অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്ലസ്ടുവിനു ശേഷം

പ്ലസ്ടുവിനു ശേഷം

ഒന്നാം ക്ലാസില്‍ ചേര്‍ന്നാല്‍ പ്ലസ്ടു വരെ ഒന്നും ചിന്തിക്കണ്ട; പഠിപ്പിക്കുന്നത് നന്നായി പഠിച്ചാല്‍ ജയിച്ചങ്ങനെ പോകാം. എന്നാല്‍ പ്ലസ്ടു കഴിഞ്ഞാല്‍ അങ്ങനെയല്ല. അടുത്ത ചുവടുവെപ്പ് ചിന്തിച്ചു തന്നെ വേണം. ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം,ഏത് സ്ഥാപനത്തില്‍ ചേരണം, ഏത് തൊഴില്‍ മേഖല ലക്ഷ്യം വെക്കണം അങ്ങനെ പലതും കണക്കുകൂട്ടിയാവണം പ്ലസ്ടുവിന് ശേഷമുള്ള കോഴ്‌സ് തിരഞ്ഞെടുക്കാന്‍. ആര്‍ട്‌സ് വിഷയങ്ങളില്‍ താത്പര്യമുള്ള വിദ്യാര്‍ഥി ബിസിനസ്സ് ഡിഗ്രിക്ക് ചേര്‍ന്നാലെന്താവും? കഷ്ടപ്പെട്ട് ജയിച്ച് ഒരു ജോലി നേടാന്‍ കഴിഞ്ഞേക്കാം. എന്നാലും ആ ജോലിയില്‍ സംതൃപ്തനാവാന്‍ അയാള്‍ക്ക് കഴിഞ്ഞെന്നു വരില്ല. കാരണം താത്പര്യമുള്ള വിഷയത്തിലല്ല അയാളുടെ ബിരുദം എന്നതു തന്നെ. സീറ്റ് കിട്ടിയതുകൊണ്ട് മാത്രം ഏതെങ്കിലും കോഴ്‌സിനു ചേരുന്നത് ചിലപ്പോള്‍ നല്ല ഭാവിയിലേക്കുള്ള വഴി അടയ്ക്കാന്‍ പോലും കാരണമായേക്കാം.

പ്ലസ്ടു കഴിഞ്ഞാല്‍ ചേരാവുന്ന തൊഴില്‍ സാധ്യതയുള്ള ഒട്ടേറെ കോഴ്‌സുകളുണ്ട്. അവയോരോന്നിനെക്കുറിച്ചും വിശദമായിത്തന്നെ മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. ഉദാഹരണത്തിന് പ്ലസ്ടുകഴിഞ്ഞാല്‍ തിരഞ്ഞെടുക്കാവുന്ന മികച്ചൊരു മേഖലയാണ് മാധ്യമ പഠനം. സ്വകാര്യ മേഖലയില്‍ മാത്രമല്ല സര്‍ക്കാര്‍ തലത്തിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നിറയെ അവസരങ്ങളാണിന്ന്. എന്നാല്‍ ഈ കോഴ്‌സ് തിരഞ്ഞെടുക്കും മുമ്പേ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെന്താമെല്ലാമാണ്. നോക്കൂ,

ജോലിസാധ്യത


മാധ്യമസ്ഥാപനങ്ങള്‍, വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ പി.ആര്‍.ഒ.,ഗവണ്‍മെന്റ് തലത്തിലെ സമാന തസ്തികകള്‍ എന്നിവയെല്ലാം മാധ്യ പഠിതാക്കളുടെ തൊഴില്‍ സാധ്യതകളാണ്. ഫ്രീലാന്‍സായി പ്രവര്‍ത്തിക്കാനുള്ള സൗകര്യവുമുണ്ട്. പ്ലസ് ടു തലം മുതല്‍ ജേണലിസം ഒരു വിഷയമായി ഉള്‍പ്പെടുത്തിയതോടെ അധ്യാപനരംഗത്തും ജേണലിസം പി.ജി.ക്കാര്‍ക്ക് ഒരു കൈ നോക്കാം.

കോഴ്‌സുകളെന്തെല്ലാം

ജേണലിസത്തില്‍ ബിരുദം, രണ്ടു വര്‍ഷത്തെ ബിരുദാനന്തര ബിരുദം, ഒരുവര്‍ഷത്തെ പി.ജി. ഡിപ്ലോമ, പി.എച്ച്.ഡി. കോഴ്‌സുകളാണ് നിലവിലുള്ളത്. 
ബി.എ. കമ്യൂണിക്കേഷന്‍/ ബി.എ. ജേണലിസം
നിരവധി കോളേജുകളില്‍ മലയാളം, ഇംഗ്ലീഷ് മെയിന്‍ ബിരുദങ്ങള്‍ക്കൊപ്പം സബ്‌സിഡിയറിയായി ജേണലിസം പഠിക്കാനുള്ള സൗകര്യമുണ്ട്. വിഷയത്തെക്കുറിച്ച് സാമാന്യമായ അറിവ് നേടാന്‍ പര്യാപ്തമാവുന്നതാണ് ഇവയുടെ സിലബസ്. നല്ല സ്ഥാപനങ്ങളില്‍ ജോലിനേടാന്‍ പര്യാപ്തവുമാണ് ഈ കോഴ്‌സുകള്‍ 
സ്ഥാപനങ്ങള്‍.
കേരള, കലിക്കറ്റ്, എം.ജി., കണ്ണൂര്‍ സര്‍വകലാശാലകള്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സ് റഗുലറായി നടത്തുന്നുണ്ട്. എന്‍ട്രന്‍സ് ടെസ്റ്റില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് പ്രവേശനം. കേരള യൂണിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം ജേണലിസത്തില്‍ ഒരു വര്‍ഷത്തെ പി.ജി. ഡിപ്ലോമ കോഴ്‌സും നടത്തുന്നുണ്ട്.
എറണാകുളം ജില്ലയില്‍ കാക്കനാട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ കേരള പ്രസ് അക്കാദമിയില്‍ ജേണലിസത്തിലും പബ്ലിക് റിലേഷന്‍സിലും ഏകവര്‍ഷ പി.ജി. ഡിപ്ലോമ കോഴ്‌സുകള്‍ നടത്തിവരുന്നു. 50 സീറ്റുകള്‍ വീതമുണ്ട്. കൂടാതെ പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ്ങില്‍ ഒരു വര്‍ഷത്തെ പി.ജി. ഡിപ്ലോമ കോഴ്‌സും നടത്തുന്നുണ്ട്.
തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം പ്രസ് ക്ലബ്ബുകളില്‍ ജേണലിസത്തല്‍ പി.ജി. ഡിപ്ലോമ കോഴ്‌സുകള്‍ നടത്തുന്നു. ബിരുദമാണ് അടിസ്ഥാന യോഗ്യത. തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഇലക്‌ട്രോണിക് ജേണലിസത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും നടത്തുന്നുണ്ട്. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍


ജേര്‍ണലിസം പഠനത്തിന് ഏറ്റവും ശ്രദ്ധേയമായ സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍. റേഡിയോ/ടെലിവിഷന്‍/പ്രിന്റ്/അഡ്വര്‍ടൈസിങ്/പബ്ലിക് റിലേഷന്‍സ് കോഴ്‌സുകള്‍ നടത്തിവരുന്നു. ന്യൂഡല്‍ഹിയാണ് ആസ്ഥാനം ഒഡീഷയിലെ ധന്‍കനാലില്‍ ഒരു ശാഖയുമുണ്ട്. നാല് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകളാണ് ഉള്ളത്. 1. ജേണലിസം (ഇംഗ്ലീഷ്), (ഡല്‍ഹി 54 സീറ്റ്, ധന്‍കനാല്‍ 54). 2. ജേണലിസം (ഹിന്ദി-53 സീറ്റ്), 3. റേഡിയോ, ആന്‍ഡ് ടെലിവിഷന്‍ ജേണലിസം (40), 4. അഡ്വര്‍ടൈസിങ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് (63).
ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരീക്ഷാഫലം കാത്തിരിക്കുന്ന അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാനവസരമുണ്ട്. ബിരുദാനന്തര ബിരുദം, മാധ്യമപ്രവര്‍ത്തന പരിചയം എന്നിവ അഭികാമ്യയോഗ്യതകളാണ്. 25 വയസ്സ് കവിയാത്തവരെയാണ് പ്രവേശിപ്പിക്കുക. പട്ടിക-പിന്നാക്ക വിഭാഗക്കാര്‍ക്ക് 30-28 വരെയാകാം. പ്രവേശനവര്‍ഷത്തെ, ആഗസ്ത് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
പ്രവേശന വിജ്ഞാപനം ഫിബ്രവരി, മാര്‍ച്ച് മാസങ്ങളില്‍ പ്രതീക്ഷിക്കാം. ന്യൂഡല്‍ഹി, ഭുവനേശ്വര്‍, കൊല്‍ക്കത്ത, പട്‌ന, ലഖ്‌നൗ, മുംബൈ, ബാംഗ്ലൂര്‍, ഗുവാഹാട്ടി എന്നീ കേന്ദ്രങ്ങളില്‍ വെച്ച് എല്ലാ വര്‍ഷവും മെയ് മൂന്നാമത്തെ ആഴ്ച നടത്തുന്ന പ്രവേശന പരീക്ഷ, ജൂണിലോ ജൂലായ് ആദ്യവാരമോ ഗ്രൂപ്പ് ഡിസ്‌കഷന്‍/അഭിമുഖം (ഡല്‍ഹി/കൊല്‍ക്കത്ത) എന്നിവയുടെ അടിസ്ഥാനത്തിലാവും പ്രവേശനം. കോഴ്‌സുകള്‍ ജൂലായ് മധ്യത്തോടെ തുടങ്ങി ഏപ്രില്‍ മാസത്തോടെ പൂര്‍ത്തിയാകും. ഒരു മാസം ഇന്റേണ്‍ഷിപ്പുണ്ടാകും.

റേഡിയോ ജോക്കി


എഫ്.എം. റേഡിയോകള്‍ തരംഗമായതോടെ ജോക്കികള്‍ക്ക് നല്ല കാലമാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ റേഡിയോ ജോക്കി കോഴ്‌സ് തുടങ്ങിയിട്ടുണ്ട്. ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സായാണ് തുടക്കം. ഫിബ്രവരിയില്‍ ആരംഭിച്ച് ഏപ്രിലില്‍ അവസാനിക്കുന്ന വിധമാണ് കോഴ്‌സ് കാലം. മറ്റു കോഴ്‌സുകളില്‍ നിന്നും വ്യത്യസ്തമായി +2 തലത്തിലുള്ളവര്‍ക്ക് സര്‍ട്ടിഫൈഡ് ജോക്കി ആവാം. എന്നാല്‍ ബിരുദം കൂടിയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്. പ്രായം 18-നും 25-നും ഇടയിലായിരിക്കണം. പ്രത്യേക സാഹചര്യങ്ങളില്‍ 5 വര്‍ഷം വരെ ഇളവും ലഭിക്കാം. 
ഓള്‍ ഇന്ത്യ റേഡിയോ, റേഡിയോ ജോക്കികള്‍ക്ക് രണ്ടു മാസത്തെ പരിശീലന കോഴ്‌സ് നടത്തുന്നുണ്ട്. കൂടാതെ ചണ്ഡീഗഢ്് എ.ഐ.ആര്‍. ഒരാഴ്ചത്തെ വാണി സര്‍ട്ടിഫിക്കറ്റ് കോഴ്‌സും നടത്തിവരുന്നുണ്ട്. മുംബൈയിലെ സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന്‍സില്‍ അനൗണ്‍സിങ്, ബ്രോഡ്കാസ്റ്റിങ്, കോമ്പിയറിങ്, ഡബ്ബിങ്, ഇ ബുക്ക് നറേഷന്‍ എന്നിവയില്‍ കോഴ്‌സ് നടത്തുന്നുണ്ട്. റേഡിയോ ജോക്കി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുമുണ്ട്. ഇനിയുമുണ്ട് വിവിധമേഖലകളില്‍ നിരവധി കോഴ്‌സുകള്‍.

മറ്റു മേഖലകൾ


*നഴ്‌സിങ്
*ഫാര്‍മസി
*നിയമം
*കോമണ്‍ അഡ്മിഷന്‍ ലോ ടെസ്റ്റ്
*എഞ്ചിനിയറിങ് എന്‍ട്രന്‍സ്
*സിവില്‍ സര്‍വീസസ്
*കമ്പ്യൂട്ടര്‍
*മെഡിക്കല്‍
*സോഷ്യല്‍ സയന്‍സസ്
*ഭാഷാ പഠനം
*അധ്യാപനം
*യു.പി.എസ്.സി.പരീക്ഷകള്‍
*കൃഷി
*ഡിസൈനിങ്
*സെറ്റ്,നെറ്റ്
*സേനാ പ്രവേശനം
*സയന്‍സ്
*ബാങ്കിങ്
*കേന്ദ്ര യൂണിവേഴ്‌സിറ്റികള്‍
*മാനേജ്‌മെന്റ് 
ജേര്‍ണലിസം
റേഡിയോ ജോക്കി

കടപ്പാട് : മാതൃഭൂമി

പ്ലസ്‌ടു കഴിഞ്ഞു; ഇനി എന്ത്‌ ?

പ്ലസ്‌ടു കഴിയുന്നവരില്‍ ധാരാളം പേര്‍ ശ്രദ്ധവരുന്ന മേഖലയാണ്‌ എഞ്ചിനീയറിംഗും മെഡിസിനും. അവയുടെ എന്‍ട്രന്‍സ്‌ അടക്കം കഴിഞ്ഞതിനാല്‍ അവയെക്കുറിച്ച്‌ ഇതില്‍ പരാമര്‍ശിക്കുന്നില്ല. എന്നാല്‍, ഉന്നത വിദ്യാഭ്യാസം എന്നാല്‍ എഞ്ചിനീയറിംഗും മെഡിസിനും മാത്രമല്ലെന്ന്‌ അറിയുക. ധാരാളം മാര്‍ഗങ്ങള്‍ നമ്മുടെ മുന്നിലുണ്ട്‌. അവയില്‍ പ്രധാനപ്പെട്ടവയിലേക്ക്‌ വെളിച്ചം വീശുകയാണ്‌ ഇവിടെ.

പ്ലസ്‌ടുവിനു പഠിച്ച വിഷയങ്ങളെ അധികരിച്ചാവും തുടര്‍ന്നുള്ള പഠനങ്ങള്‍ക്ക്‌ പ്രവേശനം കിട്ടുന്നതെന്ന്‌ ഓര്‍ക്കണം. അതായത്‌ എസ്‌.എസ്‌.എല്‍.സി കഴിയുമ്പോഴേ ഭാവി കോഴ്‌സുകളെ ലക്ഷ്യമിട്ട്‌ പഠനം കരുപ്പിടിപ്പിക്കണമെന്ന്‌ അര്‍ഥം. സ്വന്തം അഭിരുചി, കുടുംബത്തിന്റെ സാമ്പത്തികാവസ്‌ഥ, തുടര്‍ പഠനത്തിനുള്ള അവസരങ്ങള്‍, ജോലികിട്ടാനുള്ള സാധ്യതകള്‍ എന്നിങ്ങനെ പല കാര്യങ്ങള്‍ കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നതിലുണ്ട്‌. മറ്റൊരാള്‍ പഠിച്ച കോഴ്‌സുകള്‍ മാത്രം നോക്കി വഴികള്‍ തെരഞ്ഞെടുത്താല്‍ ഒരുപക്ഷേ നമ്മള്‍ തെറ്റായ മാര്‍ഗത്തിലാവും നീങ്ങുക.അതിനാല്‍ സ്വന്തം അഭിരുചി മാത്രമാണ്‌ ഏറ്റവും അടിസ്‌ഥാന ഘടകം. മറ്റൊന്ന്‌ സാമ്പത്തിക സ്‌ഥിതിയാണ്‌.
പഠിച്ച്‌ ഇറങ്ങി അധികം കഴിയും മുന്‍പേ ജോലി കിട്ടി കുടുംബത്തെ സഹായിക്കണമെന്നു കരുതുന്നവരുണ്ടാവും. എന്നാല്‍, സാമ്പത്തിക പിന്തുണയുള്ളവര്‍ക്ക്‌ കൂടുതല്‍ കാലം പഠിക്കാന്‍ സാധിച്ചേക്കും. അവര്‍ക്ക്‌ റിസര്‍ച്ചും മറ്റും നടത്താന്‍ അവസരം കിട്ടിയേക്കാം.
അതുപോലെ തന്നെ കോഴ്‌സുകളുടെ ഫീസും ഒരു ഘടകമാണ്‌. സാധാരണ കോളജുകളിലെ പരമ്പരാഗത കോഴ്‌സുകളെക്കാള്‍ പുതിയ സാങ്കേതിക കോഴ്‌സുകള്‍ക്ക്‌ ഫീസ്‌ നല്‍കേണ്ടിവരും. അത്തരം കോഴ്‌സുകള്‍ക്ക്‌ പ്രവേശനം നേടുന്നവര്‍ ഫീസിനെ സംബന്ധിച്ച്‌ മുന്‍കൂട്ടി അറിഞ്ഞിരിക്കണം.
കോഴ്‌സുകളുടെ സ്വീകാര്യതയും തൊഴില്‍ മേഖലകളിലെ അംഗീകാരവും സര്‍വകലാശാലകളുടെയും സര്‍ക്കാരുകളുടെയും അംഗീകാരവും പ്രധാനമാണ്‌. വിവിധ സംസ്‌ഥാനങ്ങളിലെ കോഴ്‌സുകള്‍ മറ്റു ചില സംസ്‌ഥാനങ്ങളില്‍ സ്വീകാര്യമാകണമെന്നില്ല. ചേരുമ്പോള്‍ ഇത്തരം സംശയങ്ങള്‍ ചോദിച്ചു സ്‌ഥിതി മനസിലാക്കണം. വിവിധ കോഴ്‌സുകള്‍ അവയുടെ ഉന്നതതല സമിതികള്‍ അംഗീകരിച്ചതാണോ എന്നതും പ്രധാനപ്പെട്ട കാര്യമാണ്‌.

നിയമ കോഴ്‌സുകള്‍

40 ശതമാനം മാര്‍ക്കോടെ പ്ലസ്‌ടു ജയിച്ചവര്‍ക്ക്‌ അഞ്ചുവര്‍ഷത്തെ എല്‍എല്‍.ബി കോഴ്‌സിന്‌് അപേക്ഷിക്കാം. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്‌ ഗവണ്‍മെന്റ്‌ ലോ കോളജുകളിലേക്ക്‌ പ്രവേശന പരീക്ഷയിലൂടെയായിരിക്കും പ്രവേശനം. ഒബ്‌ജക്‌ടീവ്‌ മാതൃകയിലുള്ള പരീക്ഷയില്‍ ഇംഗ്ലീഷ്‌, പൊതുവിജ്‌ഞാനം, നിയമ അഭിരുചി എന്നിവയാണ്‌ വിഷയങ്ങള്‍. തിരുവനന്തപുരം ലോ അക്കാദമി, എം.ജി.സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ്‌ ലീഗല്‍ തോട്ട്‌, കണ്ണൂര്‍ സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ്‌ ലീഗല്‍ സ്‌റ്റഡീസ്‌, എറണാകുളത്തെ നുവാല്‍സ്‌ എന്നിവയും കോഴ്‌സ് നടത്തുന്നുണ്ട്‌.
വക്കീല്‍, ന്യായാധിപന്‍ എന്നീ തൊഴിലുകളിലാണ്‌ സാധാരണ നിയമം പഠിച്ചവര്‍ എത്തിച്ചേരുക. എന്നാല്‍, വിവിധ സ്‌ഥാപനങ്ങളിലെ ലോ ഓഫീസര്‍, ലീഗല്‍ അഡൈ്വസര്‍, കോടതി ക്ലാര്‍ക്ക്‌ എന്നീ ജോലികള്‍ക്കും നിയമ ബിരുദം സഹായിക്കും.

സാഹസികര്‍ക്ക്‌ മര്‍ച്ചന്റ്‌ നേവി

യാത്രചെയ്യാന്‍ ഇഷ്‌ടപ്പെടുന്ന സാഹസിക മനഃസ്‌ഥിതിയുള്ളവര്‍ക്ക്‌ ചേരുന്ന തൊഴിലാണ്‌് മര്‍ച്ചന്റ്‌ നേവിയിലേത്‌. വാണിജ്യ ഷിപ്പുകളിലെ ജോലിയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌. ആറുമാസം കടലിലും ആറുമാസം കരയിലും എന്നതാണ്‌ ജോലിയുടെ സ്വഭാവം. ധാരാളം യാത്രചെയ്യാം, നിരവധി രാജ്യങ്ങള്‍ കാണാം, ഒഴിവുസമയം കൂടുതല്‍ എന്നിവയൊക്കെയാണ്‌ ഈ തൊഴിലിന്റെ പ്രത്യേകതകള്‍.
ജോയിന്റ്‌ എന്‍ട്രന്‍സ്‌ എക്‌സാമിനേഷനി(ജെ.ഇ.ഇ)ലെ റാങ്കിന്റെ അടിസ്‌ഥാനത്തിലാണ്‌ കോഴ്‌സിന്‌് പ്രവേശനം. കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലെ മറൈന്‍ എഞ്ചിനീയറിംഗ്‌ ആന്‍ഡ്‌ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ (മെറി), മുംബൈയിലെ പരിശീലനക്കപ്പലായ ചാണക്യ എന്നിവിടങ്ങളിലാണ്‌ പരിശീലനം. ഫിസിക്‌സ്, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ് എന്നിവ ഉള്‍ക്കൊള്ളുന്ന സയന്‍സ്‌ സ്‌ട്രീമില്‍ പഠിച്ച പ്ലസ്‌ടുക്കാര്‍ക്കാണ്‌ പ്രവേശനം. മുംബൈ മെറിയില്‍ മൂന്നു വര്‍ഷത്തെ പോളിവെലന്റ്‌ മാരിറ്റൈം ഡിഗ്രി, കൊല്‍ക്കത്ത മെറിയില്‍ നാലുവര്‍ഷത്തെ മറൈന്‍ എഞ്ചിനീയറിംഗ്‌ ഡിഗ്രി, ചാണക്യയില്‍ മൂന്നുവര്‍ഷത്തെ ബി.എസ്സി നോട്ടിക്കല്‍ സയന്‍സ്‌ എന്നിവയാണ്‌ കോഴ്‌സുകള്‍. സ്വകാര്യ സ്‌ഥാപനങ്ങള്‍ ധാരാളം ഈ മേഖലയില്‍ പരിശീലനം വാഗ്‌ദാനം ചെയ്യുന്നുണ്ട്‌. അവയെപ്പറ്റിയും ഫീസ്‌ നിരക്കു സംബന്ധിച്ചും നന്നായി മനസിലാക്കിയ ശേഷമേ ചേരാവു.

കായിക വിദ്യാഭ്യാസം

കായിക രംഗത്ത്‌ താല്‍പര്യമുള്ളവര്‍ക്ക്‌ ഏറെ സാധ്യതയുള്ള കോഴ്‌സുകളാണ്‌ ഫിസിക്കല്‍ എജ്യൂക്കേഷന്‍ മേഖലയിലുള്ളത്‌. ഓരോ കായികതാരങ്ങളുടെ നേട്ടങ്ങള്‍ക്കു പിന്നിലും മികവുറ്റ പരിശീലകരുടെ കരങ്ങളുണ്ട്‌. മികച്ച പരിശീലകരെ സൃഷ്‌ടിക്കുകയാണ്‌ ഫിസിക്കല്‍ എജ്യൂക്കേഷന്‍ കോഴ്‌സുകളുടെ ലക്ഷ്യം. വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ കായികാധ്യാപകരാകാനും ഈ കോഴ്‌സുകള്‍ സഹായിക്കും.
ബാച്ചിലര്‍ ഓഫ്‌ ഫിസിക്കല്‍ എജ്യൂക്കേഷന്‍(ബി.പി.ഇ) പ്ലസ്‌ടുക്കാര്‍ക്ക്‌ ചേരാവുന്ന കോഴ്‌സാണ്‌.കാലിക്കറ്റ്‌ സര്‍വകലാശാലാ കാമ്പസിലെ ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റിലും തിരുവനന്തപുരം ലക്ഷ്‌മിബായ്‌ നാഷണല്‍ കോളജ്‌ ഓഫ്‌ ഫിസിക്കല്‍ എജ്യൂക്കേഷനിലും ബി.പി.ഇ പഠിക്കാം. തിരുവനന്തപുരം കോളജില്‍ വേറെയും കോഴ്‌സുകളുണ്ട്‌.

വിനോദ സഞ്ചാര മേഖലയില്‍

ഓരോ ദിവസവും പ്രിയമേറിവരുന്ന മേഖലയാണ്‌ ടൂറിസത്തിന്റേത്‌. അതിനനുസരിച്ച്‌ തൊഴിലവസരങ്ങളും കൂടിവരുന്നു. കേരളസര്‍ക്കാരിന്റെ വിനോദസഞ്ചാര വകുപ്പിനു കീഴിലുള്ള കേരള ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടൂറിസം ആന്‍ഡ്‌ ട്രാവല്‍ സ്‌റ്റഡീസ്‌ (കിറ്റ്‌സ്) പ്ലസ്‌ ടുക്കാര്‍ക്ക്‌ പഠിക്കാവുന്ന വിവിധ കോഴ്‌സുകള്‍ നടത്തുന്നു. ട്രാവല്‍ ആന്‍ഡ്‌ ടൂറിസം ഡിപ്ലോമ, കസ്‌റ്റമര്‍ റിലേഷന്‍സ്‌ ആന്‍ഡ്‌ ട്രാവല്‍ മാനേജ്‌മെന്റ്‌, ഹൗസ്‌കീപ്പിംഗ്‌ ആന്‍ഡ്‌ ഫ്രണ്ട്‌ ഓഫീസ്‌ മാനേജ്‌മെന്റ്‌, ഫുഡ്‌ ആന്‍ഡ്‌ ബിവറേജ്‌ സര്‍വീസസ്‌, ഫ്രണ്ട്‌ ഓഫീസ്‌ മാനേജ്‌മെന്റ്‌ എന്നീ സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സുകള്‍ എന്നിവയാണ്‌ ഇവിടെയുള്ളത്‌. വിവിധ കോളജുകളില്‍ ബി.എ ട്രാവല്‍ ആന്‍ഡ്‌ ടൂറിസം കോഴ്‌സുകളുമുണ്ട്‌.

ഫാഷന്‍ ഡിസൈനിങ്‌

ഒരിക്കലും പ്രിയം പോകാത്ത മേഖലയാണ്‌ ഫാഷന്റേത്‌. മനുഷ്യകുലം ഉള്ളിടത്തോളം കാലം പുതിയ ഫാഷനുകള്‍ പരീക്ഷിക്കപ്പെട്ടുകൊണ്ടേയിരിക്കും. അല്‍പം കലാഭിരുചിയും ഭാവനയുമുള്ളവര്‍ക്ക്‌ ഉചിതമാണ്‌ ഫാഷന്‍ ഡിസൈനിംഗ്‌ രംഗം. ഓരോ കാലഘട്ടത്തിനുമനുസരിച്ചുള്ള വസ്‌ത്രസംവിധാനം ഒരുക്കാനുള്ള കഴിവാണ്‌ ഈ കോഴ്‌സുകള്‍ പഠിക്കുന്നതിലൂടെ ആര്‍ജിക്കുന്നത്‌. സൃഷ്‌ടിക്കുന്ന ഫാഷനുകള്‍ ശ്രദ്ധേയമായിക്കഴിഞ്ഞാല്‍ കരിയറില്‍ വളരെ ഉയരാന്‍ സാധിക്കും. വസ്‌ത്ര വ്യവസായം, ഫാഷന്‍ മേഖല, സിനിമാരംഗം എന്നിങ്ങനെ അവസരങ്ങള്‍ നിരവധിയാണ്‌.
കേന്ദ്ര സര്‍ക്കാരിന്റെ ടെക്‌സൈ്‌റ്റല്‍ മന്ത്രാലയത്തിനു കീഴിലുള്ള അപ്പാരല്‍ എക്‌സ്പോര്‍ട്ട്‌ പ്രമോഷന്‍ കൗണ്‍സില്‍നടത്തുന്ന ദ്‌ അപ്പാരല്‍ ട്രെയ്‌നിംഗ്‌ ആന്‍ഡ്‌ ഡിസൈനിംഗ്‌ സെന്റര്‍(എ.ടി.ഡി.സി) ഈ മേഖലയില്‍ വിവിധ കോഴ്‌സുകള്‍ നടത്തുന്നു.
പ്ലസ്‌ ടുക്കാര്‍ക്ക്‌ ചേരാവുന്ന മൂന്നു കോഴ്‌സുകളുണ്ട്‌: അപ്പാരല്‍ മാനുഫാക്‌ചറിംഗ്‌ ടെക്‌നോളജി, ഫാഷന്‍ സാംപ്ലിംഗ്‌/ കോ ഓര്‍ഡിനേഷന്‍, പ്ര?ഡക്ഷന്‍ സൂപ്പര്‍വിഷന്‍ ആന്‍ഡ്‌ ക്വാളിറ്റി കണ്‍ട്രോള്‍ എന്നിവ. ആദ്യത്തെ രണ്ടും ഒരുവര്‍ഷ കോഴ്‌സും മൂന്നാമത്തേത്‌ ആറുമാസ കോഴ്‌സുമാണ്‌. കേരളത്തില്‍ തിരുവനന്തപുരമാണ്‌ കേന്ദ്രം. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിലും എം.ജി. സര്‍വകലാശാലയിലും ഫാഷന്‍ ഡിസൈനിംഗ്‌ കോഴ്‌സുകളുണ്ട്‌. ചില സ്വകാര്യ കോളജുകളിലും സ്‌ഥാപനങ്ങളിലും ഈ കോഴ്‌സുണ്ട്‌.

എന്‍.ഐ.എഫ്‌.ടിയില്‍

ഫാഷന്‍ ഡിസൈനിംഗ്‌ സംബന്ധിച്ച്‌ ഇന്ത്യയില്‍ പഠിക്കാവുന്ന ഏറ്റവും ഉന്നത സ്‌ഥാപനമാണ്‌ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫാഷന്‍ ടെക്‌നോളജി(എന്‍.ഐ.എഫ്‌.ടി). കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിനു കീഴിലുള്ള സ്‌ഥാപനമാണിത്‌. ദക്ഷിണേന്ത്യയില്‍ ചെന്നൈ, ബംഗളുരു, ഹൈദരാബാദ്‌, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ സെന്ററുകളുണ്ട്‌. പ്ലസ്‌ ടുക്കാര്‍ക്ക്‌ ചേരാവുന്ന കോഴ്‌സുകള്‍: ഫാഷന്‍ ഡിസൈന്‍, ലെതര്‍ ഡിസൈന്‍, ആക്‌സസറി ഡിസൈന്‍, പെഴ്‌സണല്‍ പ്ര?ഡക്‌ട്സ്‌ ആന്‍ഡ്‌ ഇന്റീരിയര്‍ ആക്‌സസറീസ്‌, ഫുട്‌വെയര്‍ ആന്‍ഡ്‌ ലെതര്‍ പ്ര?ഡക്‌ട്സ്‌, ജ്വല്ലറി ആന്‍ഡ്‌ പ്രഷ്യസ്‌ പ്ര?ഡക്‌ട്സ്‌, ഇന്റീരിയര്‍ പ്ര?ഡക്‌ട്സ്‌-ഹാന്‍ഡിക്രാഫ്ര്‌റ്റ്സ്‌ മിക്‌സ് മീഡിയ ആന്‍ഡ്‌ ഗ്ലാസ്‌, നിറ്റ്‌വെയര്‍ ഡിസൈന്‍, ടെക്‌സ്റ്റൈല്‍ ഡിസൈന്‍ എന്നിവ.
ദേശീയാടിസ്‌ഥാനത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്‌ഥാനത്തിലാണ്‌ പ്രവേശനം. കേരളത്തിലും പരീക്ഷാ കേന്ദ്രമുണ്ടാവും. ക്രിയേറ്റീവ്‌ എബിലിറ്റി, ഫാഷന്‍ സ്‌കെച്ചിംഗ്‌, കളര്‍ അറേഞ്ച്‌മെന്റ്‌, ഇലസ്‌ട്രേഷന്‍, ജനറല്‍ എബിലിറ്റി, മാത്സ്, കമ്യൂണിക്കേഷന്‍ സ്‌കില്‍, ഇംഗ്ലീഷ്‌, അനലറ്റിക്കല്‍ എബിലിറ്റി, മാനേജിരിയല്‍ എബിലിറ്റി, എന്‍വേണ്‍മെന്റല്‍ അവയര്‍നെസ്‌ എന്നിവയാവും പ്രവേശനപരീക്ഷയുടെ വിഷയങ്ങള്‍.

എന്‍.ഐ.ഡി.

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലെ സ്വയംഭരണ സ്‌ഥാപനമാണ്‌ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡിസൈന്‍(എന്‍.ഐ.ഡി). ഗുജറാത്തില്‍ അഹമ്മദാബാദിലെ പാള്‍ഡിയിലാണ്‌ സ്‌ഥാപനം.
ഇന്‍ഡസ്‌ട്രിയല്‍ ഡിസൈന്‍, കമ്യൂണിക്കേഷന്‍ ഡിസൈന്‍, ടെക്‌സ്റ്റൈല്‍ ആന്‍ഡ്‌ അപ്പാരല്‍ ഡിസൈന്‍ എന്നിവയിലാണ്‌ കോഴ്‌സുകള്‍. പ്ലസ്‌ ടുക്കാര്‍ക്ക്‌ ചേരാവുന്ന നാലു വര്‍ഷ കോഴ്‌സുകളാണിവ. പ്രവേശന പരീക്ഷയുടെ അടിസ്‌ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌.

കണക്കിലെ മിടുക്കര്‍ക്ക്‌

കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്‌റ്റാറ്റിസ്‌റ്റിക്കല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ രണ്ട്‌ പ്രമുഖ കോഴ്‌സുകളാണ്‌ ബി സ്‌റ്റാറ്റ്‌ (ഓണേഴ്‌സ്), ബി മാത്സ് (ഓണേഴ്‌സ്). മാത്തമാറ്റിക്‌സും പ്ലസ്‌ടുവും പഠിച്ച പ്ലസ്‌ ടുക്കാര്‍ക്ക്‌ ഈ മൂന്നുവര്‍ഷ കോഴ്‌സിനു ചേരാം. ഇവിടെ തന്നെ പി.ജി പഠനത്തിനു സൗകര്യമുണ്ട്‌. പഠിതാക്കള്‍ക്ക്‌ സ്‌റ്റൈപ്പന്‍ഡും നല്‍കും. സ്‌റ്റാറ്റിസ്‌റ്റിക്‌സ് കൊല്‍ക്കത്തയിലും മാത്സ് ബംഗളൂരുവിലുമാണ്‌ പഠിപ്പിക്കുന്നത്‌.

പത്രപ്രവര്‍ത്തനം

പത്രപ്രവര്‍ത്തനത്തില്‍ അഭിരുചിയുള്ളവര്‍ക്ക്‌ ഡിഗ്രി കഴിഞ്ഞാണ്‌ അത്തരം കോഴ്‌സുകളില്‍ ചേരാന്‍ കഴിയുക. എന്നാല്‍, ഈ വഴി തെരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ പത്രപ്രവര്‍ത്തന ഡിപ്ലോമ അല്ലെങ്കില്‍ ഡിഗ്രി നേടും മുന്‍പ്‌ അതുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ പഠിക്കാം. പത്രപ്രവര്‍ത്തനം ഉള്‍പ്പെടുന്ന ഡിഗ്രി കോഴ്‌സുകള്‍ ധാരാളം കോളജുകളില്‍ ഇപ്പോള്‍ പഠിപ്പിക്കുന്നുണ്ട്‌.
ബി.എ. കമ്യുണിക്കേറ്റിവ്‌ ഇംഗ്ലീഷ്‌, ബി.എ. മാസ്‌ കമ്യൂണിക്കേഷന്‍, ബി.എ. ജേണലിസം, ബി.എ മാസ്‌ കമ്യൂണിക്കേഷന്‍ ആന്‍ഡ്‌ വീഡിയോ പ്ര?ഡക്ഷന്‍ തുടങ്ങിയവയാണ്‌ കോഴ്‌സുകള്‍.

കടപ്പാട് : എം.എസ്‌. ജീജോ

അവസാനം പരിഷ്കരിച്ചത് : 3/12/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate