অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പുത്തന്‍ കൃഷിരീതികളും അറിവുകളും

പുത്തന്‍ കൃഷിരീതികളും അറിവുകളും

കാലവര്‍ഷത്തില്‍ കരുതലോടെ വളര്‍ത്താം പക്ഷിമൃഗാദികളെ

മഴക്കാലത്ത് അന്തരീക്ഷ ഊഷ്മാവ് കുറയുന്നത് കന്നുകാലികളുടെ ക്ഷേമത്തിനും ഉത്പാദന മികവിനും അനുകൂലമാണ്. മഴമൂലമുണ്ടാകുന്ന അന്തരീക്ഷത്തിലെ ആര്‍ദ്രത പല മഴക്കാല രോഗങ്ങള്‍ക്കും കാരണമാകാം. അതുകൊണ്ടുതന്നെ മുന്‍കരുതലുകള്‍ കന്നുകാലികളുടെ പരിചരണത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്.

1. തൊഴുത്ത് കെട്ടുറപ്പുള്ളതും, ശുചിത്വമുള്ളതുമാക്കുക.

2. വിരമരുന്നുകളും പ്രതിരോധ കുത്തിവയ്പ്പുകളും വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കൃത്യമായി നല്‍കുക.

3. തൊഴുത്തിലോ പരിസരത്തോ എലി ശല്യം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക. എലിയില്‍ നിന്നു പകരുന്ന എലിപ്പനി അഥവാ ലെപ്‌ടോസ്‌പൈറോസിസ് എന്ന രോഗം ഉരുക്കള്‍ക്കും, കര്‍ഷകര്‍ക്കും ഒരുപോലെ മാരകമാണ്.

4. തൊഴുത്തിലും മേച്ചില്‍ സ്ഥലങ്ങളിലും ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കുക.

5. തീറ്റച്ചാക്കുകള്‍ ചുമരില്‍ ചാരിവയ്ക്കാതെ മരപ്പലകയുടെയോ, ഇരുമ്പ് പലകയുടെയോ മുകളില്‍ സൂക്ഷിക്കുക. തീറ്റയില്‍ ഈര്‍പ്പം കലര്‍ന്നാല്‍ അത് മാരകമായ പൂപ്പല്‍ വിഷബാധയ്ക്ക് കാരണമാകും

6. കൊതുക് മുട്ടിയിട്ടു പെരുകുന്നത് തടയാന്‍ തൊഴുത്തും പരിസരവും വൃത്തിയാക്കി വയ്ക്കാനും വെള്ളക്കെട്ട് ഇല്ലാതിരിക്കാനും ശ്രദ്ധിക്കുക. ചാണകക്കുഴികള്‍ മഴ നേരിട്ടുവീഴാതെ മൂടിവെയ്ക്കുക.

7. കുളമ്പ് ചീയ ല്‍, കുളമ്പിനുണ്ടാകുന്ന ക്ഷതങ്ങള്‍ എന്നിവ ഒഴിവാക്കാനായി വെള്ളക്കെട്ടുകളില്‍ മേയാന്‍ വിടാതിരിക്കുക.

8. ചെള്ള്, ഈച്ച, പേന്‍ തുടങ്ങിയ ബാഹ്യ പരാദങ്ങളെ ഒഴിവാക്കാന്‍ വിദഗ്‌ധോപദേശം തേടുക.

9. പനിയോ, ശ്വാസതടസമോ, കാല്‍ മുടന്തലോ ശ്രദ്ധയില്‍പ്പെട്ടാല്‍ വെറ്ററിനറി ഡോ ക്ടറുടെ സഹാ യം തേടുക.

മഴക്കാല പരിചരണം, കോഴികള്‍ക്ക്

1. കോഴിക്കൂട് നിര്‍മിക്കുവാനായി ഈര്‍പ്പം അധികം വരാന്‍ ഇടയില്ലാത്ത സ്ഥലം തെരഞ്ഞെടുക്കണം.

2. മഴച്ചാറ്റല്‍ ഉള്ളില്‍ വീഴാതിരിക്കാന്‍ മേല്‍ക്കൂരയുടെ ചായ്‌വ് നീട്ടിക്കൊടുക്കണം.

3. കൂടുകളുടെ തറയില്‍ വെള്ളം നനയുന്നതും ഈര്‍പ്പം തങ്ങിനില്‍ക്കുന്നതും രോഗാണുക്കളുടെ വര്‍ധനവിന് കാരണമാകും.കൂടാതെ തറയിലെ വിരിപ്പില്‍ ഈര്‍പ്പം തട്ടുമ്പോള്‍ പുറത്തു വരുന്ന അമോണിയ വാതകം കോഴിയുടെ ആരോഗ്യത്തിന് ഹാനികരമാണ്. അതുകൊണ്ട് വിരിപ്പ് (ലിറ്റര്‍) ഇടയ്ക്കിടെ ഇളക്കിക്കൊടുത്ത് ഈര്‍പ്പം അകറ്റാന്‍ ശ്രദ്ധിക്കണം. ഇളക്കുമ്പോള്‍ കുമ്മായം 100 ചതുരശ്ര അടിക്ക് മൂന്നു കിലോ എന്ന തോതില്‍ ചേര്‍ത്തിളക്കുന്നത് അഭികാമ്യമാണ്. ഇത് ചുരുങ്ങിയത് രണ്ടാഴ്ച കൂടുമ്പോഴെങ്കിലും ചെയ്യണം. നന്നായി നനഞ്ഞ വിരിപ്പ് ഉടനെ മാറ്റി പുതിയത് വിരിക്കണം.

4. ജലസ്രോതസുകളില്‍ രോഗാണുക്കളുള്ള മലിനജലം കലരാന്‍ ഇടയുള്ളതുകൊണ്ട് അണുനാശിനി ചേര്‍ത്ത് ശുദ്ധീകരിച്ച വെള്ളം മാത്രം കുടിക്കാന്‍ കൊടുക്കുക. ഇതിനായി ബ്ലീച്ചിംഗ് പൗഡറോ, വെള്ളം ശുചിയാക്കുന്നതിന് മാര്‍ക്കറ്റില്‍ ലഭ്യമായ മറ്റ് അണുനാശിനികളോ നിര്‍മാതാവിന്റെ നിര്‍ദ്ദേശ പ്രകാരം ചേര്‍ക്കാവുന്നതാണ്.

5. തീറ്റച്ചാക്കുകള്‍ ചുമരില്‍ ചാരിവയ്ക്കാതെ മരപ്പലകയുടേയോ, ഇരുമ്പു പലകയുടേയോ മുകളില്‍ സൂക്ഷിക്കുക. തീറ്റയില്‍ ഈര്‍പ്പം കലര്‍ന്നാല്‍ അത് മാരകമായ പൂപ്പല്‍ വിഷബാധയ്ക്ക് കാരണമാകും

6. മഴക്കാലത്ത് താരതമ്യേന പകല്‍ വെളിച്ചം കുറവായതുകൊണ്ട് മുട്ടക്കോഴികളില്‍ മുട്ടയുത്പാദനം കുറയാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ വെളിച്ചത്തിനായി ഫ്‌ളൂറസെന്റ് ലൈറ്റുകള്‍ ഇട്ട് ദിവസവും 16 മണിക്കൂര്‍ എന്ന തോതില്‍ വെളിച്ചം നല്‍കണം.

7. മഴക്കാലത്ത് കോഴിക്കുഞ്ഞുങ്ങള്‍ക്ക് ആദ്യത്തെ നാലാഴ്ചകളില്‍ ചൂടുകൊടുത്തു വളര്‍ത്തുമ്പോള്‍ ചൂട് നിലനിര്‍ത്തുന്നതിനായി ഷെഡിന്റെ ഭാഗികമായി തുറന്ന ഭാഗങ്ങളില്‍ കര്‍ട്ടനുകള്‍ ഉപയോഗിക്കാവുന്നതാണ്.

8. കാലാനുസൃതമായി നല്‍കേണ്ടുന്ന വിരമരുന്നുകളും, പ്രതിരോധ കുത്തിവയ്പുകളും വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കൃത്യമായി നല്‍കണം.

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രം
കേരള വെറ്ററിനറി സര്‍വകലാശാല, മണ്ണുത്തി,തൃശൂര്‍

സര്‍വസുഗന്ധി, സമ്മിശ്രഗന്ധി

സ്പാനിഷ് സഞ്ചാരികള്‍ വളരെ യാദൃശ്ചികമായാണ് അതു കണ്ടത്, കുറച്ച് ആളുകള്‍ തങ്ങള്‍ കഴിക്കുന്ന പരമ്പരാഗത ഭക്ഷണത്തിലേക്കും ചോക്‌ളേറ്റിലേക്കും ചെറിയ കറുത്ത ഒരുതരം കായ്കള്‍ ചേര്‍ക്കുന്നു. വെസ്റ്റ് ഇന്‍ഡിസിലേക്കും മധ്യ അമേരിക്കയിലേക്കും നടത്തുന്ന സാഹസികയാത്രക്കിടയിലാണ് ഇത് സ്പാനിഷ് സഞ്ചാരികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. തിരക്കിയപ്പോഴാണ് അവര്‍ക്ക് അതിന്റെ രഹസ്യം മനസിലാകുന്നത്. ഭക്ഷണത്തിന് ചൂടും എരിവും നല്‍കാന്‍ വേണ്ടിയാണത്രെ ആ കറുത്ത കായ്കള്‍ ചേര്‍ക്കുന്നത്. അങ്ങനെയാണ് ആ കറുത്ത കായകള്‍ക്ക് അവര്‍ കുരുമുളക് എന്നയര്‍ഥത്തില്‍ പെപ്പര്‍ എന്നു പേര് നല്‍കിയത്. തുടര്‍ന്ന് തങ്ങളുടെ ഭാഷയില്‍ കുരുമുളകിന് പറയുന്ന 'പിമെന്റോ' എന്ന പേരും അവര്‍ ആ കായ്കള്‍ക്ക് നല്കി. 1686 ല്‍ ബ്രിട്ടീഷ് പ്രകൃതിശാത്രജ്ഞനായിരുന്ന ജോണ്‍ റേ ആണ് തന്റെ 'ഹിസ്റ്റോറിക്ക പ്ലാന്റിറം' എന്ന ബൃഹദ് ഗ്രന്ഥത്തില്‍ ഈ കറുത്ത കായമണികള്‍ക്ക് 'സ്വീറ്റ് സെന്റഡ് ജമൈക്കന്‍ പെപ്പര്‍' എന്ന പേരു നല്‍കിയത്. നിരവധി ഭക്ഷ്യവിഭവങ്ങളില്‍ ഉപയോഗിക്കാം എന്നതിനാല്‍ ഇതിനു പുറമേ ഓള്‍ സ്‌പൈസ് എന്നും പേരിട്ടു. കുരുമുളക്, ഗ്രാമ്പൂ, ജാതി, കറുവ തുടങ്ങി വിവിധ സുഗന്ധ വിളകളുടെ സ്വാദും സുഗന്ധവും സമ്മിശ്രമായി കലര്‍ന്നതിനാലാണ് ഇതിനെ 'ഓള്‍സ്‌പൈസ്' എന്നു വിശേഷിപ്പിച്ചത്.

അമേരിക്ക കണ്ടെത്തിയ ക്രിസ്റ്റഫര്‍ കൊളംബസ് തന്റെ രണ്ടാമത്തെ യാത്രക്കിടയില്‍ കരീബിയന്‍ പ്രദേശത്തുവച്ചാണ് ഓള്‍ സ്‌പൈസ് കണ്ടെത്തിയതെന്നും ചരിത്രം പറയുന്നു. യഥാര്‍ഥ കുരുമുളകിന്റെ ചരിത്രം അറിഞ്ഞ് ഹരം കയറിയ കൊളംബസ് ആദ്യമായി ഓള്‍സ്‌പൈസ് കണ്ടപ്പോള്‍ അത് കുരുമുളകാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. യഥാര്‍ഥ കുരുമുളക് കൊളംബസ് അന്നോളം കണ്ടിട്ടുമുണ്ടായിരുന്നില്ല.

പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പുതന്നെ ലാറ്റിന്‍ അമേരിക്കയിലെ മായന്മാര്‍ ഓള്‍സ്‌പൈസ് ഭക്ഷ്യപദാര്‍ഥങ്ങള്‍ക്ക് സ്വാദും സുഗന്ധവും നല്‍കാന്‍ ഉപയോഗിച്ചിരുന്നു. കൂടാതെ മൃതശരീരങ്ങള്‍ സുഗന്ധ തൈലങ്ങള്‍ പൂശി കേടാകാതെ സൂക്ഷിക്കുന്നതിലും ഓള്‍സ്‌പൈസ് പ്രധാന ചേരുവയായിരുന്നു. പ്രാചീന മെക്‌സിക്കോയിലെ അസ്‌ടെക്ക് വര്‍ഗക്കാരാകട്ടെ പ്രധാനമായും തങ്ങളുടെ ചോക്ലേറ്റ് പാനീയത്തിന് സുഗ ന്ധം നല്‍കാനാണ് ഓള്‍സ് പൈസ് ഉപയോഗിച്ചത്. 1601 മുത ല്‍ തന്നെ ഇത് ഏലത്തിനു പകരക്കാരന്‍ എന്ന നിലയ്ക്ക് യൂറോപ്പില്‍ നിന്ന് കയറ്റി അയച്ചിരുന്നു.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോള്‍ ഓള്‍സ് പൈസിന്റെ കമ്പുകള്‍ കൊണ്ടു തീര്‍ത്ത കുട ഉപയോഗിക്കുന്ന തും വാക്കിംഗ് സ്റ്റിക്ക് എടുക്കുന്നതും ഒക്കെ ആളുകള്‍ക്കിടയില്‍ ഹരമായിമാറി. യഥാര്‍ഥത്തില്‍ കരീബിയന്‍ ദ്വീപുകളാണ് ഓള്‍ സ്‌പൈസിന്റെ ജന്മസ്ഥലം. ഇവിടെ നിന്ന് ഒരു പരിധിവരെ ഇത് ക്യൂബ ഉള്‍പ്പെടെയുള്ള ഇതര ദേശങ്ങളിലേക്ക് എത്തിച്ചത് ഇതിന്റെ കായ്കള്‍ സ്വാദോ ടെ ഭക്ഷിച്ച ദേശാടനക്കിളികളായിരുന്നു. പില്‍ക്കാലത്ത് മെക്‌സിക്കോയിലും ഇത് പ്രചരിപ്പിച്ചുവെങ്കിലും ഓള്‍സ്‌പൈസ് കൃഷിയിലും ഉത്പാദനത്തിലും മുമ്പന്തിയില്‍ നില്‍ക്കുന്നത് ജമൈക്കാ തന്നെയാണ്. കാരണം 1509-ല്‍ ആദ്യമായി ഓള്‍സ്‌പൈസ് മരം കണ്ടെത്തിയതിനുശേഷം തുടര്‍ച്ചയായി ഓള്‍സ്‌പൈസ് ഉത്പാദനത്തില്‍ മുന്നില്‍ നിന്നത് ജമൈക്ക ആയിരുന്നു.

സസ്യപരിചയം
കുരുമുളക്, കുരുമുളകുമണി എന്നെല്ലാം അര്‍ഥമുള്ള 'പിമിയെന്റ'എന്ന സ്പാനിഷ് പദത്തില്‍ നിന്നാണ് 'പിമെന്റോയുടെ' പിറവി. ഇംഗ്ലീഷുകാര്‍ ഈ മരത്തെ പിമെന്റോ എന്നും മണികളെ ഓള്‍സ്‌പൈസ് എന്നും വിളിക്കുന്നു. ഒരിക്കല്‍ ഡച്ചുകാരും പോര്‍ച്ചുഗീസുകാരും അധിവസിച്ചിരുന്ന പശ്ചിമഘട്ടത്തിലെ ചില പ്രദേശങ്ങളിലും ഓള്‍സ്‌പൈസ് വളരുന്നുണ്ട്.

നിത്യഹരിത സുഗന്ധവൃക്ഷമാണ് ഓള്‍സ്‌പൈസ്. ഇടത്തരം വലിപ്പം എട്ടു മുതല്‍ 10 മീറ്റര്‍ വരെ ഉയരം. നിവര്‍നം വളരുന്ന സ്വഭാവം. പുറംതൊലിക്ക് ചാരനിറം ആണ്‍-പെണ്‍ വൃക്ഷങ്ങള്‍ കാ ഴ്ചക്ക് സമാനമാണ്. പുഷ്പിക്കുമ്പോള്‍ മാത്രമേ ഇത് ഒരുവേള തിരിച്ചറിയാന്‍ കഴിയൂ. മലയാളത്തിലും തമിഴിലും ഇത് സര്‍വസുഗന്ധി എന്ന പേരില്‍ പ്രസിദ്ധമാണ്. ഇതിന്റെ ഇലകള്‍ക്ക് തുകല്‍ പോലെ കട്ടിയുണ്ട്. സുഗന്ധവാഹിയുമാണ്. കായ്കള്‍ക്ക് പര്‍ പ്പിള്‍ കലര്‍ന്ന കറുപ്പു നിറം. കായ്കള്‍ ഉണക്കിയാണുപയോഗിക്കുക. ഒരു ഗ്രാം തൂങ്ങാന്‍ ഇത്തരത്തില്‍ 13 മുതല്‍ 14 വരെ കായ്കള്‍ വേണം. വളരുന്ന സ്ഥലസ്വഭാവം വിളവെടുക്കുമ്പോഴും സംഭരിക്കുമ്പോഴുമുള്ള കായ്കളുടെ മൂപ്പ് എന്നിവയെ ആസ്പദമാക്കി സര്‍വസുഗന്ധിയുടെ ഗുണമേന്മയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകും.

കൃഷിയറിവുകള്‍

വിത്തുപാകിയാണ് സര്‍വസുഗന്ധിയുടെ തൈകള്‍ മുളപ്പിക്കുക. പഴുത്ത കേടില്ലാത്ത കായ്കള്‍ വിളവെടുത്ത് പരമാവധി മൂന്നാ ഴ്ച വരെ സൂക്ഷിക്കാം. എന്നാല്‍ മൂന്നാഴ്ച കഴിഞ്ഞാല്‍ വിത്തിന്റെ മുളയ്ക്കല്‍ ശേഷി കുറയും. ഒന്‍പതാഴ്ച കഴിഞ്ഞാല്‍ ഇത് പൂര്‍ ണമായും നശിക്കും. ഒരു മീറ്റര്‍ വീതിയിലും സൗകര്യപ്രദമായ നീളത്തിലും എടുക്കുന്ന തടങ്ങളില്‍ 15-20 സെന്റീമീറ്റര്‍ ഉയരത്തില്‍ വിത്തു പാകാം. ഇളകിയ മേല്‍മണ്ണും മണലും കലര്‍ത്തിയാണ് തടങ്ങള്‍ തയാറാക്കേണ്ടത്. പതിനഞ്ചു ദിവസമാകുമ്പോള്‍ വിത്തുകള്‍ മുളയ്ക്കും. ഇത് 40 മുതല്‍ 45 ദിവസം വരെ തുടരും തൈകള്‍ മൂന്നാഴ്ച കഴിഞ്ഞ് പോളിബാഗുകളിലേക്കു മാറ്റാം. ആറുമാസം വളര്‍ച്ചയെത്തിയ തൈകള്‍ ആറു മീറ്റര്‍ അകലത്തില്‍ നടാം. ഏഴു മുതല്‍ 10 വര്‍ഷ ത്തെ വളര്‍ച്ച മതി ചെടികള്‍ പുഷ്പിക്കാന്‍. മരത്തിന് 15-20 വര്‍ഷത്തെ വളര്‍ച്ചയാകുമ്പോഴാണ് മികച്ച വിളവു കിട്ടാന്‍ തുടങ്ങുക.

ഇതിനു പുറമെ കമ്പുകള്‍ മുറിച്ച് വേരുപിടിപ്പിക്കല്‍ ഹോര്‍മോണ്‍ പുരട്ടി നട്ടും വായുവില്‍ പതിവച്ചും അപ്രോ ച്ച് ഗ്രാഫ്റ്റിംഗ് വഴിയും സര്‍വസുഗന്ധിയില്‍ തൈകള്‍ ഉത്പാദിപ്പിക്കാം. ഐബിഎ, എന്‍എഎ പോലുള്ള വേരുപിടിപ്പിക്കല്‍ ഹോര്‍മോണുകള്‍ 2500 പിപി എം വീര്യത്തില്‍ കരിപ്പൊടിയുമായി ചേര്‍ത്ത് ഉപയോഗിക്കുന്നത് സര്‍വസുഗന്ധിയുടെ കമ്പുകളെ വേരുപിടിക്കാന്‍ ഉത്തേജിപ്പിക്കും.
ചില കണക്കുകള്‍
മെക്‌സിക്കോ, ജമൈക്ക, ഗ്വാട്ടിമല എന്നിവരാണ് സര്‍വസുഗന്ധി ഏറ്റവുമധികം ഉത്പാദിപ്പിക്കുകയും കയറ്റി അയയ്ക്കുകയും ചെയ്യുന്ന രാജ്യങ്ങള്‍. എന്നാല്‍ അമേരിക്ക, ജര്‍മ്മനി, യു. കെ, ഫിന്‍ലാന്‍ഡ്, സ്വീഡന്‍, കാന ഡ എന്നിവയാണ് സര്‍വസുഗന്ധി ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍.
അന്താരാഷ്ട്ര നിലവാരമനുസരിച്ച് സര്‍വസുഗന്ധിയുടെ കായ്ക്ക് ഇടത്തരം മുതല്‍ കടുത്ത ബ്രൗണ്‍ നിറം വരെയാകാം. ഒരു ഗ്രാം തുങ്ങാന്‍ 13 കായ്കള്‍ വേണം. ഇവയുടെ പുറം തോല്‍ മൃദു വും ഒരേ്വഭാവമുള്ളതും 6.5 മുതല്‍ 9.5 മില്ലിമീറ്റര്‍ വരെ വ്യാസമുള്ളതാകണം. കൂടാതെ ആസ്വാദ്യകരമായ ഒരു സുഗന്ധവും നിര്‍ബന്ധം.

സുഗന്ധവാഹിയായ കായ്കള്‍
ഉണങ്ങിയ സര്‍വസുഗന്ധി കായ്കളില്‍ സുഗന്ധതൈലം, റെസിന്‍, പ്രോട്ടീന്‍, സ്റ്റാര്‍ച്ച്, വര്‍ണകങ്ങള്‍, ധാതുലവണങ്ങള്‍, ജീവകങ്ങള്‍ മുതലായവ അടങ്ങിയിരിക്കുന്നു. ഫീനോളിക് സംയുക്തങ്ങളായ യുജിനോള്‍, ഐസോയുജിനോള്‍ എന്നിവയ്ക്കു പുറമെ സെസ്‌ക്വിടെര്‍വിന്‍ ഹൈ ഡ്രോകാര്‍ബണ്‍, ബീറ്റ കരിയോഫില്ലിന്‍ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു.

സര്‍വസുഗന്ധിയുടെ ഇലകളിലും കായ്കളിലും നിന്ന് തൈലമെടുക്കാം. ഇലകളില്‍ നിന്നെടുക്കുന്ന തൈലത്തിന് മഞ്ഞകലര്‍ന്ന ബ്രൗണ്‍ നിറവും ഗ്രാമ്പുവിനോട് സമാനമായ ഗന്ധവുമുണ്ട്. കായില്‍ നിന്നെടുക്കുന്ന തൈലത്തിന് ഇളം മഞ്ഞ നിറമാണ്. കുറച്ചുകൂടെ പുതുമയാര്‍ന്ന ഗന്ധമാണിതിന്റെ സവിശേഷത.

ആവിയില്‍ വാറ്റിയാണ് തൈലം വേര്‍തിരിക്കുന്നത്. തൈലം ദഹനസഹായിയാണ്. ശരീരത്തില്‍ പുരട്ടി വ്യാധികള്‍ അകറ്റാന്‍ ഉത്തമം. വാതം, കൈകാല്‍ കോച്ചല്‍, ചുമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗവാസ്ഥകള്‍ക്ക് പരിഹാരം.

ജയന്തനും സര്‍വസുഗന്ധിയും
ഇതര സുഗന്ധവിളഗകളെ പോലെ ഓള്‍സ്‌പൈസ് വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തി വിജയം കൊയ്ത സംരംഭകര്‍ അധികമില്ല. എങ്കിലും ഇനിയും മടിച്ചു നില്‍ക്കുന്നവര്‍ക്കും ഇതിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മാതൃകയാണ് വയനാട് ജില്ലയില്‍ മുട്ടില്‍ എന്ന സ്ഥലത്തെ കെ. ഡി. ജയന്തന്റെ സര്‍വസുഗന്ധിവിജയം. ഏതാണ്ട് മൂന്ന് നൂറ്റാണ്ടു മുമ്പ് കര്‍ണ്ണാടകത്തില്‍ നിന്ന് വയനാട്ടിലേക്ക് കുടി യേറിയ ജൈനമതപാരമ്പര്യമുള്ള കുടുംബത്തിലെ പിന്‍മുറക്കാരനാണ് ജയന്തന്‍ പരമ്പരാഗതമായി ലഭിച്ച 15 ഏക്കര്‍ സ്ഥലത്ത് കുരുമുളക്, കാപ്പി, അടയ്ക്ക തുടങ്ങിയ വിളകള്‍ സമുദ്ധമായി കൃഷി ചെയ്യുന്നു.
കുറേ നാള്‍ മുമ്പ് യാദൃശ്ചികമായി കണ്ടൊരു പരസ്യമാണ് ജയന്തനെ സര്‍വസുഗന്ധിയിലേക്കെത്തിക്കുന്നത്. എന്നതാണ് സര്‍വസുഗന്ധിയുടെ സാധ്യതകള്‍ എന്നു യാതൊരു ധാരണയുമില്ല. എന്തായാലും ഭാഗ്യം പരീക്ഷിക്കുക തന്നെ. അങ്ങനെയാണ് ജയന്തന്‍ വയനാട്ടിലെ മംഗലം കാര്‍പ്പ് എസ്റ്റേറ്റില്‍ നിന്ന് 200 ഗ്രാം പഴുത്ത സര്‍വസുഗന്ധിക്കായ്കള്‍ 1000 രൂപയ്ക്ക് വാങ്ങി തൈകള്‍ തയാറാക്കാന്‍ തുടങ്ങിയത്. ഇിതില്‍ നിന്ന് നല്ല തൈകള്‍ തെരഞ്ഞെടുത്ത് നിലവിലെ വിളകള്‍ക്കിടയില്‍ വീട്ടുവളപ്പില്‍ തന്നെ 7-8 മീറ്റര്‍ ഇടയകലത്തില്‍ നട്ടു.

കുറേ വര്‍ഷത്തെ കാര്‍ത്തിരിപ്പും പരിചരണവും. മരങ്ങള്‍ എല്ലാം ആറു മുതല്‍ 10 മീറ്റര്‍ വരെ ഉയരത്തിലെത്തി. ഇന്നിപ്പോള്‍ പൂര്‍ണവളര്‍ച്ചയെത്തിയ നൂറിലേറെ സര്‍വസുഗന്ധവൃക്ഷങ്ങള്‍ ജയന്തന്റെ തോട്ടത്തിലുണ്ട്. ജൈവകൃഷിരീതിയായതിനാല്‍ സമൃദ്ധമായി ജൈവവളങ്ങള്‍ നല്‍കിയിരുന്നു. യാതൊരു വിധ കീട-രോഗ ശല്യവുമില്ല. അതുകൊണ്ടു തന്നെ കീടനാശിനി പ്രയോഗത്തെക്കുറിച്ച് ആലോചിക്കേണ്ടിയും വന്നില്ല.

തുറസായ സ്ഥലത്ത് വളരാന്‍ ഇഷ്ടപ്പെടുന്ന വിളയാണ് സര്‍വസുഗന്ധി. ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ 10-12 ദിവസം ഇടവിട്ട് തടം നനയോ തളിനനയോ നല്‍കിയാല്‍ മരങ്ങള്‍ ഒരുപോലെ പുഷ്പിക്കുകയും കായ്കള്‍ ഏതാണ്ട് ഒരേ സമയത്ത് പാകമാകുകയും ചെയ്യും.

മേയ് ആദ്യം കായ്കള്‍ വിളവെടുക്കാന്‍ തയാര്‍. 70-80 ശതമാനം മൂപ്പെത്തിയ പച്ചക്കായ്കളാണ് വിളവെടുക്കുക. സാധാരണയായി ഒരു കുലയില്‍ ഒന്നോ രണ്ടോ കായ്കള്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ വിളവെടുക്കാറായി എന്ന് മനസിലാക്കാം. സര്‍വസുഗന്ധിയുടെ കാര്യത്തില്‍ വിളവെടുപ്പു സമയത്തിന് പ്രത്യേക പ്രാധാന്യമുണ്ട് എന്നോര്‍ക്കുക.

മരത്തിന്റെ ചുവട്ടില്‍ വലിയ പായോ ഷീറ്റോ വിരിക്കണം. മരത്തിലേക്ക് ഏണി ചാരി അതില്‍ നിന്നുകൊണ്ടാണ് കൈകൊണ്ടുതന്നെ ചില്ലകളോടു ചേര്‍ത്ത് കുലകള്‍ പൊട്ടിക്കുക. ഒരാള്‍ക്ക് ഒരു ദിവസം 40 കിലോ വരെ കായ്കള്‍ വിളവെടുക്കാന്‍ സാധിക്കും. സാധാരണ ഒരു മരത്തില്‍ നിന്ന് ഒരു വിളവെടുപ്പു മാത്രമേ ഒരു വര്‍ഷം ഉണ്ടാകാറുള്ളു. അപൂര്‍വം ചില വൃക്ഷങ്ങള്‍ രണ്ടുതവണ വിളവ് തരാറുമുണ്ട്. ജയന്തന് തന്റെ തോട്ടത്തിലെ സര്‍വസുഗന്ധിവൃക്ഷങ്ങളില്‍ നിന്ന് ശരാശരി 130 കിലോ പച്ചക്കായ്കള്‍ കിട്ടാറുണ്ട്. ഒരു മരത്തില്‍ നിന്ന് 15 കിലോ വരെ പച്ചക്കായ്കളും.

കായ്കള്‍ വിളവെടുത്തയുടന്‍ ഉണക്കണം. അല്ലെങ്കില്‍ അവ അഴുകി മേന്മ കുറയും, വെയിലത്ത് പായില്‍ നിരത്തി ഉണക്കാം. മൂന്നു നാലു ദിവസം വെയിലത്തുണങ്ങിയാല്‍ 10-12 ശതമാനം വരെ ഈര്‍പ്പനിലയിലേക്കെത്തും. ഏലക്ക ഉണക്കാന്‍ ഉപയോഗിക്കുന്ന യന്ത്രങ്ങളുപയോഗിച്ച് 16 മണിക്കൂര്‍ നേരം കൊണ്ടും സര്‍വസുഗന്ധിയുടെ കായ്കള്‍ ഉണക്കാം. ഉണങ്ങിയ കുലകളില്‍ നിന്ന് കായ്കള്‍ വേര്‍പെടുത്തിയെടുക്കും.

സീസണ്‍ അനുസരിച്ച് കിലോ യ്ക്ക് 800 മുതല്‍ 1200 രൂപ വരെ നിരക്കിലാണ് കായ്കള്‍ വില്‍ക്കുന്നത്. തണ്ടോടുകൂടിയ കായ്കള്‍ക്ക് കിലോയ്ക്ക് 150 രൂപ നിരക്കിലാണ് വില. കായ്കള്‍ നന്നായുണങ്ങിക്കഴിഞ്ഞാല്‍ ഉടനെ വിറ്റു പോയില്ലെങ്കിലും കൈനഷ്ടം വരാറില്ല. ഗുണത്തില്‍ യാതൊരു കുറവും വരാതെ ഇത് രണ്ടുവര്‍ഷം വരെ സൂക്ഷിച്ചു വയ്ക്കാന്‍ കഴിയുന്നു. കൂടാതെ സര്‍വസുഗന്ധിയുടെ ഇലകള്‍ക്കും ഡിമാന്‍ഡുണ്ട്. പാതിയുണങ്ങിയ ഇലകള്‍ക്ക് കിലോയ്ക്ക് 70-80 രൂപ വരെ കിട്ടും.

വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കൂടാതെ പ്രാദേശികമായുള്ള സുഗന്ധവിള വ്യാപാരികളാണ് ജയന്തനില്‍ നിന്ന് ഉത്പന്നം വാങ്ങുന്നത്. ഈരാറ്റുപേട്ട, കോട്ടയം ഭാഗങ്ങളില്‍ നിന്നും സര്‍വസുഗന്ധി വാങ്ങുക പതിവുണ്ട്. ഉത്തരേന്ത്യന്‍ വിപണിയിലേക്ക് പോകുന്ന സര്‍വസുഗന്ധി, മസാലപ്പൊടി, കറിപ്പൊടി വ്യവസായങ്ങളില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നു.

കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ഭാരതീയ സുഗന്ധവിളഗവേഷണ കേന്ദ്രത്തിന്റെ സമയോചിതമായ ഇടപെടല്‍ ജയന്തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ കണ്ടെത്താന്‍ ഉപകരിച്ചു. ജയന്തന്റെ വിജയകഥ കണ്ടറിഞ്ഞ് ഇന്ന് അമ്പലവയല്‍, മാനന്തവാടി, മേപ്പാടി, വൈത്തിരി, പുല്‍ പ്പള്ളി തുടങ്ങി വിവിധ സ്ഥലങ്ങളിലെ കര്‍ഷകര്‍ സര്‍വസുഗന്ധികൃഷിയിലേക്ക് വന്നു കഴിഞ്ഞു. തന്റെ നഴ്‌സറിയില്‍ നിന്ന് നല്ല സര്‍വസുഗന്ധിതൈകള്‍ ജയന്തന്‍ കര്‍ഷകര്‍ക്ക് നല്‍കുന്നുമുണ്ട്.

സുരേഷ് മുതുകുളം
പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (റിട്ട.)
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ഫോണ്‍: 94463 06 909.

പ്രാവുകള്‍ക്ക് കരുതല്‍; രോഗങ്ങളില്‍ നിന്ന്

ഓമനയായും അലങ്കാരത്തിനും പല ഇനങ്ങളില്‍പ്പെട്ട ഫാന്‍സി പ്രാവുകളെ വളര്‍ത്തുന്നവരുടെ സംഖ്യ ഏറുകയാണ്. എന്നാല്‍ ഈ പ്രാവുകളുടെ മുഖ്യശത്രു ആരോഗ്യപ്രശ്‌നങ്ങളാണ്. അതിനാല്‍ തന്നെ രോഗങ്ങളെക്കുറിച്ചറിയാനും പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കാനും കൃത്യമായ ചികിത്സ നല്‍കാനും പ്രാവു വളര്‍ത്തുന്നവര്‍ ശ്രദ്ധിക്കണം. ഫാന്‍സി പ്രാവുകളെ എന്നും കുറച്ചുനേരമെങ്കിലും നിരീക്ഷിക്കുന്നതു നന്നായിരിക്കും. പ്രഭാതത്തില്‍ ഭക്ഷണം കൊടുക്കുമ്പോള്‍ പറന്നിറങ്ങി വന്നു തിന്നാത്തവയെ പ്രത്യേകം ശ്രദ്ധിക്കണം. ഏതൊരു രോഗത്തിന്റെയും പ്രഥമ ലക്ഷണമാണ് തൂങ്ങിയിരിക്കല്‍. എന്നാല്‍ തൂങ്ങിയിരിക്കാതെയുള്ള രോഗങ്ങളും ഉണ്ട്.

സാല്‍മണെല്ലോസിസ്

പ്രാവുകളില്‍ ഏറ്റവും കൂടുതല്‍ മരണം വരുത്തിവയ്ക്കുന്ന ഒരു ബാക്ടീരിയല്‍ അസുഖമാ ണിത്. ഭക്ഷണപദാര്‍ഥങ്ങളില്‍ കൂടിയും വായു മലിനീകരണം വഴിയും പിടപ്രാവുകളില്‍ നിന്ന് മുട്ടയിലേക്കും അവിടെ നിന്ന് മുട്ടവിരിഞ്ഞുണ്ടാകുന്ന കുഞ്ഞങ്ങളിലേക്കും ഇതിന്റെ അണുക്കള്‍ പ്രവഹിക്കാം. അസുഖലക്ഷണങ്ങളില്‍ നിന്ന് മുക്തി നേടിയാ ലും ചില പ്രാവുകള്‍ ഇതിന്റെ അണുവാഹകര്‍ ആയി നില്‍ക്കും. അത് മറ്റു പ്രാവുകളിലേക്ക് അസു ഖം പകര്‍ത്തുകയും ചെയ്യും. തീവ്രത കൂടിയ രീതിയിലുള്ള അസുഖം സാധാരണയായി കു ഞ്ഞുങ്ങളെയും കുറഞ്ഞ രീതിയിലുള്ള അസുഖം വലിയ പ്രാവുകളെയും ബാധിക്കും. കുഞ്ഞുങ്ങളില്‍ വളരെ ശക്തമായ പച്ചകലര്‍ന്ന വയറിളക്കം ഉണ്ടാകും. വലിയ പ്രാവുകളില്‍ ഇത് സാധാരണയായി സന്ധികളെയും ചിറകുകളെയും ബാധിക്കുന്നതുകൊണ്ട് നടക്കാനോ പറക്കാനോ ബുദ്ധിമുട്ട് കാണിക്കാം.

ചിലപ്പോള്‍ മുട്ടയ്ക്കുള്ളില്‍ വച്ചോ, ജനിച്ച് ഉടന്‍ തന്നെയോ കുഞ്ഞുങ്ങള്‍ക്ക് മരണം സംഭവിക്കാം. പാരാമിക്‌സോ വൈറസും രോഗാണുക്കളും ഇതേ രീതിയിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുന്നതു കൊണ്ട് സംശയം ഉള്ള സാചര്യങ്ങളില്‍ ഒരു വിദഗ്ധ ലാ ബോറട്ടറിയില്‍ വിസര്‍ജ്യ വസ്തുക്കള്‍ പരിശോധന നടത്തണം. ക്ലോറാംഫിനിക്കോള്‍, ആംപിസിലിന്‍ തുടങ്ങിയ മരുന്നുകള്‍ 10 മുതല്‍ 14 ദിവസം വരെ ഉള്ളിലേക്ക് നല്‍കുന്നത് രോഗശമനത്തിനു നല്ലതാണ്. എല്ലാ പ്രാവുകളെയും ഒരുമിച്ച് ചികിത്സിക്കുന്നതാണ് നല്ലത്. ഇടയ്ക്ക് പരിശോധന നടത്തി രോഗവാഹകരെ കണ്ടുപിടിച്ച് നശിപ്പിക്കുന്ന തോടൊപ്പം തന്നെ മറ്റുള്ളവയ്ക്ക് രോഗപ്രതിരോധ മരുന്നുകള്‍ നല്‍കുന്നതും രോഗം നിയന്ത്രിക്കാന്‍ ഗുണപ്രദമാണ്.

മലേറിയ
ഹിമോപ്രോട്ടിയസ് എന്ന വിഭാഗത്തില്‍പ്പെടുന്ന ഒറ്റകോശജീവിയാണ് ഈ അസുഖം ഉണ്ടാക്കുന്നത്. ഭക്ഷണം കഴിക്കാതെ തൂങ്ങിപ്പിടിച്ചിരിക്കുക, കഴുത്ത് പിരിയ്ക്കുക തുടങ്ങിയവയാണ് ഇതിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. പ്രാവിന്റെ രക്തപരിശോധനയിലൂടെ ഈ രോഗാണുവിനെ തിരിച്ചറിയാന്‍ സാധിക്കും. ക്ലോറോക്വിന്‍ അടങ്ങിയ ഔഷധം വെള്ളത്തില്‍ കലക്കി മൂന്നു മുതല്‍ അഞ്ചു ദിവസംവരെ കൊടുക്കുകയാണെങ്കില്‍ ഈ രോഗത്തെ നിയന്ത്രിക്കാം.

പരാദരോഗങ്ങള്‍

ഉരുണ്ട വിരകളും, നാട വിരകളും പ്രാവുകളില്‍ കാണാറുണ്ടെങ്കിലും നാടവിരബാധ താരതമ്യേന വളരെ കുറവാണ്. അസുഖത്തിന്റെ ആരംഭത്തില്‍ ഭക്ഷണത്തോടുള്ള ആര്‍ത്തി കാണിക്കും. പിന്നീട് അതു കുറഞ്ഞ് തീരെ ഭക്ഷണമെടുക്കില്ല. വയറിളക്കം, തൂക്കം കുറയുക, തൂവലുകളുടെ ഭംഗി നഷ്ടപ്പെടുക എന്നീ ലക്ഷണങ്ങളും കാണിക്കാം. വിസര്‍ജ്യ വസ്തുക്കള്‍ സൂക്ഷ്മദര്‍ശിനിയില്‍ കൂടി പരിശോധിച്ചാല്‍ ഏത് വിരമൂലമാണ് അസുഖമെന്ന് കണ്ടുപിടിക്കാനാകും. എല്ലാ പ്രാവുകള്‍ക്കും ഒരുമിച്ച് വിരമരുന്ന് നല്‍കുന്നതായിരിക്കും എപ്പോഴും നല്ലത്.

സാധാരണ പ്രാവുകളില്‍ കണ്ടുവരുന്ന ശ്വാസകോശ സംബന്ധമായ ഒരു അസുഖമാണ് കിളലരശേീൗ െഇമമേൃൃവ. വിവിധയിനം വൈറസുകളും, ബാക്ടീരിയകളും മൂലവും ശ്വാസകോശ രോഗങ്ങളുണ്ടാകാം. ചില അണുക്കള്‍ സ്വതവേ ശരീരത്തില്‍, പ്രത്യേകിച്ച്, ശ്വാസകോശത്തില്‍ കാണപ്പെടുന്നു. (ഉദാ: പാസ്ചുറെല്ലാ ബാക്ടീരിയകള്‍) മറ്റു ചിലത് വൃത്തിഹീനമായ അന്തരീക്ഷത്തില്‍ നിന്നും ശരീരത്തില്‍ കടന്ന് രോഗം ഉണ്ടാകാം. ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി യെ ബാധിക്കുന്ന വൈറസുകള്‍, മൈക്കോപ്ലാസ്മ വിഭാഗത്തില്‍ പ്പെട്ട അണുക്കള്‍എന്നിവ പിടിപെടുമ്പോള്‍ സാധാരണ ശരീരത്തില്‍ കാണുന്ന പാസ്ചുറെല്ലാ, കോക്കൈ, കോളി ബാക്ടീരിയ തുടങ്ങിയവയുടെ അനുപാതം കൂടുകയും അവ ശ്വാസനാളിയില്‍ പറ്റിപ്പിടിച്ച് പെരുകി അസുഖം ഉണ്ടാക്കുകയും ചെയ്യുന്നു. ഇ തോടൊപ്പം തന്നെ വേണ്ടത്ര വായു സഞ്ചാരമില്ലാത്ത കൂടുകളില്‍ പാര്‍പ്പിക്കല്‍, അന്തരീക്ഷ ത്തിലെ പൊടിപടലങ്ങള്‍ തുടങ്ങിയവയും പ്രതിരോധശക്തിയെ പ്രതികൂലമായി ബാധിക്കുന്നു.

ശക്തമായ തുമ്മല്‍, മൂക്കില്‍ നിന്ന് ആദ്യം വെള്ളം പോലെയും പിന്നീട് അസുഖം കൂടുംതോറും, മഞ്ഞ കലര്‍ന്ന ബ്രൗണ്‍ നിറത്തോടുകൂടിയും സ്രവങ്ങള്‍ ഒലിക്കുക, ഭക്ഷണത്തോടുള്ള വിരക്തി, പനി, പറക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് രോഗാരംഭ ദശയിലെ ലക്ഷണങ്ങള്‍. വായ് തുറന്ന് നോക്കിയാല്‍ വായില്‍ കഫം പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം. വളരെ മോശമായ സാഹചര്യത്തില്‍ അസുഖം ശ്വാസകോശത്തേയും ബാധിക്കും. രോഗമുള്ളവയെ മാറ്റി പാര്‍പ്പിക്കുകയും ചികിത്സിക്കുകയും വേണം. റ്റൈലോസിന്‍, ക്ലോര്‍ ടെട്രാസൈക്ലിന്‍ തുടങ്ങിയ മരുന്നുകള്‍ ഇതിന് പ്രതിവിധിയായി ഉപയോഗിക്കാം. കുടിക്കുവാനുള്ള വെള്ളത്തില്‍ മരുന്ന് കലക്കി കൊടുക്കാവുന്നതാണ്.

കോക്‌സീഡിയോസിസ്

ഐമേറിയ ജനുസില്‍പ്പെട്ട ഏകകോശ ജീവികളാണ് ഈ അസുഖം പ്രാവുകളില്‍ ഉണ്ടാക്കുന്നത്. തീറ്റയില്‍ക്കൂടി ഇതിന്റെ അണുക്കള്‍ പ്രാവുകളുടെ കുടലില്‍ എത്തുകയും ഏകദേശം നാലു മുതല്‍ ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ അത് കുടലിന്റെ ശ്ലേഷ്മസ്തരത്തെ നശിപ്പിക്കുകയും പ്രാവുകള്‍ അസുഖ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യുന്നു. സാധാരണയായി രണ്ട് രീതിയിലുള്ള അസുഖമാണ് കണ്ടു വരുന്നത്. 1) ഒരു രോഗലക്ഷണവും കാണിക്കാത്ത അവസ്ഥ. 2) പ്രകടമായ രോഗലക്ഷണങ്ങള്‍ കാണിക്കുന്ന അവസ്ഥ. പച്ച കലര്‍ന്ന ചിലപ്പോള്‍ ചുവപ്പ് രാശിയോടുകൂടിയ ദുര്‍ഗന്ധം വമിക്കുന്ന വയറിളക്കമാണ് ഇതിന്റെ പ്രധാന ലക്ഷണം. തൂങ്ങി നില്‍ക്കുക, ചിറകുകള്‍ കൂട്ടിപ്പിടിച്ചിരിക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ ലക്ഷണങ്ങളും ചില പ്രാവുകള്‍ കാണിക്കും. വിസര്‍ജ്യ വസ്തുക്കള്‍ സൂക്ഷ്മദര്‍ശിനിയില്‍ കൂടി പരിശോധിച്ചാല്‍ ഇവയുടെ അണുക്കളെ കണ്ടുപിടിക്കാന്‍ കഴിയും സള്‍ഫാ, സള്‍ഫാട്രൈമിതോപ്രിം തുടങ്ങിയ ഔഷധങ്ങള്‍ വെള്ളത്തില്‍ ചേര്‍ത്തു കൊടുക്കുന്നത് നല്ലതാണ്.

കാങ്കര്‍ (വായ്പുണ്ണ്)

ട്രൈക്കോമോണസ് ഗാലിനേ എന്ന ഇനത്തില്‍പ്പെടുന്ന ഒരു ഏകകോശ ജീവിയാണ് ഈ അസുഖം ഉണ്ടാക്കുന്നത്. പീജിയന്‍ മില്‍ക്കില്‍ കൂടിയാണ് ഈ രോഗം കുഞ്ഞുങ്ങളിലേക്ക് ബാധിക്കുന്നത്. ശാരീരിക ക്ഷീണം, പറക്കാനുള്ള ബുദ്ധിമുട്ട്, ചെറിയ തോതിലുള്ള വയറിളക്കം, തൊണ്ടയില്‍ ചുവപ്പു നിറം തുടങ്ങിയ ലക്ഷണങ്ങളാണ് പ്രാരംഭദശയില്‍ കാണുന്നത്. അസുഖം കൂടുംതോറും മഞ്ഞ കലര്‍ന്ന ബട്ടര്‍ (ചീസ്) ആകൃതിയിലുള്ള ഒരു തടിപ്പ് വായുടെ ഉള്‍ഭാഗത്ത് പ്രത്യക്ഷപ്പെടുന്നു. ഇതെടുത്ത് സൂക്ഷ്മദര്‍ശിനിയില്‍ കൂടി നോക്കിയാല്‍ ട്രൈക്കോമോണസ് എന്ന ഒറ്റകോശ ജീവിയെ കാണാന്‍ പറ്റും. മെട്രാനിഡാസോള്‍ അടങ്ങിയ മരുന്നുകള്‍ കൊടുക്കുന്നതും ലേപനം ചെയ്യുന്നതും വളരെ ഫലപ്രദമായി കണ്ടെത്തിയിട്ടുണ്ട്. മുട്ട വിരിയുന്നതിന് അഞ്ചു ദിവസം മുമ്പ് തള്ളപ്രാവുകള്‍ക്ക് ഇതിനെതിരായുള്ള ചികിത്സ നല്‍കുന്നത് കുഞ്ഞുങ്ങളെ ഈ രോഗത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ സാധിക്കും.

കോളിബാസില്ലോസിസ്

കോളിഫോം ഗ്രൂപ്പില്‍പ്പെടുന്ന ബാക്ടീരിയയാണ് ഈ അസുഖം പ്രാവുകളില്‍ ഉണ്ടാക്കുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്നും, വായുവില്‍ കൂടിയും ഭക്ഷണ പദാര്‍ഥങ്ങളില്‍ക്കൂടിയും ഈ അണുക്കള്‍ ദഹനേന്ദ്രിയത്തില്‍ എത്തും. അവിടെ വളര്‍ന്ന് പെരുകി വളരെ ശക്തമായ വയറിളക്കം ഉണ്ടാക്കുന്നു. ചിലപ്പോള്‍ ഈ അണുക്കള്‍ രക്തത്തില്‍ പ്രവേശിച്ച് ആന്തരാവയങ്ങളിലെ ത്തി മറ്റസുഖങ്ങളും ഉണ്ടാക്കുന്നു. ചിറകുകള്‍ അലങ്കോലപ്പെട്ടിരിക്കുക, വാല് താഴ്ത്തി പിടിക്കുക, ഭക്ഷണത്തോടുള്ള വിര ക്തി, ശരീരം ക്ഷീണിച്ചു വരിക. തുടങ്ങിയവയാണ് മറ്റു ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടാ ല്‍ ഉടന്‍ തന്നെ ക്ലോറോംഫിനിക്കോള്‍, ആംപിസിലിന്‍ അല്ലെങ്കില്‍ ഫുറാസോളിഡോണ്‍ തുടങ്ങിയ ഔഷധങ്ങള്‍ നല്‍കിയാല്‍ രോഗം നിയന്ത്രിക്കാന്‍ പറ്റും.

പാസ്ച്ചുറല്ലോസിസ്

എവിയന്‍ കോളറ എന്ന പേരിലും ഈ അസുഖം അറിയപ്പെടുന്നുണ്ട്. പ്രാവുകളുടെ ശ്വസനേന്ദ്രിയത്തില്‍ പ്രത്യേകിച്ചും മുക്കിലും തൊണ്ടക്കുഴിയിലും കാണുന്ന പാസ്ചുറല്ല മള്‍ട്ടോസിഡ, സെപ്റ്റിക്ക എന്നീ അണുക്കള്‍, ഏതെങ്കിലും കാരണവശാല്‍ പ്രാവുകളുടെ രോഗപ്രതിരോധശക്തി കുറയ്ക്കുമ്പോള്‍, ഏവിയന്‍ കോളറ എന്ന അസുഖം ഉണ്ടാക്കുന്നു. രോഗലക്ഷങ്ങള്‍ ഒന്നും പ്രകടമാക്കാതെ പെട്ടെന്നുള്ള മരണമാണ് മുഖ്യലക്ഷണം. സംശയമുള്ള സാഹചര്യത്തില്‍ രക്തമെടുത്ത് പരിശോധിച്ച് അമോക്‌സിസിലിന്‍, സള്‍ഫാ, ടെട്രാസൈക്കിളിന്‍ തുടങ്ങിയ മരുന്നുകള്‍ നല്‍കുന്നത് നല്ലതാണ്.

ഓര്‍ണിത്തോസിസ് (സിറ്റക്കോസിസ്)

പ്രാവുകളെപ്പോലെതന്നെ മറ്റ് പക്ഷികളെയും, മനുഷ്യനെ പോലും ബാധിക്കുന്ന ഒരു രോഗമാണിത്. ഇതിനെ ജന്തുജന്യരോഗത്തിന്റെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. ക്ലമിഡോഫില ജനുസില്‍പ്പെട്ട ഈ അണുക്കള്‍ വായു, ഭക്ഷണം, വെള്ളം, വിസര്‍ജ്യ വസ്തുക്കള്‍ എന്നിവയില്‍ക്കൂടി ശരീരത്തില്‍ പ്രവേശിക്കുന്നു.

തീവ്രത കൂടിയ രീതിയിലുള്ള അസുഖം കുഞ്ഞുങ്ങളിലും, കുറഞ്ഞവ സാധാരണയായി പ്രായപൂര്‍ത്തിയായ പ്രാവുകളിലുമാണ് കണ്ടു വരുന്നത്. കുഞ്ഞുങ്ങളില്‍ ഇത് ശ്വാസം വിടുമ്പോള്‍ പതിവില്ലാത്ത തരത്തിലുള്ള ശബ്ദം ഉണ്ടാക്കുക, കണ്ണുകള്‍ രണ്ടും ചുവന്ന് തുടുത്തിരിക്കുക, കഫത്തോടുകൂടിയുള്ള വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍, വലിയ പ്രാവുകളില്‍ ഇത് പറയത്തക്ക ലക്ഷ ണമൊന്നും കാണിക്കുന്നില്ല. എന്നാലും അസുഖത്തില്‍ നിന്ന് രക്ഷപ്പെട്ടു കഴിഞ്ഞാല്‍ ഇവര്‍ അണുവാഹകരായി പ്രവര്‍ത്തിക്കുന്നതുകൊണ്ട് മറ്റ് കുഞ്ഞു പ്രാവുകള്‍ക്കും, എന്തിന് മനുഷ്യര്‍ക്കു പോലും ആപത്കരമാ ണ്. ക്ലോര്‍ടെട്രാസൈക്ലിന്‍, ഡോ ക്‌സിസൈക്കിളിന്‍ അടങ്ങിയ മരുന്നുകള്‍ രണ്ടു മുതല്‍ മൂന്നാഴ്ചവരെ നല്‍കുന്നത് രോഗപ്രതിവിധി ആണ്.

യങ്ങ് ബേഡ് സിക്ക്‌നെസ്

വൈറസ്, ബാക്ടീരിയ, പ്രോ ട്ടോസോവ തുടങ്ങിയവയുടെ ഒരു സമ്മിശ്രം ആണ് ഈ അസുഖം ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ചികിത്സയും വളരെ ബുദ്ധിമുട്ടുള്ളതാണ്. തള്ളപ്പക്ഷിയില്‍ നിന്നും കുഞ്ഞുങ്ങളെ മാറ്റിപ്പാര്‍പ്പിക്കുക, പുതിയ പ്രാവുകളെ കൊണ്ടുവരുക, രോഗപ്രതിരോധ കുത്തിവയ്പുകള്‍, ഉഷ്ണം, ചെറിയ പ്രായത്തിലുള്ള പരിശീലനം ഒക്കെ ഈ അസുഖം ഉണ്ടാക്കുവാനുള്ള ഹേതുക്കള്‍ ആണ്. ഈ അസുഖവും രണ്ടു തരത്തിലുണ്ട്. 1) രോഗലക്ഷണം ഒന്നും കാണിക്കാതെ പെട്ടെന്നു ചാവുക, 2) ചിറക് ഉയര്‍ത്തിപ്പിടിച്ച് കൂനിക്കൂടി ഇരിക്കുക, ഭക്ഷണത്തോടുള്ള വിരക്തി, തീറ്റസഞ്ചി വീര്‍ത്തു വരിക, തൂക്കക്കുറവ്, പച്ച കലര്‍ന്ന മഞ്ഞ നിറത്തിലു ള്ള വയറിളക്കം, ഛര്‍ദ്ദി എന്നീ രോഗലക്ഷണങ്ങള്‍ കാണിച്ച് ഏകദേശം മൂന്ന് മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ ചത്തുപോകുന്നു. പ്രത്യേക മരുന്നുകളോ പ്രതിരോധ മരുന്നുകളോ ഇല്ലെങ്കിലും വിവിധതരം ആന്റിബയോട്ടിക്കുകളുടെ പ്രയോഗം ഉപകാരപ്രദമായി കാണാറുണ്ട്.

പാരമിക്‌സോ വൈറസ് രോഗം

കോഴി വസന്തപോലുള്ള ഒരു അസുഖമാണിത്. ഭക്ഷണ പദാര്‍ഥത്തില്‍ കൂടിയും വായുവില്‍ കൂടിയും രോഗാണു ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ 3-21 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നു. ചിലപ്പോള്‍ രോഗാണുക്കള്‍ കണ്ണ്, മൂക്ക്, വായ തുടങ്ങിയവയിലും ശ്ലേഷ്മ സ്തരത്തില്‍ കൂടെയും ശരീരത്തില്‍ പ്രവേശിക്കാം. ഏകദേശം 30 ശതമാനത്തോളം പ്രാവുകള്‍ ചികിത്സ ഒന്നും നല്‍കാതെ തന്നെ രക്ഷപ്പെടാറുണ്ട്. ധാരാളം വെള്ളം കുടിക്കുക, ഭക്ഷണം കഴിക്കാതിരിക്കുക, ശാരീരിക ക്ഷീ ണം, കാലുകള്‍ക്ക് തളര്‍ച്ച, കഴു ത്ത് പിരിക്കുക, ശരീരം ചലിപ്പിച്ചു കൊണ്ടിരിക്കുക, പുറകോട്ട് നടക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ച് 3-4 ദിവസങ്ങള്‍ ക്കുള്ളില്‍ ചത്തുപോകുന്നു. രക്ത പരിശോധനയിലൂടെ ഈ രോഗം സ്ഥിരീകരിക്കാം. പ്രത്യേക ചികിത്സയൊന്നും ഇല്ലെങ്കിലും ആന്റിബയോട്ടിക്കുകളും, വൈറ്റമിന്‍ അടങ്ങിയ ഗുളികകളും രോഗപ്രതിരോധശക്തി കൂടുവാന്‍ നല്ലതാണ്. രോഗപ്രതിരോധ കുത്തിവയ്പുകള്‍ എടുക്കുന്നത് രോഗം വരാതിരിക്കാന്‍ നല്ലതാണ്.

വസൂരി

പ്രാവുകളില്‍ പ്രത്യേകിച്ചും കുഞ്ഞുങ്ങളില്‍, ചൂട് കാലത്തിന്റെ ആരംഭത്തോടെ കണ്ടുവരാറുള്ള ഒരു രോഗമാണിത്. രോഗമുള്ള പ്രാവുകളുമായുള്ള സമ്പര്‍ക്കം മൂലമാണ് ഈ രോഗം പകരുന്നത്. മനുഷ്യനെയോ മറ്റ് സസ്തനികളെയോ ഇത് ബാധിക്കാറില്ല. രണ്ട് രീതിയില്‍ ഈ അസുഖം പ്രത്യക്ഷപ്പെടാം. 1) തൊലിപ്പുറത്തെ ബാധിക്കുന്നത്- പ്രത്യേകിച്ച് കണ്ണ്, ചുണ്ട്, വായു ടെ ഇരുവശങ്ങളിലും പഴുപ്പ് നിറഞ്ഞ വ്രണം ഉണ്ടാകുന്നു. ചിലപ്പോള്‍ അത് പൊട്ടിയൊലിച്ച് ഉണങ്ങിപ്പിടിച്ചിരിക്കും. 2) തീറ്റ സഞ്ചിയുടെയും അന്നനാളത്തിന്റെയും ശ്ലേഷ്മ സ്തരത്തോട് പറ്റിപ്പിടിച്ച് ചില വ്രണങ്ങള്‍ ഉണ്ടാകുകയും ഇത് അവയുടെ ഭക്ഷണം കഴിക്കലിനേയും, ശ്വാസോച്ഛ്വാസത്തേയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ലക്ഷണങ്ങള്‍ തുടങ്ങിക്കഴിഞ്ഞാല്‍ രോഗം ചിലപ്പോള്‍ 3-4 ആഴ്ച മുതല്‍ മാസങ്ങളോളം നിലനില്‍ക്കാം.

വ്രണങ്ങള്‍ കഴുകി തുടച്ച് വൃത്തിയാക്കി ആന്റിബയോട്ടിക്കുകളോ, പോവിഡോണ്‍ അയഡിന്‍ അടങ്ങിയ ലേപനങ്ങളോ പുരട്ടുക. ക്ലോര്‍ ടെട്രാസൈക്കിളിന്‍, വൈറ്റമിന്‍ തുടങ്ങിയവ വെള്ളത്തില്‍ ചേര്‍ത്ത് കൊടുക്കുന്നത് വ്രണങ്ങള്‍ ഉണങ്ങാന്‍ നല്ലതാണ്. പ്രതിരോധ കുത്തിവയ്പുകള്‍ എടുത്ത് ഈ അസുഖം വരാതെ നോക്കുന്നതാണ്, വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത്. രോഗം ഏത് തന്നെയായാലും ഒരു വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശവും മരുന്നുകളും തുടക്കത്തിലേ അനിവാര്യമാണ്.

ഡോ. സാബിന്‍ ജോര്‍ജ്
ഫോണ്‍:- 94462 03839

റബറിന് നിലമൊരുക്കാം, ചെലവു കുറച്ച്

ഒരേക്കറില്‍ 170 - 200 റബര്‍ത്തൈകള്‍ നടാം. ഇടവിളകള്‍ കൂടുതല്‍ കാലം കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്, റബര്‍ ഗവേഷണകേന്ദ്രം അടുത്തിടെ ശിപാര്‍ശ ചെയ്ത നടീല്‍ രീതി സ്വീകരിക്കാം. അതായത് റബര്‍നിരകളെ രണ്ടുനിരകള്‍ വീതമുള്ള ജോഡികളായി കണക്കാക്കുന്നു. ഓരോ ജോഡിയിലേയും രണ്ടുനിരകള്‍ തമ്മില്‍ അഞ്ചു മീറ്ററും ഇതിലെ തൈകള്‍ തമ്മില്‍ 3. 2 മീറ്ററും അകലം നല്‍കുന്നു. രണ്ടു ജോഡി നിരകള്‍ തമ്മില്‍ ഒമ്പത് മീറ്ററും അകലം നല്‍കണം. ഈ സ്ഥലത്ത് സൂര്യപ്രകാശം കൂടുതല്‍കാലം ലഭ്യമായതിനാല്‍, ഇടവിളകള്‍ ദീര്‍ഘകാലം കൃഷി ചെയ്യാന്‍ പറ്റും. ഈ രീതിയില്‍ ഒരു ഹെക്ടറില്‍ 440 തൈകള്‍ നടാം.

ഇടയകലം അയാളപ്പെടുത്തിയ ചരടുപയോഗിച്ച് കൃത്യമായി ലൈനിംഗ് നടത്തിവേണം നിരപ്പുതട്ടുകളും കുഴികളും എടുക്കാന്‍. പരമാവധി ഇടവിളകൃഷിചെയ്ത് ആദായമെടുക്കുന്നതിന് ലൈനിംഗ് സഹായിക്കും.

നിരപ്പു തട്ടുകള്‍

റബര്‍കൃഷി ചെയ്യുന്നത് കൂടു തലും ചെരിവുള്ള സ്ഥലങ്ങ ളിലാണ്. അവിടെ നിരപ്പുതട്ടുകള്‍ എടുത്തു വേണം തൈ നടാന്‍. നിരപ്പുതട്ടുകള്‍ എടുക്കുന്നത് കോണ്ടൂര്‍ലൈനില്‍ ആയിരി ക്കണം. മണ്ണും ജലവും സംരക്ഷി ക്കപ്പെടുന്നതിനും തൈകളുടെ പരിപാലന ജോലി കള്‍ എളുപ്പമാ ക്കുന്നതിനും തോട്ടത്തിലൂടെ യു ള്ള നടത്തം ആയാസരഹിതമാ ക്കാനും ഇതു സഹായിക്കും.

നിരപ്പുതട്ടുകള്‍ക്ക് 120 മുതല്‍ 150 വരെ സെന്റീമീറ്റര്‍ വീതി ഉണ്ടായിരിക്കണം. മേല്‍മണ്ണ് പരമാവധി സംരക്ഷിച്ചു വേണം തട്ടുകളെടുക്കാന്‍. ചിലര്‍ നിരപ്പു തട്ടുകള്‍ എടുക്കുന്നതിനു മുമ്പ് തോട്ടംമുഴുവന്‍ ജെസിബി കൊ ണ്ട് കിളച്ചുമറിക്കുന്നുണ്ട്. ഇത് പാഴ്‌ചെലവാണെന്നു മാത്രമല്ല, ഗുണത്തേക്കാളേറെ ദോഷമാണു താനും. നിരപ്പുതട്ടുകളുടെ മധ്യ ഭാഗത്തു വേണം തൈകള്‍ നടാ ന്‍. തട്ടുകള്‍ക്ക് ഉള്‍ഭാഗത്തേ ക്ക് ചെറിയചെരിവ് കൊടുക്കണം. നിരപ്പുതട്ടിന് കുറുകെ ഉള്‍ഭാഗ ത്തായി ഇടയ്ക്കിടയ്ക്ക് ഒരടി വീതിയില്‍ കുറച്ചുഭാഗം ഒരു തിട്ടപോലെ നിര്‍ത്തണം. ഇത് പ്ലാറ്റ്‌ഫോമില്‍ കൂടി വെള്ളവും വളവും ഒഴുകിനീങ്ങുന്നത് തടയു കയും കൂടുതല്‍ മഴവെള്ളം മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നതിനു സഹായിക്കുകയും ചെയ്യും.

വലിയതോട്ടങ്ങളില്‍, ഭാവി യില്‍ ട്രാക്ടറില്‍ ഘടിപ്പിച്ച യന്ത്ര ങ്ങള്‍ ഉപയോഗിച്ച് മരുന്നുതളി നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെ ങ്കില്‍ നിരപ്പു തട്ടുകള്‍ മൂന്നു മീറ്റര്‍ വീതിയിലെടുക്കണം. തൈകളുടെ ചുവട്ടില്‍നിന്നും ഉള്‍ഭാഗത്തേക്ക് 2.10 മുതല്‍ 2.25 വരെ മീറ്ററെ ങ്കിലും വീതി കിട്ടത്തക്കത്ത ക്കവിധം വേണം തൈകള്‍ നടാന്‍. ഭാവിയില്‍ മരങ്ങള്‍ വലു താകുമ്പോള്‍ ഈ ഭാഗത്തുകൂടി ട്രാക്ടര്‍ ഓടിച്ച് മരുന്നുതളി നട ത്താന്‍ കഴിയും.

കുഴിയെടുക്കല്‍

മണ്ണിന്റെ ആഴത്തിനനുസരിച്ചാണ് കുഴിയുടെ ആഴവും കണക്കാക്കുന്നത്. ഒരുമീറ്ററില്‍ കൂടു തല്‍ മണ്ണാഴമുള്ള സ്ഥലങ്ങളില്‍ കൂടതൈകളോ കപ്പു തൈകളോ ഇറക്കിവച്ച് നടാന്‍ പാകത്തി നുള്ള ചെറിയകുഴികള്‍ മാത്രം എടുത്ത് തൈ നട്ടാല്‍ മതിയാകും. മണ്ണാഴംകുറഞ്ഞ സ്ഥലങ്ങളില്‍ മണ്ണിന്റെ കാഠിന്യമനുസരിച്ച് രണ്ടര- മൂന്ന് അടി വീതം നീളവും വീതിയും ആഴവുമുള്ള കുഴികളെ ടുക്കണം. ഇങ്ങനെയുള്ള സ്ഥല ങ്ങളില്‍ യന്ത്രങ്ങളുപയോ ഗിച്ച് കുഴികളെടുക്കുന്നതാണ് ലാഭകരം. ആവര്‍ത്തനകൃഷി ചെയ്യുന്ന ചിലകര്‍ഷകര്‍ കുഴി യെടുക്കുന്നതിനു മുമ്പ് മുറിച്ചു മാറ്റിയ പഴയമരങ്ങളുടെ കുറ്റികള്‍ മുഴുവന്‍ പിഴുതുമാറ്റാറുണ്ട്. ഇതും പാഴ്‌ചെലവാണ്. ഈ കുറ്റികള്‍ കാലക്രമത്തില്‍ തനി യേ ദ്രവിച്ചുപോകുന്നതിനാല്‍ ഇങ്ങനെ പിഴുതു മാറ്റേണ്ട കാര്യ മില്ല.

സാധാരണമായി യന്ത്രങ്ങളുപയോഗിച്ച് നിരപ്പുതട്ടുകള്‍ എടുക്കുമ്പോള്‍തന്നെ ആവശ്യമായ അകലത്തില്‍ കുഴികള്‍കൂടി എടുത്തുപോകുകയാണ് പതിവ്. കുഴികള്‍ എടുത്തശേഷം വളക്കൂ റുള്ള മേല്‍മണ്ണുകൊണ്ടുവേണം മൂടാന്‍. ഇതിനായി ഓരോതൈ ക്കും ആവശ്യമായ നിരപ്പുതട്ടു ണ്ടാക്കി കുഴിയെടുത്ത ശേഷം, ജെസിബി അവിടെത്തന്നെ നിര്‍ ത്തി, അതിന്റെ ബക്കറ്റ്മാത്രം മറുവശത്തേക്ക് കൊണ്ടുവന്ന്, മണ്ണിളക്കാത്ത ഭാഗത്തുനിന്ന് വളക്കൂറുള്ള മേല്‍മണ്ണുമാത്രമായി മാന്തിയെടുക്കുക. ഈ മണ്ണുപയോഗിച്ച് കുഴിയുടെ മുക്കാല്‍ ഭാഗം മൂടുക. കുഴിയുടെ മുകള്‍ ഭാഗത്തുള്ള 20 സെന്റീമീറ്ററി ലാണ് അടിവളമായ കമ്പോസ്റ്റ് മേല്‍മണ്ണുമായി ചേര്‍ത്തിളക്കേ ണ്ടത്. ഇതിനുവേണ്ട കുറച്ച് മേല്‍മണ്ണുകൂടി, കുഴിയുടെ അടുത്തു കൂട്ടിവച്ചാല്‍, പിന്നീട് കമ്പോസ്റ്റ് ചേര്‍ത്ത് കുഴി മുഴുവ നായി മൂടുമ്പോഴുള്ള കൂലി ച്ചെലവ് ഗണ്യമായി കുറയ്ക്കാം. കുഴിയെടുക്കുമ്പോള്‍ തന്നെ മുകളില്‍ പറഞ്ഞരീതിയില്‍ കമ്പോസ്റ്റ് ചേര്‍ത്തുകൊടുക്കാന്‍ വേണ്ട തൊഴിലാളികളെ കൂടി ഏര്‍പ്പാടാക്കിയാല്‍ ജെസിബി കൊണ്ട് അപ്പോള്‍ത്തന്നെ കുഴി മുഴുവനായി മൂടി, ചെലവ് വീ ണ്ടും കുറയ്ക്കാം. കുഴി മൂടു മ്പോള്‍ തട്ടുനിരപ്പില്‍നിന്നും അഞ്ചു സെന്റീമീറ്ററെങ്കിലും മണ്ണ് ഉയര്‍ന്നിരിക്കത്തക്കവിധം മൂടണം. മഴപെയ്ത് മണ്ണുറയ്ക്കു മ്പോള്‍ തട്ടിന്റെ നിരപ്പില്‍ ആയി ക്കൊള്ളും. കുഴി മൂടുമ്പോള്‍ ത്തന്നെ മധ്യഭാഗത്ത്, അടയാള മായി ബലമുള്ള ഒരു കുറ്റി നാട്ടാനും മറക്കരുത്.
നിരന്നതോ ചെറിയചെരിവു ള്ളതോ ആയ സ്ഥലങ്ങളില്‍ തുടര്‍ച്ചയായ നിരപ്പുതട്ടുകള്‍ എടുക്കേണ്ട ആവശ്യമില്ല. ഓരോ തൈ യ്ക്കും സമചതുരത്തിലുള്ള 120 സെന്റീമീറ്റര്‍ / നാലടി) തട്ടുകള്‍ എടുത്ത് വരും വര്‍ഷങ്ങ ളില്‍ ഈ തട്ടുകളെ തമ്മില്‍ യോജിപ്പിച്ചാല്‍ മതി. കുഴിക ളെടുക്കുമ്പോള്‍ മേല്‍മണ്ണ് കുഴി യുടെ ഒരു ഭാഗത്തും അടിമണ്ണ് മറുഭാഗത്തുമായി ഇടുക. കുഴി മൂടുമ്പോള്‍ ആദ്യം ഈ മേല്‍മണ്ണ് ഉപയോഗിക്കുക.അതിനുശേഷം കുഴിയുടെ മുകള്‍വശത്ത് ചുറ്റും വശങ്ങള്‍ ഇടിച്ച്,ആ മേല്‍മണ്ണ് ഉപയോഗിച്ച് ബാക്കിഭാഗം മൂടുക.

തൈ നടീല്‍
മഴയുണ്ടെങ്കില്‍ 15 - 20 ദിവസം കഴിഞ്ഞാല്‍ കമ്പോസ്റ്റ് അഴുകി, മണ്ണുറച്ച് തൈനടാന്‍ പാകമാകും. കഴിയുന്നതും നന്നായി അഴുകി പ്പൊടിഞ്ഞ കമ്പോസ്റ്റ് ചേര്‍ത്തു കൊടുക്കുന്നതാണ് നല്ലത്. കമ്പോസ്റ്റ് അഴുകുമ്പോള്‍ ചൂട് ഉണ്ടാകുന്നതിനാല്‍, നന്നായി അഴുകിയശേഷം മാത്രമേ തൈ കള്‍ നടാവൂ. മഴ തുടങ്ങുന്നതിനു മുമ്പുതന്നെ നിലമൊരുക്കല്‍ ജോലികള്‍ തീര്‍ക്കുന്നതാണ് നല്ലത്. മഴ തുടങ്ങുമ്പോള്‍, കഴിയു ന്നതും നേരത്തേതന്നെ നല്ല ഗുണമേന്‍മയുള്ള തൈകള്‍ നടണം. എന്നാല്‍ മാത്രമേ അവ യ്ക്ക് അടുത്തവര്‍ഷത്തെ വേന ലിനെ അതിജീവിക്കാന്‍ വേണ്ട വളര്‍ച്ച നേടാനുള്ള സമയം ലഭിക്കൂ.

കെ. കെ. ബെന്നി
ഫാം ഓഫീസര്‍, പി & പി ആര്‍ വിഭാഗം,റബര്‍ബോര്‍ഡ്, കോട്ടയം
കൂടുതല്‍ വിവരങ്ങള്‍ക്ക് റബര്‍ ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം (നമ്പര്‍ 0481 257 66 22).
ഫോണ്‍: ബെന്നി- 9447913108.

ഇറച്ചിക്കോഴി വളര്‍ത്തലും ശാസ്ത്രീയ പരിപാലനവും

ഭൂരിഭാഗം പേരും മാംസാഹാര പ്രേമികളായുള്ള കേരളത്തില്‍ 'ചിക്കനില്ലാതെ നമുക്കെന്താഘോഷം' എന്നു പലരും ചോദിക്കാറുണ്ട്. ദ്രുതഗതിയിലു ള്ള വളര്‍ച്ച ലക്ഷ്യമാക്കി വര്‍ഷങ്ങളുടെ ഗവേഷണഫലമായി ഉരുത്തിരിച്ചെടുത്തവയാണ് 'ബ്രോ യ്‌ലര്‍' എന്നറിയപ്പെടുന്ന ഇറച്ചിക്കോഴികള്‍. ശരാശരി 1.6 കിലോ തീറ്റകൊണ്ട് ഒരു കിലോ ശരീരഭാരം കൈവരിക്കുന്ന ഇന്നത്തെ ബ്രോയ്‌ലര്‍ ഇനങ്ങള്‍ കേവലം ആറാഴ്ച കൊണ്ട് വിപണനത്തിനു തയാറാകുന്നു.

എന്നാല്‍ ഹോര്‍മോണുകള്‍, ഉത്തേജകങ്ങള്‍ എന്നിവ നല്‍കി തൂക്കം കൂട്ടുന്നുവെന്ന അബദ്ധധാരണകള്‍ കര്‍ഷകരെ പലപ്പോഴും പ്രതികൂലമായി ബാധിക്കുന്നു. ഗുണമേന്മയുള്ള ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ വാങ്ങി, ഗുണനിലവാരമുള്ള തീറ്റയും ശാസ്ത്രീയ പരിചരണവും ലഭ്യമാക്കിയാല്‍ത്തന്നെ ആറാഴ്ച കൊണ്ട് ഇറച്ചിക്കോഴികള്‍ക്ക് രണ്ട് -രണ്ടര കിലോ തൂക്കം ലഭിക്കും.

വെന്‍കോബ് 400, കോബ് 100, റോസ് 308, ഹബാര്‍ഡ് എന്നിവ കേരളത്തില്‍ പ്രചാരത്തിലുള്ള ബ്രോയ്‌ലര്‍ ഇനങ്ങളാണ്. കേരളത്തിലെ പൊതുമേഖലയില്‍ ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ ലഭിക്കാന്‍ സാഹചര്യമില്ല. ഇതിനാല്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സ്വകാര്യ ഫാമുകളെ കുഞ്ഞുങ്ങളെ വാങ്ങുന്നതിനായി ആശ്രയിക്കേണ്ടിവരും.

ബ്രോയ്‌ലര്‍ കോഴിക്കുഞ്ഞുങ്ങളെ വിരിപ്പ് അഥവാ ഡീപ്പ് ലിറ്റര്‍ രീതിയില്‍ വളര്‍ത്തുന്നതാണ് അനുയോജ്യം. ഒരു കോഴിക്ക് ഒരു ചതുരശ്ര അടി എന്ന കണക്കില്‍ തറസ്ഥലം ലഭ്യമാക്കണം. കുഞ്ഞുങ്ങളെ ഇടുന്നതിനു മുമ്പ് തറയും ഭിത്തികളും വൃത്തിയാക്കി കുമ്മായം പൂശി അണുനശീകരണം നടത്തണം. സന്ദര്‍ശകരെ പരമാവധി നിയന്ത്രിക്കണം. പ്രവേശന കവാടത്തില്‍ അണുനാശിനികൊണ്ട് കാല്‍ കഴുകുവാനുള്ള സംവിധാനങ്ങളും ഒരുക്കണം. അറക്കപ്പൊടി, ചിന്തേര്, ചകിരിച്ചോറ് എന്നിവയിലേതെങ്കിലും രണ്ടിഞ്ചു കനത്തില്‍ വിരിപ്പായി ഉപയോഗിക്കാം. നനഞ്ഞ വിരിപ്പ് പൂപ്പല്‍ബാധയ്ക്കും ശ്വാ സകോശ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുമെന്നതിനാല്‍ വിരിപ്പ് ഒരു പരിധിയില്‍ കൂടുതല്‍ നനഞ്ഞ് കട്ടപിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

കോഴിക്കുഞ്ഞുങ്ങള്‍ക്ക് തൂവലുകള്‍ വരുന്നതുവരെ കൃത്രിമമായി ചൂടു നല്‍കി സംരക്ഷിക്കണം. ഇത്തരത്തിലുള്ള ശാ സ്ത്രീയ പരിചരണത്തിന് ബ്രൂ ഡിംഗ് എന്നു പറയുന്നു. ഇത്തരത്തിലുള്ള കൃത്രിമ ചൂടുനല്‍കല്‍ കാലാവസ്ഥയെ അനുസരിച്ചിരിക്കും. ഉഷ്ണകാലത്ത് ഒന്നോ രണ്ടോ ആഴ്ച മാത്രം ബ്രൂഡിംഗ് നല്‍കിയാല്‍ മതിയാകും. തണു ത്ത കാലാവസ്ഥയില്‍ ഇത് മൂന്നു മുതല്‍ നാലാഴ്ച വരെയാകാം.

ഇത്തരത്തില്‍ കൃത്രിമ ചൂടുനല്‍കാനായി സാധാരണ ബള്‍ ബോ, ഇന്‍ഫ്രാറെഡ് ബള്‍ബോ ഉപയോഗിക്കാം. സാധാരണ ബള്‍ബാണെങ്കില്‍ ഒരു കുഞ്ഞിന് രണ്ട് വാള്‍ട്ടെന്ന നിരക്കില്‍ ചൂടു ലഭ്യമാക്കണം.

അതായത് 100 കുഞ്ഞുങ്ങളുള്ള ഒരു കൂട്ടില്‍ 40 വാള്‍ട്ടിന്റെ അഞ്ചു ബള്‍ബെങ്കിലും വേണ്ടി വരുമെന്നു സാരം. ഈ ബള്‍ബുകള്‍ ഏകദേശം ഒന്നരയടി പൊ ക്കത്തില്‍ 'ഹോവറി' നകത്തായി സ്ഥാപിക്കാം. മുള കൊണ്ടുണ്ടാക്കിയതോ തകരം കൊണ്ടുണ്ടാക്കിയതോ ആയ ഹോവറുകള്‍ ഉപയോഗിക്കാം. ഒരു മീറ്റര്‍ അര്‍ധവ്യാസമുള്ള ഒരു ഹോവറിനു കീഴിലായി ഏകദേശം ഇരുനൂറു കുഞ്ഞുങ്ങളെ വളര്‍ത്താം. ഹോവറിനു ചുറ്റും നിശ്ചിത അകലത്തില്‍ ചിക്ക് ഗാര്‍ഡുകള്‍ വയ്ക്കുന്നത് കുഞ്ഞുങ്ങള്‍ക്ക് ചൂടു കൃത്യമായി ലഭിക്കാന്‍ സഹായിക്കും. ഒരാഴ്ചയ്ക്കു ശേഷം ഇവ മാറ്റാം.

ഇന്‍ഫ്രാറെഡ് ബള്‍ബാണ് ബ്രൂഡിംഗിന് ഉപയോഗിക്കുന്നതെങ്കില്‍ ഹോവറിന്റെ ആവശ്യമില്ല. ഒരു കുഞ്ഞിന് ഒരു വാള്‍ട്ടെന്ന നിരക്കില്‍ 250 വാട്ടിന്റെ ഒരു ഇന്‍ഫ്രാറെഡ് ബള്‍ബ് ഉപയോഗിച്ച് 250 കുഞ്ഞുങ്ങള്‍ക്ക് ബ്രൂഡിംഗ് നല്‍കാം. ഇന്‍ഫ്രാറെഡ് ബള്‍ബിന് ചൂടു നല്‍കാനുള്ള ശക്തി കൂടുതലായതിനാല്‍ ഏതാണ്ട് രണ്ടടി പൊക്കത്തിലായി മാത്രം സ്ഥാപിക്കുക. കൂടാതെ അന്തരീക്ഷത്തിലെ അണുക്കളെ നശിപ്പിക്കാനുള്ള കഴിവും, ദീര്‍ഘായുസും ഇന്‍ഫ്രാറെഡ് ബള്‍ബിനുണ്ട്. ഹോവര്‍ ആവശ്യമില്ലാത്തതിനാല്‍ കു ഞ്ഞുങ്ങളുടെ ചലനം പുറത്തു നിന്നു നിരീക്ഷിക്കാനും ലിറ്റര്‍ മുഴുവന്‍ സമയവും ഉണങ്ങിയിരിക്കാനും ഇത്തരം ബള്‍ബുകള്‍ സഹായിക്കും.

ആദ്യത്തെ ആഴ്ച 35 ഡിഗ്രി സെല്‍ഷ്യസ് ചൂടു ലഭ്യമാക്കണം. വിരിപ്പിന് അഞ്ചു സെന്റീമീറ്റര്‍ മുകളിലായി ഉഷ്ണമാപിനി ഉപയോഗിച്ച് ചൂടു തിട്ടപ്പെടുത്താവുന്നതാണ്. ബ്രൂഡറിനു താഴെയായി കോഴിക്കുഞ്ഞുങ്ങള്‍ എങ്ങനെ പെരുമാറുന്നു എന്ന് നോക്കിയും ചൂടു ക്രമീകരിക്കാം. ചൂട് അധികമാകുമ്പോല്‍ കുഞ്ഞുങ്ങള്‍ ബ്രൂഡറില്‍ നിന്ന് അകന്നു നില്‍ക്കും. കുറവാണെങ്കില്‍ ബ്രൂഡറിനടിയില്‍ മേല്‍ക്കുമേല്‍ കൂടിക്കിടക്കുന്നതു കാണാം. ബ്രൂ ഡിംഗ് സമയത്ത് ചൂട് അധികമായാലും കുറഞ്ഞാലും കുഞ്ഞുങ്ങളുടെ മരണ നിരക്കു കൂടും. അതിനാല്‍ കൃത്യമായ അളവില്‍ ചൂടു ലഭ്യമാകുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ബള്‍ ബിനു കീഴിലായി അങ്ങിങ്ങ് ഓടിനടന്ന് തീറ്റ തിന്നുന്ന കുഞ്ഞുങ്ങള്‍ ശരിയായി ചൂടുകിട്ടി വളരുന്നതിന്റെ സൂചനയാണ്.

കൂടുതല്‍ വളര്‍ച്ചയ്ക്ക് കൂടുതല്‍ തീറ്റ

ബ്രൂഡിംഗ് പരിചരണത്തിനു ശേഷവും ഒരു ബള്‍ബ് രാത്രിയില്‍ ഇട്ടു കൊടുക്കാം. ഇത് രാത്രിയിലും തീറ്റ തിന്നാന്‍ ഇവ യെ സഹായിക്കും. കൂടുതല്‍ വളര്‍ച്ചയ്ക്ക് കൂടുതല്‍ തീറ്റ തി ന്നേണ്ടത് ആവശ്യമാണ്. ഇറച്ചിക്കോഴികള്‍ക്ക് തീറ്റപ്പാത്രത്തില്‍ എപ്പോഴും തീറ്റ ഉണ്ടായിരിക്കണം. ആദ്യത്തെ ആഴ്ച പ്രീസ്റ്റാര്‍ട്ടര്‍, പിന്നീടുള്ള രണ്ടാഴ്ച സ്റ്റാര്‍ട്ടര്‍, ഒടുവിലത്തെ മൂന്നാഴ്ച ഫിനിഷര്‍ എന്നീ തീറ്റകളാണ് നല്‍കേണ്ടത്. തീറ്റപ്പാത്രങ്ങള്‍ രണ്ട് തരത്തിലുണ്ട് നീളത്തിലുള്ളതും (ലീനിയര്‍) കുഴല്‍ രൂപത്തിലുള്ളതും (ട്യൂബ് ഫീഡര്‍).

കുഞ്ഞുങ്ങള്‍ തീറ്റ അധികം പാഴാക്കിക്കളയാതിരിക്കാന്‍ മുകളില്‍ ഗ്രില്‍ വച്ച തീറ്റപ്പാത്രങ്ങളും വിപണിയില്‍ ലഭ്യമാണ്. ഒരു കുഞ്ഞിന് രണ്ടാഴ്ചവരെ 2.5 സെ ന്റീ മീറ്ററും മുതിര്‍ന്നവയ്ക്ക് അഞ്ചു സെന്റീമീറ്ററും തീറ്റ സ്ഥ ലം ലഭ്യമാക്കണം. നീളമുള്ള തീറ്റപ്പാത്രത്തിന്റെ രണ്ടുവശങ്ങളിലായി നിന്ന് തീറ്റ തിന്നാം. ട്യൂബ് ഫീഡറില്‍ ഒരിക്കല്‍ തീറ്റ നിറച്ചാല്‍ കൂടുതല്‍ ദിവസം എത്തുമെന്നുള്ള ഗുണമുണ്ട്. 100 കോഴിക്കുഞ്ഞുങ്ങള്‍ക്ക് 12 കിലോ ഗ്രാം കൊള്ളുന്ന മൂന്നു ട്യൂബ്ഫീഡറുകള്‍ മതിയാവും.

വെള്ളപ്പാത്രം തെരഞ്ഞെടുക്കുമ്പോള്‍ ചെലവ് കുറഞ്ഞതും വൃത്തിയാക്കാന്‍ എളുപ്പമുള്ളതും കോഴികള്‍ക്ക് അകത്തു കയറി വെള്ളം ചീത്തയാക്കാന്‍ പറ്റാത്തതുമായിരിക്കാന്‍ ശ്രദ്ധിക്കണം. ബേസിനുകളിലും വെള്ളം നല്‍ കാവുന്നതാണ്. കോഴി ബേസിനിലുള്ളിലേക്ക് കയറാതിരിക്കാന്‍ ഗ്രീല്‍ വച്ച് മറയ്ക്കാവുന്നതുമാണ്. വെള്ളപ്പാത്രങ്ങള്‍ തീറ്റപ്പാത്രങ്ങള്‍ എന്നിവ വൃത്തിയാക്കി അണുനാശിനി ഉപയോഗിച്ച് കഴുകി വെയിലത്തു വച്ച് ഉണക്കി സൂക്ഷിക്കേണ്ടതാണ്. തണുത്തതും വൃത്തിയുള്ളതുമായ വെള്ളം മുഴുവന്‍ സമയവും കൂടുകളില്‍ ലഭ്യമാക്കണം. ചൂടുള്ള കാലാവസ്ഥയില്‍ ചൂടിന്റെ കാഠിന്യം കുറയ്ക്കാന്‍ ഐസ് ചേര്‍ത്ത് തണുപ്പിച്ച വെ ള്ളം നല്‍കാവുന്നതാണ്. എന്നാ ല്‍ വെള്ളം യാതൊരു കാരണവശാലും താഴെ വീണ് ലിറ്റര്‍ നനയാന്‍ പാടില്ല.

ആദ്യത്തെ രണ്ടോ മൂന്നോ ദിവസം ബ്രൂഡറിനടിയിലായി വിരിപ്പിനു മേല്‍ പേപ്പര്‍ വിരിച്ച് അതിനു മുകളിലായി തീറ്റ വിതറി നല്‍കണം. കുഞ്ഞുങ്ങള്‍ ലിറ്റര്‍ കൊത്തിത്തിന് അപകടത്തില്‍ പ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

തീറ്റയും വെള്ളവും

തീപ്പാത്രം വെളിച്ചത്തിനു കീഴിലായും, വെള്ളപ്പാത്രം ചൂടാകാ തെ അകലെയായും വയ്ക്കാന്‍ ശ്രദ്ധിക്കണം. ആദ്യത്തെ മൂന്നു ദിവസം കുടിവെള്ളത്തില്‍ ഗ്ലൂ ക്കോസ്, വിറ്റാമിനുകള്‍ ആന്റിബ യോട്ടിക് എന്നിവ നല്‍കുന്നത് ക്ഷീണമകറ്റാനും മരണനിരക്ക് കുറയ്ക്കാനും സഹായിക്കുന്നു. ക്ലോറിനോ അണുനാശിനിയോ, കലര്‍ത്തിയ വെള്ളം മാത്രം കുടിക്കാന്‍ നല്‍കാം. ഒരു പ്രാവശ്യം കൂടൊഴിഞ്ഞാല്‍ ഉടന്‍ തന്നെ പൊടിയെല്ലാം നീക്കി, കുമ്മായവും അണുനാശിനിയും പ്രയോഗിച്ച് രണ്ടാഴ്ച അടച്ചിട്ടശേഷം മാത്രം അടുത്ത ബാച്ച് കോഴിക്കുഞ്ഞുങ്ങളെ കൂട്ടിലേക്ക് പ്രവേശിപ്പിക്കാം. ഇങ്ങനെ ചെയ്യുന്നത് അസുഖങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും. കൂടാതെ പലപ്രായത്തിലുള്ള കോഴികളെ ഒരുമിച്ചിട്ട് വളര്‍ത്താതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
അനാവശ്യമായി മരുന്നുകള്‍ നല്‍കേണ്ടതില്ലെങ്കിലും രോഗപ്രതിരോധത്തിനായി കൃത്യമായ ഇടവേളകളില്‍ ശാസ്ത്രീയമായിത്തന്നെ പ്രതിരോധമരുന്നുകള്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. സാധാരണയായി വെള്ളത്തില്‍ കലര്‍ത്തി നല്‍കുന്ന വാക്‌സിനുകളാണ് ഉപയോഗിക്കുന്നത്. എങ്കിലും ഏഴാം ദിവസം നല്‍കു ന്ന മരുന്ന് കണ്ണിലോ മൂക്കിലോ തുള്ളിയായി ഇറ്റിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായകമാകും. ബ്രോയ്‌ലര്‍ കോഴികള്‍ക്ക് താഴെപറയും പ്രകാരം വാക്‌സിനുകള്‍ നല്‍കാം.

എഴാം ദിവസം ആര്‍.ഡി.എഫ്/ലസോട്ട ഒരോതുള്ളി കണ്ണിലോ മൂക്കിലോ
14-ാം ദിവസം ഐ.ബി.ഡി- കുടിവെള്ളത്തില്‍
21-ാം ദിവസം ആര്‍ഡി ലസോട്ട കുടിവെള്ളത്തില്‍
28-ാം ദിവസം ഐ.ബി.ഡി. കുടിവെള്ളത്തില്‍.

ഒന്നാം ദിവസം നല്‍കുന്ന മാര ക്‌സ് പ്രതിരോധ കുത്തിവയ്പ്പ് ബ്രോയ്‌ലര്‍ കോഴികള്‍ക്ക് ആവശ്യമില്ല. സാധാരണയായി 100 കുഞ്ഞുങ്ങള്‍ക്കുള്ള ഡോസിന്റെ ആംപ്യൂള്‍ ആയിട്ടാണ് വാക്‌സിന്‍ ലഭ്യമാവുക. ഇവ ശീതീകരിച്ച് സൂക്ഷിക്കേണ്ടതാണ്. ഒരിക്കല്‍ പൊട്ടിച്ചാല്‍ രണ്ടു മണിക്കൂറിനുള്ളില്‍ വാക്‌സിന്‍ നേര്‍പ്പിച്ച് ഉപയോഗിച്ചു തീര്‍ക്കേണ്ടതാണ്. മിച്ചം വന്നത് ഒരു കാരണവശാലും ശീതീകരിച്ച് ഉപയോഗിക്കരുത്. വാക്‌സിന്‍ നല്‍കുമ്പോള്‍ ക്ലോറിനോ, അണുനാശിനിയോ കലരാത്ത ശുദ്ധമായ കിണര്‍ വെള്ളം ഉപയോഗിക്കണം. വാക്‌സിന്‍ നല്‍കുന്നതിന് ഏതാനും മണിക്കൂറുകള്‍ വെള്ളം നല്‍കാതിരിന്നാല്‍ വാക്‌സിന്‍ നല്‍കിയ ഉടന്‍ തന്നെ കുഞ്ഞുങ്ങള്‍ കുടിച്ചു തീര്‍ത്തോളും. ഒരു കാരണവശാലും നേര്‍പ്പിച്ച വാ ക്‌സിന്‍ രണ്ടു മണിക്കൂര്‍ പുറത്തു വച്ചശേഷം ഉപയോഗിക്കരുത്. ഒരു ലിറ്റര്‍ വെള്ളത്തില്‍ അഞ്ചു ഗ്രാം എന്ന അനുപാതത്തില്‍ പാല്‍പ്പൊടി കലക്കിയതിനുശേഷം അതിലേക്ക് വാക്‌സിന്‍ കലര്‍ത്തി നല്‍കണം. ഇത് വാക്‌സിനുകളുടെ ശക്തി ക്ഷയിക്കാതിരിക്കാന്‍ സഹായിക്കും.

ഇറച്ചിക്കോഴികള്‍ ഡ്രസ് ചെയ്‌തോ ഉത്പന്നങ്ങളാക്കിയോ വിറ്റഴിച്ചാല്‍ കൂടുതല്‍ ലാഭം നേടാനാകും. കൂടാതെ വിപണിയിലെ ആവശ്യങ്ങള്‍ മുന്‍കൂട്ടിക്കണ്ടറിഞ്ഞ് കോഴികളുടെ എണ്ണം കൂട്ടുന്നതും നിജപ്പെടുത്തുന്നതുമെ ല്ലാം ലാഭം വര്‍ധിപ്പിക്കാനുതകുന്ന തന്ത്രങ്ങളാണ്.

ഡോ. ഹരികൃഷ്ണന്‍ എസ്.
അസിസ്റ്റന്റ് പ്രഫസര്‍ പൗള്‍ട്രി സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് വെറ്ററിനറി സര്‍വകലാശാല, മണ്ണുത്തി
ഫോണ്‍: ഡോ.ഹരി- 98469 88211

അറിയുക, ചക്ക കാശാക്കുന്നവരെ

തമിഴ്‌നാടിനു പിന്നാലെ കേരളവും ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചതുകൊണ്ടു മാത്രം നമുക്കു നേട്ടമില്ല. ചക്കയുടെ വാണിജ്യ- വ്യാപാര സാധ്യത പ്രയോജനപ്പെടുത്തുന്നതിലാണ് സംസ്ഥാനത്തിന്റെ നേട്ടം. 38.4 കോടി ചക്ക ഉണ്ടാകുന്ന കേരളത്തില്‍ അഞ്ചു കോടി ചക്കയേ നാം പ്രയോജനപ്പെടുത്തുന്നുള്ളു. ശേഷിക്കു ന്നവ പഴുത്തും ചീഞ്ഞും തൊടിയില്‍ നഷ്ടമായിപ്പോവുകയാണ്. ശതകോടി പണം ഇത്തരത്തില്‍ മണ്ണിലും മരത്തിലുമായി നഷ്ടപ്പെടുത്തുമ്പോള്‍ നാം കണ്ടറിയണം വിയറ്റ്‌നാമും ഇന്തോനേഷ്യയും ശ്രീലങ്കയുമൊക്കെ ചക്ക സംസ്‌കരണത്തിലും കയറ്റുമതിയിലും എത്ര മുന്നിലെത്തിയെന്ന്.

വിയറ്റ്‌നാം ലോകത്തെ അറി യപ്പെടുന്ന ചക്കഉപ്പേരി നിര്‍മാതാക്കളായി നേട്ടമുണ്ടാക്കുന്നു. ആധുനിക യന്ത്രസാമഗ്രികളുടെ സഹായത്താല്‍ തയാറാക്കുന്ന ചിപ്‌സ് അമ്പതിലേറെ രാജ്യങ്ങളിലേക്കു കയറ്റുമതിചെയ്യു കയാ ണ്. വാക്വം ഫ്രൈഡ് ചിപ്സ് തയാറാക്കുന്ന ഇരുപതു കമ്പനി കളാണ് വിയറ്റ്നാമിലുള്ളത്. മുന്‍നിരയില്‍ 'വിനാമിറ്റ്' എന്ന കമ്പനിയാണ്. പന്ത്രണ്ടു മാസവും വിളവു കിട്ടുന്ന പ്ലാവുതോട്ടങ്ങള്‍ അവിടെ ഏറെയുണ്ട്. വേണ്ട വിധം വെള്ളവും വളവും നല്‍കി പരിപാലിക്കുന്ന വന്‍കിട പ്ലാവ് തോട്ടങ്ങള്‍. ഒരു വര്‍ഷം ഇരുന്നൂറുവരെ ചക്ക നല്‍കുന്ന പ്ലാവിനങ്ങളാണ് വളര്‍ത്തുന്നത്.

ഉയരം കുറഞ്ഞ പ്ലാവുകളില്‍ നിന്ന് യന്ത്രസഹായത്തില്‍ ചക്ക പറിച്ച് ചതയാതെ മുറിച്ചു സംസ്‌കരിക്കുന്നു. രുചിയേറിയ ഉപ്പേരിക്കു പറ്റിയ പ്ലാവിനങ്ങള്‍ക്കാണ് പ്രിയം.

വിയറ്റ്‌നാമില്‍ പ്ലാവുകൃഷി സജീവമായത് തൊട്ടടുത്ത കാലത്തു മാത്രമാണ്. ചക്കയുടെ സാ ധ്യത അറിഞ്ഞ വിയറ്റ്‌നാമികള്‍ ഇതോടകം 50,000 ഹെക്ടറില്‍ പ്ലാവ് കൃഷി ചെയ്തിരിക്കുന്നു. ഈ തോട്ടങ്ങള്‍ക്കു നടുവില്‍തന്നെയാണ് സംസ്‌കരണ ഫാക്ടറികളും സ്ഥാപിച്ചിരിക്കുന്നത്.

ശ്രീലങ്ക,ഇന്തോനേഷ്യ, ബംഗ്ലാ ദേശ്, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളൊ ക്കെ ചക്ക ഉത്പന്നങ്ങളുമായി വിദേശവിപ ണിയിലേക്കു പറന്നുകയറുകയാണ്. റബറും എണ്ണപ്പനയും തെങ്ങും ഉപേക്ഷിച്ചാണ് ഫിലിപ്പീന്‍സും മലേഷ്യയും തായ്‌ലാന്‍ഡും ഇപ്പോള്‍ പ്ലാവില്‍ കൈവച്ചിരിക്കുന്നത്.

ചക്ക സംസ്‌കരണത്തിലെന്നപോലെ ചക്കക്കുരുവില്‍ മൂല്യവര്‍ധന നടത്തി നേട്ടമുണ്ടാക്കുന്നു. യൂറോപ്പില്‍ ചക്ക ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്ന പ്രധാന രാജ്യമായിരിക്കുന്നു തായ്‌ലന്‍ഡ്.

ചക്കച്ചുളപ്പൊടി, ചക്കക്കു രുപ്പൊടി, പള്‍പ്പ്, തേനിലിട്ട ചക്ക പ്പഴം, പച്ചച്ചക്കച്ചുള ഉണക്കി പായ്ക്ക് ചെയ്തത്, ചക്കവരട്ടി, ജാം, ജ്യൂസ്, ഹല്‍വ, പ്രോട്ടീന്‍ പൗഡര്‍ തുടങ്ങിയവയൊക്കെ ഇവര്‍ കയറ്റുമതി ചെയ്യുന്നു.

ശ്രീലങ്കന്‍ സദ്യകളില്‍ ചക്ക വിഭവങ്ങള്‍ക്ക് പ്രഥമസ്ഥാനമാണ്. കേരളത്തിലേതുപോലെ തേങ്ങ ചേര്‍തതു ചക്ക വേവിച്ചെടുക്കുന്നത് കല്യാണസദ്യകളിലെ പ്രധാന ഇനമാണിപ്പോള്‍. ചക്കയും ചമ്മന്തിയും ഹോട്ടലുകളിലെയും വിഭവമായിരിക്കുന്നു. ആവിയില്‍ പുഴുങ്ങിയ ചക്കപ്പഴം തേങ്ങയിട്ടു സ്റ്റാര്‍ ഹോട്ടലുകളില്‍ വില്‍ക്കുന്നു. ഭക്ഷിക്കുന്നതാവട്ടെ വിദേശികളും.

അരിയുണ്ടാകുന്ന മരം എന്നാണ് ശ്രീലങ്കയില്‍ പ്ലാവിന്റെ വിശേഷണം. നമ്മുടെ കുടുംബശ്രീക്കു സമാനമായി അവിടെ സ്ത്രീകളുടെ കൂട്ടായ്മ മൂല്യവര്‍ധിത ഉത്പ ന്ന ങ്ങളുണ്ടാക്കുന്നതില്‍ മുന്നിലാണ്. റൂറല്‍ എന്റര്‍പ്രൈസസ് നെറ്റ് വര്‍ക്ക് എന്ന സ്ഥാ പനം അവിടെ പ്രതിവര്‍ഷം 10 ടണ്‍ ചക്കപ്പൊരി യുണ്ടാക്കി കയറ്റുമതി നടത്തുന്നു. ചക്കയൊരുക്കി ചുളകള്‍ പാ യ്ക്കുചെയ്യുന്ന മേഖലയില്‍ 5000 സ്ത്രീകളാണ് ജോലിചെയ്യുന്നത്.

ഇന്തോനേഷ്യയില്‍ ചക്കയുടെ 60 ശതമാനവും പച്ചക്കറിയായി ഉപയോഗിക്കുന്നു. പാചകംചെയ്യാന്‍ പരുവത്തിലാണ് നാട്ടിലും മറുനാട്ടിലും വില്പന. കയറ്റു മതിയുമുണ്ട്. മലേഷ്യയില്‍ സം സ്‌കരിച്ച ചക്ക ശീതീകരിണികളില്‍ സൂക്ഷിച്ച് പന്ത്രണ്ടു മാസവും വില്‍ക്കുന്നു. ഒപ്പം കയറ്റുമതിയും നടത്തുന്നു.

ഗള്‍ഫിനു പുറമെ യൂറോപ്പിലേക്കും അമേരിക്കയിലേക്കും കേരളത്തിലെ വിമാനത്താവള ങ്ങളില്‍ നിന്ന് ഈ മാസങ്ങളില്‍ ദിവസം അഞ്ചര ടണ്‍ ചക്ക വീതം കയറ്റുമതി ചെയ്യുന്നുണ്ട്. ചക്കയോടൊപ്പം ചക്കക്കുരുവിനും വിദേശത്ത് ആവശ്യക്കാരേറിയിരിക്കുന്നു. ദുബായ്, ഷാര്‍ജ, അബുദാബി, ബഹ്റൈന്‍, കുവൈറ്റ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കൂടുതല്‍ കയറ്റുമതി.

കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍നിന്ന് ഏജന്റുമാര്‍ എത്തി ക്കുന്ന ചക്ക കയറ്റുമതി കേന്ദ്രത്തി ലെത്തിച്ച് പ്രത്യേകം പാക്ക് ചെയ്താണ് വിമാനം വഴി കയറ്റി അയയ്ക്കുക.

ചക്ക, കണിച്ചക്ക, ഇടിച്ചക്ക, ചക്കക്കുരു തുടങ്ങിയവയാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. അടുത്തയിടെയായി ഗള്‍ഫില്‍ അറബികള്‍ക്കും ചക്ക പ്രിയമായിരിക്കുന്നു.

ഇന്ത്യയുടെ പശ്ചിമഘട്ട മേഖലകളാണ് ചക്കയുടെ ഉറ വിടം. ഇവിടെനിന്നാണ് ഇന്ത്യ യുടെ മറ്റു ഭാഗങ്ങളിലേക്കും കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും കടലും കരയും കടന്നു പ്ലാവ് പടര്‍ന്നുകയറിയത്.തെക്കനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ ചക്ക ജനകീയ പഴമാണ്. ബംഗ്ലാദേശിന് ചക്ക ദേശീയ ഫലമാണുതാനും. ~ഒരേതരത്തിലുള്ള പ്ലാവ് കൃഷിചെയ്യാനും മൂല്യവര്‍ധന വരുത്താനും കയറ്റുമതി ചെയ്യാനും പദ്ധതിയിടാതെ ചക്കയെ സംസ്ഥാന ഫലമാക്കിയതുകൊണ്ടുമാത്രം കാര്യമില്ല.

റെജി ജോസഫ്
ഫോണ്‍: 93495 99 102.

അതിസാന്ദ്രതയില്‍ അടുക്കളക്കുളം

ഗള്‍ഫ് ജോലി മതിയാക്കി ഇന്ന് ജോയല്‍ മുഴുവന്‍സമയ മത്സ്യകര്‍ഷകനാണ്. ഈ കൃഷിയില്‍ പുതിയചില പരീക്ഷണങ്ങള്‍ നടത്തുന്നുമുണ്ടിദ്ദേഹം. അടുക്കളക്കുള മാതൃകയില്‍ മുറ്റത്ത് സിമന്റില്‍ തീര്‍ത്ത ടാങ്കില്‍ വളര്‍ത്തുന്ന മത്സ്യങ്ങള്‍ അടുക്കളയിലേക്കാവശ്യമുള്ള മത്സ്യലഭ്യത ഉറപ്പുവരുത്തുന്നു. ഒപ്പം വാണിജ്യക്കൃഷിക്കായി അതിസാന്ദ്രത(ഹൈഡെന്‍സിറ്റി)മത്സ്യകൃഷിയും നടത്തുന്നു. കൂടുതല്‍ മത്സ്യങ്ങളെ കുറഞ്ഞസ്ഥലത്ത് വളര്‍ത്തുന്ന രീതിയാണിത്.

പരീക്ഷണാടിസ്ഥാനത്തില്‍ 22 അടി നീളവും 14 അടി വീതിയും മൂന്നടി പൊക്കവുമുള്ള ടാങ്കില്‍ അത്യുത്പാദനശേഷിയുള്ള തിലാപ്പിയയെയാണ് അതിസാന്ദ്രത രീതിയില്‍ വളര്‍ത്തുന്നത്. ഫില്‍ട്ടറേഷന്‍, എയറേഷന്‍ സംവിധാനങ്ങളുള്ള ഈ ടാങ്കില്‍ 2000 മത്സ്യങ്ങളെയാണ് ഈ രീതിയില്‍ ഇപ്പോള്‍ വളര്‍ത്തുന്നത്. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ മറൈന്‍ പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് അഥോറിട്ടിയുടെ(എംപിഇഡിഎ) ഗ്രേഡ്-3 പ്രോജക്ട് ഫാം കൂടിയാണ് തൊടുപുഴ വഴിത്തലയിലെ വീട്ടിയാങ്കല്‍ ജോയല്‍മാത്യുവിന്റെ ജീസസ് ഫിഷ് ഫാം.

ഗിഫ്റ്റ്, നട്ടര്‍, ജയന്റ് ഗൗരാമി, അനാബസ് മുതലായ വളര്‍ത്തു മത്സ്യങ്ങളും എയ്ഞ്ചല്‍, ഗപ്പി, സെവറം, ഓസ്‌കാര്‍ തുടങ്ങിയ അലങ്കാരമത്സ്യങ്ങളും ഇദ്ദേഹം വളര്‍ത്തുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെയാണ് വില്‍പനയ്ക്കായി ക്രമീകരിച്ചിരിക്കുന്നത്. അഞ്ചു ടാങ്കുകളിലായി അഞ്ചിനം മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്തുന്നു. കോല്‍ക്കത്ത, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് വിമാനമാര്‍ഗമാണ് മത്സ്യക്കുഞ്ഞുങ്ങളെ ഫാമിലെത്തിക്കുന്നത്.

മത്സ്യക്കുഞ്ഞുങ്ങള്‍ക്കൊപ്പം മത്സ്യം വളര്‍ത്തുന്നതിനുള്ള ഉപകരണങ്ങള്‍, പടുതാക്കുള നിര്‍മാണത്തിനുള്ള വസ്തുക്കള്‍, ഫില്‍ട്ടറേഷന്‍ യൂണിറ്റ്, മത്സ്യവും പച്ചക്കറിയും ഒപ്പം വളര്‍ത്തുന്നതിനുള്ള അക്വാപോണിക്‌സ് സിസ്റ്റം എന്നിവയെല്ലാം ജോയല്‍ നല്‍കുന്നുണ്ട്. മത്സ്യം വില്‍ക്കാനുമുള്ള സംവിധാനങ്ങളും ഒരുക്കിക്കൊടുക്കുന്നതില്‍ ജോയല്‍ ശ്രദ്ധിക്കുന്നു. ഒരു രൂപ മുതല്‍ 10 രൂപവരെ വലിപ്പമനുസരിച്ചാണ് മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് വില. ആറുമാസം കൊണ്ടു വിളവെടുക്കാവുന്നവയാണ് വളര്‍ത്തു മത്സ്യങ്ങള്‍. അതുവരെയുള്ള കൃഷി നിര്‍ദേശങ്ങളും ഫാമില്‍ നിന്നു നല്‍കുന്നു. ഭാര്യ റൂബിയും മക്കളായ സെബിന്‍, സ്‌നേഹ, സാന്ദ്ര എന്നിവരും ജോയലിനൊപ്പം മത്സ്യക്കൃഷിയില്‍ സജീവമാണ്. ഫോണ്‍: ജോയല്‍- 9496513559, 9961108999.

ടോം ജോര്‍ജ്
ഫോട്ടോ: അനൂപ് ടോം

കടപ്പാട് : ദീപിക

 

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate