অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ശാസ്ത്രജ്ഞര്‍

ജഗദീശ്‌ ചന്ദ്രബോസ്‌(1858 നവംബര്‍ 30- 1937 നവംബര്‍ 23)


ഭൗതികശാസ്‌ത്രം, ജീവശാസ്‌ത്രം, സസ്യശാസ്‌ത്രം, ശാസ്‌ത്രസാഹിത്യം, എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം തന്നെ ലോകപ്രസിദ്ധങ്ങളായ കണ്ടുപിടിത്തങ്ങള്‍ക്കും പ്രബന്ധങ്ങള്‍ക്കും വിത്തുപാകിയ പ്രതിഭാശാലിയായിരുന്നു. ആചാര്യ ജഗദീശ്‌ ചന്ദ്രബോസ്‌ എന്ന ജെ.സി. ബോസ്‌. തികഞ്ഞ ദേശീയ വാദികൂടിയായിരുന്നു ഇദ്ദേഹം വയര്‍ലെസ്‌ വാര്‍ത്താവിനിമയവും, സസ്യങ്ങള്‍ക്കും ജന്തുക്കളെപോലെ വളര്‍ച്ചയും പ്രതികരണശേഷിയുണ്ടന്ന്‌ കണ്ടെത്തിയതും ഇദ്ദേഹത്തില്‍ നിന്ന്‌ ശാസ്‌ത്രലോകത്തിന്‌ ലഭിച്ച അമൂല്യ സംഭാവനകളില്‍ പെടുന്നു.

ഇപ്പോഴത്തെ ബംഗ്ലാദേശില്‍ സ്ഥിതിചെയ്യുന്ന മുഷിന്‍ഗഞ്ച്‌ ജില്ലയിലെ വിക്രാംപുരിയില്‍ 1858 നവംബര്‍ മാസം 30 നാണ്‌ ജെ.സി ബോസ്‌ ജനിച്ചത്‌. മജിസ്‌ട്രേറ്റും അസിസ്റ്റന്റ്‌ കമ്മീഷണറുമായി ജോലിയെടുത്തിരുന്ന ഭഗവന്‍ ചന്ദ്രബോസ്‌ ആയിരുന്നു പിതാവ്‌ അമ്മ ബനസുന്ദരീ ദേവി. ബാല്യകാലം മുതല്‍ക്കെ ശാസ്‌ത്രവിഷയങ്ങളില്‍ അതീവ താത്‌പര്യം കാണിച്ചിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു ബോസ്‌. സ്‌കൂള്‍ പഠനത്തിന്‌ ശേഷം കൊല്‍ക്കത്തയിലെ സെന്റ്‌സേവിയേഴ്‌സ്‌ കോളജില്‍ ബിരുദ പഠനത്തിന്‌ ചേര്‍ന്നു. ജന്തുശാസ്‌ത്രമായിരുന്നു ഇഷ്‌ട വിഷയമെങ്കിലും ഭൗതികശാസ്‌ത്രം പഠിക്കേണ്ടിവന്നു.1879-ല്‍ ബിരുദം നേടിയ ശേഷം ലണ്ടനില്‍ വൈദ്യശാസ്‌ത്രം പഠിക്കാനായി ചേര്‍ന്നു. ആരോഗ്യ കാരണങ്ങളാല്‍ വൈദ്യശാസ്‌ത്രപഠനം പൂര്‍ത്തിയാക്കാനായില്ല. പക്ഷെ അവിടെ തന്നെ ശാസ്‌ത്രം പഠിച്ച്‌ ബിരുദം നേടി. ഇതേ സമയം തന്നെ പില്‍ക്കാലത്ത്‌ പ്രശസ്‌ത ശാസ്‌ത്രജ്ഞനും അദ്ധ്യാപകനുമായി മാറിയ പ്രഫുല്ല ചന്ദ്രറേയും വിദ്യാര്‍ത്ഥിയായി ബ്രിട്ടനില്‍ ഉണ്ടായിരുന്നു. ഇവിടെവച്ചുണ്ടായ സൗഹൃദം രണ്ടുപേര്‍ക്കും പില്‍ക്കാലത്ത്‌ ഏറെ അനുഗ്രഹമായി.

തിരികെ ഭാരത്തിലെത്തി കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളജില്‍ അധ്യാപകനായി ചേരുമ്പോള്‍ ചില ധാരണകള്‍കൂടി അട്ടിമറിക്കുകയായിരുന്നു. ഇംഗ്ലീഷുകാര്‍ക്ക്‌ മാത്രമേ ശാസ്‌ത്രവും സാങ്കേതിക വിദ്യയും പഠിപ്പിക്കാനാകൂ എന്ന ധാരണ അന്നത്തെ ബ്രിട്ടീഷ്‌ ഇന്ത്യാഭരണകൂടം വച്ചു പുലര്‍ത്തിയിരുന്നു. ഇനി അങ്ങനെ ആരെയെങ്കിലും കിട്ടിയാല്‍ തന്നെ വെള്ളക്കാര്‍ക്കു കൊടുക്കുന്നതിന്റെ പകുതിപോലും പ്രതിഫലം നല്‍കാന്‍ കൂട്ടാക്കിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച്‌ പ്രതിഫലം സ്വീകരിക്കാതെയാണ്‌ ജെ.സി. ബോസ്‌ അധ്യാപകനായി ജോലിനോക്കിവന്നത്‌. അക്കാലത്ത്‌ ബോസിനെ പൊലെ തന്നെ ഒട്ടേറെ ശാസ്‌ത്രജ്ഞന്മാര്‍ ബംഗാളില്‍ ദേശീയ പ്രസ്ഥാനവുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടിരുന്നു.

ജെ.സി. ബോസ്‌, പ്രഫുല്ല ചന്ദ്രറേ, ഡോ. മഹേന്ദ്രലാല്‍ സര്‍ക്കാര്‍, പ്രൊഫ. അശുതോഷ്‌ മൂക്കര്‍ജി എന്നിവരുടെ സജീവമായ ഇടപെടല്‍ മൂലം ബംഗാളില്‍ ശാസ്‌ത്രത്തിന്‌ സജീവമായ ഒരു സ്ഥാനം കൈവന്നു. പാരീസില്‍ വച്ച്‌ ഒരിക്കല്‍ ബോസിന്റെ പ്രസംഗം കേള്‍ക്കാനിടയായ സ്വാമി വിവേകാനന്ദന്‍ ഭാരതത്തിന്റെ വീരപുത്രനെന്നാണ്‌ വിശേഷിപ്പിച്ചത്‌. പിതാവ്‌ ഭഗവന്‍ ചന്ദ്രബോസ്‌ നല്ലനിലയില്‍ ശമ്പളം പറ്റുകയും ഉയര്‍ന്ന സ്ഥാനത്ത്‌ പ്രവര്‍ത്തിക്കുകയും ചെയ്‌ത ഉദ്ദ്യോഗസ്ഥനായിട്ടുകൂടി മകനെ ബംഗാളി മാധ്യമത്തിലാണ്‌ സ്‌കൂള്‍ വിദ്യാഭ്യാസം ചെയ്യിപ്പിച്ചത്‌. തുടക്കത്തിലെ ഇംഗ്ലീഷ്‌ മാധ്യമത്തിലെക്ക്‌ വിദ്യാഭ്യാസം തിരിച്ചു വിട്ടാല്‍ പാശ്ചാത്യരുടെ വേഷവും ഭാഷയും മാത്രമേ പഠിക്കുകയുള്ളൂവെന്ന്‌ വിശ്വസിച്ചിരുന്നതിനാല്‍ സ്‌കൂള്‍ സമയത്ത്‌ തന്നെ സാധാരണ അന്തരീക്ഷത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ടു വളരാന്‍ ജെ.സി. ബോസിനായി.

ജെ.സി.ബോസിന്റെ സഹപാഠി കളിലൊരാള്‍ പിതാവിന്റെ ഓഫീസിലെ ഏറ്റവും താഴ്‌ന്ന ജോലി ചെയ്‌തു കൊണ്ടുരുന്നയാളുടെ മകനും മറ്റോരാള്‍ മത്സ്യബന്ധന തൊഴിലാളിയുടെ മകനും ആയിരുന്നു. ഈ സുഹൃത്തുക്കളില്‍ നിന്നും നാട്ടുവര്‍ത്തമാനത്തോടൊപ്പം ജന്തുക്കളുടെയും സസ്യങ്ങളുടെയും വിവരങ്ങളും ബോസിന്‌ ലഭിച്ചിരുന്നു.

പിന്നീടുള്ള സ്‌കൂള്‍ വിദ്യാഭ്യാസം കൊല്‍ക്കത്തയിലെ സെന്റ്‌ സേവിയേഴ്‌സ്‌ സ്‌കൂളിലായിരുന്നു. ബിരുദ പഠനത്തിന്‌ ശേഷം ഐ.സി.എസ്‌. എഴുതി സിവില്‍ സര്‍വ്വീസ്‌ ഓഫീസറാകാന്‍ പല സമ്മര്‍ദ്ദങ്ങളുമുണ്ടായെങ്കിലും തന്നെപോലെ ഒരു ഓഫീസര്‍ ആകുന്നതില്‍ പിതാവിന്‌ താത്‌പര്യമുണ്ടായിരുന്നില്ല. ഇംഗ്ലണ്ടിലേക്ക്‌ ഉപരിപഠനത്തിനയക്കുമ്പോഴും ഐ.സി.എസ്‌ കാരനാകാന്‍ പഠിക്കുന്നതിലെ അനിഷ്‌ടം പിതാവ്‌ സൂചിപ്പിക്കുകയും ചെയ്‌തു.

ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയത്‌ ബ്രിട്ടീഷ്‌ പോസ്റ്റ്‌ മാസ്റ്റര്‍ ജനറലിന്റെ കത്തുമായിട്ടായിരുന്നു. അന്നത്തെ വൈസ്രോയി റിപ്പണ്‍ പ്രഭുവിന്‌ കത്തുകൈമാറി. ഉടന്‍ തന്നെ ബംഗാള്‍ ഗവണ്‍മെന്റില്‍ ജോലി നല്‍കാന്‍ വൈസ്രോയി നിര്‍ദ്ദേശിച്ചു.കോളജില്‍ ഒരു മാതൃകാ അധ്യാപകനെന്ന നിലയിലും ഗവേഷകമെന്ന നിലയിലും പെട്ടെന്ന്‌ പെരെടുത്തു. ആദ്യം അനിഷ്‌ടം പ്രകടിപ്പിച്ച പ്രിന്‍സിപ്പല്‍ ജെ.സി.ബോസിന്റെ ശാസ്‌ത്രാഭിമുഖ്യം കണ്ട്‌ അഭിനന്ദിക്കുകയും പൂര്‍ണ തോതില്‍ പ്രതിഫലം നല്‍കാന്‍ തയാറാകുകയും ചെയ്‌തു. ശിഷ്യഗണങ്ങളില്‍ പില്‍ക്കാലത്ത്‌ പ്രഗത്ഭ ശാസ്‌ത്രജ്ഞരായി തീര്‍ന്ന സത്യേന്ദ്രനാഥ്‌ ബോസ്‌, മേഘനാഥ്‌ സാഹ എന്നിവരുള്‍പ്പെട്ടിരുന്നു.പ്രസിഡന്‍സികോളജിലെ പരീക്ഷണശാല പുനസംവിധാനം ചെയ്‌ത്‌ ഉത്തമമായ പരീക്ഷണ കേന്ദ്രമാക്കി മാറ്റിയെടുത്തു.1887-ല്‍ ദുര്‍ഗാ മോഹന്‍ദാസിന്റെ മകള്‍ അബലാ ദാസുമായി വിവാഹം.

1895 -ല്‍ ബോസ്‌ നടത്തിയ പരീക്ഷണം ശാസ്‌ത്രചരിത്രത്തിലെ നാഴികകല്ലായി. ഇലക്‌ട്രിക്‌ വയറിന്റെ ബന്ധനം ഇല്ലാതെ തന്നെ റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച്‌ ആശയ കൈമാറ്റം നടത്തുന്ന പരീക്ഷണമായിരുന്നു ഇത്‌. ഇറ്റലിയില്‍ മാര്‍ക്കോണി റേഡിയോ തരംഗപ്രക്ഷേപണം കണ്ടുപിടിക്കുന്നതിനും 2 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണിത്‌. ഒരു മുറിയില്‍ റേഡിയോ തരംഗം പുറപ്പെടുവിക്കുന്ന ഉപകരണം സ്ഥാപിച്ചു. അടുത്ത മുറിയില്‍ ഒരു പ്രത്യേകതരം പിസ്റ്റലും ശരിയാക്കി നിര്‍ത്തി. യന്ത്രം പ്രവര്‍ത്തന സജ്ജമാക്കിയതോടെ പുറപ്പെട്ട റേഡിയോ തരംഗം പിസ്റ്റലിനെ സ്റ്റാര്‍ട്ടാക്കി വെടി പൊട്ടിച്ചു. ഈ വയര്‍ലെസ്‌ പ്രയോഗം വിജയകരമായി പൊതു പരിപാടികളില്‍ അവതരിപ്പിക്കുകയും ചെയ്‌തു.

എന്നാല്‍ പേറ്റന്റ്‌ എടുക്കുന്നതിലെ വിമുഖത ജെ.സി. ബോസിന്‌ താത്‌കാലികമായെങ്കിലും തിരിച്ചടിയായി. മാര്‍ക്കോണി റേഡിയോയുടെ പേറ്റന്റ്‌ നേടി ശാസ്‌ത്രചരിത്രത്തില്‍ സ്ഥാനമുറപ്പിച്ചു. 1896-ല്‍ ലണ്ടന്‍ സര്‍വകലാശാല ജെ.സി. ബോസിന്‌ ഡോക്‌ടറേറ്റ്‌ ബിരുദം നല്‌കി ആദരിച്ചു. ഇന്ന്‌ വാര്‍ത്താവിനിമയ സംവിധാനങ്ങളെല്ലാം തന്നെ വയര്‍ലെസ്‌ ആണെന്നോര്‍ക്കണം, പില്‍കാലത്ത്‌ വാണിജ്യപരമായ ഏറെ നേട്ടങ്ങള്‍ ഉണ്ടാകുമെന്ന്‌ ഉറപ്പായിരുന്നിട്ടുകൂടി ബോസിന്‌ പേറ്റന്റില്‍ താത്‌പര്യമുണ്ടായിരുന്നില്ല. ശാസ്‌ത്രീയ ഗവേഷണങ്ങളില്‍ മാത്രമായിരുന്നു മുഴുവന്‍ സമയം ശ്രദ്ധ.

1900-ല്‍ പാരീസില്‍ വച്ച്‌ നടന്ന അന്തര്‍ദേശീയ ഭൗതിക ശാസ്‌ത്രകോണ്‍ഗ്രസില്‍ ജീവശാസ്‌ത്രരംഗത്തെ നിര്‍ണായകമായ കണ്ടുപിടുത്തം ജെ.സി. ബോസ്‌ അവതരിപ്പിച്ചപ്പോള്‍ ഭൗതികശാസ്‌ത്രത്തിലെ പ്രതിഭയുടെ കരസ്‌പര്‍ശം ജീവശാസ്‌ത്രത്തിലേക്കു കൂടി വഴിതിരിയുകയായിരുന്നു. സസ്യങ്ങള്‍ക്കും അചേതനമായ വസ്‌തുക്കള്‍ക്കും ജീവനുണ്ടന്നും അദ്ദേഹം തെളിയിച്ചു. സസ്യവളര്‍ച്ച സൂക്ഷ്‌മമായി അളക്കാനുള്ള ക്രെസ്‌മോഗ്രാഫ്‌ എന്ന ലഘുയന്ത്രം വികസിപ്പിച്ചെടുത്ത്‌ വിവിധ വേദികളില്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്‌തു. ബോസിന്റ യൂറോപ്യന്‍ പര്യടനം വിജയകരമായിരുന്നു. ഇംഗ്ലണ്ടിലെ യാത്രയെ പുകഴ്‌ത്തി മഹാകവി രവീന്ദ്രനാഥ ടാഗോര്‍ ഒരു കവിത എഴുതി ബോസിനെത്തിച്ചു. പര്യടനം പൂര്‍ത്തിയാക്കി ഭാരതത്തിലേക്ക്‌ തിരികെയെത്തുമ്പോള്‍ തുടര്‍ ഗവേഷണത്തിനും പഠനത്തിനും വേണ്ട സൗകര്യങ്ങളൊരുക്കാന്‍ ഞങ്ങളൊരുക്കമാണെന്നും ടാഗോര്‍ ബോസിനെ ധരിപ്പിച്ചു.

ഇന്ത്യയില്‍ തിരികെയെത്തിയ ശേഷവും ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്തുകയും ചില ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുകയും ചെയ്‌തു. 1914-ല്‍ നടത്തിയ വിദേശയാത്രയില്‍ കൂടുതല്‍ ഗവേഷണ ഫലങ്ങള്‍ അന്താരാഷ്‌ട്ര സമൂഹത്തിന്‌ മുന്നിലേക്കെത്തിക്കാന്‍ കഴിഞ്ഞു. ആദ്യകാലത്ത്‌ സംശയ ദൃഷ്‌ടിയോടെ ബോസിന്റെ പ്രവര്‍ത്തനങ്ങളെ നോക്കിക്കണ്ട പലപ്രമുഖരും കൂടുതല്‍ വിശദീകരണത്തില്‍ ആകൃഷ്‌ടരായി. സസ്യങ്ങളിലെ ഉത്തേജിത ചെറുചലനങ്ങള്‍(excitory impulses), സസ്യത്തിന്റെ മരണവേദന എന്നിവ വിശദമാക്കി പ്രഭാഷണം നടത്തി ഒരു കഷണം പച്ചക്കറി ചൂടാക്കിയപ്പോള്‍ അതിനുണ്ടാകുന്ന രാസ, ഭൗതിക മാറ്റങ്ങള്‍ ബോസ്‌ പരീക്ഷണ സഹിതം വിവരിച്ച വേദിയില്‍ കേള്‍വിക്കാരനായി ബര്‍ണാഡ്‌ഷായും ഉണ്ടായിരുന്നു.

1915-ല്‍ പ്രസിഡന്‍സി കോളജില്‍ നിന്നും വിരമിച്ച ശേഷം ഗവേഷണ, പരീക്ഷണശാല സ്വന്തം വീട്ടിലേക്ക്‌ മാറ്റി. എന്നാല്‍ സ്വന്തമായി ഒരു മികച്ച ഗവേഷണ കേന്ദ്രം ഉണ്ടാക്കണമെന്ന ആഗ്രഹത്തെ തുടര്‍ന്ന്‌ 1917 നവംബര്‍ 30ന്‌ 'ബോസ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌' കൊല്‍ക്കത്തയില്‍ ആരംഭിച്ചു. 1937 നവംബര്‍ 23ന്‌ അന്തരിക്കുന്നതുവരെ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്‍കികൊണ്ടിരുന്നു.

അംഗീകാരങ്ങള്‍

1916-ല്‍ ബ്രിട്ടനില്‍ നിന്നും സര്‍ ബഹുമതി, 1920 റോയല്‍ സൊസൈറ്റി അംഗത്വം, 1927 ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍. ഇംഗ്ലണ്ടില്‍ വച്ച്‌. ?ഇക്കാലത്തെ ഏറ്റവും ഉന്നത ശീര്‍ഷനായ ജീവശാസ്‌ത്രകാരന്‌' എന്നെഴുതി ഒപ്പിട്ട്‌ ബര്‍ണാഡ്‌ ഷാ തന്റെ പുസ്‌തകങ്ങള്‍ നല്‌കിയിരുന്നു. വിശ്വഭാരതി സര്‍വകലാശാലയുടെ ഉപാധ്യക്ഷ പദവിയും ടാഗോര്‍ സ്‌നേഹാദരവോടെ ബോസിന്‌ നല്‌കി. മഹാത്മാഗാന്ധി യംഗ്‌ ഇന്ത്യ വഴി ബോസിന്റെ ശാസ്‌ത്രോദ്യമങ്ങള്‍ക്കുള്ള പണം കണ്ടെത്താന്‍ സഹായിച്ചിട്ടുണ്ട്‌. ബംഗാളി സാഹിത്യപരിഷത്തിന്റെ പ്രസിഡന്റായും പ്രവര്‍ത്തിട്ടിച്ചുണ്ട്‌ ഈ ബഹുമുഖപ്രതിഭ.

"ജഗദീശ്‌ ചന്ദ്രബോസ്‌ ഭാരതത്തിന്റെ വീരപുത്രനാണ്‌" - സ്വാമി വിവേകാനന്ദന്‍

മേഘനാഥ്‌ സാഹ - ( ഒക്‌ടോ 6,1893- ഫെബ്രുവരി 16,1956)

അസ്‌ട്രോഫിസിക്‌സ്‌ രംഗത്ത്‌ ലോകത്തിന്‌ നിസ്‌തുലമായ സംഭാവനകള്‍ നല്‍കിയ ഭാരതീയ ശാസ്‌ത്രജ്ഞനായിരുന്നു മേഘനാഥ്‌ സാഹ. ഇന്നത്തെ ബംഗ്ലാദേശ്‌ തലസ്ഥാന നഗരിയായ ധാക്കയ്‌ക്ക്‌ 45 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ശിവതാരാളി എന്ന ഗ്രാമത്തില്‍ 1893 ഒക്ടോബര്‍ 6 നാണ്‌ മേഘനാഥ്‌ സാഹയുടെ ജനനം. പലചരക്ക്‌ വ്യാപാരിയായിരുന്ന ജഗന്നാഥ്‌ സാഹയുടെയും ഭുവനേശ്വരിദേവിയുടെ അഞ്ചാമത്തെ മകനായിരുന്ന സാഹയുടെ ബാല്യകാലം താരതമ്യേന ദുര്‍ബലമായ സാമ്പത്തികാവസ്ഥയിലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന്‌ ശേഷം വീട്ടില്‍ നിന്നും എഴുമൈല്‍ അകലെയുള്ള മിഡില്‍ സ്‌കൂളില്‍ പ്രവേശനം തേടി. സ്‌കൂളിന്‌ സമീപത്തുള്ള ഒരു ഡോക്‌ടറുടെ കൂടെ താമസിച്ച്‌ അദ്ദേഹത്തിന്റെ സഹായിയായി നിന്ന്‌ ലഭിക്കുന്ന തുച്ഛമായ പ്രതിഫലം കൊണ്ടാണ്‌ പഠനം, ഭക്ഷണം എന്നിവ മുന്നോട്ട്‌ കൊണ്ടുപോയത്‌. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന്‌ ധാക്കാ മിഡില്‍ സ്‌കൂള്‍ പരീക്ഷയില്‍ ഒന്നാമനായി, അങ്ങനെ നേടിയ സ്‌കോളര്‍ഷിപ്പിന്റെ സാമ്പത്തികബലത്തിലാണ്‌ ധാക്കാ കോളിജിയറ്റ്‌ സ്‌കൂളില്‍ ചേരുന്നത്‌. 1905 ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ ബംഗാള്‍ വിഭജനത്തിനെതിരെ ജനവികാരം ശക്തമായിരുന്ന അക്കാലത്ത്‌ സഹപാഠികള്‍ക്കൊപ്പം ഗവര്‍ണറിനെ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന്‌ സ്‌കോളര്‍ഷിപ്പും സ്‌കൂള്‍ പഠനവും തടസപ്പെട്ടു. പിന്നീട്‌ കിഷോരിലാല്‍ ജൂബിലി സ്‌കൂളില്‍ ചേര്‍ന്ന്‌ പഠിച്ചു.

ഗണിതശാസ്‌ത്രവും ചരിത്രവും സാഹയുടെ ഇഷ്‌ടവിഷയങ്ങളായിരുന്നു. കോളജു വിദ്യാഭ്യാസം പ്രശസ്‌തമായ കല്‍ക്കത്താ പ്രസിഡന്‍സി കോളേജിലായിരുന്നു. അക്കാലത്ത്‌ അതിപ്രശസ്‌തരുടെ ഒരു നിരതന്നെ പ്രസിഡന്‍സിയെ സമ്പന്നമാക്കിയിരുന്നു. രസതന്ത്ര വിഭാഗത്തില്‍ പ്രഫുല്ലചന്ദ്രറായ്‌ ഭൗതികശാസ്‌ത്രത്തില്‍ ജഗദീശ്‌ ചന്ദ്രബോസ്‌ എന്നിവര്‍ അധ്യാപകരായും പില്‌കാലത്ത്‌ പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍മാരായി തീര്‍ന്ന സത്യേന്ദ്രനാഥ്‌ബോസ്‌, പി.സി.മഹലാനോബിസ്‌ എന്നിവര്‍ സഹപാഠികളായും ബോസിനുണ്ടായിരുന്നു. ഗണിതശാസ്‌ത്രം മുഖ്യവിഷയമാക്കി 1913 ല്‍ പ്രസിഡന്‍സിയില്‍ നിന്നും രണ്ടാം റാങ്കോടെ ബിരുദം കരസ്ഥമാക്കി. ഒന്നാംറാങ്ക്‌ സത്യേന്ദ്രനാഥ്‌ബോസിനായിരുന്നു. തുടര്‍ന്ന്‌ പ്രയുക്ത ഗണിതശാസ്‌ത്രത്തില്‍ ബിരുദാനന്തര ബിരുദവും റാങ്കോടു കൂടിതന്നെ കരസ്ഥമാക്കി.

പുതുതായി സ്ഥാപിച്ച കൊല്‍ക്കത്ത സയന്‍സ്‌ കോളേജില്‍ അധ്യാപകനായി ചേര്‍ന്ന്‌ ഔദ്യോഗികജീവിതം ആരംഭിച്ചു. അധ്യാപനവൃത്തിക്കൊപ്പം തന്നെ ഗവേഷണത്തിലും ഏര്‍പ്പെട്ടു. 1918 ല്‍ രാധികാറാണിയെ വിവാഹം കഴിച്ചു. 1919 ല്‍ ഡോക്‌ടറേറ്റ്‌ നേടുകയും ചെയ്‌തു. സതീര്‍ത്ഥനായ സത്യേന്ദ്രനാഥ്‌ബോസും അധ്യാപകനായി അവിടെയുണ്ടായിരുന്നത്‌ സാഹയ്‌ക്ക്‌ ഏറെ അനുഗ്രഹമായിരുന്നു. സാഹയും സത്യേന്ദ്രനാഥും ചേര്‍ന്ന്‌ ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം ഇംഗ്ലീഷിലേക്ക്‌ തര്‍ജമ ചെയ്‌തിരുന്നു. ഇതിന്റെ ഒരു പകര്‍പ്പ്‌ പ്രിന്‍സ്റ്റണിലുള്ള ഐന്‍സ്റ്റൈന്‍ ആര്‍ക്കീവ്‌സില്‍ സൂക്ഷിച്ചിട്ടുണ്ട്‌. 1919 ല്‍ രണ്ടുവര്‍ഷം നീളുന്ന യൂറോപ്പ്‌ പര്യടനത്തിന്‌ പുറപ്പെട്ടു. ലണ്ടനിലേയും ബെര്‍ലിനിലേയും ശാസ്‌ത്രസമൂഹത്തെയും പരീക്ഷണശാലയേയും ഗവേഷണ സൗകര്യത്തിന്‌ പ്രയോജനപ്പെടുത്തി. 1922 ല്‍ കല്‍ക്കത്താ സര്‍വകലാശാലയില്‍ ഭൗതികശാസ്‌ത്ര വിഭാഗത്തില്‍ പ്രൊഫസറായി ജോലിയില്‍ തിരികെയെത്തി. 1923 ല്‍ അലഹബാദ്‌ സര്‍വകലാശാലയിലെ ഭൗതികശാസ്‌ത്ര വിഭാഗം വകുപ്പുമേധാവിയായുള്ള ജോലി സ്വീകരിച്ചു. 1930 വരെ സാഹ അന്‍പതോളം ഗവേഷണ പ്രബന്ധങ്ങള്‍ വിവിധ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചു.

അസ്‌ട്രോഫിസിക്‌സ്‌ (ഖഗോള ഊര്‍ജതന്ത്രം), സൂര്യന്റെ പുറമെയുള്ള അന്തരീക്ഷത്തിന്റെ ഭൗതിക സിദ്ധാന്തമായിരുന്നു ഇഷ്‌ടവിഷയം. 'സാഹയുടെ താപ അയണീകരണ സമവാക്യം' (Saha's Thermo-lonisation equation) എന്നറിയപ്പെടുന്ന കണ്ടുപിടുത്തം ശാസ്‌ത്രലോകത്തിന്‌ സാഹയുടെ സംഭവനയായി എക്കാലവും സ്‌മരിക്കപ്പെടും. ഒരു പദാര്‍ത്ഥം വളരെ ഉയര്‍ന്ന താപനിലയിലേക്കെത്തുമ്പോള്‍, ഇതിന്റെ ഇലക്‌ട്രോണുകള്‍ക്ക്‌ ആറ്റത്തിന്റെ പുറത്തുകടക്കാനുള്ള ഊര്‍ജ്ജം ലഭിക്കും. ഇങ്ങനെയുള്ള പ്രവര്‍ത്തനത്തിനെയാണ്‌ താപഅയണീകരണം എന്നറിയപ്പെടുന്നത്‌. സൂര്യനുള്‍പ്പെടെയുള്ള നക്ഷത്രങ്ങളെക്കുറിച്ചുള്ള പഠനത്തിന്‌ ഇത്‌ പുതിയ ദിശാബോധം നല്‍കി. സാഹ സമവാക്യം ഉപയോഗിച്ച്‌ നക്ഷത്രങ്ങളുടെ വര്‍ണരാജി അപഗ്രഥിച്ചാല്‍ അതിന്‌റെ താപനില അറിയാല്‍ സാധിക്കുമെന്നത്‌ അസ്‌ട്രോഫിസിക്‌സിന്റെ വളര്‍ച്ചയുടെ നാഴികകല്ലായി.1938 ല്‍ കല്‍ക്കത്താ സര്‍വകലാശാലയിലേക്ക്‌ തിരിച്ചെത്തി. 1940 ല്‍ സാഹയുടെ ശ്രമഫലമായി ന്യൂക്ലിയര്‍ ഭൗതികം ബിരുദാനന്തരതലത്തില്‍ പഠന വിഷയമാക്കി.

1938 ല്‍ പണ്‌ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ രൂപംകൊടുത്ത ദേശീയ പ്ലാനിംഗ്‌ കമ്മിറ്റിയിലെ സജീവാംഗമായിരുന്നു. സാമൂഹിക വിപ്ലവത്തിനായി വ്യവസായിക വളര്‍ച്ച അത്യന്താപേക്ഷിതമാണെന്ന്‌ അദ്ദേഹം വാദിച്ചു. അലഹബാദ്‌ സര്‍വ്വകലാശാലയിലെ ഭൗതികശാസ്‌ത്രവിഭാഗം, കല്‍ക്കട്ടയിലെ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ന്യൂക്ലിയര്‍ ഫിസിക്‌സ്‌, നാഷണല്‍ അക്കാഡമി ഓഫ്‌ സയന്‍സ്‌, ഇന്‍ഡ്യന്‍ ഫിസിക്കല്‍ സൊസൈറ്റി, ഇന്‍ഡ്യന്‍ അസോസിയേഷന്‍ ഫോര്‍ ദ്‌ കള്‍ട്ടിവേഷന്‍ ഓഫ്‌ സയന്‍സ്‌, സാഹ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ന്യൂക്ലിയര്‍ ഫിസിക്‌സ്‌ എന്നിങ്ങനെ ഒട്ടേറെ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുന്നതിലും മികച്ച സംഭാവനകള്‍ നല്‌കി. സയന്‍സ്‌ ആന്‍ഡ്‌ കള്‍ച്ചര്‍ എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. മരിക്കുന്നതുവരെ ഇതിന്റെ എഡിറ്റര്‍ ആയിരുന്നു. ഇന്ത്യയിലെ നദീജല പ്ലാനിംഗിന്റെ മുഖ്യശില്‌പിയായിരുന്നു. ദാമോദര്‍വാലി പ്രോജക്‌ട്‌ തയ്യാറാക്കിയതും സാഹയുടെ നേതൃത്വത്തിലായിരുന്നു.

1934 ലെ ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷനായിരുന്നു. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്ന ഒരു ശാസ്‌ത്രാന്വേഷിയായിരുന്നു ഇദ്ദേഹം. മറ്റുള്ള ശാസ്‌ത്രജ്ഞന്മാരില്‍ നിന്നും ഭിന്നമായി സജീവ രാഷ്‌ട്രീയത്തിലും ഇദ്ദേഹം ഇടപെട്ടിരുന്നു. 1952 ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ മികച്ച ഭൂരിപക്ഷത്തോടെ പാര്‍ലമെന്റ്‌ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്ത്‌ ആണവോര്‍ജ കമ്മീഷന്‍ രൂപീകരിക്കണം എന്ന ശ്രീ.ഹോമി.ജെ.ഭാഭയുടെ നിര്‍ദ്ദേശം പണ്‌ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു സാഹയുടെ അഭിപ്രായത്തിന്‌ വിട്ടിരുന്നു. ആണവോര്‍ജ സാധ്യതകള്‍ ചൂഷണം ചെയ്യുന്നതിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ സര്‍വകലാശാലകളിലും മറ്റും ഒരുക്കിയ ശേഷമേ നമ്മുടെ രാജ്യത്ത്‌ ഇത്തരത്തില്‍ ആണവോര്‍ജ കമ്മീഷന്‍ രൂപീകരിക്കാവൂ എന്ന്‌ മേഘനാഥ്‌ സാഹ നെഹ്‌റുവിന്‌ മറുപടി നല്‍കി.

ഭാരതത്തിന്റെ പാര്‍ലമെന്റില്‍ ന്യൂക്ലിയര്‍ ഊര്‍ജ്ജത്തിന്റെ ഉപയോഗം സംബന്ധിച്ച ആദ്യ ചര്‍ച്ച തുടങ്ങി വച്ചതും 1954 ല്‍ മേഘനാഥ്‌ സാഹയായിരുന്നു.ഇതിനിടെ അസ്‌ട്രോണൊമിക്കല്‍ സൊസൈറ്റി ഓഫ്‌ ഫ്രാന്‍സിന്റെ വിശിഷ്‌ട ആയുഷ്‌കാല അംഗത്വവും ഇദ്ദേഹത്തെ തേടിയെത്തി.1956 ഫെബ്രുവരി 16-ാം തീയതി ന്യൂദല്‍ഹിയില്‍ വച്ച്‌ പ്ലാനിംഗ്‌ കമ്മീഷന്റെ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഹൃദയാഘാതംമൂലം അന്തരിച്ചു. അസ്‌ട്രോഫിസിക്‌സില്‍ മൗലിക ചിന്തയ്‌ക്കും ഗവേണത്തിനും അടിത്തറയിട്ട ജീവിതകാലമായിരുന്നു മേഘനാഥ്‌ സാഹയുടേത്‌.

സാഹയുടെ പ്രശസ്‌തമായ നിരീക്ഷണം

"സ്വയംസൃഷ്‌ടിച്ച ദന്തഗോപുരങ്ങളിലിരുന്ന്‌ ലോകത്തിലെ മറ്റ്‌ പ്രശ്‌നങ്ങള്‍ക്ക്‌ നേരെ കണ്ണടയ്‌ക്കുന്നു എന്നതാണ്‌ ശാസ്‌ത്രജ്ഞന്മാര്‍ക്കെതിരെയുള്ള ആരോപണം. ചെറുപ്പകാലത്ത്‌ രാഷ്‌ട്രീയപരമായ ഇടപെടലുകള്‍ ഉണ്ടായിരുന്നെങ്കിലും 1930 വരെ ഞാനും ഒരു ദന്തഗോപുരത്തിനുള്ളിലായിരുന്നു. പക്ഷെ ഇന്നത്തെ ഭരണരംഗത്ത്‌ നിയമവാഴ്‌ചപോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌ ശാസ്‌ത്രസാങ്കേതിക രംഗവും. ഞാന്‍ രാഷ്‌ട്രീയ രംഗത്തേക്ക്‌ ക്രമേണ എത്തിയത്‌ എന്നാലാകും വിധം ഈ നാടിന്റെ പുരോഗതിക്ക്‌ വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം ഉള്ളില്‍ സൂക്ഷിച്ചിരുന്നതുകൊണ്ടാണ്‌." -മേഘനാഥ്‌ സാഹ

ഡോ.എ.പി.ജെ അബ്‌ദുള്‍ കലാം

ബഹിരാകാശ സാങ്കേതികവിദ്യാ വിദഗ്‌ദന്‍, ഭരണാധികാരി, എഴുത്തുകാരന്‍, അധ്യാപകന്‍, ഭാവിയെ യാഥാര്‍ത്ഥ്യബോധത്തോടെ നോക്കി കാണുന്ന ആസൂത്രണവിദഗ്‌ദന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഭാരതീയനാണ്‌ ഡോ.എ.പി.ജെ അബ്‌ദുള്‍ കലാം.രാഷ്‌ട്രപതി പദവിയിലെത്തും മുന്‍പെ തന്നെ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നയ്‌ക്ക്‌ അര്‍ഹനായി. ഭാരതത്തെ 2020ല്‍ വികസിതരാജ്യമാക്കാനുള്ള യത്‌നത്തിന്റെ അടിത്തറ യുണ്ടാക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നു.

മത്സ്യബന്ധനത്തിന്‌ പോകുന്നവര്‍ക്ക്‌ ചെറുബോട്ടുകള്‍ വാടകയ്‌ക്ക്‌ കൊടുത്ത്‌ വരുമാനമാര്‍ഗം കണ്ടെത്തിയിരുന്ന ജൈനില്ലാബ്‌ദീന്റെയും ആഷിയാമ്മയുടെയും മകനായി തമിഴ്‌നാട്ടിലെ രാമേശ്വരം ദ്വീപിലെ ധനുഷ്‌കോടി എന്ന സ്ഥലത്ത്‌ 1931 ഒക്‌ടോബര്‍ 15 തീയതി ജനിച്ചു. സത്യസന്ധത,മതേതരത്വഭാവന എന്നിവ ബാല്യത്തില്‍ തന്നെ പിതാവില്‍ നിന്നും സ്വായത്തമാക്കി.പഠനച്ചിലവിനായി പത്രവിതരണ ജോലി ഏറ്റെടുത്തത്‌ അത്മകഥയില്‍ വിവരിക്കുന്നുണ്ട്‌.

ഹൈസ്‌കൂള്‍ പഠനത്തിനായി പോകുമ്പോള്‍ അച്ഛന്റെ ഉപദേശം ഇതായിരുന്നു. "അബുള്‍, വളരാനായി നീ ഇവിടം വിട്ടു പോകണം എന്നെനിക്കറിയാം.സൂര്യകിരണം തേടി കടല്‍കാക്കകള്‍ കൂടുവിട്ട്‌ പറന്നുയരുന്നില്ലേ.അതുപോലെ ഓര്‍മ്മകളുടെ ഈ സ്ഥലം വിട്ട്‌, നിന്റെ വലിയ ആഗ്രഹങ്ങള്‍ നേടുന്നതിനായി വളരെ വിശാലമായ ലോകത്തേക്ക്‌ നീ പോകണം ഞങ്ങളുടെ സ്‌നേഹം നിനക്ക്‌ ചങ്ങലയാകരുത്‌."

ബിരുദ പഠനത്തിനായി തിരുച്ചിറപ്പള്ളി സെന്റ്‌ ജോസഫ്‌ കോളജിലെത്തി,തുടര്‍ന്ന്‌ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിംഗിലെ ഉപരി പഠനത്തിനായി മദ്രാസ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍ ചേര്‍ന്നു. എയര്‍ഫോഴ്‌സിലെ പൈലറ്റാകാനായിരുന്നു അബ്‌ദുള്‍ കലാമിന്‌ ആഗ്രഹം ഇതിലേക്കായി ഡെറാഡൂണിലെ എയര്‍ഫോഴ്‌സ്‌ സെലക്ഷന്‍ ബോര്‍ഡിന്‌ മുന്നെ ഹാജരായെങ്കിലും തിരഞ്ഞടുക്കപ്പെട്ടില്ല.

പ്രതിരോധ മന്ത്രാലയത്തിന്‌ കീഴിലുള്ള ഡയറക്‌ടറേറ്റ്‌ ഓഫ്‌ ടെക്‌നിക്കല്‍ ഡവലപ്‌മെന്റ്‌ ആന്‍ഡ്‌ പ്രൊഡക്ഷനില്‍ സീനിയര്‍ സയന്റിഫിക്‌ അസിസ്റ്റന്റായി ഔദ്യോഗിക ജീവിതത്തിന്‌ തുടക്കം കുറിച്ചു. ബഹിരാകാശ-പ്രതിരോധ സാങ്കേതികവിദ്യയുടെ ലോകത്ത്‌ സമാനതകളില്ലാത്ത ഒരു അധ്യായത്തിന്‌ തുടക്കം കുറിക്കുകയായിരുന്നു ഇവിടെ. 1962 ല്‍ ഇന്ത്യന്‍ കമ്മറ്റി ഫോര്‍ സ്‌പെയ്‌സ്‌ റിസര്‍ച്ചില്‍ റോക്കറ്റ്‌ എന്‍ജിനീയറായി ചേര്‍ന്നു.പിന്നീടുള്ള പ്രധാന ഉത്തരവാദിത്വം അയിടെ അരംഭിച്ച തിരുവനന്തപുരത്തെ തുമ്പ റോക്കറ്റ്‌ വിക്ഷേപണ കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക എന്നതായിരുന്നു.1969 ആഗസ്‌ത്‌ 15നാണ്‌ ആണവോര്‍ജ വകുപ്പിന്‌ കീഴില്‍ ഐ.എസ്‌.ആര്‍.ഓ രൂപം കൊണ്ടത്‌.പിന്നീടുള്ള ഔദ്യോഗിക ജീവിതം ഏറെയും ദക്ഷിണേന്ത്യന്‍ നഗരങ്ങളായ തിരുവനന്തപുരം,ഹൈദരാബാദ്‌,ബാംഗ്ലൂര്‍ എന്നിവടങ്ങളിലായിരുന്നു. പ്രൊഫസര്‍ വിക്രം സാരാഭായുടെ സംഘാംഗമായി ഇന്ത്യന്‍ ബഹിരാകാശ പദ്ധതികളില്‍ തുടക്കത്തിലേ പങ്കെടുക്കാനായത്‌ പില്‌ക്കാല പ്രവര്‍ത്തനങ്ങള്‍ക്ക്‌ പുതിയ ദിശാബോധം നല്‍കി.തദ്ദേശീയമായി ബഹിരാകാശ-പ്രതിരോധ ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുകയായിരുന്നു മുഖ്യ ഉദ്ദേശ്യം.

എസ്‌.എല്‍.വി 3 ന്റെ രൂപകല്‌പനയ്‌ക്കും വികസനത്തിനുമുള്ള ടീമിന്റെ നേതൃത്വം വഹിക്കാനായത്‌ ഡോ.കലാമിന്റെ പ്രൊഫഷണല്‍ ജിവിതത്തിലെ നിര്‍ണായക വഴിത്തിരിവായി. എസ്‌.എല്‍.വി 3 ഉപയോഗിച്ച്‌ കൃത്രിമോപഗ്രഹമായ രോഹിണി1 നെ 1980 ജൂലൈ 18ന്‌ ഭ്രമണപഥത്തിലെത്തിച്ചത്‌ ബഹിരാകാശ രംഗത്തെ അവിസ്‌മരണീയ നേട്ടമായി. 1982ല്‍ പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിന്റെ (DRDO) ഡയറക്‌ടറായി നീയമിക്കപ്പെട്ടു.ഈ സമയത്ത്‌ നിരവധി പദ്ധതികള്‍ക്ക്‌ രൂപം കൊടുത്തു.അഗ്നി,പ്രഥ്വി എന്നീ മിസൈലുകള്‍ ഉദാഹരണം.

1992 ജൂലൈ മുതല്‍ പ്രതിരോധ മന്ത്രിയുടെ ഉപദേഷ്‌ടാവായി, വിവിധ മിസൈല്‍ പദ്ധതികള്‍ക്കും പൊക്രാന്‍ ആണവ പരീക്ഷണത്തിനും രൂപം നല്‍കാന്‍ ഈകാലഘട്ടത്തില്‍ സാധിച്ചു.ഇതിനിടെ 2020 ലെ വികസിത ഇന്ത്യ എന്ന ലക്ഷ്യം നേടാനുള്ള സമിതിക്ക്‌ നേതൃത്വം കൊടുത്തു. Chairman of Technology Information, Forecasting and Assessment Council (TIFAC).എല്ലാ മേഖലയിലേയും വിദഗ്‌ദരെ പങ്കെടുപ്പിച്ചു കൊണ്ട്‌ തയാറാക്കിയ ദര്‍ശന രേഖ പിന്നിട്‌ രാഷ്‌ട്രപതിയായപ്പോള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചു. 1999 നവംബര്‍ 25ന്‌ കാബിനറ്റ്‌ മന്ത്രിയുടെ റാങ്കോടെ കേന്ദ്ര സര്‍ക്കാരിന്റ മുഖ്യ ശാസ്‌ത്രോപദേഷ്‌ടാവായി നീയമിക്കപ്പെട്ടു. 2001 നവംബറില്‍ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി (Professor,Technology&Societal Transformation) പ്രീയപ്പെട്ട അധ്യാപന ജോലിയിലേക്കെത്തി.

2002 ജൂലൈ 25 ന്‌ ഭാരതത്തിന്റെ രാഷ്‌ട്രപതിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു.

ബഹുമതികള്

‍മുപ്പതോളം സര്‍വകലാശാലകള്‍ ബഹുമതി ഡോക്‌ടറേറ്റ്‌ നല്‍കി ഡോ.എ.പി.ജെ അബ്‌ദുള്‍ കലാമിനെ ആദരിച്ചിട്ടുണ്ട്‌. രാജ്യത്തെ ഉന്നത സിവിലിയന്‍ ബഹുമതികളായ പത്മ ഭൂഷണ്‍(1981), പത്മ വിഭൂഷണ്‍(1990), ഭാരത്‌ രത്‌ന(1997) എന്നിവ ലഭിച്ചിട്ടുണ്ട്‌.

എസ്‌.ചന്ദ്രശേഖര്‍ (1910 ഒക്‌ടോബര്‍ 19 - 1995 ആഗസ്‌ത്‌ 21)

ഭാരതത്തില്‍ ജനിച്ച്‌ ഇംഗ്ലണ്ടില്‍ ഉപരിപഠനം നടത്തി പില്‍ക്കാലത്ത്‌ അമേരിക്കന്‍ പൗരത്വം നേടിയ വിശ്രുത ശാസ്‌ത്രജ്ഞനാണ്‌ സുബ്രമണ്യം ചന്ദ്രശേഖര്‍ എന്ന എസ്‌.ചന്ദ്രശേഖര്‍. ഫിസിക്‌സ്‌,അസ്‌ട്രോഫിസിക്‌സ്‌,അപ്ലൈഡ്‌ മാത്തമാറ്റിക്‌സ്‌ എന്നീ മേഖലകളില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായിരുന്നു ഇദ്ദേഹം ചന്ദ്രശേഖര്‍ ലിമിറ്റ്‌ പേരിലറിയപ്പെടുന്ന കണ്ടെത്തല്‍ മാത്രം മതി ശാസ്‌ത്രലോകത്തിന്‌ എക്കാലവും സ്‌മരിക്കാന്‍. 1983 ലെ ഭൗതികശാസ്‌ത്രത്തിനുള്ള നോബല്‍ പുരസ്‌കാരവും ഇദ്ദേഹത്തെ തേടിയെത്തി

അവിഭക്ത ഭാരതത്തിലെ ലാഹോറില്‍ 1910 ഒക്‌ടോബര്‍ 19 നാണ്‌ എസ്‌.ചന്ദ്രശേഖറുടെ ജനനം.പിതാവ്‌ സുബ്രമണ്യ അയ്യര്‍ ആഡിറ്റ്‌ ആന്‍ഡ്‌ അക്കൗണ്ട്‌ സര്‍വ്വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. മാതാവ്‌ സീത.അച്ഛനമ്മമാരുടെ പക്കല്‍ നിന്നും സ്വകാര്യ ട്യൂഷനിലൂടെയും അനൗപചാരികമായിട്ടായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.പിതാവിന്റെ ഇളയ സഹോദര പുത്രനാണ്‌ ഭാരതത്തിലേക്ക്‌ ശാസ്‌ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം ആദ്യാമായെത്തിച്ച സര്‍. സി.വി രാമന്‍. ഒരു കുടുംബത്തില്‍ തന്നെ രണ്ടു പേര്‍ക്ക്‌ നോബല്‍ പുരസ്‌കാരം അതും ഒരേ ശാസ്‌ത്രശാഖ-ഭൗതികശ്‌സ്‌ത്രം.

ചെന്നെയിലെത്തി ഹിന്ദു ഹൈസ്‌കൂളില്‍ നിന്നും സെക്കന്ററി വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം പ്രസിഡന്‍സി കോളജില്‍ നിന്നും ഭൗതിക ശാസ്‌ത്രത്തില്‍ ബിരുദം നേടിയശേഷം ഉപരി പഠനത്തിനായി ഇംഗ്ലണ്ടിലെത്തി. വിദ്യാര്‍ത്ഥിയായിരിക്കെ 1928ല്‍ റോയല്‍ സൊസൈറ്റി ജേണലില്‍ ശാസ്‌ത്ര പ്രബന്ധം പ്രസിദ്ധപ്പെടുത്തി.ഈ പ്രബന്ധത്തിന്റെ മികവുകൂടി പരിഗണിച്ചാണ്‌ പ്രഖ്യാതമായ കേംബ്രിഡ്‌ജ്‌ സര്‍വകലാശാലയില്‍ ആര്‍.എച്ച്‌.ഫൗളറുടെ മേല്‍ നോട്ടത്തില്‍ ഗവേഷക വിദ്യാര്‍ത്ഥിയായി ചേരുന്നത്‌. 1933 ല്‍ അവിടെ നിന്നും ഡോക്‌ടറേറ്റ്‌ കരസ്ഥമാക്കി.

കേംബ്രിഡ്‌ജ്‌ വിദ്യാഭ്യാസ കാലത്താണ്‌ അസ്‌ട്രോഫിസിക്‌സ്‌ മേഖലയില്‍ നിര്‍ണായകമായ ചന്ദ്രശേഖര്‍ ലിമിറ്റ്‌ രൂപപ്പെടുന്നത്‌. നക്ഷത്രങ്ങളുടെ ജീവിതാന്ത്യത്തെ പറ്റിയാണ്‌ ചന്ദ്രശേഖര്‍ നിഗമനത്തിലെത്തിയത്‌. സൂര്യന്റെ ഭാരത്തിന്റെ 1.44 മടങ്ങ്‌ ഭാരമുള്ള നക്ഷത്രങ്ങള്‍ സ്വയം കത്തിയെരിഞ്ഞ്‌ അവസാനം വെള്ളക്കുള്ളന്മാരായി മാറും. ഈ ഒന്നേ ദശാംശം നാല്‌ നാല്‌ എന്ന സംഖ്യയാണ്‌ ചന്ദ്രശേഖര്‍ ലിമിറ്റ്‌ എന്നറിയപ്പെടുന്നത്‌. ഈ പരിധിക്കപ്പുറമുള്ളവ പൊട്ടിത്തെറിച്ചില്ലാതെയായേക്കാം.ഗണിത സമവാക്യങ്ങളുടെ സഹായത്തോടെയാണ്‌ ചന്ദ്രശേഖര്‍ ഈ സംഖ്യയിലേക്കെത്തിയത്‌.കേവലം 20 വയസുള്ളപ്പോഴാണ്‌ നിര്‍ണായകമായ ഈ കണ്ടെത്തല്‍ ശാസ്‌ത്രലോകത്തിന്‌ ചന്ദ്രശേഖറില്‍ നിന്നും ലഭിക്കുന്നത്‌.വിദ്യാഭ്യാസാനന്തരം ലണ്ടനിലുള്ള ട്രിനിറ്റി കോളജിന്റെ ഫെല്ലോഷിപ്പിനര്‍ഹനായി.ഇന്ത്യയിലേക്ക്‌ മടങ്ങിയെത്തിയ സമയത്ത്‌ അമേരിക്കയിലെ ഷിക്കാഗോ സര്‍വകലാശാല അവിടെ ഗവേഷകനാകാന്‍ ക്ഷണിച്ചു.പിന്നീട്‌ അമേരിക്ക പ്രവര്‍ത്തന മണ്‌ഡലമാക്കി.

1952ല്‍ അസ്‌ട്രോഫിസിക്കല്‍ ജേണല്‍ ആരംഭിച്ചുവെന്ന്‌ മാത്രമല്ല 19 വര്‍ഷക്കാലം ഇതിന്റെ എഡിറ്ററായിരുന്നു.ഈ കാലയളവില്‍ ജേണലിനെ അന്താരാഷ്‌ട്ര നിലവാരത്തിലേക്കെത്തിച്ചു.ഇതിനിടെ അമേരിക്കന്‍ പൗരത്വം സ്വീകരിക്കുകയും ചെയ്‌തു. ഇക്കാലത്ത്‌ ഭാരതത്തിലെ ശാസ്‌ത്രമുന്നേറ്റങ്ങള്‍ ശ്രദ്ധിച്ചിരുന്നു.രാമാനുജന്‍ ഫൗണ്ടഷനുവേണ്ട സഹായം ലഭ്യമാക്കാന്‍ ഭാരതസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി. 1995 ആഗസ്‌ത്‌ 21-ന്‌ മരിക്കും വരെ ശാസ്‌ത്രലോകത്ത്‌ സജീവമായിരുന്നു.

അംഗീകാരങ്ങള

1962ല്‍ റോയല്‍ മെഡല്‍, ശാസ്‌ത്രരംഗത്തെ മികച്ച സംഭാവനയ്‌ക്ക്‌ യു.എസ്‌ ദേശീയ മെഡല്‍, 1983 ല്‍ ഭൗതികശാസ്‌ത്ര സംഭാവനയ്‌ക്ക്‌ (വില്യം ആല്‍ഫ്രഡ്‌ ഫൗളറുമൊന്നിച്ച്‌ ) നോബല്‍ പുരസ്‌കാരം, അന്‍പതിലേറെ ഗവേഷണ പ്രബന്ധങ്ങള്‍ക്ക്‌ ഗൈഡായും പ്രവര്‍ത്തിച്ചുണ്ട്‌.അസ്‌ട്രോഫിസിക്‌സില്‍ ഈടുറ്റ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്‌.

സാലിം അലി(1896-നവംബര്‍12-1987 ജൂലൈ 27)

ക്ഷിനിരീക്ഷണം എന്ന വാക്ക്‌ കേട്ടാല്‍ ആദ്യം ഓര്‍മ്മയിലേക്ക്‌ എത്തുക സാലിംഅലിയെന്ന മനുഷ്യസ്‌നേഹിയുടെ പേരായിരിക്കും. ക്ഷമാശീലവും കഠിന പ്രയത്‌നവും കൈമുതലാക്കി ജീവിതത്തിലെ പല പ്രതിസന്ധികളെയും സധൈര്യം നേരിട്ടാണ്‌ സാലിംഅലി ലോകമറിയുന്ന പക്ഷിനിരീക്ഷണശാസ്‌ത്രജ്ഞനായത്‌. 'ബേഡ്‌മാന്‍ ഓഫ്‌ ഇന്ത്യ' എന്ന അപരനാമത്തില്‍ അറിയുന്ന സാലിം അലി.1896-നവംബര്‍ മാസം12-ന്‌ മുംബൈയില്‍ ജനിച്ചു. മുഴുവന്‍പേര്‌ സാലിം മൊയിസുദ്ദീന്‍ അബ്‌ദുള്‍ അലി.ഇന്ത്യയില്‍ ചിട്ടയായ പക്ഷിനിരീക്ഷണം നടത്തിയ ആദ്യത്തെ വ്യക്തിയും സാലിംഅലി തന്നെ. പക്ഷികളെക്കുറിച്ചും പക്ഷി നിരീക്ഷണത്തെക്കുറിച്ചും എഴുതിയ പുസ്‌തകങ്ങള്‍ വിജ്ഞാനകുതുകികള്‍ ഇന്നും റഫറന്‍സ്‌ ഗ്രന്ഥമായി ഉപയോഗിക്കുന്നുണ്ട്‌.

മ്മാവനായ അമറുദ്ദീന്‍ തിയാബ്‌ജിയോടൊപ്പമാണ്‌ ബാല്യകാലം ചിലവിട്ടത്‌. മുംബൈ സെന്റ്‌ സേവിയേഴ്‌സ്‌ കോളേജില്‍ ബിരുദ പഠനത്തിനായി ചേര്‍ന്നെങ്കിലും ഗണിതത്തിലെ ബീജഗണിതത്തോടും ലോഗരിതം കണക്കു കൂട്ടലുകളോടും പൊരുത്തപ്പെടാനാകാതെ കോളേജ്‌ വിദ്യാഭ്യാസം ഇടയ്‌ക്കു വച്ച്‌ അവസാനിപ്പിച്ചു. ഇതിനുശേഷം ബര്‍മ്മയിലേയ്‌ക്ക്‌ വണ്ടി കയറി. അവിടെ ഖനന - തടി വ്യവസായങ്ങളിലേര്‍പ്പെട്ടിരുന്ന സഹോദരനെ സഹായിക്കുകയായിരുന്നു ഉദ്ദേശ്യം. ബര്‍മ്മയിലെ ജോലി സ്ഥലത്തുണ്ടായിരുന്ന ചെറിയ വനപ്രദേശം സാലിംഅലിയിലെ പക്ഷിസ്‌നേഹിയെ വീണ്ടുമുണര്‍ത്തി. അധികനാള്‍ അവിടെ നിന്നില്ല. മുംബൈയില്‍ തിരിച്ചെത്തി.ജീവശാസ്‌ത്ര പഠനത്തിലേര്‍പ്പെട്ടു. ബൊംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ മ്യൂസിയത്തില്‍ വഴികാട്ടിയായുള്ള ജോലി നോക്കി.ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൈസൈറ്റി സെക്രട്ടറിയായിരുന്ന ഡബ്ലൂ. എസ്‌. മില്‍മാര്‍ഡാണ്‌ ഗൗരവമായ പക്ഷി നിരീക്ഷണം സാലിം അലിയെ മനസിലാക്കി കൊടുത്തതും വേണ്ട സഹായങ്ങള്‍ ചെയ്‌തതും.

പക്ഷിനിരീക്ഷണത്തില്‍ ഉന്നത വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തില്‍ ജര്‍മ്മനിയിലേയ്‌ക്ക്‌ പുറപ്പെട്ടു. പ്രൊഫസര്‍ എര്‍വിന്‍ സ്‌ട്രോസ്‌മാന്റെ കീഴില്‍ ബര്‍ലിന്‍ സര്‍വകലാശാലയില്‍ പഠനം നടത്തിയശേഷം പക്ഷെ തിരികെ ഇന്ത്യയിലേയ്‌ക്ക്‌ എത്തിയപ്പോള്‍ നേരത്തെ ജോലി ചെയ്‌തിരുന്ന പോസ്റ്റ്‌ പോലും നിര്‍ത്തലാക്കിയിരുന്നു. ഇതിനിടെ അകന്ന ബന്ധുവായ തെഹ്‌മിനയെ ജീവിതസഖിയാക്കിക്കഴിഞ്ഞിരുന്നതിനാല്‍ ചെറിയൊരു തൊഴിലെങ്കിലും ഉണ്ടാകേണ്ടത്‌ അനിവാര്യമായി. ശാസ്‌ത്ര വിഷയത്തില്‍ ബിരുദാനന്തരബിരുദമോ ഗവേഷണബിരുദമോ ഇല്ലാതിരുന്നതിനാല്‍ സുവോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയില്‍ ജോലിതേടിയെങ്കിലും ലഭിച്ചില്ല. ഭാര്യയോടൊപ്പം മുംബൈതീരത്തുള്ള കിഹ്‌മില്‍ താമസമാക്കി. ഭാര്യയുടെ ചെറിയ തൊഴിലില്‍നിന്നുള്ളവരുമാനമായിരുന്നു പ്രധാന സാമ്പത്തികാശ്രയം. താമസസ്ഥലത്തിനടുത്തുള്ള വ്യക്ഷത്തില്‍ തുന്നല്‍ക്കാരന്‍പക്ഷികള്‍(weaver birds) കൂടുകൂട്ടുന്നതും മറ്റും സാലിംഅലി ശ്രദ്ധയോടെ വീക്ഷിച്ചു. കുറച്ചു മാസത്തെ ക്ഷമാപൂര്‍ണമായ നിരിക്ഷണത്തിനൊടുവില്‍ തുന്നല്‍ക്കാരന്‍ പക്ഷികളെക്കുറിച്ചുള്ള വിവരങ്ങള്‍ തയ്യാറാക്കി. ഇത്‌ സലിംഅലിയെ പൊതുജനശ്രദ്ധയിലേക്കെത്തിച്ചു.റോക്കറ്റ്‌ വാലുള്ള പക്ഷിയെയും ഫിന്‍സ്‌ബായ പക്ഷിയെയും നിരീക്ഷിച്ചത്‌ സാലിം അലിയുടെ പക്ഷിനിരീക്ഷണത്തെ കൂടുതല്‍ മികവുള്ളതാക്കി. ഫിന്‍സ്‌ബായ നൂറുവര്‍ഷങ്ങള്‍ക്ക്‌ മുന്നേ വംശനാശം വന്ന ജാതിയാണെന്ന പൊതുവിശ്വാസത്തെയാണ്‌ സാലിം അലിയുടെ നിരീക്ഷണം പൊളിച്ചെഴുതിയത്‌. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നാടോടിയെ പോലെ അലഞ്ഞ്‌ തിരിഞ്ഞ്‌ പക്ഷികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. 1939-ല്‍ ഭാര്യയുടെ മരണം പിന്നീടുള്ള യാത്രകളില്‍ സലിം അലിയെ ഏകനാക്കി

1941-ല്‍ ദി ബുക്ക്‌ ഓഫ്‌ ഇന്ത്യന്‍ ബേഡ്‌സ്‌ പ്രസിദ്ധീകരിച്ചു. ഇതോടെ സലിം അലിയുടെ പ്രതിഭ കൂടുതല്‍ അംഗീകരിക്കപ്പെട്ടു. പക്ഷിനിരീക്ഷണത്തിനായി അഫ്‌ഗാനിസ്ഥാന്‍ ദേശങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌. സിഡ്‌നി ദില്ലന്‍ റിപ്ലറുമായി ചേര്‍ന്നെഴുതിയ ഹാന്‍ഡ്‌ ബുക്ക്‌ ഓഫ്‌ ദി ബേഡ്‌സ്‌ ഇന്‍ ഇന്ത്യ ആന്‍ഡ്‌ പാകിസ്ഥാന്‍ പത്തു വാല്യങ്ങളുള്ള സമഗ്രമായ ആധികാരിക ഗ്രന്ഥമായിരുന്നു. നാഷണല്‍ ബുക്‌ട്രസ്റ്റ്‌ പ്രസിദ്ധീകരിച്ച കോമണ്‍ ഇന്ത്യന്‍ ബേഡ്‌സ്‌ ആല്‍ബവും ഏറെ ശ്രദ്ധ പിടിച്ചു പറ്റി. പക്ഷിനീരീക്ഷണവുമായി ബന്ധപ്പെട്ട്‌ കേരളവും സാലിം അലി സന്ദര്‍ശിച്ചു ഒപ്പം കേരളത്തിലെ പക്ഷികളെ കുറിച്ച്‌ ബേഡ്‌സ്‌ ഓഫ്‌ ട്രാവന്‍കൂര്‍ ആന്‍ഡ്‌ കൊച്ചിന്‍ എന്ന പുസ്‌തകവും സാലിം അലി രചിച്ചിട്ടുണ്ട്‌. ഭരത്‌പൂര്‍ പക്ഷിസങ്കേതവും, സൈലന്റ്‌ വാലി ദേശീയോദ്യാനവും സാക്ഷാത്‌കരിക്കുന്നതിനു പിന്നിലും സാലിം അലിയുടെ ശ്രദ്ധ പതിഞ്ഞു

1976-ല്‍ പദ്‌മവിഭൂഷണ്‍ ബഹുമതി ലഭിച്ചു. 1958-ല്‍ നാഷണല്‍ സയന്‍സ്‌ അക്കാദമിയുടെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1982-ല്‍ ഓര്‍ണിത്തോളജിയില്‍ (പക്ഷിവിജ്ഞാനീയം) നാഷണല്‍ പ്രൊഫസര്‍ എന്ന പദവി. ഒട്ടേറെ സര്‍വകലാശാലകള്‍ ബഹുമതി ഡോക്‌ടറേറ്റുകള്‍ നല്‍കി ആദരിച്ചു. 1985 രാജ്യസഭയിലേക്ക്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗമായി. 1987 ജൂലൈ 27-ം തീയതി പക്ഷികളുടെ കൂട്ടുകാരനും പ്രകൃതി സ്‌നേഹിയുമായ ഈ ശാസ്‌ത്രജ്ഞന്‍ അന്തരിച്ചു. കോയമ്പത്തൂര്‍ കേന്ദ്രമാക്കിയുള്ള സാലിം അലി സെന്റര്‍ ഫോര്‍ ഓര്‍ണിത്തോളജി ആന്‍ഡ്‌ നാഷണല്‍ ഹിസ്റ്ററി (SACON) ഇദ്ദേഹത്തിന്റെ ഓര്‍മ്മക്കായി നിലകെള്ളുന്ന സ്ഥാപനമാണ്‌.

വിശ്വേശ്വരയ്യ

ഭാരതം കണ്ടിട്ടുളള ഏറ്റവും കഴിവുറ്റ എന്‍ജിനീയര്‍മാരില്‍ ഒരാളാണ്‌ മോക്ഷഗുണ്ടം വിശ്വേശ്വരയ്യ.മൈസൂര്‍ രാജ്യത്തിന്റെ ദിവാന്‍ പദവിവരെ അലങ്കരിച്ച വിശ്വേശ്വരയ്യയുടെ കയ്യൊപ്പുപതിഞ്ഞ ഒട്ടേറെ പ്രശസ്‌ത സ്ഥാപനങ്ങള്‍ ഇന്നും മികവിന്റെ പ്രതീകങ്ങളായി നില്‍ക്കുന്നു. മികച്ച ഉദാഹരണം കൃഷ്‌ണരാജസാഗര്‍ അണക്കെട്ടും അനുബന്ധമായി നിര്‍മ്മിച്ചതും വിനോദസഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രവും കൂടിയായ വൃന്ദാവന്‍ ഉദ്യാനവും തന്നെ. 1955 ല്‍ രാജ്യം ഇദ്ദേഹത്തിന്‌ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കി ആദരിച്ചു.അസാധരണ വൈഭവം ഉളള എന്‍ജിനീയര്‍, കഴിവുറ്റ ഭരണാധികാരി ദീര്‍ഘവീക്ഷണമുളള രാഷ്‌ട്ര തന്ത്രജ്ഞന്‍, വ്യവസായ വല്‍ക്കരണത്തിന്‌ നിസ്‌തുല സംഭവാനകള്‍ നല്‍കിയ മാനേജ്‌മെന്റ്‌ വിദഗ്‌ധന്‍ എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ക്കര്‍ഹനായ വിശ്വേശ്വരയ്യ ജനിച്ചത്‌ മൈസൂര്‍ സംസ്ഥാനത്തെ മുദനഹളളി ഗ്രാമത്തിലായിരുന്നു. അച്ഛന്‍ ശ്രീനിവാസ ശാസ്‌ത്രി സംസ്‌കൃതപണ്ഡിതനും ആയുര്‍വേദചികില്‍സകനുമായിരുന്നു, അമ്മ വെങ്കടലക്ഷമ്മ. എം. വിശ്വേശ്വരയ്യയുടെ പൂര്‍വ്വസൂരികളെല്ലാം ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ മോക്ഷഗുണ്ടം പ്രദേശത്തില്‍ നിന്നുളളവരായിരുന്നു. അതുകൊണ്ട്‌ ഇദ്ദേഹത്തിന്റെ പേരിനൊപ്പവും മോക്ഷഗുണ്ടം എന്ന പേര്‌ ചേര്‍ക്കപ്പെട്ടു. വിശ്വേശ്വരയ്യക്ക്‌ 12 വയസുളളപ്പോള്‍ ശ്രീനിവാസ ശാസ്‌ത്രിയെ നഷ്‌ടമായി. പിതാവിന്റെ മരണശേഷംകുട്ടികള്‍ക്ക്‌ ട്യൂഷനെടുത്തായിരുന്നു പഠനചിലവിനുളള തുക കണ്ടെത്തിയിരുന്നത്‌.

വിദ്യാഭ്യാസം

കോളാറിലെ ചിക്കാബെല്ലാപൂര്‍ ടൗണിലാണ്‌ സ്‌കൂള്‍ വിദ്യാഭ്യാസം. വിശ്വേശ്വരയ്യ പഠത്തില്‍ അതിസമര്‍ത്ഥനായിരുന്നു. മദ്രാസ്‌ സര്‍വ്വകലാശാല യോട്‌ അഫിലിയേറ്റ്‌ ചെയ്യപ്പെട്ട ബാംഗ്ലൂര്‍ സെന്‍ട്രല്‍ കോളജില്‍ നിന്നും ഉന്നതനിലയില്‍ ബി. എ ബിരുദം നേടിയ ശേഷം പൂനെ കോളേജ്‌ ഓഫ്‌ സയന്‍സില്‍ നിന്നും ഒന്നാം റാങ്കോടെ സിവില്‍ എന്‍ജിനീയറില്‍ ബിരുദം കരസ്ഥമാക്കി. എന്‍ജിനീയറിംഗ്‌ പഠന കാലയളവില്‍ പ്രശസ്‌തമായ ജെയിംസ്‌ ബര്‍ക്കിലി മെഡല്‍ നേടുകയും ചെയ്‌തു. ബാഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റ്‌റ്റിയൂട്ട്‌ ഓഫ്‌ സയന്‍സ്‌ 1959- ല്‍ സുവര്‍ണജൂബിലി ആഘോഷിച്ച വേളയില്‍ പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റുവിനും, പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ സി. വി. രാമനും ഒപ്പം വിശ്വേശ്വരചയ്യക്കും ഹോണററി ഫെല്ലോഷിപ്പ്‌ നല്‍കി ആദരിക്കുകയും ചെയ്‌തു. കല്‍ക്കത്ത സര്‍വകലാശാലയടക്കം ഒട്ടറെ സര്‍വകലാശാലകള്‍ ബഹുമതി ഡോക്‌ടറേറ്റും നല്‍കി ആദരിച്ചിട്ടുണ്ട്‌.

ഔദ്യോഗിക ജീവിതം

സിവില്‍ എന്‍ജിനീയറിംഗ്‌ ബിരുദമെടുത്തശേഷം ഉടന്‍തന്നെ ബോംബെയില്‍ പൊതുമരാമത്ത്‌ വകുപ്പില്‍ എന്‍ജിനീയറായി ചേര്‍ന്ന്‌ ഔദ്യോഗിക ജീവിതം ആരംഭിച്ചു. മെരുക്കിയെടുക്കാവുന്ന നദികളും ശരിയായ ജലസേചനസംവിധാനങ്ങളും തുടക്കം മുതല്‍ തന്നെ വിശ്വേശ്വരയ്യുടെ സവിശേഷ ശ്രദ്ധ പതിഞ്ഞമേഖലകളായിരുന്നു. താരതമ്യേന തുടക്കക്കാരനായിരുന്ന എന്‍ജിനീയറുടെ പക്വതയാര്‍ന്ന രൂപകല്‌പന ഇദ്ദേഹത്തിന്‌ കുറഞ്ഞകാലയളവില്‍ തന്നെ സിന്ധ്‌ പ്രവിശ്യയിലെ (ഇപ്പോള്‍ പാകിസ്ഥാനില്‍ സ്ഥിതിചെയ്യുന്ന) സുക്കൂര്‍ നഗരത്തിലെ ജലസേചനസൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനുളള സ്വതന്ത്രചുമതല ലഭിക്കുന്നതിന്‌ അവസരമൊരുക്കി. വരണ്ടതും തരിശായതുമായ സിന്ധ്‌ പ്രവിശ്യയിലെ ദൗത്യം ഏറെ കുറെ ദുഷ്‌കരമായിരുന്നുവെങ്കിലും ഇതിന്റെ വിജയകരമായ രൂപകല്‌പനയ്‌ക്കുശേഷം സൂറത്തിലെ ജലസേചനസൗകര്യങ്ങള്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ ഇദ്ദേഹത്തെ നിയോഗിച്ചു. ഇതോടുകൂടി വിശ്വേശ്വരയ്യ എന്ന മിടുക്കനായ എന്‍ജിനീയറുടെ പ്രൊഫഷണല്‍ വൈഭവം ഉറപ്പിക്കപ്പെട്ടു. തുടര്‍ന്ന്‌ സമീപപ്രദേശത്തെ നഗരങ്ങളായ കൊലാപൂര്‍, ബല്‍ഗാം, ധര്‍വാര്‍, ബീജാപൂര്‍, അഹമ്മദാബാദ്‌, പൂനെ എന്നിവടങ്ങളിലെ അണക്കെട്ടുകള്‍ ജലസേചന സൗകര്യങ്ങള്‍ എന്നിവ ഡിസൈന്‍ ചെയ്യുന്നതില്‍ വിശ്വേശ്വരയ്യയുടെ വൈദഗ്‌ദ്യം സര്‍ക്കാര്‍ ഉപയോഗപ്പെടുത്തി. ഏറ്റെടുത്ത പദ്ധതികളെല്ലാം തന്നെ നൂതനമായ രൂപകല്‌പന, നിര്‍മ്മാണം, തുടര്‍ന്നുള്ള പരിപാലനം എന്നിവ കൊണ്ട്‌ ശ്രദ്ധേയമായിരുന്നു ജനകീയവും ലാഭകരവുമായ ഇത്തരം പദ്ധതികള്‍ ഒട്ടേറെ പ്രദേശങ്ങളുടെ ജലലഭ്യത ഉറപ്പുവരുത്തി. റിസര്‍വോയറിന്റെ ഉയരം കൂട്ടാതെതന്നെ ജലശേഖരണ ശേഷി ഉയര്‍ത്താനുള്ള ഇദ്ദേഹത്തിന്റെ ഡിസൈന്‍ ഏറെ പ്രശംസ പിടിച്ചു പറ്റി.

1903 ല്‍ പ്രളയത്തെ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഗേറ്റ്‌ രൂപകല്‌ന വിശ്വേശ്വരയ്യയുടെ നിസ്‌തുല സംഭാവനകളിലൊന്നാണ്‌. പൂനെയിലെ പ്രളയ ദുരന്ത നിവാരണത്തിനായി ഖടക്‌വസ്‌ല (Khadakvasla) അണക്കെട്ടിലാണ്‌ ഗേറ്റ്‌ സംവിധാനം ആദ്യമായി പരീക്ഷിച്ചത്‌. എട്ട്‌ അടി ഉയരമുള്ള ഈ നിയന്ത്രണ സംവിധാനം പ്രളയ സമയത്ത്‌ താനെ പ്രവര്‍ത്തിക്കും. വെള്ളം കുറയുന്ന മുറയ്‌ക്ക്‌ ഗേറ്റ്‌ താനെ അടഞ്ഞുകൊള്ളും. ഇതുവഴി അപകട സാധ്യതയില്ലാതെതന്നെ അണക്കെട്ടിന്റെ ശേഷി പരമാവധി ഉപയോഗപ്പെടുത്താനും കഴിഞ്ഞു. പില്‌ക്കാലത്ത്‌ ഈ രൂപകല്‌പനയ്‌ക്ക്‌ പേറ്റന്റ്‌ ലഭിക്കുകയും ചെയ്‌തു. കാവേരി നദിയിലെ കൃഷ്‌ണരാജ സാഗര്‍ അണക്കെട്ടിലടക്കം ഒട്ടേറെ ജലസേചന സംവിധാനങ്ങളില്‍ നൂതനമായ ഗേറ്റ്‌ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്‌തു. ജലസേചനം, അണക്കെട്ട്‌, ശുചീകരണം, ഭൂഗര്‍ഭജലശേഖരണം, റോഡുകള്‍ എന്നിവയുടെ രൂപസംവിധാനത്തില്‍ ഇടപെടുന്നതില്‍ വിശ്വേശ്വരയ്യ ഉല്‍സാഹ പൂര്‍വ്വം താത്‌പര്യം കാണിച്ചിരുന്നു. ഫലപ്രദമായ ജല വിഭവ മാനേജ്‌മെന്റിനായി തയാറാക്കിയ ബ്ലോക്ക്‌ സിസ്റ്റം ഓഫ്‌ ഇറിഗേഷന്‍ (BSI) കനാല്‍ വഴിയുള്ള ജലവിതരണം ശാസ്‌ത്രീയ ജല വിതരണത്തിന്റെ നേട്ടം കര്‍ഷകരിലെത്തിച്ചു.എന്‍ജിനീയറിംഗ്‌ രംഗത്തെ അക്ഷീണ പ്രയത്‌നങ്ങളെല്ലാം ബ്രട്ടീഷ്‌ കോളനി വാഴ്‌ചക്കാലത്താണ്‌ നടത്തിയതെന്നോര്‍ക്കണം. അക്കാലത്ത്‌ ഉന്നത പദവികളെല്ലാം ബ്രട്ടീഷ്‌ എന്‍ജിനീയര്‍മാര്‍ക്ക്‌ മാത്രമാായി നീക്കിവെച്ചിരുന്നു.

മികവിന്റെ പുത്തന്‍മേച്ചില്‍പുറങ്ങളിലേക്ക്‌

48 വയസുള്ളപ്പോള്‍ ഔദ്യോഗിക പദവിയില്‍ നിന്ന്‌ സ്വയം വിരമിക്കല്‍ നേടിയ ശേഷം സ്വതന്ത്രമായ എന്‍ജിനീയറിംഗ്‌ സേവനമാരംഭിക്കാന്‍ പദ്ധതിയിട്ടു. ഇതിന്‌ മുന്നോടിയായി യൂറോപ്പിലെ വിവിധ പദ്ധതികള്‍ സന്ദര്‍ശിച്ച്‌ വിജ്ഞാനത്തിന്റെയും പ്രായോഗികതയുടെയും തലം കൂടുതല്‍ വിപുലമാക്കി ഭാരതത്തിലേക്ക്‌ തിരികെയെത്തി, ജലസേചനം, വ്യവസായശാലകള്‍, എന്‍ജിനീയറിംഗ്‌ വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ശ്രദ്ധ പതിപ്പിക്കാന്‍ തീരുമാനിച്ചു. ഉടന്‍തന്നെ ഹൈദരാബാദ്‌ നിസാം സാങ്കേതിക ഉപദേഷ്‌ടാവായി വിശ്വേശ്വരയ്യയെ ക്ഷണിച്ചു. ഇരട്ട നഗരങ്ങളായ സെക്കന്ദരാബാദ്‌ ഹൈദരാബാദ്‌ എന്നിവയെ പ്രളയത്തില്‍ നിന്നും കരകയറ്റുന്നതോടൊപ്പം ഫലപ്രദമായ ജലസേചന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുക എന്നിവയായിരുന്നു ഇദ്ദേഹത്തെ കാത്തിരുന്ന ദൗത്യം. വിജയകരമായ പൂര്‍ത്തീകരണത്തിന്‌ ശേഷം മൈസൂര്‍ സംസ്ഥാനത്തെ ചീഫ്‌ എന്‍ജിനീയര്‍ പദവി ലഭിച്ചു. പക്ഷെ വെറും പൊതുമരാമത്ത്‌ ജോലികള്‍ക്കപ്പുറം സ്വന്തം ആശയങ്ങള്‍ വിവിധ മേഖലകളില്‍ നടപ്പാക്കാനുളള വിപുലമായ അധികാരം ഉണ്ടാകണമെന്ന്‌ ഇദ്ദേഹം ആവശ്യപ്പെട്ടു. അന്നത്തെ ദിവാന്‍ ഒരു മടിയും കൂടാതെ ഇതു സ്വീകരിക്കുകയും ചെയ്‌തു.

1909 നവംമ്പര്‍ 15-ാം തീയതി സമാനതകളില്ലാത്ത മറ്റൊരു ഔദ്യോഗിക ഉത്തരവാദിത്വത്തിന്റെ തുടക്കം കുറിക്കുക കൂടിയായിരുന്നു. മൈസൂര്‍ മഹാരാജാവിന്റെ ആശീര്‍വാദം കൂടിയായപ്പോള്‍ ഏറ്റെടുത്ത പ്രോജക്‌ടുകളെല്ലാം വിജയകരമായി പൂര്‍ത്തികരിക്കാനായെന്നു മാത്രമല്ല ചരിത്രത്തിന്റെ ഭാഗമായ പദ്ധതികളുടെ ശില്‌പിയാകാനും സാധിച്ചു. ഇതോടൊപ്പം തന്നെ വ്യവസായം , വിദ്യാഭ്യാസം, റെയില്‍വേ എന്നിവയുടെ അധികചുമതല കൂടി നല്‍കുകയും ചെയ്‌തു. മൈസൂര്‍ ഇക്കണോമിക്‌ കോണ്‍ഫറന്‍സിന്റെ ചെയര്‍മാന്‍ചുമതല ലഭിച്ചത്‌ നിലവിലുളള വ്യവസായത്തെ സാമ്പത്തികമായി പുഷ്‌ടിപ്പെടുത്താനും പുതിയ സംരംഭങ്ങള്‍ക്ക്‌ തുടക്കം കുറിക്കാനും സാധിച്ചു.

കാവേരി വൃഷ്‌ടി പ്രദേശത്ത്‌ സര്‍വ്വേ നടത്തി ബഹുമുഖ ആവശ്യത്തിനുതകുന്ന രീതിയില്‍ ഒരു അണക്കെട്ടിന്റെ പദ്ധതിരേഖ തയ്യാറാക്കി. അക്കാലത്ത്‌ ഏഷ്യയിലെ ഏറ്റവും വലിയ പദ്ധതിയായിരുന്നു. അമേരിക്കയിലെ ടെന്നസ്‌വാലി അതോറിറ്റിയുടെ മാതൃകയിലുളളതായിരുന്നു ഇത്‌. സമീപ പ്രദേശത്തെ ജലലഭ്യത ഉറപ്പാക്കുന്നതിനോപ്പെംവ്യവസായശാലകളുടെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റുന്നതിന്‌ സഹായകരമായ രീതിലായിരുന്നു രൂപകല്‌പന. അക്കാലത്ത്‌ ഏറെ പണചിലവുളള ഈ പദ്ധതി മൈസൂര്‍പോലുളള ഒരു ചെറു സംസ്ഥാനത്തിന്‌ താങ്ങാവുന്ന തല്ലായിരുന്നു. എന്നിരുന്നാലും 3% എന്ന നിരക്കില്‍ മുടക്കുമുതല്‍ വര്‍ഷംതോറും വൈദ്യൂതി വിറ്റ്‌ നാടിന്‌ നേടാനാകുമെന്ന്‌ അദ്ദേഹം മഹാരാജാവിനെ ബോധ്യപ്പെടുത്തി അംഗീകാരം നേടി. പദ്ധതിയുടെ സമയബന്ധിതമായ പൂര്‍ത്തീകരണത്തിന്‌ ശേഷം നേരിട്ടും അല്ലാതെയും പ്രസ്‌തുതപദ്ധതികൊണ്ടുളള തിരിച്ചടവ്‌ 15 ശതമാനമായിരുന്നു വെന്നത്‌ വിശ്വേശ്വരയ്യയുടെ എന്‍ജിനീയറിംഗ്‌ വൈഭവത്തിനൊപ്പം ആസൂത്രണത്തിനും തിളക്കമേകി.

രാഷ്‌ട്രീയധികാരത്തിലേക്ക്‌

കൃഷ്‌ണരാജസാഗര്‍ അണ ക്കെട്ടിന്റെയും വൃന്ദാവന്‍ ഗാര്‍ഡന്റെയും വിജയത്തിനുശേഷം ആധുനിക മൈസൂരിന്റെ ശില്‌പിയായി പില്‌ക്കാലത്ത്‌ വിശേഷിക്കപ്പെട്ട വിശ്വേശ്വരയ്യയെ കാത്തിരുന്നത്‌ മൈസൂരിലെ ദിവാന്‍ പദവിയായിരുന്നു. ഇന്നത്തെ പ്രധാനമന്ത്രിയുടെ പദവിക്ക്‌ തുല്യമായ അധികാരമായിരുന്നു അന്നത്തെ ദിവാന്‍ പദവി. റിപ്പോര്‍ട്ട്‌ ചെയ്യേണ്ടത്‌ മഹാരാജാവിനോട്‌ മാത്രമെന്നത്‌ നവംനവങ്ങളായ പദ്ധതികള്‍ നടപ്പില്‍വരുത്തുന്നതിന്‌ ഇദ്ദേഹത്തിന്‌ കരുത്തുപകര്‍ന്നു. ഭരണകാലത്തിനിടെ ഒട്ടേറെ വ്യവസായശാലകള്‍, സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ മൈസൂര്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സര്‍വ്വകലാശാല എന്നിവ സ്ഥാപിക്കുന്നതില്‍ മുന്‍കൈ എടുത്തു.മഹാരാജാവിന്റെ സെക്രട്ടറി ഇദ്ദേഹത്തിന്റെ ശമ്പളം വര്‍ദ്ധിപ്പാകാനുളള ഒരു നിര്‍ദ്ദേശം മുന്നോട്ട്‌ വച്ചത്‌ അറിഞ്ഞ ഉടന്‍തന്നെ നിരസിക്കുകയും ശമ്പളവര്‍ദ്ധവേണ്ടെന്ന്‌ വയ്‌ക്കുകയും ചെയ്‌തു. ബാഗ്ലൂരിലെ പ്രശസ്‌തമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഒഫ്‌ സയന്‍സിന്റെ പ്രമുഖ ചുമതലകളും വഹിച്ചിരുന്നു. അടിസ്ഥാനശാസ്‌ത്രത്തിലും പ്രയുക്ത ശാസ്‌ത്രത്തിലും ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചാലക ശക്തിയാകാന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്‌ ഈ കാലയളവില്‍ സാധിച്ചു. ഒരു വലിയ സ്റ്റീല്‍ ഫാക്‌ടറി ഇദ്ദേഹം സ്ഥാപിച്ചു. ഇവിടെ നിന്നും വളരെ കുറഞ്ഞ ചിലവില്‍ സ്റ്റീല്‍ ഉല്‌പ്പാദനം നടത്തിയിരുന്നെന്ന്‌ മാത്രമല്ല അമേരിക്കയിലേക്ക്‌ പിഗ്‌ അയണ്‍ കയറ്റുമതി ചെയ്യുകയും ചെയ്‌തു. വ്യോമയാനരംഗത്തും ഒരു ഫാക്‌ടറി ആരംഭിച്ചു പില്‍ക്കാലത്ത്‌ ഇത്‌ ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്‌സ്‌ ലിമിറ്റഡിന്റെ ഭാഗമായി. രാജ്യത്ത്‌ ഉന്നതനിലവാരത്തിലുളള സാങ്കേതിക വിദ്യാഭ്യാസം ലഭിക്കാനായി ബാംഗ്ലൂരില്‍ ഒരു പോളിടെക്‌നിക്കും ഇദ്ദേഹം സ്ഥാപിച്ചു. ഇന്ന്‌ ലോകപ്രസിദ്ധമായ മൈസൂര്‍ സോപ്പ്‌ഫാക്‌ടറിയും സ്ഥാപിച്ചതും മറ്റാരുമല്ല. കൃത്യനിഷ്‌ഠയും ഉന്നതമൂല്യങ്ങളും എക്കാലവും ജീവിതത്തില്‍ വിശ്വേശ്വരയ്യ എന്ന എന്‍ജിനീയര്‍ ഉയര്‍ത്തിപിടിച്ചു.

1955-ല്‍ രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കി ആദരിച്ചു. പണ്‌ഡിറ്റ്‌ ജവഹര്‍ലാല്‍നെഹ്‌റുവിനും ഇദ്ദേഹ ത്തോടൊപ്പമാണ്‌ ഭാരതരത്‌ന ലഭിച്ചതെന്നത്‌ പ്രതിഭയുടെ മാറ്റുകൂട്ടുന്നു. 101 വര്‍ഷവും 6 മാസവും നീണ്ടജീവിതകാലം 1962 ഏപ്രില്‍ 12 ന്‌ അവസാനിച്ചു. ആധുനിക ഇന്ത്യകണ്ട ഏറ്റവും മിടുക്കനായ എന്‍ജിനീയറായ വിശ്വേശ്വരയ്യയുടെ നിസ്‌തുലമായ സേവനങ്ങള്‍ രാജ്യം ഇന്നും സ്‌മരിക്കുന്നു.

‌വിശ്വേശ്വരയ്യ വിഭാവനം ചെയ്‌ത പ്രമൂഖ സ്ഥാപനങ്ങള്‍

1.കൃഷ്‌ണരാജ സാഗര്‍ അണക്കെട്ട്‌

2.വൃന്ദാവന്‍ ഗാര്‍ഡന്‍

3.മൈസൂര്‍ അയണ്‍ ആന്റ്‌ സ്റ്റീല്‍ വര്‍ക്‌സ്‌-ഭദ്രാവതി

4.മൈസൂര്‍ സോപ്പ്‌ ഫാക്‌ടറി

5.ദി ബാങ്ക്‌ ഓഫ്‌ മൈസൂര്‍. പിന്നീട്‌ ദി സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ മൈസൂര്‍.എന്ന്‌ പേര്‌ മാറ്റി

1952 ല്‍ പട്‌നയില്‍ ഗംഗനദിയുടെ കുറുകെ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന പാലത്തിന്റെ രൂപകല്‌പന, ആസൂത്രണം എന്നിവയുമായി ബന്ധപ്പെട്ട്‌ പ്രസ്‌തുത സ്ഥലം വിശ്വേശ്വരയ്യ സന്ദര്‍ശിക്കുകയുണ്ടായി. പ്രതികൂലകാലാവസ്ഥയും ദുര്‍ഘടമായ പാതയും യാത്രതടസപ്പെടുത്തി.ചില ഭാഗങ്ങളില്‍ കാറില്‍ യാത്ര ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഒരു കസേരയില്‍ പല്ലക്ക്‌ മാതൃകയില്‍ ഇദ്ദേഹത്തെകൊണ്ടുപോകാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്‌തിരുന്നു. എന്നാല്‍ വിശ്വേശ്വരയ്യ ഇതുപേക്ഷിച്ച്‌ കാല്‍നടയായി പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. 92 വയസ്സുളളപ്പോഴായിരുന്നു തികഞ്ഞ രാജ്യസ്‌നേഹികൂടിയായ ഇദ്ദേഹത്തിന്റെ ദൗത്യമെന്നത്‌ ഇന്നത്തെ തലമുറ ഓര്‍ക്കണം.

എന്‍ജിനിയേഴ്‌സ്‌ ഡേ

മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്‌തംബര്‍ 15 ഇന്ത്യയില്‍ എന്‍ജിനിയേഴ്‌സ്‌ ദിനമായി ആചരിക്കുന്നു.

കടപ്പാട്-http:indianscientists.blogspot.in

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate