অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പുത്തന്‍ മാതൃകകള്‍

പുത്തന്‍ മാതൃകകള്‍

  1. പ്രകൃതിയുടെ മിശ്രണം സിപ് ഒ നട്ട്
  2. റെഡി-ടു-ഈറ്റ് ഭക്ഷ്യവിഭവങ്ങളുമായി ടേസ്റ്റിനിബിള്‍സ് കേരളത്തില്‍
  3. സെഫ്- എഡ്യുക്കേഷണല്‍ ഫര്‍ണിച്ചറുകളുടെ വിപണിയില്‍ വിശ്വസ്തതയുടെ പ്രതീകം
  4. സ്റ്റുഡന്റ് ഫ്രണ്ട്‌ലി, എക്കോ ഫ്രണ്ട്‌ലി
  5. ഹായ് ദേ പുളി
  6. വരദന്‍റെ കൃഷിയിടത്തില്‍ ചോളത്തിനും നല്ലകാലം.
  7. പൂക്കളില്‍ നിന്നു ഫെയര്‍നെ‍സ് ഓയില്‍ നിര്‍മിച്ചു സംരംഭകരാകാം
  8. ജൈവ ഉല്‍പ്പന്നങ്ങളുമായി ടു ബോയ്സ് ഫാം
  9. ഡിറ്റ്‌സ്- സുഖനിദ്രയുടെ പര്യായം
  10. രണ്ടിലയും ഒരു പൂവും ‘ഏക ബയോകെമിക്കല്‍സ്’
  11. നാളികേരത്തിനുവേണ്ടി വാശിയോടെ വാദിക്കാന്‍ മോഹനന്‍
  12. ഹരിതജീവിതത്തിനൊരു സഹചാരി ഗ്രീന്‍ ലിവിങ്ങ്
  13. എലമെന്‍റ്സ് എക്സലന്‍റ്
  14. നല്ല ഭക്ഷണവും നല്ലചിന്തയുമായി എന്‍റെ ഭൂമി

പ്രകൃതിയുടെ മിശ്രണം സിപ് ഒ നട്ട്

ഇളനീരിന്‍റെ കുളിരും മധുരവും നുകരാത്ത മലയാളികളില്ല. ഒന്നോ രണ്ടോ പേര്‍ കുടില്‍ വ്യവസായമായി തുടങ്ങിയതല്ലാതെ ഇളനീരധിഷ്ഠിത വ്യവസയത്തിന്‍റെ സാധ്യതകളില്‍ കേരളത്തിലെ സംരംഭകരാരും കാര്യമായി കണ്ണുവച്ചിട്ടില്ല. വഴിനീളെ ഫ്രഷ് കരിക്കു ലഭിക്കുമ്പോള്‍ സംസ്കരിച്ചു ബോട്ടില്‍ ചെയ്ത ഇളനീരിന്‍റെ ഭാവി എന്താവുമെന്ന ശങ്ക സ്വാഭാവികം. ഇത്രയധികം കിണറുകളുള്ള നാട്ടില്‍ ആരെങ്കിലും കുപ്പിവെള്ളം വാങ്ങുമോ എന്നു സംശയിച്ചവര്‍ക്കു കാലം നല്‍കിയ മറുപടി തന്നെ ഇവിടെയും. അതിന്‍റെ ഉറപ്പിലാണ് പാലക്കാട് പെരിങ്ങോട് തേക്കിന്‍കാട്ടില്‍ സതീഷ് പാലക്കാട് കൊഴിഞ്ഞാമ്പാറയ്ക്കടുത്ത് മൂലക്കടയില്‍ 2.3 കോടി രൂപ മുടക്കില്‍ സിപ് ഒ നട്ട് എന്ന ഇളനീര്‍ സംരംഭം തുടങ്ങിയത്.

ഫിഷറീസില്‍ ബിരുദവും എംബി എയും നേടിയ സതീഷ് ദീര്‍ഘകാലം പ്രവര്‍ത്തിച്ചത് സീഫുഡ് ഇന്‍ഡസ്ട്രിയുടെ മാര്‍ക്കറ്റിങ് രംഗത്ത്. 2011 ല്‍ ജോലി മതിയാക്കി സ്വന്തം സംരംഭം എന്ന ആശയവുമായി നാട്ടില്‍ മടങ്ങിയെത്തി. കാര്‍ഷിക മേഖലയില്‍ സംരംഭസാധ്യത തിരയുകയും അഗ്രി ബിസിനസില്‍ അനുഭവസമ്പത്തുള്ളവരുടെ അഭിപ്രായം തേടുകയും ചെയ്തു. സാധ്യതകളിലൂടെയെല്ലാം സഞ്ചരിച്ച് ഒടുവില്‍ ചെന്നെത്തിയത്. ഇളനീര്‍കുടങ്ങള്‍ പേറുന്ന കല്‍പവൃക്ഷത്തിന്‍റെ ചുവട്ടില്‍.

ഇന്ത്യയിലാകെ നോക്കിയാലും ആധുനികരീതിയില്‍ സംസ്ക്കരിച്ച് രാജ്യാന്തര നിലവാരത്തോടെ ബോട്ടില്‍ ചെയ്തു ദീര്‍ഘനാളത്തെ ഷെല്‍ഫ് ലൈഫോടെ (സൂക്ഷിപ്പു കാലം) ഇളനീര്‍ വിപണിയിലെത്തിക്കുന്ന കമ്പനികളുടെ എണ്ണം ഏതാണ്ടു പന്ത്രണ്ടിലൊതുങ്ങും. നാളികേരാധിഷ്ടിത വ്യവസായങ്ങള്‍കൊണ്ടും കൃഷികൊണ്ടും സമ്പന്നമായ തമിഴ്നാട്ടിലെ പൊള്ളാച്ചി മേഖലയാണ് മിക്കതും. തികഞ്ഞ മത്സരബുദ്ധിയും പ്രഫഷണല്‍ മികവുമായി വരുന്ന നവസംരംഭകര്‍ക്ക്, വിദേശകമ്പനികള്‍ കയ്യാളുന്ന, കേരളത്തിലെ സോഫ്റ്റ് ഡ്രിങ്ക് വ്യവസായത്തിലേക്ക് ഇടിച്ചുകയറി ഇടമുണ്ടാക്കാന്‍ കഴിയുമെന്ന് അഗ്രിബിസിനസ് വിദഗ്ധരുമായുള്ള ആശയവിനിമയത്തില്‍ സതീഷിനു ബോധ്യമായി. പ്രകൃതിദത്ത ഉല്‍പന്നങ്ങളോടുള്ള ആവേശം ഉപഭോക്താക്കളില്‍ വര്‍ധിക്കുന്നതിനാല്‍ വിപണനത്തില്‍ ആശങ്ക വേണ്ടെന്നു നാളികേര വികസന ബോര്‍ഡും ധൈര്യം പകര്‍ന്നു. ആലോചനകള്‍ കരയ്ക്കടുത്തപ്പോള്‍ യോജിച്ച സ്ഥലം തിരക്കിയിറങ്ങി. കുറഞ്ഞ ചെലവില്‍ അസംസ്കൃത വസ്തുവിന്‍റെ ലഭ്യത തന്നെ പ്രധാനം. കേരളത്തില്‍ ലഭ്യത കുറയുന്ന നാളുകളില്‍ അയല്‍സംസ്ഥാനത്തുനിന്ന് എളുപ്പം കൊണ്ടുവരാനും കഴിയണം. ഒരു വര്‍ഷത്തിനുശേഷം മൂലക്കടയില്‍സ്ഥലം കണ്ടെത്തി. പന്ത്രണ്ട് ഓഹരി ഉടമകളും മൂന്നു ഡയറക്ടറുമാരുമുള്ള അഗ്രിക്കോള്‍സ് പ്രൈവറ്റ് കമ്പനിയായി സംരംഭം റജിസ്റ്റര്‍ ചെയ്തു. മൈസൂരിലെ ഡിഫന്‍സ് ഫുഡ് റിസര്‍ച്ച് ലാബിന്‍റെ സാങ്കേതിക വിദ്യയാണ് സംസ്കരണത്തിനു സ്വീകരിച്ചത്. മൂന്നു ലക്ഷം രൂപനല്‍കി ടെക്നോളജികള്‍ വാങ്ങി. ഉയര്‍ന്ന പ്രദേശങ്ങളിലെ പ്രതികൂല കാലാവസ്ഥകളില്‍ കഴിയേണ്ടി വരുന്ന ജവാന്മാര്‍ക്കായി ഭക്ഷ്യവസ്തുക്കള്‍ സംസ്കരിച്ച് സൂക്ഷിക്കുന്ന സാങ്കേതികവിദ്യകളിലൊന്നാണ് ഇതും. കരിക്കു തുളച്ച് ഇളനീര്‍ വലിച്ചെടുക്കുന്ന ബോറിങ് ആന്‍ഡ് സക്കിങ് മെഷീനും അണുവിമുക്തമാക്കാനുള്ള പാസ്ചുറൈസേഷന്‍ വിദ്യയുമാണ് ഡിഎഫ്എല്‍ കൈമാറിയത്. അതിനുള്ള യന്ത്രങ്ങളും ഫില്‍റ്ററിങ്, സീലിങ്, ബോട്ടിലിങ് സംവിധാനങ്ങളുമെല്ലാം യോജ്യമായ രീതിയില്‍ മാറ്റിയെടുത്തു. ആദ്യപരീക്ഷണ ഉല്‍പാദനം 2015ല്‍ ബോട്ടിലിലാക്കി സീല്‍ ചെയ്ത ഇളനീര്‍, ഗുണമേന്മാനിര്‍ണയത്തിനായി ഒരാഴ്ച സാധാരണ ഊഷ്മാവില്‍ സൂക്ഷിക്കും. സീലിങ്ങില്‍ പിഴവു സംഭവിച്ചാല്‍ പുളിച്ചതിന്‍റെ ലക്ഷണങ്ങള്‍ വൈകാതെ കാണാം. ഇവ ഒഴിവാക്കും. പരീക്ഷണ ഉല്‍പാദനത്തിന്‍റെ തുടക്കത്തില്‍ കേടുവരുന്നവയുടെ എണ്ണം വളരെ കൂടുതലായിരുന്നു. എന്നാല്‍ ക്രമേണ അതു നേരിയ ശതമാനത്തിലേക്ക് കുറച്ചു കൊണ്ടു വന്നു.

കമ്പനിയുടെ ആദ്യ ഉല്‍പന്നമായി 2016 മാര്‍ച്ചില്‍ ‘സിപ് ഒ നട്ട്’ വിപണിയിലെത്തി. കേരളത്തിലെ ചില പ്രമുഖ ആശുപത്രികളാണ് മുഖ്യ ഉപഭോക്താക്കള്‍. രോഗികള്‍ക്കു സുരക്ഷിതവും ആരോഗ്യദായകവുമായ പാനീയം ഇളനീര്‍ ആണെന്നതു തന്നെ കാരണം. ബോട്ടില്‍ ചെയ്തിറക്കുന്ന കരിക്കിന് വെള്ളത്തിന്‍റെ ചില്ലറ വിപണിയും ഇന്ത്യയില്‍ നന്നായി വളരുന്നുണ്ട്. രാസവസ്തുക്കളോ സംരക്ഷകങ്ങളോ ചേര്‍ക്കാതെ ഒമ്പതുമാസം വരെ സാധാരണ ഊഷ്മാവില്‍ സൂക്ഷിക്കാവുന്നതാണ് തങ്ങളുടെ ഇളനീര്‍ എന്ന് കമ്പനി അവകാശപ്പെടുന്നു. അകക്കാമ്പ് രൂപപ്പെടുമുമ്പ് ലഭിക്കുന്ന ഇളനീരായതിനാല്‍ പഞ്ചസാര അളവു നിസ്സാരം. പാസ്ചുറൈസ് ചെയ്യുന്നതിനാല്‍ നേരിയ രുചി വ്യത്യാസം വരും. അതു മറികടക്കാന്‍ മറ്റു പലരും പഞ്ചസാര ചേര്‍ക്കും. അത് ഇളനീരിന്‍റെ തനിമയെ ബാധിക്കും. എന്നാല്‍ തണുപ്പിക്കുന്നതോടെ ഈ രുചി ഭേദം പൂര്‍ണമായും മാറുമെന്ന് സതീഷ്. പ്രതിദിനം 15,000 ബോട്ടിലുകള്‍ പുറത്തിറക്കാന്‍ ശേഷിയുള്ളതാണു പ്ലാന്‍റ്. തുടക്കത്തില്‍ 3000മായി ഉല്‍പാദനം പരിമിതപ്പെടുത്തിയിരിക്കുന്നു. വിപണി വളരുന്നതിന് അനുസരിച്ചുമാത്രം ഉല്‍പാദനം വര്‍ധിപ്പിക്കാനാണ് ഉദ്ദേശ്യം. സ്വന്തം ബ്രാന്‍ഡിലല്ലാതെ, വിപണിയിലെ പ്രമുഖരായ മറ്റു കമ്പനികള്‍ക്ക് അവരുടെ ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കാനായി സംസ്കരിച്ചു ബോട്ടില്‍ ചെയ്തു കൈമാറാനുള്ള സാധ്യതയും ഈ രംഗത്തുണ്ട്. ഈ വഴിക്കും ശ്രമം നടത്തുന്നു. സമീപപ്രദേശങ്ങളിലെ കര്‍ഷകരില്‍ നിന്നാണ് കരിക്കു സംഭരിക്കുന്നത്. ഒന്നിനു ശരാശരി പത്തുരൂപയാണ് കര്‍ഷകര്‍ക്കു നല്‍കുന്ന വില. ആറിനും ഒമ്പതിനും ഇടയില്‍ മാസം പ്രായമുള്ളവയാണ് ഇളനീരിന് യോജ്യം. നാടന്‍ കരിക്കിനെക്കാള്‍ ഇളനീരിന്‍റെ അളവു കൂടുതലായതിനാല്‍ ഹൈബ്രിഡ് ഇനങ്ങള്‍ക്കു രണ്ടു രൂപ അധികം നല്‍കും.

ഫോണ്‍: 9846233638

റെഡി-ടു-ഈറ്റ് ഭക്ഷ്യവിഭവങ്ങളുമായി ടേസ്റ്റിനിബിള്‍സ് കേരളത്തില്‍

ടേസ്റ്റിനിബിള്‍സ് റെഡി-ടു- ഈറ്റ് വിഭവങ്ങളുമായി കേരളവിപണിയിലേക്ക് ചുവട് വയ്ക്കുന്നു. എച്ച്ഐസിഎബിഎഫ് സ്പെഷ്യല്‍ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡാണ് മൂല്യവര്‍ദ്ധിത, റെഡി-ടു-ഈറ്റ് ഭക്ഷ്യവിഭവങ്ങള്‍ ഉള്‍പ്പെടുന്ന ടേസ്റ്റിനിബിള്‍സിന്‍റെ ഉല്‍പാദകര്‍. ലോകോത്തരമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ എച്ച്.എ.സി.പി.അംഗീകാരമുള്ള നവീനമായ ഫാക്ടറിയില്‍ നിര്‍മിക്കുന്ന ഭക്ഷ്യവിഭവങ്ങള്‍ പ്രിസര്‍വേറ്റീവുകളും, അഡിറ്റീവുകളും ചേര്‍ക്കാതെ തികച്ചും ആരോഗ്യപ്രദമായ രീതിയിലാണ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. ഇഷ്ടപ്പെട്ട ഭക്ഷ്യവിഭവങ്ങള്‍ പാചകം ചെയ്യാതെ അനായാസം ഉപയോഗിക്കാനുള്ള അവസാരമാണ് ടേസ്റ്റിനിബിള്‍സ് റെഡി-ടു-ഈറ്റ് ഉല്‍പന്നങ്ങള്‍. തനിനാടന്‍കേരള വിഭവങ്ങളായ മീന്‍പീര, മീന്‍ മാങ്ങാപീര, മത്തിക്കറി, കപ്പപുഴുക്ക്, അവിയല്‍, സാമ്പാര്‍ എന്നിവ റെഡി-ടു-ഈറ്റ് വിഭവങ്ങളായി ടേസ്റ്റിനിബിള്‍സ് വിപണിയിലെത്തിക്കും. ഇതിന് പുറമെ വെജിറ്റബിള്, നോണ്‍-വെജിറ്റബിള് അച്ചാറുകളും ഈ ബ്രാന്‍ഡ് ഉല്‍പാദിപ്പിക്കുന്നു.

റെഡി-ടു-ഈറ്റ് ഗോതമ്പ്, പരിപ്പ്, പഴം പ്രഥമന്‍, പായസങ്ങള്‍ ഈ ആഘോഷകാലത്ത് വിപണിയിലെത്തും. മസാല ചെമ്മീന്‍, ഫ്രീസ്ഡ്രൈഡ് ചെമ്മീന്‍, പത്ത് വ്യത്യസ്ത ഫ്ലേവറുകളിലുള്ള ട്യൂണ ഫ്ലേക്സ് ആന്‍റ് ചംഗ്സ് എന്നിങ്ങനെ അന്താരാഷ്ട്ര നിലവാരമുള്ള 72 ഓളം ഉല്‍പന്നങ്ങളാണ് ടേസ്റ്റിനിബിള്‍സ് ലഭ്യമാക്കുന്നത്. പൌച്ചുകളിലും, ക്യാനുകളിലും ലഭ്യമാക്കുന്ന ടേസ്റ്റിനിബിള്‍സ് ഉല്‍പന്നങ്ങള്‍ സ്വാഭാവിക രുചി മാറാതെയും കേടുകൂടാതെയും രണ്ട് വര്‍ഷം വരെ സാധാരണ താപനിലയില്‍ സൂക്ഷിക്കാന്‍കഴിയും.

സെഫ്- എഡ്യുക്കേഷണല്‍ ഫര്‍ണിച്ചറുകളുടെ വിപണിയില്‍ വിശ്വസ്തതയുടെ പ്രതീകം

കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ചും ഭാവിയെക്കുറിച്ചുമൊക്കെ ആവശ്യത്തിലേറെ ആശങ്കപ്പെടുന്നവരാണ് രക്ഷിതാക്കളില്‍ ഏറിയ പങ്കും. എന്നാല്‍ അവരുടെ വിദ്യാഭ്യാസത്തില്‍ ക്ലാസ് മുറികളും ബെഞ്ചും ഡെസ്‌കുമൊക്കെ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? എങ്കില്‍ കേട്ടോളൂ അങ്ങനെ ചിന്തിക്കുന്ന ഒരാളുണ്ട്- മൂവാറ്റുപുഴ സ്വദേശി ലതീഷ്. ചിന്തിക്കുക മാത്രമല്ല, അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തിരിക്കുന്നു മൂവാറ്റുപുഴയിലുളള സ്റ്റാന്ഡേഡ് എഡ്യുക്കേഷണല്‍ ഫര്‍ണിച്ചര്‍ (SEF) എന്ന സ്ഥാപനത്തിലൂടെ. എഡ്യുക്കേഷണല്‍ ഫര്‍ണിച്ചറുകള്‍ക്ക് വേണ്ടി മാത്രമുളള കേരളത്തിലെ ഏക ഷോറൂമാണിത്.

ഫര്‍ണിച്ചര്‍ ബിസിനസ്സ് രംഗത്തേക്ക് ഇത്തരമൊരു ചിന്തയോടെയൊന്നുമല്ല ലതീഷ് കടന്നു വന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍വ്വ ശിക്ഷാ അഭിയാന്റെ പ്രൊജക്ടുകള്‍ ഏറ്റെടുത്തു ചെയ്തിരുന്നു ലതീഷ്. സ്‌കൂളുകള്‍ ഫര്‍ണിച്ചറുകള്‍ എത്തിച്ചു കൊടുക്കുകയായിരുന്നു പ്രധാന ജോലി. അങ്ങനെയാണ് എഡ്യുക്കേഷണല്‍ ഫര്‍ണിച്ചറുകള്‍ നിര്‍മ്മിക്കാം എന്ന ആലോചനയിലേക്കെത്തുന്നത്.

''കുട്ടികള്‍ക്ക് പഠനത്തില്‍ താല്പര്യം തോന്നണമെങ്കില്‍ ക്ലാസ് റൂമും ഇരിപ്പിടവുമെല്ലാം അതിനനുയോജ്യമായ വിധത്തില്‍ ഒരുക്കേണ്ടത് വളരെ പ്രധാനമാണ്'', ലതീഷ് പറയുന്നു. എഡ്യുക്കേഷണല്‍ ഫര്‍ണിച്ചര്‍ നിര്‍മ്മാണത്തിലൂടെയാണ് ബിസിനസ് തുടങ്ങിയതെങ്കിലും, കൃത്യമായ അളവുകളും മറ്റുമില്ലാതെയായിരുന്നു നിര്‍മ്മാണം നടത്തിയിരുന്നത്. പിന്നീടാണ്, ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി, ഇന്റര്‍നാഷണല്‍ സ്റ്റാന്റേര്‍ഡിലുളള അളവുകള്‍ പ്രകാരം നിര്‍മ്മിക്കാന്‍ തുടങ്ങി.

സ്റ്റുഡന്റ് ഫ്രണ്ട്‌ലി, എക്കോ ഫ്രണ്ട്‌ലി

തികച്ചും പ്രകൃതിയോടിണങ്ങിയ നിര്‍മ്മാണ രീതിയാണ് സെഫിന്റേത്. കുട്ടികളുടെ സിറ്റിംഗ് കംഫര്‍ട്ട്നെസ്സിനാണ് പ്രഥമ പരിഗണന. ഒപ്പം ഗുണമേന്മതയും ഉറപ്പു വരുത്തുന്നു. ഇതെല്ലാം കൂടിച്ചേരുമ്പോള്‍ ക്ലാസ്റൂമിന് ഒരു 'സ്മാര്ട്ട് ലുക്ക് ' ലഭിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ

മൂവാറ്റുപുഴ , നെടുമ്പാശ്ശേരി, കോതമംഗലം, മലപ്പുറം എന്നിവിടങ്ങളിലായാണ് സെഫിന്റെ ഉത്പാദന യൂണിറ്റുകളുളളത്. പ്രധാനമായും മറൈന്‍ പ്ലൈവുഡ്, MDF, റബ്ബ് വുഡ് എന്നിവയുപയോഗിച്ചാണ് നിര്‍മ്മാണം. ഉയര്‍ന്ന ഗുണമേന്മയുളള റോ മറ്റീരിയല്സ് ഉപയോഗിക്കുന്നതു കൊണ്ടു തന്നെ കേടുപാടുകള്‍ സംഭവിക്കുന്നത് അപൂര്‍വ്വമാണ്. ഫര്‍ണിച്ചറുകള്‍ക്ക് ദീര്‍ഘായുസ്സും ലഭിക്കുന്നു. ഉപഭോക്താക്കളുടെ ആവശ്യത്തിനാണ് ഇവിടെ മുന്‍ഗണന ലഭിക്കുന്നത്. മൂവാറ്റുപുഴയിലുളള ഷോറൂം സന്ദര്‍ശിച്ച് അഭിരുചിക്കിണങ്ങിയ മോഡലുകള്‍ നിങ്ങള്ക്ക് തെരഞ്ഞെടുക്കാം. കേരളത്തില്‍ എവിടെയാണെങ്കിലും സെഫ് നിങ്ങള്‍ക്ക് എത്തിച്ചു തരും. കസ്റ്റമര്‍ കെയര്‍ സര്‍വ്വീസും ലഭ്യമാണ്.

സ്‌കൂള്‍- കോളേജ് ഫര്‍ണിച്ചര്‍ വിപണന രംഗത്ത് വിശ്വസ്തതയുടെ പര്യായമായ 'സെഫ് ' ഇപ്പോള്‍ വിജയകരമായ പത്താം വര്‍ഷത്തിലേക്ക് കടക്കുകയാണ്. കാരണം ഫര്‍ണിച്ചര്‍ വിപണി അത്രമേല്‍ വൈവിധ്യമുളളതായി മാറിയിട്ടുണ്ട് ഇപ്പോള്‍. ക്ലാസ്‌റൂം ഫര്‍ണിച്ചറുകളാകട്ടെ തടിയില്‍ നിന്നും ചുവടു മാറിത്തുടങ്ങിയിരിക്കുന്നു. ഈ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു തന്നെ ഉപഭോക്താക്കളുടെ മനസ്സറിഞ്ഞുളള സേവനം നല്കാന്‍ സെഫിനു കഴിയുന്നുണ്ട്.

ഹായ് ദേ പുളി

വാളന്‍ പുളി കാണുമ്പോഴുള്ള ഗൃഹാതുര സ്മരണയില്‍ അറിയാതെ പറഞ്ഞതല്ല. ഹായ് ദേ പുളി- ഒരു ബ്രാന്‍ഡാണ്. ഹായ് എന്നു പറയത്തക്കവിധം പായ്ക്ക് ചെയ്ത വാളന്‍പുളിയാണ് ഈ ബ്രാന്‍ഡില്‍ വില്‍ക്കുന്നത്.

ആലപ്പുഴ, മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ എന്‍ ജി അമ്പിളിക്ക് പുളി വെറുമൊരു ഉല്‍പന്നമല്ല. അത്രയേറെ ശ്രദ്ധയോടും സൂഷ്മതയോടുമാണ് അമ്പിളി പുളി വിപണിയിലെത്തിക്കുന്നത്. വിപണിയില്‍ കിട്ടാറുള്ള വാളന്‍ പുളി പൊതുവേ കുരുവും തോടും പുളിഞരമ്പുമെല്ലാം അടങ്ങിയതായിരിക്കും. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇതു പായ്ക്ക് ചെയ്തിരിക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകും. 'ഹായ് ദേ പുളി' വ്യത്യസ്തമാകുന്നത് ഇക്കാര്യത്തിലാണ്. വൃത്തിയായി ശേഖരിക്കപ്പെടുന്ന പുളിയിലെ കുരുവും ഞരമ്പും തോടും വേര്‍പെടുത്തി, പലഘട്ടങ്ങളിലായി കര്‍ശന പരിശോധനയ്ക്കു വിധേയമാക്കിയശേഷം ഉപ്പും എണ്ണയും പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് പരുവപ്പെടുത്തുന്നു. ഇങ്ങനെ തയാറാക്കിയ പുളി പാത്രങ്ങളില്‍ നിറച്ച് പായ്ക്ക് ചെയ്യുന്നു. 99 ശതമാനം സീഡ് ലെസ് എന്നാണ് അമ്പിളി സ്റ്റിക്കറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കുരു തീരെയില്ലെന്നതാണ് വാസ്തവം. ഹൃദ്യമായ ഗന്ധവും ആകര്‍ഷകമായ നിറവുമുണ്ട്. കാഴ്ചയ്ക്ക് ഹല്‍വ പോലെ തോന്നും. ഹായ് ദേ പുളിയുടെ പായ്കിങ്, ലേബലിങ് എന്നിവയെല്ലാം അമ്പിളിയുടെ ഭര്‍ത്താവ് ടെക്നിക്കല്‍ സ്കൂള്‍ അധ്യാപകനായ സുരേഷിന്‍റെ മേല്‍നോട്ടത്തിലാണ്. അമ്പിളിയെ കൂടാതെ രണ്ട് ജോലിക്കാരും ഇപ്പോള്‍ സംരംഭത്തിന്‍റെ ഭാഗമായുണ്ട്. പുളി വൃത്തിയാക്കുന്നതിനും കൃത്യമായി തൂക്കി പാത്രങ്ങളില്‍ നിറയ്ക്കുന്നതിനും ജോലിക്കാര്‍ സഹായിക്കും. ഉപ്പും എണ്ണയും ചേര്‍ത്ത് പുളി കുഴച്ചെടുക്കുന്നതിനും പാത്രങ്ങളില്‍ നിറച്ചതിനുശേഷം പ്രസ് ചെയ്യുന്നതിനുമുള്ള രണ്ട് ഉപകരണങ്ങള്‍ അമ്പിളി സ്വയം രൂപകല്‍പന ചെയ്തു. സ്വന്തം മുതല്‍ മുടക്കിലാണ് അമ്പിളി സംരംഭത്തിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങിയത്. സംരംഭത്തിനു വായ്പ അനുവദിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വായ്പ നല്‍കാന്‍ ബാങ്കിനു കഴിയാതെ വന്നത് ഏറെ പ്രയാസപ്പെടുത്തിയെന്ന് അമ്പിളി പറഞ്ഞു. എറണാകുളവും ഇടുക്കിയും ഒഴികെ 12 ജില്ലകളിലെയും പൊലീസ് കാന്‍റീനുകളിലും സംസ്ഥാനത്തെ ‘ എന്‍റെ കട\' ഷോപ്പുകളിലും ഹായ് ദേ പുളി വിറ്റഴിക്കപ്പെടുന്നു. സംരംഭം വിപുലീകരിക്കുന്നതിനും കുടമ്പുളി, ഡ്രൈ ഫ്രൂട്ട്സ് എന്നിവ കൂടി പായ്ക്ക് ചെയ്യുന്നതിനുമുള്ള ആഗ്രഹത്തിലാണിവര്‍. ഇതിനാവശ്യമായ മൂലധനം ലഭ്യമാകുന്നില്ലെന്നതാണ് തടസ്സം. ഓണ്‍ ലൈന്‍ വഴി ഉപഭോക്താക്കള്‍ക്ക് ഉല്‍പന്നങ്ങള്‍ എത്തിക്കാനുള്ള സംവിധാനവും തുടങ്ങിയിട്ടുണ്ട്. നിര്‍മാണം, പായ്കിങ് എന്നിവയ്ക്കെല്ലാം ആലപ്പുഴ കൃഷി വിജ്ഞാനകേന്ദ്രത്തിന്‍റെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്ന അമ്പിളി നല്ലൊരു കൃഷിക്കാരി കൂടിയാണ്. തെങ്ങ്, പച്ചക്കറി, മറ്റ് ഇടവിളകള്‍ എന്നിവയ്ക്കു പുറമേ ചെറുപയര്‍ കൃഷിയുമുണ്ട് അമ്പിളിക്ക്. ഉപയോഗിക്കുന്നവര്‍ ഏറെയാണെങ്കിലും കേരളത്തില്‍ പരിമിതമായി മാത്രം കൃഷി ചെയ്യുന്ന ചെറുപയര്‍ ചേര്‍ത്തലയിലെ ചൊരിമണലില്‍ വിജയകരമായി വിളവെടുക്കാന്‍ അമ്പിളിക്കു കഴിഞ്ഞു. മക്കളായ നവനീതും നീരജയും പഠനത്തോടൊപ്പം കാര്‍ഷിക ജോലികളിലും പുളി പായ്ക്കിങ്ങിലും അമ്മയുടെ സഹായത്തിനുണ്ട്.

ഫോണ്‍ (അമ്പിളി) : 9447183918

വരദന്‍റെ കൃഷിയിടത്തില്‍ ചോളത്തിനും നല്ലകാലം.

രണ്ടര ഏക്കറിലെ റബ്ബര്‍ വെട്ടിമാറ്റി കൃഷിഭൂമിയാക്കിയ വരദന് ചോളകൃഷിയിലും വിജയം. രണ്ടരഏക്കറിലും പച്ചപിടിച്ചുനില്‍ക്കുന്ന ജൈവ പച്ചക്കറി കൃഷിക്കൊപ്പം ചോളവും പൂത്ത് പാകമായതിന്‍റെ ആഹ്‌ളാദത്തിലാണ് ഈ യുവകര്‍ഷകന്‍.നെല്ലിമുകള്‍ തൂവയൂര്‍ വടക്ക് പനയംതോണ്ടലില്‍ പടിഞ്ഞാറേതില്‍ വരദന്‍റെ കൃഷിഭൂമിയില്‍ വിളയാത്തതായി ഒന്നുമില്ല. ജൈവവളത്തിന്‍റെ ശക്തിയില്‍ എല്ലാത്തരം പച്ചക്കറികളുടേയും വിളഭൂമിയാണിവിടം. രണ്ടുമാസം മുന്‍പാണ് 30 സെന്‍റില്‍ ചോളകൃഷിക്ക് വിത്തെറിഞ്ഞത്. തമിഴ്‌നാട്ടിലെ ഒസൂരിലെ തമിഴ്‌നാട് സര്‍ക്കാരിന്‍റെ കൃഷിവിജ്ഞാന കേന്ദ്രത്തില്‍നിന്നാണ് ചോളത്തിന്‍റെ വിത്ത് വാങ്ങിയത്.



പൂത്ത് കായ്കള്‍ പിടിച്ച ഹൈബ്രീഡ് ഇനമായ ചോളം ഒരുമാസത്തിനുള്ളില്‍ വിളവെടുക്കാം.  ജൈവവളക്കൂട്ടും ആട്ടിന്‍കാഷ്ടവുമാണ് വളമായി ഉപയോഗിക്കുന്നത്. വടക്കേ ഇന്ത്യയിലെ മണ്ണില്‍പൂക്കുന്ന ചോളം നമ്മുടെ മണ്ണിലും പച്ചപിടിച്ചതിന്‍റെ സന്തോഷത്തിലാണ് ഈ നാല്‍പ്പത്തിയേഴുകാരന്‍.കൃഷി പാരമ്പര്യമുള്ള വരദന്‍ ആദ്യം പശുവളര്‍ത്തലായിരുന്നു തുടങ്ങിയത്. പിന്നീട്ആടുവളര്‍ത്തലിലേക്ക്തിരിഞ്ഞു. ഇതോടൊപ്പം റബ്ബര്‍ വെട്ടിമാറ്റിയ ഭൂമിയില്‍ ജൈവപച്ചക്കറി  കൃഷിയും ആരംഭിക്കുകയായിരുന്നു. ജമ്‌നാപ്യാരി, സിരോഗി, മലബാറി, ചെമ്മരി ഇനങ്ങളില്‍പ്പെട്ട 70 ആടുകളെവരെ വളര്‍ത്തിയിരുന്നു. കൃഷിയിലേക്ക് പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിച്ചതോടെ 15 ആടുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്.

പയര്‍, പാവല്‍, വന്‍പയര്‍, വഴുതന, തക്കാളി തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും കപ്പ, കാച്ചില്‍, ചേന, ചേമ്പ്, തുടങ്ങിയ വിളകളും വരദന്‍റെ അധ്വാനത്തില്‍ പാകമായി പച്ചവിരിച്ചുനില്‍പ്പുണ്ട്. കാപ്‌സിക്കം കൃഷിക്ക് 1300 തൈകള്‍ പാകി മുളപ്പിച്ചിട്ടുണ്ട്. പുലര്‍ച്ചെ മുതല്‍ അന്തിയോളം കൃഷിഭൂമിയില്‍ വിയര്‍െപ്പാഴുക്കുന്ന വരദന് കൃഷി ജീവിതചര്യതന്നെയാണ. യാതൊരു വിഷമരുന്നും തളിക്കാതെ ഈ നല്ല കര്‍ഷകന്‍ വിളയിച്ചെടുക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരും ഏറെയാണ്. മണ്ണറിഞ്ഞ് കൃഷിചെയ്താല്‍ മനംനിറയെ ഫലം തീര്‍ച്ചയാണ്. വരദന്‍റെ വാക്കിലും കൃഷിയുടെ നന്മയുണ്ട്.

പൂക്കളില്‍ നിന്നു ഫെയര്‍നെ‍സ് ഓയില്‍ നിര്‍മിച്ചു സംരംഭകരാകാം

പ്രായം സപ്തതിയിലേക്കു എത്തുമ്പോഴും കുമളി അഞ്ചാംമൈല്‍ പുന്നക്കാട്ട് വീട്ടില്‍ സരസ്വതിയുടെ ആത്മവിശ്വാസത്തിനു തെല്ലും മങ്ങലേല്‍പ്പിക്കുന്നില്ല. പൂക്കളില്‍ നിന്നു സൌന്ദര്യവര്‍ധക തൈലം നിര്‍മിക്കുന്നതാണു സംരംഭം നിര്‍മാണവും വിപണനവുമെല്ലാം ഒറ്റയ്ക്ക്.അതും, ഓണ്‍ലൈന്‍ സൈറ്റുകള്‍വഴിയുള്ള ന്യൂജെന്‍ഉള്‍പ്പടെ. പേരക്കുട്ടിക്കു നിറം കുറവണെന്നു തോന്നിയപ്പോഴാണു പാരമ്പര്യ അറിവുകളും സ്വന്തം പരീക്ഷണബുദ്ധിയും ചേര്‍ത്തുവച്ച് സരസ്വതി നാടന്‍ പൂക്കളില്‍ നിന്നു ഫെയര്‍നെസ് ഓയില്‍ നിര്‍മിക്കുന്നത്. പഴയ കൈപ്പുണ്യം പുതിയ കുപ്പിയിലാക്കിയപ്പോള്‍ മികച്ച ഫലമാണ് ലഭിച്ചതെന്നു സരസ്വതി. സംഗതി കൊള്ളാമെന്നു കേട്ട് പരിചയക്കാരും നാട്ടുകാരും സമീപിച്ചതോടെ ഉല്‍പാദനം വര്‍ധിപ്പിച്ചു. കുമളിയിലെ ഗ്രാമാന്തരീക്ഷത്തില്‍ ഒരു വീട് വാടകയ്ക്കെടുത്ത് ഔഷധനിര്‍മാണത്തിനു സൌകര്യമൊരുക്കി. തിരുവനന്തപുരത്തുള്ള ഔഷധ ഗുണമേന്മ പരിശോധന ലാബില്‍ കൊണ്ടുപോയി തന്‍റെ ഉല്‍പ്പന്നത്തിന്‍റെ ഗുണനിലവാരം ഉറപ്പിക്കാനും വ്യവസായ വകുപ്പിന്‍റെ റെജിസ്ട്രേഷന്‍ വാങ്ങാനുമെല്ലാം മുന്നിട്ടിറങ്ങിയതും സരസ്വതി ഒറ്റയ്ക്ക്. നാടന്‍ റോസാപ്പൂവാണ് സരസ്വതിയുടെ ജ്യോതിഷ ഫെയര്‍നെസ് ഓയിലിന്‍റെ മുഖ്യഘടകം.

ജമന്തി, മുല്ല, ചെമ്പകം, ചെത്തി, അരളി, അശോകം എന്നിങ്ങനെ വേറെയുമുണ്ട് പൂക്കള്‍, കൂട്ടത്തില്‍ ഏറ്റവും വിലപിടിച്ചത് കുങ്കുമപ്പൂവു തന്നെ. തേന്മെഴുക്, കസ്തൂരി മഞ്ഞള്‍, ചന്ദനം തുടങ്ങി ഉപഘടകങ്ങള്‍ വേറെ. എല്ലാം യഥാവിധം സംയോജിപ്പിച്ച് വെളിച്ചെണ്ണയില്‍ കാച്ചിയെടുത്താണ് ഉല്‍പ്പന്നം തയാറാക്കുന്നത്. ബാച്ചില്‍ 500 ലീറ്റര്‍ ഉല്‍പ്പാദനം. കടകള്‍വഴി വില്‍ക്കുന്ന പതിവില്ല. ആവശ്യക്കാര്‍ ഒട്ടുമുക്കാലും പരിചയക്കാര്‍ തന്നെ. കേരളത്തിലെ ചില പ്രമുഖ ഫെയര്‍നെസ് ഓയില്‍ നിര്‍മാതാക്കള്‍ സരസ്വതിയുടെ പക്കല്‍ നിന്നും വാങ്ങി സ്വന്തം നിലയ്ക്കു ബ്രാന്‍ഡു ചെയ്തു വില്‍ക്കുന്നുമുണ്ട്. രണ്ടു ബാച്ച് വിറ്റഴിക്കുമ്പോള്‍ ചുരുങ്ങിയത് ഒരു ലക്ഷം രൂപ ലാഭം. ഇങ്ങനെയുള്ള പാരമ്പര്യ അറിവുകള്‍ പ്രയോജനപ്പെടുത്തിയാല്‍ വന്‍കിട സൌന്ദര്യവര്‍ധക കമ്പനികളുടെ ഉല്‍പ്പന്നങ്ങളെ പിന്നിലാക്കുന്ന പലതും വിപണിയിലെത്തിക്കാമെന്ന് ഈ സംരംഭക പറയുന്നു. സാധാരണക്കാരായ വീട്ടമ്മമാരുള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് സംരംഭകരായി വളരുകയും ചെയ്യാം. ഒറ്റക്കാര്യം മാത്രം പക്ഷേ ഓര്‍മയില്‍ വേണമെന്നു സരസ്വതി, പാരമ്പര്യവിജ്ഞാനത്തില്‍ വെള്ളം ചേര്‍ക്കരുത്. വാങ്ങല്‍ശേഷി വര്‍ധിപ്പിച്ചിട്ടുള്ളതിനാല്‍ ആളുകള്‍ ഇന്നു നോക്കുന്നത് വിലയല്ല, ഉല്‍പ്പന്നത്തിന്‍റെ ഗുണമേന്മയാണ്. വെരിക്കോസ് രോഗികള്‍ക്കായി ജമന്തിപ്പൂവ് മുഖ്യചേരുവയായുള്ള പുതിയ നാട്ടുമരുന്നിന്‍റെ വിപണനത്തിലേക്കു കൂടി കടക്കുകയാണ് സരസ്വതി. 50 രൂപയുടെ പൂവുവാങ്ങാന്‍ 450 രൂപ മുടക്കി ഓട്ടോ വിളിച്ച് പോയിട്ടുണ്ട്. മികച്ച ഡിമാന്‍ഡുള്ളതു കൊണ്ടും ഉല്‍പ്പന്നത്തിന്‍റെ നിലവാരം ചോരരുത് എന്നു നിര്‍ബന്ധമുള്ളതിനാലും പണവും പ്രായവും നോക്കാറില്ല. സരസ്വതിയുടെ വാക്കുകളില്‍ സ്വന്തം സംരംഭത്തിന്‍റെ ഭാവിയെക്കുറിച്ചും നല്ല ധൈര്യം..

ജൈവ ഉല്‍പ്പന്നങ്ങളുമായി ടു ബോയ്സ് ഫാം

ചെങ്ങന്നൂരിനു സമീപം ഇലഞ്ഞിമേല്‍ ആസ്ഥാനമാക്കി നാലു വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച ജൈവ ഉല്‍പ്പന്നങ്ങളുടെ വിതരണശൃംഖലയാണിത്. വരും തലമുറയുടെ ഭക്ഷണത്തില്‍ വിഷം കലരാതിരിക്കാന് സഹായകമായ ബിസിനസെന്ന നിലയിലാണ് ഓട്ടോമേഷന്‍ ബിസിനസില്‍ നിന്ന് ഓര്‍ഗാനിക് ബിസിനസിലേക്ക് കടന്നതെന്നു ടു ബോയ്സ് ഫാം ഉടമ ബിനീഷ് നായര്‍. രണ്ട് ആണ്‍മക്കളാണ് ബിനീഷിന്. അവരുടെ തലമുറയ്ക്കു യോജ്യമായ കാര്‍ഷിക സംരംഭത്തിനു ടു ബോയ്സ് ഫാം എന്നു പേരിട്ടതും അതുകൊണ്ടു തന്നെ. ആദ്യവര്‍ഷം അറുപതുലക്ഷം രൂപയുടെ കച്ചവടം നേടിയ ബിനീഷിന് ഇപ്പോള്‍ രണ്ടരക്കോടി രൂപ വിറ്റുവരവുണ്ട്.

ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ ജൈവഉല്‍പന്നങ്ങള്‍ സംസ്ഥാനത്തെ അറുപതോളം ജൈവ വില്‍പനശാലകളില്‍ ഇവര്‍ വിതരണം ചെയ്യുന്നു. പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഉല്‍പന്നങ്ങള്‍ നല്‍കാറുണ്ടെങ്കിലും മറ്റ് കടകള്‍ ഒഴിവാക്കുകയാണ് പതിവ്. ഡൌണ് ടു എര്‍ത്ത്, ഡിയര്‍ എര്‍ത്ത്, ന്യുട്രി ഓര്‍ഗ് തുടങ്ങി ദേശീയതലത്തിലുള്ള പല പ്രമുഖ ബ്രാന്‍ഡുകളുടെയും കേരളത്തിലെ വിതരണക്കാര്‍ തങ്ങളാണെന്ന് ബിനീഷ് അറിയിച്ചു. കേരളത്തില്‍ മാത്രമായി പ്രവര്‍ത്തനം പരിമിതപ്പെടുത്തിയ ഇവര്‍ സംസ്ഥാനത്തെ അറുപത് ഓര്‍ഗാനിക് ഷോപ്പുകളില്‍ ജൈവ ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്നു. ഓര്‍ഗാനിക് ഉല്‍പന്നങ്ങളോടുള്ള ഉപഭോക്താക്കളുടെ താല്‍പര്യം സംസ്ഥാനത്തിന്‍റെ വിവിധമേഖലകളില്‍ വ്യത്യസ്തരീതികളിലാണെന്ന് ബിനീഷ് ചൂണ്ടികാട്ടി. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ജൈവഉപഭോക്താക്കളുള്ളത്. തൃപ്പൂണിത്തുറ, തൃശൂര്‍, കോട്ടയം എന്നിവിടങ്ങളില്‍ ജൈവ ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയുണ്ട്. അതേസമയം മെട്രോനഗരമെന്ന നിലയില്‍ ജൈവ ഉല്‍പന്നങ്ങളുടെ ഉപഭോഗത്തില് എറണാകുളം പിന്നിലാണ്. ജൈവ അരിയും പയറും നല്ലരീതിയില് വില്‍ക്കാന് കഴിയുന്നുണ്ട്. വിവിധ ഇനത്തില്‍ പെട്ട തവിടുകളയാത്ത അരിക്ക് ആവശ്യക്കാരേറെയുണ്ട്. ജൈവരീതിയില്‍ ഉല്‍പാദിപ്പിച്ച പരിപ്പ്, ഉഴുന്ന്, ചെറുപയര്, മുളകുപൊടി, എന്നിവയാണ് ഡിമാന്‍ഡുള്ള ഉല്‍പന്നങ്ങള്‍. വൈകാതെ തന്നെ ഉള്ളി, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, നാരങ്ങ, ഇഞ്ചി എന്നിവയും കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് ടു ബോയ്സ് ഫാം.

ഫോണ്‍:  9446001165

ഡിറ്റ്‌സ്- സുഖനിദ്രയുടെ പര്യായം

'ഡിറ്റ്‌സ് ' എന്ന പേര് ഇന്ന് മെത്തവിപണിയില്‍ ഒരു ബ്രാന്‍ഡായി വളര്‍ന്നു കഴിഞ്ഞു. സുഖനിദ്ര ആശിക്കുന്നവരുടെ മനസ്സിലേക്ക് ആദ്യം തന്നെ ഓടിയെത്തുന്ന പേരുകളിലൊന്ന്.

ഗുണമേന്‍മ ഉറപ്പു നല്‍കുന്ന വിശ്വാസം

ഒന്‍പതു വര്‍ഷത്തെ പ്രവര്‍ത്തന മികവുളള ഡിറ്റ്‌സിന് കൈമുതലായുളളത് ഗുണമേന്‍മ തന്നെയാണ്. ക്വാളിറ്റിയാണ് ഉപഭോക്താക്കളുടെ ഇടയില്‍ ഡിറ്റ്‌സ് എന്ന പേരിനെ എപ്പോഴും വേറിട്ടു നിര്‍ത്തുന്നത്,  ഒപ്പം ന്യായ വിലയും.    തൃശ്ശൂര്‍, കോട്ടയം, പൊന്‍കുന്നം, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ ഡിറ്റ്‌സിന്റെ സ്വന്തം ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടുതന്നെ ഫാക്ടറി ചെലവിന്റെ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ഉത്പന്നം ലഭിക്കുന്നു.

പ്രത്യേകതകള്‍

ISO 9001: 2008 സര്‍ട്ടിഫൈഡ് കമ്പനിയായ ഡിറ്റ്‌സ് ക്വാളിറ്റി ഉറപ്പു വരുത്തുന്നതിനായി മികച്ച റോ മറ്റീരിയലുകള്‍ ഉപയോഗിക്കുന്നതില്‍ എപ്പോഴും ശ്രദ്ധിക്കുന്നു എന്നത് എടുത്തു പറയേണ്ട ഒന്നാണ് . സാധാരണ ഫോം ബെഡുകള്‍ ഉപയോഗിക്കുന്നതു വഴി നട്ടെല്ലിനും പുറം ഭാഗത്തെ പേശികള്‍ക്കും വിട്ടുമാറാത്ത വേദനയുണ്ടാകും. എന്നാല്‍ ഡിറ്റ്‌സ് സ്പ്രിംഗ് മാട്രസസ് ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ആരോഗ്യം കൂടിയാണ് സംരക്ഷിക്കാനാവുക.

ഫാക്ടറിയില്‍ ഔട്ട്‌ലെറ്റില്‍  നിന്നുള്ള ഡയറക്റ്റ്  സെല്ലിംഗ് വഴിയും, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് വഴിയും ഗുണമേന്മ യുള്ള  ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ കസ്റ്റമേഴ്സ്നു നല്കാന്‍  ഡിറ്റ്‌സ്നു സാധിക്കുന്നു

ഉത്പന്നങ്ങള്‍

സ്പ്രിംഗ് ബെഡ്, ലാറ്റക്‌സ് ഫോം ബെഡ്, റീ- ബൗണ്ടഡ് ഫോം ബെഡ്‌സ്, തലയിണകള്‍, കുഷ്യനുകള്‍, ബെഡ്കവറുകള്‍,
ബ്ലാങ്കറ്റുകള്‍ എന്നിങ്ങനെ ഉത്പന്നങ്ങളുടെ ഒരു വൈവിദ്യമാര്‍ന്ന ശ്രേണി തന്നെ ഉപഭോക്താക്കള്‍ക്കായി   'ഡിറ്റ്‌സ് ' ഒരുക്കിയിരിക്കുന്നു.   പുറം വേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുളളവര്‍ക്ക് പ്രത്യേകം ഡിസൈന്‍ ചെയ്ത ഓര്‍ത്തോ മെഡിക്കേറ്റഡ് കിടക്കകളും ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക - 9946508222, 9745740666

രണ്ടിലയും ഒരു പൂവും ഏക ബയോകെമിക്കല്‍സ്

തിരുവനന്തപുരം ശ്രീചിത്തിരതിരുനാള്‍ എന്‍ജിനീയറിങ് കോളജില്‍ ബി ടെക് ബയോടെക്നോളജി ക്ലാസിലിരിക്കുന്ന നാളുകളില്‍ വഴുതക്കാടു നിന്നുള്ള ആര്‍ദ്ര ചന്ദ്രമൌലിയും, കൈതമുക്കില്‍ നിന്നു വരുന്ന ഗായത്രി തങ്കച്ചിയും മനസിലുറച്ചു  പഠിച്ചിറങ്ങിയാല്‍ സ്വന്തം സംരംഭം തുടങ്ങണം പക്ഷേ അതിനുള്ള മൂലധനം വേണം, പശ്ചാത്തല പഠനം നടത്തണം. കടമ്പകള്‍ ഏറെയുണ്ടായിട്ടും അവര്‍ സ്വപ്നത്തിന്‍റെ പിന്നാലെതന്നെ കൂടി. കാര്‍ഷിക രംഗത്ത് വിപ്ലവം കൊണ്ടുവരാനൊന്നും ഇവര്‍ വിചാരിക്കുന്നില്ല. എന്നാലും വിഷമില്ലാത്ത പച്ചക്കറി കഴിക്കാന്‍ ആഗ്രഹിക്കുന്ന മലയാളികളെയെങ്കിലും ഒന്നു സഹായിക്കാനായാല്‍ വലിയകാര്യമല്ലേ. ഗായത്രിയും ആര്‍ദ്രയും അത്രയേ ചിന്തിച്ചുള്ളൂ. കാര്‍ഷിക വിളകള്‍ വേഗത്തില്‍ വളരാന്‍ സഹായിക്കുന്ന പ്രകൃതിദത്ത ജീവാണുക്കളെ ലാബില്‍ വളര്‍ത്തിയെടുക്കാന്‍ തുടങ്ങിയത് അങ്ങനെയാണ്. ബയോടെക്നോളജി രംഗത്തു കേരളത്തിലെ ഏക പെണ്‍ സ്റ്റാര്‍ട്ടപ് കമ്പനി അങ്ങനെ 2015 ജൂലൈയില്‍ യാഥാര്‍ഥ്യമായി. പേര് ‘ഏക ബയോകെമിക്കല്‍സ്’ . ‘സസ്യ’ എന്നാണ് ഏകയുടെ ഉല്‍പന്നത്തിന് പേരിട്ടിരിക്കുന്നത്. സൂത്ര, മിത്ര, രക്ഷ, പോഷക്, പോഷക് പ്ലസ് എന്നിങ്ങനെ അഞ്ചുല്‍പന്നങ്ങളുണ്ട്. അടുക്കളത്തോട്ടത്തിനും പ്രാണിശല്യം കൂടുതലുള്ള ചെടികള്‍ക്കും തേയിലക്കൊതുകിനും കാഷ്യു പ്ലാന്‍റേഷനും പറ്റിയ ജീവാണു മിശ്രിതങ്ങളാണിതെല്ലാം .ആദ്യഘട്ടം വിപണിയിലിറക്കിയ സൂത്ര, മിത്ര, രക്ഷ, പോഷക്, പോഷക് പ്ലസ് എന്നീ ജീവാണു മിശ്രിതങ്ങള്‍ മികച്ച പ്രതികരണം നേടുന്നതിന്‍റെ സന്തോഷത്തിലാണ് ഇരുവരും.

2014 ലാണ് കമ്പനിയുടെ തുടക്കം. ഒരു വര്‍ഷത്തോളമെടുത്താണ് വഴുതക്കാട്ടെ വാടകകെട്ടിടത്തില്‍ ലാബ് സെറ്റ് ചെയ്തത്. പൂര്‍ണമായും സ്റ്റെറൈല്‍(അണുവിമുക്തം) ചെയ്ത ലാബ് നൂറുശതമാനം പരിസ്ഥിതി സൌഹൃദമായി ക്രമീകരിച്ചു. സോളാര്‍ പവറിലാണ് പ്രവര്‍ത്തനം . ഏഴരലക്ഷം രൂപ ഇതിനു മാത്രം ചെലിടേണ്ടി വന്നെങ്കിലും പരിസ്ഥിതിയെക്കുറിച്ചുള്ള ബോധ്യങ്ങളില്‍ വിട്ടു വീഴ്ചയില്ലെന്ന് ഇരുവരും പറയുന്നു. ഏക ഉല്‍പന്നങ്ങള്‍ നിറച്ച ബോട്ടിലുകളും പ്രകൃതി സൌഹൃദപരം. അഞ്ചു വര്‍ഷം കൊണ്ട് മണ്ണിലലിഞ്ഞു ചേരുന്ന പെറ്റ് ബോട്ടിലുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ക്ലാസ്മേറ്റ്സ് ആയ നിഥിന്‍ ശ്രീകുമാറിനെയും ജയറാം കൃഷ്ണമൂര്‍ത്തിയെയും ലാബില്‍ സയന്‍റിസ്റ്റുകളാക്കി. ജൂനിയറായ വേറെയും രണ്ടുമൂന്നുപേരെ കൂടെക്കൂട്ടി. തിരുവനന്തപുരത്തും കൊച്ചിയിലുമായി നാലു സ്റ്റോറുകളില്‍ ഏകയുടെ ഉല്പന്നങ്ങള്‍ ലഭിക്കും. കൃഷിക്കാര്‍ക്ക് നേരിട്ടും കൊറിയര്‍ ചെയ്തും എത്തിക്കുന്നു. ഒരു ബാച്ചില്‍ 300 ലീറ്റര്‍ എന്നു കണക്കാക്കി മാസം 1200 ലീറ്റര്‍ ആണ് ഇപ്പോള്‍ ഉല്‍പാദനം. അളവുകൂട്ടുന്നതിനേക്കാള്‍ ഉല്പന്നം നിരീക്ഷിക്കുന്നവരുടെ പ്രതികരണങ്ങളും നേരിട്ടു നിരീക്ഷിക്കുന്ന ഫാമുകളില്‍ നിന്നുള്ള കണ്ടെത്തലുകളും അപഗ്രഥിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. ഏകയെ ഒരു സ്വകാര്യ സംരംഭം എന്നതിനപ്പുറം കേരളത്തിന്‍റെ കാര്‍ഷിക മേഖലയിലേക്ക് പുതുതലമുറയ്ക്കുള്ള ക്ഷണക്കത്തായി കാണുന്നതാവും ഉചിതം. ചുവപ്പു നാടയെ കൂസാതെ, കൃത്യമായ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിച്ചു സാഹചര്യങ്ങള്‍ മുതലാക്കിയാല്‍ നവീനാശയങ്ങള്‍ക്ക് കൈനിറയെ അവസരങ്ങളുണ്ടെന്ന് ഈ പെണ്‍കുട്ടികള്‍ കാണിച്ചു തരുന്നു.

ഫോണ്‍ :  9497699919, 0471 2322289

നാളികേരത്തിനുവേണ്ടി വാശിയോടെ വാദിക്കാന്‍ മോഹനന്‍

തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ മോഹനന്‍ എം എ പാസായി മുംബൈയില്‍ ജോലി നേടുന്നത് 1981ല്‍. പണ്ടേയുള്ള വക്കീല്‍ സ്വപ്നവുമായി എല്‍എല്‍ബിയുടെ സായാഹ്ന കോഴ്സിനും ചേര്‍ന്നു. അതിനിടെ വിദേശത്തു ജോലി ഒത്തു വന്നപ്പോള്‍ വേണ്ടെന്നു വയ്ക്കാന്‍ മനസുവന്നില്ല. പതിനെട്ടു വര്‍ഷം ഗള്‍ഫില്‍ എന്നാല്‍ വക്കീല്‍ വാശി വണ്ടും മോഹനനെ നാട്ടിലെത്തിച്ചു. മുടങ്ങിയ പഠനം പൂര്‍ത്തിയാക്കി പ്രാക്ടീസ് തുടങ്ങുന്നത് അങ്ങനെ. അക്കാലത്താണ് ഒരു പ്രവാസി സംഘടനയുടെ ഭാഗമാകുന്നത്. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കു നാട്ടില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതായിരുന്നു മുഖ്യ ഉദ്ദേശ്യം. ആശയങ്ങളല്ലാതെ പ്രയോഗങ്ങള്‍ക്കു സംഘടന മുതിരുന്നില്ലെന്നു കണ്ടതോടെ മോഹനന്‍ സ്വന്തം വഴിക്കു നീങ്ങി. സംരംഭത്തില്‍ പങ്കാളിത്തം ക്ഷണിച്ചുകൊണ്ട് പ്രമുഖ സഹകരണസംഘം ക്ഷണിച്ചപ്പോള്‍ അവരുമായി ചേര്‍ന്നു. വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ നിര്‍മിച്ചു കൈമാറുന്ന ബൈ ഹാക്ക് സംരംഭത്തിലേക്ക്. സുഹൃത്തുക്കളായ പ്രവാസികളുമായി ചേര്‍ന്ന് ഓഹരി പങ്കാളിത്തത്തില്‍, 25 ലക്ഷം രൂപ മുടക്കില്‍ സംരംഭം തുടങ്ങി. എന്നാല്‍ ഉല്‍പാദിപ്പിച്ച ഓയില്‍ തിരികെ എടുക്കുന്നതില്‍ സംഘം വീഴ്ച വരുത്തിയപ്പോള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തി.

സംഘവുമായുള്ള കരാര്‍ അതോടെ അവസാനിപ്പിച്ചു. എന്നാല്‍ സംരംഭം അവസാനിപ്പിക്കാന്‍ മോഹനനിലെ വാശിക്കാരന്‍ തയാറല്ലായിരുന്നു. കേരളത്തില്‍ തന്നെ ചെറിയ രീതിയില്‍ ബിസിനസ് നടത്തിയിരുന്ന നാലു പേരുമായി ചേര്‍ന്ന് കണ്‍സോര്‍ഷ്യം രൂപീകരിച്ചു. അന്ന് വെര്‍ജിന്‍ ഓയില്‍ ആഭ്യന്തരവിപണിയില്‍ ശ്രദ്ധ നേടിത്തുടങ്ങിയിട്ടില്ല. പിടിച്ചു നില്‍ക്കാന്‍, കേരാവിറ്റ എന്ന ബ്രാന്‍ഡില്‍ വെളിച്ചെണ്ണ പുറത്തിറക്കിയ പിന്നാലെ തൂള്‍ത്തേങ്ങയും. വൈകാതെ വിര്‍ജിന്‍ കോക്കനട്ട് ഓയിലിനും തൂള്‍ത്തേങ്ങയ്ക്കുമെല്ലാം വിദേശങ്ങളില്‍നിന്ന് ഓര്‍ഡര്‍ ലഭിച്ചു തുടങ്ങി. മൂല്യവര്‍ധിത നാളികേര ഉല്‍പന്ന വിപണി വളരുന്നതിനോടൊപ്പം മോഹനനും വളര്‍ന്നു. പ്രവാസികള്‍ക്കു പങ്കാളിത്തമൊരുക്കിക്കൊണ്ട് കേരാടെക്കിനൊപ്പം മറ്റു സംരംഭങ്ങളും ആരംഭിച്ചു. തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല പിന്നീട്, കോടതിയിലേക്ക് പോലും. വിര്‍ജിന് കോക്കനട്ട് ഓയിലിന് ഇന്നുകാര്യമായ പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലെന്നു മോഹനന്‍. ഫൈറ്റോ കെമിക്കല്‍സുകളാല്‍ സമ്പന്നമായ ഓയില്‍ പ്രമേഹവും കൊളസ്ട്രോളും മുതല്‍ കാന്‍സറും മറവിരോഗങ്ങളും വരെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കു പ്രതിരോധം തീര്‍ക്കുമെന്നു ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടികാട്ടുന്നു. കേരളവിപണിയും നീണ്ടകാലത്തെ നിശ്ചലത വിട്ട് ഉണര്‍ന്നിരിക്കുന്നു.

ആഭ്യന്തര വിപണി വളര്‍ത്തുന്നതിനു കോക്കനട്ട് കിയോസ്ക്കുകള്‍ എന്ന ആശയവും മോഹനന്‍ അവതരിപ്പിച്ചു. നാളികേരോല്‍പന്നങ്ങള്‍ മാത്രം ലഭിക്കുന്ന വഴിയോരക്കടകള്‍. സ്വയം തൊഴില്‍ സംരംഭങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്ക് ആകര്‍ഷകമായ കിയോസ്കുകള്‍ നിര്‍മിച്ചു നല്‍കുന്ന രീതിയാണ് മോഹനന്‍റേത്. കേരാടെക്കിന്‍റെ മാത്രമല്ല, ഏതു കമ്പനിയുടെയും ഉല്‍പന്നങ്ങള്‍ അവിടെ വില്‍ക്കാം. പുതുതലമുറ നാളികേര ഉല്‍പന്നങ്ങളില്‍ വിര്‍ജിന്‍ കോക്കനട്ട് ഓയിലിനു തന്നെയാണ് കേരളത്തില്‍ ഇന്ന് ഏറ്റവും ജനപ്രീതിയുള്ളത്. തൂള്‍ത്തേങ്ങാ വിപണി വളരുന്നതേയുള്ളൂ. ചെലവേറിയ സംരംഭമായതിനാല്‍ തൂള്‍ത്തേങ്ങാ ഉല്‍പാദകര്‍ കേരളത്തിലെ ചില്ലറ വിപണിക്കു പകരം മൊത്ത വിപണിയായ വടക്കേ ഇന്ത്യയിലെ ബേക്കറി സംരംഭങ്ങളെയും ഗള്‍ഫ് മലയാളികളെയും ലക്ഷ്യം വയ്ക്കുന്നത് സ്വാഭാവികമാണെന്നു മോഹനന്‍. എന്നാല്‍ നഗരജീവിത ശൈലിയിലൂടെ വളര്‍ന്നുവരുന്ന പുതുതലമുറ നാട്ടിലും തൂള്‍ത്തേങ്ങയ്ക്കു മികച്ച ഭാവി കൊണ്ടുവരുമെന്ന കാര്യത്തില്‍ ഈ സംരംഭകനു തെല്ലും സംശയമില്ല. വിദേശങ്ങളില്‍ നിന്നു മികച്ച ഓര്‍ഡര്‍ ലഭിക്കുന്ന ഓര്‍ഗാനിക് (ജൈവകൃഷിയിടത്തിലെ തേങ്ങയില്‍ നിന്ന് ഉല്‍പാദിപ്പിച്ചത്) വിര്‍ജിന്‍ ഓയിലിന്‍റെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനായി പ്ലാന്‍റ് വിപുലീകരിക്കുകയാണ് ഇപ്പോള്‍. വിര്‍ജിന് കോക്കനട്ട് ക്യാപ്സൂളിനും ബേബി ഓയിലിനും മൌത്ത് ഫ്രഷ്നറിനുമെല്ലാം വിദേശവിപണിക്കൊപ്പം കേരളത്തിലും ഡിമാന്‍ഡ് വര്‍ധിക്കുന്നു എന്നതും ശുഭ സൂചന. അതു തന്നെയാണ് നാളികേരത്തിനുവേണ്ടി വാശിയോടെ വാദിക്കാന്‍ മോഹനന് ആവേശം നല്‍കുന്നതും.

ഹരിതജീവിതത്തിനൊരു സഹചാരി ഗ്രീന്‍ ലിവിങ്ങ്

റീഫര്‍ വാനും കോള്‍ഡ് സ്റ്റോറേജ് സൌകര്യവുമായി ഒരു ഹൈടെക് വില്‍പനശാല. ജൈവ അരി, പച്ചക്കറി, പലവ്യജ്ഞനം, പാല്‍, പഴം, മുട്ട, ഇറച്ചി - കാക്കനാട് മാവേലിപുരത്തെ ഗ്രീന്‍ലിവിങ്ങില്‍ ഹരിതജീവിതത്തിനു വേണ്ടതെല്ലാം കിട്ടും. ജൈവപച്ചക്കറികള്‍ക്കായി കോള്‍ഡ് സ്റ്റോറേജ് സൌകര്യം, ശീതീകരണ സൌകര്യമുള്ള റീഫര്‍വാന്‍ എന്നിങ്ങനെ വിപുലമായ സൌകര്യത്തോടെ പ്രവര്‍ത്തിക്കുന്ന ഓര്‍ഗാനിക് സ്റ്റോറിന് ഓണ്‍ലൈന്‍ ഡിവിഷനുമുണ്ട്. എന്ന വെബ്സൈറ്റില്‍ കയറി ഓര്‍ഡര്‍ നല്‍കിയാല്‍ എറണാകുളം നഗരത്തിലെ വീടുകളില്‍ കമ്പനി ഓര്‍ഗാനിക് ഉല്‍പന്നങ്ങളെത്തിക്കും. പ്രതിമാസം പത്തുലക്ഷം രൂപയുടെ വിറ്റുവരവുള്ള ഈ സ്ഥാപനം ജൈവകൃഷിക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും വലിയ നേട്ടങ്ങളാണ് നല്‍കുന്നത്. കൃഷിശാസ്ത്രത്തിലും കാര്‍ഷിക എന്‍ജിനീയറിങ്ങിലുമൊക്കെ ഉന്നതബിരുദം നേടിയ മൂന്ന് പ്രൊഫഷണലുകളുള്‍പ്പടെ അഞ്ചു പങ്കാളികളാണ് ഈ സംരംഭത്തിനു പിന്നില്‍. അവരുമായി കൈകോര്‍ത്ത് മഹാനഗരത്തിലെ ജൈവവിപണിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ പാലക്കാട്ടെ പീപ്പിള്‍ സര്‍വീസ് സൊസൈറ്റിയുടെ കര്‍ഷക കൂട്ടായ്മയുമുണ്ട്.

പാലക്കാട് പീപ്പിള്‍  സോഷ്യല്‍  സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജൈവസാക്ഷ്യപത്രം നേടിയ കൃഷിക്കാരില്‍ നിന്നാണ് ഗ്രീന്‍ലിവിങ്ങ് ഉല്‍പന്നങ്ങള്‍ വാങ്ങുന്നത്. എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ച യും പാലക്കാട്ടെ ജൈവകൃഷിയിടങ്ങളില്‍ നിന്ന് പച്ചക്കറികള്‍, വാഴക്കുല, തേങ്ങ, മുട്ട, കോഴിയിറച്ചി തുടങ്ങിയ ഉല്‍പന്നങ്ങളുമായി വണ്ടിയെത്തും. ഫ്രീ റേഞ്ച് കോഴിമുട്ടയ്ക്ക് ആറര രൂപയും കോഴിയിറച്ചി കിലോ 300- 350 രൂപയുമാണ് കൃഷിക്കാര്‍ക്ക് വില നല്‍കുന്നത്. കടലില്‍ നിന്ന് അതതുദിവസം പിടിച്ച മീന്‍ രാസവസ്തുക്കളൊന്നും ചേര്‍ക്കാതെ വെട്ടിയൊരുക്കി നല്‍കുന്നുണ്ട്. ഈ മത്സ്യം പൂര്‍ണമായും പ്രകൃതിദത്തവും രാസവസ്തുക്കള്‍ കലരാത്തതുമാണെന്ന് എറണാകുളത്തെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ്(സിഫ്റ്റ്) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ ഗ്രീന്‍ലിവിങ്ങിനുമാത്രമേ ഇങ്ങനെയൊരു നിലവാര സാക്ഷ്യപത്രമുള്ളൂ.

എലമെന്‍റ്സ് എക്സലന്‍റ്

മികച്ച ബ്രാന്‍ഡിലുള്ള ഒരു കുപ്പി വെളിച്ചെണ്ണയ്ക്ക് ഇപ്പോഴത്തെ വിപണിനിരക്കില്‍ 100 രൂപ മുതല്‍ 150 രൂപ വരെ വില നല്‍കണം. എന്നാല്‍ ഒരു കുപ്പി (750 മില്ലി) വെളിച്ചെണ്ണയ്ക്ക് 240 രൂപ വിലയിട്ടാല്‍ എത്ര വലിയ ബ്രാന്‍ഡ് ആയാലും മലയാളി തന്‍റെ കൈ പിന്നോട്ടു വലിക്കും. ഇങ്ങനെ കൈ വലിച്ച മലയാളിയെക്കൊണ്ട് വീണ്ടും ആ കുപ്പിയില്‍ പിടുത്തമിടുവിക്കുകയാണ് വയനാട് സ്വദേശി ടോമി മാത്യുവും എലമെന്‍റ്സ് ബ്രാന്‍ഡും. കേരളത്തിലെ 1200 കടകളില്‍ ഇപ്പോള്‍ ഈ വിലയ്ക്ക് തങ്ങളുടെ വെളിച്ചെണ്ണ വില്‍ക്കുന്നുണ്ടെന്നു ടോമി പറയുമ്പോള്‍ അത്ഭുതം കൂറുന്നവരുണ്ടാകാം. അതിനു മുമ്പ് ടോമി വാങ്ങുന്ന തേങ്ങയുടെ വില കൂടി അറിയണം. കിലോയ്ക്ക് പത്തു രൂപയും പതിനഞ്ചു രൂപയുമൊക്കെ വിലയുള്ളപ്പോള്‍ പൊതിച്ച തേങ്ങ കിലോയ്ക്ക് 25 രൂപ നിരക്കിലാണ് ടോമി കൃഷിക്കാരില്‍നിന്നു വാങ്ങിയത്. വിപണിവില 25 ലധികമായാല്‍ മൂന്നു രൂപ കൂടുതല്‍ നല്‍കും. ഇപ്രകാരം കിലോയ്ക്ക് 41 രൂപ വരെ ഇവര്‍ കൃഷിക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. മലബാറിലെ അയ്യായിരത്തോളം ജൈവകര്‍ഷകരുടെ തേങ്ങയ്ക്ക് വിപണിവില പരിഗണിക്കാതെ കുറഞ്ഞത് 25 രൂപ ടോമിയുടെ എലമെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡ് ഉറപ്പു നല്‍കിയിട്ടുണ്ട്. അതെന്തിനാണെന്നു ചോദിച്ചാല്‍ അത്രയെങ്കിലും വില കിട്ടിയാലേ നാളികേര കൃഷി ആദായകരമാവൂ എന്നാണ് ടോമിയുടെ മറുപടി. ചെറുകിട കര്‍ഷകന് ഉല്‍പാദനച്ചെലവിന് ആനുപാതികമായി വില നല്‍കണമെന്ന ഫെയര്‍ട്രേഡ് ആശയങ്ങളാണ് ഇക്കാര്യത്തില്‍ ടോമിക്കു വഴികാട്ടി. ജൈവ ഉല്‍പന്നങ്ങള്‍ക്കുമാത്രമായി രാജ്യത്ത് ആദ്യമായി ആരംഭിച്ച കട (ഓര്‍ഗാനിക് സ്റ്റോര്)യാണ് കോഴിക്കോട് നഗരത്തിലെ എലമെന്‍റ്സ് ഓര്‍ഗാനിക് സ്റ്റോര്‍ എന്ന് ടോമി ചൂണ്ടികാട്ടി.

ജൈവകൃഷി ഒരു കൂട്ടം പുരോഗമന ചിന്താഗതിക്കാരുടെ നടക്കാത്ത സുന്ദരസ്വപ്നമായിരുന്ന അക്കാലത്ത്, ജൈവ ഉല്‍പന്നങ്ങള്‍ എവിടെ കിട്ടുമെന്നും ആരു വാങ്ങുമെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള ശ്രമമായിരുന്നു തന്‍റേതെന്നു ടോമി പറയുന്നു. പിരമിത വിഭവങ്ങളുമായി ആരംഭിച്ച ഈ സംരംഭം ഇന്നു ജൈവരീതിയില്‍ ഉല്‍പാദിപ്പിക്കുന്ന എല്ലാത്തരം ഭക്ഷ്യവിഭവങ്ങളും വില്‍ക്കുന്ന രണ്ടു കടകളും വിദേശവ്യാപാരവുമൊക്കെയായി വളര്‍ന്നു കഴിഞ്ഞു. രണ്ടുവര്‍ഷം മുമ്പ് ആഭ്യന്തരവിപണിയില്‍ ചില്ലറ വ്യാപാരം ആരംഭിച്ച എലമെന്‍റ്സിനു വെളിച്ചെണ്ണ, വിര്‍ജിന് കോക്കനട്ട് ഓയില്‍, കശുവണ്ടി, കാപ്പിപ്പൊടി എന്നീ ഉല്‍പന്നങ്ങളുമുണ്ട്. എല്ലാം കേരളത്തിലെ ജൈവ സാക്ഷ്യപത്രമുള്ള കൃഷിയിടങ്ങളില്‍ നിന്നുള്ളത്. പലസ്തീന്‍ കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അവിടുത്തെ ചെറുകിട കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന കനാന്‍ ഒലിവെണ്ണയും ഇവര്‍ വിപണനം ചെയ്യുന്നു.

കണ്ണൂര്‍, കാസര്‍കോട്,വയനാട്, കോഴിക്കോട് ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന ഫെയര്‍ട്രേഡ് അലയന്‍സ് കേരള എന്ന കര്‍ഷക സ്ഥാപനവുമായുള്ള സഖ്യമാണ് എലമെന്‍റ്സിന്‍റെ കരുത്ത്. മുന്‍കൂട്ടി നിശ്ചയിച്ച വിലയനുസരിച്ച് ഈ സംഘടനയില്‍ നിന്ന് വാങ്ങുന്ന ജൈവോല്‍പന്നങ്ങളുടെ സംസ്കരണത്തിനും ജൈവ സാക്ഷ്യപത്രം നേടി വിശ്വാസ്യത ഉറപ്പാക്കാന്‍ ടോമിക്കു കഴിയുന്നുണ്ട്. കശുവണ്ടിയും കാപ്പിപ്പൊടിയും സംസ്കരിക്കുന്നത് പുറംജോലിക്കരാറായി രണ്ടു സ്ഥാപനങ്ങളെ ഏല്‍പിച്ചിരിക്കുകയാണ് ജൈവ സാക്ഷ്യപത്രം നല്‍കിയ ഏജന്‍സിയുടെ നിരീക്ഷണം ഇവിടങ്ങളിലുമുണ്ടാവും. കണ്ണൂര്‍ ഉളിക്കലിലെ സ്വന്തം ആസ്ഥാനത്താണ് നാളികേര സംസ്കരണം. ഏറ്റവും മികച്ച സംവിധാനങ്ങളും സാങ്കേതിക വിദ്യയുമുപയോഗിച്ച് ഇവിടെ നിര്‍മിക്കുന്ന വെളിച്ചെണ്ണയുടെയും വിര്‍ജിന്‍ കോക്കനട്ട് ഓയിലിന്‍റെയും മികവ് അനന്യമാണ്. താപനില 45 ഡിഗ്രിയിലധികമാകാതെ നിര്‍മിക്കുന്നുവെന്നതും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ടുള്ള യന്ത്രസംവിധാനങ്ങള്‍ മാത്രം ഉപയോഗിക്കുന്നുവെന്നതുമൊക്കെയാണ് ഈ ഗുണനിലവാരത്തിന്‍റെ രഹസ്യങ്ങള്‍. തേങ്ങാപ്പാല്‍ കടഞ്ഞെടുത്താണ് വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ വേര്‍തിരിക്കുന്നത്. ഇപ്രകാരം കിട്ടുന്ന എണ്ണയുടെ അളവ് കുറവും നിലവാരം കൂടുതലുമായിരിക്കും. പത്തുവര്‍ഷമായി ജൈവ സാക്ഷ്യപത്രമുള്ള കശുവണ്ടിയും കാപ്പിക്കുരുവും വെളിച്ചെണ്ണയുമൊക്കെ എലമെന്‍റ്സ് കയറ്റുമതി ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ആകെ 41 കോടി രൂപയിലധികം വിറ്റുവരവ് നേടിയ കമ്പനിയുടെ കയറ്റുമതി വരുമാനം മാത്രം 28 കോടി രൂപയാണ്. 2001-02ല്‍ മൂന്നര ലക്ഷം രൂപ മാത്രമായിരുന്നു എലമെന്‍റ്സിന്‍റെ വിറ്റുവരവ് എന്നറിയുമ്പോള്‍ ജൈവവിപണിയിലെ വളര്‍ച്ച സാധ്യത വ്യക്തമാവും.

ജൈവ ഉല്‍പ്പന്നങ്ങള്‍ക്ക് വര്‍ധിച്ചു വരുന്ന ആവശ്യം മനസ്സിലാക്കിയാണ് കേരളത്തില്‍ ചില്ലറ വില്‍പന ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം രണ്ടുകോടി രൂപയുടെ ജൈവ വെളിച്ചെണ്ണ ഇവര്‍ കേരളത്തില്‍ ചില്ലറ വില്‍പന നടത്തി. വിദേശ വിപണിയിലെ സവിശേഷ പരിഗണന കേരളത്തിലും നേടാന്‍ ഇവരെ സഹായിക്കുന്നത് ഉയര്‍ന്ന ഗുണനിലവാരമാണ്. ചെലവ് പരിഗണിക്കാതെയുള്ള നിലവാരസംരക്ഷണത്തിനുള്ള മികച്ച ഉദാഹരണം എലമെന്‍റ്സിന്‍റെ വെളിച്ചെണ്ണക്കുപ്പി തന്നെ. ഇന്ത്യയില്‍ മറ്റാരും ചില്ലുകുപ്പികളില്‍ വെളിച്ചെണ്ണ വിപണിയിലെത്തിക്കുന്നില്ലെന്നു ചൂണ്ടികാണിച്ചപ്പോള്‍ മറ്റൊരു രാജ്യത്തും ഉത്തരവാദിത്തമുള്ള കമ്പനികള്‍ ഭക്ഷ്യ എണ്ണ പ്ലാസ്റ്റിക് പാത്രങ്ങളില്‍ വില്‍ക്കില്ലെന്നായിരുന്നു ടോമിയുടെ മറുപടി. താപനില വര്‍ധിക്കുമ്പോള്‍ എണ്ണയും പ്ലാസ്റ്റിക്കുമായി പ്രതിപ്രവര്‍ത്തിച്ച് അര്‍ബുദമുണ്ടാക്കുന്ന സംയുക്തങ്ങള്‍ രൂപം കൊള്ളുമെന്നതിനാലാണിത്. നിലവാരത്തിലുള്ള ഈ കടും പിടിത്തം കൊണ്ട് തന്നെ തങ്ങളുടെ വെളിച്ചെണ്ണ ഒരിക്കല്‍ ഉപയോഗിച്ചവര്‍ വീണ്ടും അതു തേടിയെത്തുന്നുണ്ടെന്ന് കമ്പനി ജനറല്‍ മാനേജര്‍ ലിജിന്‍പറഞ്ഞു. കഴിഞ്ഞ വര്‍ം ആകെ 400 ടണ്‍ കൊപ്രയാണ് ഇവര്‍ കൃഷിക്കാരില്‍നിന്നു വാങ്ങിയത്.

ഫെയര്‍ട്രേഡ് എന്ന ആശയം വിദേശികളുടെ ഔദാര്യമെന്നതിനപ്പുറം ആഭ്യന്തരവിപണിയിലും നടപ്പാക്കാനുള്ള ശ്രമവും എലമെന്‍റ്സ് തുടങ്ങിക്കഴിഞ്ഞു. അരലക്ഷം രൂപയിലേറെ മാസവരുമാനമുള്ള പത്തു ലക്ഷത്തിലധികം കുടുംബങ്ങള്‍ കേരളത്തിലുണ്ടെന്ന് ടോമി ചൂണ്ടിക്കാട്ടി, നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അധികവില നല്‍കാന്‍ ശേഷിയുള്ള ഇവരെ ഉത്തരവാദിത്തമുള്ള ഉപഭോക്താക്കളാക്കാനാണ് ശ്രമം. ഈ വിഭാഗത്തില്‍ പത്തു ശതമാനമെങ്കിലും – ഒരു ലക്ഷം കുടുംബങ്ങള്- ചെറുകിട കര്‍ഷകരുടെ ജൈവ ഉല്‍പ്പന്നങ്ങള്‍ക്ക് അധികവില നല്‍കാന് തയാറായാല് വയനാട്ടിലെ നെല്‍വയലുകള് മുഴുവന് വിഷരഹിതമായും ആദായകരമായും സംരക്ഷിക്കാമെന്നു ടോമി ചൂണ്ടിക്കാട്ടി. ഈ ആശയത്തിന്‍റെ പ്രചരണത്തിനായി സംസ്ഥാനത്തെമ്പാടുമായി 250 ഫെയര് വുഡ് സര്‍ക്കിളുകള് രൂപീകരിക്കാന് ഒരുങ്ങുകയാണ് എലമെന്‍റ്സ്. ക്രയശേഷി കൂടിയ 50-100 ഉപഭോക്താക്കളുടെ കൂട്ടായ്മകളാണ് ഇവ. നഗരങ്ങള്‍ തോറും രൂപീകരിക്കുന്ന ഈ സര്‍ക്കിളുകള്‍ നിശ്ചിത അളവില്‍ ജൈവ അരിയും വെളിച്ചെണ്ണയും മറ്റും കമ്പനി മാസംതോറും എത്തിക്കും. ഏറ്റവും മികച്ച നിലവാരത്തിലുള്ള ഈ ഉല്‍പ്പന്നങ്ങളിക്കായി അധികവില നല്‍കാനുള്ള ഉത്തരവാദിത്തം നമ്മുടെ ഉപഭോക്തൃസമൂഹം കാണിക്കുമെന്നാണ് ടോമിയുടെ പ്രതീക്ഷ.

നല്ല ഭക്ഷണവും നല്ലചിന്തയുമായി എന്‍റെ ഭൂമി

ആരെയും ആകര്‍ഷിക്കും മുളയിലും ചണച്ചാക്കിലും തീര്‍ത്ത മൂന്നു കൂടാരങ്ങള്‍. സുസ്ഥിര ജീവിതത്തിനു യോജ്യമായ ഒരു കൂട്ടം പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറുകയാണ് എറണാകുളം വളഞ്ഞമ്പലത്തുള്ള എന്‍റെ ഭൂമി.    ജൈവ വില്‍പനശാല, റെസ്റ്ററന്‍റ്എന്നിവയാണ് മുഖ്യ ആകര്‍ഷണം. അമേരിക്കന്‍ വാസത്തിനുശേഷം നാട്ടിലെത്തിയ കൃഷ്ണദാസാണ് എന്‍റെ ഭൂമിയുടെ പ്രമോട്ടര്‍. പെയിന്‍റിങ്, ശില്പപ്രദര്‍ശനങ്ങള്‍, ചര്‍ച്ചകള്‍, പരിശീലനപരിപാടികള്‍ എന്നിവയുമായി ദിവസം മുഴുവന്‍ സജീവമാണിവിടം. ഉറവിട മാലിന്യ സംസ്കരണം പോലുള്ള ആശയങ്ങളുടെ പ്രചരണത്തിനും ഇവിടെ പ്രാധാന്യമുണ്ട്. രണ്ടു വര്‍ഷം കഠിനാധ്വാനം ചെയ്താണ് ജൈവ വില്‍പനശാലയ്ക്കുവേണ്ട ഉല്‍പന്നങ്ങള്‍ കണ്ടെത്തിയതെന്ന് കൃഷ്ണദാസ് പറഞ്ഞു. ഇവിടേക്ക് പച്ചക്കറികളും മറ്റുമെത്തിക്കുന്ന ഓരോ ഫാമും താന്‍ നേരിട്ടു സന്ദര്‍ശിച്ചവയാണ്. അതുകൊണ്ടു തന്നെ ജൈവസാക്ഷ്യപത്രത്തിന് അമിതപ്രാധാന്യം നല്‍കാറില്ല. വയനാട്ടിലെ ഒരു സംഘം കൃഷിക്കാരുടെ ഉല്‍പന്നങ്ങളാണ് ഇവിടെ പ്രധാനമായും വില്‍ക്കുന്നത്. ജൈവ ഉല്‍പ്പന്നങ്ങള്‍ക്ക് കൃഷിക്കാര്‍ നിശ്ചയിക്കുന്ന വിലയാണ് നല്‍കി വരുന്നത്. പുലര്‍ച്ചെ വയനാട്ടില്‍നിന്നും ബസ്സിലെത്തുന്ന ഉല്‍പന്നങ്ങള്‍ വൈറ്റില ഹബില്‍ നിന്ന് കടയില്‍ എത്തിക്കുന്നതു മുതല്‍ ഈ കേന്ദ്രത്തിന്‍റെ സര്‍വ്വ പ്രവര്‍ത്തനങ്ങളിലും ഇദ്ദേഹം സജീവ പങ്കാളിത്തം വഹിക്കുന്നു. ഇവിടുത്തെ ഓര്‍ഗാനിക് റസ്റ്ററന്‍റിനും സവിശേഷതകളുണ്ട്. എറണാകുളം നഗരത്തിലെ ഒരു പറ്റം വീട്ടമ്മമാര്‍ അവരുടെ വീട്ടു വളപ്പുകളില്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ മാത്രമാണ് ഇവിടെ ഉപയോഗിക്കുന്നത്. ജൈവ തേയില, വെളിച്ചെണ്ണ തുടങ്ങിയ ഉല്‍പ്പന്നങ്ങളുമുണ്ട്.

നഗരങ്ങള്‍ക്കാവശ്യമായ ജൈവപച്ചക്കറികള്‍ അവിടെത്തന്നെ ഉല്‍പാദിപ്പിക്കുന്നതിനു ജൈവകര്‍ഷക കൂട്ടായ്മകളുടെ മാതൃകയില്‍ ഒരു സംവിധാനം രൂപപ്പെടുത്താനുള്ള പരിശ്രമത്തിലാണ് ഇദ്ദേഹം. അടുക്കളമാലിന്യം വീടുകളില്‍ തന്നെ സംസ്കരിച്ചു ജൈവപച്ചക്കറികൃഷിയില്‍ പ്രയോജനപ്പെടുത്തുന്ന രീതിയാണിത്. ജൈവരീതിയില്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഉപഭോക്താക്കള്‍ കൂടിയായ കൃഷിക്കാരുടെ ഗ്രൂപ്പും. ഇപ്രകാരം ഒരു ബദല്‍ സംവിധാനത്തിലൂടെ നമ്മുടെ നഗരങ്ങള്‍ക്കു വേണ്ട ഭക്ഷ്യവസ്തുക്കളില്‍ നിന്നു വിഷാംശം ഒഴിവാക്കാം. അതോടൊപ്പം നൂറുകണക്കിനു കിലോമീറ്റര്‍ അകലെ നിന്നും ഭക്ഷ്യ വസ്തുക്കള്‍ കൊണ്ടുവരുന്നതിനുള്ള ഇന്ധനച്ചെലവും കുറയും. വിദേശരാജ്യങ്ങളില്‍ ഭക്ഷണത്തിന്‍റെ ഫുഡ്മൈല്‍ (തീന്മേശയിലെത്തുന്നതിനു ഭക്ഷ്യ വസ്തുക്കള്‍ സഞ്ചരിക്കേണ്ടി വരുന്ന ദൂരം) ഏറെ പ്രാധാന്യം നേടുന്നുണ്ട്. ഫുഡ്മൈല്‍ കുറഞ്ഞ ഭക്ഷണരീതി മാത്രമേ സുസ്ഥിരമാവൂ. അദ്ദേഹം ചൂണ്ടികാട്ടി.

ഫോണ്‍- 94477035226

കടപ്പാട് : www.infomagic.com

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate