অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഉദാരവത്‌കരണം

ആഗോളവത്‌കരണത്തിന്റെ നവസമ്മർദങ്ങളെ സംബോധനചെയ്യുന്നതിനുവേണ്ടി, രാഷ്‌ട്രീയ-സാമ്പത്തിക രംഗങ്ങളിൽ ആവിഷ്‌കരിച്ച ബഹുമുഖമായ പരിഷ്‌കരണപ്രക്രിയയും ആസൂത്രിതപദ്ധതിയും. സ്വതന്ത്രകമ്പോളനിയമങ്ങള്‍ക്കും വ്യക്തിസ്വാതന്ത്യ്രത്തിനും ജനാധിപത്യതത്ത്വങ്ങള്‍ക്കും പ്രാമുഖ്യം നൽകുന്ന രാഷ്‌ട്രീയ-സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പൊതുവേ ഉദാരവത്‌കരണത്തിന്റെ നിർവചനപരിധിയിൽ വരും.

ഉദാരവത്‌കരണം : പൊതുസംജ്ഞ

സമ്പദ്‌ഘടനയും ജനജീവിതവുമായി ബന്ധപ്പെട്ട്‌ ഇതിനകം രൂപപ്പെട്ടുവന്നതും സർക്കാർ നടപ്പാക്കിക്കൊണ്ടിരുന്നതുമായ സാമൂഹ്യ-നിയന്ത്രണ പരിപാടികള്‍ (പ്രത്യേകിച്ചും നിയമങ്ങളും ചട്ടങ്ങളും) ഘട്ടംഘട്ടമായി ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന പ്രക്രിയയാണ്‌ പൊതുവിൽ ഉദാരവത്‌കരണം എന്നറിയപ്പെടുന്നത്‌. പുത്തന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടാണ്‌ ഉദാരവത്‌കരണം കൂടുതൽ വിപുലപ്പെട്ടത്‌. ഇതോടൊപ്പമുള്ള മറ്റു പരിപാടികളാണ്‌ ആഗോളവത്‌കരണം, സ്വകാര്യവത്‌കരണം എന്നിവ. ഇവ മൂന്നും ചേർത്ത പദ്ധതിക്കാണ്‌ നവ ഉദാരവത്‌കരണം അഥവാ നിയോലിബറലിസം എന്ന്‌ പറയുന്നത്‌.

നിലവിലുള്ള ഒട്ടേറെ നിയമങ്ങള്‍ സുഗമമായ സാമ്പത്തിക പ്രവർത്തനങ്ങള്‍ക്ക്‌ വിവിധരീതിയിൽ തടസം സൃഷ്‌ടിക്കുന്നുണ്ട്‌. വർഷങ്ങളായി തുടർന്നുവരുന്ന ഈ രീതിയെ "ലൈസന്‍സ്‌ രാജ്‌' എന്നാണ്‌ പറയുന്നത്‌. ഇത്തരം "തടസ്സ'ങ്ങള്‍ ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ക്ക്‌ അനാവശ്യമായ പ്രതിബന്ധങ്ങള്‍ ഉണ്ടാക്കാന്‍ ഇടനൽകുന്നു. അതിനാൽ അവയൊക്കെ ഒഴിവാക്കി ആധുനിക സാധ്യതകളെ പൂർണമായി ഉപയോഗപ്പെടുത്താന്‍ ഉത്‌പാദകരെയും ഇതര സംരംഭകരെയും സഹായിക്കുകയും ഭരണസംവിധാനങ്ങളെ ഇത്തരം ഘടനാപരമായ മാറ്റങ്ങള്‍ക്ക്‌ അനുപൂരകമാക്കി മാറ്റുകയുമാണ്‌ ഉദാരവത്‌കരണ പ്രക്രിയ വഴി നടക്കുന്നത്‌.

സർക്കാരും പൊതുസംവിധാനങ്ങളും മാത്രമല്ല, സ്വകാര്യ മൂലധനവും വ്യക്തികളായ സംരംഭകരും സാമ്പത്തിക വികസന പ്രക്രിയയിൽ അനിവാര്യമാണ്‌. നിലവിലുള്ളതും വർഷങ്ങളായി തുടർന്നുവരുന്നതുമായ നിബന്ധനകള്‍ മിക്കതും സ്വകാര്യ മൂലധനത്തിന്റെ ഇടപെടലിനെ നിരുത്സാഹപ്പെടുത്തുന്നതാണ്‌. ഇതുതന്നെയാണ്‌ വിദേശ പങ്കാളിത്തത്തിന്റെയും സ്ഥിതി. വിദേശമൂലധന ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന പ്രതിരോധങ്ങളായാണ്‌ ധനകാര്യരംഗത്തെ മിക്ക നിയമങ്ങളും ഫലത്തിൽ പ്രവർത്തിക്കുന്നത്‌. ഇത്‌ വിദേശനാണയ പ്രതിസന്ധിക്കുപോലും പലപ്പോഴും ഇടയാക്കുന്നുണ്ട്‌. ആധുനിക സാങ്കേതികവിദ്യയും വൈദഗ്‌ധ്യവും ലഭ്യമാക്കാനും ഒപ്പം വിദേശ മൂലധനനിക്ഷേപസാധ്യതകള്‍ ഉയർത്താനും, അതുവഴി സമ്പദ്‌ഘടനയുടെ വളർച്ച ത്വരിതപ്പെടുത്താനും പുതിയ സമീപനങ്ങള്‍ ആവശ്യമാണ്‌. അത്തരം പുതിയ നിലപാടുകളാണ്‌ ഉദാരവത്‌കരണ പ്രക്രിയകൊണ്ട്‌ ലക്ഷ്യമാക്കുന്നത്‌.

ഉദാരവത്‌കരണ പരിപാടി

"ലിബറൽ' എന്ന ഇംഗ്ലീഷ്‌ വാക്കിന്‌ പൊതുവിൽ ലളിതവത്‌കരിക്കുക എന്ന അർഥമാണുള്ളത്‌. ഈ വാക്ക്‌ രാഷ്‌ട്രീയത്തിലും സാമ്പത്തിക രംഗത്തും വ്യത്യസ്‌ത അർഥമാണ്‌ ദ്യോതിപ്പിക്കുന്നത്‌. രാജാവിന്റെയും മറ്റ്‌ ഏകാധിപതികളുടെയും കർശനനിയന്ത്രണങ്ങള്‍ ഒഴിവാക്കി ജനങ്ങള്‍ക്ക്‌ വ്യക്തിസ്വാതന്ത്യ്രവും കൂടുതൽ രാഷ്‌ട്രീയ അധികാരവും നൽകുന്ന സ്ഥിതിയാണ്‌ രാഷ്‌ട്രീയത്തിൽ "ലിബറൽ' എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌. അത്‌ ഏറെക്കുറെ ജനാനുകൂലമാണ്‌. എന്നാൽ, സാമ്പത്തികരംഗത്ത്‌ ഇതിന്റെ പ്രയോഗം നിലവിലുള്ള കർശനമായ സാമൂഹ്യനിയന്ത്രണ ഉപാധികള്‍ ഇല്ലാതാക്കുക എന്ന അർഥത്തിലാണ്‌. ഇവിടെ സ്വകാര്യമൂലധനത്തിനും സ്വതന്ത്ര കമ്പോളത്തിനും പുതിയ സാധ്യതകള്‍ കൈവരികയാണ്‌ ചെയ്യുന്നത്‌. ലാഭത്തെ മുന്‍നിർത്തി ഏത്‌ രംഗത്തേക്കും കടന്നെത്താനുള്ള സ്വകാര്യ മൂലധനത്തിന്റെ താത്‌പര്യങ്ങള്‍ക്കനുസൃതമായി നിലവിലുള്ള നിയമങ്ങളെയും നിയന്ത്രണങ്ങളെയും ബോധപൂർവം മാറ്റിമറിക്കുന്ന ഔദ്യോഗികനടപടി എന്ന നിലയിലാണ്‌ ഉദാരവത്‌കരണം സാമ്പത്തികരംഗത്ത്‌ ഇന്ന്‌ നടപ്പാക്കപ്പെടുന്നത്‌ എന്നാണ്‌ അതിന്റെ വിമർശകർ ചൂണ്ടിക്കാണിക്കുന്നത്‌. സിദ്ധാന്തത്തിൽ വ്യക്തിസ്വാതന്ത്യ്രത്തിൽ ഊന്നുന്നതും എന്നാൽ പ്രയോഗത്തിൽ കമ്പോള മൗലികത പുലർത്തുന്നതുമായ നടപടിയാണ്‌ ഉദാരവത്‌കരണമെന്ന്‌ ഈ രംഗത്തെ പ്രസിദ്ധചിന്തകനായ ഡേവിഡ്‌ ഹാർഫി അദ്ദേഹത്തിന്റെ എ ഹിസ്റ്ററി ഒഫ്‌ നിയോ ലിബറലിസം എന്ന ഗ്രന്ഥത്തിൽ വിമർശിക്കുന്നു.

ചരിത്രപശ്ചാത്തലം-ലോകം

ശീതയുദ്ധത്തിന്റെ അന്ത്യവും സോഷ്യലിസ്റ്റു രാജ്യങ്ങളുടെ തകർച്ചയും പാശ്ചാത്യമാതൃകയിലുള്ള ജനാധിപത്യസ്ഥാപനങ്ങളുടെയും ആശയങ്ങളുടെയും ആഗോളവ്യാപനത്തിനിടയാക്കി. മാത്രവുമല്ല, സോഷ്യലിസ്റ്റു പരീക്ഷണത്തിനുണ്ടായ പതനം, ആഗോള സാമ്പത്തികരംഗത്ത്‌ നിലനിന്ന വിരുദ്ധസാമ്പത്തിക ചേരികളെ അപ്രത്യക്ഷമാക്കുകയും ചെയ്‌തു. ആഗോള രാഷ്‌ട്രീയ-സാമ്പത്തിക രംഗങ്ങളിലുണ്ടായ ഈ അഗാധപ്രതിസന്ധികള്‍, പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങളിലും അടിസ്ഥാനപരമായ പ്രഭാവങ്ങള്‍ സൃഷ്‌ടിച്ചു. രണ്ടാംലോകയുദ്ധാനന്തര ഘട്ടത്തിൽ പാശ്ചാത്യരാജ്യങ്ങള്‍ നടപ്പാക്കിയ "ക്ഷേമരാഷ്‌ട്ര' (welfare state) നയങ്ങള്‍ പുനഃപരിശോധനയ്‌ക്കു വിധേയമായി. പാശ്ചാത്യ ലോകത്തിന്റെ രാഷ്‌ട്രീയ-സാമ്പത്തിക പുനഃസംഘടനയ്‌ക്കു പ്രരകമായ മറ്റൊരു നിർണായകഘടകം നവീന സാങ്കേതികവിദ്യകളിൽ, പ്രത്യേകിച്ചും, വിവരസാങ്കേതിക വിദ്യയുടെ രംഗത്തുണ്ടായ വിസ്‌ഫോടനങ്ങളായിരുന്നു. കംപ്യൂട്ടർ സാങ്കേതികവിദ്യ സൃഷ്‌ടിച്ച ദൂരവ്യാപക പ്രഭാവങ്ങളെ സംബോധനചെയ്യുന്നതിൽ ദേശ-രാഷ്‌ട്രാധിഷ്‌ഠിതമായ നയങ്ങള്‍ അപര്യാപ്‌തമായി. പുതിയ സാങ്കേതികവിദ്യയിലധിഷ്‌ഠിതമായ സാമ്പത്തിക പ്രക്രിയകള്‍ ദേശ-രാഷ്‌ട്രവ്യവസ്ഥ(nation-state system)യെ തന്നെ അതിലംഘിക്കുന്നതായിരുന്നു. സ്വതന്ത്ര ദേശ-രാഷ്‌ട്രങ്ങളുടെ "പരമാധികാര' സീമകളെ അതിവർത്തിക്കുന്ന ആഗോളസാമ്പത്തിക പ്രവാഹങ്ങള്‍, ആഗോളാടിസ്ഥാനത്തിലുള്ള നയസമീപനങ്ങള്‍ അനിവാര്യമാക്കി. ലോകസാമ്പത്തിക ക്രമത്തെ നിർണയിച്ചുപോന്നത്‌ പരമാധികാര രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള അന്തർദേശീയ സാമ്പത്തിക ബന്ധങ്ങളായിരുന്നു. ഓരോ രാജ്യത്തിന്റെയും സാമ്പത്തിക നയത്തെ നിർണയിച്ചത്‌ അതിന്റെ ദേശീയ താത്‌പര്യങ്ങളായിരുന്നു. ആഭ്യന്തരവും ബാഹ്യവുമായ സാമ്പത്തിക ബന്ധങ്ങളെ നിയന്ത്രിക്കാന്‍ ഓരോ രാജ്യത്തിന്റെയും നിയമനിർമാണ സഭകള്‍ക്കു കഴിയുമായിരുന്നു. എന്നാൽ, ആഗോളസാമ്പത്തികപ്രവാഹങ്ങള്‍ ദേശ-രാഷ്‌ട്രങ്ങളുടെ സാമ്പത്തികാധികാര പരിധിയെ പരിമിതപ്പെടുത്തുകയാണുണ്ടായത്‌. പരമ്പരാഗതമായ അർഥത്തിലുള്ള അന്താരാഷ്‌ട്ര സാമ്പത്തികബന്ധങ്ങള്‍ അപ്രസക്തമാവുകയും സാമ്പത്തികപ്രക്രിയ ആഗോളാടിസ്ഥാനത്തിൽ കൂടുതൽ ഉദ്‌ഗ്രഥിതമാവുകയും ചെയ്‌തു. "ആഗോളവത്‌കരണം' എന്ന സംജ്ഞ വിവക്ഷിക്കുന്നത്‌ സാമ്പത്തിക പ്രവർത്തനങ്ങളുടെ ആഗോളവ്യാപനത്തെയും ഉദ്‌ഗ്രഥനത്തെയുമാണ്‌. ദേശ-രാഷ്‌ട്രങ്ങള്‍ എന്ന "കേന്ദ്ര'ത്തെ ആശ്രയിച്ചുനിന്ന സാമ്പത്തികപ്രക്രിയകള്‍ "അപ-കേന്ദ്രീകൃത'(de-center)മാവുകയും ഗോളാന്തരമാനങ്ങള്‍ ആർജിക്കുകയും ചെയ്‌തു. മനുഷ്യന്റെ രാഷ്‌ട്രീയ-സാമ്പത്തിക ചരിത്രത്തിലെ പുതിയൊരു ഘട്ടത്തെ പ്രതിനിധാനം ചെയ്യുന്ന ആഗോളവത്‌കരണത്തെ ഒരു "ചരിത്രപ്രക്രിയ' എന്നാണ്‌ വിദഗ്‌ധർ വിശേഷിപ്പിക്കുന്നത്‌. ആഗോളവത്‌കരണത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ രാഷ്‌ട്രീയ-സാമ്പത്തിക രംഗങ്ങളിൽ നടപ്പാക്കുന്ന നവീകരണങ്ങളാണ്‌. "ഉദാരവത്‌കരണം' എന്നതുകൊണ്ടർഥമാക്കുന്നതെങ്കിലും സാമ്പത്തിക ഉദാരവത്‌കരണമാണ്‌ കൂടുതലായും വിവക്ഷിക്കപ്പെടുന്നത്‌.

ചരിത്രപശ്ചാത്തലം-ഇന്ത്യ

സ്വാതന്ത്യ്രാനന്തര ഇന്ത്യ വിഭാവനചെയ്‌തത്‌ ഒരു മിശ്രസമ്പദ്‌ഘടനയാണ്‌. ജവാഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച ആസൂത്രിത വികസനനയത്തിനു പിന്നിൽ സോവിയറ്റ്‌ യൂണിയന്റെ നിർണായകമായ സ്വാധീനമുണ്ടായിരുന്നു. പാശ്ചാത്യ മുതലാളിത്തത്തിന്റെയും സോഷ്യലിസത്തിന്റെയും ഗുണവശങ്ങളെ സമന്വയിപ്പിക്കുന്ന നെഹ്രൂവിയന്‍ സാമ്പത്തികനയം കേന്ദ്രീകൃത ആസൂത്രണസംവിധാനത്തിനും പൊതുമേഖലയ്‌ക്കും പ്രാധാന്യം നൽകി. സമ്പദ്‌ഘടനയുടെ മർമപ്രധാനമേഖലകള്‍ പൊതുമേഖലയുടെ നിയന്ത്രണത്തിലാക്കിയ ഈ സമീപനം സാമ്പത്തിക സ്വാശ്രയത്വത്തിനും "ഇറക്കുമതി ബദൽനയ'(import substitution policy)ത്തിനും ഊന്നൽ നൽകി. തദ്ദേശവിഭവങ്ങളുടെ ഉപയോഗം പരമാവധി വർധിപ്പിച്ചും പൊതുമേഖലാ സംരംഭങ്ങള്‍ ശക്തിപ്പെടുത്തിയും ഇറക്കുമതിയും വിദേശാധീനത്വവും പരമാവധി കുറയ്‌ക്കുക എന്ന നിലയ്‌ക്കായിരുന്നു പ്രവർത്തനങ്ങള്‍ നടപ്പാക്കിയത്‌. ഈ ഇറക്കുമതി ബദൽനയം സമ്പദ്‌ഘടനയിൽ സർക്കാരിനും അതുവഴി സാമൂഹ്യനിയന്ത്രണങ്ങള്‍ക്കുള്ള പ്രസക്തിയും വർധിപ്പിച്ചു. ആദ്യത്തെ മൂന്ന്‌ പദ്ധതിക്കാലത്ത്‌ ഉത്‌പാദനം വർധിച്ചെങ്കിലും അതിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്കു പുനർവിതരണം ചെയ്യപ്പെട്ടില്ല. സമ്പത്തിന്റെ പുനർവിതരണം മെച്ചപ്പെടാതിരുന്നതിനാൽ ആഭ്യന്തര കമ്പോളം വിപുലപ്പെട്ടില്ല. ഭൂപരിഷ്‌കരണം നടപ്പാക്കാതിരുന്നതിനാൽ കാർഷിക മേഖലയുടെ സാധ്യത പൂർണമായി വിനിയോഗിക്കാനും കഴിഞ്ഞില്ല.

സർക്കാരുകള്‍ ഊന്നിയത്‌ കയറ്റുമതി വർധനവിലായിരുന്നു. അങ്ങനെ ഇറക്കുമതി ബദൽനയം എന്നത്‌ കയറ്റുമതി ഉന്മുഖനയമായിമാറി. പക്ഷേ, ഉദ്ദേശിച്ച രീതിയിലൊന്നും കയറ്റുമതി വർധിച്ചില്ല. കയറ്റുമതി വർധിപ്പിക്കാന്‍ കൂടുതലായി ഇറക്കുമതി ചെയ്യേണ്ടിവന്നു.

വിദേശത്തുനിന്ന്‌ കമ്പോളാടിസ്ഥാനത്തിലുള്ള വായ്‌പകള്‍ വരെ വാങ്ങിയതോടെ വിദേശകടം വന്‍തോതിൽ വർധിച്ചു. വ്യാപാരശിഷ്‌ടവും (Balance of trade) കൂടിക്കൊണ്ടിരുന്നു. അത്യാവശ്യ വസ്‌തുക്കള്‍ പോലും ഇറക്കുമതി ചെയ്യാനുള്ള വിദേശനാണയം ഇല്ലാത്ത അവസ്ഥയാണ്‌ 1991-ഓടെ സംജാതമായത്‌. 1990-കളുടെ ആരംഭത്തിൽ ഇന്ത്യയുടെ വിദേശ വ്യാപാരശിഷ്‌ടം ഗണ്യമായി വർധിക്കുകയും വിദേശനാണയശോഷണം രൂക്ഷമാവുകയും ചെയ്‌തു. മറുവശത്താകട്ടെ തദ്ദേശവ്യവസായങ്ങളുടെ പരിരക്ഷയ്‌ക്കായി പിന്തുടർന്നുവന്ന നയങ്ങള്‍ ഇന്ത്യന്‍ സമ്പദ്‌ഘടനയുടെ സാങ്കേതികമായ കാര്യക്ഷമതയെയും ആഗോളമത്സരശേഷിയെയും ക്ഷയിപ്പിക്കുകയും ചെയ്‌തു. അതിവേഗത്തിൽ ഉദ്‌ഗ്രഥിതമായിക്കൊണ്ടിരുന്ന ആഗോളസാമ്പത്തികക്രമത്തിന്റെ പ്രവാഹവേഗതയ്‌ക്കൊപ്പമെത്താന്‍ ഇന്ത്യയ്‌ക്കു കഴിയാത്ത അവസ്ഥ സംജാതമായി. തദ്ദേശസാമ്പത്തിക സംരക്ഷണനയങ്ങള്‍ ആഗോളസാമ്പത്തിക ക്രമത്തിന്റെ മുഖ്യധാരയിൽ നിന്നു ഇന്ത്യയെ ഒറ്റപ്പെടുത്തുന്ന ചരിത്രപശ്ചാത്തലമാണ്‌ ഉദാരവത്‌കരണനയങ്ങള്‍ നടപ്പാക്കാന്‍ ഇന്ത്യന്‍ ഭരണകൂടത്തെ നിർബന്ധിതമാക്കിയത്‌.

ഉദാരവത്‌കരണ പ്രക്രിയ

ഉദാരവത്‌കരണ പ്രക്രിയ എന്നത്‌ സർക്കാർ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുന്ന ഭരണകൂട ഇടപെടലാണ്‌. ഇതിനെ "ഡീ റഗുലേഷന്‍' (De regulation) എന്നാണ്‌ പറയാറ്‌. ഇവിടെ "ഡീ റഗുലേറ്റ്‌' ചെയ്യുന്നതോടെ, നിയന്ത്രിക്കുന്ന സാമൂഹ്യ സംവിധാനങ്ങളെല്ലാം ഇല്ലാതാവുകയാണ്‌. കയറ്റുമതി, ഇറക്കുമതി, വായ്‌പ, നിക്ഷേപം, പണവിനിമയം, മൂലധനമൊഴുക്ക്‌ എല്ലാം സ്വതന്ത്രമാവുകയാണ്‌; അഥവാ സർക്കാർ പരിധിയിൽ നിന്ന്‌ സ്വതന്ത്ര കമ്പോളത്തിന്റെ പരിധിയിലേക്ക്‌ മാറുകയാണ്‌. പക്ഷേ, ഉദാരവത്‌കരണത്തിന്റെ കീഴിൽ സർക്കാരുകള്‍ ഇല്ലാതാകുന്നില്ല. വിപണിയുടെ പ്രതിസന്ധികള്‍ സൃഷ്‌ടിക്കാവുന്ന ആഘാതത്തെ ലഘൂകരിക്കുന്ന രാഷ്‌ട്രീയഘടകം എന്ന സ്ഥാനം ഭരണകൂടത്തിന്‌ നഷ്‌ടപ്പെടുന്നില്ല. ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായത്‌ കയറ്റിറക്ക്‌ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞുകൊണ്ടുള്ള വ്യാപാര ഉദാരവത്‌കരണമായിരുന്നു. ഇതിൽ ഇറക്കുമതി നിയന്ത്രണങ്ങള്‍, വിദേശവിനിമയ നിയന്ത്രണങ്ങള്‍, ഉഭയകക്ഷി കച്ചവടക്കരാറുകള്‍ എന്നിവയെല്ലാം ഇല്ലാതാവുകയും സ്വതന്ത്രവ്യാപാരമേഖലകള്‍ കൂടിവരികയുമാണ്‌.

നാണയനിധിയുടെ ദൃഢീകരണ പരിപാടി

ഉദാരവത്‌കരണം നടപ്പാക്കുന്നതിന്‌ നാണയനിധി (Imf) നിർദേശിച്ച നടപടികളെ പൊതുവിൽ ദൃഢീകരണനയങ്ങള്‍ (Stabilisation policies)എന്നാണ്‌ പറഞ്ഞിരുന്നത്‌. ദൃഢീകരണപരിപാടികളിൽ പ്രധാനം ബാങ്ക്‌ വായ്‌പകള്‍ ചുരുക്കുക, പലിശനിരക്ക്‌ ഉയർത്തുക, ബജറ്റ്‌ കമ്മികള്‍ (റവന്യുകമ്മി, ധനകമ്മി, എന്നിങ്ങനെ) ഇല്ലാതാക്കുക, ഉത്‌പാദനക്ഷമമല്ലാത്ത സബ്‌സിഡികള്‍ വെട്ടിക്കുറയ്‌ക്കുക, പൊതുമേഖലാസ്ഥാപനങ്ങള്‍ വിൽക്കുക, പരോക്ഷനികുതി ഉയർത്തുക തുടങ്ങിയവയാണ്‌. വിദേശക്കമ്പനികളുടെ സഹായത്തോടെയുള്ള ഇടപെടലാണ്‌ മറ്റൊരു നയം. ഇതിന്റെ ഭാഗമായാണ്‌ പൊതുമേഖലാസ്ഥാപനങ്ങള്‍ വിൽക്കുന്നതും അതിൽ സ്വകാര്യപങ്കാളിത്തം അനുവദിക്കുന്നതുമെല്ലാം.

ലോകബാങ്കും ഘടനാപരമായ മാറ്റങ്ങളും

ഉദാരീകരണപദ്ധതി നടപ്പാക്കാനുള്ള ലോകബാങ്ക്‌ പരിപാടികളെയാണ്‌ ഘടനാപരമായ പരിപാടികള്‍ (Structural Adjustment Programmes-SAP) എന്നുപറയുന്നത്‌. ഘടനാപരം എന്നാൽ സമ്പദ്‌ഘടനയുടെ ഘടനയുമായി ബന്ധപ്പെട്ടത്‌ എന്ന അർഥത്തിലാണ്‌. അതായത്‌ കാർഷികം, വ്യവസായം, ധനകാര്യം, നികുതി എന്നിവയൊക്കെ സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും ഒക്കെ മാറണം. അതായത്‌ സംരക്ഷണസംവിധാനങ്ങള്‍ക്ക്‌ പകരം, സ്വതന്ത്ര കമ്പോളമത്സരാധിഷ്‌ഠിത-കയറ്റുമതി രംഗങ്ങളായി രാജ്യത്തെ സമ്പത്തുത്‌പാദനരംഗങ്ങള്‍ മാറണം എന്നർഥം. മത്സരിച്ചുകൊണ്ടുമാത്രമേ മാറ്റങ്ങള്‍ വരുത്താനും നിലനിൽക്കാനും കഴിയൂ. മത്സരത്തെ നിരുത്സാഹപ്പെടുത്തുന്നവയാണ്‌ ഇന്നത്തെ നിയന്ത്രണങ്ങള്‍ എന്നതിനാൽ അത്തരം സാമൂഹ്യനിയന്ത്രണങ്ങളെല്ലാം മാറണം. ലോകബാങ്കിന്റെ നിബന്ധനകള്‍ നടപ്പാക്കുന്നത്‌ ദീർഘകാലത്തേക്കുള്ള വായ്‌പകള്‍ വഴിയാണ്‌. ഓരോ രംഗത്തും കടം നൽകുമ്പോള്‍, അവിടെ ഒരു നിശ്ചിതകാലത്തിനിടയിൽ എന്തൊക്കെ നടപ്പാക്കണമെന്നതും ലോകബാങ്ക്‌ നിർദേശിക്കും. ഇന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസം, പൊതുവിതരണം, കുടിവെള്ളം തുടങ്ങിയ രംഗങ്ങളിലെ ലോകബാങ്ക്‌ പഠനങ്ങളും അവരുടെ ബദൽ നിർദേശങ്ങളും വലിയ വിവാദങ്ങള്‍ സൃഷ്‌ടിച്ചിരുന്നു.

ലോകബാങ്ക്‌ തങ്ങളുടെ വായ്‌പകളിലൂടെ രാജ്യങ്ങളിലെ നയരൂപീകരണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുമ്പോള്‍, നാണയനിധി തങ്ങളുടെ നയരൂപീകരണത്തിന്‍കീഴിൽ വിവിധ രാജ്യങ്ങളിലെ പദ്ധതികളെ കൊണ്ടുവരാന്‍ ശ്രമിക്കുന്നു.

ലോകവ്യാപാര സംഘടനയുടെ പരിപാടികള്‍

1995-ഓടെയാണ്‌ ലോകവ്യാപാര സംഘടന (WTO) നിലവിൽ വരുന്നത്‌. അതുവരെ വിദേശവ്യാപാരവുമായിബന്ധപ്പെടാതിരുന്ന രംഗങ്ങളെ ഡബ്ല്യു.ടി.ഒ. അതിന്റെ പുതിയ വ്യാപാരകരാറുകളിലൂടെ വ്യാപാരവുമായി ബന്ധിപ്പിച്ചു. കൃഷി, സേവനരംഗങ്ങള്‍, വ്യാപാരനിക്ഷേപം, ബൗദ്ധിക സ്വത്തവകാശം എന്നിവയാണ്‌ ഇതിൽ പ്രധാനം. കാർഷിക വിപണനം സംബന്ധിച്ച പുതിയൊരു കാർഷികക്കരാർ തന്നെ ഉണ്ടായി.

ലോക വ്യാപാരസംഘടനയുടെ വ്യാപാരക്കരാറുകളിൽ സേവനരംഗങ്ങളെയും ഉള്‍പ്പെടുത്തിയിരിക്കയാണ്‌. സേവനരംഗങ്ങളിലെ വ്യാപാരക്കരാർ (GATT) എന്നാണിതിന്റെ പേര്‌. വിദ്യാഭ്യാസം, ആരോഗ്യം, ബാങ്കിങ്‌, ഗതാഗതം, മാധ്യമങ്ങള്‍ എന്നിവയൊക്കെ പുതിയ കരാറിന്റെ പരിധിയിൽ വരികയാണ്‌. ഇതേപോലെ വ്യവസായ നിക്ഷേപങ്ങളെ വ്യാപാരവുമായി ബന്ധപ്പെടുത്തുന്ന കരാറാണ്‌ "ട്രിംസ്‌' (ട്രയിഡ്‌ റിലേറ്റ്‌സ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ മെഷേഴ്‌സ്‌, TRIMS) എന്നത്‌. വിദേശ കമ്പനികളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനുള്ള തദ്ദേശീയ അധികാരം എല്ലാ അർഥത്തിലും ഇല്ലാതാക്കുന്നതാണ്‌ ഈ കരാർ. മൂലധനരംഗത്തെ സ്വതന്ത്ര വിനിമയമാണ്‌ മറ്റൊരു മാറ്റം. ഓഹരിക്കമ്പോളം, ഇന്‍ഷ്വറന്‍സ്‌ രംഗം, ബാങ്ക്‌ അതിൽ പ്രത്യേകിച്ചും നിക്ഷേപ ബാങ്കിങ്‌ എന്നിവയാണ്‌ ട്രിംസ്‌ കരാറനുസരിച്ച്‌ പൂർണമായും വിദേശവ്യാപാരത്തിനായി തുറന്നുകൊടുക്കുന്ന മേഖലകള്‍.

"ട്രിപ്‌സ്‌' (ട്രയിഡ്‌ റിലേറ്റഡ്‌ ആസ്‌പെക്‌റ്റ്‌സ്‌ ഒഫ്‌ ഇന്റലക്‌ച്വൽ പ്രാപ്പർട്ടി റൈറ്റ്‌സ്‌, TRIPS) എന്ന കരാർ അറിവിന്റെ സ്വകാര്യവത്‌കരണവുമായി ബന്ധപ്പെട്ടതാണ്‌. അറിവിനെ എക്കാലത്തും ഒരു സാമൂഹ്യ ഉത്‌പന്നമായാണ്‌ ശാസ്‌ത്രലോകവും സമൂഹവും കണക്കാക്കിയിരുന്നത്‌. എന്നാൽ, അറിവിനെ ഒരു സ്വകാര്യ ചരക്കാക്കി കാണുകയും അതിന്മേൽ കച്ചവടം നടത്താനുള്ള അനുവാദം സ്വകാര്യ കമ്പനികള്‍ക്ക്‌ നൽകുകയുമാണ്‌ ഈ കരാറിലൂടെ നടക്കുന്നതെന്ന വിമർശനവുമുണ്ട്‌.

ലോക ഉത്‌പാദന വ്യവസ്ഥ ഗുണത്തിലും ഗണത്തിലും മാറിക്കൊണ്ടിരിക്കയാണ്‌. ഉത്‌പാദനവ്യവസ്ഥ കൂടുതൽ അറിവ്‌ സാന്ദ്രീകൃതമായി മാറുകയാണ്‌. ഇതിൽ വിവരസാങ്കേതികവിദ്യ, ജനിതക സാങ്കേതികവിദ്യ എന്നിവയൊക്കെ പ്രധാനപങ്ക്‌ വഹിക്കുന്നു. അതുകൊണ്ടുതന്നെ അറിവിനെ നിയന്ത്രിക്കുകയും അതുവഴി അറിവ്‌ സാന്ദ്രീകൃതമായ ഉത്‌പാദനവ്യവസ്ഥയെത്തന്നെ നിയന്ത്രിക്കുകയുമെന്ന ധന മൂലധനത്തിന്റെ അജണ്ടയാണ്‌ ട്രിപ്‌സ്‌ കരാറിലൂടെ നടപ്പാക്കുന്നതെന്ന്‌ വിമർശകർ പറയുന്നു.

ഈ കരാർ നടപ്പാക്കുന്നതിന്റെ ഒരു പ്രധാന ഉപാധിയാണ്‌ പേറ്റന്റ്‌ നിയമവും അതിലെ മാറ്റങ്ങളും. വിവിധ രാജ്യങ്ങള്‍ അതാതിടത്തെ ആവശ്യങ്ങളെ മുന്‍നിർത്തിയാണ്‌ അവരുടേതായ പേറ്റന്റ്‌ നിയമങ്ങള്‍ രൂപപ്പെടുത്തിയത്‌. അക്കൂട്ടത്തിൽപ്പെട്ട ശ്രദ്ധേയമായൊരു പേറ്റന്റ്‌ നിയമമാണ്‌ ഇന്ത്യയിലുള്ളത്‌. 1970-ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായപ്പോഴാണ്‌ ഈ നിയമം പാസ്സാക്കുന്നത്‌. ദരിദ്രരാജ്യങ്ങള്‍ പൊതുവിൽത്തന്നെ മാതൃകയായാണ്‌ ഈ നിയമത്തെ കണക്കാക്കുന്നത്‌. അതിൽ ഏറ്റവും കൂടുതൽ വിജയിച്ച രംഗമായിരുന്നു ഔഷധ നിർമാണത്തിന്റേത്‌. ഇതിലെ പ്രക്രിയാപേറ്റന്റ്‌ വ്യവസ്ഥ ഇന്ത്യന്‍ ഔഷധനിർമാണത്തിനും രോഗചികിത്സയ്‌ക്കും വളരെയേറെ സഹായകമായിരുന്നു. തദ്ദേശീയ ശാസ്‌ത്രസാങ്കേതികവിദ്യയുടെ വികാസത്തെ സഹായിക്കുന്ന നിയമങ്ങള്‍ക്ക്‌ പകരം ലോകത്താകെ ഒരു പേറ്റന്റ്‌ നിയമം എന്നതാണ്‌ ലോകവ്യാപാര സംഘടന ലക്ഷ്യമാക്കുന്നത്‌. അതാണ്‌ ട്രിപ്‌സ്‌ കരാറിലൂടെ നടപ്പാക്കുന്നത്‌. അംഗങ്ങളായ രാജ്യങ്ങളെല്ലാം ഈ കരാർ അംഗീകരിക്കാന്‍ ബാധ്യസ്ഥരാവുന്നതോടെ ഓരോ രാജ്യവും തദ്ദേശീയ പേറ്റന്റ്‌ നിയമങ്ങള്‍ കരാറനുസരിച്ച്‌ മാറ്റാന്‍ നിർബന്ധിതരായിരുന്നു. ഇന്ത്യയിലെ പേറ്റന്റ്‌ നിയമം ഇപ്പോള്‍ ഈ കരാറനുസരിച്ച്‌ മാറ്റിയിരിക്കയാണ്‌. ലോകവ്യാപാര സംഘടനയിൽ അതിലെ ഓരോ അംഗരാജ്യത്തിനും തുല്യ വോട്ടവകാശമാണുള്ളത്‌ എന്ന വസ്‌തുത, അതിന്റെ ജനാധിപത്യ സ്വഭാവത്തെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. സമ്പന്ന രാഷ്‌ട്രങ്ങളുടെ സമ്മർദങ്ങളെ പ്രതിരോധിക്കാന്‍ ഈ ജനാധിപത്യഘടന പിന്നോക്ക രാജ്യങ്ങളെ പ്രാപ്‌തമാക്കുന്നു.

ഉദാരവത്‌കരണം ഇന്ത്യയിൽ

ഉദാരവത്‌കരണം ഇന്ത്യയിൽ ശക്തിപ്പെടുന്നത്‌ 1990-കളോടെയാണ്‌. 1991 ജൂലായിൽ ഇന്ത്യന്‍ രൂപയുടെ മൂല്യം രണ്ടു തവണ വെട്ടിക്കുറച്ചുകൊണ്ടാണ്‌ ഉദാരവത്‌കരണനടപടികള്‍ ഇന്ത്യയിൽ ആരംഭിക്കുന്നത്‌. 1991-ൽ പ്രഖ്യാപിച്ച പുതിയ വ്യാവസായിക നയത്തിൽ വ്യവസായ ലൈസന്‍സ്‌, സാങ്കേതികവിദ്യ, ഇറക്കുമതി, പൊതുമേഖലാ സംവരണം, കുത്തകനിയന്ത്രണം, വിദേശവിനിമയ നിയന്ത്രണം എന്നീ രംഗങ്ങളിലെല്ലാം വ്യാപകമായ ഇളവുകള്‍ അനുവദിച്ചു. തുടർന്ന്‌ ബാങ്ക്‌, ഇന്‍ഷ്വറന്‍സ്‌, വാർത്താവിനിമയം എന്നീ രംഗങ്ങളിൽ ഉദാരവത്‌കരണനടപടികള്‍ നടപ്പാക്കാന്‍വേണ്ടി സർക്കാർ മൂന്ന്‌ പഠന കമ്മിഷനുകളെ നിയോഗിച്ചു. ഇതിന്റെ ഫലമായി നരസിംഹം, മൽഹോത്ര, ആത്രയ കമ്മിറ്റികള്‍ യഥാക്രമം നിലവിൽവന്നു. മൂന്ന്‌ കമ്മിറ്റികള്‍ക്കും അവയുടെ റിപ്പോർട്ടിൽ അതത്‌ രംഗങ്ങളിൽ വ്യാപകമായ ഉദാരവത്‌കരണം നിർദേശിച്ചു.

വാർത്താവിനിമയരംഗത്ത്‌ നടപ്പാക്കിയ ഉദാരവത്‌കരണം പ്രത്യേകം ശ്രദ്ധയർഹിക്കുന്നു. ഈ രംഗം കേന്ദ്രഗവണ്‍മെന്റിന്റെ കുത്തകയായിരുന്നു. ടെലിഫോണ്‍ നിർമാണ-വിതരണരംഗങ്ങള്‍ കുത്തകവത്‌കരിച്ച ഗവണ്‍മെന്റ്‌ നയം, ഫലത്തിൽ സാങ്കേതിക നവീകരണത്തെയും കാര്യക്ഷമതയെയും ഇല്ലാതാക്കുകയാണുണ്ടായത്‌. ഒരു ടെലിഫോണ്‍ കണക്ഷന്‍ ലഭിക്കുന്നതിനുപോലും വർഷങ്ങള്‍ കാത്തിരിക്കണമായിരുന്നു. മത്സരക്ഷമതയുടെ അഭാവവും സാങ്കേതികപിന്നോക്കാവസ്ഥയും ഉപഭോഗച്ചെലവ്‌ വർധിപ്പിക്കുകയും ചെയ്‌തു. 1990-കളിലെ ഉദാരവത്‌കരണത്തിന്റെ ഭാഗമായി തദ്ദേശീയവും വൈദേശിയവുമായ സ്വകാര്യമൂലധനനിക്ഷേപം അനുവദിച്ചതോടെ, വാർത്താവിനിമയ രംഗത്തുണ്ടായ സാങ്കേതിക-സാമ്പത്തിക പരിവർത്തനങ്ങള്‍ അത്ഭുതാവഹമാണ്‌. ആളോഹരി ഉപഭോഗം വർധിച്ചതോടൊപ്പം ചെലവ്‌ കുറയുകയും ചെയ്‌തു. 1990-കളിലെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കെതിരെയുണ്ടായ മിക്ക വിമർശനങ്ങളെയും ടെലിഫോണ്‍ രംഗത്തെ ഉദാരവത്‌കരണം അസാധുവാക്കുകയാണുണ്ടായത്‌.

1990-കളിൽ ഇന്ത്യയിൽ നടപ്പാക്കിയ ഉദാരവത്‌കരണം ക്രമാനുഗതവും സാവധാനത്തിലുള്ളതുമായിരുന്നു. ഒറ്റയടിയ്‌ക്ക്‌ സമ്പദ്‌ഘടനയെ നിയന്ത്രണമുക്തമാക്കുന്നതിനു പകരം ആഘാതപ്രത്യാഘാതങ്ങള്‍ വിലയിരുത്തിക്കൊണ്ട്‌ ഘട്ടം ഘട്ടമായിട്ടാണ്‌ ഉദാരവത്‌കരണനയങ്ങള്‍ നടപ്പാക്കിയത്‌. ഉദാരവത്‌കരണത്തിന്റെ ആഘാതത്തെ വികേന്ദ്രീകൃതമാക്കാനും നീട്ടിവയ്‌ക്കാനും ഈ സമീപനത്തിനു കഴിഞ്ഞിട്ടുണ്ട്‌. "അറച്ചറച്ചുളള ഉദാരവത്‌കരണം' എന്ന വിമർശനത്തിനുപോലും ഇതിടയാക്കിയിട്ടുണ്ട്‌.

സ്വാതന്ത്യ്രാനന്തര ദശകങ്ങളിൽ ഇന്ത്യന്‍ സമ്പദ്‌ഘടനയുടെ വളർച്ചാനിരക്ക്‌ 3.5 ശതമാനമായിരുന്നുവെങ്കിൽ, ഉദാരവത്‌കരണത്തെത്തുടർന്ന്‌ അത്‌ 8 ശതമാനമായി വർധിച്ചു. 2010-ൽ യഥാർഥ ആഭ്യന്തരമൊത്തോത്‌പാദനം 8.8 ശതമാനമായിരുന്നെങ്കിൽ 2011-ൽ 7.6 ശതമാനമായി കുറഞ്ഞു. 1993-94-ൽ ദാരിദ്യ്രനിരക്ക്‌ 45 ശതമാനമായിരുന്നുവെങ്കിൽ 2009-10-ൽ 32 ശതമാനമായി കുറഞ്ഞു. ആഭ്യന്തരമൊത്തോത്‌പാദനത്തിലെ മൂലധന നിക്ഷേപാനുപാതം 2002-03-ൽ 27 ശതമാനമായിരുന്നുവെങ്കിൽ 2010-11-ൽ 35 ശതമാനമായി വർധിച്ചു. 2010-11-ൽ മൊത്തം മൂലധനനിക്ഷേപത്തിൽ സ്വകാര്യമൂലധനത്തിന്റെ വിഹിതം 80 ശതമാനമായി വർധിച്ചു. ഉദാരവത്‌കരണത്തെത്തുടർന്ന്‌ ഇന്ത്യന്‍ സമ്പത്‌ക്രമത്തിലുണ്ടായ ഘടനാപരമായ മാറ്റങ്ങള്‍ ശ്രദ്ധേയമാണ്‌. ഇതിൽ ഏറ്റവും പ്രധാനം സേവനമേഖലയ്‌ക്കുണ്ടായ പ്രാമുഖ്യമാണ്‌. ആഭ്യന്തരമൊത്തോത്‌പാദനത്തിന്റെ വിഹിതം 43 ശതമാന(1990-91)ത്തിൽ നിന്നും 58 ശതമാന(2010-11)മായി ഉയർന്നു. ഈ കാലയളവിൽ വ്യവസായമേഖലയുടെ വിഹിതം 28 ശതമാനമായിരുന്നുവെങ്കിൽ, കാർഷികമേഖലയുടേത്‌ 28 ശതമാനത്തിൽനിന്ന്‌ 14 ശതമാനമായി കുറഞ്ഞു. 2000-01 മുതൽ 2010-11 വരെയുള്ള ദശകത്തിൽ കാർഷികമേഖലയുടെ ശരാശരി വാർഷികവളർച്ചാനിരക്ക്‌ 2.2 ശതമാനവും വ്യവസായമേഖലയുടേത്‌ 7.7 ശതമാനവും സേവനമേഖലയുടേത്‌ 8.7 ശതമാനവുമായിരുന്നു. ഇന്ത്യന്‍ സമ്പദ്‌ഘടനയുടെ ഉദാരവത്‌കരണാനന്തര വളർച്ചയെ ചില സാമ്പത്തിക ശാസ്‌ത്രജ്ഞർ വിശേഷിപ്പിക്കുന്നത്‌ "സേവനമേഖലാ പ്രചോദിത വളർച്ച'യെന്നാണ്‌. ഈ വളർച്ചാമാതൃകയുടെ സവിശേഷതകള്‍ താഴെപ്പറയുന്നവയാണ്‌.

(i) സേവനമേഖലയുടെ വളർച്ച താരതമ്യേന സ്ഥിരമാണ്‌. (ii) മൂലധന-ഉത്‌പന്ന അനുപാത(capital-output ratio)ത്തിലെ കുറവ്‌ (ഒരു യൂണിറ്റ്‌ ഉത്‌പന്നത്തിനാവശ്യമായ മൂലധനത്തിന്റെ അളവ്‌ കുറയുന്നു എന്നതിനർഥം മൂലധനത്തിന്റെ ഉത്‌പാദനക്ഷമത വർധിക്കുന്നു എന്നാണ്‌), (iii) സേവനമേഖലാ വളർച്ച ഇതരമേഖലകളിലെ വളർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ, ഉത്‌പാദനവർധനവിന്‌ ആനുപാതികമായി തൊഴിൽ വിഹിതം കൂടുന്നില്ല എന്നത്‌ സേവനമേഖലാ പ്രചോദിതവളർച്ചയുടെ ന്യൂനതയായി വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു. മൊത്തം തൊഴിൽ കമ്പോളത്തിന്റെ 50 ശതമാനവും കാർഷികമേഖലയുടെ വിഹിതമാണ്‌.

ചരക്കുകളുടെയും സേവനങ്ങളുടെയും വിദേശവ്യാപാരത്തിലുള്ള വർധനവ്‌ ഉദാരവത്‌കരണത്തിന്റെ അനുകൂലഘടകമാണ്‌. ചരക്കു-സേവനങ്ങളുടെ വിദേശവ്യാപാരം 1980-ൽ ആഭ്യന്തരമൊത്തോത്‌പാദനത്തിന്റെ 15 ശതമാനമായിരുന്നുവെങ്കിൽ, 2000-ത്തിൽ 39 ശതമാനമായി ഉയർന്നു. വിവര സാങ്കേതികവിദ്യാധിഷ്‌ഠിതമായ സേവനങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയുടെ സ്ഥാനം നിർണായകമായി. പ്രത്യക്ഷവിദേശ നിക്ഷേപരംഗത്തും ഗണ്യമായ പുരോഗതി കൈവരിച്ചു. 1991-ൽ ഇത്‌ 100 മില്യന്‍ ഡോളറായിരുന്നു. 2010-11-ൽ പ്രത്യക്ഷ വിദേശനിക്ഷേപം 35 ബില്ല്യന്‍ ഡോളറായി വർധിച്ചു.

ലോകത്തിലെ മാറ്റങ്ങള്‍

സോഷ്യലിസ്റ്റ്‌ ചേരിയുടെ തകർച്ചയ്‌ക്കിടയാക്കിയ രാഷ്‌ട്രീയ സാഹചര്യം മുതലാക്കാനായി മുതലാളിത്തം നടപ്പാക്കിയ ഒരു കടന്നാക്രമണമാണ്‌ ഉദാരവത്‌കരണമടക്കമുള്ള നവലിബറൽ പാക്കേജ്‌ എന്ന്‌ വിമർശിക്കുന്നവരുണ്ട്‌. മുതലാളിത്തവ്യവസ്ഥയുടെ തനത്‌ വൈരുധ്യങ്ങളൊന്നുംതന്നെ ഇതുമൂലം കുറയുകയല്ല, കൂടുകയാണ്‌ ചെയ്‌തതെന്ന്‌ ഇവർ വാദിക്കുന്നു. ആ അർഥത്തിൽ, മുതലാളിത്തം അതിന്റെ അതിജീവനത്തിനായി നടത്തുന്ന ഒരു പ്രവർത്തനമായി ഈ നവലിബറൽ പാക്കേജുകളെ കാണാം.

വളർച്ചയുടെ നേട്ടങ്ങള്‍ ഏതാനും സമ്പന്നരിലേക്ക്‌ മാത്രം ഒതുങ്ങിനിന്നു എന്നതാണ്‌ മറ്റൊരു വിമർശനം. ഇതിന്റെ ഫലമായി സാമ്പത്തിക അസമത്വം രൂക്ഷമാകുന്നു. ഇതോടെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഗണ്യമായി കൂടിക്കൊണ്ടിരിക്കുകയാണ്‌. മുതലാളിത്തവ്യവസ്ഥയെ എങ്ങനെയൊക്കെ പരിഷ്‌കരിക്കാന്‍ ശ്രമിച്ചാലും അതിന്റെ ആന്തരിക ദൗർബല്യങ്ങള്‍ ശക്തിപ്പെടുമെന്നും പ്രതിസന്ധികളായി മാറുമെന്നതിനും തെളിവാണ്‌ 2008 മുതൽ ലോകത്താകെ വിപുലപ്പെട്ടുകൊണ്ടിരിക്കുന്ന ധന പ്രതിസന്ധിയും ആഗോള സാമ്പത്തികമാന്ദ്യവുമെന്നാണ്‌ വിമർശകരുടെ പക്ഷം.

ഇന്ത്യയിലെ നീക്കിബാക്കി

ഉദാരവത്‌കരണമടക്കമുള്ള നവലിബറൽ പരിഷ്‌കാരങ്ങളുടെ നീക്കിബാക്കിയെപ്പറ്റി സമ്മിശ്രമായ അഭിപ്രായങ്ങളുണ്ട്‌. ഇന്ത്യയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വർധിച്ച സാമ്പത്തിക വളർച്ചയാണ്‌ പ്രധാന നേട്ടമായി ഉദാരവത്‌കരണത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്‌. രാജ്യത്ത്‌ നിലവിലുണ്ടായിരുന്ന വിവിധതരം നിയന്ത്രണങ്ങള്‍ ഇല്ലാതാക്കി ഉത്‌പാദകരെയും ഉപഭോക്താക്കളെയും സ്വതന്ത്രരാക്കിയതുകൊണ്ടാണ്‌ ഈ മാറ്റങ്ങളുണ്ടായതെന്ന്‌ ഇവർ വാദിക്കുന്നു. ഇന്ത്യന്‍ സമ്പദ്‌ഘടനയ്‌ക്ക്‌ ദീർഘകാലമായുള്ള കമ്പോളബന്ധത്തിന്റെ പാരമ്പര്യമുണ്ട്‌. "ലൈസന്‍സ്‌രാജ്‌' വഴി ഉദ്യോഗസ്ഥർ ഉണ്ടാക്കിത്തീർത്ത കാർക്കശ്യങ്ങളും അന്യായങ്ങളും ഇല്ലാതാക്കുക മാത്രമാണ്‌ ഉദാരവത്‌കരണം ചെയ്യുന്നതെന്നാണ്‌ മറ്റൊരുഭാഷ്യം. വിദേശവ്യാപാരവും മൂലധന ഒഴുക്കും കൂടുതൽ സ്വതന്ത്രമായതോടെ ഇന്ത്യയിലെ വിദേശനാണയശേഖരം ഗണ്യമായി വർധിച്ചതിനെ ഒരു പ്രധാന നേട്ടമായി ചൂണ്ടിക്കാണിക്കുന്നു. ആധുനിക ശാസ്‌ത്രസാങ്കേതിക രംഗത്തെ പുതിയ മുന്നേറ്റങ്ങളെ പ്രയോജനപ്പെടുത്താന്‍ കഴിയുന്നു എന്നും അതിന്റെ ഭാഗമായി ജനജീവിതത്തിൽ പല കാര്യങ്ങള്‍ക്കും എളുപ്പത്തിൽ തീർപ്പ്‌ കല്‌പിക്കാന്‍ കഴിയുന്നതായും അഭിപ്രായമുണ്ട്‌. വിദേശവസ്‌തുക്കളുടെ വർധിച്ച ലഭ്യത, വിദേശക്കമ്പനികളുടെ സാന്നിധ്യം എന്നിവയൊക്കെ ഇന്ത്യയിൽ വർധിച്ചതായി കണക്കാക്കുന്നു. ഇടത്തരക്കാരുടെയും സമ്പന്നരുടെയും താത്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുംവിധം കമ്പോള സാധ്യതകള്‍ ഉണ്ടായിരുന്നു. ഉദാരവത്‌കരണ നടപടികളിലൂടെ ഇന്ത്യയിലെ മുതലാളിത്തത്തെത്തന്നെ സ്വതന്ത്രമാക്കുകയാണെന്ന അഭിപ്രായവും ഉണ്ട്‌.

സമ്പദ്‌ഘടനയിൽ പണത്തിന്റെ ഒഴുക്കും കടം വഴിയുള്ള ക്രയവിക്രയങ്ങളും കൂടിയിരിക്കുന്നു. ഇത്‌ മാത്രമല്ല ലോകംമുഴുക്കെ ഒരു സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുമ്പോഴും ഇന്ത്യന്‍ സമ്പദ്‌ഘടന തകരാതെ പിടിച്ചുനിന്നതും വളർച്ചാനിരക്ക്‌ കുറയാതെ നിർത്തിയതും അതിന്റെ മൗലിക നേട്ടമായി കണക്കാക്കുന്നു. ഇന്ത്യ ഇന്ന്‌ ആഗോളാടിസ്ഥാനത്തിൽത്തന്നെ അംഗീകരിക്കപ്പെടേണ്ട ഒരു സാമ്പത്തിക ശക്തിയാണെന്നും 21-ാം നൂറ്റാണ്ടിന്റെ പകുതിയോടെ ഇന്ത്യ ഒരു വന്‍ശക്തിതന്നെ ആയിത്തീരുമെന്നും നല്ലൊരു വിഭാഗം ധനശാസ്‌ത്രജ്ഞർ ഉറച്ച്‌ വിശ്വസിക്കുന്നു. ഇന്ത്യയിപ്പോള്‍ സ്ഥായിയായ വളർച്ചയിലേക്ക്‌ എത്തിക്കഴിഞ്ഞു എന്നാണ്‌ അവരുടെ കണക്കുക്കൂട്ടൽ. ഇന്ത്യന്‍ സമ്പദ്‌ഘടന അതിന്റെ മഹത്തായ രൂപാന്തരീകരണം പൂർത്തിയാക്കിക്കഴിഞ്ഞതായി വിശ്വസിക്കുന്നു. ചൈനയും ഇന്ത്യയുമായിരിക്കും ഭാവിയിലെ വന്‍ശക്തികളെന്നും, അതിന്റെ നിദാനം പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങളാണെന്നും അഭിമാനിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക സ്വാശ്രയത്തിനുനേരെ ഉയരുന്ന വെല്ലുവിളികള്‍, സാമ്പത്തിക അസമത്വം കൂടിവരുന്ന സ്ഥിതി, പ്രകൃതി വിഭവങ്ങളുടെ അടിത്തറ ദുർബലപ്പെടുന്ന സ്ഥിതി, കടത്തിലെ വർധനവ്‌, നിരന്തരമായുള്ള വിലക്കയറ്റം, പൊതുമേഖലയും സാമൂഹ്യസുരക്ഷാ സംവിധാനങ്ങളും നേരിടുന്ന തകർച്ച, വ്യാപകമായ തൊഴിലില്ലായ്‌മ, സാംസ്‌കാരികരംഗത്തെ കമ്പോളാധീശത്വം എന്നിവയൊക്കെയാണ്‌ ഉദാരീകരണപാക്കേജിന്റെ പ്രത്യാഘാതങ്ങളായി വിമർശകർ എടുത്തുകാണിക്കുന്നത്‌.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate