অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ജീവനാംശം

ജീവനാംശം എങ്ങിനെയൊക്കെ?

 

വിവാഹ മോചിത യാകുകയോ ഉപേക്ഷിക്ക പ്പെടുകയോ ചെയ്യുന്ന സ്ത്രീക്ക് ജീവിക്കാന്‍ ആവശ്യമായ പണം ഭര്‍ത്താവ് നല്‍കണമെന്ന നിയമ വ്യവസ്ഥ സ്ത്രീ സംരക്ഷണം ലക്ഷ്യമിട്ട് കൊണ്ടു വന്നതാണ്. സ്ത്രീ-പുരുഷ തുല്യത നിലവില്‍ വരാത്ത സമൂഹത്തില്‍ ഇത്തരം നിയമസംരക്ഷണം ആവശ്യമാണ് എന്നതിനാലാണ് ജീവനാംശ നിയമം നിലവിലുള്ളത്. സാമൂഹ്യ-സാമ്പത്തിക അധികാരം പുരുഷനില്‍ കേന്ദ്രീകരിക്കുന്ന സമൂഹത്തില്‍ ഇത്തരം രക്ഷാനിയമങ്ങള്‍ ഇല്ലെങ്കില്‍ വിവാഹമോചിതയാകുന്ന സ്ത്രീ അഗതിയായി ജീവിക്കേണ്ട അവസ്ഥ വരാം. വിവാഹബന്ധത്തിലുണ്ടാകുന്ന കുട്ടികള്‍ അനാഥരാകുകയും ചെയ്യും. ഈ അവസ്ഥ ഒഴിവാക്കുകയാണ് ജീവനാംശ നിയമവ്യവസ്ഥകള്‍ ചെയ്യുന്നത്.

ഇന്ത്യന്‍ ക്രിമിനല്‍നടപടി നിയമത്തിലെ 125-ാം വകുപ്പാണ് വിവാഹമോചിതയ്ക്ക് ജീവനാംശം ഉറപ്പുവരുത്തുന്ന മുഖ്യ നിയമവ്യവസ്ഥ. ഈ നിയമപ്രകാരം മാതാപിതാക്കള്‍ക്കും അവരെ സംരക്ഷിക്കാത്ത മക്കളില്‍നിന്ന് ജീവനാംശം ആവശ്യപ്പെടാം. ഇതിനുപുറമെ ഗാര്‍ഹികപീഡന നിരോധനിയമത്തിലെ ചില വ്യവസ്ഥകളും മറ്റു ചില നിയമവ്യവസ്ഥകളും ജീവനാംശം ലഭിക്കാനായി സ്ത്രീക്ക് പ്രയോജനപ്പെടുത്താനാകും.

സ്വന്തമായി വരുമാനം ഇല്ലാത്തിനാല്‍ സ്വയം സംരക്ഷിക്കാന്‍ ശേഷിയില്ലാത്ത ഭാര്യക്കും പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്കും ജീവനാംശം ലഭ്യമാക്കാന്‍ ക്രിമിനല്‍നടപടി നിയമത്തിലെ 125-ാം വകുപ്പില്‍ വ്യവസ്ഥയുണ്ട്. 1973ല്‍ ഈ നിയമത്തില്‍ വരുത്തിയ ഭേദഗതിയിലൂടെ ഭാര്യ എന്നതിന്റെ നിര്‍വചനത്തില്‍വിവാഹമോചിതയെയും ഉള്‍പ്പെടുത്തി. വിവാഹമോചിതയായ സ്ത്രീക്ക് പുനര്‍വിവാഹം ചെയ്യാത്തിടത്തോളം കാലം മുന്‍ഭര്‍ത്താവില്‍നിന്ന് ജീവനാംശം ആവശ്യപ്പെടാം. മുന്‍ ഭര്‍ത്താവ് ചെലവിനു കൊടുക്കാതിരുന്നാല്‍ കുടുംബകോടതികളില്‍ അപേക്ഷ നല്‍കാവുന്നതാണ്. ഇത്തരം അപേക്ഷ പരിഗണിച്ച് പ്രതിമാസം ഒരു നിശ്ചിത തുക കൊടുക്കാന്‍ ഉത്തരവിടാന്‍ കുടുംബകോടതിക്ക് അധികാരമുണ്ട്. കേസില്‍ അന്തിമതീര്‍പ്പ് വരുംവരെ ഇടക്കാല ജീവനാംശം അനുവദിക്കാനും വ്യവസ്ഥയുണ്ട്.

ജീവനാംശ തുകയ്ക്ക് പരമാവധി നിശ്ചയിച്ചിട്ടില്ല. എന്നാല്‍ ഭര്‍ത്താവിന്റെ പദവിക്കു ചേര്‍ന്നവിധം ജീവിക്കാന്‍ ആവശ്യമായ തുക ഭാര്യക്കും കുട്ടിക്കും ലഭിക്കണമെന്ന് കോടതികള്‍ വ്യക്തമാക്കിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് ജീവനാംശം നല്‍കുമ്പോള്‍ വിവാഹംവരെ എന്നാണ് വ്യവസ്ഥ. എന്നാല്‍ വിവാഹംവരെ എന്നാല്‍ അതില്‍ വിവാഹച്ചെലവും വരുമെന്ന് കോടതികള്‍ വ്യക്തമാക്കിയിട്ടുണ്ട്.ഭാര്യക്ക് സ്വന്തമായി വരുമാനം ഇല്ലാത്തതിനാല്‍ സ്വയം സംരക്ഷിക്കാന്‍ ശേഷിയില്ലാത്തയാളാണെങ്കിലും വരുമാനം ഉണ്ടാക്കാന്‍കഴിയുന്ന ആളാണെന്ന ന്യായംപറഞ്ഞ് ജീവനാംശം നിഷേധിക്കാനാവില്ലെന്നും സുപ്രീം കോടതി വിധികളുണ്ട്.

ജീവനാംശതുക നല്‍കാന്‍ വിസമ്മതിച്ചാല്‍ ഭര്‍ത്താവിനെ ജയിലിലടയ്ക്കാനും നിയമവ്യവസ്ഥയുണ്ട്. ക്രിമിനല്‍നടപടി നിയമത്തിലെ വകുപ്പായതിനാല്‍ എല്ലാ മതവിഭാഗക്കാര്‍ക്കും ഈ വ്യവസ്ഥ ബാധകമാകും.പരാതിക്കാരിയായ സ്ത്രീ തക്കതായ കാരണമില്ലാതെ ഭര്‍ത്താവിനെ ഉപേക്ഷിച്ചുപോയതാണെന്നോ അവര്‍ പരപുരുഷ ബന്ധം പുലര്‍ത്തുന്നതായോ തെളിഞ്ഞാല്‍ ജീവനാംശം ലഭിക്കില്ല. ഇരുവരും പരസ്പര സമ്മതപ്രകാരം മാറിത്താമസിക്കുകയാണെങ്കിലും ചെലവിന് പണം കിട്ടില്ല.ജീവനാംശം എന്നുമുതല്‍ നല്‍കണം എന്ന ആശയക്കുഴപ്പം ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. അപേക്ഷിച്ച തീയതിമുതലോ അതോ കോടതിവിധി വന്ന തീയതിമുതലോ എന്ന തര്‍ക്കമാണ് ഉണ്ടാകാറുള്ളത്. അപേക്ഷ നല്‍കിയ തീയതിമുതലോ ഉത്തരവിടുന്ന തീയതിമുതലോ ജീവനാംശം അനുവദിക്കാമെന്നാണ് 125-ാം വകുപ്പില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പല കോടതികളില്‍നിന്നായി വ്യത്യസ്ത വിധികളും ഉണ്ടാകാറുണ്ട്. എന്നാല്‍ സുപ്രീം കോടതി ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് പലപ്പോഴും എടുത്തിട്ടുണ്ട്.

ഉത്തരവിടുന്ന തീയതിമുതലേ അനുവദിക്കേണ്ടതുള്ളൂ എന്ന പൊതുനിലപാട് കോടതി എടുക്കരുതെന്ന് 2008 ജൂലൈയില്‍ ഷൈന്‍കുമാരി ദേവി വേഴ്സസ് കൃഷന്‍ ഭഗവാന്‍ പഥക്ക് കേസിലെ വിധിയില്‍ സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 2014 നവംബറില്‍ ജമിനിബെന്‍ ഹിരണ്‍ബായ് വ്യാസ്, മുന്‍ ഭഭര്‍ത്താവ് ഹിരണ്‍ബായ് രമേശ്ചന്ദ്ര വ്യാസിനെതിരെ നല്‍കിയ കേസിന്റെ വിധിയിലും സുപ്രീം കോടതി ഇക്കാര്യം ആവര്‍ത്തിച്ചു. വിധി വന്ന തീയതിമുതല്‍ മാത്രം ജീവനാംശം നല്‍കിയാല്‍ മതിയെന്ന് കോടതി തീരുമാനിച്ചാല്‍ അതിനുള്ള കാരണംകൂടി കോടതി വ്യക്തമാക്കണമെന്ന് വ്യവസ്ഥയുണ്ടെന്ന് ആ വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കി. ഏതെങ്കിലും ഒരു തീയതിമുതല്‍ ജീവനാംശം നല്‍കാന്‍ വെറുതെ ഉത്തരവിട്ടാല്‍ പോര. ഓരോ കേസിലെയും സാഹചര്യം വിലയിരുത്തി കാര്യകാരണസഹിതം വേണം തീരുമാനമെടുക്കാന്‍. ആലംബമില്ലാതെ അലഞ്ഞുതിരിയേണ്ട സ്ഥിതിയും ആരോരുമില്ലാത്ത അവസ്ഥയും ഒഴിവാക്കാനാണ് നിയമത്തിലെ ഈ വ്യവസ്ഥയെന്ന് കോടതി ചൂണ്ടിക്കാട്ടി.

കോടതികളില്‍നിന്ന് ജീവനാംശം നല്‍കാന്‍ ഉത്തരവായാലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ജീവനാംശം നിഷേധിക്കുന്ന കേസുകളിലും സുപ്രീം കോടതി പലപ്പോഴായി കര്‍ശന താക്കീതു നല്‍കിയിട്ടുണ്ട്. ജീവനാംശ കുടിശ്ശിക കിട്ടാന്‍ ആവര്‍ത്തിച്ച് അപേക്ഷ നല്‍കിയില്ലെന്ന കാരണംപറഞ്ഞ് കുടിശ്ശിക നിഷേധിച്ച കര്‍ണാടക ഹൈക്കോടതിയുടെ ഒരു വിധി 2005 മേയില്‍ സുപ്രീം കോടതി റദ്ദാക്കി. ക്രിമിനല്‍നടപടി നിയമത്തിലെ ജീവനാംശവ്യവസ്ഥ സാമൂഹ്യലക്ഷ്യത്തോടെയുള്ള നിയമമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹമോചനം നേടുന്ന സ്ത്രീക്കും അവരുടെ കുട്ടികള്‍ക്കും പ്രയോജനപ്പെടുന്നവിധം ഉദാരമായിത്തന്നെവേണം ഈ നിയമം വ്യാഖ്യാനിക്കാനെന്ന് അന്ന് സുപ്രീം കോടതിയുടെ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

മുസ്ലീം സ്ത്രീയുടെ ജീവനാംശം

 

ജീവനാംശനിയമത്തിലെ വ്യവസ്ഥകള്‍ വ്യക്തമാണെങ്കിലും വിവാഹമോചിതയാകുന്ന മുസ്ലിം സ്ത്രീയുടെ ജീവനാംശകാര്യത്തില്‍ 125-ാം വകുപ്പ് എത്രത്തോളം ബാധകമാകും എന്നത് ഇപ്പോഴും ഇടയ്ക്കിടെ തര്‍ക്കവിഷയമാകും. മുസ്ലിം സ്ത്രീക്ക് ജീവനാംശം നിഷേധിക്കുന്നതരത്തിലുള്ള നിയമവ്യാഖ്യാനങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നു. ഷാബാനുകേസില്‍ മുസ്ലിം സ്ത്രീയുടെ വിവാഹമോചന കാര്യത്തില്‍ സ്ത്രീക്ക് അനുകൂലമായ വിധി 1985ല്‍ സുപ്രീംകോടതിയില്‍നിന്നുണ്ടായി. എന്നാല്‍ ഈ വിധിയെ അസാധുവാക്കുന്ന തരത്തില്‍ പിന്നീടുണ്ടായ നിയമനിര്‍മാണം ഈ വിധിയുടെ ഗുണം ഇല്ലാതാക്കി.

എങ്കിലും വിവാഹമോചിതയാകുന്ന മുസ്ലിം സ്ത്രീക്ക് പുനര്‍വിവാഹം കഴിക്കുംവരെ മുന്‍ ഭര്‍ത്താവില്‍നിന്ന് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ച് വിധിച്ചിട്ടുണ്ട്. പലപ്പോഴും തീര്‍പ്പാക്കിയ കാര്യമാണെങ്കിലും ഇടയ്ക്കിടെ ഇക്കാര്യത്തില്‍ വ്യത്യസ്തമായ വിധികള്‍ വരും. ജീവനാംശം "ഇദ്ദ' (iddah or iddat) കാലത്തേക്കു മാത്രം മതി എന്ന നിലപാടാണ് ചിലപ്പോള്‍ ചില കോടതികള്‍ എടുക്കുക. ഭര്‍ത്താവിന്റെ മരണത്തിനോ വിവാഹമോചനത്തിനോ ശേഷം ഒരു സ്ത്രീക്ക് കാത്തിരിപ്പിനായി മതവിശ്വാസപ്രകാരം നിശ്ചയിക്കപ്പെട്ട സമയമാണ് ഇദ്ദ. ഈ കാലയളവില്‍ പുനര്‍വിവാഹം കഴിക്കാന്‍ പാടില്ല. വിവാഹമോചനത്തിനുശേഷം മൂന്ന് ആര്‍ത്തവചക്രങ്ങള്‍ക്കു ശേഷമേ ഈ കാലാവധി തീരുകയുള്ളു. അല്ലെങ്കില്‍ മൂന്നുമാസം എന്നതാണ് ഈ കാലാവധി. ഭര്‍ത്താവിന്റെ മരണത്തിനുശേഷമാണെങ്കില്‍ നാലുമാസവും 10 ദിവസവുമാണ് ഇദ്ദ കാലയളവായി നിശ്ചയിച്ചിട്ടുള്ളത്. ഈ വ്യവസ്ഥ അംഗീകരിക്കപ്പെട്ടാല്‍ ഫലത്തില്‍ ജീവനാംശം നാലുമാസമായി ചുരുങ്ങും. 2009ല്‍ ഗ്വാളിയറില്‍നിന്നുള്ള വിവാഹമോചനക്കേസ് സുപ്രീംകോടതിയിലെത്തി. ജീവനാംശം "ഇദ്ദ' കാലത്തേക്കു മാത്രമായി ചുരുക്കിയത് അംഗീകരിച്ച മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെയായിരുന്നു അപ്പീല്‍. ആ കേസില്‍ മുസ്ലിം സ്ത്രീകളുടെ ജീവനാംശത്തിന് കോടതി കുറേക്കൂടി വ്യക്തതവരുത്തി.

മുസ്ലിം സ്ത്രീയുടെ വിവാഹമോചനം "കുടുംബകോടതി നിയമ'പ്രകാരം തീര്‍പ്പാക്കാനാകില്ലെന്ന വാദം തള്ളിയായിരുന്നു സുപ്രീംകോടതിയുടെ 2009 ഡിസംബറിലെ ഈ വിധി. ഇത്തരം കേസുകളിലെ ജീവനാംശം ക്രിമിനല്‍നടപടി നിയമസംഹിതയിലെ 125-ാം വകുപ്പനുസരിച്ച് തീരുമാനിക്കാനാകില്ലെന്ന വാദവും കോടതി തള്ളി. കുടുംബകോടതി നിയമം, അതിനുമുമ്പ് പാസാക്കിയ സമാനവ്യവസ്ഥകളുള്ള നിയമങ്ങള്‍ക്കുമേല്‍ പ്രാബല്യമുള്ളതാണെന്ന് സുപ്രീംകോടതി പറഞ്ഞു. അതുകൊണ്ട് സിആര്‍പിസിയിലെ 125-ാം വകുപ്പനുസരിച്ച് ജീവനാംശം നല്‍കാനുള്ള ഉത്തരവിടാന്‍ കുടുംബകോടതിക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി അസന്ദിഗ്ധമായി വ്യക്തമാക്കി.

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുള്ള മര്‍ദനവും ക്രൂരതയും നേരിടേണ്ടിവന്ന സ്ത്രീയായിരുന്നു ഹര്‍ജിക്കാരി. മുസ്ലിം വ്യക്തിനിയമപ്രകാരം ഭാര്യയെ താന്‍ മൊഴിചൊല്ലിക്കഴിഞ്ഞെന്നും മുസ്ലിം സ്ത്രീ (വിവാഹമോചിതരുടെ അവകാശസംരക്ഷണ) നിയമത്തിലെ വ്യവസ്ഥയനുസരിച്ച് ഇദ്ദ കാലം കഴിഞ്ഞാല്‍ ജീവനാംശത്തിന് അര്‍ഹതയില്ലെന്നും ഭര്‍ത്താവ് വാദിച്ചു.

കേസ് കേട്ട കുടുംബകോടതി പ്രതിമാസം 2000 രൂപവീതം ജീവനാംശം അനുവദിച്ചു. പക്ഷേ, പരാതി നല്‍കിയ തീയതിമുതല്‍ വിവാഹമോചനം നടന്ന തീയതിവരെയും ആ തീയതിമുതല്‍ "ഇദ്ദ' കാലം കഴിയുന്നതുവരെയും ജീവനാംശം നല്‍കിയാല്‍മതിയെന്ന് കോടതി പറഞ്ഞു. ഹൈക്കോടതിയും ശരിവച്ച ഈ ഉത്തരവു തള്ളിയാണ് സുപ്രീംകോടതിവിധി വന്നത്.

ഗാര്‍ഹികപീഡന നിരോധനിയമവും ജീവനാംശവും


വിവാഹനിയമങ്ങളിലൂടെയും സിആര്‍പിസിയിലെ 125-ാം വകുപ്പനുസരിച്ചും അല്ലാതെ സത്രീകള്‍ക്കും കുട്ടികള്‍ക്കും ജീവിക്കാനുള്ള ചെലവിന് പണം ലഭിക്കാന്‍ വ്യവസ്ഥയുള്ള മറ്റൊരു നിയമം ഗാര്‍ഹികപീഡന നിരോധനിയമമാണ്. ഈ നിയമത്തിലെ 20-ാം വകുപ്പില്‍ ഇതിനുള്ള വ്യവസ്ഥകളുണ്ട്. ഈ നിയമപ്രകാരമുള്ള കേസ് പരിഗണിക്കുന്ന മജിസ്ട്രേട്ടിനുതന്നെ സാമ്പത്തികസഹായങ്ങള്‍ സംബന്ധിച്ച ഉത്തരവുകളും നല്‍കാന്‍കഴിയും. ഭാര്യക്കും കുട്ടിക്കും ജീവനാംശം നല്‍കാന്‍ ഇങ്ങിനെ ഉത്തരവിടാം. ക്രിമിനല്‍നടപടി നിയമത്തിലെ 125 ാം വകുപ്പില്‍ അനുവദിച്ച ജീവനാംശത്തിനുപുറമെ പരാതിക്കാരിക്കും കുട്ടികള്‍ക്കും ഇത്തരത്തില്‍ സംരക്ഷണച്ചെലവ് ലഭിക്കും. വീട്ടില്‍ ഭര്‍ത്താവില്‍നിന്നോ ബന്ധുക്കളില്‍നിന്നോ അതിക്രമം ഉണ്ടാകുന്ന കേസുകളിലാണ് ഈ വ്യവസ്ഥ ബാധകമാകുന്നത്.

വീട്ടിലുണ്ടായ അതിക്രമത്തില്‍ ചികിത്സതേടേണ്ടിവന്നിട്ടുണ്ടെങ്കില്‍ അതിന്റെ ചെലവ് ഭര്‍ത്താവ് വഹിക്കണമെന്നും സാധനങ്ങള്‍ എന്തെങ്കിലും നശിപ്പിച്ചാല്‍ അതിന്റെ വില നല്‍കണമെന്നും ഈ നിയമപ്രകാരം മജിസ്ട്രേട്ടിന് ഉത്തരവിടാം. സാഹചര്യങ്ങള്‍ പരിഗണിച്ച് മജിസ്ട്രേട്ടിന് തുക തീരുമാനിക്കാം. തുക നല്‍കാന്‍ വിസമ്മതിച്ചാല്‍ 125-ാം വകുപ്പില്‍ നിര്‍ദേശിക്കുന്നതരത്തിലുള്ള നിയമനടപടി സ്വീകരിക്കാം. വാറന്റ് അയച്ച് വരുത്താനും ശിക്ഷിക്കാനും കഴിയും. ഈ നിയമവ്യവസ്ഥകള്‍ക്കു പുറമെ മുതിര്‍ന്ന സ്ത്രീകള്‍ക്ക് മക്കളില്‍നിന്ന് ജീവിതച്ചെലവ് നേടിയെടുക്കാന്‍കഴിയുന്ന വ്യവസ്ഥകള്‍ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനായുള്ള 2007ലെ നിയമത്തില്‍ ഉണ്ട്. 60 കഴിഞ്ഞ അച്ഛനമ്മമാരെയും മുതിര്‍ന്ന പൗരന്മാരെയും അവര്‍ക്ക് സാധാരണജീവിതം ജീവിക്കാനാകുവോളം സംരക്ഷിക്കേണ്ടത് മക്കളുടെയും ബന്ധുക്കളുടെയും നിയമപരമായ ചുമതലയാണെന്ന് ഈ നിയമം പറയുന്നു. മക്കളോ ബന്ധുക്കളോ സംരക്ഷിക്കുന്നില്ലെന്ന പരാതി ശരിയാണെന്നു ബോധ്യമായാല്‍ പ്രതിമാസ ജീവനാംശം അനുവദിച്ച് ഉത്തരവിടാന്‍ ഈ നിയമപ്രകാരമുള്ള കേസുകള്‍ പരിഗണിക്കുന്ന ട്രിബ്യൂണലിന് അധികാരമുണ്ട്. പരമാവധി തുക സംസ്ഥാനസര്‍ക്കാരിന് നിശ്ചയിക്കാം. എന്നാല്‍ ഇത് 10,000 രൂപയില്‍ കൂടാനാകില്ലെന്ന് വ്യവസ്ഥയുണ്ട്.

കള്ള ക്രിമിനല്‍ക്കേസുകള്‍

ജീവനാംശം അപേക്ഷിച്ചനാള്‍മുതല്‍ കള്ളക്കേസ് ക്രൂരതയാകും

വൈവാഹിക കേസുകളില്‍ നിര്‍ണായകമായ രണ്ടു വിധികള്‍ നവംബറില്‍ സുപ്രീം കോടതിയില്‍നിന്ന് ഉണ്ടായി. കോടതിവിധി വന്ന തീയതിമുതല്‍ ജീവനാംശം നല്‍കാനുള്ള ഹൈക്കോടതിവിധി റദ്ദാക്കി, അപേക്ഷ നല്‍കിയ തീയതിമുതല്‍ നല്‍കാന്‍ ഉത്തരവിട്ടതാണ് ഒരു വിധി. ദമ്പതികളില്‍ ഒരാള്‍ മറ്റെയാള്‍ക്കോ അയാളുടെ/അവരുടെ ബന്ധുക്കള്‍ക്കോ എതിരെ നല്‍കുന്ന കള്ള ക്രിമിനല്‍ക്കേസുകള്‍ ക്രൂരതയായി കരുതി വിവാഹമോചനം അനുവദിക്കാമെന്നാണ് മറ്റൊരു വിധി.

ജമിനിബെന്‍ ഹിരണ്‍ബായ് വ്യാസ്, മുന്‍ ഭര്‍ത്താവ് ഹിരണ്‍ബായ് രമേശ്ചന്ദ്രവ്യാസിനെതിരെ നല്‍കിയ കേസിലാണ് ആദ്യം പറഞ്ഞ വിധി. നവംബര്‍ 19 നായിരുന്നു ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് എസ് എ ബോബ്ഡേ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. ജമിനിബെന്നിനും മകള്‍ക്കും ഇടക്കാല ജീവനാംശം കോടതി അനുവദിച്ചിരുന്നു (മകന്‍ അച്ഛനൊപ്പം കഴിയുന്നതിനാല്‍ ജീവനാംശം പ്രസക്തമായില്ല). എന്നാല്‍, അന്തിമവിധിയില്‍ കുടുംബകോടതി ഇത് മകള്‍ക്കു മാത്രമായി ചുരുക്കി. വിവാഹത്തിനുമുമ്പ് ജമിനിബെന്നിന് ജോലി ഉണ്ടായിരുന്നു. ഇനി വേണമെങ്കിലും ജോലിചെയ്ത് ജീവിക്കാം. അതുകൊണ്ട് ചെലവിനു കൊടുക്കേണ്ട- ഇതായിരുന്നു കുടുംബകോടതി കണ്ടെത്തിയ ന്യായം. ഹൈക്കോടതിയില്‍ ജമിനിബെന്‍ നല്‍കിയ അപ്പീലില്‍ കുടുംബകോടതി ഉത്തരവ് റദ്ദാക്കി.

കല്യാണം കഴിഞ്ഞതോടെ ജോലിക്കു പോകാതെ രണ്ടു കുട്ടികളെ വളര്‍ത്തി കഴിയുകയായിരുന്നു ജമിനിബെന്‍ എന്നും അതുകൊണ്ട് ജീവനാംശം നിഷേധിക്കാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, ഹൈക്കോടതി മറ്റൊന്നുചെയ്തു. ഹൈക്കോടതിവിധി വന്ന തീയതിമുതലേ ജീവനാംശം നല്‍കേണ്ടതുള്ളൂ എന്ന് വിധിച്ചു. ഇത് ചോദ്യംചെയ്താണ് ജമിനിബെന്‍ സുപ്രീം കോടതിയെ സമീപിച്ചത്. സിആര്‍പിസിയിലെ 125-ാം വകുപ്പാണ് ജീവനാംശം വ്യവസ്ഥചെയ്യുന്നത്. അപേക്ഷ നല്‍കിയ തീയതിമുതലോ ഉത്തരവിടുന്ന തീയതിമുതലോ ജീവനാംശം അനുവദിക്കാമെന്നാണ് ഇവിടെ പറയുന്നത്. പക്ഷേ, ഇത്തരത്തില്‍ തീരുമാനിക്കുമ്പോള്‍ അതിനുള്ള കാരണംകൂടി കോടതി വ്യക്തമാക്കണമെന്ന് വ്യവസ്ഥയുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഏതെങ്കിലും ഒരു തീയതിമുതല്‍ ജീവനാംശം നല്‍കാന്‍ വെറുതെ ഉത്തരവിട്ടാല്‍ പോര. ഓരോ കേസിലെയും സാഹചര്യം വിലയിരുത്തി കാര്യകാരണസഹിതം വേണം തീരുമാനമെടുക്കാന്‍. ആലംബമില്ലാതെ അലഞ്ഞുതിരിയേണ്ട സ്ഥിതിയും ആരോരുമില്ലാത്ത അവസ്ഥയും ഒഴിവാക്കാനാണ് നിയമത്തിലെ ഈ വ്യവസ്ഥയെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തരവിട്ട തീയതിമുതല്‍ ജീവനാംശം നല്‍കിയാല്‍ മതിയെന്നാണ് കോടതിയുടെ അഭിപ്രായമെങ്കില്‍ മജിസ്ട്രേട്ട്, കാരണവും സാഹചര്യവും വ്യക്തമാക്കണം.

ഉത്തരവിടുന്ന തീയതിമുതലേ അനുവദിക്കേണ്ടതുള്ളൂ എന്ന പൊതുനിലപാട് കോടതി എടുക്കരുതെന്ന് ഷൈന്‍കുമാരി ദേവി വേഴ്സസ് കൃഷന്‍ ഭഗവാന്‍ പഥക്ക് കേസില്‍ സുപ്രീം കോടതിതന്നെ ചൂണ്ടിക്കാട്ടിയതാണ്. വിവാഹത്തോടെ ജോലി ഉപേക്ഷിച്ചയാളാണ് പരാതിക്കാരി എന്ന് ഹൈക്കോടതിതന്നെ കണ്ടതാണ്. അപ്പോള്‍ ജീവനാംശവും അപേക്ഷിച്ച തീയതിമുതല്‍ അനുവദിക്കണം- സുപ്രീം കോടതി വിധിയില്‍ പറഞ്ഞു. കെ ശ്രീനിവാസ് വേഴ്സസ് കെ സുനിത കേസില്‍ നവംബര്‍ 19നുതന്നെയായിരുന്നു രണ്ടാമത്തെ വിധി. ജസ്റ്റിസ് വിക്രംജിത് സെന്നും പ്രഫുല്ല സി പന്തും അടങ്ങിയതായിരുന്നു ബെഞ്ച്.

1989ല്‍ വിവാഹംകഴിഞ്ഞ് കുട്ടിയായശേഷം 1995 മുതല്‍ സുനിത താമസം ഐഎഎസുകാരനായ സഹോദരനൊപ്പമാണ്. ചില അസുഖങ്ങള്‍ കാരണമായി പറയുന്നുണ്ട്. തുടര്‍ന്ന് ശ്രീനിവാസ് വിവാഹമോചനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കി. പിന്നാലെ ഭര്‍ത്താവിനെയും വീട്ടുകാരെയും പ്രതികളാക്കി സ്ത്രീധനപീഡനം അടക്കമുള്ള കുറ്റങ്ങള്‍ക്ക് സുനിതയും കേസ് കൊടുത്തു. വൈവാഹികാവകാശങ്ങള്‍ പുനഃസ്ഥാപിക്കാനും (for restitution of conjugal rights)  സുനിത ഹര്‍ജി നല്‍കി.

ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരായ കേസ് കോടതി തള്ളി. പ്രതികളെ വിട്ടയച്ചു. വിവാഹമോചനം വേണമെന്ന ശ്രീനിവാസിന്റെ ആവശ്യം കുടുംബകോടതിയും അംഗീകരിച്ചു. എന്നാല്‍, വിവാഹമോചനം അനുവദിച്ച കുടുംബകോടതിവിധി ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരെ ശ്രീനിവാസ് സുപ്രീം കോടതിയില്‍ എത്തുകയായിരുന്നു. ക്രിമിനല്‍ക്കേസില്‍ വിട്ടയച്ചതുകൊണ്ട് പരാതി വ്യാജമെന്നു പറയാനാകില്ലെന്ന് സുനിത വാദിച്ചു. അന്വേഷണം പിഴച്ചതാകാം. പ്രോസിക്യൂഷന്‍ ഉഴിപ്പിയിട്ടുണ്ടാകാം. അതുകൊണ്ടൊന്നും ദുരുദ്ദേശ്യത്തോടെ കള്ളക്കേസ് നല്‍കിയതാണെന്ന് പറയാനാകില്ല- അവര്‍ വാദിച്ചു. ഭര്‍ത്താവ് വിവാഹമോചനത്തിന് കേസ് നല്‍കിയശേഷം ഉണ്ടായ ചിന്തയില്‍നിന്നാണ് സുനിത ക്രിമിനല്‍ക്കേസ് കൊടുത്തതെന്ന് വ്യക്തമാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

ഇത്തരത്തിലുള്ള കള്ളക്കേസുകള്‍ വിവാഹബന്ധം വേര്‍പെടുത്താനിടയാക്കാവുന്ന ക്രൂരതയായി കോടതി മുമ്പും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവിടെ ബോധപൂര്‍വം ഭര്‍ത്താവിന്റെ വീട്ടുകാരെ പീഡിപ്പിക്കാന്‍ നല്‍കിയ പരാതിയാണ് സുനിതയുടേത്. അതുകൊണ്ട് വിവാഹമോചനമാകാം- കോടതി പറഞ്ഞു. വിവാഹമോചനത്തിന് ഹര്‍ജി നല്‍കുമ്പോള്‍ ക്രിമിനല്‍ക്കേസില്ല. അതുകൊണ്ട് അത് വിവാഹമോചനത്തിനുള്ള ക്രൂരതയായി കരുതാനാകില്ലെന്ന വാദം കോടതി തള്ളി. പിന്നീടുണ്ടായതാണെങ്കിലും ഈ സംഭവങ്ങള്‍ കോടതിയുടെ മുന്നിലെത്തിയവയാണ്. കോടതിക്ക് അവയും പരിഗണിക്കാവുന്നതാണ്- സുപ്രീം കോടതിവിധിയില്‍വ്യക്തമാക്കി.

ജീവനാംശം നല്‍കല്‍

കേസ് നല്‍കിയ നാള്‍മുതല്‍ ഭാര്യക്ക് ഭര്‍ത്താവ് ജീവനാംശം നല്‍കണം

വിവാഹബന്ധം വേര്‍പെടുത്തി ജീവിക്കുന്ന ഭാര്യക്ക് അവര്‍ കേസ് ഫയല്‍ചെയ്ത ദിവസംമുതല്‍ ജീവനാംശം നല്‍കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണെന്ന് സുപ്രീംകോടതി. മക്കളും പ്രായംചെന്ന മാതാപിതാക്കളും ജീവനാംശം ചോദിച്ച് കേസ് ഫയല്‍ ചെയ്താലും ഇതുതന്നെയാണ് മാനദണ്ഡമെന്നും ജസ്റ്റിസ് ജെ ചെലമേശ്വര്‍, എസ് എ ബോബ്ഡെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

വിവാഹിതാരായ സ്ത്രീകളെ ദുര്‍ഗതിയില്‍നിന്ന് രക്ഷിക്കാനും കുട്ടികളും വൃദ്ധരായ മാതാപിതാക്കളും അവഗണിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും ഉദ്ദേശിച്ചുള്ളതാണ് ക്രിമിനല്‍ നടപടി ചട്ടത്തിലെ 125-ാം വകുപ്പെന്ന് കോടതി വ്യക്തമാക്കി. വേര്‍പെട്ട് കഴിയുന്ന ഭാര്യക്കും മക്കള്‍ക്കും മാതാപിതാക്കള്‍ക്കും എല്ലാ മാസവും ചെലവിന് തുക നല്‍കണമെന്ന് നിര്‍ദേശം നല്‍കാന്‍ കോടതിക്ക് അധികാരമുണ്ടെന്നും ഈ വകുപ്പ് വ്യക്തമാക്കുന്നു.

ജെയ്മിനിബെന്‍ ഹിരണ്‍ഭായി വ്യാസ് നല്‍കിയ പരാതി പരിഗണിച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹശേഷം കുടുംബത്തെ നോക്കാനായി ഇവര്‍ ജോലി ഉപേക്ഷിച്ചു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞശേഷം ജീവനാംശം തേടി കുടുംബകോടതിയെ സമീപിച്ചെങ്കിലും ആവശ്യം നിരാകരിക്കപ്പെട്ടു. വിവാഹത്തിനുമുമ്പ് ജോലിചെയ്തിരുന്ന വ്യക്തിക്ക് ഇനിയും മറ്റൊരു തൊഴില്‍ കണ്ടെത്താന്‍ സാധിക്കുമെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.കുടുംബകോടതിയുടെ വിധിക്കെതിരെ ഇവര്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിച്ചു. കുടുംബകോടതി ഉത്തരവ് നല്‍കിയ ദിവസംമുതല്‍ ജീവനാംശം നല്‍കണമെന്നായിരുന്നു ഹൈക്കോടതി വിധിച്ചത്. ഇതിനെതിരെയാണ് ഇവര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

കടപ്പാട് : അഡ്വ. കെ ആര്‍ ദീപ

അവസാനം പരിഷ്കരിച്ചത് : 1/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate