অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ടിഷ്യൂ കള്‍ച്ചര്‍

ടിഷ്യു കള്‍ച്ചര്‍ പരിചയപ്പെടാം

മാതൃസസ്യത്തിന്‍റെ തനതുഗുണങ്ങല്‍ എല്ലാം തന്നെ അടങ്ങിയതും പ്രതിരോധ ശേഷി കൂടിയതുമായിരിക്കും പുതിയ സസ്യങ്ങല്‍. ഒരു ചെടിയുടെ കോശത്തില്‍ നിന്നോ മറ്റെതെങ്കിലും ഭാഗത്തു നിന്നോ കീടാണുവിമുക്ത അന്തരീക്ഷത്തില്‍ കൃത്രിമ മാധ്യമങ്ങളില്‍ വളര്‍ത്തിയെടുത്ത് പുതിയ ചെടികള്‍ ഉണ്ടാക്കുന്ന രീതിയാണ് ടിഷ്യുകള്‍ച്ചര്‍. സസ്യങ്ങളുടെ കായികപ്രവര്‍ത്തനത്തിന് വളരെയധികം ഉപകരിക്കുന്ന മാര്‍ഗമാണിത്. കേരളത്തില്‍ വാഴ, ഏലം, പൈനാപ്പിള്‍, കുരുമുളക്, കച്ചോലം, ഓര്‍ക്കിഡുകള്‍, കാപ്പി, ചന്ദനം എന്നിവയില്‍ ഇത് ഉപയോഗിക്കുന്നു. ടിഷ്യു കള്‍ച്ചര്‍ നടത്തുന്നതിന് ആദ്യം കൃത്രിമ മാധ്യമങ്ങളാണ് നിര്‍മിക്കേണ്ടത്. ഇവ ഖരരൂപത്തിലോ ദ്രാവകരൂപത്തിലോ നിര്‍മിക്കാം.

ദ്രാവകരുപത്തിലാണെങ്കില്‍ ചെടിക്ക് ശ്വസിക്കാന്‍ സാഹചര്യം ഉണ്ടാക്കണം. ഇതിനായി അരിപ്പുകടലാസുകൊണ്ടുള്ള താങ്ങുകളോ അല്ലെങ്കില്‍ പ്രത്യേകം യന്ത്രങ്ങളോ വെയ്ക്കണം. ദ്രാവക മാധ്യമത്തെ ഖരരൂപത്തിലാക്കുകവാന്‍ അഗര്‍ എന്ന ഒരിനം കടല്‍സസ്യഉല്‍പന്നം ഉപയോഗിക്കുന്നുണ്ട്. ഈ മാധ്യമത്തില്‍ ചെടിക്കാവശ്യമായ മൂലകങ്ങല്‍ ഊര്‍ജ്ജസ്ത്രോതസ്സുകളായ പഞ്ചസാര, വിറ്റാമിനുകള്‍, വളര്‍ച്ചാ ഹോര്‍മോണുകള്‍ എന്നിവ കൃത്യമായ രീതിയില്‍ അടങ്ങിയിരിക്കണം. ചെടിയുടെ ഇനം ഏതു ഭാഗം ഉപയോഗിക്കുന്നു, ഏതുതരം വളര്‍ച്ച (കാണ്ഡം,വേര്)യാണ് ആവശ്യം എന്നതിനനുസരിച്ച്‌ ഇവയുടെ അളവില്‍ വിത്യാസം വരുത്തണം. ടിഷ്യുകള്‍ച്ചര്‍ എല്ലാ ചെടികളിലും നടക്കാത്തതിന്‍റെ കാരണം ഇതിന്‍റെ മാധ്യമനിര്‍മ്മാണത്തിലെ ബുദ്ധിമുട്ടും ചെലവുമാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള ടിഷ്യു കള്‍ച്ചറിന് പ്രധാനമായും ഏഴ് ഘട്ടങ്ങളാണുള്ളത്.

മാത്യസസ്യത്തെ തിരഞ്ഞെടുക്കല്‍

എറ്റവും അനിയോജ്യമായ ഗുണങ്ങള്‍ ഉള്ളതാകണം മാതൃസസ്യം. തുറന്ന സ്ഥലത്ത് നില്‍ക്കുന്ന ചെടികളില്‍ രോഗണുക്കള്‍ ധാരാളം ഉണ്ടാകും. ഇവ മാധ്യമത്തിലെ അനുകൂല സാഹചര്യത്തില്‍ പെരുകാനിടയാകും. അതിനാല്‍ മാതൃസസ്യത്തെ നിയന്ത്രിത സാഹചര്യങ്ങളില്‍ വളര്‍ത്തുകയോ കുമിള്‍ നാശിനി പ്രയോഗിക്കുകയോ വേണം. ഇതില്‍ നിന്നുവേണം ടിഷ്യുകള്‍ച്ചര്‍ ചെയ്യാനുള്ള ഭാഗങ്ങള്‍ തിരഞ്ഞെടുക്കുവാന്‍.

സസ്യഭാഗം തയ്യാറാക്കല്‍

സാധാരണഗതിയില്‍ 23 മുകുളങ്ങളടങ്ങിയ കാണ്ഡഭാഗം,മുകുളം മാത്രമുള്ള മെരിസ്റ്റം,വാഴ, ഏലം, കൈതച്ചക്ക തുടങ്ങിയവയില്‍ ഇലകള്‍ നീക്കിയ ശേഷം ലഭിക്കുന്ന മുളകള്‍, സിരകളടങ്ങിയ ഇലയുടെ ഭാഗം എന്നിവയെല്ലാം ടിഷ്യുകള്‍ച്ചറിന് ഉപയോഗിക്കുന്നു. ഈ സസ്യഭാഗത്തെ എക്സ്പ്ലാന്‍റ് എന്നു വിളിക്കുന്നു സസ്യഭാഗങ്ങള്‍ തിരഞ്ഞെടുത്ത ശേഷം വിവിധ രാസവസ്തുക്കള്‍ ഉപയോഗിച്ച്‌ കീടാണുവിമുക്തമാക്കാം.

ഇനോക്കുലേഷന്‍

കീടാണുവിമുക്ത അന്തരീക്ഷത്തില്‍ സസ്യഭാഗം മാധ്യമത്തിലേക്കുവെയ്ക്കുന്ന പ്രക്രിയയാണ് ഇത്. ഇതിനായി ഉപയോഗിക്കുന്ന ഉപകരണമാണ് ലാമിനാര്‍ എയര്‍ഫ്ളോ ക്യാബിനറ്റ്.സസ്യഭാഗം പൂര്‍ണ്ണമായും കീടാണുവിമുക്ത സാഹചര്യങ്ങളില്‍ ടെസ്റ്റ്യുബിലെ മാധ്യമത്തില്‍ പഞ്ഞിവെച്ച്‌ അടച്ചതിന് ശേഷം മാത്രം പുറത്തെടുക്കുക. ഇവ പിന്നീട് പ്രത്യേകം തയ്യാറാക്കിയ മുറികളില്‍ ആവശ്യത്തിന് വെളിച്ചവും ചൂടും നല്‍കി വെയ്ക്കണം.

സബ്കള്‍ച്ചര്‍

നാല് മുതല്‍ ആറ് വരെ ആഴ്ചയ്ക്ക് ശേഷം മാധ്യമത്തിന്‍റെ അളവ് കുറയുകയോ, ചെടി ട്യൂബില്‍ നിറയുകയോ ചെയ്താല്‍ പുതിയ മാധ്യമത്തിലേക്ക് മാറ്റുന്നതിനെ സബ്കള്‍ച്ചര്‍ എന്നു പറയുന്നു.

വേരുപിടിപ്പിക്കല്‍

ആവശ്യാനുസരണം ചെടികളായാല്‍ അവയെ വേരുപിടിപ്പിക്കുന്നതിനായി പുതിയ മാധ്യമത്തിലേക്ക് മാറ്റണം.

ഹാര്‍ഡനിങ്

ഹാര്‍ഡനിങ് പല ഘട്ടങ്ങളായിട്ടാണ് നടക്കുന്നത്. നിയന്ത്രിത അന്തരീക്ഷത്തില്‍ എല്ലാ അനുകൂല സാഹചര്യങ്ങളോടും കൂടെ വളരുന്ന ചെടിയെ സാവധാനം ബാഹ്യ അന്തരീക്ഷവുമായി പൊരുത്തപ്പെടുത്തുന്ന ഒരു പ്രക്രിയയാണിത്. ഉര്‍ജസ്രോതസ്സും ബാക്കി ഘടകങ്ങളും ചെറിയതോതില്‍ കുറച്ച്‌ ചെടിയെ സ്വയം പര്യാപ്തമാക്കണം. ചെടി ചെറിയ ചട്ടികളില്‍ നട്ട് പ്ലാസ്റ്റ്ക് ബാഗുകൊണ്ട് മൂടി അതിനുശേഷം ഈര്‍പ്പം നിലനിര്‍ത്തുന്നു. ഇത് ഘട്ടം ഘട്ടമായി മാറ്റി കൊടുക്കാവുന്നതാണ്.

പുറത്ത് നടീല്‍

ബാഹ്യഅന്തരീക്ഷവുമായി പൊരുത്തപ്പെട്ട ചെടിയെ പ്ലാസ്റ്റിക് കൂടുകളിലോ ചട്ടിയിലോ നട്ട് 12 മാസം കൂടി നിരീക്ഷിച്ച ശേഷമാണ് മണ്ണില്‍ നടുന്നത്. ടിഷ്യു കള്‍ച്ചറില്‍ മുകുളങ്ങളുടെ വളര്‍ച്ച നേരിട്ടും അല്ലാതെയും നടക്കും. കാണ്ഡത്തിലെ എല്ലാ മുകുളങ്ങളും വളരുന്നത് വഴിയാണ് നേരിട്ട് ചെടികളുണ്ടാകുന്നത്. നേരിട്ടല്ലാത്ത രീതിയില്‍ സസ്യഭാഗം വേഗത്തില്‍ കോശവിഭജനം നടത്തി കോശങ്ങളുടെ ഒരു കൂട്ടം ഉണ്ടാകുന്നു.

ഇവ കാണ്ഡം നിര്‍മിക്കാനാവശ്യമുള്ള ഹോര്‍മോണുകള്‍ അടങ്ങിയ മാധ്യമത്തില്‍ വയ്ക്കുമ്പോള്‍ പുതിയ മുകുളങ്ങള്‍ വളര്‍ന്നു വരുന്നു. ഇവയ്ക്ക് ആവശ്യത്തിന് നീളമായാല്‍ വേര്‍പെടുത്തി വേരു മുളപ്പിക്കുന്നതിനായി ഉപയോഗിക്കാം. ചിലയിനം സസ്യങ്ങള്‍ കാണ്ഡത്തിന് പകരം വിത്തുകള്‍ക്ക് സമാനമായ ഭ്രൂണമായി വളരുന്നു. ഇവയെ സൊമാറ്റിക് എംബ്രയോ എന്നു പറയുന്നു. കൃഷിയില്‍ വലിയമാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയുന്ന മേഖലയാണ് ബയോടെക്നോളജി ഉള്‍പ്പെടുന്ന ജനിതക എഞ്ചിനീയറങ്. ഇത് കര്‍ഷിക വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ്.

വാഴക്കൃഷി അത്ര ചില്ലറക്കാര്യമല്ല

നിറത്തിലും വലുപ്പത്തിലും രൂപത്തിലും രുചിയിലുമെല്ലാം വളരെയധികം വൈവിധ്യം പുലര്‍ത്തുന്ന വാഴപ്പഴയിനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട് നേന്ത്രക്കായയ്ക്ക് വലിയ വിലയാണിപ്പോള്‍, നേന്ത്രന് മാത്രമല്ല ആണിപ്പൂവന്‍ (ഞാലിപ്പൂവന്‍) , മൈസൂര്‍പ്പൂവന്‍, വെണ്ണീര്‍പ്പൂവന്‍, കുന്നന്‍ എന്നിങ്ങനെ വാഴപ്പഴയിനത്തിന് മൊത്തം ഉയര്‍ന്ന വിലയാണ് വിപണിയില്‍ ആഭ്യന്തര ഉപഭോഗത്തിന്‍റെയും കയറ്റുമതിയുടെയും കാര്യത്തില്‍ ഉണ്ടായ വര്‍ധനയും കാലവര്‍ഷക്കെടുതിയില്‍ കൃഷിനാശം വന്നതും കഴിഞ്ഞ സീസണിലെ വിലത്തകര്‍ച്ചയും കൊണ്ട് കൂടുതല്‍ കര്‍ഷകര്‍ വാഴകൃഷി ചെയ്യാതിരുന്നതും വില വര്‍ധനയ്ക്ക് കാരണമായി. നിറത്തിലും വലിപ്പത്തിലും രൂപത്തിലും രുചിയിലുമെല്ലാം വളരെയധികം വൈവിധ്യം പുലര്‍ത്തുന്ന വാഴപ്പഴയിനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്.വാഴപ്പഴങ്ങളുടെ വര്‍ഗങ്ങള്‍ 100 വര്‍ഷം കൊണ്ട് നാമാവശേഷമാകുമെന്ന പഠനങ്ങള്‍ അടുത്തിടെ വന്നിരുന്നു. എന്തൊക്കെയായാലും ലോകം മുഴുവന്‍ അംഗീകരിച്ച മികച്ച ഫലമാണ് വാഴപ്പഴം.

തെക്കുകിഴക്കേ ഏഷ്യയാണ് വാഴയുടെ ജന്മദേശമായി കണക്കാക്കിവരുന്നത്. ഉഷ്ണമേഖലാ പ്രദേശത്തെ പ്രധാന വിളയാണിത്. ഇവിടെയാണ് ധാരാളം കൃഷിചെയ്തുവരുന്നത്. നന്നായി നനകിട്ടുന്ന സമതലത്തിലും താഴ്ന്ന പ്രദേശത്തും വാഴ കൃഷി ചെയ്തുവരുന്നു. കേരളീയര്‍ പണ്ടുതൊട്ടേ വാഴകൃഷിയ്ക്ക് പേരുകേട്ടവരാണ് തെങ്ങിനെപ്പോലെ ഒരു കല്പ വൃക്ഷമാണ് വാഴയും അതിന്‍റെ യാതൊരു ഭാഗവും ഒഴിവാക്കാനില്ല. കിഴങ്ങ് മുതല്‍ ഇലവരെ നാം ഉപയോഗിക്കുന്നു. നമ്മുടെ ജീവിതവും ആചാരവും സംസ്ക്കാരവുമായൊക്കെ അഭേദ്യമായ ബന്ധമാണ് വാഴയ്ക്കുള്ളത്. വാഴയിലയില്‍ വിളമ്പുന്ന ചൂട് വിഭവങ്ങളാണ് സദ്യയുടെ പ്രത്യേകത. ശര്‍ക്കര ഉപ്പേരിയും, വറുത്തുപ്പേരിയും, കായപ്പുഴുക്കും കായക്കറിയും തൊട്ട് പഴം നുറുക്കും പഴംപൊരിയും പഴം ഹലുവയും വരെ ഇതിന്‍റെ ഭക്ഷണപരമായ പ്രാധാന്യത്തെ വിളിച്ചോതുന്നു. ഒടുങ്ങാത്ത പോഷകമൂല്യമുള്ള വാഴപ്പഴം നാം നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വാഴപ്പിണ്ടിയും വാഴക്കൂമ്പും ഒന്നാംതരം നാരുകളടങ്ങിയ ഭക്ഷണമായതിനാലാണ്.

ഇതിലെല്ലാം പുറമേ വാഴനാരുകൊണ്ട് ഉണ്ടാക്കുന്ന സ്വര്‍ണനിറമാര്‍ന്ന കരകൗശല വസ്തുക്കള്‍ നമ്മെ മോഹിപ്പിക്കുന്നു. മൊത്തത്തില്‍ പറഞ്ഞാല്‍ വാഴക്കൃഷി പണ്ടു മുതലെ കേരളിയരുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. ഗുരുവായൂരിലെ കാഴ്ചക്കുലകളുടെ സ്വര്‍ണസിന്ദൂര വര്‍ണം അതുല്യമാണ്. വാഴകൃഷിയിലെ വൈവിധ്യവല്‍ക്കരണം ഉല്‍പന്ന നിര്‍മാണം മൂല്യവര്‍ധിത സംസ്കരണം എന്നിങ്ങനെ നാം വിചാരിച്ചാല്‍ എത്തിപ്പിടിക്കാവുന്ന നേട്ടങ്ങള്‍ ഏറെയാണ്. നമ്മുടെ നാടന്‍ വിപണിയില്‍ വാഴപ്പഴത്തിനും വാഴക്കയ്ക്കുമുള്ള ജനസമ്മതിയും വര്‍ധിച്ചുവരുന്ന കയറ്റുമതി സാധ്യതയും ഉയര്‍ന്ന വിലയും കണക്കാക്കിയാല്‍ വലിയ സാധ്യതയാണ് വാഴക്കൃഷിക്കുള്ളത്.ഓരോ പുരയിടത്തിലും വ്യത്യസ്തയിനങ്ങള്‍ നാം കൃഷിചെയ്തിരുന്നു. നമ്മുടെ ഭക്ഷണയിനത്തിലെ പ്രധാനയിനത്തിന് നല്‍കിയിരിക്കുന്ന സ്ഥാനം നാമിപ്പോള്‍ നമ്മുടെ ഇന്‍റര്‍ലോക് പാകിയ വീട്ടുമുറ്റങ്ങളില്‍ നല്‍കുന്നില്ല. നമ്മുടെ തോട്ടങ്ങളില്‍ നാലഞ്ചുവാഴ നട്ടുവളര്‍ത്തിയാല്‍ നമ്മുടെ കുടുംബത്തിന് വിഷമേല്‍ക്കാത്ത വാഴപ്പഴം കഴിക്കാം.

മണ്ണൊരുക്കാം

വാഴയുടെ ശാസ്ത്രിയനാമം മ്യുസ വെലൂട്ടിനയെന്നാണ്. ഇത് പ്ലാന്‍ററ്റെ വര്‍ഗത്തില്‍പ്പെടുന്ന സസ്യമാണ്. ലോകമെമ്പാടും നൂറുകണക്കിന് സ്പീഷീസുകള്‍ വാഴയിനത്തില്‍ മാത്രമുണ്ട്. 20 മുതല്‍ 27 ഡിഗ്രിവരെയാണ് അനുകൂല അന്തരീക്ഷ ഉഷ്മാവ്. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലാണ് വാഴ സാധാരണയായി നന്നായി ഉണ്ടാകുക. ഇളക്കമുള്ള മണ്ണില്‍ വാഴ തഴച്ചുവളരും. നന്നായി കിളച്ചിളക്കിയ മണ്ണില്‍ പച്ചലവളവും ചാണകവളവും കുമ്മായം വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ക്കുക. ചാണകവളം ഉണക്ക ചാണകപ്പെടിയാണ് നല്ലത്. ഇത് 2:1 അനുപാതത്തില്‍ ചാരവുമായി ചേര്‍ത്ത് അടിവളമായി ഓരോ കുഴിക്കും നല്‍കണം.

ഓരോ കുഴിയിലും കുറഞ്ഞത് 45 മുതല്‍ 50 സെന്‍റിമീറ്റര്‍ താഴ്ചയും 30 മുതല്‍ 40 സെന്‍റിമീറ്റര്‍ വിസ്താരവുമുള്ളതായിരിക്കണം. കന്ന് വെക്കുന്നതിന് ഒരാഴ്ചമുമ്പ് 250 ഗ്രാം കുമ്മായം കുഴിയിലിട്ട് ഇളക്കണം. കന്ന് വെക്കുന്നതിന് രണ്ട് ദിവസം മുമ്പ് ചാണകവളം ചാരം ചേര്‍ത്ത് വിതറി ഇളക്കിയിടണം കന്നിനോടുകൂടി ഓരോ കുഴിക്കും 200 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്ത് കൊടുത്താല്‍ നന്ന്. ഇങ്ങനെ ഒരുക്കുന്ന കുഴിയിലാണ് വാഴക്കന്ന് നടുന്നത്. കേരളത്തില്‍ സാധാരണയായി വാഴക്കൃഷിക്ക് രണ്ട് സീസണുകളാണുള്ളത്. ഒന്ന് ഏപ്രില്‍, മെയ് മാസങ്ങളില്‍ കന്ന് നടാവുന്ന, മഴയെ ആശ്രയിച്ചുള്ള കൃഷിയും ആഗസ്ത്, സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നനയെ ആശ്രയിച്ചുള്ള നനകൃഷിയും കനത്ത മഴയത്ത് വാഴക്കന്ന് നട്ടാല്‍ ചീഞ്ഞു പോവുകയോ നല്ല വേനലില്‍ കന്ന് നട്ടാല്‍ വേര് പഴുത്തുപോവുകയും ചെയ്യും.

നടീല്‍ വസ്തു തിരഞ്ഞെടുക്കല്‍

വാഴയുടെ കിഴങ്ങില്‍ നിന്ന് പൊട്ടിമുളച്ചുവരുന്ന ചെറിയ തൈകളാണ് വാഴയുടെ നടീല്‍ വസ്തു. വാഴക്കന്ന് എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്. വാഴക്കൃഷിയിലെ പ്രധാന ഘട്ടം വാഴക്കന്നിന്‍റെ തിരഞ്ഞെടുപ്പാണ്. രോഗവും കീടവുമൊന്നും ബാധിക്കാത്ത മാതൃസസ്യത്തില്‍ നിന്നാണ് കന്നുകള്‍ തിരഞ്ഞെടുക്കേണ്ടത്. കന്നുകള്‍ രണ്ട് തരമുണ്ട് സൂചിക്കന്നും പീലിക്കന്നും. മാതൃസസസ്യത്തിന്‍റെ കിഴങ്ങിന്‍റെ ഭാഗത്ത് നിന്ന് മുളച്ച്‌ പൊന്തുന്ന തണ്ട് സൂചിക്കന്ന്. മൂന്ന് നാല് മാസം പ്രായമുള്ള സുചിക്കന്നുകളാണ് നാം ശേഖരിക്കേണ്ടത്. സൂചിക്കന്നിന്‍റെ അഗ്രഭാഗം കുര്‍ത്തതും അടിഭാഗം നീണ്ടതുമായിരിക്കും.സൂചിക്കന്നിനെ അപേക്ഷിച്ച്‌ പീലിക്കന്നിന് കരുത്ത് കുറവായിരിക്കും. ഇതിന്‍റെ അഗ്രഭാഗം തടിച്ചതായിരിക്കും. വളരെ പെട്ടന്ന് തന്നെ ഇലവിരിയും. നല്ല വാഴയില്‍ നിന്ന് തന്നെ വിത്ത് തിരഞ്ഞെടുക്കാം.

ഒരേ പ്രായവും എതാണ്ട് ഒരേ വലിപ്പവുമുള്ള കന്നുകള്‍ ഒരുമിച്ച്‌ വിളവിറക്കിയാല്‍ ഒരേസമയംതന്നെ കുല വെട്ടിയെടുക്കാം. രോഗകീടങ്ങള്‍ ബാധിക്കാത്ത 35 മുതല്‍ 45 വരെ സെന്‍റിമീറ്റര്‍ ചുറ്റളവും കുറഞ്ഞ 700 ഗ്രാം മുതല്‍ ഒരു കിലോഗ്രാം വരെ തൂക്കമുള്ള കന്നുകളാണ് നടുവാന്‍ ഉത്തമം. ഇവ മാതൃവാഴയുടെ കുലവെട്ടിയെടുത്ത് ഒരു മാസത്തിനുള്ളില്‍ തന്നെ ഇളക്കിയെടുക്കണം. കന്നിന്‍റെ വേരിന് മുകളില്‍ 20 മുതല്‍ 25 സെന്‍റിമീറ്റര്‍ മുകളില്‍ വെച്ച്‌ കന്നിന്‍റെ തലപ്പ് മുറിച്ച്‌ നീക്കണം.കന്നിന് മുകളില്‍ സാധാരണ കണ്ടുവരുന്ന മാണപ്പുഴു, നിമവിരകള്‍ എന്നിവയില്‍ നിന്ന് മുക്തമാക്കിയ സൂചികന്നുകള്‍ .വേരുകള്‍ വലിപ്പമുള്ള പാര്‍ശ്വമുളകള്‍ എന്നിവ ഒഴിവാക്കി വെണ്ണിര്‍ ചാണകം എന്നിവ 2:1 അനുപാതത്തില്‍ കലക്കിയ കുഴമ്പില്‍ മുക്കിയെടുത്ത് മൂന്ന് നാലു ദിവസം വെയിലത്തുണക്കണം. ഇങ്ങനെ ഉണക്കിയെടുത്ത കന്നുകള്‍ 15 ദിവസം വരെ നമുക്ക് സൂക്ഷിക്കാം.

നടീല്‍

നേരത്തെ തയ്യാറാക്കിയ കുഴികളില്‍ അടിഭാഗത്ത് ചെറിയൊരു പിള്ളക്കുഴിയുണ്ടാക്കി അതില്‍ ചപ്പിലകള്‍ വിതറി കന്നിനെ നേരെ നിര്‍ത്തിയാണ് നടേണ്ടത്. കന്ന് ഉണങ്ങുമ്പോള്‍ വേണമെങ്കില്‍ നമുക്ക് ജൈവ കീടനാശിനികള്‍ ഉപയോഗിക്കാം. വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചതും ചപ്പിലയും ഇട്ട പിള്ളക്കുഴിയില്‍ കന്ന് നെരത്തി പിള്ളക്കുഴി മൂടാം.

നനവാഴകൃഷിയാണെങ്കില്‍ ഉടനെ തള്ളക്കുഴിമൂടണമെന്നില്ല ക്രമേണ കന്ന് വലിയതാവുമ്പോള്‍ ഒന്നോ രണ്ടോ വട്ടം മേല്‍വളവും ചേര്‍ത്ത് കുഴിമൂടിയാല്‍ മതി പക്ഷേ ഏപ്രില്‍ ജൂണ്‍ മാസ മഴകൃഷിയില്‍ കന്ന് നട്ട് ഉടനെ കുഴി മൂടണം. ഇല്ലെങ്കില്‍ കന്ന് മഴവെള്ളം കെട്ടിനിന്ന് ചീഞ്ഞുപോവും.വേനല്‍ക്കാലത്ത് തള്ളക്കുഴി നിറച്ചും കരിയിലയിട്ട് പുതനല്‍കിയാല്‍ എപ്പോഴും ഈര്‍പ്പം നിലനില്‍ക്കും.

ഇടയകലം

വാഴക്കൃഷിയില്‍ ശ്രദ്ധക്കേണ്ട മറ്റൊരു കാര്യം ഇടയകാലമാണ്. വരിയും നിരയും തമ്മിലും കന്നുകള്‍ തമ്മില്‍ത്തമ്മിലും തല കോര്‍ത്തുപോവാത്ത രീതിയില്‍ ഇടയകാലം ആവശ്യമാണ്. നേന്ത്രവാഴയ്ക്ക 282 മീറ്റര്‍ ഇടയകലവും മൈസൂര്‍ പൂവന്‍, പൂവന്‍,ഞാലിപ്പൂവന്‍, കദളിയിനങ്ങള്‍ക്ക് 2.582.5 മീറ്റര്‍ ഇടയകലവും നല്ലതാണ്. കുറിയ ഇനത്തിനും പൊക്കം കൂടിയ ഇനത്തിനും രണ്ടര മീറ്റര്‍ ഇടയകലം നല്‍കണം. അടുത്തടുത്ത് വളരുന്ന വാഴകള്‍ നല്‍കുന്ന ഫലം,കുല വലിപ്പം വളരെ ചെറുതായിരിക്കും.

വളപ്രയോഗം

ജൈവ കൃഷിയിലെ വളപ്രയോഗം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ചെടികളുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ യൂറിയ നൈട്രജന്‍ ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ വാഴയുടെ വിവിധ ഘട്ടങ്ങളില്‍ നാം മികച്ച രീതിയില്‍ ഉറപ്പുവരുത്തണം.വാഴ നടുമ്പോള്‍തന്നെ ഓരോ മുരടിനും കമ്പോസ്റ്റോ കാലിവളമോ പച്ചില വളമോ പത്തുകിലോ വീതം നല്‍കണം. ജൈവവളത്തോടൊപ്പം രാസവളങ്ങളും നല്‍കിയാണ് വ്യാപകമായി വാഴ കൃഷി ചെയ്യുമ്പോള്‍ വിള വര്‍ധിപ്പിക്കാറ്. ഇടവിളകളായി പയര്‍ വര്‍ഗങ്ങല്‍ കൃഷി ചെയ്താല്‍ മണ്ണിലെ നൈട്രജന്‍റെ അളവ് വര്‍ധിപ്പിക്കാം. പയര്‍,ചണമ്പ് എന്നിവ ഇടവിളയായി വളര്‍ത്തി 50 ദിവസത്തിന് ശേഷം അവ മണ്ണില്‍ പിഴുത് ചേര്‍ത്താല്‍ വാഴയുടെ ചുവട്ടില്‍ കളകള്‍ വരുന്നത് തടയാനും അങ്ങനെ വാഴയ്ക്ക് വളം നല്‍കാനും കഴിയും.

വാഴ വളര്‍ന്ന് വലുതായി വരുമ്പോള്‍ ഓരോ 45 ദിവസവും ഇടവിട്ട് പച്ചിലത്തോല് അടിയില്‍ വെട്ടിക്കൂട്ടി.അതിന് മുകളില്‍ കാലിവളം, വെണ്ണീര്‍ എന്നിവ 2:1 ക്രമത്തില്‍ ചേര്‍ത്ത് മണ്ണിട്ട് മൂടിക്കൊടുക്കണം. രാസവളങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കൃഷിയില്‍ നൈട്രജന്‍ ഘട്ടംഘട്ടമായാണ് നല്‍കേണ്ടത്. ജൈവവളങ്ങള്‍ നല്‍കുന്നതുപോലെ വാഴയുടെ കീഴില്‍ രാസവളം നല്‍കരുത് 60 മുതല്‍ 70 സെന്‍റിമീറ്റര്‍ വിട്ടാണ് വളം നല്‍കേണ്ടത്. വാഴവേരിന് അരികിലേക്ക് വളരുന്നതിനാല്‍ ആഴത്തില്‍ വളം ചേര്‍ക്കേണ്ട ആവശ്യമില്ല. ഈ സീസണില്‍ ആഗസ്ത്, ഒക്ടോബര്‍ കൃഷി ചെയ്യുന്ന നനവാഴ കൃഷിക്ക് നനനിര്‍ബന്ധമാണ്. ഒന്നരാടാനാണ് നനയ്ക്കേണ്ടത് ഒരു മൂടിന് കുറഞ്ഞത് 15 മുതല്‍ 20 ലിറ്റര്‍ വെള്ളം വേണം വേണ്ടത്ര ലഭിക്കാത്തയിടമാണെങ്കില്‍ മൂന്ന് ദിവസത്തിലൊരിക്കല്‍ നനച്ചാലും മതിയാകും.

നേന്ത്രവാഴയ്ക്ക് അഞ്ച് ദിവസത്തിലൊരിക്കല്‍ നന്നായി നനച്ചാല്‍ മതി. വാഴനട്ട് മുളച്ച്‌ പൊന്തി വരുമ്പോഴാണ് തുലാവര്‍ഷം തുടങ്ങുക വയലില്‍ നടുന്ന വാഴയ്ക്ക് ഇടയില്‍ ചാലു കീറി മണ്ണുകയറ്റി വെള്ളക്കെട്ടൊഴിവാക്കണം. പുരയിട കൃഷിയില്‍ താഴ്ന്ന ഭാഗത്ത് വാഴ നടരുത് അല്ലെങ്കില്‍ വാഴയുടെ മൂട്ടില്‍ മണ്ണ് കയറ്റിക്കൊടുത്ത് നീര്‍വാര്‍ച്ച ഉറപ്പുവരുത്തണം. വാഴയ്ക്ക് നല്‍കുന്ന അധിക വളങ്ങളെ വലിച്ചെടുത്ത് വലുതായി വരുന്ന കളകളെയാണ് നാം പരിചരണത്തില്‍ ശ്രദ്ധികേണ്ടത്. അവയെ പിഴുതുമാറ്റി വാഴയ്ക്ക് സംരക്ഷണം നല്‍കാന്‍ കഴിഞ്ഞാല്‍ വളരെ നല്ലതാണ്. ഇടയിളക്കല്‍ നടത്തി പുതുവേരുകള്‍ പൊട്ടാന്‍ സാഹചര്യമൊരുക്കിക്കൊടുക്കണം. ഇടയിളക്കുമ്പോള്‍ വേരുമുറിയാതെ നോക്കണ്ടത് അത്യാവശ്യമാണ്. കുലകള്‍ വിരിയുന്നതിന് മുമ്പ് മുരട്ടില്‍ പൊന്തിവരുന്ന കന്നുകള്‍ ചവുട്ടി നശിപ്പിക്കുകയോ ഇളക്കി മാറ്റുകയോ വേണം.കുലചാടിയതിന് ശേഷം പൊന്തിവരുന്ന രണ്ട് മൂന്ന് കുന്നുകള്‍ മാത്രം നിര്‍ത്തിയാല്‍ മതി.

രോഗങ്ങള്‍

മഞ്ഞളിപ്പ്,വെള്ളക്കൂമ്പ്,കുറുനാമ്പ്, കൊക്കാന്‍ രോഗങ്ങളാണ് വാഴയില്‍ പ്രധാനമായും കണ്ടുവരുന്നത്. ഇതില്‍ വെള്ളക്കൂമ്പ് കാത്സ്യത്തിന്‍റെ കുറവ് കൊണ്ടാണുണ്ടാകുന്നത്. വാഴ നട്ട് നാല് അഞ്ച് മാസം പ്രായമാകുമ്പോഴാണ് വെള്ളക്കൂമ്പ് രോഗം പ്രത്യക്ഷപ്പെടുക. രോഗത്തിന്‍റെ തുടക്കത്തില്‍ സാധാരണകൂമ്പ് തന്നെയാണ് വരിക രോഗബാധ മനസ്സിലാക്കണെങ്കില്‍ ഇലയുടെ ചുവട്ടില്‍ നോക്കണം ചെറിയ ചുളിവുകളും മടക്കുകളുമാണ് ആദ്യലക്ഷണം പിന്നീട് ക്രമേണ കൂമ്പുമുതല്‍ തന്നെ ചുരണ്ട് വെള്ള നിറമായി മാറുന്നു. പിന്നീട് വരുന്ന കൂമ്പുകള്‍ ചീയുകയും ചെയ്യുന്നു. പത്ര പോഷണമെന്ന രീതിയില്‍ ഇലകള്‍ക്ക് പോഷണം നല്‍കുന്ന രീതിയിലാണ് ഇതിനെ പ്രതിരോധിക്കാറ്. കാത്സ്യത്തിന്‍റെ കൂടെ ബോറേട്ടണ്‍ കൂടിച്ചേര്‍ത്ത് തളിക്കുന്നത് ഫലസാധ്യത കൂട്ടുന്നതായി കാണുന്നു. ഈ രോഗത്തിന് പത്രപോഷണം വഴി ഒരിക്കല്‍ മാത്രം വളപ്രയോഗം നല്‍കിയാല്‍ മതിയെന്നാണ് എങ്കിലും 20 ദിവസം ഇടവിട്ട് മൂന്ന് പ്രാവശ്യം തളിച്ചാല്‍ ഫലം കിട്ടും.

വാഴപ്പേനുകള്‍ പരത്തുന്ന ഒരു തരം വൈറസ് രോഗമാണ് കുറുമ്പ് രോഗം. ഇത് മാരകമായൊരു രോഗമാണ്. വിരിഞ്ഞു വരുന്ന ഇലകള്‍ തിങ്ങിഞ്ഞെരുങ്ങി പുറത്തേക്ക് വരുന്നതിന്‍റെ നീളം കുറഞ്ഞ് കൂമ്പടഞ്ഞു പോവുന്നതാണിതിന്‍റെ ലക്ഷണം. രോഗബാധയില്ലാത്ത തോട്ടങ്ങളില്‍ നിന്ന് കന്ന് സംഘടിപ്പിക്കുക, കന്നുകള്‍ നല്ലത് തിരഞ്ഞെടുക്കുക. രോഗബാധ പടര്‍ത്തുന്ന വാഴപ്പേനുകളെ ജൈവകീടനാശിനികള്‍ ഉപയോഗിച്ച്‌ കൊന്നൊടുക്കുക, രോഗലക്ഷണം കാണിക്കുന്ന വാഴ പിഴുതുമാറ്റി കത്തിച്ചുകളയുക തുടങ്ങിയവയാണ് നമുക്ക് ചെയ്യാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍.കൂമ്പടച്ച വാഴയുടെ കൂമ്പ് വെട്ടിമാറ്റി തുരിശ് ലായിനിയൊഴിച്ചും പരീക്ഷണം നടത്താവുന്നതാണ്.

വാഴപ്പേനുകള്‍ പരത്തുന്ന മറ്റൊരു രോഗമാണ് കൊക്കാന്‍ രോഗം. ആദ്യഘട്ടത്തില്‍ വാഴയുടെ പുറം പോളകളില്‍ ചുവപ്പുരാശി കാണുന്നതിന്‍റെ ലക്ഷണം. ആ നിറം ക്രമേണ കടുത്ത് നീളത്തില്‍ പടര്‍ന്ന് വരകളായി മാറി പുറം പോളകള്‍ക്കിടയില്‍ നിന്ന് അടര്‍ത്തിമാറ്റുന്നു. രോഗം കഠിനമായാല്‍ വാഴത്തട ബലഹീനമായി ഉണ്ണിക്കാമ്പ് ഒടിഞ്ഞ് വാഴ നശിക്കുന്നു. ഇലമഞ്ഞളിപ്പ് രോഗം മഴക്കാലത്താണ് വാഴകളില്‍ കാണെപ്പെടുന്നത്. ആദ്യം പ്രത്യക്ഷപ്പെടുന്ന മഞ്ഞവരകള്‍ ക്രമേണ കറുത്ത പുള്ളികളായി ഇലയുടെ നടുഭാഗം കഴിഞ്ഞ് ഇല നശിക്കും ഒടിഞ്ഞ് തൂങ്ങും രോഗം ബാധിച്ച ഇലകള്‍മുറിച്ചെടുത്ത് കത്തിക്കുക ഒന്നു മുതല്‍ രണ്ട് ശതമാനം വരെ വീര്യത്തില്‍ ബോര്‍ഡോ മിശ്രിതം തളിക്കുക.വാഴകള്‍ക്ക് വരുന്ന മറ്റൊരു രോഗമാണ് പനാമാവാട്ടം. ഒരു തരം ഫംഗസ് രോഗമാണിത്. വാഴയുടെ ഇലകള്‍ മഞ്ഞളിപ്പ് ബാധിച്ച്‌ ഒടിഞ്ഞു തൂങ്ങി വാഴത്തടയില്‍ വിള്ളലുകള്‍ ബാധിക്കുന്നു. ഓരോ മുരടിപ്പിനും ഒരു കിലോ കുമ്മായം വീതം ചേര്‍ത്തും കുമിള്‍ നാശിനി ഉപയോഗിച്ചും ഇതിനെ നിയന്ത്രിക്കാം.

കീടങ്ങള്‍

വാഴകൃഷിയെ ബാധിക്കുന്ന പ്രധാന ശത്രുക്കളാണ് കീടങ്ങള്‍ തടതുരപ്പന്‍, മാണവണ്ട്, ഇലതീനിപ്പുഴുക്കള്‍, വാഴപ്പേന്‍ മീലിമുട്ടകള്‍ എന്നിവയാണ് പ്രധാനകീടങ്ങള്‍. ഇലകളുടെ ഹരിതകം തിന്നുതീര്‍ത്ത് വാഴയെ മൊത്തം നശിപ്പിക്കുന്ന രോഗപ്പുഴുക്കളാണ് മഴക്കാലത്ത് വാഴകൃഷിയുടെ വില്ലന്‍. കറുത്തതും തവിട്ട് നിറത്തിലും പറ്റമായി കാണപ്പെടുന്ന ഇവ മൊത്തത്തില്‍ വാഴയുടെ ഇലകളെ ആക്രമിക്കുന്നു. വാഴത്തോട്ടത്തില്‍ തീയിട്ട് ഇവയെ നശിപ്പിക്കാം. അതിരാവിലെയും രാത്രിയുമാണ് ഇവയുടെ ആക്രമണം വെയില്‍ തുടങ്ങിയാല്‍ ഇവ അടിയിലേക്ക് പിന്‍വാങ്ങും. മറ്റൊരു പ്രധാന ശത്രുവാണ് തണ്ടുതുരപ്പന്‍ പുഴു. കുലച്ചതും കുലയ്ക്കാറായതുമായ വാഴകളെയാണിത് ആക്രമിക്കാറ്. വാഴപ്പോളകളില്‍ ചെറിയ സുഷിരങ്ങള്‍ കാമുകയും അവയില്‍ നിന്ന് മഞ്ഞ ദ്രവം ഒലിച്ചിറങ്ങുകയുമാണിതിന്‍റെ ലക്ഷണം. ഇലക്കവിളുകളില്‍ വേപ്പിന്‍കുരു പൊടിച്ചത് ഇട്ടുകൊടുക്കുക വാഴത്തടയില്‍ ചളി തേച്ചു പിടിപ്പിക്കുക. അടിയന്തര ഘട്ടത്തില്‍ മാത്രം കീടനാശിനി തളിക്കുക. ഇവയാണ് പ്രതിരോധ മാര്‍ഗം.

മാണവണ്ടാണ് മറ്റോരു ശത്രു വാഴയുടെ കിളങ്ങ് തിന്നു നശിപ്പിക്കുന്ന ഇവയുടെ ആക്രമണത്താല്‍ വാഴ ഒടിഞ്ഞ് വീഴുന്നു. കന്നിനെ ശരിയായി പരിചരിക്കുകയാണിതിന്‍റെ പ്രതിരോധ വിദ്യ. ചാരവും ചാണകവും കലക്കിയ കുഴമ്പില്‍ മുക്കി വെച്ച്‌ വെയിലത്തുണക്കി പരിചരിക്കുന്ന കന്നില്‍ മണവണ്ടിന്‍റെ ആക്രമണം കുറവായിരിക്കും. തൂമ്പടമ്പ് പകര്‍ത്തുന്ന വാഴപ്പേന്‍, നീരൂറ്റിക്കുടിച്ച്‌ വാഴയെ നശിപ്പിക്കുന്ന മിലിമുട്ടകള്‍ എന്നിവയും ഉപദ്രവകാരികളാണ്. വേപ്പിന്‍ പിണ്ണാക്ക് തടത്തില്‍ ചേര്‍ത്തും വേപ്പന്‍ പിണ്ണാക്ക് തടത്തില്‍ ചേര്‍ത്തും വേപ്പെണ്ണ എമില്‍ഷെന്‍ തളിച്ചും ജൈവ വാഴ കൃഷിയില്‍ നമുക്കിതിന് സംരക്ഷിക്കാം. ഒട്ടേറെ ഔഷധഗുണവും ഓരോ ഭാഗത്തിനുമുണ്ട്. ദഹനശക്തി കൂട്ടുന്ന പ്രധാന വിഭവമായി വാഴപ്പഴം നാം ഉപയോഗിക്കുന്നു. വാഴപ്പിണ്ടി ജ്യൂസ് പ്രമേഹത്തിനും വാഴപ്പിണ്ടി ഉപ്പേരി വയര്‍ ശുദ്ധീകരിക്കാനും അര്‍ശസ്സിനും ഔഷധമാണ്.

അമിതമായി മൂത്രം പോകുന്നത് തടയാന്‍ വാഴപ്പൂവ് കഴിക്കാം. കുട്ടികളിലൂണ്ടാകുന്ന ഗ്രഹണി, വയറിളക്കം എന്നി അസുഖങ്ങള്‍ ശമിപ്പിക്കാനും അവരിലെ പോഷകാഹാരക്കുറവ് പരിഹരിക്കാനും വാഴക്ക സഹായിക്കുന്നു. കല്ലുവാഴയിലെ കല്ല് മൂത്രാശയ സംബന്ധിച്ച രോഗങ്ങള്‍ക്ക് ആയുര്‍വേദ മരുന്നായി നിര്‍ദ്ദേശിച്ചിരുന്നു. വാഴയിലയും വാഴത്തടയും ഉണക്കിപ്പൊടിച്ച്‌ കരിച്ചുണ്ടാക്കുന്ന ചാരം അമ്ലത, നെഞ്ചെരിച്ചില്‍, ശീതപിത്തം, വിരബാധ എന്നിവയ്ക്ക് ഔഷധമാണ്. പ്രത്യുല്‍പാദന ശേഷികൂട്ടാന്‍ അധികം പഴുക്കാത്ത വാഴപ്പഴം( നേന്ത്രന്‍) കഴിച്ചാല്‍ ഫലമുണ്ടാകുമെന്ന് പറയപ്പെടുന്നു. വാഴയുടെ നാര് ഉണക്കി നിറം കൊടുത്ത് നിരവധി കരകൗശലവസ്തുക്കള്‍ നിര്‍മിച്ചുവരുന്നുണ്ട്. ഇങ്ങനെ എല്ലാം കൊണ്ട് ഉപകാരിയായ കല്‍പസസ്യമായ വാഴയുടെ കൃഷി വ്യാപകമായി ചെയ്യാന്‍ മിനക്കേട് ആവശ്യമാണ് എങ്കിലും ഒരു വാഴക്കന്ന് നട്ട് സംരക്ഷിച്ച്‌ രാസവളം ചേര്‍ക്കാത്ത കീടനാശിനി അമിതമായി തളിക്കാത്ത വാഴപ്പഴം വര്‍ഷത്തില്‍ കുറച്ചുകാലമെങ്കിലും കഴിക്കുവാന്‍ നാം തയ്യാറാകണം. നമ്മള്‍ ഭക്ഷണത്തിന്‍റെ വേസ്റ്റ് കളയാന്‍ നിര്‍മിക്കുന്ന കുഴിയില്‍ അല്പം മണ്ണിട്ട് ഇന്ന് തന്നെ ഒരു വാഴക്കന്ന് വയ്ക്കൂ.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate