অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃഷിയുടെ മൂല്യം

കൃഷിയുടെ മൂല്യം

  1. കനകാംബരത്തിന്റെ കനകമൂല്യം
  2. തൈരുത്പാദിപ്പിക്കാന്‍ ലീലയുടെ വീട്ടില്‍ 13 പശുക്കള്‍
  3. മികച്ച വിദേശയിനം മുട്ടക്കോഴികള്‍
  4. കുഞ്ഞിരാമന്റെ വീട്ടില്‍ വിവിധയിനം തൈകള്‍ വില്‍പ്പനയ്ക്ക്
  5. കുടമ്പുളിയുടെ ഔഷധഗുണങ്ങള്‍
  6. തുമ്പൂര്‍മൂഴി കമ്പോസ്റ്റിങ് എന്താണ്?
  7. തലവര മാറ്റിയ മീന്‍പ്രേമം
  8. സസ്യങ്ങളിലെ ഇരുമ്പിന്റെ ദൗര്‍ലഭ്യം എങ്ങനെ പരിഹരിക്കാം?
  9. മികച്ച വിത്ത് ശേഖരിക്കാനുള്ള പൊടിക്കൈകള്‍
  10. പശുക്കളെയും ആടുകളെയും വളര്‍ത്തുന്ന തെങ്ങു ഗവേഷണ കേന്ദ്രം
  11. ആനോത്ത്‌ ദിവാകരന്‍ മുഴുവന്‍ സമയ കര്‍ഷകനാണ്
  12. മണ്ണിനെ ഫലഭൂയിഷ്ഠമാക്കാനുള്ള പൊടിക്കൈകള്‍
  13. കല്ലുമ്മക്കായക്കൃഷിയില്‍ നേട്ടംകൊയ്ത് വീട്ടമ്മമാര്‍
  14. പാട്ടഭൂമിയില്‍ കുടുംബശ്രീയുടെ കപ്പക്കൊയ്ത്ത്
  15. ചെന്നീരൊലിപ്പിന് ട്രൈക്കോഡര്‍മ
  16. എലിപ്പനി കന്നുകാലികളിലും
  17. തകരയുടെ ഔഷധ ഗുണങ്ങള്‍

കനകാംബരത്തിന്റെ കനകമൂല്യം

 

ഗോവയുടെ സംസ്ഥാനപുഷ്പമായ കനകാംബരത്തിന്റെ കൃഷിരീതിയെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്‌

മുല്ല പോലെത്തന്നെ ആവശ്യവും മൂല്യവും അഴകും ഒത്തിണങ്ങുന്നതാണ് പുഷ്പങ്ങളില്‍ കനകമൂല്യമുള്ള കനകാംബരം. ഒരു മീറ്ററോളം പൊക്കം വെക്കുന്ന ബഹുവര്‍ഷി സസ്യമാണിത്. മൂന്നോ അഞ്ചോ ഇതളുകളില്‍ കാണപ്പെടുന്നവയാണ് ഇതിന്റെ പൂക്കള്‍. അന്തരീക്ഷ  
ഊഷ്മാവ് 30- 35 ഡിഗ്രി സെല്‍ഷ്യസാണ് മികച്ച വളര്‍ച്ചയ്ക്കും പൂക്കളുടെ നല്ലനിറത്തിനും അനുകൂലം. മഞ്ഞ, ഓറഞ്ച്, ലൂട്ട്യ മഞ്ഞ, സെബാക്കുലസ് റെഡ് എന്നിങ്ങനെയുള്ള നിറത്തിലാണ് പ്രധാനമായും കണ്ടു വരുന്നത്.  മുല്ലയെപ്പോലെ ആകര്‍ഷകമായ  മണമില്ലെങ്കിലും നല്ല നിറം പ്രദാനം ചെയ്യുന്ന ഈ ജനുസില്‍പ്പെട്ട സസ്യം വെള്ള, വയലറ്റ് എന്നിങ്ങനെയുള്ള നിറങ്ങളിലും കണ്ടുവരുന്നു. വര്‍ഷം മുഴുവനും പുഷ്പങ്ങള്‍ നല്‍കും. ക്ഷേത്രാവശ്യങ്ങള്‍ക്കും മുല്ലയോടൊപ്പവും അല്ലാതെയും കോര്‍ത്ത് മുടിയില്‍ച്ചൂടാനുമാണ് ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.

പഌനേറ്റ സാമ്രാജ്യത്തിലെ ക്രോസ്സാന്‍ഡ്ര ജനുസ്സിലെ അക്കാന്തേസി  കുടുംബക്കാരനാണ് ക്രോസ്സാന്‍ഡ്ര ഇന്‍ഫണ്ടിബുലിഫോര്‍മിസ് എന്ന ശാസ്ത്രനാമമുള്ള നമ്മുടെ കനകാംബരം.  മലയാളത്തില്‍ കനകാംബരം, മഞ്ഞക്കുറിഞ്ഞി എന്നും ഇംഗഌഷില്‍ ട്രോപ്പിക്കല്‍ ഫ്‌ളെയിം എന്നും വിവക്ഷിക്കപ്പെടുന്ന ഇതിന് ഫയര്‍ക്രാക്കര്‍ പൂവ് എന്ന് അപരനാമമുണ്ട്. ഗോവയുടെ സംസ്ഥാന പുഷ്പമായ ഇതിനെ അവിടെ വിളിച്ചുവരുന്നത് അബോളിയെന്നാണ്. മഹാരാഷ്ട്രയിലും ഇതുതന്നെയാണ് പേര്. ഏകദേശം അമ്പതിലേറെ ഇനങ്ങളില്‍ കാണപ്പെടുന്ന കനകാംബരം ആഫ്രിക്ക, ഏഷ്യ എന്നീ വന്‍കരകളില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്തുവരുന്നു.

രണ്ടു മൂന്നു തരത്തിലാണ് പ്രധാനമായും കനകാംബരം കണ്ടുവരുന്നത്.   കരിഞ്ഞപച്ചത്തണ്ടും കരിഞ്ഞ പച്ച ഇലകളുമുള്ള കനകാംബര ഇനമാണ് കൃഷിക്കായി വ്യാപകമായി നട്ടുവരുന്നത്. ഇത് മൂന്നുമാസമാവുമ്പോള്‍ത്തന്നെ നിറയെ ശാഖകള്‍ വിരിയുകയും നിറയെ പൂക്കുറ്റികളും പൂക്കളും വിരിയുകയും ചെയ്യുന്നു.  വെള്ളകലര്‍ന്ന പച്ചത്തണ്ടുകളും പച്ച ഇലകളുമുള്ള കനകാംബരയിനത്തിന്റെ പൂക്കള്‍ക്ക് നല്ല നിറമായിരിക്കും. കടുത്ത ഓറഞ്ച് നിറത്തില്‍ പൂക്കള്‍ വിരിയുന്ന 'ഡല്‍ഹി'യെന്നയിനത്തിനാണ് കൃഷിക്കാര്‍ക്കിടയില്‍ പ്രിയം.

കൃഷിചെയ്യാം

തമിഴ്‌നാട്ടില്‍ വ്യാപകമായി തലയില്‍ച്ചൂടാനും അമ്പലങ്ങളില്‍ മാലകോര്‍ക്കാനും കനകാംബരം  ഉപയോഗിച്ചുവരുന്നു. തമിഴ്‌നാട്ടിലും കര്‍ണാടകയിലും വ്യാപകമായി  ദേശീയ കാര്‍ഷിക വകുപ്പിന്റെ സഹായത്തോടെ കൃഷിചെയ്തുവരുന്നു.

തൈകള്‍ തയ്യാറാക്കലും കൃഷിയും

നമ്മുടെ പുരയിടങ്ങളില്‍ നട്ടുപിടിപ്പിച്ചുവന്നിരുന്ന കനകാംബരം വിത്തിലൂടെയും കമ്പുകള്‍ മുറിച്ചു നട്ടുമാണ് വളര്‍ത്തിയെടുക്കുന്നത്.  വിത്ത് തവാരണകളില്‍ പാകി മുളപ്പിച്ചെടുത്തും കമ്പുകള്‍ക്ക് വേരുപിടിപ്പിച്ചും തൈകള്‍ തയ്യാറാക്കാം. നന്നായി പൊടിയാക്കിയ മണ്ണില്‍ ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും മണലും സമാസമം ചേര്‍ത്ത് നനച്ചിട്ട മണ്ണിലാണ് വിത്ത് പാകേണ്ടത്. അഞ്ചുദിവസം കൊണ്ട് വിത്തുകള്‍ മുളയ്ക്കും.

വിത്തുകള്‍ ഉണ്ടാകാത്തയിനങ്ങള്‍ക്ക് കമ്പുമുറിച്ചുനട്ട് വേരുപിടിപ്പിച്ച് മാറ്റിനടാം. നന്നായി വേരു പിടിച്ചതിനുശേഷമേ മാറ്റിനടാവൂ. മുളച്ച്  ഒന്നരമാസം പ്രായമെത്തിയാലോ നാലഞ്ചു ജോഡി ഇലകള്‍ വന്നാലോ പറിച്ച് മാറ്റിനടാവുന്നതാണ്. ചട്ടികളില്‍ ഒറ്റയ്ക്കും  തടങ്ങളില്‍ ഒന്നരയടി വിട്ട് നട്ടും വളര്‍ത്തിയെടുക്കാവുന്നതാണ്. സമുഖമായി വിന്യസിച്ചിരിക്കുന്ന ഇലകള്‍ക്ക് 56 സെ.മീനിളം കാണും.

ഇലയുടെ തൂമ്പില്‍ നിന്ന് മുളച്ചുവരുന്ന പൂക്കുറ്റികള്‍ മൂന്നോ നാലോ എണ്ണമുള്ള കൂട്ടങ്ങളായാണ് കണ്ടുവരുന്നത്. പുഷ്പങ്ങളെ വഹിക്കുന്ന കുറ്റികളില്‍ നിന്ന് തലനീട്ടുന്നരീതിയിലാണ് മൊട്ടുകള്‍ കണ്ടുവരുന്നത.്  പൂക്കള്‍ക്ക് നാല് കേസരങ്ങളുണ്ടാകും. മഞ്ഞയോ കറുപ്പോ ആയിരിക്കും വിത്തുകളുടെ നിറം. വിത്തിനും പൂവിനും പ്രത്യേകിച്ച് ഗന്ധമുണ്ടാകില്ല.

മുളച്ച് രണ്ടാഴ്ചയ്ക്കുശേഷം നന്നായി അടിവളം ചേര്‍ത്ത മണ്ണിലേക്ക് പറിച്ചുനട്ട് വളര്‍ത്തിയെടുക്കാം. പറിച്ചുനടുന്ന സ്ഥലത്ത് നല്ല സൂര്യപ്രകാശം ലഭിക്കുമെന്ന് ഉറപ്പാക്കിയിരിക്കണം. പതിനഞ്ചുദിവസം കൂടുമ്പോള്‍ ചാണകപ്പൊടി അടിയില്‍ വിതറി മണ്ണ്കൂട്ടിക്കൊടുക്കാം.

ചില കര്‍ഷകര്‍ ചെടി തഴച്ചുവളരാന്‍ ഹെക്ടറിന് 70 കിലോഗ്രാം യൂറിയയും 300 കിലോ സൂപ്പര്‍ഫോസ്‌ഫേറ്റും 75 കിലോ പൊട്ടാഷും ഹെക്ടറിലേക്ക് അടിവളമായി നല്‍കാറുണ്ട്. ചെടിയുടെ ചുവട്ടില്‍വെള്ളം കെട്ടിനില്‍ക്കരുത്. അങ്ങനെ നിന്നാല്‍ ചെടിമൊത്തം ചീഞ്ഞുപോവും. വേനല്‍ക്കാലത്ത് ഒന്നിടവിട്ടദിവസങ്ങളില്‍ നന നിര്‍ബന്ധമാണ്. മഴക്കാലത്ത് വേരുപൊന്താതിരിക്കാന്‍ മുരട്ടില്‍ മണ്ണ് കൂട്ടിക്കൊടുക്കണം.

പൂക്കള്‍ പറിക്കാം

ചെടികള്‍ നട്ട് മൂന്നുമാസത്തിനുള്ളില്‍ അവ പുഷ്പിക്കും. വേനല്‍ക്കാലത്ത് നനയും വളവും നല്‍കിയാല്‍ വര്‍ഷം മുഴുവനും അതില്‍ നിന്ന് പൂക്കള്‍ പറിക്കാം. മഴക്കാലത്ത് പൂക്കള്‍ കുറവായിരിക്കും. ഒന്നരാടന്‍ ദിവസങ്ങളില്‍ അതിരാവിലെ പൂക്കളിറുക്കാം. ഒരു ഹെക്ടറില്‍ നിന്ന് അഞ്ചുടണ്‍ വരെ വിളവ് ലഭിക്കുന്ന കര്‍ഷകരുണ്ട്. കിലോയക്ക് സീസണില്‍ വില 500  രൂപ വരെയുയരും

രോഗങ്ങളും കീടങ്ങളും

നല്ലപ്രതിരോധശേഷിയുള്ള ചെടിയാണ് കനകാംബരം. എന്നാലും ചിലപ്പോള്‍ ചില ചെടികള്‍ക്ക് രോഗങ്ങള്‍ വരാറുണ്ട്. ചിലതിനെ കീടങ്ങള്‍ ആക്രമിക്കാറുമുണ്ട്. അവയെ സംരക്ഷിക്കാന്‍ സാധാരണ പച്ചക്കറികള്‍ക്ക് ഉപയോഗിക്കുന്ന ജൈവകീടനാശിനികള്‍ തന്നെ ഉപയോഗിക്കാം.

ഇല ചുരുളല്‍, വേരുചീയല്‍, വാട്ടരോഗം എന്നിങ്ങനെ രോഗങ്ങളും  വെള്ളീച്ചകള്‍, എഫിഡുകള്‍, നിമാവിരകള്‍   എന്നിങ്ങനെയുള്ള കീടങ്ങളുമാണ്  പ്രധാനമായും കണ്ടുവരുന്നത്.  തടത്തില്‍ കൂടുതല്‍വെള്ളം നിര്‍ത്താതിരിക്കുക. വേപ്പധിഷ്ഠിത കീടനാശിനികള്‍ ഉപയോഗിക്കുക എന്നിവയാണ് രോഗങ്ങളെ പ്രതിരോധിക്കാനുള്ള നടപടി.

ബാക്ടീരിയല്‍ വാട്ടം

സാധാരണ വഴുതിന വര്‍ഗവിളകളില്‍ക്കണ്ടുവരുന്ന രോഗങ്ങളിലൊന്നാണിത്‌. പക്ഷേ,  കനകാംബരകൃഷിയെ മാരകമായി ബാധിക്കുന്ന രോഗവുമാണിത്. ഈ രോഗം വളരെപ്പെട്ടെന്ന് പടരും. വിത്തുകള്‍ കീടനാശിനിയില്‍ മുക്കിവെച്ച് നടുന്നത് രോഗം വരാതിരിക്കാന്‍ സഹായിക്കും. ഇലപച്ചയായിരിക്കുമ്പോള്‍ത്തന്നെ വാടുക, ഇലകള്‍ മഞ്ഞളിച്ചതിനുശേഷം വാടിച്ചുരുണ്ടു പോവുക എന്നിവയാണിതിന്റെ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാലുടനെത്തന്നെ കോപ്പര്‍ ഓക്്‌സിക്ലോറൈഡ് വെള്ളത്തില്‍ കലക്കി(ഒരു ലിറ്ററിന് 5 ഗ്രാം തോതില്‍) ഒഴിച്ചുകൊടുക്കാം.

ഇലപ്പുള്ളിരോഗം

ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാല്‍ നനഞ്ഞപോലെയുള്ളപാടുകളും അതിനെത്തുടര്‍ന്ന് ഇലയുടെ ഉപരിതലത്തില്‍ മഞ്ഞക്കുത്തുകള്‍ പ്രത്യക്ഷപ്പെടുകയുമാണ് ഇതിന്റെ ലക്ഷണം പിന്നിട് ഈ മഞ്ഞക്കുത്തുകള്‍ വലുതായി ഇലമൊത്തം വ്യാപിച്ച് കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. രോഗം കാണുന്ന ഇലകള്‍ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തില്‍ ഇലകളുടെ ഇരുവശങ്ങളിലും വീഴത്തക്കവിധവും സമൂലവും തളിക്കുകയെന്നതാണിതിന്റെ പ്രതിരോധമാര്‍ഗങ്ങള്‍.

വിവിധ വര്‍ണങ്ങളിലുള്ള കനകാംബരപ്പൂക്കള്‍ നമ്മുടെ പൂന്തോട്ടത്തിന് ഒരു അലങ്കാരമാണ് മാത്രമല്ല ആദായം തരുന്ന നല്ലൊരു കൃഷിയായും ഇതിനെ വികസിപ്പിക്കാം

തൈരുത്പാദിപ്പിക്കാന്‍ ലീലയുടെ വീട്ടില്‍ 13 പശുക്കള്‍

പശുക്കളില്‍ നിന്ന് വരുമാന മാര്‍ഗം കണ്ടെത്തിയ വീട്ടമ്മയായ ലീലയെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്

വീട്ടമ്മയായ കോഴിക്കോട് വട്ടോളിബസാറില്‍ മലയില്‍ അകത്തൂട്ട് ലീല ചന്ദ്രന്‍ 13 പശുക്കളെ അത്യാധുനിക സംവിധാനങ്ങളുള്ള ആലയില്‍ വളര്‍ത്തുന്നത് തൈര് ഉത്പാദിപ്പിക്കാന്‍ വേണ്ടിയാണ്. 50 ലിറ്റര്‍വീതം തൈര് ദിവസവും വിവിധ പ്രദേശങ്ങളിലെ പച്ചക്കറിക്കടകളില്‍ എത്തിക്കുന്നതോടൊപ്പം 110 ലിറ്റര്‍ പാലും സ്ഥിരമായി സൊസൈറ്റിയില്‍ നല്‍കുന്നു. ഭര്‍ത്താവ് ചന്ദ്രന്‍ തുടങ്ങിയ പദ്ധതി അദ്ദേഹത്തിന്റെ വേര്‍പാടിനുശേഷം  തുടരുകയാണ് ലീല. ഏറ്റെടുത്ത് രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്നതിനിടെ ജില്ലാതലത്തില്‍ ക്ഷീരസഹകാരി, മികച്ച ക്ഷീരകര്‍ഷക, ബാലുശ്ശേരി ബ്ലോക്കിലെ മികച്ച ഡെയറിഫാം എന്നീ അംഗീകാരങ്ങള്‍ അവര്‍ നേടുകയും ചെയ്തു.

ഒരു പാത്രത്തിലെ പാല്‍ വെള്ളത്തില്‍വെച്ച് പ്രത്യേകരീതിയില്‍ തിളപ്പിച്ച് 40 ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പിച്ചശേഷം 50 ലിറ്റര്‍ പാലിലേക്ക് ഒരു കിലോഗ്രാം എന്ന തോതില്‍ മോര് ചേര്‍ത്ത് ഭദ്രമായി അടച്ച് സൂക്ഷിച്ച് ബാക്ടീരിയകളുടെ പ്രവര്‍ത്തനം സാധ്യമാക്കിയാണ് തൈര് ഉത്പാദിപ്പിക്കുന്നത്.

വിവാഹംപോലുള്ള ചടങ്ങുകള്‍ക്ക് ആവശ്യാനുസരണം തയ്യാറാക്കി നല്‍കുന്നതും പതിവാണ്. ദിവസവും കഴുകി വൃത്തിയാക്കുന്ന തറയില്‍ പശുക്കള്‍ക്ക് കിടക്കാന്‍ റബ്ബര്‍മാറ്റുണ്ട്. എപ്പോഴും കുടിവെള്ളം കിട്ടുന്ന രീതിയില്‍ ഓരോ പശുവിനരികിലും പാത്രംവെച്ച് അതിനെ ഒരു കൊച്ചുടാങ്കുമായി പൈപ്പിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു. യഥാസമയം തീറ്റനല്‍കുകയും ദിവസവും ഒരു നേരം കുളിപ്പിക്കുകയും ചെയ്യുന്നു.

അഞ്ചുമുതല്‍ 10 കിലോഗ്രാംവരെ തീറ്റപ്പുല്ല്, വൈക്കോല്‍ എന്നിവയും ഒന്നുമുതല്‍ ഒന്നരകിലോഗ്രാം വരെ പരുത്തിക്കുരുപ്പിണ്ണാക്ക്, ചോളം, ഉഴുന്നിന്‍തൊണ്ട്, രണ്ട് കിലോഗ്രാം പെല്ലറ്റ് എന്നിവ പശുവൊന്നിന് ദിവസവും നല്‍കുന്നു. പാല്‍ കൂടുതല്‍ ലഭിക്കുന്ന പശുക്കള്‍ക്ക് ഈ അളവില്‍ വര്‍ധനവരുത്തും. ഒരേക്കര്‍ സ്ഥലത്ത് സി.ഒ. 3 ഇനം തീറ്റപ്പുല്ല് കൃഷിചെയ്യുന്നു.

സ്വന്തമായുള്ള നെല്‍കൃഷിയില്‍നിന്ന് ലഭിക്കുന്നതിനുപുറമേ വിലകൊടുത്തും വൈക്കോല്‍ വാങ്ങും. ചാണകം നെല്‍കൃഷിക്കും മറ്റും വളമായി ഉപയോഗിക്കുന്നതോടൊപ്പം ബയോഗ്യാസ് പ്ലാന്റില്‍നിന്ന് വീട്ടാവശ്യത്തിനും പശുവളര്‍ത്തലിനും വേണ്ടത്ര പാചകവാതകം ലഭിക്കുന്നു.

കാലിവളര്‍ത്തല്‍മൂലം കൃഷിയിടത്തില്‍ കൂടുതല്‍ മികവുണ്ടാക്കാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ നേട്ടം. വിവിധതരം പച്ചക്കറികളും വീട്ടാവശ്യത്തിനുള്ള ഭക്ഷ്യപദാര്‍ഥങ്ങളും ജൈവരീതിയില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. നാലുപേര്‍ക്ക് സ്ഥിരമായി തൊഴില്‍ നല്‍കാനും കഴിയുന്നു. വീട്ടമ്മമാര്‍ക്ക് വീട്ടില്‍ത്തന്നെ സ്വീകരിക്കാവുന്ന മികച്ച വരുമാനമാര്‍ഗമാണ് കാലിവളര്‍ത്തലെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

(ഫോണ്‍: 9656603601.)

മികച്ച വിദേശയിനം മുട്ടക്കോഴികള്‍

അത്യുത്പാദനശേഷിയുള്ള വിദേശയിനം കോഴികളെയോ സങ്കരയിനങ്ങളെയോ വളര്‍ത്തിയാല്‍ മുട്ടയുത്പാദനം വര്‍ധിപ്പിക്കാം

കേരളത്തില്‍ മുട്ടയുത്പാദനം വര്‍ധിപ്പിക്കാനുള്ള ഏകമാര്‍ഗം അത്യുത്പാദനശേഷിയുള്ള വിദേശയിനം കോഴികളെയോ അവയുടെ സങ്കരയിനങ്ങളെയോ കൂടുതലായി വളര്‍ത്തുക എന്നതുമാത്രമാണ്.

ഇക്കൂട്ടത്തില്‍ വൈറ്റ്‌ലഗോണ്‍, മൈനോര്‍ക്ക എന്നീയിനം കോഴികളെ മുട്ടയ്ക്കായി വളര്‍ത്താം. മുട്ടയ്ക്കും മാംസത്തിനുംവേണ്ടി വളര്‍ത്താവുന്ന ഇനങ്ങളാണ് റോഡ് ഐലന്റ് റെഡ്, ന്യൂഹാംഷെയര്‍, വൈറ്റ് പ്ലിമത്ത് റോക്ക് എന്നിവ.

ഇക്കൂട്ടത്തില്‍ പ്രധാനയിനങ്ങളായ വൈറ്റ്‌ലഗോണ്‍, മൈനോര്‍ക്ക, റോഡ് ഐലന്റ് റെഡ് എന്നിവയുടെ പ്രത്യേകതകള്‍:
വൈറ്റ്‌ലഗോണ്‍: ലോകത്തിലേറ്റവും പ്രസിദ്ധമായ കോഴിയാണിത്. ഏറ്റവുമധികം മുട്ടയിടുന്ന കോഴിയും ഇതുതന്നെ. പേരുപോലെ ഇവയ്ക്ക് തൂവെള്ള നിറമാണ്. ഇറ്റലിയാണ് ഉത്ഭവം. കോഴികള്‍ വലുപ്പത്തില്‍ ശരാശരിയാണെങ്കിലും ഉന്മേഷവാന്മാരായിരിക്കും. നീണ്ട ചുണ്ട്, പ്രകടമായ നെഞ്ച്, ഒറ്റപ്പൂവ് എന്നിവ ഇതിന്റെ പ്രത്യേകതകളാണ്.

അഞ്ചുമാസമാവുമ്പോഴേക്കും മുട്ടയിട്ടുതുടങ്ങും. പൂവന്‍കോഴികള്‍ക്ക് മൂന്നുകിലോയും പിടയ്ക്ക് രണ്ടരക്കിലോയും തൂക്കംകാണും. മൈനോര്‍ക്ക: സ്‌പെയിനില്‍ ഉത്ഭവിച്ച ഇനമാണിത്. നിറം വെളുപ്പ് മുതല്‍ കറുപ്പുവരെയാണ്. മുട്ടകള്‍ വലിപ്പം കൂടിയവയാണ്.

റോഡ് ഐലന്റ് റെഡ്: മുട്ടയ്ക്കും മാംസത്തിനുംവേണ്ടി വളര്‍ത്തുന്ന കോഴിയാണിത്. ആര്‍.ഐ.ആര്‍. എന്ന ചുരുക്കപ്പേരില്‍ ഇതറിയപ്പെടുന്നു. ഇത് ചുവന്ന ലഗോണ്‍ കോഴിയാണെന്നൊരു തെറ്റിദ്ധാരണ സാധാരണക്കാരിലുണ്ട്. ഇംഗ്ലണ്ടിലാണ് ഉത്ഭവം. കോഴിമുട്ടയ്ക്ക് തവിട്ടുനിറമാണ്. മാംസം വളരെ സ്വാദുള്ളതാണ്. ശരാശരി മുട്ടയുത്പാദനം വര്‍ഷത്തില്‍ 150 ആണ്. പൂവന് നാലുകിലോഗ്രാമും പിടയ്ക്ക് മൂന്നു കിലോഗ്രാമും ഭാരം കാണും. വൈറ്റ്‌ലഗോണ്‍, റോഡ് ഐലന്റ് റെഡ് സങ്കരയിനം കോഴികള്‍ അടുക്കളമുറ്റത്തെ കോഴിവളര്‍ത്തലിന് അനുയോജ്യമാണ്.

കുഞ്ഞിരാമന്റെ വീട്ടില്‍ വിവിധയിനം തൈകള്‍ വില്‍പ്പനയ്ക്ക്

കൃഷിയില്‍ താത്പര്യമുള്ളവര്‍ക്കായി വിവിധയിനം തൈകള്‍ ഉത്പാദിപ്പിച്ച് വിതരണം നടത്തുന്ന കര്‍ഷകനെ പരിചയപ്പെടാം

ജൈവകൃഷിയോടൊപ്പം തന്നെ വിവിധയിനം തൈകള്‍ വളര്‍ത്തി വില്‍പ്പനയ്ക്ക് തയ്യാറാക്കുകയാണ് കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ കുഞ്ഞിരാമന്‍. വീടിന്റെ മുന്‍ഭാഗത്ത് കുറ്റിക്കുരുമുളക് തൈകള്‍ ചട്ടിയില്‍ വളര്‍ത്താനായി വീടിനോട് ചേര്‍ന്ന് തന്നെ ഇരുമ്പിന്റെ നെറ്റ് ഫില്ലര്‍ ആകൃതിയില്‍ രൂപപ്പെടുത്തിയിരിക്കുന്നു.

നാലിനം തെങ്ങിന്‍ തൈകളാണ് ഇവിടെയുള്ളത്. കുറ്റ്യാടി തെങ്ങിന്‍ തൈകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയും. നല്ല തേങ്ങകള്‍ വിത്തിനായി ശേഖരിച്ച് കൃത്യമായ അനുപാതത്തില്‍ വെള്ളത്തിലും വെയിലത്തും പുകയത്തും മഞ്ഞത്തും വെച്ചതിനുശേഷം പാകിമുളപ്പിച്ചാണ് വില്‍പ്പന നടത്തുന്നത്.

മൂന്ന് വര്‍ഷം മുതല്‍ കായ്ക്കുന്ന കുള്ളന്‍ തെങ്ങിന്‍ തൈകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. ഏഴിനം കമുകിന്‍ തൈകളില്‍ പ്രധാനപ്പെട്ടവയെല്ലാം ഇവിടെ പാകി മുളപ്പിക്കുന്നുണ്ട്. ആവശ്യക്കാര്‍ എത്തുമ്പോള്‍ പാക്കറ്റുകളിലേക്ക് മാറ്റി നല്‍കുകയും ചെയ്യുന്നു. സ്വര്‍ണ മംഗള,തിമംഗള,കാസര്‍ഗോഡന്‍ എന്നീ ഇനങ്ങള്‍ ഇവിടെയുണ്ട്.

മഞ്ഞളും ഇഞ്ചിയും വിത്തുകളായി വില്‍പ്പനയ്ക്കുണ്ട്. വാഴയും പച്ചക്കറികളും കുഞ്ഞിരാമന്റെ കൃഷിയിടത്തില്‍ എപ്പോഴും സുലഭമാണ്.

കുടമ്പുളിയുടെ ഔഷധഗുണങ്ങള്‍

കേരളമെമ്പാടും പ്രാദേശികഭേദമില്ലാതെ വളരുന്ന നിത്യഹരിത വൃക്ഷമായ കുടമ്പുളിയുടെ ഔഷധഗുണങ്ങളെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.

നാം കേരളീയര്‍ ഭക്ഷണത്തില്‍ നന്നായി മീന്‍ ഉള്‍പ്പെടുത്തുന്നവരാണ്. നീണ്ടുകിടക്കുന്ന തീരദേശവും നിറഞ്ഞൊഴുകിയിരുന്ന 44 നദികളും നമ്മളെ മീന്‍തീറ്റക്കാരാക്കി. മീന്‍ കറിവെക്കണമെങ്കില്‍ പുളി അത്യാവശ്യമാണ്. അത് മുളകിടാനായാലും വറ്റിക്കാനാണെങ്കിലും. വാളന്‍പുളിയാണ് വടക്കന്‍ ഭാഗത്ത് അധികവും ഉപയോഗിച്ചുവരുന്നത്. എന്നാല്‍, അതിനെക്കാളും ഔഷധഗുണമുള്ള പുളിയിനമാണ് കുടംപുളി. കേരളമെമ്പാടും പ്രാദേശികഭേദമില്ലാതെ വളരുന്ന നിത്യഹരിതവൃക്ഷമാണിത്.

ആയുര്‍വേദത്തിലും മിക്ക ഔഷധനിര്‍മാണത്തിലും കുടമ്പുളി  ഉപയോഗിച്ചുവരുന്നു. ക്ലൂസിയേസി കുടുംബത്തില്‍പ്പെട്ട  കുടമ്പുളിയുടെ ശാസ്ത്രീയനാമം ഗാര്‍സിനിയ ഗമ്മിഗട്ട എന്നാണ്‌.

സംസ്‌കൃതത്തില്‍ വൃക്ഷാമ്ല, രക്തസംജ്ഞം, അമൃതദ്രുമം, രസാമ്ലം, ഫലാമ്ലം, തിന്തിണി എന്നിങ്ങനെ പറയപ്പെടുന്ന  കുടംപുളിക്ക് തമിഴില്‍ അരടന്‍, മക്കിയെന്നും ബംഗാളിയില്‍ ഥൈകന്‍, ഹിന്ദിയില്‍ കോകം, ബിലാത്തി അംലി എന്നിങ്ങനെയും പറഞ്ഞുവരുന്നു. ഇംഗ്ലീഷില്‍ മലബാര്‍ ടാര്‍മിന്‍ഡ് എന്നാണ് നാമം. ഇതേ ജനുസില്‍പ്പെട്ട ഗാര്‍സീനിയ ഇന്‍ഡിക്ക, ഗാര്‍സിനിയ പെഡന്‍കുലേറ്റ എന്നിവയും കുടമ്പുളിയായി ഗണിക്കുന്നവയാണ്.

 

60-80 വര്‍ഷം വരെയാണ് അതിന്റെ ആയുസ്സ്. 20-25 മീറ്റര്‍ വരെ പൊക്കം വെക്കുന്ന ഇവ 5 വര്‍ഷം കൊണ്ടുതന്നെ 4-5 മീറ്റര്‍ നീളം വെക്കും. പൂര്‍ണവളര്‍ച്ചയെത്തിയാല്‍ ഇതിന്റെ തടിക്ക് മുക്കാല്‍ മീറ്ററോളം വണ്ണം കാണും. നിറയെ ശാഖകളുണ്ടാകും. ഇലകള്‍ക്ക് മുകള്‍ ഭാഗത്ത് കടുംപച്ചയും അടിഭാഗത്ത് ഇളം പച്ചയുമായിരിക്കും. ലഘുസമുഖമായാണ് ഇലകളുടെ വിന്യാസം. ഇലകള്‍ക്ക് 6-8 സെ.മീ. നീളവും 4-5 സെ.മീ. വീതിയും കാണും. ഏകലിംഗമായും ദ്വിലിംഗമായും വൃക്ഷങ്ങള്‍ കണ്ടുവരുന്നു.

പൂക്കള്‍ക്ക് മഞ്ഞഛവിയുള്ള വെള്ളനിറമാണ്. ആണ്‍പൂക്കള്‍ പെണ്‍പൂക്കളേക്കാള്‍ ചെറുതായി പുഷ്പ മഞ്ജരിപോലെയാണ് കാണുക. വലിപ്പമുള്ള പെണ്‍പൂക്കള്‍ മൂന്നോ നാലോ അടങ്ങിയ കുലകളായാണ് ഉണ്ടാവുക. വിദളം, ദളം എന്നിവ നാലുവീതം കാണപ്പെടുന്നു. ചിലതില്‍ അഞ്ചുവീതവുമുണ്ടാകാറുണ്ട്.

ഉരുണ്ട ഓറഞ്ചിന്റെ വലിപ്പത്തിലായിരിക്കും കായകള്‍. ഇതിന്റെ പുറം ഭാഗം 6-8 എണറുകളായി വിഭജിച്ചിരിക്കും. ഇളം കായകള്‍ക്ക് നല്ല പച്ചനിറമായിരിക്കും. മൂത്തുപഴുത്താല്‍ നല്ല മഞ്ഞനിറമായിമാറുന്നു. മാംസളമായ കായയുടെ ഉള്ളില്‍ നീരുണ്ടാകും. കാലവര്‍ഷത്തിന് തൊട്ടുമുമ്പാണ് പുഷ്പിച്ച് കായ്ക്കുന്നത്. രണ്ടു മൂന്നുമാസംകൊണ്ട് കായ വിളയുന്നു. പഴുത്ത കായയുടെ ഉള്ളില്‍ അഞ്ചോ ആറോ വിത്തുകളുമുണ്ടാകും. വിത്തുകള്‍ നീക്കംചെയ്ത കായ ഉണക്കിയാല്‍ കറുത്ത നിറമാകും. അതാണ് കറികളില്‍ ഉപയോഗിക്കുന്നത്.

തൈകള്‍ തയ്യാറാക്കലും കൃഷിയും

നന്നായി മൂത്തുവിളഞ്ഞ കായകളില്‍ നിന്ന് ശേഖരിച്ച വിത്തുകള്‍ പാകി മുളപ്പിച്ചും ബഡ്ഡിങ് നടത്തിയും തൈകള്‍ ഉണ്ടാക്കിയെടുക്കാം. കേരളത്തിലെല്ലായിടത്തും കുടമ്പുളി നന്നായി വളരാറുണ്ടെങ്കിലും കായ്ഫലം കൂടുതല്‍ ലഭിക്കുന്നത് മലയോരമേഖലയിലാണ്. മുളച്ചുപൊന്തിയ തൈകള്‍ രണ്ട് മൂന്ന് മാസം പ്രായമാകുമ്പോള്‍ നല്ല നീര്‍വാര്‍ച്ചയുള്ള നന്നായിവെയില്‍ കിട്ടുന്ന സ്ഥലത്ത് മുക്കാല്‍ മീറ്റര്‍ നീളത്തിലും വീതിയിലും ആഴത്തിലും ഉള്ള കുഴിയെടുത്ത് അതില്‍ കാലിവളമോ കമ്പോസ്‌റ്റോ പകുതിഭാഗം നിറച്ച് അതില്‍ നട്ട് വളര്‍ത്തിയെടുക്കാം. ചെടി്  വളര്‍ത്തിയെടുക്കാന്‍ കുറച്ച് ശ്രദ്ധ ആവശ്യമാണ്. ചെടികള്‍ തമ്മില്‍ വിത്തുതൈകള്‍ നടുമ്പോള്‍ 7 മീറ്റര്‍ അകലം പാലിക്കണം. എന്നാല്‍ ബഡ്ഡ്‌തൈകള്‍ നടുമ്പോള്‍ അത്രയും അകലം ആവശ്യമില്ല.

തൈകള്‍ മികച്ച പ്രതിരോധശേഷി കാണിക്കുന്നതായതിനാല്‍ അതിനെ കീടങ്ങളും രോഗങ്ങളും ബാധിച്ചുകാണാറില്ല. അഥവാ ബാധിച്ചാല്‍ത്തന്നെ കുരുന്നിലകളെ ബാധിക്കുന്ന ഫംഗസ് രോഗം മാത്രമേ വരൂ. അതിനെ ചെടി സ്വയം തന്നെ പ്രതിരോധിക്കും. ചെറിയ പ്രായത്തിലാണ് ഫംഗസ്‌രോഗം വരുന്നതെങ്കില്‍ വേപ്പധിഷ്ഠിത കീടനാശിനികള്‍ ഉപയോഗിച്ച് ചെറുക്കാം. ചില പ്രാണികള്‍ ഇലയും ഇളം തണ്ടും തിന്നുതീര്‍ക്കാറുണ്ട്.

ഔഷധ ഗുണത്തെ അറിയാം

ഉഷ്ണവീര്യമുള്ളതെന്ന് ആയുര്‍വേദത്തില്‍ പറയപ്പെടുന്ന ഇതിന്റെ പഴങ്ങള്‍ ഭക്ഷ്യയോഗ്യമാണ്. ചെറിയ മധുരം കലര്‍ന്ന പുളിരസം നിറഞ്ഞ പഴങ്ങള്‍ക്ക് രസം അമ്ലമാണ്.

ഇതിന്റെ ഫലത്തില്‍ ടാര്‍ട്ടറിക്ക് അമ്ലം, സിട്രിക്ക് അമ്ലം, ഫോസ്‌ഫോറിക്ക് അമ്ലം, എന്നിവയുണ്ട്. ഇലയില്‍ നിന്ന് എല്‍ലൂസിനും തടിയില്‍ നിന്ന് വോള്‍കെന്‍സിഫ്‌ളാവോണ്‍, മോറിലോഫഌവോണും അടങ്ങിയിരിക്കുന്നു. ആയുര്‍വേദത്തില്‍ വാതം,കഫം,അതിസാരം  തുടങ്ങിയവക്ക് നിര്‍മ്മിക്കുന്ന മരുന്നുകളില്‍ പ്രധാന ചേരുവയാണിത്.

കൂടാതെ ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും ഇതിലെ ഘടകങ്ങള്‍ക്ക് കഴിവുണ്ട്. പുളിലേഹ്യത്തിലും ഇത് ഉപയോഗിക്കുന്നു. ചുടുവാതം, ഗുല്‍മം, അര്‍ശസ്സ്, അശ്മരി, രക്തവാര്‍ച്ച  എന്നിവ ശമിപ്പിക്കുന്ന  കുടംപുളി  മാറാത്ത വ്രണങ്ങള്‍ക്ക് മരുന്നാണ്. അഷ്ടാംഗഹൃദയത്തില്‍ വായു കോപത്തിന് കുടംപുളിയിട്ട കറി നല്ലതാണെന്ന് പറഞ്ഞിരിക്കുന്നു. വേരിന്റെ തൊലി അരച്ചുപുരട്ടിയാല്‍ തൊലിപ്പുറത്തുള്ള വ്രണങ്ങള്‍ക്ക് ശമനമുണ്ടാകും. പൊളളലിനും, രക്തവാര്‍ച്ചക്കും കുടംപുളിയുടെ നീര് മികച്ച മരുന്നാണ്.

സംസ്‌കരിക്കല്‍

മൂപ്പെത്തി മഞ്ഞനിറമായി തുടുക്കുന്ന കായകള്‍ പറിച്ചെടുത്ത് കുരു ഒഴിവാക്കി തോട് നല്ല വെയിലില്‍ ഉണക്കിയ ശേഷം അത് പുകയത്തോ, ചൂളകളിലോ 80-100 ഡിഗ്രി ചൂടില്‍ വീണ്ടും ഉണക്കി 10 കിലോ പുളിയില്‍ 1.800 കിലോഗ്രാം ഉപ്പും, 700 ഗ്രാം വെളിച്ചെണ്ണയും ചേര്‍ത്ത് തിരുമ്മി സൂക്ഷിക്കാം. ഇത് വാറ്റിയെടുക്കുന്ന സത്ത് ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കാം.

pramodpurath@gmail.com

തുമ്പൂര്‍മൂഴി കമ്പോസ്റ്റിങ് എന്താണ്?

കേരള വെറ്ററിനറി സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. ഫ്രാന്‍സിസ് സേവ്യറാണ് ഈ കമ്പോസ്റ്റ് നിര്‍മാണവിദ്യ കണ്ടെത്തിയത്‌

കോണ്‍ക്രീറ്റ് പട്ടികകള്‍കൊണ്ടും ഇഷ്ടിക ഉപയോഗിച്ചും ഉണ്ടാക്കുന്ന നാലടി വലിപ്പമുള്ള ടാങ്കില്‍ പരിസ്ഥിതിസൗഹൃദമായി കമ്പോസ്റ്റ് തയ്യാറാക്കുന്ന പ്രത്യേക രീതിയാണ് തുമ്പൂര്‍മൂഴി കമ്പോസ്റ്റിങ്. കേരളത്തിലെ പ്രത്യേക കാലാവസ്ഥാസാഹചര്യം പരിഗണിച്ചാണ് ഇതിന് നാലടി വലിപ്പം നല്‍കിയിരിക്കുന്നത്. ടാങ്കിനുള്ളില്‍ ആറിഞ്ച് കനത്തില്‍ ചാണകം നിറയ്ക്കണം.

ഇതിനുമീതെ ആറിഞ്ച് കനത്തില്‍ കരിയില, ഉണങ്ങിയ പുല്ല്, ഉമി, ചകിരി ഇവയിലേതെങ്കിലും ഇടുക. തുടര്‍ന്ന് ജൈവമാലിന്യം നിക്ഷേപിക്കുക. വീണ്ടും ചാണകം, കരിയില എന്നിവ നിറയ്ക്കുക. ബിന്‍ നിറഞ്ഞ് 90 ദിവസം കഴിയുമ്പോഴേക്കും ദുര്‍ഗന്ധം തെല്ലുമില്ലാത്ത ചായപ്പൊടിപോലെ തരിതരിയായുള്ള ഒന്നാംതരം കമ്പോസ്റ്റ് കിട്ടും. ബിന്നിനുള്ളില്‍ ഊഷ്മാവ് 70-75 സെന്റിഗ്രേഡ് ഉയരുന്നതിനാല്‍ അണുക്കള്‍ മുഴുവന്‍ നശിക്കും.

ഓക്‌സിജന്റെ സാന്നിധ്യത്തില്‍ കമ്പോസ്റ്റിങ് നടക്കുന്നതിനാല്‍ ദുര്‍ഗന്ധം ലവലേശമില്ല. ഇത് നൈട്രജന്‍ സമൃദ്ധമാണ്. കേരള വെറ്ററിനറി സര്‍വകലാശാലയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രൊഫസറായ ഡോ. ഫ്രാന്‍സിസ് സേവ്യറാണ് ഈ കമ്പോസ്റ്റ് നിര്‍മാണവിദ്യയുടെ ഉപജ്ഞാതാവ്. ഉറവിടമാലിന്യസംസ്‌കരണത്തിന് സര്‍ക്കാര്‍വക സാമ്പത്തിക സഹായവും മറ്റും അറിയാന്‍

04712316730/ 2319831 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ മതി.

ഇമെയില്‍: sanitationkerala@gmail.com

തലവര മാറ്റിയ മീന്‍പ്രേമം

ഫിഷറീസ് വകുപ്പിന്റെ കീഴില്‍ ബെംഗളൂരുവില്‍ നടന്ന 15 ദിവസത്തെ പരിശീലനക്ലാസില്‍ നിന്നും പാഠങ്ങള്‍ പഠിച്ചെടുത്ത് മത്സ്യകൃഷിയിലൂടെ ജീവിതവിജയം നേടിയ ചെറുപ്പക്കാരനാണ് ശ്രീനിഷ്‌

പാടത്തും തോട്ടിലും തോര്‍ത്തുവിരിച്ചും ചൂണ്ടയിട്ടും മീനുകളോട് ഇഷ്ടം കൂടിയതാണ് ശ്രീനിഷ്. മീന്‍പ്രേമം ഇപ്പോള്‍ ഈ ചെറുപ്പക്കാരന്റെ തലവരതന്നെ മാറ്റി. നല്ല വരുമാനമായി, കടങ്ങള്‍ വീട്ടി, പെട്ടി ഓട്ടോയും കാറും വാങ്ങി...

ഇപ്പോഴിതാ സംസ്ഥാനത്തെ മികച്ച ശുദ്ധജലമത്സ്യ കര്‍ഷകനുള്ള പുരസ്‌കാരം കടങ്ങോട് വലിയപറമ്പില്‍ വീടിന്റെ പടികടന്നെത്തുകയും ചെയ്തു.പാടങ്ങളും തോടുകളും നിറഞ്ഞ മുള്ളൂര്‍ക്കര ഇരുനിലംകോടാണ് ശ്രീനിഷ് ഏഴാം ക്ലാസ് വരെ വളര്‍ന്നത്. അവിടത്തെ പാടങ്ങളിലും തോടുകളിലും മുയ്യ് (മുശി) പിടുത്തം പതിവായിരുന്നു. പിന്നീട് കടങ്ങോട് മനപ്പടിയിലേക്ക് താമസം മാറിയെങ്കിലും മീനുകളോടുള്ള ഇഷ്ടം കുറഞ്ഞില്ല. പ്ലസ്ടുവിന് ശേഷം കുന്നംകുളത്തെ പഴക്കടയില്‍ ജോലിചെയ്തു. പിന്നീട് സ്വന്തമായി ജ്യൂസ് കട നടത്തി. ഈ സമയത്ത് വീട്ടിലെ ചെറിയ ടാങ്കുകളില്‍ മീന്‍ വളര്‍ത്തിയിരുന്നു. 2011 ലാണ് വിശാലമായ മത്സ്യകൃഷിയിലേക്കിറങ്ങിയത്. ആറുവര്‍ഷം കൊണ്ട് നേടിയ മത്സ്യവിജയത്തിന്റെ കഥ ശ്രീനിഷില്‍നിന്നുതന്നെ കേള്‍ക്കാം.

സുഹൃത്തും മത്സ്യസമൃദ്ധി പദ്ധതി പഞ്ചായത്ത് കോഓര്‍ഡിനേറ്ററുമായിരുന്ന പരേതനായ സജിത്കുമാറാണ് എന്നെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചത്. അഞ്ചുസെന്റ് സ്ഥലവും വീടും മാത്രമുള്ള എനിക്ക് കുളമുണ്ടാക്കാന്‍ പോയിട്ട് കുഴികുത്താന്‍കൂടി സ്ഥലമില്ല. പഞ്ചായത്ത് കുളങ്ങള്‍ പാട്ടത്തിനെടുക്കാമെന്ന ഐഡിയ തന്നതും സജിത്താണ്.അങ്ങനെ ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ ചെറിയതോതില്‍ മത്സ്യകൃഷി തുടങ്ങി. 'ശ്രീനിഷേ നമുക്ക് ജില്ലാ അവാര്‍ഡ് വാങ്ങണ'മെന്ന് സജിത്ത് എപ്പോഴും പറയുമായിരുന്നു. ഇപ്പോള്‍ സംസ്ഥാന അവാര്‍ഡ്... അത് കാണാന്‍ സജിത്തില്ലല്ലോ എന്ന ദുഃഖമുണ്ട്.

പഠിച്ച് തന്നെ പണി തുടങ്ങി

ഫിഷറീസ് വകുപ്പിന്റെ കീഴില്‍ ബെംഗളൂരുവില്‍ നടന്ന 15 ദിവസത്തെ പരിശീലനക്ലാസ് എന്റെ മനോഭാവം തന്നെ മാറ്റി. ക്ലാസ് കഴിഞ്ഞപ്പോള്‍ ഞാന്‍ തീരുമാനിച്ചുഇതാണ് എന്റെ വഴി. മത്സ്യക്കുഞ്ഞുങ്ങളെ ബ്രീഡ് ചെയ്യാന്‍ പഠിച്ചു. വിവിധയിനങ്ങളെ അടുത്തറിയാനും കഴിഞ്ഞു. തുടക്കത്തില്‍ വലിയ വരുമാനം ഉണ്ടായിരുന്നില്ല. കഷ്ടിച്ച് വീട്ടുചെലവ് കഴിഞ്ഞുപോകുമെന്ന് മാത്രം.

ഇപ്പോള്‍ പാട്ടത്തിനെടുത്ത 49 കുളങ്ങളിലായി 19.5 ഹെക്ടറില്‍ മത്സ്യകൃഷി ചെയ്യുന്നു. ഒരുദിവസം 55000 രൂപയുടെ മീന്‍ വരെ വിറ്റിട്ടുണ്ട്. മീന്‍ പിടിക്കുന്ന സീസണായാല്‍ ഒമ്പതുപേര്‍ക്ക് എന്റെ മത്സ്യകൃഷിവഴി ജീവിതമാര്‍ഗം കിട്ടും. അതൊരു വലിയ സന്തോഷമാണ്.

വിപണി കണ്ടെത്താന്‍

കട്‌ല, ഗ്രാസ്‌കാര്‍പ്പ്, രോഹു, മൃഗാല എന്നീ ഇനങ്ങളാണ് ഞാന്‍ കൃഷി ചെയ്യുന്നത്. ആദ്യമൊക്കെ വളര്‍ത്തുമീനുകളോട് ആളുകള്‍ക്ക് ഇഷ്ടക്കുറവുണ്ടായിരുന്നു. ഐസിടാത്ത, രാസപദാര്‍ഥങ്ങളൊന്നും ചേര്‍ക്കാത്ത മത്സ്യമായതുകൊണ്ട് ഇപ്പോള്‍ ആവശ്യക്കാരേറെയാണ്. എരുമപ്പെട്ടി സെന്ററില്‍ പോലും ദിവസം നൂറുകിലോ മീന്‍ വില്‍ക്കാം.

കടങ്ങോട് വലിയപറമ്പില്‍ ശ്രീധരന്റെയും സരോജിനിയുടെയും മകനാണ് 32കാരനായ ശ്രീനിഷ്. ഭാര്യ അര്‍ച്ചന മത്സ്യസമൃദ്ധി പദ്ധതിയുടെ കടങ്ങോട് പഞ്ചായത്ത് കോഓര്‍ഡിനേറ്ററാണ്. മക്കള്‍: ശ്രീ ആദിത്യ, ശ്രീ ആദിസൂര്യ.

സസ്യങ്ങളിലെ ഇരുമ്പിന്റെ ദൗര്‍ലഭ്യം എങ്ങനെ പരിഹരിക്കാം?

ചെടികളിലെ ഇരുമ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇരുമ്പിന്റെ ദൗര്‍ലഭ്യം അനുഭവപ്പെടുന്ന സൗഹചര്യങ്ങളെക്കുറിച്ചും പരിഹരിക്കേണ്ട വിധങ്ങളെക്കുറിച്ചുമാണ് ഇവിടെ പ്രതിപാദിക്കുന്നത്

ണ്ണിലെ മൂലക സാന്നിദ്ധ്യവും മൂലക സന്തുലിതാവസ്ഥയും നിലനിര്‍ത്തേണ്ടത് ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. സസ്യങ്ങളില്‍ ഇരുമ്പിന്റെ ദൗര്‍ലഭ്യം അനുഭവപ്പെട്ടാല്‍ അത് പരിഹരിക്കുന്നതെങ്ങനെ?

1. ഇരുമ്പ് ഉള്‍പ്പെടെയുള്ള മിക്ക സൂക്ഷ്മ മൂലകങ്ങളുടെയും ആഗിരണം ജനിതകമായി നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ ഒരേ വിളയുടെ തന്നെ വ്യത്യസ്ത ഇനങ്ങളുടെ മൂലക ആഗിരണശേഷി വ്യത്യസ്തമായിരിക്കും. അതുകൊണ്ട് ഇരുമ്പിന്റെ ദൗര്‍ലഭ്യം അനുഭവപ്പെടുന്ന മണ്ണിനങ്ങളില്‍ മെച്ചപ്പെട്ട മൂലക ആഗിരണശേഷിയുള്ള ഇനങ്ങള്‍ കൃഷിചെയ്യുക.

2. മണ്ണിലെ ജൈവാംശം വര്‍ധിപ്പിക്കുക. ജൈവാംശത്തിലടങ്ങിയിരിക്കുന്ന ചിലേറ്റിംഗ് പദാര്‍ത്ഥങ്ങള്‍, ഇരുമ്പിനെ ചീലേറ്റഡ് രൂപത്തിലാക്കി ചെടികള്‍ക്ക് ആഗിരണ യോഗ്യമാക്കുന്നു.

3. ഉയര്‍ന്ന ക്ഷാരംശമുള്ള മണ്ണില്‍ (കേരളത്തില്‍ ചിറ്റൂര്‍ താലൂക്കിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ മാത്രമേ ക്ഷാരംശമുള്ള മണ്ണുള്ളൂ) അല്ലെങ്കില്‍ ഏതെങ്കിലും സാഹചര്യത്തില്‍ മണ്ണിലെ പി.എച്ച്. 7 നു മുകളില്‍ വന്നാല്‍ അമ്ലോത്പാദക നൈട്രജന്‍ വളങ്ങള്‍ ഉപയോഗിച്ച് പി.എച്ച്. 7ന് താഴെയാക്കുക. (ഉദാ: യൂറിയ്ക്കു പകരം ഫാക്ടംഫോസ്, അമോണിയം സള്‍ഫേറ്റ് എന്നിവയിലേതെങ്കിലും ഉപയോഗിക്കുക).

4. ഇരുമ്പിന്റെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ഫെറസ് സള്‍ഫേറ്റ് (Fe So 4 7H 2 O) ഉപയോഗിക്കലാണ്. ഈ സാഹചര്യത്തില്‍ മണ്ണില്‍ പ്രയോഗിക്കുന്ന ഫെറസ് സള്‍ഫേറ്റ്, ഫെറിക് ഹൈഡ്രോക്‌സൈഡായി (Fe Co H 3) പരിവര്‍ത്തനം ചെയ്യപ്പെടുന്നു. അതുകൊണ്ട് ഫെറസ് സള്‍ഫേറ്റ് ലായനി രൂപത്തില്‍ തളിച്ചു കൊടുക്കുകയാണ് ഉത്തമം. വിളയുടെ സ്വഭാവം, ദൗര്‍ലഭ്യത്തിന്റെ തീവ്രത എന്നിവയനുസരിച്ച് 0.2 - 2% വീര്യമുള്ള ഫെറസ് സള്‍ഫേറ്റ് ലായനി ഇലകളില്‍ തളിച്ച് കൊടുക്കാം. എന്നാല്‍ ഇതിനും പരിമിതിയുണ്ട്. ഇലകള്‍ക്കുള്ളില്‍ ഇരുമ്പിന്റെ സംവഹനം തീര്‍ത്തും പരിമിതമാണ്. അതുകൊണ്ട് രണ്ടാഴ്ച ഇടവിട്ട് ദൗര്‍ലഭ്യ ലക്ഷണങ്ങള്‍ മാറുന്നതുവരെ രണ്ടോ മൂന്നോ പ്രാവശ്യം തളിക്കേണ്ടിവരും.

നെല്പാടങ്ങളില്‍ ചിനപ്പുപൊട്ടുന്ന സമയമാണ് ഫെറസ് സള്‍ഫേറ്റ് ലായനി രൂപത്തില്‍ തളിച്ചുകൊടുക്കാന്‍ ഉത്തമം. 10 ഗ്രാം ഫെറസ് സള്‍ഫേറ്റ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലോ 2.5 ഗ്രാം ഫെറസ് സള്‍ഫേറ്റ് 20 ഗ്രാം യൂറിയയുമായി ചേര്‍ത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലോ തളിച്ചു കൊടുക്കാം. പച്ചക്കറി വിളകളില്‍ 5 ഗ്രാം ഫെറസ് സള്‍ഫേറ്റ് 2.5 ഗ്രാം കുമ്മായവുമായി (Ca Co H) 2) ചേര്‍ത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ പ്രയോഗിക്കാം. വാഴയ്ക്കും ഇതേ അളവില്‍ പ്രയോഗിക്കാം. ഫലവര്‍ഗ്ഗ വിളകളില്‍ 10 ഗ്രാം ഫെറസ് സള്‍ഫേറ്റ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ പ്രയോഗിക്കാം. പുതുതായി വരുന്ന ഇലകളില്‍ ദൗര്‍ലഭ്യ ലക്ഷണം കാണുകയാണെങ്കില്‍ വീണ്ടും തളിക്കേണ്ടതായി വരും.

5. ദൗര്‍ലഭ്യ ലക്ഷണങ്ങള്‍ പ്രകടമായതിനുശേഷം പരിഹരിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള മൂലകമാണ് ഇരുമ്പ്. ഇരുമ്പിനെ അതിന്റെ ചീലേറ്റഡ് സംയുക്തങ്ങളുടെ രൂപത്തില്‍ തളിച്ചു കൊടുക്കുകയാണ് ഏറ്റവും ഫലപ്രദം. 0.1%- 0.5% വീര്യമുള്ള ഇരുമ്പ് ചീലേറ്റുകള്‍ ലായനി രൂപത്തില്‍ തളിച്ചു കൊടുക്കാം. ഇതു മെച്ചപ്പെട്ട ആഗിരണം ഉറപ്പാക്കും. പക്ഷേ ചീലേറ്റുകള്‍ക്ക് വില കൂടുതലാണ്.

6. ഇപ്പോള്‍ ഇരുമ്പ് അടങ്ങിയ ജൈവ സംയുക്തങ്ങള്‍ ലഭ്യമാണ്. പക്ഷേ ഇവ ചീലേറ്റുകളുടെ അത്രയും ഫലപ്രദമല്ല. വില അതിലും അധികവുമാണ്.

7. ചാണകം, കമ്പോസ്റ്റ്, ഇതര ജൈവവളങ്ങള്‍ങ എന്നിവ തുടര്‍ച്ചയായി നല്‍കുക വഴി ഇരുമ്പുള്‍പ്പെടെയുള്ള എല്ലാ സൂക്ഷ്മ മൂലകങ്ങളുടെയും മെച്ചപ്പെട്ട ലഭ്യത ഉറപ്പാക്കാം.

8. പച്ചില വളപ്രയോഗവും സൂക്ഷ്മ മൂലകങ്ങളുടെ ലഭ്യതയ്ക്കുള്ള മെച്ചപ്പെട്ട മാര്‍ഗ്ഗമാണ്.

ഇരുമ്പിന്റെ ആധിക്യം

ഉയര്‍ന്ന അമ്ലാവസ്ഥയിലുള്ള താഴ്ന്ന നിലങ്ങളിലാണ് ഇരുമ്പിന്റെ ആധിക്യം അനുഭവപ്പെടുന്നത്. നെല്‍പാടങ്ങളില്‍ ഇത് 12-100% വരെ വിളനഷ്ടത്തിനു കാരണമാവാറുണ്ട്.

ലക്ഷണങ്ങള്‍: താഴെയുള്ള ഇലകളില്‍ തവിട്ട് പുള്ളിക്കുത്തുകള്‍ പ്രത്യക്ഷപ്പെടുകയും ഇലകള്‍ തുരുമ്പ് നിറത്തിലാവുകയും ചെയ്യുന്നു. ക്രമേണ മുകളിലേക്കും ഇത് വ്യാപിക്കുന്നു. ചിലപ്പോള്‍ ഇലത്തുമ്പ് തൊട്ട് താഴേക്ക് കരിഞ്ഞിറങ്ങും. ഉയര്‍ന്ന സള്‍ഫര്‍ സാന്നിധ്യമുള്ള മണ്ണില്‍ നിരോക്‌സീകരിക്കപ്പെട്ട ഇരുമ്പ് സള്‍ഫറുമായി ചേര്‍ന്ന് ഉണ്ടാകുന്ന അയണ്‍ സള്‍ഫൈഡ് വേരുപടലത്തിനു പുറമേ കറുത്ത ഒരു ആവരണമായി രൂപപ്പെടുന്നു.

തന്മൂലം വേരിലൂടെയുള്ള മൂലക ആഗിരണം പൂര്‍ണ്ണമായി തടസ്സപ്പെടുന്നു. അങ്ങനെ ഇരുമ്പിന്റെ ആധിക്യം വിവിധ മൂലക ദൗര്‍ലഭ്യത്തിന് (Multiple Nutrient Deficiency) കാരണമാവുന്നു. ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം, സിങ്ക്, മാംഗനീസ് എന്നീ മൂലകങ്ങളുടെ ദൗര്‍ലഭ്യമാണ് പ്രധാനമായും ഇരുമ്പിന്റെ ആധിക്യത്തോടനുബന്ധിച്ച് കാണുന്നത്. നെല്ലില്‍ ഇത് പതിരിന്റെ അംശം വളരെയധികമാവുന്നതിനും കതിര്‍മണികള്‍ കറുത്ത് പോവുന്നതിനും (Ear head blackening) ഇടയാക്കുന്നു. മണ്ണിന്റെ തരം, വിളയുടെ ഇനം, വളര്‍ച്ചാഘട്ടം, വേരുപടലത്തിന്റെ ആരോഗ്യം, വേരുപടലത്തിന്റെ ഓക്‌സീകരണ ശേഷി എന്നിവയനുസരിച്ച് ഇരുമ്പിന്റെ ആധിക്യലക്ഷണങ്ങള്‍ വ്യത്യാസപ്പെടാം. സാധാരണയായി വെള്ളം കെട്ടിനില്‍ക്കുന്ന താഴ്ന്ന നിരപ്പുള്ള നെല്പാടങ്ങളിലാണ് ഇരുമ്പിന്റെ ആധിക്യം മൂലമുള്ള ദൂഷ്യഫലങ്ങള്‍ പ്രകടമാവുന്നത്.

നെല്‍പ്പാടങ്ങളില്‍ ഇരുമ്പിന്റെ ആധിക്യം പരിഹാരമാര്‍ഗ്ഗങ്ങള്‍

ഉയര്‍ന്ന അളവിലുള്ള ഇരുമ്പിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഇനങ്ങള്‍ കൃഷിചെയ്യുക.

വെള്ളം കയറ്റി രണ്ടാഴ്ചയ്ക്കകം പരമാവധി ഇരുമ്പ് മണ്ണില്‍ ലയിച്ച് ചേരും. ഈ വെള്ളം വേരുപടലം ഇറങ്ങുന്ന താഴ്ച (ഏകദേശം 1520 സെ.മീ) യില്‍ നിന്നു വാര്‍ന്നു കളയണം. ഇതിനായി കൃഷിയിടത്തില്‍ നിശ്ചിത അകലത്തില്‍ 20-30 സെ.മീ. താഴ്ത്തി ചാലുകളെടുക്കുക.

ശുപാര്‍ശ ചെയ്ത പ്രകാരം കുമ്മായ വസ്തുക്കള്‍ പ്രയോഗിക്കുക.

അമ്ലോത്പാദക നൈട്രജന്‍ വളങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക. തുടര്‍ച്ചയായി വെള്ളം കെട്ടിനിര്‍ത്താതിരിക്കുക. മണ്ണില്‍ ഉമിച്ചാരം/സിലിക്കേറ്റ് ഇട്ടുകൊടുക്കുന്നത് ഇരുമ്പിന്റെ ആധിക്യത്തെ പ്രതിരോധിക്കാന്‍ സഹായിക്കും.
സംയോജിത മൂലക പോഷണം നല്‍കുക. വേരിലൂടെയുള്ള മൂലക ആഗിരണം തടസ്സപ്പെടുന്ന സാഹചര്യത്തില്‍ പത്രപോഷണം വഴി നല്‍കുക.

പൊടിയില്‍ ഉഴവ് നടത്തുന്നത് ഇരുമ്പിന്റെ ഓക്‌സീകരണ പ്രക്രിയ ത്വരിതഗതിയിലാക്കും. ഇത് പിന്നീട് അമിത മൂലക ആഗിരണം മൂലമുള്ള ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. ഒരു ഏക്കറിന് 40 കിലോഗ്രാം എന്ന തോതില്‍ മാംഗനീസ് ഡയോക്‌സൈഡ് ചേര്‍ത്ത് കൊടുക്കുന്നത് ഇരുമ്പിന്റെ നിരോക്‌സീകരണം മൂലമുള്ള മൂലക വിഷബാധ തടയാന്‍ സഹായിക്കും.

ഇരുമ്പിന്റെ ആധിക്യം മൂലമുള്ള മൂലക വിഷ ബാധാ ലക്ഷണങ്ങളെ പ്രാഥമികം, ദ്വിതീയം എന്നിങ്ങനെ രണ്ടായി തിരിക്കാം.

പ്രാഥമിക ലക്ഷണം ഇരുമ്പിന്റെ ആധിക്യം

ഇരുമ്പിന്റെ ആധിക്യം വേരുപടലത്തെ ബാധിക്കുന്നതുമൂലമുള്ള വളര്‍ച്ചാമുരടിപ്പാണ് പ്രാഥമിക ലക്ഷണം. വേരു വളര്‍ച്ച മുരടിക്കുന്നതുമൂലമുള്ള വിവിധ മൂലക ദൗര്‍ലഭ്യ ലക്ഷണങ്ങളാണ് ദ്വിതീയം. വേരിലൂടെയുള്ള മൂലക ആഗിരണം തടസ്സപ്പെടുന്ന സാഹചര്യത്തില്‍ പത്രപോഷണമാണ് അഭികാമ്യം. ദൗര്‍ലഭ്യ ലക്ഷണങ്ങള്‍ മാറുന്നതുവരെ ഇതു കൂടുതല്‍ തവണകളിലായി നല്‍കേണ്ടിവരും.

ഇരുമ്പിന്റെ ആധിക്യം അനുഭവപ്പെടുന്ന സമയത്ത് പൊട്ടാസ്യം, ഫോസ്ഫറസ്, കാല്‍സ്യം, മഗ്‌നീഷ്യം, സിങ്ക് മൂലകങ്ങളുടെ ദൗര്‍ലഭ്യം ഉണ്ടാകുന്നത് സാധാരണമാണ്. അതുകൊണ്ട് പത്രപോഷണം വഴി ഈ മൂലകങ്ങള്‍ ലഭ്യമാക്കുക.

വിതച്ച് 30 നും 35 നും ഇടയില്‍ ഒരാഴ്ച വെള്ളം പൂര്‍ണ്ണമായി വാര്‍ത്ത് ഈര്‍പ്പം മാത്രം നിലനിര്‍ത്തി ഒരാഴ്ച ചെറിയ ഉണക്കു കൊടുക്കുക. ഇത് വേരിലേക്കുള്ള ഓക്‌സിജന്റെ ലഭ്യത വര്‍ധിക്കുന്നതിനും കൂടുതല്‍ ചിനപ്പുകള്‍ പൊട്ടുന്നതിനും സഹായിക്കും

മികച്ച വിത്ത് ശേഖരിക്കാനുള്ള പൊടിക്കൈകള്‍

 

വിത്തിന്റെ ഗുണമേന്മ കൊണ്ട് വിളവ് 30 ശതമാനത്തോളം വര്‍ധിപ്പിക്കാന്‍ കഴിയും

'സുബീജം സുക്ഷേത്രേ ജായതേ സമ്പത്യതേഃ'

ഗുണമേന്മയുള്ള  വിത്ത്  ഫലഭൂയിഷ്ഠമായ സ്ഥലത്ത് കൃഷിചെയ്താല്‍ അത് മികച്ച വിളവിലേക്കും സമ്പത്തിലേക്കും നയിക്കുമെന്നാണ് മുകളില്‍പ്പറഞ്ഞ ആപ്തവാക്യം സൂചിപ്പിക്കുന്നത്. നെല്‍വിത്തിന്റെ ഇനങ്ങളെക്കുറിച്ചു മാത്രം നാടന്‍പാട്ട് പാടിനടന്നതാണ് നമ്മുടെ മലയാളം. എന്തായാലും വിത്തുകളുടെ മേന്‍മ തന്നെയാണ് വിളയുടെയും അടിസ്ഥാനം.  വിത്തിന്റെ മികവ് കൊണ്ടുതന്നെ വിളവ് 30 ശതമാനത്തോളം വര്‍ധിപ്പിക്കാം.  വിളകളില്‍ നിന്ന് വിത്ത് ശേഖരിക്കുന്നതിനുള്ള ചിലപൊടിക്കൈകള്‍

1. നന്നായി മൂത്തു പഴുത്ത കായകളില്‍ നിന്നുമാത്രം വിത്ത് ശേഖരിക്കുക. 
2. രോഗങ്ങളും കീടബാധകളും ഇല്ലാത്ത ചെടികളില്‍ നിന്നാണ് വിത്ത് ശേഖരിക്കേണ്ടത്.
3. മഴയത്ത് വിത്തുകള്‍ ശേഖരിക്കരുത്. വിത്തുകള്‍ കഴുകി ഉണക്കാനുള്ള വെയില്‍ ലഭിക്കുന്ന സമയമായിരിക്കണം.
5. കലര്‍പ്പുചെടികളില്‍ നിന്ന് വിത്തെടുക്കരുത്‌. അവയുണ്ടെങ്കില്‍ റോഗിങ് നടത്തി തോട്ടത്തില്‍ നിന്ന് ആദ്യമേ നശിപ്പിച്ചുകളയണം.
6. ആവര്‍ത്തനകൃഷി നടത്തുന്നയിടത്തുനിന്ന് വിത്തെടുക്കരുത്. അത് നന്നാവില്ല.
7. വിത്തെടുക്കാനുള്ള കൃഷി നിശ്ചിത അകലത്തില്‍ ആയിരിക്കണം. വെള്ളരിപോലെ പരപരാഗണം നടക്കുന്നവയ്ക്ക് കുറഞ്ഞത് മറ്റുവിളകളില്‍നിന്ന് 500 മീറ്ററെങ്കിലും അകലം വേണം. തക്കാളിക്ക് 30 മീറ്ററും, മുളക്,വെണ്ടക്ക, ചീര എന്നിവയ്ക്ക് 250 മീറ്ററും അകലം വേണം
8. 'ഏറെ വിളഞ്ഞാല്‍ വിത്തിനാകാ' എന്നു പറയുന്നതുപോലെ ഉണങ്ങിയ കായകള്‍ കൂടുതല്‍ ദിവസം ചെടിയില്‍ നിര്‍ത്തരുത്. 
9. വഴുതനവര്‍ഗ വിളകളായ തക്കാളി, വഴുതന, പച്ചമുളക്,  എന്നിവ നന്നായി പഴുത്തതിന് ശേഷവും, കയ്പക്ക, പടവലം എന്നിവ മുക്കാല്‍ ഭാഗം പഴുത്താലും വിത്തിനായെടുക്കാം. കാരണം നന്നായിപ്പഴുത്താല്‍ പൊഴിഞ്ഞുപോവും.

മത്തന്‍, വെള്ളരി, കുമ്പളം എന്നിങ്ങനെയുള്ള വെള്ളരിവര്‍ഗ വിളകള്‍ കായ് നന്നായ് മൂത്ത് കണ്ണി ഉണങ്ങിയാലേ വിത്തിനായി വിളവെടുക്കാവൂ.

പയര്‍ വര്‍ഗങ്ങളും വെണ്ടയിനങ്ങളും കായ ഉണങ്ങിയാലൂടനെ വിളവെടുക്കാം. ചുരങ്ങ, പീച്ചില്‍ എന്നിവ ഉണങ്ങി കിലുങ്ങാന്‍ തുടങ്ങിയാല്‍ വിത്തിനായി മാറ്റാം. 
10. ഏറ്റവും ആദ്യത്തെ കായും ഏറ്റവും അവസാനത്തെ കായും വിത്തിനായി മാറ്റിവെക്കരുത്. മധ്യത്തില്‍ വിളയുന്ന കായകള്‍ വിത്തിനായി മാറ്റാം.

പശുക്കളെയും ആടുകളെയും വളര്‍ത്തുന്ന തെങ്ങു ഗവേഷണ കേന്ദ്രം

കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ പ്രയോജനകരമാണ് ഇവിടുത്തെ പ്രദര്‍ശനത്തോട്ടം

തെങ്ങിന്‍തോപ്പില്‍ നെല്ലും വാഴയും കുരുമുളകും പച്ചക്കറികളും തഴച്ചുവളരുന്നു. തിരുവനന്തപുരം ബാലരാമപുരം കട്ടച്ചാല്‍കുഴി തെങ്ങുഗവേഷണകേന്ദ്രത്തിലാണ് ഈ കാഴ്ച. ജൈവകൃഷിയാണിവിടെ. അതിനായി പശുക്കളെയും ആടുകളെയും വളര്‍ത്തുന്നുണ്ട്. മണ്ണിരകമ്പോസ്റ്റും തയ്യാറാക്കുന്നു. അഞ്ചുലക്ഷം ലിറ്റര്‍ മഴവെള്ളം സംഭരിക്കുകയും ചെയ്യുന്നു.

14 ഹെക്ടറിലേറെ വരുന്ന കേന്ദ്രത്തില്‍ ടിxഡി, കേരശ്രീ, കേര സങ്കര എന്നീ തെങ്ങിന്‍ തൈകളും ഉത്പാദിപ്പിച്ച് വിതരണംചെയ്യുന്നുണ്ട്. ഒരേക്കര്‍ സ്ഥലത്ത് മങ്കൊമ്പ് നെല്ലുഗവേഷണകേന്ദ്രം വികസിപ്പിച്ച ഹ്രസ്വഇനമാണ് കൃഷി ചെയ്യുന്നത്. തെങ്ങിനിടയില്‍ മറ്റു സ്ഥലങ്ങളിലെ കരനെല്‍കൃഷിയില്‍നിന്ന് കഴിഞ്ഞ വിളവെടുപ്പിന് ഹെക്ടറില്‍നിന്ന് അഞ്ചുടണ്‍ നെല്ല് ലഭിച്ചതായി ഗവേഷണ കേന്ദ്രത്തിന്റെ തലവന്‍ ഡോ. കെ. പ്രതാപന്‍ പറഞ്ഞു.

ഏഴരമീറ്റര്‍ അകലംപാലിച്ച് നട്ടിരിക്കുന്ന തെങ്ങിനിടയില്‍ സ്ഥലം  പാഴാക്കാതെ ജൈവകൃഷി നടത്തുന്ന ഇവിടത്തെ പ്രദര്‍ശനത്തോട്ടം കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ പ്രയോജനകരമാണ്. തെങ്ങും വാഴയുമാണ് ഇതിലെ അടിസ്ഥാനവിള. നേന്ത്രവാഴ, പ്രത്യാശയിനം നെല്ല്, വെള്ളായണി ഹ്രസ്വ മരച്ചീനി, കുറ്റിപ്പയര്‍, ഗജേന്ദ്രന്‍ ചേന, വലിയമാരന്‍ ഇഞ്ചി, സുഗുണ തീറ്റപ്പുല്ല്, അര്‍ക്കരക്ഷക് തക്കാളി, മഞ്ഞള്‍ എന്നിവയാണ് ഈ പരീക്ഷണത്തോട്ടത്തില്‍ നിറസമൃദ്ധിയോടെ വിളഞ്ഞുനില്‍ക്കുന്നത്.

ഇവയ്‌ക്കെല്ലാം തന്നെ 85:5:5:5 എന്ന അനുപാതത്തില്‍ ചാണകം, വര്‍മി കമ്പോസ്റ്റ്, ആട്ടിന്‍കാട്ടം, കോഴിവളം എന്നിവയാണ് നല്‍കുന്നത്. ജൈവ കീടനാശിനിയായി വേപ്പെണ്ണമിശ്രിതം, റ്റാഗ് ഫോള്‍ഡര്‍, സ്യൂഡോമോണസ് എന്നിവയും തളിക്കും. പാഴായിക്കിടക്കുന്ന തെങ്ങിനിടയില്‍നിന്ന് എങ്ങനെ ജൈവമാര്‍ഗത്തിലൂടെ സുരക്ഷിതഭക്ഷണം ഉറപ്പാക്കാമെന്ന് തെളിയിക്കുന്നതാണ് ഈ തോട്ടമെന്ന് ഇതിന്റെ ചുമതലയുള്ള ഡോ. ഷീജ കെ. രാജ് പറഞ്ഞു.

നാടന്‍രീതിയില്‍ തയ്യാറാക്കിയ തേങ്ങാച്ചമ്മന്തിപ്പൊടി, തീയല്‍ക്കൂട്ട്, കുരുമുളക്, മഞ്ഞള്‍പ്പൊടി, വാഴക്കുല, മുട്ട, പാല്‍ എന്നിവയും ഇവിടെ വില്‍ക്കുന്നുണ്ടെന്ന് പ്രൊഫസര്‍ എന്‍.വി. രാധാകൃഷ്ണന്‍ പറഞ്ഞു.

ഫോണ്‍: 0471 2400621.

ആനോത്ത്‌ ദിവാകരന്‍ മുഴുവന്‍ സമയ കര്‍ഷകനാണ്

ഓപ്പണ്‍ പ്രിസിഷന്‍ ഫാമിങ്ങിലൂടെ തക്കാളി, വെണ്ട, പച്ചമുളക്, കാബേജ്, ബീന്‍സ് കാപ്‌സിക്കം എന്നിവയെല്ലാം വിളയിക്കുന്ന ദിവാകരന്‍ ചെലവില്ലാ കൃഷിയുടെ പ്രചാരകനാണ്‌.

കൃഷിക്കാരന്‍ എന്ന വിലാസം ഇന്നും അഭിമാനത്തോടെ കാണുന്ന കര്‍ഷകനാണ് വയനാട്ടിലെ പൊഴുതനയിലെ ആനോത്ത് ദിവാകരന്‍.  1970ലാണ് പൊന്നാനിയില്‍നിന്ന്. ദിവാകരന്‍ വയനാട്ടിലെത്തുന്നത്. ഇതിനിടയില്‍ റെയില്‍വേയിലും പിന്നീട് സെന്‍ട്രല്‍ വെയര്‍ഹൗസിലും ജോലിലഭിച്ചു.

ഡല്‍ഹിയിലും ബെംഗളൂരുവിലുമൊക്കെയായിരുന്നു ജോലി. നഗരജീവിതം നയിക്കുമ്പോഴും ഇങ്ങ് വയനാട്ടിലെ കൃഷിയിടത്തിലായിരുന്നു മനസ്സ്. 1992ല്‍ സര്‍വീസില്‍നിന്ന് വിരമിച്ചതോടെ സ്വന്തം കൃഷിയിടത്തിലെത്തി പുതിയൊരു ജീവിതത്തിന് തുടക്കമിട്ടു.

ഇപ്പോള്‍ പ്രായം എണ്‍പതിനോടടുത്തെങ്കിലും വിശ്രമമില്ലാതെ കൃഷിയിടത്തില്‍ ഉത്സാഹത്തോടെ മുഴുവന്‍ സമയ കര്‍ഷകനാണ് ദിവാകരന്‍. ജൈവകൃഷിയുടെയും ചെലവില്ലാ കൃഷിയുടെയുമെല്ലാം പ്രചാരകന്‍കൂടിയായ ഈ കര്‍ഷകന്റെ കൃഷിയിടം കാണാന്‍   ഹരിതവിപ്ലവത്തിന്റെ പിതാവായ എം.എസ്. സ്വാമിനാഥന്‍ ഒരിക്കല്‍ അതിഥിയായെത്തിയിട്ടുണ്ട്.

കല്‍പ്പറ്റ പുത്തൂര്‍വയലിലുള്ള സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളില്‍ തുടക്കംമുതല്‍ പങ്കാളിയാണ് ഇദ്ദേഹം. നെല്ലും പച്ചക്കറികളും കരിമ്പുമെല്ലാം കൃഷിചെയ്തു. പാരമ്പര്യ നെല്‍വിത്തിനങ്ങളെയും സംരക്ഷിക്കുന്നു. കാസര്‍കോട് കുള്ളനെയും വെച്ചൂര്‍ പശുവിനെയുമെല്ലാം വളര്‍ത്തി സീറോബജറ്റ് ഫാമിങ്ങിനെയും നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തുന്നു. വയനാട്ടില്‍ പുതുമയായ കാഴ്ചക്കുലത്തോട്ടവും ഒന്നാന്തരം മത്സ്യക്കുളവും ഇവിടെയുണ്ട്. എല്ലാം പരിസ്ഥിതിയെ നോവിക്കാത്തവിധം മുന്നോട്ടുനടത്തുന്നു.

ശീതകാലമായാല്‍ ധാരാളം പച്ചക്കറികള്‍ കൃഷിചെയ്യുന്നു. ഓപ്പണ്‍ പ്രിസിഷന്‍ ഫാമിങ്ങിലൂടെ തക്കാളി, വെണ്ട, പച്ചമുളക്, കാബേജ്, ബീന്‍സ്, കാപ്‌സിക്കം എന്നിവയെല്ലാം വിളയിക്കുന്നു. നാടന്‍കോഴികളുടെ ഫാമും ഇവിടെയുണ്ട്. തനി വയനാടന്‍ ഇനങ്ങളെ പരിപാലിക്കുന്ന കുരുമുളകുതോട്ടവും ഇവിടെ കാണാം. ഫലവര്‍ഗങ്ങളും നിരവധിയുണ്ട്. കൃഷിയിടത്തിലെ ഒരു ഭാഗത്തുള്ള വലിയ കുളം മഴവെള്ളസംഭരണത്തിന്റെ ഉത്തമ മാതൃകകൂടിയാണ്. ജലസേചനവും ഒപ്പം വരുമാനമായി മത്സ്യകൃഷിയും.

ജൈവവൈവിധ്യങ്ങളുള്ള പൊഴുതന പഞ്ചായത്തിന്റെ ജൈവവൈവിധ്യ രജിസ്റ്റര്‍ ഉണ്ടാക്കുന്നതിലും ഈ പ്രകൃതിസ്‌നേഹി മുന്നിട്ടിറങ്ങിയിട്ടുണ്ട്. കൃഷിയിടത്തിന്റെ കാല്‍ ഏക്കറോളം ജൈവവൈവിധ്യമുള്ള കാവുകളായും പരിപാലിക്കുന്നു. പത്തോളം ഇനം മുളങ്കാടുകളും ഇവിടെയുണ്ട്.  ഫോണ്‍: 9048723616.

മണ്ണിനെ ഫലഭൂയിഷ്ഠമാക്കാനുള്ള പൊടിക്കൈകള്‍

കൃഷി തുടങ്ങുന്നതും നിലനില്‍ക്കുന്നതും അതിന്റെ തുടര്‍ച്ചയെയും മണ്ണിനെയും ആശ്രയിച്ചാണ്. അറബി പണ്ഡിതനായ ഇബ്‌നുല്‍ അവ്വാം തന്റെ പ്രശസ്ത കൃഷിപുസ്തകമായ 'കിതാബുല്‍ ഫിലാഹ'യില്‍ മണ്ണിനെ അറിഞ്ഞ് കൃഷി ചെയ്യേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് വിശദീകരിക്കുന്നു.

അനുയോജ്യവും ഫലഭൂയിഷ്ഠവുമായ മണ്ണാണ് കൃഷിയുടെ ജീവനാഡി. മണ്ണിനെ ഫലഭൂയിഷ്ഠമാക്കി സംരക്ഷിക്കാനുള്ള കുറച്ചു വഴികള്‍

1.  ചപ്പിലയടക്കമുള്ള എല്ലാ ജൈവവസ്തുക്കളെയും മണ്ണിലേക്ക് അഴുകിച്ചേരാന്‍ അനുവദിക്കുക.
2. രാസകീടനാശിനികള്‍, കളനാശിനികള്‍, അമിതമായതോതില്‍ രാസവളങ്ങള്‍ എന്നിവ മണ്ണില്‍ കലരരുത്.
3. ചാണകം, വേപ്പിന്‍ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നിങ്ങനെയുള്ള ജൈവ വിഘടന മാധ്യമങ്ങള്‍ പരമാവധി മണ്ണുമായി കലര്‍ത്തുക. 
4. ചപ്പിലകള്‍ മുഴുവനും കത്തിക്കാതെ അഴുകാനുള്ള അവസരം നല്‍കുക. കത്തിക്കുമ്പോള്‍ മണ്ണിന്റെ ജൈവഘടന നിലനിലനിര്‍ത്തുന്ന സൂക്ഷ്മജീവികള്‍ അവ കത്തുന്നതോടെ  നശിക്കുന്നതിനാല്‍ ജൈവമൂല്യം കുറയുന്നു.
5.  പ്രകൃതിയുടെ കലപ്പ എന്നറിയപ്പെടുന്ന മണ്ണിരയുടെ ആവാസവ്യവസ്ഥ തകര്‍ക്കുന്ന രീതിയില്‍ മണ്ണിനോട് പെരുമാറാതിരിക്കുക. 
6. മണ്ണിനെ എല്ലായ്‌പ്പോഴും ഇളക്കമുള്ളതായും ഈര്‍പ്പമുള്ളതായും നിലനിര്‍ത്തുക.
7. കേടായതും രോഗബാധയേറ്റതുമായ കൃഷിയവശിഷ്ടങ്ങള്‍ പെട്ടെന്നുതന്നെ മണ്ണില്‍ നിന്ന് മാറ്റി കുഴികളില്‍ ഇട്ട് കത്തിച്ച് നശിപ്പിക്കുക.
8. ജൈവ സമ്പുഷ്ടിയുള്ള പച്ചിലകള്‍കൊണ്ട് കൃഷിയിടം എല്ലായ്‌പ്പോഴും പുതയിട്ട് സൂക്ഷിക്കാം. 
9.  ഓരോ തവണയും വിളകള്‍ മാറ്റിമാറ്റി കൃഷിചെയ്തും മണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താം.
10. കറുത്തീയം, മെര്‍ക്കുറി തുടങ്ങിയ വിഷവസ്തുക്കള്‍ മണ്ണില്‍ കലരാതെയും പ്ലാസ്റ്റിക് കൂടുകള്‍ മണ്ണിലേക്ക് വലിച്ചെറിയാതെയും ശ്രദ്ധിക്കുക.

കല്ലുമ്മക്കായക്കൃഷിയില്‍ നേട്ടംകൊയ്ത് വീട്ടമ്മമാര്‍

80,000 രൂപയാണ് സംഘത്തിന് ചെലവായത്. കൃഷിയിലൂടെ 3,20,000 രൂപയുടെ വരുമാനം ലഭിച്ചു.

ഫിഷറീസ് വകുപ്പിന്റെ മത്സ്യസമൃദ്ധി പദ്ധതി രണ്ടിന്റെ ഭാഗമായി സംസ്ഥാനത്തെ മികച്ച കല്ലുമ്മക്കായക്കൃഷി കര്‍ഷകര്‍ക്കുള്ള അവാര്‍ഡിനര്‍ഹരായി ഇടയിലക്കാട്ടെ വീട്ടമ്മമാര്‍. ഇടയിലക്കാട് ഉദയ വനിത സ്വയംസഹായസംഘം   4.5 ടണ്‍ കല്ലുമ്മക്കായ ഉത്പാദിപ്പിച്ചാണ് അഭിമാനകരമായ നേട്ടം കൈവരിച്ചത്. ഈവര്‍ഷം 516 കയര്‍തണ്ടുകളിലാണ് കൃഷിയിറക്കിയത്. 80,000 രൂപയാണ് സംഘത്തിന് ചെലവായത്. കൃഷിയിലൂടെ 3,20,000 രൂപയുടെ വരുമാനം ലഭിച്ചു.മഴയാരംഭിക്കുന്നതിനുമുമ്പ് മേയ് 2, 5, 8 തീയതികളില്‍ വിളവെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിനാല്‍ മികച്ച വില ലഭിക്കുകയുണ്ടായി.

ഇത്തവണ വിത്തിന് വിലക്കുറവുണ്ടായതും ഉത്പന്നത്തിനു മികച്ച വില ലഭിക്കുകയും ചെയ്തത് തുണയായി. മത്സ്യഫെഡ് അസി. പ്രോജക്ട് ഓഫീസര്‍മാരായ കെ.വി.രതീഷ് കുമാര്‍, സ്മിത എന്നിവരുടെയും പഞ്ചായത്ത് കോ ഓര്‍ഡിനേറ്റര്‍ വിനീഷും സംഘത്തിന് നല്‍കിയ സാങ്കേതികസഹായവും തുണയായി. 10ന് തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവത്തില്‍നിന്ന് അവാര്‍ഡ് സ്വീകരിക്കാന്‍ പത്തംഗ സംഘം തിരുവനന്തപുരത്തേക്ക് പോകാനുള്ള ഒരുക്കത്തിലാണ്.

ഇ.പൂമണിയാണ് സംഘത്തിന്റെ പ്രസിഡന്റ്. പി.വി.അനിത സെക്രട്ടറിയും കെ.വി.മിനി ട്രഷറുമാണ്. പി.പി.സുലോചന, പി.വി.വിശാലാക്ഷി, എം.കെ.കാര്‍ത്യായനി, സി.ഗീത, എം.കെ.തങ്കമണി, വി.കുഞ്ഞിമാണിക്കം, ഇ.വി.ശ്രീലത എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങള്‍. ജില്ലയില്‍ തൃക്കരിപ്പൂര്‍, വലിയപറമ്പ്, പടന്ന, ചെറുവത്തൂര്‍ പഞ്ചായത്തുകളിലാണ് കല്ലുമ്മക്കായ കൃഷിചെയ്യുന്നത്. മുളയില്‍ കയര്‍ കെട്ടിയുള്ള ക്രാഫ്റ്റ് കള്‍ച്ചര്‍ രീതിയിലാണ് കൃഷി.

ഈ വര്‍ഷം ജില്ലയില്‍ 194 സംഘങ്ങളും 808 വ്യക്തികളുമാണ് കൃഷിചെയ്തത്. ആകെ 2,75,600 കൈ കയര്‍തണ്ടുകളില്‍ കൃഷിചെയ്തു. 900 ടണ്‍ കല്ലുമ്മക്കായയാണ് മൊത്തം ഉത്പാദിപ്പിച്ചത്.

പാട്ടഭൂമിയില്‍ കുടുംബശ്രീയുടെ കപ്പക്കൊയ്ത്ത്

നാടനും മറുനാടനുമായിട്ടുള്ള വിവിധയിനം വാഴകളും 2500 മൂട് കപ്പകളും ഓരേക്കറില്‍ പടവലം,പയര്‍,പാവല്‍ എന്നിവയെല്ലാമാണ് ഇവര്‍ കൃഷി ചെയ്തിരിക്കുന്നത്‌

കറുകച്ചാല്‍: പഞ്ചായത്ത് നാലാംവാര്‍ഡിലെ ഐശ്വര്യ കുടുംബശ്രീയുടെ ഹരിതശ്രീ അംഗങ്ങള്‍ പാട്ടത്തിനെടുത്ത ഭൂമിയില്‍ കപ്പയും പച്ചക്കറികളും നട്ട് നൂറുമേനി കൊയ്തു. കുടുംബശ്രീ അംഗങ്ങളായ ബീനാ ജയന്‍, ജ്യോതി രാജേഷ്, ലിജി ഫിലിപ്പ്, കുട്ടിയമ്മ കൃഷ്ണന്‍ എന്നിവരാണ് കൃഷിക്ക് നേതൃത്വം നല്‍കിയത്. ആലപ്പള്ളിക്കുന്നേല്‍ ശ്രീവത്സം വീട്ടില്‍ പ്രകാശന്റെ മൂന്നരയേക്കറോളം വരുന്ന തരിശുഭൂമി പാട്ടത്തിനെടുത്തു. രണ്ടരയേക്കറില്‍ 2500മൂട് കപ്പയും ബാക്കിയുള്ള ഒരേക്കറില്‍ പടവലം, പയര്‍, പാവല്‍, വെണ്ട, വഴുതന, ഇഞ്ചി, മഞ്ഞള്‍ എന്നീ പച്ചക്കറികളും നട്ടു. ഒപ്പം നാടനും മറുനാടനുമായിട്ടുള്ള വിവിധയിനം വാഴകളും.

കപ്പക്കൃഷിക്കായി തിരഞ്ഞെടുത്തത് തനി നാട്ടിന്‍പുറത്തുകാരനായ ശ്രീമന്‍ കപ്പയുടെ തണ്ടുകള്‍. ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കിയത് ആലപ്പള്ളിക്കുന്നേല്‍ കുഞ്ഞുമോന്‍ എന്ന കര്‍ഷകത്തൊഴിലാളി. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ അറിഞ്ഞെത്തിയ കറുകച്ചാല്‍ ഗ്രാമപ്പഞ്ചായത്ത്, കൃഷിഭവന്‍, സി.ഡി.എസ്. അംഗങ്ങളും അകമഴിഞ്ഞ സഹായങ്ങള്‍ നല്‍കിയതോടെ കൃഷി ഉഷാറാകുകയായിരുന്നു.

പറമ്പില്‍ ഇക്കുറി പൊന്നുവിളഞ്ഞതോടെ അംഗങ്ങളെല്ലാവരും തികഞ്ഞ സന്തോഷത്തിലും ആത്മവിശ്വാസത്തിലുമാണ്. പ്രതീക്ഷിച്ചതിലുമധികം നേട്ടം കിട്ടിയതോടെ കൃഷിയുടെ ബാലപാഠങ്ങള്‍ മറ്റുള്ളവര്‍ക്കായും പങ്കുവെയ്ക്കുവാന്‍ ഒരുങ്ങുകയാണ് ഈ വീട്ടമ്മമാര്‍. വ്യാഴാഴ്ച നടത്തിയ വിളവെടുപ്പ് നാടിനും ഉത്സവമായി.

ചെന്നീരൊലിപ്പിന് ട്രൈക്കോഡര്‍മ

ട്രൈക്കോഡര്‍മ കുഴമ്പുരൂപത്തിലാക്കി ചെന്നീരൊലിപ്പുള്ള ഭാഗങ്ങളില്‍ തേച്ചുപിടിപ്പിക്കുകയാണ് ചികിത്സാരീതി

കൊമ്പന്‍ചെല്ലി, ചെമ്പന്‍ചെല്ലി എന്നിങ്ങനെ ഒട്ടേറെ കീടങ്ങള്‍ കേരം തിങ്ങും കേരളനാട്ടില്‍ തെങ്ങിനെ ബാധിക്കുന്നതായിട്ടുണ്ട്. കേര കര്‍ഷകരെ കൃഷിയില്‍ നിന്നും പിന്തിരിപ്പിക്കാനും തെങ്ങ് കൃഷി ലാഭകരമല്ലാതാക്കിമാറ്റാനും വ്യാപകമായ മണ്ഡരി പോലുള്ള രോഗബാധകളും കാരണമാകുന്നു. കാറ്റുവീഴ്ച, ഓലചീയല്‍, തഞ്ചാവൂര്‍വാട്ടം, മച്ചിങ്ങപൊഴിച്ചില്‍, കൂമ്പുചീയല്‍, മീലിമൂട്ട, ഗല്‍ക്കപ്രാണികള്‍, വേരുതീനിപ്പുഴു, തെങ്ങോലപ്പുഴു, പൂങ്കുലച്ചാഴി, ചെന്നീരൊലിപ്പ് എന്നിങ്ങനെയുള്ള രോഗ, കീടങ്ങളും കേരകൃഷിയെ പ്രതികൂലമായി ബാധിക്കുന്നു.

തെങ്ങിനെ ബാധിക്കുന്ന പ്രധാനരോഗങ്ങളിലൊന്നാണ് ചെന്നീരൊലിപ്പ്. തെലാവിയോപ്‌സിസ് പാരഡോക്‌സ് എന്നയിനത്തില്‍പ്പെട്ട കുമിളാണ് ചെന്നീരൊലിപ്പിന്റെ രോഗകാരി. തെലാവിയോപ്‌സിസ് ഡിസീസ് എന്നും ഇതിന് പേരുണ്ട്. തെങ്ങിന്‍ തടിയില്‍ അതിന്റെ മുരടുഭാഗത്ത് കാണപ്പെടുന്ന കടും ചുവപ്പുനിറത്തിലുള്ള വിള്ളലുകളും കുത്തുകളുമാണ് ഇതിന്റെ പ്രാരംഭലക്ഷണം. കുറച്ചുദിവസം കഴിഞ്ഞാല്‍ അതിലൂടെ ചുവപ്പും തവിട്ടും കലര്‍ന്ന ഒരുതരം നീര് ഒലിച്ചിറങ്ങാന്‍ തുടങ്ങും. ഇങ്ങനെ തുടര്‍ന്നാല്‍ ആ ഭാഗത്തെ തൊലി അടര്‍ത്തിനോക്കിയാല്‍ അവിടം ചീഞ്ഞളിഞ്ഞിരിക്കും. കാലക്രമേണ ഈ അഴുകല്‍ തെങ്ങിന്റെ മുകള്‍ ഭാഗത്തേക്കും ഉള്ളിലേക്കും ബാധിക്കുന്നു. ചെറിയ പാടുകളും വിള്ളലുകളും പിന്നീട് വലുതായി രോഗം കടുക്കുന്നതോടെ ഓലകള്‍ മഞ്ഞനിറമാവുകയും തെങ്ങിന് പോഷകങ്ങള്‍ വലിച്ചെടുക്കാനുള്ള കഴിവ് കുറഞ്ഞ് മണ്ട ശോഷിച്ച് കായകള്‍ ചെറുതായി കായ്ഫലം തീരെക്കുറയുന്നു.

മാനുഷികമായോ പ്രാകൃതികമായോ തെങ്ങിനുണ്ടാകുന്ന ക്ഷതങ്ങള്‍, വിള്ളലുകള്‍, ഇപ്പോഴത്തെ കനത്തമഴയും തുടര്‍ന്നുള്ള കൊടുംചൂടും കാരണം തെങ്ങിന്റെ തോലിലുണ്ടാകുന്ന വിള്ളലുകള്‍ തെങ്ങിന്‍ തടത്തില്‍ തീയിടുന്നതുമൂലം ഉണ്ടാകുന്ന പൊള്ളലുകള്‍  എന്നിവയിലൂടെയാണ് കുമിളുകള്‍ ബാധിക്കുന്നത്.

ട്രൈക്കോഡര്‍മ

നല്ലവനായ കുമിള്‍ എന്നപേരില്‍ പ്രസിദ്ധമായ ട്രൈക്കോഡര്‍മ എന്ന മിത്ര കുമിള്‍ ഉപയോഗിച്ച് നമുക്ക് ചെന്നീരൊലിപ്പിനെ ഫലപ്രദമായി തടയാം.  മുള്ളുകൊണ്ട് മുള്ളിനെയെടുക്കുകയെന്നരീതിയാണിത്. ചെന്നീരൊലിപ്പിന് കാരണക്കാരനായ തെലാവിയോപ്‌സിസ് പാരഡോക്‌സ് എന്ന കുമിളിനെ നശിപ്പിക്കുന്ന വിഷങ്ങള്‍ ഉത്പാദിപ്പിച്ച് ഇല്ലാതാക്കുകയാണ് ട്രൈക്കോഡര്‍മ ചെയ്യുക. ട്രൈക്കോഡര്‍മിന്‍, വിസിറിന്‍, ഗഌയാടോക്‌സിന്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകളും വിഷങ്ങളുമാണ് ട്രൈക്കോഡര്‍മ ഉത്പാദിപ്പിക്കുക. ഇതില്‍ ആന്റിബയോട്ടിക്കുകള്‍ ബാക്ടീരിയകളെയും വിഷവസ്തുക്കള്‍ കുമിളിനെയും തുരത്തുന്നു. കൂടാതെ തെങ്ങിന്റെ വളച്ച ത്വരിതപ്പെടുത്താനും മിത്രകുമിളിന് ശേഷിയുണ്ട്.

ട്രൈക്കോഡര്‍മ ശത്രുകുമിളിനുമീതെ പടര്‍ന്നു വളര്‍ന്ന് അവയെ തിന്നുതിര്‍ക്കുന്നു. മാത്രമല്ല ട്രൈക്കോഡര്‍മ ഉത്പാദിപ്പിക്കുന്ന ചില എന്‍സൈമുകള്‍ കുമിളുകളെ ലയിപ്പിച്ച് നശിപ്പിക്കുന്നു. ട്രൈക്കോഡര്‍മ കുഴമ്പുരൂപത്തിലാക്കി ചെന്നീരൊലിപ്പുള്ള ഭാഗങ്ങളില്‍ തേച്ചുപിടിപ്പിക്കുകയാണ് ചികിത്സാരീതി.

മിത്ര കുമിള്‍ എന്നതിലുപരി ഒരു മികച്ച ജീവാണു വളംകൂടിയാണ് ട്രൈക്കോഡര്‍മ. പച്ചക്കറിയിനങ്ങളുടെ വേരു ചീയല്‍, അഴുകല്‍ തുടങ്ങിയവ തടയാനും ട്രൈക്കോഡര്‍മചേര്‍ത്ത ജൈവവളങ്ങള്‍ ഉപയോഗിക്കാം.  ചാണകപ്പൊടിയും വേപ്പിന്‍പിണ്ണാക്കും രണ്ടുകിലോ ട്രൈക്കോഡര്‍മയും ചേര്‍ത്ത് സമ്പുഷ്ടമാക്കിയാണ് തെങ്ങിന്‍ചുവട്ടില്‍ വളമായിചേര്‍ത്തുകൊടുക്കേണ്ടത്. 90 കിലോ ചാണകപ്പൊടി, 10 കിലോ വേപ്പിന്‍ പിണ്ണാക്ക്, രണ്ടുകിലോ ട്രൈക്കോഡര്‍മ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ത്തതിന് ശേഷം കുറച്ച് ശുദ്ധവെള്ളം കുടഞ്ഞ് ചേര്‍ത്തിളക്കിയതിന് ശേഷം ഒരടി ഉയരമുള്ള കൂനകൂട്ടി  നനച്ചചാക്കുകൊണ്ട് മൂടിയിടുക.  ഒരാഴ്ച കഴിഞ്ഞാല്‍ ചാക്കു തുറന്നുനോക്കിയാല്‍ പച്ചനിറത്തില്‍ ട്രൈക്കോഡര്‍മ വര്‍ന്നതായിക്കാണാം. ഇവനേരിട്ട് തെങ്ങിന്‍ ചുവട്ടില്‍ വളമായും പച്ചക്കറികള്‍ക്ക് അടിവളമായും ഉപയോഗിക്കാം.

ഉപയോഗിക്കുമ്പോള്‍ ശ്രദ്ധവേണം

രാസ കുമിള്‍കീടനാശിനികള്‍ കളനാശിനികള്‍ എന്നിവയോടൊപ്പമോ അവചേര്‍ത്ത് കൃഷിചെയ്യുന്ന കൃഷിയിടങ്ങളിലോ ട്രൈക്കോഡര്‍മ ഉപയോഗിച്ചാല്‍ അതിന്റെ ഫലം ലഭിക്കില്ല. ചാരവുമായി കലര്‍ത്തിയാലും മിത്രകുമിള്‍ നശിച്ചുപോകും. വെള്ളം കൊണ്ട് നനയ്ക്കുമ്പോള്‍ കുഴമ്പുരൂപത്തിലാവരുത്. വായുസഞ്ചാരം ഉള്ളിലെത്തുന്ന രീതിയിലായിരിക്കണം മിശ്രിതം. എന്നാലേ ട്രൈക്കോഡര്‍മ സംപുഷ്ടമാവൂ.

തെങ്ങുകള്‍ക്ക് ആയുധം കൊണ്ടോ അല്ലാതെയോ ഒരുവിധത്തിലും ക്ഷതം ഏല്‍ക്കാതിരിക്കുകയെന്നതാണ് ചെന്നീരൊലിപ്പു തടയാന്‍ ഫലപ്രദമായ മാര്‍ഗം. തെങ്ങിന്‍ തടത്തില്‍ ഡോളമൈറ്റെ്ാ കുമ്മായമോ വിതറുക. വേനല്‍ക്കാലത്ത് നനയ്ക്കുക. മഴക്കാലത്ത് നീര്‍വാര്‍ച്ച ഉറപ്പുവരുത്തുക എന്നിവയും ചെന്നീരൊലിപ്പ് തടയാന്‍ ചെയ്യാം.

pramodpurath@gmail.com

കൂര്‍ക്ക കൃഷി ചെയ്യാന്‍ തുടങ്ങാം

കൂര്‍ക്കകൃഷിയുടെ നിത്യശല്യമായ നിമവിരബാധയെ പ്രതിരോധിക്കുന്ന ഇനങ്ങളാണ് ശ്രീധരയും നിധിയും

സ്വാദിഷ്ടമായ കൂര്‍ക്ക വളര്‍ത്താന്‍ അനുയോജ്യമായ കാലമാണിനി. ജൂലായ്-ഓഗസ്റ്റ് ആണ് കൂര്‍ക്കയുടെ കൃഷികാലം. പാലക്കാട് ജില്ലയിലെ മലമ്പുഴ, അകത്തേത്തറ, മുണ്ടൂര്‍ എന്നീ പ്രദേശങ്ങളിലെ നെല്ലുകഴിഞ്ഞുള്ള പാടങ്ങളാണ് കൂര്‍ക്കക്കൃഷിക്ക് പേരുകേട്ടത്. 
മണല്‍ കലര്‍ന്ന ഇര്‍പ്പമാര്‍ന്ന മണ്ണുള്ള എവിടെയും കൂര്‍ക്കവളര്‍ത്താം. കൂര്‍ക്ക ഞാറ്റടി മുന്‍കൂട്ടിയൊരുക്കണം. നടാനുള്ള കൂര്‍ക്കത്തലപ്പുകള്‍ ഇവിടെവേണം വളര്‍ത്താന്‍. നട്ട് മൂന്നാഴ്ച വളര്‍ച്ചയെത്തുമ്പോള്‍ 101-5 സെ. മീറ്റര്‍ നീളത്തില്‍ മുറിച്ച കഷണങ്ങള്‍ 30x15 സെ.മീ. വലുപ്പത്തില്‍ ഉയര്‍ത്തിക്കോരിയ തടങ്ങളില്‍ 30 സെ.മീ. അകലത്തില്‍ നടാം.

അടിവളമായി തടങ്ങള്‍ ജൈവവളങ്ങള്‍ ചേര്‍ത്ത് വളക്കൂറുള്ളതാക്കിയിരിക്കണം. നട്ട് 30-45 ദിവസമാകുമ്പോള്‍ നേരിയതോതില്‍ കളനീക്കി മണ്ണടുപ്പിച്ചുകൊടുക്കുക. വള്ളിയുടെ ചുവട്ടില്‍ മണ്ണുകൂട്ടുന്നത് കൂടുതല്‍ കിഴങ്ങുകള്‍ പൊട്ടാനിടയാക്കും.  ഓഗസ്റ്റ്-സെപ്റ്റംബര്‍ ആകുമ്പോഴേക്കും  വയലറ്റു പൂക്കള്‍ വിടരും. ഡിസംബറാകുമ്പോഴേക്കും വിളവെടുപ്പിനു തയ്യാര്‍. ചെടി ഉണങ്ങുന്നതാണ് വിളവെടുപ്പുസമയത്തിന്റെ സൂചന. കാര്യമായ കീടരോഗബാധകളില്ലാത്തത് അനുഗ്രഹമാണ്.

ശ്രീധര, നിധി, സുഫല എന്നിവ മികച്ച ഇനങ്ങളാണ്. ശ്രീധരയും നിധിയും മികച്ച വിളവുതരുമെന്നു മാത്രമല്ല കൂര്‍ക്കക്കൃഷിയുടെ നിത്യശല്യമായ നിമവിരബാധയെ പ്രതിരോധിക്കും. പോഷകസമൃദ്ധമാണ് കൂര്‍ക്ക. കാര്‍ബോഹൈഡ്രേറ്റ്, മാംസ്യം, കൊഴുപ്പ്, അന്നജം എന്നിവയ്ക്കു പുറമേ ജീവകം സി, കാത്സ്യം, ഇരുമ്പുസത്ത് എന്നിവയും അടങ്ങിയിരിക്കുന്നു.

സ്വാദിഷ്ടമായ കൂര്‍ക്കത്തോരനും മെഴുക്കുപുരട്ടിയും പ്രസിദ്ധമാണ്. പുതുതായി, കൂര്‍ക്ക അച്ചാറിന് വിപണനസാധ്യത വര്‍ധിച്ചിരിക്കുന്നു. കേരളത്തിലെ സവിശേഷമായ മണ്ണിലും കാലാവസ്ഥയിലും വളരുന്ന കൂര്‍ക്കയ്ക്ക് മറുനാട്ടിലും നല്ല ഡിമാന്റാണ്. മുംബൈ, ഡല്‍ഹി തുടങ്ങിയ മെട്രോ നഗരങ്ങളില്‍ മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങളിലേക്കു കയറ്റുമതിസാധ്യതയും ഏറെ.

എലിപ്പനി കന്നുകാലികളിലും

എലി, തുരപ്പന്‍ എന്നിവയുടെ വിസര്‍ജ്യത്തില്‍ കാണുന്ന സ്‌പൈറോയിറ്റ് ബാക്ടീരിയയാണ് രോഗം പരത്തുന്നത്‌

മനുഷ്യരില്‍ മാത്രമല്ല എലിപ്പനി മൃഗങ്ങളിലും കണ്ടുവരുന്നു. ബാക്ടീരിയ പരത്തുന്ന രോഗമാണിത്. കരള്‍, വൃക്ക, മറ്റു ആന്തരിക അവയവങ്ങളെയൊക്കെയാണ് ബാധിക്കുന്നത്. മൃഗങ്ങളില്‍ കന്നുകാലികള്‍, ആട്, പന്നി, നായ, കുതിര എന്നിവയെയാണ് പ്രധാനമായും ഇതു ബാധിക്കുന്നത്. ലോകത്തില്‍ എല്ലാ ഭാഗങ്ങളിലും ഈ അസുഖം കണ്ടുവരുന്നു.

പകരുന്നവിധം: രോഗം ബാധിച്ച മൃഗങ്ങളുടെ മൂത്രംവഴിയാണ് പകരുന്നത്. ഇതിലെ അണുക്കള്‍  വെള്ളം, മണ്ണ് എന്നിവയില്‍ ആഴ്ചകള്‍മുതല്‍ മാസങ്ങള്‍വരെ ജീവിക്കും. ശരീരത്തിലുള്ള മുറിവുകള്‍വഴി അണുക്കളടങ്ങിയ വെള്ളമോ മണ്ണോ സ്പര്‍ശിക്കാന്‍ ഇടവന്നാല്‍ അണുക്കള്‍ ശരീരത്തില്‍ കടക്കും. കൂടാതെ കണ്ണ്, മൂക്ക്, വായ, ശ്വസനം ഇവയില്‍ക്കൂടിയും രോഗം വരും.

അണുക്കളടങ്ങിയ വെള്ളം കുടിക്കുന്നതുവഴിയും രോഗം വരാം. മഴക്കാലത്ത് പ്രത്യേകിച്ച് അണുക്കള്‍ അടങ്ങിയ വെള്ളത്തില്‍ക്കൂടി നടന്നാലോ കുളിച്ചാലോ ശരീരത്തില്‍ മുറിവില്ലെങ്കിലും മറ്റു ശരീരഭാഗങ്ങളില്‍ക്കൂടി രോഗംവരാം. എലി, തുരപ്പന്‍ എന്നിവയുടെ വിസര്‍ജ്യത്തില്‍ കാണുന്ന സ്‌പൈറോയിറ്റ് ബാക്ടീരിയയാണ് രോഗംപരത്തുന്നത്. പശുക്കളില്‍ ശക്തിയായ പനി, ഗര്‍ഭം അലസല്‍ എന്നിവയാണ് ലക്ഷണങ്ങള്‍. നായകളില്‍ പനി കൂടാതെ ഛര്‍ദി, വയറുവേദന, ക്ഷീണം, വയറിളക്കം, ഭക്ഷണം കഴിക്കാതിരിക്കല്‍, ശരീരവേദന, കണ്ണുകള്‍ മഞ്ഞനിറത്തിലായിരിക്കുക എന്നിവയാണ് ലക്ഷണങ്ങള്‍. അണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ രണ്ടുമുതല്‍ 25 ദിവസത്തിനകം രോഗലക്ഷണം കാണിക്കും.

പ്രതിരോധം: അണുക്കള്‍ കലരാന്‍ ഇടയുള്ള മലിനജലം, മണ്ണ് എന്നിവയില്‍നിന്ന് ഒഴിവാകുക, രോഗവാഹകരായ എലികളെ നശിപ്പിക്കുക. രോഗമുണ്ടെന്ന് സംശയിക്കുന്ന മൃഗങ്ങളുടെ മൂത്രം, രക്തം, ആന്തരിക അവയവങ്ങള്‍ എന്നിവ കൈകാര്യംചെയ്യുമ്പോള്‍ കൈയുറകള്‍ ധരിക്കുക, കൈ നന്നായി അണുനാശിനി ഉപയോഗിച്ച് കഴുകുകയും വേണം. നായ, പശുക്കള്‍, പന്നി എന്നിവയില്‍ പ്രതിരോധ കുത്തിവെപ്പ് നടത്തുക.

മനുഷ്യരിലും ഈ രോഗം പകരുന്നത് അണുക്കള്‍ കലര്‍ന്ന വെള്ളം, മണ്ണ് എന്നിവയില്‍ക്കൂടിതന്നെയാണ്. കരള്‍, വൃക്കകള്‍ എന്നിവയെ ബാധിക്കുന്നത് കാരണം ഈ രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തണം.

തകരയുടെ ഔഷധ ഗുണങ്ങള്‍

ശ്വാസകോശ രോഗങ്ങള്‍ക്കും വയറുവേദനയ്ക്കും മലബന്ധത്തിനും ഉത്തമ ഔഷധമായ തകരയുടെ പ്രത്യേകതകളെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത

ഇന്ത്യയില്‍ എല്ലാ ഭാഗത്തും, പ്രധാനമായും കേരളത്തില്‍ സര്‍വസാധാരണമായി  കാണുന്ന ഒരു സസ്യമാണ് തകര. ഇതിന് വട്ടത്തകര എന്നും പേരുണ്ട്. നമ്മുടെ നാട്ടില്‍ പറമ്പിലും പാതയോരത്തും മഴക്കാലത്ത് മുളച്ചുപൊന്തുന്ന ഇതിന്റെ ഔഷധഗുണം പഴമക്കാര്‍ക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ ഇത് മഴക്കാലത്ത് വ്യാപകമായി ഉപ്പേരിയായും കറിയായും ഉപയോഗിച്ചു. നമ്മടെ നാടന്‍ പാട്ടിലും കഥകളിലും തകരയെന്ന തവരയെക്കുറിച്ച് തവരപ്പാട്ട്, തവര പുരാണം എന്നിങ്ങനെ പരാമര്‍ശിക്കുന്നുണ്ട്.

ഇംഗ്ളീഷില്‍ റിങ് വോം പ്ലാന്റ് , സിക്കിള്‍ സെന്ന, ടോവര എന്നെല്ലാം പറയപ്പെടുന്നു. തമിഴര്‍ക്ക് തഗരൈ, ഊശിത്തഗരൈ എന്നിങ്ങനെയും സംസ്‌കൃതത്തില്‍ ചക്രമര്‍ദ, പ്രപൂന്നടം, ദദ്രൂഘ്നം, എന്നിങ്ങനെ ഒരു ഡസനോളം പേരുകളുമുണ്ട്. മറാത്തിയില്‍ തഗരിസൈ, ബംഗാളിയില്‍ ചാവുകെ എന്നിങ്ങനെയെല്ലാം പേരുള്ള തകര, സിസാല്‍ പിനിയേസിയേ കുടുംബത്തിലെ അംഗമാണ്‌. ശാസ്ത്രീയനാമം  കാസിയ ടോറ ലിന്‍, കാസിയ ബോറേന്‍സിസ് മിക്വ ്, കാസിയ ന്യുമിലിസ് കൊളാഡ് എന്നിങ്ങനെയാണ്. ഇതില്‍ നമ്മുടെ നാട്ടില്‍ വ്യാപകമായി കാണപ്പെടുന്നയിനം കാസിയ ടോറ ലിന്‍ ആണ്.

മഴക്കാലമാണ് ഇതിന്റെ ഹരിതകാലം. നന്നായി മഴ ലഭിക്കുന്ന ലോകത്തിന്റെ എല്ലാഭാഗത്തും ഇത് നന്നായി വളര്‍ന്നുവരുന്നു. മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും കണ്ടുവരുന്ന തകര മഴക്കാലത്തിനു ശേഷം ഉണങ്ങി നശിക്കുമെങ്കിലും അത് നിലത്ത് ഉപേക്ഷിക്കുന്ന വിത്തുകള്‍ പുതുമഴയോടെ മുളയ്ക്കും. ഏകദേശം ഒരു മീറ്ററോളം ഉയരംവെക്കുന്ന ചെടിയില്‍ നിറയെ പച്ചയും ഇളം പച്ചയും കലര്‍ന്ന ഇലകളുണ്ടാകും. ഇലകള്‍ വിന്യസിച്ചിരിക്കുന്നത് ഏകാന്തര ക്രമത്തിലാണ്. ആദ്യം മുളയ്ക്കുന്ന ഇലകള്‍ താരതമ്യേന ചെറുതായിരിക്കും. കൈയിലിട്ടുരച്ചു നോക്കിയാല്‍ രൂക്ഷഗന്ധമാണുണ്ടാവുക.

നല്ല മഞ്ഞനിറത്തിലുള്ള പൂവുകളാണ് തകരയ്ക്ക് ഉണ്ടാവുക. മങ്ങിയ നിറത്തിലുള്ളതും കണ്ടുവരുന്നു. കായകള്‍ നേര്‍ത്തുമെലിഞ്ഞ് 10-12 സെന്റീമീറ്റര്‍ നീളമുണ്ടാകും. പോഡിനുള്ളില്‍ 20-25 വിത്തുകള്‍ കാണും. വിത്തുകള്‍ക്ക് തവിട്ടുകലര്‍ന്ന കറുപ്പു നിറമായിരിക്കും. ജൂണ്‍, ജൂലായ് മാസങ്ങളില്‍ മുളച്ചുപൊന്തുന്ന ഇവ നവംബര്‍ മാസത്തോടെ വിത്തായി ജനുവരി-ഫിബ്രവരിയാകുമ്പോഴേക്കും നശിച്ചുപോവും.

ഔഷധഗുണം

ഒട്ടേറെ രാജ്യങ്ങളില്‍ ലോകവ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു ചെടിയാണ് തകര. ചൈനയിലും ആഫ്രിക്കന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ത്വക് രോഗത്തിനുള്ള മരുന്നായും മലബന്ധം നീക്കാനുള്ള ഔഷധമായും ഇത് വ്യാപകമായി പുരാതനകാലം മുതലേ ഉപയോഗിച്ചുവരുന്നു. വിരകള്‍ക്കുള്ള മരുന്നുകളില്‍ അലോപ്പതിയിലും ഇതിന്റെ വിത്തിന്റെ സാന്നിധ്യമുണ്ട്. ആന്റി ഓക്സിഡന്റ് ആയി ഇത് അലോപ്പതിയില്‍ ഉപയോഗിക്കുന്നുണ്ട്.

ഇതിന്റെ വേര് നല്ല ആന്റിസെപ്റ്റിക് ഗുണമുള്ളതാണ്. അലോ ഇമോള്‍ഡിന്‍, ക്രൈസോഫനോള്‍, കാഥര്‍ടെയ്ന്‍, കാത്സ്യം, ഇരുമ്പ്, ഫോസ് ഫറസ് , ബീറ്റാ സിറ്റോസ്റ്റിറോള്‍, ഇമോഡിന്‍, റുബ്രോഫുസാരിന്‍,  സ്റ്റിഗ്മാസ്റ്റിറോള്‍, ടാര്‍ടാറിക് ആസിഡ് എന്നിങ്ങനെ തുടങ്ങി ഒട്ടേറെ രാസ സംയുക്തങ്ങളാല്‍ അനുഗൃഹീതമാണ് നമ്മുടെ തകര.

ആയുര്‍വേദത്തില്‍ ചര്‍മരോഗം, പിത്തം, കഫം, വാതം, വിഷം, കൃമി, തലയ്ക്കുണ്ടാകുന്ന അസുഖങ്ങള്‍, രക്തദോഷം എന്നിവയ്ക്ക് തകര  സമൂലം ഉപയോഗിക്കുന്നു. പാമാകുഷ്ഠം, സിദ്ധമകുഷ്ഠം, പുഴുക്കടി, എന്നിവ ശമിപ്പിക്കാന്‍ ഇതിന്റെ വിത്ത് അരച്ച് ലേപനം ചെയ്യാറുണ്ട്. ദുര്‍ഗന്ധം വമിക്കുന്ന വൃണങ്ങള്‍ ശമിപ്പിക്കാന്‍ തകരയില ആവണക്കെണ്ണയില്‍ അരച്ച് പുരട്ടാറുണ്ട്.

ശ്വാസകോശരോഗങ്ങള്‍ക്ക് തകരയിലയുടെ നീര് തേനില്‍ ചേര്‍ത്ത് കഴിക്കുന്നത് ഫലപ്രദമാണ്. വയറുവേദനയ്ക്ക് തകരയില ഉണക്കിപ്പൊടിച്ചു കഴിക്കുന്നതും. മലബന്ധത്തിന് തകരയിലക്കഷായം കഴിക്കുന്നതും രോഗശമനമുണ്ടാക്കും. പാമ്പുകടിയേറ്റാല്‍ വിഷം ശമിപ്പിക്കാന്‍ തകരയുടെ വേര് അരച്ചു പുരട്ടാറുണ്ട്. ശ്വാസംമുട്ടിനും ചുമയ്ക്കും നല്ല മരുന്നാണ.് ഇതിന്റെ ഇലയുടെ നീര്. നിംബാദിചൂര്‍ണം, കാസിസാദി ഘൃതം, മഹാവിഷഗര്‍ഭതൈലം എന്നിങ്ങനെ ഒട്ടേറെ ആയുര്‍വേദമരുന്നുകളില്‍ തകര സമൂലം ഉപയോഗിക്കുന്നു.

കരളിനെയും, കണ്ണിനെയും ത്വക്കിനെയും  സംരക്ഷിക്കാനും തലവേദനയെയും രക്താദിമര്‍ദത്തെയും മലബന്ധത്തെയും വിട്ടുമാറാത്ത ചൊറിയെയും അകറ്റാനും ഉപയോഗിക്കുന്ന, അങ്ങനെ നമ്മുടെ ശരീരത്തിനാവശ്യമായ പല ഔഷധങ്ങളും പ്രധാനം ചെയ്യുന്ന തകരയെ ഈ മഴമാസങ്ങളില്‍ നാം മറക്കരുത് . ഉപ്പേരിയായും കറിയായും തകരവടയായും നമുക്ക് ഈ ഔഷധത്തെ അകത്താക്കാം. 

വേര് , വിത്ത്, ഇല എന്നിവയുടെ മരുന്നായുള്ള ഉപയോഗം ആയുര്‍വേദ വിധിയനുസരിച്ചാവണം അല്ലെങ്കില്‍ അധികമായാല്‍ അമൃതും വിഷമാകുന്നതുപോലെ വിപരീതമായേക്കും.

pramodpurath@gmail.com

കടപ്പാട്-മാതൃഭൂമി.കോം

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate