অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃഷിയറിവുകള്‍

കൃഷിയറിവുകള്‍

കോഴികളെ രക്ഷിക്കാം, വസന്തയിൽ നിന്ന്

കോഴിവളർത്തുന്നവരുടെ പേടി സ്വപ്നമാണ് വസന്ത. കോഴികളുടെ ആരോഗ്യത്തെ കാർന്നുതിന്നുന്ന അസുഖം. ഇത് അതിവേഗം അവയെ നയിക്കുന്നത് മരണത്തിലേക്കും. വളരെ വേഗം പടർന്നു പിടിക്കുന്ന സ്വഭാവമുള്ള വൈറസ് രോഗമാണിത്. റാണിക്കേറ്റ് രോഗം, ന്യൂകാസിൽ രോഗം എന്നൊക്കെ അപരനാമങ്ങൾ. 1920തുകളിൽ ന്യൂകാസിൽ എന്ന സ്ഥലത്ത് കണ്ടുപിടിക്കപ്പെട്ടതാണ് ഈ രോഗം. അധികം വൈകാതെ ഇന്ത്യയിലെ റാണിക്കേറ്റ് എന്ന സ്ഥലത്തും സ്ഥിരീകരിക്കപ്പെട്ടു. ഇന്ത്യയിൽ ഈ രോഗം റാണിക്കേറ്റ് രോഗമെന്നറിയപ്പെടുന്നതിന് കാരണമിതാണ്.

പാരാമിക്സോ വൈറസ് കുടുംബത്തിൽപ്പെടുന്ന ഈ രോഗാണുക്കൾ പ്രതികൂല സാഹചര്യങ്ങളെ സമർഥമായി അതിജീവിക്കും. വായുവിലൂടെ പകരാനുള്ള കഴിവുണ്ട്. രോഗബാധയേറ്റ് മൂന്നു നാലു ദിവസത്തിനുള്ളിൽ തന്നെ മരണമെത്തും.

വൈറസ് ബാധയേറ്റ കോഴികളിൽ രോഗലക്ഷണങ്ങൾ ശരാശരി അഞ്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രകടമാകും. ശ്വസനേന്ദ്രിയത്തെയാണ് ആദ്യം ബാധിക്കാറ്. ശ്വാസം മുട്ടൽ, പകുതി തുറന്ന വായിലൂടെയുള്ള ശ്വാസോച്ഛാസം, കൂട്ടിൽ നിന്നകന്നുമാറി തൂങ്ങി നിൽക്കൽ, തീറ്റ തിന്നാതിരിക്കൽ തുടങ്ങിയവയാണ് ആദ്യലക്ഷണങ്ങൾ. കഴുത്തു പിരിഞ്ഞ് കറങ്ങി വീഴുക, തളർവാതം എന്നീ നാഡിസംബന്ധിയായ രോഗലക്ഷണങ്ങളും കണ്ടേക്കാം.

മുട്ടയുത്പാദനം കുറയുകയോ പൂർണമായും നിൽക്കുകയോ ചെയ്യുന്നു. വയറിളക്കം മറ്റൊരു പ്രധാന ലക്ഷണമാണ്. കാഷ്ഠത്തിന് പച്ചയോ വെള്ളയോ നിറമായിരിക്കും. ദുർഗന്ധവുമുണ്ടാകും.

രോഗാരംഭത്തിൽ തന്നെ മുട്ടയുടെ മഞ്ഞക്കരു കലങ്ങിയിരിക്കും. കട്ടിയില്ലാത്ത മുട്ടത്തോട് മറ്റൊരു ലക്ഷണമാണ്. രോഗമുക്തി നേടിയ കോഴിയുടെ മുട്ടകളും കുറച്ചു നാളത്തേക്ക് ഇതുപോലെയാവൻ സാധ്യതയുണ്ട്. ദഹനേന്ദ്രിയം, ശ്വസനേന്ദ്രിയം എന്നിവ വഴിയാണ് രോഗം പകരുന്നത്. കൊടും വേനൽക്കാലത്തും മഴക്കാലത്തും രോഗപ്പകർച്ചയ്ക്കുള്ള സാധ്യത കൂടുതലാണ്. രോഗം ചികിത്സിച്ച് ഭേദപ്പെടുത്താൻ കാര്യക്ഷമമായ മാർഗങ്ങളൊന്നും തന്നെയില്ല. ഫലപ്രദമായ രോഗ പ്രതിരോധമാണ് ഉത്തമം. ശരിയായ പരിസരശുചീകരണം, പൊതുവായ രോഗപ്രതിരോധ നടപടികൾ എന്നിവ സ്വീകരിക്കാം.

രോഗപ്രതിരോധത്തിൽ ഏറ്റവും പ്രധാനം വാക്സിനുകൾ കൃത്യസമയത്ത് നൽകുകയെന്നതാണ്. ഇറച്ചി, മുട്ടക്കോഴികൾക്ക് വിരിഞ്ഞിറങ്ങി ഏഴാം നാൾ എഫ് 1/ ലസോട്ട എന്ന വാക്സിൻ നിർബന്ധമായും നൽകണം. ഒരു തുള്ളി വാക്സിൻ കണ്ണിലോ മൂക്കിലോ ഒഴിക്കുകയാണ് ചെയ്യേണ്ടത്.

21-ാം നാൾ ലസോട്ട വാക്സിൻ കുടിവെള്ളത്തിൽ നൽകണം. കുടിവെള്ളത്തിൽ വാക്സിൻ നൽകുന്പോൾ വെള്ളത്തിൽ അണുനാശിനികൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രണ്ടു മണിക്കൂറിനുള്ളിൽ കുടിച്ചു തീർക്കാവുന്നത്ര വെള്ളത്തിൽ മാത്രം മരുന്നു കലക്കുക. ഒരു ലിറ്റർ വെള്ളത്തിൽ അഞ്ചു ഗ്രാം എന്ന അനുപാതത്തിൽ പാൽപ്പൊടിയും വെള്ളം തണുപ്പിക്കാനായി ഐസ് കഷണങ്ങളും ഇടാവുന്നതാണ്.

മുട്ടക്കോഴികൾക്ക് എട്ടാഴ്ച പ്രായത്തിലോ അരക്കിലോ തൂക്കമെത്തുന്ന മുറയ്ക്കോ കോഴിവസന്തയുടെ കുത്തിവയ്പും നൽകണം. രോഗബാധയ്ക്ക് സാധ്യതയുള്ള മേഖലകളിൽ ആറുമാസത്തിനുശേഷം തുടർ കുത്തിവയ്പും നടത്താവുന്നതാണ്. ഇത്തരത്തിലുള്ള കരുതൽ നടപടികൾ ഈ രോഗത്തെ നിയന്ത്രിക്കാനും രോഗവ്യാപനം തടയാനും സഹായിക്കും. രോഗം വന്നശേഷം ചികിത്സിക്കുന്നതിനേക്കാൾ വരാതെ നോക്കുന്നതാണ് നല്ലതെന്ന പഴമൊഴി ഈ അസുഖത്തെ സംബന്ധിച്ചിടത്തോളം അർഥവത്താണ്.

ഡോ. എസ്. ഹരികൃഷ്ണൻ

അസിസ്റ്റന്‍റ് പ്രഫസർ, വെറ്ററിനറി കോളജ്, മണ്ണുത്തി

ഫോണ്‍- ഡോ.ഹരി- 94464 43700.

പളുങ്കുപാത്രത്തിലെ ഗപ്പിയഴക്

അലങ്കാരമത്സ്യകർഷകരുടെയും ഹോബിയിസ്റ്റുകളുടെയും ഇഷ്ട ഇനമാണ് ഗപ്പി. സാധാരണ കാണപ്പെടുന്ന ഗപ്പി ഇനങ്ങളിൽനിന്നു വ്യത്യസ്തമായി ഇന്ന് നിരവധി നിറവൈവിധ്യമുള്ള മുന്തിയ ഇനം ഗപ്പികൾ ലഭ്യമാണ്. നൂറു മുതൽ ആയിരങ്ങൾ വിലവരുന്ന ഗപ്പികൾ വരെ ഇന്ന് കേരളത്തിൽ സുലഭമാണ്. ഇറക്കുമതി ചെയ്യുന്ന ഗപ്പി ഇനങ്ങളും ഇക്കൂട്ടത്തിൽ പെടും. കുറഞ്ഞ മുതൽമുടക്കിൽ മികച്ച വരുമാനം നേടാൻ കഴിയുന്ന ഗപ്പികളുടെ പരിചരണത്തിൽ കൃത്യമായ ശ്രദ്ധ അനിവാര്യമാണ്.

ബ്രൂഡർ സ്റ്റോക്ക്

3-4 മാസം പ്രായമായ ഗപ്പികളെ വാങ്ങി വളർത്തിയെടുക്കുന്നതാണ് ബ്രീഡിംഗിന് നല്ലത്. ഇതിൽ നല്ല നിറവും ആരോഗ്യവും ചുറുചുറുക്കുമുള്ള ആണ്‍-മത്സ്യങ്ങളെയായിരിക്കണം ബ്രീഡിംഗിനുവേണ്ടി തെരഞ്ഞെടുക്കേണ്ടത്. രണ്ടു മത്സ്യങ്ങളും ഒരേ നിറത്തിലുള്ളവയായിരിക്കുന്നതാണ് ഏറ്റവും നല്ലത്. മികച്ച നിറമുള്ള കുഞ്ഞുങ്ങളെ ലഭിക്കാനാണിത്.1:2, 1:1 ആണ്‍-പെണ്‍ അനുപാതത്തിൽ ഗപ്പികളെ പ്രജനന ടാങ്കിൽ നിക്ഷേപിക്കാം. 1:1 മത്സ്യങ്ങൾക്ക് കൂടുതൽ മാനസിക സമ്മർദമുണ്ടാക്കുന്നതിനാൽ 1:3 വരെ നല്ലതാണ്. എന്നാൽ, മൂന്നു പെണ്‍മത്സ്യങ്ങൾക്കു മുകളിൽ ഉപയോഗിക്കരുത്. മൂന്നിൽ കൂടിയാൽ തുടർച്ചയായുള്ള ഇണചേരൽ ആണ്‍മത്സ്യങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പ്രജനന ടാങ്കിൽ മുള്ളൻ പായൽ പോലുള്ള ചെടികൾ ആവശ്യത്തിനു വേണം (ചെടികൾ പൊട്ടാസ്യം പെർമാഗനേറ്റ് ലായനിയിൽ ഒരു മിനിറ്റ് മുക്കി അണുവിമുക്തമാക്കണം). മാതാപിതാക്കളുടെ ആക്രമണങ്ങളിൽനിന്ന് കുഞ്ഞുങ്ങൾക്ക് ഒളിച്ചിരിക്കാൻവേണ്ടിയാണിത്. വെള്ളം എപ്പോഴും വൃത്തിയായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രോട്ടീൻ അധികമുള്ള ഭക്ഷണമാണ് ഗപ്പികൾക്കാവശ്യം. ആൽഗയും ഭക്ഷണമാക്കും.

പ്രജനനരീതി

ഒരു തവണ ഇണചേരുന്പോഴുള്ള ബീജം ഉപയോഗിച്ച് ഒരു സീസണിൽ കുറഞ്ഞത് ആറു ബാച്ച് കുഞ്ഞുങ്ങളെ വരെ പ്രസവിക്കാൻ പെണ്‍മത്സ്യങ്ങൾക്കാകും. 28 ദിവസമാണ് ഗർഭകാലം. ഗപ്പികളിലെ ഇനങ്ങളനുസരിച്ച് കുഞ്ഞുങ്ങളുടെ എണ്ണത്തിൽ മാറ്റമുണ്ടാകും. സാധാരണ ഇനങ്ങളിൽനിന്ന് കൂടുതൽ (10-50) കുഞ്ഞുങ്ങളെ ലഭിക്കുന്പോൾ ആൽബിനോ ഇനങ്ങളിൽ താരതമ്യേന കുഞ്ഞുങ്ങളുടെ എണ്ണം കുറവായിരിക്കും. ജനിച്ചിറങ്ങുന്ന കുഞ്ഞുങ്ങളെ പേരന്‍റ് സ്റ്റോക്കിന്‍റെ ടാങ്കിൽനിന്ന് മാറ്റി പ്രത്യേകം പാർപ്പിക്കുന്നത് വളർച്ച കൂടാൻ സഹായിക്കും. കൂടാതെ പല ബാച്ച് കുഞ്ഞുങ്ങളെ ഒരുമിച്ച് പാർപ്പിക്കുന്നതും വളർച്ചയെ ബാധിക്കും. അതിനാൽ ഓരോ ബാച്ച് കുഞ്ഞുങ്ങളെയും പ്രത്യേകം പ്രത്യേകം പാർപ്പിക്കുന്നതാണ് നല്ലത്. ആർട്ടീമിയ, മൊനിയ തുടങ്ങിയവ കുഞ്ഞുങ്ങളുടെ ആദ്യ ആഴ്ചകളിൽ നല്കാം. മൂന്നാഴ്ച കഴിഞ്ഞ് പൊടി രൂപത്തിലുള്ള തീറ്റ നല്കിത്തുടങ്ങാനാകും. അളവു കുറച്ച് ദിവസം നാലു നേരം ഭക്ഷണം നല്കുന്നത് വളർച്ചയ്ക്കു നല്ലതാണ്. ഒരു മാസത്തിനുശേഷം ആണ്‍-പെണ്‍ ലിംഗനിർണയം നടത്തി പ്രത്യേകം പ്രത്യേകം ടാങ്കുകളിലേക്കു മാറ്റാം. ആദ്യ മാസംതന്നെ ആണ്‍മത്സ്യങ്ങളിൽ നിറം വന്നുതടങ്ങും. ലിംഗനിർണയം നടത്താൻ ഇതു സഹായിക്കും.

വില്പന 90 ദിവസത്തിൽ

സാധാരണ മൂന്നു മാസം പ്രായമാകുന്പോഴാണ് വില്പന നടത്തുക. ഈ സമയത്ത് ആണ്‍മത്സ്യങ്ങൾക്കു നല്ല നിറമാകും. പെണ്‍മത്സ്യം വലുപ്പമുള്ളതുമാകും. ഈ പ്രായത്തിൽ പൊടി രൂപത്തിലുള്ളതോ തരി രൂപത്തിലുള്ളതോ ആയ തീറ്റകൾ നല്കാം. ആഴ്ചയിൽ 2-3 തവണ ലൈവ് ഫീഡുകൾ നല്കുന്നത് നല്ലതാണ്.

പ്രജനന ടാങ്ക്

30 ലിറ്റർ ശേഷിയുള്ള അക്വേറിയത്തിൽ ബ്രീഡിംഗ് ബാച്ചിനെ സൂക്ഷിക്കാം. ഫിൽട്രേഷനും അത്യാവശ്യമാണ്. ഒരിനം ഗപ്പി ബ്രീഡ് ചെയ്തെടുക്കാൻ കുറഞ്ഞത് ആറു ടാങ്കെങ്കിലും വേണ്ടിവരും. കുഞ്ഞുങ്ങളെ മാറ്റാനും പിന്നീട് ആണ്‍-പെണ്‍ മത്സ്യങ്ങളെ മാറ്റാനുമൊക്കെ വേണ്ടിയാണിത്. ടാങ്കിൽ 1-1.5 അടി വെള്ളമുള്ളത് ഗപ്പികൾക്ക് അനുയോജ്യമാണ്. കൃത്യമായ ഫിൽട്രേഷൻ സംവിധാനമുണ്ടെങ്കിൽ മാസത്തിൽ രണ്ടു തവണ 30 ശതമാനം വെള്ളം നീക്കി പുതിയത് നിറയ്ക്കാം.

രോഗങ്ങൾ

മികച്ച രോഗപ്രതിരോധശേഷിയുള്ള മത്സ്യമാണ് ഗപ്പിയെങ്കിലും കാലാവസ്ഥാ വ്യതിയാനം, മോശം വെള്ളം തുടങ്ങിയവ രോഗങ്ങൾക്കു കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ നേരിട്ട് മഴവെള്ളം ടാങ്കിൽ വീഴാതെ ശ്രദ്ധിക്കണം. മാത്രമല്ല തീറ്റ നല്കുന്പോൾ അധികമാവാതെ നോക്കുകയും വേണം. വെള്ളം മോശമാവാനും പാടില്ല. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ രോഗങ്ങൾ ഏഴയലത്തുപോലും വരില്ല.

വെറ്റ് സ്പോട്ട് അല്ലെങ്കിൽ ചൊറിച്ചിൽ ആണ് പ്രധാന അസുഖം. മത്സ്യങ്ങൾ തങ്ങളുടെ ശരീരം ടാങ്കിലുള്ള വസ്തുക്കളിൽ ഉരയ്ക്കുന്നത് കാണാം. ഈ സാഹചര്യത്തിൽ ടാങ്കിലെ ചെടികൾ നീക്കം ചെയ്തശേഷം അല്പം കല്ലുപ്പ് ഇടാം. 48 മണിക്കൂറിനുശേഷം വെള്ളം മാറ്റി നല്കാം.

വില

കടകളിൽ ജോടിക്ക് 30 രൂപ മുതൽ 300 രൂപ വരെയുള്ള ഗപ്പികൾ സാധാരണ ലഭ്യമാണ്. ഇറക്കുമതി ചെയ്തവയാണെങ്കിൽ 1500 രൂപയ്ക്കു മുകളിലേക്കാണ് ജോടിക്കു വില.

തുടക്കക്കാർക്ക്

അലങ്കാരമത്സ്യകൃഷിയിലേക്കു തിരിയുന്ന തുടക്കക്കാർക്ക് സാധാരണ ഗപ്പികളെയോ ടെക്സഡസ്, ഫുൾ ബ്ലാക്ക്, ഫുൾ റെഡ് പോലുള്ള ഇനങ്ങളെയോ വളർത്താനായി തെരഞ്ഞെടുക്കാം. ഇറക്കുമതി ചെയ്യുന്ന ഇനങ്ങൾക്ക് ആയിരത്തിനു മുകളിലാണ് വില. പ്രാദേശികമായി ലഭ്യമാകുന്ന ഇനങ്ങൾക്ക് ആയിരത്തിൽ താഴെയേ വില വരൂ. മികച്ച ബ്രീഡർമാരിൽനിന്നോ നല്ല കടകളിൽനിന്നോ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം. ജലസംരക്ഷണം അത്യാവശ്യം. 7-8 പിഎച്ച് റേഞ്ചാണ് ഗപ്പികൾക്ക് അനുയോജ്യം. നേരിട്ടു മഴവെള്ളം പതിക്കുന്ന സാഹചര്യം ഒഴിവാക്കണം. ഒപ്പം വെള്ളം അധികം ചൂടാവാനും പാടില്ല.

കൂടുതൽ വിവരങ്ങൾക്ക്

ഗിരീഷ് ഭട്ട്, അക്വാ ഗാർഡൻസ്, എ.എൻ. പുരം, ആലപ്പുഴ.

മൊബൈൽ: 8714401136.

കേരളത്തിലും ക്രേപ്പ് മർട്ടിൽ

ലാർജർ സ്റ്റോർമിയ ഇൻ ഡിക്ക അഥവാ ക്രേപ്പ് മർട്ടിൽ ചൈനീസ് വംശജയായ ആരാമസുന്ദരിയാണ്. ഒറ്റനോട്ടത്തിൽ തന്നെ ആരെയും വശീകരിക്കും. 50 ൽ അധികം നിറങ്ങളിൽ ഈ ചെടി കാണപ്പെടുന്നു. റോസു കഴിഞ്ഞാൽ ഇത്രയധികം നിറങ്ങളിൽ കാണപ്പെടുന്ന മറ്റൊരു ചെടിയും ഇല്ലെന്നു പറയാം. ചെടി പുഷ്പിച്ച് നിൽക്കുന്നതു കണ്ടാൽ വലിയ ഒരു പൂക്കുട ആണെന്നു തോന്നും ട്രോപ്പിക്കൽ ചെടിയാണ്. എങ്കിലും നാല് ഡിഗ്രി വരെ തണുപ്പുവരുന്ന പ്രദേശങ്ങളിലും വളരും.

തണുപ്പുകാലത്ത് ഇല പൊഴിഞ്ഞു നിൽക്കും. തണുപ്പു മാറി വേനൽ ആരംഭത്തോടുകൂടി ഇലകളും പൂമൊട്ടുകളും ഉണ്ടാകാൻ തുടങ്ങും. എന്നാൽ ട്രോപ്പിക്കൽ കാലാവസ്ഥയുള്ള സ്ഥലങ്ങളിൽ വർഷത്തിൽ പല പ്രാവശ്യം പുഷ്പിക്കും. ചെടികൾ അധികം വളരാതിരിക്കാൻ കന്പുകൾ കോതികൊടുക്കുന്ന രീതിയും കാണാറുണ്ട്. ഹിന്ദിയിൽ സവാനി എന്ന പേരിലും അറിയപ്പെടുന്നു.

ചൈന, ഓസ്ട്രേലിയ, അമേരിക്ക മുതലായ രാജ്യങ്ങളിൽ പൂന്തോട്ടം അലങ്കരിക്കാനും റോഡിന്‍റെ വശങ്ങളിൽ നിരനിരയായും വിവിധ വർണത്തിലുള്ള ഈ ചെടികൾ ധാരാളമായി കാണാം.

അമേരിക്കയിൽ ഫ്ളോറിഡ, ടെക്സാസ്, കാലിഫോർണിയ, ഹവായ്, സൗത്ത് കരോലിന എന്നിവിടങ്ങളിൽ ധാരാളമായി കണ്ടുവരുന്നു. നമ്മുടെ നാട്ടിലും ഇപ്പോൾ ഈ ചെടികൾ ലഭ്യമാണ്. ബോണ്‍സായ് മുതൽ 30 അടി വരെ ഉയരത്തിൽ വളരും. അധികം ഉയരം വേണ്ടാത്തവർ ഗ്രാഫ്റ്റിംഗ് തൈകൾ വളർത്തുന്നതാണ് നല്ലത്. ഗ്രാഫ്റ്റ് തൈകൾക്ക് വില കൂടുതലാണ്.

ജോസഫ് കാരയ്ക്കാട്

94950 05236.

പുഷ്പവിപണിയിലെ മിന്നുംതാരങ്ങൾ ഓർക്കിഡും ആന്തൂറിയവും

പൂക്കൾക്ക് വർധിച്ച ഡിമാൻഡുള്ള സംസ്ഥാനമാണ് കേരളം. ഇവിടത്തെ പൂക്കളുടെ ആവശ്യം പരിഹരിക്കുന്നതും പച്ചക്കറിയിലെന്നപോലെ ഇതരസംസ്ഥാനങ്ങളാണ്. കേരളത്തിൽ ഉത്പാദിപ്പിച്ചാൽ അന്താരാഷ്ട്ര വിപണിയിൽ സ്ഥാനം പിടിക്കാൻ പര്യാപ്തമായ പുഷ്പങ്ങളാണ് ഓർക്കിഡും ആ ന്തൂറിയവും. ചെടിയിലായാലും, മുറിച്ചെടുത്ത ശേഷമായാലും വളരെ നാൾ കേടു കൂടാതിരിക്കാനുള്ള കഴിവാണ് ഈ പുഷ്പങ്ങളെ വ്യത്യസ്തമാക്കുന്നത്. വിവിധ ആകൃതിയിലും വലിപ്പത്തിലും വർണങ്ങളിലുമുള്ള ഇവ വൈവിധ്യത്താൽ വിപണിയെ ആകർഷിക്കുന്നു.

ഓർക്കിഡ്

നമ്മുടെ നാട്ടിൽ കാണുന്ന ഓർക്കിഡുകൾ മിക്കവയും വൃക്ഷവാസികളാണ്. ഇവ നടാൻ തെരഞ്ഞെടുക്കുന്ന മാധ്യമത്തിൽ ധാരാളം വായുസഞ്ചാരം ഉറപ്പുവരുത്തണം. വെള്ളം കെട്ടിനിൽക്കാൻ ഇടവരരുത്. ഓട്, ഇഷ്ടിക, ചകിരി, കരി, തടി ഓസ്മു, ഫൈബർ, ട്രീഫേണ്‍ ഫൈബർ എന്നീ മാധ്യമങ്ങൾ ഓർക്കിഡ് നടാനായി ഉപയോഗിക്കാം. ചട്ടികൾ ഉപയോഗിക്കുകയാണെങ്കിൽ ധാരാളം സുഷിരങ്ങൾ ഉണ്ടായിരിക്കണം. തടികൊണ്ടുണ്ടാക്കിയ ട്രേകളും, പെട്ടികളും, പ്ലാസ്റ്റിക് പാത്രങ്ങളും ഓർക്കിഡ് നടാനുപയോഗിക്കാം. ഇവ സൗകര്യപൂർവം ടെറസിൽ വയ്ക്കുകയോ, മരങ്ങളിൽ നിന്നു തൂക്കിയിടുകയോ ചെയ്യാം. ടെറസിലാണെങ്കിലും, തുറന്ന സ്ഥലത്താണെങ്കിലും തണൽ നൽകാനായി പ്രത്യേകം നിർമിച്ചിട്ടുളള തണൽ വലകൾ ഉപയോഗപ്പെടുത്തണം. മഴക്കാലത്ത് വെള്ളം കുത്തിയൊ ലിച്ചിറങ്ങുന്നത് തടയാനായി പോളിത്തീൻ ഷീറ്റ് ഇട്ടുകൊടുക്കാവുന്നതാണ്.

ഓർക്കിഡുകൾക്ക് വളരുന്ന മാധ്യമത്തിൽ നിന്നും പോഷ കാഹാരം ഒന്നും ലഭിക്കുന്നില്ല. ജൈവവളങ്ങളും രാസവളങ്ങളും ഓർക്കിഡുകൾക്ക് യോജിച്ചവയാണ്. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയ ഏതെങ്കിലും വള മിശ്രിതങ്ങൾ വളരെ കുറഞ്ഞ അളവിൽ കലക്കി ആഴ്ചയിൽ ഒരു തവണ തളിച്ചു കൊടുക്കാം. സൂക്ഷ്മ മൂലകങ്ങളുടെ മിശ്രിതങ്ങളും മാസത്തിലൊരിക്കൽ നൽകാവുന്നതാണ്. കാലിവളം, കോഴി വളം, കടലപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക് എന്നീ ജൈവവളങ്ങൾ വെള്ളത്തിൽ കലക്കി വെച്ച് അവയുടെ തെളിഞ്ഞ ലായനി ചെടികൾക്ക് ഒഴിച്ചു കൊടുക്കുന്നതും നല്ലതാണ്. ഓർക്കിഡ് പരിപാലനത്തിൽ ശ്രദ്ധിക്കേ മറ്റൊരു പ്രധാന കാര്യം ജലസേചനമാണ്. ചെടിയുടെ വലിപ്പം, അന്തരീക്ഷ വ്യതിയാനങ്ങൾ, ഉപയോഗിച്ച മാധ്യമം എന്നിവയെല്ലാം കണക്കിലെടുത്തുകൊണ്ടു വേണം ചെടികൾ നനക്കേണ്ടത്. മിസ്റ്റ് അല്ലെങ്കിൽ സ്പ്രേ രൂപത്തിലുള്ള ജലസേചനമാണ് അഭികാമ്യം.

ആന്തൂറിയം

ആന്തൂറിയം എന്ന ഗ്രീക്ക് പദത്തിന്‍റെ അർത്ഥം ന്ധ വാലുള്ള പൂവ്’ എന്നാണ്. ഗ്രീക്കിൽ ന്ധആൻതോസ്’ എന്നാൽ ന്ധപൂവ്’ എന്നും ന്ധഒൗറ’ എന്നാൽ വാല് എന്നുമാണ്. ഹൃദയാകൃതി യിലുള്ള നിറപ്പകിട്ടാർന്ന പൂപ്പാളി യും (സ്പേത്ത്) ഞെട്ടില്ലാത്ത പൂക്കളുള്ള തിരിയും (സ്പാഡിക്സ്) ചേർന്നതാണ് കട്ട് ഫ്ളവറായി നമ്മൾ വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന ആന്തൂറിയം പൂവ്. അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളാണ് ആന്തൂറിയത്തിന്‍റെ ഉത്ഭവ സ്ഥാനം. പവായ്, മൊറീഷ്യസ്, ഹോള്, ശ്രീലങ്ക, ജപ്പാൻ, അമേരിക്ക, ജർമനി, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങൾ ആന്തൂറിയം ഇറക്കുമതിയിൽ മുൻപന്തിയിലാണ്. അഞ്ഞൂറോളം സ്പീഷീസുകൾ ഉള്ള ഒരു ജനുസാണ് ആന്തൂറിയം. ’അരേസിയ’ എന്ന സസ്യ കുടുംബത്തിൽപ്പെടുന്ന ഈ ചെടികൾ നിലത്തുവളരുന്നവയാണെങ്കിലും വായവ വേരുകൾ ഉള്ളവയാണ്. അതിനാൽ ആന്തൂറിയത്തിനെ ’സെമി ടെറസ്ട്രിയൽ’ ഗ്രൂപ്പിൽ ഉൾപ്പെടുത്താം.

ചിത്രകാരന്‍റെ ഫലകം എന്നറിയപ്പെടുന്ന ആന്തൂറിയം ആൻട്രിയാനത്തിനാണ് ഏറ്റവും പ്രാധാന്യമുള്ളത്. മുറിച്ചെടുത്ത പൂക്കൾക്കു വേണ്ടി അധികം കൃഷി ചെയ്യപ്പെടുന്നത് ഇതാണ്. പൂക്കൾക്കു വേണ്ടി കൃഷി ചയ്യപ്പെടുന്ന മറ്റു രണ്ട് സ്പീഷീസുക ളാണ്ന്ധഷെർസേറിയാനവും ആംനികോളയും’. ഫ്ളാമിംഗോ ഫ്ളവർ എന്നറിയപ്പെടുന്ന ഷെർ സേറിയാനം ചട്ടികളിൽ വളർത്താൻ വളരെ യോജിച്ചതാണ്. ഇതിന്‍റെ തിരി ഒരു ചുരുൾ പോലെയാണ് കാണപ്പെടുന്നത്. തണുപ്പുള്ള സ്ഥലങ്ങളിലാണ് ഇത് നന്നായി വളരുക. പന്നി വാലൻ ആന്തൂറിയം (പിഗ് ടെയിൽ) എന്നപേർ തന്നെ അതിന്‍റെ ആകൃതിയെ ആസ്പദമാക്കിയാണ് നൽകിയിരിക്കുന്നത്. ആംനികോള ഇനങ്ങൾ ലൈലാക് ആന്തൂറിയം എന്നാണ് അിറയപ്പെടുന്നത്

ഏറെ വാണിജ്യ പ്രാധാന്യമുള്ള ആന്തൂറിയത്തിന് ലോക വിപണിയിൽ 9-ാം സ്ഥാനമാണുള്ളത്. കൂടാതെ പ്ലോട്ട് പ്ലാന്‍റ് ആയും ഇലച്ചെടിയായും ആന്തൂറിയത്തിലെ പല ഇനങ്ങളും ഉപയോഗിക്കുന്നു. പുഷ്പാലങ്കാരങ്ങൾക്കും, പൂജാഭജനത്തിൽ വയ്ക്കാനും, പൂച്ചെുകൾ നിർമി ക്കാനും ആന്തൂറിയം ഉപയോഗിച്ചു വരുന്നു. നിറഭംഗിയുള്ള, വൈവിധ്യമാർന്ന ഇലകളുള്ള സ്പീഷീ സുകൾ ആന്തൂറിയത്തിലുണ്ട്.

അന്തർഗൃഹ സസ്യങ്ങളായി ഉപയോഗിക്കാവുന്ന ഇവയിലെ ചില ഉദാഹരണങ്ങളാണ് ആന്തൂറിയം ഗ്രാൻഡെ (എലിഫെന്‍റ് ഇയർ ആന്തൂറിയം) ആന്തൂറിയം ക്രിസ്റ്റലിനും, ആന്തൂറിയം മാഗ്നി ഫിക്കം, ആന്തൂറിയം ക്ലാറി നെർ വിയം, ആന്തൂറിയം വാറോക്വിയാനം, ആന്തൂറിയം വീറ്റ്ച്ചി, ആന്തൂറിയം പെഡാറ്റോറേ ഡിയേറ്റം എന്നിവ. ആൻഡ്രിക്കോള എന്ന ഇനം, ആന്തൂറിയം ആൻ ഡ്രിയാനവും ആന്തൂറിയം ആംനി ക്കോളയും തമ്മിലുള്ള സങ്കരണം വഴി ഉത്പാദിപ്പിച്ചെടുത്തതാണ്. ഇവയുടെ ചെടികൾ ചെറുതാണ്.

വാണിജ്യാടിസ്ഥാനത്തിൽ ആന്തൂറിയം കൃഷിചെയ്യുന്പോൾ ശ്രദ്ധയോടെ ഇനങ്ങൾ തെരഞ്ഞെ ടുക്കണം. ധാരാളം ഇനങ്ങൾ കൃഷിചെയ്യാനൊരുങ്ങാതെ രണ്ടോ മൂന്നോ നല്ല ഇനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും നല്ലത്. ഇന്ന് ലോകമെന്പാടും പ്രിയമേറുന്നത് നല്ല ചുവപ്പും, നല്ല വെള്ളയും, ഓറഞ്ചും നിറങ്ങളുള്ള പൂപ്പാളികളുള്ള ഇനങ്ങൾക്കാണ്. ഹൃദയാകാരത്തിലുള്ള, രണ്ട് തുല്യഭാഗ ങ്ങളാക്കാവുന്ന അടിഭാഗം, മേൽക്കുമേൽ കിടക്കുന്ന വലിയ ധാരാളം ചിനപ്പുകൾ, നീളമുള്ള വളവില്ലാത്ത പൂങ്കുലത്ത് (പൂപ്പാളിയേക്കാൾ അഞ്ചു മടങ്ങ് നീളമുള്ളത്) എന്നിവ നല്ലയിനം ആന്തൂറിയത്തിന്‍റെ ലക്ഷണങ്ങളാണ്. കൂടാതെ തിരിയുടെ നീളം പൂപ്പാളിയുടേതിനേക്കാൾ കുറഞ്ഞിരിക്കുകയും, തിരി 30 ഡിഗ്രിയിൽ കുറഞ്ഞ കോമിൽ (ആംഗിൾ) പൂപ്പാളിയോട് ചേർന്നിരിക്കുകയും വേണം.

ആന്തൂറിയം ചെടികളുടെ ശരിയായ വളർച്ചക്കും ധാരാളം പൂക്കൾ ഉണ്ടാകുന്നതിനും കൃത്യമായ തണലും അന്തരീക്ഷ ഈർപ്പവും നല്ല വായു സഞ്ചാരവും ആവശ്യമാണ്. വലിയ ചെടികൾക്ക് വേനലിൽ 70-80 ശതമാനം തണൽ നൽകണം. കൃത്രിമ തണൽ വലകൾ ഉപയോഗിച്ച് തണൽ നൽകുന്നതാണ് ഏറ്റവും അഭികാമ്യം. എല്ലാ സ്ഥലത്തും ഒരു പോലെ തണൽ ലഭിക്കുന്നതിന് ഇത് സഹായിക്കുന്നു. തീരെ ചെറിയ ചെടികൾക്ക് 90 ശതമാനം വരെ തണൽ ആകാം. മരങ്ങ ളിലൂടെ അരിച്ചിറങ്ങുന്ന വെയിലാണ് ആന്തൂറിയത്തിന് ഉത്തമം. കുറഞ്ഞ അളവിൽ കൂടുതൽ തവണ രാസവളങ്ങൾ ചെടികൾക്ക് നൽകുന്നതാണ് കൂടിയ അളവിൽ കുറഞ്ഞ തവണ നൽകുന്നതിനേക്കാൾ നല്ലത്.

കോംപ്ലക്സ് വളങ്ങൾക്കു പകരം, പൂച്ചെടികൾക്കായുള്ള വളങ്ങൾ കിട്ടുമെങ്കിൽ അതുപയോഗിക്കുന്നത് നല്ലതാണ്. 3: 1: 1 എന്ന അനുപാതത്തിൽ എൻ. പി . കെ പൂക്കുന്നതിനു മുന്പും 1: 2: 2 എന്ന അനുപാതത്തിൽ എൻ. പി. കെ. പൂക്കാൻ തുടങ്ങിയ ശേഷവും കൊടുക്കുകയാണെങ്കിൽ ഉത്തമമാണ്..

രേഷ്മ ടി., ശരത് പി. എസ്.

കശുമാവ് ഗവേഷണകേന്ദ്രം

കേരള കാർഷിക സർവകലാശാല

വിളപരിക്രമത്തിലൂടെ വിളയുന്ന കൃഷി

കേരളത്തിലെ ഹൈടെക് കർഷകർക്കും അനുവർത്തിക്കാവുന്നതാണ് മഹേഷാ എന്ന കർഷകന്‍റെ മൈസൂരിലെ കൃഷിരീതികൾ. വളരെ കുറഞ്ഞചെലവിലാണ് വെള്ളത്തോടൊപ്പം വളം ചേർത്തുനൽകുന്ന ഫെർട്ടിഗേഷൻ രീതി കൃഷിയിടത്തിൽ നടപ്പാക്കിയിരിക്കുന്നത് എന്നതാണ് ഈ കൃഷിയിടത്തെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം. സർക്കാർ സൗജന്യമായി നൽകുന്ന വൈദ്യുതി കണക്ഷനിലാണ് ബോർവെൽ സംവിധാനമൊരുക്കിയിരിക്കുന്നത്. ബോർവെൽ പ്രവർത്തിപ്പിച്ച് ഡ്രിപ്പുകളിലേക്ക് നേരിട്ട് ജലമെത്തിക്കുകയാണ് ചെയ്തിരിക്കുന്നത്. ഫെർട്ടിഗേഷൻ രീതിയിൽ വളം നൽകുന്നതിന് ബോർവെല്ലിൽ നിന്നും വാൽവ് ഘടിപ്പിച്ച് ഒരു ഹോസ് പുറത്തേക്കിട്ടിരിക്കുന്നു.

ഇത് വളമിശ്രിതം ലയിപ്പിച്ച ബക്കറ്റിലേക്കിട്ടാൽ മതി ഈ ജലം വലിച്ച് ബോർവെല്ലിലെ ജലവുമായി ലയിപ്പിച്ച് കൃഷിയിടത്തിൽ വിളകൾക്ക് ലഭിക്കുകയായി. കൃഷിയിടത്തെ നാലു സെക്ടറുകളായി തിരിച്ചാണ് ജലസേചനം ക്രമീകരിച്ചിരിക്കുന്നത്. ഒരു സെക്ടറിൽ ആവശ്യത്തിനു ജലം ലഭിച്ചുകഴിയുന്പോൾ അടുത്ത സെക്ടറിലേക്കുള്ള വാൽവ് തുറക്കുകയായി. കൃഷി ചെയ്യുന്ന വിളകൾക്കനുസരിച്ചാണ് ജലത്തിന്‍റെ അളവു ക്രമീകരിക്കുന്നത്.

കൃഷി, വിളപരിക്രമത്തിലൂടെ

കേരളത്തിലെ കർഷകർ അധികം പരീക്ഷിക്കാത്ത വിളകൾ മാറിമാറി കൃഷിചെയ്യുന്ന വിളപരിക്രമരീതിയിലാണ് കർണാടകയിലെ കൃഷി. ഇവിടത്തെ മണ്ണിന്‍റെ ഫലപുഷ്ടിയുടെ ഒരുകാരണവും ഇതുതന്നെ. നിലവിൽ കാബേജാണ് മഹേഷായുടെ രണ്ടര ഏക്കറിലെ കൃഷി. ഇതിനു ശേഷം വാഴ നടും. വാഴയ്ക്കു ശേഷം തണ്ണിമത്തൻ, സലാഡ് വെള്ളരി എന്നിവയാണ് കൃഷി ചെയ്യുന്നത്. ഞാലിപ്പൂവൻ, റോബസ്റ്റ ഇനങ്ങളിലെ വാഴയാണ് കൃഷി ചെയ്യുന്നത്. നിലം ഉഴുത് ബെഡ്ഡുകൾ തയാറാക്കി അതിൽ ചാണക കന്പോസ്റ്റ് അടിവളമായി നൽകിയാണ് കൃഷി തുടങ്ങുന്നത്.

നട്ട് രണ്ടര മാസം കൊണ്ടാണ് കാബേജ് വിളവെടുക്കുന്നത്. തൈ നട്ട് രണ്ടാഴ്ച കഴിയുന്പോൾ 20:20 എന്ന രാസവളം നൽകും. എൻപികെ വളം വെള്ളത്തിൽ ലയിപ്പിച്ചാണ് നൽകുന്നത്. കിട്ടേണ്ട കായ്കളുടെ വലിപ്പം അനുസരിച്ചാണ് നടുന്ന അകലം ക്രമീകരിക്കുന്നത്. അകലം കൂട്ടി നട്ടാൽ വലിയ കാബേജായിരിക്കും ലഭിക്കുക. ഒരേക്കറിൽ നിന്ന് 18 ടണ്‍വരെ കാബേജ് വിളവെടുക്കുന്നു. പകൽ നല്ല ചൂടും രാത്രി നല്ല തണുപ്പുമുള്ള കാലാവസ്ഥയാണ് കാബേജ് കൃഷിക്കനുകൂലം.

ടോം ജോർജ്

ഫോണ്‍ മഹേഷാ- 91 874 78 20 735.

നന്മയുടെ നല്ല കൃഷിപാഠങ്ങൾ

കർണാടകയുടെ ഉൾപ്രദേശങ്ങളിലൂടെ ഒന്നു സഞ്ചരിച്ചാൽ കാണുന്നത് കൃഷിയുടെ നന്മകൾ. പരസ്പരം സഹായിക്കുന്ന, ബഹുമാനിക്കുന്ന കർഷകസമൂഹം. പരസ്പരം സംബോധന ചെയ്യുന്നത് ന്ധസർ’ എന്ന വാക്കിലൂടെ. കർഷകരെല്ലാം ചെയ്യുന്നത് സമ്മിശ്ര കൃഷി. കോഴിയും നാടൻപശുവുമില്ലാത്ത കർഷക കുടുംബങ്ങൾ ചുരുക്കം. രാസവളപ്രയോഗമുണ്ടെങ്കിലും അത് മണ്ണിന്‍റെ ഘടന നശിപ്പിക്കുന്ന രീതിയിലേക്കു പോകുന്നില്ല. ജൈവവളത്തോടൊപ്പം രാസവളം ഇടകലർത്തി നൽകുന്ന രീതി മണ്ണിനു ദോഷമുണ്ടാക്കുന്നില്ല. തോട്ടങ്ങളിൽ ഉപയോഗിക്കുന്നത് ചാണകവും കരിയിലയും ചേർത്തു നിർമിക്കുന്ന ജൈവവളമാണ്. ചാണകവും കരിയിലയും ലയറുകളാക്കി ഒന്നോ രണ്ടോ മാസം സൂക്ഷിച്ചശേഷം ഇതിനെ മണ്ണിരകൾ പൊടിപോലാക്കുന്നതാണ് വളപ്പരുവം. ഇങ്ങനെ മണ്ണിര ലയിപ്പിച്ച ചാണകവും കരിയിലയും നല്ലവിളവു നൽകാൻ പോന്നവയാണ്. കർണാടകയിലെ നാടൻപശുക്കളുടെ ചാണകമാണ് ഇത്തരത്തിൽ വളം നിർമിക്കാൻ ഉപയോഗിക്കുന്നത്. നാടൻ പശുക്കളുടെ ചാണകത്തിന്‍റെ ഗുണഫലങ്ങൾ മുതലെടുത്തുകൊണ്ടാണ് വളനിർമാണം.

സെക്ടറുകളാക്കിയുള്ള കൃഷി

കൃഷിയിടങ്ങളും താമസസ്ഥലങ്ങളും വെവ്വേറെ സ്ഥലങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാവരും ഒരുമിച്ചു താമസിക്കുന്നു. താമസസ്ഥലത്തു നിന്ന് അൽപം മാറിയുള്ള കൃഷിയിടങ്ങൾ പുലർച്ചേ തന്നെ സജീവമാകുന്നു. മൂന്നും നാലും ഏക്കറുകളാണ് ഒരു ശരാശരി കർഷകന് സ്വന്തമായുള്ളത്. ഇതിനെ പല സെക്ടറുകളായി തിരിച്ച് പരസ്പരം സഹായകമാകുന്ന വിളകൾ മാറിമാറി കൃഷിചെയ്യുന്നു. ഇത്തരത്തിൽ കൃഷിരീതിയിലൂടെയുള്ള കീടനിയന്ത്രണം സാധ്യമാക്കുന്നു. ഇവ കേരളത്തിലെ കർഷകർക്ക് അനുവർ ത്തിക്കാവുന്നതാണ്. തുവര, കാബേജ്, സാലഡ് വെള്ളരി, ചോളം, തിന, റാഗി, ഉഴുന്ന്, മുതിര, മൾബറി, സൂര്യകാന്തി, ബന്തിപ്പൂവ്, തെങ്ങ്, കവുങ്ങ്, കുരുമുളക്, ഫലവർഗങ്ങൾ, മാവ് തുടങ്ങി കർണാടയുടെ ഗ്രാമപ്രദേശങ്ങളിൽ വിളയാത്തതൊന്നുമില്ല. കർഷക കുടുംബാംഗങ്ങൾ ഒന്നിച്ച് കൃഷിയിടത്തിലിറങ്ങുന്നു. രാവിലെ ആറ്- ആറര മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് കൃഷിയിടത്തിലെ ജോലികൾ കൂടുതലും നടക്കുന്നത്.

പരന്പരാഗത കൃഷി രീതികൾ

പരന്പരാഗത കൃഷി രീതികൾ അനുവർത്തിക്കുന്ന തോട്ടങ്ങളാണ് കർണാടകയിലധികവും. ചാണകവും കരിയിലയും ചേർത്തു നിർമിക്കുന്ന കന്പോസ്റ്റാണ് പ്രധാന അടിവളം. ഉഴവിന് യന്ത്രസഹായമുണ്ട്. വിളകൾ ചന്തകളിലെത്തിക്കുന്നതിന് കാളവണ്ടികളും ഉപയോഗിക്കുന്നു. മഴയെ ആശ്രയിച്ചുള്ള കൃഷി. മഴയുടെ ദൗർലഭ്യം കൃഷിയിടങ്ങളെ മോശമായി തന്നെ ബാധിക്കുന്നു. ചെമ്മണ്ണും തരിമണലും ചേർന്നുള്ള മണൽ എല്ലാ കൃഷികൾക്കും യോജിച്ചതാണ്. നല്ല തണുപ്പും ചൂടും ഇടകലർന്നുള്ള കാലാവസ്ഥയാണ് ഭൂരിഭാഗം കൃഷിയിടങ്ങളിലും.|

വിളവെടുപ്പ്

റാഗി, തിന, മുതിര, ഉഴുന്ന് എന്നിവയുടെ വിളവെടുപ്പും രസകരമാണ്. വിളവെടുപ്പായാൽ റോഡുകൾ വിളവെടുത്ത ചെടികൾകൊണ്ട് നിറയുകയായി. ഇതിനുമുകളിലൂടെ വാഹനങ്ങൾ കയറിപ്പോകുന്നതിനായി ഒരു ദിവസം റോഡിൽ നിരത്തുന്നു. നിരത്തുന്നതിനു മുന്പ് റോഡുകൾ അടിച്ചു വൃത്തിയാക്കുന്നു. ഇതിൽ നിരത്തിയ ചെടികൾക്കു മുകളിലൂടെ വാഹനങ്ങൾ കയറിയിറങ്ങിയ ശേഷം വൈകുന്നേരത്തോടെ കർഷകർ റോഡുകളിൽ സജീവമാകും. ബാക്കിയുള്ള കറ്റകൾ മെതിച്ച് വിളകൾ വേർതിരിച്ച് പേറ്റി ചാക്കുകളിലാക്കുന്നതോടെ വിളവെടുപ്പ് അവസാനിക്കുന്നു.

സർക്കാർ ഒപ്പമുണ്ട്

കർണാടക സർക്കാർ കർഷകർക്കൊപ്പമാണ്. വാഗ്ദാനങ്ങൾക്കപ്പുറം പ്രവൃത്തികൾക്കാണിവിടെ പ്രാമുഖ്യം. കൃഷിയിടങ്ങളിലേക്ക് വൈദ്യുതി സൗജന്യമായി നൽകുന്നു. കൃഷിയിടങ്ങളിലെ പോസ്റ്റുകളിൽ നിന്ന് നേരിട്ട്, മീറ്ററോ മറ്റു സംവിധാനങ്ങളോ ഒന്നുമില്ലാതെയാണ് വൈദ്യുതി കണക്ഷൻ നൽകുന്നത്. ആധുനിക ജലസേചന സംവിധാനമായ ഡ്രിപ്പ് ഇറിഗേഷന് ഏക്കറിന് 25,000 രൂപയാണ് സബ്സിഡി. കർഷകർ ഉത്പാദിപ്പിക്കുന്നവ വിറ്റഴിക്കാനും സർക്കാർ സംവിധാനം ശക്തമാണ്. ഓരോഗ്രാമത്തിലും രണ്ടോ മൂന്നോ റൂറൽ മാർക്കറ്റിംഗ് സെന്‍ററുകൾ സർക്കാർ സ്ഥാപിച്ചിരിക്കുന്നു. കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ ഇവിടെ എത്തിച്ച് വിൽക്കാം. തുക അപ്പോൾതന്നെ കർഷകനു ലഭിക്കും. പുതിയ ആശയങ്ങൾ ഏതെങ്കിലും കർഷകൻ പ്രയോഗിക്കുകയാണെങ്കിൽ അത് പഠിച്ച് അതിനുള്ള പ്രോത്സാഹനങ്ങളും സഹായവും സർക്കാർ എത്തിച്ചു കൊടുക്കുന്നു. സർക്കാർ ഇടപെടലുകളിൽ തൃപ്തരുമാണ് ഇവിടത്തെ എല്ലാ കർഷകരും.

ചിരിത്ത പ്രധാന വില്ലൻ

ചിരിത്ത എന്നാൽ കന്നടഭാഷയിൽ പുള്ളിപ്പുലി എന്നർഥം. എല്ലാവീടുകളിലും കോഴികളും ആടുമാടുകളുമുള്ളതിനാൽ ചിരത്തയാണ് ഇവിടത്തെ മനുഷ്യരുടെയും മൃഗങ്ങളുടെയും മുഖ്യശത്രു. മനുഷ്യനെ അധികം ആക്രമിക്കുകയില്ലെങ്കിലും മൃഗങ്ങളെയും പക്ഷികളെയും അകത്താക്കുന്നതിൽ വിരുതരാണിവർ. എന്നാൽ ഇവിടത്തെ വനംവകുപ്പിനെ അറിയിച്ചാൽ ഇവയെ അവർ പിടികൂടിക്കൊള്ളും. കൃഷിയിടങ്ങളിലെ വന്യമൃഗശല്യം തടയാൻ വനംവകുപ്പ് ബദ്ധശ്രദ്ധരാണെന്നത് കർഷകർക്ക് ആത്മവിശ്വാസം നൽകുന്നു. പക്ഷികളും മൃഗങ്ങളും മനുഷ്യരും ചേർന്നൊരുക്കുന്ന സ്വർഗമാണ് കർണാടകയിലെ കൃഷിയിടങ്ങൾ.

ടോം ജോർജ്

ഫോണ്‍: 93495 99023

ലിംഗനിർണയം പ്രധാനം, അറിഞ്ഞു തെരഞ്ഞെടുക്കാം അരുമപക്ഷികളെ

മരച്ചില്ലകളിൽ ചേർന്നിരുന്ന് കൊക്കുരുമ്മി പ്രണയസല്ലാപം നടത്തുന്ന ഇണക്കിളികളാണ് പക്ഷികളുടെ ലോകത്തിലെ സുന്ദരദൃശ്യങ്ങളിലൊന്ന്. അലങ്കാരപക്ഷികളുടെ പ്രജനനത്തിലെ പ്രഥമവും പ്രധാനവുമായ ഭാഗമാണ് നമ്മൾ വളർത്തുന്ന പക്ഷികളിലെ ആണിനെയും പെണ്ണിനെയും തിരിച്ചറിയുക എന്നത്.

ചില അരുമപക്ഷികളിൽ ഇത് കാഴ്ചയിൽ തന്നെ കണ്ടുപിടിക്കാവുന്ന വിധം എളുപ്പമാണെങ്കിലും തത്തയിനത്തിലെ മിക്ക പക്ഷികളിലും ഇത് പ്രയാസമേറിയ, പലപ്പോഴും അസാധ്യമായ കാര്യമാവുണ്. വിലയേറിയ അലങ്കാരപക്ഷികളെ പ്രജനനം ലക്ഷ്യം വെച്ച് വാങ്ങുന്പോൾ അവ ആണും പെണ്ണുമാണെന്ന് ഉറപ്പാക്കേണ്ടിയിരിക്കുന്നു. പക്ഷിവളർത്തലിലെ തുടക്കക്കാരും പരിചയമില്ലാത്തവരും കബളിപ്പിക്കപ്പെടാൻ സാധ്യതയുള്ള മേഖലയാണിത് അതിനാൽ പക്ഷി പരിപാലനത്തിലെ തുടക്കക്കാർ ആദ്യമായി നേടേണ്ട അറിവ് തെരഞ്ഞെടുക്കുന്ന അരുമപക്ഷികളിലെ ലിംഗനിർണയ മാർഗങ്ങളേക്കുറിച്ചുള്ളതായിരിക്കണം.

ഇണ ചേർന്നില്ലെങ്കിലും പെണ്‍ പക്ഷികൾ മുട്ടയിടും. എന്നാൽ മുട്ടകൾ വിരിയണമെങ്കിൽ ഇണചേരൽ ആവശ്യമാണ്. ആണ്‍,പെണ്‍ പക്ഷികളുടെ കൃത്യമായ അനുപാതം പ്രജനനത്തിൽ പ്രത്യേകിച്ച് പക്ഷികളെ കൂട്ടമായി പാർപ്പിക്കുന്ന കോളനി പ്രജനന രീതിയിൽ ഏറെ ആവശ്യമാണ്. പക്ഷികളെ ഇണകളായി വേർതിരിച്ച് പ്രജനനം നടത്തുന്പോൾ അവർ ആണും പെണ്ണുമാണെന്ന് ഉറപ്പിക്കുകയും വേണം. അനുപാതം പാലിക്കുന്പോൾ അധികം വരുന്നവയെ വിൽപന നടത്തുകയും ചെയ്യാം. ഓരോ ലിംഗത്തിനുമുള്ള ശാരീരിക, സ്വഭാവ സവിശേഷതകൾ അനുസരിച്ചുള്ള പരിപാലനം ഉറപ്പാക്കാനും ലിംഗ നിർണയം സഹായിക്കുന്നു. ഓരോ ലിംഗത്തിനും വരുന്ന പ്രത്യേക രോഗാവസ്ഥകൾ തിരിച്ചറിയാനും ഇത് പ്രധാനമാണ്. ആണിനെയും പെണ്ണിനെയും അവർക്ക് ചേർന്ന പേരിട്ട് വിളിക്കണമെങ്കിൽ ലിംഗമറിഞ്ഞല്ലേ പറ്റൂ.

ലിംഗനിർണയം തത്തകളിൽ ഏറെ പ്രധാനമാണ്. തത്തകളിൽ ഒരേ ലിംഗത്തിൽപ്പെട്ടവർ തന്നെ ഇണകളായി പെരുമാറി പരസ്പരം കൊക്കുരുമ്മി ഉല്ലസിക്കുന്നത് പതിവാണ്. ഇവ രണ്ടും പിടകളാണെങ്കിൽ അവ മുട്ടയിടുകയും ചെയ്യുന്നു. പക്ഷേ മുട്ടകൾ വിരിയില്ല. രണ്ടും ആണ്‍ പക്ഷികളാണെങ്കിൽ സമയം ഏറെ കഴിഞ്ഞാലും മുട്ടകൾ കാണില്ല. ഇത്തരം അവസ്ഥകൾ തത്തവളർത്തൽ നടത്തുന്നവരിൽ പതിവാണ്. മിക്ക തത്തയിനങ്ങളിലും ആണിനെയും പെണ്ണിനെയും വാങ്ങിയതുകൊണ്ടുമാത്രം അവ ഇണ ചേരണമെന്നുമില്ല. ഇവർ തമ്മിലുള്ള പൊരുത്തം ഏറെ പ്രധാനമാണ്. അതിനാൽ തന്നെ മിക്ക തത്തയിനങ്ങളിലും ലിംഗനിർണയം നടത്തിയവയെ അല്ല പൊരുത്തപ്പെട്ട ഇണകളെയാണ് ആവശ്യം. അതിനാൽ തന്നെ വളരെ ചെറുപ്പത്തിലെ ലിംഗനിർണയം ആവശ്യമായി വരുന്നു. ആണും പെണ്ണും തമ്മിലുള്ള ചേർച്ച കൃത്യമായ നിരീക്ഷണത്തിലൂടെയേ കണ്ടെത്താനാകൂ. ദീർഘകാലമായി ഒരുമിച്ചു പാർക്കുന്ന തത്തകളിൽ പരസ്പരം കൊക്കുരുമ്മിയിരുന്ന് ഇണ ചേരാൻ ശ്രമിക്കുന്നതുപോലും പലപ്പോഴും ചേർച്ചയുടെ ലക്ഷണങ്ങളായി കാണണമെന്നില്ല.

ബാഹ്യരൂപം കൊണ്ട് കാഴ്ചയിൽ ആണും പെണ്ണം തിരിച്ചറിയാൻ കഴിയുന്ന പക്ഷി ഇനങ്ങളിൽ നിന്നും വ്യത്യസ്ഥമായി ചില പക്ഷിയിനങ്ങളിൽ ആണും പെണ്ണും തമ്മിൽ രൂപവ്യത്യാസം പോലുമില്ല. ബാഹ്യ പ്രത്യുത്പാദന അവയവങ്ങളില്ലാത്ത പക്ഷികളിൽ അതിനാൽ തന്നെ ലിംഗനിർണയം ബുദ്ധിമുട്ടാകുന്നു. ശബ്ദവ്യത്യാസം, വലിപ്പ വ്യത്യാസം സ്വഭാവസവിശേഷതകൾ, ചിറകുകളുടെയും തുവലിന്‍റെയും വർണ വ്യതിയാനങ്ങൾ എന്നിവ നോക്കിയാണ് സാധാരണ ഇവകളിൽ ലിംഗവ്യത്യാസം കണ്ടെത്താറുള്ളത്. എന്നാൽ ഇത്തരം രീതികൾക്ക് നിരവധി പരിമിതികളുള്ളതിനാൽ വിശ്വസനീയമായിരിക്കണമെന്നില്ല.

പലപ്പോഴും ഇത്തരം സൂക്ഷ്മവ്യത്യാസങ്ങൾ തിരിച്ചറിയാൻ ദീർഘകാലത്തെ അനുഭവസന്പത്തുകൊണ്ടേ കഴിയുകയുള്ളൂ. കാ ഴ്ചയിൽ ആണ്‍പെണ്‍ വ്യത്യാസം വേർതിരിച്ചറിയാൻ കഴിയുന്ന ഇനങ്ങളിൽ പോലും വർഷത്തിൽ എല്ലാ സമയത്തും ഇതിനു കഴിയണമെന്നില്ല. പ്രജനനകാലത്ത് കടുംനിറത്തിലുള്ള വർണങ്ങൾ അണിയുന്ന ആണ്‍ പക്ഷികൾ അതിനുശേഷം തുവലുകൾ നഷ്ടപ്പെട്ട് പെണ്‍പക്ഷികളുടേതുപോലെയാകുന്നു. പിടകളിൽ മുട്ടയിടുന്ന സമയമാകുന്പോൾ നടത്തുന്ന ഇടുപ്പെല്ല് പരിശോധന ലിംഗനിർണയത്തിന് സഹായിക്കാറുണ്ട്. പിടകളിൽ മുട്ടയിടുന്നതിന് തൊട്ടുമുന്പുള്ള സമയത്ത് ഇടുപ്പെല്ല് വിസ്തൃതമാകുന്നതായി കാണുന്നു. പക്ഷേ ഈ പരിശോധന പോലും മുട്ടയിടുന്ന കാലത്ത് മാത്രമേ ഫലപ്രദമാകുകയുള്ളൂ. ആണും പെണ്ണും ബാഹ്യപ്രകൃതിയാൽ തിരിച്ചറിയാൻ കഴിയുന്ന ഇനങ്ങളുടെ അപൂർവ മ്യൂട്ടേഷനുകളിൽ ഈ വ്യത്യാസം കാണപ്പെടില്ല. പ്രജനന സമയത്തെ സ്വഭാവ വ്യതിയാനങ്ങളാണ് ആണ്‍പെണ്‍ വ്യത്യാസം തിരിച്ചറിയാൻ സഹായിക്കുന്ന മറ്റൊരു ഘടകം. പ്രജനന സമയത്ത് വർണങ്ങളിൽ കുളിച്ച് അതി സുന്ദരൻമാരാകുന്ന പൂവൻമാർ പല ഇനങ്ങളിലും ഈണത്തിൽ പാടുകയും ഇണയെ ആകർഷിക്കാൻ നൃത്തച്ചുവടുകൾ വയ്ക്കുകയും മരച്ചില്ലകളിൽ ചാടി ഉൗയലാടുകയും ചെയ്യും. പെണ്‍ പക്ഷികളാകട്ടെ പ്രജനനസമയത്ത് മുട്ടയിടാനുള്ള അറയൊരുക്കുകയും കൂടുതൽ സമയം അടയിരിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് ചിലവഴിക്കുകയും ചെയ്യുന്നു. മേൽപറഞ്ഞ പല വ്യത്യാസങ്ങളും പ്രായപൂർത്തിയായതിനു ശേഷം പ്രത്യക്ഷപ്പെടുന്നതിനാൽ പക്ഷിക്കുഞ്ഞുങ്ങളുടെ ലിംഗനിർണയം നടത്താൻ സഹായകരമല്ല.

ഏറ്റവും ജനപ്രിയ അലങ്കാരപക്ഷികളായ ബഡ്ജറിഗറുകളിൽ നാസികാദ്വാരത്തിനു ചുറ്റുമുള്ള മാംസളമായ ഭാഗത്തിന്‍റെ നിറവ്യത്യാസമാണ് ലിംഗനിർണയത്തിന് സഹായിക്കുന്നത്. പ്രായപൂർത്തിയെത്തിയ ആണ്‍പക്ഷികളിൽ ഈ ഭാഗത്തിന് കടുംനീല അല്ലെങ്കിൽ പർപ്പിൾ നിറവും കുഞ്ഞുങ്ങളിൽ പിങ്ക് നിറവുമായിരിക്കും. പെണ്‍ പക്ഷിയിലാകട്ടെ പ്രജനനസമയത്ത് കടുത്ത തവിട്ടു നിറവുമായിരിക്കും. ഗ്രേ കൊക്കറ്റുകളിൽ മഞ്ഞ നിറത്തിലുള്ള മുഖവും കവിളിലെ കടുത്ത ഓറഞ്ച് പൊട്ടും പൂവനെ തിരിച്ചറിയാൻ സഹായിക്കുന്നു. പിടയിലാവട്ടെ ചോക്കലേറ്റ് മുഖവും കവിളിലെ മങ്ങിയ ഓറഞ്ച് പുള്ളിയും വാലിൽ മഞ്ഞ വെള്ള വരകളുമുണ്ടാകും. എന്നാൽ കുഞ്ഞുങ്ങളിൽ ഈ വ്യത്യസമൊന്നുമുണ്ടാകില്ല. ഫിഞ്ചുകളിൽ ആണ്‍ പക്ഷി മനോഹരമായി പാടുന്നു. കൂടാതെ പ്രത്യേക നിറവും വരകളുമൊക്കെ ദേഹത്തുണ്ടാകും. സിബ്രാഫിഞ്ചുകളിൽ കൊക്കിന്‍റെ നിറവ്യത്യാസം ലിംഗത്തെ തിരിച്ചറിയാൻ സാഹയിക്കുന്നു. ആണ്‍ പക്ഷികൾക്ക് ചുവന്ന നിറവും പെണ്‍ പക്ഷികൾക്ക് മങ്ങിയ ഓറഞ്ച് നിറവും. എന്നാൽ മൂന്നു മാസം വരെ ഇതിനെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണു താനും. ആഫ്രിക്കൻ ലവ് ബേർഡ്സ് തുടങ്ങി മിക്ക തത്തയിനങ്ങളിലും ആണിനെയും പെണ്ണിനെയും പ്രത്യക്ഷത്തിൽ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. ഇണകളെ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന ഇനമാണ് എക്ലക്റ്റസ് തത്തകൾ. ഇവയിൽ പൂവന് കടും പച്ചനിറവും പിടയ്ക്ക് ചുവപ്പു നിറവും. ഇത് മൂന്നാഴ്ച പ്രായത്തിൽ തന്നെ തിരിച്ചറിയാം.

ബാഹ്യപ്രകൃതിയും സ്വഭാവ സവിശേഷതകളും അടിസ്ഥാനമാക്കി ലിംഗനിർണയം നടത്തുന്ന രീതികളുടെ പരിമിതികൾ ഒഴിവാക്കാൻ സഹായിക്കുന്ന രണ്ടു മാർഗങ്ങളാണ് എൻഡോസ്കോപ്പിയും ഡിഎൻഎ ലിംഗനിർണയവും എൻഡോസ്കോപ്പ് ഉപയോഗിച്ച് സർജിക്കൽ രീതിയിൽ പ്രത്യുത്പാദന അവയവങ്ങൾ നേരിട്ട് നിരീക്ഷിച്ച് ലിംഗനിർണയം നടത്തുന്ന രീതിയാണ് ആദ്യത്തേത്. പക്ഷേ അനസ്തിഷ്യയും, സർജറിയുമൊക്കെ ആവശ്യമായതിനാൽ ഈ മാർഗത്തിന് പ്രചാരം കുറവാണ്. മാത്രമല്ല പ്രായപൂർത്തിയെത്തിയ പക്ഷികളിലെ ഈ മാർഗം ഫലപ്രദമാകൂ എന്നുള്ളതും ഓർക്കണം.

ഡിഎൻഎ ലിംഗനിർണയമാണ് ഇന്ന് പക്ഷിപ്രേമികളുടെ ഇടയിൽ ഏറ്റവും പ്രചാരമുള്ളതും സ്വീകരിക്കപ്പെട്ടതുമായ മാർഗം. ഏതു പ്രായത്തിലുള്ള പക്ഷികളിലും ഇത് ഉപയോഗിക്കാമെന്നതിനാൽ പക്ഷിക്കുഞ്ഞുങ്ങളെ ചെറുപ്പത്തിലേ ലിംഗനിർണയം നടത്തി ഇണകളാക്കി വളർത്താം. വിപണിയിൽ ഏറെ പ്രിയങ്കരമായ വിലയേറിയ തത്തയിനങ്ങളായ മക്കാതത്തകൾ, കൊന്യൂർ, കൊക്കറ്റു, ആഫ്രിക്കൻ ഗ്രേപാരറ്റ് ആമസോണ്‍ തുടങ്ങിയ തത്തകളുടെ ലിംഗനിർണയം ഈ വിധത്തിലാകും കൃത്യമായി നടത്താൻ കഴിയുക. തൂവലുകൾ, ഒരു തുള്ളിരക്തം, വിരിഞ്ഞിറങ്ങിയ ഉടനെയുള്ള മുട്ടത്തോട് എന്നിവയാണ് ഡിഎൻഎ സെക്സിംഗിന് ഉപയോഗിക്കുന്നത്. 99.9 ശതമാനം വരെ കൃത്യമായ ഫലമാണ് ഈ വഴി ലഭിക്കുന്നത്.

ഡോ. സാബിൻ ജോർജ്

അസിസ്റ്റന്‍റ് പ്രഫസർ, വെറ്ററിനറി കോളജ്, മണ്ണുത്തി.

ഫോണ്‍: 94462 03839.

മഞ്ഞൾ മാഹാത്മ്യം അറിഞ്ഞ ജൈവ കർഷകൻ

സലീമിന് മഞ്ഞൾ, കറിക്കൂട്ടല്ല. മറിച്ച് ജീവൻ തിരിച്ചു നൽകിയ മരുന്നാണ്. തൃശൂർ വള്ളിവട്ടം സ്വദേശി കാട്ടകത്ത് മുഹമ്മദ് സലിം എന്ന കർഷകന് ജീവിതം തിരിച്ചു ലഭിച്ചതോടെ തുടങ്ങിയതാണ് മഞ്ഞളിനോടുള്ള പ്രേമം.

ഇപ്പോൾ സ്വന്തമായുള്ള കൃഷിയിടത്തിലെല്ലാം മഞ്ഞൾ വിളയുകയാണ്. കൃഷിക്കൊപ്പം മഞ്ഞളിന്‍റെ പ്രചാരകനുമാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ മരണത്തിൽനിന്നും ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയ ഈ സസ്യവർഗത്തോടുള്ള നിസീമമായ കടപ്പാടാണ് സലീമിനുള്ളത്. അഞ്ചുവർഷം മുന്പാണു സലിമിന്‍റെ ജീവിതത്തിൽ വിധിയുടെ വിളയാട്ടമുണ്ടാകുന്നത്. ജീവിതശൈലി രോഗങ്ങൾക്കൊപ്പം ഹെർപിസ് എന്ന വൈറസ് പരത്തുന്ന രോഗവും ഇദ്ദേഹത്തിന്‍റെ ശരീരത്തിൽ കയറിപ്പറ്റി. ഒരിക്കൽ വസൂരി രോഗം വന്നാൽ വർഷങ്ങൾക്കുശേഷം അനുബന്ധമായി അപൂർവം ചിലർക്ക് തൊലിപ്പുറത്ത് സംഭവിക്കുന്ന മാരകമായ ഒരു രോഗമാണിത്.

ശരീരത്തിന്‍റെ ഒരു ഭാഗം മുഴുവൻ കുമിളകൾ വന്ന് പഴുത്ത് വ്രണമായി. ബോധമറ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും ഓപ്പറേഷനുശേഷം ഗാർഹികാന്തരീക്ഷത്തിലെ പരിചരണത്തിലും ദീർഘനാൾ കിടന്നു. എന്നിട്ടും രോഗശമനമുണ്ടായില്ല. ശരീരപീഢയും മാനസിക സംഘർഷവുമായി. പരിഹാരം തേടിയുള്ള യാത്ര അവസാനിച്ചത് സുഹൃത്തായ ഒരു ആയുർവേദ ഡോക്ടറിൽ. ഈ രോഗത്തിനുള്ള മരുന്ന് നിങ്ങളുടെ കൈവശം തന്നെയുണ്ടെന്നായിരുന്നു സലിമിനു ഡോക്ടറിൽനിന്നും ലഭിച്ച മറുപടി.

മഞ്ഞൾ കഴിക്കുക എന്നതായിരുന്നു നിർദിഷ്ട ചികിത്സ. അഞ്ചു ഗ്രാം മഞ്ഞൾപ്പൊടി കുരുകളഞ്ഞ അഞ്ചു ഗ്രാം നെല്ലിക്കയുടെ ചാറിൽ കുഴച്ച് കഴിക്കുക. ഇതായിരുന്നു നിർദേശം. പിന്നീടുള്ള അനുഭവം ഒരു മാന്ത്രിക സ്പർശംപോലെയായി. മൂന്നുമാസം പിന്നിട്ടപ്പോൾ ശരീരത്തിലെ വടുക്കളും സർജറിയുടെ അവശേഷിപ്പുകളും മാറി ജീവിതത്തിന് പുതിയ ഒരു ഉണർവുംഉന്മേഷവും  കൈവന്നു.

വീണ്ടും ആശുപത്രിയിലെത്തി പരിശോധിക്കുന്പോൾ പ്രമേഹത്തിൽ അൽപം കുറവുള്ളതായി കണ്ടു. മാത്രവുമല്ല, സലിമിന് അതുവരെയുണ്ടായിരുന്ന എല്ലാ രോഗങ്ങളും മഞ്ഞൾ ചികിത്സയിലൂടെ കുറഞ്ഞതായി കണ്ടെത്തി. കൊളസ്ട്രോൾ, കാലുവേദന തുടങ്ങിയ അസുഖങ്ങൾ ഒരു പരിധിവരെ അദ്ദേഹത്തെ ശല്യപ്പെടുത്തിയതേയില്ല. മഞ്ഞൾ ചികിത്സ ഫലിച്ചതോടെ ഈ കാർഷികവിളയോട് സലിമിന് ഇഷ്ടം കൂടിവന്നു. അസുഖം മാറിയെങ്കിലും മഞ്ഞളിനെയോ ഒൗഷധസേവയോ ഉപേക്ഷിക്കാൻ സ ലിം തയാറായില്ല. ഇന്നും ദിനചര്യയുടെ ഭാഗമാണിത്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിന്‍റെ രോഗപ്രതിരോധശേഷി കൂടുതൽ ആൾക്കാരിലേക്ക് പ്രചരിപ്പിച്ചു. മഞ്ഞൾ കൃഷിവ്യാപകമാക്കിയാൽ രോഗങ്ങളെ ഒരു പരിധിവരെ കുറയ്ക്കുന്നതിന് സാധിക്കും. കുർക്കുമിൻ ശരീരത്തിലേക്ക് എത്തുകയാണ് അതിനുവേണ്ടത്, മുഹമ്മദ് സലിം പറയുന്നു. സ്വന്തമായുള്ള അഞ്ചേക്കർ പുരയിടത്തിൽ രാസവളമോ കടനാശിനിയോ ഉപയോഗിക്കാതെ ചാണകവും ഗോമൂത്രവും പച്ചിലയും കന്പോസ്റ്റുമെല്ലാം ചേർത്ത് നടത്തുന്ന ജൈവകൃഷിയെ അദ്ദേഹം നെഞ്ചോടു ചേർത്തുപിടിക്കുന്നു. മികച്ച വിളവു നൽകുമെന്ന് അവകാശപ്പെടുന്ന പുതിയ ഇനങ്ങളെ ഉപയോഗിക്കാതെ, നാടൻ മഞ്ഞൾ ഇനങ്ങൾക്ക് മാത്രം തന്‍റെ കൃഷിയിടത്തിൽ സ്ഥാനം നൽകി. പ്രദീപ എന്ന ഇനം മഞ്ഞളാണ് സലിം ഉത്പാദിപ്പിക്കുന്നതിൽ അധികവും. ഏഴു വർഷമായി കാർഷികരംഗത്തു സജീവമായ സലിം, മഞ്ഞൾകൃഷി കൂടുതൽ വ്യാപകമാക്കുന്നത് മുന്നു വർഷം മുന്പാണ്. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ഇവിടത്തെ മഞ്ഞളിനെ ആശ്രയിക്കുന്ന ആൾക്കാരുണ്ട്. മാത്രവുമല്ല, മഞ്ഞൾ വിത്ത് അന്വേഷിച്ചെത്തുന്നവരുടെ എണ്ണവും ചില്ലറയല്ല.

കേരളത്തിൽ ഒരു വ്യക്തിക്ക് രണ്ടുകിലോഗ്രാമിൽ കൂടുതൽ മഞ്ഞൾ സലിം നൽകാറില്ല. അഞ്ചു കിലോഗ്രാംവരെ ഗൾഫ് രാജ്യങ്ങളിലേക്കു നൽകാറുണ്ട്. ലാഭം നോക്കിയുള്ള കച്ചവടം ഒരിക്കലും സലിമിന്‍റെ മനസിലില്ല. കാരണം ഒന്നുമാത്രം, അദ്ദേഹത്തിന് മഞ്ഞൾകൃഷി ഒരു ബിസിനസല്ല. കൂടുതൽ ആൾക്കാരിലേക്ക് ഈ കാർഷികവിളയെ എത്തിക്കുകയും അതുവഴി ജനങ്ങളെ ആരോഗ്യവാ·ാരാക്കി മാറ്റുകയും ചെയ്യുക എന്ന ലക്ഷ്യം മാത്രമേ അദ്ദേഹത്തിനുള്ളൂ.

മഞ്ഞൾകൃഷിയെ ഒരു കച്ചവട സാധ്യതയായല്ല അദ്ദേഹം കാണുന്നത്. മറിച്ച് ആരോഗ്യദായകമായ ഒരു കർമപദ്ധതിയായാണ്. വിഷരഹിതമായ കാർഷിക സംസ്കാരം ആരോഗ്യപ്രദമായ ജീവിതം സമ്മാനിക്കുമെന്ന് ഉറപ്പിച്ചു പറയാൻ സലീമിന് കഴിയുന്നു. ആവിയിൽ പുഴുങ്ങിപ്പൊടിച്ചെടുക്കുന്ന മഞ്ഞളിനേക്കാൾ ഗുണമേ·യുള്ളത് വെയിലത്ത് ഉണക്കിപ്പൊടിച്ചെടുക്കുന്ന മഞ്ഞളിനാണെന്ന് സലിം അഭിപ്രായപ്പെടുന്നു.

കൃഷിയെക്കുറിച്ച് അറിയുന്നതിനും പഠിക്കുന്നതിനുമായി പല സ്ഥലത്തുനിന്നും വിദ്യാർഥികളും ഉദ്യോഗസ്ഥരുമുൾപ്പെടെ ഇവിടേക്കെത്തുന്നവരെ എണ്ണിയാലൊടുങ്ങില്ല. ശ്രീനിവാസൻ, അനൂപ് ചന്ദ്രൻ, സലിംകുമാർ തുടങ്ങിയ താരനിര മഞ്ഞൾ വ്യാപകമാക്കുന്നതിനുവേണ്ടിയുള്ള സലിമിന്‍റെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുന്നു. ശ്രീനിവാസന്‍റെ തൃപ്പൂണിത്തുറയിലുള്ള കൃഷിയിടത്തിൽ മഞ്ഞൾകൃഷി നടത്താൻ ആവശ്യമായ വിത്തുകൾ നൽകാനുള്ള ഭാഗ്യം തനിക്കാണുണ്ടായതെന്ന് അഭിമാനപൂർവം സലിം കാട്ടകത്ത് പറയുന്നു.

ജൈവകൃഷിയിൽ തനതുശൈലി വികസിപ്പിച്ചെടുത്ത സലിമിനെ തേടിയെത്തിയ പുരസ്കാരങ്ങളും നിരവധി. ആത്മമിത്ര പുരസ്കാരം, പഞ്ചായത്തിലെ മികച്ച കർഷകൻ, ജൈവ കർഷകൻ, വനമിത്ര അവാർഡ് എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുന്നു.

ഷോബി പോൾ

ഇരിങ്ങാലക്കുട, ഫോണ്‍: 9447320780.

പാലുത്പാദനം ശ്രദ്ധയോടെ

തൊഴിൽരഹിതർക്കും പ്രവാസം മതിയാക്കി വരുന്നവർക്കും സ്വീകരിക്കാവുന്ന ഒരു സ്വയംതൊഴിലാണ് കേന്ദ്രീകൃത പശുപരിപാലനം അഥവാ ഡയറി ഫാമിംഗ്. വിലസ്ഥിരതയും വിപണിയുമുളള ഏക കാർഷിക ഉത്പന്നമാണ് പാൽ. മത്സരം നേരിടാത്ത ഒരു സംരംഭവും പശുപരിപാലനം തന്നെ.

ഏത് ബിസിനസിനെപ്പോലെയും ആസൂത്രണവും ഏകോപനവും ഡയറിഫാമിന്‍റെ നടത്തിപ്പിന് ആവശ്യമാണ്. ലാഭവും അധ്വാനത്തിന് സംതൃപ്തിയും കിട്ടുന്നതിന് ഇത് അത്യാവശ്യമാണ്.

ഡയറിഫാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പരിശീലനം: - ഫാം തുടങ്ങുന്നതിനുളള ഭൗതിക സാഹചര്യങ്ങൾ ഒരുക്കുകയാണ് ആദ്യം വേണ്ടത്. ഇതിനുശേഷം പരിശീലനവും ഫാം സന്ദർശനങ്ങളും ആവശ്യമാണ്. പരിശീലനത്തിന് ക്ഷീരവികസന വകുപ്പിന്‍റെ പരിശീലന കേന്ദ്രങ്ങളെ സമീപിക്കാം. ശാസ്ത്രീയമായ പശുപരിപാലനത്തിലും ക്ഷീരോത്പന്ന നിർമാണത്തിനും ഇവർ സഹായിക്കും. വിജയകരമായി പ്രവർത്തിക്കുന്ന ഫാമുകൾ സന്ദർശിച്ച് പ്രായോഗിക അറിവുകൾ നേടുകയാണ് അടുത്ത ഘട്ടം. സന്ദർശനത്തിൽ ഓരോ ഫാമിന്‍റെയും നേട്ടങ്ങളും കോട്ടങ്ങളും മനസിലാക്കണം. നല്ല വശങ്ങൾ പ്രാവർത്തികമാക്കണം. ഫാം വിജയകരമായി നടത്തുന്നതിനുളള ആശയങ്ങൾക്ക് വ്യക്തത ഉണ്ടാക്കണം. മിൽമയും മൃഗസംരക്ഷണവകുപ്പും പരിശീലനകേന്ദ്രങ്ങൾ നടത്തുന്നുണ്ട്.

സാന്പത്തികം:- പ്രായോഗികമായ ആശയമുളള പദ്ധതി രേഖ സമർപ്പിക്കുകയാണ് അടുത്തഘട്ടം. ഇങ്ങനെ സമർപ്പിക്കപ്പെട്ട പദ്ധതികൾക്ക് നബാർഡിന്‍റെ മാനദണ്ഡ പ്രകാരം മിക്കദേശസാൽകൃത ബാങ്കുകളും കാർഷികവികസന ബാങ്കുകളും സബ്സിഡിയോടു കൂടിയ വായ്പ നൽകുന്നുണ്ട്. ക്ഷീര വികസനവകുപ്പ് മിൽക്ക് ഷെഡ് വികസന പദ്ധതി പ്രകാരവും ഫാമുകൾ തുടങ്ങുന്നതിനുളള ധനസഹായം നൽകുന്നുണ്ട്. ഭൗതിക സാഹചര്യങ്ങൾക്ക് അനിയന്ത്രിതമായി പണം ചെലവാക്കരുത്.

തൊഴുത്ത്:- ഗതാഗത സൗകര്യം, വെള്ളം, വൈദ്യുതി എന്നിവ ലഭിക്കുന്ന സ്ഥലമാണ് തൊഴുത്തിനനുയോജ്യം. വെളളം കെട്ടിനിൽക്കുന്ന സ്ഥലം ഒഴിവാക്കണം. ഉറപ്പും വൃത്തിയുമുള്ള തറ തൊഴുത്തിനാവശ്യമാണ്. വായുവും വെളിച്ചവും നല്ല രീതിയിൽ ലഭിക്കത്തക്കവണ്ണം വേണം തൊഴുത്ത് പണിയാൻ. പശുക്കൾ മുഖാമുഖം നിൽ ക്കുന്ന രീതിയിലോ പിൻഭാഗം തിരിഞ്ഞു നിൽക്കുന്ന രീതിയിലോ തൊഴുത്ത് സംവിധാനം ചെയ്യാം. സ്ഥലം ലാഭിക്കുന്നതിനും പരിചരണം സുഗമമാക്കുന്നതിനും ഇത് സഹായിക്കും.

തൊഴുത്തിനുള്ളിൽ മുൻഭാഗത്ത് തീറ്റനൽകാൻ പുൽതൊട്ടിയും സ്വയം നിയന്ത്രിത കുടിവെളള സംവിധാനവും ഉണ്ടാക്കണം. പുൽതൊട്ടിക്ക് പിന്നിലായി 6-7 അടി വീതിയിൽ നിൽപ്പിടവും അതിന് പിന്നിൽ ചാണകവും മൂത്രവും വീഴുന്നതിനുളള ചാലും ഉണ്ടാകണം. ചാണകം നീക്കുന്നതിനായി പിൻഭാഗത്തും നടപ്പാത ക്രമീകരിക്കണം. മുൻഭാഗത്തു നിന്ന് പിൻഭാഗത്തേക്ക് തറയ്ക്ക് അൽപ്പം ചരിവു നൽകാം. വെള്ളവും മൂത്രവും ഒഴുകി പോകുന്നതിന് ഇതു സഹായിക്കും. റബർ മാറ്റ,് കറവയന്ത്രം, ഫാൻ, മിസ്റ്റ് തുടങ്ങിയ ആധുനിക സംവിധാനങ്ങളും തൊഴുത്തിൽ ക്രമീകരിക്കാവുന്നതാണ്.

പശുക്കൾ:- ഫാമിൽ വളർത്താൻ ഉദ്ദേശിക്കുന്ന പശുക്കളിൽ പകുതി എണ്ണത്തെ മാത്രം ആദ്യഘട്ടത്തിൽ വാങ്ങണം. ആരോഗ്യമുള്ളതിനെയും ഉത്പാദനക്ഷമത കൂടിയതിനെയും നോക്കിയെടുക്കണം. ഒന്നാമത്തെയോ രണ്ടാമത്തെയോ പ്രസവത്തിലുള്ളവയാണ് നല്ലത്. പ്രസവിച്ചിട്ട് രണ്ടുമാസത്തിൽ കൂടാത്ത പശുക്കളെ കുറഞ്ഞത് മൂന്ന് നേരത്തെയെങ്കിലും കറവകണ്ട് ബോധ്യപ്പെട്ട് വാങ്ങണം. നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായവയെ വാങ്ങണം. പ്രതിദിനം ശരാശരി ഇരുപത് ലിറ്റർ പാലെങ്കിലും ലഭിക്കുന്ന ജഴ്സി, ഹോൾസ്റ്റയിൽ ഫ്രീഷൻ (എച്ച്.എഫ്)പശുക്കളാണ് ഉത്തമം. പശുക്കളുടെ എണ്ണത്തിനാനുപാതികമായി എരുമകളെ കൂടി വളർത്തിയാൽ അധിക ചെലവില്ലാതെ പാലിന്‍റെ ഗുണനിലവാരവും വിലയും ഉയർത്താം. തൊഴി, കുത്ത്, തന്നത്താൻ പാലുകുടി മുതലായ ദു:ശീലങ്ങളുള്ളവയെ ഒഴിവാക്കണം. ശാന്തസ്വഭാവമുളളതും ആദ്യ ചുരത്തലിൽ തന്നെ മുഴുവൻ പാലും ലഭിക്കുന്നതുമായ പശുക്കളെ തെരഞ്ഞെടുക്കണം. ആറുമാസത്തിനു ശേഷം രണ്ടാമത്തെ സംഘം പശുക്കളെ വാങ്ങുന്നത് വർഷം മുഴുവൻ വരുമാനം ഉറപ്പിക്കുന്നതിന് സഹായിക്കും. പശുക്കളെ ഇൻഷ്വർ ചെയ്യണം.

പരിപാലനം: തൊഴുത്തും പശുക്കളേയും വൃത്തിയാക്കേണ്ടത് പശുവിന്‍റെ ആരോഗ്യത്തിനും ശുദ്ധമായ പാലുത്പാദനത്തിനും അത്യന്ത്യാപേക്ഷിതമാണ്. തീറ്റച്ചെലവും ചികിത്സാചെലവും കുറയ്ക്കുന്നതിനായി ആവശ്യമായ അളവിൽ മാത്രമേ കാലിത്തീറ്റ നൽകാവൂ. പുൽവർഗങ്ങളും പ്രകൃതിദത്ത വസ്തുക്കളും തീറ്റയിൽ ഉൾപ്പെടുത്തണം. കുടിവെളളം ഏതുസമയത്തും ലഭ്യമാക്കണം. പശുവിന് സുഖകരമായ രീതിയിലും സാഹചര്യത്തിലും കറവ പൂർത്തീകരിക്കണം. കന്നുകുട്ടികൾക്ക് വിരയിളക്കലും പ്രതിരോധ കുത്തിവ യ്പും യഥാസമയം നടത്തണം. ബീജാധാനം ശരിയായ സമയത്ത് നടത്തണം. ശരിയായ ഗർഭകാല പരിചരണവും പ്രസവ ശുശ്രൂഷയും അനിവാര്യമാണ്.

തീറ്റക്രമം: പശുക്കൾക്ക് ഉത്പാദനക്ഷമതയുടെ അടിസ്ഥാനത്തിൽ സംരക്ഷണ, ഉത്പാദന, ഗർഭകാല തീറ്റകൾ നൽകേണ്ടതാണ്. പ്രകൃതിദത്ത ഭക്ഷണത്തോടൊപ്പം പ്രത്യേകിച്ച് പുല്ലിനങ്ങൾക്കൊപ്പം സാന്ദ്രീകൃത തീറ്റയും (കാലിത്തീറ്റ) ധാതുലവണമിശ്രിതവും ആവശ്യമായ അളവിൽ നൽകണം. ആവശ്യത്തിലധികം കാലിത്തീറ്റ നൽകുന്നത് തീറ്റച്ചെലവും ചികിത്സാ ചെലവും വർധിപ്പിക്കുകയും പശുവിന്‍റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. കഴിയുന്നതും രണ്ടു നേരം മാത്രം കൃത്യസമയത്ത് തീറ്റ നൽകുന്നത് പൂർണമായ ദഹനത്തെയും മെച്ചപ്പെട്ട പാലുത്പാദനത്തെയും സഹായിക്കും. പുല്ലിനങ്ങൾ ചെറുതായി അരിഞ്ഞു നൽകുന്നത് അയ വെട്ടുന്നതിനും ഉമിനീര് ഉത്പാദിപ്പിക്കുന്നതിനും പുല്ല് പാഴായി പോകാതിരിക്കുന്നതിനും സഹായിക്കുന്നു.

ചെലവു കുറയ്ക്കുന്നതിനും പശുവിന്‍റെ ആരോഗ്യത്തിനും പാലിന്‍റെ ഗുണമേ·യ്ക്കും തീറ്റപ്പുല്ല് അത്യാവശ്യമാണ്. കുറഞ്ഞത് അൻപത് സെന്‍റ് സ്ഥലത്തെങ്കിലും സങ്കരഇനം പുല്ല് നട്ടുപിടിപ്പിക്കണം. രാസവളങ്ങൾ ചേർക്കാതെ തൊഴുത്തിൽ നിന്നുളള മൂത്രവും വെളളവും കലർന്ന മിശ്രിതം നൽകി നല്ല രീതിയിൽ തീറ്റപ്പുല്ല് വളർത്തിയെടുക്കാം. ഏപ്രിൽ, മേയ് മാസങ്ങളിൽ ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന തീറ്റപ്പുൽ വികസന പദ്ധതിയിൽ നിന്ന് പുൽക്കടയും ധനസഹായവും നേടാം. അസോള, ചോളം എന്നിവ വളർത്തിയും പശുവിന് നൽകാം.

കണക്കുപുസ്തകം അനിവാര്യം: ഡയറി ഫാമിന്‍റെ പ്രധാന വരുമാനം പാലിൽ നിന്നും പാലുത്പന്നങ്ങളിൽ നിന്നുമാണ്. ക്ഷീര സംഘങ്ങൾ വഴി പാലും ഫ്ളാറ്റുകൾ, വീടുകൾ, സൂപ്പർമാർക്കറ്റുകൾ, ഹോട്ടലുകൾ, കേറ്ററിംഗ് യൂണിറ്റുകൾ എന്നിവ വഴി പാലും, പാലുത്പന്നങ്ങളും വിൽക്കാവുന്നതാണ്. ബയോ ഗ്യാസ് പ്ലാന്‍റ് സ്ഥാപിച്ച് ലഭിക്കുന്ന ഗ്യാസ് പാചക വാതകമായും, ജനറേറ്റർ, വിളക്കുകൾ എന്നിവ പ്രവർത്തിപ്പിക്കാനും ഉപയോഗിക്കാം. പ്ലാന്‍റിൽ നിന്നും ലഭിക്കുന്ന സ്ലറി ഉപയോഗിച്ച് പച്ചക്കറി കൃഷി നടത്താം. സ്ലറി ഉണക്കി പാക്കറ്റിലാക്കി വിറ്റും കാലിത്തീറ്റ ചാക്ക്, മൂരിക്കുട്ട·ാർ, ആരോഗ്യം കുറഞ്ഞ പശുക്കുട്ടികൾ, ചെനപിടിക്കാത്ത പശുക്കൾ എന്നിവയെ വിറ്റും ആദായം വർധിപ്പിക്കാം.

കാലിത്തീറ്റ വില, കറവക്കൂലി, ജോലിക്കൂലി, ചികിൽസാ ചെലവ്, കറന്‍റ് ചാർജ് തുടങ്ങിയവ ഫാമിന്‍റെ ചെലവിൽ ഒഴിവാക്കാനാവാത്തവയാണ്. ലോണ്‍ തിരിച്ചടവും പലിശയും ഒപ്പമുണ്ട്. ഫാമിന്‍റെ യന്ത്രവത്കരണം ചെലവു കുറയ്ക്കാൻ സഹായിക്കുന്നു. ക്ഷീരസംഘം, ത്രിതല പഞ്ചായത്ത്, ക്ഷീരവികസനവകുപ്പ്, മിൽമ എന്നിവയുടെ കാലിത്തീറ്റ സബ്സിഡിയും മറ്റാനുകൂല്യങ്ങളും ചെലവ് കുറയ്ക്കാൻ സഹായിക്കുന്നതിനൊപ്പം പ്രോത്സാഹവും ആകുന്നു.

വൈദ്യസഹായം: പശുക്കളെ ഇൻഷ്വർ ചെയ്യണം. പശുക്കൾക്ക് ശാരീരിക ബലഹീനതകളും രോഗങ്ങളും പ്രസവത്തിന് ബുദ്ധിമുട്ടും ഉണ്ടാകുന്പോൾ വൈദ്യസഹായം ലഭ്യമാക്കണം. യഥാസമയം പ്രതിരോധ കുത്തിവയ്പുകൾ നടത്തുന്നതിനും ശരിയായ രീതിയിലും സമയത്തും ബീജധാനം നടത്തുന്നതിനും ഒരു വെറ്ററിനറി ഡോക്ടറുടെ സേവനം ഉറപ്പാക്കേണ്ടതാണ്. അത്യാവശ്യം മരുന്നുകളും പ്രഥമ ശുശ്രൂഷാ സൗകര്യങ്ങളും ഫാമിൽ ലഭ്യമാക്കണം.

പാലിക്കേണ്ടുന്ന നിയമങ്ങൾ:പഞ്ചായത്തിൽ നിന്നോ മുനിസിപ്പാലിറ്റിയിൽ നിന്നോ നേടേണ്ടതായ ലൈസൻസിന് മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ നിബന്ധകൾ പാലിച്ചിരിക്കണം. പാലും പാലുത്പന്നങ്ങളും പാക്കറ്റിലാക്കി വിപണനം ചെയ്യുന്ന പക്ഷം ഭക്ഷ്യസുരക്ഷാ നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുകയും ലൈസൻസ് എടുക്കുകയും ചെയ്യണം.

രജിസ്റ്ററുകൾ:ഫാം സുഗമമായി നടത്തുന്നതിനും പ്രവർത്തനം വിലയിരുത്തുന്നതിനും വിവിധ രജിസ്റ്ററുകൾ ഫാമിൽ എഴുതി സൂക്ഷിക്കുന്നത് നല്ലതാണ്. ഉരുക്കളെ സംബന്ധിക്കുന്ന രജിസ്റ്റർ, ബീജാധാന രജിസ്റ്റർ, പാലുത്പാദന രജിസ്റ്റർ എന്നിവയിൽ നിന്നും ഓരോ ഉരുവിനെക്കുറിച്ചുളള വിശദാംശങ്ങളും വരവു ചെലവു രജിസ്റ്ററിൽ നിന്നും ലാഭനഷ്ടക്കണക്കും മനസിലാക്കി പലിപാലനത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തുന്നതിനു സാധിക്കും.

പശുപരിപാലനത്തിൽ തത്പരനായ ഒരു തൊഴിലാളിയുടെ പൂർണ സമയ സേവനവും സംരംഭകന്‍റെ ജാഗ്രതാ പൂർണമായ മേൽനോട്ടവും പ്രവർത്തന അവലോകനവും വരവു ചെലവു സംബന്ധിച്ച വ്യക്തമായ ധാരണയും ഉണ്ടെങ്കിൽ ഡയറി ഫാമുകൾ ലാഭവും ആത്മസംതൃപ്തിയും നൽകും എന്നുളളതിന് രണ്ടു പക്ഷമില്ല.

ഷിൻഡ്യാ എൽ.കെ.

ഡയറിഫാം ഇൻസ്ട്രക്ടർ, പട്ടണക്കാട്, ചേർത്തല
ഫോണ്‍- 9495228845.

കൃഷിയും മൃഗസംരക്ഷണവും ഒരുമിക്കുന്ന സിബിയുടെ പുരയിടം

തൃശൂർ പട്ടിക്കാട് സ്വദേശിയായ സിബി ജോർജ് കല്ലിംഗലിന്‍റെ കൃഷി മികവിന് ദേശീയ തലത്തിൽ ആദരവ് ലഭിച്ചത് 2012 ലാണ്. സമ്മിശ്ര കൃഷിയുടെ വക്താവായ ഈ യുവ കർഷകന്‍റെ കൃഷിയിടത്തിൽ ഒട്ടുമിക്ക കാർഷിക ഇനങ്ങളും വിളയുന്നു. വർഷങ്ങൾക്കു മുന്പ് ഇടുക്കി ജില്ലയിൽ നിന്നുമാണ് സിബിയും കുടുംബാംഗങ്ങളും തൃശൂർ പട്ടിക്കാട്ടേയ്ക്ക് കുടിയേറിയത്. സിബിയുടെ വാക്കുകൾ തന്നെ കടമെടുത്താൽ കൃഷിയെ നമ്മൾ കുഞ്ഞുങ്ങളെപ്പോലെ സ്നേഹിക്കണം. അപ്പോൾ കൃഷിയിൽ നിന്നും നമുക്ക് നേട്ടങ്ങൾ ലഭ്യമാകും.

തുടക്കത്തിൽ 20 ഏക്കർ കൃഷി ഭൂമിയിൽ തെങ്ങു മാത്രമായിരുന്നു സിബി കൃഷി ചെയ്തിരുന്നത്. പിന്നീട് കവുങ്ങും ജാതിയും പച്ചക്കറിയും മൃഗസംരക്ഷണവുമെല്ലാം ആരംഭിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള നാടൻ തെങ്ങുകളുടെ സംരക്ഷണത്തിനായി സിബി ഏറെ സമയം ചെലവഴിക്കുന്നു. ആയിരത്തിലധികം തെങ്ങാണ് ഈ യുവ കർഷകന്‍റെ പുരയിടത്തിൽ കായ്ച്ചു നില്ക്കുന്നത്. നാടൻ തെങ്ങുകളുടെ സംരക്ഷണത്തിനായി സിബി കല്ലിംഗൽ നടത്തിയ പ്രവർത്തനങ്ങൾക്കാണ് കേന്ദ്ര സർക്കാർ 2012 ലെ പ്ലാന്‍റ് ജിനോം സേവർ വ്യക്തിഗത അവാർഡ് നല്കി ആദരിച്ചത്.

താൻ കൃഷി ചെയ്യുന്നതോടൊപ്പം കൃഷിരീതി പുത്തൻ തലമുറയ്ക്ക് പറഞ്ഞുകൊടുക്കുന്നതിലും ഈ കർഷകൻ പ്രത്യേകം താത്പര്യമെടുക്കുന്നു.

തെങ്ങും കവുങ്ങും, ജാതിയും കുരുമുളകും പ്ലാവുമെല്ലാ സിബിയുടെ കൃഷിയിടത്തിൽ തല ഉയർത്തി നില്ക്കുന്നു. നാടൻ കന്നുകാലികളുടെ പ്രസക്തി പൊതുജനങ്ങളെ അറിയിക്കാനായി നാടൻ പശുക്കളുടെ വളർത്തലിനും ഈ യുവ കർഷകൻ മുന്തിയ പരിഗണന നല്കിവരുന്നു. ബഡ്ഡ് ചെയ്ത ജാതിയുടെ തൈകൾ നാട്ടിൽ ഉടനീളം വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണവും ഈ കർഷകൻ ഒരുക്കിയിട്ടുണ്ട്. 20 ഇനം കുരമുളക്, ആറിനം തെങ്ങുകൾ, നിരവധി ഇനം കവുങ്ങുകൾ, വാഴയും ചേനയും ചേന്പുമെല്ലാം സിബിയുടെ പുരയിടത്തിൽ വിളഞ്ഞു നില്ക്കുന്നു.

കോഴി, മുയൽ അലങ്കാര മത്സ്യങ്ങൾ ഇവയെല്ലാം സിബിയുടെ വീട്ടിലുണ്ട്. കാർഷിക മേഖലയിൽ ഉണ്ടാവുന്ന മാറ്റങ്ങൾക്കനുസരിച്ചുള്ള കൃഷി അവലംബിക്കണമെന്നാണ് ഈ യുവകർഷകന്‍റെ സാക്ഷ്യപ്പെടുത്തൽ. സിബിയുടെ കാർഷിക രംഗത്തെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി സംസ്ഥാന ഗവർണർ രാജ്ഭവനിൽ വിളിച്ചുവരുത്തിയാണ് ആദരിച്ചത്. സിബി : 989529228.

കടപ്പാട് : ദീപിക

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate