অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ബഹിരാകാശ വിവരങ്ങള്‍

ബഹിരാകാശ വിവരങ്ങള്‍

  1. ഇവരാണത്രെ കൂടുതൽ ഈ അനാഥഗ്രഹങ്ങൾ
  2. ഇതാ ഭൂമിയിൽ വീണ്ടുമൊരമ്പിളിത്തുണ്ട്
  3. വാൽനക്ഷത്രപ്പെരുമഴ- ഇവിടെയല്ല കേട്ടോ.
  4. എൻസിലാഡസിലെ സമുദ്രം
  5. എൻസിലാഡസ്സിൽ മൈക്രോബുകൾ?
  6. കുള്ളൻഗ്രഹങ്ങൾ
  7. സൗരയൂഥത്തിനും വാലോ?!
  8. നൂറ്റാണ്ടിന്റെ വാൽനക്ഷത്രം കാർബൺ ഡയോക്സൈഡ് ധാരാളമായി പുറംതള്ളുന്നു
  9. നൂറ്റാണ്ടിന്റെ വാൽനക്ഷത്രം അടുത്തു വരുന്നു.
  10. ചുവന്ന ഗ്രഹത്തിന്റെ ജാതകം മാറ്റിയെഴുതിയ എട്ടു വർഷങ്ങൾ
  11. കരീന നെബുല
  12. കണ്ണെത്തും ദൂരത്ത് ഒരു സൌരേതരഗ്രഹം
  13. മാനത്തൊരു വേട്ടനായ
  14. എൻസിലാഡസിലെ സമുദ്രം
  15. ടൈറ്റനിൽ ജീവനുണ്ടാകുമോ?
  16. കുള്ളൻഗ്രഹങ്ങൾ
  17. അവിടെയെങ്ങാനുമുണ്ടാവുമോ ഒരു ജീവബിന്ദു?
  18. അങ്ങു ദൂരെ കുഞ്ഞുഗ്രഹങ്ങൾ
  19. സൗരരഹസ്യങ്ങൾ തുറക്കാൻ പ്രതലതരംഗങ്ങൾ
  20. ക്രാബ് നെബുലയിൽ ആർഗോൺ സംയുക്തം.
  21. സ്പിറ്റ്സർ നുള്ളിയെടുത്ത സൂര്യകാന്തി
  22. ഒരു ഗ്രഹം രൂപം കൊള്ളാൻ പോകുന്നു
  23. ഇതാ ഭൂമിയിൽ വീണ്ടുമൊരമ്പിളിത്തുണ്ട്
  24. പണ്ടു പണ്ട് രണ്ട് അമ്പിളിമാമൻമാരുണ്ടായിരുന്നത്രെ!!!
  25. ആഗോളചാന്ദ്രവാരം
  26. ഡീഓനീയിൽ പ്രാണവായു

ഇവരാണത്രെ കൂടുതൽ ഈ അനാഥഗ്രഹങ്ങൾ

അലഞ്ഞു നടക്കുന്നവർ എന്നാണ് planet എന്ന വാക്കിന്റെ അർത്ഥം എന്ന് പ്രൈമറി ക്ലാസുകളിലെവിടെ നിന്നോ ആണ് നാമറിഞ്ഞത്. എന്നാൽ പിന്നീട് നാമറിഞ്ഞു ഇവർ വെറുതെ അലഞ്ഞു നടക്കുന്നവരല്ല എന്നും സ്വന്തമായ വൃത്തങ്ങൾ കൃത്യ സമയം വെച്ച് പൂർത്തിയാക്കുന്നവരാണ് എന്നും.അവർക്കു നിശ്ചയിച്ച വഴികളിൽ കൂടി മാത്രമേ അവർ സഞ്ചരിക്കൂ എന്നും ഇന്ന് നമുക്കറിയാം. എങ്കിലും ഇന്നും നമ്മൾ അവരെ planets എന്നു തന്നെ വിളിച്ചു കൊണ്ടിരിക്കും. ഒരിക്കലിട്ട പേര് പിന്നീട് സ്വഭാവമറിഞ്ഞതിനു ശേഷം മാറ്റാറില്ലല്ലോ. എന്നാൽ ശരിക്കും അലഞ്ഞു നടക്കുന്ന ഗ്രഹങ്ങളെ കുറിച്ച് കുറെ വിവരങ്ങളുമായി എത്തിയിരിക്കുന്നു ജപ്പാനിലെയും ന്യൂസിലാന്റിലെയും ഒരു സംഘം ശാസ്ത്രജ്ഞര്‍.


ഒരു നക്ഷത്രത്തിനു ചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെ കുറിച്ചാണ് നാം പഠിച്ചിട്ടുള്ളത്. എന്നാൽ സ്വന്തമായി ഒരു നക്ഷത്രം പോലുമില്ലാതെ നക്ഷത്രാന്തര സ്ഥലത്ത് അലഞ്ഞു നടക്കുന്ന പത്തിലേറെ അനാഥഗ്രഹങ്ങളെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. നക്ഷത്രങ്ങളെ പോലെ ഗാലക്സി കേന്ദ്രത്തെയാണ് ഇവ പ്രദക്ഷിണം ചെയ്യുന്നത്. വ്യാഴത്തെക്കാൾ വലിയ വാതകഗ്രഹങ്ങളാണിവ. ആദ്യകാലങ്ങളിൽ ഇവയെ നക്ഷത്രങ്ങളാകാൻ കഴിയാതെ പോയ തവിട്ടുകുള്ളന്മാരുടെ കൂട്ടത്തിലാണ് കൂട്ടിയിരുന്നത്. എന്നാൽ പുതിയ പഠനങ്ങൾ കാണിക്കുന്നത് ഇവക്ക് നക്ഷത്രങ്ങളെക്കാൾ സാമ്യം ഗ്രഹങ്ങളോടാണ് എന്നാണ്. നക്ഷത്രരൂപീകരണവേളയിലാണ് ഇവ രൂപം കൊണ്ടിരുന്നതെങ്കിൽ ഇപ്പോൾ പഠനം നടത്തിയ പ്രദേശത്ത് ഒന്നോ രണ്ടോ എണ്ണം മാത്രമെ കാണാൻ കഴിയുമായിരുന്നുള്ളു. ഈ എണ്ണക്കൂടുതൽ തന്നെയാണ് ഇവ ഗ്രഹരൂപീകരണവേളയിൽ ഉണ്ടായതായിരിക്കും എന്നതിന് ഒരു തെളിവായി ശാസ്ത്രജ്നർ പറയുന്നത്. ഈ അനാഥഗ്രഹങ്ങൾ ഏതെല്ലാമോ നക്ഷത്രങ്ങളുടെ ഗ്രഹവ്യവസ്ഥയിൽ നിന്നും പുറംതള്ളപ്പെട്ടവയാണത്രെ. ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് വ്യാഴത്തെക്കാൾ വലിയവയെയാണ്. എന്നാൽ ഇവയെക്കാളും എത്രയോ അധികമായിരിക്കുമത്രെ ചെറുഗ്രഹങ്ങളുടെ എണ്ണം. 

ആകാശഗംഗയുടെ മദ്ധ്യത്തിലെ ഒരു ഭാഗമാണ് Microlensing Observations in Astrophysics (MOA) എന്ന പേരിൽ അറിയപ്പെട്ട ഈ പഠനത്തിനായി തെരഞ്ഞെടുത്തത്. ഭൂമിയിൽ നിന്ന് 10,000 മുതൽ 20,000 വരെ പ്രകാശവർഷം അകലെയാണ് ഈ പ്രദേശം. ജപ്പാനിലെ ഒസാക്കാ സർവ്വകലാശാലയിലെ ഗവേഷകനായ തകാഹിരോ സുമിയും ന്യൂസിലാന്റിലെ മൗണ്ട് ജോൺ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരും ചേര്‍ന്നാണ് പഠനം നടത്തിയത് . ഈ സർവ്വകലാശാലയിലെ 1.8 മീറ്റർ ടെലസ്കോപ്പ് ഉപയോഗിച്ച് 2006, 2007 വർഷങ്ങളിൽ നടത്തിയ നിരീക്ഷണ ഫലങ്ങൾ വിശകലനം ചെയ്ത് ഇവർ എത്തിച്ചേർന്ന നിഗമനം പ്രപഞ്ചത്തിലെ ആകെ നക്ഷത്രങ്ങളെക്കാൾ കൂടുതലായിരിക്കും അനാഥഗ്രഹങ്ങളുടെ എണ്ണം എന്നാണ്. ചിലിയിലെ 1.3 മീറ്റർ ടെലസ്കോപ് ഉപയോഗിച്ച് Optical Gravitational Lensing Experiment (OGLE) എന്ന സംഘം നടത്തിയ പഠനവും MOAയുടെ നിഗമനങ്ങളെ പിന്തുണക്കുന്നുണ്ട്.

ഇതാ ഭൂമിയിൽ വീണ്ടുമൊരമ്പിളിത്തുണ്ട്

മാനത്തുനിന്നു ചിരിക്കുന്ന അമ്പിളിമാമന്റെ ഒരു തുണ്ടെങ്ങാൻ വീണുകിട്ടിയെങ്കിൽ, പളുങ്കുഗോട്ടികളോടൊപ്പം ചില്ലുഭരണിയിലിട്ടു സൂക്ഷിച്ചുവെക്കാമായിരുന്നു! എന്റെ ബാല്യകൗതുകങ്ങളിൽ ഒന്നായിരുന്നു ഇതും. പിന്നീട് നമ്മുടെ മാമന്മാരിൽ ചിലർ ചന്ദ്രനിൽ പോയി അവിടത്തെ കല്ലും മണ്ണുമെല്ലാം വാരിക്കൊണ്ടുവന്നു എന്ന അറിവിന്റെ വളർച്ചയിൽ വിചാരിച്ചപോലെ ഭംഗിയുള്ളവല്ല അവയെന്നു തിരിച്ചറിഞ്ഞു. അറിവിന്റെ കൗതുകങ്ങൾ അവയിൽ മറഞ്ഞു കിടപ്പുണ്ട് എന്ന തിരിച്ചറിവ് ഇതോടൊപ്പം രൂപംകൊള്ളുകയും ചെയ്തു. അതുകൊണ്ട് ജലാശയത്തിൽ പ്രതിബിംബിക്കുന്ന അമ്പിളിയെ കാണുമ്പോഴുണ്ടാകുന്ന കൗതുകം തന്നെയാണ് അവിടെയുള്ള പദാർത്ഥങ്ങളുടെ സാമ്പിളുകൾ ഭൂമിയിൽ കണ്ടെത്തി എന്നറിയുമ്പോഴും ഉണ്ടാകുന്നത്. ഇതാ ആ കൂട്ടത്തിലേക്ക് പുതിയ ഒരു വാർത്ത കൂടി വന്നിരിക്കുന്നു.

ചന്ദ്രനിൽ നിന്നും ഭൂമിയിലേക്കു കൊണ്ടുവന്ന ശിലാശകലങ്ങളിൽ കണ്ടെത്തിയ ധാതുക്കളായിരുന്നു armalcolite, pyroxferroite, tranquillityite എന്നിവ. ഇവയിൽ ആദ്യം പറഞ്ഞ രണ്ടെണ്ണവും ചാന്ദ്രശിലകൾ ഭൂമിയിലെത്തി പത്തു വർഷം തികയുന്നതിനു മുമ്പുതന്നെ ഭൂമിയിൽ നിന്നും കണ്ടെത്തിയിരുന്നു. ചന്ദ്രനിൽ അപ്പോളൊ 11 ചെന്നിറങ്ങിയ ട്രാൻഗുലിറ്റി ബേസിന്റെ സ്മരണക്കുവേണ്ടി ട്രാൻഗുലിറ്റൈറ്റ് എന്നു പേരു നൽകിയിരിക്കുന്ന ധാതു ഇതുവരെയും ഭൂമിയിൽ നിന്നും കണ്ടെത്താനായിരുന്നില്ല. ഇതാ ഇപ്പോൾ അതും സംഭവിച്ചിരിക്കുന്നു.

പടിഞ്ഞാറൻ ആസ്ത്രേലിയയിലെ ആറു വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നായിട്ടാണ് വളരെ നേരിയ അളവിൽ tranquillityite കണ്ടെത്തിയിരിക്കുന്നത്. പെർത്തിലുള്ള Curtin Universityലെ ബെർജർ റാസ്‌മൂസനും സംഘവുമാണ് ഇത് കണ്ടെത്തിയത്. ലഭിച്ച സാമ്പിളുകൾ തലമുടിയിഴയോളം കനവും ഏതാനും മൈക്രോണുകൾ മാത്രം നീളവുമുള്ളവയാണ്.

ഇരുമ്പ്, സിലിക്കൺ, ഓക്സിജൻ, ടൈറ്റാനിയം, സിർക്കോണിയം, യിട്രിയം എന്നീ മൂലകങ്ങളാണ് ഇതിലടങ്ങിയിരിക്കുന്നത്. ഇതിൽ യിട്രിയം ഭൂമിയിൽ വളരെ വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഒരു മൂലകമാണ്.

വാൽനക്ഷത്രപ്പെരുമഴ- ഇവിടെയല്ല കേട്ടോ.

പണ്ട് ഭൂമിയിലും ഇതു പോലെ വാൽനക്ഷത്രങ്ങൾ പതിച്ചിരുന്നുവത്രെ. മഞ്ഞും പാറയും മാത്രമായ ഇവയിൽ നിന്നാണ് ഭൂമിയിൽ ജലവും ജീവനും വന്നത് എന്ന ഒരു സിദ്ധാന്തവും നിലവിലുണ്ട്. ഇതിനു സമാനമായ ബോംബിങാണത്രെ ഈറ്റാ കാർവിയിലും ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഈ നക്ഷത്രത്തിനു ചുറ്റും ധാരാളം ശകലിത പദാർത്ഥങ്ങൾ നിറഞ്ഞ ഒരു വലയവും കണ്ടെത്തിയിട്ടുണ്ട്. വാൽനക്ഷത്രങ്ങളുടെ ജന്മസ്ഥലമാകാം ഈ പ്രദേശം. ഇവിടെ നിന്നു വരുന്ന വാൽനക്ഷത്രങ്ങൾ, ഭൂമിയെ പോലെ ഒരു ഗ്രഹം ഈറ്റാ കൊർവിക്കുണ്ടെങ്കിൽ അതിനെ ഇടിക്കാനുള്ള സാദ്ധ്യതയും ധാരാളമുണ്ട്. ഒരു ബില്യൻ വർഷത്തെ പ്രായമാണ് ശാസ്ത്രജ്ഞർ ഇതിനു കണക്കാക്കിയിരിക്കുന്നത്. ആന്തരസൗരയൂഥത്തിലേക്ക് അതിവിദൂരഹിമഖണ്ഡങ്ങളുടെ പതനം സംഭവിച്ചതും ഇതേ കാലത്തു തന്നെയാണത്രെ. 

ജ്യോതിശാസ്ത്രജ്ഞർ സ്പിറ്റ്സർ ഇൻഫ്രാറെഡ് ഡിറ്റക്റ്ററുകളിൽ നിന്നും ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്ത് ഈ വാൽനക്ഷത്രങ്ങളുംടെ രാസഘടന കണ്ടെത്താനുള്ള ശ്രമത്തിലാണ്, ഐസ്, ഓർഗാനിക് വസ്തുക്കൾ, പാറ എന്നിവ ഉൾപ്പെടെ. 

പ്രാഥമിക നിഗമനങ്ങളിൽ നിന്നും ഇവക്ക് 2008ൽ സുഡാനിൽ നിന്നു ലഭിച്ച ഉൽക്കാശിലയുമായി സാദൃശ്യം കണ്ടെത്തിയിട്ടുണ്ട്.

വാൽനക്ഷത്രങ്ങളുടെ റിസർവോയർ എന്നു കരുതപ്പെടുന്ന ശകലിതപദാർത്ഥങ്ങളുടെ ഒരു വലയവും ഈ നക്ഷത്രത്തിന്റെ ഗ്രഹവ്യവസ്ഥക്കു ചുറ്റും കണ്ടെത്തിയിട്ടുണ്ട്. സൗരയൂഥത്തെ വലയം ചെയ്തു കിടക്കുന്ന കൂയിപ്പർ ബെൽറ്റിനു സമാനമാണിത്. സൂര്യനും ഭൂമിയും തമ്മിലുള്ള അകലത്തിന്റെ 150 മടങ്ങാണ് ഈറ്റാ കൊർവിയും അതിന്റെ വലയവും തമ്മിലുള്ള ദൂരം.

"ഈ പുതിയ കണ്ടെത്തൽ ഭൂമിയിൽ ജീവനും ജലവും കൊണ്ടുവരുന്നതിൽ ധൂമകേതൂവർഷം എന്തു പങ്കാണ് വഹിച്ചത് എന്നു പഠിക്കുന്നതിന് നമുക്ക്

സഹയകമാകും" ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ സീനിയർ റിസർച്ച് സയന്റിസ്റ്റായ കാരി ലിസ്സെ പറഞ്ഞു.


എൻസിലാഡസിലെ സമുദ്രം

 

1789 ആഗസ്റ്റ് 28നാണ് ഫ്രെഡറിക് വില്യം ഹെർഷൽ ആദ്യമായി എൻസിലാഡസിനെ കണ്ടെത്തുന്നത്. അദ്ദേഹം തന്നെ നിർമ്മിച്ച 1.2മീറ്റർ ദൂരദർശിനിയിലൂടെ അദ്ദേഹം ആദ്യമായി നിരീക്ഷിച്ച് കണ്ടെത്തിയ ബഹിരാകാശ വസ്തുവാണ് എൻസിലാഡസ്. അന്നത്തെ ലോകത്തിലെ ഏറ്റവും വലിയ ദൂരദർശിനിയായിരുന്നു ഇത്. യഥാർത്ഥത്തിൽ അദ്ദേഹം ഇതിനെ 1787ൽ തന്നെ കണ്ടിരുന്നുവെങ്കിലും അന്നുപയോഗിച്ചിരുന്ന 16.5സെ.മീ. ദൂരദർശിനി ഉപയോഗിച്ച് ഇത് ശനിയുടെ ഒരു ഉപഗ്രഹമാണ് എന്ന് ഉറപ്പിച്ചു പറയാൻ കഴിഞ്ഞില്ല.

പിന്നീട് വോയേജർ ദൗത്യം മുതൽ നിരവധി പേടകങ്ങളിലൂടെയും ദൂരദർശിനികളിലൂടെയും എൻസിലാഡസിനെ കൂടുതൽ അറിയാൻ തുടങ്ങിയപ്പോൾ അതിന്റെ മുകളിലുള്ള കൗതുകം വർദ്ധിച്ചു വരാൻ തുടങ്ങി. വെറും 505കി.മീറ്റർ മാത്രമാണ് ഇതിന്റെ വ്യാസം. നമ്മുടെ ചന്ദ്രന്റെ വ്യാസത്തിന്റെ ഏഴിലൊന്നു മാത്രം! പക്ഷെ ചന്ദ്രനിൽ നിന്നു വ്യത്യസ്തമായി ഇത് വലിയൊരു ജലകുംഭമാണ്. പുറത്തുള്ള ഘനീഭവിച്ച മഞ്ഞുകട്ടകൾക്കു താഴെ 10കി.മീറ്റർ വരെ ആഴമുള്ള സമുദ്രങ്ങളാണ് ഈ കുഞ്ഞൻഗോളത്തിലുള്ളത്. എൻസിലാഡസിന്റെ ദക്ഷിണാർദ്ധഗോളം ഈ സമുദ്രങ്ങളെ കൊണ്ട് പൂരിതമാണ് എന്നാണ് കരുതപ്പെടുന്നത്.

2005ൽ തന്നെ കാസ്സിനി അയച്ചു തന്ന ചിത്രങ്ങളിൽ നിന്ന് അവിടെ ദ്രവരൂപത്തിലുള്ള ജലം ഉണ്ടെന്ന് ശാസ്ത്രജ്ഞർ അനുമാനിച്ചിരുന്നു. പിന്നീട് അവിടെ വലിയതോതിലുള്ള ജലൽശേഖരമുണ്ടാവാമെന്നതിനുള്ള തെളിവുകളും ലഭിച്ചു. പുതിയ തെളിവുകൾ ഇത് കൂടുതൽ ഉറപ്പിക്കുകയും ജലത്തിന്റെ അളവ് മുമ്പ് കരുതിയിരുന്നതിനെക്കാൾ കൂടുതലായിരിക്കുമെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു. എൻസിലാഡസിനടുത്തു കൂടെ കാസിനി കടന്നു പോകുമ്പോൾ ഉണ്ടാകുന്ന പ്രവേഗവ്യതിയാനമാണ് ശാസ്ത്രജ്ഞരെ കൂടുതൽ കാര്യങ്ങൾ കണ്ടെത്തുന്നതിലേക്ക് നയിച്ചത്. ഇതുവരെയായി 19 പ്രാവശ്യമാണ് കാസിനി എൻസിലാഡസിനു സമീപത്തുകൂടി കടന്നു പോയത്.

30മുതൽ 40വരെ കി.മീറ്റർ വരെ കനമുള്ള ഐസ്‌കട്ടളാൽ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്ന ഈ ജലശേഖരത്തിൽ അടങ്ങിയിരിക്കുന്ന ജീവന്റെ ഏകകോശരൂപങ്ങളെ കുറിച്ചുള്ള വിവരങ്ങളും വരും ദിവസങ്ങളിൽ നമ്മെ തേടിയെത്തുമെന്ന് പ്രതീക്ഷിക്കാം.

എൻസിലാഡസ്സിൽ മൈക്രോബുകൾ?

 

എൻസിലാഡസ് വീണ്ടും ചർച്ചാവിഷയമാകുകയാണ്. ജീവൻ തന്നെയാണ് വിഷയം. 27ന് കാസ്സിനി ബഹിരാകാശ പേടകം എൻസിലാഡസ്സിന്റെ ദക്ഷിണധ്രുവത്തിന്റെ 74 കി.മീറ്റർ സമീപത്തുകൂടി കടന്നു പോയി പുതിയ ചില ചിത്രങ്ങൾ എടുത്ത് ഭൂമിയിലേക്കയക്കുകയുണ്ടായി. മഞ്ഞുമൂടിയ പുറംഭാഗത്തിനടിയിൽ ദ്രവരൂപത്തിലുള്ള ജലമാണുള്ളത്. ദക്ഷിണധ്രുവപ്രദേശത്തുള്ള ചില വിടവുകളിൽ കൂടി ഈ ജലം പുറത്തേക്ക് തെറിക്കാറുണ്ട്. ഇത് ദ്രാവകരൂപത്തിലും നീരാവിയായും മഞ്ഞുകണങ്ങളായും വരും. പുതിയചിത്രങ്ങളിൽ നിന്നും ലഭിച്ച ചില വിവരങ്ങൾ ഇവിടെ ഏകകോശജീവികൾ ഉണ്ടാകാനുള്ള സാദ്ധ്യതയിലേക്ക് വിരൽ ചൂണ്ടുന്നവയാണത്രെ!

 

വെറും 511.77 കി.മീറ്റർ മാത്രം വ്യാസമുള്ള ഒരു ചെറിയ ഉപഗ്രഹമാണ് ശനിക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന എൻസിലാഡസ്. ഇതിന്റെ പുറംഭാഗം മഞ്ഞുകട്ടകൾ കൊണ്ട് മൂടപ്പെട്ടിരിക്കയാണ്. ഇതിനടിയിൽ ദ്രവരൂപത്തിലുള്ള ജലവുമുണ്ട്. ഇതിന്റെ താപമാനം ഭൂമിയിലെ സമുദ്രത്തിന്റെ താപത്തിനു തുല്യമാണത്രെ. സൂര്യനിൽ നിന്നു ലഭിക്കുന്ന ചൂടല്ല ഇതിനു കാരണം. ശനിയുടെ ആകർഷണം മൂലം വേലിയേറ്റ-വേലിയിറക്കങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഘർഷണമായിരിക്കാം ഇതിനു കാരണമെന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞർ പറയുന്നത്. ഇതുകൊണ്ടു മാത്രം ഇത്രയും ഉയർന്ന താപനില സംജാതമാകില്ല എന്ന അഭിപ്രയമുള്ളവരുമുണ്ട്. ഏതായാലും ഈ താപനില ജീവന്റെ നിലനില്പിന് അനുയോജ്യമായതാണ് എന്ന കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസമില്ല.

അനുയോജ്യമായ ഈ താപനിലയും ഭൂമിയിലെ സമുദ്രത്തിലുള്ളതു പോലെ ഉപ്പിന്റെയും ജൈവപദാർത്ഥങ്ങളുടെയും സാന്നിദ്ധ്യവും ഇവിടെ ഏകകോശജീവികൾ ഉണ്ടായിരുക്കുന്നതിനുള്ള സാദ്ധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത് എന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു

കുള്ളൻഗ്രഹങ്ങൾ

കുള്ളന്മാരായിരിക്കുമോ അല്ലാത്തവരായിരിക്കുമോ കൂടുതൽ? കുള്ളന്മാരാണ് എന്നു തന്നെയാണ് ഉത്തരം. സൗരയൂഥത്തിലെ ഗ്രഹങ്ങൾക്കിടയിലാണെന്നു മാത്രം. രണ്ടായിരം കുള്ളൻ ഗ്രഹങ്ങളെയെങ്കിലും കാണുമെന്ന പ്രതീക്ഷയിലാണ് ജ്യോതിശസ്ത്രജ്ഞർ. ഗ്രഹങ്ങൾ എട്ടെണ്ണം മാത്രമല്ലെ ഉള്ളു!

പ്ലൂട്ടോയെ ഗ്രഹപദവിയിൽ നിന്നു പുറത്താക്കിയതോടെയാണ് കുള്ളൻ ഗ്രഹങ്ങളെ കുറിച്ചുള്ള ചർച്ച കൂടുതൽ സജീവമാകുന്നത്. എറിസിനെ കണ്ടെത്തിയതാണ് പ്ലൂട്ടോയെ പുറത്താക്കുന്നതിലേക്ക് നയിച്ചത്. കാരണം എറിസ് പ്ലൂട്ടോയെക്കാൾ വലുതായിരുന്നു. അതിനെ കൂടി ഗ്രഹങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണോ എന്നായി പിന്നെ ചർച്ച. ഉൾപ്പെടുത്തിയാൽ ഇനിയും ഇത്തരത്തിലുള്ളവ കണ്ടെത്തിയാൽ എന്തു ചെയ്യും എന്നായി. എന്തു തന്നെയായാലും ഈ സംവാദങ്ങൾ ഗ്രഹങ്ങളെ കുറിച്ചുള്ള നിർവചനം കൂടുതൽ കൃത്യതയുള്ളതാക്കുന്നതിന് സഹായിച്ചു. ഗ്രഹങ്ങളെ കുറിച്ചുള്ള പുതിയ നിർവചനം രൂപം കൊണ്ടു. കുള്ളൻ ഗ്രഹം എന്നു പറഞ്ഞാൽ വലിയ ഗ്രഹങ്ങളുടെ ഒരു ചെറിയ പതിപ്പ് എന്നല്ല അർത്ഥമാക്കുന്നത്.

ഗ്രഹങ്ങളുടെ നിർവചനം എന്താണെന്നു ആദ്യം നോക്കാം. സൂര്യനെ ഭ്രമണം ചെയ്യുന്നതും സ്വന്തം പിണ്ഡത്തിന്റെ ഗുരുത്വബലത്താൽ ഗോളാകൃതി പ്രാപിക്കാൻ ശേഷിയുള്ളതും സ്വന്തം ഉപഗ്രഹങ്ങളെയല്ലാതെ ഭ്രമണപഥത്തിൽ മറ്റു സമാനപദാർത്ഥങ്ങളെ പ്രവേശിപ്പിക്കാത്തതുമായ ബഹിരാകാശവസ്തുക്കളെ ഗ്രഹം എന്നു പറയാം. കുള്ളൻ ഗ്രഹങ്ങൾ സൂര്യനെ ഭ്രമണം ചെയ്യുന്നതായിരിക്കും. സ്വന്തം ഗുരുത്വബലത്താൽ ഗോളാകൃതി പ്രാപിക്കാൻ കഴിയുന്നതായിരിക്കും. സ്വന്തം ഭ്രമണപഥത്തിൽ സമാന പദാർത്ഥങ്ങളെ പ്രവേശിപ്പിക്കും. മറ്റൊരു ഗ്രഹത്തിന്റെ ഉപഗ്രഹമായിരിക്കില്ല. 2006ലാണ് IAU (International Astronomy Union) ഈ നിർവചനം അംഗീകരിച്ചത്.

പ്ലൂട്ടോ, എറിസ്, മെയ്ക്ക് മെയ്ക്ക്, സിറസ്, ഹൗമി, സെഡ്ന എന്നിവയാണ് ഇതു വരെ കണ്ടെത്തിയ പ്രധാനപ്പെട്ട കുള്ളൻ ഗ്രഹങ്ങൾ. പ്ലൂട്ടോ, മെയ്ക്ക് മെയ്ക്ക്, ഹൗമി എന്നിവ കൂയിപ്പർ ബെൽറ്റിലാണ് സ്ഥിതി ചെയ്യുന്നത്. സെഡ്ന ഊർട്ട് ക്ലൗഡിലും സിറസ് ആസ്റ്ററോയ്ഡ് ബെൽറ്റിലും  എറിസ് കൂയിപ്പർ ബെൽറ്റിനിപ്പുറത്തുമാണ് സ്ഥിതിചെയ്യുന്നത്. നെപ്ട്യൂണിനുമപ്പുറത്തു സ്ഥിതിചെയ്യുന്ന കൂയിപ്പർ ബെൽറ്റിൽ ഇനിയും ധാരാളം കുള്ളൻ ഗ്രഹങ്ങളെ കണ്ടെത്താനാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ഇപ്പോൾ കുള്ളൻ ഗ്രഹങ്ങളെ കുറിച്ച് വളരെയധികം കാര്യങ്ങളൊന്നും അറിയില്ല. പ്ലൂട്ടോയെ കുറിച്ച് പഠിക്കാൻ2006ൽ വിക്ഷേപിച്ച ന്യൂ ഹൊറൈസൺസിൽ നിന്നും കൂടുതൽ ലഭിച്ചേക്കാം. അതിനും 2015 വരെ കാത്തിരിക്കണം.

സൗരയൂഥത്തിനും വാലോ?!

ഇതാ ഇപ്പോൾ വാലുമുറിഞ്ഞവരെല്ലാം കൂടി സൗരയൂഥത്തിനുംവാലു കണ്ടെത്തിയിരിക്കുന്നു. വാൽനക്ഷത്രങ്ങൾക്കു മാത്രമല്ല ചില നക്ഷത്രങ്ങൾക്കും വാലുണ്ടെന്ന് മുമ്പുതന്നെ കണ്ടെത്തിയിരുന്നു. ഇതാ ഇപ്പോൾ സൗരയൂഥത്തിനും വാലു കണ്ടെത്തിയിരിക്കുന്നു. നാസയുടെ ഐബെക്സ്(Interstellar Boundary Expolrer) എന്ന പേടകത്തിൽ നിന്നു ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്താണ് ഡേവിഡ് മൿകോമാസിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘം ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.

രണ്ടുതരത്തിലുള്ള ചാർജ്ജ്രഹിത കണങ്ങളാണ് ഈ വാലിലുള്ളത് എന്നാണ് ജൂലൈ പത്തിനു ആസ്ട്രോഫിസിക്സ് ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ പഠനത്തിൽ പറയുന്നത്. രണ്ടു വശങ്ങളിലൂടെ ഒഴുകുന്ന വേഗത കുറഞ്ഞ കണങ്ങളും മുകളിലും താഴെയുമായി ഒഴുകുന്ന വേഗത കൂടിയ കണങ്ങളുമടങ്ങിയതാ സൗരയൂഥത്തിന്റെ വാല്. സൗരയൂഥത്തിന്റെ അതിരായ ഹീലിയോസ്ഫിയറിനും പുറത്തേക്ക് നീണ്ടുപോകുന്ന ഈ വാലിന് ഹീലിയോസ്‌ടെയിൽ എന്നാണ് പേര് നൽകിയിരിക്കുന്നത്.

മറ്റു ദൂരദർശിനികൾക്കൊന്നും കണ്ടെത്താൻ കഴിയാതിരുന്ന ഈ വാല് എനർജെറ്റിക് ന്യൂട്രൽ ആറ്റം ഇമേജിങ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഐബക്സ് കണ്ടെത്തിയത്.

നൂറ്റാണ്ടിന്റെ വാൽനക്ഷത്രം കാർബൺ ഡയോക്സൈഡ് ധാരാളമായി പുറംതള്ളുന്നു

 

നാസയുടെ സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനിസൂര്യനോടടുത്തുകൊണ്ടിരിക്കുന്ന ഐസോൺ എന്ന വാൽനക്ഷത്രത്തിൽ നിന്ന് ധാരാളമായി കാർബൺ ഡയോക്സൈഡും പൊടിപടലങ്ങളും പുറംതള്ളുന്നതായി കണ്ടെത്തിയിരിക്കുന്നു. ജൂൺ 13൹ സ്പിറ്റ്സറിന്റെ ഇൻഫ്രാ റെഡ് അറെ കാമറ പിടിച്ചെടുത്ത ചിത്രങ്ങൾ വിശകലനം ചെയ്തപ്പോഴാണ് ഇതു കണ്ടെത്തിയത്. ഇങ്ങനെ പുറംതള്ളുന്ന പൊടിപടലങ്ങൾ സൃഷ്ടിക്കുന്ന വാലിന്റെ ഇപ്പോഴത്തെ നീളം ഏകദേശം 2,99,981.72 കി.മീറ്റർ വരുമത്രെ!
നാസയുടെ കോമറ്റ് ഐസോൺ ഒബ്സർവേഷൻ കാമ്പയിൻ എന്ന പദ്ധതിക്ക് നേതൃത്വം കൊടുക്കുന്ന കാരിലിസ്സെ ആണ് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. 
ഐസോൺ പുറംതള്ളുന്ന വാതകങ്ങളിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് കാർബൺ ഡൈയോക്സൈഡ് ആണ്.9,97,903.214കി.ഗ്രാം വാതകങ്ങളും 5,44,31,084.4 കി.ഗ്രാം പൊടിപടലങ്ങളുമാണത്രെ ഓരോ ദിവസവും ഈ വാൽനക്ഷത്രം പുറംതള്ളിക്കൊണ്ടിരിക്കുന്നത്. സ്പിറ്റ്സർ ഈ നിരീക്ഷണം നടത്തുന്ന സമയത്ത്  ഐസോൺ സൂര്യനിൽ നിന്ന്50,21,15,328 കി.മീറ്റർ അകലെയായിരുന്നു.
ഈ നൂറ്റാണ്ടിലെ വാൽനക്ഷത്രം എന്നറിയപ്പെടുന്നഐസോണിന്റെ വ്യാസം ഏതാണ്ട് അഞ്ചു കി.മീറ്ററോളം വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഏതാണ്ട് ഒരു ചെറിയ പർവ്വതത്തോളം! 350 കോടി കി.ഗ്രാമിലേറെ ഭാരവും കാണുമത്രെ!
2012 സെപ്റ്റംബർ 21നാണ് സി/2012 എസ്1 എന്ന് ഔദ്യോഗിക നാമം നൽകപ്പെട്ട ഐസോൺ കണ്ടെത്തുന്നത്. റഷ്യയിലെ ഇന്റർനാഷണൽ സയന്റിഫിക് ഓപ്റ്റിക്കൽ നെറ്റ്‌വർക്ക്(ISON) എന്ന സ്ഥാപനത്തിലെ ശാസ്ത്രജ്ഞരായ വിറ്റാലി നെവ്സ്കിയും ആർടിയോൺ നോവിചോനോക്കും ചേർന്നാണ് ഇത് കണ്ടെത്തിയത്. അപ്പോൾ ഇതിന്റെ സ്ഥാനം വ്യാഴത്തിനും ശനിക്കും ഇടയിലായിരുന്നു. സൂര്യനിൽ നിന്ന് ഒരു പ്രകാശം വർഷം അകലെ കിടക്കുന്ന ഊർട്ട് മേഘത്തിൽ നിന്നും വരുന്നതാണ് ഇത് എന്ന് കരുതപ്പെടുന്നു. ഇത്രയും അകലെ നിന്ന് വളരെ അപൂർവ്വമായി മാത്രമേ വാൽനക്ഷത്രങ്ങൾ സൂര്യസമീപത്തെത്താറുള്ളു.
ആഗസ്റ്റു മാസത്തോടു കൂടി ചെറിയ ദൂരദർശിനികൾഉപയോഗിച്ചു തന്നെ ഐസോണിനെ നിരീക്ഷിക്കാനാവും. ഒക്റ്റോബർ അവസാനത്തോടു കൂടി നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ ഇതിനെ കാണാൻ കഴിയും. നവംബർ 28൹ സൂര്യന്റെ ഏറ്റവും അടുത്തെത്തുമ്പോൾ  തകർന്നു പോയില്ലെങ്കിൽ ചന്ദ്രനോളം വലിപ്പത്തിൽ കാണാൻ കഴിയുമത്രെ!!!

നൂറ്റാണ്ടിന്റെ വാൽനക്ഷത്രം അടുത്തു വരുന്നു.

2012 സെപ്റ്റംബർ മാസത്തിലാണ് ഐസോണിനെ കണ്ടെത്തുന്നത്. 2013 നവംബർ 28ന് ഇത് സൂര്യനോട് ഏറ്റവും അടുത്തെത്തുമ്പോൾ സൂര്യനുമായുള്ള ഇതിന്റെ അകലം 11,74,821കി.മീറ്റർ മാത്രമായിരിക്കും. സൂര്യന്റെ വ്യാസം 13,92,000കി.മീറ്ററാണ് എന്നു കൂടി ഓർക്കുക.

ഹബിൾ ചിത്രമെടുത്ത് വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ പുതിയ ചില വിവരങ്ങൾ കൂടി ഐസോണിനെ കുറിച്ച് ലഭിച്ചിട്ടുണ്ട്. ശിലാശകലങ്ങളും മഞ്ഞും നിറഞ്ഞ ഇതിന്റെ കേന്ദ്രഭാഗത്തിന് 5കി.മീറ്ററിൽ കൂടുതൽ വ്യാസമുണ്ടായിരിക്കും. സൂര്യന്റെ സമീപസ്ഥമാവുമ്പോൾ സൂര്യതാപം മൂലം ഇതിലെ ലോഹീയഘടകങ്ങൾ വികസിക്കുകയും മഞ്ഞ് ബാഷ്പീകരിക്കുകയും ചെയ്യുന്നതിന്റെ ഫലമായി കോമയുടെ കുറുകെയുള്ള വലിപ്പം 5,000കി.മീറ്ററായി മാറും. അതായത് ആസ്ട്രേലിയയുടെ ഒരു മടങ്ങിലേറെ വലിപ്പം! പൊടിപടലങ്ങൾ നിറഞ്ഞ വാലിന് 92,000കി.മീറ്ററിലേറെ നീളവും!!

ചുവന്ന ഗ്രഹത്തിന്റെ ജാതകം മാറ്റിയെഴുതിയ എട്ടു വർഷങ്ങൾ

വർഷങ്ങൾക്കു മുമ്പ് ചൊവ്വ ഭൂമിയിലുള്ളവർക്ക് ഒരത്ഭുതഗ്രഹമായിരുന്നു. ചൊവ്വാമനുഷ്യനെ കുറിച്ചും പറക്കും തളികകളെ കുറിച്ചുമുള്ള ധാരാളമായി വന്നുകൊണ്ടിരുന്നു. ഇവയെല്ലാം നേരിട്ടു കണ്ട മനുഷ്യർ പോലുമുണ്ടായി. പത്രങ്ങളിൽ ഇടക്കിടെ വാർത്തകൾ വന്നുകൊണ്ടിരുന്നു. ഇതിനെല്ലാം ഒരു പ്രധാനകാരണമായി വർത്തിച്ചത് ചൊവ്വയിൽ വെള്ളമൊഴുകുന്ന തോടുകളുണ്ടെന്ന സ്ഥിരീകരിക്കാത്ത ഒരു വാർത്തയായിരുന്നു. ഭൂമിയിൽ നിന്നുള്ള നിരീക്ഷണത്തിൽ നിന്നും അവിടെ കണ്ട ചാലുകളെ തെറ്റിദ്ധരിച്ചതിന്റെ ഫലമായിരുന്നു ഇത്. ഇതിനെ പൊലിപ്പിക്കാൻ പത്രങ്ങളും കല്പിതകഥാരചനക്കാരും ധാരാളമായുണ്ടായി. മനുഷ്യനെക്കാൾ ഉയർന്ന ജീവികളും വലിയതോതിലുള്ള കൃഷിയുമുണ്ടെന്നുവരെ ഇക്കൂട്ടർ പറഞ്ഞു പരത്തി. സാധാരണജനങ്ങൾ പലപ്പോഴും തെറ്റിദ്ധരിപ്പിക്കപ്പെട്ടു. കാരണം ചൊവ്വയെപറ്റി അപ്പോഴും കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ലായിരുന്നു. ഇതിനൊരന്ത്യം കുറിക്കുന്നതിന്റെ തുടക്കമായിരുന്നു 2004 ജനുവരി 24ന് ചൊവ്വയുടെ പ്രതലത്തിൽ ഓപ്പർച്യൂണിറ്റി എന്ന പേടകത്തിന്റെ ലാന്റിങ്. മൂന്ന് ആഴ്ചകൾക്കു ശേഷം ഇതിനു കൂട്ടായി സ്പിരിറ്റ് എന്ന പേടകവും ചുവന്ന ഗ്രഹത്തെ സ്പർശിച്ചു. തുടർന്നിങ്ങോട്ട് ചൊവ്വയെ കുറിച്ചുള്ള പുത്തനറിവുകൾ ഭൂമിയിലേക്കൊഴുകിക്കൊണ്ടിരുന്നു. ചൊവ്വയിൽ സഞ്ചരിച്ച് വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്ന റോവറുകളായിരുന്നു ഇവ രണ്ടും. കൃഷിയും കൃഷിക്കാരും അവിടെയെങ്ങും ഇല്ലായിരുന്നു.

ഇതൊക്കെയാണെങ്കിലും ചൊവ്വയെ ഒരു വരണ്ട ഗ്രഹമായാണ് ശാസ്ത്രലോകം മുദ്രകുത്തിയിരുന്നത്. ഈ രണ്ടു വിശ്വാസങ്ങളെയും തകർക്കുന്നതിൽ ഓപ്പർച്യൂണിറ്റി, സ്പിരിറ്റ് ഇരട്ടകൾ പ്രധാന പങ്കാണ് വഹിച്ചത്

പൂർവ്വകാലത്തിലെങ്ങാനും ചൊവ്വയിൽ ജലത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നോ എന്നന്വേഷിക്കുന്നതിനു വേണ്ടിയുള്ളതായിരുന്നു ഓപ്പർച്യൂണിറ്റി, സ്പിരിറ്റ്  ദൗത്യം. ഇക്കാര്യത്തിൽ നിർണ്ണായകമായ പലവിവരങ്ങളും ശേഖരിക്കാൻ ഈ ദൗത്യത്തിനു കഴിഞ്ഞു. ഇവ ചൊവ്വയെ കുറിച്ച് ശാസ്ത്രജ്ഞരിലുണ്ടായിരുന്ന ധാരണകൾ പലതും തിരുത്തിക്കുറിക്കുന്നതിനുള്ള കാരണങ്ങളായി മാറുകയായിരുന്നു പിന്നീട്. ഉദാഹരണത്തിന് സ്പിരിറ്റ് കണ്ടെത്തിയ ചില വിവരങ്ങൾ ചൊവ്വയിൽ പുരാതനകാലത്ത് ഹൈഡ്രോതെർമ്മൽ വ്യവസ്ഥ നിലനിന്നിരുന്നതിനുള്ള ശക്തമായ തെളിവുകളായിരുന്നു. ജീവന്റെ നിലനില്പിനാവശ്യമായ പ്രാഥമിക ഘടകങ്ങളായ ജലവും ഊർജ്ജവും ഉണ്ടായിരുന്നു എന്നതിനുള്ള തെളിവു കൂടിയായിരുന്നു ഇത്. ഓപ്പർച്യൂണിറ്റി അടുത്തകാലത്ത് അവിടെ ചുടുനീരുറവകൾ ഉണ്ടായിരുന്നതിനുള്ള തെളിവുകളും കണ്ടെത്തിയിട്ടുണ്ട്.

ദൗർഭാഗ്യവശാൽ 2009 മെയ് മാസത്തിൽ സ്പിരിറ്റിന്റെ ചക്രങ്ങൾ ചൊവ്വയിലെ മണലിൽ താഴ്ന്നു പോകുകയും അത് ഒരു വശം ചെരിഞ്ഞ് വീഴുകയും ചെയ്തു. ഇതു ശരിയാക്കുന്നതിലും സോളാർ പാനലുകൾ സൂര്യാഭിമുഖമാക്കുന്നതിലും അതിലെ കമ്പ്യൂട്ടർ പരാജയപ്പെടുകയായിരുന്നു. 2010 മാർച്ച് മാസത്തോടെ സ്പിരിറ്റുമായുള്ള എല്ലാ ബന്ധങ്ങളും ഭൂമിക്കു നഷ്ടപ്പെട്ടു. 2011 മെയ്‌മാസത്തിൽ സ്പിരിറ്റിന്റെ മരണവാർത്ത നാസ സ്ഥിരീകരിച്ചു.

മൂന്നു വർഷം കൊണ്ട് 22 കി.മീറ്റർ യാത്രചെയ്ത്  2011 ആഗസ്റ്റ് മാസത്തിൽഓപ്പർച്യൂണിറ്റി എൻഡവർ ഗർത്തത്തിനു സമീപത്തെത്തി. ഇതിന്റെ അരികുകളിൽ തുളച്ചു പരിശോധിച്ചു. ചൊവ്വയിൽ ജലമുണ്ടായിരുന്നു എന്നതിനുള്ള ഏറ്റവും നല്ല തെളിവുകൾ ഇവിടെ നിന്നാണത്രെ ലഭിച്ചത്.
ഡിസംബറിൽ ഓപ്പർച്യൂണിറ്റി പുതിയൊരു സ്ഥലം തുടർപഠനങ്ങൾക്കായി കണ്ടെത്തി. ഗ്രീലി ഹാവൻ എന്ന പ്രദേശത്ത് പുറത്തേക്ക് തള്ളിനിൽക്കുന്ന ഒരു പാറയിൽ അതിന്റെ പഠനപ്രവർത്തനങ്ങൾ തുടർന്നു. നിശ്ചലമായി നിൽക്കുകയാണെങ്കിലും ചൊവ്വയിലെ ഈ ശൈത്യകാലത്തും ഓപ്പർച്യൂണിറ്റി അതിന്റെ ജോലി തുടർന്നുകൊണ്ടിരിക്കുക തന്നെയാണ്. അതിന്റെ സോളാർ പാനലുകൾ പൂർണ്ണമായി സൂര്യന്റെ നേരെ തിരിച്ചുവെച്ച് പരമാവധി ഊർജ്ജം സമാഹരിച്ചുകൊണ്ടാണ് ഇതു സാധിക്കുന്നത്.
മാർച്ച് മാസത്തോടെ ചൊവ്വയിലെ ശൈത്യകാലം അവസാനിക്കുമ്പോൾ ഓപ്പർച്യൂണിറ്റി വീണ്ടും ചലിച്ചുതുടങ്ങും. അതു കണ്ടെത്തിയ പുതിയ നിരീക്ഷണസ്ഥാനത്തേക്ക്. അപ്പോൾ സൂര്യപ്രകാശം കൂടുതൽ ശക്തിയോടെ ചൊവ്വയിലെത്തുന്നുണ്ടാവും. ഇപ്പോൾ അതു സ്ഥിതിചെയ്യുന്ന എൻഡവർ ഗർത്തത്തിന്റെ തെക്കുഭാഗത്ത് മൂന്ന് കി.മീറ്റർ അകലെ കിടക്കുന്ന കേപ് ട്രിബുലേഷൻ എന്ന പ്രദേശത്തേക്കായിരിക്കും അതിന്റെ യാത്ര. ചൊവ്വയെ ഭ്രമണം ചെയ്യുന്ന പേടകങ്ങൾ ഈ പ്രദേശത്ത് കളിമൺധാതുക്കൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നും ചൊവ്വയുടെ പൂർവ്വചരിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

ഭൂമിക്ക് പുറത്തുള്ള മറ്റൊരിടത്ത് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച റോബോട്ട് നിയന്ത്രിത ഉപകരണം എന്ന ഖ്യാതി ഇപ്പോഴുള്ളത് സോവിയറ്റു യൂണിയന്റെ ലൂണൊഖോദ് 2നാണ്. ചന്ദ്രന്റെ പ്രതലത്തിൽ 1973ൽ 37കി.മീറ്റർ ദൂരം സഞ്ചരിച്ചാണ് ഈ റെക്കൊഡ് സൃഷ്ടിച്ചത്. ഓപ്പർച്യൂണിറ്റിയുടെ ഓഡോമീറ്ററിൽ ഇതു വരെ സഞ്ചരിച്ച ദൂരം അടയാളപ്പെടുത്തിയിരിക്കുന്നത് 34.4കി.മീറ്റർ ആണ്. മൂന്നു കി.മീറ്റർ കൂടി സഞ്ചരിച്ചാൽ ലൂണോഖോദിന്റെ റെക്കോഡ് മറികടക്കും. പുതിയ ലക്ഷ്യസ്ഥാനമായ കേപ് ട്രിബുലേഷനിൽ എത്തുമ്പോൾ അതു സംഭവിക്കും.

ചൊവ്വയിൽ പണ്ടെന്നെങ്കിലും ചെറിയ പച്ചത്തുരുത്തുകൾ ഉണ്ടായിരിന്നേക്കാമെന്നും അതിനുള്ള തെളിവുകൾ ലഭിക്കുമെന്നുമുള്ള പ്രതീക്ഷ ഒരുവിഭാഗം ശാസ്ത്രജ്ഞരിലുണ്ട്. ഏകകോശജീവികൾ ഉണ്ടായിരുന്നതിനുള്ള തെളിവുകൾക്കു വേണ്ടിയും ശാസ്ത്രലോകം കാത്തിരിക്കുന്നു. ജലമുണ്ടായിരുന്നതിന്റെയും ഊർജ്ജോല്പാദനം നടന്നിരുന്നതിന്റെയും തെളിവുകൾ ഇതിനുള്ള സാധ്യതയെ ഉറപ്പിക്കുന്നു.
ചൊവ്വയുടെ പ്രതല ദൃശ്യങ്ങൾ വീഡിയോ രൂപത്തിൽ. നാസയുടെ ചൊവ്വ പര്യവേക്ഷണ വാഹനമായ ഓപ്പർച്യൂണിറ്റിവിക്ടോറിയ ഗർത്തം മുതൽ എൻഡവർ ഗർത്തം വരെ നടത്തിയ യാത്രയുടെ ദൃശ്യങ്ങളാണ് ഈ വീഡിയോയിലുള്ളത്. ചരിത്രമായി മാറിയ ഈ 21 കി.മീറ്റർ യാത്രയുടെ ദൈർഘ്യം 2008 മുതൽ 2010 വരെയുള്ള മൂന്നു വർഷങ്ങളായിരുന്നു. യാത്രക്കിടയിൽ ശേഖരിച്ച 309 ചിത്രങ്ങൾ ഉപയോഗിച്ചാണ് ഈ വീഡിയോ നിർമ്മിച്ചിട്ടുള്ളത്.


എൻഡവർ ഗർത്തത്തിന്റെ വക്കും ചൊവ്വയുടെ ചക്രവാളവും ഉപരിതലത്തിലെ ഉയർച്ച താഴ്ചകളും കുഞ്ഞു ഗർത്തങ്ങളും ചിത്രങ്ങളിൽ കാണാൻ കഴിയും. യാത്രക്കു ബുദ്ധിമുട്ടുള്ള ഭൂപ്രദേശങ്ങളിൽ വാഹനം വഴിമാറിപ്പോകുന്നതായും ദൃശ്യങ്ങളിൽ നിന്നു മനസ്സിലാകും. സൗണ്ട് ട്രാക്കും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാ ഉപരിതലത്തിലൂടെ സഞ്ചരിക്കുമ്പോൾ ഓപ്പർച്യൂണിറ്റിക്കുണ്ടാകുന്ന ചലനങ്ങളിൽ നിന്നുണ്ടാകുന്നതാണ് ഈ ശബ്ദം. ഉറച്ച പാറപോലെയുള്ള പ്രതലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കൂടുതൽ ശബ്ദവും മണൽ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കുറഞ്ഞ ശബ്ദവും കേൾക്കാം.


ഓപ്പർച്യൂണിറ്റിയുടെയും അതിന്റെ കൂട്ടുവാഹനമായ സ്പിരിറ്റിന്റെയും മൂന്നു മാസത്തെ പ്രാഥമിക ദൗത്യം 2004 ഏപ്രിൽ മാസത്തിൽ അവസാനിച്ചിരുന്നു. പക്ഷെ ആയുസവസാനിക്കാതിരുന്ന ഈ പേടകങ്ങൾ അവയുടെ ദൗത്യം തുടർന്നു. ചൊവ്വയെ കുറിച്ചുള്ള വളരെയേറെ വിവരങ്ങൾ നമുക്ക് കൈമാറി. ചൊവ്വയുടെ നനഞ്ഞ ഭൂതകാലത്തെ കുറിച്ചുള്ള അറിവുകൾ വിപുലപ്പെടുത്തിയതും ഇവയാണ്. ചൊവ്വയിൽ പണ്ടെന്നെങ്കിലും മൈക്രോബിയൽ തലത്തിലുള്ള ജീവികൾ ഉണ്ടായിരിന്നിരിക്കാനുള്ള സാദ്ധ്യതകളെ കുറിച്ചുള്ള ആരായലുകളിലേക്കും ഈ കണ്ടെത്തൽ ചെന്നെത്തി. സ്പിരിറ്റ് അതിന്റെ ജോലി 2010ൽ അവസാനിപ്പിച്ചു. പിന്നീട് അതിൽ നിന്ന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇപ്പോൾ ഓപ്പർച്യൂണിറ്റി എൻഡവർ ഗർത്തത്തിനു സമീപം അതിന്റെ ജോലി തുടർന്നു കൊണ്ടിരിക്കുന്നു. 
നാസ അതിന്റെ അടുത്ത ചൊവ്വ പര്യവേക്ഷണ വാഹനമായ ക്യൂരിയോസിറ്റി അടുത്ത വേനലിൽ വിക്ഷേപിക്കുമെന്നാണ് അറിയുന്നത്. ഒരു കാറിന്റെ വലിപ്പമുള്ള ക്യൂരിയോസിറ്റി 2012ൽ ഗെയിൽ ഗർത്തത്തിനു സമീപം ചെന്നിറങ്ങും

കരീന നെബുല

നക്ഷത്രങ്ങൾ ഇപ്പോഴും ജനിച്ചു കൊണ്ടിരിക്കുന്ന നെബുലകളിൽ ഒന്നാണ് കരീന നെബുല. ഭൂമിയിൽ നിന്ന് 75,000 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ സ്ഥാനം ആകാശഗംഗയിലെ സജിറ്റാറിയസ്-കരീന ഹസ്തത്തിലാണ്. ചന്ദ്ര എക്സ് റേ ഓബ്സർവേറ്ററി 14,000ലേറെ നക്ഷത്രങ്ങളെ ഈ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. 

ചന്ദ്ര ലഭ്യമാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നെബുലയിലെ Trumpler 15 എന്നറിയപ്പെടുന്ന ഭാഗത്ത് വലിയ നക്ഷത്രങ്ങളിൽ പലതും നശിച്ചു പോയിരിക്കുന്നു എന്നനിഗമനത്തിലാണ് ശാസ്ത്രജ്ഞരിപ്പോൾ . ഈ ഭാഗത്തു നിന്നുള്ള എക്സ്-റേ നിർഗ്ഗമനം പ്രതീക്ഷിച്ച അളവിലില്ല എന്നതാണ് അവരെ ഈ നിഗമനത്തിൽ എത്തിച്ച ഒരു കാരണം. സൂപ്പർ നോവ സ്ഫോടനങ്ങളിലൂടെ ഇവിടെയുള്ള വൻനക്ഷത്രങ്ങൾ തകർന്നു പോയിരിക്കാമെന്നാണ് കരുതുന്നത്. ആറു ന്യൂട്രോൺ നക്ഷത്രങ്ങളെ തിരിച്ചറിഞ്ഞതും ഇതിനു തെളിവായി ഇവർ ചൂണ്ടിക്കാട്ടുന്നു. പിണ്ഡം കൂടിയ നക്ഷത്രങ്ങൾ സൂപ്പർ നോവ സ്ഫോടനത്തിനു ശേഷം ആയിത്തീരുന്ന അവസ്ഥയാണ് ന്യൂട്രോൺ നക്ഷത്രമെന്നത്.  മുൻകാല നിരീക്ഷണങ്ങളിൽ ഒരു സൂപ്പർ നോവ മാത്രമെ ഇവിടെ നിന്ന് കണ്ടെത്തിയിരുന്നുള്ളു

കണ്ണെത്തും ദൂരത്ത് ഒരു സൌരേതരഗ്രഹം

 

എന്നു പറഞ്ഞാൽ അങ്ങനെയൊന്നും കാണാൻ പറ്റില്ല കേട്ടോ. ഈ ഗ്രഹയൂഥത്തിന്റെ മാതൃനക്ഷത്രത്തിനെ ശ്രദ്ധിച്ചു നോക്കിയാൽ കാണാൻ കഴിയും എന്നു മാത്രം. ഇതു വരെ കണ്ടെത്തിയസൌരേതര ഗ്രഹങ്ങളുടെ മാതൃനക്ഷത്രങ്ങളെയൊന്നും നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ പറ്റില്ല. കേരളത്തിലുള്ളവർക്ക് ഈ കാലത്ത് രാത്രി എട്ടു മണി സമയത്ത് തലക്കു മുകളിൽ കാണാൻ കഴിയുന്ന ഒരു നക്ഷത്രഗണമാണ് കർക്കിടകം(cancer).  ഈ ഗണത്തിലെ ഒരു നക്ഷത്രമാണ് 55 Cancri. ഇത് മഞ്ഞും മഴക്കാറും ഒട്ടും പ്രകാശവും ഇല്ലാത്ത സ്ഥലത്തു നിന്നു നോക്കുകയാണെങ്കിൽ നമുക്കും കാണാൻ കഴിയും. ചിത്രത്തിൽ ചുവന്ന വലയത്തിനുള്ളിലെ രണ്ടു നക്ഷത്രങ്ങളിൽ താഴെയുള്ളതാണ് 55 Cancri. ഭൂമിയിൽ നിന്ന് 40 പ്രകാശ വർഷം അകലെയാണ് ഇതിന്റെ സ്ഥാനം. കാന്തിമാനം 6. എന്നു പറഞ്ഞാൽ നമുക്കു ശ്രദ്ധിച്ചു നോക്കിയാൽ കാണാൻ കഴിയുന്ന ഒരു നക്ഷത്രമാണ് എന്നർത്ഥം. ഒരു മഞ്ഞ കുള്ളനും ഒരു ചുവപ്പു കുള്ളനും ചേർന്ന ഒരു ഇരട്ട നക്ഷത്രമാണിത്. ഇവ തമ്മിലുള്ള അകലം 1000 AU ആണ്. അതായത് സൂര്യനും ഭൂമിയും തമ്മിലുള്ള അകലത്തിന്റെ 1000 മടങ്ങ്.

 

1997ലാണ് ഈ നക്ഷത്രത്തിന്റെ ആദ്യത്തെ ഗ്രഹത്തെ കണ്ടെത്തിയത്. പിന്നീട് ഇതു വരെയായി അഞ്ച് ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. 2004ൽ കണ്ടെത്തിയ നാലാമത്തെ ഗ്രഹമാണ് 55 Cnc e. അന്ന് ഇതിന്റെ പിണ്ഡം ഭൂമിയുടെ പിണ്ഡത്തിന്റെ 14.2 മടങ്ങു വരും എന്നാണ് കണക്കാക്കിയിരുന്നത്. എന്നാൽ ഏറ്റവും ഒടുവിലത്തെ ചില പഠനങ്ങളിൽ ഇത് തിരുത്തപ്പെട്ടിരിക്കുകയാണ്. മസാച്ചുസെറ്റ്സ് ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്നനായ ജോഷ്വാ വിൻ നടത്തിയ പഠനത്തിൽ പറയുന്നത് ഈ ഗ്രഹത്തിന്റെ പിണ്ഡം ഭൂമിയുടെ പിണ്ഡത്തിന്റെ ഏകദേശം ഒമ്പതു മടങ്ങും ആരം ഏകദേശം 1.7 മടങ്ങും ആയിരിക്കും എന്നാണ്.

സാന്ദ്രത ഏകദേശം 12g cm-3 ആയിരിക്കുമത്രെ. ഭൂമിയുടെ ആപേക്ഷിക സാ‍ന്ദ്രത 5.515 g cm-3 ആണ്. ഇങ്ങനെയാണെങ്കിൽ ഇതൊരു ശിലാഗ്രഹം ആയിരിക്കുമെന്നാണ് വിചാരിക്കുന്നത്. മാത്രമല്ല അഗ്നിപർവ്വതങ്ങളും കട്ടി കൂടിയ അന്തരീക്ഷവും ഉണ്ടായിരിക്കുമെന്നും ജ്വോഷ്വായും സംഘവും പറയുന്നു.

 

ഏതായാലും ഖസാക്കിലെ രവിയുടെ അമ്മ നക്ഷത്രക്കുഞ്ഞുങ്ങളെ കാണിച്ചു കൊടുത്തിരുന്നതു പോലെ നമുക്കും പറഞ്ഞു കൊടുക്കാം “അതാ ആ കാണുന്ന നക്ഷത്രത്തിനു ചുറ്റും അഞ്ചു ഗ്രഹങ്ങളുണ്ടെന്നും അതിലൊന്ന് ഭൂമിയെ പോലെ ഉറച്ചതാണെന്നും അതിന് അന്തരീക്ഷമുണ്ടെന്നും........!!!!!!!!!!

മാനത്തൊരു വേട്ടനായ

ഇപ്പോൾ ആകാശത്ത് കാണാൻ കഴിയുന്ന മനോഹരമായ ഒരു നക്ഷത്രക്കൂട്ടമാണ് കാനിസ് മേജർ അഥവാ ബൃഹത്ശ്വാനൻ. കാനിസ് എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം നായ എന്നാണ്. ഒറിയൺ എന്ന വേട്ടക്കാരന്റെ പ്രധാന വേട്ടനായയാണത്രെ ഇത്. ഒറിയൺ നക്ഷത്രഗണത്തിന്റെ ബെൽറ്റിനെ താഴേക്കു നീട്ടിയാൽ തിളക്കമുള്ള ഒരു നക്ഷത്രത്തിലെത്താൻ കഴിയും. ഇതാണ് സിറിയസ്. ഇത് നായയുടെ കണ്ണാണ്. ചിത്രം നോക്കി മറ്റു നക്ഷത്രങ്ങളെ കൂടി കണ്ടെത്താം. ഇവയെല്ലാം ചേർത്ത് ഒരു നായയുടെ ചിത്രം സങ്കല്പിക്കാവുന്നാതാണ്. ഭാരതീയർ ഇതിനെ ദേവശൂനി എന്നാണ് വിളിച്ചിരുന്നത്. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോളമിയുടെ 48 ഗണങ്ങളുള്ള നക്ഷത്ര കാറ്റലോഗിൽ കാനിസ് മേജറും ഉണ്ടായിരുന്നു.


പുരാതന ഗ്രീസുകാർ വേനൽക്കാലത്തെ ശ്വാനദിനങ്ങൾ(Dog Days) എന്നു വിളിച്ചിരുന്നു. വേനൽച്ചൂടു കാരണം നായ്ക്കൾ ഭ്രാന്തു പിടിച്ചതു പോലെ ഓടി നടക്കുമായിരുന്നതു കൊണ്ടാണ് അവർ ഇങ്ങനെ വിളിച്ചിരുന്നത്. ഈ കാലത്തു തന്നെയാണ് സിറിയസ്സിനെ തലക്കു മുകളിൽ കാണാനാകുമായിരുന്നതും. അതുകൊണ്ട് ഈ നക്ഷത്രത്തെ ശ്വാനതാരം(Dog Star) എന്നും വിളിച്ചിരുന്നു. പുരാതന ഈജിപ്റ്റുകാർ സിറിയസ്സിനെ കൃഷിയുമായി ബന്ധപ്പെടുത്തി. സൂര്യോദയത്തിന് തൊട്ടുമുമ്പ് സിറിയസ്സിനെ കിഴക്കൻ ചക്രവാളത്തിൽ ഉദിച്ചു കണ്ടാൽ നൈൽ നദിയിൽ വെള്ളപ്പൊക്കത്തിനുള്ള സമയമായി എന്നവർ മനസ്സിലാക്കുമായിരുന്നു. ഇതനുസരിച്ച് അവർ പ്രാരംഭ ജോലികൾ ആ‍രംഭിക്കുമായിരുന്നു. 

ഗ്രീക്ക് ഇതിഹാസമനുസ്സരിച്ച് ഓറിയോണിന്റെ വേട്ടനായയാണ് കാനിസ് മേജർ. രണ്ടു തലയാണത്രെ ഇതിനുള്ളത്. 

ഭൂമിയിൽ നിന്നു നോക്കിയാൽ നിശാകാശത്ത് ഏറ്റവും തിളക്കത്തിൽ കാണാനാകുന്ന നക്ഷത്രമാണ് എട്ടു പ്രകാശവർഷം അകലെ കിടക്കുന്ന സിറിയസ്. അതിവിദൂരവാന വസ്തുക്കളുടെ(Deep sky objects) ദരിദ്രമായ ഒരു ഗണമാണ് കാനിസ് മേജർ. M 41 എന്ന ഒരു മെസ്സിയർ വസ്തു മാത്രമേ ഇതിലുള്ളു. ഇത് 4.6 കാന്തിമാനമുള്ള ഒരു ഓപ്പൺ ക്ലസ്റ്ററാണ്. സിറിയസ്സിൽ നിന്ന് 4 ഡിഗ്രി തെക്കു മാറിയാണ് ഇതിന്റെ സ്ഥാനം. എണ്ണായിരത്തോളം നക്ഷത്രങ്ങളെ ഉൾക്കൊള്ളുന്ന ഈ നക്ഷത്രക്കുല ഭൂമിയിൽ നിന്ന് 2350 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. 24 പ്രകാശവർഷമാണ് ഇതിന്റെ വ്യാസം. കാനിസ് മേജർ ഡ്വാർഫ് എന്ന ഒരു ഉപഗ്രഹ ഗാലക്സിയും കാനിസ് മേജർ നക്ഷത്രഗണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 


അധര(ε CMa), വെസ്സൻ( δ CMa), മർസ്സിം(β CMa), അലുദ്ര(η CMa), ഫുറൂദ്(ζ CMa), മുലിഫെൻ(γ CMa) എന്നിവയാണ് കാനിസ് മേജർ ഗണത്തിലെ പ്രധാന നക്ഷത്രങ്ങൾ.

എൻസിലാഡസിലെ സമുദ്രം

എൻസിലാഡസ് അതിലെ ജലസാന്നിദ്ധ്യം കൊണ്ട് ജ്യോതിശാസ്ത്രജ്ഞർക്ക് വളരെയധികം താൽപര്യം ജനിപ്പിച്ചു കഴിഞ്ഞു. സോഡിയം ക്ലോറൈഡിന്റെയും ജൈവകണങ്ങളുടെയും സാന്നിദ്ധ്യം ഈ താൽപര്യത്തെ കൂടുതൽ വർദ്ധിപ്പിക്കുന്നു. ഇപ്പോൾ ഇതാ കാസിനി ബഹിരാകാശ പേടകത്തിൽ നിന്നും കിട്ടിയ പുതിയ വിവരങ്ങൾ ഇവരെ കൂടുതൽ കൂടുതൽ ആവേശം കൊള്ളിക്കുന്നു. ഭൂമിക്കു പുറത്ത് ആദ്യമായി ഏകകോശജീവികളെ കണ്ടെത്താൻ കഴിയുന്നത് ഇവിടെയായിരിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

1789 ആഗസ്റ്റ് 28നാണ് ഫ്രെഡറിക് വില്യം ഹെർഷൽ ആദ്യമായി എൻസിലാഡസിനെ കണ്ടെത്തുന്നത്. അദ്ദേഹം തന്നെ നിർമ്മിച്ച 1.2മീറ്റർ ദൂരദർശിനിയിലൂടെ അദ്ദേഹം ആദ്യമായി നിരീക്ഷിച്ച് കണ്ടെത്തിയ ബഹിരാകാശ വസ്തുവാണ് എൻസിലാഡസ്. അന്നത്തെ ലോകത്തിലെ ഏറ്റവും വലിയ ദൂരദർശിനിയായിരുന്നു ഇത്. യഥാർത്ഥത്തിൽ അദ്ദേഹം ഇതിനെ 1787ൽ തന്നെ കണ്ടിരുന്നുവെങ്കിലും അന്നുപയോഗിച്ചിരുന്ന 16.5സെ.മീ. ദൂരദർശിനി ഉപയോഗിച്ച് ഇത് ശനിയുടെ ഒരു ഉപഗ്രഹമാണ് എന്ന് ഉറപ്പിച്ചു പറയാൻ കഴിഞ്ഞില്ല.

പിന്നീട് വോയേജർ ദൗത്യം മുതൽ നിരവധി പേടകങ്ങളിലൂടെയും ദൂരദർശിനികളിലൂടെയും എൻസിലാഡസിനെ കൂടുതൽ അറിയാൻ തുടങ്ങിയപ്പോൾ അതിന്റെ മുകളിലുള്ള കൗതുകം വർദ്ധിച്ചു വരാൻ തുടങ്ങി. വെറും 505കി.മീറ്റർ മാത്രമാണ് ഇതിന്റെ വ്യാസം. നമ്മുടെ ചന്ദ്രന്റെ വ്യാസത്തിന്റെ ഏഴിലൊന്നു മാത്രം! പക്ഷെ ചന്ദ്രനിൽ നിന്നു വ്യത്യസ്തമായി ഇത് വലിയൊരു ജലകുംഭമാണ്. പുറത്തുള്ള ഘനീഭവിച്ച മഞ്ഞുകട്ടകൾക്കു താഴെ 10കി.മീറ്റർ വരെ ആഴമുള്ള സമുദ്രങ്ങളാണ് ഈ കുഞ്ഞൻഗോളത്തിലുള്ളത്. എൻസിലാഡസിന്റെ ദക്ഷിണാർദ്ധഗോളം ഈ സമുദ്രങ്ങളെ കൊണ്ട് പൂരിതമാണ് എന്നാണ് കരുതപ്പെടുന്നത്.

2005ൽ തന്നെ കാസ്സിനി അയച്ചു തന്ന ചിത്രങ്ങളിൽ നിന്ന് അവിടെ ദ്രവരൂപത്തിലുള്ള ജലം ഉണ്ടെന്ന് ശാസ്ത്രജ്ഞർ അനുമാനിച്ചിരുന്നു. പിന്നീട് അവിടെ വലിയതോതിലുള്ള ജലൽശേഖരമുണ്ടാവാമെന്നതിനുള്ള തെളിവുകളും ലഭിച്ചു. പുതിയ തെളിവുകൾ ഇത് കൂടുതൽ ഉറപ്പിക്കുകയും ജലത്തിന്റെ അളവ് മുമ്പ് കരുതിയിരുന്നതിനെക്കാൾ കൂടുതലായിരിക്കുമെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു. എൻസിലാഡസിനടുത്തു കൂടെ കാസിനി കടന്നു പോകുമ്പോൾ ഉണ്ടാകുന്ന പ്രവേഗവ്യതിയാനമാണ് ശാസ്ത്രജ്ഞരെ കൂടുതൽ കാര്യങ്ങൾ കണ്ടെത്തുന്നതിലേക്ക് നയിച്ചത്. ഇതുവരെയായി 19 പ്രാവശ്യമാണ് കാസിനി എൻസിലാഡസിനു സമീപത്തുകൂടി കടന്നു പോയത്.

30മുതൽ 40വരെ കി.മീറ്റർ വരെ കനമുള്ള ഐസ്‌കട്ടളാൽ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്ന ഈ ജലശേഖരത്തിൽ അടങ്ങിയിരിക്കുന്ന ജീവന്റെ ഏകകോശരൂപങ്ങളെ കുറിച്ചുള്ള വിവരങ്ങളും വരും ദിവസങ്ങളിൽ നമ്മെ തേടിയെത്തുമെന്ന് പ്രതീക്ഷിക്കാം.

ടൈറ്റനിൽ ജീവനുണ്ടാകുമോ?

 

ശനിയുടെ ഉപഗ്രഹമായ ടൈറ്റൻ നമ്മുടെ ശാസ്ത്രജ്ഞർക്ക് പ്രിയപ്പെട്ട ഒരു സൗരയൂഥ സ്ഥാനമാണ്. ഭൂമിയെ പോലെ ദ്രവരൂപത്തിലുള്ള ജലം ഉപരിതലത്തിൽ കാണപ്പെടുന്ന മറ്റൊരു ഗോളമാണ് ടൈറ്റൻ. ഇതുകൊണ്ടുതന്നെ ഇതിനെ പറ്റി നിരവധി പഠനങ്ങൾ സൗരയൂഥ ഗവേഷകർ നടത്തിക്കൊണ്ടിരിക്കുന്നു. അതിൽ അവസാനത്തേതാണ് കാസ്സിനി ബഹിരാകാശ പേടകം നൽകിയ വിവരങ്ങൾ വിശകലനം ചെയ്തതിൽ നിന്നും കിട്ടിയിരിക്കുന്നത്. ഇത് പുതിയ ചില സാദ്ധ്യതകളാണ് നമുക്കു മുന്നിൽ തുറന്നിട്ടിരിക്കുന്നത്.
ടൈറ്റനിൽ ഏകകോശജീവികൾ ഉണ്ടായിരിക്കാനുള്ള സാദ്ധ്യത പല ശാസ്ത്രജ്ഞരും തള്ളിക്കളയുന്നില്ല. ഇതിനു കൂടുതൽ ബലം നൽകുന്ന തെളിവാണ് പുതിയതായി ലഭിച്ചിരിക്കുന്നത്. കാസ്സിനി ടൈറ്റന്റെ ഏറ്റവും സമീപത്തു കൂടി കടന്നു പോയപ്പോള്‍ എടുത്ത ചിത്രങ്ങൾ പരിശോധിച്ചതിൽ നിന്ന് ഇതിന്റെ ഉത്തരധ്രുവത്തിലുള്ള തടാകങ്ങളിലും സമുദ്രങ്ങളിലും ധാരാളം ഹൈഡ്രോകാർബണുകൾ അടങ്ങിയിരിക്കുന്നു എന്നു കണ്ടെത്തി. മുമ്പു നടത്തിയ പറക്കലുകളിൽ നിന്നും വ്യത്യസ്തമായ സ്ഥാനങ്ങളിലൂടെയായിരുന്നു ഇപ്രാവശ്യം കാസ്സിനി പറന്നത്. ഇത് മറ്റൊരു ആംഗിളിൽ നിന്ന് ഈ പ്രദേശങ്ങളെ നിരീക്ഷിക്കാൻ സഹായിച്ചു. ടൈറ്റനിലെ ഏറ്റവും വലിയ കടലുകളായ ക്രാക്കൻ മരെ, ലിജിയാ മരെ എന്നീ കടലുകളും അടുത്തുള്ള മറ്റു ചില തടാകങ്ങളുമാണ് ഇങ്ങനെ നിരീക്ഷിച്ചത്. ഇതിൽ നിന്നുമാണ് ഇതുവരെ കിട്ടാതിരുന്ന പല വിശദാംശങ്ങളും ലഭ്യമായത്.
ടൈറ്റൻ പഠനത്തിൽ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ലിജിയാ മരെ എന്ന സമുദ്രത്തിന്റെ ആഴം 170മീറ്ററാണ് എന്നും കണ്ടെത്തി. ആദ്യമായാണ് ടൈറ്റനിലെ ഒരു സമുദ്രത്തിന്റെ ആഴം കണ്ടെത്തുന്നത്. ടൈറ്റന്റെ ഉത്തരാർദ്ധഗോളത്തിലാണ് ഏറ്റവും കൂടുതൽ ജലശേഖരമുള്ളത്. 
ഏതാണ്ട് 9000 ക്യുബിക് കിലോമീറ്റർ ദ്രവഹൈഡ്രോകാർബൺ ഇവിടെയുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇത് ഭൂമിയിലെ മൊത്തം എണ്ണനിക്ഷേപത്തിന്റെ 40 മടങ്ങിൽ കൂടുതൽ വരും.

കുള്ളൻഗ്രഹങ്ങൾ

കുള്ളന്മാരായിരിക്കുമോ അല്ലാത്തവരായിരിക്കുമോ കൂടുതൽ? കുള്ളന്മാരാണ് എന്നു തന്നെയാണ് ഉത്തരം. സൗരയൂഥത്തിലെ ഗ്രഹങ്ങൾക്കിടയിലാണെന്നു മാത്രം. രണ്ടായിരം കുള്ളൻ ഗ്രഹങ്ങളെയെങ്കിലും കാണുമെന്ന പ്രതീക്ഷയിലാണ് ജ്യോതിശസ്ത്രജ്ഞർ. ഗ്രഹങ്ങൾ എട്ടെണ്ണം മാത്രമല്ലെ ഉള്ളു!

 

പ്ലൂട്ടോയെ ഗ്രഹപദവിയിൽ നിന്നു പുറത്താക്കിയതോടെയാണ് കുള്ളൻ ഗ്രഹങ്ങളെ കുറിച്ചുള്ള ചർച്ച കൂടുതൽ സജീവമാകുന്നത്. എറിസിനെ കണ്ടെത്തിയതാണ് പ്ലൂട്ടോയെ പുറത്താക്കുന്നതിലേക്ക് നയിച്ചത്. കാരണം എറിസ് പ്ലൂട്ടോയെക്കാൾ വലുതായിരുന്നു. അതിനെ കൂടി ഗ്രഹങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണോ എന്നായി പിന്നെ ചർച്ച. ഉൾപ്പെടുത്തിയാൽ ഇനിയും ഇത്തരത്തിലുള്ളവ കണ്ടെത്തിയാൽ എന്തു ചെയ്യും എന്നായി. എന്തു തന്നെയായാലും ഈ സംവാദങ്ങൾ ഗ്രഹങ്ങളെ കുറിച്ചുള്ള നിർവചനം കൂടുതൽ കൃത്യതയുള്ളതാക്കുന്നതിന് സഹായിച്ചു. ഗ്രഹങ്ങളെ കുറിച്ചുള്ള പുതിയ നിർവചനം രൂപം കൊണ്ടു. കുള്ളൻ ഗ്രഹം എന്നു പറഞ്ഞാൽ വലിയ ഗ്രഹങ്ങളുടെ ഒരു ചെറിയ പതിപ്പ് എന്നല്ല അർത്ഥമാക്കുന്നത്.

 

ഗ്രഹങ്ങളുടെ നിർവചനം എന്താണെന്നു ആദ്യം നോക്കാം. സൂര്യനെ ഭ്രമണം ചെയ്യുന്നതും സ്വന്തം പിണ്ഡത്തിന്റെ ഗുരുത്വബലത്താൽ ഗോളാകൃതി പ്രാപിക്കാൻ ശേഷിയുള്ളതും സ്വന്തം ഉപഗ്രഹങ്ങളെയല്ലാതെ ഭ്രമണപഥത്തിൽ മറ്റു സമാനപദാർത്ഥങ്ങളെ പ്രവേശിപ്പിക്കാത്തതുമായ ബഹിരാകാശവസ്തുക്കളെ ഗ്രഹം എന്നു പറയാം. കുള്ളൻ ഗ്രഹങ്ങൾ സൂര്യനെ ഭ്രമണം ചെയ്യുന്നതായിരിക്കും. സ്വന്തം ഗുരുത്വബലത്താൽ ഗോളാകൃതി പ്രാപിക്കാൻ കഴിയുന്നതായിരിക്കും. സ്വന്തം ഭ്രമണപഥത്തിൽ സമാന പദാർത്ഥങ്ങളെ പ്രവേശിപ്പിക്കും. മറ്റൊരു ഗ്രഹത്തിന്റെ ഉപഗ്രഹമായിരിക്കില്ല. 2006ലാണ് IAU (International Astronomy Union) ഈ നിർവചനം അംഗീകരിച്ചത്.

 

പ്ലൂട്ടോ, എറിസ്, മെയ്ക്ക് മെയ്ക്ക്, സിറസ്, ഹൗമി, സെഡ്ന എന്നിവയാണ് ഇതു വരെ കണ്ടെത്തിയ പ്രധാനപ്പെട്ട കുള്ളൻ ഗ്രഹങ്ങൾ. പ്ലൂട്ടോ, മെയ്ക്ക് മെയ്ക്ക്, ഹൗമി എന്നിവ കൂയിപ്പർ ബെൽറ്റിലാണ് സ്ഥിതി ചെയ്യുന്നത്. സെഡ്ന ഊർട്ട് ക്ലൗഡിലും സിറസ് ആസ്റ്ററോയ്ഡ് ബെൽറ്റിലും  എറിസ് കൂയിപ്പർ ബെൽറ്റിനിപ്പുറത്തുമാണ് സ്ഥിതിചെയ്യുന്നത്. നെപ്ട്യൂണിനുമപ്പുറത്തു സ്ഥിതിചെയ്യുന്ന കൂയിപ്പർ ബെൽറ്റിൽ ഇനിയും ധാരാളം കുള്ളൻ ഗ്രഹങ്ങളെ കണ്ടെത്താനാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ഇപ്പോൾ കുള്ളൻ ഗ്രഹങ്ങളെ കുറിച്ച് വളരെയധികം കാര്യങ്ങളൊന്നും അറിയില്ല. പ്ലൂട്ടോയെ കുറിച്ച് പഠിക്കാൻ2006ൽ വിക്ഷേപിച്ച ന്യൂ ഹൊറൈസൺസിൽ നിന്നും കൂടുതൽ ലഭിച്ചേക്കാം. അതിനും 2015 വരെ കാത്തിരിക്കണം.

അവിടെയെങ്ങാനുമുണ്ടാവുമോ ഒരു ജീവബിന്ദു?

 

കെപ്ലർ ഇപ്പോഴും അലയുകയാണ് ഭൂമിക്ക് ഒരു കൂട്ടുകാരിയെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിൽ! പ്രകാശദൂരങ്ങളിലെവിടെയെങ്കിലും അത്തരമൊരു ഗ്രഹത്തെ കണ്ടെത്തുന്നതിനു വേണ്ടിയാണ് 2009ൽ കെപ്ലർ ബഹിരാകാശ ദൗത്യത്തിനു തുടക്കം കുറിച്ചത്. ഭൂമിയെ പോലെ ഉറച്ച പ്രതലമുള്ള ഒഴുകുന്ന ജലവും പ്രാണവായുവുമുള്ള ജീവനു നിലനിൽക്കാൻ ഉറച്ച പിൻബലം നൽകുന്ന അന്തരീക്ഷവും കാലാവസ്ഥയുമുള്ള ഒരു ഗ്രഹത്തെയാണ് കെപ്ലർ ബഹിരാകാശപേടകം പ്രതീക്ഷിക്കുന്നത്. ഒരു പക്ഷെ കണ്ടെത്താനായില്ലെങ്കിലും അതിനടുത്തേക്കുള്ള ദൂരം കുറെയെങ്കിലും പിന്നിടാനായാൽ അതുതന്നെ ജന്മസാഫല്യം! പിറകെ വരുന്ന ജയിംസ് വെബ് ദൂരദർശിനി പോലുള്ള കേമന്മാർക്ക് അവിടന്നങ്ങോട്ടുള്ള ദൂരം താണ്ടിയാൽ മതിയല്ലോ. ഇതാ ഇപ്പോൾ ഒരു ചുവടുകൂടി കെപ്ലർ മുന്നോട്ടു വെച്ചിരിക്കുന്നു.
ഭൂമിയിൽ ഏകദേശം 500 പ്രകാശവർഷങ്ങൾക്ക് അകലെജായര നക്ഷത്രരാശിയിലെ കെപ്ലർ 186 എന്ന ഗ്രഹവ്യവസ്ഥയിലാണ് കെപ്ലർ ബഹിരാകാശ പേടകം വലിപ്പം കൊണ്ട് ഭൂമിയെ പോലെയുള്ളതും ജീവസാധ്യമേഖലയിൽ സ്ഥിതിചെയ്യുന്നതുമായ ഒരു ഗ്രഹത്തെ കണ്ടെത്തിയിട്ടുള്ളത്. ഈ ഗ്രഹവ്യവസ്ഥയിൽ കെപ്ലർ-186b, കെപ്ലർ-186c, കെപ്ലർ-186d, കെപ്ലർ-186e, കെപ്ലർ-186f എന്നിങ്ങനെ അഞ്ചു ഗ്രഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ഏറ്റവും പുറമെ കിടക്കുന്ന കെപ്ലർ-186f എന്ന ഗ്രഹമാണ് ഭൂസമാന സ്വഭാവം കാണിക്കുന്നത്.
ഇതിനു മുമ്പും ഭൂമിയുടെ വലിപ്പമുള്ള ഗ്രഹങ്ങളെയും ജീവസാധ്യമേഖലയിലുള്ള ഗ്രഹങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ജീവസാധ്യമേഖലയിലുള്ള ഭൂസമാനഗ്രഹങ്ങളെ കണ്ടെത്തുന്നത് ആദ്യമായാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ഇതിൽ ജീവൻ ഉണ്ട് എന്നതിനോ ജീവൻ സാധ്യമാണ് എന്നതിനോ ഉള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല. വലിപ്പം കൊണ്ട് ഭൂമിയോളമെന്നും അതിന്റെ മാതൃനക്ഷത്രത്തിൽ നിന്നും ദ്രവജലം ഉണ്ടാവാൻ സാധ്യതയുള്ള അകലത്തിലാണ് സ്ഥിതിചെയ്യുന്നത് എന്നും മാത്രമാണ് ഇതിനർത്ഥം. ഇതിന്റെ രാസഘടന എന്താണെന്നോ അന്തരീക്ഷം എങ്ങനെയുള്ളതാണെന്നോ തുടങ്ങിയ വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല.
ഒരു ചുവന്ന കുള്ളൻ നക്ഷത്രത്തെയാണ് കെപ്ലർ-186f എന്ന ഗ്രഹം ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നത്. 130 ഭൗമദിനങ്ങൾ വേണം ഇതിനെ മാതൃനക്ഷത്രത്തെ ഒന്നു ചുറ്റിവരാൻ. ഭൂമിക്ക് സൂര്യൻ നൽകുന്നതിന്റെ മൂന്നിലൊന്ന് ഊർജ്ജം മാത്രമാണ് ഇതിന്റെ നക്ഷത്രം ഈ ഗ്രഹത്തിനു നൽകുന്നത്. കെപ്ലർ-186fന്റെ നട്ടുച്ച നേരത്ത് അതിന്റെ നക്ഷത്രത്തിന്റെ തിളക്കം നമ്മുടെ അസ്തമയ സൂര്യന്റെ പ്രഭയോളം മാത്രമേ ഉണ്ടാവുകയുള്ളുവത്രെ!
ഇതുവരെ കണ്ടെത്തിയ ഗ്രഹങ്ങളെ കുറിച്ചൊന്നും വളരെ വിവരങ്ങളൊന്നും നമുക്കറിഞ്ഞുകൂടാ. അവയുടെ ഏകദേശ വലിപ്പവും മാതൃനക്ഷത്രത്തിൽ നിന്നുള്ള ഏകദേശദൂരവുമൊക്കെയാണ് നമുക്ക് പ്രധാനമായും അറിയാൻ കഴിഞ്ഞിട്ടുള്ളത്. ഇനി ഭൂമിയെ പോലെതന്നെയുള്ള ഒരു ഗ്രഹത്തെ കണ്ടെത്തുന്നതിനു വേണ്ടിയായിരിക്കും കൂടുതൽ അന്വേഷണങ്ങൾ നടക്കുക. നമ്മുടെ സൂര്യനെ പോലെയുള്ള നക്ഷത്രങ്ങളെയും ഭൂമിയോളം അകലത്തിൽ അതിനെ ഭ്രമണം ചെയ്യുന്ന ഭൂമിയെ പോലെയുള്ള ഗ്രഹങ്ങളെയും കണ്ടെത്തുന്നതിനായിരിക്കും ഇനി പ്രാമുഖ്യം കിട്ടുക. എന്നിട്ടതിന്റെ രാസഘടനയും ഭൗതിക സവിശേഷതകളും പഠിക്കും. കാത്തിരിക്കാം ആ കാലത്തിനു വേണ്ടി. അതിൽ നിന്നു കിട്ടുന്ന പുതിയ അറിവുകൾക്കു വേണ്ടി. പുതിയ ജിജ്ഞാസകൾക്കു വേണ്ടി....

 

അങ്ങു ദൂരെ കുഞ്ഞുഗ്രഹങ്ങൾ

 

ഭൂമിയിൽ നിന്നും 210 പ്രകാശവർഷങ്ങൾക്കകലെ ലൈറ നക്ഷത്രഗണത്തിന്റെ ദിശയിൽ കിടക്കുന്ന ഈ ഗ്രഹങ്ങൾ ഭ്രമണം ചെയ്യുന്ന നക്ഷത്രത്തിന് നമ്മുടെ സൂര്യന്റെ വലിപ്പമാണുള്ളത്. കെപ്ലർ 37 എന്നാണ് ഈ ഗ്രഹവ്യവസ്ഥക്ക് പേരിട്ടിരിക്കുന്നത്. മൂന്നു ഗ്രഹങ്ങളും സൂര്യനും ബുധനും തമ്മിലുള്ള അകലത്തെക്കാൾ കുറഞ്ഞ അകലത്തിലാണ് അവയുടെ നക്ഷത്രത്തെ ചുറ്റുന്നത്. കെപ്ലർ 37ബി എന്ന ഗ്രഹത്തിന് 700 കെൽവിൻ താപനിലയുണ്ടാകുമെന്ന് കരുതപ്പെടുന്നു. ഈ ഗ്രഹം 13 ദിവസം കൊണ്ട് അതിന്റെ ഒരു ഭ്രമണം പൂർത്തിയാക്കുന്നു.  കെപ്ലർ 37സി 21 ദിവസവും കെപ്ലർ 37ഡി 40 ദിവസവും എടുക്കുന്നു.

സൗരരഹസ്യങ്ങൾ തുറക്കാൻ പ്രതലതരംഗങ്ങൾ


വ്യത്യസ്ത സാന്ദ്രതയിലോ വ്യത്യസ്ത വേഗതയിലോ ഉള്ള ദ്രാവകങ്ങളും വാതകങ്ങളും അവയുടെ പ്രതലങ്ങൾ പരസ്പരം ചേർന്നു വരുന്ന അവസ്തയിൽ ഊർജ്ജകൈമാറ്റം നടത്തുന്നു. സമുദ്രത്തിനു മീതെ ശക്തിയിൽ വീശുന്ന കാറ്റ് തിരമാലകളുടെ ശക്തിയും വേഗതയും വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നത് ഇങ്ങനെയാണ്. ആകാശത്തെ മേഘക്കൂട്ടങ്ങളിലും ശനിയുടെ വലയങ്ങൾക്കിടയിലും ഇത് നിരീക്ഷിച്ചിട്ടുണ്ട്. കെൽവിൻ-ഹെംഹോൾട്ട്സ് ഇൻസ്റ്റെബിലിറ്റി (KH ഇൻസ്റ്റെബിലിറ്റി) എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. പക്ഷെ സൂര്യനിൽ ഇത് ഇതേവരെ നിരീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. SDO ആണ് ഈ തരംഗങ്ങളെ കുറിച്ചുള്ള വിവരം ആദ്യമായി ശേഖരിക്കുന്നത്. 2010 ഏപ്രിൽ 8നായിരുന്നു SDO സൂര്യനിലെ പ്രതല തരംഗങ്ങളുടെ ചിത്രങ്ങളെടുക്കുന്നത്. ഗൊദാർദ്ദ് സ്പേസ് സെന്ററിലെ ബഹിരാകാശ ശാസ്ത്രജ്ഞനായ ലിയോൺ ഹോഫ്മാനും സംഘവും ഇതിനെ കുറിച്ച് കൂടുതൽ പഠിക്കുകയും 2011 ജൂൺ 10ലെ ആസ്ട്രോഫിസിക്കൽ ജേർണൽ ലെറ്റേർസിൽ പ്രബന്ധം പ്രസിദ്ധീകരിക്കുകയും ചെയ്തു.

സൗരോപരിതലത്തിലേതിനെക്കാൾ ആയിരം മടങ്ങ് കൂടുതലുണ്ട് സൗരാന്തരീക്ഷത്തിലെ (കൊറോണ) താപനില. ഇതിന് ശരിയായ ഒരു വിശദീകരണം നൽകാൻ ഇതു വരെയും കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ ഇതിനു കാരണമായ KH തരംഗങ്ങളുടെ നേരിട്ടുള്ള തെളിവുകളാണ് ലഭിച്ചിരിക്കുന്നതെന്ന് ഹോഫ്മാൻ അവകാശപ്പെടുന്നു. "ഇപ്പോൾ കണ്ടെത്തിയ തിരമാലകൾ വളരെ ചെറുതാണ്" സംഘത്തിലെ ശാസ്ത്രജ്ഞയായ തോംസൺ ചിരിച്ചുകൊണ്ട് ഇത്രയും കൂടെ കൂട്ടിച്ചേർത്തു: "യുനൈറ്റഡ് സ്റ്റേറ്റിന്റെ അത്രയും."

KH ഇൻസ്റ്റെബിലിറ്റി പരിഗണിച്ചിരുന്നത് ദ്രാവകങ്ങളുടെയും വാതകങ്ങളുടെയും കാര്യമായിരുന്നു എങ്കിൽ ഇവിടെ അത് ചാർജ്ജിത കണങ്ങളായ പ്ലാസ്മയെ കൂടി പരിഗണിക്കുകയാണ് ചെയ്യുന്നത്. സൗരസ്ഫോടനങ്ങളുടെ ഫലമായുണ്ടാകുന്ന വേഗത കൂടിയ പ്ലാസ്മാകണങ്ങളും സാധാരണയായി സൂര്യനിൽ നിന്നു പുറപ്പെടുന്ന വേഗത കുറഞ്ഞ പ്ലാസ്മ കണങ്ങളും തമ്മിലുള്ള ഘർഷണമാണ് സൗരാന്തരീക്ഷത്തിലെ ഉയർന്ന താപനിലക്കു കാരണമെന്നു കരുതുന്നു. സോളാർ പ്രോമിനൻസുകളെ കുറിച്ചും മുൻകൂട്ടി അറിയുന്നതിന് പുതിയ കണ്ടെത്തൽ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.

ക്രാബ് നെബുലയിൽ ആർഗോൺ സംയുക്തം.

 

ഉൽകൃഷ്ട വാതകങ്ങൾ പൊതുവെ രാസപ്രവർത്തനങ്ങളിൽ ഏർപ്പെടുക പതിവില്ല. വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന കാര്യങ്ങൾ എപ്പോഴും വാർത്തയാണ്.  ബഹിരാകാശത്ത് ആദ്യമായി ആർഗോൺ സംയുക്തത്തെ കണ്ടെത്തിയതാണ് പുതിയ വാർത്ത.
ക്രാബ് നെബുലയിലാണ് ആർഗോൺ ഹൈഡ്രൈഡ് എന്ന സംയുക്തം കണ്ടെത്തിയിരിക്കുന്നത്. മനുഷ്യൻ ആദ്യമായി തിരിച്ചറിഞ്ഞ നെബുലകളിലൊന്നാണിത്. ഈ നെബുല ഉണ്ടാവാൻ കാരണമായ സൂപ്പർ നോവ 1054ൽ തന്നെ ചൈനയിലെയും അറേബ്യയിലെയും ജ്യോതിശാസ്ത്രജ്ഞർ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1731ൽ ജോൺ ബെവിസ് എന്ന ശാസ്ത്രജ്ഞനാണ് ക്രാബ് നെബുലയെ ആദ്യമായി നിരീക്ഷിക്കുന്നത്. ചാൾസ് മെസ്സിയർ അദ്ദേഹത്തിന്റെ പട്ടികയിൽ ഒന്നാമത്തെ ഇനമായി ഇതിനെ ചേർത്തു (M 1). റോസെ പ്രഭുവാണ് ഇതിന് ക്രാബ് നെബുല എന്നു പേരിട്ടത്. അദ്ദേഹം ഇതിന്റെ രേഖാചിത്രം വരച്ചപ്പോൾ അതിനു ഒരു ഞെണ്ടിന്റെ രൂപം തോന്നിയതിനാലാണത്രെ ഈ പേര് നല്കിയത്. ഭൂമിയിൽ നിന്ന് ഏകദേശം 6500 പ്രകാശവർഷം അകലെ കിടക്കുന്ന ക്രാബ് നെബുലയുടെ വ്യാസം ഏതാണ്ട് 11 പ്രകാശവർഷമാണ്. വളരെ ശക്തിയേറിയ വികിരണതരംഗങ്ങൾ പുറപ്പെടുവിക്കുന്ന ഒരു ബഹിരാകാശ വസ്തു കൂടിയാണ് ക്രാബ് നെബുല.
ഒരു പക്ഷെ ജ്യോതിശാസ്ത്രജ്ഞർ ഏറ്റവും കൂടുതൽ നിരീക്ഷണങ്ങൾക്കു വിധേയമാക്കിയ നെബുലയും ക്രാബ് നെബുല തന്നെയായിരിക്കും. ഇക്കാരണത്താലാകും ആദ്യമായി തിരിച്ചറിഞ്ഞ പൾസാർ ക്രാബ് പൾസാർ ആയത്. ഇപ്പോൾ ആദ്യമായി ഒരു ഉൽകൃഷ്ട മൂലകത്തിന്റെ സാന്നിദ്ധ്യം  പ്രകടമാക്കിക്കൊണ്ട് അത് വീണ്ടും വാർത്തയാകുന്നു. നെബുലയിലെ താരതമ്യേന തണുത്ത ധൂളീപടലങ്ങൾ നിറഞ്ഞ പ്രദേശത്താണ് ആഗോൺ ഹൈഡ്രൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളത്.  ലണ്ടൻ യൂണിവേഴ്സിറ്റി കോളെജിലെ പ്രൊഫസർ മൈക്ക് ബാർലോവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ആർഗോണിന്റെ തന്മാത്രാ രൂപത്തിലോ സംയുക്ത രൂപത്തിലോ ബഹിരാകാശത്ത് കണ്ടെത്തുന്നത് ആദ്യമായാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ദൗത്യം അവസാനിപ്പിച്ച ഹെർഷൽ ബഹിരാകാശ ദൂരദർശിനിയിൽ നിന്നും ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്താണ് അവർ ഈ നിഗമനത്തിൽ എത്തിയത്.

 

താപനില കൂടിയ തിളക്കമേറിയ ബഹിരാകാശ പദാർത്ഥങ്ങളെ കുറിച്ചു പഠിക്കാൻ ദൃശ്യപ്രകാശം തന്നെ ഉപയോഗിക്കാമെങ്കിലും താരതമ്യേന ഇരുണ്ട ധൂളീപടലങ്ങൾ നിറഞ്ഞ പ്രദേശങ്ങളെ കുറിച്ചു പഠിക്കാൻ ഇൻഫ്രാറെഡ് വികിരണങ്ങളാണ് ഉപയോഗിക്കാറുള്ളത്. ഇൻഫ്രാറെഡ് കിരണങ്ങൾ ഉപയോഗിച്ച് പ്രപഞ്ചത്തെ പഠിക്കുക എന്നതായിരുന്നു ഹെർഷൽ ബഹിരാകാശ ദൂരദർശിനിയുടെ ദൗത്യം. 2009 മെയ് 14ന് ആകാശത്തെത്തിയ ഹെർഷൽ 2013 ഏപ്രിൽ 29 വരെയുള്ള കാലയളവിൽ 35000ലേറെ നിരീക്ഷണങ്ങളാണ്  നടത്തിയിട്ടുള്ളത്. നെബുലകളുടെ ഉൾഭാഗങ്ങളെയും ധൂളീപടലങ്ങൾ നിറഞ്ഞ ഇരുണ്ട ഭാഗങ്ങളെയും കുറിച്ചുള്ള നിരവധി വിവരങ്ങളാണ് ഇതിലൂടെ നമുക്കു ലഭിച്ചത്.
ബഹിരാകാശ പദാർത്ഥങ്ങളിൽ നിന്നും പുറത്തു വരുന്ന വിദ്യുത് കാന്തിക

 

തരംഗങ്ങളുടെ വർണ്ണരാജി വിശകലനം ചെയ്താണ് അവയിലടങ്ങിയിരിക്കുന്ന പദാർത്ഥങ്ങളെ കുറിച്ചു മനസ്സിലാക്കുന്നത്. ക്രാബ് നെബുലയുടെ ചില പ്രത്യേക ഭാഗങ്ങളിൽ നിന്നും വളരെയേറെ ശക്തികൂടിയ വികിരണങ്ങളെ വിശകലനം ചെയ്തതിൽ നിന്നാണ് അവിടെ തന്മാത്രാരൂപത്തിലുള്ള ആർഗോൺ ഹൈഡ്രൈഡ് അയോണുള്ളകൾ ഉള്ളതായി തെളിഞ്ഞത്. നെബുലയുടെ കേന്ദ്രത്തിലെ ന്യൂട്രോൺ നക്ഷത്രത്തിൽ നിന്നു വരുന്ന ശക്തിയേറിയ ഊർജ്ജകണങ്ങൾ ആർഗോൺ ആറ്റങ്ങളെ അയണീകരിക്കുകയും ഇവ പിന്നീട് ഹൈഡ്രജൻ തന്മാത്രകളുമായി ചേർന്ന്  ആർഗോൺ ഹൈഡ്രൈഡ് അയോണുകളായി (ArH+) മാറുകയുമാണ് ചെയ്യുന്നത്.
പ്രകൃതിയിൽ ആർഗോൺ എങ്ങനെ രൂപംകൊണ്ടു എന്നതിനെ കുറിച്ചുള്ള പഠനങ്ങൾക്ക് ഈ പുതിയ കണ്ടെത്തൽ സഹായകരമാവുമെന്നാണ് കരുതപ്പെടുന്നത്.

സ്പിറ്റ്സർ നുള്ളിയെടുത്ത സൂര്യകാന്തി

 

വളരെ മനോഹരമായ ഒരു സ്പൈറൽ ഗാലക്സിയാണ് സൺഫ്ലവർ ഗാലക്സി.

M 51 എന്ന ഗാലക്സി ഗണത്തിലെ ഒരു ഗാലക്സിയാണ് സൺഫ്ലവർ. ഭൂമിയിൽ നിന്ന് 37 പ്രകാശവർഷം അകലെ കിടക്കുന്ന ഇത് വിശ്വകദ്രു (Canis Venatici) എന്ന നക്ഷത്രഗണത്തിന്റെ ദിശയിലാണ് കാണപ്പെടുന്നത്. ചാൾസ് മെസ്സിയറിന്റെ സുഹൃത്തായ പിയറി മഖെയിൻ എന്ന ജ്യോതിശാസ്ത്രജ്ഞൻ 1779 ജൂൺ 4നാണ് ഈ ഗാലക്സിയെ കണ്ടെത്തുന്നത്. അന്നേ ദിവസം തന്നെ മെസ്സിയർ അദ്ദേഹത്തിന്റെ കാറ്റലോഗിൽ അറുപത്തിമൂന്നാമത്തെ  ബഹിരാകാശവസ്തുവായി ഇതിനെ രേഖപ്പെടുത്തി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ റോസ് പ്രഭു ഇതിന്റെ സ്പൈറൽ ഘടന കണ്ടെത്തി. ആദ്യമായി തിരിച്ചറിഞ്ഞ 14 സ്പൈറൽ ഗാലക്സികളിൽ ഒന്നാണിത്. 1971മെയ് മാസത്തിൽ സൺഫ്ലവർ ഗാലക്സിയിലൊരു സൂപ്പർനോവയെ കണ്ടെത്തി.

ഒരു ഗ്രഹം രൂപം കൊള്ളാൻ പോകുന്നു

എങ്ങനെയാണ് ഒരു ഗ്രഹം ഉണ്ടാകുന്നത്? നക്ഷത്രരൂപീകരണത്തിനു ശേഷം ബാക്കി വരുന്ന പദാർത്ഥങ്ങൾ വീണ്ടും പുതിയ നക്ഷത്രത്തിനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കും. ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്കുന്ന പദാർത്ഥങ്ങൾ പരസ്പരം കൂട്ടിയിടിച്ചും കൂടിച്ചേർന്നും കൂടുതൽ വലുതാവുന്നു. ഇങ്ങനെയാണ് ഒരു ഗ്രഹം രൂപം കൊള്ളുന്നത്. ഗ്രഹരൂപീകരണ വേളയിൽ അതില്‍ വീഴാതെ പോകുകയും എന്നാൽ അവയുടെ ആകർഷണ വലയത്തിൽ പെട്ടുപോകുകയും ചെയ്യുന്ന വസ്തുക്കളാണ് ഉപഗ്രഹങ്ങളായി മാറുന്നത്. ഇതിലും പെടാത്തവ ഛിന്നഗ്രഹങ്ങളും മറ്റുമാകുന്നു. നമ്മുടെ സൌരയൂഥത്തിൽ ഇങ്ങനെ ആദ്യം രൂപം കൊണ്ട ഗ്രഹം വ്യാഴമാണത്രെ.

ഇത്തരത്തിലുള്ള ഒരു ഗ്രഹരൂപീകരണ പ്രകൃയക്ക് നേരിട്ടുള്ള ഒരു തെളിവ് ലഭിച്ച സന്തോഷത്തിലാണ്  ജ്യോതിശാസ്ത്രജ്ഞരിപ്പോൾ. തെക്കെ അർദ്ധഗോളത്തിലുള്ളവർക്ക് കാണാൻ കഴിയുന്ന ഒരു നക്ഷത്ര ഗണമാണ് കേദാരം (chamaeleon). ഇതിലെ ഒരു സാധാരണ നക്ഷത്രമാണ് T Cha. ഭൂമിയിൽ നിന്ന് 350 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ പ്രായം ഏതാണ്ട് ഏഴ് മില്ല്യൻ വർഷങ്ങളാണ്. ഈ നക്ഷത്രത്തിന്റെ ചുറ്റുമുള്ള പദാർത്ഥങ്ങൾക്കിടയിലാണ് ഒരു ഗ്രഹ ഡിസ്ക് രൂപം കണ്ടെത്തിയിരിക്കുന്നത്. 20 മില്യൻ കിലോമീറ്ററോളം ദൂരത്തിൽ വ്യാപിച്ചു കിടക്കുന്ന ധൂളീപടലത്തിനിടയിൽ നക്ഷത്രത്തിൽ നിന്ന് 1.1 മില്യൻ കി.മീറ്റർ അകലെയായാണ് പുതിയ ഡിസ്ക് കണ്ടെത്തിയിട്ടുള്ളത്. ഇത് ഇനിയും വളരെ കൂടുതൽ ഗ്രഹശകലങ്ങളെ പിടിച്ചെടുക്കുകയാണെങ്കിൽ ബ്രൌൺ ഡ്വാർഫ് ഇനത്തിൽ പെട്ട ഒരു നക്ഷത്രമാകാനും സാദ്ധ്യതയുണ്ട്. നമ്മുടെ വ്യഴം കുറെ കൂടി പദാർത്ഥങ്ങൾ പിടിച്ചെടുത്തിരുന്നു എങ്കിൽ ഇത്തരത്തിലുള്ള ഒരു നക്ഷത്രമായി മാറുമായിരുന്നത്രെ. അടുത്ത പരിണാമം എന്താകുമെന്ന് കാത്തിരുന്ന് കാണാമെന്ന തീരുമാനത്തിലാണ് ശാസ്ത്രജ്ഞർ.


നേരത്തെ തന്നെ ഇത്തരം പഠനത്തിന് അനുയോജ്യമായ നക്ഷത്രം T cha ആണെന്ന് തീരുമാനിച്ചിരുന്നു എന്ന് ജർമ്മനിയിലെ മാർക്സ് പ്ലാങ്ക് ഇൻസ്റ്റിട്യൂട്ടിലെ ശാസ്ത്രജ്ഞനും ഈ പഠനത്തിന് നേതൃത്വം നൽകിയവരിൽ ഒരാളുമായ ജൊഹാൻ ഒലോഫ്സൺ പറഞ്ഞു. VLT ഉപയോഗിച്ച് നിരീക്ഷിക്കാൻ പറ്റുന്ന അകലത്തിലാണ് ഈ നക്ഷത്രം എന്നതാണ് ഇതിനു കാരണം.


യൂറോപ്യൻ സ്പേസ് ഓർഗനൈസേഷന്റെ VLT (Very Large Telescope) ആണ് ശാസ്ത്രസംഘം ഇതിനായി ഉപയോ‍ഗിച്ചത്.

ഇതാ ഭൂമിയിൽ വീണ്ടുമൊരമ്പിളിത്തുണ്ട്

 

മാനത്തുനിന്നു ചിരിക്കുന്ന അമ്പിളിമാമന്റെ ഒരു തുണ്ടെങ്ങാൻ വീണുകിട്ടിയെങ്കിൽ, പളുങ്കുഗോട്ടികളോടൊപ്പം ചില്ലുഭരണിയിലിട്ടു സൂക്ഷിച്ചുവെക്കാമായിരുന്നു! എന്റെ ബാല്യകൗതുകങ്ങളിൽ ഒന്നായിരുന്നു ഇതും. പിന്നീട് നമ്മുടെ മാമന്മാരിൽ ചിലർ ചന്ദ്രനിൽ പോയി അവിടത്തെ കല്ലും മണ്ണുമെല്ലാം വാരിക്കൊണ്ടുവന്നു എന്ന അറിവിന്റെ വളർച്ചയിൽ വിചാരിച്ചപോലെ ഭംഗിയുള്ളവല്ല അവയെന്നു തിരിച്ചറിഞ്ഞു. അറിവിന്റെ കൗതുകങ്ങൾ അവയിൽ മറഞ്ഞു കിടപ്പുണ്ട് എന്ന തിരിച്ചറിവ് ഇതോടൊപ്പം രൂപംകൊള്ളുകയും ചെയ്തു. അതുകൊണ്ട് ജലാശയത്തിൽ പ്രതിബിംബിക്കുന്ന അമ്പിളിയെ കാണുമ്പോഴുണ്ടാകുന്ന കൗതുകം തന്നെയാണ് അവിടെയുള്ള പദാർത്ഥങ്ങളുടെ സാമ്പിളുകൾ ഭൂമിയിൽ കണ്ടെത്തി എന്നറിയുമ്പോഴും ഉണ്ടാകുന്നത്. ഇതാ ആ കൂട്ടത്തിലേക്ക് പുതിയ ഒരു വാർത്ത കൂടി വന്നിരിക്കുന്നു.

ചന്ദ്രനിൽ നിന്നും ഭൂമിയിലേക്കു കൊണ്ടുവന്ന ശിലാശകലങ്ങളിൽ കണ്ടെത്തിയ ധാതുക്കളായിരുന്നു armalcolite, pyroxferroite, tranquillityite എന്നിവ. ഇവയിൽ ആദ്യം പറഞ്ഞ രണ്ടെണ്ണവും ചാന്ദ്രശിലകൾ ഭൂമിയിലെത്തി പത്തു വർഷം തികയുന്നതിനു മുമ്പുതന്നെ ഭൂമിയിൽ നിന്നും കണ്ടെത്തിയിരുന്നു. ചന്ദ്രനിൽ അപ്പോളൊ 11 ചെന്നിറങ്ങിയ ട്രാൻഗുലിറ്റി ബേസിന്റെ സ്മരണക്കുവേണ്ടി ട്രാൻഗുലിറ്റൈറ്റ് എന്നു പേരു നൽകിയിരിക്കുന്ന ധാതു ഇതുവരെയും ഭൂമിയിൽ നിന്നും കണ്ടെത്താനായിരുന്നില്ല. ഇതാ ഇപ്പോൾ അതും സംഭവിച്ചിരിക്കുന്നു.

പടിഞ്ഞാറൻ ആസ്ത്രേലിയയിലെ ആറു വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നായിട്ടാണ് വളരെ നേരിയ അളവിൽ tranquillityite കണ്ടെത്തിയിരിക്കുന്നത്. പെർത്തിലുള്ള Curtin Universityലെ ബെർജർ റാസ്‌മൂസനും സംഘവുമാണ് ഇത് കണ്ടെത്തിയത്. ലഭിച്ച സാമ്പിളുകൾ തലമുടിയിഴയോളം കനവും ഏതാനും മൈക്രോണുകൾ മാത്രം നീളവുമുള്ളവയാണ്.

ഇരുമ്പ്, സിലിക്കൺ, ഓക്സിജൻ, ടൈറ്റാനിയം, സിർക്കോണിയം, യിട്രിയം എന്നീ മൂലകങ്ങളാണ് ഇതിലടങ്ങിയിരിക്കുന്നത്. ഇതിൽ യിട്രിയം ഭൂമിയിൽ വളരെ വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഒരു മൂലകമാണ്.

പണ്ടു പണ്ട് രണ്ട് അമ്പിളിമാമൻമാരുണ്ടായിരുന്നത്രെ!!!


ഇതൊരു മുത്തശ്ശിക്കഥയല്ല കേട്ടോ. ശാസ്ത്രജ്ഞന്മാർ കമ്പ്യൂട്ടർ മോഡലുകൾ ഉപയോഗിച്ച് സമർത്ഥിച്ച ഒരു ഭൂതകാല സംഭവത്തെ കുറിച്ചാണ്  പറയുന്നത്. ഏതാണ്ട് നാല് ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഭൂമിക്ക് രണ്ട് ചന്ദ്രന്മാരുണ്ടായിരുന്നത്രെ. പിന്നീട് അവ കൂട്ടിയിടിച്ച് ഒന്നായതാണ് ഇന്നു നാം കാണുന്ന ചന്ദ്രൻ എന്നു വിശദീകരിക്കുന്ന ഒരു പഠനം ആഗസ്റ്റ്  4ന്റെനാച്വർ മാഗസിനിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

ചന്ദ്രന്റെ ഭൂമിക്ക് അഭിമുഖമായ വശം മറുവശത്തെ അപേക്ഷിച്ച് പർവ്വതങ്ങളും ഗർത്തങ്ങളും കുറഞ്ഞ് കൂടുതൽ നിരപ്പായിരിക്കുന്നതിന്റെ കാരണം ഇതാണത്രെ. ദശലക്ഷക്കണക്കിനു വർഷങ്ങൾക്കു മുമ്പ് ചൊവ്വയോളം പോന്ന ഒരു പ്രാഗ്-ഗ്രഹം ഭൂമിയിൽ വന്നിടിച്ചതിന്റെ ഫലമായി തെറിച്ചു പോയ പദാർത്ഥങ്ങൾ കൂടിച്ചേർന്നാണ് ചന്ദ്രൻ ഉണ്ടായത് എന്നാണ് ചന്ദ്രോൽപത്തിയെ കുറിച്ച്  അംഗീകരിക്കപ്പെട്ട ഒരു സിദ്ധാന്തം. ഇങ്ങനെ തെറിച്ചു പോയ ശകലങ്ങൾ രണ്ടു ചന്ദ്രന്മാരായാണ് രൂപം കൊണ്ടത് എന്നാണ് പുതിയ പഠനത്തിൽ പറയുന്നത്. ഇതിൽ ചെറിയ ചന്ദ്രന്റെ വലിപ്പം വലിയതിന്റെ പതിമൂന്നിൽ ഒരു ഭാഗം മാത്രമായിരുന്നു.

ബർണെ യൂണിവേഴ്‌സിറ്റിയിലെ മാർട്ടിൻ ജൂട്സി, കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ എറിക് അസ്‌ഫോഗ് എന്നിവരാണ് ഈ പഠനത്തിന് നേതൃത്വം നൽകിയത്. പുതിയ കണ്ടെത്തലുകൾ ചന്ദ്രനെ കുറിച്ചുള്ള നിരവധി സമസ്യകൾക്ക് ഉത്തരം കണ്ടെത്താൻ സഹായിക്കുമെന്നാണ് കരുതുന്നത്.

ആകാശഗോളങ്ങളുടെ വേഗതയുമായി താരതമ്യപ്പെടുത്തിയാൽ ചെറിയ വേഗതയായ 8000k.m/h വേഗതയിലായിരുന്നു ഇവയുടെ കൂട്ടിയിടി. ഇതു കൊണ്ടു തന്നെ ആഘാത ഗർത്തങ്ങൾ രൂപം കൊള്ളുകയോ ശിലകൾ ഉരുകിച്ചേരുകയോ ഉണ്ടായില്ല. കുഞ്ഞുചന്ദ്രൻ ഇടിച്ച ഭാഗത്ത് ഇഴുകിച്ചേരുകയാണുണ്ടായത്. ഇതുകൊണ്ടാണ് ചന്ദ്രന്റെ ഇരുവശങ്ങളും ഘടനാപരമായി വ്യത്യസ്തത പുലർത്തുന്നത്. ഭൂസമീപവശം ലാവ ഉരുകിയൊലിച്ച് പരന്നതു പോലെയാണുള്ളത്. ഇവിടെ കാണുന്ന മൂലകങ്ങളും വ്യത്യസ്തമാണ്.  KREEP എന്നറിയപ്പെടുന്ന [potassium (K), rare-earth elements (REE) and phosphorus (P)] മൂലകങ്ങളാണ് ഇവിടെ സമൃദ്ധമായിട്ടുള്ളത്. എന്നാൽ കൂടുതൽ കാഠിന്യമേറിയതാണ് എതിർവശം.

ചന്ദ്രന്റെ ഇരുവശങ്ങളും തമ്മിലുള്ള ഈ വിഭിന്നത ബഹിരാകാശയുഗം തുടങ്ങിയ കാലം മുതലുള്ള സമസ്യയാണല്ലോ എന്ന്  അത്ഭുതം കൂറിയ ഫ്രാൻസിസ് നിമ്മൊയ്ക്കുള്ള മറുപടി കൂടിയാകുന്നു ഈ വെളിപ്പെടുത്തലുകൾ.

ആഗോളചാന്ദ്രവാരം

 

 

2009ൽ ലോകം അന്താരാഷ്ട്രജ്യോതിശാസ്ത്രവർഷമായി ആഘോഷിച്ചു. എന്നാൽ പിന്നീട് അതിനൊരു തുടർച്ച ഉണ്ടായില്ല. എങ്കിലും അതിരുകളില്ലാത്ത ജ്യോതിശാസ്ത്രജ്നന്മാരുടെ സംഘടന തുടർന്നുള്ള വർഷങ്ങളിൽ ഏപ്രിൽ മാസം അന്താരാഷ്ട്ര ജ്യോതിശസ്ത്രമാസമായി ആഘോഷിക്കാൻ തീരുമാനിച്ചു. അതനുസരിച്ച് ഈ ഏപ്രിൽ മാസം വ്യത്യസ്തമായ ചില പരിപാടികൾ അവർ ആ‍വിഷ്കരിച്ചിട്ടുണ്ട്. അതിലൊന്നാണ് ഏപ്രിൽ 10 മുതൽ 16 വരെ നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര ചാന്ദ്രവാരം. 


10 മുതൽ 16 വരെയുള്ള ദിവസങ്ങൾ ചന്ദ്രന്റെ മുഖത്തിനു വരുന്ന വ്യതിയാനങ്ങൾ നിരീക്ഷിക്കാൻ വളരെ അനുകൂലമാണ്. ടെലിസ്കോപ്പുപയോഗിക്കുന്നവർക്ക് ഗർത്തങ്ങളും മറ്റും ഓരോന്നോന്നായി നിരീക്ഷിച്ചു കണ്ടെത്തുന്നതിന് ഈ ദിവസങ്ങൾ ഉപയോഗിക്കാവുന്നതാണ്.

ഡീഓനീയിൽ പ്രാണവായു

 

 

ശനിയുടെ അറിയപ്പെടുന്ന 62 ഉപഗ്രഹങ്ങളിൽ ഒന്നാണ് ഡിഓനി.ശനിയിൽ നിന്നും 1,123 കി.മീറ്റർ അകലെയാണ് ഇതിന്റെ ഭ്രമണപഥം. ധാരാളം ഗർത്തങ്ങളും കിടങ്ങുകളുമുള്ള ഈ ഉപഗ്രഹം പാറകളാലും മഞ്ഞുകട്ടകളാലുമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ശനിയെ ഒരു പ്രാവശ്യം ചുറ്റിവരാൻ2.7ദിവസം എടുക്കുന്നു.

1684ൽ ജിയോവന്നി കാസ്സിനിയാണ് ഡീഓനീയെ ആദ്യമായി കണ്ടെത്തുന്നത്. ഇപ്പോൾ ഈ ഉപഗ്രഹത്തിൽ തന്മാത്രാ ഓക്സിജന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് അദ്ദേഹത്തിന്റെ ഓർമ്മക്കു വേണ്ടി 1997ൽ നാസ വിക്ഷേപിച്ച കാസ്സിനി ബഹിരാകാശ പേടകവും! 2010ൽ ഈ പേടകം ഡീഓനീയുടെ സമീപത്തു കൂടി കടന്നുപോയപ്പോഴാണ് ശ്രദ്ദേയമായ ഈ നിരീക്ഷണം നടത്തിയത്.

ശനിയുടെ ശക്തമായ കാന്തികമണ്ഡലത്തിൽ നിന്നും ലഭിക്കുന്ന ഊർജ്ജം ഉപയോഗിച്ചാണത്രെ ഇവിടെ ഓക്സിജൻ തന്മാത്രകൾ രൂപം കൊള്ളുന്നത്. ശനിയുടെ കാന്തികമണ്ഡലത്തിൽ നിന്നും വരുന്ന ചാർജ്ജിതകണങ്ങൾ (charged ions) ഡീഓനീയിലെ മഞ്ഞുകട്ടകളിൽ ചെന്നിടിച്ച് അതിലെ ഓക്സിജൻ തന്മാത്രകളെ  
സ്വതന്ത്രമാക്കി അന്തരീക്ഷത്തിലേക്കു വിടുന്നു.

ഓക്സിജനും കാർബണും തമ്മിൽ രാസബന്ധനത്തിലേർപ്പെട്ട് രൂപം കൊള്ളുന്ന തന്മാത്രകളാണ് ജീവന്റെ അടിസ്ഥാനകണങ്ങളാവുന്നത് എന്നതു കൊണ്ട് ഈ കണ്ടെത്തൽ വളരെ നിർണ്ണായകമായാണ് ശാസ്ത്രജ്ഞർ കാണുന്നത്. വ്യാഴത്തിനും ശനിയ്ക്കും ശക്തമായ കാന്തികമണ്ഡലമുള്ളതിനാലും ഇവക്കു ചുറ്റും ധാരാളം മഞ്ഞുകട്ടകൾ നിറഞ്ഞ ഉപഗ്രഹങ്ങൾ ഉള്ളതിനാലും തുടർന്നുള്ള അന്വേഷണങ്ങൾ യൂറോപ്പ, എൻസിലാഡസ് തുടങ്ങിയ മറ്റു പല ഉപഗ്രഹങ്ങളിലേക്കും വ്യാപിക്കും എന്നു കരുതാവുന്നതാണ്.

കടപ്പാട്-bahirakasam.blogspot.in

അവസാനം പരിഷ്കരിച്ചത് : 10/25/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate