ഡോ. ജിനി കെ.എസ്
കെ.വി.കെ, മലപ്പുറം
ക്ഷീരോത്പാദന മേഖല ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് അമിതമായ തീറ്റച്ചെലവാണ്. പോഷകങ്ങളുടെ കുറവും കൂടുതലും പാലുത്പാദത്തിന് വിഘാതമായി നില്ക്കുന്ന മുഖ്യ ഘടകങ്ങളാണ്. അതുകൊണ്ടു തന്നെ, കന്നുകാലികളുടെ ആഹാരക്രമത്തിന്റെ ശാസ്ത്രീയ വശം അറിഞ്ഞിരിക്കുക എന്നത് ഇന്നത്തെ സാഹചര്യത്തില്‍ വളരെയധികം പ്രസക്തമാണ്. ഇന്നത്തെ കിടാരിയാണ് നാളത്തെ പശു. ഇക്കാരണത്താല്‍ കിടാരികളുടെ പോഷണം അത്യന്തം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.
കിടാവിന്റെ വളര്‍ച്ചയ്ക്കും, ശരീരവലുപ്പത്തിനും അനുസരിച്ച് അതിനാവശ്യമായ പോഷകങ്ങളുടേയും അളവും വര്‍ധിച്ചു വരും. അതുകൊണ്ടു തന്നെ ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ കൃത്യമായി നല്‍കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ, ശരിയായ രീതിയിലുള്ള വളര്‍ച്ച സാധ്യമാകുകയുള്ളൂ. ചെറിയ കന്നുകുട്ടികള്‍ക്ക് പരുഷാഹാരം കാര്യക്ഷമമായി ഉപയോഗിക്കാന്‍ സാധ്യമല്ല. മാത്രവുമല്ല, കന്നുകാലികളിലെ ആമാശയത്തിലെ ഒന്നാമത്തെ അറയായ റൂമന്‍ പൂര്ണവളര്ച്ചയെത്താത്തതുകൊണ്ട് ധാരാളം ഖരാഹാരവും ഉപയോഗിക്കാന്‍ സാധ്യമല്ല.
അതുകൊണ്ടു തന്നെ, ജനിച്ച് രണ്ടാമത്തെ ആഴ്ച മുതല്‍ നല്ല ഗുണനിലവാരമുള്ള പുല്ലിനങ്ങള്‍ക്കൊപ്പം, കൂടുതല്‍ ഊര്‍ജ്ജ വും മാംസ്യവും അടങ്ങിയ ഖരാഹാരം കന്നുകുട്ടികള്‍ക്കായി മാത്രം നല്‍കാവുന്നതാണ്. ഈ ഖരാഹാരത്തെയാണ് കാഫ് സ്റ്റാര്‍ ട്ടര് എന്നു വിളിക്കുന്നത്. ആവശ്യമായ അളവില്‍ ധാന്യങ്ങളും മാംസ്യസ്രോതസുകളും, ധാതുലവണങ്ങളും വിറ്റാമിനുകളും ചേര്‍ത്തു പൊടിച്ചെടുക്കുന്ന ഒരു സമീകൃത ഖരാഹാരമാണ് കാഫ് സ്റ്റാര്‍ട്ടര്‍. ഒരു നല്ല കാഫ് സ്റ്റാര്‍ട്ടറിനു വേണ്ട ഗുണങ്ങള്‍ ചുവടെ പറയുന്നവയാണ്.
* ഒരിക്കലും മായം ചേര്‍ന്നതോ, കേടാവുന്നതോ ആയ പദാര്‍ഥങ്ങളില്‍ നിന്നും ഉണ്ടാക്കിയതാവരുത്.
* 70-75 ശതമാനം സമ്പൂര്‍ണ പചനീയ ഊര്‍ജ്ജം അടങ്ങിയിരിക്കണം.
* ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് നിഷ്കര്‍ഷിക്കുന്ന പ്രകാരം ഇതിലെ മാംസ്യത്തിന്റെ അളവ് 23-26 ശതമാനം വരെയാവാം. വളരെ ഉയര്‍ന്ന ഗുണനിലവാരം ഉള്ള മാംസ്യം ആയിരിക്കണം ഇടിലടങ്ങിയിരിക്കുന്നത്. മാത്രവുമല്ല, ഇതില്‍ ഒരിക്കലും യൂറിയ പോലുള്ള മാംസ്യേതര നൈട്രജന്‍ സ്രോതസുകള്‍ ഉണ്ടാകാന്‍ പാടില്ല.
* നല്ലവണ്ണം പൊടിഞ്ഞതും കന്നുകുട്ടികള്‍ക്ക് കഴിക്കാന്‍ എളുപ്പമുള്ളതും ആയിരിക്കണം. ആവശ്യമെങ്കില്‍ ഫ്ളേക്സാക്കിയും കാഫ് സ്റ്റാര്‍ട്ടര്‍ ഉണ്ടാക്കാം.
* ടാനിന് പോലുള്ള പോഷകമൂല്യമില്ലാത്ത പദാര്‍ഥങ്ങള്‍ ഉള്ള ഘടകങ്ങള്‍ ഒരിക്കലും ഉപയോഗിക്കരുത്.
കന്നുകുട്ടികള് ഭക്ഷിക്കുന്ന കാഫ് സ്റ്റാര്‍ട്ടറിന്റെ അളവ് വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. അവയ്ക്ക് നല്കുന്ന പാലിന്റെ അളവ്, വെള്ളത്തിന്റെ അളവ്, തീറ്റയുടെ ബാഹ്യഘടന, ജനനസമയത്തെ ഭാരം, എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ജനിതകഘടന, പാര്‍പ്പിട സൗകര്യം, കിടാവ് വളരുന്ന ചുറ്റുപാട് ഇവയെല്ലാം ഇതിനെ സ്വാധീനിക്കുന്നതായി കാണാന്‍ സാധിച്ചിട്ടുണ്ട്.
കാഫ് സ്റ്റാര്‍ട്ടര്‍ പ്രധാനമായും പെല്ലറ്റ്, പൊടി, തിരി എന്നീ രൂപങ്ങളിലാണ് ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാകുന്നത്. നല്ല ഉറപ്പുള്ളതോ, നല്ല മൃദുവായതോ, നല്ലപോലെ പൊടിയായതോ ആയവ നല്ലതല്ല. അതുപോലെ ഒരിക്കലും പൊടി പിടിച്ചതോ, പൂപ്പല്‍ ബാധിച്ചതോ, രുചി കുറഞ്ഞതോ ആവരുത്. ഇവയെല്ലാം ഈ തീറ്റയുടെ സ്വീകാര്യതയെ പ്രതികൂലമായി ബാധിക്കുന്നു. പൂപ്പല്‍ ബാധിച്ചവ ആരോഗ്യത്തിനു തന്നെ ഹാനികരമാണ്.
കാഫ് സ്റ്റാര്‍ട്ടര്‍ സാധാരണയായി ആറു മാസം വരെ മാത്രമേ കൊടുക്കേണ്ടതുള്ളൂ. അതിനുശേഷം കാലിത്തീറ്റ നല്കി തുടങ്ങാവുന്നതാണ്. അഞ്ചു മാസത്തിനു താഴെയുള്ള കന്നുകുട്ടികള്‍ക്ക് കാലിത്തീറ്റ നല്കാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ഭാവിയിലെ ആഹാരപദാര്‍ഥങ്ങളുമായി പരിചയപ്പെടാനും കാഫ് സ്റ്റര്‍ട്ടര്‍ നല്‍കുന്നത് വളരെയധികം സഹായകമാകും. സാധാരണയായി റൂമന്റെ വളര്‍ച്ച സംഭവിക്കുന്നത് നാലു മുതല്‍ എട്ടാഴ്ച പ്രായത്തിലാണ്.
ഈ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഒരു പ്രധാന ഘടകം കിടാവ് കഴിക്കുന്ന ഖരാഹാരം ആണ്. റൂമന്‍ വളര്‍ച്ച പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്, റൂമനിലുള്ളിലെ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനം, റൂമനിലെ കോശങ്ങളുടെ ഘടന, വളര്‍ച്ച എന്നിവയെ ആണ്.
ഒരു കിടാവ് ജനിക്കുന്ന സമയത്ത്, അതിന്റെ റൂമനില്‍ സൂക്ഷ്മാണുക്കള്‍ ഒന്നും തന്നെ ഉണ്ടാവുകയില്ല. പൂര്‍ണമായും സൂക്ഷ്മാണു വിമുക്തമായ ഒരു അറയായിരിക്കും അത്. ജനി ച്ചു വീണ്, ഒന്നാമത്തെ ദിവസം മുതല്‍ തന്നെ, ധാരാളം സൂക്ഷ്മാണുക്കള്‍, പ്രധാനമായും ഓക്സിജന്‍ ആവശ്യമുള്ള ബാക്ടീരിയകള്‍ റൂമനില്‍ ഇടം പിടിക്കും. അതിനുശേഷം, ബാക്ടീരിയകളുടെയും, സൂക്ഷ്മാണുക്കളുടെയും അളവും തരവും പ്രധാനമായും കന്നുകുട്ടി കഴിക്കുന്ന ഖരാഹാരത്തേയും പരുഷാഹാരത്തെയും, ഇവയുടെ ദഹനഫലമായി ഉണ്ടാകുന്ന ഘടകങ്ങളെയും ആശ്രയിച്ചിരിക്കും.
ഈ ഘടകങ്ങളാണ് സൂക്ഷ്മാണുക്കള്‍ പ്രധാനമായും ആഹാരമാക്കുന്നത്. കന്നുകുട്ടികള് കഴിക്കുന്ന ഭക്ഷണപദാര്‍ഥങ്ങളാണ്, അവയുടെ റൂമനിലുള്ളിലെ സൂക്ഷ്മാണുക്കള്‍ ഏതു തരത്തില്പ്പെടുന്നവയാണെന്ന് തീരുമാനിക്കുന്നത്.
ഉദാഹരണത്തിന്, പരുഷാഹാരം മാത്രം നല്കി വളര്‍ത്തുന്ന കിടാവിന്റെ റൂമനിലെ സൂക്ഷ്മാണുവര്ഗമായിരിക്കില്ല, ഖരാഹാരം മാത്രം നല്കി വളര്‍ത്തുന്നവയില്‍ കാണാന്‍ സാധിക്കുക. ഖരാഹാരവും, പരുഷാഹാരവും ഭക്ഷിക്കുന്നതിനു മുമ്പ് റൂമനില്‍ എത്തുന്ന പാലാണ് ബാക്ടീരിയകള്‍ അടങ്ങുന്ന സൂക്ഷ്മാണുക്കളുടെ നിലനില്പിനാധാരം.
റൂമന്റെ വളര്‍ച്ച പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് കിടാങ്ങള്‍ക്കു നല്കുന്ന ഖരാഹാരത്തെയാണ്. അതുകൊണ്ട് കാഫ് സ്റ്റാര്‍ട്ടര്‍ ദ്രുതഗതിയിലുള്ള വളര്‍ച്ച യ്ക്ക് അത്യാവശ്യമാണ്. ഈ ഖരാഹാരം നല്‍കുന്നതിലൂടെ, റൂമനിലെ ബാക്ടീരിയ, ദ്രാവകം, റൂമന്റെ ചലനം, ആഗിരണ ശേഷി എന്നിവയുടെ എല്ലാം കാര്യക്ഷമമായ പ്രവര്‍ത്തനം വളരെ വേഗത്തില്‍ സാധ്യമാകുന്നു.
അതുകൊണ്ടു തന്നെ റൂമന്റെ വളര്‍ച്ച നിര്‍ണയിക്കുന്നതില്‍ ഒരു പ്രധാനഘടകം കിടാവു കഴിക്കുന്ന ഖരാഹാരം തന്നെയാണ്. ഖരാഹാരം കഴിക്കുന്നതുവഴി റൂമനില്‍ എത്തുന്ന അന്നജത്തെ, അവിടത്തെ സൂക്ഷ്മാണുക്കള്‍ വിഘടിപ്പിച്ച് പ്രൊപ്പിയോണേറ്റ്, ബ്യൂട്ടറേറ്റ് എന്നീ ഘടകങ്ങളാക്കുന്നു. ഇവയാണ് റൂമന്റെ കോശങ്ങളുടെ വളര്‍ച്ചയുടെ അടിസ്ഥാന ഘടകം.
പരുഷാഹാരം വിഘടിപ്പിച്ച് ലഭിക്കുന്ന അസറ്റിക് അമ്ലം, റൂമന്റെ വളര്‍ച്ചയില്‍ വലിയ പങ്കു വഹിക്കുന്നില്ല.
അതുകൊണ്ടു തന്നെ, റൂമന്റെ അതിവേഗ വളര്‍ച്ചയ്ക്കും, കിടാവിനെ തള്ളപ്പശുവില്‍ നിന്ന് ദ്രുതഗതിയില്‍ വേര്‍തിരിക്കാനും, വളരെ ചെറിയ പ്രായത്തില്‍ തന്നെ കിടാങ്ങള്‍ക്ക് പോഷകസമ്പന്നമായ ഖരാഹാരം നല്കിയേതീരൂ.
സീമ സുരേഷ്
ഡെപ്യൂട്ടി ഡയറക്ടര്‍, കൃഷിവകുപ്പ്, തിരുവനന്തപുരം
ഈ ചെടി നമ്മില്‍ പലര്‍ക്കും സുപരിചിതമായിരിക്കും; പേര് പരിചിതമായിരിക്കില്ല എന്നു മാത്രം. ഉദ്യാനപാലകര്‍ക്ക് പലപ്പോഴും ഇത്തരം ചെറിയ ആശയക്കുഴപ്പങ്ങളുണ്ടായി എന്നു വരാം; ഉഷ്ണമേഖലാ കാലവാസ്ഥയില്‍ ഇണങ്ങി വളരുന്ന ഒട്ടനവധി വിദേശ സസ്യങ്ങള്‍ നമ്മുടെ വീട്ടുദ്യാനങ്ങളെ അലങ്കരിക്കാറുണ്ട്. എന്നാല്‍ ചിലതിന്റെ പേര് കൈവള്ളയിലുണ്ടാകാറില്ല. പേരും ചെടിയും ഒത്തുവരുമ്പോഴാവും ഇതു രണ്ടും ഒന്നുതന്നെയാണല്ലോ എന്നറിയുക. ഇത്തരത്തിലൊരു ഉദ്യാനസുന്ദരിയാണ് കാരിക്കേച്ചര്‍ പ്ലാന്റ് എന്നു വിളിപ്പേരുള്ള ഗ്രാപ്റ്റോഫില്ലം പിക്റ്റം എന്ന ചെടി. ജമൈക്കന്‍ ക്രോട്ടണ്‍ എന്നും പേരുണ്ട്.
തെല്ല് കലാപരമായ വിധത്തില്‍ വര്‍ണാഭവും വിചിത്രവുമായ രീതിയില്‍ ഇലകള്‍ വളരുന്നതുകൊണ്ടാകാം ഒരു വേള ഇതിന് കാരിക്കേച്ചര്‍ ചെടി എന്ന പേരു കിട്ടിയത്. വര്‍ണാഭമായ ഇലകള്‍ സമൃദ്ധമായി വളരുന്ന ഒരു ഉഷ്ണമേഖലാ കുറ്റിച്ചെടിയാണ് കാരിക്കേച്ചര്‍. ന്യൂ ഗിനിയില്‍ ജന്മമെടുത്തു എന്നു കരുതുന്ന ഈ ഉദ്യാനസസ്യം തെക്കുകിഴക്കന്‍ ഏഷ്യയാകെ പടര്‍ന്നു വ്യാപിക്കാന്‍ ഏറെ നാള് വേണ്ടിവന്നില്ല. ആവശ്യത്തിനു നനവും ചൂടുമുള്ള കാലാവസ്ഥയാണ് ഇതിനിഷ്ടം. കനം കുറഞ്ഞ ഇലകള്‍ക്ക് മിനുസപ്പട്ടിന്റെ സ്വഭാവമാണ്. കടും പച്ച പ്രതലത്തില്‍ നടുഞരമ്പിനോടു ചേര്‍ന്ന് മഞ്ഞയും വെള്ളയും നിറങ്ങള്‍ ഇടകലര്‍ന്നിട്ടുണ്ടാവും. തണ്ടിന് സാധാരണ ചുവപ്പു നിറമാണ്. പച്ചിലകളുമായി ഈ നിറത്തിനുള്ള അന്തരം എടുത്തുകാണാം. വേനലിനോടടുത്ത് ഓരോ ശിഖരാഗ്രത്തിലും ചുവപ്പു കലര്‍ന്ന പര്‍പ്പിള്‍ നിറമുള്ള പൂങ്കുലകള്‍ വിടരും. കായ് അത്ര ശ്രദ്ധേയമല്ല. ഇലകളിലെ വര്‍ണഭേദത്തിന് മനുഷ്യന്റെ മുഖഭാവവുമായി സാമ്യമുള്ളതിനാല്‍ കാരിക്കേച്ചര്‍ ന്ന പേരു കിട്ടിയെന്നും പറയപ്പെടുന്നു.
പാതി വെളിച്ചവും നനവും വളപ്പറ്റും നീര്‍വാര്‍ച്ചയുമുള്ള സാഹചര്യങ്ങളാണ് കാരിക്കേച്ചറിന് വളരാന്‍ ഇഷ്ടം. വരള്‍ച്ച പ്രതിരോധിക്കാന്‍ കഴിവുണ്ട്, എന്നാല്‍ വരള്‍ച്ച നീണ്ടാല്‍ ചെടിയുണങ്ങും. രണ്ടു പ്രധാന ഇനങ്ങളാണ് നല്ല പ്രചാരം നേടിയത്. ഒന്ന് ട്രൈകളര്‍; ഇതിന്റെ ഇലകള്‍ക്ക് പര്‍പ്പിള്‍-പച്ചയോ, ഇളം മഞ്ഞയോ റോസ് നിറമോ ആകാം. ചോക്ലേറ്റ് എന്ന ഇനമാകട്ടെ കടും ചുവപ്പും കാപ്പിപ്പൊടി നിറവും കലര്‍ന്ന ഇലകളുള്ളതാണ്. ചിലപ്പോള്‍ ഇതിന് പിങ്കും ക്രീമും നിറമാകാം. രണ്ടിനമായാലും ചടുലമായ വര്‍ണഭംഗിയുള്ള ഇലകളാണ് കാരിക്കേച്ചറിന്റെ മുഖമുദ്ര. ഏത് ഭൂദൃശ്യചാരുതയ്ക്കും നാടകീയമായ വ്യതിരിക്തത നല്കു ന്ന ഇലകള്‍.
അനുകൂലമായ ഉഷ്ണമേഖലാകാലാവസ്ഥയില്‍ ചെടി ആറടിയോ അതിലധികമോ ഉയരത്തില്‍ വളരും. ചെടിച്ചട്ടികളിലൊതുക്കി വളര്‍ത്തിയാല്‍ രണ്ടു മുതല്‍ നാലടി വരെ മാത്രമേ ഇത് ഉയരുകയുള്ളൂ. ചെടി വളരുന്നതനുസരിച്ച് തലപ്പ് നുള്ളിയാല്‍ ഇത് പടര്‍ന്നു വളരും; നിറയെ ശിഖരങ്ങളും പിടിക്കും. ഇലകളില്‍ നന്നായി നിറം തെളിയാന്‍ ചെടി തെല്ല് വെയിലുള്ള സ്ഥലത്ത് നട്ടുവളര്‍ത്തുകയാണ് നന്ന്. അടുത്തടുത്തു നടുമ്പോള്‍ ചെടികള്‍ തമ്മില്‍ രണ്ടടി അകലം നല്‍കാം. ചെടിത്തടം പുതയിടുന്നത് നല്ലതാണ്. മറ്റു ചില ഉഷ്ണമേഖലാ കുറ്റിച്ചെടികളില്‍ നിന്ന് കാരിക്കേച്ചറിനുള്ള പ്രധാന വ്യത്യാസവും നനയ്ക്കലിന്റെ കാര്യത്തിലാണ്. വളരുന്ന മാധ്യമത്തില്‍ എല്ലാ ആഴ്ചയും ഒരിഞ്ചോളം നനവുണ്ടായിരിക്കാന്‍ ശ്രദ്ധിക്കണം.
തണ്ടു മുറിച്ചു നട്ട് കാരിക്കേച്ചര്‍ ചെടി വളര്‍ത്താം. പുതിയ വളര്‍ച്ചയില്‍നിന്ന് തണ്ടു മുറിച്ച് ഇലകള്‍ നീക്കി പോട്ടിംഗ് മിശ്രിതത്തില്‍ നട്ട് തണലത്ത് സൂക്ഷിക്കുക. വേരുപിടിക്കാന്‍ സഹായകമായ ഹോര്‍മോണ്‍ പൊടി പുരട്ടി നട്ടാല്‍ വേരുപിടിത്തം വിജയകരമാക്കാം. 4-6 ആഴ്ച കൊണ്ട് തണ്ടിന് വേരുപൊട്ടും. ജൈവവളങ്ങള്‍ ചേര്‍ത്തൊരുക്കിയ ചട്ടിയിലോ തടത്തിലോ തൈകള്‍ ഇളക്കി നടാം. വളരുന്നതനുസരിച്ച് ശിഖരങ്ങള്‍ കോതുകയും ഒപ്പം ജൈവവളങ്ങളായ എല്ലുപൊടി, വേപ്പിന് പിണ്ണാക്ക് തുടങ്ങിയവ ചേര്‍ക്കുകയും ചെയ്താല്‍ കുറ്റിച്ചെടിയായി നിറഞ്ഞു വളരും. ചട്ടിയിലും മറ്റും വളര്‍ത്തുവാന്‍ പോട്ടിംഗ് മിശ്രിതം ഒരുക്കുമ്പോള്‍ അതില്‍ ചരലിന്റെ അംശം കുറച്ചുകൂടുതലാകുന്നത് നല്ലതാണ്.
ചിലന്തിച്ചെള്ളും വെള്ളീച്ചയും ശല്ക്കപ്രാണിയുമാണ് കാരിക്കേച്ചറിന്റെ ഇലചന്തം കളയാനെത്തുന്ന ഉപദ്രവകാരികള്‍. വെള്ളം ശക്തിയായി ചീറ്റിയോ വേപ്പില്‍ നിന്ന് തയാറാക്കിയ ജൈവ കീടനാശിനികള്‍ തളിച്ചോ ഇവയെ അകറ്റാം.
അത്യാവശ്യം ഔഷധമേന്മയും കാരിക്കേച്ചര്‍ ചെടിക്കുണ്ട്. ഇലകള്‍ക്ക് വേദന കുറയ്ക്കാന്‍ കഴിവുണ്ട്. മുറിവുണക്കാനും അള്‍സ ര്‍ ചികിത്സക്കും നീറ് അകറ്റാനും തേള്, ചിലന്തി തുടങ്ങിയ വിഷജീവികള്‍ കടിച്ചാല്‍ പുരട്ടാനുമെല്ലാം ഇതിന്റെ ഇലകള്‍ ചതച്ച് കുഴമ്പാക്കി ഉപയോഗിക്കാറുണ്ട്. ഇലകള്‍ ചതച്ച് ചൂടുവെള്ളത്തിലിട്ട് കുഴമ്പുപോലാക്കി നെറ്റിയില്‍ പുരട്ടിയാല്‍ തലവേദന ശമിക്കും. ചെവിവേദന, ത്വക്രോഗങ്ങള് എന്നിവയുടെ ചികിത്സയിലും മലബന്ധം അകറ്റാനും ഇതുപയോഗിച്ചുവരുന്നു. ഇലകളില്‍ സാപ്പോണിന് എന്ന ഘടകം സമൃദ്ധമായി അടങ്ങിയിരിക്കുന്നതിനാല്‍ ഇവ സോപ്പിന് പകരമായി ചില സ്ഥലങ്ങളില്‍ ഉപയോഗപ്പെടുത്താറുണ്ട്.
റെജി ജോസഫ്
കേരളത്തിലെ ഏറ്റവും വൈവിധ്യമുള്ള പഴത്തോട്ടത്തിന്റെ ഉടമയാണ് കാന്തല്ലൂര്‍ എസ്എച്ച് ഹൈസ്കൂളിലെ അധ്യാപകനായ ജോര്‍ജ് ജോസഫ് തോപ്പന്. ഇദ്ദേഹത്തിന്റെ അഞ്ചേക്കര്‍ പുരയിടത്തില്‍ ആപ്പിള്‍, മള്‍ബറി, ഓറഞ്ച്, പ്ലം, ബ്ലാക്ക് ബെറി, പാഷന് ഫ്രൂട്ട് തുടങ്ങി 70 ഇനം പഴവര്‍ഗങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നു. അതിലുപരി ദിവസം നൂറുകണക്കിന് വിനോദസഞ്ചാരികളും കര്‍ഷകരും സന്ദര്‍ശിക്കുന്ന മാതൃതാ തോട്ടം.
പ്ലം, സ്ട്രോബെറി, മുസംബി, ലിച്ചി, അവകാഡോ, രസ്ബെറി, പീച്ച് തുടങ്ങി പല രാജ്യങ്ങളില്‍നിന്നു കുടിയിറങ്ങി വന്ന ഇനങ്ങളില്‍ വൈവിധ്യമുള്ള പഴവര്‍ഗങ്ങളാണിവിടെയുള്ളത്. റെഡ് ഡലീഷ്യസ്, ഗ്യാനിഗോള്‍ഡ്, ഗ്യാനിസ്മിത്ത്, പാര്‍ലെ ബട്ടി എന്നിങ്ങനെ സ്വദേശിയും വിദേശിയുമായി 45 ഇനം ആപ്പിളും ഇവിടെയുണ്ട്.
ബ്ലാക്ക് ബെറി പഴത്തിന് കിലോയ്ക്ക് 1500 രൂപയാണ് വില. വിളവെടുത്താല്‍ 12 മണിക്കൂറിനുള്ളില്‍ കേടാകും. അതിനാല്‍ ആവശ്യമനുസരിച്ചാണ് വിളവെടുപ്പ്. ഇംഗ്ലണ്ടില്‍ നിന്നാണ് തോപ്പന്‍സ് ഫാമില്‍ ബ്ലാക്ക് ബെറി തൈകള്‍ എത്തിയത്. ഇതില്‍ നിന്ന് നാനൂറോളം ചുവടുകള്‍ വികസിപ്പിച്ചെടുക്കുകയാണ് ചെയ്തത്. നടീല്‍ കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ വിളവു ലഭിച്ചു തുടങ്ങും. തുടര്‍ച്ചയായി പത്തു വര്‍ഷം വരെ വിളവു ലഭിക്കും. ഒരു ചെടിയില്‍നിന്നു പന്ത്രണ്ട് കിലോഗ്രാം വരെ വിളവു ലഭിക്കാറുണ്ട്. എന്നാല്‍ ഇത്തവണ നാലു കിലോയായിരുന്നു ശരാശരി വിളവ്.
രാസവളം കയറ്റാത്ത ഈ മണ്ണില്‍ ചാണകം മാത്രമാണ് വളമായി ഉപയോഗിക്കുന്നത്.
ഫാമില്‍ 100 ആപ്പിളുകള്‍ വീതം കായിടുന്ന അഞ്ഞൂറിലേറെ ആപ്പിള്‍ മരങ്ങളില്‍ വിളവെടുപ്പുകാലമാണ്. ഫെബ്രുവരിയില്‍ പൂവിട്ടാല്‍ ജൂലൈയിലാണ് ആപ്പിളിന് വിളവെടുപ്പ്. ഇക്കൊല്ലം കാറ്റും മഴയും കൂടുതലായതിനാല്‍ വിളവെടുപ്പ് ഓഗസ്റ്റിലായി. കിഴക്കിന്റെ കാഷ്മീരായ മറയൂരില്‍ ആപ്പില്‍ നട്ടിരുന്നെങ്കിലും ആദ്യമായി വ്യാവസായിയിക അടിസ്ഥാനത്തില്‍ ആപ്പിള്‍ കൃഷി ആരംഭിച്ചത് ജോര്‍ജാണ്.
പുറം മഞ്ഞനിറവും ഉള്ളില്‍ വെളുത്ത കാമ്പുമുള്ള മെക്സിക്കന്‍ ഇനം പാഷന് ഫ്രൂട്ടാണ് ഇവിടെ പന്തല്‍ വിരിച്ചു ഫലവും തണലും തരുന്നത്. വര്‍ഷം നാലു തവണ കായ്ഫലം തരും. പഴത്തിന് കിലോ വില 125 രൂപവരെ ലഭിക്കും. പൂര്‍ണമായും ജൈവവളത്തില്‍ വിളയുന്ന ആപ്പിളുകള്‍ വിഷമോ മെഴുകോ ഇല്ലാത്തതിനാല്‍ വിലയെന്തായാ ലും വാങ്ങുന്നതിന് സഞ്ചാരികള്‍ക്കു താത്പര്യമാണ്.
പ്ലം മരത്തില്‍ വിളവെടുപ്പ് ഏപ്രിലിലാണ്. കാന്തല്ലുര്‍ പ്രദേശത്ത് സ്വഭാവികമായി വളരുന്ന കാട്ട് ആപ്പിള്‍ എന്നു വിളിക്കുന്ന സസ്യത്തില്‍ ബഡ് ചെയ്താണ് ആപ്പിള്‍ ചെടികള്‍ കൃഷി ചെയ്യുന്നത്. നടീല്‍ കഴിഞ്ഞ് നാലാം വര്‍ഷം മുതല്‍ കായ്ഫലം ലഭിക്കും. തണുത്ത കാലാവസ്ഥയാണ് പഴം കായ്ക്കുന്ന ഈ മരങ്ങള്‍ക്കെല്ലാം ആവശ്യം. കാലാവസ്ഥയില്‍ യൂറോപ്പിന്റെ ഒരു ചെറുപതിപ്പായ കാന്തല്ലൂരില്‍ ഏറെക്കുറെ എല്ലാ പഴവൃക്ഷങ്ങളും നന്നായി വളരുമെന്നാണ് ജോര്‍ജിന്റെ അനുഭവം. ജോര്‍ജ് ജോസഫ് ഫോണ്‍: 9495021741
കെ.എസ്. ഫ്രാന്‍സിസ്
മാലിന്യമെന്നത് അസ്ഥാനത്തുള്ള വിഭവമാണ് - ഇതാണ് സുമേഷിന്റെ അഭിപ്രായം. മാലിന്യം ആ അവസ്ഥയിലെത്തുന്നതിനുമുമ്പ് മിത്രമായി കാണാന്‍ പഠിച്ചാല്‍ മാലിന്യനിര്‍മാര്‍ജനം പ്രശ്നമേയല്ലന്നാണ് തിരുവനന്തപുരം സ്വദേശി കിഴക്കേതൈയില്‍ സുമേഷ് ഐസക് എന്ന ബിഎസ്സി ഫോറസ്ട്രി ബിരുദധാരി പറയുന്നത്.
തിരുവനന്തപുരത്തെ തിരക്കുള്ള ജനവാസകേന്ദ്രത്തില്‍ താമസം തുടങ്ങിയപ്പോഴാണ് ഈ യുവാവ് മാലിന്യനിര്‍മാര്‍ജനത്തെകുറിച്ച് ആലോചിച്ചത്. മാലിന്യം പ്ലാസ്റ്റിക് കാരിബാഗുകളിലാക്കി ഉപേക്ഷിക്കുന്നതു കണ്ട സുമേഷ് മാലിന്യനിര്‍മാര്‍ജനം ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു. ഇതോടെ ഇതിനുള്ള ഗവേഷണവും പഠനവും തുടങ്ങി
മാലിന്യത്തെ ഉറവിടത്തില്‍ സംസ്കരിച്ച് മിത്രമാക്കാനുള്ള പരീക്ഷണം വിജയിച്ചതിന്റെ ത്രില്ലിലാണ് ഈ യുവാവ്. പൂന്തോട്ട ത്തിനൊപ്പം സ്ഥാപിക്കാവുന്ന ബയോഗ്യാസ് പ്ലാന്റാണ് സുമേ ഷിന്റെ ഡിസൈനില്‍ രൂപപ്പെട്ടി രിക്കുന്നത്.
മോടിയില്‍ മുന്തിനില്ക്കുന്ന വീടുകളില്‍ മോടിയോടെ സ്ഥാപിക്കാവുന്ന പ്ലീറ്റഡ് ഡോം ബയോഗ്യാസ് പ്ലാന്റാണ് സുമേഷിന്റെ കണ്ടുപിടിത്തം. നിലവാരം കൂടിയ എല്‍എല്‍ഡിപി ടാങ്കുകളില്‍ ശാസ്ത്രീയമായി തയാറാക്കിയ കമ്പോസ്റ്റിംഗ് സംവിധാനത്തിലൂടെ പാചകവാതകവും ജൈവവളവും ഉത്പാദിപ്പിക്കാം.
2006-ല്‍ സുമേഷ് ആരംഭിച്ച ഗവേഷണം 2009-ഓടെ ഫലപ്രാപ്തിയിലെത്തി. അന്നു സ്ഥാപിച്ച പ്ലാന്റുകള്‍ ഇന്നും കേടുകൂടാതെ ഉപയോഗിക്കുന്നവര്‍ നിരവധിയുണ്ടെന്നും സുമേഷ് പറയുന്നു. സുമേഷ് തന്റെ കണ്ടുപിടിത്തത്തിന് പേറ്റന്റിനും അപേക്ഷിച്ചിട്ടുണ്ട്. 2009-ല്‍ അപേക്ഷ നല്കിയ പേറ്റന്റ് ഈവര്‍ഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.
പൂര്‍ണമായും സീല്‍ചെയ്ത പ്ലാന്റാണ് സുമേഷിന്റേത്. അന്തരീക്ഷ വായു ദുര്‍ഗന്ധമുണ്ടാക്കുമെന്നതിനാലാണിത്.സെപ്ടിക് ടാങ്കിന്റെയും കല്ലറകളുടെയും ശാസ്ത്രീയതയാണ് ഇവിടെയും ഉപയോഗിക്കുന്നത്.
ഭംഗിയായി രൂപകല്പന ചെയ്തിരിക്കുന്ന എല്‍എല്‍ഡിപി പ്ലാന്റിന്റെ മുകള്‍ഭാഗത്തെ കുഴലിലൂടെയാണ് ജൈവമാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. ഇവിടെ അഴുകല്‍ ആരംഭിക്കും. ഇതിനുമുകളില്‍ വീണ്ടും ജൈവ വസ്തുക്കള്‍ നിക്ഷേപിക്കുമ്പോള്‍ ആദ്യത്തേത് അഴുകി പാചകവാതകമായി മാറും. പിന്നീട് ഇത് ആല്‍ക്കലൈന്‍ അവസ്ഥയില്‍ എത്തിച്ചേരും. ടാങ്കുമായി ഘടിപ്പിച്ചിരിക്കുന്ന കുഴലിലൂടെയെത്തുന്ന ഗ്യാസ്, ബാഗുകളില്‍ സംഭരിച്ച്ഉപയോഗിക്കുകയും ചെയ്യാം.
ടാങ്കിനുമുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ബോളോയാണ് മറ്റൊരു സവിശേഷത. ടാങ്ക് ഉപയോഗിക്കാതെയിരുന്നാല്‍ ടാങ്കിലെ സ്ലറിക്കുമുകളില്‍ പാട രൂപപ്പെടും. ഇതില്ലാതാക്കാന്‍ ബോളോ പ്രയോജനപ്പെടും. സാധാരണ ഒരു കുടുംബത്തില്‍ ദിവസം മൂന്നുകിലോ ഉപയോഗശൂന്യമായ ജൈവ വസ്തുക്കള്‍ ഉണ്ടാകുമെന്നാണ് കണക്ക്. അത്തരം ഒരു പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കാന്‍ നാലുബക്കറ്റ് ചാണകം പ്രാഥമികമായി ആവശ്യംവരും. പിന്നീടിത് ഒരു ദീര്‍ഘകാല വേസ്റ്റ് മാനേജുമെന്റ് സംവിധാനമായി ഉപയോഗിക്കാം.
സുമേഷിന്റെ ടാങ്കിന്റെ രൂപകല്പനയുടെ പ്രത്യേകതകൊണ്ട് ടാങ്കിനുള്ളില്‍ വസ്തുക്കള്‍ തടഞ്ഞുനിന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം നിലയ്ക്കില്ല. നിശ്ചിത സമ്മര്‍ദത്തിനു മുകളിലായി വരുന്ന ഗ്യാസിനെ അപകടരഹിതമായി പുറത്തേക്കു തള്ളിവിടുന്നതിനുള്ള സംവിധാനമുണ്ട്. ഈര്‍പ്പം ഫില്‍റ്ററില്‍ തടഞ്ഞ് ഗ്യാസ് മാത്രമാണ് സ്റ്റൗവിലെത്തുന്നത്. അതിനാല്‍ സ്റ്റൗ കേടുകൂടാതിരിക്കും. ഹോസില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാകും. പ്ലാന്റിനുള്ളില്‍ തീ കടക്കാതിരിക്കാനുള്ള സംവിധാനവുമുണ്ട്.
ഒരുപയോഗം കഴിഞ്ഞ് അവശേഷിക്കുന്ന 'വേസ്റ്റ്' ബയോഗ്യാസാക്കിയും ജൈവവളമാക്കിയും വീണ്ടും പ്രയോജനപ്പെടുത്താം. സുമേഷിന്റെ ഈ റീ-സൈക്ലിംഗ് പ്രക്രിയയ്ക്ക് ദുര്‍ഗന്ധം ഇല്ലേയില്ല. ബയോഗ്യാസ് ഇഷ്ടാനുസരണം എവിടെവേണമെങ്കിലും ശേഖരിച്ചുവയ്ക്കാം. എല്ലാത്തിനുമായി തുച്ഛമായ സ്ഥലമേ വേണ്ടൂ. കൊതുകും ഈച്ചയും ഉള്‍പ്പെടെയുള്ള ക്ഷുദ്രജീവികളുടെ ആക്രമണവും ഉണ്ടാകില്ല. ഇഷ്ടാനുസരണം സൂക്ഷിച്ചുവച്ച് ഉപയോഗിക്കാവുന്ന റിന്യൂവബിള്‍ എനര്‍ജി ബയോഗ്യാസാണ് ഇതിലൂടെ നിര്‍മിക്കുന്നത്.
ഇതിനോടകം നിരവധി പുരസ്കാരങ്ങളും ഈ യുവാവിനെ തേടിയെത്തിയിട്ടുണ്ട്. ലോകോത്തര ഇന്നോവേഷന്‍ മത്സരമായ എകഇഇക ഘീരസവലലറ ങമൃശേി ഇന്ത്യ ഇന്നോവേഷന്‍ മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 60 കണ്ടുപിടിത്തങ്ങളില്‍ സ്ഥാനംനേടാന്‍ സുമേഷിന്റെ കണ്ടുപിടിത്തത്തിനായി. വില്‍ഗ്രോ കോമ്പറ്റീഷനില്‍ മികച്ച 20 കണ്ടുപിടിത്തങ്ങളില്‍ ഒന്നായിരുന്നു. 2010-ലെ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിലും പങ്കെടുത്തു. സിക്കിം സര്‍ക്കാര്‍ സുമേഷിന്റെ കണ്ടുപിടിത്തം ഉപയോഗപ്പെടുത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: 9447903147.
കേരളമെമ്പാടും മുന്‍കാലത്ത് ധാരാളമായി കണ്ടിരുന്ന ഒരു നിത്യഹരിതസസ്യമാണ് പുളിനെല്ലി അഥവാ അരിനെല്ലി. നക്ഷത്രത്തിന്റെ രൂപമുള്ളതുകൊണ്ട്നക്ഷത്രനെല്ലി എന്നും അറിയപ്പെടുന്നു. നെല്ലിപ്പുളി എന്നും വിളിപ്പേരുണ്ട്. പഴയകാലത്തെ പോലെ ഇപ്പോള്‍ നഗരങ്ങളില്‍ സുലഭമായി പുളിനെല്ലി കാണാറില്ലെങ്കിലും ഇന്നും നാട്ടിന്‍പുറങ്ങളിലും കാട്ടുപ്രദേശങ്ങളിലും ഇവ സമൃദ്ധമാണ്.
ശിഖരങ്ങളും, ഉപശിഖരങ്ങളുമായി തണല്‍ വീശി നില്ക്കുന്ന നെല്ലിമരം യൂഫോര്‍ബിയേഷ്യ കുടുംബത്തില്‍പ്പെടുന്നു. ഫിലാ ന്‍ത്തസ് അസിഡസ് എന്നാണ് ശാസ്ത്രീയ നാമം. ഇംഗ്ലീഷില്‍ സ്റ്റാര്‍ ഗൂസ്ബെറി (നക്ഷത്രനെല്ലി) എന്നാണു പേര്. ഏപ്രില്‍-മേയ്, ഓഗസ്റ്റ്-സെപ്തംബര്‍ എന്നിവയാണ് പ്രധാന വിളവെടുപ്പ് കാലം. നെല്ലിപ്പൂവുകള്‍ വെള്ള നിറത്തിലാണു കാണപ്പെടുന്നത്. ശീമനെല്ലിക്കയില്‍ നിന്നു വ്യത്യസ്തമായി വളരെ മാര്‍ദവമുള്ളതാണ് ചെറിയ നെല്ലിക്കായ്കള്‍. ഇളം പച്ച നിറത്തില്‍ കാണപ്പെടുന്ന ഇവ നന്നായി വിളഞ്ഞു പഴുക്കുമ്പോള്‍ ഇളം മഞ്ഞ നിറത്തില്‍ കാണപ്പെടുന്നു.
വിളവെടുപ്പ് കാലത്ത് ശിഖരങ്ങള്‍ നിറയെ കുലകുലകളായി കായ്ച്ചുലഞ്ഞ് നില്ക്കുന്ന പുളിനെല്ലിമരം കണ്ണിനും നല്ലൊരുകാഴ്ചയാണ്. ഏകദേശം ഒമ്പത് മീറ്റര്‍ വരെ ഉയരത്തില്‍ അരിനെല്ലി വളരും. കവര്‍പ്പില്ലാത്ത പുളി രസം കലന്ന നെല്ലിക്കായ്കള്‍ ഔഷധഗുണമേറിയതാണ്. നെല്ലിക്കായ്കള്‍ അച്ചാറുകള്‍ തയാറാക്കുവാനും ചട്നിക്കും ഉപയോഗിക്കുന്നു. ഇവയുടെ ഇലകളും വേരും ഔഷധഗുണമുള്ളവയാണ്. കരളിലെ രക്ത ഓട്ടം വര്‍ധിപ്പിക്കുന്നതിനും നെല്ലിക്ക ഗുണകരമാണ്. വാതരോഗ പ്രതിവിധിയായി ഇലകളും, വയര്‍ ശുദ്ധീകരിക്കുവാന്‍ നെല്ലിയുടെ വേരും ഉപയോഗിക്കുന്നു. വിത്തു മുളപ്പിച്ചും, തൈകള്‍ നട്ടും, തണ്ടു മുറിച്ചുനട്ടും പതിവെച്ചും പുളിനെല്ലിയുടെ പുതിയ ഇനങ്ങള്‍ ഉണ്ടാക്കാം. എല്ലാത്തരം മണ്ണിലും പുളിനെല്ലി വളരും. തൈകള്‍ക്കു ആവശ്യമായ വെള്ളവും ജൈവ വളവും നല്കി പരിപാലിക്കുന്നത് നല്ല കായ്ഫലം ലഭ്യമാകും.
മുത്തശി കഥയിലെ അരിനെല്ലി
പുളിനെല്ലിയുമായി ബന്ധപ്പെട്ട് കൗതുകകരമായ ഒരു പുരാണ കഥയും നിലനില്‍പ്പുണ്ട്. പാണ്ഡവന്മാരുടെ വനവാസകാലത്ത് പഞ്ചപാണ്ഡവന്മാരും അമ്മ കുന്തിദേവിയും കൂടി കാട്ടിലൂടെ അലഞ്ഞു നടക്കുന്ന അവസരത്തില്‍ നെല്ലി മരത്തില്‍ നിന്നും ഒരു കായ് ലഭിച്ചുവെന്നും ആ കായ് ആറായി ഭാഗിച്ച് അവര്‍ കഴിച്ചതുകൊണ്ടാണ് നെല്ലിക്കയില്‍ പ്രധാനമായും ആറു വരിപ്പുകള്‍ കാണുന്നതെന്നുമാണ് മുത്തശിമാര്‍ പറയുന്ന ഒരു കഥ.
എസ്. മഞ്ജുളാദേവി
ഫോട്ടോ - ടി.സി. ഷിജുമോന്.
ഭാരതത്തിന്റെ വിദേശനാണ്യസമ്പാദ്യത്തില്‍ സുഗന്ധവ്യജ്ഞന കയറ്റുമതിക്ക് നിര്‍ണായക സ്ഥാനമുണ്ട്. അന്യദേശക്കാരെ ഇന്ത്യയിലേക്ക് ആകര്ഷിച്ചതിലും ഇന്ത്യയുടെ ചരിത്രം മാറ്റിയെടുതിയലും സുഗന്ധവ്യജ്ഞനങ്ങളുടെ പങ്ക് വളരെ വലുതാണ്. എന്നാല്‍ ഈ സുഗ ന്ധ സസ്യങ്ങള്‍ പലവിധരോഗങ്ങ ള്‍മൂലം നശിക്കുന്ന സ്ഥിതിയിലാണിന്ന്.
മഴക്കാലം തുടങ്ങുന്നതോടുകൂടി മറ്റു കാര്‍ഷിക വിളകളെപ്പോലെ സുഗന്ധവിളകളിലും പലതരത്തിലുള്ള കുമിള്‍ രോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. അധികവര്‍ഷവും ഇടവിട്ടുള്ള വെയിലും രോഗാണുക്കളുടെ വളര്‍ച്ചയെ അനുകൂലിക്കുന്ന ഘടകങ്ങളാണ്. കൂടാതെ നീര്‍വാര്‍ച്ചക്കുറവ് അധിക തണല്‍ എന്നിവയും കൂടിയാകുമ്പോള്‍ രോഗത്തിന്റെ അതിപ്രസരത്തിന് കാരണമാകുന്നു.
ഇങ്ങനെയുള്ള കാലാവസ്ഥയില്‍ അധികമായി കണ്ടുവരുന്നത് ഫൈറ്റോഫ്തോറ, പിത്തിയം സ്കളിറോഷ്യം എന്നീ കുമിളുകളാണ്. ഈ കുമിളുകള്‍ പ്രധാനമായും മണ്ണില്‍ കൂടിയും വായുവില്‍ കൂടിയും പകരുന്നതാണ്. ഏതാ ണ്ട് എല്ലാ സുഗന്ധ വിളകളും മഴക്കാലത്ത് ഈ കുമിള്‍ രോഗ സാധ്യതയുള്ളവയാണ്.
മേല്പറഞ്ഞ രോഗാണുക്കളില്‍ ഏറ്റവും വിനാശകാരി ഫൈറ്റോഫ് തോറ എന്ന രോഗാണുതന്നെ. ഇവ മൂലമുണ്ടാകുന്ന കടചീയല്‍, ഇലകൊഴിച്ചില്‍, കായ്പൊഴിച്ചില്‍ എന്നിവ കുരുമുളക്, ഏലം, വാനില, ജാതി തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ വിളകളിലും വളരെ രൂക്ഷമായ രീതിയില്‍ വിളനാശം സൃഷ്ടിക്കുന്നു.
കുരുമുളകിന്റെ ദ്രുതവാട്ടം
മാധ്യമങ്ങളിലൂടെയും അനുഭവത്തിലൂടെയും മിക്ക കര്‍ഷകര്‍ക്കും സുപരിചിതമാണ് കുരുമുളകിന്റെ ദ്രുതവാട്ടം. കരുമുളകിനെ ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും മാരകമായ ഈ രോഗം തെക്കുപടിഞ്ഞാറന്‍ കാലാവസ്ഥയിലാണ് കണ്ടുവരുന്നത്. ഫൈറ്റോഫ് തോറ കാപ്സിസി എന്ന രോഗാണുക്കളാണ് ഈരോഗത്തിനു കാരണം. കൊടിയുടെ ഏതുഭാഗത്തും ഈ രോഗണുവിന്റെ ആക്രമണം ഉണ്ടാകുമെങ്കിലും രോഗബാധയേല്‍ക്കുന്ന ഭാഗത്തെയും രോഗത്തിന്റെ തീവ്രതയെയും അനുസരിച്ചായിരിക്കും രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്.
രോഗം ബാധിച്ച ചെടികളുടെ ഇലകളില്‍ (ഇലകളിലാണ് രോഗാണു ബാധിച്ചതെങ്കില്‍) ഓന്നോ അതിലധികമോ കറുത്ത പുള്ളിക്കുത്തുകള്‍ പ്രത്യക്ഷപ്പെടും. അവ ക്രമേണ വലുതായി ഇലമുഴുവന്‍ ബാധിച്ച് ഇല പൊഴിച്ചിലിനു കാരണമാകും. മണ്ണില്‍ രോഗാണുവുണ്ടെങ്കില്‍, പുതുതായി തളിര്‍ത്ത് മണ്ണിലൂടെ പടരുന്ന ചെന്തലകളില്‍ രോഗലക്ഷണങ്ങള്‍ കറുത്ത പാടുകളായി പ്രത്യക്ഷപ്പെടുന്നു. ഇവ വ്യാപിച്ച് ചെന്തലകള്‍ അഴുകുന്നു. എന്നാല്‍ കൊടിയുടെ തായ്തണ്ടില്‍ കടഭാഗത്ത് രോഗബാധയുണ്ടായാല്‍ കൊടി പൂര്‍ണമായും വാടുകയും ഇലകളും തിരികളും കൊഴിയുകയും ചെയ്യുന്നു. ശാഖകളും കണ്ണിത്തലകളും മുട്ടുകളില്‍ വെച്ച് അടര്‍ന്നു പോകുകയും ഏതാണ്ട് ഒരു മാസത്തിനുള്ളില്‍ കൊടി പൂര്‍ണമായും നശിക്കുകയും ചെയ്യുന്നു.
രോഗബാധ വേരുകള്‍ക്കു മാത്രമാണെങ്കില്‍ വര്‍ഷകാലം അവസാനിക്കുന്നതോടെ മാത്രമേ ബാഹ്യലക്ഷണങ്ങള്‍ പ്രത്യക്ഷമാകുകയുള്ളു. മണ്ണിലെ ഈര്‍പ്പം കുറയുന്നതോടെ ഓക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇലകള്‍ക്ക് മഞ്ഞളിപ്പ്, വാട്ടം, തിരികൊഴിച്ചില്, ഇലകരിച്ചില്‍ എന്നീ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. അടുത്ത മഴക്കാലത്തോടെ വേരിനെ ബാധിച്ച രോഗം തായ്തണ്ടിലേക്ക് വ്യാപിക്കുകയും ചീയല്‍ രൂക്ഷമായി കൊടി നശിച്ചു പോകുകയും ചെയ്യുന്നു. സംയോജിത രോഗ നിവാരണ മാര്‍ഗത്തിലൂടെ ഈ രോഗത്തെ നിയന്ത്രിക്കാന്‍ അഥവാ പ്രതിരോധിക്കാന്‍ സാധിക്കും.
1. രോഗബാധയേറ്റുനശിച്ച കൊടികള്‍ വേരുപടലമുള്‍പ്പെടെ പൂര്‍ണമായി പറിച്ചുമാറ്റി തീയിട്ടു നശിപ്പിക്കുന്നത് രോഗാണുവിന്റെ വര്‍ധനവും വ്യാപനവും തടയാന്‍ ഫലപ്രദമാണ്.
2. ഒരു പുനര്‍കൃഷിയ്ക്ക് ആഗ്രഹിക്കുന്നെങ്കില്‍ രോഗബാധയില്ലാത്ത തോട്ടത്തില്‍ നിന്നു മാത്രം നടീല്‍ വസ്തുക്കള്‍ ശേഖരിക്കാന്‍ സാധിക്കണം. അഥവാ തവാരണയില്‍ വേരുപിടിപ്പിച്ചു നടുന്ന രീതിയാണെങ്കില്‍ സൂര്യതാപീകരണം വഴി അണുവിമുക്തമാക്കപ്പെട്ട നടീല്‍ മിശ്രിതം ഉപയോഗിച്ച് തൈകള്‍ വേരുപിടിപ്പിക്കുവാന്‍ ശ്രദ്ധിക്കണം.
3. ഈര്‍പ്പം അധികമായ മണ്ണില്‍ രോഗാണു പ്രസരണം കൂടുതലാകുമെന്നുള്ളതുകൊണ്ട് തോട്ടങ്ങളില്‍ നിര്‍വാര്‍ച്ചാ സൗകര്യം ഉറപ്പു വരുത്തണം.
4. കൃഷിപ്പണി ചെയ്യുമ്പോള്‍ വേരുപടലത്തില്‍ ക്ഷതമേല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
5. പുതുതായി ഉണ്ടാകുന്ന ചെന്തലകള്‍ മണ്ണിലൂടെ പടരാന്‍ അനുവദിക്കാതെ താങ്ങുമരത്തിനോട് ചേര്‍ത്ത് കെട്ടുകയോ മുറിച്ചുമാറ്റുകയോ വേണം. നല്ല കായ്ഫലമുള്ള കെടിയാണെങ്കില് ചെന്തലകള്‍ മുറിച്ചു മാറ്റി നടാനായി ഉപയോഗിക്കാം.
6. മഴക്കാലത്തിനു മുമ്പായി താങ്ങുമരങ്ങളുടെ കൊമ്പുകള്‍ കോതി തണല്‍ ക്രമീകരിക്കണം.
7. ജൈവ രീതിയാണ് അവലംബിക്കുന്നതെങ്കില്‍ ട്രൈക്കോഡെര്‍മ എന്ന മിത്രകുമിള്‍ ഉണങ്ങിപൊടിഞ്ഞ ചാണകവുമായി ചേര്‍ത്ത് (ഒരു കിലോ ട്രൈക്കോഡെര്‍മ 50 കിലോഗ്രാം ചാണകം) രണ്ടാഴ്ച കൂട്ടിയിട്ട ശേഷം 2-2.5 കിലോഗ്രാം വരെയെങ്കിലും ഒരു കൊടിച്ചുവട്ടില്‍ ഇട്ടുകൊടുക്കേണ്ടതാണ്. ഈ മിശ്രിതം നല്കുമ്പോള് ജലാംശം ഉണ്ടായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മേയ്-ജൂണ്‍ മാസത്തില്‍ ആദ്യ മഴയ്ക്കുശേഷം ഈ മിശ്രിതം ഇട്ടുകൊടുക്കുന്നതാണ് ഉത്തമം പിന്നീട് സെപ്റ്റംബര്‍-ഓക്ടോബര്‍ മാസത്തില്‍ ഇതാവര്‍ത്തിക്കാം. ഇങ്ങനെ വര്‍ഷത്തില്‍ രണ്ടുതവണ തുടര്‍ച്ചയായി രണ്ടു-മൂന്നു വര്‍ഷം ഇട്ടുകൊടുക്കുന്നത് രോഗപ്രതിരോധ ശേഷി ഉണ്ടാക്കുവാന്‍ സാഹായിക്കും. കൂടാതെ ട്രൈക്കോഡെര്‍മ മിശ്രിതത്തോടൊപ്പം അതേ അളവില്‍ ചാണകത്തില്‍ പോച്ചോണിയ ക്ലാമിഡോസ്പോറിയ എന്ന കുമിള്‍ ചേര്‍ക്കുകയണെങ്കില്‍ അത് നിമാവിരകൊണ്ടുണ്ടാകുന്ന മഞ്ഞളിപ്പുരോഗമായ സാവധാനവാട്ടത്തിനും പ്രതിവിധിയാകും.
8. രാസമാര്‍ഗമാണ് അഭികാമ്യമെങ്കില്‍ കാലവര്‍ഷത്തിനു മുന്നോടിയായി മേയ് മാസത്തിലും പിന്നീട് ഓഗസ്റ്റ് മാസം ആദ്യവാരത്തിലും മഴ നീണ്ടുനില്‍ക്കുകയാണെങ്കില്‍ സെപ്റ്റംബര്‍ മാസത്തിലും ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം ഇലകളിലും തണ്ടുകളിലും നന്നായി തളിക്കുകയും 0.2 ശതമാനം വീര്യത്തില്‍ കോപ്പര്‍ ഓക്സിക്ലോറൈഡ് ലായനി കൊടിത്തടത്തില് ഏകദേശം അരമീറ്റര്‍ വിസ്തൃതിയില്‍ ഒഴിച്ചുകൊടുക്കുകയും ചെയ്യുന്നത് മണ്ണിലുള്ള രോഗാണുവിനെ നശിപ്പിക്കുന്നതിനും രോഗം പടരാതിരിക്കുന്നതിനും സഹായിക്കും.
ഇതിനെല്ലാം പുറമേ രോഗപ്രതിരോധശേഷിയുള്ള ഇനങ്ങള്‍ വെച്ചുപിടിപ്പിക്കുകയാണ് വേണ്ടത്. കോഴിക്കോട്ടെ സുഗന്ധവിളഗവേഷണ കേന്ദ്രത്തില്‍ നിന്നും പുറത്തിറക്കിയ കകടഞ ഠവല്മാ, കകടഞ ടവമസവേശ എന്നിവ രോഗപ്രതിരോധശേഷിയുള്ള ഇനങ്ങളാണ്.
മേല്പറഞ്ഞ കാര്യങ്ങള്‍ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളാണ്. എന്നാല്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ എത്രയും പെട്ടെന്ന് കൊടികള്‍ ശുദ്ധിയാക്കി (രോഗലക്ഷണങ്ങല്‍ പ്രകടിപ്പിച്ച കൊടിത്തണ്ടുകളും ഇലകളും പറിച്ചുമാറ്റി) മെറ്റലാക്സിന്‍-മാല്കോസെഡ് (സംചാര്, മാസ്റ്റര്‍) കലര്‍ന്ന ലായനി 0.125 ശതമാനം വീര്യത്തില്‍ കൊടിച്ചുവട്ടില്‍ ഒഴിച്ചുകൊടുക്കുകയും കൊടിയില്‍ തളിക്കുകയും ചെയ്യണം. പകരം 0.3 ശതമാനം വീര്യത്തില്‍ പൊട്ടാസ്യം ഫോസ്ഫോണേറ്റ് തളിച്ചുകൊടുക്കാം. രോഗത്തെ നിയന്ത്രിക്കുവാന്‍ ഇവ പര്യാപ്തമാണ്.
ഇഞ്ചിയുടെ മഴക്കാല രോഗങ്ങള്‍
മൂടുചീയല്‍: ഇഞ്ചിയും മഴക്കാലത്ത് പലവിധ രോഗങ്ങള്‍ക്ക് വിധേയമാണ്. ഇതില്‍ ബാക്ടീരിയകൊണ്ടുണ്ടാകുന്ന രോഗങ്ങളും കുമിള്‍ രോഗങ്ങളും കാണപ്പെടുന്നു. ഏറ്റവും മാരകമായ രോഗം മൃദുചീയല്‍ അഥവാ മൂടുചീയലാണ്.
പിത്തിയം മിറിയോടൈലം, പിത്തിയം അഫാതിടെര്മേറ്റം എന്നീ പിത്തിയം ജനുസിലുള്ള രോഗാണുക്കളാണ് ഈ രോഗത്തിനു നിദാനം. മഴക്കാലത്ത് രോഗാണുവിന്റെ പ്രജനനം മണ്ണില്‍ വര്‍ധിക്കുന്നു. കൂടുതലും മുളച്ചുവരുന്ന ഇഞ്ചിച്ചെടികള്ക്കാണ് ആദ്യം രോഗബാധയുണ്ടാകുന്നത്. ചെടിയുടെ കടഭാഗത്ത് രോഗാണുബാധയേറ്റ് നനഞ്ഞ പാടുകള്‍ പ്രത്യക്ഷപ്പെടുന്നു. ഈ പാടുകള്‍ തണ്ടിനു മുകള്‍ഭാഗത്തേക്കും കട ഭാഗത്തേക്കും വ്യാപിക്കുന്നു. ക്രമേണ കടഭാഗം ചീഞ്ഞു പോകുകയും ഇലകള്‍ മഞ്ഞളിക്കുകയും ചെയ്യുന്നു. തണ്ടിന്റെ അടിഭാഗത്തെ ഇലകള്‍ മഞ്ഞളിക്കാന്‍ തുടങ്ങുന്നത് ഈ രോഗത്തിന്റെ ബാഹ്യലക്ഷണമാണ്. പ്രാരംഭഘട്ടത്തില്‍ ഇലയുടെ അരികുവശം മാത്രം മഞ്ഞളിക്കുന്നതുകാണാം.
മഞ്ഞളിപ്പ് വ്യാപിക്കുന്നതോടുകൂടി ഇലകള്‍ വാടി തുടങ്ങുന്നു. രോഗം ക്രമേണ വേരിനെയും കാണ്ഡത്തേയും ബാധിക്കുകയും ഇവ ചീഞ്ഞ് മറിഞ്ഞു വീണ് ദുര്‍ഗന്ധമുണ്ടാകുന്നു.
വെള്ളം കെട്ടി നില്ക്കുന്നതും നീര്‍വാര്‍ച്ച സൗക ര്യം കുറഞ്ഞതുമായ ഇടങ്ങളില്‍ രോഗം നിയന്ത്രണാതീതമാകുന്നു.
രോഗപ്രതിരോധം
നല്ല നീര്‍വാര്‍ച്ചയുള്ള പ്രദേശങ്ങള്‍ മാത്രമേ ഇഞ്ചിക്കൃഷിക്കായി തെരഞ്ഞെടുക്കാവു. വിത്തിഞ്ചി രോഗമില്ലാത്ത പ്രദേശങ്ങളില്‍ നിന്നു മാത്രം സംഭരിക്കണം. ഇഞ്ചിനടുന്നതിനു മുമ്പ് വാരങ്ങളിലെ മണ്ണ് 40-50 ദിവസം സൂര്യതാപീകരണം ചെയ്യണം.
ഇതിനായി 100 120 ാശരൃീി ുീഹ്യവേലില വെലലേ ഉപയോഗിക്കാം. സൂര്യതാപീകരണം ചെയ്ത വാരങ്ങളില്‍ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ ചാണകത്തില്‍ വളര്‍ത്തിയ ട്രൈക്കോഡെര്‍മ അഞ്ചു കിലോ ഗ്രാം വീതം ഓരോ വാരത്തിലും മണ്ണില്‍ ചേര്‍ത്തു കൊടുക്കേണ്ടതാണ്.
വിത്തിഞ്ചി, മാംകോസെസ് (0.3 ശതമാനം) ക്യുനാല്‍ഫോസ് 0.075ശതമാനം മിശ്രിതമാക്കി ആ ലായനിയില്‍ 30 മിനിറ്റ് മുക്കിവെക്കുക. തണത്തിട്ട് ഈര്‍പ്പം വറ്റിയതിനുശേഷം സൂക്ഷിക്കുകയും നടുന്നതിനുമുമ്പ് ഒന്നുകൂടി ഇതേലായനി ഉണ്ടാക്കി വിത്തിഞ്ചി മുക്കി നടുകയും ചെയ്താല്‍ രോഗം വരാതെ ഒരു പരിധിവരെ നിയന്ത്രിക്കാം.
രോഗപ്രതിരോധത്തിനായി ഇഞ്ചി നട്ടതിനുശേഷം30, 60, 90 ദിവസങ്ങളില്‍ കോപ്പര്‍ ഓക്സിക്ലോറൈഡ് ലായനി 0.2ശതമാനം വാരങ്ങളില്‍ ഒഴിച്ചു കൊടുക്കാവുന്നതാണ്.
എന്നാല്‍ രോഗം കണ്ടുതുടങ്ങിയിട്ടാണ് ചികിത്സയെങ്കില്‍ രോഗം ബാധിച്ച ഇഞ്ചി മണ്ണോടുകൂടി മാറ്റിയശേഷം മെറ്റലാക്സില്‍ മാന്‍കോസെബ് ലായനി 0.125 ശതമാനം വീര്യത്തില്‍ രോഗം കണ്ട വാരങ്ങളില്‍ ഒഴിച്ചു കൊടുക്കേണ്ടതാണ്.
കൂടാതെ കകടഞ ല്‍ വികസിപ്പിച്ചെടുത്ത കകടഞ ആശീ ജീംലൃ ഏ എന്ന ജഏജഞ ബയോഫോര്മുലേഷന് കാപ്സ്യൂള്‍ രൂപത്തില്‍ ലഭ്യമാണ്. ഇത് ഇഞ്ചിയുടെ വളര്‍ച്ച കൂട്ടാനും ഒപ്പം മൂടുചീയല്‍ രോഗം നിയന്ത്രിക്കാനും സഹായിക്കും.
ഈ കാപ്സ്യൂള്‍, ഫോര്മുലേഷന് ലായനി ആക്കി അതില്‍ വിത്തിഞ്ചി മുക്കി രോഗവിമുക്തമാക്കാനും രോഗം വരാതെ മണ്ണില്‍ ഒഴിച്ചു കൊടുക്കുവാനും കഴിയും. കൃത്യമായി ഈ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ മൂടു ചീയലീല് നി ന്നും ഇഞ്ചിയെ രക്ഷിക്കാം.
മഹാളി അഥവാ ബാക്ടീരിയല്‍ വാട്ടം
കാലവര്‍ഷക്കാലത്ത് ഇഞ്ചി കൃഷിയെ നശിപ്പിക്കുന്ന അതിമാരകമായ രോഗമാണ് കര്‍ഷകര്‍ മഹാളി എന്നു വിളിക്കുന്ന ബാ ക്ടീരിയല് വാട്ടം.
റാള്‍സ്റ്റോണിയ സോളനേസ്യാറം എന്ന ബാക്ടീരിയയാണ് ഈ രോഗത്തിനു കാരണം. ഏകദേശം 500 ഓളം സസ്യങ്ങളെ ബാധിക്കുന്ന ഈ രോഗാണുവിനെ തോട്ടങ്ങളില്‍ നിയന്ത്രിക്കുവാന്‍ അത്ര എളുപ്പമല്ല.
ആന്റീബയോട്ടിക് ഉപയോഗിച്ച് ലാബോറട്ടറിയില്‍ പരിപൂര്‍ണമായി രോഗാണുവിനെ നിയന്ത്രിക്കാമെങ്കിലും പ്രയോഗികമായി അത്രഫലവത്താകണമെന്നില്ല.
മഴക്കാലത്ത് ഇഞ്ചി മുളച്ച് ഏകദേശം 45 ദിവസത്തോളമാകുമ്പോള്‍ കരുത്തുള്ള ഇഞ്ചിവിത്തുകളില്‍ രോഗാണുക്കള്‍ ആക്രമിക്കുന്നു.
ഇത് മണ്ണില്‍ക്കൂടിയും രോഗം ബാധിച്ച വിത്തില്ക്കൂടിയുമാകാം. വേരില്‍ക്കൂടി ചെടിയിലേക്കെത്തുന്ന രോഗാണുക്കള്‍
വാസ്കുലര്‍ കേശങ്ങളില്‍ പ്രവേശിച്ച് ചെടിയുടെ ആഗീകരണശക്തി കുറയ്ക്കുന്നു. ഈ അവസ്ഥയില്‍ ഇലകള്‍ വാടി താഴോട്ടു കൂമ്പി നില്ക്കുന്നതും കാണാം. വെയില് വ്യാപിക്കുന്നതിനു മുമ്പ് ആരോഗ്യമുള്ള ചെടികള്‍ക്കിടയില്‍ കാണുന്ന ഇലകള്‍ താഴോട്ടു മങ്ങി വാടി നില്ക്കുന്ന ചെടികള്‍ ഈ രോഗമ ബാധിച്ചവയാണ്. രോഗം ചെടിമുഴുവന്‍ വ്യാപിച്ചുകഴിഞ്ഞാല്‍ മഞ്ഞളിപ്പു പ്രത്യക്ഷപ്പെടുകുയം രോഗം നിയന്ത്രണാതിതമാകുകയും ചെയ്യും. രോഗം ബാധിച്ച തണ്ടുകളുടെയും കാണ്ഡങ്ങളുടെയും ഉള്‍ഭാഗത്ത് കറുപ്പുകലര്‍ന്ന വരകളും കാണാവുന്നതാണ്. രോഗബാധയുള്ള തണ്ടും പ്രകന്ദങ്ങലും ഡെരിക്കുമ്പോള് പാലിനു സമാനമായ ഒരു തരം ദ്രാവകം അതിന്റെ ഉള്ളില്‍ നിന്നും ഊറിവരുന്നതുകാണാം. ഇത് രോഗാണു കലര്‍ന്ന ദ്രാവകമാണ്. ഈ ദ്രാവകം മണ്ണില്‍ കലര്‍ന്നാല്‍ രോഗം വളരെ വേഗം വ്യാപിക്കുകയും കൃഷി പൂര്‍ണ്ണമായും നശിക്കുകയും ചെയ്യും.
വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ഈ രോഗം വളരെ അപകടകാരമായ അവസ്ഥയിലെത്തും. രോഗം വരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ വിത്തിഞ്ചി രോഗബാധയില്ലെന്ന് ഉറപ്പുവരുത്തിയ പ്രദേശങ്ങളില്‍ നിന്നു മാത്രം ശേഖരിക്കുക. മുന്‍ കാലങ്ങളില്‍ ബാക്ടീരിയല്‍ വാട്ടം വിന്റ്റ് ബാധിച്ച പ്രദേശഹ്ങളില്‍ ഇഞ്ചി വീണ്ടും കൃഷി ചെയ്യുന്നത് ഒഴിവാക്കുക. രോഗം ബാധിച്ച പ്രദേശങ്ങളില്‍ നിന്നുള്ള വെള്ളം മറ്റു കൃഷിയിടങ്ങളിലേക്ക് എത്തിച്ചേരാത്തരീതിയില്‍ മുന്‍ കരുതലുകള്‍ എടുക്കണം. കൂടാതെ ഒരേസ്ഥലത്ത് തുടര്‍ച്ചയായി കൃഷിചെയ്യാതിരിക്കുക. വിള ചംക്രമണം ചെയ്യുമ്പോള്‍ രോഗങ്ങള്‍ക്ക് ആതിഥേയം നല്കുന്ന വിളകള്‍ കൃഷിക്കായി ഉപയോഗിക്കാതെ നെല്ല്, ചോളം എന്നിവ ഉപയോഗിക്കുക. ഈ മാര്‍ഗ്ഗങ്ങള്‍ രോഗനിയന്ത്രണത്തിന് നല്ലതാണ്.
രോഗലക്ഷണം ആദ്യം കണ്ടുതുടഹ്ങുമ്പോള് തന്നെ ചെടികള്‍ മൂടോടുകൂടി പിഴുതു മാറ്റുകയും അത് ശ്രദ്ധയോടുകൂടി തീയിട്ടു നശിപ്പിക്കുകയും വേണം. രോഗബാധിതമായ ചെടിയുടെ ചുവട്ടിലെ മണ്ണ് വാരങ്ങളില്‍ വീഴാതെ സൂക്ഷിക്കണം. ഒരു വാരത്തില്‍ രോഗം പ്രത്യക്ഷപ്പെട്ടാല്‍ രോഗബാധയുള്ള ചെടികകള്‍ പിഴുതുമാറ്റി ആസ്ഥാലത്ത് നല്ലവണം ബ്ലീച്ചിംഗ് പൗഡര്‍ അഥവാ ചുണ്ണാമ്പ് ഇട്ടുക്ൊടുക്കണം. ഇത് രോഗം പടരാതിരിക്കുവാന്‍ ഉപകരിക്കും.
എന്നാല്‍ രോഗപ്രതിരോധനത്തിനായി അതായത് മണ്ണില്‍ നിന്നുള്ള രോഗാണുക്കളെ തടയാനായി ഇഞ്ചിവാരങ്ങള് സൂര്യതാപീകരണത്തിന് വിധേയമാക്കുന്നത് ഫലപ്രദമായി കണ്ടുവരുന്നു. അല്പം ബുദ്ധിമുട്ടുള്ള രീതിയാണെങ്കിലും രോഗം വന്നുള്ള വിളനഷ്ടം കണക്കാക്കുമ്പോള്‍ ഇത് ഏറ്റും അഭികാമ്യമായ മാര്‍ഗ്ഗമാമ്. കൂടാതെ വിത്തിഞ്ചിയും നടുവാന്‍ ഉദ്ദേശിക്കുന്ന മണ്ണും രോഗാണു പരിശോധനയ്ക്ക് വിധേയമാക്കുന്നതും രോഗത്തെ തടയുന്നതിന് ഉപകരിക്കും. ഇതിനുള്ള സങ്കേതിക സൗകര്യം ഐസിഎആര്‍ ന്റെ കോഴിക്കോട്ടുള്ള സുഗന്ധവിളഗവേഷണ കേന്ദ്രത്തില്‍ ലഭ്യമാണ്. മണ്ണു പരിശോധനയില്‍ രോഗാണുവിന്റെ സാന്നിദ്ധ്യം കണ്ടാല്‍ ആപ്രദേശം ഒഴിവാക്കുകയോ സൂര്യതാപീകരണത്തിന് വിധേയമാക്കുകയോ ചെയ്യാം. അഥവാ ഇഞ്ചി വിത്തിലാണ് രോഗാണുവിന്റെ സാന്നിദ്ധ്യം കാണുന്നതെങ്കില്‍ ആ വിത്തുകള്‍ നടീല്‍വസ്തുവായി ഉപയോഗിക്കാതിരിക്കാം. ഇഞ്ചി നടുന്നതിനു മുമ്പുതന്നെ ഈ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചാല്‍ ഇഞ്ചികൃഷിയെ ഈ രോഗബാധകളില്‍ നിന്നും രക്ഷിക്കാം.
ഏലത്തിന്റെ മഴക്കാലരോഗങ്ങള്‍
കാലവര്‍ഷത്തോടുകൂടി ഏലത്തിനുണ്ടാകുന്ന പ്രധാന രോഗങ്ങളാണ് ഫൈറ്റോഫ് തോറ മൂലമുണ്ടാകുന്ന കായ്ചീയലും പിത്തിയം എന്ന രോഗണുമൂലമുണ്ടാകുന്ന കടചീയലും. ഈ രോഗം ജൂലൈ-ആഗസ്റ്റ് മാസങ്ങളിലാണ് കണ്ടു തുടങ്ങുന്നത്. തോട്ടത്തിലെ തണല്‍ ക്രമീകരിക്കാതിരിക്കുന്നതും, നീര്‍വാര്‍ച്ചാ സൗകര്യം ഇല്ലാതിരിക്കുന്നതും ചെടികള്‍ തിങ്ങിവളരുന്നതുമാണ് ഈ രോഗം വരുന്നതിനുള്ള പ്രധാന കാരണങ്ങള്‍. അഴുകല്‍ രോഗം ബാധിച്ച ചെടികളുടെ തളിരിലകളിലും കായ്കളിലും നനഞ്ഞ പാടുകള്‍ പ്രത്യക്ഷപ്പെടുന്നു. ഇവ വ്യാപിക്കുകയും കായ്കള്‍ കടും ചാണകപ്പച്ച നിറത്തില്‍ അഴുകുകയും ചെയ്യുന്നു. മൂപ്പ് എത്തിയ കായ്കളില്‍ രോഗം ബാധിച്ചാല്‍ അവ കറുത്ത് ഉണങ്ങിപ്പോകുന്നു. ഫൈറ്റോഫ്തോറ മെസൈ എന്ന രോഗാണവാണ് ഇതിനു കാരണം ഇവ മണ്ണില്‍ കൂടിയും വായുവില്‍കൂടിയും പകരാം.
എന്നാല്‍ കടചീയല്‍ ബാധിച്ചാല്‍ ഇലകള്‍ മഞ്ഞളിക്കുകയും ഒരു ചെറുചലനത്താല്‍ തട്ടകള്‍ മറിഞ്ുപോകുകയു ചെയ്യും. രോഗം ക്രമേണ വേരുകളേയും മറ്റു പ്രദേശങ്ങളേയും ബാധിക്കുകയും വേരും കാണ്ഡവും ചീഞ്ഞ് തൂര്ഗന്ധം ഉണ്ടാകുകയും ചെയ്യുന്നു. രോഗം മൂര്‍ച്ഛിച്ച അവസ്തയില് എല്ല തട്ടകളും മറിഞ്ഞ് വീണ് നശിക്കും മഴക്കാലത്ത് തട്ടമരിച്ചലിന്റെ കാഠിന്യം വര്‍ദ്ധിക്കുന്നു. പിത്തിയം വെക്സന്‍സ് എന്ന രോഗാണു ആണ് കടചീയല്‍ രോഗത്തിനു കാരണം. ഇവ മണ്ണില്‍ കൂടി വളരുന്നതും വെള്ളത്തിന്റെ സാന്നിദ്ധ്യത്തില്‍ അതിപ്രസരണം നടത്തുന്നവയുമാണ്. മേല്‍ പറഞ്ഞ രണ്ടുരോഗങ്ങളും ഇനി പറയുന്ന സംയോജിത രോഗനിയന്ത്രണാര്ഗ്ഗത്തിലൂടെ പ്രതിരോധിക്കാവുന്നതാണ്.
1. കാലവര്‍ഷത്തിനു മുമ്പ് (മേയ്മാസത്തില്‍) ചെടികളുടെ ചുവട് പുതമാറ്റി വൃത്തിയാക്കണം. കൂടാതെ ചെടികളില്‍ കാണുന്ന കരിഞ്ഞ ഇലകളും തണ്ടുകളും പറിച്ചുമാറ്റി നശിപ്പിക്കണം.
2. സൂര്യ പ്രകാശം കിട്ടുന്നതിനുവേണ്ടി തണല്‍ മരങ്ങളുടെ കൊമ്പുകള്‍ കോതി തണല്‍ ക്രമീകരിക്കണം.
3. താണ പ്രദേശങ്ങളില്‍ നീര്‍വാര്‍ച്ച ഉറപ്പുവരുത്തണം.
4. രോഗം ബാധിച്ച ചെടികളുടെ ഇലകളും കായ്കളും തട്ടകളും മുറിച്ചു മാറ്റി നശിപ്പിച്ചുകളയണം.
5. ജൈവ രീതിയെങ്കില്‍ ട്രൈക്കോഡെര്‍മ എന്ന മിത്രകുമിള്‍ ചാണകത്തില്‍ കലര്‍ത്തി (ഉണങ്ങിപ്പ്ൊടിഞ്ഞ ചാണകം) രണ്ടാഴ്ച വളര്‍ത്തിയതിനുശേഷം 2.5 കിലോ വീതം ചെടിച്ചുവട്ടില്‍ ഇട്ടു കൊടുക്കാം. ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുവാനും രോഗ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനും രോഗാണുവിന്റെ പ്രസരം തടയാനും ഇതുസഹായിക്കും.
6. രാസകീടനാശിനി ഉപയോഗിക്കുന്നതാണ് താത്പര്യമെങ്കില്‍ കാലവര്‍ഷാരംഭത്തില്‍ (മേയ് അവസാനം ജൂണ്‍ ആദ്യം) ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം ചെടികളില്‍ തളിക്കുന്നതും 0.2 ശതമാനം വീര്യത്തില്‍ കോപ്പര്‍ ഓക്സിക്ലോറൈഡ് ലായനി വരെ ചെടിച്ചുവട്ടില്‍ പൂവാലി ഉപയോഗിച്ച് ഒഴിച്ച് കൊടുക്കുന്നതും രോഗപ്രതിരോധത്തിന് സഹായമാണ്.
7. അഴുകല്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ അലിയറ്റ് അഥവാ പൊട്ടാസിയം ഫോസ് ഫോണേറ്റ് 0.3 ലായനി ചെടിയില്‍ 500-750 മില്ലി എന്ന കണക്കില്‍ തളിച്ചുകൊടുക്കാം. അല്ലെങ്കില്‍ മെറ്റലാക്സില്‍ മാന്കോസെസ്സ (0.125) ചെടി കളില്‍ തളിച്ചുകൊടുക്കുകയും ചെടിച്ചുവട്ടില്‍ ഒഴിച്ചുകൊടുക്കുകയും ആവാം. മണ്ണിലുള്ള രോഗാണുക്കളെ നശിപ്പിക്കുന്നതിനും രോഗം പടരാതിരിക്കുന്നതിനും ഇത് ഫലപ്രദമാണ്.
ജാതിയുടെ മഴക്കാല രോഗങ്ങള്‍
ജാതി കൃഷി വ്യാപകമായതോടുകൂടി പല വിധ കുമിള്‍ രോഗങ്ങളും ജാതിയെ ബാധിക്കുന്ന തായി കണ്ടുവരുന്നു. ഇതില്‍ ഏറ്റവും പ്രധാനമാണ് മഴക്കാലത്തുണ്ടാകുന്ന ഇല കൊഴിച്ചിലും കായ്പൊഴിച്ചിലും. സൂമ്മനിരീക്ഷണങ്ങളിലൂടെ ഈ രോഗങ്ങള്‍ പൈറ്റോപ്തോറ, സിസിന്ഡ്രോ ക്ലാഡിയം എന്നി രോഗാണുക്കള്‍ മൂലമുണ്ടാകുന്നതാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ഈ രോഗങ്ങളുടെ നിയന്ത്രണത്തിനായി അഥവാ പ്രതിരോധത്തിനായി മഴക്കാലാരംഭത്തില്‍ ഒരുശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം എല്ലാ ചെടികള്‍ക്കും തളിക്കേണ്ടതാണ്. ജാതി, ഗ്രാംമ്പൂ, കറുവ ഉള്‍പ്പെടെ എല്ലാ വൃക്ഷസുഗന്ധസസ്യങ്ങളിലും ഇപ്രകാരം ബോര്‍ഡോമിശ്രിതം തളിക്കുന്നത് മഴക്കാലത്തുണ്ടാകുന്ന ഒട്ടുമിക്ക കുമിള്‍ രോഗങ്ങള്‍ക്കും പ്രതിവിധിയാണ്.
ചെടികളില്‍ രോഗം കണ്ടിട്ട് ചികിത്സിക്കാത്തതിനേക്കാള് രോഗം വരാതെ നിയന്ത്രിക്കുന്നതാണ് എപ്പോഴും അഭികാമ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട്ടുള്ള ഐസിഎആര്‍ ന്റെ സുഗന്ധവിളഗവേഷണ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്.
കടപ്പാട് : ദീപിക
അവസാനം പരിഷ്കരിച്ചത് : 2/15/2020
വാഴ, മാവ്, പ്ലാവ് തുടങ്ങിയ മരങ്ങള്‍, അവയുടെ ഫലങ്...
കൂടുതല്‍ വിവരങ്ങള്‍
അക്വാപോണിക്സ് കൃഷിരീതിയെ സംബന്ധിക്കുന്ന വിവരങ്ങൾ
കൂടുതല്‍ വിവരങ്ങള്‍