രാസവളങ്ങള്‍ മൂന്നു തരത്തിലുണ്ട് - നേര്‍വളങ്ങള്‍, കോംപ്ലക്സ് വളങ്ങള്‍, കൂട്ടുവളങ്ങള്‍ (മിക്സ്ചറുകള്‍)
നേര്‍വളങ്ങള്‍
ഇത്തരം വളങ്ങളില്‍ ഒരു മൂലകം മാത്രമെ കാണുകയുള്ളു. ഉദാഹരണത്തിന് യൂറിയ (നൈട്രജന്‍), സൂപ്പര്‍ ഫോസ്ഫേറ്റ് (ഫോസ്ഫറസ്), മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് (പൊട്ടാഷ്).
കോംപ്ലക്സ് വളങ്ങള്‍
വളത്തിന്റെ ഓരോ തരിയിലും രണ്ടോ അതില്‍ കൂടുതലോ മൂലകങ്ങള്‍ ഒരു നിശ്ചിത അനുപാതത്തില്‍ രാസപരമായി ബന്ധപ്പെട്ട രൂപത്തില്‍ അടങ്ങിയിരിക്കുന്ന വളങ്ങളാണ് ഇവ. ഉദാഹരണത്തിന് ഫാക്ടംഫോസ് (20:20) 17:17:17 കോംപ്ലക്സ്.
കൂട്ടുവളം അഥവാ മിക്സ്ചറുകള്‍
ഒരു നിശ്ചിത അനുപാതത്തില്‍ മൂലകങ്ങള്‍ (നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ്) കിട്ടുന്നതിന് നേര്‍വളങ്ങള്‍ ഒന്നിച്ചുകൂട്ടുന്ന ഒരു മിശ്രിതമാണിത്. ഉദാഹരണത്തിന് 8-8-16. ഇതില്‍ ഓരോ തരിയും ഓരോ ഇനം നേര്വളങ്ങളുടേതാണ്. കോംപ്ലക്സ് വളത്തിലുണ്ടായതുപോലെ ഓരോ തരിയിലും ഒരു നിശ്ചിത അനുപാതത്തിലുള്ള മൂലകങ്ങള്‍ ഇല്ല.
അന്തരീക്ഷത്തിലുള്ള കാര്‍ബണ്‍ഡൈഓക്സൈഡ് എന്ന വാതകത്തെ ഫാക്ടറികളില്‍ അമോണിയയുമായി പ്രതിപ്രവര്ത്തിപ്പിക്കുമ്പോഴാണ് യൂറിയ ഉണ്ടാകുക. ഇന്ത്യയില്‍ ഉപയോഗിക്കുന്ന നൈട്രജന്‍ രാസവളങ്ങളില്‍ ഏതാണ്ട് 85 ശതമാനവും യൂറിയയാണ്. ഇതില്‍ 46% നൈട്രജന്‍ അടങ്ങിയിട്ടുണ്ട്.
ഒരു കി.ഗ്രാം നൈട്രജന്‍ കിട്ടുന്നതിനുവേണ്ടി എത്ര യൂറിയ വേണം എന്നു കണക്കാക്കുന്നത് ഇങ്ങനെയാണ്.
100/46 = 2.17 കി.ഗ്രാം
അതായത് യൂറിയയില്‍ 46 ശതമാനം നൈട്രജന്‍ അടങ്ങിയിട്ടുണ്ട്. ഒരു കി.ഗ്രാം യൂറിയയില്‍ 460 ഗ്രാം നൈട്രജന്‍. ഒരു കി.ഗ്രാം നൈട്രജന്‍ കിട്ടുന്നതിന് നൂറിനെ 46 കൊണ്ട് ഹരിച്ചാല്‍ മതിയാകും.
എല്ലാത്തരം വിളകള്‍ക്കും യോജിച്ചതാണ് യൂറിയ.
ഇനി ഒരു നിശ്ചിത സ്ഥലത്തേക്ക് എത്ര യൂറിയ വേണമെന്ന് എങ്ങനെ കണക്കാക്കും? ഉദാഹരണത്തിന് ഒരു ഹെക്ടറില്‍ ഇടത്തരം മൂപ്പുള്ള നെല്ല് കൃഷിചെയ്യുന്നതിന് 90 കി.ഗ്രാം നൈട്രജന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നു. ഇതിന് വേണ്ട യൂറിയ കണക്കാക്കുന്നത് ഇങ്ങനെയാണ്.
ഒരു കി.ഗ്രാം നൈട്രജന്‍ കിട്ടുന്നതിന് 2.17 കി.ഗ്രാം യൂറിയ വേണമെന്ന് മുമ്പ് കണ്ടല്ലോ. ഇനി 2.17 നെ 90 കൊണ്ട് ഗുണിച്ചാല്‍ മതി.
100/46 x 90 = 195.3 കി.ഗ്രാം
ഇനി 50 സെന്റിലാണ് മേല്‍പ്പറഞ്ഞ നെല്‍ക്കൃഷി എങ്കില്‍ എത്ര യൂറിയ വേണം?
ഒരു സെന്റ് എന്നു പറയുന്നത് 40 ച.മീറ്ററാണ്. ഒരു ഹെക്ടറില്‍ 10000 ച.മീറ്ററുണ്ട്. രാസവളം നെല്ലിന് ശുപാര്‍ശ ചെയ്യുന്നത് ഹെക്ടര്‍ കണക്കിനാണ്. അതായത് ഒരു ഹെക്ടറിന് 90 കി.ഗ്രാം നൈട്രജന്‍ എന്ന് കണ്ടല്ലോ. അമ്പതു സെന്റിന് എത്ര യൂറിയ വേണമെന്ന് ഇപ്രകാരം കാണാം.
100/46 x 90 x 2000/1000 = 39.90 കി.ഗ്രാം
(50 സെന്റ് 2000 ച.മീറ്ററാണ്. ഒരു ഹെക്ടര്‍ 10,000 ച.മീറ്ററും)
ഈ രാസവളത്തില്‍ 20.50% നൈട്രജനുണ്ട്. യൂറിയയില്‍ ഉള്ളതിന്റെ പകുതിക്കും താഴെയേ ഇതില്‍ നൈട്രജന്റെ അംശമുള്ളു. എന്നാല്‍ യൂറിയയെ അപേക്ഷിച്ച് ഇതിന് ചില പ്രത്യേകതകളുണ്ട്. ഇതില്‍ 24% സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. സള്‍ഫറിന്റെ അംശം കുറഞ്ഞ മണ്ണുകളിലേക്ക് ഈ രാസവളം നന്നായിരിക്കും. ഈ വളത്തിന്റെ ഉപയോഗം കൊണ്ട് മണ്ണില്‍ അമ്ലത്വം വര്‍ധിക്കും. അമ്ലത്വമുള്ള മണ്ണാണ് തേയിലയ്ക്ക് പ്രിയം. അതിനാല്‍ തേയിലത്തോട്ടങ്ങളിലെ പ്രധാന നൈട്രജന്‍ വളം അമോണിയം സള്‍ഫേറ്റാണ്. കൂടാതെ എണ്ണക്കുരുക്കള്‍, ഉരുളക്കിഴങ്ങ്, പുകയില മുതലായ വിളകള്‍ക്കും കൂടുതല്‍ യോജിച്ച നൈട്രജന്‍ വളം ഇതു തന്നെയാണ്. ഒരു കി.ഗ്രാം നൈട്രജന്‍ കിട്ടുന്നതിന് 4.9 കി.ഗ്രാം അമോണിയം സള്‍ഫേറ്റ് വേണം.
ഈ നൈട്രജന്‍ വളത്തില്‍ 25% നൈട്രജനുണ്ട്. ഉരുളക്കിഴങ്ങ്, പുകയില എന്നീ വിളകള്‍ക്ക് ഈ രാസവളം അത്ര നന്നല്ല. അതുപോലെ ഓരുവെള്ളം കയറുന്ന പ്രദേശങ്ങളിലേക്കും അത്ര നന്നല്ല. ഒരു കി.ഗ്രാം നൈട്രജന്‍ കിട്ടുന്നതിന് 4 കി.ഗ്രാം അമോണിയം ക്ലോറൈഡ് വേണം.
C.A.N എന്ന പേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുള്ള രാസവളമാണിത്. വിളകള്‍ക്ക് പെട്ടെന്ന് നൈട്രജന്‍ കിട്ടത്തക്കവിധമാണ് ഇതിന്റെ ഘടന. ഇതില്‍ 25% നൈട്രജനുണ്ട്. കൂടാതെ 8% കാല്‍സ്യവും. ഈ വളം ഉപയോഗിക്കുന്നതുകൊണ്ട് മണ്ണില്‍ അമ്ലത്വം വര്‍ധിക്കുന്നില്ല. കൂടാതെ കാല്‍സ്യവും വിളകള്‍ക്ക് കിട്ടും. കേരളത്തിലെ അമ്ലത്വമുള്ള മണ്ണിലേക്ക് ഈ രാസവളം നന്നായി ചേരും. മേല്‍വളമായി ഉപയോഗിക്കാനാണ് ഏറെ ഉത്തമം. ഈ വളത്തിന് ഒരു ദോഷവുമുണ്ട്. ചാക്ക് പൊട്ടിച്ചാല്‍ വളം ഉടനെത്തന്നെ ഉപയോഗിക്കണം. കൂടുതല്‍ ദിവസം വെച്ചിരുന്നാല്‍ അന്തരീക്ഷത്തില്‍നിന്നും ജലാംശം വലിച്ചെടുത്ത് ഇത് അലിയും. ഒരു കി.ഗ്രാം നൈട്രജന്‍ കിട്ടാന്‍ 4 കി.ഗ്രാം C.A.N വേണം.
മണ്ണില്‍നിന്നും ഫോസ്ഫറസിന്റെ അംശം കൂടിയ പാറകള്‍ കുഴിച്ചെടുത്താണ് ഫോസ്ഫറസ് രാസവളങ്ങള്‍ നിര്‍മിക്കുക. ഇത്തരം പാറകള്‍ക്ക് റോക്ക് ഫോസ്ഫേറ്റ് എന്നാണ് പറയുക. ഇന്ത്യയില്‍ പല സ്ഥലങ്ങളിലും റോക്ക് ഫോസ്ഫേറ്റുകള്‍ ഉണ്ടെങ്കിലും വ്യാവസായിക അടിസ്ഥാനത്തില്‍ ഖനനം ചെയ്യുന്നത് രാജസ്ഥാനിലെ ഉദയപൂരിലും ഉത്തര്‍പ്രദേശിലെ മുസ്സൂറി എന്ന സ്ഥലത്തുമാണ്. ആവശ്യത്തിനുള്ള റോക്ക് ഫോസ്ഫേറ്റ് ഇന്ത്യയില്‍ ഇല്ലാത്തതിനാല്‍ മറ്റു രാജ്യങ്ങളില്‍നിന്നും ഇറക്കുമതി നടത്താറുണ്ട്. ഈ രാജ്യങ്ങള്‍ ജോര്‍ദാന്‍, ഈജിപ്ത്, സിറിയ, മൊറോക്കോ, അമേരിക്ക, റഷ്യ എന്നിവയാണ്.
മാര്‍ക്കറ്റില്‍ വാങ്ങിക്കാന്‍ കിട്ടുന്ന കറുത്ത പൊടി രൂപത്തിലുള്ള ഫോസ്ഫറസ് രാസവളമാണിത്. ഖനനം ചെയ്തു കിട്ടുന്ന റോക്ക് ഫോസ്ഫേറ്റ് പൊടിച്ച് ചില തരം ലായനികളില്‍ അലിയിക്കുന്നു. ഈ ലായനിയെ പിന്നീട് പതപ്പിക്കുമ്പോള്‍ പതയില്‍ ഫോസ്ഫറസ് അടങ്ങിയ ധാതുക്കള്‍ പറ്റിപ്പിടിക്കുന്നു. ഇത്തരം പത വേര്‍പ്പെടുത്തി എടുത്ത് സള്‍ഫ്യൂരിക് ആസിഡുമായി പ്രതിപ്രവര്‍ത്തിപ്പിക്കുന്നു. അതിനുശേഷം പല തവണ കഴുകി ശുദ്ധിയാക്കുന്നു. പിന്നീട് ഉണക്കി പൊടിയാക്കുന്നു. ഇതാണ് റോക്ക് ഫോസ്ഫേറ്റ്.
റോക്ക് ഫോസ്ഫേറ്റിലുള്ള ഫോസ്ഫറസ് വെള്ളത്തില്‍ അലിയുന്ന രൂപത്തിലല്ല. ഇതില്‍ 20 മുതല്‍ 36% വരെ ഫോസ്ഫറസുണ്ട്. അമ്ലത്വമുള്ള മണ്ണില്‍ ഇത് ആസിഡുകളുമായി പ്രതിപ്രവര്‍ത്തിച്ച് ചെടികള്‍ക്ക് കിട്ടുന്ന രൂപത്തിലുള്ള (വെള്ളത്തില്‍ അലിയുന്നത്) ഫോസ്ഫറസായി മാറുന്നു. എന്നാല്‍ ഈ പ്രവര്‍ത്തനം വളരെ സാവധാനമാണ്. അതിനാല്‍ കേരളത്തിലെ അമ്ലത്വമുള്ള മണ്ണില്‍ വളരുന്ന ദീര്‍ഘകാല വിളകളായ റബ്ബര്‍, തെങ്ങ്, കമുക്, കുരുമുളക്, കശുമാവ്, തേയില മുതലായവയ്ക്ക് ഈ വളം മതിയാകും. ഒരു കി.ഗ്രാം ഫോസ്ഫറസ് കിട്ടുന്നതിന് ഏതാണ്ട് നാലര കി.ഗ്രാം റോക്ക് ഫോസ്ഫേറ്റ് വേണ്ടിവരും.
റോക്ക് ഫോസ്ഫേറ്റിനെ ആസിഡുമായി പ്രതിപ്രവര്‍ത്തിപ്പിച്ചാല്‍ വെള്ളത്തില്‍ അലിയുന്ന ഫോസ്ഫറസ് കിട്ടും. ഇത് ചെടികള്‍ക്ക് പെട്ടെന്ന് കിട്ടുകയും ചെയ്യും. എന്നാല്‍ ഇതിനുവേണ്ട ആസിഡുകള്‍ ഉണ്ടാക്കുന്നത് ചെലവേറിയ കാര്യമായതുകൊണ്ട് ഇത്തരം രാസവളങ്ങള്‍ ഉണ്ടാക്കാനുള്ള ചെലവും വര്‍ധിക്കും. രണ്ടുതരം സൂപ്പര്ഫോസ്ഫേറ്റുകള് നിര്‍മിക്കാറുണ്ട്. സിംഗിള്‍ സൂപ്പര്‍ ഫോസ്ഫേറ്റും ട്രിപ്പിള്‍ സൂപ്പര്‍ ഫോസ്ഫേറ്റും.
റോക്ക് ഫോസ്ഫേറ്റ് + സള്‍ഫ്യൂറിക് ആസിഡ് = സിംഗിള്‍ സൂപ്പര്‍ ഫോസ്ഫേറ്റ്
റോക്ക് ഫോസ്ഫേറ്റും സള്‍ഫ്യൂറിക് ആസിഡും പ്രവര്‍ത്തിപ്പിച്ച് കിട്ടുന്ന ലായനി ഉണക്കി പൊടിച്ചുണ്ടാക്കുന്ന രാസവളമാണിത്. ഇതില്‍ വെള്ളത്തില്‍ അലിയുന്ന ഫോസ്ഫറസാണ് ഉള്ളത്. തന്മൂലം വിളകള്‍ക്ക് പെട്ടെന്ന് തന്നെ കിട്ടും. ഹ്രസ്വകാല വിളകള്‍ക്ക് ഇതൊരു അനുഗ്രഹം തന്നെ. ഇതില്‍ 16% ഫോസ്ഫറസ് ഉണ്ട്. ഒരു കി.ഗ്രാം ഫോസ്ഫറസ് വേണമെങ്കില്‍ ആറേകാല്‍ കി.ഗ്രാം സിംഗിള്‍ സൂപ്പര്‍ ഫോസ്ഫേറ്റ് വേണം. നമ്മുടെ നാട്ടില്‍ ലഭ്യമാകുന്ന സൂപ്പര്‍ ഫോസ്ഫേറ്റ് സിംഗിള്‍ ഫോസ്ഫേറ്റ് തന്നെയാണ്. ഫോസ്ഫറസിന് പുറമെ ഇതില്‍ 21% കാല്‍സ്യവും 12% സള്‍ഫറുമുണ്ട്.
റോക്ക് ഫോസ്ഫേറ്റും ഫോസ്ഫോറിക് ആസിഡും തമ്മിലുള്ള പ്രതിപ്രവര്‍ത്തനത്തിന്റെ ഫലമായി ഉണ്ടാകുന്ന ഫോസ്ഫറസ് രാസവളമാണിത്. ഇതില്‍ 46% ഫോസ്ഫറസ് ഉണ്ട്. ആകെയുള്ള ഫോസ്ഫറസില്‍ 42.5 % വെള്ളത്തില്‍ അലിയുന്ന രൂപത്തിലാണ്. ഇന്ത്യയില്‍ അധികം ഫാക്ടറികളിലും സിംഗിള്‍ സൂപ്പര്‍ ഫോസ്ഫേറ്റാണ് നിര്‍മിക്കുന്നത്. അപൂര്‍വം ചില ഫാക്ടറികളില്‍ മാത്രമേ ഈ രാസവളം ഉണ്ടാക്കുന്നുള്ളൂ.
ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കാത്ത ഒരു രാസവള മൂലകമാണിത്. കാനഡ, റഷ്യ എന്നീ രണ്ടു രാജ്യങ്ങളാണ് പൊട്ടാസ്യം രാസവളങ്ങള്‍ നിര്‍മിക്കുന്ന പ്രധാന രാഷ്ട്രങ്ങള്‍. പൊട്ടാസ്യം അടങ്ങിയ ധാതുക്കള്‍ ഖനനം ചെയ്ത് ശുദ്ധീകരിച്ചുണ്ടാക്കുന്നതാണ് ഈ മൂലകത്തിന്റെ രാസവളങ്ങള്‍. ഇതിലേക്ക് പ്രധാനമായും ഉപയോഗിക്കപ്പെടുത്തുന്നത് സില്വിനൈറ്റ് എന്ന ധാതുവാണ്. ഇത് രണ്ടുതരം ലവണങ്ങളുടെ ഒരു മിശ്രിതമാണ്. സില്‍വൈറ്റ് (KCI), ഹാലൈറ്റ് (NaCl). തന്മൂലം സില്‍വൈറ്റ് ഹാലൈറ്റില്നിന്നും വേര്‍പെടുത്തിയാല്‍ പൊട്ടാസ്യത്തിന്റെ ഒരു വളമാകും. നാം മാര്‍ക്കറ്റില്‍നിന്നും വാങ്ങുന്ന മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന രാസവളം ഇപ്രകാരം തയാറാക്കിയതാണ്. ഇതില്‍ പൊട്ടാസ്യം ക്ലോറിനുമായി ബന്ധപ്പെട്ടിരിക്കുന്നു (KCl). മ്യൂറിയേറ്റ് ഓഫ് പൊട്ടാഷില്‍ ഉദ്ദേശം 60% പൊട്ടാസ്യമുണ്ട്. വെള്ളത്തില്‍ അലിയുന്നതും ചെടികള്‍ക്ക് എളുപ്പം കിട്ടുന്നതുമായ ഒരു രാസവളമാണിത്. മണ്ണില്‍ വിതറുമ്പോള്‍ ഇതിലുള്ള ക്ലോറിന്‍ പൊട്ടാസ്യത്തില്നിന്നും വേര്‍പ്പെടുന്നു. പോസിറ്റീവ് ചാര്‍ജുള്ള പൊട്ടാസ്യം (K+) മണ്ണിലെ ക്ലേദത്തിലുള്ള നെഗറ്റീവ് ചാര്‍ജില്‍ കുടുങ്ങി മണ്ണില്‍ പിടിച്ചു നിര്‍ത്തപ്പെടുന്നു. മ്യൂറിയേറ്റ് ഓഫ് പൊട്ടാഷില്നിന്നും ഒരു കി.ഗ്രാം പൊട്ടാഷ് കിട്ടുന്നതിന് 1.67 കി.ഗ്രാം രാസവളം ഉപയോഗിക്കണം.
100/60 = 1.67
രണ്ടു തരത്തിലാണ് ഈ രാസവളം നിര്‍മിക്കപ്പെടുന്നത്. ആദ്യത്തെ രീതിയില്‍ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും സള്‍ഫ്യൂറിക് ആസിഡുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ പൊട്ടാസ്യം സള്‍ഫേറ്റ് ഉണ്ടാകും.
KCl + H2So4 → KHSo4
KHSo4 + KCl → K2So4 + HCl
രണ്ടാമത്തെ രീതിയില്‍ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും സള്ഫര്ഡൈഓക്സൈഡും, ഓക്സിജനും കൂടി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ പൊട്ടാസ്യം സള്‍ഫേറ്റ് ഉണ്ടാകുന്നു.
KCl + So2 + O2 + 2H2O → 2K2So4 + 4HCl
പൊട്ടാസ്യം സള്‍ഫേറ്റില്‍ ഉദ്ദേശം 48 - 52% പൊട്ടാസ്യമാണുള്ളത്. ഈ രാസവളത്തിനു മ്യൂറിയേറ്റ് ഓഫ് പൊട്ടാഷിനെക്കാള് വില വരുന്നതു കൊണ്ട് ഇതിന്റെ നിര്‍മാണം അത്ര പരിഗണിക്കപ്പെടുന്നില്ല. എന്നാല്‍ മുന്തിരി, ഉരുളക്കിഴങ്ങ്, പുകയില എന്നീ വിളകള്‍ക്ക് ക്ലോറിന്‍ ഉപദ്രവമായതുകൊണ്ട് മ്യൂറിയേറ്റ് ഓഫ് പൊട്ടാഷിനു പകരം പൊട്ടാസ്യം സള്‍ഫേറ്റ് ഉപയോഗിക്കുന്നത് നന്നായിരിക്കും.
ഇന്ത്യയില്‍ നിര്‍മിക്കുന്ന കോംപ്ലക്സ് രാസവളങ്ങള്‍ പ്രധാനമായും മൂന്ന് വിഭാഗത്തില്‍പെടുന്നു:
അമോണിയം ഫോസ്ഫേറ്റ് വളങ്ങള്‍
പ്രധാനപ്പെട്ട അമോണിയം ഫോസ്ഫേറ്റ് വളങ്ങള്‍ താഴെ പറയുന്നവയാണ്.
അമോണിയം ഫോസ്ഫേറ്റ് സള്‍ഫേറ്റ് (ഫാക്ടംഫോസ്)
അമോണിയ രൂപത്തിലുള്ള നൈട്രജനും ഫോസ്ഫറസും ചേര്‍ന്നുള്ള ഒരു കോംപ്ലക്സ് വളമാണിത്. എഫ്.എ.സി.റ്റി ഉല്‍പ്പാദിപ്പിക്കുന്ന അമോണിയം ഫോസ്ഫേറ്റ് വളങ്ങള്‍ക്ക് ഫാക്ടംഫോസ് എന്നാണ് പേര്. 16:20, 20:20 എന്നീ രണ്ടു ഫാക്ടംഫോസ് വളങ്ങളാണ് F.A.C.T ഉല്‍പ്പാദിപ്പിക്കുന്നത്. അടിവളമായി മിക്ക വിളകള്‍ക്കും നൈട്രജനും ഫോസ്ഫറസും ഏതാണ്ട് ഒരേ അനുപാതത്തില്‍ കൊടുക്കേണ്ട സാഹചര്യത്തില്‍ ഈ വളമാണ് ഉത്തമം. പ്രത്യേകിച്ച് ധാന്യവിളകള്‍ക്ക്. ഫാക്ടംഫോസ് 20:20 ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഒരു കി.ഗ്രാം വീതം നൈട്രജനും ഫോസ്ഫറസും കിട്ടുന്നതിന് 5 കി.ഗ്രാം ഫാക്ടംഫോസ് വേണം. നെല്ലിന് അടിവളമായി 45 കി.ഗ്രാം നൈട്രജനും 45 കി.ഗ്രാം ഫോസ്ഫറസും ഒരു ഹെക്ടറിന് കൊടുക്കണമെങ്കില്‍ 225 കി.ഗ്രാം ഫാക്ടംഫോസ് 20 - 20 എന്ന വളം വിതറിയാല്‍ മതി.
(100x45) /20 = 225
യൂറിയ അമോണിയം ഫോസ്ഫേറ്റ്
രണ്ടുതരം യൂറിയ അമോണിയം ഫോസ്ഫേറ്റ് വളങ്ങള്‍ നിര്‍മിക്കുന്നുണ്ട്. 24 - 24 ഗ്രേഡും 28 - 28 ഗ്രേഡും. ആദ്യത്തെ ഗ്രേഡില്‍ 7.5% നൈട്രജന്‍ അമോണിയ രൂപത്തിലും 16.55% നൈട്രജന്‍ യൂറിയ രൂപത്തിലുമാണ്. ഇതില്‍ ഫോസ്ഫറസ് 24 ശതമാനമുണ്ട്. രണ്ടാമത്തെ ഗ്രേഡില്‍ 9% നൈട്രജന്‍ അമോണിയ രൂപത്തിലും 19% നൈട്രജന്‍ യൂറിയ രൂപത്തിലും. ഇതില്‍ ഫോസ്ഫറസ് 28 ശതമാനമുണ്ട്.
ഡൈ അമോണിയം ഫോസ്ഫേറ്റ്
പതിനെട്ട് ശതമാനം അമോണിയ രൂപത്തിലുള്ള നൈട്രജനും 46% ഫോസ്ഫറസും അടങ്ങിയിട്ടുള്ള രാസവളമാണിത്. ഫോസ്ഫറസിന്റെ ഏതാണ്ട് 90 ശതമാനവും വെള്ളത്തില്‍ ലയിക്കുന്നതാണ്. കൂടുതല്‍ ഫോസ്ഫറസും കുറവ് നൈട്രജനും വേണ്ട വിളകള്‍ക്ക് ഈ രാസവളം ഉപകരിക്കും. പ്രത്യേകിച്ച് പയറിനങ്ങള്‍ക്കും കടലയ്ക്കും. പ്രധാനമായും ഫോസ്ഫറസിനു വേണ്ടി ഉപയോഗിക്കുന്ന ഈ രാസവളത്തില്‍നിന്നും നൈട്രജന്‍ കൂടി ലഭിക്കുമെന്നതാണ് ഇതിന്റെ മേന്മ. തന്മൂലം നൈട്രജന്‍ ചെലവു കുറഞ്ഞ ഒരു മൂലകമായി വിളകള്‍ക്ക് നല്‍കാനും കഴിയും. ഈ രാസവളം കേരളത്തില്‍ എഫ്.എ.സി.റ്റിയും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഒരു കി.ഗ്രാം ഫോസ്ഫറസ് കിട്ടുന്നതിന് 2.17 കി.ഗ്രാം ഡൈ അമോണിയം ഫോസ്ഫറസ് കിട്ടുന്നതിന് 2.17 കി.ഗ്രാം ഡൈ അമോണിയം ഫോസ്ഫേറ്റ് വേണം. ഇത്രയും രാസവളത്തില്‍ 390 ഗ്രാം നൈട്രജനും ഉണ്ടായിരിക്കും.
നൈട്രോ ഫോസ്ഫേറ്റ് വളങ്ങള്‍
ഫോസ്ഫറസിന് പുറമേ അമോണിയം, നൈട്രേറ്റ് എന്നീ രൂപങ്ങളില്‍ നൈട്രജനുമടങ്ങിയ ഒരു കോംപ്ലക്സ് രാസവളമാണിത്. ഇന്ത്യയില്‍ പ്രധാനമായും മഹാരാഷ്ട്രയിലെ ആര്.സി.എഫ്.എല്‍. എന്ന കമ്പനിയും ബംഗാളിലെ എച്ച്.എഫ്.സി.എല്‍. എന്ന കമ്പനിയുമാണ് ഇത്തരം രാസവളങ്ങള്‍ നിര്‍മിക്കുന്നത്.
നൈട്രജനും ഫോസ്ഫറസും കൂടിയുള്ള കോംപ്ലക്സ് വളങ്ങളില്‍ പൊട്ടാഷ് വളങ്ങള്‍ കൂട്ടിക്കലര്‍ത്തി തരിരൂപത്തിലാക്കിയിട്ടുള്ളവയാണ് NPK കോംപ്ലക്സ് വളങ്ങള്‍. മൂന്ന് പ്രധാന മൂലകങ്ങളും ഒന്നിച്ച് ഒരു വളത്തിലൂടെ വിളകള്‍ക്ക് ലഭ്യമാക്കാനാണ് ഇത്തരം വളങ്ങള്‍ ഉപയോഗിക്കുന്നത്. മൂന്ന് മൂലകങ്ങളുടേയും നേര്‍വളങ്ങള്‍ വെവ്വേറെ കൊണ്ടുവന്ന് പാടത്ത് ഉപയോഗിക്കുന്നതിനും ഉണ്ടാകുന്ന കൂടുതല്‍ ചെലവ് ഇത്തരം വളങ്ങളിലൂടെ കുറയ്ക്കാം. മാത്രമല്ല മൂന്ന് മൂലകങ്ങളും കൂടി ഒരു വളത്തില്‍നിന്നും ലഭ്യമായാല്‍ ഓരോ മൂലകങ്ങളുടേയും നിര്‍മാണച്ചെലവും കുറഞ്ഞിരിക്കും. ഇന്ത്യയില്‍ ഉപയോഗിക്കുന്ന പ്രധാന NPK കോംപ്ലക്സ് വളങ്ങള്‍ ഇവയാണ്.
ഇതില്‍ കേരളത്തില്‍ വളരെ പ്രചാരത്തിലുള്ള വളം 17-17-17 ആണ്. തമിഴ്നാട്ടിലുള്ള മദ്രാസ് ഫെര്‍ട്ടിലൈസേര്‍സ് ഈ വളം നിര്‍മിച്ച് കേരളത്തില്‍ വിതരണം നടത്തുന്നുണ്ട്. ഈ രാസവളം 5.88 കി.ഗ്രാം എടുക്കുമ്പോള്‍ ഒരു കി.ഗ്രാം വീതം നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നീ മൂലകങ്ങള്‍ ലഭിക്കുന്നതാണ്. വിളകള്‍ക്ക് അടിവളമായി നല്‍കുന്നതിന് ഈ രാസവളം ഉപകരിക്കും. ഉദാഹരണത്തിന് മൂപ്പുകുറഞ്ഞ ഇനം നെല്ല് കൃഷിചെയ്യുമ്പോള്‍ ഒരു ഹെക്ടറിന് നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ യഥാക്രമം 70 - 35 - 35 കി.ഗ്രാം വീതം നല്‍കണം. ഇത്തരം ഇനങ്ങള്‍ക്ക് ഈ മൂന്ന് മൂലകങ്ങളും അടിവളമായി 35 കി.ഗ്രാം വീതം വേണം. ഇതിന് കി.ഗ്രാം = 17-17-17 മതിയാകും.
ഇനി നേര്വളമാണ് അടിവളമായി ഉപയോഗിക്കുന്നതെങ്കില്‍ 76 കി.ഗ്രാം യൂറിയയും, 218.75 കി.ഗ്രാം സൂപ്പര്‍ഫോസ്ഫേറ്റും 58.5 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും വേണം. അതായത് മൂന്ന് വളങ്ങളും കൂടി 353.25 കി.ഗ്രാം വരും. കോംപ്ലക്സ് വളങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍ രാസവളങ്ങളുടെ ആകെ അളവ് കുറവ് മതി.
പേര് സൂചിപ്പിക്കുന്നതുപോലെ ഇത് പല വളങ്ങളും കൂട്ടിച്ചേര്‍ത്തുണ്ടാക്കുന്ന ഒരു മിശ്രിതമാണ്. സാധാരണ തോതില്‍ നേര്വളങ്ങളാണ് കൂട്ടുവളങ്ങള്‍ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുക. എന്നാല്‍ ചിലപ്പോള്‍ കോംപ്ലക്സ് വളങ്ങളും ഉപയോഗിക്കാറുണ്ട്.
കൂട്ടുവളങ്ങള്‍ ഉണ്ടാക്കുന്നതിന് താഴെ പറയുന്ന വളങ്ങള്‍ ഉപയോഗിക്കാം.
അമോണിയം സള്‍ഫേറ്റ്, അമോണിയം ക്ലോറൈഡ്, കാല്‍സ്യം അമോണിയം നൈട്രേറ്റ്, അമോണിയം സള്‍ഫേറ്റ് നൈട്രേറ്റ്, യൂറിയ.
സിംഗിള്‍ സൂപ്പര്‍ ഫോസ്ഫേറ്റ്, ട്രിപ്പിള്‍ സൂപ്പര്‍ ഫോസ്ഫേറ്റ്, എല്ലുപൊടി, റോക്ക് ഫോസ്ഫേറ്റ്.
മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്, പൊട്ടാസ്യം സള്‍ഫേറ്റ്. കൂട്ടുവളത്തിന് യോജിക്കുന്ന വളങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് ചില കാര്യങ്ങളില്‍ ശ്രദ്ധിക്കണം.
എന്തെല്ലാം കൂട്ടുവളങ്ങളാണ് തയാറാക്കുന്നത്?
ഓരോ വിളയ്ക്കും പ്രത്യേക അനുപാതത്തിലാണ് നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ ആവശ്യമുള്ളത്. ഈ അനുപാതത്തെ അടിസ്ഥാനമാക്കിയാണ് ആ വിളയ്ക്കുള്ള കൂട്ടുവളം ഉണ്ടാക്കുന്നത്. ഇങ്ങനെ ഒരു കൂട്ടുവളമുണ്ടാക്കി വിളയ്ക്കു നല്കുന്നതുകൊണ്ട് ഈ മൂന്ന് മൂലകങ്ങളും ആവശ്യമുള്ള അനുപാതത്തില്‍ വിളയ്ക്കു കിട്ടുമെന്ന് ഉറപ്പാക്കാം.
ഉദാഹരണത്തിന് ജലസേചനമുള്ള ഒരു തെങ്ങിന് നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നീ മൂലകങ്ങള്‍ യഥാക്രമം 1-0.5-2.0 കി.ഗ്രാം വീതമാണ് വേണ്ടത്. തന്മൂലം തെങ്ങിന് ഒരു കൂട്ടുവളം ഉണ്ടാക്കുമ്പോള്‍ അതിലുണ്ടായിരിക്കേണ്ട മൂലകങ്ങളുടെ അനുപാതം 1-0.5-2 എന്നതാണ്. ഇനി ഏറ്റവും സൗകര്യപ്രദമായ ഒരു ഗ്രേഡ് തെങ്ങിന് 10-5-20 എന്നതാണ്. അതായത് 1 കി.ഗ്രാം നൈട്രജന്‍ 0.5 കി.ഗ്രാം ഫോസ്ഫറസ്, 2 കി.ഗ്രാം പൊട്ടാഷ് എന്നിവ തെങ്ങിന് നല്കാന് 10-5-20 എന്ന തെങ്ങുമിശ്രിതത്തിന്റെ 10 കി.ഗ്രാം ഉപയോഗിച്ചാല്‍ മതി.
നമ്മുടെ നാട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുള്ള കൂട്ടുവളങ്ങള്‍
1. 9:9:9 : നെല്ലിനും, മരച്ചീനിക്കും
2. 10:5:20 : തെങ്ങ്
3. 8:8:16 : വാഴ, എള്ള്
4. 10:4:14 : കമുക്, കുരുമുളക്, കൊക്കോ
5. 12:6:12 : പൈനാപ്പിള്‍
6. 12:6:6 : കശുമാവ്
7. 5:10:6 : നിലക്കടല
8. 7:10:5 : പയറുവര്‍ഗങ്ങള്‍
9. 12:12:6 : പച്ചക്കറികള്‍
10. 10:10:4 : റബ്ബര്‍
11. 12:12:12 : "
12. 15:10:6 : "
13. 10:10:10 : "
കൂട്ടുവളം എങ്ങനെ ഉണ്ടാക്കാം?
ജലസേചന സൗകര്യമുള്ള 100 തെങ്ങിനുള്ള കൂട്ടുവളം എങ്ങനെയുണ്ടാക്കാം എന്ന് നോക്കാം.
തെങ്ങിനുള്ള കൂട്ടുവളം: 10:5:20
ഈ ഫോര്‍മുലയുടെ അര്‍ഥം 100 കിലോ 10:5:20 മിശ്രിതമെടുത്താല് അതില്‍ 10 കി.ഗ്രാം നൈട്രജന്‍, 5 കി.ഗ്രാം ഫോസ്ഫറസ്, 20 കി.ഗ്രാം പൊട്ടാഷ് എന്നിവ ഉണ്ടാകുമെന്നാണ്.
10 കി.ഗ്രാം നൈട്രജന്‍ വേണ്ട യൂറിയ = 100/16 x 10 = 21.7 കി.ഗ്രാം.
5 കി.ഗ്രാം ഫോസ്ഫറസിനുവേണ്ട സൂപ്പര്‍ ഫോസ്ഫേറ്റ് = 100/60 x 5 = 31.25 കി.ഗ്രാം
20 കി.ഗ്രാം പൊട്ടാഷിനുവേണ്ട കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് = 100/60 x 20 = 33.4 കി.ഗ്രാം
ആകെ = 21.7+31.25 = 86.35 കി.ഗ്രാം
ഈ അളവിനെ 100 കി.ഗ്രാമായി ഉയര്‍ത്തണം. ഇതിന് ഉപയോഗിക്കുന്ന വസ്തുക്കളെ ഫില്ലര്‍ എന്നാണ് പറയുക. ഇതിനായി മണല്‍, അറക്കപ്പൊടി, കല്‍ക്കരിപ്പൊടി മുതലായവ ഉപയോഗിക്കാം.
ഇവിടെ 86.35 കി.ഗ്രാം വളക്കൂട്ടിനോടുകൂടി 13.65 കി.ഗ്രാം മണല്‍ ചേര്‍ത്ത് നന്നായി ഒന്നിക്കണം.
ജലസേചനമുള്ള ഒരു തെങ്ങിനുവേണ്ട മൂലകങ്ങള്‍
നൈട്രജന്‍ : 1.0 കി.ഗ്രാം
ഫോസ്ഫറസ് : 0.5 കി.ഗ്രാം
പൊട്ടാഷ് : 2.0 കി.ഗ്രാം
അതായത് ഈ മൂലകങ്ങള്‍ തമ്മിലുള്ള അനുപാതം = 1.0:0.5:2.0
1.0 കി.ഗ്രാം നൈട്രജനുവേണ്ട 10:5:20 മിശ്രിതം = 100/10 x 1 = 10 കി.ഗ്രാം
0.5കി.ഗ്രാം ഫോസ്ഫറസിനുവേണ്ട 10:5:20 മിശ്രിതം = 100/5 x 0.5 = 10 കി.ഗ്രാം
2.0 കി.ഗ്രാം പൊട്ടാഷിനുവേണ്ട 10:5:20 മിശ്രിതം = 100/20 x 2 = 10 കി.ഗ്രാം
ഇതില്‍നിന്നും മനസിലാക്കേണ്ടത് 10 കി.ഗ്രാം 10:5:20 മിശ്രിതമെടുത്താല് 1.0 കി.ഗ്രാം നൈട്രജന്‍, 0.5 കി.ഗ്രാം ഫോസ്ഫറസ്, 2.0 കി.ഗ്രാം പൊട്ടാഷ് എന്നിവ കിട്ടും എന്നാണ്.
ഇനി ഒരു തെങ്ങിന് 10 കി.ഗ്രാം മിശ്രിതം മതി എന്നു കണ്ടു. തന്മൂലം 100 തെങ്ങിന് 10 x 100= 1000 കി.ഗ്രാം 10:5:20 മിശ്രിതമുണ്ടാക്കണം. നൂറ് കി.ഗ്രാം മിശ്രിതം ഉണ്ടാക്കാന്‍ വേണ്ട വളങ്ങളെ 10 കൊണ്ട് ഗുണിച്ചാല്‍ 1000 കി.ഗ്രാം ഉണ്ടാക്കാനുള്ള അളവ് കിട്ടും.
ഇതിനായി 21.7 x 10= 217 കി.ഗ്രാം യൂറിയ
31.25 x 10= 312.5 കി.ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ്
33.4 x 10= 334 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്
13.65 x 10= 136.5 കി.ഗ്രാം മണല്‍ എന്നിവ വേണം.
അവസാനം പരിഷ്കരിച്ചത് : 6/7/2020
അക്വാപോണിക്സ് കൃഷിരീതിയെ സംബന്ധിക്കുന്ന വിവരങ്ങൾ
വാഴ, മാവ്, പ്ലാവ് തുടങ്ങിയ മരങ്ങള്‍, അവയുടെ ഫലങ്...
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍