অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നിയമനിര്‍മാണസഭ

ആധുനിക രാഷ്ട്രങ്ങളില്‍ സമൂഹത്തിനാവശ്യമായ നിയമനിര്‍മാണം നടത്തുന്ന ഗവണ്‍മെന്റ് ഘടകം.

ചരിത്രം

പുരാതന, മധ്യകാല സമൂഹങ്ങളില്‍ നിയമനിര്‍മാണം, ഭരണനിര്‍വഹണം, നീതിന്യായം എന്നീ ചുമതലകള്‍ വ്യക്തമായി വേര്‍തിരിക്കപ്പെട്ടിരുന്നില്ല. പ്രസ്തുത ചുമതലകള്‍ എല്ലാം രാജാവിന്റേതു മാത്രമായിരുന്നു. എന്നാല്‍ സമൂഹം കൂടുതല്‍ സങ്കീര്‍ണമാവുകയും വികാസം പ്രാപിക്കുകയും ചെയ്തതോടെ രാജാവ് തന്റെ അധികാരങ്ങള്‍ മറ്റു സ്ഥാപനങ്ങളുമായി പങ്കുവയ്ക്കാന്‍ തയ്യാറായി. ജനസാമാന്യത്തിനിടയില്‍ കാലാകാലമായി നിലനിന്നുപോന്നിരുന്ന നാടോടി നിയമങ്ങളും നാട്ടാചാരമുറകളും കണ്ടുപിടിച്ച് അവയ്ക്കു പ്രാബല്യം നല്‍കുക മാത്രമായിരുന്നു പഴയ കാലത്തെ ഗവണ്‍മെന്റുകള്‍ ചെയ്തിരുന്നത്. നിയമങ്ങള്‍ നിര്‍മിക്കുക എന്ന പ്രത്യേക ജോലിക്കായി ഗവണ്‍മെന്റിന് ഒരു പ്രത്യേക വിഭാഗം ഉണ്ടായിരിക്കേണ്ടതാണെന്ന ചിന്താഗതി ഉരുത്തിരിയുന്നതുപോലും ഏറെ കാലങ്ങള്‍ക്കുശേഷമാണ്. അത്തരത്തില്‍ രൂപംകൊണ്ട നിയമനിര്‍മാണസഭയ്ക്കു പോലും വളരെ കാലത്തേക്കു കാര്യമായ അധികാരങ്ങള്‍ ലഭിച്ചിരുന്നില്ല. ആദ്യകാലത്ത് സംഘടിക്കപ്പെട്ട പാര്‍ലമെന്റുകള്‍ കൊണ്ട്, നിയമങ്ങള്‍ ഉണ്ടാകുന്നതിന് രാജാവിനെ സഹായിക്കുക എന്നതിനെക്കാളും രാജാവിന്റെ തനതായ നയങ്ങള്‍ നടപ്പാക്കാന്‍ അവശ്യംവേണ്ട വരുമാനവും നികുതികളും വോട്ടുചെയ്തു പാസ്സാക്കുക എന്നതായിരുന്നു ലക്ഷ്യമാക്കിയിരുന്നത്.

സമകാലിക നിയമനിര്‍മാണസഭകളുടെ ആവിര്‍ഭാവം 18-19 നൂറ്റാണ്ടുകളിലെ അമേരിക്കന്‍ കോണ്‍ഗ്രസ് (സെനറ്റും പ്രതിനിധി സഭയും), അമേരിക്കന്‍ സംസ്ഥാന നിയമസഭകള്‍, ബ്രിട്ടീഷ് കോമണ്‍സ് സഭ എന്നിവയില്‍ നിന്നുമാണ്. എന്നാല്‍, തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ജനകീയ പ്രാതിനിധ്യ നിയമസഭ ഹ്രസ്വമായ ഗ്രീക്ബൗള്‍ (Greekboule) ആണ്. മധ്യകാലഘട്ടങ്ങളില്‍ ഉടനീളം പ്രാതിനിധ്യം, നിയമനിര്‍മാണസഭ തുടങ്ങിയ സങ്കല്പങ്ങള്‍ യൂറോപ്പില്‍ വളര്‍ന്നുകൊണ്ടിരുന്നുവെങ്കിലും അവയ്ക്ക് ഇന്നത്തെ ആധുനിക നിയമനിര്‍മാണസഭകളുമായി സാമ്യമൊന്നുമില്ല. അക്കാലത്തെ സൈദ്ധാന്തികരില്‍ പ്രമുഖന്മരായ സെന്റ് തോമസ് അക്വിനാസും (1227-74) ഒക്കായിലെ വില്യമും (1280-1349) ന്യായത്തിലും ധര്‍മത്തിലുമധിഷ്ഠിതമായ അധികാരമുള്ള ഗവണ്‍മെന്റിനെക്കുറിച്ചുള്ള സങ്കല്പനങ്ങള്‍ ഉയര്‍ത്തി. എന്നാല്‍ ഇത്തരം ഗവണ്‍മെന്റിനുമേലുള്ള ജനകീയ നിയന്ത്രണത്തിന് ഒരു രൂപരേഖ ഇവര്‍ നിര്‍മിക്കുകയുണ്ടായില്ല.

ഫലപ്രദമായ ജനകീയ സ്ഥാപനങ്ങളാവിര്‍ഭവിക്കുന്നതിന് ശതാബ്ദങ്ങള്‍ക്കു മുന്‍പുതന്നെ യൂറോപ്പില്‍ ഒരു വിഭാഗമാളുകള്‍ രാജാവിനോടു കൂടിയാലോചിക്കുകയും, രാജാവിനെ നിയന്ത്രിക്കുകയും ചെയ്യുന്ന സംവിധാനങ്ങള്‍ നിലനിന്നിരുന്നു. പിന്നീട് സാധാരണക്കാരും ഇത്തരം കൂടിയാലോചനയ്ക്കായി ക്ഷണിക്കപ്പെട്ടു. എന്നാല്‍ നികുതികള്‍ക്ക് അംഗീകാരം നേടുന്നതിനായി മാത്രമായിരുന്നു ഇത്. ക്രമേണ നികുതി സംബന്ധിയായ കൂടിയാലോചനയ്ക്കു മുമ്പ് രാജാവിന് ആവലാതികളുടെ ഒരു പട്ടിക സമര്‍പ്പിക്കുന്നതിനുള്ള അവസരം ബ്രിട്ടണില്‍ ജനങ്ങള്‍ക്കു ലഭിച്ചു. ഇത്തരം അസംബ്ളികള്‍ ജനകീയ നിയന്ത്രണ സമ്പ്രദായമായിട്ടാവിര്‍ഭവിച്ചവയല്ല; മറിച്ച് നികുതിപിരിവിന് ഗവണ്‍മെന്റിനെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരുപാധിയായി വിളിച്ചുചേര്‍ക്കപ്പെട്ടവ മാത്രമായിരുന്നു. അതേ സമയം ബ്രിട്ടനില്‍ നിയമനിര്‍മാണാധികാരം കിരീടത്തില്‍ നിക്ഷിപ്തമായിരുന്നു എന്ന ധാരണ നിലനിന്നിരുന്നതിനാല്‍ രാജാവിന് ആവലാതികളുടെ അപേക്ഷ നല്‍കുക എന്ന പതിവ് ബ്രിട്ടീഷ് പാര്‍ലമെന്റ് കാലക്രമേണ ഉപേക്ഷിക്കുകയും തങ്ങള്‍ക്ക് യുക്തം എന്നു തോന്നുന്ന നയങ്ങളും നിയമങ്ങളും ക്രോഡീകരിച്ച് അവയ്ക്ക് ഒരു ആക്റ്റിന്റെ രൂപം നല്‍കി രാജാവിന്റെ അനുമതിക്കായി (assent) അയയ്ക്കുന്ന പാര്‍ലമെന്ററി കീഴ്വഴക്കം നിലവില്‍ വരികയും ചെയ്തു.

പതിനാലാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ചക്രവര്‍ത്തിക്കു കോമണ്‍സും (നാഗരികപ്രമാണികള്‍) പ്രഭുക്കളുമായി ഇടപെടേണ്ടിവന്നു. ഈ ബന്ധം പില്ക്കാലത്ത് 'പാര്‍ലമെന്റുകളുടെ മാതാവായ' ബ്രിട്ടീഷ് ദ്വിമണ്ഡല നിയമസഭയുടെ ആവിര്‍ഭാവത്തിനു കാരണമായി. കേന്ദ്രീകൃതവും അമിതാധിപത്യപരവുമായ ട്യൂഡര്‍ രാജവംശത്തിന്റെ കാലശേഷം 1583 മുതല്‍ക്കേ ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റിനെക്കുറിച്ച് എഴുതിത്തുടങ്ങി. 1688-നു മുമ്പുവരെ ബ്രിട്ടീഷ് പാര്‍ലമെന്റിനോട് ആലോചിക്കാതെ ഓര്‍ഡിനന്‍സുകള്‍ മുഖേന നിയമങ്ങള്‍ നടപ്പിലാക്കുകയായിരുന്നു ബ്രിട്ടീഷ് രാജാക്കന്മാരുടെ പതിവ്. എന്നാല്‍, രാജാവും പാര്‍ലമെന്റും തമ്മിലുള്ള നിരന്തരമായ സമരങ്ങളും തത്ഫലമായി ഉണ്ടായ 'മഹത്തായ വിപ്ലവ'വും ഈ പതിവിന് വിരാമമിട്ടു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യംവരെയും രാജാവ് തീരുമാന നിര്‍ണയ(decision making)ത്തിലെ ഒരു പ്രധാന സ്ഥാപനമായി തുടര്‍ന്നുവെങ്കിലും, ഈ വിപ്ലവം പാര്‍ലമെന്റിന്റെ മേല്‍ക്കോയ്മയെ ഉറപ്പിച്ചു. 1688-നുശേഷമാണ് നിയമങ്ങള്‍ നിര്‍മിക്കാനുള്ള അധികാരം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നിക്ഷിപ്തമാകുന്നത്. 1689-ലെ അവകാശ പത്രിക (Bill of Rights) പാര്‍ലമെന്റ് ക്രമമായി ചേരണമെന്നും നികുതികാര്യങ്ങളുള്ള എല്ലാ നിയമങ്ങള്‍ക്കും പാര്‍ലമെന്റിന്റെ അനുമതിയുണ്ടായിരിക്കണമെന്നും അനുശാസിച്ചു. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം സെറ്റില്‍മെന്റുനിയമ(Act of Settlement)ത്തിലൂടെ രാജത്വം പ്രൊട്ടസ്റ്റന്റുകള്‍ക്കു മാത്രമായി പരിമിതപ്പെടുത്തി. ആക്റ്റ് ഒഫ് സെറ്റില്‍മെന്റിനുശേഷം പാര്‍ലമെന്റ് അംഗീകരിച്ച് നിര്‍മിച്ച നിയമം നിരാകരിക്കാന്‍ രാജാധികാരിക്കും കഴിയാത്ത സ്ഥിതിയായി. പ്രാതിനിധ്യജനാധിപത്യവും ക്യാബിനറ്റ് സമ്പ്രദായവും നിലവില്‍വന്നതോടെ നിയമനിര്‍മാണാധികാരം ജനപ്രതിനിധിസഭയുടെയും മന്ത്രിസഭയുടെയും പ്രധാനമന്ത്രിയുടെയും ഉത്തരവാദിത്തമായി മാറി. 1781-89 കാലയളവില്‍ അമേരിക്കയില്‍ പരമാധികാര നിയമനിര്‍മാണസഭയായി കോണ്‍ഗ്രസ്സും സംസ്ഥാനങ്ങളില്‍ നിയമനിര്‍മാണസഭകളും നിലവില്‍വന്നു. 1846-58 കാലയളവില്‍ ഫ്രാന്‍സില്‍ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്ന ദേശീയ അസംബ്ളി (നിയമനിര്‍മാണസഭ) നയരൂപീകരണം, നടത്തിപ്പ് എന്നിവയുടെ അധികാരസ്ഥരായി നിലവില്‍വന്നു. 1950-ല്‍ പ്രാബല്യത്തില്‍ വന്ന ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ നിയമനിര്‍മാണാധികാരം ദേശീയ പാര്‍ലമെന്റ്, സംസ്ഥാനനിയമനിര്‍മാണ സഭ എന്നിവയില്‍ നിക്ഷിപ്തമാക്കി. കേന്ദ്ര പാര്‍ലമെന്റിന് നിയമനിര്‍മാണാധികാരമുള്ള വിഷയങ്ങള്‍ (യൂണിയന്‍ ലിസ്റ്റ്), സംസ്ഥാനങ്ങള്‍ക്ക് നിയമനിര്‍മാണാധികാരമുള്ള വിഷയങ്ങള്‍ (സ്റ്റേറ്റ് ലിസ്റ്റ്), സംയുക്തവിഷയങ്ങള്‍ (കണ്‍കറന്റ് ലിസ്റ്റ്) എന്നിങ്ങനെ മൂന്ന് മുഖ്യവിഷയമേഖലകള്‍ നിര്‍ണയിച്ച് യഥാക്രമം നിയമനിര്‍മാണാധികാരമേല്പിച്ചു. ഇവയിലൊന്നും ഉള്‍പ്പെടാത്ത വിഷയങ്ങള്‍ അവശിഷ്ടാധികാരങ്ങള്‍ (റെസിഡ്യുവറി അധികാരങ്ങള്‍) എന്ന നിലയ്ക്ക് നിയമനിര്‍മാണാധികാരങ്ങള്‍ നിശ്ചയിച്ച് ഭരണഘടനാവിധേയമായി വ്യവസ്ഥപ്പെടുത്തി. 1992-ല്‍ 73, 74 ഭരണഘടനാഭേദഗതികളിലൂടെ തദ്ദേശഭരണസ്ഥാപനങ്ങള്‍ പ്രാവര്‍ത്തികമാക്കപ്പെട്ടു. എന്നാല്‍ അവയ്ക്ക് സ്വതന്ത്രവും തനതുമായ നിയമനിര്‍മാണാധികാരം വ്യവസ്ഥ ചെയ്തിട്ടില്ല. ആവശ്യമെങ്കില്‍ ഭരണകാര്യനടത്തിപ്പിനുവേണ്ടി ഉപനിയമാവലികള്‍ രൂപപ്പെടുത്താന്‍ മാത്രമാണ് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് അധികാരം.

പ്രസിഡന്‍ഷ്യല്‍ സമ്പ്രദായവും പാര്‍ലമെന്ററി സമ്പ്രദായവും

നിയമനിര്‍മാണപ്രക്രിയ ഇന്ന് രണ്ടുവിധത്തില്‍ പുലരുന്നുണ്ട്. ഒന്ന് പ്രസിഡന്‍ഷ്യല്‍ സമ്പ്രദായം. രാഷ്ട്രഭരണത്തലവനും നിയമനിര്‍മാണവിഭാഗവും സമാന്തരവും സമകാലികവും സ്വതന്ത്രവുമായി വര്‍ത്തിക്കുന്ന രീതിയാണിത്. ഇരു ഘടകങ്ങളും നിയമനിര്‍മിതിയില്‍ നിയന്ത്രണ-സന്തുലന ഉപാധികളായി പരസ്പരം വര്‍ത്തിക്കുന്നു.

രാഷ്ട്രത്തലവന് നിയമനിര്‍വഹണത്തില്‍ നിര്‍ണായകനിര്‍ദേശം നല്കുന്നതിന് നിയമനിര്‍മാണസഭയ്ക്കും മറിച്ച് നിയമനിര്‍മിതിയില്‍ വിയോജനമുന്നയിക്കുന്നതിന് (വീറ്റോ പ്രയോഗിക്കുക) പ്രസിഡന്റിനുമുള്ള അധികാരവും അവസരവുമാണ് ഇവിടെ പ്രസക്തമാകുന്നത്. പരസ്പര ആശയവിനിമയം, അനുരഞ്ജനം, അനുക്രമമായ സമവായം എന്നിവയിലൂടെയാണ് നിയമനിര്‍മാണം സാധ്യമാകുക. നിയമനിര്‍മാണ നിര്‍ദേശം, അംഗീകരണം, നിയമപ്രാബല്യം എന്നീ ഘട്ടങ്ങളിലെല്ലാം മേല്‍സൂചിപ്പിച്ച ത്രിമാനരീതിയാണ് ബാധകം. പരസ്പരം വിയോജിക്കാനും വിലപേശാനും വിമര്‍ശിക്കാനുമുള്ള സ്വാതന്ത്ര്യം ഇതിലുണ്ട്. പ്രസിഡന്‍ഷ്യല്‍ നിയമനിര്‍മാണരീതി അനുവര്‍ത്തിക്കുന്ന രാഷ്ട്രങ്ങളില്‍ പ്രമുഖമാണ് അമേരിക്ക, ആസ്റ്റ്രേലിയ, ജപ്പാന്‍ തുടങ്ങിയവ.

പാര്‍ലമെന്ററി സമ്പ്രദായത്തില്‍ നിയമനിര്‍മിതിയുടെ പൂര്‍ണമായ ചുമതല നിയമനിര്‍മാണസഭകള്‍ക്കും അതില്‍ അംഗങ്ങളായ സാമാജികര്‍ക്കുമാണ്. ഇത്തരത്തില്‍ നിര്‍മിക്കപ്പെടുന്ന നിയമങ്ങള്‍ക്ക് അംഗീകാരവും പ്രാബല്യവും ചാര്‍ത്തിക്കൊടുക്കുക എന്ന കര്‍ത്തവ്യമാണ് രാഷ്ട്രത്തലവനില്‍ നിക്ഷിപ്തമായിരിക്കുക. ബ്രിട്ടണിലും ഇന്ത്യയിലും ഇത്തരം സമ്പ്രദായമാണ് നിലവിലുള്ളത്. നിയമനിര്‍മാണപ്രക്രിയയില്‍ രാഷ്ട്രത്തലനും (ചക്രവര്‍ത്തി(നി)-ബ്രിട്ടന്‍, രാഷ്ട്രപതി-ഇന്ത്യ), നിയമനിര്‍മാതാക്കളും ഉള്‍പ്പെടുന്നുവെങ്കിലും നിയമങ്ങള്‍ രൂപപ്പെടുത്തുക, ഭേദഗതിചെയ്യുക, നിരാകരിക്കുക, പുനഃസ്ഥാപിക്കുക തുടങ്ങിയ കൃത്യങ്ങളിലെല്ലാം നിയമനിര്‍മാണസഭയ്ക്കായിരിക്കും അപ്രമാദിത്വം അഥവാ പ്രഥമസ്ഥാനം. എന്നാല്‍ രാജ്യങ്ങള്‍ക്കിടയില്‍ പ്രായോഗിക വ്യത്യാസങ്ങളുണ്ട്. ഇംഗ്ലണ്ടില്‍, എ.വി. ഡൈസി ചൂണ്ടിക്കാട്ടിയതുപോലെ ഭരണഘടനയ്ക്കു കീഴില്‍ ഒരു ഏജന്‍സിക്കും പാര്‍ലമെന്റ് നിര്‍മിച്ച യാതൊരു നിയമവും അസാധുവായി പ്രഖ്യാപിക്കാനാവില്ല എന്ന സ്ഥിതിയാണുള്ളത്. അമേരിക്കയിലാകട്ടെ പ്രസിഡന്റിനും സുപ്രീംകോടതിക്കും പാര്‍ലമെന്റ് അംഗീകരിച്ച ചില നിയമങ്ങളോ അവയുടെ ഭാഗങ്ങളോ അസാധുവായി പ്രഖ്യാപിക്കാന്‍ അധികാരമുണ്ട്. അതാകട്ടെ പാര്‍ലമെന്റിന്റെ (നിയമസഭയുടെ) അധികാരത്തിനതീതമെന്ന കാരണം സ്ഥാപിച്ചുകൊണ്ടായിരിക്കണം. ഇന്ത്യയിലും സുപ്രീംകോടതിക്ക് നിയമനിര്‍മാണസഭ തയ്യാറാക്കിയ നിയമങ്ങളുടെ ഭരണഘടനാസാധുത അവലോകനവിധേയമാക്കി പൂര്‍ണമായോ ഭാഗികമായോ ഉപേക്ഷിച്ച് തീര്‍പ്പാക്കാവുന്നതാണ്. ചുരുക്കത്തില്‍ ആധുനിക രാഷ്ട്രഘടനയില്‍ ജനങ്ങള്‍ രാഷ്ട്രീയ പരമാധികാരികളും നിയമനിര്‍മാണത്തില്‍ പരമാധികാരികള്‍ നിയമനിര്‍മാണസഭയുമായി പരിണമിക്കുന്നു. നിര്‍ദിഷ്ടനിയമങ്ങളുടെ നിര്‍വഹണകര്‍ത്താക്കള്‍ മാത്രമായി കാര്യനിര്‍വഹണവിഭാഗവും സാധുവായനിയമങ്ങളുടെ വ്യാഖ്യാതാക്കളും പ്രയോക്താക്കളുമായി ന്യായാസനങ്ങളും പരിമിതപ്പെടുന്നു. എന്നാല്‍ ഈ മൂന്നു ഘടകങ്ങള്‍ക്കും ആധികാരികത കൈവരുന്ന സ്രോതസ് ഏതൊന്നാണോ അതായിരിക്കും പരമാധികാരസ്ഥാനം. അതിന് വിധേയമായിട്ടായിരിക്കും ഇവയോരോന്നും പ്രവര്‍ത്തിക്കുക. ഇന്ന് നിയമത്തിനാണ് ഇത്തരം അപ്രമാദിത്വ പദവി കല്പിക്കപ്പെടുന്നത്. അതാകട്ടെ ഭരണഘടനയാല്‍ പ്രതിനിധാനം ചെയ്യപ്പെടുന്നു. അപ്പോള്‍ നിയമനിര്‍മാണവും ഭരണഘടനാവിധേയമാകുന്നു; നിയമവിധേയമാകുന്നു. അതുകൊണ്ട് നിയമനിര്‍മാണത്തിലെ ഭരണഘടനാവിധേയമായ പരമാധികാരം രണ്ട് സംഗതികള്‍ ഉള്‍ക്കൊള്ളുന്നു. ഒന്ന്, ഭരമേല്പിക്കപ്പെടുന്ന ഏതൊരു വിഷയത്തിന്മേലും നിയമം ഉണ്ടാക്കാനുള്ള അധികാരം. രണ്ട്, നിര്‍ദിഷ്ടമായ എല്ലാ പ്രദേശത്തിനും എല്ലാവര്‍ക്കും ബാധകമാകുന്നവിധം നിയമങ്ങള്‍ നിര്‍മിക്കാനുള്ള അധികാരം. ഇവിടെയും ചില നിയന്ത്രണങ്ങള്‍ വന്നേക്കാം. ഒന്ന്, നിയമനിര്‍മാണമേഖലകള്‍ നിക്ഷിപ്തമായി നിര്‍ണയിക്കപ്പെടുകയാണ്. അങ്ങനെയായാല്‍ അനുവദനീയ വിഷയങ്ങളിലുള്ള നിയമനിര്‍മാണമേ അതതു തലങ്ങളില്‍ സാധ്യമാകൂ. രണ്ട് അന്തര്‍ദേശീയ നിയമങ്ങളുടെ സ്വാധീനമാണ്. അതത് രാഷ്ട്രങ്ങള്‍ അംഗീകരിച്ച രാഷ്ട്രാന്തര കരാറുകള്‍, ഉടമ്പടികള്‍, പ്രമാണങ്ങള്‍ മുതലായവയ്ക്ക് അനുസൃതമായി മാത്രമേ നിയമനിര്‍മാണം സാധ്യമാകുകയുള്ളൂ. ഭരണഘടനാസ്ഥാനങ്ങളുടെ നിയന്ത്രണവും നിയമനിര്‍മാണത്തിനുമേല്‍ സംഭവിക്കാം. ചക്രവര്‍ത്തി (ഇന്ത്യയില്‍ രാഷ്ട്രപതി), ക്യാബിനറ്റ് (മന്ത്രിസഭ), ഭരണകൂടം (സര്‍ക്കാര്‍), നീതിന്യായാധികാരികള്‍ തുടങ്ങിയവയുടെ നിയന്ത്രണം ഇത്തരത്തില്‍ വന്നുചേരാവുന്നതാണ്.

ഏകമണ്ഡല-ദ്വിമണ്ഡല സംവിധാനങ്ങള്‍

മിക്ക രാഷ്ട്രങ്ങളെ സംബന്ധിച്ചും നിയമനിര്‍മാണസഭകള്‍ക്ക് രണ്ടു സഭകളാണുള്ളത്. ഈ സംവിധാനത്തെ ദ്വിമണ്ഡല സമ്പ്രദായം എന്നുപറയുന്നു. എന്നാല്‍ ഒരു മണ്ഡലം മാത്രമുള്ള നിയമനിര്‍മാണ സംവിധാനമുള്ള ചില രാജ്യങ്ങളും ഉണ്ട്. ഉദാഹരണത്തിന്, ഫിന്‍ലാന്‍ഡ്, പോര്‍ച്ചുഗല്‍, ചെക്കോസ്ലോവാക്യ തുടങ്ങിയവ. മധ്യകാല സമൂഹങ്ങളില്‍ നാലോ അഞ്ചോ മണ്ഡലങ്ങളുള്ള നിയമനിര്‍മാണ സഭകളും ഉണ്ടായിരുന്നു. ഇത്തരം മണ്ഡലങ്ങള്‍ സമൂഹത്തിലെ വര്‍ഗങ്ങളെയോ എസ്റ്റേറ്റുകളെയോ പ്രതിനിധീകരിച്ചിരുന്നു. പതിനാലാം നൂറ്റാണ്ടിന്റെ മധ്യകാലത്തുവച്ചുതന്നെ ഇംഗ്ലണ്ടിലെ പാര്‍ലമെന്റിന് രണ്ടു മണ്ഡലങ്ങളുണ്ടായിരുന്നു-പ്രഭുസഭയും (ഹൗസ് ഒഫ് ലോഡ്സ്) പ്രതിനിധിസഭയും (ഹൗസ് ഒഫ് കോമണ്‍സ്). ഫെഡറല്‍ രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ അഥവാ അധോമണ്ഡലം ഒരു അനുകൂല ഘടകമാണ്. ഉപരിമണ്ഡലം ഫെഡറേഷനിലെ ജനസംഖ്യയെ മുഴുവനായി പ്രതിനിധീകരിക്കുമ്പോള്‍ രണ്ടാമത്തെ മണ്ഡലം ഫെഡറല്‍ തത്ത്വങ്ങളെ ഉയര്‍ത്തിക്കാട്ടുന്നു. അനേകം രാഷ്ട്രങ്ങളില്‍ നിയമനിര്‍മാണസഭയുടെ രണ്ടു മണ്ഡലങ്ങളായുള്ള വിഭജനത്തിന് ചരിത്രപരമായ നിലനില്പുണ്ട്. ദ്വിമണ്ഡലസഭകളോ പ്രാചീന ഫ്രാന്‍സിലേതുപോലെ ത്രിമണ്ഡല നിയമസഭകളോ രാഷ്ട്രത്തിലെ മുഖ്യവര്‍ഗങ്ങളുടെ സൃഷ്ടിയായിരുന്നു. ആധുനിക രാഷ്ട്രങ്ങളില്‍ ഏറിയ പങ്കും നിലവിലുള്ളത് ദ്വിമണ്ഡല നിയമസഭകളാണ്. ഫെഡറല്‍ രാഷ്ട്രങ്ങളാണെങ്കില്‍ കേന്ദ്രനിയമസഭകള്‍ എല്ലായ്പ്പോഴും ദ്വിമണ്ഡല നിയമസഭകളായിരുന്നിട്ടുണ്ട് (എന്നാല്‍ ഫെഡറല്‍ യൂണിറ്റ് സംസ്ഥാനങ്ങളിലെ നിയമസഭകളെല്ലാം ദ്വിമണ്ഡല നിയമസഭായിക്കൊള്ളണമെന്നില്ല.) ബ്രിട്ടീഷ് പാര്‍ലമെന്റ് ഒരു ദ്വിമണ്ഡലസഭയാണ്. ബ്രിട്ടനിലെ ഈ ദ്വിമണ്ഡലസമ്പ്രദായം ബോധപൂര്‍വം കണ്ടുപിടിച്ചു നടപ്പിലാക്കപ്പെട്ട ഒന്നല്ല. ചരിത്രപരമായ പരിസ്ഥിതികളുടെ പരിണിതഫലമായിരുന്നു അത്. എന്നാല്‍ ബ്രിട്ടീഷ് രാഷ്ട്രീയ സംവിധാനം അനുകരിച്ച രാഷ്ട്രങ്ങളിലെല്ലാം ബ്രിട്ടീഷ് മാതൃകയിലുള്ള ദ്വിമണ്ഡല സമ്പ്രദായം ആവിഷ്കരിച്ചിട്ടുള്ളതായി കാണാം.

ദ്വിമണ്ഡലനിയമനിര്‍മാണസഭ നിലവിലുള്ള രാഷ്ട്രങ്ങളിലെല്ലാം ഇരു മണ്ഡലങ്ങളെയും സംഘടനാരീതി, അധികാരങ്ങള്‍, പ്രവൃത്തികള്‍, ചുമതലകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത രീതിയിലായിരിക്കും സംഘടിക്കപ്പെട്ടിരിക്കുന്നത്. ഇരുസഭകളും തമ്മില്‍ സംഭവ്യമായ അധികാര സംഘര്‍ഷങ്ങളും വൈരുധ്യവും കഴിയുന്നത്ര ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തില്‍ വിഭാഗസംഘടനാരീതി ആവിഷ്കരിച്ചിരിക്കുന്നത്. പ്രതിനിധിസഭ അഥവാ ജനകീയസഭ(popular Assembly)യായ അധോമണ്ഡലം ഏറെക്കുറെ എല്ലാ രാഷ്ട്രങ്ങളിലും ജനങ്ങളില്‍ നിന്നും (പ്രായപൂര്‍ത്തിവോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍) നേരിട്ടു തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളുടെ സഭയായിരിക്കും എന്നാല്‍ ദ്വിമണ്ഡല നിയമസഭയുടെ ഉപരിസഭ അഥവാ ദ്വിതീയസഭ (Second Chamber) മിക്കവാറും പരോക്ഷമായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളുടെയോ അല്ലെങ്കില്‍ കാര്യനിര്‍വഹണ വിഭാഗത്താല്‍ നാമനിര്‍ദേശം ചെയ്തവരുള്‍പ്പെട്ട അംഗങ്ങളുടേയോ സഭയായിരിക്കും. ഇപ്രകാരം, ഉപരിസഭ സമൂഹത്തിലെ വിവിധ താത്പര്യവിഭാഗങ്ങളെയോ, ഫെഡറല്‍ രാഷ്ട്രത്തില്‍ ഘടകസംസ്ഥാനങ്ങളെയോ ആയിരിക്കും പ്രതിനിധീകരിക്കുക. ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഉപരിമണ്ഡലമായ പ്രഭുസഭ (House of Lords)യിലെ അംഗത്വം മിക്കവാറും പരമ്പരാഗതമാണ്. എന്നാല്‍ അമേരിക്കന്‍ ഐക്യനാടുകളിലെ കേന്ദ്ര നിയമസഭയായ കോണ്‍ഗ്രസ്സിന്റെ ഉപരിസഭയായ സെനറ്റ് ജനങ്ങളാല്‍ നേരിട്ടു തെരഞ്ഞെടുക്കപ്പെട്ടതാണ്. അമേരിക്കന്‍ സെനറ്റിനാണ് ലോകമെങ്ങുമുള്ള ഉപരിസഭകളില്‍ വച്ച് ഏറ്റവും കൂടുതല്‍ അധികാരമുള്ളത്.

ഇന്ത്യന്‍ പാര്‍ലമെന്റ് ഒരു ദ്വിമണ്ഡല നിയമനിര്‍മാണ സഭയാണ്. ഉപരിസഭയെ രാജ്യസഭ എന്നും അധോമണ്ഡലത്തെ ലോക്സഭ എന്നും വിളിക്കുന്നു (നോ: പാര്‍ലമെന്റ്, ഇന്ത്യയില്‍)

ഏകമണ്ഡലസഭയുടെ സ്വേച്ഛാധിപത്യത്തിനെതിരെയുള്ള അഭികാമ്യവും ഫലപ്രദവുമായ രക്ഷാകവചമാണ് ഉപരിസഭ. അവിഭക്തമായ അധികാരത്തിന്റെ ദൂഷിതവലയത്തില്‍ നിന്നും അധോമണ്ഡലത്തെ വിമുക്തമാക്കാന്‍ രണ്ടാമതൊരു സഭ അനിവാര്യമാണെന്ന് രാഷ്ട്രീയ ചിന്തകനായ ജെ.എസ്. മില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. നിയമനിര്‍മാണ കാര്യത്തില്‍ ശാക്തികതുലനം കൈവരുത്തുക, ന്യൂനപക്ഷസംരക്ഷണം ഉറപ്പുവരുത്തുക, നിയമനിര്‍ദേശങ്ങളെ സംബന്ധിച്ച പുനര്‍വിചിന്തനത്തിന് സാവകാശം നല്കുക, നിര്‍ദിഷ്ടനിയമങ്ങളെ സംബന്ധിച്ച പൊതുചര്‍ച്ചയ്ക്കിടം നല്കുക എന്നിവ ഉപരിസഭയുടെ നേട്ടങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ധ്രുതഗതിയിലുള്ളതും അനവധാനപൂര്‍വവും നീക്കുപോക്കില്ലാത്തതുമായ നിയമനിര്‍മാണത്തിനെതിരെയുള്ള ഫലപ്രദമായ ഒരു നിയന്ത്രണമായേക്കാം ഉപരിസഭ.

അധോമണ്ഡലമായ ജനപ്രതിനിധിസഭ സാമാന്യജനസഞ്ചയത്തിന്റെ വികാരങ്ങളും അഭിപ്രായങ്ങളും പ്രതിഫലിപ്പിക്കുന്നു. അത്തരം അഭിപ്രായങ്ങളെ സമൂഹത്തിലെ കൂലീന ഘടകങ്ങളുടെ വീക്ഷണവുമായി സന്തുലിതമാക്കുന്നതിന് ഉപരിസഭ സഹായിക്കുന്നു. തൊഴിലാളികള്‍, വ്യവസായികള്‍, കലാകാരന്മാര്‍, കായികതാരങ്ങള്‍, സ്ത്രീകള്‍, സാമൂഹ്യപ്രവര്‍ത്തകര്‍ മുതലായ വിഭിന്ന വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം, ഉപരിസഭയിലൂടെ ലഭ്യമാകുന്നു. രാഷ്ട്രതന്ത്രജ്ഞര്‍, ഭരണവിദഗ്ധര്‍, ബുദ്ധിജീവികള്‍ തുടങ്ങിയവരുടെ സാന്നിധ്യവും ഉപരിസഭകളില്‍ ലഭ്യമാകാറുണ്ട്. എണ്ണത്തില്‍ വിരളമായ ഇത്തരക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുക സാധ്യമല്ലാത്തതിനാല്‍ നിയമനിര്‍മാണത്തില്‍ ഇത്തരം സമൂഹങ്ങളുടെ പ്രാതിനിധ്യം ഉപരിമണ്ഡലത്തിലൂടെ ഉറപ്പാക്കപ്പെടുന്നു.

ഫെഡറല്‍ രാഷ്ട്രീയ സംവിധാനത്തില്‍ ഘടകസംസ്ഥാനങ്ങളുടെ താത്പര്യങ്ങള്‍ വേണ്ടരീതിയില്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഉപരിസഭയുടെ സാന്നിധ്യം ഇതിനു പ്രയോജനപ്പെടും. കേന്ദ്ര നിയമസഭ പ്രാദേശിക ഘടകങ്ങളുടെ അവകാശങ്ങളിലും അധികാരങ്ങളിലും കടന്നുകയറ്റം നടത്തുന്നതിനെ ചെറുക്കാന്‍ ഉപരിസഭയ്ക്കു കഴിയും. നിയമനിര്‍മാണനിര്‍ദേശങ്ങളെ സംബന്ധിച്ച ഒരു പുനര്‍വിചിന്തനത്തിന് അവസരം നല്‍കുന്ന തരത്തിലായിരിക്കും ഉപരിസഭ പ്രവര്‍ത്തിക്കുന്നതെന്നാണ് കരുതപ്പെടുന്നത്.

അധികാരങ്ങളും കര്‍ത്തവ്യങ്ങളും

നിയമനിര്‍മാണസഭയുടെ പ്രാധാനപ്പെട്ട കര്‍ത്തവ്യങ്ങള്‍ കാലാകാലങ്ങളില്‍ രാജ്യത്തിനാവശ്യമായ നിയമങ്ങള്‍ നിര്‍മിക്കുകയും കാലത്തിന് അനുയോജ്യമല്ലാത്തവയെ മാറ്റുകയുമാണ്. ഇവ കൂടാതെ നിയമനിര്‍മാണ സഭകള്‍ക്ക് നികുതി ചുമത്താന്‍ അധികാരമുണ്ട്. രാജ്യത്തിന്റെ ധനം എങ്ങനെ വിനിയോഗിക്കണമെന്നും വരുമാനം എങ്ങനെ വര്‍ധിപ്പിക്കണമെന്നും ഈ സഭ ആലോചിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഇവ എക്സിക്യൂട്ടീവിന്റെ ആഭ്യന്തരനയത്തെയും വിദേശനയത്തെയും ധനകാര്യനിയന്ത്രണത്തിലൂടെയും മറ്റും നിയന്ത്രിക്കുന്നു. പാര്‍ലമെന്ററി സംവിധാനങ്ങളില്‍ നിയമനിര്‍മാണസഭ ചോദ്യങ്ങളിലൂടെയും അടിയന്തര പ്രമേയങ്ങളിലൂടെയും ധനകാര്യനിയന്ത്രണത്തിലൂടെയും അവിശ്വാസപ്രമേയത്തിലൂടെയും എക്സിക്യൂട്ടീവിനെ നിയന്ത്രിക്കുന്നു. തെരഞ്ഞെടുപ്പ് സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കുക, ഇംപീച്ച്മെന്റ് കോടതിയായി പ്രവര്‍ത്തിക്കുക എന്നീ വിധങ്ങളില്‍ നിയമനിര്‍മാണസഭ നീതിന്യായ ചുമതലകളും നിര്‍വഹിക്കുന്നു. നിയമനിര്‍മാണസഭയുടെ പ്രധാനപ്പെട്ട ചുമതകള്‍ ഇവയാണ്.

1.പുതിയ നിയമം നിര്‍മിക്കല്‍, ഭരണഘടനാഭേദഗതി; ഓര്‍ഡിനന്‍സുകള്‍ അംഗീകരിക്കല്‍; മറ്റു വിവിധ ചുമതലകള്‍ എന്നിവ.

2.ദേശീയ ഖജനാവിന്റെ രക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്നു.

3.തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നു/എക്സിക്യൂട്ടീവ് നീതിന്യായ തലവന്മാരെ തെരഞ്ഞെടുക്കുന്നു.

4. എക്സിക്യൂട്ടീവ് പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നു. (എന്നാല്‍ ഇത് എക്സിക്യൂട്ടീവ് ചുമതലകളില്‍ നേരിട്ട് പങ്കെടുക്കുന്നില്ല.)

5. നീതിന്യായ ചുമതലകള്‍ നിര്‍വഹിക്കുന്നു.

6. താഴെ നിന്നുള്ള നിര്‍ദേശങ്ങളെ ക്രോഡീകരിക്കുകയും വിശദീകരണങ്ങളും വിവരങ്ങളും മുകളില്‍നിന്ന് താഴേക്ക് കൊടുക്കുകയും വഴി ഒരു പ്രതിനിധിയുടെ പങ്ക് നിര്‍വഹിക്കുന്നു.

ഇന്ന് എല്ലാ പരിഷ്കൃത രാഷ്ട്രങ്ങളിലും ഗവണ്‍മെന്റിന്റെ ചുമതലകള്‍ വര്‍ധിച്ചിട്ടുണ്ട്. അതിന്റെ ഫലമായി നിയമനിര്‍മാണസഭയുടെ വ്യാപ്തിയും വലുതായിട്ടുണ്ട്.

നിയമനിര്‍മാണം നടത്തുക എന്ന ചുമതലയ്ക്കു പുറമേ നിയമനിര്‍മാതാക്കളും നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തകരും രാഷ്ട്രീയ സമ്മര്‍ദ വിഭാഗങ്ങളും രാഷ്ട്രീയ നേതാക്കളും ഭരണവക്താക്കളും ഉദ്യോഗസ്ഥരുമടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും തമ്മിലുള്ള പ്രതിപ്രവര്‍ത്തനവും നിയമനിര്‍മാണ ചുമതലയില്‍ ഉള്‍പ്പെടുന്നു. അധീശാധിപത്യ (authoritarianism)ത്തില്‍ നിന്നും പരിചിതമായ ബഹുത്വത്തിലേക്കു മാറിക്കൊണ്ടിരിക്കുന്ന പരിവര്‍ത്തനാത്മക രാഷ്ട്രീയ സംവിധാനങ്ങള്‍ നടപടിക്രമങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കുന്നു. പരിവര്‍ത്തനത്തിന്റെ പ്രാരംഭഘട്ടത്തില്‍ നിയമസഭ നിയമവും നയവും രൂപീകരിക്കുന്നതില്‍ കഷ്ടിച്ചു പങ്കുകൊണ്ടിരുന്നുവെന്നേയുള്ളൂ. ഈ പരിവര്‍ത്തനം തുടരുന്ന മുറയ്ക്ക് നടപടിക്രമത്തില്‍ ഒരു നിയമസഭയ്ക്കു തനതായ മര്യാദകള്‍ ആവിര്‍ഭവിക്കാം.

ഒരു ജനാധിപത്യ സംവിധാനത്തിലെ നിയമസഭ ഗവണ്‍മെന്റിന്റെ മറ്റു ശാഖകളുടെ മേല്‍നോട്ടം വഹിക്കേണ്ടതാണ്. അങ്ങനെയാണ് പരിപാടികളെയും ഉദ്യോഗസ്ഥരെയും വിമര്‍ശിക്കാനും വിലയിരുത്താനും അവസരം ലഭിക്കുന്നത്. അമേരിക്കന്‍ ഐക്യനാട്ടില്‍ ഇത്തരം മേല്‍നോട്ടം നിയമസഭാകമ്മിറ്റികളുടെ തെളിവെടുപ്പു സന്ദര്‍ഭത്തിലാണ് സംജാതമാകുന്നത്. ബ്രിട്ടണിലാകട്ടെ ചോദ്യോത്തരസമയം ഈ അവസരം പ്രദാനം ചെയ്യുന്നു.

പൊതുജനങ്ങളെ അഭ്യസിപ്പിക്കുകയും അവര്‍ക്ക് അറിവുനല്കുകയുമാണ് ജനാധിപത്യവ്യവസ്ഥിതിയിലെ നിയമനിര്‍മാണസഭകളുടെ അടുത്ത ചുമതല. ബഹുജന 'മേല്‍നോട്ട'ത്തിന്റെ അനുബന്ധമായ ഒരു കര്‍ത്തവ്യമാണ് ഇത്. നിയമസഭയിലെ ചര്‍ച്ചകള്‍, കമ്മിറ്റി തെളിവെടുപ്പ് (hearings), തെരഞ്ഞെടുപ്പു പ്രവര്‍ത്തനം, ജനസമ്പര്‍ക്ക പരിപാടികള്‍, വീടുവീടാന്തരമുള്ള സാമാജികന്റെ പ്രചാരണ പര്യടനം ഇത്യാദി സന്ദര്‍ഭങ്ങളിലാണ് ഈ ചുമതലകള്‍ നിറവേറ്റപ്പെടുന്നത്.

അധീശാധിപത്യ നിയസഭകളാകട്ടെ, കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുകയും ഭരണകൂടത്തെ പിന്താങ്ങുന്നവര്‍ക്ക് കൂടുതല്‍ പ്രയോജനങ്ങളുണ്ടാക്കുകയും കൂടുതല്‍ അധികാരങ്ങളുള്ള വ്യക്തികളെ നിരീക്ഷണം നടത്തുകയും ചെയ്യുന്നു. ഇവയ്ക്കെല്ലാം പുറമേ നിയമനിര്‍മാണസഭകള്‍ക്ക്-വിശേഷിച്ചും ഉപരിസഭകള്‍ക്ക്-ഏതാനും നീതിന്യായാധികാരങ്ങള്‍ കൂടി ലഭ്യമാണ്. ബ്രിട്ടീഷ് പ്രഭുസഭയുടെ അധ്യക്ഷനായ ലോര്‍ഡ് ചാന്‍സലറാണ് ബ്രിട്ടണിലെ പരമോന്നത ന്യായാധിപന്‍. ലോര്‍ഡ് ചാന്‍സലറുടെ നേതൃത്വത്തില്‍ പ്രഭുസഭയിലെ ആറ് നിയമ പ്രഭു(law lords)ക്കന്മാര്‍ അംഗങ്ങളായ സമിതി (prevy council)യാണ് ബ്രിട്ടണിലെ സമുന്നത നീതിപീഠം. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഉപരിസഭയായ സെനറ്റിനും നീതിന്യായാധികാരമുണ്ട്. പ്രസിഡന്റ് അടക്കമുള്ള ഭരണാധിപന്മാരെ നിഷ്കാസനം ചെയ്യുന്നതിന് പ്രതിനിധിസഭ തയ്യാറാക്കുന്ന കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ വിചാരണ നടത്തുന്നത് ഉപരിസഭയായ സെനറ്റ് ആണ്. മുന്‍കാല ഫ്രഞ്ചു റിപ്പബ്ലിക്കുകളിലും പരമോന്നത നീതിന്യായപീഠം ഉപരിസഭയായ സെനറ്റ് ആയിരുന്നു.

ഇന്ത്യയുള്‍പ്പെടെ പല പാര്‍ലമെന്ററി സംവിധാനങ്ങളിലും ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള അധികാരം നിയമനിര്‍മാണസഭയില്‍ നിക്ഷിപ്തമായിരിക്കുന്നു. ഇന്ത്യന്‍ നിയമനിര്‍മാണസഭകള്‍ക്കു തിരഞ്ഞെടുപ്പധികാരവുമുണ്ട്. ഇന്ത്യയുടെ രാഷ്ട്രത്തലവനായ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് പാര്‍ലമെന്റിലെ ഇരുസഭകളിലെയും സംസ്ഥാന നിയമസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളടങ്ങുന്ന ഇലക്ടറല്‍ കോളജാണ്. അമേരിക്കന്‍ സെനറ്റിന്, കാര്യനിര്‍വഹണ വിഭാഗത്തിലെ ഉയര്‍ന്ന പദവികളിലേക്ക് പ്രസിഡന്റ് നടത്തുന്ന നിയമനങ്ങള്‍ക്ക് അംഗീകാരം നല്കുക എന്ന ചുമതലകൂടിയുണ്ട്. ക്യാബിനറ്റംഗങ്ങള്‍, അറ്റോര്‍ണി ജനറല്‍, സുപ്രീംകോടതി ജഡ്ജിമാര്‍, പോസ്റ്റുമാസ്റ്റര്‍ ജനറല്‍ തുടങ്ങിയ നിയമനങ്ങള്‍ക്ക് സെനറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ സാധുതയുണ്ടാവുകയുള്ളൂ.

നിയമനിര്‍മാണത്തിന്റെ നടപടിക്രമങ്ങള്‍

മുന്‍കാലങ്ങളില്‍ അയത്നലളിതമായിരുന്ന നിയമനിര്‍മാണം ആധുനികദശയില്‍ അത്യധികം സാങ്കേതികവും സങ്കീര്‍ണവുമായിത്തീര്‍ന്നിട്ടുണ്ട്. നിയമം ഉണ്ടാക്കുന്നതിന്റെ വിവിധ രീതികളെക്കുറിച്ചും നിയമങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന ആഘാതപ്രത്യാഘാതങ്ങളെപ്പറ്റിയും ഗാഢമായ ജ്ഞാനമുള്ള വിദഗ്ധരുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താതെ ഫലപ്രദമായ രീതിയില്‍ നിയമനിര്‍മാണം സാധ്യമല്ല. ഒരു നിര്‍ദിഷ്ട നിയമത്തില്‍ അടങ്ങിയിട്ടുള്ള സാമാന്യതത്ത്വങ്ങള്‍, വിശദാംശങ്ങള്‍ എന്നിവയെക്കുറിച്ച് വേണ്ടത്ര ശദ്ധയോടെ പഠിച്ചതിനുശേഷമായിരിക്കും കാര്യനിര്‍വാഹകര്‍ പ്രസ്തുത ബില്ല് നിയമസഭയുടെ പരിഗണനയ്ക്കും അംഗീകാരത്തിനുമായി സഭയില്‍ അവതരിപ്പിക്കുന്നത്.

കാര്യനിര്‍വാഹകരായ മന്ത്രിമാര്‍ക്കും സ്വകാര്യസാമാജികര്‍ക്കും (Private members) നിയമസഭയില്‍ ബില്ലുകള്‍ അവതരിപ്പിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്.

പാര്‍ലമെന്ററി ഭരണക്രമം നിലവിലിരിക്കുന്ന രാഷ്ട്രങ്ങളില്‍ നിയുക്ത നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ബില്ല് പാസ്സായി നിയമം ആക്കുന്നതിനു മുമ്പ് നിയമസഭയ്ക്കുള്ളില്‍ അതിവിശദമായ ഒരു പ്രക്രിയയ്ക്കു വിധേയമാകേണ്ടതുണ്ട്. അത് പൊതുവേ ഇപ്രകാരമാണ്.

ഒന്നാംവായന.

ആദ്യമായി ബില്ല് നിയമസഭയില്‍ അവതരിപ്പിക്കപ്പെടുന്നു. നിയമസഭാ സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ബില്ലിന്റെ പേര് ഉറക്കെ വായിക്കുന്നു. സാധാരണ ഗതിയില്‍ ഈ ഘട്ടത്തില്‍ ഒരുവിധ ചര്‍ച്ചയും നടക്കുകയില്ല. അതോടെ, ബില്ലിന്റെ ഒന്നാംവായന (first reading) കഴിഞ്ഞതായി കരുതപ്പെടും. തുടര്‍ന്ന്, പ്രസ്തുത ബില്ലിന്റെ അച്ചടിച്ച പകര്‍പ്പുകള്‍ സഭാംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെടും. ഈ ഘട്ടത്തില്‍ ബില്ലിന് കാര്യമായ എതിര്‍പ്പൊന്നും നേരിടേണ്ടിവരികയില്ല.

രണ്ടാംവായന.

ഒന്നാം വായനയുടെ ഘട്ടത്തില്‍ ബില്ല് അവതരിപ്പിക്കുന്ന ചുമതല ഏറ്റെടുത്തിരുന്ന അംഗം പ്രസ്തുത ബില്ലിന്റെ രണ്ടാം വായന (second reading) ആരംഭിക്കുന്നതാണ് എന്ന നിര്‍ദേശം സഭയില്‍ വയ്ക്കുന്നു. അതോടെ, ബില്ലിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്ന ഘട്ടമായ രണ്ടാംവായന ആരംഭിക്കുന്നു. ഈ ഘട്ടത്തിലാണ് ബില്ലില്‍ അന്തര്‍ലീനമായിരിക്കുന്ന തത്ത്വങ്ങളെയും പൊതുനയങ്ങളെയും സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നത്. രണ്ടാം വായനയുടെ സമയത്ത് ബില്ലിന്റെ അതിസൂക്ഷ്മങ്ങളും അപ്രധാനങ്ങളുമായ വിശദാംശങ്ങളെക്കുറിച്ച് ആഴത്തിലുള്ള ചര്‍ച്ചകള്‍ സാധാരണഗതിയില്‍ അനുവദിക്കപ്പെടാറില്ല. ബില്ലില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന തത്ത്വങ്ങളെയും നയങ്ങളെയും സംബന്ധിച്ച പൊതുവായ ചര്‍ച്ച നടന്നുകഴിഞ്ഞാല്‍ ബില്ലിന്റെ രണ്ടാംവായനയുടെ ആദ്യഭാഗം അവസാനിച്ചതായി കണക്കാക്കാം.

കമ്മിറ്റിഘട്ടം.

രണ്ടാംവായനയുടെ ആദ്യഭാഗം കഴിഞ്ഞഘട്ടമാണ് ബില്ലിന്റെ കമ്മിറ്റി ഘട്ടം (committee stage). ഒരു ബില്ലില്‍ അന്തര്‍ലീനമായ തത്ത്വങ്ങള്‍ക്കും നയങ്ങള്‍ക്കും രണ്ടാംവായനവേളയില്‍ സഭയുടെ അംഗീകാരം സിദ്ധിക്കുകയാണെങ്കില്‍ ആ ബില്ല് സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയാണ് പതിവ്. പ്രസ്തുത ബില്ലിനെക്കുറിച്ചുള്ള അതിവിശദമായ ചര്‍ച്ചകള്‍ നടത്തി ആവശ്യം എന്നു തോന്നുന്ന ഭേദഗതികള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് സഹിതം പ്രസ്തുത ബില്ല് നിയമസഭയിലേക്ക് മടക്കിയയ്ക്കുക എന്ന ജോലിയാണ് കമ്മിറ്റികള്‍ക്കുള്ളത്.

റിപ്പോര്‍ട്ട് ഘട്ടം.

ബില്ലിന്റെ കമ്മിറ്റിഘട്ടം കഴിഞ്ഞ് കമ്മിറ്റിയുടെ ഭേദഗതി നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് സഭയില്‍ ചര്‍ച്ചചെയ്യപ്പെടുന്ന രണ്ടാം വായനയുടെ രണ്ടാം ഘട്ടത്തെയാണ് റിപ്പോര്‍ട്ട് ഘട്ടം (Report stage) എന്നു പറയുന്നത്. ഈ ഘട്ടത്തില്‍, ഏതൊരു നിയമസഭാസാമാജികനും തനിക്ക് യുക്തമെന്നു തോന്നുന്ന ഭേദഗതി നിര്‍ദേശങ്ങള്‍ ബില്ലില്‍ ഉന്നയിക്കാവുന്നതാണ്. അത്തരം ഭേദഗതി നിര്‍ദേശങ്ങളെ അടിസ്ഥാനമാക്കി ബില്ലിനെ സംബന്ധിച്ച അതിവിശദമായ ചര്‍ച്ചകള്‍ നടക്കുന്നത് ഈ സമയത്താണ്. ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്കു ശേഷം ഭേദഗതി നിര്‍ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ടോ നിരാകരിച്ചുകൊണ്ടോ സാമാജികന്മാര്‍ വോട്ടുചെയ്തുകഴിയുമ്പോള്‍ ബില്ലിന്റെ രണ്ടാം വായന കഴിയുന്നു.

മൂന്നാംവായന.

ബില്ലിന്റെ ഒന്നും രണ്ടും വായനകളും കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചര്‍ച്ചകളും നടത്തിയശേഷം അംഗീകരിക്കപ്പെട്ട ഭേദഗതികള്‍ കൂടി ഉള്‍പ്പെട്ട ബില്ലിന്റെ പൂര്‍ണരൂപം നിയമസഭയുടെ അംഗീകാരത്തിനായി ഒരിക്കല്‍ കൂടി സഭയില്‍ അവതരിപ്പിക്കുന്നതിനെയാണ് ബില്ലിന്റെ മൂന്നാംവായന (third rreading) എന്നുപറയുന്നത്. മൂന്നാംവായനയുടെ സമയത്ത് ഹ്രസ്വങ്ങളായ, വായ്മൊഴിയിലുള്ള ഭേദഗതികളല്ലാതെ വിശദങ്ങളായ രേഖാമൂലമായ ഭേദഗതി നിര്‍ദേശങ്ങള്‍ സഭ സ്വീകരിക്കുകയോ ചര്‍ച്ചചെയ്യുകയോ ഉണ്ടാവില്ല. അതിനുശേഷം ബില്ല് സഭയുടെ അന്തിമ അംഗീകാരത്തിനായി വോട്ടിനിടുന്നു. വോട്ടിങ് സമയത്ത് നിയമനിര്‍മാണസഭയ്ക്ക് ബില്ലിനെ പരിപൂര്‍ണമായി അംഗീകരിക്കുയോ അപ്പാടെ നിരാകരിക്കുകയോ ചെയ്യാവുന്നതാണ്. ബില്ല് അംഗീകരിച്ചുകൊണ്ട് അനുകൂലമായ ഭൂരിപക്ഷം സിദ്ധിക്കുകയാണെങ്കില്‍ ബില്ല് സഭ അംഗീകരിച്ചു പാസ്സാക്കിയതായി സ്പീക്കര്‍ പ്രഖ്യാപിക്കുന്നു.

സ്പീക്കറുടെ പ്രഖ്യാപനശേഷം പ്രസ്തുത ബില്ല് ഉപരിസഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കപ്പെടുന്നു. അവിടെയും സാമാന്യേന മുകളില്‍ പറഞ്ഞിട്ടുള്ള പ്രക്രിയകള്‍ നടന്നുകഴിഞ്ഞ് ബില്ല് പാസ്സായാല്‍ അത് മുഖ്യകാര്യനിര്‍വാഹകന്റെ (chief executive) അനുമതിക്കും കൈയൊപ്പിനുമായി സമര്‍പ്പിക്കപ്പെടും. ആ അംഗീകാരവും ബില്ലില്‍ കൈയൊപ്പും ലഭിച്ചുകഴിഞ്ഞാല്‍ നിര്‍ദിഷ്ടദിവസം മുതല്‍ പ്രസ്തുത ബില്ലിന് നിയമപ്രാബല്യം കൈവരുന്നു.

കമ്മിറ്റി സമ്പ്രദായവും സഭാസമിതികളും

അംഗസംഖ്യയുടെ ബാഹുല്യം നിമിത്തം നിയമനിര്‍മാണസഭകള്‍ക്ക് പലപ്പോഴും ചിട്ടയായ പ്രവര്‍ത്തനം നടത്തുന്നതിനും യഥാസമയം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനും പ്രയാസങ്ങള്‍ നേരിടുക സ്വാഭാവികമാണ്. നിയമനിര്‍മാണസഭയുടെ വിലയേറിയ സമയം ഇത്തരത്തില്‍ നഷ്ടപ്പെടുത്താതെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിനു വേണ്ടിയാണ് നിയമസഭയില്‍ കമ്മറ്റിസമ്പ്രദായം (committee system) നിലവില്‍ വരുത്തിയത്. നിയമസഭയുടെ പ്രത്യേകഘടനയ്ക്കും സാഹചര്യങ്ങള്‍ക്കും അനുസൃതമായി ഇത്തരം കമ്മറ്റികള്‍ വ്യത്യസ്തമായിരിക്കും. നിയമനിര്‍മാണസഭകളിലെ രാഷ്ട്രീയകക്ഷികളുടെ പ്രാതിനിധ്യസ്വഭാവം പ്രതിഫലിക്കുന്നതും അംഗസംഖ്യ കുറവുള്ളതുമായ അത്തരം കമ്മിറ്റികള്‍ അവയുടെ വിദഗ്ധമായ പ്രവര്‍ത്തനംകൊണ്ട് നിയമസഭയുടെ പ്രവര്‍ത്തനഭാരം വളരെയധികം ലഘൂകരിക്കാറുണ്ട്.

സെഷണല്‍ കമ്മിറ്റികള്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി, പ്രിവിലേജ് കമ്മറ്റി, സെലക്ട് കമ്മിറ്റി തുടങ്ങി വിവിധതരം കമ്മിറ്റികള്‍ക്ക് നിയമനിര്‍മാണസഭകള്‍ രൂപം നല്കാറുണ്ട്. നിയമനിര്‍മാണ സഭയുടെ ഓരോ സമ്മേളനത്തിലേക്കും ആവശ്യമുള്ള സമിതികളിലേക്ക് അംഗങ്ങളെ നിര്‍ദേശിക്കുന്നതിനായി രൂപീകരിക്കപ്പെടുന്ന കമ്മിറ്റികളാണ് സെഷണല്‍ കമ്മിറ്റികള്‍. 'പൊതുബില്ലുകളുടെ വിശദമായ പരിഗണന' എന്ന കൃത്യം നിര്‍വഹിക്കുകയത്രെ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചുമതല. നിയമനിര്‍മാണത്തില്‍ അന്തര്‍ലീനമായിരിക്കുന്ന പ്രത്യേകകാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനും അക്കാര്യങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് സഭയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും വേണ്ടിയാണ് 'സെലക്ട് കമ്മിറ്റികള്‍' രൂപീകരിക്കപ്പെടുന്നത്. പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റി, എസ്റ്റിമേറ്റ് കമ്മിറ്റി എന്നിവ ഏതാണ്ട് പൊതുസ്വഭാവമുള്ള സെലക്ട് കമ്മിറ്റികളാണ്. നിയമനിര്‍മാണ സഭയ്ക്കു യുക്തം എന്നുതോന്നുന്ന കാര്യങ്ങള്‍ക്കു വേണ്ടി ആവശ്യം തോന്നുമ്പോള്‍ സഭയ്ക്ക് സെലക്ട് കമ്മിറ്റികള്‍ രൂപീകരിക്കാവുന്നതാണ്. അത്തരത്തില്‍ സംഘടിപ്പിക്കപ്പെടുന്ന സെലക്ട് കമ്മിറ്റികള്‍ക്ക് ഭരണനിര്‍വാഹകരെ വിസ്തരിക്കുന്നതിനും ബന്ധപ്പെട്ട ഔദ്യോഗിക രേഖകള്‍ നിര്‍ബാധം പരിശോധനാവിധേയമാക്കുന്നതിനുമുള്ള വിപുലങ്ങളായ അധികാരങ്ങള്‍ സ്വന്തമായുണ്ട്.

നിയമനിര്‍മാണസഭയുടെ അന്തസിന് മങ്ങലേല്പിക്കാവുന്ന സംഗതികള്‍, പ്രസ്താവനകള്‍, പരാമര്‍ശങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവയെക്കുറിച്ച് വിശദമായി ചര്‍ച്ചചെയ്തു യുക്തമെന്നു കണ്ടാല്‍ വിചാരണപോലും നടത്തി സഭയ്ക്കു റിപ്പോര്‍ട്ടു സമര്‍പ്പിക്കാനായി സംഘടിപ്പിക്കപ്പെട്ട കമ്മിറ്റിയാണ് പ്രിവിലേജ്കമ്മിറ്റി. നിയമനിര്‍മാണസഭയുടെയും സാമാജികരുടെയും പ്രത്യേക അവകാശങ്ങളെ ലംഘിക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ സഭയ്ക്കുള്ളിലോ പുറത്തോ ഉണ്ടായാല്‍ അവ തടയുന്നതിനും തക്കതായ നടപടി നിശ്ചയിച്ചുകൊണ്ടുള്ള നിര്‍ദേശങ്ങള്‍ സഭയ്ക്കു സമര്‍പ്പിക്കുന്നതിനുമുള്ള അധികാരം പ്രിവിലേജ് കമ്മിറ്റിക്കുണ്ട്. നിയമനിര്‍മാണസഭകളുടെ ഇത്തരം കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകള്‍ക്ക് സഭ വലിയ പ്രാധാന്യം നല്കാറുണ്ട്

അവസാനം പരിഷ്കരിച്ചത് : 7/24/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate