অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കരുതലോടെ മൃഗ പരിപാലനം

കരുതലോടെ മൃഗ പരിപാലനം

മത്സ്യകൃഷിയില്‍ മികച്ച വിജയം നേടാന്‍ ഹൈബ്രിഡ് തിലാപ്പിയ

തിലാപ്പിയ, അതിവേഗം വളരുന്ന വളര്‍ത്തുമത്സ്യം. കേരളത്തിലെ മിക്ക മത്സ്യപ്രേമികളും ഒരിക്കലെങ്കിലും തിലാപ്പിയ വളര്‍ത്തിയിട്ടുണ്ടാവും. മികച്ച പ്രത്യുത്പാദനശേഷിയും തിലാപ്പിയയുടെ പ്രത്യേകതയാണ്. മാതാപിതാക്കളുടെ വലുപ്പമനുസരിച്ച് 200 മുതല്‍ 1000 കുഞ്ഞുങ്ങള്‍ വരെ ഒറ്റ പ്രജനനത്തില്‍ ഉണ്ടാവാറുണ്ട്. എന്നാല്‍, പുതിയ തലമുറയ്ക്ക് വളച്ച കുറയുകയെന്നത് തിലാപ്പിയയുടെ പ്രധാന പ്രശ്നമാണ്. ഇതുതന്നെയാണ് തിലാപ്പിയയുടെ ശാപവും. കര്‍ഷകര്‍ക്ക് ഇതുമൂലം കനത്ത നഷ്ടം നേരിടേണ്ടിവരുന്നതാണ് ഗിഫ്റ്റ് (Genetically Improved Farmed Tilapia- GIFT) പിറക്കാന്‍ കാരണം.

എന്താണ് ഗിഫ്റ്റ്

1988ലാണ് തിലാപ്പിയയുടെ ജെനറ്റിക്കലി ഇംപ്രൂവ്ഡ് പതിപ്പ് വികസിപ്പിക്കാനുള്ള ശ്രമം ഫിലിപ്പീന്‍സില്‍ ആരംഭിച്ചത്. ആറ് ജെനറേഷനുകളിലെ സെലക്ടീവ് ബ്രീഡിംഗിനു ശേഷം മികച്ച വളര്‍ച്ചയും രോഗപ്രതിരോധശേഷിയുമുള്ള ഇനമായി വികസിപ്പിച്ചെടുത്തു. ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ 98 ശതമാനവും ആണ്‍മത്സ്യമായിരിക്കും. ഒരു പതിറ്റാണ്ട് നീണ്ട ഗവേഷണത്തിന്റെ ഫലമായാണ് ഗിഫ്റ്റിന്റെ ജനനം. പിന്നീട് ഇത് ലോകം മുഴുവന്‍ വ്യാപിച്ചു. ഇപ്പോഴും ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്.

ഗിഫ്റ്റില്‍നിന്ന് ഹൈബ്രിഡിലേക്ക്

ഗിഫ്റ്റിന്റെ ലഭ്യതക്കുറവും വര്‍ധിച്ച ആവശ്യകതയുമാണ് ഹൈബ്രിഡ് തിലാപ്പിയ വികസിപ്പിക്കാന്‍ കാരണമായത്. എല്ലാ മത്സ്യങ്ങളെയും ഏകലിംഗം ആക്കുന്നനുവെന്നതാണ് ഹൈബ്രിഡിന്റെ പ്രത്യേകത. ഇതുവഴി പ്രജനനം തടഞ്ഞ് മത്സ്യങ്ങള്‍ക്ക് മികച്ച വളര്‍ച്ച നേടാനിടയാക്കും. ബംഗ്ലാദേശാണ് തിലാപ്പിയ വളര്‍ത്തലില്‍ മുന്നില്‍നില്‍ക്കുന്നത്. അഞ്ഞൂറോളം ഹൈബ്രിഡ് തിലാപ്പിയ ഹാച്ചറികളാണ് ഇവിടുള്ളത്. ഇതില്‍ 75 ശതമാനം ഹാച്ചറികളിലും ബ്രൂഡ് സ്റ്റോക്കായി ഉപയോഗിക്കുന്നത് സെലക്ടീവ് ബ്രീഡിഗ് വഴി വളര്‍ച്ച കൂട്ടിയ ഹൈ ക്വാളിറ്റി നൈല്‍ തിലാപ്പിയകളെയാണ്. ഇത് ഹൈബ്രിഡിനും വളര്‍ച്ച കൂടാന്‍ കാരണമാകുന്നു.

ഹൈബ്രിഡിനെ ഉരുത്തിരിച്ചെടുക്കുന്നത്

മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് ആദ്യ 21 ദിവസത്തിനുള്ളില്‍ പ്രത്യേക ഹോര്‍മോണ്‍ നല്കിയാണ് അവയെ ഏകലിംഗമാക്കി മാറ്റുന്നത്. അതായത് ആദ്യ മൂന്നാഴ്ചകളില്‍ കുഞ്ഞുങ്ങളുടെ രക്തത്തിലുള്ള ഈസ്ട്രജന്‍ അല്ലെങ്കില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണുകളുടെ അളവാണ് അവ ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത്. അതായത് ഓവറിയും ടെസ്റ്റിക്കിളുകളും രൂപപ്പെടുന്നത്. ഡിഹൈഡ്രോപിയാന്‍ഡ്രോസ്റ്റിറോണ്‍ അല്ലെങ്കില്‍ 17എ മീഥൈല്‍ടെസ്റ്റോസ്റ്റിറോണ്‍ നല്കി എല്ലാ കുഞ്ഞുങ്ങളെയും ആണ്‍ ആക്കി മാറ്റും. തീറ്റയില്‍ ഈ ഹോര്‍മോണുകള്‍ ചേര്‍ത്താണ് ആദ്യ 21 ദിവസങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്. പെണ്‍മത്സ്യത്തെക്കാളും അതിവേഗം വളരുന്നവയാണ് ആണ്‍മത്സ്യങ്ങള്‍. മാത്രമല്ല പ്രജനനവും നടക്കില്ല. വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് മികച്ച വിളവ് നേടാനും കഴിയും.

ശ്വാനവീരന്മാര്‍ക്കൊരു സ്‌കൂള്‍

ജോസ്

നായ്ക്കളോടുള്ള താത്പര്യംമൂലം നായ വളര്‍ത്തലിലേക്കും അവയ്ക്കുള്ള പരിശീലനത്തിലേക്കും തിരിഞ്ഞ വ്യക്തിയാണ് പാലാ മേവടയിലുള്ള പൂത്തോട്ടത്തില്‍ സാജന്‍ സജി സിറിയക്. സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്തു തുടങ്ങിയ നായ്ക്കളോടുള്ള സ്നേഹം ഇന്ന് മികച്ച വരുമാന മാര്‍ഗമായി മാറ്റാന്‍ സാജനു കഴിഞ്ഞു. സാജന്‍ കെന്നല്‍സ് എന്ന സ്വന്തം സ്ഥാപനത്തില്‍ നായ്ക്കള്‍ക്കു പ്രത്യേക പരിശീലനം നല്കാനായി സാജന്‍ ഡോഗ് ട്രയിനിംഗ് സ്‌കൂള്‍ എന്ന നായപരിശീലനകേന്ദ്രവും തുടങ്ങി. നായ്ക്കള്‍ക്കു പരിശീലനം നല്കുന്നതിനുള്ള പ്രത്യേക പരിശീലനം സാജന്‍ നേടിയിട്ടുണ്ട്. ബിഎസ്എഫ് അക്കാദമിയില്‍ പരിശീലകനായിരുന്ന കെ.പി. സഞ്ജയന്റെ കീഴിലായിരുന്നു പരിശീലനം. ആറുമാസത്തെ പരിശീലനത്തിനു ശേഷം സ്വന്തമായി ട്രെയിനിംഗ് സകൂള്‍ ആരംഭിച്ചു. പിന്നീട് അമേരിക്കന്‍ സ്വദേശി ഇവാന്‍ ബാല്‍ബനോഗിന്റെ കീഴില്‍ ഉപരിപഠനവും നടത്തി. നായ്ക്കളെ അടിസ്ഥാന ആഞ്ജകള്‍ പരിശീലിപ്പിക്കുക, സുരക്ഷ ഒരുക്കുന്നവരാക്കുക തുടങ്ങിയവയാണ് പ്രധാന പരിശീലന ക്ലാസുകള്‍. അപൂര്‍വമായി ട്രാക്കിംഗും സ്നിപ്പിഗും പരിശീലിപ്പിക്കാറുണ്ട്.

നായ്ക്കുട്ടികള്‍ക്കു നാലു മുതല്‍ എട്ടു മാസം പ്രായമാണ് പരിശീലനത്തിനു ഏറ്റവും അനുയോജ്യം. പിന്നീടുള്ള കാലത്ത് പരിശീലനം അല്പം പ്രയാസകരമാണ്. രണ്ടുമാസമാണ് പരിശീലന കാലാവധി. തങ്ങളുടെ നായ്ക്കുട്ടികള്‍ക്കു വിദഗ്ദ്ധ പരിശീലനം നല്കുന്നതിനായി നിരവധിപേരാണ് സാജന്‍ കെന്നല്‍സിലെത്തുന്നത്. സംരക്ഷണത്തിനായി ജെര്‍മന്‍ഷെപ്പേര്‍ഡ്, റോട്ട് വീലര്‍, ഡോബര്‍മാന്‍, ബെല്ഡജിയം മലിനോയ്സ് തുടങ്ങിയ ജനുസുകളാണ് സാധാരണ ഉപയോഗിക്കുക. പൊതുവെ ശാന്തസ്വഭാവക്കാരായ ലാബ്രഡോറിനെ സംരക്ഷണത്തിനു ഉപയോഗിക്കാറില്ല.

ഭക്ഷണരീതി

നായകളുടെ ഭക്ഷണരീതിക്ക് ഇവിടെ പ്രത്യേകതയുണ്ട്. രാവിലെയും ഉച്ചയ്ക്കുശേഷവുമയി രണ്ടുനേരമാണ് ഭക്ഷണം നല്കുക. രാവിലെ പരിശീലത്തിനുശേഷം ഡോഗ്ഫുഡും കുറുമ്പുല്ലുമാണ് നല്കുന്നത്. ഉച്ചകഴിഞ്ഞ് മത്തിയും ചോറും ചേര്‍ത്ത് പ്രത്യേകം തയാറാക്കിയ ഭക്ഷണം നല്കുന്നു. മത്തിയില്‍ എല്ലാവിധ വൈറ്റമിന്‍സും കാത്സ്യവും അടങ്ങിയിരിക്കുന്നതിനാല്‍ മറ്റു ധാതുലവണ മിശ്രിതങ്ങല്‍ നല്കേണ്ടി വരുന്നില്ലെന്നു സാജന്‍ പറയുന്നു. കൂടാതെ കൊഴുപ്പടങ്ങിയ മാസം നല്കുമ്പോള്‍ നായ പെട്ടെന്നു വളരുകയും അമിതമായി വണ്ണം വയ്ക്കുകയും ചെയ്യും. ഇത് അവയുടെ ആരോഗ്യത്തെ ബാധിക്കും. ഈ പ്രശ്നമൊക്കെ മത്തി നല്കുന്നതിലൂടെ ഒഴിവാക്കാന്‍ കഴിയുന്നുണ്ടെന്നും സാജന്‍ പറയുന്നു.

ട്രയിനിംഗ്

പുലര്‍ച്ചെ മൂന്നു മുതലാണ് സാജന്റെയും നായ്ക്കളുടെയും ഒരു ദിവസം ആരംഭിക്കുന്നത്. മൂന്നു മുതല്‍ ഉച്ചയ്ക്കു 12 വരെയാണ് പരിശീലനം. അന്തരീക്ഷം ചൂടാവുന്ന സമയത്ത് പരിശീലിപ്പിക്കാറില്ല. എന്നാല്‍ പുരയിടത്തില്‍ മരങ്ങള്‍ ഉള്ളതിനാല്‍ 12 വരെ പരിശീലിപ്പിക്കാന്‍ കഴിയുന്നുണ്ട്. കക്കൂസ് സംസ്‌കാരമാണ് പരീശിലത്തിന്റെ ആദ്യ പാഠം. അതിനുശേഷമാണ് മറ്റു കാര്യങ്ങളില്‍ പരിശീലനം നല്കുക.

പ്രദര്‍ശനങ്ങള്‍

സമീപ പ്രദേശങ്ങളില്‍നടക്കുന്ന ശ്വാനപ്രദര്‍ശനങ്ങളില്‍ സാജനും നായ്ക്കളും പങ്കെടുക്കാറുണ്ട്. അടിസ്ഥാന ആജ്ഞകളുടെ വിഭാഗത്തില്‍ മെക്ലിനും (ഡോബര്‍മാന്‍), ബെല്‍ജിയം മലിനോയിസ് ഇനത്തില്‍പ്പെട്ട ടെന്നും, ഐപിയും, നാസുമൊക്കെ സാജന്‍ കെന്നല്‍സിന്റെ പ്രശസ്തി ഉയര്‍ത്തിപ്പിടിക്കുന്നു.

പിന്തുണ

സാജന്‍ കെന്നല്‍സ് എന്ന സ്ഥാപനത്തിനൊപ്പം സ്വന്തമായി ഒരു സ്റ്റുഡിയോകൂടി സാജന്‍ നടത്തുന്നുണ്ട്. നായകളുടെ ലോകത്തിനൊപ്പം ഫോട്ടോഗ്രഫിയോടുള്ള കമ്പം ഈ ചെറുപ്പക്കാരനെ ഒരു ഫോട്ടോഗ്രാഫറുമാക്കി. സാജന് എല്ലാവിധ പിന്തുണയും നല്കുന്നത് കുടുംബാംഗങ്ങളാണ്. അമ്മയും, ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്നതാണ് സാജന്റെ കുടുംബം. കുടുംബത്തിലുള്ള എല്ലാവരും താല്പര്യത്തോടെയും സ്നേഹത്തോടെയും പരിപാലിക്കുമ്പോള്‍ എത്ര അനുസരണക്കേടുള്ളരാണെങ്കിലും നല്ലകുട്ടികളാകും.

തുടക്കക്കാരോട്

കൃത്യമായ ലക്ഷ്യമില്ലാതെ ഈ രംഗത്തേക്ക് പ്രവേശിക്കരുത്. കേവലം ഒരു താത്പര്യത്തിന്റെ പുറത്ത് മുന്നിട്ടിറങ്ങിയാല്‍ നഷ്ടങ്ങള്‍ സംഭവിക്കാം. സാജന്‍ കെന്നല്‍സ് എന്ന പേരില്‍തന്നെ പലരും ഇന്ന് പുതിയ സംരഭം തുങ്ങാറുണ്ട്. സ്വന്തമായി ഒരു സ്ഥാപനം തുടങ്ങുമ്പോള്‍ തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാന്‍ മാത്രം ശ്രമിക്കുക. മറ്റൊരാളുടെ ഐഡന്റിറ്റിയുടെ കീഴില്‍ പ്രചാരം നേടിയെടുക്കാന്‍ ശ്രമിക്കുന്നത് ശാശ്വതമായിരിക്കില്ല.

വിലാസം
സാജന്‍ സജി സിറിയക്
പൂത്തോട്ടത്തില്‍ ഹൗസ്
മേവട പി ഒ
പാലാ, കോട്ടയം.
ഫോണ്‍: 9961310970

കോഴികളില്‍ കേമന്‍ കരിങ്കോഴി

മാംസാഹാരം ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് കോഴി ഇറച്ചി. കേരളത്തില്‍ ഒരോ ദിവസം ക്വിന്റല്‍ കണക്കിന് കോഴി ഇറച്ചിയാണ് ആഹാരത്തിനായി ഉപയോഗിക്കുന്നത്. കൃത്രിമ തീറ്റ കൊടുത്തു വളര്‍ത്തുന്ന ഇറച്ചി കോഴികളെ സ്ഥിരമായി കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നു മനസിലായതോടെ ജനം ഭീതിയിലാണ്. ഇവിടെയാണ് കരിങ്കോഴി എന്ന പുതിയ താരത്തിന്റെ കടന്നുവരവ്. ഏറെ സ്വാദിഷ്ടവും ഔഷധഗുണവുമുള്ളതാണ് കരിങ്കോഴിയുടെ മുട്ടയു ഇറച്ചിയും. ഇതു പോലെ വിലയും നന്നായി കൂടുതലാണ്. കരിങ്കോഴിയുടെ വിശേഷങ്ങള്‍ നോക്കൂ.

സ്വദേശം മധ്യപ്രദേശ്

മധ്യപ്രദേശിലെ ജൗബ, ധാര്‍ തുടങ്ങിയ ഗിരിവര്‍ഗ പ്രദേശങ്ങളില്‍ ഉരുത്തിരിഞ്ഞ ഒരിനം മുട്ടക്കോഴിയിനമാണ് കടക്കനാഥ്. ആ നാട്ടുകാര്‍ ഇതിനെ കാലാമസിയെന്നു വിളിക്കുന്നു. ശരീരമാകെ കറുത്ത നിറമായതിനാല്‍ നമ്മള്‍ കരിങ്കോഴിയെന്നു വിളിച്ചു. വലിയ ഔഷധ ഗുണമാണ് കരിങ്കോഴിയുടെ മുട്ടയ്ക്കുള്ളത്. കരിങ്കോഴിയുടെ മുട്ടയിലും മാംസത്തിലും ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്. കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ കരിങ്കോഴിയുടെ മുട്ട സ്ഥിരമായി കഴിക്കുന്നതു സഹായിക്കും. പേശികള്‍ക്ക് കൂടുതല്‍ ബലം ലഭിക്കാന്‍ ഇതിന്റെ ഇറച്ചി സഹായിക്കും. ചില ആയുര്‍വേദ മരുന്നുകളില്‍ ഇതിന്റെ മുട്ട ഉപയോഗിക്കുന്നുണ്ട്. ഇളം തവിട്ടുനിറമുള്ള മുട്ടയില്‍ കൊളസ്‌ട്രോളിന്റെ അളവ് നാടന്‍ കോഴികളെ അപേക്ഷിച്ച് കുറവാണ്. ഉയര്‍ന്ന തോതില്‍ മെലാനിന്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് മാംസത്തിനും ആന്തരിക അവയവങ്ങള്‍ക്കും കറുപ്പു നിറമാണ.് ഒരു കോഴി മുട്ടയ്ക്്ക 25-30 രൂപവരെ വിലയുണ്ട്. 1000 മുതല്‍ 1500 രൂപവരെയാണ് ഒരു കോഴിയുടെ വില. പൂര്‍ണ വളര്‍ച്ചയെത്തിയ കരിങ്കോഴി പൂവന് ഒന്നര മുതല്‍ രണ്ടര കിലോ വരെ തൂക്കമുണ്ടാകും.

പരിപാലനം

നഗരത്തിരക്കിലും അല്‍പം സമയവും സ്ഥലവുമുണ്ടെങ്കില്‍ കരിങ്കോഴി വളര്‍ത്താം. പകല്‍ സമയങ്ങളില്‍ കൂട്ടില്‍ നിന്നു പുറത്ത് വിട്ടു വളര്‍ത്തുന്നതാണ് കൂടുതല്‍ നല്ലത്. സ്ഥലപരിമിധി ഉള്ളവര്‍ക്ക് ചെറിയ കൂടുകളിലും തുറന്നു വിടാതെ കരിങ്കോഴിയെ വളര്‍ത്താം. ഇതിനായി പ്രത്യേകം തയാറാക്കിയ കൂടുകളുണ്ട്. കമ്പി ഗ്രില്ലുകള്‍ ഘടിപ്പിച്ച കൂടുകളാണ് അനുയോജ്യം. 60:50:35 സെന്റിമീറ്റര്‍ വലുപ്പമുള്ള ഒരു കൂട്ടില്‍ നാലു കോഴികളെ വരെ വളര്‍ത്താം. കൂട്ടില്‍ തന്നെ തീറ്റക്കും വെളളത്തിനുമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കണം. സ്വന്തമായി അടയിരിക്കാന്‍ മടിയുള്ളവയാണ് കരിങ്കോഴികള്‍. ഇതിനാല്‍ മറ്റു കോഴികള്‍ക്ക് അടവെച്ചുവേണം കുഞ്ഞുങ്ങളെ വിരിയിക്കാന്‍. ഒരു മാസം 20 മുട്ടയോളം ലഭിക്കും. ഏകദേശം ആറു മാസം പ്രായമാകുമ്പോള്‍ മുട്ടയിടീല്‍ തുടങ്ങും. സാധാരണ കോഴികളെ പോലെ ധാന്യങ്ങളും ചെറുകീടങ്ങളുമാണ് പ്രധാന ആഹാരം. ഇതിനു പുറമെ നുറുക്കിയ അരിയോ ഗോതമ്പോ ചോളമോ നല്‍കാം. വീട്ടില്‍ മിച്ചം വരുന്ന ഭക്ഷണസാധനങ്ങളും ഇവ കഴിക്കും. കരിങ്കോഴി കുഞ്ഞുങ്ങളെ ആവശ്യക്കാര്‍ക്ക് കുന്നമംഗലം അഗ്രീക്കോ പോള്‍ട്രീ ഫാര്‍മില്‍ ലഭ്യമാണ്. ഈ നമ്പറില്‍ ബന്ധപ്പെടുക- 8157095119.

 

കോഴിക്ക് മുട്ട കുറയുന്നുണ്ടോ…? പ്രതിവിധികളിതാ

മുട്ട ലഭിക്കാനായി പല വീടുകളും കോഴികളെ വളര്‍ത്തുന്നുണ്ട്. വീട്ടിലെ ആവശ്യത്തിന് മുട്ടലഭിക്കാനായി വിവിധ ജനുസിലുള്ള കോഴികളെ ഇന്നു ലഭ്യമാണ്. നഗരത്തിലെ വീടുകളും ഫ്‌ളാറ്റുകളിലും കൂട്ടിലിട്ടു വളര്‍ത്താന്‍ പറ്റുന്ന തരത്തിലുള്ള മുട്ടക്കോഴികള്‍ക്ക് ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍ ചിലപ്പോള്‍ ഈ കോഴികള്‍ ഇടുന്ന മുട്ടയുടെ അളവില്‍ വലിയ കുറവ് വരാറുണ്ട്. ഇതിനുള്ള കാരണങ്ങളും പ്രതിവിധികളും പരിശോധിക്കാം. വെറ്റിനറി സര്‍ജനായ ഡോ. ശിഹാബുദ്ധീന്‍ തയാറാക്കിയ ലേഖനമാണിത്.

1. കോഴിക്ക് വിരശല്യം കൂടുതലായാല്‍ മുട്ടയിSല്‍ കുറയും. സമയാസമയങ്ങളില്‍ വിര എളക്കാനുള്ള മരുന്ന് കൊടുക്കണം.

2. തീറ്റ കൂടുതലായാലും മുട്ടയിടല്‍ കുറയും. മുട്ടക്കോഴിക്ക് ശരാശരി 120 ഗ്രാമില്‍ കൂടുതല്‍ തീറ്റ കൊടുക്കരുത്. തീറ്റ കൂടിയാല്‍ കോഴിക്ക് നെയ്യ് വെക്കുകയും ഇത് മുട്ടയിടല്‍ കുറയാനും കാരണമാകും.

3. മുട്ട കോഴികള്‍ക്ക് കൂട്ടില്‍ കൊടുക്കുന്ന ലൈറ്റ് ഹവര്‍ കുറവാണങ്കില്‍ കൂട്ടികൊടുക്കുക.

4. കാല്‍സ്യം വൈറ്റമിന്‍ സപ്ലിമെന്റസ് ഇടയ്ക്ക് കൊടുക്കുന്നത് നല്ലതാണ്.

5. 20 ആഴ്ച്ച മുതല്‍ 80 ആഴ്ച്ച വരെയാണ് മുട്ട കോഴികള്‍ കൂടുതലായി മുട്ടതരുക

ശുദ്ധജല മത്സ്യങ്ങളെ വളര്‍ത്താനും വില്‍ക്കാനും വിലക്കില്ല, കേന്ദ്ര നിയമത്തിന്റെ കാണാപ്പുറങ്ങള്‍

കഴിഞ്ഞ ദിവസം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ ഭീതിപ്പെടുത്തുന്ന തരത്തില്‍ ഉയരുന്ന വാര്‍ത്തകള്‍ക്ക് തത്കാലം ചെവികൊടുക്കാതിരിക്കാം. ശുദ്ധജല അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുന്നതിനോ വില്‍ക്കുന്നതിനോ വിലക്കില്ല. എന്നാല്‍, അക്വേറിയം ഷോപ്പുകളുടെ കാര്യത്തില്‍ നല്‍കിയിരിക്കുന്ന ചില നിര്‍ദേശങ്ങള്‍ ഇന്ത്യയുടെ സാഹചര്യത്തില്‍ അപ്രായോഗികമാണ്. ഒത്തൊരുമിച്ചുള്ള പ്രതിഷേധം അറിയിച്ചില്ലെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ മത്സ്യകൃഷിയുടെ മറ്റു വിഭാഗങ്ങളെക്കൂടി ഇത്തരം ഉത്തരവുകള്‍ ബാധിച്ചേക്കാം.


മത്സ്യക്കര്‍ഷകര്‍ക്കു ഭീതി വേണ്ട

കേരളത്തിലെ മത്സ്യക്കര്‍ഷകര്‍ക്കു ഭീതി വേണ്ട. നിരോധിച്ചത് ശുദ്ധജല മത്സ്യങ്ങളെയല്ല, സമുദ്രജല മത്സ്യങ്ങളെയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിനെക്കുറിച്ച് പൂര്‍ണ അറിവു ലഭിക്കാതെ എടുത്തുചാടി മത്സ്യക്കൃഷി ഉപേക്ഷിക്കേണ്ട ആവശ്യവും ഇല്ല. കൈവശം വയ്ക്കാന്‍ കഴിയാത്ത മത്സ്യങ്ങളുടെയും ജീവികളുടെയും പട്ടികയില്‍ 158 ഇനങ്ങളുടെ പേര് സര്‍ക്കാരിന്റെ ഉത്തരവിലുണ്ട്. എന്നാല്‍, പട്ടികയില്‍ പ്രതിപാദിച്ചിട്ടുള്ള എല്ലാ ഇനങ്ങളും സമുദ്രജലമത്സ്യങ്ങളും ജീവികളുമാണ്. ക്ലൗണ്‍ഫിഷ്, എയ്ഞ്ചല്‍ ഫിഷ്, ബട്ടര്‍ഫ്ളൈ ഫിഷ്, പാരറ്റ്, റാസ്, ടാങ് പോലുള്ള എല്ലാ മത്സ്യങ്ങളും സമുദ്ര ഇനങ്ങളാണ്. കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ് പ്രധാനമായും ഇവയുടെ ഉത്പാദനം നടത്തിവരുന്നത്. കൂടാതെ സമുദ്രമത്സ്യങ്ങളില്‍ ഏറിയ പങ്കും ശ്രീലങ്ക പോലുള്ള വിദേശരാജ്യങ്ങളില്‍നിന്നാണ് ഇന്ത്യയിലെത്തുന്നതും. കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സൈന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് തിരുവനന്തപുരം വിഴിഞ്ഞത്ത് ക്ലൗണ്‍ ഫിഷ് ഫാമുണ്ട്. അവയെക്കുറിച്ചുള്ള ഗവേഷണങ്ങളും പ്രജനനവുമാണ് ഇവിടെ നടക്കുന്നത്. ഉത്തരവ് പ്രാബല്യത്തിലായാല്‍ ആദ്യം അടച്ചുപൂട്ടപ്പെടുന്നത് ഇത്തരം സ്ഥാപനങ്ങളായിരിക്കും. നഷ്ടപ്പെടുന്നത് അവിടത്തെ ജീവനക്കാരുടെ ജോലിയും. ശുദ്ധജല മത്സ്യങ്ങള്‍ക്ക് വിലക്കില്ല. ശുദ്ധജല മത്സ്യങ്ങളും പട്ടികയിലുണ്ടെന്ന ഭീതിയും വേണ്ട.ഉത്തരവവിലെ 14-ാം പോയിന്റിലുള്ള നിര്‍ദേശങ്ങള്‍ രാജ്യത്ത് എങ്ങനെ നടപ്പിലാക്കാന്‍ കഴിയുമെന്ന് സര്‍ക്കാരിന്റെ കീഴിലുള്ള മത്സ്യ ഏജന്‍സികള്‍ക്കു പോലും അറിയില്ല. അക്വേറിയം ഉടമകള്‍ക്ക് മുഴുവന്‍ സമയവും ഫിഷറീസ് വിദഗ്ധന്റെ സേവനം ഉറപ്പാക്കണമെന്ന നിര്‍ദേശമാണ് ഇതിലുള്ളത്. ഈ നിര്‍ദേശം രാജ്യത്ത് നടപ്പാക്കാന്‍ ബുദ്ധിമുട്ടാണ്. വിദഗ്ധന്‍ മാത്രമല്ല, അദ്ദേഹത്തിന് ഒരു സഹായിയെയും നിയമിക്കണം. ഇന്ത്യയില്‍ അലങ്കാരമത്സ്യകൃഷി കുടില്‍വ്യവസായമാണ്. ചെറുകിട കര്‍ഷകര്‍ വീടുകളില്‍ ഉത്പാദിപ്പിക്കുന്ന മത്സ്യങ്ങള്‍ പല കൈകളില്‍കൂടി കടന്നാണ് പൊതുവിപണിയില്‍ എത്തുക. അതുകൊണ്ടുതന്നെ വലിയ വേതനം നല്കി വിദഗ്ധന്റെ സേവനം ഉറപ്പാക്കാന്‍ കര്‍ഷകര്‍ക്കോ ചെറു കടയുടമകള്‍ക്കോ കഴിയില്ല. അങ്ങനെയുണ്ടായാല്‍ ഈ മേഖലതന്നെ ഉപേക്ഷിക്കേണ്ടതായിവരും. വന്‍കിട കച്ചവടക്കാര്‍ക്കും കയറ്റുമതിക്കാര്‍ക്കും ഇതു നടപ്പാക്കാന്‍ കഴിഞ്ഞേക്കും.

മത്സ്യ ഏജന്‍സികളോട് അഭിപ്രായം ആരാഞ്ഞില്ല

മറൈന്‍ പ്രൊഡക്ട്സ് എക്സ്പോര്‍ട്സ് ഡെവലപ്മെന്റ് അഥോറിറ്റി (എംപിഡിഇഎ), സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആര്‍ഐ) പോലുള്ള വിഭാഗങ്ങളുടെ അഭിപ്രായം ഉത്തരവ് തയാറാക്കുന്പോള്‍ ചോദിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

തെറ്റിദ്ധാരണ വേണ്ട

വര്‍ഷങ്ങള്‍ക്കു മുന്പ് മുയല്‍ കര്‍ഷകര്‍ അഭിമുഖീകരിച്ച പ്രശ്നങ്ങളില്‍കൂടിത്തന്നെയാണ് ഇപ്പോള്‍ അലങ്കാരമത്സ്യ കര്‍ഷകരും കടന്നുപോകുന്നത്. മത്സ്യങ്ങളെ വില്‍ക്കുന്ന കടകളെയാണ് നിര്‍ദേശത്തില്‍ പ്രതിപാദിച്ചിട്ടുള്ളതെങ്കിലും പരോക്ഷമായി കര്‍ഷകരെയും പുതിയ നിര്‍ദേശങ്ങള്‍ പ്രതികൂലമായി ബാധിക്കും. വന്‍കിട കര്‍ഷകര്‍ക്ക് ആഗോളവിപണി മുന്നിലുള്ളപ്പോള്‍ കടകളിലും മറ്റും ചെറിയ തോതില്‍ വില്പന നടത്തുന്ന ചെറുകിട കര്‍ഷകര്‍ക്കാണ് വെല്ലുവിളിയുണ്ടാവുക. എങ്കില്‍പോലും പെട്ടെന്ന് പൊട്ടിമുളയ്ക്കുന്ന അഭ്യൂഹങ്ങള്‍ അലങ്കാരമത്സ്യ വിപണിയെത്തന്നെ തകര്‍ക്കാനുതകുന്നതാണ്. വീടുകളില്‍ ശുദ്ധജല അലങ്കാര മത്സ്യങ്ങള്‍ വളര്‍ത്തുന്നതിനോ പ്രജനനം നടത്തുന്നതിനോ വില്‍ക്കുന്നതിനോ നിയമം എതിരല്ല.

ഹര്‍ജി നല്കാന്‍ സമയമുണ്ട്

മേയ് 23നാണ് അലങ്കാരമത്സ്യമേഖലയുമായി ബന്ധപ്പെട്ട് നോട്ടിഫിക്കേഷന്‍ ഇറങ്ങിയത്. ഒരു മാസത്തെ സമയപരിധിയില്‍ എതിര്‍പ്പുകള്‍ സമര്‍പ്പിക്കാന്‍ ജനങ്ങള്‍ക്ക് സാവകാശമുണ്ട്. സര്‍ക്കാര്‍ സഹായത്തോടെ വലിയ തോതില്‍ ഈ മേഖലയിലേക്കിറങ്ങിയവര്‍ക്ക് വെല്ലുവിളിയാവുമെന്നതിനാല്‍ എംപിഡിഇഎ തന്നെ ഇതിനെതിരേ ഹര്‍ജി സമര്‍പ്പിക്കാമെന്ന് ഉറപ്പുനല്കിയിട്ടുള്ളതായി മത്സ്യകര്‍ഷകനായ ഗിരീഷ് ഭട്ട് പറയുന്നു. ഈ മാസം 23 വരെ ഇതിനു സാവകാശമുണ്ട്. രാജ്യത്തെ പ്രധാന മത്സ്യഹബ്ബുകളായ കോല്‍ക്കത്തയും ചെന്നൈയും പുതിയ ഉത്തരവിനെതിരേ നീക്കം തുടങ്ങിയിട്ടുണ്ട്.

മത്സ്യങ്ങള്‍ക്കുമുണ്ട് ബുദ്ധിമുട്ടുകള്‍

ഓരോ മത്സ്യത്തിനും അവയുടെ ആവാസവ്യവസ്ഥയില്‍ വ്യത്യാസമുണ്ട്. ചെറിയ ജലാശയങ്ങളില്‍ വളരേണ്ടവയെ വലിയ ജലാശയങ്ങളില്‍ വളര്‍ത്തിയാല്‍ അവയുടെ ജീവിതചര്യതന്നെ മാറിപ്പോകും. തീറ്റലഭ്യത കുറയും. തന്മൂലം വളര്‍ച്ചയും ആയുസും കുറയും.

വേണം സര്‍ക്കാരിന്റെ സഹായം

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അനായാസം കൈകാര്യം ചെയ്യാവുന്ന മേഖലയായതിനാല്‍ സ്വയംതൊഴില്‍ എന്ന നിലയ്ക്ക് കേരളത്തില്‍ വ്യാപകമായതാണ് അലങ്കാരമത്സ്യകൃഷി. കാവില്‍ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ കീഴില്‍ നിരവധി ചെറുകിട കര്‍ഷകര്‍ ഇന്ന് കേരളത്തിലുണ്ട്. കാവിലിന്റെ പ്രവര്‍ത്തനം നിന്നെങ്കിലും നിരവധി ചെറുകിട കര്‍ഷകര്‍ ഈ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നു. എറണാകുളം തൃശൂര്‍ ഭാഗങ്ങളിലാണ് ചെറുകിട കര്‍ഷകര്‍ ഏറെയുള്ളത്.

ടാങ്കുകളുടെ വലുപ്പം

13 ഗാലണ്‍ അഥവാ 60 ലിറ്ററില്‍ താഴെ വലുപ്പുമുള്ള ടാങ്കുകളില്‍ മത്സ്യങ്ങളെ പാര്‍പ്പിക്കരുതെന്ന് വിജ്ഞാപനത്തിന്റെ നാലാം പാര്‍ട്ടില്‍ പറയുന്നു. ഒരിഞ്ച് വലുപ്പമുള്ള ഓരോ മത്സ്യത്തിനും ഒരു ചതുരശ്ര അടി വലുപ്പമുള്ള ടാങ്ക് ഒരുക്കണമെന്നും നിര്‍ദേശത്തിലുണ്ട്. എന്നാല്‍പോലും മത്സ്യത്തിന്റെ പൂര്‍ണവളര്‍ച്ച അനുസരിച്ചു മാത്രമേ ടാങ്ക് തയാറാക്കാന്‍ പാടുള്ളൂ എന്നും പറയുന്നു. അതായത് അഞ്ച് ഇഞ്ച് വളരുന്ന മത്സ്യത്തിന്റെ ഒരിഞ്ച് വലുപ്പമുള്ള കുഞ്ഞിനു പോലും അഞ്ച് ചതുരശ്ര അടി വലുപ്പമുള്ള ടാങ്ക് വേണം. ഇതും അക്വേറിയം മേഖലയില്‍ നടപ്പിലാക്കാന്‍ കഴിയില്ല. കടകളുടെ നിലനില്പിനുതന്നെയാണ് ഇവിടെ ഭീഷണിയാകുന്നത്.

മത്സ്യവുമായി ബന്ധമില്ലാത്ത ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ്

മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരേ കൊണ്ടുവന്നിട്ടുള്ള 1960ലെ നിയമത്തിലെ 38-ാം വകുപ്പു പ്രകാരമാണ് പുതിയ ഉത്തരവ്. ഇതനുസരിച്ച് രാജ്യത്തെ അലങ്കാര മത്സ്യവിപണനം മൃഗസംരക്ഷണ വകുപ്പു പ്രകാരമേ നടത്താന്‍ കഴിയൂ. അതുകൊണ്ടുതന്നെ ലൈസന്‍സ് നല്കേണ്ടവര്‍ക്ക് ഈ മേഖലയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകുമെന്ന് ഉറപ്പില്ലെന്ന് അലങ്കാരമത്സ്യകര്‍ഷകനായ മൂവാറ്റുപുഴ സ്വദേശി ശരത് അനില്‍ പറയുന്നു

ചങ്ങാത്തം കൂടാന്‍ വെള്ളരിപ്രാവുകള്‍

പാലൂട്ടുന്ന പക്ഷി, അതാണ് പ്രാവുകള്‍. സസ്തനികള്‍ക്കു മാത്രമാണ് പാലൂട്ടാനുള്ള കഴിവുള്ളതെങ്കിലും പക്ഷികളായ പ്രാവുകള്‍ക്ക് ഇത് ക്രോപ് എന്ന അവയവമാണ് സാധ്യമാക്കുന്നത്. തൊണ്ടയുടെ ഭാഗത്ത് അന്നനാളത്തില്‍ ചെറിയ സഞ്ചിപോലെ തൂങ്ങിക്കിടക്കുന്ന ക്രോപ് എന്ന അവയവത്തിലെ കോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഒരു ദ്രാവകമാണ് പീജിയന്‍ മില്‍ക്ക് എന്നറിയപ്പെടുന്നത്. ഇളം മഞ്ഞ നിറത്തില്‍ കാണുന്ന ഇവയില്‍ പ്രോട്ടീന്‍, കൊഴുപ്പ് എന്നിവ പശുവിന്‍പാല്‍, മുലപ്പാല്‍ എന്നിവയിലേതിനേക്കാളും കൂടുതലാണ്. രോഗപ്രതിരോധശക്തി നല്‍കുന്ന ആന്റിബോഡീസ് ഘടകവും കൂടുതലായിട്ടുണ്ട്. കൊളമ്പ ലിവിയ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന പ്രാവുകള്‍ സാധാരണ കറുപ്പ്, വെള്ള, ചാര, ഇളംചുവപ്പ് നിറങ്ങളിലാണ് കാണപ്പെടുക. ചിറകുകളുടെ അഗ്രഭാഗങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുന്നതിനാലാണ് ഇവ പറക്കുമ്പോള്‍ കൈയടി പോലുള്ള ശബ്ദം ഉണ്ടാവുന്നത്.

കൂട്

ചെറിയ കമ്പുകളും പുല്ലും ഉപയോഗിച്ചാണ് പ്രാവുകള്‍ പ്രജനനത്തിനായി കൂടൊരുക്കുക. കൂടൊരുക്കുന്നതിനുള്ള വസ്തുക്കള്‍ ശേഖരിക്കുന്നതും കൂടൊരുക്കുന്നതും ആണ്‍പ്രാവുകളാണ്. അഴിച്ചുവിട്ട് വളര്‍ത്തുന്നതിനേക്കാളുപരി മുന്തിയ ഇനം പ്രാവുകളെ കൂട്ടിലടച്ചാണ് വളര്‍ത്തുക. അതുകൊണ്ടുതന്നെ അത്യാവശ്യം വലുപ്പമുള്ള കൂടൊരുക്കുന്നതാണ് നല്ലത്. പറക്കാനുള്ള സൗകര്യം കൂടിനുള്ളില്‍ വേണമെന്നു സാരം. ചെറിയ കണ്ണിയുള്ള ഇരുന്പുവല ഉപയോഗിച്ചാല്‍ പാന്പ്, എലി തുടങ്ങിയ ശത്രുക്കളില്‍നിന്ന് സംരക്ഷിക്കാം. പ്രാവുകള്‍ സമാധാനപ്രിയരെന്നു പറയുന്നുണ്ടെങ്കിലും തങ്ങളുടെ സ്ഥലങ്ങളിലേക്ക് പുതുതായി എത്തുന്നവരെ ആക്രമിക്കുന്ന സ്വഭാവമുണ്ട്. അതിനാല്‍ കൂടുകളില്‍ കഴിയുന്ന പ്രാവുകള്‍ക്കിടയിലേക്ക് പുതിയവയെ കൊണ്ടുവരുമ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. വലിയ പ്രാവുകള്‍ തമ്മില്‍ വഴക്കുണ്ടായാലും കൂട്ടില്‍ വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ അവ ആക്രമിക്കില്ല എന്നുള്ളത് പ്രാവുകളുടെ പ്രത്യേകതയാണ്.

ഭക്ഷണം

ധാന്യങ്ങള്‍, വിത്തുകള്‍, പച്ചിലകളൊക്കെയാണ് പ്രധാന ഭക്ഷണം. കൂട്ടില്‍ വളര്‍ത്തുന്പോള്‍ ആവശ്യാനുസരണം വിറ്റാമിന്‍, കാത്സ്യം സിറപ്പുകള്‍ കുടിവെള്ളത്തില്‍ ചേര്‍ത്ത് നല്കുന്നത് നല്ലതാണ്. ശുദ്ധജലം കൂടുകളില്‍ യഥേഷ്ടം ലഭ്യമാക്കണം. കുഞ്ഞുങ്ങളുള്ളവയ്ക്ക് സ്റ്റാര്‍ട്ടര്‍ തീറ്റ നല്‍കുന്നത് നല്ലതാണ്.

ആയുസ്

കൂടുകളില്‍ വളര്‍ത്തുന്ന പ്രാവുകള്‍ക്ക് കൃത്യമായ പരിചരണം ലഭിക്കുന്നതിനാല്‍ ശരാശരി 15 വര്‍ഷം വരെ ജീവിച്ചിരിക്കും. അതേസമയം പ്രകൃതിയില്‍ ജീവിക്കുന്ന പ്രാവുകളുടെ ആയുസ് കുറവാണ്. റോക്ക് പ്രാവുകളില്‍നിന്നാണ് ഇന്നു കാണുന്ന ഫാന്‍സി പ്രാവുകള്‍ രൂപപ്പെട്ടത്. മേനിയളവുകള്‍, കഴുത്ത്, ആകൃതി, തലയെടുപ്പ് എന്നിവതന്നെ പ്രാവുകളുടെ പാരന്പര്യം നിര്‍ണയിക്കുന്ന ഘടകങ്ങള്‍. കാലുകളുടെ നീളം, ഉടല്‍ നീളം, കണ്‍വളയങ്ങള്‍, ചുണ്ടുകള്‍ എന്നിവയുടെ വ്യത്യസ്തതയാണ് വിവിധ ഇനങ്ങളെ സൃഷ്ടിക്കുന്നത്.

പ്രജനനം

5-6 മാസത്തില്‍ പ്രായപൂര്‍ത്തിയാകുന്ന പ്രാവുകള്‍ ഇണചേര്‍ന്നതിനുശേഷം ഒരാഴ്ചയ്ക്കുള്ളില്‍ ആദ്യ മുട്ടയിടും. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ രണ്ടാമത്തെ മുട്ടയുമിടും. രണ്ടു മുട്ടകളാണ് ഒരു തവണ ഇടുക. ആദ്യമുട്ട എടുത്തുമാറ്റി രണ്ടാമത്തെ മുട്ടയിട്ടതിനുശേഷം തിരിച്ചു കൂട്ടില്‍വച്ചാല്‍ രണ്ടു മുട്ടകളും ഒരുമിച്ച് വിരിയുന്നതിന് ഉപകരിക്കും. ചില പ്രാവുകള്‍ രണ്ടാമത്തെ മുട്ടയിട്ടതിനുശേഷം മാത്രമേ അടയിരിക്കല്‍ ആരംഭിക്കാറുള്ളൂ. രണ്ടു മുട്ടയും ഒരുമിച്ചു വിരിയുന്നതിനുവേണ്ടിയാണിത്. മാതാപിതാക്കള്‍ രണ്ടു പേരും മാറിമാറി അടയിരിക്കും.
18 ദിവസംകൊണ്ട് മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ 4-6 ആഴ്ച പ്രായമാകുന്പോള്‍ മാതാപിതാക്കളില്‍നിന്നു വേര്‍പിരിയും. കൃത്യമായ ഭക്ഷണം ലഭ്യമാണെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക് തൂവലുകള്‍ വളര്‍ന്നുതുടങ്ങിക്കഴിയുന്പോഴേ പെണ്‍പ്രാവ് അടുത്ത മുട്ടയിടീലിനു തയാറാകും. വേനല്‍ക്കാലത്ത് പ്രജനനം അനുവദിക്കാതിരിക്കുന്നതാണ് നല്ലത്. പൂതശല്യം (പേന്‍) ഉണ്ടായാല്‍ അത് പ്രാവുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനാലാണിത്.

കുഞ്ഞന്‍ പ്രാവുകള്‍

10 ഇഞ്ചില്‍ താഴെ മാത്രം വലുപ്പമുള്ള പ്രാവുകളെ കുഞ്ഞന്‍ പ്രാവുകളായി (dove) കണക്കാക്കുന്നു. ഇവയ്ക്ക് മറ്റുള്ളവരേപ്പോലെ വലിയ കൂടുകള്‍ വേണ്ട. സാധാരണ ബഡ്ജെറിഗാറുകള്‍ക്ക് ഒരുക്കുന്ന ചെറു കൂടുകള്‍ മതിയാകും.ഡയമണ്ട് ഡവ് എന്ന ഓസ്ട്രേലിയന്‍ സ്വദേശിയാണ് കുഞ്ഞന്‍ പ്രാവുകളില്‍ പ്രധാനി. വെള്ളപ്പുള്ളികള്‍ വീണ തവിട്ടു ചിറകുകള്‍. ശരീരത്തിന് ചാര നിറം. പ്രായപൂര്‍ത്തിയായാല്‍ പൂവന്റെ കണ്‍വളയങ്ങള്‍ക്ക് നല്ല ചുവപ്പു നിറമായിരിക്കും. കുഞ്ഞുങ്ങള്‍ക്ക് തൂവല്‍ പൊഴിക്കുന്ന കാലം കഴിഞ്ഞേ നിറവും പുള്ളികളും ഉണ്ടാവൂ. ഒരു ശീലില്‍ രണ്ടു മുട്ട. 13 ദിവസത്തിനുള്ളില്‍ മുട്ടകള്‍ വിരിയും. ഇതു കൂടാതെ കഴുത്തില്‍ വളയമുള്ള റിംഗ് ഡോവുകളും നമ്മുടെ നാട്ടില്‍ പ്രചാരത്തിലുണ്ട്.

പാലാഴിയില്‍ കറന്നെടുത്ത പരിശുദ്ധമായ പാലിന്റെ കഥ

പ്രമേഹം, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ ഇന്ത്യയില്‍ വ്യാപകമാകുന്നതില്‍ നമ്മള്‍ ഉപയോഗിക്കുന്ന പാലിന് കൂടി പങ്കുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പാലു പോലെ പരിശുദ്ധമെന്നു പറയാന്‍ പറ്റാത്ത അവസ്ഥയിലാണ് കാരണം. കൃത്രിമ വസ്തുക്കള്‍ ചേര്‍ത്തു പാക്കറ്റിലെത്തുന്ന പാലും മനുഷ്യന്റെ ആരോഗ്യം നശിപ്പിക്കുകയാണ്, ഇതിനോടൊപ്പം രാസവസ്തുക്കള്‍ ചേര്‍ന്ന കാലിത്തീറ്റ കൂടിയാകുമ്പോള്‍ അപകടം ഇരട്ടിക്കുന്നു. നഗരവത്കരണം വേഗത്തിലായ കാലത്ത് പശുവളര്‍ത്തല്‍ എല്ലാവര്‍ക്കും പ്രായോഗികവുമല്ല. ഇവിടെയാണ് പാലാഴി എന്ന ബ്രാന്‍ഡും അവര്‍ ഉത്പാദിപ്പിക്കുന്ന ജെപിഎസ് പവന്‍ മില്‍ക്കും ജൈവകാലിത്തീറ്റയും ശ്രദ്ധേയമാകുന്നത്. ജെപിഎസ് അഗ്രോ പ്രൊഡക്റ്റസിന്റെയും സാരഥി കെ.സി. ഫിലിപ്പിന്റെയും വിജയകഥ വായിക്കൂ.

വിഷാംശമില്ലാത്ത പാല്‍

സമൂഹത്തിനു വിഷാംശമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ എങ്ങനെ ലഭ്യമാക്കാനാകുമെന്ന നിദാന്ത പരിശ്രമത്തിലായിരുന്നു കെ.സി. ഫിലിപ്പും കൂട്ടരും. അമിത രാസവള പ്രയോഗം പ്രത്യക്ഷമായും പരോക്ഷമായും നമ്മുടെ ശരീരത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുകയാണെന്ന് ബോധ്യമായപ്പോഴാണ് എന്തെങ്കിലും ചെയ്യണമെന്ന് ഇവര്‍ തീരുമാനിക്കുന്നത്.
ജൈവപച്ചക്കറികള്‍ക്ക് മാത്രമല്ല ജൈവരീതിയിലുള്ള മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും ജനകീയത കൈവരിക്കുകയെന്ന വലിയ ലക്ഷ്യത്തോടെ തുടങ്ങിയ ജെപിഎസ് അഗ്രോ പ്രൊഡക്റ്റ്‌സ് ഇന്നു വിജയ സോപാനത്തിലെത്തിയിരിക്കുന്നു. പാലാഴി എ ന്ന ബ്രാന്‍ഡിനു കീഴില്‍ നിര്‍മിക്കുന്ന ജെപിഎസ് പവന്‍ മില്‍ക്കും അനുബന്ധ ഉല്‍പ്പന്നങ്ങളും പാലാഴി ജൈവ കാലിത്തീറ്റയും ഇന്നു വിപണിയില്‍ എവരുടെയും പ്രിയങ്കരമാണ്. സംസ്ഥാനത്തെ മികച്ച കൊമേഴ്സ്യല്‍ ബയോഡയറി ഫാമിനുള്ള മൃഗസംരക്ഷണ വകുപ്പിന്റെ പ്രഥമ പുരസ്‌ക്കാരം ഈ വര്‍ഷം പാലാഴി ബയോ ഡയറി ഫാമിന് ലഭിച്ചിരിക്കുന്നത് അര്‍ഹതയ്ക്കുള്ള അംഗീകാരം കൂടിയാണ്.

പാലാഴിയുടെ നാള്‍വഴി

ഇന്ത്യന്‍ നേവിയിലെ ആര്‍ട്ടിഫൈസറായി പത്ത് വര്‍ഷത്തോളം സേവനമനുഷ്ടിച്ചതിന്‌ശേഷമാണ് കെ.സി. ഫിലിപ്പ് പുത്തന്‍ ആശയങ്ങളുമായി സ്വന്തം മണ്ണില്‍ സ്ഥിരതാമസമാക്കുന്നത്. കാര്‍ഷിക വൃത്തി ഉചിതമായ മേഖലയല്ലെന്ന് പലരും ഉപദേശിച്ചെങ്കിലും കൃഷിയോടും കാലി വളര്‍ത്തലിനോടുള്ള അടങ്ങാത്ത അഭിനിവേശത്തിലൂടെ സ്വന്തം വഴി തെരഞ്ഞടുക്കാന്‍ ഫിലിപ്പിന് പിന്നെയൊന്നും ചിന്തിക്കേണ്ടി വന്നില്ല. സ്വന്തമായ ഭൂമി അമിത രാസവളപ്രയോഗത്താല്‍ തകര്‍ന്ന മണ്ണിന്റെ പുനരുജ്ജീവനം മുന്നില്‍ കണ്ടാണ് അദ്ദേഹം 1992 ല്‍ കാലിവളര്‍ത്തല്‍
ആരംഭിക്കുന്നത്. ഫാമെന്ന ആശയത്തിലേക്കെത്താന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. ഇന്ന് മലബാറുകാര്‍ക്ക് സുപരിചിതമായ പാലാഴി ബയോഡയറിഫാമിന്റെ തുടക്കം 2005 ലാണ്. കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ ഈങ്ങാപ്പുഴ കാക്കവയലിലാണ് ഈ ഫാം പ്രവര്‍ത്തിക്കുന്നത്. മണ്ണിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാനായി പശുവിനെ വളര്‍ത്തിയപ്പോള്‍ പ്രധാന പ്രതിസന്ധി രോഗങ്ങളുടെ ആക്രമണമായിരുന്നു. രോഗപ്രതിരോധ ശക്തി നഷ്ടപ്പെടുമ്പോഴാണു രോഗങ്ങളുടെ കടന്നാക്രമണമുണ്ടാകുന്നതെന്ന യാഥാര്‍ഥ്യം വ്യക്തമായി അറിയാവുന്ന ഫിലിപ്പ് പശുക്കളുടെ ആരോഗ്യ സംരംക്ഷണത്തില്‍ തുടക്കത്തില്‍ തന്നെ പ്രത്യേക ശ്രദ്ധ നല്‍കി. ഇതോടെ ആദ്യത്തെ ഒരുവര്‍ഷം അനുഭവപ്പെട്ട പ്രയാസങ്ങള്‍ ക്രമേണ ഇല്ലാതാകാനായി. യൂറിയ വിമുക്തമായ കാലിത്തീറ്റയും ജൈവരീതിയില്‍ സംരക്ഷിക്കുന്ന മേച്ചില്‍പുറങ്ങളുമാണ് പാലാഴി ബയോഡയറി ഫാമിന്റെ പ്രത്യേകതകള്‍. ഓര്‍ഗാനിക് കാലിത്തീറ്റയെന്നതിനെക്കുറിച്ച് പൊതുജനത്തിനു കാര്യമായ അറിവില്ലാത്ത കാലത്താണ് ഫിലിപ്പ് ഈ നൂതനആശയത്തിന് ഊന്നല്‍ നല്‍കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ ജൈവകാലിത്തീറ്റ

2002ല്‍ രണ്ട് പാര്‍ട്ണര്‍മാരുമായി ചേര്‍ന്ന് രൂപം നല്‍കിയ ജെപിഎസ് അഗ്രോപ്രൊഡക്റ്റ്‌സ് രാജ്യത്തെ തന്നെ ആദ്യജൈവ കാലിത്തീറ്റയാണ്. അതോടൊപ്പം വ്യാവസായികാടിസ്ഥാനത്തില്‍ പാല്‍ പാക്കിംഗ് നടത്തി വില്‍പ്പന തുടങ്ങിയത് 2005 ലാണ്. ക്ഷീര മേഖലയില്‍ എല്ലാരംഗങ്ങളിലും നേട്ടം കൈവച്ച വ്യക്തിയാണ് കെ.സി. ഫിലിപ്പ്. ക്ഷീരോല്‍പ്പാദനം മുതല്‍ കാലിത്തീറ്റ നിര്‍മാണരംഗത്തും മാതൃകാപരമായ നേട്ടങ്ങളാണ് ഇദ്ദേഹത്തിന്റെ മുതല്‍ക്കൂട്ട്. ഈ നേട്ടങ്ങള്‍ക്കെല്ലാം പുറകില്‍ പാര്‍ട്ണറായ സജീവ് ജോസഫിന്റെ സാന്നിധ്യവും ശ്രദ്ധേയമാണ്. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭം ഉണ്ടാക്കാനുള്ള പരിശ്രമത്തിനിടയില്‍ പാലിന്റെ ഗുണനിലവാരത്തിനും പശുവിന്റെ ആരോഗ്യത്തിനും കാര്യമായ ശ്രദ്ധചെലുത്താന്‍ പലരും ശ്രമിക്കാറില്ല. എന്നാല്‍ ആരോഗ്യമുള്ള പശുവില്‍ നിന്നും മികച്ച പാലുല്‍പ്പാദനം സാധ്യമാക്കുകയാണ് ഫിലിപ്പ് ചെയ്തത്. തുടക്കത്തില്‍ 20 ഓളം പശുക്കളില്‍ നിന്നും ഏകദേശം 300 ലിറ്റര്‍ പാല്‍ശേഖരിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചു.”ചെറുപ്പകാലത്ത് പശുവിനെ തൊട്ടിട്ടുപോലുമില്ലാത്ത താന്‍ കാലിവളര്‍ത്തല്‍ തുടങ്ങിയതോടെ ഒരുദിവസം 150 ലിറ്റര്‍ പാല്‍ വരെ കറന്നിട്ടുണ്ടെന്ന് ഫിലിപ്പ് പറയുന്നു. പശുവിന്റെ ആരോഗ്യത്തിനാണ് ഇവിടെ മുന്‍ഗണന നല്‍കുന്നത്. കാലിത്തീറ്റയില്‍ പ്രൊട്ടീന്റെ അംശം കൂട്ടാന്‍ വേണ്ടിയാണ് മിക്കവരും യൂറിയ അടങ്ങിയ തീറ്റ പശുക്കള്‍ക്ക് നല്‍കുന്നത്. ഇതില്‍ നിന്നും വേറിട്ട രീതീയാണ് തങ്ങള്‍ അവലംബിക്കുന്നതെന്നും ജെപിഎസ്അഗ്രോ പ്രൊഡക്റ്റ്‌സ് ആന്‍ഡ് പവന്‍ മില്‍ക്ക് മാനേജിംഗ് പാര്‍ട്ണറായ ഫിലിപ്പ് പറയുന്നു. പാലുല്‍പ്പാദനത്തിന് വേണ്ട പോഷകങ്ങള്‍ രക്തത്തില്‍ നിന്നും ആഗിരണം ചെയ്യപ്പെടുന്നവയാണ്. ഇവ പശുവിന്റെ അകിടില്‍ സംഭരിക്കപ്പെടുന്നു. ഇതില്‍ പശുകഴിക്കുന്ന ഏതൊരു ഭക്ഷണത്തിന്റേയും ഗുണവും മണവും ഉണ്ടായിരിക്കും. വിഷാംശമായാല്‍ പോലും പാലില്‍ ചേര്‍ന്നിരിക്കുമെന്നാണ് കാലിവളര്‍ത്തലിലെ അനുഭവത്തില്‍ നിന്നും ഫിലിപ്പ് തലമുറകള്‍ക്ക് കൈമാറുന്ന അറിവ്. പാല്‍ ഗുണമേന്മയുള്ളതായിരിക്കണമെങ്കില്‍ പശുവിന് നല്‍ക്കുന്ന തീറ്റയും മികച്ചതായിരിക്കണം.

പരിശുദ്ധമായ പാലുമായി 150 തോളം പശുക്കള്‍

ഹോള്‍സ്റ്റെയിന്‍ ഇനത്തില്‍പ്പെട്ട പശുക്കളാണ് പാലാഴി ഫാമില്‍ കൂടുതലുള്ളത്. ജേഴ്‌സി, ഗീര്‍ എന്നീ ഇനങ്ങളിലടക്കം ഏതാണ്ട് 150 ഓളം പശുക്കള്‍ ഇന്ന് ഈ ഫാമിലുണ്ട്. പാലുല്‍പ്പാദനത്തില്‍ നാടന്‍ ഇനങ്ങളേക്കാള്‍ മുന്നിലാണ് സങ്കരയി നം പശുക്കളെങ്കിലും ഭാവിയില്‍ ഇന്ത്യന്‍ ഇനത്തില്‍പ്പെട്ടവയെ മാത്രം വളര്‍ത്തി ഫാം വിപുലീകരിക്കണമെന്നാണ് ഫിലിപ്പിന്റെ ആഗ്രഹം. പശുവിനെ മെഷീന്‍ ഉപയോഗിച്ചു കറന്ന ഉടനെ നാല് ഡിഗ്രി സെല്‍ഷ്യസിലേക്ക് തണുപ്പിച്ച് പായ്ക്ക് ചെയ്യുന്നു. തുടര്‍ന്നാണ് പാല്‍ ഉപഭോക്താക്കളില്‍ എത്തിക്കുന്നത്. മായം കലര്‍ത്താത്ത പാലാണ് വിപണിയില്‍ എ ത്തിക്കുന്നത്. കറന്നെടുത്ത പാല്‍ അതേപടി തണുപ്പിച്ചാണു നല്‍കുന്നത്. വിഷം കലരാത്ത കാലിത്തീറ്റയും പുല്ലുമാണ് ഇവിടുത്തെ പശുക്കളുടെ തീറ്റ. അതിനാല്‍ 100 ശതമാനവും ശുദ്ധമായ പാലാണ് ജെപിഎസ് പവന്‍ മില്‍ക് എന്നു ഞങ്ങള്‍ ക്ക് പറയാനാകുമെന്ന് കെ.സി. ഫിലിപ്പ് അടിവരയിടുന്നു. പാലില്‍നിന്ന് കൊഴുപ്പ് എടുത്തു മാറ്റുന്നതു ശരിയായ പ്രവണ ത യല്ല. പാലിന്റെ എല്ലാ ഗുണങ്ങളും നഷ്ടപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. പാലിന് അനുബന്ധമായി തൈരും ഇവര്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ സജീവ സാന്നിധ്യമായ ജെപിഎസ് പവന്‍മില്‍ക്ക് ജില്ലയിലെ ഹൈലൈറ്റ് മാള്‍ പോലുള്ള പ്രധാന ഷോപ്പിംഗ് മാളുകളിലും ഇപ്പോള്‍ ലഭ്യമാണ്. കാലിത്തീറ്റക്ക് അയല്‍ ജില്ലയായ വയ ന നാട്ടില്‍ ഉള്‍പ്പെടെ ആവശ്യക്കാരേറെയാണ്. പാല്‍ വില്‍പനയിലൂടെ കാര്യമായ ലാഭം ക്ഷീര കര്‍ഷകര്‍ക്ക് ഇന്ന് ലഭിക്കുന്നില്ലെന്ന് ഫിലിപ്പ് പറയുന്നു. പാലിന്റെ വിലപോലും തിരിച്ചു കിട്ടുന്നില്ലെന്നതാണ് പ്രധാന വെല്ലുവിളി. മൃഗസംരക്ഷണവകുപ്പിന് കീഴില്‍ മൊബൈല്‍ ലാബ് സൗകര്യങ്ങള്‍ സജ്ജമാക്കിയാല്‍ ഗ്രാമപ്രദേശങ്ങളിലെ ക്ഷീരകര്‍ഷകര്‍ക്കും മറ്റ് ജീവജാലങ്ങളെ വളര്‍ത്തുന്നവര്‍ക്കും ഏറെ ഉപകാരപ്രദമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുയല്‍ വളര്‍ത്തല്‍; വീട്ടമ്മമാര്‍ക്കൊരു വരുമാനമാര്‍ഗം

വീട്ടമ്മമാര്‍ക്ക് വലിയ അധ്വാനമില്ലാതെ പണം സംമ്പാഗിക്കാനുള്ള മാര്‍ഗമാണ് മുയല്‍ വളര്‍ത്തല്‍. കൊഴുപ്പു കുറഞ്ഞ മാംസം, ഏതു പ്രായത്തില്‍പ്പെട്ടവര്‍ക്കും കഴിക്കാം എന്നീ പ്രത്യേകതകള്‍ മുയലിറച്ചിക്കുണ്ട്. മുയലിറച്ചിയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ കൊളസ്ട്രോളിന്റെ അളവ് കുറച്ച് ഹൃദ്രോഗസാധ്യത ഒഴിവാക്കുന്നവെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അനുദിനം വര്‍ധിച്ചുവരുന്ന തീറ്റച്ചെലവ്, മുയലിന്റെ പേരിലുണ്ടായ വിവാദങ്ങള്‍ തുടങ്ങിയവ മുയല്‍വളര്‍ത്തല്‍ മേഖലയെ തളര്‍ത്തിയിട്ടുണ്ടെങ്കിലും തീന്‍മേശയില്‍ മുയലിറച്ചി ഉള്‍പ്പെടുത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ല. വീടുകളില്‍ മുതിര്‍ന്നവര്‍ക്കെന്നപോലെ കുട്ടികള്‍ക്കും അനായാസം വളര്‍ത്താവുന്ന ഒരു വളര്‍ത്തുമൃഗമാണ് മുയല്‍. രോമക്കെട്ടുകളുള്ള മേനിയും നീണ്ട ചെവിയും ചാടിച്ചാടിയുള്ള നടത്തവുമെല്ലാം കൗതുകമുളര്‍ത്തുന്നവയാണ്.

കൂടൊരുക്കുമ്പോള്‍

കാലാവസ്ഥയിലെ മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ മുയലുകള്‍ക്ക് കഴിവുണ്ടെങ്കിലും വസിക്കുന്ന സ്ഥലം വൃത്തിഹീനമാണെങ്കില്‍ പലവിധ രോഗങ്ങളും മുയലുകളെ ബാധിക്കാറുണ്ട്. അതിനാല്‍, മുയലുകളെ പാര്‍പ്പിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കണം. പ്രായപൂര്‍ത്തിയായ ഒരു മുയലിന് ശരാശരി രണ്ട് അടി വീതി, രണ്ട് അടി നീളം, ഒന്നര അടി ഉയരവും ഉള്ള കൂടാണ് വേണ്ടത്. തറനിരപ്പില്‍നിന്ന് രണ്ടര അടിയെങ്കിലും ഉയരത്തില്‍ വേണം കൂട് ഉറപ്പിക്കാന്‍. മാത്രമല്ല വെയിലില്‍നിന്നും മഴയില്‍നിന്നും സംരക്ഷിക്കുന്ന തരത്തിലായിരിക്കണം കൂട്. കൂടിനുള്ളില്‍ വായൂ സഞ്ചാരം ഉറപ്പാക്കണം. അല്ലാത്തപക്ഷം ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം മുയലുകളെ ബാധിക്കാനിടയുണ്ട്.

ഭക്ഷണം

സസ്യഭുക്കുകളാണ് മുയലുകള്‍. തൊടിയിലും മറ്റുമുള്ള പുല്ല്, പച്ചിലകള്‍ തുടങ്ങിയവയാണ് പ്രധാന ഭക്ഷണം. എന്നാല്‍, കീടനാശിനിയോ കളനാശിനിയോ തളിച്ച സ്ഥലത്തെ വിഷമയമുള്ള പുല്ലുകളും ഇലകളും നല്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഫെബറിന്റെ അളവ് കൂടിയ ഭക്ഷണമാണ് മുയലുകള്‍ക്കാവശ്യം. ഇത് അവയുടെ ദഹനപ്രക്രിയ സുഗമമാക്കുന്നു. കൂടുകളില്‍ 24 മണിക്കൂറും കുടിവെള്ളം ഉറപ്പാക്കുക. കൂടുതല്‍ വെള്ളം നല്കുന്നത് മുയലുകളുടെ മൂത്രത്തിലെ രൂക്ഷഗന്ധം ഇല്ലാതാക്കും. ചിലര്‍ മുയലുകള്‍ക്ക് കഞ്ഞിവെള്ളം നല്‍കാറുണ്ട്. ഇതുകാരണം മൂത്രത്തിനു കൊഴുപ്പു കൂടി ദുര്‍ഗന്ധം വര്‍ധിക്കും. കഞ്ഞിവെള്ളം നല്‍കണമെന്നുണ്ടെങ്കില്‍ വളരെ നേര്‍പ്പിച്ച് മാത്രം നല്‍കുക. മാര്‍ക്കറ്റില്‍നിന്നു ലഭിക്കുന്ന റാബിറ്റ് ഫീഡ് നല്കുകയാണെങ്കില്‍ വളര്‍ച്ചാത്തോത് കൂടും. എന്നാല്‍, മുയലിറച്ചിയില്‍ രുചിമാറ്റമുണ്ടാകുമെന്ന് പറയപ്പെടുന്നു. സ്വാഭാവിക ഭക്ഷണങ്ങള്‍ നല്‍കുന്നതാണ് എപ്പോഴും ഉത്തമം. അപ്പോള്‍ വളര്‍ച്ച കുറഞ്ഞെന്നു വരാം.

പ്രജനനം

6-8 മാസത്തിനുള്ളിലാണ് മുയലുകള്‍ പ്രായപൂര്‍ത്തിയാവുക. പ്രായപൂര്‍ത്തിയായ മുയലുകളെ വെവ്വേറെ പാര്‍പ്പിക്കുന്നതാണ് ആരോഗ്യകരമായ പരിചരണത്തിന് നല്ലത്. അല്ലാത്തപക്ഷം പരസ്പരം ആക്രമിക്കും. ആണ്‍ മുയലുകളെ നാലാം മാസം മുതല്‍ പ്രത്യേകം പാര്‍പ്പിക്കുന്നതാണ് നല്ലത്. ഇണചേരാല്‍ കാലമായാല്‍ പെണ്‍മുയലുകള്‍ അസ്വസ്തരായി കാണപ്പെടും. കൂടിനുള്ളില്‍ ഓടി നടക്കുക, ശരീരം വശങ്ങളിലോ തീറ്റപ്പാത്രത്തിലോ ഉരയ്ക്കുക എന്നിവയാണ് ലക്ഷണങ്ങള്‍. ഈ സമയത്ത് പെണ്‍മുയലിലെ ആണ്‍മുയലിന്റെ കൂട്ടിലേക്ക് മാറ്റി ഇണചേര്‍ക്കാം. ആണ്‍മുയലിനെ പെണ്‍മുയലിന്റെ കൂട്ടിലേക്ക് മാറ്റിയാല്‍ ആണ്‍മുയലിനെ ആക്രമിക്കാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല. ആണ്‍ മേധാവിത്വ സാഹചര്യമുണ്ടായാലേ ഇവയുടെ കാര്യത്തില്‍ ഇണചേരല്‍ സാധ്യമാകു. അതിനാണ് ആണ്‍മുയലുകളുടെ കൂട്ടിലേക്ക് പെണ്‍മുയലുകളെ മാറ്റേണ്ടിവരുന്നത്. ഇണചേരല്‍ വിജയകരമാണെങ്കില്‍ ആണ്‍മുയല്‍ ഒരു വശത്തേക്ക് മറിഞ്ഞു വീഴും. ആദ്യ ഇണചേരലിനു ശേഷം അഞ്ചു മണിക്കൂര്‍ കഴിഞ്ഞ് ഒരു തവണകൂടി ഇണചേര്‍ത്താല്‍ കുഞ്ഞുങ്ങളുടെ എണ്ണം കൂടും. ഇണചേര്‍ന്നതിനുശേഷം ആണ്‍-പെണ്‍ മുയലുകളെ ഒന്നിച്ച് ഇടാന്‍ പാടില്ല. അന്തര്‍പ്രജനനം ഒരിക്കലും പാടില്ല. രക്തബന്ധംമുള്ള മുയലുകള്‍ തമ്മില്‍ ഇണ ചേര്‍ത്താല്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് രോഗപ്രതിരോധശേഷി, വളര്‍ച്ചാനിരക്ക് തുടങ്ങിയവ കുറവായിരിക്കും. 31 ദിവസമാണ് പ്രവസകാലം. ഇണചേര്‍ത്ത് 25-28 ദിവസമാകുമ്പോഴേക്കും പ്രവസപ്പെട്ടി നല്കാം. പ്രസവമയത്ത് പെണ്‍മുയല്‍ ശരീരത്തിലെ രോമങ്ങല്‍ പിഴുത് കുഞ്ഞുങ്ങള്‍ക്കായി മെത്ത തയാക്കാും. ഒരു പ്രസവത്തില്‍ ശരാശരി 4-8 കുഞ്ഞുങ്ങള്‍ ഉണ്ടാവാം. സാധാണ പലര്‍കാലങ്ങളിലാണ് മുയലുകള്‍ പാലൂട്ടുക. അതിനാല്‍ മതിയായ അളവില്‍ കുഞ്ഞുങ്ങള്‍ക്ക് പാല്‍ ലഭിക്കുന്നുണ്ടോയെന്ന് ദിവസേന പരിശോധിക്കണം. പ്രസവിച്ച് രണ്ടു ദിവസമായിട്ടും കുഞ്ഞുങ്ങളുടെ ശരീരം ചുക്കിച്ചുളിഞ്ഞ് കണ്ടാല്‍ പാല്‍ ലഭിക്കുന്നില്ലെന്നു മനസിലാക്കാം. അത്തരം സാഹചര്യത്തില്‍ തള്ളമുയലിനെ പ്രസവപ്പെട്ടിയില്‍ കയറ്റി മറ്റൊരു പെട്ടി ഉപയോഗിച്ച് അടച്ച് വച്ചാല്‍ മതി. അഞ്ചു മിനിറ്റിനു ശേഷം തുറന്നുവിടാം.

കുഞ്ഞുങ്ങളുടെ പരിചരണം

പൂര്‍ണവളര്‍ച്ചയെത്താതെ ജനിക്കുന്നവയാണ് മുയല്‍ കുഞ്ഞുങ്ങള്‍. ശരീരത്തില്‍ രോമങ്ങളിലാത്ത വെറും ഇറച്ചിക്കഷ്ണത്തിനു സമാനം. കണ്ണുകള്‍ തുറന്നിട്ടുണ്ടാവില്ല. രണ്ടാഴ്ചയ്ക്കുള്ളില്‍ ശരീരത്തില്‍ രോമങ്ങള്‍ വന്നു കണ്ണു തുറക്കും. 15 ദിവസത്തിനുശേഷം പ്രസവപ്പെട്ടിയില്‍നിന്നു പുറത്തിറങ്ങിത്തുടങ്ങുന്ന കുഞ്ഞുങ്ങള്‍ ചെറുതായി ഖരാഹാരം കഴിച്ചുതുടങ്ങും. ഒരു മാസത്തിനുശേഷം തള്ളയില്‍നിന്നു കുഞ്ഞുങ്ങളെ പിരിക്കാം. കുഞ്ഞുങ്ങള്‍ മാറി ഒരാഴ്ചയ്ക്കുള്ളില്‍ തള്ളമുയല്‍ അടുത്ത ഇണചേരലിനു തയാറാകും. ശരാശരി 5-10 വര്‍ഷമാണ് മുയലുകളുടെ ആയുസ്. ആരോഗ്യമുള്ള പെണ്‍മുയല്‍ വര്‍ഷത്തില്‍ ശരാശരി എട്ടു തവണ പ്രസവിക്കും.ആണ്‍മുയലുതള്‍ പെണ്‍മുയലുകള്‍ കഴിക്കുന്നതിന്റെ പകുതി അളവില്‍ മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂ.രണ്ടു ആണ്‍മുയലുകളെ ഒരുമിച്ച് പാര്‍പ്പിക്കരുത്. ആക്രമിച്ച് പരസ്പരം മുറിവേല്‍പ്പിക്കും.

കേരളത്തിലുള്ള പ്രധാന മുയല്‍ ഇനങ്ങള്‍

കേരളത്തില്‍ പ്രധാനമായും നാലിനം മുയലുകളും അവയുടെ ക്രോസ് ബ്രീഡുകളുമാണ് വളര്‍ത്തിവരുന്നത്. കൂടാതെ ഡച്ച്, അങ്കോറ തുടങ്ങിയ ഇനങ്ങളും കേരളത്തിലുണ്ട്.

1. ന്യൂസിലാന്‍ഡ് വൈറ്റ്

1912ല്‍ ന്യൂസിലന്‍ഡില്‍നിന്ന് അമേരിക്കയില്‍ എത്തിച്ച ന്യൂസിലന്‍ഡ് റെഡ് എന്ന ഇനം മുയലിനെ ഫ്ളെമിഷ് ജയന്റ്, അമേരിക്കന്‍ വൈറ്റ്, അങ്കോറ ഇനങ്ങളുമായി ക്രോസ് ബ്രീഡ് ചെയ്ത് വികസിപ്പിച്ചു. വെളുത്ത രോമങ്ങള്‍, ചുവന്ന കണ്ണുകള്‍ എന്നിവ പ്രത്യേതകള്‍.

2. സോവിയറ്റ് ചിഞ്ചില

സോവിയറ്റ് റഷ്യയില്‍ ഉത്ഭവം. ചാര നിറം (കറുപ്പും വെളുപ്പും ചേര്‍ന്ന് ഏകദേശം നില നിറത്തിനു സമം). കറുത്ത കണ്ണുകള്‍.

3. വൈറ്റ് ജയന്റ്

സോവിയറ്റ് യൂണിയനില്‍ ഉത്ഭവം. വെള്ള നിറം, ചുവന്ന കണ്ണുകള്‍. ന്യൂസിലന്‍ഡ് വൈറ്റിനോട് സാമ്യമുണ്ടെങ്കിലും ന്യൂസിലന്‍ഡ് വൈറ്റിനെ അപേക്ഷിച്ച വൈറ്റ് ജയന്റിന്റെ ശരീരവലുപ്പം കൂടുതലും പിന്‍കാലുകള്‍ക്ക് വലുപ്പക്കൂടുതലും ഉണ്ടായിരിക്കും.

4. ഗ്രേ ജയന്റ്

സോവയറ്റ് യൂണിയന്‍ ഉത്ഭവം. ചാര നിറം.

മുയല്‍ ഇറച്ചിയുടെ ഗുണങ്ങള്‍

1. പ്രോട്ടീന്‍ ശതമാനം കൂടുതല്‍.

2. കൊഴുപ്പിന്റെ അളവ് കുറവ്.

3. 63 ശതമാനം അപൂരിത ഫാറ്റി ആസിഡുകള്‍.

4. കൊളസ്ട്രോളിന്റെ അളവ് വളരെ കുറവ്.

5. കുറഞ്ഞ അളവില്‍ സോഡിയം.

6. ഇറച്ചിയെ അപേക്ഷിച്ച് അസ്ഥികളുടെ അളവ് കുറവ്.

7. വളരേവേഗം ദഹിക്കും

കടപ്പാട്-ഹരിതകേരളം ന്യൂസ്.

അവസാനം പരിഷ്കരിച്ചത് : 7/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate