অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആദായനികുതി

വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ആദായത്തിന്‍മേല്‍ ചുമത്തപ്പെടുന്ന നികുതി. താത്ത്വികമായി അറ്റാദായത്തിന്‍ മേലുള്ള നികുതിയാണിത്.

സാമ്പത്തികഭദ്രതയുടെ മാനദണ്ഡമെന്നനിലയില്‍ ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ കൈവരുന്ന സാമ്പത്തികമായ നേട്ടത്തെ ആദായമെന്ന് പൊതുവേ പറയാം. ആദായമെന്നതു പല വര്‍ഷങ്ങളിലെ നിരന്തരമായ ഒരു പ്രക്രിയയാണ്; നികുതിചുമത്തുന്നതിന് ഈ ആദായത്തെ നിര്‍ദിഷ്ടഭാഗങ്ങളായി വിഭജിക്കുന്നു. ഒരു വര്‍ഷത്തെ ആദായം എന്നതാണ് സാധാരണ ഏകകം. ഒരു വ്യക്തിയുടെ ഒരു വര്‍ഷക്കാലത്തെ ഉപഭോഗത്തിന്റെയും സ്വത്തിന്റെ അറ്റവര്‍ധനവിന്റെയും ആകെത്തുകയാണ് ആ വര്‍ഷത്തില്‍ അയാളുടെ ആദായം. എന്നാല്‍ ഉപഭോഗവും തന്‍മൂലം അറ്റവര്‍ധനവും കൃത്യമായി കണക്കാക്കുക ബുദ്ധിമുട്ടാണ്. അതിനാല്‍ ആദായനിര്‍വചനത്തിനു മറ്റു സമീപനം ആവശ്യമായി വരുന്നു. ഒരു വ്യക്തിയുടെ പക്കല്‍ ഒരു നിര്‍ദിഷ്ട കാലയളവില്‍ വന്നുചേരുന്ന സ്വത്തിന്റെ ആകെത്തുകയാണ് അയാളുടെ ആ കാലയളവിലെ ആദായമെന്നു കണക്കാക്കപ്പെടുന്നു. ഈ മൊത്താദായം അടിസ്ഥാനമാക്കി, ഏതാനും ഉപഭോഗച്ചെലവുകള്‍ ഒഴിവാക്കി ആദായനികുതി നിശ്ചയിക്കപ്പെടുന്നു. ഒരു നിശ്ചിത പരിധിക്കുമേല്‍ ആദായം ലഭിക്കുന്ന വ്യക്തികള്‍ക്കുമാത്രമേ നികുതി ചുമത്തപ്പെടുന്നുള്ളു. അതിനാല്‍ താണവരുമാനക്കാര്‍ നികുതിയില്‍നിന്ന് ഒഴിവാക്കപ്പെടുന്നു. ആദായത്തിന്റെ വര്‍ധനയനുസരിച്ച് നികുതിനിരക്കുകളും വര്‍ധിപ്പിക്കപ്പെടുന്നു. മിക്ക രാജ്യങ്ങളിലും ആദായനികുതി ഗവണ്‍മെന്റിന്റെ ഏറ്റവും വലിയ ധനാഗമമാര്‍ഗമായിത്തീര്‍ന്നിട്ടുണ്ട്.

ചരിത്രപശ്ചാത്തലം.

ആദായനികുതി സമ്പ്രദായം മന്ദഗതിയിലാണ് വികാസമാര്‍ജിച്ചത്. ആദായത്തിന്‍മേല്‍ നികുതി ഏര്‍പ്പെടുത്തുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റി ശ.-ങ്ങള്‍ക്കു മുന്‍പുതന്നെ ഭരണാധികാരികള്‍ക്ക് അറിവുണ്ടായിരുന്നു. എന്നാല്‍ ഭരണത്തിന്റെ സുഗമതയ്ക്ക് അതു വിഘാതമുണ്ടാക്കുമെന്ന ഭീതിയാല്‍ പ്രായോഗികമാക്കുവാന്‍ ആരും ഒരുമ്പെട്ടിരുന്നില്ല. പിന്നീട് ജനാധിപത്യഭരണക്രമം പ്രചാരത്തിലാവുകയും, മറ്റു നികുതി സമ്പ്രദായങ്ങളുടെ ദോഷഫലങ്ങള്‍ കൂടുതല്‍ കൂടുതല്‍ വ്യക്തമാവുകയും ചെയ്തതോടെ ആദായനികുതിപ്രസ്ഥാനത്തിന് ആക്കം വര്‍ധിച്ചു. സാമ്പത്തിക-രാഷ്ട്രീയ- വിദ്യാഭ്യാസ മേഖലകളില്‍ ഉന്നതനിലവാരം കൈവരിച്ചിട്ടുള്ള ഒരു സമൂഹത്തില്‍ മാത്രമേ ആദായനികുതി സമ്പ്രദായം ഫലപ്രദമായി നടപ്പാക്കാന്‍ കഴിയൂ.

ഗ്രേറ്റ് ബ്രിട്ടന്‍.

ആദ്യമായി ആദായനികുതി ഏര്‍പ്പെടുത്തിയ രാജ്യം ഗ്രേറ്റ് ബ്രിട്ടനാണ്. 1799-ല്‍ വില്യം പിറ്റ് ആണ് ഈ നികുതിസമ്പ്രദായം നടപ്പാക്കിയത്. അന്ന് ഗ്രേറ്റ് ബ്രിട്ടന്‍ ഫ്രാന്‍സുമായി യുദ്ധത്തിലായിരുന്നു. യുദ്ധച്ചെലവുകള്‍ നേരിടാന്‍ പുതിയൊരു ധനാഗമമാര്‍ഗം ആവശ്യമായി വന്നു. 10 ശ.മാ. ആയിരുന്നു അന്നത്തെ നികുതി നിരക്ക്. യുദ്ധാനന്തരം 1802-ല്‍ ഈ നികുതി പിന്‍വലിക്കപ്പെട്ടു. എന്നാല്‍ യുദ്ധം പുനരാരംഭിച്ചപ്പോള്‍ 1803-ല്‍ വീണ്ടും ആദായനികുതി ഏര്‍പ്പെടുത്തി. വീണ്ടും 1816-ല്‍ വാട്ടര്‍ലൂ യുദ്ധത്തിനുശേഷം അതു നിര്‍ത്തലാക്കി. അതിനുശേഷം 1842-ല്‍ സര്‍ റോബര്‍ട്ട് പീല്‍ ആണ് ആദായനികുതി ഏര്‍പ്പെടുത്തിയത്. ഒരു ത്രിവത്സരപദ്ധതി എന്ന നിലയില്‍ ആരംഭിച്ച ഇത് പിന്നീട് പല കാലയളവുകളിലേക്കും ദീര്‍ഘിപ്പിക്കപ്പെട്ടു. 1860 ആയപ്പോഴേക്കും അത് ഏറെക്കുറെ ഒരു സ്ഥിരം നികുതിയായി അംഗീകരിക്കപ്പെടുകയും ചെയ്തു.

യു.എസ്., കാനഡ.

19-ാം ശ.-ത്തിന്റെ ആരംഭത്തില്‍ ആദായനികുതി ഏര്‍പ്പെടുത്താന്‍ യു.എസ്സിലെ നാലു സംസ്ഥാനങ്ങളില്‍ എളിയ ശ്രമം നടന്നു. എന്നാല്‍ നികുതിവകുപ്പ് ദുര്‍ബലമായിരുന്നതിനാല്‍ വരുമാനം നന്നേ കുറവായിരുന്നു. മറ്റു സംസ്ഥാനങ്ങളിലും ക്രമേണ ആദായനികുതി ഏര്‍പ്പെടുത്തപ്പെട്ടു. 1940-ല്‍ ഫെഡറല്‍ നികുതി നിയമം പ്രാബല്യത്തില്‍ വന്നതോടെ ആദായനികുതി സംസ്ഥാന പരിധിക്കു പുറത്തായി.

കാനഡയില്‍ 1867-ല്‍ മുനിസിപ്പല്‍ നിലവാരത്തിലാണ് ആദ്യമായി ആദായനികുതി സമ്പ്രദായം നിലവില്‍വന്നത്. പിന്നീട് അത് ദേശീയാടിസ്ഥാനത്തില്‍ പുനരാവിഷ്കൃതമായി.

മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ആദായനികുതി 19-ാം ശ.-ത്തില്‍ നിലവില്‍വന്നു. ബല്‍ജിയം (1828), സ്വിറ്റ്സര്‍ലന്‍ഡ് (1840), ആസ്റ്റ്രിയ (1849), ഇറ്റലി (1864), ജര്‍മനി (1894) എന്നീ രാജ്യങ്ങള്‍ ആദായനികുതി തങ്ങളുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായി സ്വീകരിച്ചു.

ഇന്ത്യ.

ഇന്ത്യയില്‍ ആദ്യമായി ആദായനികുതി ഏര്‍പ്പെടുത്തിയത് 1860-ല്‍ ആണ്. വ്യക്തികളുടെയും കമ്പനികളുടെയും ആദായനികുതി നിരക്ക് ഒന്നുപോലെയായിരുന്നു നിശ്ചയിക്കപ്പെട്ടത്. 1916-ലെ ആദായനികുതി നിയമം അനുസരിച്ച് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യത്യസ്ത നികുതിനിരക്കുകള്‍ നടപ്പാക്കപ്പെട്ടു. ഈ പതിവ് ഇന്നും തുടര്‍ന്നുവരുന്നു. കമ്പനികളുടെ നികുതിനിരക്ക് വ്യക്തികളുടേതിനെ അപേക്ഷിച്ച് കുറവാണ്. കമ്പനികള്‍ക്കുതന്നെയും വിഭാഗം അനുസരിച്ചു നികുതിനിരക്ക് വ്യത്യാസപ്പെട്ടിരിക്കും.

സാമ്പത്തികവശം.

നികുതിഘടനയില്‍ ആദായനികുതിയുടെ സ്ഥാനവും അതു സമ്പദ്ഘടനയില്‍ ചെലുത്തുന്ന സ്വാധീനവും സാമ്പത്തിക ശാസ്ത്രജ്ഞന്‍മാരുടെ സജീവ പരിഗണനയ്ക്കു വിധേയമായിട്ടുണ്ട്. പ്രാപ്തിവാദമാണ് ആദായനികുതിയുടെ താത്ത്വികാടിസ്ഥാനം. പ്രാപ്തിക്കനുസരണമായി നികുതി നല്കണമെന്ന സിദ്ധാന്തം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഒരു വ്യക്തിയുടെ നികുതിദാനശേഷി തിട്ടപ്പെടുത്തേണ്ടത് അയാളുടെ അറ്റാദായത്തിന്റെ അടിസ്ഥാനത്തില്‍ വേണം. അറ്റാദായം കണക്കാക്കുമ്പോള്‍ കുടുംബത്തിന്റെ ജീവിതച്ചെലവും അംഗസംഖ്യയും മറ്റും പരിഗണിക്കപ്പെടണം.

ആദായവര്‍ധനവിന് ആപേക്ഷികമായി നികുതി ചുമത്താന്‍ കഴിയുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ആദായത്തെക്കാള്‍ നികുതിദാനശേഷി വര്‍ധിക്കുന്നു എന്ന തത്ത്വവും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ ഉയര്‍ന്ന വരുമാനക്കാര്‍ താരതമ്യേന കൂടുതല്‍ നികുതി നല്കിയാല്‍ മാത്രം പോരാ, അവരുടെ വരുമാനത്തിന്റെ വലിയൊരു ശതമാനം നികുതിയായി നല്കണമെന്ന വാദവും അസ്ഥാനത്തല്ല. സാമ്പത്തികവിതരണത്തിലുള്ള അസമത്വം ലഘൂകരിക്കാനും ഈ സമ്പ്രദായം ഉപയോഗപ്പെടുന്നു.

ആദായനികുതി സമ്പ്രദായത്തെ അനുകൂലിക്കാത്ത ആശയഗതിക്കാരുമില്ലാതില്ല. ആദായത്തിന്‍മേല്‍ നികുതി ചുമത്തുന്നതിനോട് ഇക്കൂട്ടര്‍ പൊതുവേ യോജിക്കുന്നു. എന്നാല്‍ നികുതിനിരക്കുകളോടാണ് അവരുടെ എതിര്‍പ്പ്. നിരക്കുകളുടെ വര്‍ധനവ് തിട്ടപ്പെടുത്താന്‍ ശാസ്ത്രീയമായ മാനദണ്ഡമൊന്നുമില്ലെന്നാണ് ഒരു ആക്ഷേപം. നിരക്കുകള്‍ വര്‍ധമാനമാകുന്നതോടെ കൂടുതല്‍ ആദായമുണ്ടാക്കാനുള്ള താത്പര്യം നശിക്കുന്നു. മൊത്തം വരുമാനത്തിലും സമ്പാദ്യത്തിലും നികുതി ചുമത്തപ്പെടുന്നതിനാല്‍ മൂലധനരൂപവത്കരണവും സാമ്പത്തികവികാസവും തടസ്സപ്പെടുന്നു എന്നതാണ് മറ്റൊരു വാദം.

ആദായത്തിന്‍മേല്‍ അതിന്റെ ഉറവിടം പരിഗണിക്കാതെ തന്നെ നികുതി ചുമത്തണമെന്ന വാദത്തിനും പ്രാബല്യമുണ്ട്. നികുതിവ്യവസ്ഥ നീതിപൂര്‍വകമാക്കാനും നികുതിപിരിവ് സൂഗമമാക്കാനും ഇതു സഹായകമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ ചിലതരം വരുമാനങ്ങളെ നികുതിയില്‍ നിന്നും ഒഴിവാക്കണമെന്ന വാദഗതിയും നിലവിലുണ്ട്.

ബിസിനസ് ചെലവുകള്‍.

ആദായനികുതി അറ്റാദായത്തെ അടിസ്ഥാനപ്പെടുത്തിയാകുമ്പോള്‍ ആദായമുണ്ടാക്കാനാവശ്യമായിവരുന്ന ചെലവുകള്‍ കുറവുചെയ്യാന്‍ വ്യവസ്ഥകള്‍ വേണം. ഈ ചെലവുകളെ ബിസിനസ് ചെലവുകള്‍ എന്നു പറയുന്നു. എന്നാല്‍ ഇത്തരം ചെലവുകളെ വ്യക്തിഗതമായ ഉപഭോഗച്ചെലവുകളില്‍നിന്നു വേര്‍തിരിക്കുക ബുദ്ധിമുട്ടാണ്. വേര്‍തിരിക്കാന്‍ എന്തെങ്കിലും തത്ത്വങ്ങള്‍ ഉണ്ടാക്കിയാല്‍ അവ നടപ്പാക്കുക ഏറെ ദുഷ്കരമാണു താനും.

വ്യക്തിപരമായ ചെലവുകള്‍.

നികുതിദാനശേഷിയുടെ മാനദണ്ഡമെന്ന നിലയില്‍ ആദായം കണക്കാക്കുമ്പോള്‍ നികുതിദായകനെ ആശ്രയിച്ചുകഴിയുന്ന കുടുംബാംഗങ്ങളെക്കൂടി പരിഗണിക്കണമെന്ന് ഒരു വാദമുണ്ട്. ഇതുമൂലം താണവരുമാനക്കാരായ കുടുംബങ്ങള്‍ നികുതിയില്‍നിന്ന് ഒഴിവാക്കപ്പെടുന്നു. ഉയര്‍ന്ന വരുമാനക്കാരുടെ നികുതിനിരക്ക് കുടുംബത്തിന്റെ വലുപ്പമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കയും ചെയ്യും. രോഗശുശ്രൂഷയ്ക്കും മറ്റും വേണ്ടിവരുന്ന ചെലവുകള്‍ വ്യക്തിയുടെ നികുതിദാനശേഷിയെ സാരമായി ബാധിക്കുന്നവയാണ്. അതിനാല്‍ അത്തരം ചെലവുകള്‍ക്ക് മിക്ക രാജ്യങ്ങളിലും നികുതി ചുമത്തപ്പെടാറില്ല.

നികുതിദായക ഏകകം എന്നത് പ്രധാനപ്പെട്ട ഒന്നാണ്. കുടുംബം മൊത്തമായോ കുടുംബാംഗങ്ങള്‍ പ്രത്യേകമായോ ആകാം. ഓരോ അംഗവും പ്രത്യേകം നികുതിദായകരായി കണക്കാക്കപ്പെടുമ്പോള്‍, കുടുംബം മൊത്തമായി ചെലവുകളുടെ കാര്യത്തില്‍ ഒരു ഏകകമാണെന്ന വസ്തുത വിസ്മരിക്കപ്പെടുകയാണ് ചെയ്യുന്നത്. ഭാര്യാഭര്‍ത്താക്കന്‍മാരെ ഒരുമിച്ച് ഒരു ഏകകമായി കണക്കാക്കുകയാണ് മിക്ക രാജ്യങ്ങളിലെയും പതിവ്.

സാമ്പത്തികപ്രാധാന്യം.

ആദായനികുതി സമ്പ്രദായം സാമ്പത്തികമായി മൂന്നു വിധത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു: നികുതിപാതം; സാമ്പത്തിക വികസനം; പൊതുവായ നികുതിനയം എന്നിവയുടെ പ്രശ്നങ്ങള്‍ ഇത് ഉള്‍ക്കൊള്ളുന്നു.

1. നികുതിപാതം.

ആദായനികുതി ഒരു പ്രത്യക്ഷ നികുതിയാണ്. അതായത് നികുതിബാധ്യത ചുമത്തപ്പെടുന്നയാളില്‍ തന്നെ നിക്ഷിപ്തമാണ്. വ്യക്തിയെ കൂടുതല്‍ ആദായമുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്ന നികുതിയല്ലിത്. ഉത്പാദനപ്രക്രിയയില്‍ ഉള്‍ക്കൊള്ളുന്ന സാധനങ്ങളുടെയോ സേവനങ്ങളുടെയോ പ്രദാനത്തെയോ ചോദനത്തെയോ ഈ നികുതി ബാധിക്കുന്നില്ല എന്നതാണ് കാരണം. ബിസിനസ് സ്ഥാപനങ്ങളെ സംബന്ധിച്ചാണെങ്കിലും ഈ നികുതി പ്രധാന ചോദനങ്ങള്‍ക്കു മാറ്റംവരുത്തുന്നില്ല. അറ്റാദായത്തിന്റെ നിശ്ചിത ശ.മാ. നികുതിയിനത്തില്‍ നല്കുന്നതുകൊണ്ട് ഉത്പാദനത്തിനോ ഉത്പന്നവിലയ്ക്കോ മാറ്റം സംഭവിക്കുന്നില്ലതാനും. എന്നാല്‍ ഈ വാദഗതികളെ 20-ാം ശതക മധ്യത്തില്‍ സാമ്പത്തിക വിദഗ്ധന്‍മാര്‍ ചോദ്യംചെയ്തു. തൊഴിലാളി സംഘടനകള്‍ ശക്തിപ്പെടുകയും വേതനവര്‍ധനവ് നേടിയെടുക്കുകയും ചെയ്തതോടെ നികുതിബാധ്യതയുടെ ഒരു ഭാഗം അംഗങ്ങളില്‍നിന്നു മാറ്റപ്പെടുന്നതായി അവര്‍ ചൂണ്ടിക്കാട്ടി. ആദായനികുതി എല്ലാ അറ്റാദായങ്ങളെയും ബാധിക്കുമെന്നതിനാല്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് അവയുടെ നികുതിഭാരത്തിന്റെ ഒരു ഭാഗം തങ്ങളുടെ ചുമലില്‍നിന്ന് ഒഴിവാക്കാന്‍ കഴിയുമെന്നും ഒരു വാദമുണ്ട്.

2. സാമ്പത്തികവികസനം.

ദേശീയോത്പാദനത്തെയും സാമ്പത്തികവികസനത്തെയും ആദായനികുതി എങ്ങനെ ബാധിക്കുന്നു എന്നത് പ്രധാനപ്പെട്ട ഒരു പ്രശ്നമാണ്. തൊഴില്‍ രംഗത്ത് ഈ നികുതി പ്രതികൂലമായി ബാധിക്കുന്നു. തൊഴില്‍ സമയത്തിന്റെ ആകെത്തുകയില്‍ കുറവുവരുത്താന്‍ ഇതു പ്രേരകമായിത്തീരുന്നു. വിദഗ്ധ തൊഴിലാളികള്‍ കൂടുതല്‍ സമയം ജോലിചെയ്യാന്‍ വിമുഖരാകുന്നു. കാരണം, അവര്‍ കൂടുതലായി ഉണ്ടാക്കുന്ന ആദായത്തിന്റെ നല്ലൊരു പങ്ക് അവര്‍ നികുതിയായി നല്കണം. ഓവര്‍ടൈം ജോലി ചെയ്യാതിരിക്കാനും, കൂടുതല്‍ അവധിയെടുക്കാനും അവര്‍ക്കു പ്രേരണയുണ്ടാകും. കൂടുതല്‍ വൈദഗ്ധ്യമുള്ള ജോലികളില്‍ പരിശീലനം നേടാനും കൂടുതല്‍ ഉത്തരവാദിത്വമുള്ള സ്ഥാനങ്ങള്‍ സ്വീകരിക്കാനും അവര്‍ക്കു വിസമ്മതം തോന്നാം.

ആദായനികുതി, നിക്ഷേപത്തിന്റെയും അതിലൂടെ സാമ്പത്തികവികസനത്തിന്റെയും ആക്കം കുറയ്ക്കുന്നു. വ്യക്തികളുടെ പക്കല്‍ പണം കുറയുന്നു. തന്നിമിത്തം ബിസിനസ്സില്‍ പണംമുടക്കാന്‍ അവര്‍ മടികാണിക്കുന്നു. ബിസിനസ് സ്ഥാപനങ്ങളുടെ വികസനവും ഒരു പരിധിവരെ തടസ്സപ്പെടുവാന്‍ ആദായനികുതി സഹായകമാകുന്നു.

ആദായനികുതിക്കെതിരായി ഈ ആക്ഷേപങ്ങളൊക്കെ ഉണ്ടായിരുന്നിട്ടും, പല രാജ്യങ്ങളിലും ബിസിനസ് വികസന നിരക്ക് വര്‍ധിച്ചുവരുകയാണെന്നത് ഒരു വസ്തുതയാണ്.

3. നികുതിനയം.

ഗവണ്‍മെന്റിന്റെ ആയവ്യയങ്ങളുടെ നീക്കുപോക്കുകളിലൂടെ സാമ്പത്തികസ്ഥിരത കൈവരുത്തുന്ന നികുതിനയത്തില്‍ ആദായനികുതിക്കു പ്രത്യേക പ്രാധാന്യമുണ്ട്. ഒഴിവാക്കലുകളും വര്‍ധമാനമായ നികുതി നിരക്കുകളും കാരണം ആദായനികുതിയില്‍നിന്നുള്ള വരുമാനം സാമ്പത്തികമാന്ദ്യം ബാധിക്കുന്ന ഘട്ടത്തില്‍ വളരെയേറെ താഴുകയും, നാണയപ്പെരുപ്പക്കാലത്ത് വളരെയേറെ വര്‍ധിക്കുകയും ചെയ്യും. വരുമാനത്തിലുണ്ടാകുന്ന ഈ അസ്ഥിരത നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കും.

അവസാനം പരിഷ്കരിച്ചത് : 12/1/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate