অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നാടന്‍ കളികളും വിനോദങ്ങളും

നാടന്‍ കളികളും വിനോദങ്ങളും

പ്രാദേശികവും ഭാഷാപരവുമായ വകഭേദങ്ങളോടുകൂടിയതും ഗ്രാമീണ ജീവിതരീതികളുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നതുമായ കളികളും വിനോദങ്ങളും. മുഖ്യധാരാകളികളെപ്പോലെ (popular games) കണിശവും വ്യക്തവുമായ നിയമങ്ങള്‍ക്കുള്ളില്‍ ഒതുങ്ങുന്നതല്ല നാടന്‍ കളികള്‍; അതാത് ദേശത്തിനും ഭാഷയ്ക്കും ലിംഗത്തിനും അനുസരിച്ച് അവ മാറിക്കൊണ്ടിരിക്കുന്നു. ഒപ്പം, കാലാനുസൃതമായി പരിവര്‍ത്തനവിധേയമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

മനുഷ്യന്‍ തിരിച്ചറിയപ്പെടുന്നത് സംസ്കാരങ്ങളിലൂടെയും സാമൂഹിക പെരുമാറ്റങ്ങളിലൂടെയുമാണ്. ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ഭക്ഷണം, ഉത്സവങ്ങള്‍ തുടങ്ങിയവയെപ്പോലെതന്നെ കളികള്‍ക്കും വിനോദങ്ങള്‍ക്കും സവിശേഷസ്ഥാനമുണ്ട്. ക്രീഡാ വിനോദങ്ങള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജീവിതത്തിന്റെ നാനാരംഗങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ സ്വഭാവം മിക്കപ്പോഴും അവരുടെ വിനോദങ്ങളില്‍ നിന്നും മനസ്സിലാക്കാനാകുമെന്ന് വാഷിംങ്ടണ്‍ ഇര്‍വിങ്ങിനെപ്പോലുള്ള സാമൂഹ്യശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മനുഷ്യന്റെ കായികവും മാനസികവുമായ ശേഷിയും പ്രവര്‍ത്തനരീതിയും അവരുടെ കളികളുടെയും വിനോദങ്ങളുടെയും അപഗ്രഥനത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ നാടോടി വിജ്ഞാനീയത്തില്‍ നാടന്‍കളികളെ സംബന്ധിച്ച പഠനങ്ങളും അവയുടെ ക്രോഡീകരണവും പ്രസക്തമാണ്. ആദ്യകാലങ്ങളില്‍ ഇവയ്ക്ക് അര്‍ഹമായ പ്രാധാന്യം ലഭിച്ചിരുന്നില്ല. എന്നാല്‍, മനുഷ്യന്റെ പ്രവര്‍ത്തനമണ്ഡലങ്ങളിലൊക്കെയും നാടോടി വിജ്ഞാനീയത്തിന് ബന്ധങ്ങളുണ്ടെന്ന ധാരണ നിലവില്‍ വന്നതോടെ ഫോക്ലോറിന്റെ പരിധിയില്‍ കളികളും വിനോദങ്ങളുമെല്ലാം ഉള്‍പ്പെട്ടു.

ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും

മാനുഷികമായ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാംതന്നെ ഏതെങ്കിലും തരത്തിലുള്ള ധര്‍മം നിര്‍വഹിക്കാനുണ്ടാകും. മനസ്സിന് ഉന്മേഷവും ആഹ്ലാദവും പ്രദാനം ചെയ്യുക എന്നതാണ് നാടന്‍ കളികളുടെയും വിനോദങ്ങളുടെയും പ്രധാന ഉദ്ദേശ്യം. ചില കളികളും വിനോദങ്ങളുമെല്ലാം ബുദ്ധിപരമായ വികാസത്തിന് വഴിയൊരുക്കുന്നു. ആലോചനാപൂര്‍വം ചെയ്യുക എന്ന ലക്ഷ്യം അവയ്ക്കുണ്ട്. ചതുരംഗം, നായയും പുലിയും കളി തുടങ്ങിയ കളികളെല്ലാം ഇത്തരം ധര്‍മങ്ങളാണ് നിര്‍വഹിക്കുന്നത്. ഗണിതശാസ്ത്രയുക്തിയുമായി ഇവയെ ബന്ധപ്പെടുത്താവുന്നതാണ്. 17-ാം ശ.-ത്തില്‍ പാസ്കല്‍, ഫെര്‍മാ തുടങ്ങിയ ഗണിതശാസ്ത്രജ്ഞരുടെ അന്വേഷണ വിഷയമായിരുന്നു ഇത്. ഇന്ദ്രീയബോധം അഥവാ അനുഭവജ്ഞാനം വര്‍ധിപ്പിക്കാന്‍ ചില കളികള്‍ക്കും വിനോദങ്ങള്‍ക്കും കഴിവുണ്ട്. ഒളിച്ചു കളികള്‍, പൂഴ്ത്തിക്കളികള്‍ തുടങ്ങിയ കളികളുടെ ധര്‍മം ഇതാകുന്നു. ഇത്തരം കളികളിലൂടെ ലക്ഷ്യസ്ഥാനം സൂക്ഷ്മമായി ഗ്രഹിച്ച് ലക്ഷ്യം പിഴയ്ക്കാതെ പ്രയോഗിക്കാനുള്ള കഴിവ് വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നു.

പ്രതിപക്ഷബഹുമാനം, നിയമവിധേയത്വം, ക്രിയാത്മകമായ അഭിരുചി തുടങ്ങിയവയാണ് നാടന്‍കളികളുടെയും വിനോദങ്ങളുടെയും മറ്റുചില ധര്‍മങ്ങള്‍.

സമൂഹജീവി എന്ന നിലയ്ക്ക് മനുഷ്യന്‍ അനുഭവിക്കുന്ന സമ്മര്‍ദങ്ങളില്‍നിന്ന് രക്ഷനേടാനുള്ള, സമൂഹം അനുവദിച്ച മാര്‍ഗങ്ങളില്‍ ഒന്നാണ് നാടന്‍കളികളെന്ന വാദമുണ്ട്. പരസ്പരം കീഴ്പ്പെടുത്താനുള്ള വാസനയുടെ സഫലീകരണവുമാണിത്. ഇതിനെല്ലാം പുറമേ ജീവിതായോധനത്തിനായുള്ള ബാലപാഠങ്ങളായും അത് കണക്കാക്കപ്പെടുന്നു. സമൂഹത്തിലെ വൈരുധ്യങ്ങളുടെ അബോധതലത്തിലുള്ള സമതുലനവും നാടന്‍ കളികളുടെ ധര്‍മമാണ്. കൃത്യമായ നിയമങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ ഒരു സംഘം മറ്റൊന്നിനെ കീഴ്പ്പെടുത്തുന്നതാണ് മിക്ക കളികളിലും കാണാനാകുന്നത്. വിഭിന്ന കൂട്ടായ്മകള്‍ക്കിടയിലുള്ള അധിനിവേശ വാഞ്ഛ, കളിയിലൂടെ സമീകരിക്കുന്ന, അഥവാ കളിയിലൂടെ ഉണര്‍ത്തിയവസാനിപ്പിക്കുന്ന രീതി ഈ കളികളില്‍ കാണാം.

കളികള്‍ക്ക് നാടകങ്ങളുടേതായ ഒരു ധര്‍മമുണ്ടെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ലെഫ് സെമിയോനോവിഷിനെപോലുള്ള സാമൂഹ്യശാസ്ത്രജ്ഞര്‍ നാടന്‍കളികളെയും നാടകങ്ങളെയും ബന്ധപ്പെടുത്തി നടത്തിയ പഠനങ്ങള്‍ ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നു. ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കളികളില്‍ നടനത്തെ ഒളിപ്പിച്ച് കളിനിയമങ്ങളെ പുറത്തു കാണിക്കുന്നു. നാടകങ്ങളിലാകട്ടെ, നേരെ തിരിച്ചാണ് സംഭവിക്കുന്നത്.

നാടന്‍കളികള്‍ ഒരുതരം അനുഷ്ഠാനം തന്നെയാണെന്നും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. പ്രാദേശികമോ മതപരമോ ആയ സംസ്കാരങ്ങളുടെ ദാനമായി തലമുറകളിലൂടെ കൈമാറ്റം ചെയ്തു പോരുന്ന നാടന്‍കളികളും വിനോദങ്ങളും ഇതിന്റെ സാക്ഷ്യങ്ങളാണ്. കേരളീയ പരിസരത്തില്‍ ഇതിന് ധാരാളം ഉദാഹരണങ്ങള്‍ കാണാം. നാടന്‍കളികള്‍ മനുഷ്യന്റെ അടക്കിവച്ച ലൈംഗികതൃഷ്ണയുടെ ബഹിര്‍പ്രകടനങ്ങളാണെന്നവാദവും നിലനില്ക്കുന്നു.

ചരിത്രം

നാടന്‍ വിനോദങ്ങള്‍ക്ക് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. അതിപ്രാചീന കാലഘട്ടത്തിലെ മനുഷ്യരുടെ വിനോദങ്ങളെക്കുറിച്ച് ഊഹിക്കുവാനും സങ്കല്പിക്കുവാനും മാത്രമേ സാധിക്കു. എങ്കിലും, ഇതിഹാസങ്ങളുടെയും പുരാണങ്ങളുടെയും കാലംതൊട്ടെങ്കിലും ചില ക്രീഡാവിനോദങ്ങളെക്കുറിച്ചുള്ള സൂചനകളും വിവരങ്ങളും ലഭ്യമാണ്.

ഗ്രീക്കു പുരാണങ്ങളിലും ഇതിഹാസങ്ങളിലുമെല്ലാം കായിക മത്സരങ്ങളെക്കുറിച്ച് പരാമര്‍ശങ്ങള്‍ കാണാം. ഹെര്‍ക്കുലീസ് എന്ന വീരപരാക്രമി ലെപ്രേസസുമായി മത്സരങ്ങള്‍ നടത്തിയതിനെപ്പറ്റി യവനപുരാണങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഗ്രീക്കുപുരാണങ്ങളില്‍ ആയുധങ്ങള്‍ കൊണ്ടുള്ള വിവിധ കളികള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

ക്രീഡാവിനോദങ്ങളെക്കുറിച്ച് ഹൈന്ദവപുരാണങ്ങളിലും ഇതിഹാസങ്ങളിലും സ്മൃതികളിലും മറ്റും പരാമര്‍ശങ്ങള്‍ കാണാം. 'ദ്യുതം' എന്ന കളിയെക്കുറിച്ച് സ്മൃതികളിലും പുരാണങ്ങളിലുമൊക്കെ പറയുന്നുണ്ടെങ്കിലും മഹാഭാരതത്തിലാണ് അതിന്റെ വിവിധ വശങ്ങള്‍ ആഖ്യാനം ചെയ്തിട്ടുള്ളത്. സഭാപര്‍വത്തില്‍ ദ്യൂതത്തെപ്പറ്റി വിവിധ അധ്യായങ്ങളിലായി വിശദമായ പരാമര്‍ശമുണ്ട്. കൂര്‍മപുരാണം, ബ്രഹ്മപുരാണം, ശ്രീമദ് ഭാഗവതം എന്നിവയില്‍ ചൂതുകളിയെപ്പറ്റിയുള്ള പരാമര്‍ശമുണ്ട്. പന്തയങ്ങളും ശക്തിപരീക്ഷണങ്ങളും പുരാണാദികളില്‍ കണ്ടെത്തുവാന്‍ കഴിയും.

ക്രീഡാവിനോദങ്ങളെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങള്‍ സംഘകാല കൃതികളിലും ഉണ്ട്. ചിലപ്പതികാരം അഞ്ചാം ഗാഥയില്‍ കൈകൊട്ടിക്കളിയും കൈകോര്‍ത്തുപിടിച്ച് വട്ടം ചുറ്റിക്കളിയും നടത്തിയതിനെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. മണിമേഖലയില്‍ പരാമര്‍ശിക്കപ്പെട്ട ഒരു കളിയാണ് കത്തുകക്കരുത്ത് (പന്തുകളി). വട്ടുകളി, ചൂതുകളി എന്നിവയും അതിലെ വര്‍ണനാവിഷയങ്ങളാണ്. അകം കവിതകളില്‍ കപിലര്‍, ഊഞ്ഞാലാട്ടത്തെപ്പറ്റി വര്‍ണിക്കുന്നുണ്ട്.

പ്രാചീനകാലത്ത് നിലവിലുണ്ടായിരുന്നതും ഇന്നത്തെ തലമുറയ്ക്ക് കേള്‍ക്കാന്‍പോലും കഴിയാത്തവിധം തിരോധാനം ചെയ്യപ്പെട്ടതുമായ അനേകം ഗ്രാമീണവിനോദങ്ങളെക്കുറിച്ച് പഴയ നാടന്‍ പാട്ടുകളിലും തോറ്റം പാട്ടുകളിലും തുള്ളല്‍പ്പാട്ടുകളിലും പരാമര്‍ശമുണ്ട്.

ഉത്തരകേരളത്തിലെ ജനകീയഗാനങ്ങളായ പാട്ടുകഥകളില്‍ പലതരം വിനോദങ്ങളെയും നാടന്‍ കളികളെയും പറ്റി പരാമര്‍ശമുണ്ട്. പ്രാക്തനകേരളത്തിലെ വീരസാഹസവിനോദങ്ങളായ നായാട്ട്, കാളപൂട്ട് മത്സരം എന്നിവയെപ്പറ്റി ഈ ഗാനങ്ങളില്‍ ചില പരാമര്‍ശങ്ങളുണ്ട്. ജലക്രീഡകളിലൊന്നായ വള്ളം കളിയാണ് അവയില്‍ സൂചിപ്പിക്കപ്പെട്ടിട്ടുള്ള മറ്റൊരു വിനോദം. കൂടാതെ ചൂതുകളി, പകിടകളി എന്നിവയെപ്പറ്റിയും പറയുന്നു. മലബാറിലെ ജനകീയ സാഹിത്യപ്രസ്ഥാനമായ മാപ്പിളപ്പാട്ടുകളിലും നാടന്‍കളികളെക്കുറിച്ചുള്ള പരാമര്‍ശം കാണാം. നായാട്ട്, കാളപൂട്ട്, ദ്വന്ദ്വയുദ്ധം (Duel), ഉത്സവക്കളികള്‍ (festival games) തുടങ്ങിയവയെക്കുറിച്ചെല്ലാം മാപ്പിളപ്പാട്ടുകളില്‍ പ്രതിപാദിക്കുന്നുണ്ട്.

നാടന്‍കളികളെയും വിനോദങ്ങളെയുംകുറിച്ചുള്ള പഠനവും അവയുടെ ക്രോഡീകരണവും 19-ാം ശ.-ത്തിന്റെ തുടക്കത്തില്‍ത്തന്നെ ആരംഭിച്ചു. യൂറോപ്യന്‍ ദേശീയതയുമായി ബന്ധപ്പെട്ട സ്മാരകങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ആലീസ് ബെര്‍ത്ത എന്ന ഇംഗ്ളീഷ് സാമൂഹ്യശാസ്ത്രജ്ഞയാണ് ഇതിന് തുടക്കം കുറിച്ചത്. അക്കാലത്ത് ഇംഗ്ലണ്ടിലും സ്കോട്ട്ലന്‍ഡിലും പ്രചാരത്തിലുണ്ടായിരുന്ന നാടന്‍കളികള്‍ ഇവര്‍ നേരില്‍ കണ്ട് മനസ്സിലാക്കിയാണ് ക്രോഡീകരണം പൂര്‍ത്തിയാക്കിയത്. ആലീസിന്റെ ഈ ഉദ്ദ്യമം ഫോക്ലോറില്‍ നാടന്‍ കളികളുടെ പ്രാധാന്യം എന്തെന്ന് മനസ്സിലാക്കുന്നതിനും ഇതു സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ക്കും പ്രചോദനമാവുകയും ചെയ്തു. ഇക്കാലത്തുതന്നെ, അമേരിക്കയില്‍ വില്യം വെല്‍സ് ന്യൂവെല്‍ നടത്തിയ പഠനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.

19-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തിലാണ് നാടന്‍കളികളെക്കുറിച്ചുള്ള ആധികാരികഗ്രന്ഥങ്ങള്‍ പുറത്തിറങ്ങുന്നത്. ഇയോണ്‍ പീറ്ററിന്റെ ചില്‍ഡ്രന്‍സ് ഗെയിംസ് ഇന്‍ സ്ട്രീറ്റ് ആന്‍ഡ് പ്ലെയ്സ് ആണ് ഇതില്‍ ആദ്യത്തേതായി പരിഗണിക്കപ്പെടുന്നത്. റോജര്‍ കെലോയിസിന്റെ മാന്‍, പ്ലെ ആന്‍ഡ് ഗെയിംസ് ഇന്നും പ്രചാരത്തിലുള്ള ഒരു ആധികാരിക റഫറന്‍സ് ഗ്രന്ഥമാണ്.

ആധുനികകാലത്ത് സാങ്കേതികരംഗത്തുണ്ടായ വളര്‍ച്ച നാടന്‍ കളികളുടെയും വിനോദങ്ങളുടെയും ക്രോഡീകരണത്തിന് ഏറെ സഹായകരമായിട്ടുണ്ട്. വീഡിയോ സാങ്കേതികവിദ്യ ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്താണ് ഇന്ന് പല കളികളും ക്രോഡീകരിക്കുന്നത്. ഇത് നാടന്‍കളികളെ കൂടുതല്‍ ജനകീയമാക്കിയിട്ടുണ്ട്. നാടന്‍കളികള്‍ മനസ്സിലാക്കുന്നതിനുള്ള പ്രാദേശികവും ഭാഷാപരവുമായ തടസ്സങ്ങളെ അതിജീവിക്കുവാനും ഇതുമൂലം സാധിച്ചിട്ടുണ്ട്. ഒരുകാലത്ത് ഏതാനും പ്രദേശങ്ങളില്‍മാത്രം പ്രചാരത്തിലുണ്ടായിരുന്ന കളികള്‍ ഇതുമൂലം കൂടുതല്‍ ജനകീയമാവുകയും മുഖ്യധാരാ കളികളുടെ (popular games) കൂട്ടത്തില്‍ ഉള്‍പ്പെടുകയും ചെയ്തിരിക്കുന്നു. ഖൊ-ഖൊ ഇതിന് മികച്ചൊരുദാഹരണമാണ്. ഗ്രാമീണര്‍ക്ക് മാത്രം പരിചിതമായിരുന്ന ഈ കളി ഇന്ന് പല രാജ്യങ്ങളുടെയും ദേശീയ കായിക വേദികളിലെ സ്ഥിരം ഇനമായി മാറിയിരിക്കുന്നു.

നാടന്‍കളികളും വിശ്വാസങ്ങളും

കളികളെയും വിനോദങ്ങളെയും കുറിച്ച് പല വിശ്വാസങ്ങളും നിലവിലുണ്ട്.

ചില കളികള്‍ ശ്രീകരങ്ങളും മററു ചിലത് അശ്രീകരങ്ങളുമാണെന്ന വിശ്വാസം ഇന്നും നിലനില്ക്കുന്നു. പെണ്‍കുട്ടികള്‍ ഒരു കാല്‍ മടക്കി 'കൊത്തന്‍ മാടിക്കളി'യില്‍ ഏര്‍പ്പെടുമ്പോള്‍ മുതിര്‍ന്നവര്‍ അവരെ ഗുണദോഷിക്കാറുണ്ട്. കൊത്തന്‍കളിയും നക്കിക്കളിയും ശുഭകരമായ വിനോദമല്ലെന്നാണ് നാടന്‍ വിശ്വാസം. ഭവനങ്ങളില്‍ ഐശ്വര്യക്ഷയവും ദാരിദ്യ്രവുമുണ്ടാകുവാന്‍ ഇതുപോലുള്ള വിനോദങ്ങള്‍ ഹേതുവാകുമത്രെ.

ചൂതുകളി, ചതുരംഗക്കളി എന്നിവയെ സംബന്ധിച്ചും ഇത്തരം വിശ്വാസങ്ങള്‍ നിലനില്ക്കുന്നതായി കാണാവുന്നതാണ്. ഈ കളികള്‍ ബഹിഷ്കരിക്കാന്‍ മനുസ്മൃതിയില്‍ ആഹ്വാനമുണ്ട്.

ശുഭോദര്‍ക്കമെന്ന് കരുതപ്പെടുന്ന കളികളും വിനോദങ്ങളുമുണ്ട്. താലോലം കളി, തപ്പാണ്ടിക്കളി, ഊഞ്ഞാലാട്ടം, കൈകൊട്ടിക്കളി എന്നിവയൊക്കെ ശുഭകരമായ കളികളാണ്. അപായാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട നാടന്‍ കളികളും വിനോദങ്ങളുമെല്ലാം ശുഭോദര്‍ക്കമെന്നാണ് വിശ്വാസം.

വര്‍ഗീകരണം

നാടന്‍കളികളെയും വിനോദങ്ങളെയും അവയുടെ ധര്‍മം, സ്വഭാവം, കളിരീതി, കളിക്കുന്നവരുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തില്‍ പല രീതിയില്‍ തരംതരിച്ചിട്ടുണ്ട്.

വിപുലവും സങ്കീര്‍ണവുമായ അര്‍ഥത്തില്‍ വിനോദങ്ങളെ കായികവിനോദം, മാനസികവിനോദം, കലാവിനോദം, ഭാഷാ വിനോദം എന്നിങ്ങനെ തരംതിരിക്കാവുന്നതാണ്. സാമൂഹിക വിനോദങ്ങള്‍ ഇതിലെല്ലാം ഉള്‍പ്പെടുന്നതിനാല്‍ അതിനെ പ്രത്യേക വിഭാഗങ്ങളായി പരിഗണിക്കേണ്ടതില്ല. ശാരീരികമായ അധ്വാനവും ആരോഗ്യവും ആവശ്യപ്പെടുന്നതാണ് കായികവിനോദങ്ങള്‍. ചാട്ടം, ഓട്ടം, ശരീരത്തിന്റെ സന്തുലനം, വിവിധ അഭ്യാസമുറകള്‍ എന്നിവയെല്ലാം ഇതില്‍പ്പെടും. അനുകരണ കളികള്‍, അഭിനയ കളികള്‍ തുടങ്ങിയവ തൊട്ട് 'കളി'കളായ കലാപ്രകടനങ്ങളെല്ലാം കലാവിനോദങ്ങളാകുന്നു. ചതുരംഗക്കളി, പകിടകളി തുടങ്ങി പറയത്തക്ക ശാരീരികാധ്വാനം ആവശ്യമില്ലാത്തതും, എന്നാല്‍ മാനസിക ചിന്തയ്ക്ക് വകനല്കുന്നതുമായ വിനോദങ്ങളാണ് മാനസിക വിനോദങ്ങള്‍. വാങ്മയ രൂപത്തിലുളള മത്സരങ്ങളും അഭ്യാസങ്ങളും കൂട്ടക്ഷരപ്പാട്ടുകള്‍, മൊഴിത്തെറ്റുകള്‍, കടംകഥകള്‍ മുതലായവയാണ് ഭാഷാപരമായ വിനോദത്തില്‍പ്പെടുക.

രണ്ടു ഭാഗവും ഒരേരീതിയില്‍ കളിയില്‍ ഏര്‍പ്പെടുന്നതരം, ഒരു ഭാഗത്തിന്റെ കളി മുഴുമിപ്പിച്ചശേഷം മറുഭാഗത്തിന്റെ കളി ആരംഭിക്കുന്നതരം എന്നീ മട്ടിലും ഒരു വര്‍ഗീകരണമുണ്ട്. ആദ്യത്തേതില്‍ ഫുട്ബോള്‍, കബഡി, തലപ്പന്ത്, സെവന്റീസ് തുടങ്ങിയവ ഉള്‍പ്പെടുന്നു. ചെസ്സും തായകളിയുമെല്ലാം രണ്ടാമത്തെ വിഭാഗത്തിലാണ് പെടുന്നത്. സാഹസവിനോദങ്ങള്‍, കലഹക്കളികള്‍, കൗശലക്കളികള്‍, ഭാഗ്യക്കളികള്‍, പരതക്കളി, അന്വേഷണക്കളികള്‍, അനുകരണക്കളികള്‍ എന്നീ രീതിയിലും നാടന്‍ കളികളെയും വിനോദങ്ങളെയും തരംതിരിക്കാവുന്നതാണ്.

അങ്കപ്പോര്, കവണയേറ്, നായാട്ട് തുടങ്ങിയവയാണ് സാഹസവിനോദങ്ങള്‍. വിനോദപരമായ കലഹത്തിലും പിടിയിലും വലിയിലും കോലാഹലങ്ങളിലും പര്യവസാനിക്കുന്ന കളികളായ തുമ്പിതുള്ളല്‍, വലപിടിച്ചുകളി, കാളപ്പോര്, പോത്തോട്ടം തുടങ്ങിയവയാണ് കലഹക്കളികള്‍ക്കുദാഹരണങ്ങള്‍. ബുദ്ധിവികാസത്തിനുതകുന്ന കല്ലുകളികള്‍, ചീട്ടുകളികള്‍ തുടങ്ങിയവ കൗശലക്കളികളില്‍ ഉള്‍പ്പെടുന്നു. കളിയുടെ വിജയം അതിലുള്ള കൗശലത്തെയും നൈപുണ്യത്തെക്കാള്‍ വിധിയെയോ ഭാഗ്യത്തെയോ ആശ്രയിച്ചിരിക്കുന്ന വിനോദങ്ങളാണ് ഭാഗ്യക്കളികളില്‍ ഉള്‍പ്പെടുക. പകിടകളി, ചൂതുകളി തുടങ്ങിയവ ഉദാഹരണങ്ങള്‍. കുട്ടികളുടെ നാടന്‍വിനോദങ്ങളായ ഒളിച്ചുകളി, പൂഴ്ത്തിക്കളി തുടങ്ങിയവയാണ് അന്വേഷണക്കളികള്‍ക്കുദാഹരണങ്ങള്‍. തവളച്ചാട്ടം, കാക്കപ്പറക്കല്‍ തുടങ്ങിയ കളികള്‍ അനുകരണ ക്കളികളുടെ കൂട്ടത്തില്‍പ്പെടുന്നു.

കളി, കാലം, ദേശം

വിനോദങ്ങളും കളികളും ദേശകാലാദികള്‍ക്കും ശീതോഷ്ണ സ്ഥിതികള്‍ക്കും അനുരോധമായിട്ടുള്ളവയാണ്. ഭൂപ്രകൃതിപരമായ പ്രത്യേകതകളും കാലാവസ്ഥാഭേദങ്ങളും വിനോദങ്ങളുടെ സ്വഭാവത്തില്‍ വൈവിധ്യം സൃഷ്ടിക്കുന്നു. പൂഴി പ്രദേശത്തുള്ളവര്‍ പൂഴികൊണ്ടുള്ള കളികളില്‍ ഏര്‍പ്പെടുന്നത് കാണാം. എന്നാല്‍ മറ്റിടങ്ങളില്‍ പൂഴിക്കളികള്‍ സര്‍വസാധാരണമായിരിക്കില്ല. കല്ലുകളി, തൂപ്പുകളി, തോണിക്കളി, പാണ്ടിക്കളി എന്നിങ്ങനെ ഉപകരണഭേദമനുസരിച്ച് കളികള്‍ക്കും കളി നിയമങ്ങള്‍ക്കുമെല്ലാം വൈവിധ്യം കാണുന്നതിലും പ്രാകൃതികങ്ങളായ ഹേതുക്കള്‍ തന്നെയാണടിസ്ഥാനം. മേല്പറഞ്ഞ കാരണങ്ങളാല്‍ കളിയുടെ പേരിലും പൊരുളിലും വ്യത്യാസം വരാം. അവയുടെ സ്വഭാവത്തിലും ചില്ലറ മാറ്റങ്ങള്‍ ദൃശ്യമായേക്കാം. ഈ അര്‍ഥത്തില്‍ നാടന്‍ കളികളും വിനോദങ്ങളും വിവിധ ഗ്രാമീണ സംസ്കാരങ്ങളെ പ്രതിനിധീകരിക്കുക കൂടി ചെയ്യുന്നു.

കേരളത്തിലെ ചില നാടന്‍കളികളും വിനോദങ്ങളും

കോല്‍ക്കൂത്ത് കളി.

കുട്ടികളുടെ ഒരു വിനോദമാണിത്. കുറേ കുട്ടികള്‍ക്ക് നില്‍ക്കാന്‍ പാകത്തില്‍ കളിസ്ഥലത്ത് വലിയൊരു വൃത്തം വരയ്ക്കുക. അതാണ് കോട്ട. അതിനകത്ത് എല്ലാവരും ചെന്നു നില്ക്കും. ഒരു കുട്ടി മാത്രം പുറത്ത് നില്ക്കണം. ഇയാള്‍ ഉള്ളിലുള്ള ഒരു കുട്ടിയെ പുറത്തേക്ക് ആവശ്യപ്പെടുകയും ഒരാള്‍ പുറത്ത് വരികയും ചെയ്യും. പുറത്തുവന്ന കുട്ടി 'കോട്ട'യ്ക്കുള്ളില്‍ കടക്കാതെ ഉള്ളിലുള്ളവരെ പുറത്തേക്ക് വലിച്ചുകൊണ്ട് വരാന്‍ ശ്രമിക്കും. അതില്‍ ജയിച്ചാല്‍ പുറത്തുള്ള കുട്ടിയോടൊപ്പം രണ്ടാമത് വന്ന കുട്ടിയും ഉള്ളിലുള്ളവരെ വലിക്കാന്‍ കൂടും. ശക്തിപരീക്ഷയില്‍ പുറത്തുള്ള കുട്ടിയെ ഉള്ളിലേക്ക് വലിച്ച് കൊണ്ടുപോയാല്‍ ഉള്ളിലുള്ളവര്‍ ആ കുട്ടിയുടെ പുറത്ത് കുത്തും. 'കോട്ട'യിലുള്ളവരെ പുറത്തുകൊണ്ടുവരുന്നതുവരെ കളി തുടരും. ഓണക്കാലകളികളിലൊന്നാണിത്.

നരിയും പശുവും കളി.

ഇരുപതോ ഇരുപത്തഞ്ചോ കുട്ടികള്‍ ചേര്‍ന്നുള്ള ഒരു വിനോദമാണിത്. കുട്ടികള്‍ വട്ടത്തില്‍ നിന്ന് കൈകോര്‍ത്ത് പിടിക്കും. വൃത്തവലയത്തിനകത്ത് പശുവിനെ പ്രതിനിധാനം ചെയ്യുന്ന ഒരു കുട്ടിയും പുറത്ത് നരിയെ പ്രതിനിധാനം ചെയ്യുന്ന ഒരു കുട്ടിയുമുണ്ടാകും. കൈബന്ധം ഭേദിച്ച് 'നരി' വൃത്തവലയത്തിനകത്തേക്ക് കടക്കുമ്പോള്‍ 'പശു' പുറത്തേക്ക് ഇറങ്ങും. 'നരി'യെ പുറത്തേക്ക് വിടുകയില്ല. ശക്തി പ്രയോഗിച്ച് കൈബന്ധം വിടുവിച്ചാലേ 'നരി'ക്ക് പുറത്തു കടക്കാനാവൂ. കൈബന്ധങ്ങള്‍ ഓരോന്നും ശക്തിപ്രയോഗിച്ച് വേര്‍പെടുത്തി നരി പുറത്തുകടക്കും. കൈബന്ധം ഇളക്കിയ കുട്ടികളാണ് പിന്നീട് നരിയും പശുവും ആകേണ്ടത്.

വലപിടിച്ചു കളി.

നരിയും പശുവും കളിയുമായി സാമ്യമുള്ള ഒരു നാടന്‍ കളിയാണിത്. പക്ഷേ വലയത്തിനുള്ളില്‍ മാത്രമേ കുട്ടി നില്‍ക്കേണ്ടതുള്ളൂ.

പെണ്ണിനെത്തരുമോ കളി.

രണ്ടു ചേരികളായി തിരിഞ്ഞ് വനിതകള്‍ കളിക്കുന്നതാണ് 'പെണ്ണിനെത്തരുമോ' കളി. ഇത് വിനോദപരമായ കലഹത്തിലാണ് പര്യവസാനിക്കുന്നത്. ഈ കളി കൂടുതലും കണ്ടുവരുന്നത് വടക്കന്‍ കേരളത്തിലാണ്. ഇതിനു സമാനമായി തെക്കന്‍ കേരളത്തില്‍ 'പെണ്ണിരക്കല്‍' കളി യുണ്ട്. ഇതിന്റെ മറ്റൊരു വകഭേദമാണ് കുടമൂത്തുകളി.

കുരുകുരുമച്ചം കളി.

മുസ്ലിം സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടികളാണ് ഈ കളി കളിക്കുന്നത്. ചില സ്ഥലങ്ങളില്‍ ഇതിന് 'കുലു കുലുമച്ചം കളി' എന്നാണ് പറയുക. ഇതിന് 'പെണ്ണിനെത്തരുമോ കളി' യുടെ രൂപം തന്നെയാണ്.

പുഞ്ചകളി.

പെണ്‍കുട്ടികളുടെ ഒരു വിനോദമാണ് 'പൂഞ്ചകളി'. ആലപ്പുഴ ജില്ലയില്‍ ഈ കളിക്ക് വലിയ പ്രചാരമാണുള്ളത്. കളിസ്ഥലത്ത് വലിയൊരു വൃത്തം വരച്ച്, അതിന്റെ മധ്യത്തില്‍ ഒരു കമ്പ് നാട്ടും. കളിക്കാര്‍ രണ്ട് വിഭാഗമായി തിരിഞ്ഞ് ഒരു വിഭാഗം വൃത്തത്തിന് പുറത്തും മറുവിഭാഗം അകത്തും നില്ക്കുന്നു. വൃത്തത്തിനുള്ളില്‍ നില്ക്കുന്നവരുടെ കൈകളില്‍ ഇലകളുള്ള ചെറിയ മരക്കമ്പുകള്‍ (തൂപ്പുകള്‍) ഉണ്ടാകും. പുറമെയുള്ളവരുടെ ലക്ഷ്യം വൃത്തവലയത്തിനകത്തെ നടുവിലുള്ള കമ്പ് കൈവശപ്പെടുത്തുകയാണ്.

ഷെല്‍ഡുകളി.

ഡപ്പക്കളി അഥവാ ചട്ടി കളി എന്നും ഈ വിനോദം അറിയപ്പെടുന്നു. വൃത്താകൃതിയില്‍ ഉള്ള ഏതാനും പലകക്കഷണങ്ങളോ കുറേ ചിരട്ടകളോ മേര്‍ക്കുമേല്‍ അടുക്കിവച്ച്, കളിക്കാര്‍ രണ്ട് ചേരികളിലായിത്തിരിഞ്ഞ് രണ്ട് വശത്തായി കുറച്ചകലെ നിന്ന് ചെറുപന്തുകള്‍ കൊണ്ട് എറിഞ്ഞ് വീഴ്ത്തുന്നു.

കൊത്തന്‍(കല്ലു)കളി.

പെണ്‍കുട്ടികളുടെയും പ്രായമായ സ്ത്രീകളുടെയും ഒരു വിനോദമാണിത്. 'കൊത്തന്‍കളി' ഒരു 'കല്ലുകളി'യായതിനാല്‍ ഇതിനെ കൊത്തന്‍ കല്ലുകളിയെന്നും പറയുന്നു. ഉരുണ്ട ചെറുകല്ലുകളാണ് ഈ കളിയുടെ കരുക്കള്‍. കരുക്കളുടെ എണ്ണത്തിനനുസരിച്ച് നാലു കല്ലുകളി, അഞ്ചുകല്ലുകളി, ഏഴു പൂട്ടുകളി, പന്ത്രണ്ടു പൂട്ടുകളി എന്നിങ്ങനെയാണ് കളിയുടെ പേര്.

കുട്ടിയും കോലും കളി.

ഉണ്ടയും കോലും, കുട്ടിയും കോലും, ഇട്ടീം കോലും, ലട്ടീം കോലും, ചൊട്ടയും മണിയും, കോടയും കോലും, കൊട്ടിയും പൂളും, ചേരിയും കോലും എന്നിങ്ങനെ കളിക്കുന്ന കുട്ടികളുടെ തരഭേദമോ പ്രാദേശിക ഭേദമോ അനുസരിച്ച് പല പേരുകളില്‍ ഈ കളി അറിയപ്പെടുന്നു. ഉത്തരേന്ത്യയില്‍ ഗുല്ലിസണ്ട എന്ന പേരിലറിയപ്പെടുന്ന ഈ കളി, ആണ്‍കുട്ടികളുടെ ഒരു കായികവിനോദമാണ്.

ആട്ടക്കളി.

ആണ്‍കുട്ടികളുടെ ഒരു വിനോദമാണിത്. ഓലപ്പന്തുകളി, തലപ്പന്തുകളി, തമലകളി എന്നിങ്ങനെ പ്രാദേശികമായ മറ്റു ചില പേരുകള്‍ കൂടി ഈ കളിക്കുണ്ട്.

കട്ടയടി.

'ആട്ടക്കളി'ക്ക് സദൃശമായി തിരുവിതാംകൂറില്‍ പ്രചാരമുള്ള കളിയാണിത്.

കാരകളി.

വടക്കന്‍ കേരളത്തില്‍ സാധാരണയായി കണ്ടുവരാറുള്ള 'പുറത്തേറ്' കളിയോട് സാമ്യമുള്ള കളിയാണിത്. ഒരു പ്രത്യേക പരിധിക്കുള്ളില്‍ കളിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ തമ്മില്‍ പന്തുകൊണ്ട് പരസ്പരം എറിഞ്ഞു കളിക്കുകയാണിത്.

അമ്മാനക്കളി.

വനിതകളുടെ ഒരു വിനോദമാണിത്. തിരുവാതിര, വിവാഹം തുടങ്ങിയ ആഘോഷാവസരങ്ങളില്‍ അവര്‍ അമ്മാനക്കളികളില്‍ ഏര്‍പ്പെടും. കെട്ടുകല്യാണത്തിനും മറ്റും പന്തലില്‍വച്ച് അമ്മാനക്കളി നടത്തണമെന്നത് ചിലയിടങ്ങളില്‍ വിശ്വാസത്തിന്റെ കൂടി ഭാഗമാണ്.

അമ്മാനയാട്ടം എന്നും ഈ കളിക്ക് പേരുണ്ട്. മരം കൊണ്ടോ ഓടു കൊണ്ടോ ഉണ്ടാക്കുന്നതാണ് അമ്മാനക്കരു. അത് താഴെ വീഴാതെ തുടര്‍ച്ചയായി ഏറ്റുകളിക്കലാണിത്. മരോട്ടിക്കായ, പുന്നക്കായ തുടങ്ങിയ ഉരുണ്ട ചിലതരം കായകളും അമ്മാനക്കരുവായി ഉപയോഗിക്കുന്നതിനാല്‍ ഈ കളിക്ക് 'തായകളി' (തായംകളി) എന്നും പേരുണ്ട്.

മൂക്കേവിദ്യ.

ഓണത്തുള്ളലിനോടനുബന്ധിച്ച് തെക്കന്‍ കേരളത്തിലെ വേലര്‍ സമുദായത്തിന്റെ ഒരു വിനോദമാണിത്. മൂക്കിന്‍മേല്‍ ഒരു വടിയും വടിക്ക് മേല്‍ മരത്തിന്റെ പക്ഷിരൂപവും നിര്‍ത്തി അത് വീഴാതെ കൈകൊണ്ട് അമ്മാനമാടുന്നതാണിത്. ഇതിന് പ്രത്യേകം ചുവടുകളും പാട്ടുകളും ഉണ്ട്. 'നോക്കേ വിദ്യ' എന്നും ഈ കളി അറിയപ്പെടുന്നു.

കുംഭം കളി.

തലയില്‍വച്ച കുടം കൈകള്‍കൊണ്ട് തൊടാതെയും താഴെവീഴാതെയും ചെയ്യുന്ന നൃത്തമാണ് കുടം കളി അഥവാ കുംഭം കളി. ഇതിന് അനുഷ്ഠാന പരിവേഷം കൂടിയുണ്ട്. ദക്ഷിണ കേരളത്തിലെ പുലയര്‍, സാംബവര്‍, വേട്ടുവര്‍, ഉള്ളാടര്‍ തുടങ്ങിയ സമുദായക്കാര്‍ക്കിടയില്‍ മുടിയാട്ടം, തലയാട്ടം, നീലിയാട്ടം എന്നീ വിനോദകലാപ്രകടനങ്ങളുമായി ബന്ധപ്പെടുത്തി ഈ കളി അവതരിപ്പിക്കുന്നു.

കയറുകളി.

ഉല്ലാസത്തിലൂടെ ശാരീരികക്ഷമത കൈവരുത്തുന്ന കളിയാണിത്. പ്രധാനമായും പെണ്‍കുട്ടികളുടെ വിനോദമാണിത്. കറക്കിക്കൊണ്ടിരിക്കുന്ന ചരടിന് മുകളില്‍ക്കൂടി തുടര്‍ച്ചയായി ചാടുന്ന 'സ്കിപ്പിങ്' എന്ന കളിയുടെ പ്രാചീനരൂപമാണിത്.

അക്ക് കളി.

പെണ്‍കുട്ടികളുടെ വിനോദം. കാക്കകളി, ചിക്കുകളി, വട്ടുകളി, മാടിക്കളി, പാണ്ടികളി, മലകളി എന്നിങ്ങനെ പ്രാദേശികമായി പലപേരുകളില്‍ ഈ കളി അറിയപ്പെടുന്നു.

ചൂതുകളി.

ആണ്‍കുട്ടികളുടെ ഒരു നാടന്‍ വിനോദമാണിത്. കണ്ണൂര്‍ ജില്ലയിലാണ് ഈ കളിക്ക് കൂടുതല്‍ പ്രചാരം. കളിസ്ഥലത്ത് ഒരു ഭാഗത്ത് ഒരു കുറ്റി കുഴിച്ചിട്ട് ഒരു വിഭാഗക്കാര്‍ അതിനടുത്ത് നില്ക്കും. കുറച്ചകലെ ഒരു നേര്‍വരയ്ക്കപ്പുറമാണ് മറുപക്ഷക്കാര്‍ നില്ക്കുക. വരയ്ക്കടുത്ത് നില്ക്കുന്നവരില്‍ ഒരു കുട്ടി, വരയില്‍ തൊട്ട് "ചൂ... എന്ന് ഉച്ചരിച്ചുകൊണ്ട് മറുവശത്തുള്ള കുറ്റിയുടെ അടുത്ത് ചെന്ന്, എതിര്‍ഭാഗത്തുള്ള കുട്ടികളില്‍ കഴിയുന്നത്ര പേരെ തൊടാന്‍ ശ്രമിക്കും. ശ്വാസം പോയാല്‍ കളി നഷ്ടപ്പെടും. പെണ്‍കുട്ടികള്‍ കളിക്കുമ്പോള്‍ കുറ്റിക്കു പകരം ഒരു കുട്ടി ഇരിക്കുകയാണ് പതിവ്. പെണ്‍കുട്ടികളുടെ ഈ കളിക്ക് 'കുതിര ചൂ' എന്നാണ് പറയുക.

നൊണ്ടിക്കളി.

വടക്കന്‍ കേരളത്തില്‍ ഏറെ പ്രചാരത്തിലുള്ള ഒരു നാടന്‍ വിനോദമാണിത്. 'കൊത്തന്‍വാടിക്കളി'യോട് ഏറെ സാദൃശ്യമുള്ള ഈ കളിക്ക് ചിലയിടങ്ങളില്‍ 'ഓലക്കാലന്‍'കളി എന്നും പേരുണ്ട്. 'കാക്കയും പൊന്നും'കളിയുമായും ഈ കളിക്ക് സമാനതകളുണ്ട്.

തൊട്ടുകളികള്‍.

അച്ചുകളി, ലാഹിക്കളി, ഷോഡിക്കളി, കല്ലു ഷോഡിക്കളി, ഉപ്പുഷോഡിക്കളി തുടങ്ങിയവയാണ് പ്രധാന നാടന്‍ തൊട്ടുകളികള്‍. പ്രധാനമായും ആണ്‍കുട്ടികളുടെ വിനോദമാണിത്.

കുഴിപ്പന്തുകളി.

കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍ പ്രചാരത്തിലുള്ള ഒരു വിനോദം. ഒരു കയര്‍ കുറ്റിയില്‍കെട്ടി അതിന്റെ തുമ്പ് വലിച്ചു പിടിച്ച് ഒരു കുട്ടി നില്ക്കും. പുല്ല്, വൈക്കോല്‍ എന്നിവ കൊണ്ടുണ്ടാകുന്ന പന്തുകള്‍ കുഴിച്ചിട്ട കുറ്റിയുടെ ചുവട്ടില്‍ വയ്ക്കും. മറ്റുള്ളവര്‍ ചുറ്റുംനിന്ന് 'പന്തും വളളിയും കയ്യേറ്റോ' എന്നു ചോദിക്കും. കയറിന്റെ അറ്റം പിടിച്ച കുട്ടി തൂപ്പു വീശിക്കൊണ്ട് വട്ടത്തില്‍ കറങ്ങുന്നുണ്ടാവും. തൂപ്പുകൊണ്ടുള്ള അടിയേല്‍ക്കാതെ, പന്തുകള്‍ തട്ടിത്തെറിപ്പിച്ച് കൈക്കലാക്കണം. വലയത്തിനുള്ളില്‍ വച്ച് ആര്‍ക്കെങ്കിലും അടി കിട്ടിയാല്‍ ആ കുട്ടി പന്തും വള്ളിയും കൈയേല്‍ക്കണം. കുറ്റിയുടെ ചുവട്ടില്‍ ഒരു പന്ത് മാത്രമോ പന്തൊന്നുമില്ലാതെയോ വന്നാല്‍ നേരത്തെ നിശ്ചയിച്ച 'അമ്മച്ചിപ്ളാവ്' മരത്തില്‍ തൊടുന്നതുവരെ പന്തുമായി പിന്തുടര്‍ന്ന് എറിയും. ആളുകളുടെ എണ്ണത്തിനാനുപാതികമായി പന്തുകളുടെ എണ്ണം കൂട്ടാം.

ഞാനെണ്ണ-നീയെണ്ണ.

നാലു കുട്ടികള്‍ അടുത്തടുത്ത് നിന്ന് നടത്തുന്ന എണ്ണല്‍ കളിയാണിത്. തൊടുകളി, മൈനാസ് കളി എന്നീ പേരുകളിലും ഈ കളി അറിയപ്പെടുന്നു. 'അക്കുത്തിക്കുത്താന' എന്ന കളിയും ഈ കളിയോട് സാമ്യമുള്ളതാണ്.

നുള്ളിക്കളി.

ഒരു കുട്ടിയുടെ കൈപ്പടത്തിന്റെ പുറവടിക്ക് മറ്റൊരു കുട്ടി നുള്ളിപ്പിടിച്ച്, പാട്ടുപാടിക്കൊണ്ട് കൈപ്പടം വട്ടത്തില്‍ ഇളക്കുന്ന ഒരുതരം കളിയാണിത്. മധ്യകേരളത്തില്‍ 'ഉറുസ് കളി'യെന്നും ഈ കളിയറിയപ്പെടുന്നു.

കോട്ടിക്കളി.

കോട്ടി (ഗോട്ടി, ഗോലി) ഉപയോഗിച്ചുള്ള ഒരു വിനോദം. ഉദ്ദേശ്യം ഓരോ മീറ്റര്‍ ഇടവിട്ട് തുല്യഅകലത്തില്‍ മൂന്ന് ചെറിയ കുഴികള്‍ കുഴിക്കുന്നു. ആദ്യ കുഴിയില്‍ നിന്നും രണ്ടാമത്തേതിലേക്കും അവിടെനിന്ന് മൂന്നാമത്തേതിലേക്കും അവിടെ നിന്നും തിരിച്ച് ഒന്‍പതു പ്രാവശ്യം കോട്ടി കുഴിയില്‍ വീഴ്ത്തണം. വീഴ്ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അവന് കളി നഷ്ടപ്പെടും. പിന്നെ അടുത്ത കുട്ടിയുടെ ഊഴമാണ്. ഇങ്ങനെ കളിക്കുമ്പോള്‍, മറ്റുള്ളവരുടെ കോട്ടികള്‍ അടുത്തെങ്ങാനും ഉണ്ടെങ്കില്‍ അവയെ അടിച്ച് അകലേക്കു തെറിപ്പിക്കാറുണ്ട്. കോട്ടികളിക്ക് നിരവധി പ്രാദേശിക വകഭേദങ്ങളുണ്ട്.

അണ്ടികളി.

കശുവണ്ടി ഉപയോഗിച്ചുള്ള ഒരു വിനോദം. കളിയില്‍ പങ്കെടുക്കുന്നവരെല്ലാം ഓരോ കശുവണ്ടി വീതമെടുക്കണം. അവയെല്ലാം ചേര്‍ത്ത് ആദ്യം ഒരു കുട്ടി മുന്നിലേക്കു നീട്ടിയെറിയും. മറ്റ് കളിക്കാര്‍ നിര്‍ദേശിക്കുന്ന അണ്ടിക്ക് മറ്റൊരു അണ്ടികൊണ്ട് എറിഞ്ഞ് കൊള്ളിച്ചാല്‍ ആ അണ്ടികള്‍ മുഴുവന്‍ ആ കുട്ടിക്കു ലഭിക്കും. ഏറുകൊണ്ടില്ലെങ്കില്‍ മറ്റൊരു കുട്ടിയുടെ ഊഴമായിരിക്കും.

ഈര്‍ക്കില്‍ കളി.

ഉദ്ദേശം ഒരു ചാണ്‍ നീളമുള്ള നിശ്ചിത എണ്ണം ഈര്‍ക്കില്‍ ഉപയോഗിച്ചാണ് ഈ കളി കളിക്കുന്നത്. അവയെല്ലാം ഒന്നിച്ചെടുത്ത് നിലത്തിടുന്നു. അവയെ അകലെ തെറിച്ച ഒരു ഈര്‍ക്കിലെടുത്ത്, മേല്‍ക്കുമേല്‍ വീണ് കിടക്കുന്ന ഈര്‍ക്കിലുകള്‍ ഓരോന്നായി മറ്റുള്ളവ ചലിക്കാതെ നീക്കുകയാണ് വേണ്ടത്.

ചെണ്ടടിച്ചുകളി.

വളരെ പഴക്കംചെന്ന ഒരു നാടന്‍ വിനോദമാണിത്. ചെറിയ പന്ത് തുടര്‍ച്ചയായി അടിച്ച് കളിക്കുന്നതാണ് ചെണ്ടടിച്ചു കളി. പന്തിന്റെ ചലനഗതിക്കനുസരിച്ച്, കളിക്കുന്നവരും നില്ക്കേണ്ടിവരും. കളിക്കുന്നതിനിടയില്‍ ഇടയ്ക്കിടെ വളരെ വേഗത്തില്‍ വട്ടം കറക്കുകയും വേണം. നിശ്ചിത തവണ പന്തടിച്ചു കഴിഞ്ഞാലാണ് വട്ടം കറങ്ങുക.

പമ്പരക്കളി.

സ്ത്രീകളുടെയും കുട്ടികളുടെയും പ്രധാന വിനോദങ്ങളിലൊന്നായിരുന്നു പഴയകാലത്തിത്. എറിഞ്ഞുകളിയെന്നോ കറക്കിക്കളിയെന്നോ ഇതിനെ വിശേഷിപ്പിക്കാം. 'പമ്പരക്കുത്ത്' എന്നും കളിക്ക് പേരുണ്ട്.

ഒളിച്ചു കളി.

കുട്ടികളുടെ ഒരു വിനോദമാണിത്. കളിക്കാനുള്ള കുട്ടികള്‍ രണ്ട് വിഭാഗമായി തിരിഞ്ഞ്, ഒരു വിഭാഗം ഇരുട്ടുള്ള സ്ഥലത്തോ, വാതിലിനടിയിലോ, മച്ചിന്‍പുറത്തോ, മരമുകളിലോ ഒളിച്ചിരിക്കും. മറുവിഭാഗം ഇവരെ കണ്ടുപിടിക്കുന്നതാണ് കളി.

കണ്ണാമ്പൊത്ത് കളി.

ഒരുതരം ഒളിച്ചുകളിതന്നെയാണിത്. ഒരു കുട്ടി കണ്ണ് കെട്ടി ഒരിടത്തു നില്ക്കും. മറ്റുള്ളവര്‍ പലയിടങ്ങളിലായി ഒളിച്ചിരിക്കും. കണ്ണ് കെട്ടിയ കുട്ടി മറ്റുള്ളവരുടെ ശബ്ദം കേട്ട് അവരെ കണ്ടുപിടിക്കുന്ന കളിയാണിത്. ഉത്തര കേരളത്തില്‍ ഏറെ പ്രചാരത്തിലുള്ള 'പൂഴികളി' കണ്ണാമ്പൊത്ത് കളിയുടെ ഒരു വകഭേദമാണ്. 'ചട്ടിയടിച്ചുകളിയും' ഇതു പോലൊരു വിനോദം തന്നെയാണ്.

പൂന്തിട്ടു കളി.

ഒരുതരം 'പൂഴിക്കളി' തന്നെയാണിത്. കളിക്കാരില്‍ ഒരു കുട്ടിയൊഴികെ ബാക്കിയുള്ളവരെല്ലാം അകലെ ഒളിച്ചിരിക്കണം. ഒളിക്കാത്ത കുട്ടി ഏതെങ്കിലുമൊരു സ്ഥലത്ത് പ്രത്യേക ആകൃതിയില്‍ പൂഴിയിടണം. പിന്നീട് മറ്റുള്ളവര്‍ ഇത് കണ്ടുപിടിക്കണം. ഒളിപ്പിച്ചുവച്ച സാധനം കണ്ടെത്തുന്ന മറ്റൊരു കളിയാണ് തൂപ്പ് വച്ച് കളി. ഇത്തരം കളികളില്‍ കൂടുതലായും പെണ്‍കുട്ടികളാണ് ഏര്‍പ്പെടുന്നത്.

കല്ലുകളികള്‍.

ബുദ്ധിവികാസത്തിനുതകുന്ന നാടന്‍ വിനോദങ്ങളാണ് കല്ലുകളികള്‍. 'തൊപ്പികളി', 'നിരകളി', 'പടകളി', 'നായയും പുലിയും കളി', 'കാടികളി' തുടങ്ങിയവയാണ് ഇന്ന് കേരളത്തില്‍ പ്രചാരത്തിലുള്ള പ്രധാന കല്ലുകളികള്‍.

സ്ത്രീ-പുരുഷ ഭേദമോ പ്രായഭേദമോ ഇല്ലാതെ എല്ലാവരും ഏര്‍പ്പെടുന്ന ഒരു ഗ്രാമീണ വിനോദമാണ് കല്ലുകളികള്‍.

പകിട കളി.

ഒരു ഗ്രാമീണ വിനോദമാണിത്. പിച്ചള, ചെമ്പ്, ഓട് തുടങ്ങിയ ലോഹങ്ങള്‍ കൊണ്ടാണ് പകിട ഉണ്ടാകുന്നത്. പകിടയുടെ ഉള്ളു പൊള്ളയായിരിക്കും. രണ്ട് പകിടകള്‍ ചേര്‍ത്താണ് ഉരുട്ടുക. പകിട വീഴുന്നതനുസരിച്ച്, അതിന്റെ മുകള്‍ ഭാഗത്തുള്ള അടയാളങ്ങളെ ആസ്പദമാക്കി, തയ്യാറാക്കി വച്ചിട്ടുള്ള കള്ളികളുള്ള കരുക്കള്‍ നീക്കണം. രണ്ട് പേരാണ് പകിട കളിയില്‍ പങ്കെടുക്കുക.

പകിട കളിയുടെ തത്ത്വങ്ങള്‍ ഉള്‍ക്കൊണ്ട് മറ്റു നാടന്‍ കളികളും പ്രചാരത്തിലുണ്ട്. 'വരകളി', 'തായം കളി' എന്നിവയാണുദാഹരണങ്ങള്‍.

ചതുരംഗം.

മഹാഭാരതം പോലുള്ള ഇതിഹാസ പുരാണങ്ങളിലും മറ്റും പരാമര്‍ശമുള്ള ചതുരംഗക്കളി ഗ്രാമപ്രദേശങ്ങളില്‍ ഒരു നാടന്‍ കളിയെന്ന നിലയില്‍ ഇന്നും നിലനില്ക്കുന്നു.

അറുപത്തിനാല് കള്ളികളുള്ള സമചതുരമാണ് ചതുരംഗക്കളം. ആധുനിക ചെസ്സിനോട് ഏറെ സാമ്യമുണ്ട് ഈ കളിക്ക്.

ജലവിനോദങ്ങള്‍.

ഗ്രാമീണ ജനവിഭാഗങ്ങള്‍ക്കിടയില്‍ ചില ജലവിനോദങ്ങള്‍ നിലനില്ക്കുന്നുണ്ട്. 'നീന്തല്‍കളി'യാണ് ജലകേളികളിലൊന്ന്. പുരുഷന്മാരുടെ വിനോദമാണ് വള്ളംകളിയും തോണിക്കളിയും.

പാമ്പും കോണിയും കളി.

പകിട കളിയുടെ കരുക്കള്‍ തന്നെയാണ് ഏറെക്കുറെ ഈ കളിയിലും ഉപയോഗിക്കുന്നത്. നൂറ് കള്ളികളുള്ളതായിരിക്കും കളിക്കളം.

ഭാഗ്യക്കളികള്‍.

ഭാഗ്യപരീക്ഷണങ്ങള്‍ക്കായുള്ള നിരവധി നാടന്‍ കളികളും വിനോദങ്ങളും കേരളത്തില്‍ പ്രചാരത്തിലുണ്ട്. ആനമയിലൊട്ടകം, ചട്ടക്കളി, കൊട്ടുതിരിക്ക് കളി (ഉണ്ടകളി), താരംകളി, ഒറ്റ-ഇരട്ട തുടങ്ങിയ നാടന്‍ വിനോദങ്ങള്‍ ഭാഗ്യക്കളികളിലാണുള്‍പ്പെടുക.

ആട്ടക്കളം.

കര്‍ഷകരുടെ ഒരു വിനോദകല. പത്തോ പതിനഞ്ചോ ആളുകള്‍ ഇതില്‍ പങ്കെടുക്കും. നെല്‍ക്കറ്റകള്‍ ശേഖരിക്കുകയും മെതിക്കുകയും ചെയ്യുന്ന കളത്തില്‍ നിന്നും കളിക്കുന്നത് കൊണ്ടാവണം, ഈ വിനോദത്തിന് ആട്ടക്കളം എന്ന പേര് ലഭിച്ചത്.

കടുവാ കളി.

കടുവകളുടെ വേഷം ധരിച്ചുകൊണ്ടുള്ള പുരുഷന്മാരുടെ ഒരു വിനോദകല. ഓണം പോലുള്ള ഉത്സവങ്ങളിലും ചില ക്ഷേത്രോത്സവങ്ങളിലുമാണ് ഇവ ഏറെയും നടത്തിവരുന്നത്. ചെണ്ട തുടങ്ങിയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് കടുവാ കളി നടത്താറുള്ളത്.

കിളിത്തട്ടു കളി.

ഒരു ഗ്രാമീണ വിനോദമാണിത്. ആണ്‍കുട്ടികളാണ് ഈ കളിയില്‍ ഏര്‍പ്പെടുക. ഇരു സംഘമായിട്ടാണ് കളിക്കേണ്ടത്. 12 (6x2) കോളങ്ങളുള്ള ഒരു ചതുരം കളിസ്ഥലത്ത് വരക്കും. അതിനുള്ളില്‍ ഒരു കുട്ടി 'കിളി'യായി ഓടിക്കളിക്കും. എതിര്‍ സംഘത്തില്‍പ്പെട്ട നാലോ അഞ്ചോ പേര്‍ തട്ടിനുള്ളില്‍ കടന്ന് 'കിളി'യുടെ സ്പര്‍ശമേല്ക്കാതെ ഓടിക്കളിക്കണം.

കൂരാന്‍കളി.

ആദിവാസികളായ കാടന്‍മാരുടെ ഒരു വിനോദം. ഒരാള്‍ കൂരാന്‍ പന്നിയും മറ്റൊരാള്‍ നായാട്ടുനായയുമായി കളിക്കുന്നു. ചെണ്ട, കുഴല്‍ തുടങ്ങിയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് 'കൂരാന്‍കളി' കളിക്കുന്നത്.

കോഴിപ്പോര്.

അങ്കത്തിന് പരിശീലനം സിദ്ധിച്ച പൂവന്‍ കോഴികളെകൊണ്ട് മത്സരിപ്പിക്കുന്ന ഗ്രാമീണ വിനോദം. പണ്ടത്തെ കോഴിയങ്കത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇന്നത്തെ കോഴിപ്പോര്. ആരോഗ്യവും കരുത്തുമുള്ള കോഴികളെ ഇതിനായി മുന്‍കൂട്ടി പരിശീലിപ്പിക്കുന്നു. കോഴികളുടെ കാലില്‍ കത്തി കെട്ടിയിരിക്കും. അവ പറന്നുയര്‍ന്നു വട്ടം ചുറ്റിയും പരസ്പരം മത്സരിക്കും. കോഴിയുടെ ഉടമകളും കാണികളും അവയെ പ്രോത്സാഹിപ്പിക്കും.

തച്ചോളിക്കളി.

ഉത്തര കേരളത്തില്‍ പ്രത്യേകിച്ചും കോഴിക്കോട് ജില്ലയില്‍, നടപ്പുണ്ടായിരുന്ന ഒരു വിനോദം. വിളക്കിന് ചുറ്റും ആളുകള്‍ വട്ടമിട്ടു നിന്നാണ് കളിക്കുക. കൈമുട്ടിയും ചുവടുവച്ചും പാട്ടുകള്‍ പാടിയും കളിക്കുന്ന തച്ചോളിക്കളിക്ക് കോല്‍ക്കളിയുമായി നേരിയ ബന്ധമുണ്ട്.

വട്ടത്തിരി, എലിയും പൂനയും, കാക്കാകുഞ്ഞ്, ഗുണ്ട് വിളയാട്ട്, ചക്രവിളയാട്ട്, കാട്ടുകണ്ണാമൂച്ചി, പൂശിനിക്കാ വിളയാട്ട്, സൂ ചൊല്ലി വിളയാട്, ഒരു പണി-ഇരുപത്തി തുടങ്ങിയവ മറ്റ് ചില പ്രധാന നാടന്‍കളികളില്‍പെടുന്നു.

പരിണാമം

ഇന്ന് പല നാടന്‍ കളികളും നാമാവശേഷമായിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷമാണ് വന്നുചേര്‍ന്നിരിക്കുന്നത്. നാടന്‍ കളികള്‍ ആധുനികകളികളായ ക്രിക്കറ്റ്, ഫുട്ബോള്‍, ചെസ്സ്, ഗോള്‍ഫ് തുടങ്ങിയവയ്ക്ക് വഴിമാറിക്കൊടുക്കുന്നതായി കാണാം. ഒരര്‍ഥത്തില്‍ ഈ കളികളെല്ലാം പഴയ നാടന്‍ കളികളുടെ പരിഷ്കൃതരൂപങ്ങളായി വിലയിരുത്താനാവും. ഉദാഹരണമായി കുട്ടിയും കോലും കളിയും ക്രിക്കറ്റ് കളിയും തമ്മില്‍ ചില സാദൃശ്യങ്ങളുള്ളതായി കാണാം. അതുപോലെതന്നെ ചതുരംഗവും ചെസ്സും തമ്മില്‍ വലിയ സമാനതകളുണ്ട്. എന്നാല്‍ ക്രിക്കറ്റ്, കുട്ടിയും കോലും കളിയില്‍ നിന്നോ, ചെസ് ചതുരംഗത്തില്‍നിന്നോ ഉണ്ടായതാണെന്നവാദം ശരിയല്ല. അതേസമയം, ചില നാടന്‍ കളികള്‍ മുഖ്യധാരയിലെ കളികളായി പരിണമിച്ചിട്ടുമുണ്ട്. പ്രാദേശികമായി നാടന്‍ കളികള്‍ക്കുണ്ടാകുന്ന നിയമങ്ങളെ പരിഷ്കരിച്ചും ഏകീകരിച്ചുമാണ് ഇത് സാധ്യമാകുന്നത്. ഫെന്‍സിങ് ഇതിനൊരു നല്ല ഉദാഹരണമാണ്. ഗ്രീക്കു പുരാണങ്ങളിലും ഇതിഹാസങ്ങളിലും യഥേഷ്ടം പ്രതിപാദിച്ചിട്ടുള്ള ദ്വന്ദ്വയുദ്ധത്തിന്റെ (Duels) പരിഷ്കൃതരൂപമാണ് ഫെന്‍സിങ്. 19-ാം ശ.-ത്തില്‍ ജര്‍മനിയില്‍ ദ്വന്ദ്വയുദ്ധത്തിന് 'മെന്‍സുര്‍' എന്ന ഒരു വകഭേദം കൂടി ഉടലെടുക്കുകയുണ്ടായി. സുരക്ഷാകവചമണിഞ്ഞ രണ്ട് യോദ്ധാക്കളാണ് മെന്‍സുറില്‍ പങ്കെടുത്തിരുന്നത്. സാമ്പ്രദായിക ദ്വന്ദ്വയുദ്ധത്തെക്കാള്‍ ആകര്‍ഷണീയമായിരുന്ന ഈ വിനോദം വളരെ പെട്ടെന്നുതന്നെ ആസ്റ്റ്രേലിയിലേക്കും സ്വിറ്റ്സര്‍ലണ്ടിലേക്കും വ്യാപിച്ചു. മെന്‍സുറിന് നിയതമായ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് അത് ഫെന്‍സിങ് ആയി പരിണമിച്ചത്. അക്വാറ്റിക്സിലെ പ്രധാന ഇനമായ കയാക്കിങ് മത്സരങ്ങള്‍, ഇതുപോലെ വള്ളം കളി മത്സരങ്ങളില്‍ നിന്നാണ് രൂപപ്പെട്ടത്. ഈയര്‍ഥത്തില്‍, ആധുനിക നീന്തല്‍ മത്സരങ്ങളെല്ലാം രൂപപ്പെട്ടത് ഗ്രാമീണ ജലവിനോദങ്ങളില്‍ നിന്നായിരിക്കും എന്നു കരുതാം.

അവസാനം പരിഷ്കരിച്ചത് : 7/17/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate