অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സേവനങ്ങള്‍

സേവനങ്ങള്‍

  1. പോക്കുവരവ്
  2. സ്റ്റാംപ് റീഫണ്ട്
  3. ഭൂമി വിട്ടൊഴിയല്‍
  4. പടക്കം സൂക്ഷിക്കുന്നതിനുള്ള ലൈസന്‍സ്
  5. ആരാധനാലയ നിര്‍മ്മാണം
  6. ശ്മശാന നിര്‍മ്മാണം
  7. ലീസ്
  8. ഭൂമി പതിവ്
  9. വെടിമരുന്ന് കൈവശം വെയ്ക്കുന്നതിനുള്ള ലൈസന്‍സ്
  10. പൗരത്വ അപേക്ഷ
  11. സൗജന്യ നിയമസഹായം
  12. നദികളില്‍ നിന്നും മണല്‍ വാരുന്നതിനുള്ള അനുവാദവും മാനദണ്ഡങ്ങളും
  13. അതിര്‍ത്തി തര്‍ക്കം
  14. ജനനം-മരണം രജിസ്റ്റര്‍
  15. മിച്ചഭൂമി പതിച്ചു നല്‍കല്‍
  16. തോക്ക് ലൈസന്‍സ്
  17. പുഴയില്‍ നിന്നും വെള്ള പമ്പ് ചെയ്യുന്നതിന്
  18. പ്രിന്റിങ്ങ് പ്രസ് രജിസ്ട്രേഷന്‍
  19. പെട്രോളിയം ലൈസന്‍സ്
  20. ഇലക്ട്രിക് ലൈന്‍ വലിക്കുന്നത്
  21. പടക്കം നിര്‍മ്മിക്കുന്നതിനും വെടിമരുന്ന് സൂക്ഷിക്കുന്നതിനും ലൈസന്‍സ്
  22. ക്രിമിനല്‍ ജസ്റ്റീസ്
  23. ധാതു ഖനനത്തിന് അനുമതി ലഭിക്കുന്നതിന്
  24. ഇലക്ഷന്‍
  25. ഇ-മണല്‍

റവന്യു ഡിപ്പാര്‍ട്ടിമെന്റ് മുഖേന പല സേവനങ്ങളും ജനങ്ങള്‍ക്ക് വേണ്ടി നടത്തിവരുന്നു.  പല സേവനങ്ങളുടം കൃത്യസമയത്ത് ലഭിക്കാതെ പേകുന്നത് അറിവില്ലായ്മകൊണ്ടാണ്.  ഒരു സേവനം ആവശ്യപ്പെടുമ്പോള്‍ അത് ലഭിക്കാനുള്ള അര്‍ഹതയുണ്ടോ എന്നും, അതിനുവേണ്ടി എന്തെല്ലാം രേഖകള്‍ സമര്‍പ്പിക്കണമെന്നും , എത്രസമയത്തിനുള്ളില്‍ അപേക്ഷ നല്‍കണമെന്നും അറിഞ്ഞാല്‍ മാത്രമേ യഥാസമയത്ത് സേവനം ലഭ്യമാകുകയുള്ളൂ.  എന്തെല്ലാം സേവനങ്ങളാണ് റവന്യു ഡിപ്പാര്‍ട്ട് മെന്റില്‍ നിന്നും ലഭിക്കുക എന്നറിയാന്‍ ഇടതുവശത്തുള്ള സേവനങ്ങള്‍ എന്ന മെനുവില്‍ ക്ലിക് ചെയ്യുക.  എല്ലാ അപേക്ഷകളിലും അപേക്ഷകന്റെ വ്യക്തമായ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കണം.

പോക്കുവരവ്

ഭൂമിയിന്‍മേലുള്ള ഉടമസ്ഥാവകാശം മാറുന്നതിനനുസരണമായി , ഭൂ ഉടമകളുടെ പേരില്‍ നികുതി പിരിക്കുന്നതിനായി, വില്ലേജ് രേഖകളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിനെയാണ് ജമമാറ്റം അഥവാ പോക്കുവരവ് എന്നുപറയുന്നത്. 1966 ലെ ട്രാന്‍സ്ഫര്‍ ഓഫ് റജിസ്ട്രി ചട്ടങ്ങള്‍ പ്രകാരമാണ്. ജമമാറ്റം നടക്കുന്നത്. വില്ലേജ് ഓഫീസര്‍ മുമ്പാകെയാണ് പോക്കുവരവിന് അപേക്ഷിക്കേണ്ടത്. ജമ മാറ്റം ആവശ്യമായിവരുന്നത് താഴെ പറയുന്ന സാഹചര്യങ്ങളിലാണ്

  1. സ്വമനസ്സാലെയുള്ള വസ്തു കൈമാറ്റം

  2. നിര്‍ബന്ധിത കൈമാറ്റം (കോടതി ഉത്തരവ്, റവന്യു ലേലം)

  3. പിന്‍തുടര്‍ച്ചാവകാശം

    സബ്ഡിവിഷന്‍ ആവശ്യമില്ലാത്ത കേസുകളില്‍ പോക്കുവരവ് കേസ് അനുവദിക്കാനുള്ള അധികാരം വില്ലേജ് ഓഫീസര്‍മാര്‍ക്കാണ്.

    സബ്ഡിവിഷന്‍ ആവശ്യമായ ഫയലുകളില്‍ വില്ലേജ് അസിസ്റ്റന്‍റ് എ ഫോറം തയ്യാറാക്കി വില്ലേജ് ഓഫീസറുടെ അനുമതിയോടെ അഡീഷണല്‍ തഹസില്‍ദാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. അഡീ.തഹസില്‍ദാരാണ് പോക്കുവരവ് ഉത്തരവാക്കേണ്ടത്.

സ്വമനസ്സാലെയുള്ള വസ്തു കൈമാറ്റം

സ്ഥാവര വസ്തുക്കളിലുള്ള ഉടമാവകാശം സ്ഥിരമായും, നിരാക്ഷേപമായും കൈമാറ്റം ചെയ്യുന്ന (ഉദാ. വില്‍പന, ഇഷ്ടദാനം, ഭാഗംവെയ്പ് എന്നിവ) കേസ്സുകളില്‍ ബന്ധപ്പെട്ട പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ജമമാറ്റം അനുവദിക്കാവുന്നതാണ്.

നിര്‍ബന്ധിത കൈമാറ്റം

കോടതി വിധി അനുസരിച്ച് വിധി ഉടമയ്ക്കോ, റവന്യു ലേലം അനുസരിച്ച് ലേലക്കാരനോ ഭൂമിയുടെ അവകാശം കൈമാറ്റം ചെയ്യാവുന്നതാണ്.

പിന്‍തുടര്‍ച്ചാവകാശ കൈമാറ്റം

    ഒരു പട്ടാദാര്‍ മരണമടഞ്ഞാല്‍ , അയാളുടെ അനന്തരാവകാശികളുടെ പേര് വിവരം തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. അവകാശതര്‍ക്കമുള്ള പക്ഷം ചട്ടം 27പ്രകാരം അവകാശ വിചാരണ നടത്തി തീരുമാനം എടുത്തശേഷം, അതിന്‍പ്രകാരം ജമമാറ്റം നടത്തേണ്ടതാണ്.

ഒരു പട്ടാദാരെ 7 കൊല്ലത്തിലധികം കാണാതിരിക്കുകയും, അയാള്‍ ജീവിച്ചിരിക്കുന്നു എന്നതിന് തെളിവ് ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, അയാള്‍ മരിച്ചതായി സങ്കല്‍പിച്ച് അയാളുടെ അനന്തരാവകാശികളുടെ പേരില്‍ ജമമാറ്റം നടത്തുന്നതിന് ചട്ടം(27(2) അനുശാസിക്കുന്നു.

പോക്കുവരവിന് ആസ്പദമായ വസ്തുവിന്റെ സര്‍വെ നമ്പര്‍, വിസ്തീര്‍ണ്ണം, ഇനം, തരം പട്ടദാരുടെ പേര്, നമ്പര്‍, കരണത്തിന്റെ സ്വഭാവം എന്നീവിവരങ്ങളും, ആരുടെ പേരിലാണ് പട്ടയമാറ്റം അപേക്ഷിച്ചരിക്കുന്നതെന്നും, എ ഫോറത്തില്‍ വ്യക്തമായി രേഖപ്പെടുത്തണം. പോക്കുവരവ് കേസിലെ വസ്തു ആരുടെയെങ്കിലും പേരില്‍ സൗജന്യ വ്യവസ്ഥായില്‍ പതിച്ചുകൊടുത്തിട്ടുള്ളതാണോയെന്നും, വസ്തു പോക്കുവരവ് അനുവദിച്ചിട്ടില്ലാത്ത ഇനത്തില്‍ പെട്ടതാണോ എന്നും സാക്ഷ്യപ്പെടുത്തിയിരിക്കണം (ചട്ടം7)

പോക്കുവരവിന് ആസ്പദമായ വസ്തുവിന് സബ്ഡിവിഷന്‍ ആവശ്യമുള്ള പക്ഷം ,വിവരം എ ഫോറത്തിലെ നിര്‍ദ്ദിഷ്ട കോളത്തില്‍ രേഖപ്പെടുത്തേണ്ടതും, ഭൂമിയില്‍ വസ്തുവിന്റെ കിടപ്പും, വിസ്തീര്‍ണ്ണവും കാണിക്കുന്ന പ്ലോട്ടഡ് സ്കെച്ചും തയ്യാറാക്കണം.ഇതിലേക്കായ് ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് നല്‍കി സബ്ഡിവിഷന്റെ അതിരുകള്‍ അളന്ന് വിസ്തീര്‍ണ്ണം തിട്ടപ്പെടുത്തണം. സ്കെച്ച് വില്ലേജ് അസിസ്റ്റന്റാണ് തയ്യാറക്കേണ്ടത്. സബ്ഡിവിഷന്‍ ഉള്‍പ്പെട്ട പോക്കുവരവ് കേസുകള്‍ താലൂക്കാഫീസിലാണ് അനുവദിക്കേണ്ടത്.

ജമമാറ്റത്തിന് ആധാരമായ വസ്തു മുന്‍ പ്രമാണ പ്രകാരം വസ്തു ഉടമയോ അദ്ദേഹത്തിന്റെ മുന്‍ഗാമിയോ പ്രസ്തുത വസ്തു കൈമാറ്റം ചെയ്യുന്നതില്‍ നിന്നും നിരോധിച്ചിട്ടുണ്ടോഎ​ന്ന് പരിശോധിച്ചിരിക്കണം. മാത്രമല്ല യാതൊരു വിധ ബാധ്യതകളോ,അന്യാദീനങ്ങളിലോ, അര്‍ത്ഥ ബാധ്യതകളിലോ, സര്‍ക്കാര്‍ ജപ്തി, ജാമ്യം തുടങ്ങിയവയിലോ ഉള്‍പ്പെട്ടിട്ടില്ലായെന്ന് ഉറപ്പുവരുത്തേണ്ടതും വിവരം എ ഫോറത്തല്‍ സാക്ഷ്യപ്പെടുത്തേണ്ടതുമാണ്. (ചട്ടം 7(2)(ii)

പോക്കുവരവ് പുതുക്കിയ നിരക്ക് സര്‍ക്കാര്‍ ഉത്തരവ്

5 ആര്‍‌ വരെ                              25.00

5 ആറിന് മുകളില്‍ 20 ആര്‍വരെ               50.00

20 ആറിന് മുകളില്‍ 40 ആര്‍വരെ              100.00

40 ആറിന് മുകളില്‍ 2 ഹെക്ടര്‍ വരെ           200.00

2 ഹെക്ടര്‍ ന് മുകളില്‍                      500.00

സ്റ്റാംപ് റീഫണ്ട്

 

 

ഉപയോഗിക്കാത്ത മുദ്രപത്രങ്ങളുടെ വില തിരികെ ലഭിക്കുന്നതിന് , 1 ലക്ഷം വരെയുള്ള മുദ്രപത്രങ്ങള്‍ റീഫണ്ടു ചെയ്യുന്നതിന് താലൂക്ക് തഹസില്‍ദാര്‍ക്കും, അതിനുമുകളിലുളള തുകക്ക് റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്കും അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.  മുദ്രപത്രങ്ങള്‍ വാങ്ങി 6 മാസത്തിനകം അപേക്ഷ നല്‍കിയിരിക്കേണ്ടതാണ്. മുദ്രപത്രങ്ങളുടെ വിലയുടെ 6% കിഴിച്ചുള്ള തുകയാണ് ലഭിക്കുക.

5 രുപയുടെ കോര്‍ട്ട് ഫീ സ്റ്റാംപ് പതിപ്പിച്ച്, മുദ്രപത്രങ്ങള്‍ എന്നുവാങ്ങി, ആരുടെ പക്കല്‍ നിന്നുംവാങ്ങി, പത്രങ്ങള്‍ റീഫണ്ട് ചെയ്യാനുണ്ടായ സാഹചര്യം എന്നിവ വിവരിച്ച് വെള്ളക്കടലാസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ് (മാതൃക).  അപേക്ഷയോടൊപ്പം നോട്ടറി വക്കീല്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം (മാതൃക), ഐഡന്‍റി കാര്‍ഡ് എന്നിവ സമര്‍പ്പിക്കേണ്ടതാണ്.  മുദ്രപത്രം സബ്ട്രഷറി ഓഫീസില്‍നിന്നും നല്‍കിയതാണോയെന്ന സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട സബ്ട്രഷറി ഓഫീസില്‍ നിന്നും വാങ്ങി അപേക്ഷയുടെ കൂടെ സമര്‍പ്പിക്കേണ്ടതാണ്.

സ്റ്റാംപ് റീഫണ്ടിന് ആവശ്യമായ ഫോറങ്ങള്‍‌ (രണ്ടു കോപ്പി വീതം)

ഭൂമി വിട്ടൊഴിയല്‍

 

കേരള ഭൂമി വിട്ടൊഴിയല്‍ ആക്ട് (കേരള ലാന്റ് റിലിങ്കിഷ് മെന്റ് ആക്ട്) പ്രകാരം ഭൂവുടമകള്‍ക്ക് സ്വന്തം ഭൂമി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പ്രതിഫലം കൂടാതെ സര്‍ക്കാരിന്റെ പേര്‍ക്ക് വിട്ടൊഴിയാവുന്നതാണ്. ഭൂമി വിട്ടൊഴിയുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത് റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്കാണ്.

ഭൂമി വിട്ടൊഴിയുന്നതിന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍  :- വിട്ടൊഴിയുന്ന ഭൂമി അപേക്ഷകന്‍ സ്വന്തമായി ക്രയവിക്രയ സ്വാതന്ത്രമുള്ള, കൈവശത്തിലുള്ള  ഭൂമിയായിരിക്കണം.  അപേക്ഷയുടെ-3 കോപ്പി സമര്‍പ്പിക്കണം. ഗതാഗത യോഗ്യമായ ഭൂമിയായിരിക്കണം. ടി ഭൂമിയില്‍ യാതൊരു വിധ ബാധ്യതകളും ഉണ്ടാകാന്‍ പാടില്ല. വിട്ടൊഴിയുന്ന ഭൂമിയുടെ പ്രമാണത്തിന്റെ പകര്‍പ്പ്.

ഇപ്രകാരം ലഭിക്കുന്ന അപേക്ഷ റിപ്പോര്‍ട്ടിനുവേണ്ടി തഹസില്‍ദാര്‍ മുഖേന വില്ലേജ് ഓഫീസര്‍ക്ക് അയച്ചുകൊടുക്കുന്നതാണ്.  ഇപ്രകാരം ലഭിക്കുന്ന അപേക്ഷയില്‍ വിശദമായ റിപ്പോര്‍ട്ട് വില്ലേജ് ഓഫീസര്‍ തയ്യാറാക്കേണ്ടതാണ്.  ചുവടെ വിവരിക്കുന്ന പ്രശ്നാവലിക്ക് വ്യക്തമായ ഉത്തരങ്ങള്‍ അടങ്ങിയിരിക്കണം.

1) അപേക്ഷകന്‍ അപേക്ഷയില്‍ വിവരിച്ചിട്ടുള്ള ഭൂമി വിട്ടൊഴിഞ്ഞ് തരാന്‍ അധികാരപ്പെട്ടവനാണോ?.

2) അപേക്ഷകന് ഭൂമിയിലുള്ള അവകാശത്തിന്‍മേല്‍ ഏന്തെങ്കിലും ന്യൂനതകള്‍ ഉണ്ടോ?

3) വിട്ടൊഴിയാന്‍ ഉദ്ദേശിക്കുന്ന ഭൂമി ഏതെങ്കിലും  കരകുടിശ്ശികയ്കക്കോ മറ്റ് ബാധ്യതകള്‍ക്കോ വിധേയമാണോ?.

4) ഭൂമി ഗതാഗതയോഗ്യമാണോ?

5) ഭൂമി അപേക്ഷകന്റെ കൈവശാവകാശത്തിലാണോ  ?

6) അപേക്ഷകന്‍ ഭൂമി വിട്ടോഴിയാന്‍  ഉദ്ദേശിക്കുന്നത് നിരുപാധികമായിട്ടാണോ

7) അപേക്ഷകന്റെ ഏതെങ്കിലും പ്രവര്‍ത്തിമൂലം ഭൂമി കൃഷിക്ക് ഉപയുക്തമല്ലാതായി തീര്‍ന്നിട്ടുണ്ടോ ?

അന്വേഷണ റിപ്പോര്‍ട്ടിന് പുറമെ വില്ലേജ് ഓഫീസര്‍ ഭൂമിയുടെ ഒരു സ്കെച്ചും , ഭൂമിയുടെ ഉദ്ദേശവില, അതിലെ ദേഹണ്ഡങ്ങള്‍, അതിരുകള്‍ എന്നീ വിവരങ്ങള്‍ അടങ്ങിയ ഒരു മഹസ്സറും തയ്യാറാക്കേണ്ടതാണ്.   ഇപ്രകാരം തയ്യാറാക്കുന്ന മഹസ്സറില്‍ അപേക്ഷകന്റെയോ, അപേക്ഷകന്‍ അധികാരപ്പെടുത്തിയിട്ടുള്ള വ്യക്തിയുടെയോ ഒരു പ്രഖ്യാപനം (ഡിക്ലറേഷന്‍) വാങ്ങി , വില്ലേജ് ഓഫീസറും മാന്യരായ 2 വ്യക്തികളും സാക്ഷ്യപ്പെടുത്തേണ്ടതാകുന്നു.  വില്ലേജ് ഓഫീസര്‍ തയ്യാറാക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് ചുവടെ ചേര്‍ക്കുന്ന റിക്കാര്‍ഡുകളോടു കൂടി തഹസില്‍ദാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

1) അന്വേഷണ റിപ്പോര്‍ട്ട് 2) സ്കെച്ച് 3) മഹസ്സര്‍ 4) ഭൂനികുതി രജിസ്റ്റരിന്റെ എക്സ്ട്രാക്ട്. 5) തണ്ടപ്പേര്‍ അകൗണ്ടിന്റെ പകര്‍പ്പ്.

തഹസില്‍ദാരുടെ റിപ്പോര്‍ട്ട് ലഭിച്ചുകഴിഞ്ഞാല്‍ റവന്യു ഡിവിഷണല്‍ ഓഫീസര്‍  ആക്ടിലെ 4 ം വകുപ്പനുസരിച്ച് അപേക്ഷ സ്വീകരിക്കുകയോ, നിരാകരിക്കുകയോ ചെയ്യേണ്ടതാണ്.  സ്വീകരിച്ച് ഉത്തരവായാല്‍ തഹസില്‍ദാര്‍ സര്‍ക്കാരിനു വേണ്ടി ഭൂമി കൈവശപ്പെടുത്തേണ്ടത്തേണ്ടതും താലൂക്കിലേയും വില്ലേജിലേയും ബന്ധപ്പെട്ട റവന്യു റിക്കാര്‍ഡുകളില്‍ സബ്ഡിവിഷന്‍ നടത്തി ആവശ്യമുള്ള ഭേദഗതി വരുത്തി വിട്ടൊഴിഞ്ഞ ഭൂമിയുടെ അടിസ്ഥാന നികുതി കുറവ് ചെയ്യാന്‍ നടപടികളെടുക്കേണ്ടതുമാണ്.

Proforma Report on Proposal for Transfer of Government Land from one department to another department or to a Local Body

പടക്കം സൂക്ഷിക്കുന്നതിനുള്ള ലൈസന്‍സ്

 

31-12-2008 മുതല്‍ നിലവില്‍ വന്നിട്ടുള്ള 2008 ലെ പുതിയ   എക്സ് പ്ലോസീവ് ചട്ടങ്ങള്‍ പ്രകാരം 100 കിലോഗ്രാം വരെയുള്ള നിര്‍മ്മിച്ച പടക്കം ശേഖരിച്ച് വില്‍ക്കുന്നതിന് ജില്ലാകലക്ടര്‍ നല്‍കുന്ന ലൈസന്‍സ് മതിയാകും.   100  കിലോയ്ക്ക് മേല്‍  കണ്‍ട്രോളര്‍ ഓഫ് എക്സ് പ്ലോസീവിന്റെ ലൈസന്‍സാണ് നല്‍കുന്നത്.    ലൈസന്‍സ് ലഭ്യമാകുന്നതിന് നിശ്ചിത ഫോറത്തില്‍ 0070-60-103-99 എന്ന ശീര്‍ഷകത്തില്‍ 500 രൂപ ട്രഷറിയില്‍ ഒടുക്കുവരുത്തി ചെലാന്‍ സഹിതം ജില്ലാ കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.  100  കിലോഗ്രാമിന് മേല്‍  ലൈസന്‍സ്   ലൈസന്‍സ് ലഭിക്കുന്നതിനു വേണ്ടി കണ്‍ട്രോളര്‍ ഓഫ് എക്സ് പ്ലോസീവിന്   ജില്ലാ കലക്ടറുടെ എന്‍.ഒ.സി യോടുകൂടി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

ആരാധനാലയ നിര്‍മ്മാണം

ഓരോ ജില്ലയിലും മത സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിനും സാമുഹിക സംഘര്‍ഷം ഒഴിവാക്കുന്നതിനും  പ്രത്യേകം പരിഗണന നല്‍കുന്നതിന് ജില്ലാ കലക്ടറെ 25-07-2005 ലെ GO No. 217/2005/Home പ്രകാരം സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നു. ജില്ലാ കലക്ടറുടെ മുന്‍കൂര്‍ അനുമതിയോടെ മാത്രം , ആരാധനാലയങ്ങളുടെ നിര്‍മ്മാണത്തിന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അനുവാദം നല്‍കേണ്ടതാണ്.  ആരാധനാലയങ്ങളുടെ നിര്‍മ്മാണത്തിനായി ലഭിക്കുന്ന അപേക്ഷകള്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ വ്യക്തമായ ശുപരാര്‍ശ സഹിതം വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍, കെട്ടിടത്തിന്റെ അംഗീകൃത പ്ലാന്‍ എന്നിവ ജില്ലാ കലക്ടര്‍ക്ക് അയക്കേണ്ടതാണ്. അപേക്ഷയിന്‍മേല്‍ റവന്യു അധികാരികള്‍, ഫോലീസ് എന്നിവര്‍ മുഖാന്തിരം അന്വേഷണം നടത്തിയും ആവശ്യമെങ്കില്‍ പൊതുമരാമത്ത് , ജില്ലാ ടൗണ്‍ പ്ലാനര്‍ എന്നിവരുടെ അഭിപ്രായം കണക്കിലെടുത്തും സ്ഥലപരിശോധന, ഹിയറിംങ്ങ് എന്നിവ നടത്തി വ്യവസ്ഥകള്‍ക്ക് അനുകൂലമായി അനുമതി നല്‍കുന്നതാണ്.  നിലവിലുള്ള ആരാധനാലയങ്ങളുടെ നവീകരണം, പുനര്‍ നിര്‍മ്മാണം എന്നിവയും ജില്ലാഭരണകൂടത്തിന്റെ മുന്‍കൂര്‍ അനുമതിയോടുകൂടി മാത്രം നടത്തേണ്ടതാണ്.  ഈ വിഷയത്തിലൂണ്ടാകുന്ന വീഴ്ചകള്‍ക്ക് ഗൗരവപൂര്‍വ്വം നടപടി സ്വീകരിക്കുന്നതിന് ജില്ലാ ഭരണകൂടം പ്രതിജ്ഞാബദ്ധമാണ്.
വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തൊട്ടടുത്തുള്ള അയല്‍വാസികളുടെ സ്റ്റേറ്റ്മെന്റ, ടൊപ്പോ സ്കെച്ച് , അടങ്ങള്‍, 1 കി.മീ ചുറ്റളവില്‍ നിലവിലുള്ള ആരാധനാലയങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തേണ്ടതാണ്.

ശ്മശാന നിര്‍മ്മാണം

1998 ലെ കേരള പഞ്ചായത്ത് രാജ് (മൃതശരീരം മറവും ചെയ്യുന്നതിനും ദഹിപ്പിക്കുന്നതിനുമുള്ള ) ചട്ടങ്ങള്‍ പ്രകാരം പുതിയതായി ശ്മശാനം നിര്‍മ്മിക്കുന്നതിനോ,നിലവിലുള്ള ശ്മശാനത്തിന് എന്തെങ്കിലും മാറ്റം വരുത്തണമെങ്കിലോ ജില്ലാകലക്ടറുടെ അനുമതി ആവശ്യമാണ്. ഇതിനായി നിശ്ചിത ഫോറത്തിലുള്ള അപേക്ഷയും , പ്ലാന്‍, സൈറ്റ് പ്ലാന്‍, ലൊക്കേഷന്‍ സ്കെച്ച് സഹിതം ബന്ധപ്പെട്ട പഞ്ചായത്തില്‍ അപേക്ഷ നല്‍കി ഗ്രാമ പഞ്ചായത്തിന്റെ പ്രമേയത്തോടുകൂടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുഖേനയാണ് ജില്ലാകലക്ടര്‍ക്ക് അപേക്ഷ നല്‍കേണ്ടത്. ഇങ്ങനെ ലഭിക്കുന്ന അപേക്ഷയില്‍ ആവശ്യമുള്ള അന്വേഷണം ജില്ലാകലക്ടര്‍ തഹസില്‍ദാര്‍ മുഖേന അന്വേഷണം നടത്തുകയും ദിനപത്രത്തിലും മറ്റും ആവശ്യമായ പരസ്യം നല്‍കിയതിനു ശേഷം അപേക്ഷയിന്‍മേല്‍ ജില്ലാകലക്ടര്‍ തീരുമാനം എടുക്കുന്നു. തുടര്‍ന്ന് ജില്ലാകലക്ടര്‍ ശ്മശാന നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നു. ഉത്തരവിലെ വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണ് ശ്മശാനം പണിതിരിക്കുന്നത് എന്നത് സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ജില്ലാകലക്ടര്‍ക്ക് ലഭിക്കുമ്പോള്‍ ,ശ്മശാനം ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സ് ജില്ലാകലക്ടര്‍ നല്‍കുന്നു. ശ്മശാനം സംബന്ധിച്ച് ജില്ലാകലക്ടറുടെ ഉത്തരവിനെതിരെ ആവശ്യമെങ്കില്‍ സര്‍ക്കാരില്‍ അപ്പീല്‍ നല്‍കാവുന്നതാണ്.

ലീസ്

അയല്‍ ഭൂമിയുടെ ഗുണകരമായ അനുഭവങ്ങള്‍ക്ക്  2 വര്‍ഷത്തില്‍ താഴെയുള്ള കാലയളവിലേക്ക് 50 സെന്റ് വരെ തഹസില്‍ദാര്‍ക്ക് പാട്ടത്തിന് നല്‍കാവുന്നതാണ്.  എന്നാല്‍ പാട്ടത്തിനു കിട്ടുന്നയാളുടെ ജന്‍മാവകാശമുള്ള ഭൂമിയുടെ കൈവശം ഇല്ലാതാകാകുമ്പോള്‍ പാട്ടത്തിനുളള അവകാശവും ഇല്ലാതാകുന്നു.  സര്‍ക്കാര്‍ അംഗീകരിക്കുന്ന പദ്ധതികള്‍ക്ക് 5 വര്‍ഷത്തേക്ക് 5 ഏക്കര്‍ ഭൂമിവരെ തഹസില്‍ദാര്‍ക്കും  10 വര്‍ഷത്തില്‍ കൂടാതെയുള്ള കാലയളവിലേക്ക് 10 ഏക്കര്‍ ഭൂമിവരെ റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്കും 20 വര്‍ഷത്തേക്കുള്ള കാലയളവില്‍ 20 ഏക്കര്‍ ഭൂമിവരെ ജില്ലാ കലക്ടര്‍ക്കും അതില്‍കൂടുതലായി വരുന്നതിന്  സര്‍ക്കാരിനുമാണ് പാട്ടത്തിന് നല്‍കുന്നതിനുള്ള അധികാരം.  എന്നാല്‍ സര്‍ക്കാര്‍ ഉത്തരവില്‍ ഭൂമിയുടെ പരിധിയും സമയവും നിജപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആ പരിധിവരെ മാത്രമേ അനുവദിക്കാന്‍ പാടുള്ളൂ.  .

പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരുടെയോ മറ്റ് സമുദായത്തില്‍ പെട്ട ഭൂമി ഇല്ലാത്ത അഗതികളായവരുടെയോ കുടുംബത്തിന് 3 ഏക്കര്‍ ഭൂമിവരെ 2 വര്‍ഷത്തില്‍ താഴെയുള്ള കാലാവധിക്ക് തഹസില്‍ദാര്‍ക്ക് പാട്ടത്തിന് നല്‍കാവുന്നതാണ്.   കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് കൃഷി ആവശ്യത്തിന് 10 വര്‍ഷത്തെ കാലയളവിലേക്ക് തഹസില്‍ദാര്‍ക്ക് 3 ഏക്കര്‍വരെയും  റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്ക് 10 ഏക്കര്‍വരെയും ജില്ലാകലക്ടര്‍ക്ക് 20 ഏക്കര്‍വരെയും അനുവദിക്കാവുന്നതാണ്. അതില്‍കൂടുതലായി വരുന്ന കേസുകളില്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. നാവിക കാര്യങ്ങള്‍ക്കല്ലാത്ത ആവശ്യങ്ങള്‍ക്ക് പോര്‍ട്ട് അധീനതയിലുള്ള സ്ഥലം പോര്‍ട്ട് അധികാരികളുടെ അനുമതിയോടുകൂടി 3 ഏക്കര്‍വരെയുള്ള ഭൂമി 2 വര്‍ഷത്തേക്ക് തഹസില്‍ദാര്‍ക്കും 5 വര്‍ഷത്തേക്ക് റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്കും 10 ഏക്കര്‍ ഭൂമിവരെ 10 വര്‍ഷത്തേക്ക് ജില്ലാകലക്ടര്‍ക്കും പാട്ടത്തിനോ, ലൈസന്‍സിനോ കൊടുക്കാവുന്നതാണ്.

പാട്ടത്തിനോ ലൈസന്‍സിനോ കൊടുത്ത ഭൂമി സര്‍ക്കാര്‍ ആവശ്യത്തിനോ പൊതു ആവശ്യത്തിനോ വേണ്ടിവരികയാണങ്കില്‍ അത് അനുവദിച്ച അധികാരിക്ക് 60 ദിവസത്തെ നോട്ടീസ് കൊടുത്തിട്ട് പാട്ടമോ ലൈസന്‍സോ റദ്ദ് ചെയ്യാവുന്നതാണ്. എന്നാല്‍ പാട്ട വ്യവസ്ഥ ലംഘിച്ചാല്‍ 15 ദിവസത്തെ നോട്ടീസ് കൊടുത്തിട്ട് പതിവ് റദ്ദ് ചെയ്യാവുന്നതാണ്.  വാണിജ്യ ആവശ്യത്തിനായി ഭൂമി പാട്ടത്തിന് നല്‍കുന്ന പരമാവധികാലാവധി 10 വര്‍ഷവും, പ്രാഥമിക സൗകര്യ ആവശ്യങ്ങളായ സ്കൂള്‍, ആശുപത്രി മുതലായവയ്ക്കായി സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കുന്നതിന്റെ പരമാവധി കാലാവധി 30 വര്‍ഷമാണ്.  (GO(MS) 280/2011/RD dated 27/07/2011) ഏത് ആവശ്യത്തിനാണോ പാട്ടം അനുവദിച്ചിട്ടുള്ളത് പ്രസ്തുത ആവശ്യത്തിനുമാത്രമേ പാട്ടഭൂമി ഉപയോഗിക്കാന്‍ പാടുള്ളൂ.  പാട്ടഭൂമി മറ്റാര്‍ക്കും കൈമാറ്റം ചെയ്യാന്‍ പാടുള്ളതല്ല.  ഏത് ആവശ്യത്തിനാണോ ഭൂമി നല്‍കിയിട്ടുള്ളത് ആ ആവശ്യത്തിന് 6 മാസത്തിനകം ഉപയോഗിക്കാതെ വന്നാല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് സ്റ്റേറ്റ് ലാന്‍റ് ബാങ്കില്‍ ഉള്‍പ്പെടുത്തുന്നതുമായിരിക്കും.

പാട്ടം പുതുക്കുന്നതുമായി ബന്ധപ്പെട്ട് പാട്ട ഭൂമിയുടെ  വില നിര്‍ണ്ണയിക്കുന്നതിന് നിര്‍ദ്ദിഷ്ട പാട്ടഭൂമിയുമായി ചേര്‍ന്ന് കിടക്കുന്ന പട്ടയ വസ്തുക്കളുടെ ന്യായവിലയുടെ ഇരട്ടി മാര്‍ക്കറ്റ് വില കണക്കാക്കി പാട്ടത്തുക നിര്‍ണ്ണയിക്കേണ്ടതാണ്.  (GO(P) 281/2011/RD dated 17/06/2011)

പാട്ടത്തിന്  ഭൂമി ലഭിക്കുന്നതിന് സമര്‍പ്പിക്കേണ്ടരേഖകള്‍

1) നിശ്ചിത ഫോറത്തിലുള്ള അപേക്ഷ (3 കോപ്പി)

ഭൂമി പതിവ്

കേരളാ ഗവണ്‍മെന്‍റ് ഭൂമി പതിവ് നിയമം 1960 എന്ന നിയമത്തെ അധികരിച്ചുണ്ടായ വിവധ ചട്ടങ്ങളനുസരിച്ചാണ്. സംസ്ഥാനത്ത് സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കുന്നത്.  പഞ്ചായത്ത് മേഖലയില്‍ കേരള ഭൂമി പതിവ് ചട്ടങ്ങള്‍ 1964 അനുസരിച്ചും, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേഖലയില്‍ ഭൂമി പതിവ് ചട്ടങ്ങള്‍ 1995 അനുസരിച്ചുമാണ് പൊതുവില്‍ പതിവ് നടപടികള്‍ എടുക്കുന്നത്.  എന്നാല്‍ ഈ ചട്ടങ്ങള്‍ കൂടാതെ കൃഷിയുക്ത വനഭൂമി പതിച്ച് നല്‍കല്‍ ,01-01-1977 ന് മുമ്പ് കൈവശമുള്ള വനഭൂമി പതിച്ച് നല്‍കല്‍ ,  വ്യാവസായിക ആവശ്യം , കര്‍ഷകത്തൊഴിലാളികളുടെ പുനരധിവാസം, റബ്ബര്‍ പ്ലാന്റേഷന്‍, വയനാട് കോലനൈസേഷന്‍ സ്കീം, ഏലം, തേയില, കോഫി എന്നീ കൃഷിക്കുവേണ്ടി ലീസിന്//പതിവിന് തുടങ്ങിയവയ്ക്കെല്ലാം പ്രത്യേകം പ്രത്യേകം ഭൂമിപതിവ് ചട്ടങ്ങളുണ്ട്.

പഞ്ചായത്ത് പ്രദേശത്തെ ഭൂമി പതിവ് (കേരള ഭൂമി പതിവ് ചട്ടങ്ങള്‍ 1964)

ഈ ചട്ടങ്ങള്‍ പ്രകാരം, വ്യക്തികള്‍ക്കോ, കുടുംബങ്ങള്‍ക്കോ, കൃഷി, ഭവന നിര്‍മ്മാണം , അയല്‍ വസ്തുവിന്റെ ഗുണകരമായ അനുഭവം (Benificial enjoyment) എന്നീ ആവശ്യങ്ങള്‍ക്ക് ഭൂമി പതിച്ച് നല്‍കാവുന്നതാണ്. പതിച്ചുനല്‍കാവുന്ന പരമാവധി പരിധി സമതലപ്രദേശത്ത് 50 സെന്റും മലയോര പ്രദേശത്ത് 1 ഏക്കറും, ഭവന നിര്‍മ്മാണത്തിനും ഗുണകരമായ അനുഭവത്തിനും 15 സെന്റുംമാണ്.  പതിച്ചു നല്‍കുന്നതിനായി നീക്കിവെയ്ക്കേണ്ട ഭൂമിയുടെ ലിസ്റ്റ് മുന്‍കൂട്ടി തയ്യാറാക്കി താലൂക്ക് ലാന്റ് അസൈമെന്റ് കമ്മറ്റി മുമ്പാകെ സമര്‍പ്പിക്കണം.  കമ്മിറ്റിയുടെ ശുപാര്‍ശ പരിഗണിച്ച് ജില്ലാ കലക്ടറാണ് ലിസ്റ്റിന്  അംഗീകാരം നല്‍കേണ്ടത്.  അംഗീകരിച്ച ലിസ്റ്റ് ബന്ധപ്പെട്ട താലൂക്ക് ഓഫീസിലും , വില്ലേജ് ഓഫീസിലും സൂക്ഷിക്കേണ്ടതാണ്.  പതിവ് ഭൂമിയുടെ 25 % പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ക്കും, 10% വിമുക്ത ഭടന്‍മാര്‍ക്കും വേണ്ടി നീക്കിവെയ്ക്കണം. ബാക്കിയുള്ള ഭൂമി ചട്ടം 7 ല്‍ നിഷ്കര്‍ഷിക്കും പ്രകാരം വ്യവസ്ഥകള്‍ക്ക് വിധേയമായി മുന്‍ഗണനാ ക്രമത്തില്‍ പതിച്ച് നല്‍കാവുന്നതാണ്.  സര്‍ക്കാര്‍ ആവശ്യത്തിനും, പൊതു ആവശ്യത്തിനും വേണ്ടിവരുന്ന ഭൂമി പതിച്ച് നല്‍കാന്‍ പാടുളളതല്ല.  വിവാഹിതരെ സംബന്ധിച്ചിടത്തോളം ഭാര്യഭര്‍ത്താക്കന്‍മാരുടെ പേരിലാണ് പട്ടയം അനുവദിക്കുന്നത്.

പതിച്ചുകിട്ടുന്ന ഭൂമി പാരമ്പര്യവിധേയമാണ്.  ഇത് 25 വര്‍ഷത്തേക്ക് അന്യാധീനപ്പെടുത്തുവാന്‍ പാടുള്ളതല്ല.  അതേപോലെ ഏത് ആവശ്യത്തിനാണോ അത് പതിച്ചുകിട്ടിയത് , ഒരുവര്‍ഷത്തിനകം പ്രസ്തുത ആവശ്യത്തിന് വിനിയോഗിച്ചിരിക്കണം.  എന്നാല്‍ കാര്‍ഷികാവശ്യത്തിനും, സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ പ്രകാരമുള്ള  ഭവന നിര്‍മ്മാണത്തിനുവേണ്ടിയുളള വായ്പകള്‍ക്ക് പതിച്ചു കിട്ടിയ ഭൂമി പണയപ്പെടുത്താവുന്നതാണ്.  (GO(P) 49/2009/RD dt 24/01/2009) പതിച്ചുനല്‍കേണ്ട അധികാരം

വ്യക്തിക്ക് /കുടുംബത്തിന് കൃഷിക്കും ഭവന നിര്‍മ്മാണത്തിനും                 -    തഹസില്‍ദാര്‍,

ഗുണകരമായ വിനിയോഗത്തിന്                                                        -   ആര്‍.ഡി.ഒ

മുനിസിപ്പല്‍- കോര്‍പ്പറേഷന്‍  പ്രദേശത്തെ ഭൂമി പതിവ് (കേരള ഭൂമി പതിവ് ചട്ടങ്ങള്‍ 1995)

ഈ ചട്ടങ്ങള്‍ പ്രകാരം,  ഭവന നിര്‍മ്മാണം , ഷോപ്പുകള്‍ക്കുവേണ്ടിയോ,മറ്റ് വ്യാവസായിക ആവശ്യത്തിനോ ധര്‍മ്മാവശ്യങ്ങള്‍ക്കോ, അയല്‍ വസ്തുവിന്റെ ഗുണകരമായ അനുഭവം (Benificial enjoyment) എന്നീ ആവശ്യങ്ങള്‍ക്ക് ഭൂമി പതിച്ച് നല്‍കാവുന്നതാണ്. പതിച്ചുനല്‍കാവുന്ന പരമാവധി പരിധി മുനിസിപ്പല്‍ പ്രദേശത്ത് 10  സെന്റും കോര്‍പ്പറേഷന്‍ പ്രദേശത്ത് 5 സെന്റും ഭവന നിര്‍മ്മാണത്തിന് 24000 രുപവരെ വാര്‍ഷിക കുടുംബവരുമാനമുള്ളവര്‍ക്ക് സൗജന്യ നിരക്കിലും 24000മുതല്‍ 50000 വരുമാനമുള്ളവര്‍ക്ക് കമ്പോളവിലയുടെ അഞ്ചിലൊന്നും., 50000ന് മുകളില്‍ കമ്പോളവിലയും ഈടാക്കണം. പരിധിയില്‍ കൂടുതല്‍ ഭൂമി കൈവശം വച്ചുഅനുഭവിച്ചുവരുന്നവരില്‍നിന്നും കമ്പോള വില ഈടാക്കണം.

പതിച്ചു നല്‍കുന്നതിനായി നീക്കിവെയ്ക്കേണ്ട ഭൂമിയുടെ ലിസ്റ്റ് മുന്‍കൂട്ടി തയ്യാറാക്കി മുനിസിപ്പല്‍ / കോര്‍പ്പറേഷന്‍  ലാന്റ് അസൈമെന്റ് കമ്മറ്റി മുമ്പാകെ സമര്‍പ്പിക്കണം.  കമ്മിറ്റിയുടെ ശുപാര്‍ശ പരിഗണിച്ച് ജില്ലാ കലക്ടറാണ് ലിസ്റ്റിന്  അംഗീകാരം നല്‍കേണ്ടത്.  അംഗീകരിച്ച ലിസ്റ്റ് ബന്ധപ്പെട്ട താലൂക്ക് ഓഫീസിലും , വില്ലേജ് ഓഫീസിലും സൂക്ഷിക്കേണ്ടതാണ്.  പതിവ് ഭൂമിയുടെ 25 % പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ക്കും,  ബാക്കിയുള്ള ഭൂമി ചട്ടം 7 ല്‍ നിഷ്കര്‍ഷിക്കും പ്രകാരം വ്യവസ്ഥകള്‍ക്ക് വിധേയമായി മുന്‍ഗണനാ ക്രമത്തില്‍ പതിച്ച് നല്‍കാവുന്നതാണ്.  സര്‍ക്കാര്‍ ആവശ്യത്തിനും, പൊതു ആവശ്യത്തിനും വേണ്ടിവരുന്ന ഭൂമി പതിച്ച് നല്‍കാന്‍ പാടുളളതല്ല.  വിവാഹിതരെ സംബന്ധിച്ചിടത്തോളം ഭാര്യഭര്‍ത്താക്കന്‍മാരുടെ പേരിലാണ് പട്ടയം അനുവദിക്കുന്നത്.

പതിച്ചുകിട്ടുന്ന ഭൂമി പാരമ്പര്യവിധേയമാണ്.  ഇത് 12 വര്‍ഷത്തേക്ക് അന്യാധീനപ്പെടുത്തുവാന്‍ പാടുള്ളതല്ല.  അതേപോലെ ഏത് ആവശ്യത്തിനാണോ അത് പതിച്ചുകിട്ടിയത് , ഒരുവര്‍ഷത്തിനകം പ്രസ്തുത ആവശ്യത്തിന് വിനിയോഗിച്ചിരിക്കണം. ജില്ലാ കലക്ടറാണ് പതിച്ചു നല്‍കേണ്ട അധികാരി എന്നാല്‍ സ്ഥാപനങ്ങള്‍ക്ക് പതിച്ചു നല്‍കാനുള്ള അധികാരം സര്‍ക്കാരിനാണ്.അപേക്ഷാ ഫോറം (3 കോപ്പി)

വെടിമരുന്ന് കൈവശം വെയ്ക്കുന്നതിനുള്ള ലൈസന്‍സ്

കതിന നിര്‍മ്മിക്കുന്നതിന്  15 കിലോഗ്രാം വരെ വെടിമരുന്ന് സൂക്ഷിക്കുന്നതിന് ജില്ലാ മജിസ്ട്രേറ്റ് ലൈസന്‍സ് നല്‍കുന്നു.  15 കിലോയ്ക്ക് മേല്‍  കണ്‍ട്രോളര്‍ ഓഫ് എക്സ് പ്ലോസീവിന്റെ ലൈസന്‍സാണ് നല്‍കുന്നത്.   ലൈസന്‍സ് ലഭ്യമാകുന്നതിന് നിശ്ചിത ഫോറത്തില്‍ 0070-60-103-99 എന്ന ശീര്‍ഷകത്തില്‍ 500 രൂപ ട്രഷറിയില്‍ ഒടുക്കുവരുത്തി ചെലാന്‍ സഹിതം ജില്ലാ കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.   15 കിലോഗ്രാമിന് മേല്‍ ലൈസന്‍സ് ലഭിക്കുന്നതിനു വേണ്ടി കണ്‍ട്രോളര്‍ ഓഫ് എക്സ് പ്ലോസീവിന്  അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

പൗരത്വ അപേക്ഷ

ഏഴു വര്‍ഷത്തിനിടയില്‍ ഒരു വര്‍ഷം തുടര്‍ച്ചയായി ഇന്ത്യയില്‍ താമസിക്കുകയും ഇന്ത്യന്‍ പൗരനുമായി ബന്ധമുള്ള വിദേശ പൗരന് ഇന്ത്യന്‍ പൗരത്വത്തിന് വോണ്ടി ജില്ലാ കലക്ടര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.  ടിയാള്‍ക്ക് ഇവിടെ അഭേദ്യമായ ബന്ധമുണ്ടായിരിക്കുകയും സ്ഥിരതാമസമാക്കാനുള്ള ദൃഢനിശ്ചയമുണ്ടായിരിക്കുകയും, വിദേശ പൗരത്വമുണ്ടെങ്കില്‍ ആയത് റദ്ദ് ചെയ്തിരിക്കുകയും, സല്‍സ്വഭാവിയായിരിക്കുകയും വേണം.  അപേക്ഷയുടെ 3 പ്രതി പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും അപേക്ഷാഫീസടച്ച ചെലാന്‍ സഹിതം സമര്‍പ്പിക്കണം.  അന്യ പൗരത്വത്തോടെ ഇന്ത്യയില്‍ താമസിക്കുന്നവര്‍ അവരുടെ താമസത്തിനുള്ള കാലാവധി അവസാനിക്കുന്നതിനുമുമ്പ് 15 ദിവസം മുമ്പ് ഇന്ത്യയില്‍ താമസിക്കുവാന്‍ അനുമതിക്ക് അപേക്ഷ നല്‍ക​ണം.

സൗജന്യ നിയമസഹായം

25000 രൂപയില്‍ താഴെ വരുമനമുള്ള ആര്‍ക്കും വരുമാന പരിധിയില്ലാതെ പട്ടികജാതി/ പട്ടികവര്‍ഗ്ഗക്കാര്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വ്യവസായ തൊഴിലാളികള്‍ക്കും, കലാപങ്ങള്‍ക്കോ വര്‍ഗ്ഗീയ ലഹളകള്‍ക്കോ ഇരയായവര്‍ക്കും കസ്റ്റഡിയിലുള്ളവര്‍ക്കും അടിമവേല മുതലായ നിര്‍ബന്ധിത തൊഴിലില്‍ ഏര്‍പ്പെട്ടവര്‍ക്കും സൗജന്യ നിയമസഹായം ലഭിക്കുന്നതിന് അര്‍ഹതയുണ്ട്.  കേസ്സിന്റെ സ്വഭാവമനുസരിച്ച് അത് കൈകാര്യം ചെയ്യുവാന്‍ പ്രാപ്തിയുള്ള അഭിഭാഷകരുടെ പാനല്‍ അതാത് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി വഹിക്കുന്നതാണ്.  വരുമാനം തെളിയിക്കുന്നതിന് അപേക്ഷകന്റെ സത്യവാങ്ങമൂലും മതിയാകുന്നതാണ്.  ഈ സേവനം പ്രയോജനപ്പെടുത്തുവാന്‍ അര്‍ഹതയുള്ളവര്‍ക്ക് അതുപറഞ്ഞുകൊടുക്കുവാന്‍ സാമൂഹ്യപ്രവര്‍ത്തകര്‍ മുന്‍കൈ എടുക്കേണ്ടതാണ്.

ബന്ധപ്പെടേണ്ടവിലാസം

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റി (കെല്‍സ)

62/1293 എ.സി.എസ്.റോഡ്, കലൂര്‍ ,

കൊച്ചി 682 017,

ഫാക്സ്/ ഫോണ്‍ 0484- 2409717,

E-mail : kelsakerala@gmail.com,

http://www.kelsa.nic.in

 

നദികളില്‍ നിന്നും മണല്‍ വാരുന്നതിനുള്ള അനുവാദവും മാനദണ്ഡങ്ങളും

പൊതു വ്യവസ്ഥകള്‍

  1. മണല്‍ വാരല്‍ പ്രവര്‍ത്തനം നടപ്പില്‍ വരുത്തുന്നതിനുമുമ്പ് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തോ മുനിസിപ്പാലിറ്റിയോ അവര്‍ക്ക് ജിയോളജി വകുപ്പില്‍നിന്നും ജില്ലാ വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശയിന്‍മേല്‍ വിതരണം ചെയ്യേണ്ടതായ പാസ്സുകള്‍, റോയല്‍റ്റി നല്‍കുന്നതിന് ബാധകമായ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതനുസരിച്ച് റോയല്‍റ്റി നല്‍കി ഒരുമാസ കാലയളവിന് മുന്‍കൂറായി നേടേണ്ടതാണ്.  റിവര്‍മാനേജ്മെന്റിലേക്കുള്ള വിഹിതവും ഒടുക്കേണ്ടതുണ്ട്.  പാലങ്ങള്‍, അണക്കെട്ടുകള്‍ മുതലായ നിര്‍മ്മിതികളുടെ ഇരുഭാഗത്തും 500 മീറ്റര്‍ കഴിഞ്ഞുള്ള ഭാഗത്തു നിന്നു മാത്രമേ മണല്‍ നീക്കാന്‍ പാടുള്ളൂ
  2. നദിയുടെ അടിത്തട്ടില്‍ നിന്നുമാത്രം മണല്‍വാരാന്‍ അനുവദിക്കേണ്ടതും, നദീതീരത്തിന്റെ 10 മീറ്ററിനുള്ളില്‍ യാതൊരുമണല്‍വാരല്‍ പ്രവര്‍ത്തനവും നടത്താന്‍ പാടില്ലാത്തതുമാണ്.  രാവിലെ 6 മണിക്കും വൈകുന്നേരം3 മണിക്കും ഇടയ്ക്കുള്ള സമയത്ത് മാത്രം മണല്‍ വാരാന്‍ അനുവദിക്കുകയുള്ളൂ.
  3. യന്ത്രോപകരണങ്ങള്‍ ഉപയോഗിച്ച് മണല്‍വാരാന്‍ പാടുള്ളതല്ല.
  4. ഉപ്പുവെള്ളം കയറാന്‍ സാധ്യതയുളള സ്ഥലങ്ങളില്‍ മണല്‍ വാരാന്‍ പാടുള്ളതല്ല.
  5. ഉപരിതലത്തില്‍ മണല്‍ കുറവുള്ള ഭാഗത്തുവിന്നും മണല്‍ വാരാന്‍പാടില്ല.
  6. മണല്‍ കയറ്റുന്നതിനുള്ള വാഹനം നദീതീരത്തുനിന്നും ഏറ്റവും കുറഞ്ഞത് 25 മീറ്റര്‍ അകലത്തില്‍ പാര്‍ക്ക് ചെയ്യേണ്ടതും മണല്‍ കയറ്റുന്നതിന്  യാതൊരു വാഹനവും നദീതീരത്തേക്ക് കൊണ്ടുവരാന്‍ പാടില്ലാത്തതുമാണ്.
  7. സര്‍ക്കാര്‍ പൊതുവായതോ പ്രത്യേകമായതോ ആയ ഉത്തരവ് മുഖേന മണല്‍ വാരല്‍ സ്പഷ്ടമായി നിരോധിച്ചിട്ടുള്ള ഏതെങ്കിലും നദിയിലോ നദീതീരത്തോ മണല്‍ വാരല്‍ നടത്താന്‍ പാടില്ലാത്തതാണ്.
  8. കേരള മൈനര്‍ മിനറല്‍ കണ്‍സെഷന്‍ റുളില്‍ വ്യവസ്ഥ ചെയ്യുന്ന 'പി ' ഫാറത്തില്‍ വേണം പാസുകള്‍ നല്‍കേണ്ടത്.
  9. പാസ്സുകളില്‍ മൈനിംങ്ങ് ആന്റ് ജിയോളജി വകുപ്പിലെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ ഒപ്പും സീലും ഉണ്ടായിരിക്കേണ്ടതാണ്.  ഇതില്‍ ബന്ധപ്പെട്ട തദ്ദേശാധികാര സ്ഥാപനത്തിന്റെ സെക്രട്ടറി മേലൊപ്പ് വയ്ക്കേണ്ടതാണ്.
  10. ഒരു ജില്ലയ്ക്ക് പുറത്തേക്കോ സംസ്ഥാനത്തിന് പുറത്തേക്കോ മണല്‍ കൊണ്ടുപോകുന്നതിന് കളക്ടര്‍ ഇതിലേക്ക് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ നല്‍കുന്ന പെര്‍മിറ്റ് കൂടി ആവശ്യമാണ്. 10 രൂപ ഫീസ് ഈടാക്കേണ്ടതാണ്.
  11. പെര്‍മിറ്റ് ഇല്ലാതെ ജില്ലയില്‍ പുറത്തേക്കോ സംസ്ഥാനത്തിന് പുറത്തേക്കോ മണല്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ കണ്ടുകെട്ടാവുന്നതാണ്.   വാഹനങ്ങള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍

ഈ ആക്ടിലേയും ചട്ടങ്ങളിലേയും വ്യവസ്ഥകള്‍ പാലിക്കാതെ മണല്‍കടത്തി കൊണ്ടുപോകുവാന്‍ ഉപയോഗിച്ച വാഹനം പോലീസോ റവന്യു ഉദ്യോഗസ്ഥന്‍മാരോ പിടിച്ചെടുക്കേണ്ടതാണ്.

ഒരു വാഹനം പിടിച്ചെടുക്കുമ്പോള്‍ പിടിച്ചെടുക്കുന്ന വാഹനത്തെ സംബന്ധിച്ച് രണ്ട് സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ ഒരു മഹസ്സര്‍ തയ്യാറാക്കേണ്ടതും അതിന്റെ ഒരുപകര്‍പ്പ് വാഹനം പിടിച്ചെടുക്കുന്ന സമയത്ത് വാഹനം കൈവശം വച്ചിരുന്ന ആള്‍ക്കും ഒരു പകര്‍പ്പ്  ജില്ലാകലക്ടര്‍ക്കും നല്‍കേണ്ടതാണ്. വാഹനം പിടിച്ചെടുത്തതിന് ശേഷം 7 ദിവസത്തിനുള്ളില്‍ വാഹനത്തിന് ജില്ലാ കലക്ടര്‍ നിശ്ചയിക്കുന്ന തുകക്ക് തുല്യമായ തുകയും പിഴയും അതന്റെ  ഉടമസ്ഥനോ കൈവശക്കാരനോ റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ അടക്കുന്ന പക്ഷം പിടിച്ചെടുത്ത വാഹനം തിരികെ നല്‍കാവന്നതാണ് .

പിടിച്ചെടുത്ത വാഹനത്തിന് 7 ദിവസത്തിനുള്ളല്‍ തുകയും പിഴയും നല്‍കാതിരുന്നാല്‍ ജില്ലാകലക്ടര്‍ക്ക് വാഹനം ലേലം ചെയ്തു വില്‍ക്കാവുന്നതാണ്.  ഇപ്രകാരം ലേലം ചെയ്തു കിട്ടുന്ന തുകയില്‍ നിന്ന് ലേലച്ചെലവ് കഴിഞ്ഞതിനു ശേഷമുള്ള തുക റിവര്‍മാനേജ്മെന്റ് ഫണ്ടില്‍ വകകൊള്ളിക്കേണ്ടതാണ്.

അതിര്‍ത്തി തര്‍ക്കം

ഒരിക്കല്‍ സര്‍വെ ചെയ്തിട്ടുള്ള റിക്കാര്‍ഡുകള്‍ തയ്യാറാക്കിയിട്ടുള്ള പതിവ് വസ്തുവിന്‍റെ അതിര്‍ത്തികള്‍ കാണിചു കിട്ടുന്നതിനുവേണ്ടി ഭുമിയുടെ ഉടമസ്ഥന്‍ നേരിട്ടോ ഏജന്‍റ് മുഖാത്തിരമോ ആവസ്തു സ്ഥിതിചെയ്യുന്ന താലൂക്കിലെ തഹസില്‍ദാര്‍ക്ക്  10 ം നമ്പര്‍ ഫോറത്തില്‍ 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാംപ്  പതിച്ച് അപേക്ഷ സമര്‍പ്പിക്കണം (സര്‍വെ അതിര്‍ത്തിയാണങ്കില്‍ മാത്രമേ സര്‍വെയര്‍ക്ക് അതിര്‍ത്തി കാണിച്ചുതരാന്‍ കഴിയൂ). കാണിച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ള അതിര്‍ത്തി ലൈന്‍ ഒന്നിന് 50 രൂപ ക്രമത്തില്‍ കൂട്ടിക്കിട്ടുന്ന മൊത്തം തുക ഫീസ് ആയി ഈടാക്കാവുന്നതാണ്. ചില പ്രത്യേക സാഹചര്യങ്ങളില്‍ വളരെയേറെ ബുദ്ധിമുട്ടുള്ള ജോലിയാണന്ന് ബോധ്യപ്പെട്ടാല്‍ പ്രത്യേകം നിരക്ക് നിശ്ചയിക്കുന്നതിന് ജില്ലാകലക്ടര്‍ക്ക് അവകാശമുണ്ട്.  നിശ്ചിത ഫീസ് അടക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഹരജിക്കാരന് 11 ം നമ്പര്‍ ഫോറത്തില്‍ തഹസില്‍ദാര്‍ നോട്ടീസ് നല്‍കേണ്ടതും, നോട്ടീസുകിട്ടി 7 ദിവസത്തിനുള്ളില്‍ കക്ഷി സംഖ്യ അടച്ച് ഒറിജിനല്‍ ചെലാന്‍ രശീത്  താലൂക്ക് ഓഫീസില്‍ ഹാജരാക്കാത്ത പക്ഷം അപേക്ഷ നിരസിക്കപ്പെടുന്നതാണ്.   ഒരിക്കല്‍ അടവാക്കിയ ഫീസ് യാതൊരു കാരണവശാലും മടക്കി നല്‍കുന്നതല്ല.  12 ം നമ്പര്‍ ഫോറത്തില്‍ അപേക്ഷകനും എതിര്‍കക്ഷിക്കും തഹസില്‍ദാര്‍ നോട്ടീസ് നല്‍കും.   സര്‍വെ ജോലികള്‍  പൂര്‍ത്തിയായാല്‍ വിവരം ബന്ധപ്പെട്ട കക്ഷികളെ തഹസില്‍ദാര്‍ 13 അല്ലെങ്കില്‍ 14 ഫോറത്തില്‍അറിയിക്കുന്നതാണ്.  താലൂക്ക് സര്‍വെയര്‍ അതിര്‍ത്തികള്‍ പുനസ്ഥാപിച്ചതിനെ സംബന്ധിച്ച് ആര്‍ക്കെങ്കിലും ആക്ഷേപമുള്ള പക്ഷം നോട്ടീസ് കിട്ടിയതീയ്യതി മുതല്‍ 3 മാസത്തിനകം ജില്ലാ സര്‍‌വെ സൂപ്രണ്ടിന്  അപ്പീല്‍ പരാതി നല്‍കാവുന്നതാണ്.

ജനനം-മരണം രജിസ്റ്റര്‍

ജനനമോ, മരണമോ യഥാസമയം പഞ്ചായത്ത് /മുനിസിപാലിറ്റി/കോര്‍പ്പറേഷന്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അവ രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദം നല്‍കാന്‍ 1970 ലെ ജനന മരണ രജിസ്ട്രേഷന്‍ ആക്ട് (സെക്ഷന്‍ 10(3)) പ്രകാരം റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്ക് അധികാരമുണ്ട്.  അനുവാദം വാങ്ങിയശേഷം ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ രജിസ്റ്റര്‍ചെയ്യാവുന്നതാണ്.

ജനനം രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യമായ രേഖകള്‍

1)തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ നിന്നു ലഭിക്കുന്ന ജനന /മരണ ഫോറം 2 കോപ്പി (അപേക്ഷകന്‍ ശ്രദ്ധാപൂര്‍വ്വം പൂരിപ്പിക്കണം)

2) നോണ്‍ അവയ്ലബിലിറ്റി സര്‍ട്ടിഫിക്കറ്റ് (ഏതുവര്‍ഷത്താണോ നടന്നത് ആവര്‍ഷത്തിന് തൊട്ട് മുമ്പിലത്തെ വര്‍ഷത്തെയും തൊട്ട് പിന്നിലത്തെ വര്‍ഷത്തെയും ഉള്‍പ്പെടെ 3 വര്‍ഷത്തെ) ഭാര്യയുടെയും ഭര്‍ത്താവിന്റെയും  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന്.

3) രണ്ട് ബന്ധുക്കളുടെ സ്റ്റേറ്റ് മെന്‍റ് (മാതൃക)

4) രണ്ടു അയല്‍ക്കാരുടെ സ്റ്റേറ്റ്മെന്‍റ്(മാതൃക)

5)ജനനം എടുത്തയാളുടെ സ്റ്റേറ്റ്മെന്‍റ് (മാതൃക) (വയറ്റാട്ടി)

6 ) 100 രുപ മുദ്രപത്രത്തില്‍ സത്യവാങ്ങ്മൂലം(മാതൃക) (ഗസറ്റഡ് /നോട്ടറി സാക്ഷ്യപ്പെടുത്തിയത്).

7) അപേക്ഷ

ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍ 1) മാതാപിതാക്കള്‍ മരണപ്പെട്ടാല്‍ മാതാവിന്റെയും പിതാവിന്റെയും അടുത്ത ബന്ധുക്കളുടെ മൊഴി സമര്‍പ്പിക്കേണ്ടതാണ്.  ജനനം രജിസ്റ്റര്‍ ചെയ്യേണ്ട കുട്ടിയുടെ ജനനസമയത്ത് 18 വയസ്സ് പൂര്‍ത്തിയാക്കിവരായിരിക്കണം മൊഴി നല്‍കേണ്ടത്.  മാതാവിന്റെയും പിതാവിന്റെയും ,താമസ വീടിനടുത്തുള്ള തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍നിന്നും NAC സാക്ഷ്യപത്രം.  ആകെ കുട്ടികളുടെ എണ്ണം ജനനം രജിസ്റ്റര്‍ ചെയ്യേണ്ട കുട്ടിയുടെയും  നേരെ മീതെയും താഴെയും ഉള്ള കുട്ടികളുടെ സാക്ഷ്യപ്പെടുത്തിയ വയസ്സ്  തെളിയിക്കുന്നതിനുള്ള രേഖകള്‍

മിച്ചഭൂമി പതിച്ചു നല്‍കല്‍

താലൂക്ക് ലാന്‍റ് ബോര്‍ഡിന്റെ ഉത്തരവ് പ്രകാരം മിച്ചഭൂമി അതാത് തഹസില്‍ദാര്‍ എറ്റെടുത്ത് സൂക്ഷിക്കേണ്ടതാണ്.  വിതരണം ചെയ്യാന്‍ അനുയോജ്യമല്ലാത്തതോ, പൊതു ആവശ്യത്തിന് വേണ്ടിവരുന്നതോ ആയ മിച്ചഭൂമി ജില്ലാ കലക്ടറുടെ ശുപാര്‍ശപ്രകാരം സ്റ്റേറ്റ് ലാന്റ്  ബോര്‍ഡ്  പൊതു ആവശ്യത്തിന് മാറ്റി വച്ച് ഉത്തരവാകുന്നു.

വിതരണത്തിന് അനുയോജ്യമായ മിച്ചഭൂമി ഭൂരഹിത കര്‍ഷകത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിന് ജില്ലാ കലക്ടര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും അപേക്ഷകള്‍ സ്വീകരിക്കുകയും നിശ്ചിത സമയത്തിനകം ലഭിക്കുന്ന അപേക്ഷകള്‍  പരിശോധിച്ച് അര്‍ഹരായ അപേക്ഷകരെ തിരഞ്ഞെടുത്ത് മിച്ചഭൂമി വിതരണം ചെയ്യുന്നു. മിച്ചഭൂമി വിതരണം സംബന്ധിച്ച അറിയിപ്പുകള്‍ പ്രമുഖ പത്രങ്ങല്‍, താലൂക്ക് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവ വഴി പരസ്യപ്പെടുത്തുന്നതാണ്. വിതരണം ചെയ്യുന്ന മിച്ച ഭൂമിയില്‍ 50 % പട്ടികജാതി / പട്ടിക വര്‍ഗ്ഗം, സാമൂഹികവും, സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്നവര്‍ എന്നീ വിഭാഗങ്ങളില്‍ പെടുന്ന ഭൂരഹിത കര്‍‍ഷകത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നു. 11-3-2009 ലെ GO(P) 129/09/RD ഉത്തരവ് പ്രകാരം 11-3-2009 ന് ശേഷം പതിച്ചുകിട്ടിയ മിച്ച 20 വര്‍ഷത്തിന് ശേഷം മാത്രേ കൈമാറ്റം ചെയ്യാന്‍ പാടുള്ളു. അകാല കൈമാറ്റം ചെയ്യുന്ന കേസുകളില്‍ സാധൂകരണം ചെയ്യാനുള്ല അധികാരം മേല്‍ ഉത്തരവ് പ്രകാരം എടുത്ത്കളഞ്ഞിട്ടുള്ലതാണ്. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വ്യക്തമായ മേല്‍വിലാസം, ഫോണ്‍നമ്പര്‍ എന്നിവ എഴുതി ചേര്‍ക്കണം , മിച്ചഭൂമി വിതരണം സംബന്ധിച്ച് പരസ്യം വന്നാല്‍ മാത്രമേ അപേക്ഷ സമര്‍പ്പിക്കാവൂ. SC/ST എന്നീ വിഭാഗക്കാര്‍ക്കും, ടി വില്ലേജില്‍ സ്ഥിരതാമസമുള്ളവര്‍ക്കും മുന്‍ഗണനയുണ്ട് .

അപേക്ഷയുടെ മാതൃക (3 കോപ്പി സമര്‍പ്പിക്കണം)

വില്ലേജ് ഓഫീസര്‍ നല്‍കേണ്ട റിപ്പോര്‍ട്ട് (മാതൃക)

മിച്ചഭൂമി പട്ടയം നഷ്ടപ്പെട്ടാല്‍ തഹസില്‍ദാര്‍ക്ക് പട്ടയ പകര്‍പ്പിനുള്ള അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

  1. ഭൂമി കൈമാറ്റം ചെയ്യാത്ത കേസുകളില്‍ പട്ടാദാരുടെ അപേക്ഷ.  പട്ടാദാര്‍ മരണപ്പെട്ട കേസുകളില്‍ അനന്തരാവകാശികളുടെ അപേക്ഷ (5 രൂപ കോര്‍ട്ട് ഫീസ്റ്റാംപ് പതിപ്പിച്ചത്)
  2. ഭൂമി കൈമാറ്റം ചെയ്ത കേസുകളില്‍ ഇപ്പോഴത്തെ കൈവശക്കാരന്റെ അപേക്ഷ
  3. കൈമാറ്റം ചെയ്ത ആധാരത്തിന്റെ പകര്‍പ്പ്
  4. നികുതി രശീതിയുടെ പകര്‍പ്പ്
  5. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്
  6. വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്
  7. പട്ടയം നഷ്ടപ്പെട്ടതു സംബന്ധിച്ച സത്യപ്രസ്താവന (100 രൂപയുടെ മുദ്രപത്രത്തില്‍ നോട്ടറി പബ്ലിക് സാക്ഷ്യപ്പെടുത്തിയത്. ടി അപേക്ഷയില്‍ വില്ലേജ് ഓഫീസര്‍ അന്വേഷണം നടത്തി  റിപ്പോര്‍ട്ട ലഭിച്ചാല്‍ തഹസില്‍ദാരില്‍നിന്നും പട്ടയ പകര്‍പ്പ് ലഭിക്കുന്നതാണ്.

തോക്ക് ലൈസന്‍സ്

തോക്ക് ലൈസന്‍സ് ലഭിക്കുന്നതിനായി ഫോറം എ യിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത് . അപേക്ഷയില്‍ 5 രുപയുടെ കോര്‍ട്ട് ഫീ സ്റ്റാംപ് ഒട്ടിച്ചിരിക്കണം.  അപേക്ഷയോടൊപ്പം അപേക്ഷകന്റെ ഏറ്റവും പുതിയ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്‍പ്പെടുത്തിയിരിക്കണം.  അപേക്ഷകന്‍ അപ്പോള്‍ താമസിക്കുന്ന ജില്ലയിലെ ജില്ലാ മജിസ്ട്രേറ്റിനോ/എ.ഡി.എമ്മിനോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.  അപേക്ഷയോടൊപ്പം ഉപയോഗിക്കാന്‍ ഉദ്ധേശിക്കുന്ന ആയുധത്തിന്റെ നിശ്ചയിച്ചിട്ടുള്ള ഫീസ് 0055-00-104-99 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ ഒടുക്കുവരുത്തി ചലാന്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

അപേക്ഷയുടെ കൂടെ സാക്ഷ്യപ്പെടുത്തിയ ഫോറം, എ ഫോറം എന്നിവയുടെ 3 പകര്‍പ്പുകൂടി സമര്‍പ്പിക്കണം.

(I year+II year+III year)

1). Pistol/Revolver/Repeating Rifle                                   200(100+100+50)

2).Rifles,  other than those mentioned in (a) &(c)                120(60+30+30)

3) 22 bore rifle, BL Gun, air rifle                                      80(40+20+20)

4) ML Gun, air gun, sword,bayonet,dagger,speariance             20(10+5+5)

 

ലൈസന്‍സ് പുതുക്കുന്നതിന്

അപേക്ഷയില്‍ 5 രുപയുടെ കോര്‍ട്ട് ഫീ സ്റ്റാംപ് ഒട്ടിച്ചിരിക്കണം.   അപേക്ഷകന്‍ അപ്പോള്‍ താമസിക്കുന്ന ജില്ലയിലെ ജില്ലാ മജിസ്ട്രേറ്റിനോ / എ.ഡി.എമ്മിനോ  ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

1). Pistol/Revolver/Repeating Rifle                                   150/-

2).Rifles,  other than those mentioned in (a) &(c)               90/-

3) 22 bore rifle, BL Gun, air rifle                                     60/-

4) ML Gun, air gun, sword,bayonet,dagger,speariance           15/-

ലൈസന്‍സി ഒരു ജില്ലയില്‍നിന്ന് മറ്റൊരു ജില്ലയിലേക്ക് താമസം മാറുമ്പോള്‍ രജിസ്ട്രേഷന് അപേക്ഷ നല്‍കുമ്പോള്‍ ഫീസ് ഒടുക്കേണ്ടതില്ല.  അപേക്ഷയും , ലൈസന്‍സും,ഒരു ഫോട്ടോയും മാത്രം ഹാജരാക്കിയാല്‍ മതി. ലൈസന്‍സ് അനുവദിക്കുന്നതിനും,പുതുക്കുന്നതിനും പോലീസ്, റവന്യു, ഫോറസ്റ്റ് എന്നീ വകുപ്പുകളില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങേണ്ടതാണ്.

ഉപയോഗിക്കുന്ന ആയുധ ലൈസന്‍സ് ബുക്കിന്റെ പേജുകള്‍ തീര്‍ന്നുപോയാല്‍ പുതിയ ബുക്ക് ലഭിക്കാന്‍ അപേക്ഷകന് ആവശ്യപ്പെടാവുന്നതാണ്.  പഴയ ബുക്കും, 100 രൂപ 0055-00-104-99 എന്ന ശീര്‍ഷകത്തില്‍ ഒടുക്കുവരുത്തി ചലാന്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണ.

കൂടുതല്‍ ഫോറങ്ങള്‍ക്ക്  http://www.gunaccessory.com/forms സന്ദര്‍ശിക്കുക

പുഴയില്‍ നിന്നും വെള്ള പമ്പ് ചെയ്യുന്നതിന്

നിശ്ചിത ഫോറമില്ല.  5 രൂപയുടെ  കോര്‍ട്ട് ഫീ സ്റ്റാംപ് പതിപ്പിച്ച അപേക്ഷ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം.  എന്‍ജിന്റെ കുതിരശക്തി, പമ്പ് വെയ്തക്കുന്ന സ്ഥലം, വെള്ളമെടുക്കുന്ന പുഴ, നനയ്ക്കുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണ്ണം, സര്‍വെ നമ്പര്‍ എന്നിവ വ്യക്തമായി കാണിച്ചിരിക്കണം.  സ്വന്തമായ സ്ഥലത്ത് പമ്പ് വെയ്ക്കേണ്ടതും അന്യര്‍ക്ക് ഉപദ്രവമില്ലാതെ സ്വന്തം കൃഷിക്ക് ഉപയുക്തമാക്കത്തക്ക വിധത്തില്‍ വെള്ളമെടുക്കേണ്ടതാണ്.  ജലസേചന വകുപ്പിന്റെയും, റവന്യു കീഴുദ്യോഗസ്ഥന്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും 3 വര്‍ഷത്തേക്കുവരെയുള്ള അനുവാദം ജില്ലാ കലക്ടര്‍ക്ക് നല്‍കാവുന്നതാണ്.

പ്രിന്റിങ്ങ് പ്രസ് രജിസ്ട്രേഷന്‍

 

 

പ്രസ് ആന്റ് രജിസ്ട്രേഷന്‍ ഓഫ് ബുക്ക് ആക്ട് അനുസരിച്ച് ഒരു ജില്ലയില്‍ നിന്നും പ്രസിദ്ധീകരണം നടത്തുന്ന എല്ലാ പ്രസിദ്ധീകരണങ്ങള്‍ക്കും അതാത്  അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ അനുവാദം ലഭിച്ചിരിക്കണം.  പ്രസിദ്ധീകരണത്തിനാവശ്യമായ 'ശീര്‍ഷകം' ലഭിക്കുന്നതിന് നിശ്ചിത ഫോറത്തിലുള്ള അപേക്ഷ എ.ഡി,എംമ്മിന് സമര്‍പ്പിക്കേണ്ടതും ടി അപേക്ഷയുടെ പകര്‍പ്പുകള്‍ അന്വേഷണത്തിനും റിപ്പോര്‍ട്ടിനുമായി ബന്ധപ്പെട്ട താലൂക്ക് തഹസില്‍ദാര്‍ക്കും, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും അയച്ചുകൊടുക്കുന്നതും ടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകന്‍ സമര്‍പ്പിച്ചിരുന്ന ശീര്‍ഷകങ്ങള്‍ ലഭ്യമാണെങ്കില്‍ അനുവദിച്ചു നല്‍കാന്‍ ശുപാര്‍ശ ചെയ്ത് ന്യൂഡല്‍ഹിയിലുള്ള രജിസ്ട്രാര്‍ ഓഫ് ന്യൂസ് പേപ്പര്‍ ഫോര്‍ ഇന്ത്യക്ക് അയച്ചുകൊടുക്കുന്നതാണ്.   'ശീര്‍ഷകം' അനുവദിച്ച് ലഭിക്കുന്ന മുറക്ക്  അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ മുമ്പാകെ ഡിക്ലറേഷന്‍ ഫയല്‍ ചെയ്ത് പ്രസിദ്ധീകരണം തുടങ്ങാവുന്നതാണ്.  ടി ഡിക്ലറേഷനില്‍ എന്തെങ്കിലും മാറ്റം ഉണ്ടായാല്‍ അത് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ മുന്പാകെ അറിയിക്കുന്നതോടൊപ്പം പുതിയ ഡിക്ലറേഷന്‍ ഫയല്‍ ചെയ്യാവുന്നതാണ്.

ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പ്രിന്റിങ്ങ് പ്രസ്സുകളും നിര്‍ബന്ധമായും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ മുന്പകെ ഡിക്ലറേഷന്‍ ഫയല്‍ ചെയ്യേണ്ടതാണ്.  പ്രിന്റിങ്ങ് പ്രസ്സിന് അനുവാദം ലഭിക്കുന്നതിനു വേണ്ടി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന് മുമ്പാകെ അപേക്ഷ സമര്‍പ്പിച്ച് ബന്ധപ്പെട്ട തഹസില്‍ദാരുടെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കുന്നത്.  അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ മുമ്പാകെ ഫയല്‍ ചെയ്യുന്ന ഡിക്ലറേഷനില്‍ എന്തെങ്കിലും  മാറ്റം ഉണ്ടായാല്‍ (ഉദാ. ഉടമസ്ഥന്റെ പേര്, ലൊക്കേഷന്‍ തുടങ്ങിയവ) പഴയ ഡിക്ലറേഷന്‍ റദ്ദൂചെയ്ത് പുതിയ ഡിക്ലറേഷന്‍ ഫയല്‍ ചെയ്യേണ്ടതാണ്.

അപേക്ഷയുടെ കൂടെ അപേക്ഷകന്റെ വിദ്യാഭ്യാസം തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍, സാമ്പത്തിക സ്രോതസ്സ് എന്നിവ തെളിയക്കുന്നതിന് ആവശ്യമായ രേഖകള്‍ എന്നിയ കൂടി വേണ്ടതാണ്.

പെട്രോളിയം ലൈസന്‍സ്

അപേക്ഷ സമര്‍പ്പിക്കേണ്ടത് കണ്‍ട്രോളര്‍ ഓഫ് എക്സ് പ്ലോസീവിന് മുമ്പാകെയാണ്.  പെട്രോളിയം ഉല്‍പന്നങ്ങള്‍ കൈവശം വെയ്ക്കാനും , വില്‍ക്കാനുമുള്ള ലൈസന്‍സിന് നോ-ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്.  5 രൂപയുടെ കോര്‍ട്ട് ഫീസ്റ്റാപ് പതിപ്പിച്ച ആപേക്ഷ നല്‍കേണ്ടതാണ്.  തഹസില്‍ദാര്‍ മുഖേന അന്വേഷണം നടത്തി  സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. , ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തിന്റെ ചുറ്റുമുള്ള വ്യക്തികളില്‍നിന്ന്  സമ്മതപത്രം ആവശ്യമാണ്.

ഇലക്ട്രിക് ലൈന്‍ വലിക്കുന്നത്

ഇന്ത്യന്‍ ടെലിഗ്രാഫ്ട് ആക്ട് 1885 സെക്ഷന്‍ 16(1) പ്രകാരം ഇലക്ട്രിക് ലൈന്‍ വലിക്കുന്നതിനുള്ള എതിര്‍പ്പ് ഒഴിവാക്കി , ലൈന്‍ വലിക്കുന്നതിനുള്ള ഉത്തരവ് നല്‍കുന്നതിനുളള അധികാരം ജില്ലാ മജിസ്ട്രേറ്റിനുണ്ട്.  കെ. എസ് .ഇ.ബി ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍ അസി.എക്സി. എന്‍‌ജിനീയര്‍ കെ. എസ് .ഇ.ബി യിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനുശേഷം കേസ് ജില്ലാ മജിസ്ട്രേറ്റിന് സമര്‍പ്പിക്കണം. അസി. എക്സി. പരാതി സമര്‍പ്പിക്കുമ്പോള്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും പേര് വിവരം ലൈന്‍ വലിക്കുന്നതിന് റൂട്ട് കാണിച്ചിട്ടുള്ള സ്കെച്ച്, ലൈന്‍വലിക്കുന്നതിന് എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് കത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ ആയതിന്റെപകര്‍പ്പ് എ​ന്നിവയും, കേസിലെ കക്ഷികളുടെ എണ്ണത്തിനനുസരിച്ചുള്ള പകര്‍പ്പുകളും സഹിതം വേണം  സമര്‍പ്പിക്കേണ്ടത്.   ജില്ലാ മജിസ്ട്രേറ്റ് ബന്ധപ്പെട്ട കക്ഷികളെ നേരില്‍ കേട്ടതിനു ശേഷം മാത്രമാണ് ഉത്തരവ് പുറപ്പെടുവിക്കുന്നത്.  ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവിനെതിരെ അപ്പീല്‍ ബഹു. കേരള ഹൈക്കോടതി മുമ്പാകെ നല്‍കാവുന്നതാണ്.

പടക്കം നിര്‍മ്മിക്കുന്നതിനും വെടിമരുന്ന് സൂക്ഷിക്കുന്നതിനും ലൈസന്‍സ്

വെടിമരുന്ന് 15 കിലോഗ്രാം വരെ സൂക്ഷിക്കുന്നതിന് ജില്ലാ മജിസ്ട്രേറ്റ് ലൈസന്‍സ് നല്‍കുന്നു.  15 കിലോയ്ക്ക് മേല്‍  കണ്‍ട്രോളര്‍ ഓഫ് എക്സ് പ്ലോസീവിന്റെ ലൈസന്‍സാണ് നല്‍കുന്നത്.   ലൈസന്‍സ് ലഭ്യമാകുന്നതിന് നിശ്ചിത ഫോറത്തില്‍ 0070-60-103-99 എന്ന ശീര്‍ഷകത്തില്‍ 200 രൂപ ട്രഷറിയില്‍ ഒടുക്കുവരുത്തി ചെലാന്‍ സഹിതം ജില്ലാ കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.  15 കിലോഗ്രാമിന് മേല്‍ പടക്കം നിര്‍മ്മിക്കുന്നതിനും വെടിമരുന്ന് സൂക്ഷിക്കുന്നതിനുമുള്ള ലൈസന്‍സ് ലഭിക്കുന്നതിനു വേണ്ടി കണ്‍ട്രോളര്‍ ഓഫ് എക്സ് പ്ലോസീവിന്  അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

ക്രിമിനല്‍ ജസ്റ്റീസ്

അതിര്‍ത്തി തര്‍ക്കം , പൊതുവഴി തടസ്സപ്പെടുത്തല്‍, കെട്ടിടങ്ങള്‍, വൃക്ഷങ്ങള്‍ എന്നിവ മുഖേന ജീവനോ, സ്വത്തിനോ ഭീഷണി നേരിടല്‍, വെള്ളമെടുക്കുന്നതിന് തടസ്സമുണ്ടാക്കല്‍ മുതലായ പ്രശ്നങ്ങളില്‍ പരാതിക്കാര്‍ തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കേണ്ടതാണ്.  നിശ്ചിത ഫോറം ഇല്ല.  ചുമതലപ്പെടുത്തുന്ന റവന്യു ഉദ്യോഗസ്ഥന്‍ സ്ഥലത്തുചെന്നും ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തിയും അന്വേഷിച്ചു തീരുമാനമെടുക്കുന്നതാണ്.
സങ്കീര്‍ണ്ണമായ കേസുകളില്‍ ഫയല്‍ റവന്യു ഡിവിഷണല്‍ ഓഫീസറുടെ തീരുമാനത്തിനായ് അയക്കുന്നതാണ്.  പരിഹരിക്കപ്പെടാത്ത കേസുകളില്‍ ബലപ്രയോഗത്തിലൂടെ തീരുമാനം നടപ്പിലാക്കുന്നതാണ്.  തഹസില്‍ദാരുടെ തീരുമാനത്തിന്‍മേല്‍ അപ്പീല്‍ റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കാം

ധാതു ഖനനത്തിന് അനുമതി ലഭിക്കുന്നതിന്

കരിങ്കല്‍, ചെങ്കല്‍, മണല്‍, ഇഷ്ടിക, ചെളി, കക്ക തുടങ്ങിയ ധാതുക്കള്‍ (മൈനര്‍ മിനറല്‍സ്) ഖനനം ചെയ്തു നീക്കുന്നതിന്  അനുമതി ലഭിക്കുന്നതിന് 1967 ലേ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളനുസരിച്ച്  ഫോറം 'എ' യില്‍ മൈനിംങ്ങ് ആന്റ് ജിയോളജി വകുപ്പ് ജില്ലാ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.  ഏത് വസ്തുവില്‍നിന്നാണോ ഖനനം നടത്തേണ്ടത് ആ വസ്തുവിന്റെ കൈവശാവകാശം തെളിയിക്കുന്നതിനാവശ്യമായ കൈവശാവകാശ സര്‍ട്ടിഫിക്കറ്റും, ഖനനം നടത്താനുദ്ദേശിക്കുന്ന ഭാഗം ചുവന്ന മഷിയില്‍ രേഖപ്പെടുത്തിയ സര്‍വെ മാപ്പും ഹാജരാക്കേണ്ടതാണ്.  ഈ രണ്ടു രേഖകളും ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയതായിരിക്കണം.  മേല്‍ ചട്ടങ്ങളനുസരിച്ച് ഖനാനുമതി ലഭിച്ചാല്‍ അവാശപ്പണം (റോയല്‍റ്റി)അടച്ച് ധാതു നീക്കം ചെയ്യാനാവശ്യമായ ഫോറം 'പി' പാസ്സുകളും സാക്ഷ്യപ്പെടുത്തി വാങ്ങാവുന്നതാണ്.

ഫോറം 'എ'  മാതൃക

ഇലക്ഷന്‍

ഇലക്ഷനുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ഏറ്റവുമധികം സംശയങ്ങള്‍ ഉണ്ടാകുന്നത് IDകാര്‍ഡ് സംബന്ധിച്ചിട്ടുള്ളതാണ്.

ഓരോ വര്‍ഷവും ജനുവരി 1ന്  18 വയസ്സ് പൂര്‍ത്തിയാക്കുന്ന ഏതൊരു ഇന്‍ഡ്യന്‍ പൗരനും അയാള്‍ സാധാരണ താമസിക്കുന്ന സ്ഥലത്തെ നിയമസഭാ മണ്ഡലത്തിന്റെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അര്‍ഹതയുണ്ട്.  (എന്നാല്‍ സ്ഥിര ബുദ്ധിയില്ലാത്തവരായി അധികാരപ്പെട്ട കോടതികള്‍ പ്രഖ്യാപിച്ചിട്ടുള്ളവര്‍ക്കും തെരഞ്ഞെടുപ്പ് കുറ്റങ്ങള്‍ക്കോ അഴിമതിക്കോ അയോഗ്യത കല്‍പിച്ചിട്ടുള്ളവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അര്‍ഹതയുണ്ടായിരിക്കുകയില്ല.

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ (Summary Revision of Rolls)

ഓരോ വര്‍ഷവും ജനുവരി 1 നോ അതിന് മുമ്പോ 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അവസരം നല്കന്നതിനാണ് വര്‍ഷം തോറും സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ നടത്തുന്നത്.  ജനുവരി 1ന്  ശേഷം 18 വയസ്സ് പൂര്‍ത്തിയാക്കുന്നവരുടെ പേരുകള്‍ ആവര്‍ഷത്തെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയില്ല. താമസസ്ഥലം മാറിയതുമൂലം ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്ന്  മറ്റൊന്നിലേക്കോ ഒരേ മണ്ഡലത്തില്‍ ഒരു ബൂത്തിന്റെ പരിധിയില്‍ നിന്ന് മറ്റൊരു ബൂത്തിന്റെ പരിധിയിലേക്കോ താമസം മാറിയവര്‍ക്കും പുതിയസ്ഥലത്തെ വേട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അവസരം ഉണ്ടായിരിക്കും.  മരണപ്പെട്ടു പോയവരുടെയും, സ്ഥലംമാറിപ്പോയവരുടെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍നിന്നും നീക്കം ചെയ്യുന്നതിനും പട്ടികയില്‍ കടന്നുകൂടിയിട്ടുള്ള തെറ്റുകള്‍ തിരുത്തുന്നതിനും അനര്‍ഹരായവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് കാണിച്ച് ആക്ഷേപം ഉന്നയിക്കുന്നതിനും ഈ സമയത്തും  അവസരം ഉണ്ടായിരിക്കും.  സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള സമയക്രമം നിശ്ചയിക്കുന്നത് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ്.  സാധാരണഗതിയില്‍ ഒരോവര്‍ഷവും സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ആരംഭിച്ച് തൊട്ടടുത്ത വര്‍ഷം ജനുവരി മാസം ഏതെങ്കിലും നിര്‍ദ്ധിഷ്ട തീയ്യതിയില്‍ പുതുക്കിയ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.

അപേക്ഷ ഓണ്‍ലൈന്‍വഴിയാണ് നല്‍കേണ്ടത്. Www.ceo.keral.gov.in എന്ന വെബ് സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

അപേക്ഷ സമര്‍‌പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എല്ലാ കോളങ്ങളും പ്രത്യേകിച്ച് അത്യന്താപേക്ഷിതങ്ങളായവ (ചുവന്ന നക്ഷത്ര ചിഹ്നമിട്ടുള്ളവ) കൃത്യമായി പൂരിപ്പിക്കുക.  പുതുതായി പേര് ചേര്‍ക്കുന്നവര്‍ അവരുടെ അച്ഛന്റെയോ, അമ്മയുടെയോ,സഹോദരങ്ങളുടെയോ, ഭര്‍ത്താവിന്റെയോ,അല്ലെങ്കില്‍ അടുത്തുള്ള അയല്‍വാസിയുടെയോ തെരഞ്ഞെടുപ്പ് തിരച്ചറിയല്‍ കാര്‍ഡ് നമ്പര്‍ നിര്‍ദ്ധിഷ്ട കോളത്തില്‍ കൃത്യമായി ചേര്‍ക്കണം.

ഐഡന്റിറ്റി കാര്‍ഡ് നഷ്ടപ്പെടുകയും എന്നാല്‍ പട്ടികയില്‍ പേരുള്ളവരും പുതുതായി അപേക്ഷ സമര്‍പ്പിക്കരുത്. നഷ്ടപ്പെട്ട കാര്‍ഡിനുപകരം ഡ്യൂപ്ലികേറ്റ് കാര്‍ഡ് ലഭിക്കുന്നതാണ്. വിദേശത്തുള്ളവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഫോറം6A യില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ടിയാളുകള്‍ക്ക് ID Card ലഭിക്കുന്നതല്ല.പാസ്പോര്‍ട്ട് ഏത് മേല്‍വിലാസത്തിലാണോ അതേ മേല്‍വിലാസത്തില്‍ മാത്രമേ കാര്‍ഡ് ലഭിക്കുകയുള്ളൂ. ടി മേല്‍വിലാസത്തിലുള്ള മണ്ഡലത്തിലെ പട്ടികയിലായിരിക്കും പേര് ഉള്‍പ്പെടുത്തുക. കാര്‍ഡ് തിരുത്തുന്നതിനും ഓണ്‍ലൈന്‍വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

ഇ-മണല്‍

എല്ലാ ഗുണഭോക്താക്കള്‍ക്കും സര്‍ക്കാര്‍ നിരക്കില്‍ മണല്‍ ലഭ്യമാക്കുക എന്ന ആശയത്തോടെ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന പദ്ധതിയാണ് .ഇ-മണല്‍.അപേക്ഷകള്‍ , മണല്‍ പാസുകള്‍ എന്നിവ ഓണ്‍ലൈന്‍ വഴിയാക്കിയാണ് പദ്ധതി നടപ്പിലാക്കുന്ന്.

അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഇ-മണല്‍ സംവിധാനം മലപ്പുറം ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്

ഓണ്‍ലൈന്‍ വഴി എങ്ങിനെ മണലിന് അപേക്ഷിക്കാം ?

  • അപേക്ഷാഫോറം കെട്ടിടത്തിന്റെ പ്ലാന്‍, പെര്‍മിറ്റ് ,എന്‍ ഒ സി , തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ പദ്ധതിയിലുള്‍പ്പെട്ടവര്‍ പ്ലാന്‍ നല്‍കേണ്ടതില്ല. വീടിന് ആവശ്യമായ മണല്‍ അധികൃതര്‍ അടയാളപ്പെടുത്തിനല്‍കും.

  • പഞ്ചായത്ത് / നഗരസഭ നല്‍കിയ അപേക്ഷയുമായി അക്ഷയിലെത്തി 20 രൂപ നല്‍കി ഓണ്‍ലൈന്‍വഴി രജിസ്റ്റര്‍‌ ചെയ്യണം. അപേക്ഷകന് ഇഷ്ടമുള്ള കടവ്,ഇഷ്ടമുള്ള കൗണ്ടര്‍ എന്നിവ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. മണല്‍ അനുവദിച്ചാല്‍ അക്ഷയ സെന്ററുകളില്‍ നിന്ന് ഫോണ്‍ വഴി അറിയിപ്പ് ലഭിക്കും.അറിയിപ്പ് ലഭിച്ചാല്‍ ടോക്കണ് അക്ഷയ സെന്ററുകളില്‍ നിന്ന് കൈപ്പറ്റണം.

  • ടോക്കണില്‍ പണമടക്കേണ്ട കൗണ്ടറും തീയതിയും നല്‍കിയിട്ടുണ്ടാകും അതുപ്രകാരം ടോക്കണ്‍, അസ്സല്‍ തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, നികുതി രശീതി എന്നിവ സഹിതം കൗണ്ടറിലെത്തി നിശ്ചിത സമയത്ത് പണമടക്കണം. രേഖകള്‍ ശരിയാണെങ്കില്‍ കൗണ്ടറില്‍ നിന്ന് മണല്‍ പാസ് അനുവദിക്കും. ഇതു ഉപയോഗിച്ച് പാസില്‍ പറഞ്ഞിട്ടുള്ള കടവില്‍ നിശ്ചത തീയ്യതിയില്‍ എത്തിയാല്‍ മണല്‍ ലഭിക്കും.

  • മണല്‍ വീട്ടിലെത്തിക്കാന്‍ ഗുണഭോക്താവിന് സ്വന്തം നിലയില്‍ വാഹനമേര്‍പ്പെടുത്തുകയോ, കടവില്‍ ലഭ്യമായ വാഹനം ഉപയോഗിക്കുകയോ ചെയ്യാം. കൗണ്ടറില്‍ പണമടക്കുന്നതിനാല്‍ വാഹന വാടക ഒഴികെ മറ്റൊരു ചെലവ് ഗുണഭോക്താവിനുണ്ടാകില്ല. അനുവദിച്ച മണല്‍ തീരുന്നതുവരെ പാസ് സൂക്ഷിക്കുകയും അധികൃതര്‍ ആവശ്യപ്പെട്ടാല്‍ നല്‍കുകയും വേണം

കടപ്പാട് :താലുക്ക്  ഓഫീസ്തിരൂർ

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate