অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മെഡിക്കല്‍/എന്‍ജി. പ്രവേശനം: അലോട്ട്‌മെന്റ് വിവരങ്ങള്‍

കേരളത്തിലെ പ്രൊഫഷണല്‍ കോഴ്‌സുകളായ മെഡിക്കല്‍, എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനം പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന ഓണ്‍ലൈന്‍ വഴിയുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രക്രിയയില്‍ക്കൂടിയാണ്. മെഡിക്കല്‍ കോഴ്‌സുകളായ എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എച്ച്.എം.എസ്, ബി.എ.എം.എസ്, ബി.യു.എം.എസ്, ബി.എസ്.എം.എസ്, എന്നിവയിലേക്കും ബി.വി.എസ്സി & എ.എച്ച്,  ബി.എസ്.സി (ഹോണേഴ്‌സ്) അഗ്രിക്കള്‍ച്ചര്‍, ബി.എസ്.സി (ഹോണേഴ്‌സ്)  ഫോറസ്ട്രി, ബി.എഫ്.എസ്.സി തുടങ്ങിയ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കും, ഫാര്‍മസി കോളേജുകളിലെ ബി.ഫാം കോഴ്‌സിലേക്കും പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്ദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.gov.in വഴിയാണ് അലോട്ട്മെന്റ് നടക്കുന്നത്. അതത് കോഴ്‌സുകള്‍ക്ക് യോഗ്യത നേടിയിട്ടുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി ഒപ്ഷനുകള്‍ സ്വീകരിച്ചാണ് പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായുള്ള അലോട്ട്‌മെന്റ് നടത്തുന്നത്.

കേന്ദ്ര സര്‍ക്കാറിന്റെ മെഡിക്കല്‍ കൗണ്‍സില്‍, ഡന്റല്‍ കൗണ്‍സില്‍, ആയുഷ് വകുപ്പ്, കേരളത്തിലെ ആരോഗ്യ സര്‍വകലാശാല എന്നിവയുടെ അംഗീകാരം ലഭിച്ച കോഴ്‌സുകളുള്ള കോളേജുകളിലേക്ക് മാത്രമാണ് ഒന്നാം ഘട്ടത്തില്‍ കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രക്രിയയില്‍ ഉള്‍പ്പെടുത്തി ഒപ്ഷനുകള്‍ സ്വീകരിച്ച് അലോട്ട്‌മെന്റ് നല്‍കുകയുള്ളു. വിവിധ നിയന്ത്രണ കൗണ്‍സിലുകളുടെ അംഗീകാരം കിട്ടുന്ന മുറക്ക്, മെഡിക്കല്‍ സ്ട്രീമുകളിലെ കോഴ്‌സുകളുള്ള കോളേജുകളിലേക്ക് പിന്നീടുള്ള ഘട്ടങ്ങളില്‍ ഒപ്ഷനുകള്‍ സ്വീകരിച്ച് അലോട്ട്‌മെന്റ് നടത്തും.

സുപ്രീംകോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് കേരളത്തിലെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍, ഡന്റല്‍ കോളേജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലെ 15 ശതമാനം എന്‍.ആര്‍.ഐ ക്വാട്ട അടക്കം എല്ലാ കോളേജുകളിലേയും (കല്‍പ്പിത സര്‍വ്വകലാശാല ഒഴികെ) മുഴുവന്‍ സീറ്റുകളും 15 ശതമാനം അഖിലേന്ത്യാ ക്വാട്ടയും , നോമിനി സീറ്റുകളും ഒഴിവാക്കി  ബാക്കിയുള്ള മുഴുവന്‍ സീറ്റുകളും   പ്രവേശന പരീക്ഷാ കമ്മീഷണറുടെ കേന്ദ്രീകൃത അലോട്ട്‌മെന്റ് വഴി നീറ്റ് അടിസ്ഥാനപ്പെടുത്തിയുള്ള കേരള സ്റ്റേറ്റ് മെഡിക്കല്‍ റാങ്കിന്റെ ക്രമത്തില്‍ പ്രവേശനം നല്‍കുന്നു എന്നുള്ളത് ഈ വര്‍ഷത്തെ പ്രത്യേകതയാണ്.

അലോട്ട്‌മെന്റ്: സമയക്രമം

ആദ്യത്തെ അലോട്ട്‌മെന്റ് ജൂലൈ അഞ്ചാം തീയതിക്കകം നടത്തി ഓഗസ്റ്റ് എട്ടാം തീയതിയോടെ പ്രവേശനം അവാസനിപ്പിക്കുന്ന രീതിയിലുള്ളതാണ് പുതുക്കിയ സമയക്രമം. പിന്നീടുണ്ടാകുന്ന ഒഴിവുകള്‍ നികത്തുന്നതിനായി പ്രവേശന പരീക്ഷാ കമ്മീഷണര്‍ ഒഴിവുകളുടെ പത്തിരട്ടിയില്‍ വരുന്ന യോഗ്യതയുള്ളവരുടെ ക്രമപ്പെടുത്തിയ പട്ടിക മെഡിക്കല്‍ കോളേജുകള്‍ക്ക് നല്‍കും. അതില്‍ നിന്നും പ്രവേശനം നടത്തുവാന്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് ഓഗസ്റ്റ് 18 -ാം തീയതി വരെ സമയവും അനുവദിച്ചിട്ടുണ്ട്. എന്‍ജിനീയറിങ്ങ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം ജൂണ്‍ 30 ന് തുടങ്ങി ഓഗസ്റ്റ് പതിനഞ്ചിനകം അവസാനിക്കുമ്പോള്‍ ആയുര്‍വേദ കോഴ്‌സിന് ഒക്ടോബര്‍ 31 വരെ സമയമുണ്ട്.

ബി.എച്ച്.എം.എസ്, ബി.യു.എം.എസ്, ബി.എസ്.എം.എസ്, തുടങ്ങിയ മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് നീറ്റ് അടിസ്ഥാനപ്പെടുത്തിയുള്ള കേരള സ്റ്റേറ്റ് മെഡിക്കല്‍ റാങ്കിന്റെ ക്രമത്തില്‍ പ്രവേശനം നല്‍കുന്നു എന്നുള്ളതും ഈ വര്‍ഷത്തെ പ്രത്യേകതയാണ്. ബി.എ.എം.എസ് കോഴ്‌സിന് പ്രവേശനം നല്‍കുന്നതിന്, കേരള സ്റ്റേറ്റ് മെഡിക്കല്‍ റാങ്കില്‍ ഉള്‍പ്പെട്ടവരുടെ നീറ്റ് സ്‌കോറിനോട് പ്ലസ് ടു കോഴ്‌സിന് സംസ്‌കൃതം പഠിച്ചവര്‍ക്ക് എട്ട് മാര്‍ക്ക്കൂടി ചേര്‍ത്ത് ക്രമപ്പെടുത്തിയ ആയുര്‍വേദ റാങ്ക് ലിസ്റ്റും ഇത്തവണത്തെ പ്രത്യേകതയാണ്.

ഒന്നാംഘട്ട അലോട്ട്‌മെന്റില്‍ ബി.ടെക്, ആര്‍ക്കിട്ടെക്ച്ചര്‍, എം.ബി.ബി.എസ്, ബി.ഡി.എസ്, അഞ്ച് സര്‍ക്കാര്‍ ആയുര്‍വേദ കോളേജുകളിലെ ബി.എ.എം.എസ്, തുടങ്ങിയ മെഡിക്കല്‍ കോഴ്‌സുകള്‍; ബി.വി.എസ്സി & എ.എച്ച്, ബി.എസ്.സി(ഹോണേഴ്‌സ്) അഗ്രിക്കള്‍ച്ചര്‍, ബി.എസ്.സി(ഹോണേഴ്‌സ്)   ഫോറസ്ട്രി, ബി.എഫ്.എസ്.സി തുടങ്ങിയ മെഡിക്കല്‍ അനുബന്ധ  കോഴ്‌സുകളിലേക്കും, നാല്   സര്‍ക്കാര്‍ ഫാര്‍മസി കോളേജുകളിലെ ബി.ഫാം കോഴ്‌സിലേക്കും പ്രവേശനം നല്‍കാനുള്ള ഒപ്ഷന്‍ സമര്‍പ്പണത്തിനാണ് പ്രവേശന പരീക്ഷാ കമ്മീഷണര്‍ ക്ഷണിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള  കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രക്രീയയില്‍ അവലംബിച്ചിരിക്കുന്ന പൊതുവായ തത്വങ്ങളാണ് ഇവിടെ വിവരിക്കുന്നത്.

യോഗ്യതകള്‍

കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രക്രിയയില്‍ പങ്കെടുക്കുവാന്‍ കീം വിവരണ പത്രികയില്‍ പ്രസ്താവിച്ച നിശ്ചിത അക്കാദമിക് യോഗ്യതയ്ക്കു പുറമേ അതാതു പ്രവേശന പരീക്ഷയില്‍ യോഗ്യത നേടി, പ്രവേശന പരീക്ഷാ കമ്മീഷണര്‍ തയ്യാറാക്കുന്ന ആറ് റാങ്ക് പട്ടികകളില്‍ ഏതിലെങ്കിലും ഉള്‍പ്പെട്ടിരിക്കണം.

ആറ് റാങ്ക് പട്ടികകള്‍

കേരളത്തിലെ  2018-19 വര്‍ഷത്തെ പ്രൊഫഷണല്‍ കോഴ്‌സുകളിലെ പ്രവേശനത്തിനായി പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ച ആറ് റാങ്ക് ലിസ്റ്റ്കളില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമാണ് ഒപ്ഷനുകള്‍ നല്‍കുവാനുള്ള അര്‍ഹത ഉണ്ടാവുകയുള്ളു.

  1. എന്‍ജിനീയറിങ്ങ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മാത്രമാണ് കേരളത്തിലെ എന്‍ജിനീയറിങ്ങ് കോളേജുകളിലെ 31 കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് ഒപ്ഷനുകള്‍ നല്‍കുവാനുള്ള  അര്‍ഹത ഉണ്ടാവുകയുള്ളു.
  2. ആര്‍ക്കിടെക്ചര്‍ (AR) റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മാത്രമാണ് കേരളത്തിലെ ആര്‍ക്കിടെക്ചര്‍ കോളേജുകളില്‍ പ്രവേശനം ലഭിക്കുവാനുള്ള ഒപ്ഷനുകള്‍ നല്‍കുവാന്‍ സാധിക്കൂ.
  3. നീറ്റ് പരീക്ഷയുടെ റാങ്കിന്റെയും കേരള നേറ്റിവിറ്റിയുടേയും അടിസ്ഥാനത്തില്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ തയ്യാറാക്കി ക്രമപ്പെടുത്തുന്ന കേരള സ്റ്റേറ്റ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ മാത്രമാണ് കേരളത്തിലെ എം.ബി.ബി.എസ് (MM), ബി.ഡി.എസ്. (MD), ബി.എ.എം.എസ്.(BS),  ബി.എച്ച്.എം.എസ് (BH), ബി.എസ്.എം.എസ് (BS), ബി.യു.എം.എസ് (BU) കോഴ്‌സുകളിലേക്കുള്ള ഒപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ അനുവദിക്കു. ( കീം പ്രോസ്‌പെക്ടസിലെ ക്ലോസ് 9.7.5 (iii) ല്‍ നിന്ന് വ്യത്യസ്ഥ രീതിയിലാണ് എം.ബി.ബി.എസ്, ബി.ഡി.സ് ഒഴികെയുള്ള നാലു മെഡിക്കല്‍ കോഴ്‌സുകള്‍ക്കുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്).
  4. നീറ്റ് പരീക്ഷയുടെ സ്‌കോറിന്റെയും കേരള നേറ്റിവിറ്റിയുടേയും അടിസ്ഥാനത്തില്‍ പരീക്ഷാ കമ്മീഷണര്‍ തയ്യാറാക്കി ക്രമപ്പെടുത്തുന്ന കേരള സ്റ്റേറ്റ് മെഡിക്കല്‍ അലൈഡ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ മാത്രമാണ് നാലു മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളായ ബി.വി.എസ്.സി, ബിഎസ്.സി അഗ്രിക്കള്‍ച്ചര്‍, ബിഎസ്.സി ഫോറസ്ട്രി, ബി.എഫ്.എസ്.സി എന്നീ കോഴ്‌സുകളിലേക്ക് ഒപ്ഷനുകള്‍ നല്‍കുവാന്‍ അനുവദിക്കു.
  5. ആയുര്‍വേദ കോഴ്‌സിന് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ്, നീറ്റ് പരീക്ഷയുടെ റാങ്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ മെഡിക്കല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ  സ്‌കോറിന്റെ കൂടെ പ്ലസ്ടു കോഴ്‌സിന് സംസ്‌കൃതം പഠിച്ചവര്‍ക്ക് എട്ടു മാര്‍ക്ക് കൂടി ചേര്‍ത്തുകൊണ്ട് (സംസ്‌കൃതം പഠിക്കാത്തവര്‍ക്ക് നീറ്റ് സ്‌കോര്‍ മാത്രം കണക്കാക്കും ) കേരള നേറ്റിവിറ്റിയുടെ അടിസ്ഥാനത്തില്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ തയ്യാറാക്കി ക്രമപ്പെടുത്തുന്നു. കേരള ആയുര്‍വേദ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമാണ് കേരളത്തിലെ  ആയുര്‍വേദ (BA) കോഴ്‌സിലേക്ക് ഒപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കുകയുള്ളു.
  6. ഫാര്‍മസി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മാത്രമേ ഫാര്‍മസി കോഴ്‌സുകളിലേക്ക് ഒപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍    അനുവദിക്കുകയുള്ളു .

നാലു മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളായ ബി.വി.എസ്.സി, ബിഎസ്.സി അഗ്രിക്കള്‍ച്ചര്‍, ബിഎസ്.സി ഫോറസ്ട്രി, ബി.എഫ്.എസ്.സി പ്രവേശനത്തിന് പരിഗണിക്കുവാനായി നീറ്റ് പരിക്ഷയില്‍ ഇരുപത് മാര്‍ക്കിന് മുകളില്‍ (പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് മിനിമം മാര്‍ക്ക് നിബന്ധനയില്ല) ലഭിച്ച കേരള നേറ്റിവിറ്റിയുള്ള വിദ്യാര്‍ത്ഥികളുടെ ക്രമപ്പെടുത്തിയ റാങ്ക് പട്ടികയാണ് പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പ്രവേശന പ്രക്രിയയിലെ സംവരണ തത്വങ്ങള്‍

പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധപ്പെടുത്തുന്ന റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരെ, അവര്‍ സമര്‍പ്പിച്ച ജാതി സര്‍ട്ടിഫിക്കറ്റിന്റെയും, നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റേയും അടിസ്ഥാനത്തില്‍ അനുവദിച്ചു നല്‍കിയിരിക്കുന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധപ്പെടുത്തുന്ന പട്ടികയില്‍ ഉള്‍പ്പെട്ടവരെ വിവരണ പത്രികയിലെ നിബന്ധനകള്‍ പ്രകാരം 60 ശതമാനം സ്റ്റേറ്റ് മെറിറ്റ്, 30 ശതമാനം എസ്.ഇ.ബി.സി, 8 ശതമാനം എസ്.സി, 2 ശതമാനം എസ്.ടി  എന്നീ നിര്‍ദ്ദേശാനുസരണ സംവരണ തത്വപ്രകാരം പ്രവേശനം നല്‍കുവാന്‍ പരിഗണിക്കുന്നതാണ്.

ഇതിനു പുറമെ ക്ലോസ് 5.2 ല്‍ വിവരിച്ചിരിക്കുന്ന പ്രകാരം  നിശ്ചിത സര്‍ക്കാര്‍/എയിഡഡ് കോളേജുകളില്‍ വിവിധ കോഴ്‌സുകള്‍ക്ക് സ്‌പെഷല്‍ റിസര്‍വേഷന്‍ (PD അംഗ പരിമിതര്‍, XS എക്‌സ് സര്‍വീസ്, SP സ്‌പോര്‍ട്ടസ്, ഇഇഎന്‍.സി.സി തുടങ്ങിയവ) സീറ്റുകളും നിലവിലുണ്ട്. സ്‌പെഷല്‍ റിസര്‍വേഷന്‍ ആനുകൂല്യത്തിനായി സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിച്ചവരെ അതാതു കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി പട്ടിക പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

അങ്ങനെയുള്ളവര്‍, പ്രോസ്‌പെക്ടസിലെ അനുബന്ധം രണ്ട് (2) എ മുതല്‍ ഏഴ് (4) വരെ നല്‍കിയിരിക്കുന്ന, സ്‌പെഷല്‍ റിസര്‍വേഷന്‍ സീറ്റുകള്‍ നിലവിലുള്ള കോളേജുകളിലെ കോഴ്‌സുകള്‍ക്ക് ഒപ്ഷന്‍ നല്‍കിയാല്‍ മാത്രമേ അവരെ സ്‌പെഷല്‍ റിസര്‍വേഷന്‍ ക്വാട്ടയില്‍ അലോട്ട്‌മെന്റിനായി പരിഗണിക്കുകയുള്ളു.

ഓപ്ഷന്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കാം

ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്സ് വേര്‍ഡ് എന്നിവ ഒരോ വിദ്യാര്‍ത്ഥിക്കും ഉണ്ടാകും. ഇതിലേതെങ്കിലും മറന്നുപോയാല്‍ തിരികെ ലഭിച്ച് ക്രമപ്പെടുത്തുവാന്‍ പ്രവേശനപ്പരീക്ഷാ കമ്മീഷണറുടെ വെബ് സൈറ്റായ www.cee.kerala.gov.in ല്‍ സംവിധാനം ചെയ്തിട്ടുണ്ട്

വിദ്യാര്‍ത്ഥികള്‍ പഠിക്കുവാന്‍ ആഗ്രഹിക്കുന്ന കോഴ്‌സുകളും കോളേജുകളും മുന്‍ഗണനപ്രകാരം അവര്‍ സ്വയം ഓണ്‍ലൈനായി ക്രമപ്പെടുത്തുന്നതാണ് ഒപ്ഷനുകള്‍.

ഒപ്ഷനുകള്‍ രേഖപ്പെടുത്തുവാന്‍ വേണ്ടത്

ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്സ് വേര്‍ഡ് എന്നിവ ഒരോ വിദ്യാര്‍ത്ഥിക്കും ഉണ്ടാകും. ഇതിലേതെങ്കിലും മറന്നുപോയാല്‍ തിരികെ ലഭിച്ച് ക്രമപ്പെടുത്തുവാന്‍ പ്രവേശനപ്പരീക്ഷാ കമ്മീഷണറുടെ വെബ് സൈറ്റായ www.cee.kerala.gov.in ല്‍ സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തിയ അംഗീകൃത ഒപ്ഷന്‍ ഫെസിലേറ്റേഷന്‍ കേന്ദ്രങ്ങിലും (OFC) വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തില്‍ പ്രസ്തുത സേവനം ലഭ്യമാണ്. കോഴ്‌സുകള്‍ക്ക് രണ്ടക്ഷര കോഡും (ഉദാ: CE-Cvil Engineering) കോളേജുകള്‍ക്ക് മൂന്നക്ഷര കോഡുകളുമായിട്ടാണ് (ഉദാ: TVE-College of Engineering, Trivandrum) കേന്ദ്രീകൃത അലോട്ട്‌മെന്റ്  പ്രക്രിയയില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

കോളേജുകളും സീറ്റുകളും

അലോട്ട്‌മെന്റ്  പ്രക്രിയയില്‍ ഉള്‍പ്പെടുന്ന കോളേജുകളെ സര്‍ക്കാര്‍ കോളേജുകള്‍ (G), സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകള്‍ (N) , സ്വകാര്യ സ്വാശ്രയ കോളേജുകള്‍ (S) എന്നീ രീതിയിലും അവയിലെ വിവിധ തരം സീറ്റുകള്‍, സര്‍ക്കാര്‍ സീറ്റ് (G), മാനേജ്‌മെന്റ് സീററ്(MG), (ഈ വര്‍ഷം എം.ബി.ബി.എസ്,ബി.ഡി.സ് കോഴ്‌സുകളില്‍ എന്‍.ആര്‍.ഐ സീററ്, ന്യൂനപക്ഷ സമുദായ സീററ്) തുടങ്ങിയവയും, അതിനോടനുബന്ധിച്ചുള്ള വ്യത്യസ്ഥ രീതിയിലുള്ള ഫീസ്, തിരകെ ലഭിക്കുന്ന പലിശ രഹിത നിക്ഷേപം എന്നിവയും ഉണ്ടാകുന്നതാണ്.

ഇതെല്ലാം മനസ്സിലാക്കി, വിദ്യാര്‍ത്ഥികള്‍ അവര്‍ അലോട്ട്‌മെന്റ് ലഭിച്ചാല്‍ പഠിക്കുവാന്‍ ആഗ്രഹിക്കുന്ന കോഴ്‌സുകളും കോളേജുകളും തിരഞ്ഞെടുക്കേണ്ടത്. സര്‍ക്കാര്‍/എയ്ഡഡ് പ്രൊഫഷണല്‍ കോളേജുകളിലെ ആകെയുള്ള സീറ്റുകളില്‍, അഖിലേന്ത്യാ ക്വാട്ട, ഭാരത സര്‍ക്കാറിന്റെ നോമിനി ക്വാട്ട, അംഗപരിമിതര്‍ക്കുള്ള ക്വാട്ട, സ്‌പെഷല്‍ റിസര്‍വേഷന്‍ ക്വാട്ട, എയ്ഡഡ്  കോളേജുകളിലെ 15് ശതമാനം വരുന്ന മാനേജ്‌മെന്റ് ക്വാട്ട എന്നിവ ഒഴിവാക്കി ബാക്കിയുള്ള സീറ്റുകളിലേക്കാണ് സംവരണ തത്വം ബാധകമാക്കി അലോട്ട്‌മെന്റ് നടത്തുന്നത്.

സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ 95 ശതമാനം സീറ്റുകളിലും, സ്വകാര്യ സ്വാശ്രയ  കോളേജുകളിലെ (മെഡിക്കല്‍/ഡെന്റല്‍ കോളേജുകള്‍ ഒഴികെ) 50 ശതമാനം സീറ്റുകളിലും പ്രവേശന പരീക്ഷാ കമ്മീഷണറാണ് അലോട്ട്‌മെന്റ് നടത്തുന്നത്.

ഈ വര്‍ഷം, കേരളത്തിലെ എല്ലാ മെഡിക്കല്‍/ഡന്റല്‍ കോളേജുകളിലേയും എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളില്‍ സര്‍ക്കാര്‍ സീറ്റുകള്‍ക്ക് പുറമേ, എന്‍.ആര്‍.ഐ, ന്യൂനപക്ഷ സമുദായ സീററുകള്‍ എന്നിവയിലേക്കും പ്രവേശന പരീക്ഷാ കമ്മീഷണര്‍ കേന്ദ്രീകൃത അലോട്ട്‌മെന്റ്  പ്രക്രിയയില്‍ക്കൂടി ഏകീകൃത കൗണ്‍സിലിങ് നടത്തുന്നതായിരിക്കും.

ന്യൂനപക്ഷ സമുദായ സീററുകളിലേക്കുള്ള സര്‍ട്ടിഫിക്കറ്റ് അതാതു മാനേജുമെന്റുകള്‍ ചുമതലപ്പെടുത്തിയവരില്‍ നിന്ന് വാങ്ങി സമര്‍പ്പിക്കുന്നവര്‍ക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു. എന്‍.ആര്‍.ഐ. സീറ്റുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധപ്പെടുത്തിയ രീതിയിലുള്ള  അഞ്ച് സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം സമര്‍പ്പിക്കുന്നതിന്റെ അടിസ്ഥാനത്തിലുള്ള ക്രമപ്പടുത്തിയ പട്ടികയില്‍ ഉള്‍പ്പെടണം.

ന്യൂനപക്ഷ മാനേജ്‌മെന്റുകളുടെ മെഡിക്കല്‍/ഡന്റല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ  മെഡിക്കല്‍/ഡന്റല്‍ കോളേജുകളിലേയും 85 ശതമാനം സീറ്റും കേരളത്തിലെ സംവരണ തത്വം അനുസരിച്ചാണ് പ്രവേശനം നടത്തുന്നത്.

ന്യൂനപക്ഷ മാനേജുമെന്റുകളുടെ മെഡിക്കല്‍, ഡന്റല്‍ കോളേജുകളിലെ കമ്മ്യൂണിറ്റി സീറ്റുകളിലേക്കുള്ള പ്രവേശനത്തിനും, എല്ലാ മെഡിക്കല്‍, ഡന്റല്‍ കോളേജുകളിലേയും എന്‍.ആര്‍.ഐ ക്വാട്ട സീറ്റുകളിലേക്കുമുള്ള യോഗ്യതയുള്ളവരുടെ ലിസ്റ്റും, കാറ്റഗറിയും വിദ്യാര്‍ത്ഥികള്‍ യഥാസമയം സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍, പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രത്യേകം തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതില്‍ നിന്നായിരിക്കും പ്രവേശനം നടത്തുക. കാറ്റഗറി പട്ടികയെക്കുറിച്ച് ആക്ഷേപം ഉന്നയിക്കുവാനും അവസരമുണ്ടാകും.

ഫീസ് നിരക്കും സീറ്റുകളും

എന്‍ജിനീയറിങ് കോഴ്‌സുകള്‍ക്കും മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ക്കും കഴിഞ്ഞ വര്‍ഷത്തെ ഫീസ് നിലവാരം തുടരുന്നതാണ് കാണുന്നത്

ഫീസ് റെഗുലേറ്ററി കമ്മിറ്റി നിജപ്പെടുത്തിയതു പ്രകാരം, സ്വകാര്യ സ്വാശ്രയ മെഡിക്കല്‍/ഡന്റല്‍ കോളേജുകളിലെ 2018 വര്‍ഷത്തെ ഫീസ് എം.ബി.ബി.എസ് കോഴ്‌സിന് 85 ശതമാനം സീറ്റിലും 5,32,000 രൂപ മുതല്‍ 6,53,860 രൂപ വരെ നിശ്ചയിച്ചിട്ടുണ്ട്. 14 മെഡിക്കല്‍ കോളേജുകളില്‍ 5,60,000 രൂപയാണ് നിശ്ചയിച്ചിട്ടുള്ള ട്യൂഷന്‍ ഫീസ്. 15 ശതമാനം എന്‍.ആര്‍.ഐ സീറ്റുകളിലെ ഫീസ് 20 ലക്ഷം രൂപയുമാണ്.

ബി.ഡി.എസ് കോഴ്‌സിന് 85 ശതമാനം സീറ്റിലും 3,04,500 രൂപയും 15 ശതമാനം എന്‍.ആര്‍.ഐ സീറ്റുകളിലെ ഫീസ് ആറുലക്ഷം രൂപയുമാണ്. സര്‍ക്കാര്‍ മെഡിക്കല്‍, ഡന്റല്‍ കോളേജുകളിലെ ഫീസ് യഥാക്രമം 25,000 രൂപയും, 23,000 രൂപയാണ്. പരിയാരം മെഡിക്കല്‍  കോളേജ് ഈ വര്‍ഷവും സ്വാശ്രയ മെഡിക്കല്‍ കോളേജായി നിലനിര്‍ത്തിക്കൊണ്ട് 85 ശതമാനം സീറ്റില്‍ ഫീസ് 5,60,000 രൂപയും എന്‍.ആര്‍.ഐ. സീറ്റുകളിലെ ഫീസ് 20 ലക്ഷം രൂപയുമായി നിജപ്പെടുത്തിയിരിക്കുന്നു.

സര്‍ക്കാര്‍ മേഖലയിലെ ആയുര്‍വേദ കോളേജുകളിലെ ബി.എ.എം.എസ് കോഴ്‌സിന് 12,000 രൂപയാണ് ഫീസ്.

എന്‍ജിനീയറിങ് കോഴ്‌സുകള്‍ക്കും മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ക്കും കഴിഞ്ഞ വര്‍ഷത്തെ ഫീസ് നിലവാരം തുടരുന്നതാണ് കാണുന്നത്. സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജുകളില്‍ ഫീസ് 8,225 രൂപ ആകുമ്പോള്‍, സര്‍ക്കാര്‍ നിയന്ത്രിത എന്‍ജിനീയറിങ് കോളേജുകളില്‍ സര്‍ക്കാര്‍ സീറ്റില്‍ 35,000 രൂപയും മാനേജ്‌മെന്റ് സീറ്റില്‍ 65,000 രൂപയുമാണ്. സ്വകാര്യ സ്വാശ്രയ  എന്‍ജിനീയറിങ് കോളേജുകളിലെ ഫീസ് 50,000 രൂപ മുതല്‍ 75,000 രൂപവരെ ആണ്.

സ്വകാര്യ സ്വാശ്രയ  ആര്‍ക്കിടെക്ചര്‍ കോളേജുകളിലെ ഫീസ് 55,000 മുതല്‍ 80,000 രൂപ വരെയാണ്. സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ കോഴ്‌സുകള്‍ക്ക് കുറഞ്ഞ ഫീസില്‍ പഠിക്കുവാന്‍ അവസരമൊരുക്കിയിട്ടുണ്ട്. ഒരു ലക്ഷം രൂപയുടെ തിരികെ നല്‍കുന്ന വിധത്തിലുള്ള പലിശ രഹിത നിക്ഷേപം നല്‍കേണ്ട സാഹചര്യവും സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളില്‍ നിലവിലുണ്ട്. ഈ വര്‍ഷം ഫാര്‍മസി കോഴ്‌സിന് സര്‍ക്കാര്‍ കോളേജില്‍ 15,000 രൂപയുമാണ്.

അലോട്ട്‌മെന്റിനുള്ള സീറ്റുകള്‍

ഏതാനും മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ എം.ബി.ബി.എസ് കോഴ്‌സിന് ഒന്നാം ഘട്ട അലോട്ട്‌മെന്റില്‍ ഒന്‍പത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും (1078 സീറ്റ്), 16 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലുമായി ആകെ 2,800 എം.ബി.ബി.എസ് സീറ്റും അലോട്ട്‌മെന്റിനായി പ്രതീക്ഷിക്കാം.

ബി.ഡി.എസ്. കോഴ്‌സിന് അഞ്ച്  സര്‍ക്കാര്‍ ഡന്റല്‍ കോളേജുകളിലായി (203 സീറ്റ്), 19 സ്വകാര്യ സ്വാശ്രയ ഡന്റല്‍ കോളേജുകളിലുമായി ആകെ 1,773 സീറ്റും അലോട്ട്‌മെന്റിനായി പ്രതീക്ഷിക്കാം. സര്‍ക്കാര്‍ മേഖലയിലെ ബി.എ.എം.എസ്. കോഴ്‌സിന് അഞ്ച് ആയുര്‍വേദ കോളേജുകളിലായി 239 സീറ്റുകള്‍ അലോട്ട്‌മെന്റിനായി ഉണ്ടാകും. ഇതിനു പുറമേ നാലു മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളായ ബി.വി.എസ്.സി, ബിഎസ്.സി അഗ്രിക്കള്‍ച്ചര്‍, ബിഎസ്.സി ഫോറസ്ട്രി, ബി.എഫ്.എസ്.സി എന്നിവയിലേക്കും ഒപ്ഷനുകള്‍ ക്ഷണിച്ചിട്ടുണ്ട്.

ഒന്നാം ഘട്ടത്തില്‍ സര്‍ക്കാര്‍ മേഖലയിലെ 19 ഉം  (5187 സീറ്റ്), സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ മേഖലയിലെ 25 ഉം ( 7202 സീറ്റ്), സ്വകാര്യ സ്വാശ്രയ മേഖലയിലെ 108 എന്‍ജിനീയറിങ് കോളേജുകളിലടക്കം ആകെ മുപ്പത്തിഒന്നായിരം സീറ്റുകളും, ആര്‍ക്കിടെക്ചര്‍ കോഴ്‌സിന് നാലു സര്‍ക്കാര്‍ കോളേജുകളിലും, 27  സ്വകാര്യ സ്വാശ്രയ  കോളേജുകളിലുമായി ഏതാണ്ട് 800 ഓളം സീറ്റുകളിലേക്കുമുള്ള ഒപ്ഷനുകളാണ് അലോട്ട്‌മെന്റ് പ്രക്രിയയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ നാല് സര്‍ക്കാര്‍ ഫാര്‍മസി കോളേജുകളിലെ ബി.ഫാം കോഴ്‌സിലേക്കുള്ള  157 സീറ്റുകളും ആദ്യ ഘട്ടത്തില്‍ വരുന്നുണ്ട്.

ഒപ്ഷനുകള്‍ ക്രമപ്പെടുത്തുന്ന വിധം

ഒരു വിദ്യാര്‍ഥിക്ക് ലഭ്യമായ ഒപ്ഷനുകളില്‍ പഠിക്കുവാന്‍ ആഗ്രഹിക്കുന്ന കോഴ്‌സുകളും കോളേജുകളും മുന്‍ഗണനാക്രമമനുസരിച്ച് എത്ര എണ്ണം വേണമെങ്കിലും കൊടുക്കാവുന്നതാണ്. പക്ഷെ തിരഞ്ഞെടുത്ത കോഴ്‌സ് -കോളേജില്‍ അലോട്ട്‌മെന്റ് ലഭിച്ചാല്‍ അവിടെ ചേര്‍ന്ന് പഠിക്കുവാന്‍ തയ്യാറായിരിക്കണം.

വിവിധ റാങ്ക് പട്ടികകളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ www.cee.kerala.gov.inഎന്ന വെബ്‌സൈറ്റില്‍  ആപ്ലിക്കേഷന്‍ നമ്പറും, പാസ്സ് വേര്‍ഡും നല്‍കി കാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ കടന്ന് ഒപ്ഷന്‍ രജിസ്‌ട്രേഷന്‍ പേജില്‍ എത്താം. പ്രസ്തുത പേജില്‍ അപേക്ഷാര്‍ഥിയുടെ റാങ്കുകള്‍ പ്രകാരം പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധപ്പെടുത്തിയവിധമുള്ള കോഴ്‌സുകള്‍, കോളേജുകള്‍, ഫീസ് മുതലായവ കാണുവാന്‍ സാധിക്കും.

കുടാതെ സര്‍ക്കാര്‍ കോളേജുകള്‍, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകള്‍, സ്വകാര്യ സ്വാശ്രയ കോളേജുകള്‍ എന്നീ രീതിയിലും അവയിലെ വിവിധ തരം സീറ്റുകള്‍, സര്‍ക്കാര്‍ സീറ്റ്, മാനേജ്‌മെന്റ് സീററ്, (ഈ വര്‍ഷം എം.ബി.ബി.എസ.്, ബി.ഡി.എസ്. കോഴ്‌സുകളില്‍ എന്‍.ആര്‍.ഐ. സീററ്) തുടങ്ങിയവയും, അതിനോടനുബന്ധിച്ചുള്ള ഫീസ്, തിരകെ ലഭിക്കുന്ന പലിശ രഹിത നിക്ഷേപം എന്നിവയും കാണാവുന്നതാണ്.

ഇതെല്ലാം മനസ്സിലാക്കി വിദ്യാര്‍ഥികള്‍ക്ക് അവര്‍ പഠിക്കുവാന്‍ ആഗ്രഹിക്കുന്ന കോഴ്‌സുകളും കോളേജുകളും ഒന്ന് (1), രണ്ട് (2), മൂന്ന് (3) എന്ന് ക്രമത്തില്‍ (അക്കങ്ങളായി) ഓണ്‍ലൈനായി രേഖപ്പെടുത്തുന്നാവുന്നതാണ്. ഒന്ന് (1) എന്ന് സൂചിപ്പിക്കുന്നത് ഏററവും കുടുതല്‍ താല്പര്യത്തോടെ പഠിക്കാനാഗ്രഹിക്കുന്ന  കോഴ്‌സ്, കോളേജായിരിക്കും. ഒന്നാമത്തെ ചോയിസ് മെറിറ്റനുസരിച്ച് കിട്ടാത്ത സാഹചര്യത്തില്‍ അടുത്ത മുന്‍ഗണനാക്രമം ആയിരിക്കും രണ്ട് (2) എന്ന് കൊടുക്കുന്നതും തുടര്‍ന്നുള്ളതും.

ഒരു വിദ്യാര്‍ഥിക്ക് ലഭ്യമായ ഒപ്ഷനുകളില്‍ പഠിക്കുവാന്‍ ആഗ്രഹിക്കുന്ന കോഴ്‌സുകളും കോളേജുകളും മുന്‍ഗണനാക്രമമനുസരിച്ച് എത്ര എണ്ണം വേണമെങ്കിലും കൊടുക്കാവുന്നതാണ്. പക്ഷെ തിരഞ്ഞെടുത്ത കോഴ്‌സ് - കോളേജില്‍ അലോട്ട്‌മെന്റ് ലഭിച്ചാല്‍ അവിടെ ചേര്‍ന്ന്  പഠിക്കുവാന്‍ തയ്യാറായിരിക്കണം.  ഓണ്‍ലൈനായി നല്‍കുന്ന ഒപ്ഷനുകള്‍ നിശ്ചിത സമയപരിധിക്കുളളില്‍ എപ്പോള്‍ വേണമെങ്കിലും പുനക്രമീകരിക്കാവുന്നതാണ്. പക്ഷെ, ഏറ്റവും അവസാനം രേഖപ്പെടുത്തി സേവ് ചെയ്തത് മാത്രമാണ് അലോട്ട്‌മെന്റിനായി പരിഗണിക്കുന്നത്.

ഒരു വിദ്യാര്‍ത്ഥി ഒപ്റ്റ് ചെയ്യാത്ത കോഴ്‌സ്- കോളേജില്‍, മെറിറ്റനുസരിച്ച് എത്ര മുന്നിലായാലും, അലോട്ട്‌മെന്റ് ലഭിക്കുകയില്ല എന്ന് ഓര്‍ക്കുക. സ്‌പെഷല്‍ റിസര്‍വേഷന്‍ സീറ്റുകളിലേക്ക് അലോട്ട്‌മെന്റ് ആഗ്രഹിക്കുന്നവര്‍, ആ സീറ്റുകള്‍ സംവരണം ചെയ്തിട്ടുള്ള കോഴ്‌സ് - കോളേജുകളില്‍ ഒപ്ഷന്‍ നല്‍കേണ്ടതാണ്. അതുപോലെ കമ്മ്യൂണിറ്റി/ട്രസ്റ്റ്/സൊസൈറ്റി ക്വാട്ടകളില്‍ അലോട്ട്‌മെന്റ് പ്രതീക്ഷിക്കുന്നവര്‍ അങ്ങനെയുള്ള ക്വാട്ടകള്‍ ഉള്ള കോഴ്‌സ് - കോളേജിലേക്ക് ഒപ്ഷന്‍ നല്‍കണം.

ക്രമപ്പെടുത്തി രേഖപ്പെടുത്തിയ ഒപ്ഷനുകളുടെ പട്ടിക പ്രിന്റ് ചെയ്ത് സൂക്ഷിക്കുന്നത് പിന്നീട് ഒപ്ഷനുകള്‍ പുനക്രമീകരിക്കുവാന്‍ സഹായകമാകും. വിദ്യാര്‍ത്ഥികള്‍ ഒപ്ഷനുകള്‍ രേഖപ്പെടുത്തി സേവ് ചെയ്ത് കഴിഞ്ഞാല്‍ പോര്‍ട്ടലില്‍ നിന്ന് ലോഗൌട്ട് ചെയ്യുവാന്‍ ശ്രദ്ധിക്കണം. ഒപ്ഷനുകള്‍ രേഖപ്പെടുത്താന്‍ വിദ്യാര്‍തഥികള്‍ക്ക് സൌജന്യ സഹായം ലഭിക്കുവനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഏര്‍പ്പെടുത്തിയിട്ടുള്ള ഒപ്ഷന്‍ ഫെസിലറ്റേഷന്‍ കേന്ദ്രങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.

ഒപ്ഷനുകള്‍ ക്രമീകരിക്കാന്‍ സമയ പരിധി

പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധപ്പെടുത്തിയ സമയക്രമത്തിനനുസരിച്ച് ( ജൂണ്‍ 23 മുതല്‍ 29 വരെ) ഓണ്‍ലൈനായി നല്‍കുന്ന ഒപ്ഷനുകള്‍ മാത്രമേ അലോട്ട്‌മെന്റിനായി പരിഗണിക്കുകയുള്ളു. ഇതിനിടയില്‍ എത്ര തവണ വേണമെങ്കിലും ഒപ്ഷനുകള്‍ പുനക്രമീകരിക്കാന്‍ അനുവദിക്കുന്നതാണ്. ഓരോ തവണയും സേവ് ചെയ്യേണ്ടതാണ്. സമയപരിധിക്കു ശേഷം ഒപ്ഷനുകള്‍ നല്‍കുവാന്‍ അനുവദിക്കുകയില്ല. ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കോഴ്‌സ്‌ - കോളേജുകളിലേക്ക് പിന്നിടുള്ള ഘട്ടങ്ങളില്‍ പുതിയതായി ഒപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ അനുവദിക്കുകയില്ല.

ട്രയല്‍ അലോട്ട്‌മെന്റ്

വിദ്യാര്‍തഥികളുടെ അലോട്ട്‌മെന്റ് സാധ്യതകള്‍ മനസ്സിലാക്കി ഒപ്ഷനുകള്‍ ക്രമപ്പെടുത്തുവാന്‍ സൗകര്യപ്പെടുന്നവിധമാണ് ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധപ്പെടുത്തുന്നത്. ഒപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസാന തീയതിക്കു മുന്‍പ് (ജൂണ്‍ 27ന്) ട്രയല്‍ അലോട്ട്‌മെന്റ് നടത്തും. അതിനനുസരിച്ച് ഒപ്ഷനുകള്‍ പുനക്രമീകരിക്കാന്‍ അവസരമുണ്ടാകും.

ഫീസ് അടയ്ക്കല്‍, പ്രവേശനം നേടല്‍

അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്,കോളേജ്,ഫീസ്,റാങ്ക്,കാറ്റഗറി എന്നീ വിവരങ്ങള്‍ രേഖപ്പെടുത്തിയ അലോട്ട്‌മെന്റ് മെമ്മൊ പ്രവേശനസമയത്ത് ഹാജരാക്കുവാന്‍ കാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ നിന്ന് അലോട്ട്‌മെന്റിന് ശേഷം പ്രിന്റ് ചെയ്‌തെടുക്കണം

വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച ഒപ്ഷനുകള്‍ അവരുടെ റാങ്കിന്റേയും കാറ്റഗറിയുടേയും അടിസ്ഥാനത്തില്‍ പരിഗണിച്ചാണ് അലോട്ട്‌മെന്റ് നല്‍കുന്നത്. ഒരു വിദ്യാര്‍ത്ഥി നല്‍കിയ ആദ്യത്തെ (ഹയര്‍) ഒപ്ഷന്‍ മെറിറ്റടിസ്ഥാനത്തില്‍ പരിഗണിച്ച് അലോട്ട്‌മെന്റ് നല്‍കുവാന്‍ സാധിച്ചില്ലെങ്കില്‍, ഏതെങ്കിലും കാറ്റഗറിയില്‍പ്പെടുന്ന വിദ്യാര്‍ത്ഥിയാണെങ്കില്‍,  ആ വിദ്യാര്‍ത്ഥിയുടെ  സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി മെറിറ്റടിസ്ഥാനത്തില്‍ പരിഗണിച്ച് അലോട്ട്‌മെന്റ് നല്‍കുവാന്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ശ്രമിക്കുന്നു.

ഏന്നിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്ത സാഹചര്യത്തില്‍ രണ്ട് എന്ന് രേഖപ്പെടുത്തിയ ഒപ്ഷന്‍ പരിഗണിച്ച് അലോട്ട്‌മെന്റ് പ്രക്രീയ തുടരുന്നു.ആദ്യം എല്ലാ വിദ്യാര്‍ത്ഥികളുടേയും ഹയര്‍ ഒപ്ഷനുകള്‍ മെറിറ്റടിസ്ഥാനത്തില്‍ പരിഗണിച്ച് അലോട്ട്‌മെന്റ് നല്‍കുവാനാണ് കേന്ദ്രീകൃത അലോട്ട്‌മെന്റ്  പ്രക്രീയയില്‍ സംവിധാനം ചെയ്തിട്ടുള്ളത്. ഏതെങ്കിലും കോഴ്‌സ്‌ - കോളേജില്‍ അലോട്ട്‌മെന്റ് ലഭിച്ചാല്‍, അതിന് മുകളിലുള്ള ഹയര്‍ ഒപ്ഷനുകള്‍ മാത്രമേ പീന്നീടുള്ള അലോട്ട്‌മെന്റ്കളില്‍ കണ്‍ഫര്‍മേഷന്‍ അടിസ്ഥാനത്തില്‍ പരിഗണിക്കുകയുള്ളു.

അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്,കോളേജ്,ഫീസ്,റാങ്ക്,കാറ്റഗറി എന്നീ വിവരങ്ങള്‍ രേഖപ്പെടുത്തിയ അലോട്ട്‌മെന്റ് മെമ്മൊ  പ്രവേശനസമയത്ത് ഹാജരാക്കുവാന്‍ കാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ നിന്ന് അലോട്ട്‌മെന്റിന് ശേഷം പ്രിന്റ് ചെയ്‌തെടുക്കണം. ജൂണ്‍ 30ാം തീയതിയാണ് ആദ്യഘട്ട അലോട്ട്‌മെന്റ് നടത്തുന്നത്.

ഫീസ് അടയ്ക്കല്‍

ഒന്നാം ഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍, പ്രവേശന പരീക്ഷാ കമ്മീഷണര്‍ അലോട്ട്‌മെന്റ് മെമ്മോയില്‍ നിഷ്‌ക്കര്‍ഷിക്കുന്ന ഫീസ് (എന്‍ജിനീയറിങ്/ആര്‍ക്കിടെക്ചര്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ക്ക് 10,000 രൂപ, എം.ബി.ബി.എസ്, ബി.ഡി.സ് കോഴ്‌സുകളില്‍ മുഴുവന്‍ ഫീസും) കമ്മീഷണറുടെ അക്കൗണ്ടില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുത്ത ശാഖകളിലൊ ഓണ്‍ലൈനായൊ, പോസ്റ്റോഫിസുകളിലൊ അടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കണം.

ബാക്കി ഫീസ് പ്രവേശനം നേടുന്ന സമയത്ത് അതാതു കോളേജില്‍ അടക്കേണ്ടതാണ്. പട്ടിക ജാതി, പട്ടിക വര്‍ഗ, ഒ.ഇ.സി വിദ്യര്‍ത്ഥികള്‍ 1000 രൂപ അടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കിയാല്‍ മതിയാകും. ഫീസ് അടക്കാത്തവരുടെ കാര്യത്തില്‍, ആദ്യ ഘട്ടത്തില്‍ ലഭിച്ച അലോട്ട്‌മെന്റ് നഷ്ടപ്പെടുന്നതു കൂടാതെ  ലഭിച്ച അലോട്ട്‌മെന്റ് ഉള്‍പ്പെടുന്ന സ്ട്രീമിലെ (മെഡിക്കല്‍/എന്‍ജിനീയറിങ്) കോഴ്‌സ് - കോളേജിലേക്കുള്ള അവരുടെ എല്ലാ ഒപ്ഷനുകളും റദ്ദായിപ്പോകുന്നതാണ്.

ഫീസ് കണ്‍സെഷന്‍, ട്യൂഷന്‍ ഫീ വേവര്‍ സ്‌കീം ആനുകൂല്ല്യങ്ങള്‍

ഫീസ്  ആനുകൂല്യങ്ങള്‍ 2018 വര്‍ഷത്തെ എല്ലാ അലോട്ട്‌മെന്റും അവസാനിച്ചതിനു ശേഷം മാത്രം ലഭിക്കുകയുള്ളു. ആനുകൂല്യങ്ങള്‍ ലഭിക്കേണ്ടവര്‍ തുടക്കത്തില്‍ അതാതു കോഴ്‌സുകളുടെ മുഴുവന്‍ ഫീസും അടക്കേണ്ടിവരും.

തുടര്‍ ഘട്ടങ്ങളിലെ അലോട്ട്‌മെന്റ്കളിലെ കണ്‍ഫര്‍മേഷന്‍

രണ്ടാം ഘട്ടം മുതല്‍ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഓരോ അലോട്ട്‌മെന്റിനും മുന്‍പായി കാന്‍ഡിഡേറ്റ് പോര്‍ട്ടലിലെ കണ്‍ഫര്‍മേഷന്‍ ലിങ്കില്‍ അവരുടെ താല്പര്യം രേഖപ്പെടുത്തേണ്ടതാണ്. ഒന്നാം ഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിക്കാത്തവരും കണ്‍ഫര്‍മേഷന്‍ രേഖപ്പെടുത്തേണ്ടതാണ്. കണ്‍ഫര്‍മേഷന്‍ രേഖപ്പെടുത്താത്തവരെ പിന്നീടുള്ള അലോട്ട്‌മെന്റ്കളില്‍ പങ്കെടുക്കുവാന്‍ അനുവദിക്കുകയില്ല എന്ന്  ഓര്‍ക്കുക. ഒന്നാം ഘട്ടത്തിലെ അലോട്ട്‌മെന്റ് കിട്ടിയ കോഴ്‌സ് -കോളേജില്‍ നിന്ന് മാറ്റം വേണ്ട എന്നുള്ളവര്‍ തുടര്‍ന്നുള്ള അലോട്ട്‌മെന്റ്കളില്‍ പങ്കെടുക്കുന്നില്ലെങ്കില്‍ കണ്‍ഫര്‍മേഷന്‍ രേഖപ്പെടുത്താതിരുന്നാല്‍ മതി.

ഒപ്ഷന്‍ പുനക്രമീകരിക്കല്‍

ഒന്നാം ഘട്ട അലോട്ട്‌മെന്റില്‍ ഉള്‍പ്പെടുത്താത്ത കോഴ്‌സ് - കോളേജുകളിലേക്കുള്ള ഒപ്ഷനുകള്‍ പുതിയതായി രേഖപ്പെടുത്തുവാന്‍ റാങ്ക് പട്ടികയിലെ എല്ലാവര്‍ക്കും അവസരമുണ്ടാകും. ഒപ്ഷനുകള്‍ പുനക്രമീകരിക്കാന്‍ വിദ്യാര്‍ഥികള്‍ അവര്‍ ആഗ്രഹിക്കുന്ന വിധം മുന്‍ഗണനാക്രമം രേഖപ്പെടുത്തി സേവ് ചെയ്യേണ്ടേതാണ്. ഏതെങ്കിലും ഒപ്ഷന്‍ ഒഴിവാക്കുവാന്‍, ആ ഒപ്ഷനു നേരെ പൂജ്യം രേഖപ്പെടുത്തി സേവ് ചെയ്ത് അപ്‌ഡേറ്റ് ചെയ്താല്‍ മതിയാകും. ഒഴിവാക്കിയ ഒപ്ഷനുകള്‍ പിന്നീട് പ്രയോജനപ്പെടുത്തുവാന്‍ സാധിക്കുകയില്ല എന്ന് ഓര്‍ക്കേണ്ടതാണ്.

പ്രവേശനം നേടല്‍

ഒന്നാം ഘട്ടത്തില്‍ എം.ബി.ബി.എസ്, ബി.ഡി.സ് കോഴ്‌സുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ മുഴുവന്‍ ഫീസ് പ്രവേശന കമ്മീഷണര്‍ നിര്‍ദ്ദേശിക്കുന്ന വിധം അടച്ച് ജൂണ്‍ ആറാം തീയതി മുതല്‍ 12-ാം തീയതിക്കുള്ളില്‍ അതാതു മെഡിക്കല്‍, ഡന്റല്‍ കോളേജില്‍ പ്രവേശനം നേടേണ്ടതാണ്.

മറ്റ് കോഴ്‌സുകള്‍ക്ക് രണ്ടാം ഘട്ട അലോട്ട്‌മെന്റ് മുതല്‍ വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് മെമ്മൊ പ്രകാരം അവസാനം അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ നിര്‍ദ്ദേശിക്കുന്ന സമയക്രമ പ്രകാരം പ്രവേശനം നേടേണ്ടിവരും. പ്രവേശന സമയത്ത് അഡ്മിറ്റ് കാര്‍ഡുകള്‍ (കീം/നീറ്റ് യു.ജി), ജനന തീയതി  തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്, ഫിസിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഫീസ് രസീത്, കീം/നീറ്റ് യു.ജി ഡാറ്റ ഷീറ്റ്, അലോട്ട്‌മെന്റ് മെമ്മൊ, കേരളത്തിന് പുറമേയുള്ള പ്ലസ് ടു ബോര്‍ഡുകളില്‍ നിന്ന് യോഗ്യതാ പരീക്ഷ പാസ്സായവര്‍ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ ഹാജരാക്കേണ്ടതാണ്.

ഒപ്ഷന്‍ വര്‍ക്ക്ഷീറ്റ് പ്രിന്റ് ചെയ്‌തെടുത്ത് രക്ഷിതാക്കളുമായി ചര്‍ച്ച ചെയ്ത് കോഴ്‌സ്, കോളേജ്, ഫീസ് തിരഞ്ഞെടുത്ത് ഓഫ് ലൈനായി രേഖപ്പെടുത്തി ഉറപ്പു വരുത്തിയശേഷം, പ്രസ്തുത പട്ടികയുടെ സഹായത്തോടെ ഓണ്‍ലൈനായി ഒപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതാണ് ഉത്തമം.

ഡോ. എസ് .സന്തോഷ് , പ്രവേശന പരീക്ഷാ മുന്‍ ജോയിന്റ് കമ്മീഷണര്‍

അവസാനം പരിഷ്കരിച്ചത് : 9/26/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate