অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ദേശീയ പെന്‍ഷന്‍ പദ്ധതി

 

കേരളത്തില്‍ 2013 ഏപ്രില്‍ 1 മുതല്‍ ദേശീയ പെന്‍ഷന്‍ പദ്ധതി (National Pension Scheme) പ്രാബല്യത്തില്‍ വരുത്താനും അതിനുശേഷം സര്‍വീസില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ക്ക് അത് ബാധകമാക്കാനും തീരുമാനിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട് (സ.ഉ.നം.20/2013/ധനകാര്യം തിയതി.07/01/2013).  ഈ സാഹചര്യത്തില്‍ ഈ  പെന്‍ഷന്‍ പദ്ധതിക്കുറിച്ച് വസ്തു നിഷ്ടമായ ഒരു പഠനമാണ് ഈ ലേഖനം നിര്‍വഹിക്കുന്നത്.

എന്താണ് ദേശീയ പെന്‍ഷന്‍ പദ്ധതി?


സുസ്ഥിരവും കാര്യക്ഷമവുമായ ഒരു പങ്കാളിത്ത പെന്‍ഷന്‍ (Contributory Pension) സമ്പ്രദായമായാണ് ദേശീയ പെന്‍ഷന്‍ പദ്ധതി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ ഇവയാണ്.

  • വാര്‍ധക്യകാല വരുമാനം നല്‍കുക.
  • ഓഹരി വിപണിയെ അടിസ്ഥാനമാക്കി യുക്തിയുക്തമായ ദീര്‍ഘ കാല വരുമാനം.
  • എല്ലാ പൌരന്മാരെയും വാര്‍ധക്യകാലസുരക്ഷയുടെ പരിധിയില്‍ കൊണ്ടുവരിക.

അടിസ്ഥാന പദ്ധതി എല്ലാ പൌരന്മാര്‍ക്കും വേണ്ടിയുള്ളതാണ്. സര്‍ക്കാര്‍ ജീവനക്കാക്കുള്ള  പദ്ധതിക്ക് അടിസ്ഥാന പദ്ധതിയില്‍ നിന്ന് നേരിയ വ്യത്യാസങ്ങള്‍ ഉണ്ട്.

ദേശീയ പെന്‍ഷന്‍ പദ്ധതി എങ്ങിനെ പ്രവര്‍ത്തിക്കുന്നു?

ഈ പദ്ധതിയുടെ സാമാന്യമായ പ്രവര്‍ത്തനം ഇങ്ങനെയാണ്‌.

  1. വരിക്കാര്‍ക്ക് ഒരു വ്യക്തിഗത പെന്‍ഷന്‍ അക്കൌണ്ട് ഉണ്ടായിരിക്കും.
  2. ഇതിലേക്ക് നിര്‍വചിച്ചിട്ടുള്ള തവണകളായി വരിക്കാരന്‍ തുക നിക്ഷേപിക്കുന്നു.
  3. തൊഴിലുടമ ഉണ്ടെങ്കില്‍ തൊഴിലുടമയ്ക്ക് സ്വന്തം വിഹിതം കൂടി ഇതില്‍ നിക്ഷേപിക്കാവുന്നതാണ്.
  4. ഈ നിക്ഷേപം പിന്‍വലിക്കാവുന്നതല്ല.
  5. ഈ തുക പെന്‍ഷന്‍ ഫണ്ട്‌ മാനേജര്‍മാര്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നു.
  6. വിരമിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള പ്രായം എത്തുമ്പോള്‍ അക്കൌണ്ടിലുള്ള തുകയുടെ ഒരു ഭാഗം വരിക്കാരന് മൊത്തമായി നല്‍കുന്നു.
  7. ശേഷിച്ച ഭാഗം ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈഫ് ആനുവിറ്റി പ്ലാനിലേക്ക് നിര്‍ബന്ധമായും നിക്ഷേപിക്കപ്പെടുന്നു.
  8. ആ ലൈഫ്  ആനുവിറ്റി പ്ലാനിലെ വ്യവസ്ഥകള്‍ പ്രകാരം വരിക്കാരന് പെന്‍ഷന്‍  ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് നല്‍കപ്പെടുന്നു.

 

അടിസ്ഥാന പെന്‍ഷന്‍ പദ്ധതി


2009 ഏപ്രില്‍ 1 മുതല്‍ ഭാരതത്തിലെ പൌരന്മാര്‍ക്ക് ഈ പദ്ധതി ലഭ്യമാണ്. 18 വയസ് പൂര്‍ത്തിയായ, 60 വയസ് കഴിയാത്ത പൌരന്മാര്‍ക്ക് ഈ പദ്ധതിയില്‍ ചേരാവുന്നതാണ്. 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ ഈ പദ്ധതിയില്‍നിന്ന് സ്വാഭാവികമായി പുറത്താകുന്നു. 

ഈ പദ്ധതിയില്‍ ചേരുന്ന ഒരാള്‍ക്ക് വരിക്കാര്‍ക്ക് 'പ്രാണ്‍' എന്ന ഒരു ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ (PRAN: Permanent Retirement Account Number) നല്‍കും. ഈ നമ്പരുമായി ബന്ധപ്പെട്ട രണ്ടു വ്യക്തിഗത അക്കൌണ്ടുകള്‍ ഉണ്ടായിരിക്കും.

1. പെന്‍ഷന്‍ അക്കൌണ്ട്
2. സമ്പാദ്യ അക്കൌണ്ട്.

ഇതില്‍ പെന്‍ഷന്‍ അക്കൌണ്ട് നിര്‍ബന്ധമാണ്‌. സമ്പാദ്യ അക്കൌണ്ട് ആവശ്യമാണെങ്കില്‍ മാത്രം തുറന്നാല്‍ മതിയാകും.

3.1. പെന്‍ഷന്‍ അക്കൌണ്ട്


ഈ അക്കൌണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ അനുവാദമില്ല. ഇതിലെ നിക്ഷേപങ്ങള്‍ റിട്ടയര്‍ മെന്റിലേക്കുള്ള സമ്പാദ്യമാണ്.

ഈ അക്കൌണ്ടിലേക്കു പണം നിക്ഷേപിക്കുന്നതിന്റെ നിബന്ധനകള്‍ ഇവയാണ്.

  • വര്‍ഷത്തില്‍ ഒരു തവണയെങ്കിലും നിര്‍ബന്ധമായും പണം നിക്ഷേപിക്കണം
  • ഒരു വര്‍ഷത്തെ നിക്ഷേപം ആറായിരം രൂപയില്‍ കുറയാന്‍ പാടില്ല.
  • ഒരു തവണ നിക്ഷേപം അഞ്ഞൂറ് രൂപയില്‍ കുറയാന്‍ പാടില്ല.

ഈ തുക പെന്‍ഷന്‍ ഫണ്ട്‌ മാനേജര്‍മാര്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നു. ഫണ്ട് മാനേജരെയും പണം നിക്ഷേപിക്കണ്ട രീതിയും വരിക്കാരന് തീരുമാനിക്കാവുന്നതാണ്.

 

നിലവിലുള്ള പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാര്‍ ഇവരാണ്.

  1. ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ പെന്‍ഷന്‍ ഫണ്ട്‌ മാനേജ്മെന്റ് കമ്പനി ലിമിറ്റഡ്.
  2. ഐ.ഡി.എഫ്.സി. പെന്‍ഷന്‍ ഫണ്ട്‌ മാനേജ്മെന്റ് കമ്പനി ലിമിറ്റഡ്.
  3. കൊടക് മഹിന്ദ്ര  പെന്‍ഷന്‍ ഫണ്ട്‌ ലിമിറ്റഡ്.
  4. റിലയന്‍സ് ക്യാപിറ്റല്‍ പെന്‍ഷന്‍ ഫണ്ട്‌ ലിമിറ്റഡ്.
  5. എസ്.ബി.ഐ. പെന്‍ഷന്‍ ഫണ്ട്‌ പ്രൈവറ്റ് ലിമിറ്റഡ്.
  6. യു.ടി.ഐ. റിട്ടയര്‍മെന്റ് സോലുഷന്‍സ് ലിമിറ്റഡ്.

ഫണ്ട് എങ്ങനെ നിക്ഷേപിക്കണം എന്ന് വരിക്കാരന് സ്വയം തീരുമാനിക്കുകയോ നിര്‍വചിച്ചിട്ടുള്ള രീതിയില്‍ (പ്രായത്തിനനുസരിച്ച് ശ്രേണി സ്വയം മാറുന്നത്) നിക്ഷേപിക്കാന്‍ ഫണ്ട് മാനേജരെ ഏല്‍പ്പിക്കുകയോ ചെയ്യാം.

3.2. സമ്പാദ്യ അക്കൌണ്ട്

ഇത് ഒരു സാധാരണ സമ്പാദ്യ അക്കൌണ്ടാണ്. ഇതില്‍ നിന്ന് ഇഷ്ടാനുസരണം പണം പിന്‍വലിക്കാന്‍ സാധിക്കും. 

ഈ അക്കൌണ്ടിലേക്കു പണം നിക്ഷേപിക്കുന്നതിന്റെ നിബന്ധനകള്‍ ഇവയാണ്.

  • അക്കൌണ്ട് തുറക്കാനുള്ള കുറഞ്ഞ തുക ആയിരം രൂപയാണ്
  • വര്‍ഷത്തില്‍ ഒരു തവണയെങ്കിലും നിര്‍ബന്ധമായും പണം നിക്ഷേപിക്കണം
  • ഒരു തവണ നിക്ഷേപം ഇരുനൂറ്റി അമ്പതു രൂപയില്‍ കുറയാന്‍ പാടില്ല.
  • സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം കുറഞ്ഞത് രണ്ടായിരം രൂപ അക്കൌണ്ടില്‍ ഉണ്ടായിരിക്കണം
  • അക്കൌണ്ടില്‍ കുറഞ്ഞ തുക ഇല്ലെങ്കിലും വര്‍ഷത്തില്‍ ഒരു തവണയെങ്കിലും നിക്ഷേപം നടത്തിയില്ലെങ്കിലും നൂറു രൂപ പിഴ ഈടാക്കുന്നതാണ്.

3.3. സേവനങ്ങള്‍ക്കുള്ള കൂലി

പുതിയ പെന്‍ഷന്‍ പദ്ധതിയിലുള്ള സേവനങ്ങള്‍ക്ക് കൂലി നല്‍കേണ്ടതാണ്. വിവിധ സേവനങ്ങള്‍ക്കുള്ള പ്രഖ്യാപിത പരമാവധി കൂലി നിരക്കുകള്‍* താഴെക്കൊടുക്കുന്നു.

  1. അക്കൌണ്ട് തുറക്കുന്നതിന്  ആകെ 90 രൂപ.
  2. അക്കൌണ്ട് നിലനിര്‍ത്തുന്നതിന് പ്രതിവര്‍ഷം 250 രൂപ വീതം..
  3. ഓരോ  ഇടപാടിനും ആകെ 4 മുതല്‍ 24 രൂപ വരെ വീതം.
  4. ആസ്തി കൈകാര്യം ചെയ്യുന്നതിന് പ്രതിവര്‍ഷം ആസ്തിയുടെ 0.0075% മുതല്‍ 0.05% വരെ.
  5. പെന്‍ഷന്‍ ഫണ്ട് നിക്ഷേപം കൈകാര്യം ചെയ്യുന്നതിന്  പ്രതിവര്‍ഷം ആസ്തിയുടെ 0.0009%.

(* ഈ കൂലി നിരക്കുകള്‍ മാറ്റത്തിന് വിധേയമാണ്. കൃത്യമായ നിരക്കുകള്‍ക്കും മറ്റു വിശദാംശങ്ങള്‍ക്കും ഔദ്യോഗിക രേഖ പരിശോധിക്കുക.)

ഈ നിരക്കുകള്‍ക്ക് സേവന നികുതി അടക്കം, ബന്ധപ്പെട്ട നികുതികള്‍ പുറമേ ബാധകമാണ്.

3.പണം തിരികെ ലഭിക്കുന്നതെങ്ങനെ?

പെന്‍ഷന്‍ അക്കൌണ്ടിലെ പണം തിരികെ ലഭിക്കുന്നത് മൂന്നു വ്യത്യസ്ഥ സാഹചര്യങ്ങളിലാണ്.

  • സ്വാഭാവിക കാലാവധി, അതായത് 60 വയസിനു മുമ്പ് പിന്‍വലിച്ചാല്‍ മുഴുവന്‍ സമ്പാദ്യത്തിന്റെ 80% തുക ലൈഫ് ആനുവിറ്റി പ്ലാനിലേക്കുള്ള നിര്‍ബന്ധിത നിക്ഷേപമായി മാറ്റപ്പെടുന്നു. ശേഷിച്ച 20% തുക വരിക്കാരന് മൊത്തമായി നല്‍കുന്നു.
  • സ്വാഭാവിക കാലാവധി, അതായത് 60 വയസ് പൂര്‍ത്തിയായി 70 വയസു വരെയുള്ള കാലയളവില്‍ പിന്‍വലിച്ചാല്‍ മുഴുവന്‍ സമ്പാദ്യത്തിന്റെ 40% തുക ലൈഫ് ആനുവിറ്റി പ്ലാനിലേക്കുള്ള നിര്‍ബന്ധിത നിക്ഷേപമായി മാറ്റപ്പെടുന്നു. ശേഷിച്ച 60% തുക വരിക്കാരന് നല്‍കുന്നു. ലൈഫ് ആനുവിറ്റി പ്ലാനിലേക്ക് 40% ലും കൂടുതല്‍ തുക നിക്ഷേപിക്കുന്നതിനും ശേഷിച്ച തുക മൊത്തമായോ 60 വയസിനും 70 വയസിനും ഇടക്കുള്ള കാലയളവില്‍ ഘട്ടം ഘട്ടമായോ പിന്‍വലിക്കുന്നതിനു വരിക്കാരന് സ്വാതന്ത്ര്യം ഉണ്ട്.
  • വരിക്കാരന്റെ മരണം സംഭവിച്ചാല്‍ മുഴുവന്‍ സമ്പാദ്യവും മൊത്തമായി വരിക്കാരന്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ആള്‍ക്ക് നല്‍കുന്നതാണ്.

 

3.പെന്‍ഷന്‍

പെന്‍ഷന്‍ ലഭിക്കുന്ന തുക ലൈഫ് ആനുവിറ്റി പ്ലാനിലേക്കുള്ള നിര്‍ബന്ധിത നിക്ഷേപവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആ തുക തീരുമാനിക്കുന്നത് ലൈഫ് ആനുവിറ്റി പ്ലാന്‍ നല്‍കുന്ന ഇന്‍ഷുറന്‍സ് കമ്പനിയാണ്. വരിക്കാരന്‍ തിരഞ്ഞെടുക്കുന്ന പ്ലാന്‍ അനുസരിച്ച് അത് വ്യത്യാസപ്പെട്ടിരിക്കും. ആവശ്യമെങ്കില്‍ കാലശേഷം ജീവിതപങ്കാളിക്ക് പെന്‍ഷന്‍ ലഭിക്കത്തക്ക പ്ലാന്‍ അയാള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി

സായുധ സേനയിലൊഴികെ കേന്ദ്ര സര്‍വീസില്‍ 01.01.2004 മുതല്‍ പുതുതായി നിയമനം ലഭിച്ച എല്ലാവര്‍ക്കും പുതിയ പെന്‍ഷന്‍ പദ്ധതി ബാധകമാണ്. 28 സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശ സര്‍ക്കാരുകള്‍ പുതിയ നിയമനങ്ങള്‍ക്ക് ഈ പദ്ധതി ബാധകമാക്കിയിട്ടുണ്ട്. 

4.1. പെന്‍ഷന്‍ അക്കൌണ്ട്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെയും (Basic Pay) ക്ഷാമബത്തക്ക് അര്‍ഹമായ മറ്റ് ശമ്പളത്തിന്റെയും (Special Pay, Dearness Pay, Grade Pay etc.. ) ക്ഷാമബത്തയുടെയും (Dearness Allowance) 10% തുക പ്രതിമാസം ജീവനക്കാരന്റെ വിഹിതമായും തത്തുല്യമായ തുക സര്‍ക്കാര്‍ വിഹിതമായും ജീവനക്കാരുടെ അക്കൌണ്ടിലേക്ക് നിക്ഷേപിക്കും. ശമ്പളത്തിന്റെയും ക്ഷാമാബത്തയുടെയും കുടിശ്ശിക ലഭിക്കുമ്പോഴും പെന്‍ഷന്‍ അക്കൌണ്ടിലേക്ക് വിഹിതം നിക്ഷേപിക്കേണ്ടതാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ അല്ലാത്തവരുടെ നിക്ഷേപങ്ങള്‍ക്ക് തത്തുല്യ സര്‍ക്കാര്‍ വിഹിതം നല്‍കുന്നതല്ല.

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാര്‍ ഇവരാണ്.

  1. എല്‍.ഐ.സി. പെന്‍ഷന്‍ ഫണ്ട്‌ ലിമിറ്റഡ്.
  2. എസ്.ബി.ഐ. പെന്‍ഷന്‍ ഫണ്ട്‌ പ്രൈവറ്റ് ലിമിറ്റഡ്.
  3. യു.ടി.ഐ. റിട്ടയര്‍മെന്റ് സോലുഷന്‍സ് ലിമിറ്റഡ്.

പെന്‍ഷന്‍ ഫണ്ട്‌ റെഗുലേറ്ററി അതോറിറ്റി (PFRDA) നിര്‍ദ്ദേശിക്കുന്ന പ്രകാരം ഫണ്ട് നിക്ഷേപിക്കും.

പുതിയ പെന്‍ഷന്‍ പദ്ധതി ബാധകമായ ജീവനക്കാര്‍ക്ക് ജനറല്‍ പ്രോവിഡന്റ് ഫണ്ട് (GPF) ബാധകമല്ല.

4.2. സമ്പാദ്യ അക്കൌണ്ട്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജനറല്‍ പ്രോവിഡന്റ് ഫണ്ട് അക്കൌണ്ടിനു തുല്യമായ രീതിയില്‍ ഈ അക്കൌണ്ട് ഉപയോഗിക്കാവുന്നതാണ്‌.

4.3. പണം തിരികെ ലഭിക്കുന്നതെങ്ങനെ?

പെന്‍ഷന്‍ അക്കൌണ്ടിലെ പണം തിരികെ ലഭിക്കുന്നത് മൂന്നു വ്യത്യസ്ഥ സാഹചര്യങ്ങളിലാണ്. ജീവനക്കാരന്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നതോട് കൂടി പെന്‍ഷന്‍ സമ്പാദ്യ പദ്ധതിയില്‍ നിന്ന് സ്വാഭാവികമായും പുറത്താകുന്നു.

  • പെന്‍ഷന്‍ പ്രായം എത്തുന്നതിനു മുമ്പ് പിന്‍വലിച്ചാല്‍ മുഴുവന്‍ സമ്പാദ്യത്തിന്റെ 80% തുക ലൈഫ് ആനുവിറ്റി പ്ലാനിലേക്കുള്ള നിര്‍ബന്ധിത നിക്ഷേപമായി മാറ്റപ്പെടുന്നു. ശേഷിച്ച 20% തുക വരിക്കാരന് മൊത്തമായി നല്‍കുന്നു.
  • പെന്‍ഷന്‍ പ്രായം എത്തി വിരമിക്കുമ്പോള്‍ മുഴുവന്‍ സമ്പാദ്യത്തിന്റെ 40% തുക ലൈഫ് ആനുവിറ്റി പ്ലാനിലേക്കുള്ള നിര്‍ബന്ധിത നിക്ഷേപമായി മാറ്റപ്പെടുന്നു. ശേഷിച്ച 60% തുക വരിക്കാരന് നല്‍കുന്നു.
  • വരിക്കാരന്റെ മരണം സംഭവിച്ചാല്‍ മുഴുവന്‍ സമ്പാദ്യവും മൊത്തമായി വരിക്കാരന്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ആള്‍ക്ക് നല്‍കുന്നതാണ്.

4.4. പെന്‍ഷന്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ കാലശേഷം അര്‍ഹരായ ആശ്രിതര്‍ക്ക് (വിരമിക്കുന്ന സമയത്തെ ഭാര്യ/ ഭര്‍ത്താവ് / ആശ്രിതരായ മാതാപിതാക്കള്‍) ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കുന്ന വിധത്തിലുള്ള ലൈഫ് ആനുവിറ്റി പ്ലാന്‍ നിര്‍ബന്ധമായും നല്‍കുന്നതാണ്.

മറ്റ് സ്ഥാപനങ്ങള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി

ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സ്ഥാപനങ്ങള്‍ താഴെപറയുന്നവയാണ്‌.

  1. കമ്പനി നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന  സ്ഥാപനങ്ങള്‍
  2. സഹകരണ നിയമങ്ങള്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന  സ്ഥാപനങ്ങള്‍
  3. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍
  4. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍
  5. രജിസ്റ്റര്‍ ചെയ്ത പാര്‍ട്ണര്‍ഷിപ്‌ സ്ഥാപനങ്ങള്‍
  6. രജിസ്റ്റര്‍ ചെയ്ത ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്‌ സ്ഥാപനങ്ങള്‍
  7. കേന്ദ്ര,  സംസ്ഥാന നിയമപ്രകാരമോ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവ് പ്രകാരമോ നിലവില്‍ വന്ന സ്ഥാപനങ്ങള്‍. സര്‍വകലാശാലകള്‍ ഈ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
  8. പ്രോപ്രൈറ്റര്‍ഷിപ്‌ സ്ഥാപനങ്ങള്‍.
  9. ട്രസ്റ്റ്‌ /സൊസൈറ്റി

ഇത്തരം സ്ഥാപനങ്ങള്‍ക്ക് രണ്ടു തരത്തില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടാം

  1. ജീവനക്കാര്‍ക്ക് വ്യക്തിപരമായി സ്വയം തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നത്: ഇതില്‍ ഓരോ ജീവനക്കാരനും പൊതുജനങ്ങള്‍ക്ക്‌ ബാധകമായ ആറ് ഫണ്ട് മാനേജര്‍മാരില്‍ ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാം.
  2. എല്ലാ ജീവനക്കാര്‍ക്കും മൊത്തത്തില്‍ ബാധകമായത്: ഇതില്‍ എല്ലാ ജീവനക്കാര്‍ക്കും പൊതുവായ പദ്ധതി സ്ഥാപനം തീരുമാനിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബാധകമായ പദ്ധതിയോ പൊതുജനങ്ങള്‍ക്ക്‌ ബാധകമായ പദ്ധതിയോ ഏതെങ്കിലും ഒന്ന് സ്ഥാപനത്തിന്  തിരഞ്ഞെടുക്കാം.

5. ഉപസംഹാരം

ഭാരതത്തിലെ എല്ലാ പെന്‍ഷന്‍ പദ്ധതികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് ദേശീയ പെന്‍ഷന്‍ പദ്ധതി ചെയ്യുന്നത്. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ  മേഖലയിലും ഒരേ തരത്തിലുള്ള പെന്‍ഷന്‍ സമ്പ്രദായം ഇതോടെ പ്രാബല്യത്തില്‍ വരുന്നു. ഭാരതത്തിലെ നിലവിലുള്ള സാമൂഹ്യസുരക്ഷാ പദ്ധതികളുടെ സമഗ്രമായ പൊളിച്ചെഴുത്തലിന് ഇവിടെ തുടക്കമാകും.

 

നിക്ഷേപം കൂട്ടി നികുതിഭാരം കുറയ്ക്കാം

 

പബ്ളിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്), ദേശീയ സമ്പാദ്യ പദ്ധതി(എന്‍എസ്സി), ലൈഫ് ഇന്‍ഷുറന്‍സ്, യൂണിറ്റ് ലിങ്ക്ട് ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ഫണ്ട്, ഇക്വിറ്റി ലിങ്ക്ട് സേവിങ്സ് സ്കീം (ഇഎല്‍എസ്എസ് മ്യൂച്വല്‍ഫണ്ട്), പോസ്റ്റ് ഓഫിസ് സേവിങ്സ്, മെഡിക്ളെയിം പോളിസി (ആരോഗ്യ ഇന്‍ഷുറന്‍സ്), നികുതി കിഴിവു ലഭിക്കുന്ന അഞ്ചു വര്‍ഷ ബാങ്ക് നിക്ഷേപം, വൈദ്യുതിമേഖല ഉള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യ വികസനത്തിനായുള്ള കമ്പനികളുടെ കടപ്പത്രം (ഡിബഞ്ചര്‍), ഹഡ്കോ ഭവന നിര്‍മാണ ബോണ്ട്, നബാര്‍ഡ് റൂറല്‍ ബോണ്ട് തുടങ്ങിയ നിക്ഷേപങ്ങള്‍ നികുതി കിഴിവു നേടിത്തരുന്നവയാണ്.

ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം കിഴിവു ലഭിക്കുന്ന നിക്ഷേപങ്ങള്‍ക്ക് ഒരുലക്ഷം രൂപ പരിധിയുണ്ട്. മെഡിക്ളെയിം പോളിസി നിക്ഷേപവും ഭവന വായ്പകളില്‍ നല്‍കുന്ന പലിശയും ഈ പരിധിക്കു പുറത്താണ്.

ഇത്തരത്തില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ ഏതാനും ആഴ്ചകള്‍ കൂടിയേ മുന്നിലുള്ളൂ. മാര്‍ച്ച് 31 വരെ നടത്തുന്ന നിക്ഷേപങ്ങളേ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നികുതി കിഴിവുകള്‍ക്കായി പരിഗണിക്കൂ. ഇത്തരം നിക്ഷേപങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ആദായ നികുതി റിട്ടേണില്‍ ചേര്‍ത്ത് വേണ്ട രേഖകളും ഒപ്പം സമര്‍പ്പിച്ചാല്‍ നികുതി കിഴിവ് ലഭിക്കും. സ്രോതസില്‍ നികുതി കിഴിച്ച ശമ്പളക്കാര്‍ക്ക് പുതുതായി നടത്തിയ നിക്ഷേപങ്ങള്‍ വഴി റീഫണ്ട് നേടാനാകും. വിവിധ നിക്ഷേപ പദ്ധതിയുടെ വിശദാംശങ്ങള്‍ ചുവടെ.

1. ദേശീയ സമ്പാദ്യ പദ്ധതി (എന്‍എസ്സി): പോസ്റ്റ് ഓഫിസ് വഴി നടത്തുന്ന നിക്ഷേപം. ആറു വര്‍ഷമാണ് കാലാവധി. എട്ടു ശതമാനം കൂട്ടുപലിശ ലഭിക്കും.

2. പബ്ളിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്): സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മറ്റു ബാങ്കുകള്‍, പോസ്റ്റ് ഓഫിസ് എന്നിവ വഴി ഇതില്‍ നിക്ഷേപിക്കാം. 15 വര്‍ഷ കാലാവധിയുള്ള ഇതിന് എട്ട് ശതമാനം കൂട്ടുപലിശ ലഭിക്കും. പിപിഎഫിന്റെ പലിശ നികുതി മുക്തമാണ്.

3. പെന്‍ഷന്‍ പദ്ധതി: വിവിധ ബാങ്കുകള്‍, യുടിഐ, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയ്ക്കും പെന്‍ഷന്‍ പദ്ധതികള്‍ ഉണ്ട.് പരമ്പരാഗത പെന്‍ഷന്‍ പദ്ധതികള്‍ക്കു പുറമേ ഏറെ ദൈര്‍ഘ്യമില്ലാത്ത നിക്ഷേപമെന്ന നിലയിലും പെന്‍ഷന്‍ പദ്ധതികള്‍ ഇപ്പോള്‍ രൂപമാറ്റം വന്നിട്ടുണ്ട്.

4. ലൈഫ് ഇന്‍ഷുറന്‍സ്: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വഴിയും മറ്റു സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ വഴിയും പോളിസിയെടുക്കാം. പോളിസിയില്‍ നിന്നു തിരികെ കിട്ടുന്ന പണം നികുതി വിമുക്തമാണ്. ദീര്‍ഘകാല ബാധ്യതയാകാതെ ഒറ്റത്തവണത്തേക്കു പോലും നിക്ഷേപം നടത്താന്‍ ഇപ്പോള്‍ സൌകര്യമുണ്ട്.

5. യൂണിറ്റ് ലിങ്ക്ട് ഇന്‍ഷുറന്‍സ് സ്കീം (യുലിപ്): കൂടിയ വരുമാനം നേടാന്‍ ഓഹരി വിപണിയിലും മറ്റും നിക്ഷേപം നടത്തുന്ന ഇന്‍ഷുറന്‍സ് പദ്ധതി. വ്യക്തികളുടെ നിക്ഷേപ ലക്ഷ്യത്തിനും നഷ്ടം സഹിക്കാനുള്ള പ്രാപ്തിക്കുമനുസരിച്ച് ഓഹരി വിപണിയിലെ നിക്ഷേപ തോത് നിശ്ചയിക്കാവുന്ന തരത്തില്‍ വിവിധ പദ്ധതികള്‍ എല്‍ഐസിയും ഇതര സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളും അവതരിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു പുറമേ കുറഞ്ഞ കാലയളവില്‍ മികച്ച വരുമാനം നേടിത്തരുന്ന സമ്പാദ്യ പദ്ധതിയായും യുലിപുകള്‍ മാറിയിട്ടുണ്ട്. യുലിപിന് നിക്ഷേപത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഈടാക്കുന്ന കൂടിയ ഫീസ് നിരക്കുകള്‍ നിക്ഷേപകര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇപ്പോള്‍ തുടക്കത്തിലെ ഫീസ് ഒഴിവാക്കി പദ്ധതി അവസാനം ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനം ഈടാക്കുന്ന രീതിയും തുടങ്ങിയിട്ടുണ്ട്.

6. ഇക്വിറ്റി ലിങ്ക്ട് സേവിങ് സ്കീം: നികുതി കിഴിവു ലഭിക്കുന്ന മ്യൂച്ച്വല്‍ഫണ്ട് പദ്ധതികള്‍. ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നതിനാല്‍ ഉയര്‍ന്ന വരുമാന സാധ്യത, ഒപ്പം കൂടുതല്‍ റിസ്കും. വരുമാനം നികുതി മുക്തം. മൂന്നു വര്‍ഷമാണ് കുറഞ്ഞ കാലാവധി. ഓഹരി വിപണിയില്‍ വന്‍ കയറ്റിറക്കങ്ങള്‍ക്കു സാധ്യത നിലനില്‍ക്കുന്നതിനാല്‍ തവണകളായി നിക്ഷേപം നടത്തുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ളാനാണ് (എസ്ഐപി) ഉത്തമം.

7. ബാങ്ക് സ്ഥിര നിക്ഷേപം: നികുതി കിഴിവു ലഭിക്കുന്ന അഞ്ചു വര്‍ഷ കാലാവധിയുള്ള ബാങ്ക് സ്ഥിര നിക്ഷേപ പദ്ധതി 2006 മുതലാണ് ആരംഭിച്ചത്. നിലവില്‍ എട്ടു ശതമാനമാണ് പലിശ നിരക്ക്. മുതിര്‍ന്ന പൌരന്മാര്‍ക്ക് അര ശതമാനം പലിശ അധികം ലഭിക്കും.

8. പോസ്റ്റ് ഓഫിസ് നിക്ഷേപം: ചെറുകിട നിക്ഷേപങ്ങളെ പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആദായനികുതി നിയമത്തിലെ വകുപ്പ് 80 സി അനുസരിച്ചു കിഴിവു ലഭിക്കുന്ന നിക്ഷേപങ്ങളുടെ പട്ടികയില്‍ പുതുതായി രണ്ടു നിക്ഷേപങ്ങളെ കൂടി കഴിഞ്ഞമാസം ഉള്‍പ്പെടുത്തി. അഞ്ചു വര്‍ഷക്കാലത്തെ പോസ്റ്റ് ഓഫിസ് നിക്ഷേപവും (ഫൈവ് ഇയര്‍ പോസ്റ്റ് ഓഫിസ് ടൈം ഡിപ്പോസിറ്റ് അക്കൌണ്ട്) മുതിര്‍ന്ന പൌരന്മാരുടെ സമ്പാദ്യ പദ്ധതി (സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്കീം) യും ആണ് ഇവ.

9. മെഡിക്ളെയിം പോളിസി: ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ നടത്തുന്ന നിക്ഷേപം നികുതി കിഴിവു നേടിത്തരും. 15000 രൂപയാണ് പരിധി. മുതിര്‍ന്ന പൌരന്മാര്‍ക്ക് 20,000 രൂപ. നിക്ഷേപമായി കൂടി പ്രയോജനപ്പെടുന്ന രീതിയിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ അടുത്തകാലത്ത് രംഗപ്രവേശം ചെയ്തിട്ടുണ്ട്. സെക്ഷന്‍ 80സി പ്രകാരം കിഴിവു ലഭിക്കുന്ന നിക്ഷേപങ്ങള്‍ക്കുള്ള ഒരുലക്ഷം രൂപ പരിധിക്കു പുറത്താണ് മെഡിക്ളെയിം പരിഗണിക്കുന്നത്.

കിഴിവു നേടാന്‍ കുറുക്കുവഴി
നിക്ഷേപം നടത്തി നികുതി കിഴിവു നേടുന്നത് നേര്‍വഴി. ചില പഴുതുകളും ആനുകൂല്യങ്ങളും ചേരുംപടി ചേര്‍ത്താല്‍ പുതുതായി പണമിറക്കാതെതന്നെ നികുതി കിഴിവു നേടാനാകും. മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങളില്‍ നേരിട്ടു നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് (മ്യൂച്വല്‍ ഫണ്ട് വിതരണക്കാരെ ഒഴിവാക്കി) എന്‍ട്രി ലോഡ് അല്ലെങ്കില്‍ പ്രവേശന ചാര്‍ജ് സെബി അടുത്തയിടെ ഒഴിവാക്കിയതോടെയാണ് ഇത്തരമൊരു സാഹചര്യം ഒരുങ്ങിയത്.

മിക്ക മ്യുച്വല്‍ ഫണ്ട് സ്കീമുകളും 22.5% എന്‍ട്രി ലോഡ് ഈടാക്കിയിരുന്നു. ഒരു വര്‍ഷത്തിനു ശേഷം പിന്‍വലിക്കുന്ന നിക്ഷേപങ്ങള്‍ക്ക് എക്സിറ്റ് ലോഡുമില്ല. നികുതി കിഴിവ് ലഭിക്കുന്ന ഇക്വിറ്റി ലിങ്ക്ട് സേവിങ് സ്കീമില്‍ (ഇഎല്‍എസ്എസ്) തുടര്‍ച്ചയായി നിക്ഷേപം നടത്തുന്നവര്‍ക്കാണ് നേട്ടമുണ്ടാക്കാനാകുക. ഇഎല്‍എസ്എസില്‍ മൂന്നു വര്‍ഷമാണ് കുറഞ്ഞ നിക്ഷേപ കാലാവധി. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ നിക്ഷേപം പിന്‍വലിക്കുകയോ തുടരുകയോ ചെയ്യാം.

നിക്ഷേപം തുടരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ക്കൂടി മൂന്നു വര്‍ഷം പൂര്‍ത്തിയാകുന്നതോടെ അതു പിന്‍വലിച്ച് മാര്‍ച്ച് 31ന് മുമ്പ് വീണ്ടും നിക്ഷേപിക്കുകയാണ് തന്ത്രം. നേരിട്ടു നിക്ഷേപം നടത്തുന്നതോടെ എന്‍ട്രി ലോഡ് ഒഴിവാകും. ഒരു വര്‍ഷത്തിനു മേല്‍ കാലാവധിയായതിനാല്‍ നികുതി ബാധ്യതയുമില്ല. നടപ്പു വര്‍ഷത്തെ നികുതി കിഴിവിനായി നടത്തിയ നിക്ഷേപമെന്ന നിലയില്‍ പരിഗണിക്കുകയും ചെയ്യാം.

ഉദാഹരണത്തിന് കഴിഞ്ഞ മൂന്നു വര്‍ഷമായി ഒരാള്‍ പ്രതിവര്‍ഷം 20,000 രൂപ വീതം ഇഎല്‍എസ്എസ് നിക്ഷേപം നടത്തിയെന്നു കരുതുക. നാലാം വര്‍ഷം അയാള്‍ ആദ്യ വര്‍ഷം നിക്ഷേപിച്ച 20,000 രൂപ കുറഞ്ഞ നിക്ഷേപ കാലാവധിയായ മൂന്നു വര്‍ഷം പിന്നിട്ടു. ഈ തുക മേല്‍പറഞ്ഞതു പ്രകാരം പിന്‍വലിച്ച ശേഷം വീണ്ടും നിക്ഷേപം നടത്തിയാല്‍ പണച്ചെലവില്ലാതെ നികുതി കിഴിവിന് അര്‍ഹത നേടാം. ഈ തുകയും ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരമുള്ള കിഴിവിന് അര്‍ഹമായ ഒരു ലക്ഷം രൂപ പരിധിയില്‍ നില്‍ക്കണമെന്നു മാത്രം. അതതു വര്‍ഷത്തെ വരുമാനത്തില്‍നിന്നു തന്നെയാകണം നിക്ഷേപം നടത്തേണ്ടത് എന്ന് മുമ്പ് നിബന്ധനയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതില്ലാത്തിനാല്‍ ഇതില്‍ നിയമ വിരുദ്ധമായി ഒന്നുമില്ല.

നിക്ഷേപം പിന്‍വലിച്ചശേഷം അടുത്ത നിക്ഷേപം നടത്തുന്നതിനിടെയുള്ള കലയളവില്‍ (ഒരാഴ്ചയോളം) ഫണ്ടിന്റെ അറ്റ ആസ്തി മൂല്യ (എന്‍എവി) ത്തിലുണ്ടാകുന്ന വ്യതിയാനം മൂലം നിക്ഷേപകന് ചെറിയ ലാഭ/നഷ്ട സാധ്യത നിലനില്‍ക്കും. ഫണ്ടിന്റെ പ്രകടനം വിലയിരുത്തി മറ്റേതെങ്കിലും ഫണ്ടിലേക്ക് തുക മാറ്റാനും ഈ അവസരം വിനിയോഗിക്കാം. കാലതാമസം ഒഴിവാക്കാന്‍, പണം പിന്‍വലിക്കാതെ അതേ ഫണ്ടിന്റെ ലിക്വിഡ് ഫണ്ടിലേക്ക് പണം മാറ്റിയ ശേഷം (സ്വിച്ച്) തിരികെ സ്വിച്ച് ചെയ്യാം. എന്നാല്‍ ഈ സ്വിച്ചിങ് റിഡംഷ (പിന്‍വലിയ്ക്കല്‍) നായി പരിഗണിച്ച് നാമമാത്ര നികുതി ഈടാക്കുമെങ്കിലും അതേ ദിവസത്തെ എന്‍എവിയില്‍ത്തന്നെ കൈമാറ്റം നടക്കും.

ആരോഗ്യ സുരക്ഷ, ഒപ്പം നിക്ഷേപ വളര്‍ച്ച
ആരാഗ്യം തന്നെയാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത്. അതിന് വലുപ്പച്ചെറുപ്പമില്ല, ആണ്‍ പെണ്‍ ഭേദമില്ല, പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വേര്‍തിരിവുമില്ല. എന്നാല്‍ ഇന്നത്തെ കാലത്ത് ഏറ്റവുമധികം ഭീഷണി നേരിടുന്നതും ആരോഗ്യം തന്നെയാണ്. പരിസ്ഥിതി മലിനീകരണം കാരണം ശ്വസിക്കുന്ന വായുവിനെയോ കീടനാശിനി പ്രയോഗവും മറ്റും മൂലം കഴിക്കുന്ന ഭക്ഷണത്തെയോ വിശ്വസിക്കാനാകാത്ത അവസ്ഥ. ഇതിനു പുറമെ ജീവിത ശൈലിയിലെ സങ്കീര്‍ണതകള്‍ മൂലമുള്ള ആരോഗ്യ ഭീഷണികള്‍ വേറെ.

രോഗപ്രതിരോധശേഷി കുറഞ്ഞതോടെ രോഗങ്ങളുടെ ആക്രമണവും അതിരൂക്ഷമായിരിക്കുന്നു. ചികില്‍സാ ചെലവും കുതിച്ചുയര്‍ന്നതോടെ ആരോഗ്യ സുരക്ഷ മുമ്പെന്നത്തെക്കാളും പ്രാധാന്യം നേടിയിരിക്കുന്നു എന്നു ചുരുക്കം.

ഈ സാഹചര്യത്തിലാണ് ആരോഗ്യ സുരക്ഷാ ഇന്‍ഷുറന്‍സു (മെഡി ക്ളെയിം) കള്‍ക്ക് പ്രാധാന്യമേറുന്നത്. ക്ളെയിം ഇല്ലാത്തപക്ഷം വര്‍ഷംതോറും അടയ്ക്കുന്ന മെഡിക്ളെയിം പോളിസി പ്രീമിയം തുക തിരിച്ചു കിട്ടില്ലെന്നത് ആരോഗ്യ സുരക്ഷാ പദ്ധതികളെ ഭൂരിപക്ഷത്തിനും അനഭിമതമാക്കുന്നു.

എന്നാല്‍ നിക്ഷേപമായും ആരോഗ്യ സുരക്ഷാ പദ്ധതിയായും പ്രവര്‍ത്തിക്കുന്ന മെഡിക്ളെയിം പോളിസികള്‍ അടുത്തയിടെ രംഗത്തുവന്നത് നിക്ഷേപകര്‍ക്ക് അനുഗ്രഹമാണ്. ചികില്‍സാ ചെലവുകള്‍ക്ക് പണം ലഭ്യമാക്കുന്നതിനൊപ്പം പ്രീമിയം തുകയുടെ ഒരു പങ്ക് നിക്ഷേപമായി പ്രവര്‍ത്തിച്ച് വരുമാനം ഉറപ്പാക്കുകയും ചെയ്യുന്നു. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) ഹെല്‍ത്ത് പ്ളസ്, റിലയന്‍സ് ഇന്‍ഷുറന്‍സിന്റെ വെല്‍ത്ത്+ ഹെല്‍ത്ത്, ടാറ്റാ എഐജിയുടെ ഹെല്‍ത്ത് ഇന്‍വെസ്റ്റര്‍ തുടങ്ങിയവ ഇത്തരത്തില്‍ ഇരട്ട മുഖമുള്ള മെഡിക്ളെയിം പദ്ധതികളാണ്. മറ്റ് ഇന്‍ഷുറന്‍സ് കമ്പനികള്‍ വൈകാതെ ഇത്തരം സ്കീമുകള്‍ അവതരിപ്പിക്കുമെന്നു കരുതുന്നു.

ഇവയിലെ നിക്ഷേപത്തിന് ആദായനികുതി നിയമം 80 ഡി വകുപ്പനുസരിച്ച് പരമാവധി 15,000 രൂപവരെ ഇളവ് ലഭിക്കും. ഹെല്‍ത്ത് പ്ളസ് പ്രീമിയം തുകയുടെ പകുതിവരെ ഓഹരി വിപണിയില്‍ നിക്ഷേപിക്കും. ആശുപത്രി ചെലവിനുള്ള ധനസഹായം, സുപ്രധാന ശസ്ത്രക്രിയയ്ക്കുവേണ്ടിയുള്ള ധനസഹായം എന്നിങ്ങനെ രണ്ടു വിധത്തിലുള്ള സംരക്ഷണം ഒരു പോളിസിയില്‍ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും ലഭിക്കും.
18 മുതല്‍ 55 വയസുവരെയുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം. മൂന്നു മാസംമുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്കും സംരക്ഷണം ലഭ്യമാണ്. ഇന്‍ഷുര്‍ ചെയ്യപ്പെട്ടയാള്‍ക്ക് 65 വയസുവരെയാണ് സംരക്ഷണം ലഭിക്കുക.

ആശുപത്രിച്ചെലവിനുള്ള സാമ്പത്തിക സഹായത്തിന്റെ വിഭാഗത്തില്‍ ഇന്‍ഷുര്‍ ചെയ്യപ്പെട്ടയാളോ കുടുംബാംഗങ്ങളോ അപകടം, അസുഖം എന്നിവ കൊണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ ദിവസേന ആനുകൂല്യം ലഭിക്കും. ഗാര്‍ഹിക ചികിത്സാ ധനസഹായ പദ്ധതിയും ഉണ്ട്. ഗാര്‍ഹിക ചികിത്സാ ചെലവിനു തുല്യമായ തുക പോളിസിയുടെ ഫണ്ടില്‍നിന്ന് ഇന്‍ഷുര്‍ ചെയ്യപ്പെട്ടയാള്‍ക്ക് പിന്‍വലിക്കാം.

ഒരു വര്‍ഷം പരമാവധി രണ്ടു തവണയായി യൂണിറ്റുകളുടെ ഫണ്ട് മൂല്യത്തിന്റെ 50% ഇങ്ങനെ പിന്‍വലിക്കാം. കുറഞ്ഞ പ്രീമിയം തുക 5000 രൂപ. പോളിസിയുടെ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ യൂണിറ്റുകളുടെ ഫണ്ട് മൂല്യം പോളിസിയുടമയ്ക്ക് നല്‍കും.

വെല്‍ത്ത്+ ഹെല്‍ത്തില്‍ ഓഹരി വിപണിയിലെ നിക്ഷേപം നൂറു ശതമാനം വരെയാകാം. ഇന്‍ഷുറന്‍സ് കാലവധി പൂര്‍ത്തിയാകുമ്പോള്‍ ഇന്‍ഷുര്‍ ചെയ്യപ്പെട്ടയാള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഫണ്ടിന്റെ മൂല്യമാണ് മടക്കി ലഭിക്കുക. പ്രീമിയം അടച്ചുതുടങ്ങി അഞ്ചു വര്‍ഷത്തിനു ശേഷം മുതല്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മൂന്നു വര്‍ഷം മുമ്പു വരെ പല തവണകളായി അടച്ച തുകയുടെ 95 % തുക പിന്‍വലിക്കാം.

കുടുംബാംഗങ്ങള്‍ക്കു പരിരക്ഷ ലഭിക്കും. ആശുപത്രിച്ചെലവ്, ശസ്ത്രക്രിയ ചെലവ്, ക്രിട്ടിക്കല്‍ ഇല്‍നസ് കവര്‍ തുടങ്ങിയ ഏഴു ഫണ്ട് ഓപ്ഷനുകളിലായി ലഭ്യമാണ്. 10,000 രൂപ മുതല്‍ 12,000 രൂപവരെയാണ് വാര്‍ഷിക പ്രീമിയം. പരിരക്ഷ കൂട്ടാന്‍ ഇടയ്ക്കിടെ അധിക നിക്ഷേപം (ടോപ് അപ്) നടത്താനും സാധിക്കും. കുറഞ്ഞ ടോപ് അപ് തുക 2500 രൂപ.

ടാറ്റായാകട്ടെ ക്ളെയിം ഇല്ലാത്ത പക്ഷം അടച്ച പ്രീമിയം തുക മുഴുവന്‍ മടക്കിത്തരും. ആശുപത്രിച്ചെലവ്, ശസ്ത്രക്രിയ ചെലവ്, ക്രിട്ടിക്കല്‍ ഇല്‍നസ് കവര്‍ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. ക്രിട്ടിക്കല്‍ ഇല്‍നസ് കണ്ടെത്തുന്ന ഘട്ടത്തില്‍ ഉടന്‍ നിശ്ചിത തുക ലഭിക്കും. ഈ അസുഖങ്ങളുടെ പേരില്‍ ആദ്യ ശസ്ത്രക്രിയ നടത്തുമ്പോളും ഇത്തരത്തില്‍ തുക ലഭിക്കും. സാധാരണ മെഡിക്ളെയിം പോളിസികളെ അപേക്ഷിച്ച് ഇത്തരം സ്കീമുകളില്‍ പ്രീമിയം തുക കൂടുതലായിരിക്കും.

കടപ്പാട്-blog.harijith.in

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate