എല്ലാ രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയ്ക്ക് സമാധാനത്തിന്‍റെ ആശയങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ഈ ദിനം ആചരിക്കുന്നതിന്‍റെ ഉദ്ദേശ്യം.
1981-ല്‍ 36/37 വോട്ടിന് ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ അംഗീകരിച്ച പ്രമേയമായിരുന്നു ലോകത്തിലെ 193 അംഗ രാജ്യങ്ങളും സമാധാനത്തിന് വേണ്ടി ഒരു ദിനം ആചരിക്കണം എന്നത്. പിന്നീട് 2001 ല്‍ 55/282 വോട്ടിന് ജനറല്‍ അസംബ്ലിയില്‍ സെപ്തംബര്‍ 21 തീയതി എല്ലാ വര്‍ഷവും സമാധാന ദിനം ആചരിക്കുവാന്‍ തീരുമാനിച്ചു. ഈ തീരുമാനം ഒരൊറ്റ ദിവസം കൊണ്ട് ഐക്യരാഷ്ട്ര സഭയുടെ നടപടിക്രമങ്ങളില്‍ ഉരുത്തിരിഞ്ഞ സംഭവമല്ല. ലോക രാജ്യങ്ങള്‍ തമ്മില്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ചെറുതും വലുതുമായ യുദ്ധങ്ങള്‍ രുപപ്പെടുകയും, യുദ്ധങ്ങള്‍ക്ക് വേണ്ടി രാജ്യങ്ങള്‍ തമ്മില്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുവാന്‍ മത്സരക്കുന്നതിന്റെയും തല്‍ഫലമായി കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ യാതൊരുവിധ കാരണവും കൂടാതെ മരണത്തിന് ഇരയാവുകയും സ്വസ്തമായി ജീവിക്കുവാന്‍ പറ്റാത്ത സ്ഥിതിയുണ്ടായതിനാലാണ് ലോകസമാധാനം ജനങ്ങളുടെ ഇടയില്‍ എത്തിക്കുവാന്‍ ഐക്യരാഷ്ട്ര സഭ ഇങ്ങനെ ഒരു ദിനം ആചരിക്കുവാന്‍ തീരുമാനിച്ചത്.
സെപ്റ്റംബര്‍ 21 ന് ഐക്യരാഷ്ട്രസഭയുടെ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ സ്ഥിതി ചെയ്യുന്ന പീസ് ഗാര്‍ഡനില്‍ വച്ച് 9 മുതല്‍ 9.30 വരെ സമാധാനത്തിന്റെ ബെല്‍ അടിച്ച് മൗനാചരണം നടത്തുവാനാണ് സെക്രട്ടറി ജനറലായ ബാന്‍കിമൂണ്‍ തീരുമാനിച്ചിട്ടുള്ളത്. ഓരോ കുടുംബങ്ങളില്‍ നിന്നുമാണ് ലോക സമാധാനം സൃഷ്ടിക്കപ്പെടുന്നത് എന്ന അഭിപ്രായം നിലനില്‍ക്കുമ്പോള്‍ സമൂഹത്തിലും രാജ്യങ്ങളിലും വര്‍ദ്ധിച്ചു വരുന്ന ഗാര്‍ഹിക പീഡനങ്ങള്‍ ലൈംഗിക അതിക്രമങ്ങള്‍, മറ്റ് സാമൂഹിക തിന്മകള്‍ എന്നിവ ലോകസമാധാനം എന്ന ഉന്നതമായ ലക്ഷ്യം നടപ്പാകാന്‍ സാദ്ധ്യതയില്ല എന്ന വിഷയത്തിലേയ്ക്ക് വിരല്‍ചൂണ്ടുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ലോക രാജ്യങ്ങള്‍ പ്രതിരോധ മേഖലയ്ക്ക് ഓരോ വര്‍ഷം ചിലവാക്കുന്ന തുക 50 ശതമാനമായി വര്‍ധിച്ചു. 2011 വരെയുള്ള കണക്കനുസരിച്ച് 1735 ബില്യണ്‍ തുകയാണെന്ന് സ്റ്റോക്ക് ഹോം ഇന്റര്‍നാഷ്ണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. ഏറ്റവും കൂടുതല്‍ പ്രതിരോധ മേഖലയ്ക്ക് തുക മാറ്റിവെയ്ക്കുന്ന പത്ത് രാജ്യങ്ങളില്‍ അമേരിക്ക ഒന്നാമനായും, ഇന്ത്യ എട്ടാം സ്ഥാനത്തും എത്തി. രാജ്യങ്ങള്‍ പ്രതിരോധ മേഖലയില്‍ വെറും 8 ദിവസത്തിന് വേണ്ടി ചിലവാക്കുന്ന തുക കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ചിലവാക്കിയാല്‍ 12 വര്‍ഷം വരെ ഇവര്‍ക്ക് സൗജന്യമായി വിദ്യാഭ്യാസം നല്‍കുവാന്‍ സാധിക്കുമെന്ന് കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പോരാടി താലിബാന്‍ തീവറവാദികളുടെ അക്രമണത്തിന് ഇരയായ നോബല്‍ സമ്മാന ജേതാവ് മലാല പറയുന്നു.സസ്റ്റെയ്‌നബിള്‍ ഡെവലെപ്‌മെന്റ് ഗോള്‍സ് ( SDG ) അഥവാ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എന്ന് നാമകരണം നല്‍കി പതിനേഴിൽ കൂടുതൽ വിഷയങ്ങെളാണ് ലോകരാജ്യം നേരിടുന്ന പ്രതിസന്ധികളായി കണക്കാക്കിയിരിക്കുന്നത്. ഇതില്‍ ശുദ്ധജലം, ജീവിക്കുവാന്‍ സാധിക്കുന്ന ഭൂമി, ഭൂമിയുടെ സംരക്ഷണം, സാമ്പത്തിക വളര്‍ച്ച മറ്റും ജോലി, പട്ടിണി , ആരോഗ്യം,ആഗോളതാപനം, കാലാവസ്ഥ വ്യതിയാനം, സാമുഹിക നീതി മറ്റും സമാധാനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് 15 വര്‍ഷത്തിനുള്ളില്‍ പരിഹാര മാര്‍ഗ്ഗം കണ്ടെത്തുവാന്‍ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ലോകം ഇന്ന് സമാധാന ദിനം ആചരിക്കുന്നത്. യുദ്ധങ്ങള്‍ ഒഴിവാക്കുകയും രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുക എന്ന മാര്‍ഗ്ഗമാണ് ലോകസമാധാനത്തിന് വിത്തുപാകുന്നത്. പരസ്പര ബഹുമാനം ഇല്ലായ്മ മനുഷ്യാവകാശങ്ങളോടുളള അവജ്ഞ എന്നിവ അപരിഷ്കൃതമായ പ്രവൃത്തികള്‍ക്ക് കാരണമാവുന്നത്.
യുദ്ധ രഹിത ലോകത്തിന് വേണ്ടി നമ്മള്‍ ഓരോരുത്തരും പ്രവര്‍ത്തനമാവുകയും ലോക സമാധാനത്തിന്റെ ആവശ്യകത കുട്ടികളില്‍ എത്തിക്കുകയും വേണം. നാളത്തെ തലമുറ യുദ്ധങ്ങൾ ഒഴിവാക്കി നന്മ നിത്ത മനസുമായി ലോകത്തില്‍ ജീവിക്കുവാനുള്ള സാഹചര്യംസൃഷ്ടിക്കുക എന്നതാണ് നമ്മള്‍ ഓരോരുത്തരുടേയും കടമ. അതിനായി ഇന്നുമുതല്‍ നമ്മുക്ക് ഒരുമിച്ച് ശ്രമിക്കാം. ആഗോളമായി വെടിനിര്‍ത്തലിന്‍റെയും അക്രമരാഹിത്യത്തിന്‍റെയും ദിനമാണിത്. സംഘര്‍ഷങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കാണാനും ശത്രുതയ്ക്ക് അറുതിവരുത്താനും ഈ ദിനം ഉപയോഗിക്കണമെന്നാണ് ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തിട്ടുളളത്. സമാധാനമാണ് ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും വലിയ മുദ്രാവാക്യമെന്നുംസമാധാനമാണ് നമ്മുടെ ദൌത്യം എന്നും ഐക്യരാഷ്ട്രസഭ ചൂണ്ടി കാട്ടുന്നു.
ഷെഹ്ന ഷെറിൻ
അവസാനം പരിഷ്കരിച്ചത് : 7/11/2020