অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃഷിയും പുത്തന്‍വിവരങ്ങളും

ബോണ്‍സായ് വിസ്മയം തീർക്കും അഡീനിയം ഒബീസം

ഡോഗ്ബേൻ തറവാട്ടിലെ അപ്പോസൈനേഷ്യ കുടുംബത്തിൽപ്പെട്ട ഒരംഗമാണ് അഡീനിയം. ചെടിയുടെ പ്രത്യേകതകൊണ്ടും പുഷ്പങ്ങളുടെ ഭംഗികൊണ്ടും ഇവ ഉദ്യാനപ്രേമികളുടെ ഇഷ്ടതാരമാകുന്നു. ആഫ്രിക്കൻ രാജ്യങ്ങളിലും, അറേബ്യ, തായ്ലൻഡ്, തായ്വാൻ എന്നിവിടങ്ങളിലും ഇവ സുലഭമായി വളരുന്നു. ഡസേർട്ട് റോസ്, ഇംപാലലില്ലി, കുടുമോക്ക് അസാലി, സബിസ്റ്റർ എന്നീ വിവിധ പേരുകളിൽ ഈ ചെടി അറിയപ്പെടുന്നു. സാധാരണഗതിയിൽ പ ത്തു മുതൽ പതിനഞ്ച് അടിവരെ വളരുന്ന ഈ ചെടി മനോഹരമായി വെട്ടിയൊരുക്കി ചുരുങ്ങിയകാലം കൊണ്ട് ഇവയെ ബോണ്‍ സായി ആക്കി മാറ്റിയെടുക്കാവുന്നതാണ്. തടിച്ചതണ്ടും പ്രത്യേകിച്ച് അടിഭാഗത്ത് മാംസളമായകൊന്പുകളും വിവിധ നിറത്തിലുള്ള പൂക്കളും ഇവയുടെ പ്ര ത്യേകതകളാണ്. ഇൻഡോർ ചെ ടികളായി കുറച്ചു ദിവസം ഇവയെ വെക്കാവുന്നതാണ്. ഇലകൾ അണ്ഡാകൃതിയിൽ വളരുന്നു. രണ്ടു മുതൽ ഏഴിഞ്ചുവരെ ഇലകൾക്ക് നീളം കാണും. അഡീനിയം കുടുംബത്തിൽ ഏകദേശം പന്ത്രണ്ട് അംഗങ്ങളുണ്ടെങ്കിലും പ്രധാനപ്പെട്ടവ അഞ്ചെണ്ണമാണ്. അവയുടെ പേരുകൾ താഴെ ചേർക്കുന്നു.

  1. അഡീനിയം അറബിക്കം
  2. അഡീനിയം ബോമിയാനം
  3. അഡീനിയം മൾട്ടിഫോറം
  4. അഡീനിയം ഒബിസം
  5. അഡീനിയം ഓലിഫോലിയം

ഇവയ്ക്കു പുറമെ നിരവധി ഹൈബ്രിഡുകളും വിവിധതരത്തിൽ ഗ്രാഫ്റ്റു ചെയ്ത ചെടികളും ഇന്നു വിപണിയിൽ ലഭ്യമാണ്.

എങ്ങനെ വളർത്താം

പോട്ടിംഗ് മിക്സ്ചർ

വേരുകൾക്ക് എളുപ്പത്തിൽ ആ ഴ്ന്നിറങ്ങാനും, വായൂസഞ്ചാരം ലഭിക്കാനും സാധ്യമായതായിരിക്കണം ചട്ടികളിൽ നിറയ്ക്കാനുള്ള മിശ്രിതം. ഈ ലേഖകൻ ഉപയോഗിക്കുന്നതും ഫലം കണ്ടതുമായ പോട്ടിംഗ്മിശ്രിതത്തിന്‍റെ ചേരുവകൾ താഴെ ചേർക്കുന്നു.

ചുവന്ന മണ്ണ്- രണ്ടുഭാഗം
കോക്കോപീറ്റ്- ഒരു ഭാഗം

ആറ്റു മണൽ (തരിയുള്ളത്)- ഒരു ഭാഗം

ഇതിന്‍റെ കൂടെ 12 ഇഞ്ച് ചട്ടിക്ക് 10 ഗ്രാം ഡോളോമൈറ്റ് അല്ലെങ്കിൽ കുമ്മായം കൂടി ചേർക്കാവുന്നതാണ്.

ചട്ടികൾ

ചട്ടികളുടെ വ്യാസം ചെടിയുടെ തടിച്ച ഭാഗത്തിന്‍റെ ഇരട്ടിയായിരിക്കണം. വെള്ളം എളുപ്പത്തിൽ വാർന്നുപോകാൻ ചട്ടിയുടെ അടിഭാഗത്ത് രണ്ടോ മൂന്നോ ദ്വാരങ്ങൾ അത്യാവശ്യമാണ്. കള്ളിച്ചെടികളുടെ വർഗത്തിൽ പ്പെട്ടതായതുകൊണ്ട് വെള്ളം കെട്ടി നിന്നാൽ ചെടി എളുപ്പത്തിൽ ചീഞ്ഞുപോകും.

വെള്ളവും വെളിച്ചവും

നല്ല സൂര്യപ്രകാശവും കുറച്ചുവെള്ളവും മതി ഇവ നന്നായി വളരാൻ. സൂര്യപ്രകാശം നേരിട്ട് തണ്ടിൽ അടിച്ചാൽ അവിടെ സൂര്യതാപം ഏൽക്കാനും നിറം മാറാനും ഇടയുള്ളതുകൊണ്ട് ചെറിയ തോ തിൽ ഷേഡ് കൊടുക്കുന്നത് നല്ലതാണ്. ഒരു പ്രാവശ്യം വെള്ളമൊഴിച്ചതിനു ശേഷം പോട്ടിംഗ് മിക്സച്ചർ ഉണങ്ങിയതിനുശേഷം മാത്രമേ അടുത്ത ജലപ്രയോഗം പാടുള്ളൂ.

വളപ്രയോഗം

ഉണക്കിപ്പൊടിച്ച ചാണകപ്പൊടി, മണ്ണിര കന്പോസ്റ്റ്, അരിച്ചെടുത്ത എല്ലുപൊടി, കോഴിക്കാഷ്ഠം എന്നിവ അഡീനിയത്തിന് പറ്റിയ വളങ്ങളാണ്. രണ്ടോ മൂന്നോ ആഴ്ചകൂടുന്പോൾ ഇവയിൽ ഏതെങ്കിലുമൊന്ന് ചട്ടിയിലെ മണ്ണിൽ കലർത്തി ഇളക്കി വെള്ളമൊഴിച്ചുകൊടുക്കണം.

പാക്യജനകം(നൈട്രജൻ) കുറവുള്ള വളങ്ങളാണ് ഈ ചെടികൾക്ക് പഥ്യം. വളർച്ചയുടെ ആദ്യഘട്ടത്തിൽ എൻപികെ (10-15-15) കൂട്ടുവളം അഞ്ചുഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് സ്പ്രേ ചെയ്തുകൊടുക്കണം. പുഷ്പിയ്ക്കാൻ തുടങ്ങിയാൽ 19:19:19 മിശ്രിതം അഞ്ചുഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് മൂന്നാഴ്ചയിലൊരിക്കൽ മിസ്റ്റ് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. പച്ചചാണകം ഒരു കിലോ പതിനഞ്ച് ലിറ്റർ വെള്ളത്തിൽ നല്ലവണ്ണം ലയിപ്പിച്ച് പതിനഞ്ച് ദിവസത്തോളം സൂക്ഷിച്ച് ഒരു ലിറ്റർ പതിനഞ്ചു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിൽ കലക്കി ചെടിയുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കാം.

ശിഖരം കോതൽ

ഓരോ കൊല്ലവും മഞ്ഞുകാലത്തിനു മുന്പായി നീണ്ടുമെലിഞ്ഞു വരുന്ന ശിഖരങ്ങൾ മൂർച്ചയുള്ള ബ്ലേഡുകൊണ്ടോ കത്തികൊണ്ടോ മുറിച്ചുമാറ്റി മുറിപ്പാടിൽ ഫംഗസുകളെ നേരിടാൻ ഇൻഡോഫിൽ പേസ്റ്റ് പുരട്ടിക്കൊടുക്കാം. പ്രൂണിംഗ് നടത്തുന്നത് പുതിയ ശാഖകൾ വളരാനും കൂടുതൽ പുഷ്പങ്ങൾ ഉണ്ടാകാനും സഹായിക്കും.

ചട്ടി മാറ്റിവയ്ക്കൽ

ഒന്നോ രണ്ടോ കൊല്ലത്തിൽ ഒരിക്കൽ അല്ലെങ്കിൽ ചട്ടികളിൽ വേരു നിറഞ്ഞ് കഴിയുന്പോൾ ചെടി മാറ്റി നടണം. ചെടികൾ ചട്ടിയിൽ നിന്ന് പറിച്ച് നല്ലവണ്ണം കഴുകി ആവശ്യമില്ലാത്ത വേരുകൾ മുറിച്ച് മാറ്റണം. ചെടി ഏതെങ്കിലും ആന്‍റി ഫംഗൽ ലായനിയിൽ മുക്കി പത്ത് ദിവസത്തോളം വെയിലത്തുവയ്ക്കണം. ചട്ടിയും നല്ലവണ്ണം കഴുകി വൃത്തിയാക്കണം. രണ്ടാമത് നടുന്പോൾ തടിച്ച ഭാഗം ചട്ടിയിലെ മണ്ണിന്‍റെ നിരപ്പിൽ നിന്ന് ഒന്നോ രണ്ടോ ഇഞ്ച് പൊക്കിവെച്ചാൽ തടിച്ചുവരും.

രോഗങ്ങൾ

രോഗങ്ങൾ താരതമ്യേന കുറവാണ് ഈ ചെടിക്ക്. അഫിഡ,് മീലിബഗ്, സ്പൈഡർ മൈറ്റ്സ് പച്ചത്തുള്ളൻ തുടങ്ങിയ അപൂർവ പരാദങ്ങളെ കാണാവുന്നതാണ്. ഇവയെ പെറുക്കിക്കളയുകയോ അല്ലെങ്കിൽ റോജർ-ഇ എന്ന കീടനാശിനി അഞ്ച് മില്ലിലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു സ്പ്രേചെയ്തോ കൊടുക്കാവുന്നതാണ്.

മറ്റൊരു പ്രധാന രോഗം റൂട്ട് റോട്ട് എന്നതാണ്. ഞെക്കി നോക്കിയാൽ ചീഞ്ഞഭാഗം ഞെങ്ങുന്നത് ശ്രദ്ധയിൽപ്പെടും. ഉടനെതന്നെ അവയെ ചട്ടിയിൽ നിന്ന് മാറ്റി ചീഞ്ഞ ഭാഗം നല്ല മൂർച്ചയുള്ള കത്തികൊണ്ട് ഹൈഡ്രജൻ പെറോക്സെഡിൽ മുക്കി മുറിച്ചുകളയുക. മുറിവായിൽ ഇൻഡോ പേസ്റ്റോ ബാവിസ്റ്റിൻ പേസ്റ്റോ പുരട്ടി വെയിലത്ത് ഒരാഴ്ചയോളം വയ്ക്കുക. അതിനു ശേഷം മാത്രമെ ചട്ടിയിൽ നടാവൂ.

കൊന്പുണക്കം

അപൂർവമായി കൊന്പുകൾ ഉണങ്ങിപ്പോകാം. ഇത് ശ്രദ്ധയിൽപ്പെട്ടാൽ ഉണങ്ങിയ ഭാഗം മുഴുവൻ മുറിച്ചുകളഞ്ഞ് മേൽപറഞ്ഞ പേസ്റ്റുകളിലൊന്നിൽ മുറിവായിൽ പുരട്ടി ചട്ടി വെയിലത്ത് വയ്ക്കുക.

പ്രജനനം

വിത്തുപാകിയും കൊന്പുകൾ മുറിച്ചുനട്ടും, വിവിധ തരത്തിലുള്ള ഗ്രാഫ്റ്റിംഗ് വഴിയായും പ്രജനനം നടത്താവുന്നതാണ്.

വിത്തുകൾ

ചെടികൾ മൂപ്പെത്തുന്പോൾ പൂക്കൾ കൊഴിഞ്ഞു വീണതിന് ശേഷം അവയുടെ സ്ഥാനത്ത് പോത്തിൻ കൊന്പുകൾ പോലെ വിത്തു സഞ്ചികൾ (ടലലറ റീറെ) കാണാം. ഇവ മൂപ്പെത്തുന്പോൾ പൊട്ടി വിത്തുകൾ പുറത്തുവരും. ഓരോ വിത്തിന്‍റെയും രണ്ടറ്റത്തും അപ്പൂപ്പൻതാടിപോലെയുള്ള നാരുകൾ കാണാം.

വിത്തുകൾ പൊട്ടി രക്ഷപ്പെടാതിരിക്കാൻ, മൂപ്പെത്തുന്പോൾ ഈ പ്രാഡുകൾ ഒന്നോ രണ്ടോ ചതഞ്ഞനാരുകൊണ്ട് കെട്ടിയിടുകയോ അല്ലെങ്കിൽ ഒരു പ്ലാസ്റ്റിക് ബാഗു കൊണ്ട് മുടിക്കെട്ടുകയോ ചെയ്യാം. അല്ലെങ്കിൽ വിത്തുകൾ പൊട്ടി പറന്നുപോകും. വിത്തുകൾ ശേഖരിച്ച് ഒരു പരന്ന ചട്ടിയിൽ ഉണങ്ങിയ ചാണകപ്പൊടിയും ആറ്റു മണലും വിരിച്ച് അവയ്ക്കു മീതെ വിത്തുകൾ പരത്തിയിടുക. അവയ്ക്കുമീതെ നേരിയ കനത്തിൽ മണൽ വിതറുന്നത് നന്നായിരിക്കും. നേരിയ തോതിൽ വെള്ളം സ്പ്രേ ചെയ്തുകൊടുക്കണം രണ്ടുനാലു ദിവസത്തിനുള്ളിൽ വിത്തുകൾ മുളയ്ക്കും.

ഒരു മാസം കഴിഞ്ഞാൽ ചെറുചെടികൾ, ചെടിയുടെ വലുപ്പമനുസരിച്ചുള്ള ചട്ടികളിലേക്ക് മാറ്റി നടാവുന്നതാണ്. കൊന്പു മുറിച്ചും നടാം. വിവിധതരത്തിലുള്ള ഗ്രാഫ്റ്റിംഗ് പുതിയ തൈകൾ ഉത്പാദിപ്പിക്കാം. ഏതൊരു ഉദ്യാനപ്രേമികൾക്കും ഇഷ്ടപ്പെട്ട ഈ ചെടികളുടെ ശത്രു മഴയും അധിക ജലസേചനവുമാണെന്ന കാര്യം മറക്കാതിരിക്കുക.

ഡോ. പോൾ വാഴപ്പിള്ളി

മുൻ പ്രഫസർ, മെഡിക്കൽ കോളജ്, പരിയാരം

ഡോ. പോൾ

94473 05 004, 0460 2230311.

അയലത്തെ നല്ല കൃഷി പാഠങ്ങൾ

ഒരു വ്യക്തിയുടെ വ്യക്തിത്വം വികാസം പ്രാപിക്കുന്നതിൽ അവൻ ജീവിക്കുന്ന ചുറ്റുപാടുകളുടെ സ്വാധീനം പ്രധാനപ്പെട്ടതാണ്. മറ്റുള്ളവരിൽ നിന്നും കണ്ടും കേട്ടും പഠിച്ചാണ് അവൻ വളരുന്നത്. താൻ കാണുന്നതിൽ ന·- തിൻമകൾ തിരിച്ചറിഞ്ഞ് നൻമ സ്വീകരിക്കാനും തി· ആവർത്തിക്കാതിരിക്കാനും ശ്രമിക്കുന്പോഴാണ് നല്ല വ്യക്തിത്വം രൂപം കൊള്ളുന്നത്. വ്യക്തിത്വത്തിലെ ഈ പാഠം കൃഷിയിലും പ്രധാനപ്പെട്ടതാണ്. നമ്മുടെ കർഷകർ ഭൂരിഭാഗവും മറ്റു കർഷകരിൽ നിന്നും കൃഷിയുടെ നല്ലപാഠങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നവരാണ്. അയൽസംസ്ഥാനങ്ങളിലെ കൃഷിയിലെ അമിതവിഷപ്രയോഗം നമ്മൾ വ്യാപക ചർച്ചയാക്കുന്നു. വിഷത്തിൽ നിന്നും മുക്തിനേടാൻ കേരളത്തിൽ കൃഷി വളർത്തുന്നു. ഇതൊക്കെ കേരളത്തെ ഭക്ഷ്യസ്വയംപര്യാപ്തതയിലേക്കു നയിക്കുമെന്നതിൽ സംശയമില്ല. അയൽസംസ്ഥാനങ്ങളിലെ കൃഷിയിലെ പോരായ്മകൾ തിരിച്ചറിഞ്ഞ് അതിൽ നിന്നും മുക്തിനേടാൻ ശ്രമിക്കുന്പോൾ തന്നെ അവർ കാട്ടിത്തരുന്ന കൃഷിയിലെ നല്ലമാതൃകകൾ കണ്ടില്ലെന്നു നടിക്കുന്നതു ശരിയല്ല. വെള്ളവും കൃഷിച്ചെലവും പരമാവധികുറിച്ച് മികച്ചവിളവു നേടുന്ന അവരുടെ ചില രീതികളും പൊടിക്കൈകളും നമുക്കും അനുകരിക്കാവുന്നവയാണ്. ഇത്തരത്തിൽ അയൽസംസ്ഥാനങ്ങളിലെ കൃഷിയിലെ നല്ലമാതൃകകൾ പരിചയപ്പെടുത്തുന്നു.

പ്രധാനവിളയ്ക്ക് മൾട്ടിപർപ്പസ് കാലംനോക്കി കൃഷി

ഒരു വിളയ്ക്ക് വിവിധോപയോഗം, അയൽസംസ്ഥാനങ്ങളുടെ ആവശ്യത്തിനനുസരിച്ച് കാലംനോക്കിയുള്ള കൃഷിരീതികൾ. ഇടവിളയായും അതിരുകളിലും മറ്റുവിളകൾ. തമിഴ്നാട് തൂത്തുക്കുടിയിലെ കാർഷിക മാതൃകകളാണ് ഇവയെല്ലാം. ചെടിമുരിങ്ങ പ്രധാനവിളയായ ഗ്രാമമാണ് തൂത്തുക്കുടി ജില്ലയിലെ ഏറലിനടുത്തുള്ള കൊർകൈമനല്ലൂർ. കേരളീയർ മുരിങ്ങനട്ടാൽ പിന്നെ അതിൽ ആയുധം തൊടുന്നപതിവില്ല. അങ്ങനെ തൊട്ടാൽകായ്ഫലം ഉണ്ടാകില്ലെന്നുവരെ വിശ്വസിക്കുന്നവരുണ്ട് കേരളത്തിൽ. ഫലമോ കൈയെത്താദൂരത്തിലേക്ക് മുരിങ്ങ വളരും, വിളവെടുപ്പ് അസാധ്യമാകും. അഥവാ സാധ്യമായാൽ തന്നെ ചെലവേറും. മുഴുവൻ കായ്കളും പറിച്ചെടുക്കാനുമാകില്ല.

ഏറലിലെ തോട്ടങ്ങളിലെ മുരിങ്ങച്ചെടികൾക്ക് ഒന്നരആൾ പൊക്കമേയുള്ളൂ. ഒരുചുവട്ടിൽ നിന്നും പത്തു മുതൽ പതിനഞ്ചുവരെ ചിനപ്പുകൾ. ഇതിൽ ഇലകാണാത്തവിധം മുരിങ്ങക്കായകൾ. ഒരുപ്രാവശ്യം നട്ടാൽ 15 വർഷം വരെ തുടർച്ചയായി വിളവെടുക്കുമെങ്കിലും മരങ്ങൾക്ക് എപ്പോഴും ഒരു വയസു തന്നെ. ഇവിടെയാണ് കൊന്പുകോതലിന്‍റെ മായാജാലം തമിഴ്കർഷകർ നമുക്ക് കാണിച്ചുതരുന്നത്.

ജൂണ്‍ മുതൽ ഒക്ടോബർ വരെയാണ് മുരിങ്ങയിൽ വിളവെടുപ്പുകാലം. ഇതിനുശേഷം മുരിങ്ങക്കന്പുകൾ ഒരാൾപൊക്കത്തിൽ വെട്ടും. പിന്നെ ഇവ പാവൽ, പടവലം വിളകളുടെ പന്തൽക്കാലുകളാണ്. ഇതിൽ വല വലിച്ചുകെട്ടി പാവലും പടവലവും കയറ്റുന്നു. ഇവയുടെ വിളവെടുപ്പ് ജനുവരിയോടെ അവസാനിക്കും. പിന്നീട് മുരിങ്ങമരങ്ങൾ അടുത്തവിളവെടുപ്പിനായി ചുവട്ടിൽ നിന്നും ഒരടി ഉയരത്തിൽ മുറിക്കും. ഇതോടൊപ്പം തണ്ണിമത്തൻ, വെള്ളരി, മത്തൻ എന്നിവ നടും. മുരിങ്ങയ്ക്ക് പുതിയ ചിനപ്പുകൾ ഉണ്ടാകാൻ നൽകുന്ന വളങ്ങൾകൊണ്ട് ഇവയും വളരും.

മൂന്നുമാസത്തിനുള്ളിൽ മുരിങ്ങയുടെ പുതിയ ചിനപ്പുകൾ ഒരാൾപൊക്കത്തിലെത്തി പൂവിടുന്പോൾ മത്തൻ, തണ്ണിമത്തൻ, വെള്ളരി എന്നിവയുടെ വിളവെടുപ്പ് കഴിഞ്ഞിട്ടുണ്ടാകും. ഇവയുടെ അവശിഷ്ടഭാഗങ്ങൾ അഴുകി മുരിങ്ങയ്ക്ക് ഒന്നാന്തരം ജൈവവളമായി മാറുന്നു. ഇവ മുരിങ്ങത്തോട്ടങ്ങളിൽ പടർത്തുന്നതിനാൽ വേനൽക്കാലത്തെ ചുട്ടുപൊള്ളുന്ന വെയിലിൽ നിന്നും മുരിങ്ങയ്ക്ക് സംരക്ഷണവും കിട്ടുന്നു. മുരിങ്ങയുടെ വിളവെടുപ്പു കാലം കേരളത്തിലെ ഓണക്കാലമായതിനാൽ മികച്ച വില ലഭിക്കുന്നു. മുരിങ്ങത്തോട്ടങ്ങളുടെ അതിർത്തിയിൽ ബജിയുണ്ടാക്കുന്ന പിണ്ടിവലിപ്പം കൂടുതലുള്ള ഇനത്തിൽപ്പെട്ട വാഴ കൃഷി ചെയ്യുന്നു. ഇതിനു മധ്യത്തിൽ വഴുതനയും വളരുന്നു. ചുരുക്കത്തിൽ ഒരിഞ്ചും പാഴാക്കാതെയുള്ള കൃഷി.

ഓണക്കാലത്തെ തോവാളപ്പൂക്കൾ

ഓണത്തിന് കേരളത്തിലെ വീട്ടുമുറ്റങ്ങളിൽ വർണപ്പൂക്കളം തീർക്കുന്ന പൂക്കൾ പ്രധാനമായും എത്തുന്നത് മുരിങ്ങഗ്രാമത്തിനു സമീപമുള്ള തോവാളയിൽ നിന്നാണ്. ോഡ് സൈഡുകളിലെ കൃഷിയിടങ്ങളിൽ ബന്തിയും വാടാമല്ലിയും മുല്ലപ്പൂവും കോഴിവാലനുമെല്ലാം കേരളത്തിലെ വീട്ടുമുറ്റങ്ങളിലേക്കു പുറപ്പെടാൻ തയാറാകുന്നു. തോവാളയിലെ റോഡ് സൈഡിലെ ഷെഡുകളിൽ പൂക്കച്ചവടം പൊടിപൊടിക്കുന്നു. നല്ലവെയിലത്തും തല ഉയർത്തി നിൽക്കുന്ന പൂക്കൾ. കേരളത്തിലെ ഓണത്തിനു നിറംപകരാൻ മാസങ്ങൾക്കു മുന്പുതന്നെ തോവാളയിലെ കർഷകർ ഒരുങ്ങുന്നു. നിലമുഴുത് വിത്തുവിതയ്ക്കുന്നു. ആട്ടിൻകാഷ്ഠവും ചാണകവും പിന്നെ ചില്ലറ രാസവളങ്ങളുമെല്ലാം കൂട്ടിനനുസരിച്ച് ചേർത്ത് വിരിയിക്കുന്നത് മനോഹര പുഷ്പങ്ങൾ. ഇത്തവണ വേനൽകടുത്തതിനാൽ പലസ്ഥലങ്ങളിലും കൃഷി നശിച്ചു. തുള്ളിനന സംവിധാനത്തിലേക്ക് മാറിയ പാടങ്ങളിൽ മാത്രമാണ് മികച്ചവിളവു ലഭിച്ചത്. അതിനാൽ പൂക്കൾക്ക് വിലകൂടുമെന്നാണ് പൂ മാർക്കറ്റ് നൽകുന്ന സൂചന.

ജൈവ രീതിയിൽ മുരുകേശന്‍റെ മുരിങ്ങ

തമിഴ്നാട്ടിൽ എല്ലാം വിഷമയമാണെന്ന വിശ്വാസം തിരുത്തിക്കുറിക്കുന്ന കൃഷിയിടങ്ങളാണ് കൊർക്കൈമനല്ലൂരിലുള്ളത്. ഇവിടത്തെ പ്രധാനകർഷകനായ ഈസ്റ്റ് സ്ട്രീറ്റിലെ നാൽപ്പത്തിരണ്ടുകാരനായ മുരുകേശന്‍റെ കൃഷിയിടത്തിലെത്തിയാൽ ഇതുമനസിലാകും.

തന്പിരാജ്, ഗോൾഡൻ, സുന്ദർരാജ്, സുനിൽ തുടങ്ങിയ കർഷകരുടെ കൃഷിയിടങ്ങളും ഇതിനുദാഹരണമാണ്. പതിനൊന്ന് ഏക്കറിലാണ് മുരുകേശന് കൃഷിയുള്ളത്. ഇവിടെയുള്ളത് നാലുമുതൽ ഏഴുവരെ വർഷം പ്രായമുള്ള മുരിങ്ങകൾ. തളിരിലകളിൽ രോഗബാധയുണ്ടാകാതിരിക്കാൻ പൂക്കുന്നതിന് രണ്ടരമാസം മുന്പ് ക്ലോർപൈറിഫോസ് എന്ന കീടനാശിനി പ്രയോഗം മാത്രമാണ് ഈ കൃഷിയിടങ്ങളിൽ ചെയ്യുന്നത്. ഇതിനുശേഷം കൃഷി ജൈവരീതികളിലേക്കുമാറും. മറ്റു രോഗബാധകളില്ലാത്തതിനാൽ പിന്നീട് വിഷപ്രയോഗമില്ല. മുരിങ്ങത്തോട്ടങ്ങളിൽ വളർത്തുന്ന തേനീച്ചകൾ വിഷപ്രയോഗമില്ലെന്ന്് തെളിയിക്കുന്നു.

വളപ്രയോഗം

ഇവിടത്തെ ആടുഫാമുകളിൽ നിന്നും ലോറിക്ക് കൃഷിയിടങ്ങളിലെത്തിക്കുന്ന ആട്ടിൻകാഷ്ഠമാണ് പ്രധാനവളം. ഉണക്കച്ചാണകം, ചാരം, വേപ്പിൻപിണ്ണാക്ക് എന്നിവയെല്ലാം അടിവളമായിത്തന്നെ നൽകുന്നു. വിത്തിട്ട് പിടിപ്പിക്കുന്ന മരങ്ങൾ മൂന്നാം മാസം കായ്ക്കും. ഒരേക്കറിൽ നിന്ന് ഒരുസീസണിൽ 10 ടണ്‍ വരെ വിളവു ലഭിക്കും. മുരിങ്ങത്തോട്ടങ്ങളിൽ തേനീച്ച എത്തിയതോടെ വിളവ് മുപ്പത് ഇരട്ടി വർധിച്ചെന്ന് കർഷകർ പറയുന്നു. ഒരു ചെടിയിൽ നിന്ന് 15 വർഷം വരെ വിളവെടുക്കാം. ചെടിയുടെ ചുവട്ടിൽ നിന്ന് ഒരടി അകലത്തിൽ കൈകൊണ്ട് കുഴിയുണ്ടാക്കി ജൈവവളങ്ങൾ ഇതിൽ ഇട്ടുമൂടുന്നു. ഇതിനുശേഷം തുള്ളിനന സംവിധാനത്തിലൂടെ കുഴിയുടെ മുകളിൽ ജലസേചനം നടത്തുന്നു. ഇതാണ് വളപ്രയോഗ രീതി.

തേനീച്ചയും ഇടവിളകളും

മുരിങ്ങത്തോട്ടത്തിന്‍റെ അതിരുകളിൽ നിശ്ചിത അകലത്തിലാണ് തേനീച്ചപ്പെട്ടികൾ വച്ചിരിക്കുന്നത്. തേനീച്ചകളാൽ നിറഞ്ഞിരിക്കുകയാണ് മുരിങ്ങപൂങ്കുലകൾ. ഇതിനാൽ വിളവ് 30 ഇരട്ടി വർധിച്ചു. മുരിങ്ങവിളവെടുപ്പിനു ശേഷം കന്പുമുറിച്ച് ഇവ പന്തൽകാലാക്കി പാവൽ, പടവലം എന്നിവ കൃഷിചെയ്യുന്നു. ഇതിനുശേഷം മുരിങ്ങ, ചുവട്ടിൽ നിന്ന് ഒരടി ഉയരത്തിൽ മുറിക്കുന്നു. ഇതിൽ നിന്നും വരുന്ന പുതുനാന്പുകളിലാണ് അടുത്തവർഷം കായുണ്ടാകുന്നത്. ഇതിനാൽ 15 വർഷവും മുരിങ്ങ നിത്യയൗവനത്തിലാണ്. ഓരോവർഷം കൂടുന്തോറും ചിനപ്പുകളുടെ എണ്ണം വർധിക്കുന്നതിനാൽ വിളവും വർധിക്കുന്നു. ചുവട്ടിൽ നിന്നും മുരിങ്ങ വെട്ടുന്ന സമയത്ത് വെള്ളരി വർഗങ്ങൾ, തണ്ണിമത്തൻ തുടങ്ങിയവ കൃഷിചെയ്യുന്നു. ഇങ്ങനെ വർഷം പലവിളകളിൽ നിന്നുള്ള ആദായമുള്ളതിനാൽ ഇവർ കൃഷി ആസ്വദിക്കുകയാണ്.

വിളവെടുപ്പ്

നാലുദിവസത്തിലൊരിക്കലാണ് മുരിങ്ങവിളവെടുക്കുന്നത്്. ജൂണ്‍മുതൽ ഒക്ടോബർവരെയാണ് വിളവെടുപ്പുകാലം. കിലോയ്ക്ക് 17-22 രൂപയാണ് ഇപ്പോൾ ലഭിക്കുന്നത്. ജനുവരിയിലാണ് അടുത്ത കൃഷികാലത്തിനായി ചുവട്ടിൽ നിന്നും മുരിങ്ങ വെട്ടുന്നത്. രണ്ടര അടി നീളമുള്ള ഗുണമേ·കൂടിയ മുരിങ്ങക്കായാണ് തോട്ടങ്ങളിൽ നിന്ന് ലഭിക്കുന്നത്. തോട്ടങ്ങളിൽ സന്ദർശകരായെത്തുന്ന മയിലുകൾ മുരിങ്ങയിലുള്ള കീടങ്ങളെ തിന്നു നശിപ്പിക്കുന്നു. ഫോണ്‍: മുരുകേശൻ-97878 030 75.

ടോം ജോർജ്

കുറുനരിവാലൻ ഓർക്കിഡ്

കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അനായാസം വളരുന്ന ഓർക്കിഡ് പുഷ്പമാണ് കുറുനരിവാലൻ എന്ന വിളിപ്പേരിലൂടെ പ്രചാരം നേടിയ റിങ്കോസ്റ്റൈലിസ്. മുഴുവൻ പേര് റിങ്കോസ്റ്റൈലിസ് റെട്ടൂസ്. ഇതിന്‍റെ പൂക്കൾ നിറഞ്ഞ പൂങ്കുല കുറുനരിയുടെ വാലുപോലെ താഴേക്ക് നീണ്ട് ഞാന്നു കിടക്കും. അങ്ങനെയാണ് റിങ്കോസ്റ്റൈലിസിന് കുറുനരിവാലൻ ഓർക്കിഡ് എന്ന് പേരുകിട്ടിയത്. നമുക്കു സുപരിചിതമായ മരവാഴ അഥവാ വാൻഡ വിഭാഗത്തിൽ പ്പെട്ട ഓർക്കിഡ് ചെടിയാണ് കുറുനരിവാലൻ. കുറച്ചുകൂടെ വ്യക്തമായി പറഞ്ഞാൽ വീതി ഇലയൻ വാൻഡയോട് വളരെ സാമ്യമുള്ള ചെടി.

താഴേക്ക് ഞാന്നുകിടക്കുന്ന പൂങ്കുലയിൽ വെളുത്ത നിറത്തിൽ പിങ്ക് പുള്ളിയുള്ള നൂറിലേറെ പൂക്കൾ കാണും. അത്രത്തോളം പൂക്കൾ തിങ്ങിഞെരുങ്ങി പുഷ്പസമൃദ്ധമാണ് ഓരോ പൂങ്കുലയും. സമുദ്രനിരപ്പിൽ നിന്ന് 1200 മീറ്റർ വരെ ഉയരത്തിലുള്ള ഇലപൊഴിയും കാടുകളിൽ ഇതു സമൃദ്ധമായി വളരുന്നു. ഇന്ത്യക്കു പുറമേ ബംഗ്ലാദേശ്, ബർമ്മ, കന്പോഡിയ, ചൈന, ഇന്തോനേഷ്യ, ലാ വോസ്, മലേഷ്യ, നേപ്പാൾ, ഫിലിപ്പീൻസ്, സിംഗപ്പൂർ, ശ്രീലങ്ക, തായ്ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിലെല്ലാം കുറുനരിവാലൻ

ഓർക്കിഡ് സർവവ്യാപിയാണ്. ഇന്ത്യയിൽ ഇതേറ്റവുമധികം വളരുന്നത് കേരളത്തിനു പുറമേ വടക്കു-കിഴക്കൻ പ്രദേശങ്ങളിലും ഒഡീഷയിലും ആന്ധ്രപ്രദേശിലുമാണ്. പൂങ്കുലയുടെ വിസ്മയകരമായ ഭംഗി കണ്ട് ഈ ഓർക്കിഡ് അതിന്‍റെ ആവാസകേന്ദ്രങ്ങളിൽ നിന്നും തന്നെ വൻതോതിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുക പതിവാണ്. അങ്ങനെ ഫോക്സ്ടെയിൽ ഓർക്കിഡ് ഇന്ന് ഒരർഥത്തിൽ വംശനാശത്തിന്‍റെ വക്കിലെത്തിനിൽക്കുന്നു എന്നു പറയാം. അതുകൊണ്ടു തന്നെ ഇവയെ സംരക്ഷിച്ചു വളർത്തേണ്ടതും അത്യാവശ്യമാണ്. അരുണാചൽ പ്രദേശിന്‍റെയും ശ്രീലങ്കയിലെ ഉവ പ്രവിശ്യയുടെയും സംസ്ഥാന പുഷ്പം എന്ന പദവിയും കുറുനരിവാലൻ ഓർക്കിഡിനുണ്ട്. ഹിന്ദിയിൽ ദ്രൗപതി മാല എന്നാണിതിനു പേര്.

കേരളത്തിലെ സവിശേഷമായ ഉഷ്ണമേഖലാകാലാവസ്ഥയിൽ മരങ്ങളിലും ശിഖരങ്ങളിലും മറ്റും പറ്റിപ്പിടിച്ച് അനായാസം വളരാനും കുറുനരിവാലൻ ഓർക്കിഡിന് കഴിയും. നേരിട്ടുള്ള സൂര്യപ്രകാശത്തോട് വലിയ താത്പര്യമില്ല. എന്നാൽ ശിഖരങ്ങളിലൂടെ അരിച്ചെത്തുന്ന സൂര്യപ്രകാശം ഇതിന് ഏറെ ഇഷ്ടമാണുതാനും. അതുപോലെ തന്നെ ഓർക്കിഡ് ചട്ടികളിലും തടിക്കൂടകളിലും ഇത് വീടുകളിൽ വളർത്തുകയും ചെയ്യാം. വാൻഡ എന്ന ഓർക്കിഡ് ചെടി വളർത്തി പരിചയമുള്ളവർക്ക് ഫോക്സ്ടെയിൽ ഓർക്കിഡ് വളർത്താൻ എളുപ്പമാണ്. ചട്ടിയിലാണ് വളർത്തുന്നതെങ്കിൽ 20 സെന്‍റീമീറ്റർ വ്യാസമുള്ള ഓർക്കിഡ് ചട്ടി ഉപയോഗിക്കണം. ഇത്തരം ചട്ടികളിൽ താഴെയും വശങ്ങളിലും സുഷിരങ്ങൾ ഉണ്ടായിരിക്കണം. നീർവാർച്ചയും ചട്ടിയിൽ ധാരാളം വായുസഞ്ചാരം ഉണ്ടാകാനും ഇതാവശ്യമാണ്. ചട്ടികൾക്കു പകരം രണ്ടു സെന്‍റീമീറ്റർ ഇടവിട്ട് പട്ടികകൾ തറച്ച പെട്ടിയായാലും മതി. ഓർക്കിഡ് വളർത്താൻ തൂക്കുചട്ടികൾ കിട്ടാനില്ലെങ്കിൽ ഇത്തരം തടിപ്പെട്ടികളും ഉപയോഗിക്കാം. ചെടി നട്ട് വരാന്തയുടെ കണ്ണികളിലോ മരക്കൊന്പുകളിലോ തൂക്കിയിട്ട് ആകർഷകമായി ക്രമീകരിക്കുകയും ചെയ്യാം.

കരിക്കട്ട, ഇഷ്ടികക്കഷണങ്ങൾ, തൊണ്ട് തുടങ്ങിയവ ചട്ടി നിറയ്ക്കാൻ ഉപയോഗിക്കാം. തൊണ്ട് ചെറുതായി മുറിച്ച് വെള്ളത്തിലിട്ട് കറകളഞ്ഞതായാൽ കൂടുതൽ നന്ന്. ചട്ടിയുടെ താഴെ ഒരു നിര ഉടഞ്ഞ ഓടിൻകഷണമോ ചട്ടിക്കഷണമോ നിരത്തണം. തുടർന്ന് തൊണ്ടിൻ നുറുങ്ങുകൾ മലർത്തി നാലുവശവും നിർത്തി കരിക്കട്ടയും ഇഷ്ടികക്കഷണവും കൊണ്ട് നിറയ്ക്കുക. എന്നിട്ട് തൈ നടുവിൽ വച്ച് അതിന്‍റെ ഒരു വശത്ത് 60 സെന്‍റീമീറ്റർ നീളമുള്ള ഒരു പട്ടികക്കഷണം നിർത്തി ചട്ടിയുടെ മുക്കാൽ പങ്കും മേൽപറഞ്ഞ ചേരുവകൾ കൊണ്ട് നിറയ്ക്കുക.

ഇലകളിലൂടെയും തണ്ടുകളിലൂടെയും വായുവിൽ വളരുന്ന വേരുകളിലൂടെയുമാണ് കുറുനരിവാലൻ പോഷകങ്ങൾ വലിച്ചെടുത്ത് വളരുന്നത്. ജൈവവളങ്ങളും രാസവളങ്ങളും ചെടിയുടെ വളർച്ചയ്ക്ക് സഹായകമാണ്. എന്നാൽ വളരെ നേർപ്പിച്ചു മാത്രമേ നൽകാവൂ എന്നുമാത്രം. ഒരു ഭാഗം ഗോമൂത്രം 17 ഭാഗം വെള്ളത്തിൽ കലർത്തി ചെടികളിൽ തളിക്കാം. പച്ചച്ചാണകവും വേപ്പിൻപിണ്ണാക്കും വെള്ളത്തിൽ കുതിർത്ത് അതിന്‍റെ തെളിയൂറ്റി തളിക്കുകയും ചെയ്യാം. പച്ചച്ചാണകം കിഴികെട്ടി വെള്ളത്തിൽ വച്ച് അതിന്‍റെ സത്തെടുത്ത് അഞ്ചിരട്ടി വെള്ളത്തിൽ നേർ പ്പിച്ചും ചിലർ തളിക്കാറുണ്ട്. രാസവളമിശ്രിതമായ 17:17:17 ഒരു ടേബിൾസ്പൂണ്‍ രണ്ടു ലിറ്റർ വെള്ളത്തിൽ കലർത്തി തെളിയെടുത്ത് രണ്ടാഴ്ചയിലൊരിക്കൽ തളിച്ചുകൊടുക്കുന്നതും നല്ലതാണ്. നനയ്ക്കുന്പോഴായാലും വളപ്രയോഗത്തിനായാലും ചെറിയ ഇടവേളകൾ നൽകുന്നത് ചെടിയുടെ ആരോഗ്യകരമായ വളർ ച്ചയ്ക്ക് ഉത്തമമാണ്. മേയ്-ജൂണ്‍ ആണ് ഇതിന്‍റെ പൂക്കാലം.

ഒരൊറ്റച്ചെടിയിൽത്തന്നെ നൂറോളം പൂക്കൾ ചേർന്ന മൂന്നു പൂങ്കുലകൾ വീതം ഉണ്ടാകാറുണ്ട്. പരന്പരാഗതമായും വളരെയധികം പ്രാധാന്യമുള്ളതാണ് കുറുനരിവാലൻ ഓർക്കിഡ്. ആസാമിൽ വനിതകൾ വിശേഷാവസരങ്ങളിൽ ഈ പൂങ്കുല മുടിയിൽ ചൂടുക പതിവാണ്. യുവാക്കൾ ഈ ഓർക്കിഡ് പുഷ്പത്തെ സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും പ്രതീകമായി കാണുന്നു. ഒൗഷധമൂല്യമുള്ള ഓർ ക്കിഡ് കൂടെയാണിത്. ചെടിയിൽ നിന്നു തയാറാക്കുന്ന കുഴന്പ് മുറിവുകളുണങ്ങാൻ ഉപയോഗിക്കുന്നു. വേരുൾപ്പെടെയുള്ള സസ്യഭാഗങ്ങൾ ആസത്മ, ക്ഷയരോഗം, ചുഴലി, വാതം, ത്വക്ക്രോഗങ്ങൾ, അതിസാരം തുടങ്ങിയ രോഗാവസ്ഥകളുടെ ചികിത്സയിൽ ഉപയോഗിക്കുന്നു.

സീമ സുരേഷ്

രക്തശാലിയും ഉഴുന്നും കൂണും

സമ്മിശ്രകൃഷിയിൽ സുരേഷിന്‍റെ കൈയൊപ്പ്

ഒൗഷധ നെല്ലിനമായ രക്തശാലിയും ഉഴുന്നും കൂണും മൾബറിയും മീനും പച്ചക്കറികളുമെല്ലാം കൃഷിചെയ്ത് സമ്മിശ്രകൃഷിയിൽ ശ്രദ്ധേയനാവുകയാണ് പാലക്കാട് ചിറ്റൂർ കച്ചേരിമേട് പുത്തൻവീട്ടിൽ സുരേഷ്. പെരുമാട്ടി മുതലാംതോട്ടിലെ കൃഷിയിടത്തിൽ ഒരേക്കറിലാണ് ഒൗഷധഗുണമുള്ള രക്തശാലി ഇനം നെല്ല് കൃഷി ചെയ്തത്. ഒരേക്കറിൽ ഉഴുന്നും അത്രതന്നെ സ്ഥലത്ത് മൂന്നുവർഷമായി മൾബറി കൃഷിയും ചെയ്യുന്നു. കൃഷിയിടത്തിനു സമീപം സജ്ജമാക്കിയ വീട്ടിൽ കൂണ്‍കൃഷിയും സൗജന്യകൂണ്‍കൃഷി പരിശീലനവും നടത്തുന്നു. പച്ചക്കറികൃഷിയിലും സുരേഷ് പിറകോട്ടല്ല. മത്സ്യം വളർത്തി ഒരു ടണ്‍ വിറ്റു.

രക്തശാലി നെൽകൃഷി

മൂവായിരം വർഷങ്ങൾക്കു മുന്പ് കൃഷിചെയ്തിരുന്ന രക്തശാലി നെല്ലിനെപ്പറ്റി പുരാതന വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിലും ആയൂർവേദ ഗ്രന്ഥങ്ങളിലും പരാമർശമുണ്ട്. വാത,പിത്ത, കഫ ദോഷങ്ങളെ ശമിപ്പിക്കാൻ ഇതിനുള്ള കഴിവ് പല ഗവേഷണങ്ങളിലും തെളിയിക്കപ്പെട്ടിട്ടുണ്ട്. കർക്കിടക കഞ്ഞിക്കൊപ്പം ഉപയോഗിച്ചിരുന്നത് രക്തശാലിയായിരുന്നു. എന്നാൽ ഇത് അന്യംനിന്നപ്പോഴാണ് നവര പകരക്കാരനായതെന്ന് ആയുർവേദ വിദഗ്ധർ പറയുന്നു. ആമാശയ അർബുദത്തെ പ്രതിരോധിക്കുന്നു, നാഡീവ്യവസ്ഥയ്ക്ക് ഉത്തേജനം പകരുന്നു, പേശീതകരാറുകൾ പരിഹരിക്കുന്നു, ത്വക്ക് രോഗങ്ങളെ അകറ്റുന്നു, അസ്ഥി തേയ്മാനം കുറയ്ക്കുന്നു, ഹൃദ്രോഗത്തെ ചെറുക്കുന്നു തുടങ്ങി നിരവധി ഒൗഷധഗുണങ്ങൾ ഉള്ള നെൽവിത്തിനമാണ് രക്തശാലി. രക്തശാലിയിൽ അടങ്ങിയിട്ടുള്ള സെലിനിയം മയോളനോസിറ്റോൾ, ഐ.പി- ആറ് ഘടകങ്ങളാണ് അർബുദത്തെ ചെറുക്കുന്നത്. ഡിഎൻഎ തകരാറുകൾ വരെ പരിഹരിക്കാൻ കെൽപുള്ള രക്തശാലിയിൽ സെലിനിയം, ഹൈഡ്രേറ്റുകൾ, സോഡിയം, ജീവകങ്ങൾ, ധാതുക്കൾ, അമിനോ ആസിഡുകൾ, പ്രോട്ടീനുകൾ, ആന്‍റി ഓക്സിഡന്‍റുകൾ എന്നിവയുടെയെല്ലാം സന്പുഷ്ടതയുണ്ട്.

വയനാട്ടിൽ നിന്നു ലഭിച്ച 35 കിലോ നെൽവിത്തുപയോഗിച്ചാണ് സുരേഷ് രക്തശാലി നെൽകൃഷി ചെയ്തത്. ഒരേക്കറിൽ സാധാരണ നെല്ല് 2500 കിലോ വിളയുന്പോൾ രക്തശാലി 800 കിലോയാണ് ലഭിച്ചത്. എന്നാൽ ഇതിന് കിലോയ്ക്ക് 250 രൂപയാണ് വില. വീട്ടിൽ വിളിച്ച് ബുക്ക് ചെയ്ത് ആളുകൾ അരി വാങ്ങിച്ചതുകാരണം നെൽകൃഷി നഷ്ടമായില്ല. ആവശ്യമുള്ളവർക്ക് കൃഷിക്കു നൽകാൻ നെൽവിത്തും ശേഖരിച്ചു വച്ചിട്ടുണ്ട് സുരേഷ്. നെല്ലിനും വൈക്കോലിനും ചുവപ്പുകളറാണ്. തവിടിന് കടും ചുവപ്പും.

കർണാടകയിലെ നെല്ലിനമായ സോണാക്രോസ് ഒരേക്കറിൽ കൃഷിചെയ്ത് മൂന്നുടണ്‍ വിളയിച്ചു. 140 ദിവസം മൂപ്പുള്ള ഈ അരി സപ്ലൈക്കോ ഏറ്റെടുക്കില്ല. ചാക്കരിയായ ഇത് പൊടിച്ച് ഇിയപ്പപ്പൊടിയാക്കി കടകളിൽ കൊടുത്തു. അരിയായും പൊടിയായും ഉപയോഗിക്കാൻ അത്യുത്തമവും അതീവ രുചികരവുമാണിതെന്ന് സുരേഷ് പറയുന്നു.

രക്തശാലി വൈക്കോലിൽ കൂണ്‍

 

രക്തശാലിയുടെ ഒൗഷധഗുണമുള്ള വൈക്കോൽ കളയാൻ സുരേഷ് തയാറായില്ല. തന്‍റെ കൂണ്‍ കൃഷി ഇതുപയോഗിച്ച് നടത്തി. ഒൗഷധഗുണമുള്ള വൈക്കോലിൽ വളരുന്ന കൂണിനും ഈ ഗുണമുണ്ടാകുമെന്ന വിശ്വാസത്തിലാണ് സുരേഷ്.

കൃഷിരീതി

ഏക്കറിന് 35 കിലോ ഞാറ് പാകി ഞാറ്റടി തയാറാക്കി 21-ാം ദിനം പറിച്ചുവയ്ക്കുകയായിരുന്നു. അടിവളമായി ചാണകം, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ ഉഴുതുചേർത്തു. പിന്നീട് പച്ചച്ചാണകം ഉരുളയായും വെള്ളത്തിൽ കലക്കിയും 15 ദിവസത്തിലൊരിക്കൽ നൽകി. വേപ്പെണ്ണ സ്്രപേ ചെയ്ത് കീടങ്ങളെ അകറ്റി. കടലപ്പിണ്ണാക്കും കുതിർത്ത് പാടത്തു തളിച്ചു.

മൾബറി നഴ്സറി

കാലിത്തീറ്റയ്ക്കും പട്ടുനൂൽപുഴു വളർത്തുന്നതിനും ഉപയോഗിക്കുന്ന വി വണ്‍ ഇനത്തിൽപ്പെടുന്ന മൾബറിയുടെ നഴ്സറി മൂന്നുവർഷമായി നടത്തുന്നുണ്ട് സുരേഷ്. ഒരു തൈയ്ക്ക് മൂന്നു രൂപ നിരക്കിലാണ് ഇതുവിൽക്കുന്നത്.

 

മത്സ്യക്കൃഷി

വീടിനു സമീപത്തുള്ള അടുക്കളക്കുളത്തിൽ അടുക്കളവേസ്റ്റും മൾബറി ഇലകളും ഉപയോഗിച്ച് മത്സ്യകൃഷിയും സുരേഷ് നടത്തുന്നു. റെഡ്ബില്ലി, ഗിഫ്റ്റ് തിലാപ്പിയ, ഗ്രാസ്കാർപ്പ് എന്നിവയൊക്കെയാണ് ഇവിടെ വളർത്തിയത്. മത്സ്യം വാങ്ങാനെത്തുന്നവർക്ക് ചൂണ്ടയിട്ട് പിടിക്കാൻ അവസരമൊരുക്കിയതിനാൽ മീൻ വാങ്ങാൻ വൻതിരക്കായിരുന്നു. ഒരുടണ്‍ മത്സ്യം വിറ്റു.

ഉദുമൽപേട്ടിലെ ഉഴുന്ന്

ഉദുമൽപേട്ടിൽ നിന്നും വാങ്ങിയ നാലു കിലോ ഉഴുന്നാണ് ഒരേക്കറിൽ സുരേഷ് വിതച്ചത്. 90 ദിവസം മൂപ്പുള്ള ഇത് ഏക്കറിൽ 700 കിലോ വിളഞ്ഞു. ചെറുപയർപോലെ കുറ്റിച്ചെടിയാണ് ഉഴുന്നും. മൂത്തുകഴിയുന്പോൾ തനിയെ പൊട്ടി പുറത്തുവരും. കറുത്തതൊലി കളയാൻ കേരളത്തിൽ സംവിധാനമില്ലാത്തതിനാൽ രണ്ടായി പിളർന്ന് പരിപ്പാക്കിയാണ് നൽകിയത്. ഇത് വെള്ളത്തിലിട്ട് തൊലികളഞ്ഞശേഷം ഉപയോഗിക്കാം. കിലോ നൂറുരൂപയ്ക്കാണ് നാടൻ ഉഴുന്നു വിറ്റത്. അടിവളം ഒന്നും നൽകാതെ 19-19-19 ഇലയിൽ സ്പ്രേചെയ്താണ് ഉഴുന്നു വളർത്തിയത്.

ഉഴുന്നും മൾബറിയും രക്തശാലി, സോണാക്രോസ് നെല്ലിനങ്ങളും പച്ചക്കറിയും കൂണും മീനുമെല്ലാം ചേർന്ന് സമ്മിശ്രകൃഷിയുടെ ഉത്തമ മാതൃകയാണ് സുരേഷിന്‍റെ കൃഷിയിടം.

 

ഫോണ്‍ സുരേഷ് : 99 61 36 06 53

 

ടോം ജോർജ്

ഫോണ്‍ : 93495 99023.

ഇടവിളയായി മൾബറി; ഉത്തമ കാലിത്തീറ്റ

കാലാവസ്ഥ വ്യതിയാനം മൂലം കേരളത്തിൽ അനുഭവപ്പെടുന്ന കടുത്ത വരൾച്ച ക്ഷീരമേഖലയെ തളർത്താതിരിക്കാനുള്ള ഉത്തമ ഉപാധിയാണ് കാലിത്തീറ്റ വൃക്ഷങ്ങൾ. കേരളത്തിൽ കന്നുകാലി വളർത്തലിന്‍റെ സാധ്യതകൾ വളരെ കൂടുതലാണെങ്കിലും കാലിത്തീറ്റ, പിണ്ണാക്ക് എന്നിവയുടെ ചെലവിലുള്ള വർധനവും പരുഷാഹാരത്തിന്‍റെ ലഭ്യതക്കുറവും കേരളത്തിലെ പാൽ ഉത്പാദനത്തെ സാരമായി ബാധിക്കുന്നു.

ഗുണമേ·യുള്ള കാലിത്തീറ്റ ഉത്പാദനം നടത്തുകവഴി ക്ഷീരോത്പാദനം മെച്ചപ്പെടുത്താനും കന്നുകാലികളുടെ ആരോഗ്യത്തെ സംരക്ഷിക്കാനും സാധിക്കുന്നു. പാലുത്പാദനത്തിൽ 75 ശതമാനവും തീറ്റച്ചെലവാണ് . ഇതു കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന മാർഗം മെച്ചപ്പെട്ട പരുഷാഹാരം കൂടുതൽ നൽകുക എന്നതാണ്. പരുഷാഹാരമായ പച്ചപ്പുല്ല്, പയർവിളകൾ, വൃക്ഷഇലകൾ എന്നിവ വേണ്ടവിധം നൽകിയാൽ പിണ്ണാ ക്ക്, കാലിത്തീറ്റ എന്നിവയുടെ അളവ് ഗണ്യമായി കുറയ്ക്കാം. മഴക്കാലത്ത് തീറ്റപ്പുല്ല് വളരെയധികം ലഭ്യമാണ്. വേനൽക്കാലത്ത് ഇവയുടെ ലഭ്യതക്കുറവുമൂലം പാലിന്‍റെ ഉത്പാദനം വളരെ കുറയുന്നു. കാലിത്തീറ്റയ്ക്ക് അനുയോജ്യമായ വൃക്ഷവിളകൾ നട്ടുവളർത്തുക വഴി വേനൽക്കാലത്ത് അവയുടെ ഇലവെട്ടിയെടുത്ത് കാലികൾക്ക് നൽകാനാകും. കൂടാതെ നല്ലയിനം തീറ്റപ്പുല്ലിൽ ഉള്ളതിനേക്കാൾ ഇരട്ടിയോളം മാംസ്യവും അമിനോ അമ്ലങ്ങളും ജീവകങ്ങളും, കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ത·ൂലം കൂടുതൽ പാലുത്പാദനത്തിനു പുറമേ കാലികളുടെ മെച്ചപ്പെട്ട ആരോഗ്യത്തിനും ഇവ ഏറെ സഹായകമായിത്തീരുന്നു. അതോടൊപ്പം തന്നെ മാംസ്യപ്രാധാന്യമുള്ള ഇലകൾ നൽകുക വഴി കാലിത്തീറ്റ, പിണ്ണാക്ക് എന്നിവയുടെ ചെലവ് 50 ശതമാനം വരെ കുറയ്ക്കാനും കൂടുതൽ ലാഭകരമായി പാലുത്പാദിപ്പിക്കാനും സാധിക്കും.

നാട്ടിൻപുറങ്ങളിൽ അനായാസേന നട്ടുവളർത്താൻ സാധിക്കുന്ന ധാരാളം കാലിത്തീറ്റ വൃക്ഷങ്ങളുണ്ട്. മൾബറി ഇതിനൊരുദാഹരണമാണ്. പട്ടുനൂൽപ്പുഴുവിന്‍റെ ആഹാരമായ മൾബറി ഇല ഒരു നല്ലകാലിത്തീറ്റ കൂടിയാണ്. മൾബറി ഇലയിൽ അസംസ്കൃത മാംസ്യം (15-35 ശതമാനം) കാത്സ്യം, വിറ്റാമിനുകൾ, ധാതുലവണങ്ങൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒരു ദിവസം 4-5 കിലോഗ്രാം വരെ മൾബറി ഇല പശുക്കൾക്ക് നൽകാവുന്നതാണ്. ഇപ്രകാരം മൾബറി കൃഷി ചെയ്യുക വഴി പാലുത്പാദനം വർധിപ്പിക്കാം. കന്നുകാലികളുടെ ആരോഗ്യം മെച്ചപ്പെടുത്താം. തുടർച്ചയായ കന്പുവെട്ടൽ അതിജീവിക്കാനുള്ള ശേഷിയുമുണ്ട്. വെട്ടിയാൽ ധാരാളം ശിഖരങ്ങൾ പൊട്ടിമുളച്ച് തുടർച്ചയായി വിളവ് തരികയും ചെയ്യും. വരൾച്ച, തണൽ ഇവയൊക്കെ ഒരു പരിധിവരെ അതിജീവിക്കാൻ ശേഷിയുണ്ട്.

കാലിത്തീറ്റ വൃക്ഷങ്ങൾ തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി കൃഷി ചെയ്യാം. ഇങ്ങനെ ചെയ്യുന്പോൾ വൃക്ഷവിളകൾ, വേലിച്ചെടിനിരയായാണ് നിർത്തുന്നത്. ഇതുമൂലം ചെടികൾ തമ്മിലുള്ള മത്സരങ്ങൾ ഒഴിവാക്കാനും വിളവെടുക്കൽ എളുപ്പമാക്കാനും സാധിക്കുന്നു.

തെങ്ങിൻതോപ്പിൽ തീറ്റ വൃക്ഷങ്ങൾ വേലിച്ചെടിനിരയായി കൃഷിചെയ്യുന്പോൾ ചെടികളുടെ സാന്ദ്രത, വെട്ടുന്നതിന്‍റെ ആവൃത്തി എന്നിവയെല്ലാം തന്നെ അവയുടെ വിളവിനെയും കാലിത്തീറ്റ ഉത്പാദനത്തിനെയും ചെടികളുടെ നിലനിൽപ്പിനെയും കാര്യമായി സ്വാധീ നിക്കുന്നു.

മഴക്കാലം അനുയോജ്യം

മഴക്കാലമാണ് കൃഷിക്ക് അനുയോജ്യം. അത്യുത്പാദനശേഷിയുള്ള സങ്കരയിനം മൾബറിയായ വി വണ്‍ ഇനം ഇന്ന് കേരളത്തിൽ വളരെയധികം പ്രചാരം നേടിയിട്ടുണ്ട്. കന്പാണ് നടീൽ വസ്തു. 6-10 മാസം മൂപ്പുള്ള, തവിട്ടുനിറത്തോടുകൂടിയ കന്പുകൾ 18-20 സെന്‍റീ മീറ്റർ നീളത്തിൽ മുറിച്ചു നടാം. തവാരണയിൽ കന്പുകൾ നാട്ടി വേരുപിടിപ്പിച്ചശേഷം നടാവുന്നതാണ്. അതുമല്ലെങ്കിൽ ഈ കന്പുകളെ പോളിബാഗിലേക്ക് മാറ്റി നടാവുന്നതാണ്.

കാലവർഷത്തോടുകൂടി തൈകൾ മാറ്റി നടാം. തെങ്ങിൻ തടങ്ങളുടെ രണ്ടുമീറ്റർ ചുറ്റളവ് ഒഴിവാക്കിവേണം വൃക്ഷത്തൈകൾ നടാൻ. നടുന്നതിനു മുന്പ,് മണ്ണ് നന്നായി ഉഴുത് കളകൾ നീക്കം ചെയ്യണം. വരികൾ തമ്മിലും വരികളിലെ ചെടികൾ തമ്മിലും 45ഃ45 സെന്‍റീമീറ്റർ അകലത്തിൽ കന്പുകൾ നാട്ടാം. നടുന്നതിനു മുന്പായി കുഴിയൊന്നിന് ഒരു കിലോഗ്രാം ജൈവവളം ഇട്ടശേഷം തൈകൾ വച്ച് മണ്ണിട്ട് വളങ്ങൾ നൽകണം. മൾബറി പോലുള്ള നൈട്രജൻ ആഗീരണ ശേഷി ഇല്ലാത്ത വൃക്ഷങ്ങൾക്ക് 600 കിലോഗ്രാം വീതം യൂറിയയും മസൂറിഫോസും 200 കിലോഗ്രാം പൊട്ടാഷും പ്രതിവർഷം ഹെക്ടറൊന്നിന് അഞ്ചു തവണകളായി നൽകേണ്ടതാണ്.

മരങ്ങൾ നട്ട് ആറുമാസം കഴിഞ്ഞ് ആദ്യവിളവെടുപ്പ് നടത്താം. എന്നാൽ ഒന്പതു മാസം മുതൽ ഒരു വർഷം വരെ ആദ്യ വിളവെടുപ്പ് ദീർഘിപ്പിച്ചാൽ ചെടികൾക്ക് ശക്തമായ വേരുപടലം ഉണ്ടാവുകയും കൂടുതൽ ആരോഗ്യത്തോടെ ദീർഘകാലം നിലനിൽക്കുകയും ചെയ്യും. വിളവെടുപ്പ് സമയത്ത് ചുവട്ടിൽ നിന്നും ഒരു മീറ്റർ ഉയരത്തിൽ മുറിച്ചു നൽകാം. മുറിച്ച ശിഖരത്തിൽ നിന്നും ധാരാളം ചിനപ്പുകൾ പൊട്ടി മുളയ്ക്കും. തുടർന്ന് രണ്ടുമൂന്നു മാസം കൂടുന്പോൾ വിളവെടുക്കാവുന്നതാണ്. ഇക്കാലയളവിൽ ഉണ്ടാകുന്ന ശിഖരങ്ങളിൽ ഇലയുടെ അളവ് കൂടുതലായിരിക്കും. തണ്ടുകൾ മൃദുലമായതിനാൽ അൽപം പോലും നഷ്ടപ്പെടുത്താതെ പശുക്കൾക്ക് തിന്നാനാകും. മാത്രവുമല്ല, കൂടുതൽ പോഷകസന്പന്നവുമായിരിക്കും.കേരളത്തിൽ അധികം പ്രചാരം നേടിയിട്ടില്ലാത്ത ഇടകൃഷി രീതി, ക്ഷീരോത്പാദന മേഖല നേരിടുന്ന കാലിത്തീറ്റ ദൗർലഭ്യത്തിനുള്ള ഉത്തമ പരിഹാരമാണ്. വേനലിൽ ജലസേചനം നൽകിയില്ലെങ്കിൽ ഉത്പാദനം ഗണ്യമായി കുറയും. ആഴ്ചയിലൊരിക്കൽ നന കൊടുക്കാൻ ശ്രദ്ധിക്കണം.

കേരളത്തിലധികം പ്രചാരത്തിലില്ലാത്ത ഈ കൃഷിരീതി പാലുത്പാദനത്തിന്‍റെ ഗണ്യമായ വർധനവിന് ഏറെ സഹായകമാണ്. വേനലിൽ കാലിത്തീറ്റയ്ക്കുപയോഗിക്കുന്ന വൃക്ഷത്തിന്‍റെ ശിഖരങ്ങളും ഇലകളും വർഷകാലത്ത് തെങ്ങിന് പുതയിട്ടു കൊടുക്കാൻ ഉപയോഗിക്കുന്നതു വഴി തെങ്ങി ന്‍റെ വളർച്ച ദ്രുതഗതിയിലാവുകയും ചെയ്യുന്നു. കൂടാതെ നാളികേരത്തിന് വിലയിടിവ് സംഭവിക്കുന്ന സന്ദർഭത്തിൽ കർഷകരെ താങ്ങി നിർത്താൻ ക്ഷീരോത്പാദനത്തിൽ നിന്നുള്ള അധിക വരുമാനം സഹായിക്കും. ഇപ്രകാരം കേരളത്തിലെ തെങ്ങിൻ തോപ്പുകളിൽ ഇടവിളകളായി കാലിത്തീറ്റ വൃക്ഷങ്ങൾ നടുന്നതുവഴി കുറഞ്ഞ സ്ഥലത്തു നിന്നും ഉത്പാദനം വർധിപ്പിച്ച്, സാന്ദ്രീകൃത തീറ്റയുടെ അളവ് ഗണ്യമായി കുറച്ച്, തീറ്റച്ചെലവ് ചുരുക്കി, ക്ഷീരോത്പാദനത്തെ മുന്നോട്ടു നയിക്കാൻ കർഷകർക്ക് സാധിക്കും. ഈ നൂതന കൃഷിരീതി കേരള കർഷകർക്ക് ഒട്ടനവധി തൊഴിൽ അവസരങ്ങളും പ്രതീക്ഷകളുമാണ് പ്രദാനം ചെയ്യുന്നത്.

രേഷ്മ എം. രാജ്

ഡോ. ആശ കെ. രാജ്

കോളജ് ഓഫ് ഫോറസ്ട്രി, കേരള കാർഷിക സർവകലാശാല, വെള്ളാനിക്കര, തൃശൂർ

സ്വർണവർണം ചാലിച്ച് എഗ്ഫ്രൂട്ട്

മനോഹരമായ സ്വർണവർണമുള്ള പഴമാണ് കാനിസ്റ്റൽ അഥവാ എഗ്ഫ്രൂട്ട്. ഭംഗിയും ഗുണവും ഈ സ്വർണപ്പഴങ്ങൾക്കു വളരെ അധികമാണ്, പക്ഷേ എന്തുകൊണ്ടോ കേരളത്തിൽ അധികം പ്രചാരത്തിലില്ല. അപൂർവം വീടുകളിൽ മാത്രമേ നല്ല തണൽ ചാർത്തി നില്ക്കുന്ന ഇലച്ചാർത്തുള്ള മരവും അതിൽ സ്വർണവർഷം പോലെ തിളങ്ങുന്ന കായ്കളും കാണപ്പെടുന്നുള്ളൂ. കേരളത്തിലെന്നല്ല ഇന്ത്യയിലും അധികം കൃഷി ചെയ്യപ്പെടുന്നില്ല എന്നതാണ് വസ്തുത.

വളരെയേറെ ഗുണസന്പന്നമായ ഈ ഫലവൃക്ഷത്തിന്‍റെ ഒൗഷധഗുണമോ, വിപണനസാധ്യതയോ നമ്മുടെ നാട്ടുകാർ ഉപയോഗപ്പെടുത്തിയിട്ടില്ല. മലേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളിൽ വളരെയേറെ വിലപിടിപ്പുള്ള ഫലമാണിത്. പുഴുങ്ങിയമുട്ടയുടെ മഞ്ഞക്കരുവിന്‍റെ നിറവും പ്രകൃതിയും ഉള്ളതിനാലാണ് ഈ ഫലം എഗ് ഫ്രൂട്ട് എന്നറിയപ്പെടുന്നത്. പുഴുങ്ങിയ മത്തങ്ങയുടെയോ മധുരക്കിഴങ്ങിന്‍റെയോ ഗന്ധമുള്ള എഗ്ഫ്രൂട്ടിന് ഒരു പ്രത്യേകതരം രുചിയാണ്. എല്ലാവർക്കും ഈ രുചി അത്ര പഥ്യമല്ലെങ്കിലും ഈ സ്വർണപ്പഴത്തിന്‍റെ രുചി ഏറെ ഇഷ്ടപ്പെടുന്നവരുമുണ്ട്. നല്ലപോലെ പഴുത്താൽ മാത്രമേ കഴിക്കാൻ പാകമാകൂ. എന്നാൽ അധികമായി പഴുത്തുപോയാൽ പഴം പൊട്ടി, തൊലി അടരുന്ന അവസ്ഥ ഉണ്ടാകുന്നു. പഴുത്തഫലം പുറത്ത് അധികനാൾ സൂക്ഷിക്കാൻ കഴിയില്ല. സപ്പോട്ടയുടെ കുടുംബത്തിൽപ്പെടുന്ന ഫലത്തിനു സപ്പോട്ടയുമായുള്ള സാദൃശ്യം കൊണ്ടുതന്നെ മഞ്ഞസപ്പോട്ട എന്നും അറിയപ്പെടുന്നു.

ചില ഇടങ്ങളിൽ ഗോൾഡൻ ഫ്രൂട്ട് എന്നും പറയുന്നു. കടുംബ്രൗണ്‍ വിത്താണ് പൊതുവേയുള്ളത്. സ്വാദ് അത്രയ്ക്കങ്ങ് പ്രിയമല്ലെങ്കിലും ഇതിന്‍റെ ഗുണം കേട്ടാൽ എല്ലാവർക്കും ഇതിനോട് പ്രിയം തോന്നും. ഇരുന്പ്, കാൽസ്യം, പ്രോട്ടീനുകൾ, വിറ്റാമിനുകൾ എന്നിവ വളരെ കൂടുതലുണ്ട്.

ജീവകം എ യുടെ വലിയ സ്രോതസുമാണ്. മനുഷ്യ ശരീരത്തിലെ രക്തവർധനയ്ക്കും രക്ത ചംക്രമണത്തിനും സഹായിക്കുന്ന എഗ്ഫ്രൂട്ട് നല്ല ഓർമയ്ക്കും സഹായകമാണ്. ജൂണ്‍-ജൂലൈ മാസമാണ് വിളവെടുപ്പുകാലം. കീടശല്യമോ, മറ്റു രോഗങ്ങളോ അധികം ബാധിക്കാത്ത ഒരു ഫലവൃക്ഷം കൂടിയായ എഗ് ഫ്രൂട്ടിന്‍റെ കൃഷിയും എളുപ്പമാണ.് വലിയ ഫലസന്പുഷ്ടമല്ലാത്ത മണ്ണിൽ പോലും വളരുന്ന മരമാണ്. മറ്റു പല ഫലവൃക്ഷങ്ങളെയും പോലുള്ള വളമിടലോ, പരിചരണമോ പോലും പലപ്പോഴും വേണ്ടിവരുന്നില്ല. എന്നാൽ നന്നായി പരിപാലിച്ചാൽ നല്ല വിളവു ലഭിക്കും.

സാധാരണയായി വിത്ത് കിളിർപ്പിച്ചാണ് പുതിയ തൈ ഉണ്ടാക്കുന്നത്. വിത്തുതനിയെ വീണ് പുതിയ തൈകൾ ഉണ്ടാകുന്നുണ്ട്. ചെടികൾ മൂന്നു നാല് വർഷം കൊണ്ട് മരമായി മാറുകയും കായ്ച്ചു തുടങ്ങുകയും ചെയ്യും. തൊലി കളഞ്ഞ പഴം, പാലും പഞ്ചസാരയും ചേർത്ത് മിക്സിയിൽ അടിച്ച് രുചിയും ഗുണവും ഭംഗിയും നിറഞ്ഞ മിൽക്ക് ഷേക്ക് ഉണ്ടാക്കാം. ഐസ്ക്രീമിലും കസ്റ്റാഡിലും ബ്രഡിലും ചേർക്കുന്നുണ്ട്. ജാമും ഇവയിൽ നിന്ന് ഉണ്ടാക്കുന്നു. ചില സ്ഥലങ്ങളിൽ സലാഡുകളിലും ഇവ ചേർത്തുവരുന്നു. മുഖകാന്തി വർധിപ്പിക്കുന്ന പഴത്തെ പ്രകൃതിദത്തമായ ഫേഷ്യൽ ക്രീമായും ചിലർ ഉപയോഗിക്കുന്നു. ആരോഗ്യത്തിനും ശരീരസൗന്ദര്യത്തിനും ഉത്തമമാണ്.

വിരുന്നുവന്നു; വീട്ടുകാരനായി

തിരുവനന്തപുരത്തെ ജവഹർനഗറിൽ താമസിക്കുന്ന ഡോ. ബി. സി. ബാലകൃഷ്ണന്‍റെ വീടിനു മുന്നിൽ എഗ് ഫ്രൂട്ട് മരമുണ്ട്. മുറ്റത്ത് തണൽ വീശി നില്ക്കുന്ന ഈ മരം നട്ടുപിടിപ്പിച്ചതല്ലെന്നതാണ് ഏറ്റവും കൗതുകകരം. ഡോ. ബാലകൃഷ്ണന്‍റെ അയൽവാസി, മലേഷ്യൻ യൂണിവേഴ്സിറ്റിയിൽ വൈസ്ചാൻസലറായിരുന്ന സാമുവൽ, അദ്ദേഹത്തിന്‍റെ വീട്ടിൽ നട്ടിരുന്ന സ്വർണപ്പഴമരത്തിൽ നിന്നും വീണ വിത്ത് മുളച്ചതാണ്. അപൂർവമായ ഈ പഴം ആവശ്യപ്പെട്ട് പലരും ഇപ്പോൾ വീട്ടിൽ എത്താറുണ്ടെന്ന് അദ്ദേഹം പറയുന്നു.

എസ്. മഞ്ജുളാദേവി

കടപ്പാട് : ദീപിക

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate