অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃഷിരീതികളും പുത്തന്‍ അറിവുകളും

നോണ്‍സ്റ്റോപ്പ് പൂക്കാലവുമായി മില്യണ്‍ ബെല്‍സ്

പെറ്റൂണിയ-നമുക്ക് സുപരിചിതമായ പൂച്ചെടിയാണിത്. എന്നാല്‍ പെറ്റൂണിയയേക്കാള്‍ ദ്രുതഗതിയില്‍ വളരുകയും നിറയെ പുഷ്പിക്കുകയും ചെയ്യുന്ന ഒരു പൂച്ചെടി വേറെയുണ്ട്. കാഴ്ചയ്ക്ക് പെറ്റൂണിയയോട് ഏറെ സാമ്യം. പ്രത്യേകിച്ച് പൂക്കള്‍. വളര്‍ച്ചയുടെ കാര്യത്തില്‍ സദാ കര്‍മനിരതമായി അനുഭപ്പെടുന്ന പൂച്ചെടിയാണ് 'മില്യണ്‍ ബെല്‍സ്' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കാലിബ്രക്കോവ. പെറ്റൂണിയച്ചെടിയുടെ ചാര്‍ച്ചക്കാരിയാണ് കാലിബ്രക്കോവ, എന്നല്ല പെറ്റൂണിയയുടെ ഒരു മിനിപ്പതിപ്പു തന്നെ എന്നു പറയാം. പെറ്റൂണിയച്ചെടിക്ക് സ്റ്റീറോയിഡ് കുത്തിവച്ചതുപോലെയാണ് കാലിബ്രക്കോവയുടെ വളര്‍ച്ച എന്ന് ഉദ്യാനപാലകര്‍ തമാശരൂപത്തില്‍ പറയാറുണ്ട്. അത്ര അദ്ഭുത വേഗത്തിലാണ് കാലിബ്രക്കോവയുടെ വളര്‍ച്ചയും പുഷ്പിക്കലും.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ മെക്‌സിക്കോയിലാണ് ആദ്യമായി ഈ പൂച്ചെടി കണ്ടെത്തുന്നത്. അന്നു തന്നെ ഇതിന് മില്യണ്‍ ബെല്‍സ് എന്ന പേരും കിട്ടി. കാരണം വയലറ്റ്, നീല, പിങ്ക്, മഞ്ഞ, മജന്ത, വെള്ള തുടങ്ങി വിവിധ നിറങ്ങളില്‍ മണിയുടെ ആകൃതിയിലുള്ള നൂറുകണക്കിനു പൂക്കള്‍ വിരിയിക്കാനുള്ള ഇതിന്റെ അദ്ഭുത സിദ്ധി തന്നെ.

നല്ല വെയില്‍ കിട്ടുന്നിടത്ത് വളരാനിഷ്ടപ്പെടുന്ന ചെടിയാണ് മില്യണ്‍ ബെല്‍സ്. ദിവസവും കുറഞ്ഞത് ആറുമണിക്കൂറെ ങ്കിലും നേരിട്ടുള്ള സൂര്യപ്രകാശം കിട്ടണം. വേണ്ടത്ര വെളിച്ചം കിട്ടുന്നില്ലെങ്കില്‍ അത് വേഗമറിയാം. ചെടിയാകെക്ഷിണിക്കും, വലിഞ്ഞു നീണ്ടതു പോലെ കാണപ്പെടും. പുഷ്പിക്കല്‍ കുറയും. ഇന്ന് പ്രചാരത്തിലുള്ള ഇനങ്ങളെല്ലാം തന്നെ സങ്കര ങ്ങളാണ്.

ചെടിയുടെ തണ്ട് പെറ്റൂണിയയോട് ഏറെ സാമ്യമുള്ളതു തന്നെ. പൂക്കള്‍ക്കാകട്ടെ ഏതാണ്ട് ഒരിഞ്ചു മാത്രം നീളവും. തൂക്കുകൂടകളിലും ജനാലപ്പടികളിലും ചട്ടികളിലും ഒക്കെ വളര്‍ത്താന്‍ അനുയോജ്യമാണിത്. ചട്ടികളില്‍ വളര്‍ത്തി ജനാലപ്പടികളിലും മറ്റും വയ്ക്കുമ്പോള്‍ ഇവയുടെ നീണ്ടു വളരുന്ന തണ്ട് ഒരു വെള്ളച്ചാട്ടം പോലെ വിവിധ ദിശകളില്‍ പുറത്തേക്കു ചാടി വളരുന്നതും അവയിലെല്ലാം നിറയെ പൂ പിടിക്കുന്നതും ഏറെ ആകര്‍ഷകമായ കാഴ്ചയാണ്. ഒരിക്കല്‍ പുഷ്പിക്കാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ പൂക്കള്‍ നിരന്തരം വിടര്‍ന്നു കൊണ്ടേയിരിക്കും.

നന്നായി വളരുന്ന ചെടിയില്‍ നിന്ന് വസന്തകാലത്തിന്റെ തുടക്കത്തോടെ തണ്ടുകള്‍ മുറിച്ചു നട്ട് പുതിയ ചെടി വളര്‍ത്താം. അതിരാവിലെ വേണം തണ്ടു മുറിക്കാന്‍. ഒരിലയ്‌ക്കോ ഇലമുകുളത്തിനോ തൊട്ടുതാഴെ വച്ച് മൂന്നിഞ്ച് നീളത്തില്‍ തണ്ട് അഗ്രഭാഗത്തു നിന്നുമുറിച്ചെടുക്കുക. അധികം മണ്ണും ജൈവവളങ്ങളുമില്ലാത്ത വെര്‍മിക്കുലൈറ്റ്, പെര്‍ലൈറ്റ് പോലുള്ള മാധ്യമങ്ങളില്‍ കുറച്ച് ആറ്റുമണല്‍, ഇലപ്പൊടി എന്നിവ കലര്‍ത്തിയ മിശ്രിതമാണ് തണ്ടിന്‍കഷണം നടാന്‍ നന്ന്. മൂന്നിഞ്ചിലും അല്പം കൂടി മാത്രം വലിപ്പമുള്ള ചെറിയചട്ടി വേണം ഇതിനുപയോഗിക്കാന്‍. മുകളിലത്തെ ഇലകളൊഴികെ ബാക്കി നീക്കി തണ്ട് നടീലിനൊരുക്കാം. സെറാഡിക്‌സ് പോലുള്ള വേരുപിടിക്കാന്‍ സഹായിക്കുന്ന ഏതെങ്കിലും ഹോര്‍മോണ്‍ കഷണത്തിന്റെ ചുവട്ടില്‍ പുരട്ടിയാല്‍ നന്ന്. ചട്ടിയിലെ മിശ്രിതത്തില്‍ രണ്ടിഞ്ച് താഴ്ചയില്‍ ഒരു സുഷിരം ഉണ്ടാക്കി അതിലേക്ക് കഷണം ഇറക്കി വയ്ക്കുന്നു. ഇതിനു ചുറ്റും ഈര്‍പ്പം വര്‍ധിപ്പിക്കാനായാല്‍ വേര് വേഗം പിടിക്കും. വൃത്തിയും വായ് വിസ്താരവുമുള്ള ചുവടുഭാഗം വട്ടത്തില്‍ മുറിച്ചു നീക്കിയ ഒരു പ്ലാസ്റ്റിക് കുപ്പി കഷണത്തിനു പുറത്തായി കമഴ്ത്തുക. ഈര്‍പ്പസംരക്ഷണത്തിന് എളുപ്പ വഴിയാണിത്. നേരിട്ടു വെയിലടിക്കാത്തിടത്തുവേണം ഇത് വയ്ക്കാന്‍. തണ്ടില്‍ വേരുപൊട്ടാന്‍ തുടങ്ങിയാലുടന്‍ തന്നെ കുപ്പി നീക്കാനും മറക്കരുത്.

നിരന്തരം ഒരേ സമയം നിരവധി പൂക്കള്‍ വിടര്‍ത്തുന്നതാകയാല്‍ മില്യണ്‍ ബെല്‍സിന് വളപ്രയോഗം നിര്‍ബന്ധമായും നടത്തണം. ഇതിനായി ഇരുമ്പിന്റെ അംശം കൂടെ അടങ്ങിയ വിവിധ റെഡിമെയിഡ് രാസവള മിശ്രിതങ്ങള്‍ വിപണിയില്‍ വാങ്ങാന്‍ കിട്ടും. ഇതില്ലെങ്കില്‍ ഇലപ്പൊടി, ചാണകപ്പൊടി, വിവിധതരം പിണ്ണാക്കുകള്‍ പൊടിച്ചത് എന്നിവയും ലഭ്യമായ രാസവളമിശ്രിതങ്ങളിലൊന്നും ജലത്തില്‍ ലയിപ്പിച്ച് നേര്‍ത്ത ലായനിയായി തുടക്കത്തില്‍ ഒഴിച്ചുകൊടുക്കാം. രണ്ടാഴ്ച ഇടവിട്ട് വളംചേര്‍ ത്താല്‍ മില്യണ്‍ ബെല്‍സ്, പേര് അന്വര്‍ഥമാക്കുമാറ് നിറയെ പുഷ്പിക്കും.

വളര്‍ന്നു വരുന്ന ചെടിയുടെ തലപ്പ് ഇടയ്ക്ക് നുള്ളി വിട്ടാല്‍ കുറ്റിച്ചെടിയായി പടര്‍ന്നും ഒതുങ്ങിയും വളരും. ചെടിയുടെ ചുവട്ടില്‍ പുതയിട്ട് കളകളുടെ വളര്‍ച്ച തടയാം. തടത്തിലെ ഈര്‍പ്പം നഷ്ടപ്പെടാതെ സംരക്ഷിക്കാം. വാടിത്തുടങ്ങുന്ന പൂക്കള്‍ അപ്പപ്പോള്‍ നീക്കുന്നത് ചെടിയുടെ ചന്തം നിലനിര്‍ത്താനും പുതിയ പൂക്കള്‍ വിടരാനും സഹായിക്കും.

വിവിധ ഉപയോഗങ്ങള്‍

ഒരേ സമയം വിവിധ ഉപയോഗങ്ങളുള്ള പൂച്ചെടിയാണ് മില്യണ്‍ ബെല്‍സ്. തൂക്കു കൂടകളില്‍ വളര്‍ത്താം. നിലം മൂടിച്ചെടിയായും ഉപയോഗിക്കാം.

പിങ്ക്, വെള്ള, ചുവപ്പ്, മഞ്ഞ, കടുംനീല എന്നീ നിറങ്ങളില്‍ പൂക്കള്‍ വിടര്‍ത്തുന്ന കാബ്ലൂം, മഞ്ഞ രാശിയോടുകൂടിയ നിയോണ്‍ ഓറഞ്ച് നിറത്തില്‍ പൂക്കള്‍ ഉണ്ടാകുന്ന ക്രാക്ലിങ് ഫയര്‍, ചുവന്ന ഞരമ്പുകളോടെയുള്ള ഓറഞ്ച് ഇതളുകളുള്ള ടാങ്കെറിന്‍, മഞ്ഞയും ചുവപ്പും നിറത്തില്‍ പൂക്കള്‍ വിടര്‍ത്തുന്ന ടെറാ കോട്ട, ഉള്‍ഭാഗം പച്ചനിറവും പുറംഭാഗം നീലനിറവുമായി പൂക്കള്‍ വിടരുന്ന ട്രെയിലിങ് സ്‌കൈ ബ്ലൂ, ഉള്‍ഭാഗം മഞ്ഞ നിറവും പുറം ഇതളുകള്‍ക്ക് പിങ്ക് നിറവുമുള്ള ചെറി പിങ്ക് തുടങ്ങിയവ മില്യണ്‍ ബെല്‍സിന്റെ അത്യാകര്‍ഷകവും കണ്ണഞ്ചിപ്പിക്കുന്നതുമായ സങ്കര ഇനങ്ങളാണ്. വേപ്പെണ്ണ കലര്‍ന്ന കീടനാശിനികള്‍ യഥാസമയം ഉപയോഗിച്ച് ചെടിയെ കീടബാധകളളില്‍ നിന്നു സംരക്ഷിക്കാം.

സീമ സുരേഷ്
ജോയിന്റ് ഡയറക്ടര്‍, കൃഷിവകുപ്പ്, തിരുവനന്തപുരം
944701 5939.

മോഹനമലര്‍വാടിയൊരുക്കി അസീന

മൂവാറ്റുപുഴ പാലത്തിങ്കല്‍ ഹസന്റെയും സൈനബയുടെയും നാലാമത്തെ മകള്‍ അസീനയ്ക്ക് കുഞ്ഞുനാള്‍ മുതലേ പൂക്കളോടും ചെടികളോടുമായിരുന്നു പ്രണയം. കാര്‍ഷിക പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു ജനനം. വാപ്പ ഹസന്‍, നാലു പതിറ്റാണ്ടുമുമ്പ് കോട്ടയം ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ ബിഎസ്‌സി ബോട്ടണിക്കു ചേര്‍ന്നു. ബിരുദ പഠനം കഴിഞ്ഞ് മതിലകം കാക്കശേരി സുലൈമാന്റെ ഭാര്യയായപ്പോഴും കൃഷിയോടുള്ള പ്രണയം മനസില്‍ കത്തുന്നുണ്ടായിരുന്നു.

വിവാഹം കഴിഞ്ഞയുടനെ ഭര്‍ത്താവിന്റെ ജോലി സ്ഥലമായ ദുബായിലേക്ക് പറന്നു. അവിടെ കംപ്യൂട്ടര്‍ പ്രോഗ്രാമിംഗില്‍ ഡിപ്ലോമ നേടി, തുടര്‍ന്ന് ഗ്രാഫിക് ഡിസൈനിംഗും പഠിച്ചു. പിന്നീട് 15 വര്‍ഷത്തോളം ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തു.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക്

മക്കളൊന്നു വലുതായതോടെ ഇരുവരും ജോലിയുപേക്ഷിച്ച് നാട്ടില്‍ തിരിച്ചെത്തി. ഭര്‍ത്താവ് ഹോട്ടലുള്‍പ്പെടെയുള്ള വിവിധതരം ബിസിനസിലേക്ക് തിരിഞ്ഞപ്പോള്‍ അസീന തന്റെ സ്വപ്‌നം പൂവണിയിക്കാന്‍ തുടങ്ങി. ക്രോട്ടന്‍ ചെടികളുടെ ഒരു വലിയ ശേഖരം ഉള്‍പ്പെടെ ഓര്‍ക്കിഡ്, ബോഗൈന്‍വില്ല, ആന്തൂറിയം, യൂഫോബിയ തുടങ്ങിയവയുടെ മനോഹരമായ ഒരു പൂന്തോട്ടം ഉണ്ടാക്കി. നൂറും അഞ്ഞൂറും ആയിരവും എല്ലാം മുടക്കി ചെടികള്‍ വാങ്ങി നല്‍കുവാന്‍ സുലൈമാനും വലിയ സന്തോഷമായിരുന്നു.

ചെടി വില്പനയ്ക്ക്

വീട്ടില്‍ വരുന്ന ബന്ധുമിത്രാദികളും വിരുന്നുകാരും പരിചയക്കാരുമെല്ലാം 'ഹായ് നല്ല ഭംഗിയുണ്ട്, ഇതിന്റെ ഒരു ചെടി തര്വോ, അല്ലെങ്കില്‍ ഒരു ഇളപ്പ് തര്വോ' എന്നു ചോദിക്കും; കൊടുക്കും. പക്ഷേ, പലരും അതുകൊണ്ടുപോയി കുഴിച്ചിടാനോ പരിചരിക്കാനോ മെനക്കെടാതെ വരുമ്പോള്‍ വലിയ സങ്കടം തോന്നും.

അതിനിടെ രണ്ടു സംഭവങ്ങളുണ്ടായി. വീട്ടില്‍വന്ന ഒരു ബന്ധു ഒരിക്കല്‍ ഒരു ഓര്‍ക്കിഡിന്റെ ശാഖ ചോദിച്ചു. തായ്ലന്‍ഡില്‍നിന്നും ഇറക്കുമതി ചെയ്ത ആ ഇനം വലിയ വില കൊടുത്ത് വാങ്ങിയതായിരുന്നു. അതില്‍ ആദ്യമായ് ഉണ്ടായ രണ്ട് ഇളപ്പുകളിലൊന്നു പിഴുതെടുത്ത് ഭദ്രമായി കൊടുത്തു. ഒരാഴ്ച കഴിഞ്ഞ് എന്തായെന്നറിയാനുള്ള ആകാംക്ഷയോടെ ഫോണ്‍ വിളിച്ചപ്പോള്‍ ശരിക്കും കരച്ചില്‍ വന്നു. 'കാറില്‍നിന്നും എടുക്കാന്‍ മറന്നുപോയി. മൂന്നിസം കഴിഞ്ഞ് നോക്കീപ്പോഴേക്കും ഉണങ്ങിത്തുടങ്ങി'. മറ്റൊരവസരത്തിലും സമാനമായ അനുഭവമുണ്ടായി. അവര്‍ കാറീന്നെടുത്തെങ്കിലും ഒരാഴ്ച കഴിഞ്ഞിട്ടും ആ 'തൈ' കുഴിച്ചിട്ടിട്ടില്ലായിരുന്നു. ഞാന്‍ ഇക്കാട് സങ്കടം പറഞ്ഞപ്പൊ, ഇക്ക പറഞ്ഞു: 'വെറുതെ കൊടുത്തിട്ടാ വിലയില്ലാത്തെ; ചെറിയ ചട്ടീലോ ഗ്ലാസിലോ ആക്കി കൊടുത്താ മറക്കൂല്യ; ഉണങ്ങിപ്പോവൂല്യ ' അങ്ങനെയാണ് ചെടി വില്‍ക്കാം എന്ന ചിന്തയുദിച്ചത്. ചെടി വെട്ടിയൊരുക്കുമ്പോഴുണ്ടാകുന്ന ഭാഗങ്ങള്‍ കളയാതെ അതു മറ്റൊരു തൈയായി മാറി.

അനിത മാഡവും 'ഉദ്യാന ശ്രേഷ്ഠ' അവാര്‍ഡും

മതിലകം കൃഷി അസിസ്റ്റന്റ് ഡയറക്ടറായിരുന്ന അനിത ശിവരാമന്‍ പൂക്കള്‍ കാണാനും പച്ചക്കറിത്തോട്ടം നിരീക്ഷിക്കാനുമായി ഇടയ്ക്കിടെ വീട്ടില്‍ വരുമായിരുന്നു. കൃഷിഭവന്റെ എല്ലാവിധ പിന്തുണയും സഹായവും തന്നിരുന്ന മാഡം ഒരിക്കല്‍ പറഞ്ഞു: 'ഇത്ത, ചെടികളൊക്കെ ഒന്നുകൂടി ഭംഗിയായി ക്രമീകരിക്ക്. എല്ലാത്തിന്റെയും പേരുകള്‍ ചെടിയുടെമേല്‍ പ്രദര്‍ശിപ്പിക്ക്. ഇത്രമാത്രം വെറൈറ്റി കാക്റ്റസും ബോഗണ്‍ വില്ലയുമൊന്നും ആരുടെ പക്കലും കാണില്ല. നമുക്ക് ഉദ്യാനശ്രേഷ്ഠ അവാര്‍ഡിനൊന്ന് അയയ്ക്കാം'.

മാഡത്തിന്റെ വാക്കുകള്‍ വല്ലാത്തൊരു പ്രചോദനമായി. ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാത്തിന്റേയും പേരുകള്‍ ഇന്റര്‍നെറ്റില്‍നിന്നും കാര്‍ഷിക സര്‍വകലാശാലയില്‍നിന്നുമെല്ലാം സംഘടിപ്പിച്ചു പ്രദര്‍ശിപ്പിച്ചു. അങ്ങനെയാണു സംസ്ഥാന സര്‍ക്കാരിന്റെ 2011 -ലെ 'ഉദ്യാന ശ്രേഷ്ഠ' അവാര്‍ഡിനര്‍ഹയായത്. ഇത്രമാത്രം ഇനങ്ങളും അവയുടെ പേരും പ്രദര്‍ശിപ്പിച്ചിട്ടുള്ള ഒരിടവും കണ്ടിട്ടില്ലെന്നായിരുന്നു പ്രഗത്ഭരടങ്ങിയ ജൂറിയുടെ വിലയിരുത്തല്‍. ഒരുലക്ഷം രൂപയും നാലുഗ്രാം സ്വര്‍ണപ്പതക്കവും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതായിരുന്നു പുരസ്‌കാരം.

വര്‍ണവൈവിധ്യങ്ങളുടെ ഉദ്യാനം

ഏവരുടേയും കണ്ണിനു കുളിര്‍മയും മനസിനാനന്ദവും നല്‍കുന്ന വര്‍ണക്കാഴ്ചകളുടെ അദ്ഭുതക്കലവറയാണ് ഈ ഉദ്യാനം. 200ല്‍പരം ഇനങ്ങളില്‍പ്പെട്ട കാക്റ്റസ് (കള്ളിച്ചെടികള്‍), നൂറില്‍പരം വെറൈറ്റികളില്‍ ബോഗൈന്‍ വില്ലകള്‍ (കടലാസു പൂക്കള്‍), 100 ഓളം ഇനം ഓര്‍ക്കിഡുകള്‍, നൂറില്‍പരം അഡീനിയം, 50 ഇനങ്ങളോളം അകത്തളങ്ങളില്‍ വയ്ക്കാവുന്ന ചെടികള്‍ എന്നിങ്ങനെ മൂന്നു പോളി ഹൗസുകളിലായി 5000 - ല്‍പരം ചെടിച്ചട്ടികളും ചെറുതും വലുതുമായ 50,000ല്‍പരം ചെടികളുമാണ് ഇവിടെയുള്ളത്; 25 രൂപ മുതല്‍ 7000 രൂപ വരെ വിലയുള്ളവ.

ഡെന്‍ഡ്രോബിയം, ഓണ്‍സിഡിയം, കാറ്റലിയ, എപ്പിഡെന്‍ഡ്രം, ബൈപൈ, ഫെലനോപ്‌സിസ്, ബാസ്‌കറ്റ് വാന്‍ഡ, ടെറേറ്റ് വാന്‍ഡ, മൊക്കാറ, റണാന്‍ഡ്ര, റിങ്കോ സ്‌റ്റൈലിഷ്, സെലോജിനി തുടങ്ങി ഓര്‍ക്കിഡുകളില്‍ 50 ഓളം വെറൈറ്റികള്‍ തായ്‌ലന്‍ഡില്‍നിന്നും ഇറക്കുമതി ചെയ്തവയാണ്. ബാക്കി ഭൂരിഭാഗവും ബംഗളൂരു, പൂനെ എന്നിവിടങ്ങളില്‍നിന്നും കൊണ്ടുവന്നവ. കള്ളിച്ചെടികളും ബംഗളൂരു, പൂനെ തന്നെയാണ് കൂടുതല്‍. കൂടാതെ, കാട്ടുകള്ളിയില്‍ ഗ്രാഫ്റ്റ് ചെയ്ത അപൂര്‍വയിനങ്ങളുമുണ്ട്.

ബാര്‍ബി ഗേള്‍, ഡാംഗ് ഹുസാഡി, ഹുസാഡി പിങ്ക്, ബീഗം ഫാത്തിമ, റോസാ പുസ്തിനി, ഹാപ്പി ഗോള്‍ഡ്, പര്‍പ്പിള്‍ ട്രിപ്പ്, ഗോള്‍ഡന്‍ കരോര്‍, ബബിള്‍ മര്‍സിഡി, എമിലി ടുടോണ്‍, സാന്റാ ക്ലോസ് തുടങ്ങി നൂറില്‍പരം അഡീനിയം, പ്രിന്‍സ് വൈറ്റ്, റാസ്പ് ബെറി, കലിഫോര്‍ണിയ ഗോള്‍ഡ്, സൂപ്പര്‍സ്റ്റിഷന്‍, റോയല്‍ പര്‍പ്പിള്‍, റാവൂ, സിംഗപ്പൂര്‍ വൈറ്റ്, ടോര്‍ച്ച് ഗ്ലോ, മഹാറാ, ചില്ലി റെഡ് തുടങ്ങി ആദ്യമൊക്കെ, യൂര്‍ഫോബിയ, ആന്തൂറിയം എന്നിവ കൃഷി ചെയ്തിരുന്നെങ്കിലും ഇപ്പോഴില്ല. യൂര്‍ഫോബിയ അര്‍ബുദത്തിനിടയാക്കുമെന്ന അപവാദ പ്രചാരണമാണ് ഉപഭോക്താക്കളെ ഇല്ലാതാക്കിയത്.

ചിട്ടയായ പരിചരണം

ഏതൊരു ജോലിക്കും അതിന്റേതായ കൃത്യനിഷ്ഠയും ആത്മാര്‍ഥതയും സ്ഥിരസമയവും ഉണ്ടാകണമെന്ന പക്ഷക്കാരിയാണ് അസീന. പുലര്‍ച്ചെ നാലിന് അസീനയും സഹായി ജമീലയും എഴുന്നേല്‍ക്കും. അഞ്ചോടെ പ്രഭാതകൃത്യങ്ങളും പ്രാര്‍ഥനയും കഴിഞ്ഞ് അടുക്കളയിലേക്ക്. ഭക്ഷണം തയാറാക്കി ആറേകാലോടെ ഇരുവരും തോട്ടത്തിലേക്ക്. പിന്നെ എട്ടേകാലോടെ പ്രാതല്‍ കഴിക്കാനായി വീട്ടിലേക്ക് തിരിച്ചുകയറും. 'ജമീലയ്ക്ക് മോനെ സ്‌കൂളില്‍ അയയ്ക്കണ്ടേ. ആന്ധ്രക്കാരിയായ ജമീലയും മകന്‍ നൂര്‍മുഹമ്മദും 12 വര്‍ഷം മുമ്പാണ് എന്റെ അടുത്തെത്തിയത്. എനിക്കിപ്പോ എല്ലാത്തിനും കൈത്താങ്ങ് അവളാ. മോന്‍ നന്നായി പഠിക്കും. അവനിപ്പോ പ്ലസ്ടുവിലായി' - അസീന പുഞ്ചിരിയോടെ പറഞ്ഞു.

പ്രാതല്‍ കഴിഞ്ഞ് രാവിലെ ഒമ്പതിന് തിരിച്ചിറങ്ങിയാല്‍ ഒരു പതിനൊന്നരവരെ. പിന്നെ വൈകിട്ട് നാലുമുതല്‍ ആറരവരെ. ഇത്രയുമാണ് ദിവസവും ഇവയുടെ പരിചരണത്തിനായി ഇവരിരുവരും നീക്കിവയ്ക്കുന്ന സമയം. ദിവസവും ചെടികളുടെ അടുത്ത് ചെല്ലണം, ഉണങ്ങിയ ഇല, ചീഞ്ഞതും പഴുത്തതുമായ ഇലകള്‍ എന്നിവ നീക്കം ചെയ്യണം, നനയ്ക്കണം. ഓര്‍ക്കിഡുകള്‍ക്ക് ആഴ്ചയിലൊരിക്കലും മറ്റു ചെടികള്‍ക്ക് മാസത്തിലൊരിക്കലും വളം ചെയ്യണം. ബാക്കി സമയങ്ങളില്‍ ചെടിച്ചട്ടികള്‍ ഒരുക്കും. വാര്‍ക്കച്ചട്ടികളാണെങ്കില്‍ വൈറ്റ് സിമന്റ് അടിച്ചശേഷമാണു പെയിന്റിംഗ്. മണ്‍ചട്ടികളാണെങ്കില്‍ നേരിട്ടു പെയിന്റ് ചെയ്യാം. മഴക്കാലത്ത് പൂപ്പല്‍ വരില്ലെന്നതാണു പ്രത്യേകത.

സ്ഥിരവരുമാനം, ശുദ്ധമായ അന്തരീക്ഷം

ആരോഗ്യവും സമയവും ഉണ്ടെങ്കില്‍ ഏതു സ്ത്രീക്കും വീട്ടിലിരുന്ന് നല്ല വരുമാനമുണ്ടാക്കാവുന്ന കൃഷിയാണ് പൂ കൃഷിയെന്നാണ് അസീനയുടെ അഭിപ്രായം. 250 രൂപയ്ക്ക് പൂവുള്ള ഒരു ഓര്‍ക്കിഡ് ചെടി വാങ്ങിയാല്‍ ആറുമാസംകൊണ്ട് ഇതില്‍നിന്നും രണ്ട് ഇളപ്പുകളെങ്കിലും ലഭിക്കും. അതു മറ്റൊരു ചെടിച്ചട്ടിയിലേക്കു മാറ്റിവച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂക്കുകയും അതിനും അടുത്ത ഇളപ്പുകള്‍ ഉണ്ടാകുകയും ചെയ്യും. മാതൃചെടിയില്‍നിന്നും ഇതിനകം നാലോ എട്ടോ ഇളപ്പുകള്‍ ലഭിക്കും. ഇങ്ങനെ ഗുണനക്രമത്തിലാണു വ്യാപനം.

500 രൂപ വിലയുള്ള ഒരു അഡീനിയം ചെടി ഒരു വര്‍ഷത്തിനുള്ളില്‍ വിത്തുല്പാദിപ്പിക്കും. കാളക്കൊമ്പുപോലുള്ള ബീന്‍സ് മോഡല്‍ വിത്തില്‍നിന്നും കുറഞ്ഞത് 120 തൈകളെങ്കിലും ലഭിക്കും. ഇവ പറിച്ചുമാറ്റി കൊച്ചു ഗ്ലാസില്‍ വച്ചുകൊടുത്താല്‍ തന്നെ തൈ ഒന്നിന് 25 രൂപ നിരക്കില്‍ ലഭിക്കും. കള്ളിച്ചെടികളും ഇങ്ങനെതന്നെ. 2, 4, 8, 16 എന്ന ഗുണനക്രമത്തില്‍ വ്യാപിക്കും. ചുരുക്കിപ്പറഞ്ഞാല്‍ 250 രൂപ മുതല്‍മുടക്കുള്ള ചെടിയില്‍നിന്നും നല്ല പരിചരണത്തിലൂടെ ഏറ്റവും കുറഞ്ഞത് 5,000 രൂപയുടെ മൂല്യമുള്ള ചെടികളെങ്കിലും രണ്ടുവര്‍ഷത്തിനകം ലഭിക്കും.

പ്രതിദിനം വരുമാനം ലഭിക്കുമെന്നതിനാല്‍ മടുപ്പ് വരില്ല. ചെടികള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കാഴ്ച നയനമനോഹരം മാത്രമല്ല, ഹൃദയാനന്ദകരവുമാണ്. ഇത്രയും ചെടികള്‍ പുറന്തള്ളുന്ന ഓക്‌സിജന്‍ ശുദ്ധമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനാല്‍ അസുഖങ്ങളും നന്നേ കുറവാണ്. കൂടാതെ പോളി ഹൗസ് നിര്‍മിക്കാനും മറ്റും 35 ശതമാനം മുതല്‍ 50 ശതമാനംവരെ സബ്‌സിഡികള്‍ കൃഷിഭവനുകള്‍ നല്‍കുന്നുമുണ്ട്. മരണംവരെ ഈ പൂക്കളെ പിരിയരുതെന്നാണ് രണ്ടു ദശാബ്ദമായി പൂകൃഷി നടത്തുന്ന ഇവരുടെ സ്വപ്‌നം.ഫോണ്‍: അസീന-9349318417, 0480-2844817.

സെബി മാളിയേക്കല്‍
9497719564.

കറുവ: കൃഷിചെയ്യാം, സംസ്‌കരിക്കാം

നിത്യഹരിത വൃക്ഷമാണ് കറുവ. 'സിന്നമോമം സെയ്‌ലാനിക്കം' എന്ന മരമാണ് യഥാര്‍ഥ കറുവ. ശ്രീലങ്കയില്‍ വളരുന്ന കറുവമരത്തില്‍ നിന്നാണ് ഏറ്റവും മുന്തിയ ഗ്രേഡിലുള്ള കറുവാപ്പട്ട ലഭിക്കുന്നത്. ആറു മുതല്‍ പതിനഞ്ച് മീറ്റര്‍ വരെ ഉയരത്തില്‍ ഇതുവളരും. സമുദ്രനിരപ്പില്‍ നിന്ന് 1000 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങളില്‍ കറുവ വളരുന്നുണ്ട്. ചൂടും ആര്‍ദ്രതയുമുള്ള കാലാവസ്ഥയോടാണ് പ്രിയം. ജൈവാംശ സമൃദ്ധമായ മണ്ണില്‍ വളരുമ്പോഴാണ് കൂടുതല്‍ ഗുണവും മേന്മയുമുള്ള കറുവാപ്പട്ട ലഭിക്കുന്നത്. വിത്തു വഴിയും കമ്പു മുറിച്ചു നട്ടും വായുവില്‍ തയാറാക്കുന്ന പതികള്‍ (എയര്‍ ലെയര്‍) ഉപയോഗിച്ചും കറുവയില്‍ പ്രജനനം നടത്താം.

ഇന്ത്യന്‍ സുഗന്ധവിള ഗവേഷണ കേന്ദ്രം ഉത്പാദിപ്പിച്ച രണ്ട് മികച്ച ഇനം കറുവകളാണ് നിത്യശ്രീ, നവശ്രീ എന്നിവ. മൂന്നാം വര്‍ഷം വിളവെടുക്കാവുന്ന ഇനമാണ് നിത്യശ്രീ. ഒരു ഹെക്ടര്‍ കൃഷിയില്‍ നിന്ന് 200 കിലോ ഉണങ്ങിയ പട്ട കിട്ടും. മരം അഞ്ചു മുതല്‍ ഏഴു മീറ്റര്‍ വരെ ഉയരത്തില്‍ വളരും. പട്ടയ്ക്ക് ഇളം ബ്രൗണ്‍ നിറം. സമാനസ്വഭാവമുള്ള കറുവയാണ് നവശ്രീയും. ഇലകളില്‍ 'യൂജിനോള്‍' എന്ന സുഗന്ധസത്ത് അടങ്ങിയിരിക്കുന്ന 'സുഗന്ധിനി' എന്ന ഇനവും ശ്രദ്ധേയമായ ഒരിനം കറുവയാണ്. ഒരു മരത്തില്‍ നിന്നു തന്നെ ഒരു വര്‍ഷം 300 മില്ലി യൂജിനോള്‍ ലഭിക്കും. ഓടക്കാലിയിലെ സുഗന്ധതൈല മരുന്നുചെടി ഗവേഷണകേന്ദ്രമാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. നട്ട് മൂന്നാം വര്‍ഷം വിളവെടുക്കാം.

കറുവമരത്തില്‍ നിന്ന് ശേഖരിക്കുന്ന കായ്കളില്‍ നിന്ന് കഴുകി വൃത്തിയാക്കി വിത്തുകള്‍ വേര്‍തിരിക്കുന്നു. ഇവ 3.3:1 എന്ന അനുപാതത്തില്‍ മണലും നന്നായുണങ്ങിയ ചാണകപ്പൊടിയും കലര്‍ ത്തിയൊരുക്കുന്ന പോട്ടിംഗ് മിശ്രിതം നിറച്ച പോളിത്തീന്‍ സഞ്ചികളില്‍ പാകുക. ആവശ്യത്തിന് നനയ്ക്കുക. 10 മുതല്‍ 21 ദിവസത്തിനകം വിത്തു മുളയ്ക്കും. ആറു മാസം വരെ തൈകള്‍ക്ക് തണല്‍ നല്‍കണം.

പ്രധാനകൃഷിയിടത്തില്‍ 3ഃ3 മീറ്റര്‍ ഇടയകലത്തില്‍ 50 സെന്റീമീറ്റര്‍ വലിപ്പമുള്ള കുഴികളെടുക്കുക. ഇത് ജൈവകമ്പോസ്റ്റും മേല്‍മണ്ണും ചേര്‍ത്ത് നിറയ്ക്കുക. ജൂണ്‍-ജൂലൈ മാസങ്ങളില്‍ തൈകള്‍ നടാം. ഒരു വര്‍ഷം പ്രായമായ തൈകളാണ് നടുക. ഓരോ കുഴിയിലും നാലോ അഞ്ചോ തൈ വീതം നടാം. ഭാഗികമായെങ്കിലും തണല്‍ നല്‍കണം.
ആദ്യവര്‍ഷം ഒരു തൈയ്ക്ക് 20 ഗ്രാം നൈട്രജന്‍, 18 ഗ്രാം ഫോസ്ഫറസ്, 25 ഗ്രാം പൊട്ടാഷ് എന്നിവ നല്‍കണം. ഇത് ക്രമേണ വര്‍ധിപ്പിച്ച് പത്തു വര്‍ഷവും അതിനു മുകളിലും പ്രായമുള്ള ചെടിയാകുമ്പോഴേക്കും അളവ് യഥാക്രമം 200 ഗ്രാം, 180 ഗ്രാം, 200 ഗ്രാം എന്ന തോതിലേക്ക് വര്‍ധിപ്പിക്കണം. രണ്ട് തുല്യ അളവുകളായി വിഭജിക്കുന്ന വളങ്ങള്‍ മേയ്-ജൂണിലും സെപ്റ്റംബര്‍- ഒക്‌ടോബറിലും ആയാണ് നല്‍കേണ്ടത്. കറുവാത്തോട്ടത്തില്‍ കളനിയന്ത്രണം നിര്‍ബന്ധമാണ്. അതും ഒരു വര്‍ഷം രണ്ടുപ്രാവശ്യം.

കറുവമരത്തിന്റെ ഉയരം ക്രമീകരിക്കാനായി കറുവത്തോട്ടത്തില്‍ സാധാരണയായി കൊമ്പുകോതല്‍ നടത്തുന്ന പതിവുണ്ട്. രണ്ടോ മൂന്നോ വര്‍ഷം പ്രായമായ മരങ്ങള്‍ ജൂണ്‍-ജൂലൈ ആകുമ്പോഴേക്കും 15 സെന്റീമീറ്റര്‍ ഉയരത്തില്‍ ശിഖരം കോതണം. അങ്ങനെയായാല്‍ കറുവമരം രണ്ടുമീറ്റര്‍ ഉയരത്തില്‍ ഒരു കുറ്റിച്ചെടിപോലെ നമുക്ക് വളര്‍ത്താന്‍ കഴിയും. നാലു വര്‍ഷത്തെ വളര്‍ച്ചയാകുമ്പോള്‍ തന്നെ തൊലി (പട്ട) ഉരിയാനും സാധിക്കും. കേരളത്തില്‍ സെപ്റ്റംബര്‍-നവംബര്‍ മാസങ്ങളാണ് കറുവയില്‍ ശിഖരങ്ങള്‍ വിളവെടുക്കുന്ന കാലം. ഇത്തരത്തില്‍ വിളവെടുക്കുന്ന ശിഖരങ്ങള്‍ ഒന്നു മുതല്‍ ഒന്നേകാല്‍ മീറ്റര്‍ വരെ നീളമുള്ള നേര്‍ കഷണങ്ങളായി മുറിക്കുന്നു. എന്നിട്ടാണ് പട്ട വേര്‍തിരിക്കുന്ന ജോലി തുടങ്ങുന്നത്.

സസ്യസംരക്ഷണം

ഇലപ്പുള്ളിയും കൊമ്പുണക്കവുമാണ് കറുവമരത്തെ പ്രധാനമായി പിടികൂടുന്ന കുമിള്‍ രോഗങ്ങള്‍. രോഗാബാധിതമായ ശിഖരങ്ങള്‍ മുറിച്ചു നീക്കുകയും ശിഖരങ്ങളില്‍ പാടേ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിച്ചുകൊടുക്കുകയും വേണം.

സിന്നമണ്‍ ബട്ടര്‍ഫ്‌ളൈ എന്നറിയപ്പെടുന്ന കറുവശലഭമാണ് കറുവമരത്തിന്റെ പ്രധാന ശത്രു. പ്രത്യേകിച്ച് നഴ്‌സറികളിലാണ് ഇതിന്റെ ഉപദ്രവം കൂടുതല്‍. ശലഭം കുത്തുന്ന ഇലകള്‍ ക്രമേണ പൊഴിയും. 0.05 ശതമാനം വീര്യത്തില്‍ ക്വിനാല്‍ ഫോസ് ഇലകളില്‍ തളിച്ചാണ് ഇവയെ നിയന്ത്രിക്കുക.

വിളവ്, വിളവെടുപ്പ്

രണ്ടു-മൂന്നു വര്‍ഷമായ കറുവയുടെ കമ്പുകള്‍ പട്ട ഉരിച്ചെടുക്കാന്‍ പാകമാണ്. 2-2.5 സെന്റീമീറ്റര്‍ വ്യാസവും, 1.5-2 മീറ്റര്‍ നീളവുമുള്ള കൊമ്പുകളാണ് പട്ടയെടുക്കാന്‍ ഉത്തമം. മഴ കഴിഞ്ഞ് തളിര് മൂത്ത സമയമാണ് വിളവെടുക്കാന്‍ നന്ന്. അതിരാവിലെ കമ്പ് മുറിച്ചെടുത്താല്‍ പട്ട വേഗം ഉരിഞ്ഞു കിട്ടും. കമ്പ് മുറിച്ച് കരിന്തൊലി ചുരണ്ടിമാറ്റിയിട്ട് പട്ട ഉരിച്ച് പ്രത്യേകരീതിയില്‍ ചുരുളുകളാക്കി ഉണക്കിയെടുക്കുന്നതാണ് കറുവപ്പട്ട.

ഇലത്തൈലം എടുക്കാന്‍ വര്‍ഷത്തില്‍ രണ്ടുതവണ (മേയ്, ഒക്‌ടോബര്‍) കമ്പു മുറിക്കാം. പട്ട നാലഞ്ചു മണിക്കൂര്‍ ആവിയില്‍ പാറ്റിയാല്‍ 0.5-1 ശതമാനം വരെ തൈലം കിട്ടും. ഒരു ഹെക്ടറില്‍ നിന്ന് ഏതാണ്ട് 30-50 കിലോ പട്ട ലഭിക്കും. നല്ല രീതിയില്‍ പരിചരിക്കുന്ന തോട്ടങ്ങളില്‍ നിന്ന് ഒരു ഹെക്ടറില്‍ 200 കിലോവരെ പട്ട ലഭിക്കും. ഇലകളുള്ള ചെറുശാഖകളാണ് ഇലത്തൈലം വാറ്റിയെടുക്കാന്‍ നന്ന്. ഒന്നു രണ്ടു ദിവസം ഇല തണലിലിട്ട് വാട്ടിയിട്ട് നാലഞ്ചു മണിക്കൂര്‍ ആവി വാറ്റു നടത്തിയാല്‍ 0.5-1 ശതമാനം ഇലത്തൈലം ലഭിക്കും. ഒരു ഹെക്ടറില്‍ നിന്ന് 100-125 കിലോ ഇലത്തൈലം കിട്ടും.

സദ്ഗുണസമ്പന്നം കറുവ

വൈവിധ്യമാര്‍ന്ന നിരവധി നിരോക്‌സീകാരകങ്ങളുടെ കലവറയാണ് കറുവ. അതുകൊണ്ടു തന്നെ ഇത് സ്വതന്ത്രറാഡിക്കലുകളുടെ പ്രവര്‍ത്തനം പ്രതിരോധിച്ച് വാര്‍ദ്ധക്യമാകുന്ന പ്രക്രിയ മന്ദിഭവിപ്പിക്കുന്നു. പോളിഫിനോള്‍സ്, ഫിനോളിക് ആസിഡ്, ഫ്‌ളോവനോയിഡ് എന്നിവയാണവ.

കറുവയിലടങ്ങിയിരിക്കുന്ന സവിശേഷ സംയുക്തങ്ങള്‍ക്ക് കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ്, രക്താതിമര്‍ദ്ദം എന്നിവ കുറയ്ക്കാനുള്ള കഴിവുണ്ട്.

അറിയപ്പെടുന്ന ഒരു പ്രമേഹപ്രതിരോധവ്യഞ്ജനമാണ് കറുവ. ഇന്‍സുലിന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകവഴി ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.

പാര്‍ക്കിന്‍സണ്‍സ്, ആല്‍സ് ഹൈമേഴ്‌സ് പോലെ നാഡീസംബന്ധമായ തകരാറുകള്‍ വഴി സംഭവിക്കുന്ന അസ്വസ്ഥതകള്‍ പ്രതിരോധിക്കുന്നു.

ഡി.എന്‍.എയ്ക്ക് സംഭവിക്കുന്ന നാശനഷ്ടം തടയാനും അര്‍ബുദപ്രതിരോധകാരിയായി പ്രവര്‍ത്തിക്കാനും കഴിയും.

വൈറസ് ഉള്‍പ്പെടെയുള്ള സൂക്ഷ്മാണുക്കള്‍ വരുത്തുന്ന രോഗാവസ്ഥകള്‍ ചെറുക്കുന്നു.

ദന്താരോഗ്യം സംരക്ഷിക്കുകയും പല്ലിന്റെയും മോണകളുടെയും കരുത്തും മേന്മയും നിലനിര്‍ത്തുകയും ചെയ്യുന്നു.

ത്വക്ക് രോഗങ്ങള്‍ തടഞ്ഞ് ചര്‍മ്മത്തിന്റെ ആരോഗ്യവും സ്‌നിഗ്ധതയും നിലനിര്‍ത്തുന്നു.

തൈകളെക്കുറിച്ചുള്ള അന്വേഷണത്തിന് ഫോണ്‍:
ഇന്ത്യന്‍ സുഗന്ധവിള ഗവേഷണ കേന്ദ്രം, കോഴിക്കോട്- 0495 273 1410.
സുഗന്ധതൈല മരുന്നുചെടി ഗവേഷണകേന്ദ്രം, ഓടക്കാലി, കോതമംഗലം- 0484 265 8221.

സുരേഷ് മുതുകുളം
മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, തിരുവനന്തപുരം

പച്ചക്കറി കൃഷിയിലെ മുത്ത്

യുവതലമുറ കൃഷിയെ മറന്ന് കോര്‍പ്പറേറ്റ് ജോലികള്‍ തേടി പോകുമ്പോള്‍ തനിക്ക് പൈതൃകമായി ലഭിച്ച കൃഷിയറിവും ആധുനിക കൃഷിരീതിയും സംയോജിപ്പിച്ച് ഹൈടെക് കൃഷിയില്‍ നൂറുമേനി വിജയം നേടി മാതൃകയാകുകയാണ് കരിമണ്ണൂര്‍ പള്ളിക്കാമുറി വാട്ടപ്പിള്ളില്‍ മുത്ത് ലിസ ജോണ്‍. മലയാളിക്ക് അത്ര പരിചിതമല്ലാത്ത അക്വാപോണിക്‌സ് കൃഷി ഹൈടെക്കാക്കി പത്തുസെന്റ് സ്ഥലത്ത് ഒരേക്കര്‍ കൃഷിയില്‍ നിന്നു ലഭിക്കുന്ന വരുമാനത്തേക്കാള്‍ കൂടുതല്‍ നേടുകയാണിവര്‍. ബയോടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദധാരിയാണ് ഈ യുവ കര്‍ഷക. ബംഗളൂരു ഓക്‌സ്ഫഡ് കോളജില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്നു പത്തുവര്‍ഷത്തോളം ബംഗളൂരുവിലെ സ്വകാര്യകമ്പനിയില്‍ മികച്ചശമ്പളത്തില്‍ മാര്‍ക്കറ്റിംഗ് മേഖലയില്‍ ജോലി നോക്കി.ഇതിനിടെ ബംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ നോയല്‍ ജോണുമായുള്ള വിവാഹവും നടന്നു.ജോലിയും കുടുംബജീവിതവുമായി കഴിഞ്ഞുവരുന്നതിനിടെ മൂന്നുവയസുകാരന്‍ മകന്‍ മാര്‍ട്ടിന് ബംഗളൂരുവിലെ കാലാവസ്ഥ യോജിക്കാതെ വന്നു. രോഗങ്ങള്‍ വിട്ടുമാറാതെ വന്നതോടെ ജോലി രാജിവച്ച് ഡോക്ടറുടെ നിര്‍ദേശപ്രകാരം കുട്ടിയുമായി പള്ളിക്കാമുറിയിലുള്ള സ്വന്തം വീട്ടിലേക്കു പോന്നു. എന്നാല്‍ വീട്ടില്‍ വെറുതെയിരിക്കാന്‍ മുത്ത് ലിസ തയാറല്ലായിരുന്നു.

കഠിനാധ്വാനം ചെയ്യാനുള്ള മനസും കൃഷിയോടുള്ള ഒടുങ്ങാത്ത ആഗ്രഹവും ഒത്തു ചേര്‍ന്നതോടെ കൃഷിയില്‍ ഒരു കൈ പയറ്റാന്‍ തീരുമാനിച്ചു. ഇതിനു മാതാപിതാക്കളുടെ പിന്തുണ കൂടി ലഭിച്ചതോടെ പുതിയ കൃഷിരീതികളെ സംബന്ധിച്ചുള്ള അന്വേഷണമായിരുന്നു. പഠനകാലയളവില്‍ കോളജിലെ സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ഒരിക്കല്‍ സിംഗപ്പൂരില്‍ നിന്നു മെത്തിയ വിദ്യാര്‍ഥിനികള്‍ അക്വപോണിക്‌സ് കൃഷിയെ സംബന്ധിച്ച് അവതരിപ്പിച്ച പ്രബന്ധം മനസില്‍ മായാതെ കിടന്നിരു ന്നു.ഇതു പൊടിതട്ടിയെടുത്ത് ഈ കൃഷിരീതി ഒന്നു പരീക്ഷിക്കാനായിരുന്നു തീരുമാനം. അ ക്വാപോണിക്‌സ് കൃഷിരീതി സം ബന്ധിച്ച് ലഭ്യമാകാവുന്ന മുഴുവന്‍ വിവരങ്ങളും ശേഖരിച്ചു. ഇന്റര്‍നെറ്റിനെയാണ് ഇതിന് കൂടുതല്‍ ആശ്രയിച്ചത്.രാജ്യ ത്തെയും വിദേശ രാജ്യങ്ങളിലെയും കൃഷിരീതികള്‍ ഇതില്‍ നിന്നു മനസിലാക്കി. പിന്നീട് സ്വന്തം ആശയവും കൂട്ടിചേര്‍ത്ത് അതിസാന്ദ്രതാ രീതിയിലുള്ള മത്സ്യകൃഷിയും പച്ചക്കറികൃഷിയും സംയോജിപ്പിച്ചുള്ള അക്വാപോണിക്‌സ് കൃഷിക്ക് തുടക്കം കുറിച്ചു.

ഇതു കുറഞ്ഞ ചെലവില്‍ ഹൈടെക്കാക്കി നടത്താനായിരുന്നു തീരുമാനം. കൃഷിക്കാവശ്യമായ സ്ഥലസൗകര്യങ്ങള്‍ ഒരുക്കുകയായിരുന്നു ആദ്യ കടമ്പ. ഇതിനായി സ്വന്തം വീടിനോടുചേര്‍ന്നുള്ള പത്തു സെന്റു സ്ഥലം തന്നെ തെരഞ്ഞെടുത്തു. ഒരു സെന്റ് സ്ഥലത്ത് കുളം നിര്‍മിച്ച് മത്സ്യകൃഷിയും ശേഷിക്കുന്ന ഒമ്പതു സെന്റില്‍ പച്ചക്കറി കൃഷിയുമാണ് ലക്ഷ്യമിട്ടത്.വിത്തുപാകുന്നതിന് വളരെ സൂക്ഷ്മതയോടെയും കൃത്യതയോടെയുമാണ് സ്ഥലം സജ്ജമാക്കിയത്. മണ്‍മറ നിര്‍മിച്ച ശേഷം ഇതിനുള്ളില്‍ കൃത്യമായ അളവില്‍ 13 ഗ്രോബെഡ്ഡുകള്‍ തയാറാക്കി. ഇതിനുമുകളില്‍ എച്ച്ഡിപിഇ(ഹൈഡെന്‍സിറ്റി പോളി എത്‌ലിന്‍ ഷീറ്റ്) വിരിച്ചശേഷം ചെറിയ വലിപ്പത്തിലുള്ള വെള്ളാരംകല്ല് മണല്‍(സിലിക്ക ക്വാര്‍ട്‌സ്) വിതറി.നാട്ടില്‍ ഇവ സുലഭമല്ലാത്തതിനാല്‍ തമിഴ്‌നാട്ടിലെ ഈറോഡില്‍ നിന്നുമാണ് എത്തിച്ചത്. ഇതിനുമുകളിലാണ് പച്ചക്കറി വിത്തുകള്‍ പാകിയത്.ഏതു സമയത്തും മാര്‍ക്കറ്റില്‍ ആവശ്യക്കാരുള്ള തക്കാളി കൃഷിചെയ്യാനായിരുന്നു മുത്ത് ലിസയുടെ തീരുമാനം.ഇതിനായി ഓണ്‍ലൈന്‍ വഴി മുന്തിയയിനം ത്തും. ഇതുവഴി ചെടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാകും.

മീനിന്റെയും പച്ചക്കറിതൈയുടെയും വളര്‍ച്ചയ്ക്ക് ഈ പുന:ചംക്രമണം അത്യന്താപേക്ഷിതമാണ്. ഇതിനായി മീന്‍കുളത്തില്‍ ഏഴു മോട്ടോറുകളും സ്ഥാപിച്ചു.ഒരു മോട്ടോറില്‍ നിന്നു രണ്ടുബെഡ്ഡിലേക്ക് വെള്ളം എത്തുന്ന രീതിയിലാണ് ഘടിപ്പിച്ചിട്ടുള്ളത്. രണ്ടുമണിക്കൂര്‍ ഇടവിട്ട് ഓരോ ബെഡ്ഡിലേക്കും പകല്‍ സമയം കൃത്യമായ രീതിയില്‍ പമ്പിംഗ് നടക്കും.ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയാണ് മോട്ടാറുകളുടെ പ്രവര്‍ത്തനം.ഇതിനായി മോട്ടോറുകളില്‍ ടൈമറും ഘടിപ്പിച്ചു.വൈദ്യുതി നിലച്ചാല്‍ മോട്ടോറുകളുടെ പ്രവര്‍ത്തനത്തിനായി ജനറേറ്ററും സ്ഥാപിച്ചിട്ടുണ്ട്.12 ലക്ഷത്തോളം രൂപയാണ് കൃഷിക്ക് മൊത്തം ചെലവ്. ഏതുപച്ചക്കറിയും ഇവിടെ കൃഷി ചെയ്യാനാകും.കുടുതല്‍ ഡിമാന്‍ഡുള്ളതിനാലാണ് തക്കാളി കൃഷി ചെയ്യാന്‍ ഇവരെ പ്രേരിപ്പിച്ചത്. രണ്ടരമാസം കൊണ്ട് വിളവെടുപ്പിനു പാകമാകും.വിഷരഹിതമായതിനാല്‍ ഗുണമേന്‍മയും സ്വാദും ഇവ യ്ക്ക് കൂടുതലാണ്. ഇതി നാല്‍ തന്നെ മാര്‍ക്കറ്റില്‍ നിന്നു വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. കിലോയ്ക്ക് 60 മുതല്‍ 80 വരെ ലഭിക്കുന്നുണ്ട്.ചെടിയില്‍ നിന്നു ഞെട്ടോടെ അടര്‍ത്തിയെടുത്ത് വൃത്തിയായി തുടച്ച് പ്രത്യേ കമായി പായ്ക്ക് ചെയ്താണ് തക്കാളി വിപണിയില്‍ എത്തിക്കുന്നത്.കിലോയ്ക്ക് 100 രൂപയോളം വില ലഭിക്കുന്ന പാലക്ക് കാല്‍ കിലോയുടെ കെട്ടുകളാക്കിയാണ് വില്‌നയ്ക്ക് തയാറാക്കുന്നത്.ഇവയെല്ലാം മാര്‍ക്കറ്റില്‍ നിന്നുള്ള ഓര്‍ഡര്‍ അനുസരിച്ചു നല്‍കാന്‍ കഴിയാത്ത സാഹചര്യമാണെന്നും മുത്ത് ലിസ പറയുന്നു.പള്ളിക്കാമുറി വാട്ടപ്പിള്ളില്‍ അഡ്വ.വി.എസ്.ജോണ്‍-ലിസമ്മ ദമ്പതികളുടെ മകളാണ്.മുംബൈ ടാറ്റാക്യാപിറ്റലില്‍ എന്‍ജിനിയറായ ജിത്ത് മരിയയാണ് സഹോദരി. ഫോണ്‍:- 04862 263 660.

ജെയ്‌സ് വി. കുര്യാക്കോസ്‌

കൃഷി ചെയ്യാനും ചെയ്യിപ്പിക്കാനും ഇമിഡ്‌സ്

അണക്കരയിലെ ഇടുക്കി മലങ്കരജ്യോതി ഇന്റഗ്രല്‍ ഡവലപ്‌മെന്റ് സൊസൈറ്റിയുടെ (ഇമിഡ്‌സ്) 36 ഏക്കറിലെ കൃഷിഭൂമി കൃഷിക്കായി മാത്രമുള്ളതല്ല. ഇടുക്കി മലങ്കരജ്യോതി ഡവലപ്പ്‌മെന്റ് സൊസൈറ്റിയുടെ ഭാഗമായുള്ള ഫാം സ്‌കൂള്‍ വഴി അനേകരിലേക്ക് കൃഷിവിജ്ഞാനവ്യാപനവും ലക്ഷമിട്ടുള്ളതാണെന്ന് ഡയറക്ടര്‍ ഫാ. ജോണ്‍ പടിപ്പുരയ്ക്കല്‍ പറയുന്നു. മലങ്കര സഭയുടെ തിരുവല്ല അതിരൂപയ്ക്കു കീഴിലുള്ള പ്രസ്ഥാനമാണിത്. എങ്ങനെ കൃഷി നടത്തണമെന്നും വിപണി കണ്ടെത്തണമെന്നുമെല്ലാം ഇമിഡ്‌സ് കാണിച്ചുതരുന്നു. കൃഷിഭവന്റെ വിവിധ കാര്‍ഷിക വിഷയങ്ങളിലുള്ള ക്ലാസുകളും ഇവിടെ സംഘടിപ്പിക്കുന്നു.

വളര്‍ത്തുന്നത് ജൈവകൃഷി അവബോധം

കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് പ്രധാനകാരണം ഭക്ഷണത്തിലൂടെ അകത്തു കടക്കുന്ന വിഷമാണെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് ജൈവകൃഷിയാണ് ഇമിഡ്‌സ് പ്രോത്സാഹിപ്പിക്കുന്നത്. ഇതിനായി നാടന്‍പശുക്കള്‍ ഉള്‍പ്പെടുന്ന ഫാം സജ്ജമാക്കിയിട്ടുണ്ട്. 13 വെച്ചൂര്‍പശുക്കളും 20 എച്ച്എഫ് പശുക്കളും ഉള്‍പ്പെടുന്നതാണ് പശുഫാം. 25 ആടുകളുള്ള ആടുഫാമും ഇതോടൊപ്പമുണ്ട്. രണ്ട് എരുമകളേയും വളര്‍ത്തുന്നു. ഇവയുടെ ചാണകവും മൂത്രവുമെല്ലാം ജൈവകൃഷിക്കായി ഉപയോഗിക്കുന്നു.

പുലര്‍ച്ചേ നാലിന് പശുഫാമിലെ ശുചിയാക്കല്‍ ജോലികള്‍ തുടങ്ങും. കറവയും, ഭക്ഷണം നല്‍കലും അതിനു ശേഷമാണ്. പ്രാദേശികമായാണ് പാല്‍ വില്‍പന. മൂന്നുപേര്‍ക്ക് ഇതുമൂലം ജോലിയും ലഭിക്കുന്നു. ജൈവരീതിയില്‍ വിളയിച്ച നെല്ലിന്റെ വൈക്കോല്‍, കപ്പക്കിഴങ്ങ് പൊടിച്ചത് എന്നിവയെല്ലാമാണ് ഭക്ഷണമായി നല്‍കുന്നത്. എട്ടുമണിക്കൂര്‍ ഇടവിട്ട് മൂന്നു നേരമാണ് ഭക്ഷണം നല്‍കുക. നല്ലകറവയിലുള്ള ഒരു എച്ച്എഫ് പശുവില്‍ നിന്ന് ദിവസം 20 ലിറ്റര്‍വരെ പാല്‍ ലഭിക്കുന്നു. ദിവസം ശരാശരി 200 ലിറ്റര്‍ പാല്‍ വില്‍ക്കാനുണ്ടാകും.

ആടിന് രാവിലെയും ഉച്ചയ്ക്കുമായി രണ്ടുനേരമാണ് തീറ്റ. ആടിനെ വളര്‍ത്താന്‍ താത്പര്യമുള്ളവര്‍ക്ക് കുഞ്ഞുങ്ങളെ സൗജന്യമായി നല്‍കുന്നു. ഇങ്ങനെ നല്‍കുന്ന ആട് പ്രസവിക്കുമ്പോള്‍ ഒരാള്‍ക്ക് ഒരു കുഞ്ഞാടിനെ സൗജന്യമായി നല്‍കണമെന്നതാണ് വ്യവസ്ഥ. ഇങ്ങനെ ആടുവളര്‍ത്തല്‍ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.

നാടന്‍ പശുക്കളെ മുഴുവന്‍സമയവും നെല്‍പാടത്ത് അഴിച്ചുവിട്ടാണ് വളര്‍ത്തുന്നത്. ഇതിന്റെ ചാണകവും മൂത്രവും പാടത്തുവീഴ്ത്തുന്നു. ഇത് ഉഴുതുചേര്‍ത്ത് നെല്ലു നടുന്നതിനാല്‍ മണ്ണിന് വളക്കൂറ് ഏറെയാണ്. രോഗങ്ങളും ഇല്ലെന്നു തന്നെ പറയാം.

നെല്ലില്‍ ഒരുപ്പൂ കൃഷി

വര്‍ഷത്തില്‍ ഒരുപ്രാവശ്യം മാത്രമാണ് ഇവിടത്തെ നെല്‍പാടങ്ങളില്‍ കൃഷിയിറക്കുന്നത്. ഇടുക്കിയുടെ തനതു നെല്ലിനമായ 'അണക്കര പാല്‍ത്തോണി' എന്ന നാടന്‍ ഇനമാണ് കൃഷി ചെയ്യന്നത്. ജൂണ്‍-ജൂലൈ മാസങ്ങളില്‍ വിതച്ച് ഡിസംബറില്‍ വിളവെടുക്കുന്നു.

നാടന്‍പശുവിന്റെ ചാണകവും മൂത്രവുമുപയോഗിച്ച് നിര്‍മിക്കുന്ന ജീവാമൃതവും, ബയോഗ്യാസ് ഉത്പാദനത്തിനു ശേഷം വരുന്ന ചാണകസ്‌ളറിയുമാണ് വളമായി ഉപയോഗിക്കുന്നത്. സ്‌ളറി, ടാങ്കില്‍ നിന്നും പമ്പുചെയ്ത് ചെടികളുടെ ചുവട്ടിലെത്തിക്കുകയാണ് ചെയ്യുക. പശുക്കാള്‍ക്കായി സിഒ-3 ഇനത്തില്‍പ്പെട്ട പുല്ലും കൃഷിചെയ്യുന്നുണ്ട്. ഇതിനും സ്‌ളറിയും ജീവാമൃതവും തന്നെ പ്രധാന വളം.

ഒരു കുടക്കീഴില്‍ തേയിലയും നെല്ലും മീനും

കൃഷികാഴ്ചകള്‍ ഒരു കുടക്കീഴിലൊരുക്കുന്ന, ഫാം ടൂറിസത്തിന്റെ എല്ലാസാധ്യതകളും നിറഞ്ഞു നില്‍ക്കുന്ന സ്ഥലമാണ് മലമടക്കുകള്‍ അതിരിടുന്ന അണക്കരയിലെ ഈ പ്രദേശം.

സമുദ്രനിരപ്പില്‍ നിന്നും ഏകദശം 3,000 അടി ഉയരത്തിലാണ് അണക്കര. പെരിയാര്‍ വന്യമൃഗസങ്കേതം ഉള്‍ക്കൊള്ളുന്ന വനപ്രദേശത്തോട് സാമീപ്യമുള്ള ഗ്രാമം. സഹ്യനിരകളാല്‍ ചുറ്റപ്പെട്ട് പ്രത്യേകമായ കാലാവസ്ഥയാല്‍ അനുഗ്രഹീതമായ ഗ്രാമം.

35,000-ത്തോളം ആളുകള്‍ പാര്‍ക്കുന്ന അണക്കര, പ്രകൃതിഭംഗിയാല്‍ വര്‍ണാഭമാണ്. ഇവിടത്തെ പാടശേഖരങ്ങളും, മൊട്ട ക്കുന്നുകളും, കൈത്തോടുകളും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

മൂന്നാറിലെ ദൃശ്യഭംഗിയും തേക്കടിയുടെ വനസമ്പത്തും ആസ്വദിച്ചെത്തുന്ന എത്തുന്ന സഞ്ചാരസമൂഹത്തിന് കര്‍ഷകമനസിന്റെ വിശുദ്ധിയും നന്മയും ഉള്‍ക്കൊള്ളുന്ന ഇളംകാറ്റേറ്റ് ആനന്ദിക്കാന്‍ ഈ ഗ്രാമം ഒരു വിശ്രമ കേന്ദ്രമായി നിലകൊള്ളുന്നു.

അണക്കര ഇമിഡ്‌സ് ഫാമില്‍ നാടന്‍ പശുക്കളുടെ ചാണകവും മൂത്രവും ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന ജൈവവളം മാത്രമാണ് ഉപയോഗിക്കുന്നത്.

ചക്കുപള്ളം ഗ്രാമപഞ്ചായത്തിന്റെ അതിര്‍ത്തി പ്രദേശം. മണല്‍വാരല്‍ മൂലം കുഴിയായ സ്ഥലം മണ്ണിട്ടു നികര്‍ത്തിയാണ് പാടം സംവിധാനം ചെയ്തത്. പീരിമേടു നിയോജകമണ്ഡലത്തില്‍പ്പെടുന്ന ഈ പ്രദേശം കുന്നും മലകളും നിറഞ്ഞതാണ്. ഇതിനു സമീപം പാടം സംവിധാനം ചെയ്തപ്പോള്‍ കാണാന്‍ ബഹുരസമായി.

ഒമ്പത് ഏക്കറിലാണ് ഇവിടെ അണക്കരപാല്‍ത്തോണി ഇനം നെല്ല് കൃഷിചെയ്യുന്നത്. അത്യുത്പാദന ശേഷിയുള്ള നെല്‍വിത്തിനങ്ങള്‍ക്കൊപ്പമെത്തില്ലെങ്കിലും നശിച്ചുപോകുന്ന നാടന്‍ ഇനത്തെ സംരക്ഷിക്കാനും അതിന്റെ കൃഷി വ്യാപിപ്പിക്കാനും ഉദ്ദേശിച്ചാണ് ഇത് കൃഷിചെയ്യുന്നത്.

മലമടക്കുകളില്‍ കപ്പ, ചേമ്പ്, തേയില, ഏലം, കാപ്പി, കുരുമുളക് എന്നിവയെല്ലാം കൃഷിചെയ്യുന്നു.

13 ഏക്കറിലെ കപ്പക്കൃഷിയില്‍ നിന്നും വര്‍ഷം 8-10 ലക്ഷം രൂപയുടെ കപ്പ വില്‍ക്കുന്നു. ഇതിനും പ്രാദേശിക വിപണിയില്‍ വന്‍ ഡിമാന്‍ഡാണ്.

മൂന്നു കുളങ്ങളിലെ മത്സ്യം

അലങ്കാരമത്സ്യങ്ങളും വളര്‍ത്തു മത്സ്യങ്ങളും നിറയുന്ന മൂന്നു കുളങ്ങള്‍ പാടത്തിനടുത്തു തന്നെ ക്രമീകരിച്ചിരിക്കുന്നു. നട്ടര്‍, രോഹു, കട്‌ല, ഗ്രാസ്‌കാര്‍പ്പ് എന്നിവയാണ് വളര്‍ത്തു മത്സ്യങ്ങള്‍.

ആവശ്യക്കാര്‍ വരുന്നതിനനുസരിച്ച് ഇവയെ പിടിച്ചു വില്‍ക്കുകയാണ് ചെയ്യുന്നത്. കപ്പയുടെയും ചേമ്പിന്റെയും ഇലകളാണ് ഇവയുടെ പ്രധാനഭക്ഷണം. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കൃത്രിമ തീറ്റയും ഇടയ്ക്കു നല്‍കുന്നു.

പൂര്‍ണമായും ജൈവരീതിയില്‍ വിളയിക്കുന്ന തേയില പീരുമേട് ഡവലപ്‌മെന്റ് സൊസൈറ്റിക്കാണ് നല്‍കുന്നത്.

പോളിഹൗസിലെ പച്ചക്കറി

ഫാമിലെ പോളിഹൗസില്‍ കുക്കുംബര്‍, ചീര, കാരറ്റ്, പച്ചമുളക്, തക്കാളി, വെണ്ട, വഴുതന എന്നിവയെല്ലാം കൃഷിചെയ്യുന്നു. ഇതും ആവശ്യാനുസരണം നാട്ടുകാര്‍ക്ക് തന്നെയാണ് വില്‍പന നടത്തുന്നത്.

സാധനങ്ങള്‍ വിറ്റഴിക്കാന്‍ പ്രൊഡ്യൂസര്‍ കമ്പനി

ഫാമിലെ സാധനങ്ങള്‍ വിറ്റഴിക്കുന്നതിനും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനും മലങ്കര അഗ്രി മിഷന്‍സ് എന്നപേരില്‍ (മാംമ്‌സ്) ഒരു പ്രൊഡ്യൂസര്‍ കമ്പനിയും പ്രവര്‍ത്തിക്കുന്നുണ്ടിവിടെ.

അച്ചാറുകള്‍, കറിപൗഡറുകള്‍ എന്നിവയാണ് ഇവിടെ ഇപ്പോള്‍ പ്രധാനമായും നിര്‍മിക്കുന്നത്. സാധനങ്ങള്‍ വിറ്റഴിക്കുന്ന ഔട്ട്‌ലറ്റും ഇവിടെ പ്രവര്‍ത്തിക്കുന്നു.

ഫാം ടൂറിസം ലക്ഷ്യം

ഫാമിനെ കൃഷിക്കാഴ്ചകള്‍ കാണത്തക്കതരത്തില്‍ മാറ്റിയെടുക്കുകയാണ് അടുത്ത ലക്ഷ്യം. ഫാമിലെത്തുന്നവര്‍ക്ക് ബോട്ടിംഗിനായി ഇന്ത്യയുടെ ഭൂപട മാതൃകയില്‍ തടാകം ക്രമീകരിച്ചിരിക്കുന്നു.

മത്സ്യക്കുളത്തില്‍ നിന്ന് മത്സ്യം പിടിച്ച് അവ പാകംചെയ്തു നല്‍കുന്നതിനും ട്രെക്കിംഗിനും തോട്ടം, വാഹനത്തില്‍ നടന്നു കാണുന്നതിനുമൊക്കെയുള്ള സൗകര്യങ്ങള്‍ ഉടന്‍ സജ്ജമാക്കുമെന്ന് ഫാ. ജോണ്‍ പറഞ്ഞു.

ഇടുക്കിയിലെത്തുന്ന വിനോദസഞ്ചാരികളെ പ്രാദേശികകാഴ്ചകള്‍ കാണിക്കുന്നതിന് ഗൈഡിനെ ഉള്‍പ്പെടെ വിട്ടുകൊടുക്കുന്ന ക്രമീകരണം ഇപ്പോഴുണ്ട്. ഇത് വിപുലപ്പെടുത്തി ഫാം ടൂറിസം എന്ന ആശയത്തിലേക്കെത്താനാണ് ശ്രമിക്കുന്നത്.

ചക്കുപള്ളം ഗ്രാമപഞ്ചായത്തിലെ മാതൃകാ നെല്‍ക്കൃഷി യൂണിറ്റാണിത്. പീരുമേട് നിയോജകമണ്ഡലത്തിലെ മികച്ച ജൈവകൃഷിത്തോട്ടത്തിനുള്ള അ വാര്‍ഡും ഇമിഡ്‌സിനായിരുന്നു.

ടോം ജോര്‍ജ്

വരള്‍ച്ചയെ പ്രതിരോധിക്കുന്ന ചെറുപയര്‍ നെല്‍പ്പാടത്ത്

നെല്‍പ്പാടത്ത് ഇടവിളയായി വിലയേറെ ലഭിക്കുന്ന ചെറുപയര്‍ വിളയിച്ചിരിക്കുകയാണ് പാലക്കാട് ചിറ്റൂര്‍ പുത്തന്‍വീട്ടില്‍ സുരേഷിന്റെ ഭാര്യ രജനി. ചിറ്റൂര്‍ പെരുമാട്ടി മുതലാംതോട്ടിലെ തന്റെ നെല്‍പ്പാടത്തു വിളഞ്ഞ, വരള്‍ച്ചയെ പ്രതിരോധിക്കുന്ന ഇതിന്റെ പരിപാലനവും വിളവെടുപ്പുമെല്ലാം ഈ വീട്ടമ്മയും ഒരു സഹായിയും ചേര്‍ന്നാണ് നടത്തുന്നത്. കഴിഞ്ഞവര്‍ഷം ഈ പാടത്ത് ഉഴുന്നു വിതച്ച് നൂറുമേനി കൊയ്തിരുന്നു ഇവര്‍.

ഇടവിളയായി ചെറുപയര്‍

രണ്ടു നെല്‍ക്കൃഷിയാണ് രജനിയുടെ പാടത്ത് നടക്കുന്നത്. ഫെബ്രുവരിയില്‍ അവസാനിക്കുന്ന രണ്ടാം കൃഷിയും ജൂണില്‍ ആരംഭിക്കുന്ന ഒന്നാം കൃഷിയും. രണ്ടാംകൃഷിക്കു ശേഷമാണ് രജനി തന്റെ പാടത്ത് ചെറുപയര്‍ വിതച്ചത്. ഇതിനായി ഭര്‍ത്താവിന്റെ സുഹൃത്തുവഴി തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച സിഒ-8 ഇനം ചെറുപയര്‍ വിത്ത് സംഘടിപ്പിക്കുകയായിരുന്നു ആദ്യപടി. ഒരേക്കറില്‍ 750 കിലോ മുതല്‍ വിളവു ലഭിക്കുന്ന ഇത്, നമ്മുടെ കൃഷിയിടങ്ങളില്‍ 400 കിലോ എങ്കിലും കുറഞ്ഞ വിളവു തരുന്ന ഇനമാണ്. മാര്‍ക്കറ്റില്‍ നിന്നു ലഭിക്കുന്ന ചെറുപയറിനേക്കാള്‍ ചെറുതും എന്നാല്‍ രുചിയേറിയതുമാണ് ഈ ഇനം.

60 ദിവസ മൂപ്പ് 45 ആയി ചുരുക്കി

ചെറുപയറില്‍ ചില പരീക്ഷണങ്ങളുമൊക്കെ നടത്തി രജനി.45-60 ദിവസം മൂപ്പുള്ള ഇനമാണ് സിഒ-8. എന്നാല്‍ 45-ാം ദിനം ഉണ്ടായ ബീന്‍സ് ശേഖരിച്ച് വിത്താക്കി അടുത്തകൃഷിക്കുപയോഗിച്ചു. രജനിയുടെ കണക്കുകൂട്ടല്‍ തെറ്റിയില്ല. 45-ാം ദിനം തന്നെ ഈ പയര്‍ചെടി വിളവെടുപ്പുപാകമായി. ഒന്നാംകൃഷിക്കുമുമ്പ് വിളവെടുപ്പും നിലമുഴലും സുഗമമാക്കുന്നതിനാണ് മൂപ്പു കാലാവധി കുറയ്ക്കാനുള്ള ഈ പരീക്ഷണം രജനി സ്വന്തം പാടത്ത് പയറ്റി നോക്കിയത്. അതിനാല്‍ ഇപ്പോള്‍ വെയിലുള്ള സമയത്തു തന്നെ ചെറുപയര്‍ വിളവെടുത്ത് സംസ്‌കരിക്കാന്‍ സമയം കിട്ടുന്നു. വര്‍ഷ, അമൃത്, മോഹിനി തുടങ്ങി കേരളത്തില്‍ കൃഷിചെയ്യുന്ന ചെറുപയറിനങ്ങള്‍ മൂപ്പെത്താന്‍ 75-80 ദിവസമെടുക്കുമെന്നിരിക്കെയാണ് സിഒ-8 എന്ന ഈ ഇനം 45-ാം ദിനം മൂപ്പെത്തുന്നത്. കിലോയ്ക്ക് 80 രൂപ മാര്‍ക്കറ്റ് വിലയുണ്ട് ഇപ്പോള്‍ ചെറുപയറിന്. ജൈവരീതിയില്‍ ചെയ്തതിനാല്‍ 100 രൂപയെങ്കിലും ലഭിച്ചാലേ മുതലാകൂ എന്നാണ് രജനി പറയുന്നത്. എന്നാല്‍ മറ്റുള്ളവര്‍ക്ക് വിത്താവശ്യത്തിനു മാത്രം ഇതു നല്‍കാനാണ് രജനിയുടെ തീരുമാനം.

ജലസേചനം നാമമാത്രം

ജലസേചന സൗകര്യങ്ങളുടെ അഭാവം മൂലം വീര്‍പ്പുമുട്ടുന്ന പാലക്കാടന്‍ കര്‍ഷകര്‍ക്ക് ഒരനുഗ്രഹമാണ് ജലസേചനം അധികം ആവശ്യമില്ലാത്ത സിഒ-8 ഇനം ചെറുപയര്‍. നെല്ലിന് ഇടവിളയായി ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകത. വിത്തിട്ട് അഞ്ചാം ദിവസം ആദ്യ നന നല്‍കണം. പിന്നീട് 15 ദിവസത്തിലൊരിക്കല്‍ ഒന്നു മതിയാകും. വേനല്‍മഴ ലഭിച്ചതിനാല്‍ ഈ നനപോലും നല്‍കേണ്ടി വന്നില്ലെന്നാണ് രജനി പറയുന്നത്. ഒന്നാംകൃഷിക്കുള്ള പാടം ഉഴുമ്പോള്‍ നൈട്രജന്‍ ഏറെയുള്ള പയര്‍ചെടി ഉഴുതു ചേര്‍ക്കുന്നതിനാല്‍ നെല്ലിലും നല്ല വിളവു ലഭിക്കുന്നുണ്ടെന്നു രജനി പറയുന്നു.

നീറ്റുകക്കപ്രയോഗത്തോടെ തുടക്കം

രണ്ടാംകൃഷി നെല്ല് വിളവെടുത്ത് പത്തു ദിവസത്തിനു ശേഷം ഏക്കറിന് 10 ടണ്‍ ചാണകവും 10 കിലോ നീറ്റുകക്കയും ഇട്ട് ഒന്ന് ഉഴും. ഇതിനുശേഷം വെയിലുകൊള്ളിക്കാനായി കണ്ടം ഒരാഴ്ച വെറുതേയിടും. അതിനുശേഷം എന്‍പികെ വളങ്ങള്‍ യഥാക്രമം 10,10,8 കിലോ ലഭിക്കത്തക്ക വിധം 10 കിലോ വേപ്പിന്‍പിണ്ണാക്കും ചേര്‍ത്ത് ഒരു ദിവസം ഒരു കലത്തില്‍ കെട്ടിവയ്ക്കുന്നു. പിറ്റേദിവസം ഇതിട്ട് നിലം ഒന്നു കൂടി ഉഴും. പിന്നീട് വിത്തിട്ടശേഷം മണ്ണിനടിയിലേക്ക് വിത്തിറക്കാന്‍ ഒരു പ്രാവശ്യം കൂടി നിലമുഴും. ഒരേക്കറിന് എട്ടു കിലോ വിത്താണ് വിതയ്ക്കുക. പിന്നീട് വളപ്രയോഗത്തിന്റെ ആവശ്യമേയില്ല.

മഞ്ഞളിപ്പില്ലാത്ത സിഒ-8

മഞ്ഞളിപ്പു രോഗത്തിനെതിരേ പ്രതിരോധശേഷിയുള്ളതാണ് സിഒ-8 ചെറുപയര്‍. ഇത് ജൈവരീതിയിലാണ് രജനി വളര്‍ത്തിയത്. മത്തി കഷണങ്ങളാക്കി ആറുദിവസം കുപ്പിയില്‍ സൂക്ഷിച്ചശേഷം തുറന്ന പാത്രങ്ങളില്‍ വയലില്‍ വച്ചു. ഇതിന്റെ ദുര്‍ഗന്ധം മൂലം ചാഴിപോലുള്ള കീടങ്ങള്‍ അകന്നു. കാന്താരിയും വെളുത്തുള്ളിയും തുല്യ അളവിലെടുത്ത് 10 ലിറ്റര്‍ ഗോമൂത്രത്തില്‍ ലയിപ്പിച്ച ശേഷം 10 ലിറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് തളിച്ചു. ഇതിനാല്‍ കീടങ്ങളുടെ ഉപദ്രവമുണ്ടായില്ല. ജൈവരീതിയില്‍ നമ്മുടെനാട്ടില്‍ ചെറുപയര്‍ കൃഷി പ്രോത്സാഹിപ്പിച്ചാല്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള വിഷമുള്ള പയര്‍ സ്‌കൂളുകള്‍ വഴി കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നത് ഒഴിവാക്കാന്‍ കഴിയില്ലേ എന്നാണ് രജനിയുടെ ചോദ്യം.

കണ്ടംമാറ്റികൃഷി

കൃഷിസ്ഥലം മാറി കൃഷിചെയ്യുന്നത് നേരത്തേവിളവെടുപ്പു പ്രായമെത്താന്‍ നല്ലതെന്നാണ് രജനിയുടെ അനുഭവം. പുരാതനകാലത്തെ രാജകീയഭക്ഷണമായ ഔഷധ നെല്ലിനം രക്തശാലിയും ഇവര്‍ കൃഷിചെയ്യുന്നു. ഞവര നെല്ലിനുമുമ്പ് ഔഷധക്കഞ്ഞിയിലെ പ്രധാന ചേരുവയായിരുന്നു രക്തശാലി. ഇതും സിഒ-8 ചെറുപയറും ഈ കര്‍ക്കിടകത്തില്‍ കഞ്ഞിക്കായി ലഭ്യമാക്കാനാണ് ഇവരുടെ പദ്ധതി.

തനിമ നഷ്ടപ്പെടാതിരിക്കാന്‍

നെല്ലിന്റെ കളറും തനിമയും നഷ്ടപ്പെടാതിരിക്കാന്‍ പലസ്ഥലങ്ങളില്‍ ഇവ കൃഷിചെയ്യിപ്പിച്ച് വിത്തെടുത്ത് തന്റെ കൃഷിയിടത്തില്‍ വേര്‍തിരിച്ച് കൃഷിചെയ്യുന്നുണ്ട് രജനിയുടെ ഭര്‍ത്താവ് സുരേഷ്.

ചെലവു തുച്ഛം

ചെറുപയര്‍ കൃഷിക്ക് ചെലവു കുറവാണെന്നതാണ് മറ്റൊരു പ്രത്യേകത. ഒരുകിലോ നെല്‍വിത്തിന് 125 രൂപയാണ് വില. ട്രാക്ടര്‍ കൂലിയും വളവും ചേര്‍ത്ത് 4000 രൂപ. എങ്ങനെ പോയാലും ചെലവ് 7000 ലൊതുങ്ങും. 80 രൂപ വച്ച് 4000 കിലോയ്ക്ക് ലഭിച്ചാല്‍ 40,000 രൂപ വരുമാനമായി. ചെലവു കഴിച്ച് ഏക്കറിന് 37,000 രൂപ നെല്ലില്‍ നിന്നുപോലും ലഭിക്കില്ലെന്ന് രജനി പറയുന്നു.

ഇടവിളയാക്കാം

നെല്ലിനുപരി വാഴ, തെങ്ങ്, കവുങ്ങ് തോട്ടങ്ങളില്‍ ഇടവിളയായും ചെറുപയര്‍ കൃഷി നടത്താം. അധിക ലാഭത്തിനു പുറമേ മറ്റുവിളകള്‍ക്ക് ചെടികള്‍ വളവുമാകും.

ഫോണ്‍: സുരേഷ് (രജനിയുടെ ഭര്‍ത്താവ്)- 99613 60653.
ലേഖകന്റെ ഫോണ്‍- 93495 99023.

നിര്‍മിക്കാം, മനംകവരും ഉദ്യാനം

ഉദ്യാനം കേവലം സസ്യങ്ങളുടെ ഒരു ശേഖരമല്ല, മറിച്ച് സസ്യജാലങ്ങളുടെ കലാപരവും കാര്യക്ഷമവുമായ വിന്യാസത്തിന് പ്രകൃതി തന്നെ ഒരുക്കുന്ന ഒരു വേദിയാണ്. ഉദ്യാനപരിപാലനം അഥവാ ഗാര്‍ഡനിംഗ് എന്നാല്‍ സ്ഥലത്തിന്റെ സ്വാഭാവികത നിലനിര്‍ത്തി മനോഹരമാക്കുന്നതാണ്. മനുഷ്യന് ശാരീരികവും മാനസികവുമായ ഊര്‍ജം നല്‍കുന്നതില്‍ ഉദ്യാനങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല.

ഉദ്യാനത്തിലെ ചേരുവകള്‍ പുല്‍ത്തകിടി

മനോഹരമായി വെട്ടി നിര്‍ത്തിയിരിക്കുന്ന പുല്ലുകള്‍ കൊണ്ട് ആവരണം ചെയ്തിരിക്കുന്ന ഒരു സ്ഥലമാണ് പുല്‍ത്തകിടി. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം വേണം പുല്‍ത്തകിടി നിര്‍മിക്കാന്‍ തെരഞ്ഞെടുക്കേണ്ടത്. മരത്തിന്റെ ചുവടുകള്‍ പുല്‍ത്തകിടിക്ക് അനുയോജ്യമല്ല. സാധാരണയായി പുല്‍ത്തകിടി ഉണ്ടാക്കാന്‍ ഡൂബ് ഗ്രാസ്, ഹരിയാലി ഗ്രാസ്, അറുക്കം പുല്ല്, ബെര്‍മുഡാഗ്രാസ് എന്നിവയാണ് ഉപയോഗിക്കുന്നത്. പ്രധാനമായും നാലു തരത്തിലുള്ള നടീല്‍ രീതികളുണ്ട്. വിത്തു പാകല്‍, നുരിയിടല്‍, ടര്‍ഫിംഗ്, ടര്‍ഫ് പ്ലാസ്റ്ററിംഗ് എന്നിവയാണവ.

കാര്‍പ്പറ്റ് ബെഡ്

ഒരു പരവതാനി പോലെ തിങ്ങി വളരുന്ന ചെറു സസ്യങ്ങള്‍ കൊണ്ട് പ്രത്യേകം രൂപകല്‍പ്പന നല്‍കി അക്ഷരങ്ങളും എംബ്ലങ്ങളും ലോഗോകളും ഉണ്ടാക്കുന്നതിനെയാണ് കാര്‍പ്പറ്റ് ബെഡ് എന്നു പറയുന്നത്. വീട്ടുവളപ്പിലെ ഉദ്യാനത്തിലുള്ള കാര്‍പ്പറ്റ് ബെഡില്‍ വീടിന്റെ പേരോ നമ്പരോ ഒക്കെ വെട്ടി നിര്‍ത്തുന്നത് ആകര്‍ഷണീയത കൂട്ടുന്നു. ആള്‍ട്ടര്‍നാന്തിറ, കോളിയസ്, പോര്‍ട്ടുലാക്ക, സെഡം റൂപെസ് ട്രോ, സെപെര്‍ വൈവം, ടെക്‌ടോറം, സാന്റൊലിന, എറിസില്‍, പൈലിയ, എച്ചിവേരിയ എന്നീ ചെടികള്‍ കാര്‍പ്പെറ്റ് ബെഡിന് വളരെ അനുയോജ്യമാണ്.

ഹെഡ്ജ്

മരങ്ങളോ, കുറ്റിച്ചെടികളോ കൃത്യമായ അകലത്തില്‍ നട്ട് ഉദ്യാനത്തെ മറ്റു സ്ഥലങ്ങളില്‍ നിന്നും വേര്‍തിരിക്കുന്ന മറയെയാണ് ഹെഡ്ജ് എന്നു പറയുന്നത്. ഉദ്യാനത്തിന്റെ വലിപ്പത്തിനനുസരിച്ച് വേണം ഹെഡ്ജുകള്‍ നിര്‍മിക്കാന്‍. ചെറിയ ഉദ്യാനങ്ങളില്‍ ഇത് ഒഴിവാക്കുന്നതാവും ഭംഗി. സാധാരണയായി അലങ്കാരപ്പനകള്‍ ഹെഡ്ജ് തയാറാക്കാന്‍ വളരെ അനുയോജ്യമാണ്. അരെക്കാ ലൂട്ടിസെന്‍സ് എന്ന പന ഏറ്റവും അനുയോജ്യമാണ്. അതോടൊപ്പം എറിത്രിന, പോളിയാത്തിയ, കാഷ്വിറിന്ന തുടങ്ങിയവയും ഹെഡ്ജായി ഉപയോഗിക്കാവുന്നതാണ്.

ടോപ്പിയറി

ചെറുമരങ്ങളോ കുറ്റിച്ചെടികളോ കലാപരമായി വെട്ടി പുതുമയുള്ള രൂപങ്ങള്‍ ഉണ്ടാക്കി ഉദ്യാനങ്ങളില്‍ നിലനിര്‍ത്തുന്നതിനെയാണ് ടോപ്പിയറി എന്നു പറയുന്നത്. ഫിലാന്തസ്, ബൊഗൈന്‍വില്ല, ക്വാഷ്വിറിന, പോളിയാല്‍ത്തിയ, തൂജ, ചെമ്പരത്തി, കുപ്രസസ് ഇവയെല്ലാം ടോപ്പിയറി ചെയ്യാന്‍ അനുയോജ്യമാണ്.

ട്രോഫി: വിവിധ വര്‍ണത്തിലുള്ള ഇലച്ചെടികളും പുഷ്പിക്കുന്ന ചെടികളും ഒരു കേന്ദ്രവസ്തുവിനു ചുറ്റും ചിട്ടയോടൈ ക്രമീകരിക്കുന്നതിനെയാണ് ട്രോഫിയെന്നു പറയുന്നത്.

റോക്ക് ഗാര്‍ഡന്‍: ഉദ്യാനത്തിലെ തുറന്ന സ്ഥലത്തായിരിക്കണം റോക്ക് ഗാര്‍ഡനുകള്‍ നിര്‍മിക്കാന്‍. വന്‍ മരങ്ങളുടെ ചുവട്ടില്‍ നിന്നു മാറി പൊങ്ങിയും താഴ്ന്നുമുള്ള സ്ഥലം വേണം തെരഞ്ഞെടുക്കാന്‍.

എഡ്ജ്: പൂമെത്തകളും പാതകളും പുല്‍ത്തകിടികളും കുറ്റിച്ചെടികളും വേര്‍തിരിക്കുന്ന അതിരുകളാണ് എഡ്ജ്. ഇവ കല്ല്, ഇഷ്ടിക, ഓട് എന്നിവകൊണ്ട് നിര്‍മിക്കാം. ഇതോടൊപ്പം ചെടികളും ഉപയോഗിക്കാം.

ഉദ്യാന പാതകള്‍

വാഹനങ്ങള്‍ക്ക് പോകാനുള്ള പ്രധാന പാതയും ഉദ്യാനത്തിന്റെ ആകര്‍ഷകമായ കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നതിനനുയോജ്യമായ നടപ്പാതകളും അത്യാവശ്യമാണ്. പാതകള്‍ ചരല്‍ നിരത്തിയും കല്ലുകളും ഇഷ്ടികകളും പാകിയും മനോഹരമായി സംരക്ഷിക്കാവുന്നതാണ്.

ഉദ്യാനത്തിന്റെ പ്ലാനും രൂപകല്‍പ്പനയും

പൂന്തോട്ടത്തിനുള്ളിലെ സ്ഥലം പല ഭാഗങ്ങളായി തിരിക്കാനും ആവശ്യമായ ഘടകങ്ങള്‍ തക്കതായ സ്ഥലത്ത് സ്ഥാപിക്കാനും വേണ്ടിയാണ് ഉദ്യാനത്തിന്റെ പ്ലാന്‍ പേപ്പറില്‍ വരച്ചുണ്ടാക്കുന്നത്. ഓരോ വ്യക്തിയുടെയും അഭിരുചിക്കനുസരിച്ചും സ്ഥലത്തിന്റെ പ്രത്യേകതകളും ജലലഭ്യതയും ജോലിക്കാരുടെ ലഭ്യതയും മുന്‍നിര്‍ ത്തിയും വേണം പ്ലാന്‍ തയാറാക്കാന്‍. നിലവിലുള്ള മരങ്ങളും മറ്റും വെട്ടിമാറ്റരുത്. കാരണം പുതുതായി നടുന്ന ചെടികള്‍ മരങ്ങളായിത്തീരുന്നതിനു വര്‍ഷങ്ങള്‍ വേണ്ടിവരും. അത്രയും കാലം തണല്‍ ലഭിക്കാന്‍ ഇവ നിലനിര്‍ത്തണം. നിലവിലുള്ള സ്ഥലങ്ങള്‍ എപ്രകാരം പലഭാഗങ്ങളായി തിരിക്കണമെന്നും ഗാര്‍ഡന്റെ പ്രധാനപ്പെട്ട ഘടകങ്ങള്‍ക്ക് എവിടെയൊക്കെ സ്ഥാനം കൊടുക്കണമെന്നും നിര്‍ണയിക്കാന്‍ പ്ലാന്‍ സഹായിക്കും. ഉദ്യാനത്തിന്റെ മുന്‍ഭാഗം, പിന്‍ഭാഗം, പ്രവേശന കവാടം പ്രധാന നിരപ്പാതകള്‍, നടപ്പാതകള്‍, മരങ്ങള്‍, ഹെഡ്ജുകള്‍, ബോര്‍ഡര്‍, എഡ്ജുകള്‍, പുല്‍ത്തകിടി എന്നിവയുടെ സ്ഥാനം അടയാളപ്പെടുത്തണം. പ്ലാനില്‍ ജലസ്രോതസും രേഖപ്പെടുത്തണം. ഉദ്യാനത്തിലൂടെയുള്ള പാതകള്‍ക്ക് ഏകദേശം 90 മുതല്‍120 സെന്റീമീറ്റര്‍ വരെ വീതികൊടുക്കണം. സ്വാഭാവികത നിലനിര്‍ത്താന്‍ ചെടികള്‍ കൂട്ടമായി നിലനിര്‍ത്തുന്നത് നല്ലതാണ്. മൊത്തം സ്ഥലത്തെ രണ്ടായിതിരിക്കണം. മുന്‍ഭാഗത്ത് പുല്‍ത്തകിടിയും അലങ്കാരസസ്യങ്ങളും മരങ്ങളും പൂ ബെഡുകളും പ്രധാന റോഡ്, മറ്റുപാതകള്‍ എന്നിവയും ക്രമീകരിക്കണം. കെട്ടിടത്തിന്റെ മൂലകളിലും കോണുകളിലും കുറ്റിച്ചെടികള്‍ നടുന്നത് ഭംഗി വര്‍ധിപ്പിക്കും. ഏറ്റവും ഉയരം കൂടിയ ചെടികള്‍ മധ്യത്തില്‍ നടാന്‍ ശ്രദ്ധിക്കുക. വീടിന്റെ പിന്‍ഭാഗത്ത് ഫലവൃക്ഷങ്ങളും ഉയരം കുറഞ്ഞ തെങ്ങുകളും പച്ചക്കറികളും നടാവുന്നതാണ്.

ഹെഡ്ജുകള്‍ ഉയരം കൂടുതലായിക്കഴിഞ്ഞാല്‍ യഥാസമയം വെട്ടി നിര്‍ത്തണം. കളകള്‍ അപ്പപ്പോള്‍ മാറ്റണം. ചെടിയുടെ ചുവട് തുറന്നു തന്നെ സൂക്ഷിക്കണം. ട്രോപ്പിയറികളും മറ്റും നല്ല രീതിയില്‍ രൂപകല്‍പ്പന ചെയ്ത ശേഷം വൃത്തിയില്‍ നിലനിര്‍ത്തണം. ചെടികളില്‍ നിന്നും മരങ്ങളില്‍ നിന്നും വീഴുന്ന വിത്തുകള്‍ യഥാസമയം നീക്കം ചെയ്യണം. രോഗബാധ നിയന്ത്രിക്കണം, ശരിയായ രീതിയില്‍ വളപ്രയോഗം നടത്തണം. എന്നിവയൊക്കെയാണ് പൊതുവായി അവലംബിക്കേണ്ട പരിപാലന രീതികള്‍.

ഉദ്യാനനിര്‍മാണത്തെപ്പറ്റിയും പരിപാലനത്തെപ്പറ്റിയും മനസിലാക്കുന്നതിലും പ്രധാന്യമേറിയത് ഈ മേഖലയില്‍ ഇറങ്ങിച്ചെല്ലുവാനുള്ള താത്പര്യമാണ്. വിവിധ വര്‍ണത്തിലും രൂപത്തിലും വിടര്‍ന്നു നില്‍ക്കുന്ന പൂക്കളും, അതില്‍ തേന്‍ നുകരാനെത്തുന്ന വണ്ടുകളും പൂമ്പാറ്റകളും ശുദ്ധവായുവും ചുറ്റിലും പച്ചപ്പുനിറഞ്ഞ തണുത്ത അന്തരീക്ഷവുമെല്ലാം, നാം കുറച്ചു സമയം പ്രകൃതിക്കുവേണ്ടി കണ്ടെത്തുകയാണെങ്കില്‍ തിരിച്ചെത്തും.

നീതു ആര്‍. എസ്
കാര്‍ഷിക കോളജ്, വെള്ളായണി

കടപ്പാട് :ദീപിക

അവസാനം പരിഷ്കരിച്ചത് : 7/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate