മുല്ലകൃഷിചെയ്യാം
സുഗന്ധം പരത്തുന്ന പൂക്കളില്‍ രാജ്ഞിയാണ് മുല്ലപ്പൂവ്. പുരാതനകാലം മുന്‍പുതന്നെ മനുഷ്യജീവിതവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നതാണ് മുല്ലപ്പൂക്കള്‍ . 250ല്‍പ്പരം ഇനങ്ങളുള്ള ഒലിയേസ്യേ കുടുംബത്തില്‍പ്പെട്ട ജാസ്മിനം എന്ന ശാസ്ത്രനാമത്തില്‍ വരുന്ന ചെടിയാണ് മുല്ല. ഭാരതത്തില്‍ ഇതിന്‍റെ 40 ഓളം ജനുസുകള്‍ കണ്ടുവരുന്നു. ഇന്ത്യയില്‍ ഏകദേശം 100000 ഹെക്ടര്‍ സ്ഥലത്ത് മുല്ല കൃഷിചെയ്തുവരുന്നുണ്ട്. ഇതില്‍ പ്രധാനമായും തമിഴ്നാട്, കര്‍ണാടകം എന്നിവിടങ്ങളിലാണ്.
മുല്ലയുടെ തരങ്ങള്‍
കുറ്റിമുല്ല
കുറ്റിമുല്ലയാണ് കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ അനുയോജ്യം. ജാസ്മിനം സാംബക് എന്നാണിതിന്‍റെ ശാസ്ത്രീയനാമം. ഇത് അറേബ്യന്‍ മുല്ല, ടസ്കന്‍ മുല്ല എന്നും അറിയപ്പെടുന്നു. വര്‍ഷം മുഴുവനും പൂവ് തരുന്ന ഇനമാണിത്. ഗുണ്ടുമല്ലി, മോട്ടിയ, വിരൂപാക്ഷി, മദനബാണം, രാമബാണം എന്നിവയാണ് ഇതിന്‍റെ ഇനങ്ങള്‍
കോയമ്പത്തൂര്‍ മുല്ല
തമിഴ്നാട്ടില്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന അത്ര മണമില്ലാത്ത തരം മുല്ലയാണിത്. സി.ഒ.1, സി.ഒ.2 ഇനങ്ങളും ലോങ് പോയന്‍റ്, ലോങ്റൗണ്ട്, ഷോര്‍ട്ട് പോയന്‍റ് , ഷോര്‍ട്ട് റൗണ്ട് എന്നിങ്ങനെയാണ് ഇതിന്‍റെ ഇനങ്ങള്‍. ജാസ്മിനം ഒറിക്കുലേറ്റം എന്നാണിതിന്‍റെശാസ്ത്രനാമം.
കൃഷിരീതി
മുല്ല നന്നായി മൊട്ടിട്ട് പൂക്കാന്‍ നല്ല സൂര്യപ്രകാശം ആവശ്യമാണ്. തണലില്‍ വളരുന്നവ നന്നായി പടര്‍ന്നാലും മൊട്ടുകള്‍ തീരേ കുറവായിരിക്കും. നല്ല നീര്‍വാര്‍ച്ചയുള്ളതും പശിമരാശിയില്‍പെട്ടതുമായ മണ്ണാണ് മുല്ലകൃഷിക്ക് അനുയോജ്യം. മുരട്ടില്‍ വെള്ളം കെട്ടിനില്‍ക്കരുത്. എന്നാല്‍ കളിമണ്ണ് നന്നായി കലര്‍ന്ന മണ്ണില്‍ പൂക്കള്‍ കുറയും. തൈകള്‍ വേരുപിടിപ്പിച്ച് മാറ്റിനടുന്നതിന് മുമ്പ് കൃഷിയിടം നന്നായി ഉഴുത് മറിക്കണം. അതിനുശേഷം അതില്‍ സെന്‍റൊന്നിന് 30-40 കിലോ തോതില്‍ കാലിവളമോ കമ്പോസ്റ്റോ ചേര്‍ത്തിളക്കി നിരപ്പാക്കണം. അമ്ളഗുണം കൂടുതലുള്ള മണ്ണാണെങ്കില്‍ ആവശ്യത്തിന് ഡോളമൈറ്റൊ കുമ്മായമോ ചേര്‍ത്തുകൊടുക്കാം.
40 സെമീ നീളം, വീതി, ആഴം എന്നിങ്ങനെയുള്ള കുഴികളാണ് എടുക്കേണ്ടത്. കുറ്റിമുല്ലയ്ക്ക് ഒന്നര മീറ്ററും മറ്റുള്ളവയ്ക്ക് ഒന്നേമുക്കാല്‍ മീറ്ററും അകലം ചെടികള്‍ തമ്മില്‍ നല്‍കാം. വേരുപിടിച്ച കമ്പുകള്‍ ജൂണ്‍-, ഓഗസ്റ്റ് മാസങ്ങളിലായി നടാം. നന്നായി നന കിട്ടുകയാണെങ്കില്‍ മറ്റുമാസങ്ങളിലും നടാവുന്നതാണ്. ചെടിയുടെ വളര്‍ച്ചയുടെ ആദ്യകാലങ്ങളില്‍ പുലര്‍കാലങ്ങളില്‍ അന്തരീക്ഷത്തില്‍ തണുപ്പും പകല്‍കാലങ്ങളില്‍ ചൂടും അത്യാവശ്യമാണ്. കൃഷിയിടത്തില്‍ വെള്ളം കെട്ടിനില്‍ക്കരുത്. നട്ട് ഒരു മാസമായാല്‍ ഇടയിളക്കി കളകള്‍ പിഴുതു മാറ്റണം. പറച്ചുനടുന്ന സ്ഥലത്ത് നല്ല സൂര്യപ്രകാശം ലഭിക്കണം. അഞ്ച്- ആറ് ഇലകള്‍ വന്നുകഴിഞ്ഞാല്‍ രണ്ടാഴ്ച ഇടവിട്ട് നനയ്ക്കുന്നത് വിളവിനെ വര്‍ധിപ്പിക്കും. ശിഖരം പൊട്ടുമ്പോഴും പൂവിടുമ്പോഴും നനയ്ക്കല്‍ നിര്‍ബന്ധമാണ്.
പതിനഞ്ചുദിവസം കൂടുമ്പോള്‍ ചാണകപ്പൊടി അടിയില്‍ വിതറി മണ്ണ് കൂട്ടിക്കൊടുക്കാം. ചെടി തഴച്ചുവളരാന്‍ യൂറിയയും നല്‍കാറുണ്ട്. ചെടിയുടെ ചുവട്ടില്‍ വെള്ളം കെട്ടിനില്‍ക്കരുത്. അങ്ങനെ നിന്നാല്‍ ചെടി മൊത്തം ചീഞ്ഞുപോവും. വേനല്‍ക്കാലത്ത് ഒന്നരാടന്‍ നനയ്ക്കാം. മഴക്കാലത്ത് വേരുപൊന്താതിരിക്കാന്‍ മുരട്ടില്‍ മണ്ണ് കൂട്ടിക്കൊടുക്കണം.
തൈ തയ്യാറാക്കാം
കമ്പ് മുറിച്ചു നട്ടും പതിവെച്ചുമാണ് സാധാരണ തൈകള്‍ തയ്യാറാക്കുന്നത്. ഏറ്റവും എളുപ്പം ചെയ്യാവുന്നതാണ് കമ്പ് മുറിച്ചുനടുന്ന രീതി. മഴക്കാലത്താണ് ഇങ്ങനെ കമ്പുകള്‍ക്ക് വേരു പിടിപ്പിക്കുന്നത്. കമ്പ് മുറിച്ചുനടുമ്പോള്‍ എളുപ്പം വേരുപിടിക്കാന്‍ സഹായിക്കുന്ന ഇന്‍ഡോള്‍ ബ്യൂട്ടറിക് ആസിഡോ, നാഫ്തലിന്‍ അസറ്റിക് ആസിഡോ 5000 പി.പി.എം എന്നതോതില്‍ കലക്കിയ ലായനിയില്‍ മുക്കിവെച്ചതിന് ശേഷം നട്ടാല്‍ വേഗം വേരു പിടിക്കും.
മഴ ലഭിക്കുന്ന മാസങ്ങളിലാണ് പതിവെയ്ക്കാവുന്നത്. ഒരുവര്‍ഷത്തില്‍ താഴെ പ്രായമുള്ള പാര്‍ശ്വശാഖകള്‍ മണ്ണിലേക്ക് വളച്ചുവെച്ച് മണ്ണിട്ടുമുടി വേരുപിടിപ്പിച്ച് വെട്ടിയെടുക്കാം.
ചാക്കിലും ചട്ടിയിലും
മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ തുല്യഅളവില്‍ ചേര്‍ത്ത് പോട്ടിങ് മിശ്രിതം തയ്യാറാക്കി അത് ചട്ടിയിലോ ചാക്കിലോ നിറച്ചതിനുശേഷം ഓരോ ചട്ടിയിലും നൂറുഗ്രാം കുമ്മായം, അന്‍പത്ഗ്രാം വേപ്പിന്‍പിണ്ണാക്ക് എന്നിവ നിറച്ചതിന് ശേഷം ഒരു മുന്നുദിവസം നനച്ചിട്ട് അതില്‍ വേരുപിടിപ്പിച്ച തൈകള്‍ നട്ട് പരിപാലിക്കാം. രണ്ടുവര്‍ഷത്തിനുശേഷം പോട്ടിങ് മിശ്രിതം മാറ്റി ചെടികള്‍ അതിലേക്ക് നട്ടാല്‍ പൂക്കള്‍ കൂടും.
കൊമ്പുകോതണം
കുറ്റിമുല്ലയുടെ കൊമ്പുകോതല്‍ പ്രധാനമാണ്. നവംബര്‍-, ഡിസംബര്‍ മാസങ്ങളിലാണ് കൊമ്പു കോതേണ്ടത്. വളര്‍ച്ച ഇല്ലാത്തതും ഉണക്കം കാണിക്കുന്നതും രോഗം ബാധിച്ചതുമായ കൊമ്പുകളാണ് വെട്ടിമാറ്റേണ്ടത്. മുറിപ്പാടില്‍ അല്പം ബോര്‍ഡോ മിശ്രിതം പുരട്ടുന്നത് നല്ലതാണ്.
രോഗവും കീടവും
ശലഭപ്പുഴു, ഈച്ചപ്പുഴു, ഗ്യാലറിപ്പുഴു, വെള്ളീച്ച, ഇലചുരുട്ടിപുഴു, ഇലതീനിപ്പുഴു, തണ്ടുതുരപ്പന്‍ പുഴു, ശല്‍ക്കകീടങ്ങള്‍ എന്നിവയാണ് മുല്ലയെ ബാധിക്കുന്ന പ്രധാന കീടങ്ങള്‍. വേരുചീയല്‍ രോഗം, കടചീയല്‍രോഗം, പുപ്പല്‍ രോഗം, ഇലപ്പുള്ളിരോഗം എന്നിവയാണ് പ്രധാനരോഗങ്ങള്‍.
ഇലപ്പുള്ളിരോഗം
ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാല്‍ നനഞ്ഞ പോലെയുള്ള പാടുകളും അതിനെത്തുടര്‍ന്ന് ഇലയുടെ ഉപരിതലത്തില്‍ മഞ്ഞക്കുത്തുകള്‍ പ്രത്യക്ഷപ്പെടുകയുമാണ് ഇതിന്റെ ലക്ഷണം. പിന്നിട് ഈ മഞ്ഞക്കുത്തുകള്‍ വലുതായി ഇലമൊത്തം വ്യാപിച്ച് കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. രോഗം കാണുന്ന ഇലകള്‍ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തില്‍ ഇലകളുടെ ഇരുവശങ്ങളിലും വീഴത്തക്കവിധവും സമൂലവും തളിക്കുകയെന്നതാണിതിന്‍റെ പ്രതിരോധമാര്‍ഗങ്ങള്‍. കീടങ്ങള്‍ക്കും രോഗങ്ങള്‍ക്കും വേപ്പധിഷ്ഠിത കീടനാശിനിയാണ് സാധാരണ ഉപയോഗിക്കാവുന്നത്. ആക്രമണം രൂക്ഷമാവുമ്പോള്‍ ഹാനികരമല്ലാത്ത കീടനാശിനികളും ഉപയോഗിക്കാം.
വിളവെടുക്കാം
നട്ട് ആറുമാസത്തിനകം തന്നെ വിളവെടുക്കാവുന്നതാണ്. മൊട്ടുകളാണ് പറിച്ചെടുക്കേണ്ടത്. നല്ലവണ്ണം വികസിച്ച മൊട്ടുകളേ പറിച്ചെടുക്കാവൂ. ചെടിനട്ട് ആദ്യം ഉണ്ടാവുന്ന മൊട്ടുകള്‍ കൃഷിക്കാര്‍ നുള്ളി നശിപ്പിക്കും. ഇത് ചെടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും പിന്നീട് കൂടുതല്‍ മൊട്ടുകളുണ്ടാവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നന്നായിവിളയുന്ന ചെടിയില്‍നിന്ന് ഒരു ഹെക്ടറില്‍ നാലുമുതല്‍ ആറു ടണ്‍വരെ പൂക്കള്‍ ലഭിക്കും.
ആന്തൂറിയം കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍
ആന്തൂറിയം എന്ന ഗ്രീക്ക്പദത്തിന്‍റെ അർത്ഥം വാലുള്ള പൂവ് എന്നാണ്. ഹൃദയാകൃതി യിലുള്ള നിറപ്പകിട്ടാർന്ന പൂപ്പാളി യും (സ്പേത്ത്) ഞെട്ടില്ലാത്ത പൂക്കളുള്ള തിരിയും (സ്പാഡി ക്സ്) ചേർന്നതാണ് കട്ട് ഫ്ളവറായി നമ്മൾ വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന ആന്തൂറിയം പൂവ്. അമേരിക്ക യിലെ ഉഷ്ണമേഖലാപ്രദേശ ങ്ങളാണ് ആന്തൂറിയത്തിന്‍റെ ഉത്ഭവ സ്ഥാനം. പവായ്, മൊറീഷ്യസ്, ഹോള്, ശ്രീലങ്ക, ജപ്പാൻ, അമേരിക്ക, ജർമനി, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങൾ ആന്തൂറിയം ഇറക്കു മതിയിൽ മുൻപന്തി യിലാണ്. അഞ്ഞൂറോളം സ്പീഷീസുകൾ ഉള്ള ഒരു ജനുസാണ് ആന്തൂറിയം. ’അരേസിയ’ എന്ന സസ്യ കുടുംബത്തിൽ പ്പെടുന്ന ഈ ചെടികൾ നിലത്തുവളരുന്നവയാണെങ്കിലും വായവ വേരുകൾ ഉള്ളവയാണ്. അതിനാൽ ആന്തൂറിയത്തിനെ സെമി ടെറസ്ട്രിയൽ ഗ്രൂപ്പിൽ ഉൾപ്പെടുത്താം.
ചിത്രകാരന്‍റെ ഫലകം എന്ന റിയപ്പെടുന്ന ആന്തൂറിയം ആൻട്രിയാനത്തിനാണ്ഏറ്റവും പ്രാധാ ന്യമുള്ളത്. മുറിച്ചെടുത്ത പൂക്കൾക്കു വേണ്ടി അധികം കൃഷിചെയ്യപ്പെടുന്നത് ഇതാണ്. പൂക്കൾക്കു വേണ്ടി കൃഷി ചയ്യ പ്പെടുന്ന മറ്റു രണ്ട് സ്പീ ഷീസുക ളാണ് ഷെർസേറിയാനവും ആംനികോളയും. ഫ്ളാമിംഗോ ഫ്ളവർ എന്നറിയപ്പെടുന്ന ഷെർസേറിയാനം ചട്ടികളിൽ വളർത്താൻ വളരെ യോജിച്ചതാണ്. ഇതിന്‍റെ തിരി ഒരു ചുരുൾ പോലെയാണ് കാണപ്പെടുന്നത്. തണുപ്പുള്ള സ്ഥലങ്ങളിലാണ് ഇത് നന്നായി വളരുക. പന്നി വാലൻ ആന്തൂറിയം (പിഗ് ടെയിൽ) എന്നപേർ തന്നെ അതിന്‍റെ ആകൃതിയെ ആസ്പദമാക്കിയാണ് നൽകിയി രിക്കുന്നത്. ആംനികോള ഇന ങ്ങൾ ലൈലാക് ആന്തൂറിയം എന്നാണ് അിറയപ്പെടുന്നത്
ഏറെ വാണിജ്യ പ്രാധാന്യ മുള്ള ആന്തൂറിയത്തിന് ലോക വിപണിയിൽ 9-ാം സ്ഥാനമാണു ള്ളത്. കൂടാതെ പ്ലോട്ട് പ്ലാന്‍റ് ആയും ഇലച്ചെടിയായും ആന്തൂറിയത്തിലെ പല ഇനങ്ങളും ഉപയോഗിക്കുന്നു. പുഷ്പാല ങ്കാരങ്ങൾക്കും, പൂജാഭജനത്തിൽ വയ്ക്കാനും, പൂച്ചെണ്ടുകൾ നിർമി ക്കാനും ആന്തൂറിയം ഉപയോഗിച്ചു വരുന്നു. നിറഭംഗിയുള്ള, വൈവി ധ്യമാർന്ന ഇലകളുള്ള സ്പീഷീ സുകൾ ആന്തൂറിയത്തിലുണ്ട്.
അന്തർഗൃഹസസ്യങ്ങളായി ഉപയോഗിക്കാവുന്ന ഇവയിലെ ചില ഉദാഹരണങ്ങളാണ് ആന്തൂറിയം ഗ്രാൻഡെ (എലിഫെന്‍റ് ഇയർ ആന്തൂറിയം) ആന്തൂറിയം ക്രിസ്റ്റലിനും, ആന്തൂറിയം മാഗ്നി ഫിക്കം, ആന്തൂറിയം ക്ലാറി നെർ വിയം, ആന്തൂറിയം വാറോക്വി യാനം, ആന്തൂറിയം വീറ്റ്ച്ചി, ആന്തൂറിയം പെഡാറ്റോറേ ഡിയേറ്റം എന്നിവ. ആൻഡ്രിക്കോള എന്ന ഇനം, ആന്തൂറിയം ആൻഡ്രിയാനവും ആന്തൂറിയം ആംനി ക്കോളയും തമ്മിലുള്ള സങ്കരണം വഴി ഉത്പാദിപ്പിച്ചെടുത്തതാണ്. ഇവയുടെ ചെടികൾ ചെറുതാണ്.
വാണിജ്യാടിസ്ഥാനത്തിൽ ആന്തൂറിയം കൃഷിചെയ്യുമ്പോൾ ശ്രദ്ധയോടെ ഇനങ്ങൾ തെരഞ്ഞെ ടുക്കണം. ധാരാളം ഇനങ്ങൾ കൃഷിചെയ്യാനൊരുങ്ങാതെ രണ്ടോ മൂന്നോ നല്ല ഇനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും നല്ലത്. ഇന്ന് ലോകമെമ്പാടും പ്രിയമേറുന്നത് നല്ല ചുവപ്പും, നല്ല വെള്ളയും, ഓറഞ്ചും നിറങ്ങളുള്ള പൂപ്പാളികളുള്ള ഇനങ്ങൾക്കാണ്. ഹൃദയാകാര ത്തിലുള്ള, രണ്ട് തുല്യഭാഗ ങ്ങളാക്കാവുന്ന അടിഭാഗം, മേൽക്കുമേൽ കിടക്കുന്ന വലിയ ധാരാളം ചിനപ്പുകൾ, നീളമുള്ള വളവില്ലാത്ത പൂങ്കുലത്ത് (പൂപ്പാളി യേക്കാൾ അഞ്ചു മടങ്ങ് നീളമുള്ളത്) എന്നിവ നല്ലയിനം ആന്തൂറിയത്തിന്‍റെ ലക്ഷണ ങ്ങളാണ്. കൂടാതെ തിരിയുടെ നീളം പൂപ്പാളിയുടേതിനേക്കാൾ കുറഞ്ഞിരിക്കുകയും, തിരി 30 ഡിഗ്രിയിൽ കുറഞ്ഞ കോമിൽ (ആംഗിൾ) പൂപ്പാളിയോട് ചേർന്നി രിക്കുകയും വേണം.
ആന്തൂറിയം ചെടികളുടെ ശരിയായ വളർച്ചക്കും ധാരാളം പൂക്കൾ ഉണ്ടാകുന്നതിനും കൃത്യ മായ തണലും അന്തരീക്ഷ ഈർപ്പവും നല്ല വായു സഞ്ചാരവും ആവശ്യമാണ്. വലിയ ചെടികൾക്ക് വേനലിൽ 70-80 ശതമാനം തണൽ നൽകണം. കൃത്രിമ തണൽ വലകൾ ഉപയോഗിച്ച് തണൽ നൽകുന്നതാണ് ഏറ്റവും അഭികാമ്യം. എല്ലാ സ്ഥലത്തും ഒരു പോലെ തണൽ ലഭിക്കുന്ന തിന് ഇത് സഹായിക്കുന്നു. തീരെ ചെറിയ ചെടികൾക്ക് 90 ശതമാനം വരെ തണൽ ആകാം. മരങ്ങ ളിലൂടെ അരിച്ചിറങ്ങുന്നവെയി ലാണ് ആന്തൂറിയത്തിന് ഉത്തമം. കുറഞ്ഞ അളവിൽ കൂടുതൽ തവണ രാസവളങ്ങൾ ചെടികൾക്ക് നൽകുന്നതാണ് കൂടിയ അളവിൽ കുറഞ്ഞ തവണ നൽകുന്നതിനേക്കാൾ നല്ലത്.
കോംപ്ലക്സ് വളങ്ങൾക്കു പകരം, പൂച്ചെടികൾക്കായുള്ള വളങ്ങൾ കിട്ടുമെങ്കിൽ അതുപയോഗിക്കുന്നത് നല്ലതാണ്. 3: 1: 1 എന്ന അനുപാതത്തിൽ എൻ. പി . കെ പൂക്കുന്നതിനു മുന്‍പും 1: 2: 2 എന്ന അനുപാതത്തിൽ എൻ. പി. കെ. പൂക്കാൻ തുടങ്ങിയ ശേഷവും കൊടുക്കുകയാണെങ്കിൽ ഉത്തമമാണ്..
ജമന്തി കൃഷി ചെയ്യാം
വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ പറ്റിയ പുഷ്പങ്ങളില്‍ ഒന്നാണ് ജമന്തി. ലളിതമായ കൃഷി രീതിയും ഏതു കാലവസ്ഥയിലും കൃഷി ചെയ്യാം എന്നതും ജമന്തി കൃഷിയ്ക്ക് കൂടുതല്‍ പ്രചാരം നല്‍കുന്നത്.
ആഫ്രിക്കന്‍, ഫ്രഞ്ച് എന്നി രണ്ട് വിഭാഗത്തില്‍ പെടുന്ന ജമന്തി പ്രചാരത്തിലുണ്ട്. ഇവയുടെ സങ്കര ഇനങ്ങളായ റെഡ്,ഗോള്‍ഡ്,ഷോബോട്ട്,റെഡ് സെവന്‍സ്റ്റാര്‍ എന്നിവ ഇവയുടെ പ്രധാനയിനങ്ങളാണ്.
പശിമയുള്ള മണ്ണിലാണ് കൂടുതലും ജമന്തി വളരുന്നതെങ്കിലും ഏത് പ്രദേശത്തിലും ജമന്തി കൃഷി ചെയ്യാം. പടശേഖരങ്ങളില്‍ കൃഷി ചെയ്യാവുന്നതാണ്. വിത്തുകള്‍ ഉപയോഗിച്ചാണ് തൈകള്‍ ഉണ്ടാക്കുന്നത്. പാകമായ പൂക്കളാണ് വിത്തുകളായി ഉപയോഗിക്കുന്നത്. നഴ്സറിയില്‍ വിത്തുമുളപ്പിച്ചതിന് ശേഷം തൈകള്‍ പറിച്ച് കൃഷി സ്ഥലത്ത് നടുന്നതാണ് നല്ലത്.
നഴ്സറിയില്‍ ഉറുമ്പിന്റെ ശല്യം ഉണ്ടാകാതെ നോക്കണം. 1.5×1.5 നീളത്തിലും വീതിയിലും ഒരു മീറ്റര്‍ ഉയരത്തിലുമാണ് നഴ്സറികള്‍ ഉണ്ടാക്കേണ്ടത്. 30 കിലോഗ്രാം കാലിവളവും അര കിലോഗ്രാം രാസവളവും സംയോജിപ്പിച്ച് മണ്ണില്‍ നല്‍കണം.
വിത്തുകള്‍ 7.5 സെന്‍റിമീറ്റര്‍ അകലത്തില്‍ നിരകളായി വിതയ്ക്കണം. ഇവയെ കാലിവളം ഉപയോഗിച്ച് മൂടി നല്ലവണ്ണം ജലസേചനം നടത്തി മുളപ്പിച്ച ചെടികള്‍ ഒരു മാസത്തിനകം മാറ്റി നടണം.
നന്നയി കാലിവളം ചേര്‍ത്ത് ഒരുക്കിയ മണ്ണില്‍ വേണം കൃഷി ചെയ്യുവാന്‍. കൃഷിസ്ഥലത്ത് 112:60:60 എന്നതോതില്‍ എന്‍ പി കെ വളങ്ങള്‍ നല്‍കുന്നതും നല്ലതാണ്. ഫ്രഞ്ച് മാരിഗോള്‍ഡ് 30X30 സെന്‍റിമീറ്റര്‍ അകലത്തിലും ആഫ്രിക്കന്‍ ഇനം 45X45 സെന്‍റിമീറ്റര്‍ അകലത്തിലും വേണം കൃഷിയിടത്തില്‍ നടുവാന്‍.
തൈകള്‍ നട്ടതിന് ശേഷം ആവശ്യത്തിന് നനയ്ക്കണം. 30 മുതല്‍ 45 ദിവസങ്ങള്‍ക്ക് ശേഷം നൈട്രജന്‍ വളം പ്രയോഗിക്കുന്നത് നല്ലതാണ്. ഇതോടൊപ്പം മണ്ണ് കിളയ്ക്കുകയും ആവശ്യമില്ലാത്ത ഇലകളും തലപ്പുകളും നുള്ളുകയും ചെയ്യണം.
മണ്ണിന്‍റെ ഈര്‍പ്പം,കാലാവസ്ഥ എന്നിവ പരിഗണിച്ച് നാല് മുതല്‍ ആറ് ദിവസം കൂടുമ്പോള്‍ നനയ്ക്കണം. ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് തലപ്പുകള്‍ നുള്ളുന്നത് നല്ലതാണ്. ഇത് തൈകള്‍ നട്ട് 30 മുതല്‍ 45 ദിവസങ്ങള്‍ക്ക് ശേഷം നടത്തണം.
കീടങ്ങളുടെ ആക്രമണം ജമന്തിക്ക് വളരെ കുറവാണ്. പുല്‍ച്ചാടികള്‍, തണ്ടുതുരപ്പന്‍ പുഴു എന്നിവ ചിലപ്പോള്‍ ആക്രമിക്കാറുണ്ട്. ചിലപ്പോള്‍ നീര്‍വാര്‍ച്ചക്കുറവുള്ള മണ്ണില്‍ വേര് ചീയലിന് കാരണമാകുന്നു. വേരുചീയല്‍ തടയുന്നതിന് മാലത്തയോണ്‍,കാര്‍ബറില്‍ എന്നിവ വെള്ളത്തില്‍ കലക്കി ചെടിയുടെ ചുവട്ടില്‍ ഒഴിക്കണം. ചെടിയകലം പാലിക്കുകയും മണ്ണിന്‍റെ ഘടന അനുസരിച്ച് കൃഷിരീതികള്‍ അവലംബിക്കുകയും ചെയ്താല്‍ രോഗങ്ങളില്‍ നിന്നും ചെടിയെ സംരക്ഷിക്കാം.
തൈകള്‍ മാറ്റി നട്ട് രണ്ട് മാസത്തിന് ശേഷം പൂക്കള്‍ വിളവെടുക്കാം.പിന്നീട് തുടര്‍ച്ചയായി രണ്ട് മാസംകൂടി വിളവെടുക്കാവുന്നതാണ്. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ പൂക്കള്‍ വൈകുന്നേരങ്ങളില്‍ ഞെട്ടുകളോടെ വേണം വിളവെടുക്കുവാന്‍.
അലങ്കാരത്തിനും ആദായത്തിനും ഗ്ലാഡിയോലിസ്
തണുപ്പുകൂടിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന പൂക്കളാണ് ഗ്ലാഡിയോലിസുകള്‍. തെക്കന്‍ ആഫ്രിക്കയാണ് ഇതിന്‍റെ ജന്മദേശം. ഇറിഡേസിയ കുടുംബത്തിലെ അംഗമാണിത്. സ്പെക് എന്ന് അറിയപ്പെടുന്ന ഇതിന്‍റെ പൂങ്കുലകള്‍ ചെടിയുടെ അടിയില്‍നിന്നു തന്നെ തുടങ്ങുന്നു. ഒട്ടേറെ വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ ഇതിന്‍റെ സ്പെക്കുകള്‍ കണ്ടുവരുന്നു. ഒരു പൂങ്കുലയില്‍ 10 മുതല്‍ 12 വരെ പൂക്കളുണ്ടാകും. ഗ്ലാഡിയോലിസ് ഇനത്തില്‍ 150-ല്‍ അധികം സ്പീഷീസുകളുണ്ട്. എന്നാല്‍ പ്രധാനമായും കൃഷിചെയ്തു വരുന്നത് കാര്‍ഡിനാലിസ്. കോള്‍വില്ലി, ഗണ്ടാവെന്‍സിസ്, ലെമോയിനി, നാന്‍സിയേനസ്, നാനസ്, പ്രൈമുലീനിയസ്, സിറ്റാസിനസ്, പരപുറിയാരറ്റസ്, സൗണ്ടന്‍സി എന്നിവയാണ്.
മണ്ണും കാലാവസ്ഥയും നടീലും
അധികം തണുപ്പും ചൂടുമില്ലാത്തതുമായ കാലാവസ്ഥയാണ് കൃഷിക്ക് നല്ലത്. നല്ല നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള പശിമരാശിമണ്ണാണ് ഉത്തമം. മണ്ണില്‍ അമ്ലരസം തീരേ പാടില്ല. മണല്‍ കലര്‍ന്ന എക്കല്‍ മണ്ണാണ് യോജിച്ചത്. ധാരാളം സൂര്യപ്രകാശം ലഭിക്കണം. എന്നാലേ നല്ലനിറവും ഗുണവുമുള്ള പൂക്കള്‍ ലഭിക്കൂ. കേരളത്തില്‍ ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയാണ് ഇത് നടാന്‍ പറ്റിയ സമയം.
ഭൂകാണ്ഡങ്ങള്‍ അഥവാ കിഴങ്ങുകള്‍ ആണ് സാധാരണയായി നടീല്‍ വസ്തുവായി ഉപയോഗിച്ചുവരുന്നത്. കിഴങ്ങുകള്‍ വലിയ ഉള്ളിപോലെയാണെങ്കിലും നല്ല ഉറപ്പുണ്ടാകും. കിഴങ്ങുകളുടെ വലിപ്പമാണ് പൂവിടുന്ന കാലത്തെയും പൂവിന്‍റെ ഗുണത്തെയും സ്വാധീനിക്കുന്നത് വലുതും ഇടത്തരം വലിപ്പമുള്ളതുമായ കിഴങ്ങുകള്‍ വേണം നടാന്‍ ഉപയോഗിക്കാന്‍. നന്നായി കിളച്ചുപാകപ്പെടുത്തിയ മണ്ണാണ് കിഴങ്ങ് നടാന്‍ അനുയോജ്യം. അടിവളം ചേര്‍ക്കണം. ചെടികള്‍ തമ്മില്‍ ഒരടി അകലം പാലിക്കണം വരികള്‍ തമ്മില്‍ 20 സെന്‍റീമീറ്റര്‍ അകലം പാലിക്കാം.
കീടങ്ങള്‍ക്കും രോഗങ്ങള്‍ക്കും വേപ്പധിഷ്ഠിത കീടനാശിനികള്‍ തളിക്കാം. മൂന്നു ദിവസം ഇടവിട്ട് നനച്ചാല്‍ മതി. നീരൂറ്റിക്കുടിക്കുന്ന എഫിഡുകള്‍, ഇലപ്പേനുകള്‍, ഇലതീനിപ്പുഴുക്കള്‍ എന്നിവയാണ് പ്രധാനമായും ബാധിക്കുന്ന കീടങ്ങള്‍. അവയ്ക്ക് തുടക്കം മുതലേ ജൈവകീടനാശികള്‍ ഉപയോഗിക്കാം.
വാട്ടരോഗമാണ് ഇതിനെ ബാധിക്കുന്ന പ്രധാനരോഗം. ഇതിനെ പ്രതിരോധിക്കാന്‍ കോപ്പര്‍ ഓക്സി ക്ലോറൈഡ് ലായനി മൂന്നുഗ്രാം ഒരു ലിറ്റര്‍വെള്ളത്തില്‍ കലക്കിയത് ചുവട്ടില്‍ തളിച്ചാല്‍ മതി. 5-7 മാസം കൊണ്ട് വിളവെടുക്കാം പൂക്കള്‍ മൊത്തമായി ഇലയോടുകൂടി വെട്ടിയെടുക്കുകയാണ് ചെയ്യുന്നത്.
കൊടുത്തൂവയുടെ കുടുംബക്കാരനായ നെയ്ക്കുന്‍പ്പ
കേരളത്തിലുടനീളം മഴക്കാലത്ത് നൈസര്‍ഗികമായി മുളച്ച് വളരുന്ന നെയ്ക്കുന്‍പ്പ കൊടുത്തൂവയുടെ കുടുംബക്കാരനാണ്. കണ്ടാലും തൊട്ടാലും ഇതിന്‍റെ ഇലകള്‍ക്ക് നല്ല മിനുപ്പുണ്ടാകും. ഇത് നിലത്തുനിന്ന് ഏറിയാല്‍ അര മീറ്റര്‍ വരെ മാത്രം ഉയരം വെക്കുന്ന ശാഖകള്‍ ഇല്ലാത്ത കാണ്ഡത്തില്‍ നിന്ന് നേരിട്ട് ഇലമുളയ്ക്കുന്ന ഇനമാണ്. എന്നാല്‍ ചിലയിനങ്ങള്‍ക്ക് ശാഖകളും കണ്ടുവരുന്നു. തല പൊട്ടിച്ചാല്‍ എല്ലാത്തിനും ശാഖകള്‍ വരും. ഇവയുടെ ഇലകള്‍ കറിവേപ്പിലയെപ്പോലെയുള്ള ആകൃതിയിലാണ്. അത്രതന്നെ വലിപ്പവും കട്ടിയും കാണില്ല. ഇളം പച്ചനിറവും കടുംപച്ചനിറവും കാണപ്പെടുന്ന ഇലകളില്‍ നിറഞ്ഞിരിക്കുന്ന എണ്ണയുടെ സാന്നിധ്യം കാരണം നല്ല മിനുമിനുപ്പും ഉണ്ടാകും. മഴക്കാലത്ത് വഴിവക്കിലും പറമ്പുകളിലും ധാരാളമായി ഇവയുടെ ചെടികള്‍ മുളച്ചു പൊന്തുന്നു.
അട്രീസിയെ കുടുംബത്തിലെ ട്രാഗിയ പരിറ്റാരിയ ജുഡൈക്കയില്‍പ്പെട്ടതു തന്നെയാണ് നെയ്ക്കുന്‍പ്പയും. കേരളത്തിലുടനീളം മഴക്കാലത്ത് നൈസര്‍ഗികമായി മുളച്ച് വളരുന്നു. ഇതിന്‍റെ തളിരിലകള്‍ കറിവെക്കാനും ഉപ്പേരിയുണ്ടാക്കാനും ആണ് നാം ഉപയോഗിച്ചുവരുന്നത്.
ഒരുചെടിയില്‍ത്തന്നെ ഇലയുടെ ഞെട്ടിനോടും തണ്ടിനോടും ചേര്‍ന്ന് കൂട്ടമായി ആണ്‍പൂക്കളും പെണ്‍പൂക്കളും ഉണ്ടാകുന്നു. ചെറിയ പീതവര്‍ണത്തിലുണ്ടാകുന്ന പൂക്കളില്‍ നിന്ന് കായകള്‍ ഉണ്ടാകുകയും അവയിലുണ്ടാകുന്ന അണ്ഡാകൃതിയിലുള്ള വിത്തുകള്‍ മണ്ണില്‍ നിക്ഷേപിക്കപ്പെട്ട് മഴക്കാലങ്ങളില്‍ മുളയ്ക്കുകയുമാണ് ചെയ്തുവരുന്നത്.
ആയുര്‍വേദത്തില്‍ മൂലക്കുരുവിനുള്ള ഉത്തമ ഔഷധമായാണ് നെയ്ക്കുന്‍പ്പ ഗണിച്ചു വരുന്നത്. ഇതേ വര്‍ഗത്തില്‍പ്പെടുന്ന കൊടിത്തൂവ കൊണ്ടുണ്ടാക്കുന്ന ദുരുലഭാരിഷ്ടം അര്‍ശ്ശസിന് നല്ല മരുന്നാണ്. തലചുറ്റലിനും പനിക്കും പ്രമേഹത്തിന്റെ നിയന്ത്രണത്തിനും നെയ്ക്കുന്‍പ്പ ഭക്ഷണമാക്കുന്നത് നല്ലതാണ്. ശ്വാസകോശരോഗങ്ങള്‍ക്കും മലബന്ധം അകറ്റാനും ഇത് ഉപയോഗിച്ചുവരുന്നു.
ഓർക്കിഡിനെ പരിപാലിക്കാം
നമ്മുടെ നാട്ടിൽ കാണുന്ന ഓർക്കിഡുകൾ മിക്കവയും വൃക്ഷവാസികളാണ്. ഇവ നടാൻ തെരഞ്ഞെടുക്കുന്ന മാധ്യമത്തിൽ ധാരാളം വായുസഞ്ചാരം ഉറപ്പുവരുത്തണം. വെള്ളം കെട്ടിനിൽക്കാൻ ഇടവരരുത്. ഓട്, ഇഷ്ടിക, ചകിരി, കരി, തടി ഓസ്മു, ഫൈബർ, ട്രീഫേണ്‍ ഫൈബർ എന്നീ മാധ്യമങ്ങൾ ഓർക്കിഡ് നടാനായി ഉപയോഗിക്കാം. ചട്ടികൾ ഉപയോഗിക്കുകയാണെങ്കിൽ ധാരാളം സുഷിരങ്ങൾ ഉണ്ടായിരിക്കണം. തടികൊണ്ടുണ്ടാക്കിയ ട്രേകളും, പെട്ടികളും, പ്ലാസ്റ്റിക് പാത്രങ്ങളും ഓർക്കിഡ് നടാനുപയോഗിക്കാം. ഇവ സൗകര്യപൂർവം ടെറസിൽ വയ്ക്കുകയോ, മരങ്ങളിൽനിന്നു തൂക്കിയിടുകയോ ചെയ്യാം. ടെറസിലാണെങ്കിലും, തുറന്നസ്ഥലത്താണെങ്കിലും തണൽ നൽകാനായി പ്രത്യേകം നിർമിച്ചിട്ടുളള തണൽ വലകൾ ഉപയോഗപ്പെടുത്തണം. മഴക്കാലത്ത് വെള്ളം കുത്തിയൊലിച്ചിറങ്ങുന്നത് തടയാനായി പോളിത്തീൻ ഷീറ്റ് ഇട്ടുകൊടുക്കാവുന്നതാണ്.
ഓർക്കിഡുകൾക്ക് വളരുന്ന മാധ്യമത്തിൽ നിന്നും പോഷകാഹാരം ഒന്നും ലഭിക്കുന്നില്ല. ജൈവവളങ്ങളും രാസവളങ്ങളും ഓർക്കിഡുകൾക്ക് യോജിച്ചവയാണ്. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയ ഏതെങ്കിലും വളമിശ്രിതങ്ങൾ വളരെ കുറഞ്ഞ അളവിൽ കലക്കി ആഴ്ചയിൽ ഒരു തവണ തളിച്ചു കൊടുക്കാം.സൂക്ഷ്മമൂലകങ്ങളുടെ മിശ്രിതങ്ങളും മാസത്തിലൊരിക്കൽ നൽകാവുന്നതാണ്.കാലിവളം, കോഴിവളം, കടലപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക് എന്നീ ജൈവ വളങ്ങൾ വെള്ളത്തിൽ കലക്കി വെച്ച് അവയുടെ തെളിഞ്ഞ ലായനി ചെടികൾക്ക് ഒഴിച്ചുകൊടുക്കുന്നതും നല്ലതാണ്. ഓർക്കിഡ് പരിപാലനത്തിൽ ശ്രദ്ധിക്കേണ്ട മറ്റൊരുപ്രധാന കാര്യം ജലസേചനമാണ്. ചെടിയുടെ വലിപ്പം, അന്തരീക്ഷ വ്യതിയാനങ്ങൾ, ഉപയോഗിച്ച മാധ്യമം എന്നിവയെല്ലാം കണക്കിലെടുത്തുകൊണ്ടു വേണം ചെടികൾ നനക്കേണ്ടത്. മിസ്റ്റ് അല്ലെങ്കിൽ സ്പ്രേ രൂപത്തിലുള്ള ജലസേചനമാണ്അഭികാമ്യം.
കരിവേലകം
ഗുജറാത്തിന് തെക്ക് എല്ലാ സംസ്ഥാനങ്ങളിലും വരണ്ട മണല്‍ പ്രദേശങ്ങളില്‍ ഇവ കാണാം. മരുഭൂമിയില്‍ നട്ടുപിടിപ്പിക്കാന്‍ പറ്റിയ മരമാണിത്. വിത്തില്‍ നിന്ന് പുനരുത്പാദനം നടത്താം. അക്കേഷ്യ നിലോട്ടിക്ക (Acacia nilotica) എന്നാണിതിന്‍റെ ശാസ്ത്രീയ നാമം.
ഔഷധപ്രയോഗങ്ങള്‍
തളിരില പഞ്ചസാര കൂട്ടി അരച്ച് നെല്ലിക്ക വലുപ്പത്തില്‍ ദിവസം രണ്ടുനേരം സേവിച്ചാല്‍ ചുമ മാറും. തളിരില അരച്ച് മോരില്‍ കലക്കി കുടിച്ചാല്‍ രക്താതിസാരം, അതിസാരം ഇവ ശമിക്കും. ഇലയും തൊലിയും ഇട്ടുതിളപ്പിച്ച വെള്ളം കവിള്‍ക്കൊണ്ടാല്‍ തൊണ്ടവീക്കം, വായ്പ്പുണ്ണ്, മോണയില്‍ നിന്ന് രക്തം വരുന്നത്, തൊണ്ടവേദന എന്നിവ മാറും. മുറിവുകളില്‍ ഈ കഷായം കൊണ്ട് കഴുകിയാല്‍ സുഖം പ്രാപിക്കും. ഇല അരച്ച് വ്രണത്തില്‍ പുരട്ടിയാല്‍ മുറിവ് കരിയും.
മൂത്രത്തിലെ പഞ്ചസാര കുറയുന്നതിന് 30 ഗ്രാം തൊലി ഒന്നരലിറ്റര്‍ വെള്ളത്തില്‍ വെന്ത് അരലിറ്റര്‍ ആക്കി വറ്റിച്ച് കാട്ടുജീരക പൊടി മേമ്പൊടി ചേര്‍ത്ത് രണ്ടുനേരം സേവിച്ചാല്‍ ശമനം കിട്ടും.
കരിവേലകത്തിന്‍റെ തൊലി, നാട്ടുമാവിന്‍റെ തൊലി എന്നിവ 30 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് കുറേശെയായി കവിള്‍ കൊണ്ടാല്‍ വായിലുണ്ടാകുന്ന വ്രണങ്ങള്‍ ശമിക്കും. കരിവേലകത്തിന്‍റെ തൊലി ചതച്ച് നീരുപിഴിഞ്ഞെടുത്ത് മുലപ്പാല്‍ കൂട്ടി കണ്ണില്‍ ഒഴിച്ചാല്‍ ചെങ്കണ്ണ് മാറും. കരിവേലക തൊലി, മരമഞ്ഞള്‍ തൊലി, അയമോദകം, കുറാസാണി ഇവ 15 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിയ്ക്കുക. ഈ കഷായവും തേനും ചേര്‍ത്ത് കവിള്‍ക്കൊണ്ടാല്‍ നാവിലുണ്ടാകുന്ന രോഗങ്ങള്‍ ശമിക്കും. പശ തേനില്‍ ചാലിച്ച് കഴിച്ചാല്‍ അതിസാരം, മൂത്രമേഹം( മൂത്രത്തിലെ പഞ്ചസാര) എന്നിവ മാറും.
ഔഷധഗുണമുള്ള കരിനൊച്ചി
ഇന്ത്യയിലുടനീളം വേലിപ്പത്തലായി ഉപയോഗിക്കുന്നു ഒരു സസ്യമാണ് കരിനൊച്ചി. കരിനൊച്ചിയെന്നും, വെള്ളനൊച്ചിയെന്നും, കാട്ട് കരിനൊച്ചിയെന്നും എന്നിങ്ങനെ മൂന്ന് തരത്തിലുണ്ട്. കറുത്ത ഇലകളോടെ ഇളം പിങ്ക് നിറത്തോടു കൂടിയതാണ് കരിനൊച്ചി. വയലറ്റ് നിറത്തോടു കൂടിയുള്ളതാണ് കരിനൊച്ചിയുടെ പൂവ്. പച്ച ഇലകളോടെ കാണപ്പെടുന്നതിനെ വെള്ളനൊച്ചിയെന്നു പറയും. വെളുത്ത പൂവാണ് വെള്ളനൊച്ചിയുടേത്. ആയുര്‍വ്വേദത്തില്‍ സാധാരണയായി വയലറ്റ് നിറത്തില്‍ പൂവുള്ള കരിനൊച്ചിയണ് ഉപയോഗിക്കുന്നത്. വയനാട് ജില്ലയിലെ ബാണാസുര സാഗറില്‍ കണ്ടു വരുന്ന ഒരിനമാണ് കാട്ട് കരിനൊച്ചി. പണ്ട് കാലങ്ങളില്‍ ക്യാന്‍സറിനെ പ്രതിരോധിക്കുവാനാണ് കാട്ട് കരിനൊച്ചി ഉപയോഗിച്ചിരുന്നത്. കമ്പ്മുറിച്ച് നട്ട് പ്രത്യുത്പാദിക്കാം. വിറ്റെക്സ് നിഗുണ്ടൊ (Vitex Nigundo) എന്നാണിതിന്‍റെ ശാസ്ത്രീയനാമം
ഔഷധ പ്രയോഗങ്ങള്‍
കരിനൊച്ചിയില ഇടിച്ച് പിഴിഞ്ഞ് നീര് 25 മില്ലി,ശുദ്ധി ചെയ്ത ആവണക്കെണ്ണ 10 മില്ലി. ഇവ രണ്ടും ചേര്‍ത്ത് അത്താഴ ശേഷം തുടര്‍ച്ചയായി ഏഴ് ദിവസം കഴിച്ചാല്‍,നടുവേദന, കഴുത്ത് വേദന, മുട്ട് വേദന എന്നിവ ശമിക്കും. ഇതിന്‍റെ ഇല വെന്ത് കവിള്‍കൊണ്ടാല്‍ വായ്നാറ്റം,വായ്പ്പുണ്ണ് തുടങ്ങിയവ മാറും. സന്ധികളില്‍ വരുന്ന നീരിന് കരിനൊച്ചിയില അരച്ച് തേച്ചാല്‍ മതിയാകും.
കുടങ്ങലെന്ന ഔഷധസസ്യം
തികച്ചും ഒരു നാട്ടു സസ്യമാണ് കുടങ്ങല്‍( . വെറുമൊരു സസ്യം മാത്രമല്ല കുടങ്ങല്‍, ഒരു സിദ്ധൗഷധവും കൂടിയാണിത്. മുത്തിള്‍, കരിന്തക്കാളി, കരിമുത്തിള്‍, കുടകന്‍, കൊടുങ്ങല്‍, സ്ഥലബ്രഹ്മി എന്നിങ്ങനെ ദേശവ്യത്യാസമനുസരിച്ച് കുടങ്ങല്‍ അറിയപ്പെടുന്നു.സെന്റെല്ലാ ഏഷ്യാറ്റിക്ക (Centella Asiatica ) എന്നാണ് കുടങ്ങലിന്‍റെ ശാസ്ത്രനാമം.
ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന കുടങ്ങലിന് സരസ്വതി എന്ന് സംസ്കൃതത്തിലും പേരുണ്ട്. മാത്രമല്ല ഇതിന്‍റെ ഇലയ്ക്ക് മസ്തിഷ്കത്തോട് സാമ്യമുണ്ടെന്നതും കൗതുകകരമാണ്. മസ്തിഷ്ക സെല്ലുകള്‍ക്ക് നവജീവന്‍ പകരുന്ന ഈ അത്ഭുത ഔഷധം ശരീരത്തിന് യുവത്വവും ആരോഗ്യവും പ്രദാനം ചെയ്യും.
മോരുകറിയാക്കിയും മറ്റുകറികളില്‍ ചേര്‍ത്തുമൊക്കെ കുടങ്ങലിനെ നാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു . ശ്രീലങ്ക, തായ്ലന്‍റ്, ബംഗ്ളാദേശ് മുതലായ പലരാജ്യങ്ങളിലും ഇപ്പോഴും കുടങ്ങല്‍ വിവിധരീതിയില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിപ്പോരുന്നു.
അളവില്ലാത്ത ആരോഗ്യം നല്‍കുന്ന കുടങ്ങലിനെ നാം ഇനിയും ഭക്ഷണത്തിലുള്‍പ്പെടുത്താന്‍ വൈകിക്കൂടാ. സലാഡായും മറ്റു കറികളിലെ ചേരുവകളോടൊപ്പവും ഈ ഇല അരിഞ്ഞു ചേര്‍ക്കാം. തേങ്ങ ചേര്‍ത്ത് തോരനുണ്ടാക്കിയും കഴിക്കാം.
കയ്പുരസവും ശീതവീര്യവുമായ കുടങ്ങല്‍ സമൂലമാണ് ഔഷധമായി ഉപയോഗിക്കുന്നത്. നല്ല ഉറക്കം നല്കുകയും ഉന്മാദാവസ്ഥ കുറയ്ക്കുകയും ചെയ്യുന്ന ഇത് ചര്‍മ്മരോഗങ്ങള്‍ക്കെതിരായും ഔഷധമാണ്. ഇതിന്‍റെ ഇല അരച്ചു പുരട്ടിയാല്‍ ചര്‍മ്മരോഗങ്ങള്‍ ശമിക്കും.
ഇലച്ചാര്‍ ഒരു ടീസ്പൂണ്‍ വീതം വെണ്ണ ചേര്‍ത്ത് കുട്ടികള്‍ക്ക് ദിവസവും നല്കിയാല്‍ രോഗപ്രതിരോധശേഷിയും ബുദ്ധിശക്തിയും വര്‍ദ്ധിക്കും. ഇലനീരും തളിരില ചമ്മന്തിയും ശ്വാസകോശങ്ങളെയും ഹൃദയത്തെയും ഉത്തേജിപ്പിക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യും.
കൊച്ചുകുട്ടികള്‍ക്ക് ഇതിന്‍റെ നീര് ഒരു സ്പൂണ്‍ വീതം തേന്‍ ചേര്‍ത്ത് രാവിലെ കൊടുത്താല്‍ ത്വക്ക് രോഗങ്ങളില്‍ നിന്നും രക്ഷപ്പെടും. ഓര്‍മ്മശക്തി കൂട്ടുകയും ചെയ്യും. കുടങ്ങല്‍ സമൂലം പിഴഞ്ഞെടുത്ത് സ്വരസം അര ഔണ്‍സ് വീതമെടുത്ത് വെണ്ണ ചേര്‍ത്ത് ദിവസവും രാവിലെ കുട്ടികള്‍ക്ക് കൊടുത്താല്‍ ബുദ്ധി ശക്തിയും ധാരണാ ശക്തിയും വര്‍ദ്ധിക്കും.
വീട്ടിലൊരു പനിനീര്‍പ്പൂന്തോട്ടം ഒരുക്കാം
ലോകത്ത് വാണിജ്യാടിസ്ഥാനത്തില്‍ വളരെയധികം ഉപയോഗിക്കുന്ന മനോഹരപുഷ്പങ്ങളില്‍ ഒന്നാണ് റോസപ്പൂവ് എന്നും വിളിക്കപ്പെടുന്ന പനിനീര്‍പ്പൂവ്. ഈ പൂവിന് വളരെ നല്ല ഗന്ധവും ഉണ്ട്. പൂവിതളില്‍ നിന്നും ഹൃദ്യമായ സുഗന്ധമുള്ള പനിനീര്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്നതുകൊണ്ടാണ് ഈ ചെടി പനിനീര്‍ച്ചെടി എന്നറിയപ്പെടുന്നത്.
പലയിനം പനിനീര്‍ച്ചെടികളിലും കായ് ഉണ്ടാകാറുണ്ടെങ്കിലും നടീല്‍ വസ്തുവായി ഉപയോഗിക്കുന്നത് ചെടിയില്‍ നിന്നും മുറിച്ച തണ്ടുകളാണ്. തറയില്‍ നേരിട്ട് നട്ടുവളര്‍ത്തുകയോ ചെടിച്ചട്ടികളില്‍ നടുകയോ ചെയ്യാവുന്ന ഒരു ഉദ്യാനസസ്യം കൂടിയാണിത്.
സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന സ്ഥലങ്ങളില്‍ ചെടി നല്ലതുപോലെ വളരും. കൂടാതെ നീര്‍ വാഴ്ചയുള്ള സ്ഥലവും ആയിരിക്കണം ചെടി നടുന്നതിനായി തിരഞ്ഞെടുക്കേണ്ടത്.ഒക്ടോബര്‍ മാസം മുതല്‍ ഡിസംബര്‍ മാസം വരെ ചെടികള്‍ നടുന്നതിന് അനുയോജ്യമായ സമയമാണ്
ഒക്ടോബര്‍ - ഡിസംബര്‍ മാസങ്ങളില്‍ കൊമ്പുകോതല്‍ നടത്തിയാല്‍ കൂടുതല്‍ പൂക്കള്‍ ലഭിക്കും. ഉണങ്ങിയതും രോഗങ്ങള്‍ ബാധിച്ചതും ശക്തികുറഞ്ഞതുമായ തണ്ടുകള്‍ മുറിച്ചുമാറ്റേണ്ടതാണ്.
നിലത്തുനിന്നും 25 സെന്റീ മീറ്റര്‍ മുകളില്‍ വച്ച് മുറിക്കുക. മുറിക്കുമ്പോള്‍ ആരോഗ്യമുള്ള മുകുളങ്ങളുടെ 1സെന്‍റീ മുതല്‍ 1.5 സെന്‍റീമീറ്റര്‍ വരെ മുകളിലായി ചരിച്ചാണ് മുറിക്കേണ്ടത്.
ചെറിയ ചട്ടികളിലോ പോളിത്തീന്‍ കവറിലോ നട്ട് കിളിര്‍പ്പിച്ച തൈകളാണ് ഇങ്ങനെ നടുന്നതിന് അനുയോജ്യം. 60 സെന്‍റീമീറ്റര്‍ മുതല്‍ 80 സെന്‍റീമീറ്റര്‍ വരെ ഇടയകലം ഇട്ട്, 60 സെ.മീ. നീളവും വീതിയും ആഴവും ഉള്ള കുഴികളില്‍ ചെടികള്‍ നടാവുന്നതാണ്.
കുഴികളില്‍ മേല്‍മണ്ണും 4കിലോ മുതല്‍ 8 കിലോ വരെ ഉണക്കിപ്പൊടിച്ച ചാണകവും ഏകദേശം 100 ഗ്രാം എല്ലുപൊടിയും ചേര്‍ത്ത് കൂട്ടിയോജിപ്പിച്ച് കുഴികള്‍ നിറയ്ക്കുക. തൈകള്‍ വേരുകള്‍ പൊട്ടാതെ ഇളക്കിയെടുത്ത് ഇങ്ങനെ നിറച്ച കുഴികളില്‍ നടുക. ബഡ് ചെയ്ത് കിളിര്‍പ്പിച്ച തൈകള്‍ മുകുളം മണ്ണിനു മുകളില്‍ വരത്തക്കവണ്ണമാണ് നടുന്നത്. നട്ടതിനുശേഷം നല്ലതുപോലെ നനയ്ക്കുക.
35 സെന്‍റീമീറ്റര്‍ ഉയരവും 30 സെന്‍റീമീറ്റര്‍ വ്യാസവുമുള്ള ചട്ടികളാണ് ചെടി നടുന്നതിനായി തിരഞ്ഞെടുക്കേണ്ടത്. അധിക ജലം പുറത്തുകളയുന്നതിലേക്കായി ചട്ടികളില്‍ രണ്ടോ മൂന്നോ ദ്വാരങ്ങള്‍ അത്യാവശ്യമാണ്. മൂന്നുഭാഗം വളക്കൂറുള്ള മേല്‍മണ്ണും, രണ്ടുഭാഗം ചാണകപ്പൊടിയും, ഒരുഭാഗം മണലും ഏകദേശം 50-75ഗ്രാം വരെ എല്ലുപൊടിയും ചേര്‍ത്താണ് ചട്ടികളിലേയ്ക്കുള്ള മിശ്രിതം നിറയ്ക്കുന്നത്. ഈ മിശ്രിതത്തില്‍ ചെടികള്‍ നടാം. നട്ടുകഴിഞ്ഞാല്‍ നനയ്ക്കേണ്ടത് അത്യാവശ്യമാണ്. ചട്ടിയില്‍ നിറയ്ക്കുന്ന മണ്ണ് മൂന്നുമാസം കൂടുമ്പോള്‍ മാറ്റുന്നത് ചെടിയുടെ വളര്‍ച്ചക്കും വേരോട്ടത്തിനും നല്ലതാണ്.
കൃത്യമായും വളപ്രയോഗം ആവശ്യമുള്ള ചെടിയാണ് ഇത്. ആദ്യത്തെ പൂവ് വിരിയുന്നതുവരെ 2 കിലോഗ്രാം മുതല്‍ 5 കിലോഗ്രാം വരെ അളവില്‍ ചാണകമോ കമ്പോസ്റ്റോ നല്‍കേണ്ടതാണ്.
ആദ്യത്തെ പൂവ് വിരിഞ്ഞുകഴിയുമ്പോള്‍ 50ഗ്രാം കടലപ്പിണ്ണാക്ക് ചെടികള്‍ക്ക് നല്‍കേണ്ടതാണ്. രണ്ടോ മൂന്നോ കിലോഗ്രാം പച്ചച്ചാണകമോ നിലക്കടലപ്പിണ്ണാക്കോ 4 ദിവസം മുതല്‍ 7 ദിവസം വരെ 5ലിറ്റര്‍ പച്ചവെള്ളത്തില്‍ ഇട്ടുകലക്കിയെടുന്ന ലായനി ഒരുചെടിക്ക് അരലിറ്റര്‍ എന്ന് തോതില്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് നല്‍കേണ്ടതാണ്. ഇത്തരം വളപ്രയോഗങ്ങള്‍ കഴിഞ്ഞാല്‍ ചെടികള്‍ നന്നായി നനച്ചുകൊടുക്കേണ്ടതുമാണ്
കാടിനുള്ളിലെ മണ്ണിനെ ചുവപ്പിച്ച് ചെമ്പൂവന്‍ മലയിഞ്ചി
പൈതല്‍കാട്ടിനുള്ളിലും മലയോരത്തെ റബ്ബര്‍ തോട്ടങ്ങളിലുമൊക്കെ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ ചണ്ണക്കൂവ, കാട്ടുകൂവ എന്നൊക്കെ വിളിക്കാറുള്ള മലയിഞ്ചിക്കായ് വിളഞ്ഞുപാകമായി കിടക്കുകയാണ്. കടുംചുവപ്പ് നിറമുള്ള ഒരു കായ്ക്ക് മൂന്ന് ഇതളുകളുണ്ട്. ഇതളുകള്‍ക്കിടയിലാണ് വിത്ത്. ഒറ്റനോട്ടത്തില്‍ പൂവാണെന്ന് തോന്നിപ്പോകും.ഇവര്‍ ഈ കായ ആഹാരമായും ഉപയോഗിക്കുന്നു. മുള്ളന്‍ പന്നിയുടെ പ്രിയപ്പെട്ട ആഹാരം കൂടിയാണ് ചണ്ണക്കൂവ.
പശ്ചിമഘട്ടത്തിലെ സ്ഥാനീയ ചെടിയാണ് ചെമ്പൂവന്‍ മലയിഞ്ചി. നനവുള്ള നിത്യ, അര്‍ധനിത്യഹരിത വനങ്ങളിലാണ് ധാരാളമായി കണ്ടുവരുന്നത്. മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലും വളരുന്നുണ്ട്.
പണ്ടുള്ളവര്‍ കൊതുകിനെ അകറ്റാന്‍ ഉണങ്ങിയ കായ കത്തിച്ച് പുകച്ചിരുന്നു. സിങ്കിബര്‍ സെര്‍ണ്ണം (zingiber cernnum)എന്നാണ് ശാസ്ത്രനാമം.
ഔഷധ ഗുണങ്ങള്‍ ഏറെയുള്ള കശുമാങ്ങ
നാട്ടിന്‍ പ്രദേശങ്ങളില്‍ കശുമാങ്ങ ധാരാളമായി കൃഷി ചെയ്യാറുണ്ട്.കശുമാങ്ങയും കശുവണ്ടിപ്പരിപ്പും ഇലയും എല്ലാം ഔഷധമൂല്യത്തിന്‍റെ കാര്യത്തില്‍ വളരെ മുന്നിലാണ്. തലച്ചോറിന്‍റെയും നാഡീവ്യൂഹത്തിന്‍റെയും പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ വൈറ്റമിന്‍ സി കശുമാങ്ങയിലും കശുവണ്ടിപരിപ്പിലും ധാരാളമുണ്ട്.
സ്കര്‍വി എന്ന രോഗത്തിന് ഉത്തമ പ്രതിവിധിയാണിത്. പനി, ഉറക്കമില്ലായ്മ, താഴ്ന്ന രക്തസമ്മര്‍ദ്ദം, പേശീവേദന എന്നിവക്കും ഇതിന്‍റെ ജ്യൂസ് ഉപയോഗിക്കുന്നു.
ആയൂര്‍വേദത്തില്‍ ബലക്ഷയം, വാതം ,കൃമിദോഷം, ഛര്‍ദ്ദിതിസാരം, ബാലഗ്രഹണി എന്നിവക്കുള്ള ഔഷധമായി കശുമാങ്ങ ജ്യൂസ് ഉപയോഗിക്കുന്നു. പറങ്കിയണ്ടിതോടിന്‍റെ എണ്ണ വളം കടി വ്രണത്തിനും പാദം വിണ്ടു കീറുന്നതു തടയാനും ഉപയോഗിക്കാറുണ്ട്.
പഴുത്ത കശുമാങ്ങ കാച്ചിയെടുത്ത ദ്രാവകം ഛര്‍ദ്ദി, അതിസാരം എന്നിവക്ക് ശമനമുണ്ടാക്കും. ചൂടുകാലത്തുണ്ടാകുന്ന പല രോഗങ്ങളെയും സുഖപ്പെടുത്താനുള്ള കഴിവ് പറങ്കിമാങ്ങക്കുണ്ട്.
ദഹന ശക്തിക്ക് അത്യുത്തമമാണ് കശുമാങ്ങ നീര്. കുട്ടികള്‍ക്കുണ്ടാകുന്ന ഗ്രഹണിക്ക് ഇത് ഒരു ഔഷധമാണ്.
മലബന്ധം കാരണം വിഷമമനുഭവിക്കുന്നവര്‍ ദിവസവും അത്താഴത്തിനു ശേഷം അണ്ടിപ്പരിപ്പും കിസ്മിസ്സും ചവച്ചരച്ചു തിന്നുകയും പശുവിന്‍ പാല്‍ കുടിക്കുകയും ചെയ്യുക.
മലബന്ധം അകലും ലൈംഗിക ബലഹീനത അനുഭവിക്കുന്നവര്‍ക്കും അണ്ടിപ്പരിപ്പ് നല്ല ഔഷധമാണ്. ഇത്തരക്കാര്‍ പത്തു ഗ്രാം ബദാംപരിപ്പും അത്രതന്നെ അണ്ടിപരിപ്പും അത്താഴത്തിനു ശേഷം കഴിച്ച് പശുവിന്‍ പാല്‍ കുടിക്കുക. ഒരു മാസം തുടര്‍ച്ചയായി ഇപ്രകാരം ചെയ്താല്‍ ഫലം ലഭിക്കും.
ബസ് യാത്രയില്‍ ഛര്‍ദ്ദിക്കുന്നവര്‍ക്ക് ലളിതമായ ഒരു ചികിത്സ. ബസ്സില്‍ കയറുമ്പോള്‍ പറങ്കിമാവിന്‍റെ തളിരില വായിലിട്ടു ചവയ്ക്കുക. ഫലം അത്ഭുതകരമായിരിക്കും.
ചിറ്റമൃതിന്‍റെ ഔഷധഗുണങ്ങള്‍
പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ചിറ്റമൃതെന്ന വീട്ടുവളപ്പില്‍ കാണുന്ന സസ്യം പ്രമേഹം അകറ്റാന്‍വരെ പോന്നതാണ്.
ചിററമൃത് ഇടിച്ചു പിഴിഞ്ഞെടുക്കുന്ന അര ഗ്ലാസ് നീരില്‍ തേന്‍ ചേര്‍ത്തു സേവിച്ചുകൊണ്ടിരുന്നാല്‍ പ്രമേഹത്തിന് ശമനമുണ്ടാകുമെന്ന് വൈദ്യന്മാര്‍ കണ്ടെത്തിയിട്ടുണ്ട്.
അമൃതു ചതച്ചു തലേദിവസം വെളളത്തിലിട്ട് അടുത്ത ദിവസം പിഴിഞ്ഞെടുത്തു അല്‍പം മഞ്ഞള്‍പൊടി ചേര്‍ത്തു സേവിച്ചാല്‍ പ്രമേഹം നിയന്ത്രിക്കാം. അമൃതിന്‍നീരും സമം കലര്‍ത്തി മഞ്ഞള്‍പൊടി ചേര്‍ത്തു 15 മില്ലി വീതം രാവിലെ വെറും വയററില്‍ സേവിച്ചാലും പ്രമേഹം ശമിക്കും.
അമൃതും ശുദ്ധി ചെയ്ത കൊടുവേലിയും കഷായം വച്ചു വററിച്ചു രണ്ടു ഗ്രാമിന്റെ ഗുളകകളാക്കി, ദിവസം 3 നേരം സേവിക്കുന്നതും പ്രമേഹത്തിനു ചികിത്സയാണ്. അമൃതിന്‍നൂറ് 5 മുതല്‍ 10 വരെ മാത്രം പാലിലോ പഞ്ചസാരയിലോ ചേര്‍ത്ത് കഴിച്ചാലും പ്രമേഹത്തിനു ഗുണം ചെയ്യും.
അമൃത് ടോണിക് ഉണ്ടാക്കാന്‍ നെല്ലിക്കനീരും തേനും സമം കലര്‍ത്തി അതില്‍ അമൃതരിഞ്ഞു ചതച്ചിടുക. അല്പം മഞ്ഞള്‍പൊടി കൂടെ വിതറി ഒരു ദിവസം കെട്ടിവച്ചിട്ട് പിറ്റേന്ന് ഊററി അരിച്ചെടുത്തു സൂക്ഷിക്കുക. ഈ ടോണിക് ദിവസം 3 നേരം ഓരോ ഔണ്‍സ് സേവിച്ചു കൊണ്ടിരുന്നാല്‍ ദഹനശക്തിയും ധാതുപുഷ്ടിയും ഉണ്ടാകും.
വൃക്കരോഗങ്ങളും മഞ്ഞപ്പിത്തം പോലുളള കരള്‍രോഹങ്ങളും രക്തവാതവും ശമിക്കും. അമൃതിന്‍റെ നൂറ് തേന്‍കുട്ടി ദിവസേന സേവിച്ചാല്‍ ജരാനരകളും വാര്‍ധക്യക്ഷീണവും മാറും.
പനിമൂലം ക്ഷീണിച്ചിരിക്കുന്നവര്‍ക്ക് അമൃതിന്‍റെ ഊറല്‍ തേനിലോ പഞ്ചസാരയിലോ നെയ്യിലോ സേവിക്കുന്നത് ഉന്മേഷ ദായകമാണ്. ചിററമൃത്, ഞെരിഞ്ഞില്‍, നെല്ലിക്ക ഇവ സമമെടുത്ത് പൊടിച്ച് തേന്‍ ചേര്‍ത്തു ദിവസവും സേവിച്ചാല്‍ ഓജസും പൗരുഷവും വര്‍ധിക്കും.
അമൃതിന്റെ ഒരൗണ്‍സ് നൂറ് ഉണക്കിയത് 10 ഔണ്‍സ് വെളളത്തില്‍ കലക്കി ശീതകഷായമാക്കി ഒന്നു മുതല്‍ മൂന്നു ഔണ്‍സ് മാത്രയില്‍ സേവിച്ചാല്‍ രക്ത ശുദ്ധി വര്‍ധിക്കും, പുളിച്ചുതികട്ടല്‍ മാറും.
കൂടാതെ ത്വക് രോഗ സംഹാരിയായും അമൃത് ഉപയോഗിക്കാം. രക്തവാത ശമനി അമൃതിന്‍നീററില്‍ തേന്‍കുട്ടി വ്രണങ്ങളില്‍ പുരട്ടിയാല്‍ വ്രണങ്ങള്‍ വേഗം കരിയും.
കരിങ്കോഴിയുടെ വിപണി സാധ്യത
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ ശ്രദ്ധ നേടിയെടുത്ത ഒരു മേഖലയാണ് കോഴി വളർത്തൽ വ്യവസായം. ഇറച്ചിക്കും മുട്ടയ്ക്കും അലങ്കാരത്തിനായുമാണ് സംസ്ഥാനത്ത് കോഴികളെ വളര്‍ത്തിയിരുന്നത്. നാടന്‍ കോഴികളില്‍ നിന്ന് ഇറച്ചിക്കോഴിയിലേക്ക് കൂടുമാറിയ വ്യവസായം ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കരിങ്കോഴി വളര്‍ത്തുന്നതിലാണ്. മാംസത്തിനും മുട്ടയ്ക്കും പോഷകമൂല്യവും ഔഷധഗുണവുമുണ്ടെന്നുള്ള കണക്കുകൂട്ടലാണ് കരിങ്കോഴിയ്ക്ക് സംസ്ഥാനത്ത് ആവശ്യക്കാരെ കൂട്ടുന്നത്. കരിങ്കോഴി മുട്ടയൊന്നിന് 30 മുതല്‍ 40 വരെ വില ലഭിക്കുകയും ആറുമാസം വരെ പ്രായമുള്ള കോഴിയൊന്നിന് 600 രൂപയ്ക്ക് വിപണിയില്‍ വാങ്ങാനാളുണ്ടെന്നതും കരിങ്കോഴി (കടക്നാഥ്) വളര്‍ത്തലിനെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളാണ്.
കരിങ്കോഴി വളര്‍ത്തുന്നവര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളാണ് തീറ്റയും വിപണി സാധ്യതയും.
കോഴിത്തീറ്റ
സാധാരണ മുട്ടക്കോഴിക്ക് നല്‍കുന്നതുപോലെ കരിങ്കോഴിക്ക് തീറ്റയായി അരി, ഗോതമ്പ് എന്നിവ നല്‍കാം. ചോളം, സോയ, മീന്‍പൊടി, ചോളപൊടി, കക്ക എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് നൽകിയാൽ മുട്ട ഉത്പാദനം കുടും; കറിയുപ്പ് കൂടി ചേര്‍ക്കാം.
തീറ്റയില്‍ പൂപ്പല്‍ പിടിക്കാതിരിക്കാന്‍ പ്രത്യേകമായി ശ്രദ്ധിക്കണം അല്ലെങ്കില്‍ അഫ്ലാടോക്‌സിന്‍ എന്ന ഫംഗസ് ബാധയുണ്ടാകും.
തീറ്റയില്‍ കലര്‍ത്തി നല്‍കുന്ന മീന്‍പൊടിയില്‍ മണ്ണോ (പൂഴി) കടല്‍ കക്കകളുടെ കഷണങ്ങളോ ഉണ്ടാകാന്‍ പാടില്ല.
ചോളവും ചോളത്തവിടും ഉണക്കമുള്ളതായിരിക്കണം
തീറ്റ കൂടാതെ പച്ചിലകളും പച്ചപ്പുല്ലും പഴങ്ങളും ഭക്ഷണമായിക്കൊടുക്കാം
കരിങ്കോഴിയുടെ വിപണി സാധ്യത
ഒരു ദിവസം പ്രായം ഉള്ള കോഴിക്കുഞ്ഞിന് 45 മുതല്‍ 65 വരെയാണ് വില.
ഒരുമാസം പ്രായം ഉള്ള കോഴിക്ക് 100, രണ്ട് മാസത്തിന് 200, മൂന്ന് മാസത്തിന് 300, ആറു മാസം പ്രായമുള്ളതിന് 600 എന്ന നിരക്കിലും വിലക്കാൻ കഴിയും.
മുട്ട ഒന്നിന് 30 രൂപയിൽ കുറയാതെ ലഭിക്കും 40 രൂപവരെ വിലയില്‍ വാങ്ങാനാവശ്യക്കാരുണ്ട്
ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍
10 എണ്ണം വളർത്താൻ ഉദ്ദേശിക്കുന്നു എങ്കിൽ ഒരു പൂവനും ഒമ്പത് പിടയും വാങ്ങി വളര്‍ത്താം
എല്ലാം ഒരേ പ്രായത്തിൽ ഉള്ളത് വാങ്ങുന്നതാണ് ഉചിതം.
കോഴിയിനങ്ങളുടെ കലര്‍ച്ച ഒഴിവാക്കാനായി കരിങ്കോഴികളെ പ്രത്യേകമായി വളര്‍ത്തേണ്ടതാണ്
ആറ് മാസം മുതൽ മുട്ട ലഭിച്ചു തുടങ്ങും.
കോഴിക്ക് കൊടുക്കേണ്ട മെഡിസിന കുറിച്ചും വാക്സിന് കുറിച്ചും മൃഗാശുപത്രികളില്‍ നിന്നും വിവരങ്ങൾ ലഭ്യമാണ്. കരിങ്കോഴി വളര്‍ത്തലിന് പ്രോത്സാഹനവുമായി ധാരാളം ഫാമുകളും സംഘങ്ങളും രംഗത്തുണ്ട്.
കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് നല്‍കുന്നവരും, മുട്ട വിപണനം നടത്തുന്നവരും പരിശീലനം നല്‍കുന്നവരും കേരളത്തിൽ എല്ലായിടത്തും ഉണ്ട്
തൂവലുകള്‍, കാല്‍, നഖം, നാവ്, മാംസം അങ്ങനെ അടിമുടി കറുപ്പന്മാരായ കരിങ്കോഴികള്‍ക്ക് പ്രതിരോധ ശേഷി കൂടുതലാണ്. കൊഴുപ്പും കൊളസ്‌ട്രോളും കുറവുള്ള മാംസമാണ് ഇവയ്ക്കുള്ളത്. വൈറ്റമിനും അമിനോ ആസിഡും ഫോസ്ഫറസും ഇരുമ്പും അടങ്ങിയിട്ടുള്ളതിനാല്‍ ഇവ കൂടുതല്‍ ആരോഗ്യപ്രദമാണ്. മാംസവും, രക്തവും ആയുര്‍വേദ ചികിത്സയ്ക്കും ഉപയോഗിക്കുന്നുണ്ട്.
വസന്തരോഗത്തില്‍നിന്ന് കോഴികളെ രക്ഷിക്കാം,
കോഴിവളർത്തുന്നവരുടെ പേടി സ്വപ്നമാണ് വസന്ത. കോഴികളുടെ ആരോഗ്യത്തെ കാർന്നുതിന്നുന്ന അസുഖം. ഇത് അതിവേഗം അവയെ നയിക്കുന്നത് മരണത്തിലേക്കും. വളരെ വേഗം പടർന്നു പിടിക്കുന്ന സ്വഭാവമുള്ള വൈറ സ് രോഗമാണിത്. റാണിക്കേറ്റ് രോഗം, ന്യൂകാസിൽ രോഗം എന്നൊക്കെ അപരനാമങ്ങൾ. 1920 തുകളിൽ ന്യൂകാസിൽ എന്ന സ്ഥലത്ത് കണ്ടുപിടിക്കപ്പെട്ടതാണ്ഈ രോഗം. അധികം വൈകാതെ ഇന്ത്യയിലെ റാണിക്കേറ്റ് എന്ന സ്ഥലത്തുംസ്ഥിരീകരിക്കപ്പെട്ടു. ഇന്ത്യയിൽ ഈ രോഗം റാണിക്കേറ്റ് രോഗമെന്നറിയപ്പെടുന്നതിന് കാരണമിതാണ്.
പാരാമിക്സോ വൈറസ്കുടുംബത്തിൽപ്പെടുന്ന ഈ രോഗാണുക്കൾ പ്രതികൂല സാഹചര്യങ്ങളെ സമർഥമായി അതിജീവിക്കും. വായുവിലൂടെ പകരാനുള്ള കഴിവുണ്ട്. രോഗബാധയേറ്റ് മൂന്നു നാലുദിവസത്തിനുള്ളിൽ തന്നെ മരണമെത്തും.
വൈറസ് ബാധയേറ്റ കോഴികളിൽ രോഗലക്ഷണങ്ങൾ ശരാശരി അഞ്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രകടമാകും. ശ്വസനേന്ദ്രിയത്തെയാണ് ആദ്യം ബാധിക്കാറ്. ശ്വാസം മുട്ടൽ, പകുതി തുറന്ന വായിലൂടെയുള്ള ശ്വാസോച്ഛാസം, കൂട്ടിൽ നിന്നകന്നുമാറി തൂങ്ങി നിൽക്കൽ, തീറ്റ തിന്നാതിരിക്കൽ തുടങ്ങിയവയാണ് ആദ്യലക്ഷണങ്ങൾ. കഴുത്തു പിരിഞ്ഞ്കറങ്ങി വീഴുക, തളർവാതം എന്നീ നാഡിസംബന്ധിയായ രോഗലക്ഷണങ്ങളും കണ്ടേക്കാം.
മുട്ടയുത്പാദനം കുറയുകയോ പൂർണമായും നിൽക്കുകയോ ചെയ്യുന്നു. വയറിളക്കംമറ്റൊരു പ്രധാന ലക്ഷണമാണ്. കാഷ്ഠത്തിന് പച്ചയോ വെള്ളയോ നിറമായിരിക്കും.ദുർഗന്ധവുമുണ്ടാകും.
രോഗാരംഭത്തിൽ തന്നെ മുട്ടയുടെ മഞ്ഞക്കരു കലങ്ങിയിരിക്കും. കട്ടിയില്ലാത്ത മുട്ടത്തോട് മറ്റൊരു ലക്ഷണമാണ്.രോഗമുക്തി നേടിയ കോഴിയുടെ മുട്ടകളും കുറച്ചു നാളത്തേക്ക് ഇതുപോലെയാവൻ സാധ്യതയുണ്ട്. ദഹനേന്ദ്രിയം, ശ്വസനേന്ദ്രിയം എന്നിവ വഴിയാണ് രോഗംപകരുന്നത്. കൊടും വേനൽക്കാലത്തും മഴക്കാലത്തും രോഗപ്പകർച്ചയ്ക്കുള്ള സാധ്യത കൂടുതലാണ്. രോഗം ചികിത്സിച്ച് ഭേദപ്പെടുത്താൻ കാര്യക്ഷമമായ മാർഗങ്ങളൊന്നും തന്നെയില്ല. ഫലപ്രദമായ രോഗ പ്രതിരോധമാണ് ഉത്തമം. ശരിയായ പരിസരശുചീകരണം, പൊതുവായ രോഗപ്രതിരോധ നടപടികൾ എന്നിവ സ്വീകരിക്കാം.
രോഗപ്രതിരോധത്തിൽ ഏറ്റവും പ്രധാനം വാക്സിനുകൾ കൃത്യസമയത്ത് നൽകുകയെന്നതാണ്. ഇറച്ചി, മുട്ടക്കോഴികൾക്ക് വിരിഞ്ഞിറങ്ങി ഏഴാം നാൾ എഫ് 1/ ലസോട്ട എന്ന വാക്സിൻ നിർബന്ധമായും നൽകണം. ഒരു തുള്ളി വാക്സിൻ കണ്ണിലോ മൂക്കിലോ ഒഴിക്കുകയാണ് ചെയ്യേണ്ടത്.
21-ാം നാൾ ലസോട്ട വാക്സിൻ കുടിവെള്ളത്തിൽ നൽകണം. കുടിവെള്ളത്തിൽ വാക്സിൻ നൽകുമ്പോൾ വെള്ളത്തിൽ അണുനാശിനികൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രണ്ടു മണിക്കൂറിനുള്ളിൽ കുടിച്ചു തീർക്കാവുന്നത്ര വെള്ളത്തിൽ മാത്രം മരുന്നു കലക്കുക. ഒരു ലിറ്റർ വെള്ളത്തിൽ അഞ്ചു ഗ്രാം എന്ന അനുപാതത്തിൽ പാൽപ്പൊടിയും വെള്ളം തണുപ്പിക്കാനായി ഐസ് കഷണങ്ങളും ഇടാവുന്നതാണ്.
മുട്ടക്കോഴികൾക്ക് എട്ടാഴ്ച പ്രായത്തിലോ അരക്കിലോ തൂക്കമെത്തുന്ന മുറയ്ക്കോ കോഴിവസന്തയുടെ കുത്തിവയ്പും നൽകണം. രോഗബാധയ്ക്ക് സാധ്യതയുള്ള മേഖലകളിൽ ആറുമാസത്തിനുശേഷം തുടർ കുത്തിവയ്പും നടത്താവുന്നതാണ്. ഇത്തരത്തിലുള്ള കരുതൽ നടപടികൾ ഈ രോഗത്തെ നിയന്ത്രി ക്കാനും രോഗവ്യാപനം തടയാനും സഹായിക്കും.
കുളമ്പുരോഗത്തിനെതിരെ ഗോരക്ഷ പദ്ധതി
നമ്മുടെ സംസ്ഥാനത്ത് കന്നുകാലികളില്‍ കണ്ടു വരുന്ന സാംക്രമിക രോഗങ്ങളില്‍ വളരെ പ്രധാനവും ഏറെ സാമ്പത്തിക നഷ്ടം വരുത്തിവെയ്ക്കുന്നതുമായ രോഗമാണ്കുളമ്പുരോഗം. സംസ്ഥാനത്തെ കുളമ്പുരോഗ നിയന്ത്രിത സംസ്ഥാനമാക്കാനുള്ള ബ്രഹത്പദ്ധതിയായ ഗോരക്ഷ പദ്ധതി വഴി നടത്തി വരുന്ന കുത്തിവെയ്പുകളുമായി എല്ലാകര്‍ഷകരും സഹകരിച്ചാല്‍ മാത്രമേ കുളമ്പുരോഗത്തെ വരുതിയില്‍ നിര്‍ത്താന്‍കഴിയൂ. ഇരട്ടക്കുളമ്പുള്ള മൃഗങ്ങളെ ബാധിക്കുന്ന വൈറസ് രോഗമാണിത്. പശു, എരുമ, പന്നി, ആട്, ചെമ്മരിയാട് തുടങ്ങിയവയില്‍ രോഗബാധ കാണപ്പെടുന്നു.കുതിരകളില്‍ ഈ വൈറസ് രോഗമുണ്ടാക്കുന്നില്ല. ‘പിക്കോര്‍ണ വൈറിഡേ’ എന്നകുടുംബത്തില്‍പ്പെട്ട ‘ആഫ്‌തോ വൈറസ്’ ജനുസ്സില്‍ ഉള്ള ഏഴ് വൈറസുകളാണ്ആഗോളതലത്തില്‍ രോഗമുണ്ടാക്കുന്നത്. അവയില്‍ മൂന്നുതരം വൈറസുകളും, ഉപവിഭാഗങ്ങളുമാണ് നമ്മുടെ സംസ്ഥാനത്ത് രോഗബാധയുണ്ടാക്കുന്നതായികണ്ടെത്തിയിട്ടുള്ളത്. രോഗകാരികളുടെ ഇത്തരത്തിലുള്ള വൈവിധ്യവുംവ്യതിയാനങ്ങളുമാണ് രോഗനിയന്ത്രണം ദുഷ്‌കരമാക്കുന്നത്. ഓരോ ഇനത്തിനുംഅവരവരുടേതായ രീതിയില്‍ രോഗം ഉണ്ടാക്കാനുള്ള ശേഷിയുള്ളതിനാല്‍ രോഗനിയന്ത്രണത്തിനുള്ള പ്രതിരോധ മരുന്നിലും ഇവയെ ഉള്‍പ്പെടുത്തിയാലേ സമ്പൂര്‍ണ്ണ സുരക്ഷ ലഭ്യമാകൂ. വായുവിലൂടെയും, തീറ്റ, വെള്ളം, പുല്ല്എന്നിവയിലൂടെയും രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്നു. ശക്തമായ പനിയാണ് ആദ്യലക്ഷണം. മൂക്കൊലിപ്പ്, ഉമിനീരൊലിപ്പ്, തീറ്റ തിന്നാതിരിക്കല്‍, അയവെട്ടാതിരിക്കല്‍, പാല്‍ കുറയല്‍ എന്നിവയാണ് മറ്റ് പ്രാരംഭ ലക്ഷണങ്ങള്‍. 2-3 ദിവസത്തിനകം വായ, നാക്ക്, മൂക്ക്, മോണകള്‍, അകിട്, ഈറ്റംഎന്നിവിടങ്ങളിലും കുളമ്പുകള്‍ക്കിടയിലും കുമിളകള്‍ പ്രത്യക്ഷപ്പെടുന്നു. ഈ പോളകള്‍ പൊട്ടി വ്രണങ്ങളായി ത്തീരുന്നു. വ്രണങ്ങളില്‍ പുഴുശല്യം ഉണ്ടാകാം. പശുക്കള്‍ കാലുകള്‍ ഇടയ്ക്കിടെ കുടയുകയും ചില അവസരങ്ങളില്‍ മുടന്തും, കുളമ്പ് ഊരി പോകുന്ന അവസ്ഥയും ഉണ്ടാകും.തീവ്രമായ രോഗബാധയില്‍ വായിലെയും, മൂക്കിലെയും വ്രണങ്ങള്‍ മൂലം ശ്വാസ തടസ്സമുണ്ടാകാം. വൈക്കോല്‍ പോലെയുള്ളകട്ടിയാഹാരം കഴിക്കാന്‍ കഴിയാതെ വരുന്നു. ചെനയുള്ള ഉരുക്കളില്‍ ഗര്‍ഭമലസല്‍ സാധ്യതയുണ്ട്. കറവമാടുകളില്‍ അകിടിലെ വ്രണങ്ങള്‍ അകിടു വീക്കത്തിനുകാരണമാകുന്നു. കന്നുകുട്ടികളില്‍ രോഗം ഹൃദയപേശികളെ ബാധിക്കുന്നതിനാല്‍ മരണമുണ്ടാകും. വലിയ പശുക്കളില്‍ മരണം കുളമ്പുരോഗബാധ മൂലമുണ്ടാകുന്നില്ലെങ്കിലും പാര്‍ശ്വ അണുബാധമൂലം കാലികള്‍ ചത്തുപോകാറുണ്ട്. വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന അസുഖമാണ്കുളമ്പുരോഗം. രോഗം വരാതിരിക്കാനും വന്നാല്‍ പടര്‍ന്നു പിടിക്കാതിരിക്കാനും ഏറെ മുന്‍കരുതലുകള്‍ വേണ്ടി വരുന്നു. ഫാമിനകത്തേക്കും പുറത്തേക്കും രോഗാണുക്കള്‍ കടക്കാതെ തടയാനുള്ള എല്ലാ വഴികളും നോക്കണം. രോഗബാധയുണ്ടായാല്‍ വിവരം മൃഗാശുപത്രിയില്‍ അറിയിക്കണം. രോഗം വന്നവയെ മാറ്റിപാര്‍പ്പിക്കണം. രോഗം വന്നവയെ പരിപാലിക്കുന്നവര്‍ മറ്റു മൃഗങ്ങളെ കൈകാര്യം ചെയ്യാന്‍പാടില്ല. രോഗമുള്ളവയുടെ കാര്യങ്ങള്‍ ചെയ്തതിനുശേഷം മാത്രം രോഗമില്ലാത്തവയെ ശുശ്രൂക്ഷിക്കുക. പരിചാരകര്‍ ഓരോ തവണ ഷെഡില്‍ കയറുമ്പോഴും പോരുമ്പോഴും കൈകാലുകള്‍ അണുനാശിനിയില്‍ മുക്കി അണുവിമുക്തമാക്കണം. ഫാമിന്റെ ഗെയിറ്റിനു മുമ്പില്‍ അണുനാശിനി ചാക്കില്‍ നനച്ചോ ചെറിയ ടാങ്കുകളിലോ നിറച്ച് വച്ച് മനുഷ്യരേയും വാഹനങ്ങളേയും ഇവയില്‍ കഴുകി നനഞ്ഞ പാദങ്ങള്‍, ടയറുകള്‍ ഉപയോഗിച്ച് പ്രവേശിപ്പിക്കുക. 4 ശതമാനം വീര്യമുള്ള അലക്കുകാര ലായനി, 2 ശതമാനം വീര്യമുള്ള കാസ്റ്റിക് സോഡ, 2 ശതമാനം വീര്യമുള്ള ഫോര്‍മാലിന്‍ ഇവ ഉപയോഗിച്ച് ഷെഡുകളും, വസ്തുക്കളും അണുവിമുക്തമാക്കാം. വായ്ക്കുള്ളിലെ വ്രണങ്ങള്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകിയശേഷം ബോറിക് ആസിഡ് തേനിലോ ഗ്ലിസറിനിലോ ചാലിച്ച് പുരട്ടുക. കാല്‍പാദത്തിലെ വ്രണങ്ങള്‍ 2 ശതമാനം വീര്യമുള്ള അലക്കുകാര ലായനിയിലോ, തുരിശു ലായനിയിലോ കഴുകി ആന്‍റി സെപ്റ്റിക്ക് ലേപനങ്ങള്‍ പുരട്ടി കൊടുക്കുക. പ്രതിരോധ കുത്തിവെയ്പ് (വാക്‌സിനേഷന്) നല്‍കുകയാണ് രോഗ പ്രതിരോധത്തിനുള്ള ഫലപ്രദമായ മാര്‍ഗ്ഗം. നാലുമാസം പ്രായത്തില്‍ താഴെയുള്ള കിടാവുകളേയും ഏഴുമാസത്തിനു മുകളില്‍ ചെനയുള്ള പശുക്കളേയും ഒഴിവാക്കണം. പശു, എരുമ, പന്നി എന്നിവയ്ക്ക് കുത്തിവെയ്പ് നല്‍കണം. കറവയുള്ള പശുക്കളില്‍ കുത്തിവെയ്പിനുശേഷം താല്‍ക്കാലികമായി ഏതാനും ദിവസം പാല്‍ കുറഞ്ഞേക്കുമെങ്കിലും പൂര്‍വ്വസ്ഥിതി അതിവേഗം പ്രാപിക്കുന്നതാണ്. ആരോഗ്യാവസ്ഥയിലുള്ള ഉരുക്കളാണ് കുത്തിവെയ്പിന് വിധേയമാകേണ്ടത്. വിരബാധയോ മറ്റു രോഗങ്ങളോ ഉള്ളവയില്‍ ചില അവസരങ്ങളില്‍പാര്‍ശ്വഫലങ്ങള്‍ കാണുന്നു. രോഗം പടരുന്ന സമയത്ത് കന്നുകാലികള്‍ കൂട്ടംകൂടുന്ന പ്രദര്‍ശനങ്ങളിലോ ക്യാമ്പുകളിലോ കൊണ്ടുപോയി പ്രതിരോധ കുത്തിവെയ്പ്നല്‍കുന്നത് നന്നല്ല. കാരണം രോഗാണു ശരീരത്തില്‍ കടന്നാല്‍ 2-7 ദിവസത്തിനകം രോഗമുണ്ടാകുന്നു. എന്നാല്‍ കുത്തിവെയ്പ് നടത്തിയതിന്‍റെ ഫലമായുള്ള പ്രതിരോധശക്തി രൂപപ്പെടാന്‍ 14-21 ദിവസമെടുക്കുന്നു.അടുത്തസംസ്ഥാനങ്ങളില്‍ രോഗബാധയുണ്ടാകുന്നത് കേരളത്തിന് ഭീഷണിയാണ്. പ്രതിവര്‍ഷം 10 ലക്ഷം കാലികളാണത്രേ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നമ്മുടെ സംസ്ഥാനത്തെ അറവുശാലകളിലെത്തുന്നത്. അശ്രദ്ധമായി ഇത്തരം മൃഗങ്ങളെ കൈകാര്യം ചെയ്താല്‍രോഗം എളുപ്പം നമ്മുടെ നാട്ടിലെത്തുകയും ചെയ്യും. സംസ്ഥാന മൃഗസംരക്ഷണവകുപ്പിന്റെ യജ്ഞങ്ങള്‍ക്ക് നല്‍കുന്ന സഹകരണം ദീര്‍ഘകാലത്തേക്ക്ഗുണകരമാകുമെന്ന് തീര്‍ച്ച.
പശുക്കളെ പരിപാലിക്കാം വിളർച്ചയില്ലാതെ
ഓജസ്സും തേജസ്സും നഷ്ടപ്പെടുത്തി പശുക്കളുടെ ഉല്‍പാദന പ്രത്യുല്‍പാദന രോഗപ്രതിരോധശേഷികളില്‍ കുറവു വരുത്തി നേരിട്ടും അല്ലാതെയും കര്‍ഷകര്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന അവസ്ഥയാണ് വിളര്‍ച്ചാരോഗം അഥവാ സാധാരണ ഭാഷയില്‍ ശരീരത്തിലെ രക്തക്കുറവ് എന്നത്. കൃത്യസമയത്ത് രോഗം കണ്ടെത്തി ചികിത്സ നല്‍കിയാല്‍ രോഗവിമുക്തി നേടാവുന്ന ഒന്നാണിത്.
സമീകൃത തീറ്റയുടെ അഭാവം, ആന്തരിക-ബാഹ്യ പരാദ രോഗങ്ങള്‍, പോഷകക്കുറവ് തുടങ്ങിയവയാണ് വിളര്‍ച്ചയുണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങള്‍. കന്നുകാലികളിലെ കുടലിലും ആമാശയത്തിലും നാടവിര, ഉരുണ്ട വിര, ഫ്‌ളാറ്റ് വേം എന്നിങ്ങനെയുള്ള പേരുകളില്‍ അറിയപ്പെടുന്ന വിരകള്‍ കുടല്‍ഭിത്തികളില്‍ വ്രണങ്ങള്‍ ഉണ്ടാക്കി രക്തസ്രാവവും ഒപ്പം ശരിയായ ആഹാര ആഗീരണവും തടയുന്നു. വയറിളക്കം, ക്ഷീണം, വിശപ്പില്ലായമ എന്നിവയായിരിക്കും ഇതിന്‍റെ ഫലം.
പശുവിന്‍റെ ചാണകം നിശ്ചിത ഇടവേളകളില്‍ പരിശോധിച്ച് കൃത്യമായ ചികിതസ നല്‍കണം. രക്തപരാദങ്ങളുണ്ടാക്കുന്ന പട്ടുണ്ണിപ്പനി, വട്ടന്‍ പനി തുടങ്ങിയ രോഗങ്ങള്‍ രക്തകോശങ്ങളെ നശിപ്പിക്കുന്നു. കന്നുകാലികളുടെ തൊലിയുടെ പുറത്ത് കാണപ്പെടുന്ന ചെള്ള്, പേന്‍ തുടങ്ങിയവ ശരീരത്തില്‍ നിന്നും നേരിട്ട് രക്തം കുടിച്ച് വിളര്‍ച്ചയുണ്ടാക്കുന്നു. ചെള്ള് പോലെയുളള ബാഹ്യപരാദങ്ങള്‍ രക്തപരാദങ്ങളുടെ രോഗവാഹകര്‍ കൂടിയായിരിക്കും. കഠിനമായ പനി, രക്തനിറമുള്ള മൂത്രം, വിളര്‍ച്ച തുടങ്ങിയവയാണ് പ്രധാന രക്തപരാദ രോഗങ്ങളുടെ ലക്ഷണങ്ങള്‍. രക്തപരിശോധന വഴി രോഗനിര്‍ണ്ണയം നടത്തി യഥാവിധി ചികിത്സ പ്രാഥമിക ഘട്ടത്തില്‍ തന്നെ നല്‍കണം.
ഇരുമ്പ്, ചെമ്പ്, കൊബാള്‍ട്ട്, സിങ്ക് തുടങ്ങിയ ധാതുക്കള്‍ രക്തത്തില്‍ ചുവന്ന രക്താണുക്കള്‍ ഉണ്ടാകുന്നതിന് ആവശ്യമാണ്. മണ്ണില്‍ ഈ ധാതുക്കള്‍ കുറവായാല്‍ തീറ്റപ്പുല്ലിനും തല്‍ഫലമായി കന്നുകാലികളിലും ഇവയുടെ കുറവുണ്ടാകാം. ധാതുലവണ മിശ്രിതങ്ങള്‍ കന്നുകാലികളുടെ തീറ്റയില്‍ ആവശ്യമനുസരിച്ച് ഉള്‍പ്പെടുത്തി പോഷക ന്യൂനതകള്‍ പരിഹരിക്കാം.
സാധാരണ അവസ്ഥയില്‍ ചുവപ്പുമയത്തില്‍ കാണപ്പെടുന്ന കണ്ണിന് താഴെയുള്ള ശ്ലേഷ്മസ്തരത്തിന്‍റെ നിറം വിളര്‍ച്ചയുടെ വസ്ഥയനുസരിച്ച് ചെറിയ ചുവപ്പുമയമോ, വെളുപ്പിലോ ആയി കാണാം. കൂടാതെ തളര്‍ച്ച, ക്ഷീണം, പരുക്കന്‍ രോമാവരണം, മിനുസം നഷ്ടപ്പെട്ട ചര്‍മ്മം, കിതപ്പ്, പാലുല്പാദനത്തിലെ കുറവ് എന്നിവ മറ്റു രോഗലക്ഷണങ്ങളാണ്. കിടാവുകളിലും കിടാരികളിലും മണ്ണു തിന്നല്‍, വയറു ചാടല്‍, രോമം കൊഴിച്ചില്‍, വളര്‍ച്ചയില്ലായ്മ, ഭംഗി നഷ്ടപ്പെട്ട രോമാവരണം ഇവ കാണാം.
കൃത്യ സമയത്തുള്ള വിരയിളക്കല്‍ ബാഹ്യ പരാദ നിയന്ത്രണം, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചാണക, മൂത്ര, രക്ത പരിശോധന, കണ്ണിന്‍റെ ശ്ലേഷ്മ സ്തരത്തിന്റെ നിറവ്യത്യാസം ശ്രദ്ധിക്കുക. തീറ്റയില്‍ ധാതുലവണ മിശ്രിതങ്ങള്‍ ഉള്‍പ്പെടുത്തുക തുടങ്ങിയവയോടൊപ്പം പ്രാരംഭഘട്ടത്തില്‍ രോഗനിര്‍ണ്ണയവും ചികിത്സയും അനിവാര്യം.
ലുവാക് കോഫി ഇന്ത്യയിലും
ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പിക്കുരു പൊടിച്ചെടുക്കുന്ന കാപ്പിയാണിത്. അതുണ്ടാക്കുന്നത് ഒരു ജീവിയുടെ വിസര്‍ജ്യത്തില്‍ നിന്നാണെന്ന് കേള്‍ക്കുമ്പോഴാണ് നാം ശരിക്കും അദ്ഭുതപ്പെടുക. യൂറോപ്പിലും അമേരിക്കയിലും ഗള്‍ഫ്നാടുകളിലും കോടീശ്വരന്മാരുടെ പ്രിയപ്പെട്ട പാനീയമാണിത്. ലുവാക് കോഫി, സിവറ്റ് കോഫി എന്നറിയപ്പെടുന്ന ഇതിന്‍റെ വിപണനം ലോകകോഫി കുത്തകകള്‍ പതുക്കെ ഇന്ത്യയിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു. അമൂല്യമായ പാനീയം എന്നരീതിയിലാണ് ഇത് അറിയപ്പെടുന്നത്. കിലോയ്ക്ക് 25000 രൂപയാണിതിന്‍റെ വില.
പണ്ട് കോളനി ഭരണക്കാലത്ത് ഇന്തൊനീഷ്യയിലെ ജാവ, സുമാത്ര ദ്വീപുകളില്‍ ഡച്ചുകാര്‍ യെമനില്‍ നിന്ന് അറബിക്ക കാപ്പിയുടെ തൈകള്‍ കൊണ്ടുവന്ന് പരിചയപ്പെടുത്തി. എന്നാല്‍ തദ്ദേശീയരായ ആളുകള്‍ക്ക് അറബിക്ക കാപ്പിയുടെ കായകള്‍ സ്വന്തമായി പറിച്ചെടുക്കാനോ പൊടിയാക്കി കാപ്പിയാക്കി കുടിക്കാനോ അനുവാദമുണ്ടായിരുന്നില്ല. അതിനെ മറികടക്കാന്‍ കര്‍ഷകര്‍ ഒരു വിദ്യ കണ്ടെത്തി. ഇന്തൊനീഷ്യന്‍ ദ്വീപുകളില്‍ ധാരാളമായി കണ്ടുവരുന്ന ഒരു വെരുക് വര്‍ഗത്തില്‍പ്പെട്ട ജന്തു പഴുത്ത കാപ്പിക്കുരു ധാരാളമായി തിന്നും. ഇതിന്റെ കാഷ്ടത്തില്‍ ദഹിക്കാത്ത കാപ്പിക്കുരു ധാരാളമായി ഉണ്ടാകും. അത് ശേഖരിച്ച് കഴുകി ഉണക്കിവറുത്തെടുത്ത് പൊടിച്ച് കാപ്പിയാക്കി അവര്‍ കഴിക്കാന്‍ തുടങ്ങി. അതാണ് ലുവാക് കോഫിയുടെ അല്ലെങ്കില്‍ സിവറ്റ് കോഫിയുടെ പൂര്‍വികന്‍.
അമൂല്യമാകുന്നതെങ്ങനെ?
പഴുത്ത കാപ്പിക്കുരു വെരുക് കഴിക്കുന്നതിലൂടെ അതിന്‍റെ വയറ്റില്‍വെച്ച് പാകപ്പെടുന്ന കാപ്പിക്കുരു. അതില്‍ വെരുകിന്‍റെ ശരീരത്തിലെ പല എന്‍സൈമുകളും കാപ്പിപ്പരിപ്പില്‍ പ്രവര്‍ത്തിച്ച് അതില്‍ രാസമാറ്റങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് വാദം. പ്രോട്ടീസ് എന്‍സൈമുകള്‍, ദൈര്‍ഘ്യം കുറഞ്ഞ പെപ്റ്റൈഡുകള്‍ എന്നിവയാണ് രാസമാറ്റത്തിലൂടെ തയ്യാറാക്കപ്പെടുന്ന ലുവാക് കോഫിയില്‍ അടങ്ങിയിരിക്കുന്നതെന്നാണ് വാദം. മുമ്പ് ഇന്‍ഡൊനീഷ്യന്‍ കാടുകളില്‍ നിന്നും ശേഖരിക്കുന്ന കാഷ്ടമാണ് ഉണക്കിപ്പൊടിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ വ്യാവസായികമായി വെരുകിനെ കൂട്ടിലിട്ട് വളര്‍ത്തി അതിന് പഴുത്ത കാപ്പിക്കുരുകൊടുത്ത് അതിന്‍റെ കാഷ്ഠം ശേഖരിച്ചാണ് വിപണിയില്‍ ഇതു നിര്‍മിക്കുന്നത്. കുരങ്ങന്‍മാര്‍ ചവച്ചുതുപ്പിയതില്‍ നിന്ന് മങ്കി പെര്‍ച്ച്‌മെന്‍റ്കാപ്പിയും ഇങ്ങനെ അമൂല്യവത്ക്കരിക്കപ്പെട്ട ഇനമാണ്.
ഇന്ത്യയിലും ലുവാക് കോഫി
ഇന്ത്യയില്‍ കുര്‍ഗ് ആസ്ഥാനമായുള്ള ഒരു സ്ഥാപനമാണ് വിപണിയില്‍ ലുവാക് കാപ്പി അവതരിപ്പിച്ചിരിക്കുന്നത്. അവര്‍ തയ്യാറാക്കുന്ന വെരുകിന്‍ കാപ്പിക്ക് കിലോയ്ക്ക് 10000 ത്തിന് താഴെ മാത്രമാണ് വിലയെന്നതാണ് ആശ്വാസം.
കടപ്പാട് : ഇന്‍ഫോ മാജിക്
അവസാനം പരിഷ്കരിച്ചത് : 3/3/2020
കൂടുതല്‍ വിവരങ്ങള്‍