അലങ്കാരത്തിനും ഔഷധത്തിനും ആട്ടുകൊട്ടപ്പാല
ഉദ്യാനങ്ങളിലും കമാനങ്ങളിലും വൃക്ഷങ്ങളിലും പൂമുഖത്തെ പോര്‍ച്ചുകളിലും മറ്റും പടര്‍ത്തി വളര്‍ത്താന്‍ അനുയോജ്യമായ സസ്യമാണ് ആട്ടുകൊട്ടപ്പാല. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്‍മാര്‍, തായ്ലാന്‍ഡ്, കംബോഡിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലെ അര്‍ധഹരിത വനങ്ങളില്‍ നൈസര്‍ഗികമായി കണ്ടുവരുന്ന ലതാ സസ്യമാണിത്.
ഏകദേശം പത്തുമീറ്ററോളം നീളത്തില്‍ വൃക്ഷങ്ങളില്‍ ചുറ്റിക്കയറി വളരുന്ന ഈ സസ്യത്തിന് മൂന്നുമുതല്‍ പത്തുവരെ പൂക്കള്‍ വിരിയുന്ന ചെറു പൂങ്കുലകള്‍ കാണാം. കേരളത്തിലെ കാലാവസ്ഥയില്‍ ഡിസംബര്‍ മുതല്‍ ഏപ്രില്‍വരെയാണ് പൂക്കാലം. അജശൃംഗി, ഭദ്രവള്ളി എന്നീ സംസ്‌കൃതനാമങ്ങളിലും അറിയപ്പെടുന്ന ഈ ചെടി ഔഷധാവശ്യങ്ങള്‍ക്കായും ഉപയോഗിച്ചുവരുന്നുണ്ട്.
സസ്യഭാഗങ്ങളിലാകമാനം ആല്‍ക്കലോയിഡുകള്‍, ട്രൈറ്റര്‍പീനുകള്‍, ഫാറ്റി ആസിഡുകള്‍, കാര്‍ഡിയാക് ഗ്ലൈക്കോസൈഡുകള്‍ തുടങ്ങിയ രാസഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വ്രണം, മുറിവ്, ത്വക്രോങ്ങള് എന്നിവയുടെ ചികിത്സയില്‍ ഫലപ്രദമായി ഉപയോഗിച്ചുവരുന്ന ആട്ടുകൊട്ടപ്പാലയുടെ ഇലകളും പുറംപട്ടയും കാന്‍സര്‍ രോഗ ചികിത്സയിലും ഹൃദയചികിത്സയിലും നല്ലൊരു വേദനസംഹാരി എന്ന നിലയിലും സാധ്യതകള്‍ ഏറെയുള്ളതാണെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
നല്ലസൂര്യപ്രകാശം ലഭിക്കുന്നതും നീര്‍വാര്‍ച്ചയുള്ളതുമായ ഏതുതരം മണ്ണിലും ഇത് തഴച്ചുവളരും. ഇടത്തരം മൂപ്പുള്ള കമ്പുകള്‍ മുറിച്ചുനട്ടാണ് പ്രജനനം. പൊളിത്തീന്‍ കവറുകളില്‍ ചുവന്ന മണ്ണ്, ചാണകപ്പൊടി, പുഴമണല്‍ എന്നിവ തുല്യാനുപാതത്തില്‍ ചേര്‍ത്തിളക്കിയ മിശ്രിതം നിറച്ചശേഷം ഏകദേശം ഒരിഞ്ച്നീളം വരുന്ന കമ്പുകള്‍നട്ട് വേരുപിടിപ്പിക്കാം. ഇത്തരത്തില്‍ വേരുപിടിച്ചെടുത്ത തൈകള്‍ ഉദ്യാനങ്ങളില്‍ ഒന്നരയടി സമചതുരത്തില്‍ കുഴികളെടുത്ത് ചാണകമോ കമ്പോസ്റ്റോ അടിവളമായി ചേര്‍ത്ത് കാലവര്‍ഷാരംഭത്തോടെ നടാം.
നമുക്കും കൃഷിചെയ്യാം ചോളം
നമ്മുടെ ധാന്യ-ഭക്ഷ്യ വിളകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചോളം. നമ്മുടെസംസ്ഥാനത്ത് ഇത് ഇനിയും വേണ്ടത്ര വ്യാപിച്ചിട്ടില്ല. അങ്ങിങ്ങായി ചിലര്‍ കുറച്ചു നടുന്നു എന്നു മാത്രം. എന്നാല്‍ നമ്മുടെ തൊട്ടടുത്ത കര്‍ണാടകം, തമിഴ്നാട് തുടങ്ങി ആന്ധ്രയിലും വടക്കെ ഇന്ത്യയില് വ്യാപകമായും നെല്ല്, ഗോതമ്പ്, ചോളം എന്ന ക്രമത്തില് ഇത് കൃഷിചെയ്ത് ഉപയോഗിക്കുകയും ആദായമുണ്ടാക്കുകയും ചെയ്യുന്നു. കേരളത്തിലും ഈ കൃഷി നന്നായി ചെയ്യാവുന്നതാണ്.സ്റ്റാര്‍ച്ചും വിറ്റാമിനുകള്‍, കാത്സ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളുമെല്ലാം ഇതില്‍ ധാരാളമുണ്ട്. അരിക്കും, ഗോതമ്പിനും ഇടയില് നമുക്ക്ചോളത്തിനും ഇടംകൊടുക്കേണ്ടതുണ്ട്.
കേരളത്തില്‍ നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ എല്ലാകാലാവസ്ഥയിലും ചോളം കൃഷിചെയ്യാവുന്നതാണ്. മഴയെ ആശ്രയിച്ചാവുമ്പോള്‍ ജൂണ്‍മുതല്‍ ആഗസ്ത്-സെപ്തംബര്‍ വരെ കൃഷിയിറക്കാം.
ഒരേക്കറില്‍ നടാന്‍ എട്ടു കി.ഗ്രാം വിത്ത് മതി. നിലം നന്നായി ഉഴുത് കട്ട ഉടച്ച് പരുവപ്പെടുത്തിയശേഷം 10 സെന്‍റിന് ഒരു ടണ്‍ കാലിവളമോ കമ്പോസ്റ്റോ ചേര്‍ത്തുകൊടുക്കുക. മഴക്കാലത്ത് ചെറിയതറ നീളത്തിലെടുത്ത് അതില്‍ വിത്ത്നടാം. രണ്ടു തറ തമ്മില്‍ രണ്ടടി (60 സെ. മീ.)യും ചെടി തമ്മില്‍ ഒരടി (30 സെ. മീ.)യും അകലത്തില്‍ വിത്ത് നടാം.
വിത്തു മുളച്ച് ഒരുമാസമാകുമ്പോള്‍ കള നീക്കം ചെയ്ത് രാസവളം ചേര്‍ക്കണം.സാധാരണ രീതിയില്‍ ഏക്കറിന് 50 കി.ഗ്രാം യൂറിയ, 25 കി.ഗ്രാം മ്യൂററ്റ് ഓഫ്പൊട്ടാഷ് എന്നിവ നല്കി മണ്ണ് ചേര്ത്തു കൊടുക്കണം. പിന്നീട് രണ്ടുമാസം കഴിഞ്ഞാല് 50 കി.ഗ്രാം പൊട്ടാഷും, പുഷ്ടികുറവാണെങ്കില് 50 കി.ഗ്രാം യൂറിയയും നല്കാം. രോഗങ്ങളില്‍ മഴക്കാലത്ത് "കട ചീയല്‍ ' ഉണ്ടാകാം.
ഇതു തടയാന് 20 ഗ്രാം സ്യൂഡൊമോണസ് എന്ന ജൈവ കുമിള്‍ നാശിനി (20 ഗ്രാംഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി) ചുവട്ടില്‍ ഒഴിച്ചുകൊടുക്കണം. രാസപദാര്‍ഥമെങ്കില്‍ ഫൈറ്റലാന്‍ നാലു ഗ്രാം ഒരുലിറ്ററില്‍ തളിക്കുക.തണ്ടുതുരപ്പന്‍ പുഴുവിനെ കാണുന്നുവെങ്കില്‍ വേപ്പെണ്ണ ലായനി തളിച്ചാല്‍ മതി.
വിളവെടുപ്പ്:
മഴക്കാലത്ത് 120 ദിവസംകൊണ്ടും വേനലില് 90-110 ദിവസംകൊണ്ടും വിളവെടുക്കാം. ചോളക്കതിരിന്‍റെ പുറം പൊളി തവിട്ടു നിറമാകുമ്പോള്‍ ഒടിച്ചെടുത്ത് പാളിയോടെ നാലു ദിവസം വെയിലില്‍ ഉണക്കണം. പിന്നീട് മെതിച്ചെടുക്കുക. വൃത്തിയാക്കിയ ധാന്യം നാലുദിവസം കൂടി വെയിലില്‍ ഉണക്കി സൂക്ഷിക്കുകയും ഉപയോഗിക്കുകയുംചെയ്യാം.
മല്ലിയിലയ്ക്കു പകരം ആഫ്രിക്കൻ മല്ലി ഉപയോഗിക്കാം
ആഫ്രിക്കൻ മല്ലിവളരെ ചെറിയ ഒരൗഷധസസ്യമാണ് (ഇംഗ്ലീഷ്:Eryngium foetidum). തടിച്ചു കുറുകിയ കാണ്ഡത്തിന്റെ അഗ്രഭാഗത്ത് ഇലകൾ കൂട്ടമായി രൂപമെടുക്കുന്നു. വേരുകൾക്ക് ഗന്ധമില്ലെങ്കിലും ഇതിന്‍റെ ഇലകൾക്ക് മല്ലിഇലയുടെ ഗന്ധമാണ്. കടുത്തപച്ച നിറത്തൊടു കൂടിയ ഇലകൾക്ക് തിളങ്ങുന്ന പ്രതലമാണുള്ളത്. ഇലക്കൂട്ടത്തിന്‍റെ നടുക്കുനിന്ന് പൂങ്കുലത്തണ്ട് ഉത്ഭവിക്കുന്നു. ചെറിയ വെളുത്തപൂക്കള്‍ക്കു താഴെയായി ചെറിയ ഇലകൾ എന്നു തോന്നിപ്പിക്കുന്ന ഒരു കൂട്ടം ബ്രാക്റ്റുകൾ കാണപ്പെടുന്നു. പ്രത്യുത്പാദനം വിത്തുകൾവഴിയാണ് . ഭാഗിക തണലിലും നല്ലവെയിലത്തും വളരാൻ അവയ്ക്കു കഴിയും. വെയിലത്തു വളരുമ്പോൾ പെട്ടെന്നു പൂക്കുന്നതിനാൽ ഇലകൾ കട്ടിയുള്ളതും ചെറുതും സുഗന്ധം കുറഞ്ഞതുമായിത്തീരുന്നു. അതിനാൽ ഭാഗിക തണലിൽ ഇവയെ വളർത്തുകയാണ് ദീർഘകാലം ഇലപറിക്കാൻ സഹായിക്കുന്നത്.
മല്ലിയിലക്കുപകരമായി, ഭക്ഷ്യവസ്തുക്കൾക്കു ഹൃദ്യമായ സുഗന്ധമേകാൻ ഇതിന്‍റെ ഇലകൾഉപയോഗിക്കുന്നു. ഇരുമ്പ് റൈബോഫ്ലേവിൻ എന്നിവയുടെ ഉറവിടമാണ് ആഫ്രിക്കൻമല്ലിയുടെ ഇലകൾ. ഇലകളും വേരുമിട്ട് തിളപ്പിച്ച വെള്ളം പനി, വയറിളക്കം, ഡയബറ്റിസ്, മലബന്ധം, ന്യൂമോണിയ, ഛര്ദ്ദിഎന്നിവയ്ക്കുള്ള ഔഷധമായി ഉപയോഗിക്കുന്നു
കുന്തിരിക്കം നട്ടു വളര്‍ത്താം
പണ്ടുകാലം മുതല്‍ക്കേ ആയുര്‍വേദ ഗ്രന്ഥങ്ങളില്‍പരാമര്‍ശമുള്ള, പുരാതന ആയുര്‍വേദാചാര്യനായ ചരകനും പുരാതന ശസ്ത്രക്രിയാവിദഗ്ധനെന്നു കരുതുന്ന ശുശ്രുതനും പരാമര്‍ശിച്ച വിശേഷപ്പെട്ടൊരു കറയുണ്ട്. ആരാധനാലയങ്ങളില്‍ പുകച്ചിരുന്നതാണത്. വേനല്‍ക്കാലത്ത് ഒരു മരത്തിന്‍റെ തൊലിപൊട്ടി ഊറിവരുന്ന കറ ഉണക്കിയെടുത്ത് ക്രിസ്തീയ ദേവാലയങ്ങളിലും മറ്റും വിശേഷസുഗന്ധമായും മതാനുഷ്ഠാനങ്ങളിലും ഉപയോഗിക്കുന്നു. പ്രാര്‍ഥനാ വേളയില്‍ക്രിസ്ത്യന്‍ പള്ളികളുടെ ധൂപക്കുറ്റിയില്‍ നിറയ്ക്കുന്നതും ഈ കറ ഉണക്കിയതാണ്.
സഹ്യസാനുക്കളിലും വടക്കു കിഴക്കേ ഇന്ത്യയിലെകാടുകളിലും കണ്ടുവരുന്ന ഈ മരം ശാസ്ത്രീയമായി അറിയപ്പെടുന്നത് വറ്റീരിയ ഇന്‍ഡിക്കയെന്നാണ്. നമ്മുടെ സാക്ഷാല്‍ കുന്തിരിക്കമാണത്. കേരളത്തിലുംഅസമിലും ബംഗാളിലും കാടുകളില്‍ കാണപ്പെടുന്ന പൈന്‍ മരങ്ങളുടെ തൊലിപൊട്ടിയൊലിച്ചുവരുന്ന കറയാണ് കുന്തിരിക്കം. ചില്ലുപോലെ വെളുത്തത് വെള്ളപൈന്‍ മരങ്ങളില്‍ നിന്നും 'തെള്ളി' യെന്ന് അപരനാമമുള്ള കറുത്ത കുന്തിരിക്കം കറുത്ത പൈന്‍ (കനേറിയം സ്റ്റ്രിക്ടം) എന്നതില്‍ നിന്നുമാണ് ലഭിക്കുന്നത്.കേരളത്തിലെ വനവാസികളുടെ പ്രധാന വരുമാനമാര്‍ഗമാണ് കുന്തിരിക്ക ശേഖരണം.
ഇന്ത്യയിലുംശ്രീലങ്കയിലും കാണപ്പെടുന്ന ഡിപ്റ്ററോ കാര്‍പ്പസെ കുടുംബത്തില്‍പ്പെട്ട വെളുത്ത കുന്തിരിക്കമാണ് പൂജാദ്രവ്യമായി ഉപയോഗിച്ചു വരുന്നത്. ധാരാളം പച്ചനിറത്തിലുള്ള ഇലകളും മനോഹരമായ മഞ്ഞ കലര്‍ന്ന വെള്ള പൂക്കളുമുണ്ടാകുന്ന മരം പുഷ്പിക്കുന്നത് ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ്. ഒരു കുലയില്‍ത്തന്നെ ധാരാളം പൂക്കളുണ്ടാകുന്നു. ഒരോ കുലയിലും ഒട്ടേറെ കായകളുംഉണ്ടാകും. കാഴ്ചയില്‍ അല്പം വലിപ്പമുള്ള സപ്പോട്ടപേലെയാണ് കായകള്‍. മണ്‍സൂണിന്‍റെ വരവോടെ കായകള്‍ പൊഴിഞ്ഞുവീണ് പുതിയ തൈകളുണ്ടാകുന്നു.
നട്ടുപിടിപ്പിക്കാം
വനങ്ങളില്‍നിന്ന് ശേഖരിക്കുന്ന വിത്തുകള്‍ മുളപ്പിച്ചെടുത്ത് പൈന്‍ മരത്തിന്‍റെ തൈകള്‍ ഉണ്ടാക്കാം. കേരളത്തില്‍ എല്ലായിടത്തും കുന്തിരിക്കം നന്നായിവളരാറുണ്ട്. നന്നായി മൂത്ത കായകളില്‍ ഓരോന്നിലും ആറ് വിത്തുകള്‍ വരെ കാണും.അവ ശേഖരിച്ചെടുത്ത് ഉടന്‍ തന്നെ പോളിത്തീന്‍ കവറുകളില്‍ നട്ട്മുളപ്പിച്ചെടുക്കണം. ഇവ പെട്ടെന്നു മുളയ്ക്കുമെന്നതിനാല്‍ത്തന്നെ രണ്ടാഴ്ചകൊണ്ടു തന്നെ ഇവയുടെ മുളയക്കല്‍ ശേഷിയും നഷ്ടപ്പെടുന്നു. അല്പം ബാലാരിഷ്ടത കാണിക്കുന്ന തൈകള്‍ മൂന്ന് നാലു മാസം പ്രായമാകുമ്പോള്‍ നല്ലനീര്‍വാര്‍ച്ചയുള്ള നന്നായി വെയില്‍ കിട്ടുന്ന സ്ഥലത്ത് മാറ്റിനട്ട് വളര്‍ത്തിയെടുക്കാം. ചെടിയുടെ ആദ്യകാലത്ത് വളര്‍ത്തിയെടുക്കാന്‍ കുറച്ച്‌ശ്രദ്ധ ആവശ്യമാണ്. പിന്നീട് വലിയ പരിരക്ഷ ആവശ്യമില്ല.
ഉദ്യാനങ്ങളില്‍ നടുമ്പോള്‍ 10- 15 മീറ്റര്‍ അകലം പാലിക്കാം. എന്നാല്‍ കാറ്റിനെ പ്രതിരോധിക്കുന്ന കുന്തിരിക്കം മികച്ച പ്രതിരോധശേഷി കാണിക്കുന്നതുമായതിനാല്‍ അതിനെ കീടങ്ങളും രോഗങ്ങളും ബാധിച്ചു കാണാറില്ല. അഥവാ ബാധിച്ചാല്‍ തന്നെ കുരുന്നിലകളെ ബാധിക്കുന്ന ഫംഗസ് രോഗം മാത്രമേ വരൂ. അതിനെ കുന്തിരിക്കം സ്വയം തന്നെ പ്രതിരോധിക്കും. നീരൂറ്റിക്കുടിക്കുന്ന ചിലപ്രാണികള്‍ ഇലയും ഇളം തണ്ടും തിന്നു തീര്‍ക്കാറുണ്ട്. രണ്ടുവര്‍ഷം കൊണ്ടുതന്നെ 4-6 മീറ്റര്‍ ഉയരം വെക്കുന്ന ഇത് നാലുവര്‍ഷം കൊണ്ടുതന്നെ പുഷ്പിക്കും. കാടിനോട് ചേര്‍ന്ന സ്വാഭാവിക പരിസ്ഥിതിയില്‍ നല്ല വളര്‍ച്ചകാണിക്കും.
സ്വാഭാവികമായി കിട്ടുന്ന കുന്തിരിക്കം വേനല്‍ക്കാലത്ത് മരത്തിന്റെ തൊലി പൊട്ടി ഊറിവരുന്നതാണെങ്കിലും കൃത്രിമമായി തൊലിയില്‍ വിള്ളലുണ്ടാക്കിയും കറ വരുത്തി കുന്തിരിക്കം ഉണ്ടാക്കാം. വളരെപ്പെട്ടെന്ന് വളര്‍ന്നു വലുതാകുന്നത് കൊണ്ടുതന്നെ 5-6 വര്‍ഷം കൊണ്ടുതന്നെ കറ ഊറി വരും. ഇത്തരം മരങ്ങളില്‍ നിന്ന് 10 മുതല്‍ 50 കിലോഗ്രാം വരെ കുന്തിരിക്കം ലഭിക്കുന്നുണ്ടെന്ന് അവ ശേഖരിക്കുന്ന വന സംരക്ഷണ സമിതിയിലെ അംഗങ്ങള്‍പറഞ്ഞു.
ആയുര്‍വേദ മരുന്നുകളില്‍ മണത്തിന് ചേര്‍ക്കുന്ന കുന്തിരിക്കം പെയിന്‍റ് വാര്‍ണിഷ് വിപണിയിലെ താരമാണ്. മെഴുകുനിര്‍മാണത്തിലും ഇത് ഉപയോഗിച്ചു വരുന്നു.വിത്തുകള്‍ ശേഖരിച്ചും അവര്‍ വില്‍പ്പന നടത്തുന്നുണ്ട്. ഇവ സൂര്യപ്രകാശത്തില്‍ ഉണക്കി അതിന്റെ എണ്ണവേര്‍തിരിച്ചെടുത്ത് സോപ്പ് , മെഴുക് എന്നിവ നിര്‍മിക്കാനും ശുദ്ധീകരിച്ച് ഭക്ഷ്യയെണ്ണയായും ഉപയോഗിക്കാം. തൈകള്‍ തൃശ്ശൂര്‍ വന ഗവേഷണ കേന്ദ്രത്തില്‍നല്‍കി വന്നിരുന്നു. വനാതിര്‍ത്തികളില്‍ പ്രവര്‍ത്തിക്കുന്ന നഴ്സറികളില്‍മുളപ്പിച്ച് തയ്യാറാക്കിയവയും ലഭ്യമാണ്.
ഓര്‍ക്കിഡ് വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഭംഗിക്ക് പുറമേ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്താല്‍ കൈനിറയെ വരുമാനവും ഓര്‍ക്കിഡ് നല്‍കും. തൊണ്ട്, കരി, ഓടിന്‍ കഷണങ്ങള്‍ മുതലായവയാണ് ഓര്‍ക്കിഡ് നടാന്‍ ഏറ്റവും നല്ലത്. നല്ല തോതിലുള്ള വായുസഞ്ചാരം ഓര്‍ക്കിഡ് ചെടികള്‍ക്ക് ആരോഗ്യം നല്‍കും.
ചിലയിനം ഓര്‍ക്കിഡുകള്‍ പൂവിടാന്‍ പൂര്‍ണതോതില്‍ സൂര്യപ്രകാശം ആവശ്യമാണ്. എന്നാല്‍ ചില ഇനങ്ങള്‍ ചൂടുകൂടിയാല്‍ കരിഞ്ഞുപോകാം. വൈകുന്നേരത്തേതിനെക്കാള്‍ നല്ലത് രാവിലെയുള്ള സൂര്യപ്രകാശമാണ്. അതിനാല്‍ സൂര്യന് അഭിമുഖമായി കിഴക്കോട്ടു ചെടികള്‍ വയ്ക്കുക.
ഓരോ ഇനത്തിനും വ്യത്യസ്ത അന്തരീക്ഷ താപനിലയാണ് ആവശ്യം. ഇത് ആധാരമാക്കി ഓര്‍ക്കിഡുകളെ ശീതകാലത്തിനു യോജിച്ചവ, ഉഷ്ണമേഖലയില്‍ വളരുന്നവ, വസന്തകാലം ഇഷ്ടപ്പെടുന്നവ ഇങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. അന്തരീക്ഷ ആര്‍ദ്രത അനുയോജ്യമായ തോതില്‍ ക്രമീകരിക്കണം. മണ്ണില്‍ അഥവാ ചെടിവളരുന്ന മാധ്യമത്തില്‍ മിതമായ അളവില്‍ ഈര്‍പ്പം നിലനിര്‍ത്തണം.
കണിക്കൊന്നയുടെ ഔഷധഗുണങ്ങള്‍
കേരളത്തിന്‍റെ സംസ്ഥാന പുഷ്പമായ കണിക്കൊന്നയുടെ ശാസ്ത്രനാമം കാഷ്യഫിസ്റ്റുല. കര്‍ണികാരമെന്ന് സംസ്കൃതത്തിലും ഇന്ത്യന്‍ ലബേണം, ഗോള്‍ഡന്‍ഷവര്‍ എന്നൊക്ക ഇംഗ്ലിഷിലും അറിയപ്പെടുന്നു. ശീതവീര്യമാണ് കണിക്കൊന്നയ്ക്ക്. തൊലിപ്പുറത്തെ രോഗങ്ങളെ അകറ്റാന്‍ അത്യുത്തമം. അങ്ങനെ ശരീരസൗന്ദര്യം കൂട്ടാനും സഹായിക്കും. കണിക്കൊന്ന മരത്തിന്‍റെ തൊലിഉപയോഗിച്ച് ഉണ്ടാക്കുന്ന കഷായം പല ത്വക്‌രോഗങ്ങള്‍ക്കും ഫലപ്രദമാണ്. അതിന്‍റെ എണ്ണ ഉണ്ടാക്കി പുരട്ടുന്നതും നല്ല ഫലം ചെയ്യും.
സോറിയാസിസ് നിയന്ത്രിച്ചു നിര്‍ത്താന്‍ കണിക്കൊന്നയ്ക്കു കഴിവുണ്ട്. മലബന്ധം, അനുബന്ധമായുള്ള വയറുവേദന എന്നിവയ്‌ക്ക് കായുടെ കാമ്പ്, കുരു നീക്കിയ ശേഷംപാലില്‍ കാച്ചി പഞ്ചസാരയുമിട്ട് കുടിച്ചാല്‍ ഗുണം ചെയ്യും. കണിക്കൊന്നപ്പട്ട നന്നായി അരച്ച് നീരും വേദനയും ഉള്ള ഭാഗങ്ങളില്‍ പുരട്ടിയാല്‍ ശമനമുണ്ടാകും. തളിരില, അഞ്ചുമുതല്‍ പതിനഞ്ചു ഗ്രാംവരെ മോരില്‍ അരച്ചു കുടിക്കുന്നത് അമിതവണ്ണം കുറയ്‌ക്കാന്‍ സഹായിക്കും. പൂവ് അരച്ചുകഴിച്ചാല്‍ പുളിച്ചു തികട്ടലിനും വയറിലെ അള്‍സര്‍ മാറാനും നല്ലതാണത്രെ. കണിക്കൊന്നയുടെ കുരു പൊടിച്ചത് അമീബിയാസിസ് എന്ന രോഗാവസ്ഥയ്ക്കുള്ള ഔഷധമായി ഉപയോഗിക്കാം
വെറ്റില കൃഷി ചെയ്യാം
അറിയും തോറും മൂല്യമേറുന്ന ഔഷധമാണ് വെറ്റില. ചില മംഗളകാര്യങ്ങള്‍ക്ക് വെറ്റില പ്രധാനിയാണ്. വെറ്റിലയില്‍ ജീവകം സി, തയാമിന്‍, നിയാസിന്‍, റൈബോഫ്‌ലേവിന്‍, കരോട്ടിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്.
ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയുള്ള ഉഷ്ണമേഖലാ കാലാവസ്ഥയാണ് വെറ്റിലക്കൊടിയ്ക്ക് നല്ലത്. കേരളത്തില്‍ വെറ്റില അടയ്ക്കാത്തോട്ടങ്ങളിലും തെങ്ങിന്‍ തോപ്പുകളിലും ഇടവിളയായാണ് വളര്‍ത്തുന്നത്. നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണില്‍ ഇത് നന്നായി വളരും. വെള്ളക്കെട്ടുള്ള ഉപ്പുരസമോ, ക്ഷാര സ്വഭാവമോ ഉള്ള മണ്ണ് വെറ്റിലക്കൃഷിയ്ക്കു നന്നല്ല. ചെമ്മണ്പ്രദേശങ്ങളിലും വെറ്റില നന്നായി വളരും. തുളസി, വെണ്മണി, അരിക്കൊടി, കല്‍ക്കൊടി, കരിലാഞ്ചി, കര്‍പ്പൂരം, ചീലാന്തി കര്‍പ്പൂരം, കുറ്റക്കൊടിനന്തന്‍, പെരുംകൊടി, അമരവിള പ്രമുട്ടന്‍ എന്നിവയാണ് പ്രധാന ഇനങ്ങള്‍. ഒരു മീറ്റര്‍ നീളവും മൂന്നു മുട്ടുകളുമുള്ള വള്ളിക്കഷണങ്ങളാണ് നടാനെടുക്കുന്നത്. നല്ല തണലും നനയ്ക്കാന്‍ സൗകര്യമുള്ള സ്ഥലമാണ് വെറ്റിലകൃഷിയ്ക്ക് നന്ന്. കൃഷി സ്ഥലം നന്നായി കിളച്ച് ഒരുമീറ്റര്‍ അകലത്തില്‍ വാരങ്ങള്‍ എടുത്തുവേണം വള്ളികള്‍ നടേണ്ടത്.
നന്നായി അഴുകിപ്പൊടിഞ്ഞ ജൈവവളവും പച്ചിലകളും മേല്‍മണ്ണും ചാരവുമായി കലര്‍ത്തി വാരങ്ങളില്‍ ചേര്‍ക്കുക. നടുമ്പോള്‍ ഒരു മുട്ട് മണ്ണിനടിയിലും രണ്ടാമത്തെ മുട്ട് മണ്‍നിരപ്പിനു മുകളിലുമായി വരണം. വള്ളിയ്ക്കു ചുറ്റും മണ്ണമര്‍ത്തുന്നത് പെട്ടെന്ന് മുളപൊട്ടാന്‍ ഇടയാകും. നട്ട വള്ളികള്‍ക്ക് തണല്‍ നല്‍കണം. തോട്ടം കളകള്‍ വളരാതെയും ഇടയ്ക്ക് ഇടയിളക്കിയും വൃത്തിയായി സൂക്ഷിക്കണം.
ഓരോ തവണ വിളവെടുക്കുമ്പോഴും, വളം ചേര്‍ക്കണം. 1% വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കുന്നത് രോഗനിയന്ത്രണത്തിനുപകരിക്കും. രണ്ടാഴ്ച ഇടവിട്ട് ഉണങ്ങിയ ഇലകളും ചാരവും കുഴികളില്‍ ചേര്‍ക്കുകയും ചാണകക്കുഴമ്പ് ചുവട്ടില്‍ തളിയ്ക്കുകയും വേണം. ശീമക്കൊന്നയില, മാവില എന്നിവ ഓരോ മാസം ഇടവിട്ടു ചേര്‍ക്കുന്നതും വള്ളികള്‍ക്ക് നല്ലതാണ്.
നല്ലൊരു വേദനസംഹാരിയണിത്. വെറ്റില അരച്ച് വേദനയുള്ള ഭാഗത്തു പുരട്ടിയാല്‍ വേദന ശമിക്കും. വെറ്റില ചവച്ചു നീരിറക്കുക. ഉള്ളിലുള്ള വേദയനയ്ക്ക് ആശ്വാസമേകും. മുറിവില്‍ വെറ്റില വച്ച ശേഷം ബാന്‍ഡേജിട്ടാല്‍ മുറിവുണങ്ങും.
ബ്രഹ്മി എന്ന ഔഷധ സസ്യം
ഒരു ആയുര്‍വേദ ഔഷധസസ്യമാണ് ബ്രഹ്മി(Bacopa monnieri). നെൽകൃഷിക്ക് സമാനമായ രീതിയിലാണ് ബ്രഹ്മി വ്യാവസായികാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നത്. . പാടങ്ങളിലും അതുപോലെ നനവു കൂടുതലുള്ള പ്രദേശങ്ങളിലുമാണ് ബ്രഹ്മി ധാരാളമായി വളരുന്നത്. എട്ടു മില്ലീമീറ്റർ വരെ വ്യാസം വരുന്ന പൂക്കൾക്ക് വിളർത്ത നീലയോ വെള്ളയോ നിറമായിരിക്കും. സമുദ്ര നിരപ്പിൽ നിന്ന് 1200 മീറ്റർ വരെ ഉയർന്നപ്രദേശങ്ങളിൽ ബ്രഹ്മി കാണപ്പെടുന്നു. നമ്മുടെ നാട്ടിൽ ധാരാളമായി കൃഷിചെയ്യപ്പെടുന്ന സസ്യങ്ങളിലൊന്നാണിത്.
ഔഷധഗുണം
ഓർമശക്തി വർദ്ധിപ്പിക്കുന്നതിനുള്ള ഔഷധം തയാറാക്കുന്നതിലേക്കായി ബ്രഹ്മി വൻ തോതിൽ ഉപയോഗിച്ചുവരുന്നു. നാഡികളെ ഉത്തേജിപ്പിക്കുന്നതിനു് ഉപയോഗിക്കുന്നു. നവജാതശിശുക്കൾക്ക് മലബന്ധം മാറുവാൻ ബ്രഹ്മിനീര് ശർക്കര ചേർത്തുകൊടുക്കുന്നു. ബ്രഹ്മിനീരും വെളിച്ചെണ്ണയും സമം ചേർത്തു കാച്ചിയെടുക്കുന്നഎണ്ണ തലമുടി വളരാൻ ഉത്തമമാണ്
ഏറെ പോഷകഗുണങ്ങളുള്ള ചതുരപ്പുളി
കരംബോള എന്ന ചതുരപ്പുളി നക്ഷത്രപ്പഴം എന്നും അറിയപ്പെടുന്നു. അവിറോമ കാരംബോള എന്നാണ് ഇതിന്‍റെ ശാസ്ത്രനാമം. ഈ പഴം ശ്രീലങ്ക, മോളര്‍ക്കസ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലാണ് ജന്മം കൊണ്ടതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഏറെ പോഷകഗുണങ്ങളുള്ള ചതുരപ്പുളി കൃഷിയിപ്പോള്‍ കേരളത്തിലും വ്യാപകമായി കൊണ്ടിരിക്കുകയാണ്. മുട്ടയുടെ ആകൃതിയില്‍ കണ്ടുവരുന്ന ഈ പഴത്തിന് ഏകദേശം 2-6 ഇഞ്ച് വരെയാണ് വലുപ്പം.
കൂടാതെ ഇതിന് അഞ്ചു കൂര്‍ത്ത അഗ്രമുഖങ്ങളും ഉണ്ട്. ഇതിന്‍റെ തൊലി കനം കുറഞ്ഞതും മൃദുവും പശിമയുള്ളതുമാണ്. ഓരോ പഴത്തിലും 10-12 വരെ തവിട്ടു നിറത്തോടുകൂടിയ വിത്തുകള്‍ കാണുന്നു. ചതുരപ്പുളി രണ്ട് തരത്തിലുണ്ട്. കുറഞ്ഞപുളി ഉള്ളവയും, മധുരപുളി ഉള്ളവയും.
ഈ പഴത്തിന്‍റെ പുറം തൊലി ഉള്‍പ്പെടെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. ആന്‍റിഓക്സിഡന്റ്റ് , പൊട്ടാസ്യം, വിറ്റാമിന്‍ സി എന്നിവ ചതുരപ്പുളിയില്‍ ധാരാളം അടങ്ങിയിരിക്കുന്നു, കൂടാതെ കാല്‍സ്യം, ഇരുമ്പ്, ഫോസ്ഫറസ്, മഗ്നീഷ്യം എന്നീ ധാതുലവണങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദം കുറയ്ക്കാനുംരോഗപ്രതിരോധ ശേഷി ലഭിക്കുന്നതിനും ചതുരപ്പുളി കഴിക്കുന്നത് നല്ലതാണ്.ഷുഗറും, സോഡിയവും, ആസിഡും കുറവാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. ഫൈബര്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ദഹന സംബന്ധമായപ്രശ്‌നങ്ങള്‍ക്കും പ്രതിവിധിയാണ്. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയതിനാല്‍ ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ചതുരപ്പുളിക്ക് കഴിയും. ഏറ്റവും പ്രധാനപ്പെട്ട കാര്യം കിഡ്‌നി സംബന്ധമായ അസുഖമുള്ളവര്‍ ഇതു കഴിക്കാന്‍ പാടില്ല. പൊട്ടാസ്യം വൃക്കയെ ബാധിക്കുന്ന അസുഖങ്ങള്‍ കൂടാന്‍ കാരണമാകുന്നതിനാലാണിത്.
നടുന്ന രീതി
ഗ്രാഫ്റ്റ്ചെയ്ത തൈകള്‍ ഒരു മീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴികളില്‍ചാണകപ്പൊടി ചേര്‍ത്ത് നടുക. ആവശ്യത്തിന് വെള്ളമൊഴിച്ചു കൊടുക്കണം. മൂന്നുവര്‍ഷം കൊണ്ട് കായിച്ചു തുടങ്ങും. പച്ചനിറത്തിലുള്ള കായ്കള്‍ പഴുക്കുമ്പോള്‍ മഞ്ഞനിറമാകും. ഒരു മരത്തില്‍നിന്ന് ഏകദേശം 50 കിലോഗ്രാം വരെ കായ്കള്‍ ലഭിക്കും. കീടബാധ സാധാരണയായി ബാധിക്കാത്തതിനാല്‍ ഏതു കാലാവസ്ഥക്കും യോജിച്ചതാണ് ചതുരപ്പുളി . ഈ മരം അലങ്കാരച്ചെടിയായും വളര്‍ത്താം.
അച്ചാറിടാം മീന്‍കറിവെയ്ക്കാം
സ്റ്റാര്‍ഫ്രൂട്ടെന്നും അറിയപ്പെടുന്ന ചതുരപ്പുളി വിവിധതരം ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കാനും ഉപയോഗിക്കും. ജാം, ജെല്ലി, അച്ചാറുകള്‍, ജ്യൂസ് എന്നിവ ഇതുപയോഗിച്ച് നിര്‍മിക്കുന്നു. മീന്‍ കറിയിലും മറ്റും കുടംപുളിക്ക് പകരമായും ചതുരപ്പുളി ഉപയോഗിക്കാം.
കോഴികളിലെ രോഗപ്രതിരോധ മാര്‍ഗങ്ങള്‍
മനുഷ്യരിലെന്നപോലെ തന്നെ വളര്‍ത്തു പക്ഷികളിലും രോഗം വന്നതിനു ശേഷം ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. രോഗപ്രതിരോധനടപടികള്‍ക്കു പുറമേ ശാസ്ത്രീയമായ മറ്റു പരിപാലനക്രമങ്ങള്‍ കൃത്യതയോടെ പാലിക്കേണ്ടതുണ്ട്. കൂട്ടത്തിലുള്ള ഒരു പക്ഷിക്ക് രോഗം ബാധിച്ചാല്‍ അതില്‍ നിന്നു മറ്റുള്ളവയിലേക്കു രോഗം പടരാന്‍ സാധ്യതയുണ്ട്. രോഗബാധിതരുടെ ഉമിനീര്‍, വിസര്‍ജ്യവസ്തുക്കള്‍ എന്നിവയിലൂടെയാണ് പ്രധാനമായും രോഗം പടരുന്നത്. മലിനമായ തീറ്റ, വെള്ളം, പാത്രങ്ങള്‍, മറ്റുപകരണങ്ങള്‍, വിരിപ്പ് എന്നിവ വഴിയും രോഗം പടരാം. അനാരോഗ്യകരമായ സാഹചര്യങ്ങള്‍, കാലാവസ്ഥവ്യതിയാനങ്ങള്‍, തീറ്റയുടെ അഭാവം എന്നിവയെല്ലാം രോഗബാധയ്ക്കു കാരണമാണ്.
പ്രധാനപ്പെട്ട രോഗ നിയന്ത്രണ മാര്‍ഗങ്ങള്‍
വലിയകോഴികളേയും കുഞ്ഞുങ്ങളേയും പ്രത്യേകം കൂടുകളിലായി വളര്‍ത്തണം. കുഞ്ഞുങ്ങളേയും വലിയ കോഴികളേയും ഒരാള്‍ തന്നെ പരിചരിക്കാതെ നോക്കുക. മറ്റു നിവൃത്തിയില്ലെങ്കില്‍ കോഴിക്കുഞ്ഞുങ്ങളുടെ പരിചരണശേഷം മാത്രം മുട്ടക്കോഴികളുടെ പരിചരണത്തില്‍ ഏര്‍പ്പെടുക.
അണുനാശിനികളില്‍ കൈകാലുകള്‍ വൃത്തിയാക്കിയതിനു ശേഷം മാത്രം ഒരു കൂട്ടില്‍ നിന്നും മറ്റുള്ളവയിലേക്ക് പ്രവേശിക്കുക. കോഴിക്കൂടുകള്‍, ഉപകരണങ്ങള്‍ എന്നിവയെല്ലാം വൃത്തിയായി സൂക്ഷിക്കണം. കഴിവതും കൂടകളിലേക്ക് സന്ദര്‍ശകരെ അനുവദിക്കരുത്. വേണ്ടിവന്നാല്‍ അണുനാശിനികള്‍ ഉപയോഗിച്ച് കൈയ്യും കാലും കഴുകിയതിനു ശേഷം മാത്രം പ്രവേശിപ്പിക്കുക.
ചത്തുപോയകോഴികളെ ശരിയായ വിധത്തില്‍ നശിപ്പിച്ചു കളയണം. മരണ കാരണം രോഗബാധയാണെങ്കില്‍ ചത്തകോഴികളെ ചുട്ടുകരിക്കുകയോ കുമ്മായം ചേര്‍ത്ത് ആഴത്തില്‍ കുഴിച്ചിടുകയോ വേണം. രോഗലക്ഷണങ്ങളുടെ ആരംഭത്തില്‍ തന്നെ കോഴികളെ മാറ്റിപ്പാര്‍പ്പിക്കണം. രോഗബാധയുണ്ടെന്നു തീര്‍ച്ചയായാല്‍ ഉടന്‍ തന്നെ ചികിത്സ തേടണം.
കൂടുകളില്‍ എലി, ചെള്ള്, ഈച്ച തുടങ്ങിയവയെ നിയന്ത്രിക്കുകയും വിരിപ്പ് കട്ടപിടിക്കാതെ ശ്രദ്ധിക്കുകയും വേണം. വിരിപ്പ് നനഞ്ഞ് കട്ടപിടിക്കുമ്പോഴും വിരയിളക്കല്‍ കഴിഞ്ഞതിന്‍റെ പിറ്റേന്നും വിരിപ്പ് നന്നായി ഇളക്കികൊടുക്കാം. സര്‍വോപരി കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
വിര ശല്യത്തില്‍ നിന്നും കോഴികളെ മുക്തമാക്കാന്‍ കാലാകാലങ്ങളില്‍ വിരയിളക്കുന്നത് നന്നായിരിക്കും. ഏഴാമത്തെ ആഴ്ചയില്‍ ആദ്യത്തെ വിരയിളക്കല്‍ നടത്തണം. പിന്നീട് രണ്ടുമാസത്തിലൊരിക്കല്‍ വിരമരുന്നു നല്‍കാം.
മരുന്നുകള്‍ വെള്ളത്തില്‍ കലര്‍ത്തി നല്‍കുകയാണ് ഉത്തമം. നാലുമണിക്കൂര്‍കൊണ്ട് കുടിച്ചുതീര്‍ക്കാവുന്ന അളവില്‍ വെള്ളത്തില്‍ മരുന്നു കലക്കിനല്‍കാം. ആല്‍ബന്‍റസോള്‍, പൈപ്പരാസിന്‍ എന്നീ മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വിരയിളക്കാനായി ഉപയോഗിക്കാം.
കോഴിയുടെ മേല്‍ കാണുന്ന ചെള്ള്, പേന്‍ തുടങ്ങിയ കീടങ്ങള്‍ കോഴിയുടെ രക്തം ഊറ്റികുടിക്കുകയും രോഗകാരണമാകുവുന്ന മറ്റ് അണുക്കളെ ശരീരത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. കീടാനാശിനികളില്‍ മുക്കിയോ, അവ സ്പ്രേചെയ്‌തോ ഇവയില്‍ നിന്നും സംരക്ഷണം തേടണം.
കാലാവസ്ഥയ്ക്കനുരൂപമായ തരത്തില്‍ പരിപാലനക്രമത്തില്‍ അപ്പപ്പോള്‍ വേണ്ട മാറ്റങ്ങള്‍ വരുത്തണം. മീന മേടച്ചൂടില്‍ വെന്തുരുകുന്ന ഇന്നത്തെ അവസ്ഥയില്‍ കൂടുകളിലേക്കെത്തുന്ന ചൂടിന്‍റെ അളവ് കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ തേടണം. പഴയകാലത്തെ ഓലമേഞ്ഞ കൂടുകള്‍ ചൂടു പ്രതിരോധിച്ചിരുന്നെങ്കിലും വര്‍ഷാവര്‍ഷം ഓല മാറ്റിമേയേണ്ടതുണ്ട്.
ചൂടു പ്രതിരോധിക്കാന്‍ കൂടിനു മുകളിലായി ഓല, വൈക്കോല്‍ എന്നിവ പാകാവുന്നതാണ്. കൂടിനു മുകളില്‍ വെള്ള പൂശുന്നതും കൂടുകള്‍ക്കുളില്‍ ഫോഗര്‍ഘടിപ്പിക്കുന്നതും കൂടിനു മുകളിലായി വെള്ളം ചീറ്റുന്ന സ്പ്രിംഗ്‌ളര്‍ ഘടിപ്പിക്കുന്നതും ചൂടുകൂറയ്ക്കാന്‍ സഹായകമാണ്.
തീറ്റ നല്‍കുമ്പോള്‍ പകല്‍ സമയത്ത് നല്‍കാതെ കാലത്തും വൈകിട്ടുമായി പകുത്തു നല്‍കാം. പോഷകാഹാര കുറവു കൊണ്ടുള്ള രോഗങ്ങള്‍ വരാതിരിക്കുന്നതിന് ശരിയായരീതിയില്‍ പോഷകങ്ങള്‍, ജീവകങ്ങള്‍, ധാതുലവണങ്ങള്‍ എന്നിവ ചേര്‍ന്ന സമീകൃതാഹാരം ഓരോ പ്രായത്തിലും ലഭ്യമാക്കണം.
അതുപോലെ തന്നെ കോഴികളുടെ എണ്ണമനുസരിച്ച് ആവശ്യത്തിനു തീറ്റപ്പാത്രങ്ങളും വെള്ളപ്പാത്രങ്ങളും കൂടിനകത്തുണ്ടായിരിക്കണം. ചൂടുകാരണം കഴിക്കുന്ന തീറ്റയുടെ അളവു കുറയുന്നതിനാല്‍ വിറ്റാമിനുകള്‍, അമിനോ അമ്ലങ്ങള്‍, ധാതുലവണങ്ങള്‍ എന്നിവ തീറ്റയില്‍ അധികമായി ചേര്‍ക്കണം.
കഴിക്കുന്ന തീറ്റയുടെ അളവിനേക്കാള്‍ 2-3 ഇരട്ടി വരെ ശുദ്ധമായ തണുത്ത കുടിവെള്ളം ലഭ്യമാക്കണം. ചൂടു സമയങ്ങളില്‍ മരണനിരക്ക് അഞ്ചു ശതമാനം വരെകൂടാന്‍ സാധ്യത ഉള്ളതിനാല്‍ മേല്‍പറഞ്ഞ കാര്യങ്ങളില്‍ പ്രത്യേകംശ്രദ്ധപതിപ്പിക്കണം.
രോഗപ്രതിരോധ കുത്തിവയ്പുകള്‍
രോഗപ്രതിരോധ കുത്തിവയ്പ്പുകള്‍ കൃത്യ സമയത്ത് നല്‍കുന്നതു വഴി വളരെ മാരകമായ വൈറസ് രോഗങ്ങളായ മാരക്‌സ്, കോഴിവസന്ത, കോഴിവസൂരി എന്നിവയില്‍ നിന്ന് വളര്‍ത്തുന്ന പക്ഷികളെ സംരക്ഷിക്കാം. വിജയകരമായ ചികിത്സാരീതികള്‍ ഇല്ലാത്ത ഈ രോഗങ്ങള്‍ തടയുവാനുള്ള ഏകപോംവഴിയും പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കുക എന്നതു മാത്രമാണ്.
ജൈവസുരക്ഷയും രോഗനിയന്ത്രണവും
രോഗബാധ നിയന്ത്രിക്കുന്നതിനായി ഫാമുകളില്‍ ജൈവസുരക്ഷാ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതാണ്. ഫാമുകളില്‍ സ്വീകരിക്കേണ്ട പ്രധാന സുരക്ഷാ ക്രമീകരണങ്ങള്‍ താഴെ ചേര്‍ക്കുന്നു.
കടുത്തവേനലിനെ നേരിടുവാന്‍ ക്ഷീരകര്‍ഷകര്‍ എടുക്കേണ്ട മുന്‍കരുതലുകള്‍
മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങളെയും അത്യുഷ്ണവും വരള്‍ച്ചയും സാരമായി ബാധിക്കുന്നു. സാധാരണ ഗതിയില്‍ അന്തരീക്ഷ ഊഷ്മാവ്വര്‍ദ്ധിക്കുന്നതിനനുസരിച്ച് കന്നുകാലികള്‍ വിയര്‍പ്പിലൂടെയും ശക്തമായി അണച്ചുകൊണ്ടും ശരീരത്തില്‍ അധികരിക്കുന്ന ചൂടിനെ പുറന്തള്ളുന്നു.എന്നാല്‍ അത്യുഷ്ണത്തോടൊപ്പം, അന്തരീക്ഷത്തിലെ ആര്‍ദ്രതയും വര്‍ദ്ധിക്കുമ്പോള്‍ ശരീരോഷ്മാവ് സംതുലിതമാക്കുവാന്‍ അവയ്ക്ക് കഴിയാതെ വരികയും താപസമ്മര്‍ദ്ദം ഉണ്ടാവുകയും ചെയ്യുന്നു . കൊടുംചൂടില്‍ ഉല്‍പാദനം ഗണ്യമായി കുറയുക മാത്രമല്ല, ആരോഗ്യവും പ്രത്യുല്പാദനക്ഷമതയും കുറയുന്നു. ചിലപ്പോള്‍ ജീവന്‍ തന്നെ അപകടത്തില്‍ ആവുകയും ചെയ്യുന്നു. കടുത്ത വേനലിനെ നേരിടുവാന്‍ ക്ഷീരകര്‍ഷകര്‍ വേണ്ട മുന്‍കരുതലുകളെടുത്ത് എടുക്കണം.
കന്നുകാലികളില്‍ താപ സമ്മര്‍ദ്ദത്തിന്‍റെ ലക്ഷണങ്ങള്‍ തിരിച്ചറിയുകയാണ് ആദ്യ പടി. പശുക്കള്‍ തലതാഴ്ത്തി ഉന്മേഷരഹിതമായനില്‍ക്കുക, അതിശക്തിയായി അണയ്ക്കുകയും ഉമിനീര്‍ ഒലിപ്പിക്കുകയും ചെയ്യുക, തളര്‍ച്ച, കൂടുതല്‍ വെള്ളം കുടിക്കുക , തീറ്റ എടുക്കാതിരിക്കുക പാലുല്‍പാദനവും പാലിന്‍റെ ഗുണമേന്മയും കുറയുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ഉടനെതന്നെ അവയെ തണലുള്ള ഒരു സ്ഥലത്തേക്ക് കൊണ്ടുവരികയാണ് ആദ്യം ചെയ്യേണ്ടത് തുടര്‍ന്ന് വൈദ്യസഹായം തേടുക.
മുന്‍കരുതലുകള്‍
രാവിലെ പത്തു മണിക്കു ശേഷം കന്നുകാലികളെ തുറസ്സായ സ്ഥലത്ത് കെട്ടരുത്. അഥവാ കെട്ടുകയാണെങ്കില്‍ പുരയിടത്തിലെ നല്ല തണലും തണുപ്പമുള്ള സ്ഥലങ്ങളില്‍ കെട്ടുക. പുല്‍ത്തകിടിയില്‍ തണലുണ്ടെങ്കില്‍ പാലുല്‍പ്പാദനം 10-20% വരെവര്‍ദ്ധിക്കുന്നു. തണുത്ത വെള്ളം ധാരാളം കുടിക്കാനുള്ള സൗകര്യമുണ്ടാകണം.
കാലിത്തൊഴുത്തി സമീപം തണല്‍മരങ്ങള്‍ വച്ചുപിടിപ്പിക്കുകയും പടര്‍ന്നുകയറുന്ന പച്ചക്കറികളായ പാവല്‍, പടവലം തുടങ്ങിയവ മേല്‍ക്കൂരയിലേക്ക് പടര്‍ത്തുകയും ചെയ്യുക. ഓല, വൈക്കോല്‍, പനയോല തുടങ്ങിയവ ഉപയോഗിച്ച് തൊഴുത്തിന്‍റെ മേല്‍ക്കൂര പാകുക . ഷീറ്റ് മേഞ്ഞ മേല്‍ക്കൂര ആണെങ്കില്‍ വെള്ള പെയിന്‍റടിക്കാം. തൊഴുത്തിന്‍റെ വശങ്ങളില്‍ നനച്ച ചണ ചാക്ക് തൂക്കിയിടുന്നതോടൊപ്പം ഫാനും പ്രവര്‍ത്തിപ്പിക്കാമെങ്കില്‍ ഒരു എയര്‍കണ്ടീഷനിംഗ് പ്രഭാവം തൊഴുത്തിലുണ്ടാകും.
മിസ്റ്റിംഗ് (മഞ്ഞു പൊഴിക്കല്‍) സൗകര്യമേര്‍പ്പെടുത്താം. മണിക്കൂറില്‍ മൂന്നു പ്രാവശ്യം മഞ്ഞു പൊഴിക്കുന്നത് ഫലപ്രദമാണ്.
സ്പ്രിംഗ്‌ളറുകളുപയോഗിച്ച് പശുക്കളുടെ മേല്‍ നേരിട്ടു വെള്ളം തളിക്കുകയാണ് ഉഷ്ണമകറ്റാനുള്ള മറ്റൊരു പോംവഴി. ഇതോടൊപ്പം ഫാന്‍ ഇട്ടു കൊടുക്കുന്നത് കൂടുതല്‍ ഗുണകരമാകും. തൊഴുത്തിലെ താപനില ലഘൂകരിക്കാന്‍ ഫാന്‍, സ്പ്രിംഗ്‌ളര്‍, മേല്‍ക്കൂര നന എന്നിവ ഒരുമിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്ന സ്വയം നിയന്ത്രിത ഉപകരണങ്ങള്‍ ഘടിപ്പിക്കുന്നത് വെള്ളത്തിന്‍റെയും വൈദ്യുതിയുടെയും ഉപയോഗം കുറയ്ക്കും.
ഉച്ച സമയത്തെ സാന്ദ്രാഹാരം ഒഴിവാക്കി, രാവിലെയും വൈകിട്ടുമായി നല്‍കാം. ദിവസം മുഴുവന്‍ ഗുണമേന്‍മയുള്ള പുല്ല് നല്‍കാവുന്നതാണ്. സാധിക്കുമെങ്കില്‍ ടോട്ടല്‍ മിക്‌സഡ് റേഷന്‍ (TMR) നല്‍കുക, ഇത് തീറ്റ കൂടുതല്‍ കഴിക്കുന്നതിനും പാലുല്‍പ്പാദനം കൂട്ടുന്നതിനും സഹായിക്കും. കൂടാതെ പാലുല്‍പ്പാദനത്തിന് അത്യാവശ്യമായ പൊട്ടാസ്യം (K ) എന്ന മൂലകം തീറ്റയില്‍ ഉള്‍പ്പെടുത്തുന്നത് വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയും നഷ്ടപ്പെടുന്ന 'K' അളവ്പുനസ്ഥാപിക്കാന്‍ സാധിക്കും.
വേനല്‍ക്കാലത്ത് പശുക്കള്‍ വൈക്കോല്‍, പുല്ല് തുടങ്ങിയ ശുഷ്‌ക്കാഹാരം കഴിക്കുന്നത് കുറയുമെന്നതിനാല്‍ ബൈപ്പാസ്പ്രോട്ടീന്‍ കൊടുക്കുന്നത് പാലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ് .കൂടാതെ സാന്ദ്രാഹാരം കുറച്ച് കൊഴുപ്പിന്‍റെ അളവ് കൂട്ടി നല്‍കുന്നത്, ആഹാരത്തിലടങ്ങിയ ഊര്‍ജ്ജ ലഭ്യത വര്‍ദ്ധിപ്പിക്കുകയും ഉപാപചയ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്ന താപം കുറയ്ക്കുകയും ചെയ്യുന്നു. പുല്‍ത്തൊട്ടിയില്‍ ഓരോപശുവിനും 30 ഇഞ്ച് സ്ഥലം കിട്ടത്തക്ക വിധത്തില്‍ തൊഴുത്തിലെ പശുക്കളുടെ എണ്ണം ക്രമീകരിച്ചാല്‍ നാരുകള്‍ കൂടുതലടങ്ങിയ ശുഷ്‌ക്കാഹാരം കഴിക്കുന്നത്പ്രോല്‍സാഹിപ്പിക്കാം.
ചൂടിനെ ചെറുത്തു നില്‍ക്കാന്‍ കഴിവുള്ള ഇനംപശുക്കളെ പ്രത്യുല്‍പ്പാദനത്തിന് തിരഞ്ഞെടുക്കുകയും, പശുക്കളിലെ കൃത്രിമബീജസങ്കലനം രാവിലെയും വൈകിട്ടുമായി ക്രമപ്പെടുത്തുകയും ചെയ്യുന്നത്നല്ലതാണ്. കൃത്രിമ ബീജാധാനത്തിനു മുമ്പും അതിനു ശേഷവും ശരീരം നന്നായി നനച്ച് തണുപ്പിക്കുന്നത് ഫലപ്രദമാണ്.
കന്നുകാലികളെ കുരലടപ്പന്‍, കുളമ്പുരോഗം എന്നിവയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പിന് സമയാസമയങ്ങളില്‍ വിധേയമാക്കുകയും, വേനല്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ വിരമരുന്ന് നല്‍കുകയും, ബാഹ്യ പരാദങ്ങളായ പേന്‍, ചെള്ള്, പട്ടുണ്ണി തുടങ്ങിയവയ്‌ക്കെതിരെ മരുന്നു പ്രയോഗിക്കുകയും ചെയ്താല്‍ പല വേനല്‍ക്കാല അസുഖങ്ങളെയും ഫലപ്രദമായി പ്രതിരോധിക്കാം.
കന്നുകാലികളിലെ 'ബോട്ടുലിസം' രോഗം
കോസ്ട്രീസിയം ബോട്ടുലിനം' എന്ന ബാക്ടീരിയാ അണുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്ന ബോട്ടുലിനം ടോക്സിന്‍ ശരീരത്തില്‍ പ്രവേശിച്ചുണ്ടാകുന്ന മാരക രോഗമാണ് ബോട്ടുലിസം.
പകരുന്നവിധം: അണുക്കള്‍ സാധാരണയായി മണ്ണിലും വെള്ളത്തിലും കടല്‍തീരങ്ങളിലും കാണപ്പെടുന്നു. സാധാരണയായി ആരോഗ്യമുള്ള കന്നുകാലികളിലും, കുതിര, കോഴികള്‍ എന്നിവയുടെ കുടലുകളില്‍ ഇവയെ കാണാം. ഒരു ഉപദ്രവവും ഇതുകൊണ്ട് ഉണ്ടാകുന്നില്ല. അന്തരീക്ഷത്തില്‍ കാണുന്ന അണുക്കള്‍ വളരെ വര്‍ഷത്തോളം നശിക്കാത്ത 'സ്പോര്‍സ്' ഉല്‍പ്പാദിപ്പിക്കുകയും ഇവ അന്തരീക്ഷത്തില്‍ കഴിയുകയും ചെയ്യുന്നു. ഇവ അനുകൂല സാഹചര്യങ്ങളായ ജീര്‍ണിച്ച ജൈവപദാര്‍ഥങ്ങള്‍, മലിനപ്പെട്ട ജഡങ്ങള്‍, ഓക്സിജന്‍ ലഭിക്കാന്‍ പറ്റാത്തസാഹചര്യങ്ങള്‍ എന്നിവയിലൂടെ വളരുകയും 'ടോക്സിന്‍' (ഒരുതരം വിഷം) ഉല്‍പ്പാദിപ്പിക്കുകയും മൃഗങ്ങള്‍ ഇവ കലര്‍ന്ന ഭക്ഷണം, വെള്ളം എന്നിവ കഴിക്കുമ്പോള്‍ രോഗലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യുന്നു.
ലക്ഷണങ്ങള്‍: ടോക്സിന്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ ഇവ ഞരമ്പുകളുടെയും, പേശികളുടെയും പ്രവര്‍ത്തനത്തെ ബാധിച്ച് ശരീരം തളര്‍വാതത്തിന് വിധേയമാകുന്നു. നടക്കുമ്പോള്‍ വീഴാന്‍പോകുക, മുട്ടുകുത്തിവീഴുക, ചാണകം പോകാതിരിക്കുക എന്നീ ലക്ഷണങ്ങള്‍ കാണിക്കുന്നു.
തളര്‍വാതംആദ്യം വാലിലും, പിന്നീട് പിന്‍കാലുകളിലും കണ്ടുതുടങ്ങുന്നു. ഇത് തലവരെ എത്തുന്നു. മുഖത്തെ പേശികള്‍, താടികള്‍, നാവ് എന്നിവയെ ബാധിക്കുന്നു.ഭക്ഷണം കഴിക്കാനും, വെള്ളം കുടിക്കാനും വിഷമം, നാവ് പുറത്തേക്ക് തള്ളിവരികയും പുറകോട്ട് പിന്‍വലിക്കാന്‍ പറ്റാതെ വരിക, ഉമിനീര്‍ ഒലിക്കുക, കണ്‍പോകളിലെ തളര്‍വാതം കാരണം കണ്ണ് തുറന്നുനില്‍ക്കാന്‍ വിഷമം, ശ്വാസതടസ്സം, പെട്ടെന്നുള്ള മരണം എന്നിവ സംഭവിക്കുന്നു.
ടോക്സിന്‍ ശരീരത്തില്‍ കടന്നാല്‍ രണ്ടുമുതല്‍ ആറുദിവസത്തിനുള്ളില്‍ ലക്ഷണംകാണിക്കുന്നു. കൂടുതല്‍ വിഷം അകത്തു കടന്നാല്‍ 12 മുതല്‍ 24 മണിക്കറിനുള്ളിലും, വിഷം ചെറിയ അംശമാണെങ്കില്‍ ഏഴുമുതല്‍ 20 ദിവസത്തിനകം ലക്ഷണം കാണിക്കുന്നു.
പ്രതിരോധം
മലിനപ്പെട്ട ഭക്ഷണം നല്‍കാതിരിക്കുക.
ജീര്‍ണിച്ച ഭക്ഷണയോഗ്യമല്ലാത്ത സ്ഥലത്ത് കന്നുകാലികളെ മേയാന്‍ വിടരുത്.
പഴകിയ ജൈപദാര്‍ഥങ്ങള്‍, ജഡങ്ങള്‍ക്കരികിലുള്ള പുല്ലുകള്‍, വെള്ളം എന്നിവ കുടിക്കാന്‍ കൊടുക്കാതിരിക്കുക.
ലക്ഷണം കണ്ടാലും, സാഹചര്യങ്ങള്‍ നോക്കിയും ഉടന്‍ ഡോക്ടറുടെ സേവനം തേടുക.
ലബോറട്ടറി പരിശോധനയിലൂടെ രക്തത്തില്‍ ടോക്സിന്‍റെ അളവ് നിര്‍ണയിക്കാം.
സംശയാസ്പദമായ ഭക്ഷണപദാര്‍ഥം പരിശോധയ്ക്ക് വിധേയമാക്കാം. മാരകവും കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടവും വരുത്തുന്ന രോഗമാണ് ബോട്ടുലിസം.
ഇലച്ചെടികളെ സ്‌നേഹിക്കുന്ന യുവ എം.ബി.എ.ക്കാരന്‍
റബ്ബര്‍തോട്ടം നിറയെ 'മെസന്‍ജിയാന' എന്ന അലങ്കാര ഇലച്ചെടി വളര്‍ത്തി മലപ്പുറം കരേക്കാട് മുഹമ്മദ് ഷാഫി എന്ന യുവ എം.ബി.എ.ക്കാരന്‍ പരമ്പരാഗത കര്‍ഷകസമൂഹത്തെ വിസ്മയിപ്പിക്കുന്നു. തന്‍റെ അഞ്ചേക്കര്‍ റബ്ബര്‍തോട്ടത്തില്‍ മൂന്നരയേക്കറിലാണ് അലങ്കാര ഇലച്ചെടിയായ ഡ്രസീന ഫ്രേഗ്രന്‍സ് 'മെസന്‍ജിയാന' കൃഷി ചെയ്യുന്നത്.
വെളിച്ചം കുറഞ്ഞ അകത്തളങ്ങള്‍ക്കുപോലും അലങ്കാരമാണ് ഈ ചെടി. കുറഞ്ഞ ചെലവില്‍ വളര്‍ത്താം. തെളിഞ്ഞ, തിളങ്ങുന്ന പച്ചനിറമുള്ള ഇലകളില്‍ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ കണ്ണഞ്ചിപ്പിക്കുന്ന നീളന്‍ മഞ്ഞവര കോറിയിരിക്കുന്നു. ലഭ്യമായിടത്തുനിന്നെല്ലാം ഇതിന്റെ നല്ല തൈകള്‍ സംഘടിപ്പിച്ചു. ശ്രീലങ്കയില്‍ നിന്ന് തൈകളെത്തിച്ചു.
റബ്ബറിനു താഴെ നീളത്തില്‍ മണ്ണൊരുക്കി തടം കോരി അതില്‍ പോളിത്തീന്‍ ഷീറ്റ് വിരിച്ച് തൈകള്‍ നട്ടു. അടിവളമായി ജൈവവളങ്ങളും ചേര്‍ത്തു. ചെടിയുടെ വേരുപടലത്തില്‍ ഷീറ്റ്ചതുരാകൃതിയില്‍ മുറിച്ച് ഒരു മാസത്തിനുശേഷം പച്ചച്ചാണകവും വേപ്പിന്‍പിണ്ണാക്കും തൈരും കലര്‍ത്തി നല്‍കി. 25,000 തൈ നട്ടായിരുന്നു തുടക്കം. തൈ ഒന്നിന് 45 രൂപ വില. നനയ്ക്കാന്‍ തോട്ടത്തില്‍ സ്പ്രിങ്ക്ളറും സ്ഥാപിച്ചു.പുഷ്പാലങ്കാരത്തിനാണ് ഇതിന്‍റെ ഇലകള്‍ ഉപയോഗിക്കുന്നത്. ഒരിലയ്ക്ക് ഒന്നരമുതല്‍ രണ്ടു രൂപ വരെ കിട്ടും. ഒരില മുറിക്കാന്‍ 15-20 പൈസ ചെലവ്. ഒരുവിളവെടുപ്പിന് 50,000 ഇലവരെ കിട്ടും ഒരിലയ്ക്ക് രണ്ടു രൂപ വില. ചെലവ് പരമാവധി 20,000 മുതല്‍ 25,000 രൂപ വരെയും. ഇങ്ങനെ നോക്കുമ്പോള്‍ കൈനഷ്ടംവരാത്ത ചങ്ങാതിയാണ് മെസന്‍ജിയാന എന്നാണ് ഷാഫി പറയുന്നത്. ബെംഗളൂരു, ജാര്‍ഖണ്ഡ്, സൗദി അറേബ്യ തുടങ്ങി അതിവിസ്തൃതമായ വിപണിയാണിതിന്.
ഒരു ചെടിയില്‍ നിന്ന് പരമാവധി 25 ഇലവരെ കിട്ടും. അപ്പോഴേക്കും അത് താഴെ വച്ച് തലപ്പു മുറിക്കും. പുതിയ ശിഖരം പൊട്ടി രണ്ടു ചെടിയായി വളരും. അങ്ങനെ ഇലവളര്‍ച്ചയും വിളവെടുപ്പും അനുസ്യൂതംതുടരുന്നു. ഇലകള്‍ മുറിച്ച് പത്തില വീതം കെട്ടാക്കി ചുവട്ടില്‍ നനഞ്ഞപഞ്ഞി കെട്ടി വെള്ളത്തില്‍ ഇട്ടുവച്ചാല്‍ ഒരാഴ്ച വരെ കേടാകാതിരിക്കും. ഇവവൃത്തിയായി പായ്ക്ക് ചെയ്താണ് കയറ്റി അയക്കുക. ഇതിന് സഹായകമായ വിധം ശാസ്ത്രീയമായ പാക്ക് ഹൗസ് സംവിധാനത്തിന് എടയൂര്‍ കൃഷി ഭവന്‍റെയും കൃഷി ഓഫീസര്‍ ശ്രീലേഖയുടെയും മേല്‍നോട്ടവും നിര്‍ദേശങ്ങളുമുണ്ട്.
ഒപ്പം ഇപ്പോള്‍ ഷാഫി 'മോണ്‍ സ്റ്റിറ' എന്ന ഇലച്ചെടിയും വളര്‍ത്തുന്നു. ഇതിന് ഇലയ്ക്ക് 10 രൂപ വരെ കിട്ടും കൂടാതെ തിപ്പലി, ചെറുതേനീച്ച വളര്‍ത്തല്‍ ഇങ്ങനെ വിവിധ പരിപാലനങ്ങളാല്‍ തന്‍റെ റബ്ബര്‍തോട്ടം സസ്യലതാദി സമൃദ്ധമാക്കുകയാണ് ഈ യുവാവ്.
തോമസിന്‍റെ ഒന്നരയേക്കര്‍ തോട്ടത്തില്‍ വൈവിധ്യമാര്‍ന്ന 210 ഇനം പ്ലാവുകള്‍
വൈവിധ്യമാര്‍ന്ന പ്ലാവ് ഇനങ്ങള്‍ക്കു വേണ്ടി ആത്മസമര്‍പ്പണംനടത്തുകയാണ് പാലാ ചക്കാമ്പുഴ കട്ടക്കയം തോമസ്. വിഷം തീണ്ടാത്ത ഓരേയൊരു കായ്ഫലമായ ചക്ക വരുംകാലത്തില്‍ പ്രിയമേറിയ ഭക്ഷ്യവിഭവമായി മാറുമെന്ന കരുതലില്‍ നിന്നാണ് തോമസ് സപര്യ തുടങ്ങിയത്. ഇദ്ദേഹത്തിന്‍റെ ഒന്നരയേക്കര്‍തോട്ടം നിറയെ പ്ലാവുകളാണ്. നിലവില്‍ 210 ഇനം പ്ലാവുകള്‍ തോമസ് സ്വന്തമാക്കി. നാടിന്‍റെ നാനാദിക്കുകളില്‍നിന്ന് പ്ലാവിനങ്ങളുടെ കമ്പുകളെത്തിച്ച് ബഡ്ഡുചെയ്താണ് ഫലവൃക്ഷമാക്കുന്നത്.
കഴിഞ്ഞ വര്‍ഷമാണ് ഒന്നരയേക്കറിലെ റബ്ബര്‍ തോട്ടം വെട്ടിനീക്കി തോമസ് പ്ലാവുകള്‍ നട്ടത്. വീണ്ടും, ഒരേക്കറോളം സ്ഥലത്തെ റബ്ബര്‍ വെട്ടിനീക്കി പ്ലാവിനങ്ങള്‍ നടാന്‍ തയ്യാറെടുക്കുകയാണ്. ഇതിനായി പ്ലാവിന്‍ തൈകള്‍ ബഡ്ഡുചെയ്ത് കൂടകളിലാക്കി സംരക്ഷിക്കുന്നുണ്ട്. മുമ്പ് തോമസിന്‍റെ പുരയിടത്തില്‍ വൈവിധ്യമാര്‍ന്ന നിരവധി പ്ലാവിനങ്ങള്‍ ഉണ്ടായിരുന്നു. ഇവയില്‍ പലതും കാലക്രമേണ നശിച്ചതോടെയാണ് അന്യം നിന്നുപോകുന്ന പ്ലാവിനങ്ങളുടെ സംരക്ഷണത്തിനായി ജീവിതം സമര്‍പ്പിച്ചത്.
കേരളത്തിന് പുറത്തു നിന്നുള്ള പ്ലാവിനങ്ങളും തോമസിന്‍റെ ശേഖരത്തിലുണ്ട്. എല്ലാ മാസവുംചക്ക കായ്ക്കുന്നത് മുതല്‍ ഓരോ സീസണില്‍ കായ്ക്കുന്നതും വിവിധ രുചികളിലുള്ളതും ഉള്‍പ്പെടെ പ്ലാവുകളുടെ വൈവിധ്യമാണ് തോമസിന്‍റെ ശേഖരത്തിലുള്ളത്. കിട്ടാവുന്നയത്ര ചക്കുക്കുരു കൂടുകളില്‍ കിളിര്‍പ്പിച്ചെടുക്കുന്നു. ജൈവവളങ്ങള്‍ നല്‍കി വളര്‍ത്തുന്ന തൈകള്‍ പിന്നീട് ബഡ്ഡുചെയ്ത് മികച്ചയിനമാക്കി മാറ്റും.
തോമസ് യാത്രപോകുന്ന സ്ഥലങ്ങളിലെ പ്ലാവുകളെക്കുറിച്ച് ചോദിച്ചറിയും.വ്യത്യസ്തയിനമാണെന്ന് മനസ്സിലാക്കിയാല്‍ ശേഖരത്തില്‍ കൂട്ടും. എഴുപത്തിമൂന്നാം വയസ്സിലും ചുറുചുറുക്കോടെ കാര്‍ഷിക ജീവിതം നയിക്കുകയാണ് തോമസ്.
പ്ലാവ് നാടിന്‍റെ സമ്പത്ത് പ്ലാവില്‍നിന്ന് ചക്ക ലഭിക്കുമ്പോള്‍ രുചികരമായ വിഭവങ്ങള്‍ മാത്രമല്ല ലഭിക്കുന്നത്. കോഴി, പശു, പന്നി മുതലായ വളര്‍ത്തുമൃഗങ്ങള്‍ക്കും വിഷമില്ലാത്ത ഭക്ഷ്യവസ്തുക്കളാണ് ലഭിക്കുന്നത്.
കടപ്പാട് : ഇന്‍ഫോ മാജിക്
അവസാനം പരിഷ്കരിച്ചത് : 5/29/2020
കൂടുതല്‍ വിവരങ്ങള്‍