অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അടുക്കള ഉപകരണങ്ങള്‍

വെള്ളിക്കോൽ

 

വെള്ളിക്കോൽ എന്ന പേര് കേട്ടാൽ വെള്ളികൊണ്ടുള്ള കോലാണെന്നു തോന്നും. പക്ഷെ പേരിൽ മാത്രമേ വെള്ളി ഉള്ളൂ. ഇതിൽ വെള്ളിയുടെ അംശം പോലുമില്ല. ഏതാണ്ട് 1960 കാലം വരെയും ഭാരം അളക്കാൻ ഉപയോഗിച്ചിരുന്ന ഒരു അളവുപകരണമാണ് വെള്ളിക്കോൽ. കിഴങ്ങ്, ചേന, ചേമ്പ്,മഞ്ഞൾ, പഴങ്ങൾ തുടങ്ങിയ കാർഷികോത്പന്നങ്ങളും മത്സ്യം, മാംസം തുടങ്ങിയവയും പിത്തള പാത്രങ്ങൾ, തുടങ്ങി എല്ലാം തൂക്കിവിറ്റിരുന്നത് ഇതുപയോഗിച്ചാണ്. അങ്ങാടിമരുന്നും മറ്റും തൂക്കാനും ഇതുപയോഗപ്പെട്ടിരുന്നു. പ്രത്യേകിച്ച് ഇന്നത്തെ പോലെ കടകൾ ഇല്ലാതിരുന്ന പഴയ കാലങ്ങളിൽ കച്ചവടക്കാരൻ വീടുകളിൽ വന്നാണ് വാണിഭം ചെയ്തിരുന്നത്. തൂക്കാനുള്ള അളവ് ഉപകരണമായ വെള്ളിക്കോലും കൈവശം ഉണ്ടാകും. കൊണ്ട് നടക്കാൻ വളരെ സൌകര്യപ്രദമായ ഉപകരണമാണിത്.

രണ്ടര അടീ നീളമുള്ള ദണ്ഡ് ചെത്തിമിനുക്കി ഒരറ്റത്തു കനം കൂടി മറ്റേ അറ്റത്തേക്ക് കനം കുറഞ്ഞും ഉഴിഞ്ഞെടുക്കുന്നു. കോലിന്റെ വണ്ണമുള്ള ഭാഗത്ത്‌ ഘനമുള്ള ഏതെങ്കിലും ലോഹംകൊണ്ടു് പൊതിയുമായിരുന്നു. ചെമ്പ്, ഇരുമ്പ് അങ്ങനെയുള്ള ലോഹങ്ങളാണ് കൂടുതലും ഉപയോഗിച്ചിരുന്നത്. മികച്ച വെള്ളിക്കോലുകളിൽ, കൂടുതൽ സ്ഥിരവും ദീർഘകാലത്തേക്കു് കൃത്യതയും ലഭിക്കാൻ ആദ്യകാലങ്ങളിൽ വെള്ളി കൊണ്ടാണ് പൊതിഞ്ഞിരുന്നത് എന്ന് കരുതുന്നു. അതുകൊണ്ടാകാം വെള്ളിക്കോൽ എന്ന പേര് വന്നത്. വെള്ളിക്കുപകരം ഇരുമ്പോ ചെമ്പോ ഉപയോഗിക്കുന്ന കോലുകൾക്കുപോലും വെള്ളിക്കോൽ എന്ന പേർ പ്രചാരത്തിലായതു് അങ്ങനെയാണു്.
ഒരു ഒന്നാംവർഗ്ഗ ഉത്തോലകമാണു് വെള്ളിക്കോൽ. ബലം X അതു പ്രയോഗിക്കപ്പെടുന്ന അകലം,; = ഭാരം X അത് പ്രയോഗിക്കപ്പെടുന്ന അകലം ഈ സമവാക്യ പ്രകാരം സമതുലനം ചെയ്യാൻ ഇതിൽ ഏതെങ്കിലും ഒന്നിലേക്കുള്ള അകലം മറ്റേതിനെ അപേക്ഷിച്ച് ക്രമീകരിച്ചാൽ മതി എന്നതാണു് വെള്ളിക്കോലിന്റെ അടിസ്ഥാനപ്രവർത്തനതത്വം
വെള്ളിക്കോലിൽ കുറെ ചെറിയ വരകളും വലിയവരകളും കാണാം. ആ വരകളിലാണ് ബാലൻസിംഗിനായി ചരട് പിടിക്കുന്നത്. ഒരു വശത്തുള്ള കൊളുത്തിൽ ഭാരം തൂക്കുവാനുള്ള വസ്തുക്കൾ വച്ചിട്ടു വെള്ളിക്കോൽ തിരശ്ചീനമായി നിൽക്കുവാൻ ചരട് ഇടത്തോട്ടോവലത്തോട്ടോ നീക്കുന്നു. വെള്ളിക്കോൽ തിരശ്ചീലമായി നിൽക്കുന്ന സമയത്തെ ചരടിന്റെ സ്ഥാനം നോക്കിയാണ് തൂക്കം പറയുന്നത്. റാത്തൽ, തുലാം തുടങ്ങിയ അളവുകളിലാണ് അന്ന് തൂക്കം കണക്കാക്കിയിരുന്നത്. ഒരോ ദണ്ഡിനും പരമാവധി തൂക്കാവുന്നത് ദണ്ഡ് നിർമ്മിക്കുമ്പോൾ തന്നെ നിർണ്ണയിച്ചിരിക്കും. ബാലൻസിംഗിനായി പിടിക്കുന്ന ചരട് തൂക്കുന്ന വസ്തുവിന്റെ ഏറ്റവുമടുത്ത് പിടിക്കുമ്പോൾ ലഭിക്കുന്നതാണ് പരമാവധി തൂക്കം.
തത്വത്തിൽ കൃത്യമായിരുന്നെങ്കിലും ഇതു ഒരിക്കലും കൃത്യത പാലിച്ചിരുന്നില്ല. പലപ്പോഴും ഇതു ഏകപക്ഷീയമായ അളവു ഉപകരണമായിരുന്നു. മെട്രിക് സമ്പ്രദായവും അളവ് ഉപകരണങ്ങളുടെ എകീകരണങ്ങളും എല്ലാം കാരണം വെള്ളിക്കൊലിന്റെ പ്രസക്തി ഇല്ലാതായി. ഇതു ഇന്ന് മിക്കവാറും അറിയപ്പെടാത്ത ഒരു ചരിത്രമായി മാറി.

കാഞ്ചിത്തെറ്റാലി

മീനെ അമ്പെയ്തു പിടിക്കുന്നതിനായി നൂറ്റാണ്ടുകളായി ഉപയോഗിച്ച് വരുന്ന തെറ്റാലിയാണിത്. പൂവരശിന്‍റെ(ചീലാന്തി) തടി കൊണ്ട് തോക്കിന്‍റെ ആകൃതിയില്‍ കൊത്തിയെടുക്കുന്ന തെറ്റാലിയില്‍, കഴുന്നുംകോല്‍(അമ്പ്) ഉറപ്പിച്ചുവയ്ക്കേണ്ട ഭാഗം നേര്‍രേഖയില്‍ കുറതീര്‍ത്ത് പൊഴിച്ചെടുക്കുന്നു. കാഞ്ചിയും വട്ടും ഉറപ്പിക്കുന്ന ഭാഗം സിലിണ്ടര്‍ ആകൃതിയില്‍ ഉള്ളില്‍ പൊഴിച്ചിരിക്കും. കാഞ്ചി കടത്തുന്ന പൊഴി അടിഭാഗത്തു കൂടി ഇതിലേക്ക് തുറന്നിരിക്കും. കന്നിന്‍കൊമ്പില്‍ കൊത്തിയെടുത്ത വട്ടും കാഞ്ചിയും ചലിക്കാവുന്ന വിധത്തില്‍ അലകിന്‍റെ ആണികള്‍ കൊണ്ട് തെറ്റാലിയില്‍ ഘടിപ്പിച്ചിരിക്കുന്നു. തെറ്റാലിയുടെ മുമ്പറ്റത്ത് ഇരുമ്പുകമ്പി ദൃഡമായി കടത്തി ഉറപ്പിച്ചിരിക്കുന്നു. അതിന്‍റെ ചുരുട്ടിയ അഗ്രങ്ങളില്‍ റബ്ബര്‍ ബാന്‍ഡ് നിര്‍മ്മിക്കാനെടുക്കുന്ന റബ്ബര്‍ കുഴല്‍ കീറിയെടുത്ത് കെട്ടിയുറപ്പിച്ചിരിക്കുന്നു. രണ്ടുവശത്തുനിന്നുമുള്ള റബ്ബര്‍നാടകളുടെ അറ്റങ്ങള്‍ ദൃഡമായ ചണക്കയര്‍ കൊണ്ട് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. കമുകിന്‍റെ അലകുകൊണ്ട് ചീകിയുണ്ടാക്കിയ കഴുന്നുംകോലാണ് എയ്യുന്നതിനായി ഉപയോഗിക്കുന്നത്. ഇതിന്റെ കൂര്‍ത്ത അറ്റത്ത് മുപ്പല്ലി ഘടിപ്പിച്ചിരിക്കും. കഴുന്നുംകോലിന്‍റെ പിന്‍ ഭാഗത്ത് ചെറിയ ദ്വാരമിട്ട് പ്ലാസ്റ്റിക്‌നൂല്‍ കൊണ്ട് തെറ്റാലിയുമായി ബന്ധിപ്പിച്ചിരിക്കുന്നു.

തെറ്റാലി എയ്യുന്നതിനു തൊട്ടു മുമ്പുള്ള സമയത്ത് മാത്രമേ കുലയ്ക്കാറുള്ളൂ. അതിനായി തെറ്റാലി കീഴോട്ടായി നിലത്തു കുത്തിപ്പിടിക്കുന്നു. അറ്റത്തുള്ള ഇരുമ്പുകമ്പിയില്‍ കാലുകള്‍ കൊണ്ട് ചവിട്ടിപ്പിടിച്ച് ചണക്കയര്‍ പിടിച്ചുവലിച്ച് കടിപ്പിച്ചുനിര്‍ത്തിയ വട്ടിന്‍റെ പിന്നില്‍ പിടിച്ചിടുന്നു. കഴുന്നുംകോല്‍ വട്ടിന്‍റെ ഇടയിലേയ്ക്ക് കടത്തി തെറ്റാലിയില്‍ ചേര്‍ത്തുവയ്ക്കുന്നു.ഇനി വളരെ കരുതലോടെയേ ഇത് ഉപയോഗിക്കാവൂ.

പുഴകളിലെ വരാല്‍(ബ്രാല്‍), കരിമീന്‍, ചേറുമീന്‍ എന്നീ മത്സ്യങ്ങളെയാണ് ഇതുപയോഗിച്ച് സാധാരണയായി പിടിക്കുന്നത് . ഉപരിതലത്തിലേക്ക് പൊങ്ങിവരുന്ന അവസരത്തില്‍ ഉന്നം പിടിച്ച് കാഞ്ചിവലിക്കും . കടിച്ചുനിന്നിരുന്ന കാഞ്ചി വട്ടില്‍നിന്നും വേര്‍പെടുമ്പോള്‍ റബ്ബര്‍നാടയുടെ ഇലാസ്തികതയാല്‍ ശക്തിയായി കറങ്ങുകയും ചണക്കയര്‍ കഴുന്നുംകോലിന്നെ ശക്തിയായി പൊഴിയിലൂടെ മുന്നോട്ടു തെറിപ്പിക്കുകയും ചെയ്യുന്നു.. കഴുന്നുംകോലിലെ മുപ്പല്ലി മീനിന്‍റെ മേല്‍ തറച്ചുകയറും. നീണ്ട പ്ലാസ്റ്റിക്‌ ചരട് ഉള്ളതിനാല്‍ കഴുന്നുംകോല്‍ പിടക്കുന്ന മത്സ്യത്തോടൊപ്പം കരയ്ക്കെടുക്കാം

മീന്‍കൂട്

 

ചെറിയ കൈത്തോടുകളിലും ചാലുകളിലും ഉറപ്പിച്ചുവച്ച് മീനുകളെ കെണിയിലാക്കുന്ന ഒരു ഏര്‍പ്പാടാണിത്. പ്രധാന ജലാശയത്തില്‍നിന്നും കൈത്തോട്‌ തുടങ്ങുന്നയിടത്തു തന്നെ ഒഴുക്കുവരുന്ന ഭാഗത്തിന് അഭിമുഖമായി നിലത്തുചേര്‍ത്തു വച്ചശേഷം രണ്ടു നീണ്ട കമ്പുകള്‍ X ആകൃതിയില്‍ ഇരുവശത്തുനിന്നും നിലത്ത് കുത്തി കൂടിനെ അതിനിടയില്‍ ഉറപ്പിച്ച് മേല്‍ഭാഗത്ത് കമ്പുകള്‍ കൂട്ടിക്കെട്ടുക. തെങ്ങോല മുറിച്ചത് കൊണ്ടോ വാഴക്കച്ചി കൊണ്ടോ കൂടിനു ചുറ്റുമുള്ള ഭാഗങ്ങള്‍ മീനുകള്‍ കടന്നുപോകാത്തവണ്ണം മറയ്ക്കുക. സാധാരണയായി വൈകിട്ട് കൂട് ഒരുക്കിവച്ചാല്‍ പ്രഭാതത്തിനുമുമ്പ് തന്നെ എടുക്കാറുണ്ട്. പുതുവെള്ളം വരുമ്പോള്‍ കൂട് വയ്ക്കുന്നത് പ്രധാനമാണ്. വരാല്‍, കാരി, മുഷി, ആരകന്‍, ളാപ്പ, കൂരി, കുറുവാ, പരല്‍ തുടങ്ങിയ മീനുകളെയാണ് ഇങ്ങനെ പിടിക്കാറുള്ളത്.

മുളവാരി,പനയീര്‍ക്കില്‍,തെങ്ങിന്‍റെ ഈര്‍ക്കില്‍ ഇവ മെടഞ്ഞാണ് വിവിധ വലുപ്പത്തിലുള്ള കൂടുകള്‍ നിര്‍മ്മിക്കുന്നത്. വാളക്കൂടുകള്‍ നിര്‍മ്മിക്കുന്നത് മുളവാരി കീറിയത് കൊണ്ടാണ്. സാധാരണയായി കണ്ടുവരുന്ന ചെറിയ കൂടുകള്‍ തെങ്ങിന്‍റെ ഈര്‍ക്കില്‍ കൊണ്ടാണ് ഉണ്ടാക്കുന്നത്.

ഇതുണ്ടാക്കുന്നതിനു നന്നായി ചീകി ഉണക്കിയെടുത്ത ഈര്‍ക്കില്‍ മെലിഞ്ഞ ഇഴക്കയര്‍ കൊണ്ട് മെടഞ്ഞു ഈര്‍ക്കില്‍ചെറ്റ നിര്‍മ്മിക്കുക. നീളം കൂട്ടുന്നതിനു ഈര്‍ക്കില്‍ അറ്റത്തു ഒന്നിനോടൊന്നു ചേര്‍ത്തുവയ്ക്കാം. കൂടാതെ കൂടിനു കൂടുതല്‍ ബലം കിട്ടാന്‍ മൂന്നു ഈര്‍ക്കില്‍ ഒരുമിച്ചുവച്ചു മെടയുകയുമാവാം. ഇങ്ങനെ മെടഞ്ഞുണ്ടാക്കിയ ചെറ്റയുടെ വീതി കൂടിന്‍റെ ചുറ്റളവ് ആയതിനാല്‍ അത് മുന്‍പേ തീരുമാനിച്ചിരിക്കണം. അതെ ചുറ്റളവ്‌ വരുന്ന മൂന്നു വളയങ്ങള്‍ ബലമുള്ള മരക്കമ്പ് കൊണ്ട് വളച്ചുകെട്ടി തീയില്‍ കാട്ടി വഴക്കി എടുക്കണം. കൂടിന്‍റെ പിന്‍ഭാഗത്ത് വരേണ്ട രണ്ടു വളയങ്ങള്‍ നിശ്ചിത വലുപ്പത്തില്‍ ഇതേപോലെ ഉണ്ടാക്കി എടുക്കണം. പിന്‍ഭാഗത്തെ വളയത്തിന് ഒരു വലിയ കണ്ണന്‍ചിരട്ട ഇറുക്കി കടത്താവുന്ന വിസ്താരമേ പാടുള്ളൂ.വളയങ്ങള്‍ക്കു പുറത്തുകൂടി ഈര്‍ക്കില്‍ചെറ്റ മുറുക്കി ചുറ്റി ഇഴക്കയര്‍ കൊണ്ട് തുന്നിച്ചേര്‍ത്താല്‍ കൂടിന്‍റെ പ്രധാന ഭാഗമായി.

ഇനി നാക്കൂടാണ്. ഇതിനുള്ളിലൂടെയാണ് മീനുകള്‍ അകത്തേയ്ക്ക് കടക്കുന്നത്. ബലമുള്ള ഈര്‍ക്കിലുകള്‍ കൊണ്ട് മെടഞ്ഞതാണിത്. ചെറ്റ കോട്ടിവച്ച് ഓരോ ഈര്‍ക്കിലിന്‍റെയും അഗ്രഭാഗം ഒന്നിടവിട്ട് കടത്തിവിട്ട് നാക്കൂടൊരുക്കുന്നു. ഈര്‍ക്കിലിന്‍റെ അറ്റം കൂര്‍പ്പിച്ചതായിരിക്കും. ചെറ്റയുടെ ഇരുപാര്‍ശ്വവും അഭിമുഖമായി ചേര്‍ത്ത് കയര്‍കൊണ്ട് തുന്നുന്നു. റ ആകൃതിയില്‍ അഗ്രഭാഗം കയറു കൊണ്ട് ബന്ധിപ്പിച്ച മറ്റൊരു മരക്കമ്പ് നാക്കൂടിനു ബലമായി മുന്‍ഭാഗത്ത് ചേര്‍ത്ത് തുന്നുന്നു. ഈ നാക്കൂട് മുമ്പ് ഉണ്ടാക്കിവച്ച പ്രധാന ഭാഗത്തിന്‍റെ മുന്‍ഭാഗത്ത് കടത്തിവച്ച് കയര്‍ കൊണ്ട് ബന്ധിപ്പിച്ചാല്‍ കൂട് റെഡി! പിന്‍ഭാഗത്തു കൂടിയാണ് മീനെ പുറത്തെടുക്കേണ്ടത്. അവിടെ കയര്‍ കൊണ്ട് കെട്ടിയുറപ്പിക്കാന്‍ ഒരു കണ്ണന്‍ചിരട്ടയും വേണമെന്ന് മാത്രം.

ഒഴുക്കുനീറ്റിലൂടെ പുളച്ചെത്തുന്ന മീനുകള്‍ക്ക് കടന്നു പോകാന്‍ നാക്കൂടിന്‍റെ ഉള്ളിലേയ്ക്കുള്ള വഴിയേ ഉള്ളൂ. നാക്കൂടിന്‍റെ ഈര്‍ക്കിലുകള്‍ക്കിടയിലൂടെ ഞെരുങ്ങി അകത്തു കടക്കുന്ന മീനുകള്‍ക്ക് തിരിച്ചിറങ്ങാന്‍ കഴിയില്ല. കടന്നുവന്ന വഴി തിരിച്ചുപോയാല്‍ കൂര്‍ത്ത ഈര്‍ക്കിലുകള്‍ കുത്തിക്കയറും. പിന്‍ഭാഗത്തെ ചിരട്ട അടച്ചിരിക്കുമല്ലോ. മീനുകള്‍ അങ്ങനെ കൂടില്‍ അകപ്പെടുന്നു. വൈകിട്ട് വച്ച് പുലര്‍ച്ചെ എടുക്കുമ്പോള്‍ നിറയെ മീനുകള്‍ ഉണ്ടാവും.

ഉറി

 

 

ചകിരി (കയർ) കൊണ്ടു നിർമ്മിക്കുന്ന ഒരു പഴയകാല വീട്ടുപകരണമാണ് ഉറി. അടുക്കളയുടെ ഉത്തരത്തിൽ അടുപ്പിനോടു ചേർന്നു പുക തട്ടാവുന്ന സ്ഥലത്തു കെട്ടി തൂക്കിയിടുന്നു. പ്രധാനമായും പാകം ചെയ്ത്, മൺകലങ്ങളിലാക്കിയ ആഹാരസാധനങ്ങളാണ് ഇതിൽ സൂക്ഷിക്കുക. പാറ്റ പോലുള്ള കീടങ്ങളിൽനിന്നും പൂച്ച പോലുള്ള വീട്ടുമൃഗങ്ങളിൽനിന്നും പാകം ചെയ്ത ആഹാരം സംരക്ഷിക്കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ഉദ്ദേശം

അടപലക

കഞ്ഞി വാർക്കാൻ കലത്തിൻറെ വായ്‌വട്ടം അടച്ചുപിടിക്കുന്നതിന് ഉപയോഗിക്കുന്ന പലകയാണ് അടപ്പുപലക അഥവാ അടപലക. വൃത്താകൃതിയിൽ നേരേമുകളിൽ കൈപിടിയുള്ള അടപലക പാത്രം മൂടിവൈക്കുന്നതിനും, ദീർഘവൃത്താകൃതിയിൽ രണ്ടുവശവും കൈപിടിയോട് കൂടിയവ കഞ്ഞിവെള്ളം വാർക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്. രണ്ടാമത്തെ ഇനത്തിന് ദേശഭേദമനുസരിച്ച് ‘അടച്ചുവാറ്റി’, ‘അടച്ചുവാറ’, ‘അടച്ചൂറ്റി എന്നിങ്ങനെ പല പേരുകൾ പറയാറുണ്ട്

ചിരവ

തേങ്ങ ചിരകാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ചിരവ. 1540-ൽ ഫ്രാങ്കോയിസ് ബൂളിയർ (François Boullier) ചിരവ കണ്ടുപിടിച്ചു. ജമൈക്കയിൽ പരമ്പരാഗത സംഗീതോപകരണങ്ങളുടെ പട്ടികയിൽ നാളികേര ചിരവയും സ്ഥാനം പിടിച്ചിരിക്കുന്നു. പാൽക്കട്ടി ചിരകാൻ വേണ്ടി കണ്ടുപിടിച്ച ചിരവയാണ് പിന്നീട് നാളികേരം ചിരകാനായി മാറ്റി രൂപകൽപ്പന ചെയ്തത്

മത്ത്

തൈര് കടയുവാൻ വേണ്ടി മരം കൊണ്ടുണ്ടാക്കുന്ന ഒരു നാടൻ ഉപകരണമാണ് കടകോൽ അഥവാ മത്ത്. വായ് വട്ടം കുറവുള്ള ഒരു പാത്രത്തിൽ തൈരു നിറച്ച് ഈ ഉപകരണം കൈകൊണ്ടു കറക്കിയാണ് തൈരു കടയുന്നത്. വൃത്താകൃതിയിലുള്ള ഒരു മരക്കട്ടയും അതിൽ വെട്ടുകളും നടുവിലായി ഒരു പിടിയും കൂടിയതാണ് ഇതിന്റെ ഘടന. അപകേന്ദ്രണം എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇതിന്റെ പ്രവർത്തനം. മത്ത് വേഗത്തിൽ കറക്കുമ്പോൾ മിശ്രിതം അതോടൊപ്പം കറങ്ങുന്നതിനാൽ അപകേന്ദ്രണബലം കൂടുതലനുഭവപ്പെടുന്ന ഘനത്വംകൂടിയ പദാർഥഭാഗങ്ങൾ കേന്ദ്രത്തിൽ നിന്നകന്നുപോകുകയും തന്മൂലം അപകേന്ദ്രണബലം കുറച്ചനുഭവപ്പെടുന്ന ഘനത്വം കുറഞ്ഞ ഘടകം (വെണ്ണ) കേന്ദ്രത്തിലേക്കടുക്കുകയും ചെയ്യും

കുട്ട

 

 

വസ്തുക്കൾ എടുത്തുവയ്ക്കാനും ചുമന്നു കൊണ്ടുപോകാനുമുള്ള ഉപാധി.ഈറ്റ (മുള) ചെറുതായി നീളത്തില്‍ മുറിച്ച് നെയ്ത് എടുക്കുന്നതാണ് കുട്ട കുട്ടയുടെ ചെറുതും രൂപവ്യതാസമുള്ളതുമായ ചെറുകുട്ടയാണ് വട്ടി. ഇപ്പോൾ പ്ലാസ്റ്റിക് കുട്ടകളും വട്ടികലും സജീവം. മണ്ണ്, ചരൽ,മെറ്റൽ ചുമക്കാൻ റബ്ബർ കുട്ട ഉപയോഗിക്കുന്നു

മുറം.

 

അരി ,പയര് വർഗങ്ങൾ തുടങ്ങിയ ഭക്ഷണ സാധനങ്ങളിലെ മാലിന്യങ്ങൾ കളഞ്ഞു വ്യത്തിയാക്കുന്നതിനാണ് മുറം ഉപയോഗിക്കുന്നത് . വടക്കേ മലബാറിൽ ഇതിനെ തടുപ്പ എന്നും വിളിക്കു

ചട്ടുകം

 

അടുക്കളയിൽ പാചകത്തിന് ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് ചട്ടുകം. ദോശ, ചപ്പാത്തി എന്നിങ്ങനെ പരന്ന ഭക്ഷണസാധനങ്ങൾ പാചകം ചെയ്യുമ്പോൾ അവ മറിച്ചിടാനാണ് ചട്ടുകം കൂടുതലായി ഉപയോഗിക്കുന്നത്. പായസം പോലെയുള്ള ഭക്ഷ്യവിഭവങ്ങൾ തയാറാക്കുമ്പോൾ അവ ഉരുളിക്കടിയിൽ കരിഞ്ഞുപിടിക്കാതിരിക്കാൻ ഇളക്കുന്നതിനും ഇത് ഉപയോഗിക്കുന്നു.

ഉരല്‍

 

 

വീടുകളിൽ അരി, മഞ്ഞൾ, മല്ലി, മുളക്, എന്നിവ ഇടിച്ച് പൊടിയാക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ഉപകരണമാണ് ഉരൽ[1]‍. ഉലക്ക എന്ന ദണ്ഡുപയോഗിച്ചാണ് ഉരലിലിലെ ധാന്യങ്ങളും മറ്റും ഇടിക്കുന്നത്. പ്രാചീനമനുഷ്യൻ ഉരൽ ഏറ്റവുമാദ്യമുപയൊഗിച്ചതെ ഭക്ഷ്യവസ്തുക്കൾ പൊടിച്ചെടുക്കാനായിരുന്നിരിക്കണം. പാറപ്പുറത്തോ ഉറപ്പുള്ള മണ്ണിലോ ഉണ്ടാക്കിയിരുന്ന കുഴികളായിരുന്നിരിക്കും അവ. ഉറപ്പുള്ള ഗൃഹനിർമ്മാണം തുടങ്ങുന്നതോടെ വീടിന്നുള്ളിലോ പുറത്തോ യഥേഷ്ടം മാറ്റിവക്കാവുന്ന ഇന്നത്തെ രൂപത്തിലുള്ള ഉരലുകൾ രൂപം കൊണ്ടു. ആദ്യകാലത്ത് കരിംകല്ലു കൊണ്ടു തന്നെയായിരുന്നു ഉരൽ നിർമിച്ചിരുന്നത്. മരം കൊണ്ടുള്ള ഉരലും പ്രചാരത്തിലുണ്ടായിരുന്നു.മരം ധാരാളം ലഭ്യമായ കേരളക്കരയിൽ കല്പ്പണിക്കാരുടെ വിരളത കൂടി ആയപ്പോൾ ഉരുത്തിരിഞ്ഞുവന്നതായിരിക്കണം മരം കൊണ്ടുള്ള ഉരലുകൾ

ഓട്ടുരുളി

കേരളത്തിലെ വീടുകളിൽ പാചകത്തിനുപയോഗിക്കുന്ന ഒരു പാത്രമാണ്‌ ഉരുളി. വ്യവസായിക അടിസ്ഥാനത്തിൽ ഹോട്ടലുകളിലും, സദ്യകളിലും മറ്റും ഉപയോഗിക്കുന്ന ഉരുളികൾക്ക് അരമിറ്റർ മുതൽ ഒന്നര മീറ്റർ വരെ വ്യാസമുണ്ടാകാറുണ്ട്. വീടുകളിൽ പൊതുവെ ഇതിന്റെ ചെറിയ വലിപ്പമുള്ളതാണ്‌ കണ്ടുവരുന്നത്. വട്ടത്തിൽ അകത്ത് അൽ‌പം കുഴിയുള്ള രീതിയിലുള്ളതാണ്‌ ഈ പാത്രങ്ങ

സേവനാഴി

അടുക്കള ഉപകരണം ആണ് സേവനാഴി. തമിഴ്‌ ഭക്ഷണമായ സേവൈ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നു. നാഴി എന്ന തമിഴ് വാക്കിന് കുഴൽ എന്നും അർഥം ഉണ്ട്. സേവൈ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന കുഴൽ എന്ന അർത്ഥത്തിലാണ് ഈ ഉപകരണത്തിന് സേവനാഴി എന്ന പേര് ലഭിച്ചത്. കേരളത്തിൽ പ്രധാനമായും ഇടിയപ്പം എന്ന പലഹാരം ഉണ്ടാക്കാൻ ആണു ഇതു ഉപയോഗിക്കുന്നത്. ഇടിയപ്പത്തിനു ചില നാട്ടിൽ നൂൽപ്പുട്ട് എന്നും പറയാറുണ്ട്.ആദ്യ കാലത്ത് തടി കൊണ്ടുള്ളവയാണ് ഉപയോഗിച്ചിരുന്നത്.

അപ്പക്കാര

 

കേരളത്തിലെ ഒരു പ്രധാന എണ്ണപ്പലഹാരമായ ഉണ്ണിയപ്പം വാർത്തെടുക്കുന്നതിന് ഉപയോഗിക്കുന്ന പാത്രത്തെയാണ് അപ്പക്കാര എന്നു പറയുന്നത്. അപ്പക്കാരിക, അപ്പക്കാരോൽ എന്നും മറ്റും ഇതിന് പേരുകളുണ്ട്

കോരിക

 

പണ്ട് നിലത്തിരുന്നു ഭക്ഷണം കഴിക്കുമ്പോൾ ചോറു വിളമ്പാൻ ഉപയോഗിച്ചിരുന്ന ഉപകരണമാണു കോരിക. ഇത് മരം കൊണ്ടും ഓടുകൊണ്ടും ഉണ്ടാക്കിയിരുന്നു. താരതമ്യേന വലിപ്പം കൂടുതലായതുകാരണം ഊൺമേശകളിൽ ഉപയോഗിക്കാനാകാത്തതുകൊണ്ട് പ്രചാരത്തിലില്ലാതായി.

അരിവാള്‍

ഒരു തരം വളഞ്ഞ കത്തിയാണ് അരിവാൾ. കൊയ്ത്തിനും കാടുകൾ വെട്ടിത്തെളിക്കാനും ഉപയോഗിക്കുന്നു. കർഷകരുടെ പ്രതീകം എന്ന നിലയിൽ അരിവാൾ ചിഹ്നം ഉപയോഗിക്കാറുണ്ട്

കൊരണ്ടി

ഇരിക്കാനുള്ള ഒരു സംവിധാനമാണ് കൊരണ്ടി. പലക, മുട്ടിപ്പലക എന്നീപേരുകളിലും അറിയപ്പെടുന്നു. പൊതുവേ തടി കൊണ്ട് നിർമ്മിക്കുന്നു. ഇപ്പോൾ പ്ലാസ്റ്റിക്, ഫൈബർ എന്നിവയിലുള്ള കൊരണ്ടികളും ലഭ്യമാണ്. തടി നിർമ്മിതമായ കൊരണ്ടിയിൽ രണ്ടു കാലുകൾ ഉണ്ടാകും. പണ്ട് കേരളത്തിലെ അടുക്കളകളിലെ പ്രധാന ഇരിപ്പിടമായിരുന്നു ഇത്. ഇന്നും ചില വീടുകളിൽ കാണാം

കടപ്പാട്- പലതുള്ളി .കോം.

അവസാനം പരിഷ്കരിച്ചത് : 6/26/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate