অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കാര്‍ഷികരംഗ വിവരങ്ങള്‍

രുചിക്കും ആരോഗ്യത്തിനും ഗ്രാമ്പൂ

മലയോര മേഖലയ്ക്ക് യോജിച്ച ഒരു സുഗന്ധ വിളയാണ് ഗ്രാമ്പൂ. മിർട്ടേസി യേ സസ്യകുടുംബത്തിലെ അംഗമായ ഈ വിള തെങ്ങ്, കവുങ്ങിൻ തോപ്പുകളിൽ ഇടവിള യായും കൃഷി ചെയ്യാം. സിസി ജിയം അരോമാറ്റിക്കം എന്നതാണ് ഈ വിളയുടെ ശാസ്ത്രീയ നാമം.

ആഹാരസാധനങ്ങൾക്ക് എരി വും മണവും കൂട്ടാൻ ചേർക്കുന്ന ഗ്രാമ്പൂവിന് ഏറെ ഔഷധ ഗുണ ങ്ങളുമുണ്ട്. ദഹനക്കുറവ്, വയറു വേദന, പല്ലുവേദന, വിരശല്യം, വായുക്ഷോഭം എന്നിവയ്ക്കെതിരേ ഫലപ്രദമാണിത്. കോളറ രോഗാ ണുവിനെ നശിപ്പിക്കാനുള്ള കഴിവ് ഗ്രാമ്പൂ തൈലത്തിനുണ്ട്. ഇ തിനാൽ ഗ്രാമ്പു ഇട്ട് തിളപ്പിച്ച വെള്ളം പലപ്പോഴായി കുടിക്കു ന്നത് കോളറ ശമിക്കാൻ സഹാ യിക്കും.

ശാഖോപശാഖകളായി വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ഗ്രാമ്പൂ. ഗ്രാമ്പൂവിന്റെ പൂക്കൾ മൊട്ടായിരിക്കുമ്പോൾ തന്നെ, വിടരുന്നതിനു മുമ്പായി, പറിച്ചെ ടുത്ത് ഉണക്കുന്നതാണ് ‘നമ്മൾ ഉപയോഗിക്കുന്ന ഗ്രാമ്പൂ. ഇവ യുടെ ഇലകളുടെ മുകൾ വശ ത്തിന് കടുംപച്ച നിറവും, അടി വശത്തിന് മങ്ങിയ പച്ചനിറവു മാണ്. ഇലകളുടെ അഗ്രഭാഗത്ത് ധാരാളം എണ്ണ ഗ്രന്ഥികളുണ്ട്. ഇവയുടെ ഫലത്തിനും രൂക്ഷ ഗന്ധമുണ്ട്.

സമുദ്ര നിരപ്പിൽ നിന്ന് 800–900 മീറ്റർ ഉയരത്തിൽ വരെ ഗ്രാമ്പൂ വളരുമെങ്കിലും നല്ല വളർച്ചയും വിളവും കണ്ടുവരുന്നത് ഉയർന്ന പ്രദേശങ്ങളിലാണ്. 20–30 ഡിഗ്രി സെൽഷ്യസ് വരെ താപനിലയും 150–250 സെന്റീമീറ്റർ വരെ മഴ ലഭിക്കുന്നതുമായ പ്രദേശങ്ങളാണ് ഏറ്റവും ഉചിതം. നല്ല നീർവാർ ച്ചയും വളക്കൂറുമുള്ള എക്കൽ മണ്ണാണ് ഗ്രാമ്പൂ കൃഷിക്ക് അനു യോജ്യം. ഭാഗികമായി തണലുള്ള സ്‌ഥലങ്ങൾ വേണം കൃഷിക്കായി തെരഞ്ഞെടുക്കാൻ. ഗ്രാമ്പൂവിന്റെ വിത്താണ് പ്രജനനത്തിനുപ യോഗിക്കുന്നത്. നന്നായി വിളവു തരുന്ന, ലക്ഷണമൊത്ത മാതൃ വൃക്ഷത്തിൽ നിന്നു വേണം വിത്തുകൾ ശേഖരിക്കാൻ. ജൂലൈ– ഓഗസ്റ്റ് മാസങ്ങളിൽ നന്നായി പഴുത്ത് പാകമായ വിത്തുകൾ ശേഖരിക്കാം. വിത്തിനു പുറമെ മാംസളമായ ഒരു ഭാഗമുണ്ട്. വെള്ളത്തിലിട്ട് തിരുമ്മി, മാംസള മായ ഭാഗം നീക്കം ചെയ്ത ഉടനെ തന്നെ വിത്തുകൾ പാകാം. ശേഖരിച്ച വിത്തുകൾ പാകാൻ സാധിച്ചില്ലെങ്കിൽ നനവുള്ള മണ്ണിലോ അറക്കപ്പൊടിയിലോ ഒരാഴ്ച വരെ സൂക്ഷിക്കാം. ആവശ്യത്തിനു ജൈവവളമോ, കമ്പോസ്റ്റോ ചേർത്ത് ബെഡു കളിൽ, 2–5 സെന്റീമീറ്റർ താഴ്ച യിലും, 12–15 സെന്റീമീറ്റർ അകലത്തിലുമായി വിത്തുകൾ പാകാം. നഴ്സറിക്ക് തണലും രണ്ടു തവണ നനയും ആവശ്യ മാണ്. 20 ദിവസം കഴിയുന്നതോടെ വിത്തുകൾ മുളച്ചു തുടങ്ങും.

ഇത് 100–120 ദിവസം വരെ തുടരാം. തൈകൾ 25–30 സെന്റീമീറ്റർ ഉയരമാകുന്നതു വരെ നഴ്സറിയിൽ സൂക്ഷിക്കാം. ശേഷം പോട്ടിംഗ് മിശ്രിതം നിറച്ച ചട്ടിയിലേക്കോ, കൂടുകളിലേക്കോ മാറ്റി നടാം. ഒന്നര വർഷം പ്രായമായ തൈകളാണ് മാറ്റി നടാനായി തെരഞ്ഞെടുക്കേണ്ടത്. അവയ്ക്ക് രണ്ടോ മൂന്നോ ശാഖകളും 45 സെന്റീമീറ്ററിൽ കുറയാതെ ഉയരവും ഉണ്ടായിരിക്കും. ചെടികൾ തമ്മിൽ ആറു മീറ്റർ അകലം കിട്ടത്തക്ക വിധം 60 ഃ 60 ഃ 60 സെന്റീമീറ്റർ വലിപ്പത്തിലാണ് കുഴികളെടുക്കേണ്ടത്. ഇപ്രകാരം തയാറാക്കിയ കുഴികളിൽ ആവശ്യത്തിന് മേൽമണ്ണും, ജൈവവളവും ചേർത്ത് മേയ്–ജൂൺ, ഓഗസ്റ്റ്–സെപ്റ്റം ബർ മാസങ്ങളിൽ തൈകൾ മാറ്റി നടാം.

ചെടിയൊന്നിന് ആദ്യവർഷം 15 കിലോ ഗ്രാം ജൈവവളവും, തുടർന്ന് അളവു കൂട്ടി നാലാം വർഷം മുതൽ 55 കിലോ എന്ന തോതിലും മേയ്–ജൂൺ മാസങ്ങളിൽ ചേർത്തു കൊടുക്കുക.

തുടർന്ന് ഓരോ വർഷവും അളവു കൂട്ടി, 15–ാം വർഷം മുതൽ 652 ഗ്രാം യൂറിയ, 1250 ഗ്രാം രാജ്ഫോസ്, 1250 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന തോതിൽ ചേർക്കുക. വളങ്ങൾ വർഷത്തിൽ രണ്ടു തവണകളായി മേയ്–ജൂണിലും, സെപ്റ്റംബർ – ഒക്ടോബറിലും ചേർക്കാം. ചെടിയ്ക്ക് ചുറ്റും 1–1.25 മീറ്റർ അകലത്തിൽ രാസവളം വിതറി മണ്ണ് വലിച്ചിട്ട് മൂടുക. ചെടി ചുവട്ടിൽ കളകൾ വരാതെ നോക്കുക. വേനൽക്കാലത്ത് തണൽ നൽകുകയും നനയ്ക്കുകയും വേണം. പുതയിടുന്നത് വേനൽ കാഠിന്യത്തെ അതിജീവിക്കാനും ഉപകരിക്കും. നട്ട് 6–7 വർഷം മുതൽ ഗ്രാമ്പൂ പൂവിട്ടു തുടങ്ങും. ജനുവരി, ഫെബ്രുവരി, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളാണ് പൂവിടുന്ന കാലം. പൂമൊട്ടുകൾ വളരെ ശ്രദ്ധയോടെ പറിച്ചെടുക്കണം. പച്ചനിറം മാറി ഇളം ചുവപ്പാകുമ്പോൾ മൊട്ടുകൾ പറിക്കാം. ഇളം തണ്ടുകൾക്ക് കേടു പറ്റാതെ വേണം നുള്ളിയെടുക്കാൻ. ഇല, തണ്ട് എന്നിവ നീക്കി വൃത്തിയുള്ള പായ്കളിൽ നിരത്തി വെയിലത്ത് ഉണക്കണം. നല്ല വെയിലുള്ള കാലാവസ്‌ഥയിൽ 4–5 ദിവസം കൊണ്ട് ഗ്രാമ്പൂ നന്നായി ഉണങ്ങും. ശരിയായി ഉണങ്ങിയാൽ മൊട്ടിന്റെ തണ്ടിന് കടും തവിട്ടു നിറവും ബാക്കി ഭാഗത്തിന് ഇളം തവിട്ടു നിറവുമായിരിക്കും. ഗ്രാമ്പൂവിന്റെ തൈലത്തിനാണ് ഏറ്റവും ഔഷധ ഗുണമുള്ളത്. ഗ്രാമ്പൂ മൊട്ടിൽ 17 ശതമാനവും, തണ്ടുകളിൽ ആറു ശതമാനവും, ഇലകളിൽ മൂന്നു ശതമാനവും തൈലം അടങ്ങിയിട്ടുണ്ട്. മഴയ്ക്കു മുമ്പായി ബോർഡോ മിശ്രിതം തളിക്കുന്നത് പൂപ്പൽ രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും.

ഗ്രാമ്പൂ തൈകൾ, തൈയ്യൊന്നിന് 20 രൂപ നിരക്കിൽ കൃഷി വിഞ്ജാന കേന്ദ്രം, അമ്പലവയൽ (വയനാട്) ഫാമിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :– 04936 260411

ഷഫ്ന കളരിക്കൽ

സംഷീർ എം

സബ്ജക്ട് മാറ്റർ സ്പെഷലിറ്റ്സ് കൃഷി വിജ്‌ഞാനകേന്ദ്രം, വയനാട്

മട്ടുപ്പാവും ഹരിതാഭമാക്കാം

കൃഷിസ്‌ഥലം ലഭ്യമല്ലാത്ത നഗരങ്ങളിലെ വീടുകളുടെ മട്ടുപ്പാവും ഹരിതാഭമാക്കാം, ജൈവരീതിയിൽ. വിശ്രമവേളകൾ ആനന്ദപ്രദമാക്കുന്നതിനും ഇതു സഹായിക്കും. മട്ടുപ്പാവിലെ കൃഷിക്ക് ഏറ്റവും അനുയോജ്യം ചെടികൾ ചാക്കിൽ വളർത്തുന്നതാണ്. കാലിയായ പ്ലാസ്റ്റിക് ചാക്കുകളിലോ, ചണചാക്കുകളിലോ ചെടികൾ വളർത്താം. ഇതിനുപുറമേ ഗ്രോ–ബാഗുകളും ഉപയോഗിക്കാം. കൃഷിക്ക് ആവശ്യമായ മണ്ണ് മിശ്രിതം തയാറാക്കുന്നതിനായി രണ്ടു ഭാഗം മണ്ണും ഒരു ഭാഗം മണലും ഒരു ഭാഗം ചാണകപ്പൊടിയും ചേർത്തിളക്കുക. ഇപ്രകാരം തയാറാക്കിയ മണ്ണ് മിശ്രിതം ചാക്കിന്റെ മൂലകൾ ഉള്ളിലേക്ക് കയറ്റി വച്ചതിനുശേഷം 25–30 സെന്റീമീറ്റർ കനത്തിൽ നിറച്ച് പച്ചക്കറി കൃഷിചെയ്യാം. ഭാരക്കുറവ്, വിലക്കുറവ്, മണ്ണിന്റെ ഈർപ്പം പിടിച്ചുനിർത്താനുള്ള കഴിവ് എന്നിവയാണ് ചാക്കിന്റെ പ്രയോജനങ്ങൾ. തുടർച്ചയായി മൂന്നോ നാലോ വിളകൾ കൃഷിചെയ്യാൻ ഒരേ ചാക്കു മതിയാകും. ഓരോ കൃഷി കഴിയുമ്പോഴും പുതിയ കൃഷി ഇറക്കുന്നതിനു മുമ്പായും മണ്ണിൽ വേണ്ടത്ര ജൈവവളം ചേർക്കണം.

തക്കാളി, വഴുതന, മുളക്, ചീര, പയർ, കുറ്റിയമര, വെണ്ട തുടങ്ങിയ വിളകൾ ഇത്തരത്തിൽ കൃഷി ചെയ്യാം. കയറുപയോഗിച്ച് പന്തൽ കെട്ടാനുള്ള സൗകര്യമുണ്ടെങ്കിൽ പാവൽ, പടവലം, കോവൽ, പീച്ചിങ്ങ തുടങ്ങിയ പച്ചക്കറികളും മട്ടുപ്പാവിൽ കൃഷിചെയ്യാവുന്നതാണ്. മട്ടുപ്പാവിൽ കൃഷിചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. മൂന്ന് ഇഷ്ടികകൾ അടുപ്പുപോലെ കൂട്ടി അതിനു മുകളിൽ ചാക്കുവയ്ക്കുന്നതാണു നല്ലത്. ആവശ്യമെങ്കിൽ മാത്രം ജലസേചനം നടത്തുക. മഴസമയത്ത് മട്ടുപ്പാവിൽ വെള്ളം കെട്ടാതിരിക്കാനും നീർവാഴ്ച ഉറപ്പുവരുത്തുന്നതിനും ചാക്കിന്റെ അടിഭാഗത്ത് ഇഷ്ടികകൾ വയ്ക്കുന്നത് സഹായിക്കും. രാസവളപ്രയോഗവും രാസ കീടനാശിനികളും മട്ടുപ്പാവിലെ കൃഷിയിൽ ഒഴിവാക്കക.

ജൈവകൃഷിക്ക് ചാണകപ്പൊടി, കോഴിക്കാഷ്ഠം, കമ്പോസ്റ്റ് എന്നീ ജൈവവളങ്ങൾ മാത്രം നൽകുക. മട്ടുപ്പാവിലെ കൃഷിയിൽ സാധാരണയായി കീടരോഗബാധകൾ കുറവായിരിക്കും. ഓരോ ദിവസവും ചെടിയുടെ ഇലകൾ പരിശോധിച്ച് കീടങ്ങൾ ഉണ്ടെങ്കിൽ അവയെ പെറുക്കിയെടുത്ത് നശിപ്പിക്കുക. പച്ചക്കറികളിലെ നീരൂറ്റിക്കുടിക്കുന്ന പ്രാണികൾക്കെതിരേ പുകയിലക്കഷായം, വേപ്പെണ്ണ–വെളുത്തുള്ളി മിശ്രിതം, വേപ്പിൻകുരുസത്ത്, കിരിയാത്ത് എമൽഷൻ എന്നിവ ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്.

സ്‌ഥലലഭ്യതയ്ക്കനുസരിച്ച് അലങ്കാരപക്ഷികൾ, കാട, കോഴി എന്നിവയെയും വളർത്താം. വിളകൾക്കു വളമായും പക്ഷികൾക്കും മത്സ്യങ്ങൾക്കും, കാലികൾക്കും തീറ്റയായും അസോള മട്ടുപ്പാവിൽ വളർത്താം. ഇത്തരത്തിലുള്ള കൃഷിരീതിയിൽ സൂര്യപ്രകാശത്തിന്റെ തോത് കൂടുതലായതിനാൽ അതിനനുയോജ്യമായ വിളയിനങ്ങൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. തക്കാളിയിലെ അത്യുത്പാദന ഇനങ്ങളായ അർക്ക, അനഘ, അർക്ക രക്ഷക്, മീറ്റർ പയർ എന്നറിയപ്പെടുന്ന അർക്കമംഗള, ചീരയുടെ രേണു ശ്രീ എന്നീ ഇനങ്ങളും വളരെ അനുയോജ്യമാണ്. മത്സ്യകൃഷിയിൽ നിന്നു ലഭിക്കുന്ന വെള്ളം, പക്ഷികാഷ്ഠം എന്നിവ വിളകൾക്ക് നല്ലൊരു ജൈവവളമായി പ്രയോഗിക്കാം. വെർട്ടിക്കൽ ഫാമിംഗ് പോലുള്ള ന്യൂതന കൃഷിരീതികളും മട്ടുപ്പാവിൽ പരീക്ഷിക്കാം.

തിരക്കേറിയ നഗരജീവിതത്തിനും ഉപഭോഗസംസ്കാരത്തിനും പിന്നാലെ പായുന്ന പുതുതലമുറയ്ക്ക് ചുരുങ്ങിയ ചെലവിലും മണ്ണിലും രുചിയേറിയ ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കുന്നതിനുള്ള മാർഗമാണ് മട്ടുപ്പാവുകൃഷി. വളർന്നുവരുന്ന നമ്മുടെ പുതുതലമുറയ്ക്കു അന്യംനിന്നുപോകുന്ന കാർഷിക സംസ്കാരം പകർന്നു നൽകാനുള്ള ഒരു മാർഗദീപമാകട്ടെ ഇത്.

രേഷ്മ എ. വിക്ടർ

കാർഷിക കോളജ് പടന്നകാട്, കാസർഗോഡ്.

മുലപ്പാലിനു തുല്യം വെള്ളക്കൂവ

രോഗങ്ങൾ ഒന്നും തന്നെയില്ല. കേരളത്തിലെ ഏതു മണ്ണിലും വളരും. ഒരേക്കറിൽ കൃഷിചെയ്താൽ ആറുലക്ഷം വരെ വരുമാനമുണ്ടാക്കാം. വിളവെടുപ്പു കാത്തിരുന്നു മുഷിയുമെന്നും പേടിവേണ്ട. വെറും ഏഴുമാസം മതി കൂവ കാശാകാൻ. വളപ്രയോഗമോ ജലസേചനമോ വേണ്ട എന്നതും പ്രത്യേകതയാണ്. മുലപ്പാലിനു തുല്യം ഗുണമേന്മയുള്ള ഭക്ഷണവും ഔഷധവുമാണ് കൂവ. ശരീരത്തെ തണുപ്പിക്കാൻ അത്യപൂർവ ശക്‌തി. കരീബിയക്കാരുടെ ഭാഷയിൽ ആരു ആരു (aruaru meal of meals) ഭക്ഷണങ്ങളുടെ ഭക്ഷണം എന്നാണ് കൂവ അറിയപ്പെടുന്നത്. ഇതിൽ നിന്നാണ് കൂവയ്ക്ക് ആരോറൂട്ട് എന്നപേരുണ്ടായതെന്ന് ഒരഭിപ്രായമുണ്ട്. പൊതുവേ പറയുന്ന മറ്റൊരു കഥ കൂടുതൽ വിശ്വസനീയമാണ്. വിഷ അമ്പുകൾ (ഇംഗ്ലീഷ് ഭാഷയിൽ ആരോ) ശരീരത്തു തറയ്ക്കുമ്പോൾ അതിന് ചികിത്സക്കായി ഉപയോഗിച്ചതിനാലാണ് ആരോറൂട്ട് എന്നപേര് ഇംഗ്ലീഷിൽ വന്നതെന്ന്. എന്തുമായിക്കൊള്ളട്ടെ ഒരു ആഹാരമെന്ന നിലയിലും ഔഷധമായും കൂവയ്ക്കുള്ള പ്രാധാന്യം പേരിന്റെ ഉത്ഭവ കഥയിൽ നിന്നും മനസിലാക്കാവുന്നതേയുള്ളു. കേരളത്തിൽ അധികം വ്യാപിക്കാത്ത കൂവ കൃഷിചെയ്യുകയും മൊത്തമായി എടുക്കുകയും വിൽപനനടത്തുകയുമൊക്കെ ചെയ്യുന്ന ഒരു കർഷകനാണ് പാലക്കാട് വാണിയംകുളം പാവുക്കോണം അടവക്കാട് വീട്ടിൽ അജിത്ത് കുമാർ.

വെള്ളക്കൂവ പരമ്പരാഗതമായി കൃഷി ചെയ്യുന്ന കുടുംബമായിരുന്നു അജിത്തിന്റെത്. അത് അജിത്തും തുടരുന്നു.

കൃഷിരീതി

അജിത്തിന്റെ വീടിനു സമീപത്തെ രണ്ടേക്കർ കൃഷിയിടത്തിൽ കൂവച്ചെടികളുടെ പച്ചപ്പാണ്. നല്ല വെയിൽ ലഭിക്കുന്ന പുരയിടം. കൂവയുടെ കിഴങ്ങെടുത്തതിനു ശേഷമുള്ള ചുവടാണ് നടാനായുപയോഗിക്കുന്നത്. കൂവ പറിച്ചശേഷം ഈ ചുവട് വാരങ്ങൾക്കു മധ്യേയുള്ള കുഴിയിൽ ഇട്ട് പുറത്തു മണ്ണിടും. ജൂൺ, ജൂലൈ മാസങ്ങളാണ് കൂവ നടാൻ ഉത്തമം. ജനുവരി, ഫെബ്രുവരി മാസത്തിൽ വിളവെടുക്കാം. വിളവെടുത്ത ഉടൻ തന്നെ വാരങ്ങൾക്കു നടുവിൽ കുവയുടെ ചുവട് മണ്ണു മൂടിയിടും. ഇത് മേയിൽ മഴലഭിക്കുന്നതോടെ കിളിർത്തു തൈകളാകും. ഈ സമയം രണ്ടടി ഉയരത്തിൽ കോരിയ വാരങ്ങളിലേക്ക് കൂവ പറിച്ചു നടാം. ഒരടി അകലത്തിലാണ് തൈകൾ നടേണ്ടത്. അടിവളമായി കോഴിവളം, ചാരം എന്നിവ നൽകാം. വളമൊന്നും നൽകിയില്ലെങ്കിലും കൂവ നല്ല വിളവു നൽകും. നല്ല വേനലിലും ജലസേചനമില്ലാതെ പിടിച്ചു നിൽക്കാനുള്ള ശക്‌തി കൂവയ്ക്കുണ്ട്. നാലു കിഴങ്ങുകൾക്ക് ഒരു കിലോ ലഭിക്കും. നല്ല കാലാവസ്‌ഥയാണെങ്കിൽ ഒരു ചുവട്ടിൽ നിന്ന് 10 കിലോ വരെ വിളവും ലഭിക്കും. കിലോയ്ക്ക് 60–70 രൂപയിൽ കുറയാതെ ലഭിക്കും. ഒരേക്കറിൽ നിന്ന് 20–25 ടൺ വരെ വിളവു ലഭിച്ചിട്ടുണ്ട് അജിത്തിന്. ആറടി ഉയരത്തിൽ വരെ കൂവ വളരും. അയൽ സംസ്‌ഥാനങ്ങളിൽ കൃഷിയില്ലാത്തതിനാൽ കേരളത്തിനു യോജിച്ചകൃഷി. ഉഷ്ണമേഖലാ രാജ്യങ്ങളായ ഗൾഫ് നാടുകളിലേക്കൊക്കെ വൻ കയറ്റുമതിയും നടക്കുന്നു. ആരോറൂട്ട് കമ്പനികൾ നേരിട്ടുമെടുക്കുന്നു. ഓർഡർ അനുസരിച്ച് സാധനം നൽകാൻ തനിക്കു പറ്റുന്നില്ലെന്നും അജിത്ത് പറയുന്നു. കൃഷി ചെയ്യാൻ താത്പര്യമുള്ളവർക്ക് വിത്തുകൾ നൽകാനും ഉത്പന്നം തിരിച്ചെടുക്കാനും തയാറാണ് ഈ കർഷകൻ. ആദ്യം ചുവട്ടിൽ നിന്ന് ഒരടി ഉയരത്തിൽ ചെടി മുറിച്ചു മാറ്റിയശേഷം ചുവടു കുഴിച്ചാണ് വിളവെടുപ്പ്. വെള്ളം അധികം കെട്ടിനിൽക്കാത്ത ഏതു പ്രദേശത്തും കൃഷിചെയ്യാം.

ഇടവിളകൾ

കൂവയ്ക്കൊപ്പം ധാരാളം ഇടവിളകളും കൃഷിചെയ്യാം. കൂവയുള്ള പുരയിടത്തിൽ ചിതൽ ശല്യമുണ്ടാവില്ലെന്ന പ്രത്യേകതയുമുണ്ട്. പയർ, മുളക്, വെണ്ട, വെള്ളരി, പടവലം, പാവൽ, വാഴ എന്നിവയെല്ലാം കൂവ കൃഷിയിലെ ഇടവിളകളാക്കാം. കൂവ വിളവെടുപ്ിനു ശേഷം, വാഴച്ചുവട്ടിലിട്ടാൽ നല്ല ജൈവവളവുമാകും. തനിവിളയായും ഇടവിളയായും കൃഷി ചെയ്യാമെന്ന മേന്മയുമുണ്ട്. തെങ്ങിൻ തടങ്ങളിൽ വൃത്താകൃതിയിൽ നടാം. തണുപ്പുള്ള വിളയായതിനാൽ വേനൽകാലത്ത് ഇതിന്റെ ഇല കന്നുകാലികളുടെ തീറ്റയിൽ ഉൾപ്പെടുത്തി ഇടയ്ക്കൊക്കെ നൽകാം.

ശരീരത്തെ പരിപോഷിപ്പിക്കാനും തണുപ്പിക്കാനും കൂവ

ശരീരത്തെ തണുപ്പിക്കാനും ഉഷ്ണരോഗങ്ങളിൽ നിന്നു രക്ഷിക്കാനും അപൂർവ കഴിവാണ് കൂവയ്ക്കുള്ളത്. മുലപ്പാലിനു പകരം വയ്ക്കാവുന്ന ഭക്ഷണം. ദഹനശേഷി വർധിപ്പിക്കുന്നതിനൊപ്പം ദഹനേന്ദ്രിയങ്ങൾക്ക് ആരോഗ്യവും നൽകുന്നു. മൂത്രത്തിൽ കല്ലുണ്ടാകുന്നതു തടയുന്നു. മൂത്രാശയ രോഗങ്ങൾ ശമിപ്പിക്കുന്നു. ഇതിന് തിളപ്പിച്ചാറിയവെള്ളത്തിലോ കരിക്കിൻ വെള്ളത്തിലോ ഒരു സ്പൂൺ കൂവപ്പൊടി ചേർത്തു കഴിച്ചാൽ മതിയാകും. ശരീരത്തെ പരിപോഷിപ്പിക്കുന്നതിനും കൂവയ്ക്കു കഴിയും. പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവർക്കും ചേർന്ന ഭക്ഷണമാണ് കൂവപ്പൊടി. ചിക്കൻപോക്സ്, സ്മോൾപോക്സ് എന്നിവ വരാതിരിക്കാനും കൂവപ്പൊടി വെള്ളത്തിൽ കലക്കിക്കുടിക്കുന്നതു നല്ലതാണ്.

ഹൽവയാക്കാം പായസവും നിർമിക്കാം

കൂവപ്പൊടിയുപയോഗിച്ച് രുചികരമായ ധാരാളം മൂല്യവർധിത വിഭവങ്ങളും നിർമിക്കാം. കൂവപ്പൊടി വെള്ളത്തിൽ ചാലിച്ച് ചൂടാക്കി പഞ്ചസാരയോ ശർക്കരയോ പാനിയാക്കി ഒഴിക്കുക. വറ്റിവരുമ്പോൾ തേങ്ങ ചെറു കഷണങ്ങളാക്കിയതും നെയ്യുമൊഴിച്ച് വരട്ടിയെടുത്താൽ രുചികരമായ ഹൽവ തയാർ.

പായസം ഉണ്ടാക്കുന്നതിനായി പൊടി കലക്കി അതിലേക്ക് തേങ്ങാപ്പാൽ, ശർക്കരപ്പാനി എന്നിവയൊഴിച്ച് തിളപ്പിക്കുക. പായസപരുവമാകുമ്പോൾ നെയ്യിൽ ചൂടാക്കിയ കിസ്മിസ്, അണ്ടിപ്പരിപ്പ് എന്നിവയിട്ട് വിളമ്പാം.

പാലിനും കസ്റ്റാഡിനുമൊപ്പം കൂവപ്പൊടിയും ചേർത്താൽ ഐസ്ക്രീമും നിർമിക്കാം.

മറ്റു കൃഷികൾ

കൂവയ്ക്കൊപ്പം ചേന, ചേമ്പ്്, കാച്ചിൽ, ചെറുകിഴങ്ങ്്, വാഴ, കുരുമുളക് എന്നിവയെല്ലാം കൃഷിചെയ്യുന്നുണ്ട് അജിത്ത്. ഭാര്യ രഞ്ജിനിയും മകൾ അഞ്ജനയും അജിത്തിനെ കൃഷിയിൽ സഹായിക്കുന്നു.

കൂവപ്പൊടി നിർമിക്കാം

കൂവപ്പൊടി നിർമാണം അൽപം പ്രയാസം പിടിച്ച ജോലിയാണെങ്കിലും പാലക്കാടുകാർ അത്് എളുപ്പമാക്കാൻ ചില സൂത്രപ്പണികളൊക്കെ കണ്ടുപിടിച്ചിട്ടുണ്ട്. സാധാരണ, കൂവ ചതച്ച ശേഷം ഒരു പാത്രത്തിൽ വെള്ളമെടുക്കുന്നു. ഇതിനു മുകളിലായി ഒരു തുണി വെള്ളത്തിൽ പാതി മുങ്ങുന്നരീതിയിൽ കെട്ടുന്നു. ഇതിലേക്ക് ചതച്ച കൂവയിട്ട് കൈകൊണ്ട് രണ്ടുമുന്നു പ്രാവശ്യം ഉലച്ചശേഷം ചണ്ടി മാറ്റും. കൂവപ്പൊടി വെള്ളത്തിലലിഞ്ഞ് വെള്ളം പാൽനിറമാകും. ഒരു ദിവസം ഇത് അനക്കാതെ വച്ച് വെള്ളം വാർക്കുമ്പോൾ അടിയിൽ വെള്ളക്കളറിൽ സിമന്റുപോലെ കൂവപ്പൊടി അടിഞ്ഞിട്ടുണ്ടാവും. ഇത് വെയിലത്തു വച്ച്് ഉണക്കുകയേവേണ്ടു കൂവപ്പൊടി ലഭിക്കാൻ. എന്നാൽ ഇതിൽ ഏറ്റവും പാടുള്ള ജോലിയാണ് കൂവക്കിഴങ്ങ് ചതയ്ക്കുക എന്നത്്. ഇതിനായി അജിത്തും പാലക്കാട്ടുകാരും വെളിച്ചെണ്ണമില്ലുകളെയാണ് സമീപിക്കാറ്. കഴുകി വൃത്തിയാക്കിയ കൂവ മല്ലിൽ കൊടുത്താൽ വെളിച്ചെണ്ണയാട്ടുന്ന അതേരീതിയിൽ മെഷീനിലിടുകയാണ് ചെയ്യുക. പിണ്ണാക്കു വരുന്ന സ്‌ഥലത്തുകൂടി കൂവ ചതച്ചുവരും. ഇത് വെള്ളത്തിനു മീതെ കെട്ടിയ തുണിയിൽ ഇടുകയേ വേണ്ടു, പൊടി ലഭിക്കാൻ. കൂവപ്പൊടി അഞ്ചുവർഷം വരെ കേടുകൂടാതെയിരിക്കും. പഴക്കം കൂടുന്തോറും ഗുണവും കൂടുമെന്ന് കർഷകനായ അജിത്ത് പറയുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: അജിത്ത്–9446 23 53 54. ലേഖകന്റെ ഫോൺ– 93495 99 023.

ടോം ജോർജ്

ഉൾനാടൻ ഗ്രാമത്തിലെ ഹരിത ബയോപാർക്ക്

കൃഷിയിൽ നേട്ടം ഉണ്ടാക്കുന്നവരെക്കാൾ നഷ്ടം സംഭവിക്കുന്നവരെക്കുറിച്ചാണ് ഇന്ന് ജനം കൂടുതലായി അറിയുന്നത്. ഇത്തരം അറിവുകൾ പുതുതലമുറയിൽ കൃഷി താൽപര്യം കുറയ്ക്കുന്നു. നഷ്ടങ്ങൾ നേരിട്ട് പരമ്പരാഗത രീതികളെ ശാസ്ത്രീയമാക്കി നേട്ടങ്ങൾ കൈവരിക്കുന്ന കർഷകരെ ജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരുമ്പോഴാണ് പുത്തൻ തലമുറ കൃഷിയോട് താല്പര്യം കാട്ടുന്നത്. കൃഷി താത്പര്യമുള്ളവർക്ക് മാതൃകയാണ് രാജപ്പൻ. വിലയിടിവിനും കാർഷിക തകർച്ചകൾക്കും മുന്നിൽ തകരുന്നതല്ല തങ്ങളുടെ ഇച്ഛാശക്‌തിയെന്നും കർമശേഷിയെന്നും തെളിയിച്ചിട്ടുള്ള കർഷകരിൽ ഒരാൾ. എറണാകുളം ജില്ലയിലെ കോടനാടിന് അടുത്തുള്ള പാണംകുഴിയിലാണ് രാജപ്പൻ താമസിക്കുന്നത്. മുന്നിലെ പ്രതിബന്ധങ്ങളെ കൂസാതെ വഴി മാറിയൊഴുകുന്ന കാട്ടരുവിപോലെ സ്വന്തം വഴികൾ സ്വയം തെളിയിച്ചെടുത്ത കർഷകൻ.

ഉൾനാടൻ ഗ്രാമമായ പാണം കുഴിയിൽ കൃഷിയുമായി ജീവിക്കുമ്പോഴാണ് ഐടിഐ പഠിച്ച തോമ്പ്രക്കുടി രാജപ്പന് എംപ്ലോയ് മെന്റ് എക്സ്ചേഞ്ചിൽ നിന്ന് താത്കാലിക ജോലി ലഭിച്ചത്. കുറച്ചുനാൾ ആ തൊഴിലിനു പോയി. പിന്നീട് കൃഷിയിലേക്കു തന്നെ തിരിഞ്ഞു. മൂന്നേക്കർ സ്‌ഥലത്ത് പച്ചക്കറികൾ നട്ടു. കൃഷി ലാഭകരമല്ലന്നു കണ്ട് മത്സ്യക്കൃഷിയിലേക്ക് ചുവടുമാറ്റി. അലങ്കാര മത്സ്യങ്ങലുടെയും വളർത്തു മത്സ്യങ്ങളുടെയും കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കലായിരുന്നു ലക്ഷ്യം. വേണ്ട രീതിയിൽ വിജയം നേടില്ലെന്നു മനസിലായപ്പോൾ ഫാം ടൂറിസത്തിലേക്കു മാറാൻ തീരുമാനിച്ചു. ഫാം ടൂറിസത്തെക്കുറിച്ച് കേട്ടു കേൾവിപോലും ഇല്ലാത്ത ഒരു കാർഷിക ഗ്രാമമായിരുന്നു പാണംകുഴി. കടങ്ങളും നഷ്ടങ്ങളും നികത്താൻ ഫാം ടൂറിസം സഹായിക്കുമെന്ന ചിന്തയിൽ അതിലേക്കു മടികൂടാതെ ഇറങ്ങിയതിന്റെ ഫലമാണ് ഇന്നത്തെ ഹരിതബയോ പാർക്ക്.

ഉൾനാടൻ ഗ്രാമത്തിലെ ഫാം ടൂറിസം കാണാൻ ഹരിത ബയോപാർക്കിലേക്ക് സന്ദർശകരെത്തി. വർണരാജി വിരിച്ച് നീന്തി തുടിക്കുന്ന അലങ്കാരമത്സ്യങ്ങളും വലിപ്പമേറിയ മത്സ്യങ്ങളുമാണ് സന്ദർശകരെ ആദ്യം സ്വീകരിക്കുന്നത്. ഒരടിവരെ നീളം വെയ്ക്കുകയും പരമാവധി അഞ്ചു വർഷം വരെ ജീവിക്കുകയും ചെയ്യുന്ന ടൈഗർ ഫിഷ്, ചൈനീസ് ഭാഗ്യ മൽസ്യമെന്ന് അരിയപ്പെടുന്ന ഫ്ളവർ കോൺ, വിവിധതരം ഓസ്കാറുകൾ, ഫിഷ്തെറാപ്പിക്ക് ഉപയോഗിക്കുന്ന ഡോക്ടർ ഫിഷ്, ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലമത്സ്യങ്ങളിൽ ഒന്നായ ARAPIMA തുടങ്ങി ചീങ്കണ്ണി മൽസ്യം വരെ ഈ ഫാമിൽ കാണുവാൻ കഴിയും.

ബലൂണുകൾ തൂക്കിയതുപോലെ വിളഞ്ഞു കിടക്കുന്ന ആകാശവെള്ളരി. കൂട്ടായി ഫാഷൻഫ്രൂട്ടും തോട്ടത്തിന് അലങ്കാരമായിട്ടുണ്ട്. കൃഷിയിടത്തിന്റെ ചെറിയൊരു കോണിൽ പ്രത്യേകം തയാറാക്കിയ കൂട്ടിൽ, നാടൻ കോഴികൾ ഉൾപ്പെടെ അപൂർവയിനം അലങ്കാരകോഴികൾവരെ ഉണ്ട്. മനുഷ്യ ശരീരത്തിന് ആവശ്യമായ അമിനോ ആസിഡുകളും തലമുടിക്ക് കറുപ്പു നിറം നൽകുന്ന മെലാനിനും ധാരാളമായി മാംസത്തിലുള്ള കരിങ്കോഴികളെയും ഇവിടെ കാണാം. പുരാതന കാലം മുതൽ മനുഷ്യ ശരീരത്തിന്റെ പുനർനവീകരണത്തിന് മരുന്നായി കരിങ്കോഴികളെയാണ് ഉപയോഗിച്ചിരുന്നത്.

തേക്കും മഹാഗണിയും കൊക്കോയും തിങ്ങിവളരുന്നത് 65 സെന്റ് സ്‌ഥലത്താണ് ചെറുവനം പോലെതണലും തണുപ്പും ഇവിടെയുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഇരിക്കാനും കളിക്കാനുമുള്ള സൗകര്യങ്ങൾ ആദായമില്ലെങ്കിലും കൊക്കോച്ചെടികളെ വെട്ടിയൊരുക്കി നിർത്തിയിരിക്കുന്നു. ഇവയുടെ കായ്കൾ ഭക്ഷിക്കാൻ അണ്ണാനും കിളികളും എപ്പോഴും എത്തുന്നുണ്ട്.

കൃഷിയിടം കൂടുതൽ ആകർഷകമായി ക്രമീരിക്കുന്നതിൽ രാജപ്പൻ പ്രത്യേക ശ്രദ്ധനൽകിയിട്ടുണ്ട്. ഫാം സന്ദർശകർക്ക് ഒരേസമയം പരമ്പരാഗതവും ആധുനികവുമായ കൃഷിരീതികൾ പരിചയപ്പെടാനുള്ള അവസരം ഈ കൃഷിയിടത്തിലുണ്ട്. അക്വാപോണിക്സ് കൃഷി എന്താണെന്ന് കുട്ടികൾക്കും മനസിലാക്കത്തക്ക വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. പ്രത്യേകം തയാറാക്കിയ ടാങ്കിൽ മത്സ്യങ്ങൾ നീന്തിക്കളിക്കുന്നു. ഇതിനു മുകളിൽ സ്‌ഥാപിച്ചിരിക്കുന്ന ടാങ്കിൽ ചെറുമെറ്റലുകൾ നിരത്തി ബ്രഹ്മിയും വാളൻ പയറും നട്ടിരിക്കുന്നു. മൽസ്യടാങ്കിലെ ജലം കൃഷി ടാങ്കിലേക്ക്. ഈ രീതിയിൽ ഉയർന്ന വളർച്ചയും വിളവും നൽകുന്ന പയർ ചെടി.

കൃഷിയിടത്തിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന ജാതി മരങ്ങളും തെങ്ങുകളും കഴിഞ്ഞാൽ പച്ചക്കറികൾ കാണാം. കൂടാതെ ചെറിയൊരു കരിമ്പിൻ തോട്ടവും ഇതിനോട് ചേർന്ന് പോളിഹൗസും ഒരുക്കിയിരിക്കുന്നു. സുരക്ഷിത കൃഷിയുടെ ഗുണങ്ങൾ പോളിഹൗസിൽ കാണാം. റെഡ് ലേഡി പപ്പയായും നീളൻ പയറും പച്ചമുളകും ഉൾപ്പടെ പത്തിലേറെ ഇനങ്ങൾ പോളിഹൗസിൽ കൃഷി ചെയ്തിട്ടുണ്ട്.

പറമ്പിന്റെ ഒരു കോണിലുള്ള അഞ്ച് കുളങ്ങളിൽ നെട്ടറും ഗൗരാമി മത്സ്യവുമാണ് വളർത്തുന്നത്. ഇവയ്ക്കു ചുറ്റും സഞ്ചരിക്കാൻ പാഷൻഫ്രൂട്ടിന്റെയും സോയാബീന്റെയും പന്തൽ. എല്ലാവിളകൾക്കും സ്വയം തയാറാക്കുന്ന വളമാണ് നൽകുന്നത്. കൃഷിക്കാവശ്യമായ മണ്ണിര കംമ്പോസ്റ്റ് ഉണ്ടാക്കാൻ പ്രത്യേക സ്‌ഥലമുണ്ട്. ആരെയും ആകൃഷിക്കുന്ന പക്ഷികളും ഔഷധഗുണങ്ങൾ ഏറെയുള്ള കറുത്ത മുയലുകളും ഈ ഫാമിന്റെ മറ്റൊരു പ്രത്യേകതയാണ്.

കൃഷി നഷ്ടമായപ്പോൾ പിടിച്ചു നിൽക്കാൻവേണ്ടി കേട്ടുകേൾവിയിൽ വന്ന ആശയം ഒന്നു പരീക്ഷിച്ചതിന്റെ ഫലമറിയാൻ അധികം കാത്തിരിക്കേണ്ടി വന്നില്ല. ഫാം തുടങ്ങി മൂന്നു മാസം കഴിഞ്ഞതോടെ കൃഷിയിടം സന്ദർശിക്കാൻ കൃഷിസുഹൃത്തുകൾ വന്നുതുടങ്ങി. ഇവരുടെ അഭിപ്രായം കേട്ട് മറ്റു ചിലർ. അങ്ങനെ ആറു മാസം കഴിഞ്ഞപ്പോഴേക്കും ഹരിത ബയോ പാർക്കിന്റെ പേരിൽ പാണംകുഴി അറിയാൻ തുടങ്ങി. കൃഷിയിടത്തിൽ എത്തുന്നവർക്ക് സ്വന്തം കാർഷികോത്പന്നങ്ങൾ ന്യായമായ വിലയ്ക്ക് വിറ്റഴിക്കാൻ ഭാര്യയും ശ്രമിക്കുന്നു. ഇടനിലക്കാരുടെ ചൂഷണമില്ലാതെ ജൈവ ഉത്പന്നങ്ങൾ വാങ്ങാനും ഇഷ്ടമുള്ളവ പറിച്ചെടുക്കാനും ഇവിടെ സാധിക്കും. പച്ചക്കറികൾ, ആകാശവെള്ളരി, പാഷൻഫ്രൂട്ട്, വാഴക്കുല, പച്ചക്കറി വിത്തുകൾ, അടുക്കളകൃഷിക്കാവശ്യമായ തൈകൾ, മുട്ടകൾ, വളർത്തു മൃഗങ്ങളുടെയും പക്ഷികളുടെയും മത്സ്യങ്ങളുടെയും കുഞ്ഞുങ്ങൾ ഉൾപ്പെടെ പലതും സ്വന്തമാക്കാം.

പ്രകൃതി പൂങ്കാവനമായി വളർന്നുകൊണ്ടിരിക്കുന്ന രാജപ്പന്റെ ഹരിത ബയോ പാർക്കിനെ ആത്മയും കൃഷിവകുപ്പും ഫിഷറീസും സഹായിച്ചിട്ടുണ്ട്. കൂടുതൽ സൗകര്യങ്ങളോടെ ഒരു കാർഷിക പഠനകേന്ദ്രമായി വളർത്തിയെടുക്കുവാനുള്ള ശ്രമത്തിലാണ് രാജനപ്പൻ. കൂടുതൽ വിവരങ്ങൾക്ക്: രാജപ്പൻ– 9446746119.

–നെല്ലി ചെങ്ങമനാട്

കടപ്പാട്: ദീപിക

അവസാനം പരിഷ്കരിച്ചത് : 6/17/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate