനം നടത്തിയ ഈ സ്ഥാപനം അന്താരാഷ്ട്രകാര്‍ഷിക സംഘടനയുമായും നിരന്തരബന്ധം പുലര്‍ത്തിവന്നു. ഇതോടൊപ്പം ഐക്യരാഷ്ട്രസഭയുടെ ലോകാരോഗ്യസംഘടന (WHO) യോടും ഈ സ്ഥാപനം ഭാഗികമായി സഹകരിച്ചുപോന്നു. മുകളില്‍ പരാമൃഷ്ടങ്ങളായ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ തങ്ങളുടെ പ്രവര്‍ത്തനമേഖലകളില്‍ സ്ഥിതിവിവരസംഭരണം നടത്തിവന്നതിനാല്‍, ഈ സംഘടനയുടെ ജോലി ഇക്കാലങ്ങളില്‍ വളരെ ചുരുങ്ങുകയുണ്ടായി.

രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഇതിന്റെ പ്രവര്‍ത്തനം വീണ്ടും തടസ്സപ്പെട്ടു. യുദ്ധാനന്തര പുനഃസംവിധാനത്തില്‍ ഈ സ്ഥാപനത്തിന്റെ പ്രയത്നങ്ങള്‍ പുനരാരംഭിക്കുന്നത് യുനെസ്കോ (UNESCO) യുടെ ഒരു ശാഖയായിട്ടാണ്. എല്ലാ രാഷ്ട്രങ്ങളിലെയും സ്ഥിതിവിവരവകുപ്പുകളുടെ പ്രവര്‍ത്തനഫലങ്ങളെ സംയോജിപ്പിക്കുക എന്നത് ഇതിന്റെ പരിപാടിയുടെ മുഖ്യഭാഗമായിട്ടുണ്ട്. നെതര്‍ലന്‍ഡ്സിലെ ഹേഗിനടുത്തുള്ള വൂര്‍ബര്‍ഗ് ആണ് ഇതിന്റെ ആസ്ഥാനം.

അവസാനം പരിഷ്കരിച്ചത് : 10/24/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate