অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കാര്‍ഷിക മേഖലയിലെ ഉത്തമമാതൃകകള്‍

കാര്‍ഷിക മേഖലയിലെ ഉത്തമമാതൃകകള്‍

ബിനുവിനും ദീപയ്ക്കും അഭിമാനിക്കാം

വിഷം തളിച്ച പച്ചക്കറികൾ ഉപയോഗിക്കേണ്ടി വരുന്ന മലയാളിക്ക് ബിനു വിജയന്റെയും കുടുംബത്തിന്റെയും ജൈവ കൃഷി ഒരു മാതൃകയാണ്. മുണ്ടക്കയം കരിനിലം പാറയിൽ പുരയിടം ബിനു വിജയനും ഭാര്യ ദീപയുമാണ് വീട്ടുമുറ്റത്തും പരിസരത്തുമായി പച്ചക്കറി കൃഷിചെയ്ത് വിജയഗാഥ രചിക്കുന്നത്. വിഷമില്ലാത്ത പച്ചക്കറി കഴിക്കുക എന്ന തങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ചിരിച്ചതി ന്റെ സന്തോഷത്തിലാണിവർ.



വീടുൾപ്പെടുന്ന 30സെന്റ് സ്‌ഥലത്താണ് ഇവരുടെ പച്ചക്കറി ഉൾപ്പെടെയുള്ള കൃഷി. പാവൽ, വെണ്ട, ചീര, മത്തൻ, പടവലം, തക്കാളി, നിത്യവഴുതനങ്ങ, വാളരിപ്പയർ, ചേന, ചേമ്പ്, കാച്ചിൽ, സവാള, ഉള്ളി, പച്ചമുളക് ഉൾപ്പെടെ വിവിധ തരത്തിലുള്ള മുളകുകൾ, കാബേജ്, ചോളം, പാഷൻഫ്രൂട്ട് തുടങ്ങി നിരവധി കൃഷികളാണ് ഇവർ ചെയ്യുന്നത്. ആദ്യമൊക്കെ പച്ചമണ്ണിലായിരുന്നു ഇവരുടെ കൃഷിയെങ്കിൽ ഇപ്പോൾ ഗ്രോ ബാഗുകളിലാണ് കൃഷി. 

പലരിൽനിന്നായി വാങ്ങുന്ന വിത്തുകൾ പ്രോട്രേയിലെ ചകിരിച്ചോർ കമ്പോസ്റ്റിലിട്ട് കിളിർപ്പിച്ചെടുത്തശേഷം ഗ്രോബാഗുകളിലേക്ക് മാറ്റി നടുകയാണ് പതിവ്. ഗ്രോ ബാഗുകളിൽ ചകിരിച്ചോറും ചാണകപ്പൊടിയും മണ്ണുമെല്ലാം കൂട്ടിക്കുഴച്ചാണ് കിളിർപ്പിച്ചെടുത്ത വിത്തുകൾ നടുന്നത്. കീടങ്ങളെയും പുഴുക്കളെയും ഒഴിവാക്കാൻ വേപ്പെണ്ണയും സോപ്പും മിക്സ് ചെയ്ത് സ്പ്രേ ചെയ്യുന്നു. ഇതോടൊപ്പം ബന്തിപ്പൂവും നട്ടുവളർത്തിയിരിക്കുന്നു. 

തങ്ങളുടെ വീട്ടാവശ്യത്തിനു യഥേഷ്ടം പച്ചക്കറികൾ ലഭിക്കുന്നുണ്ടെന്നും മിച്ചം വരുന്ന പച്ചക്കറികൾ മറ്റുള്ളവർക്ക് നൽകാറുണെന്നും ഇവർ പറയുന്നു. മാർക്കറ്റിൽനിന്ന് ഒരു രൂപയ്ക്കുപോലും പച്ചക്കറി വാങ്ങേണ്ട അവസ്‌ഥ തങ്ങൾക്കില്ലെന്നും ഇവർ സന്തോഷത്തോടെ പറയുന്നു. പച്ചക്കറി കൃഷിയോടൊപ്പം മത്സ്യക്കൃഷിയും ഇവർക്കുണ്ട്. പ്രത്യേകം തയാറാക്കിയ കുളത്തിൽ വാള, തിലാപ്പിയ, രോഹു, കട്ട്ള തുടങ്ങിയ മത്സ്യങ്ങളെയാണ് വളർത്തുന്നത്. 

നൂറു സ്ക്വയർഫീറ്റ് വിസ്തൃതിയിൽ പത്തടി താഴ്ചയുള്ള കുളത്തിലാണ് മത്സ്യക്കൃഷി. കപ്പയില, ചേമ്പില എന്നിവ കൂടാതെ മാർക്കറ്റിൽനിന്നു വാങ്ങുന്ന തീറ്റയും മത്സ്യത്തിനു ആഹാരമായി നൽകുന്നു. രണ്ടുമാസം കൂടുമ്പോൾ കുളത്തിലെ വെള്ളം മാറ്റി പുതിയതു നിറയ്ക്കും. വെള്ളം മാറ്റുമ്പോൾ കുളത്തിലുണ്ടായിരുന്ന വെള്ളം കൃഷിക്ക് ഉപയോഗിക്കും. 

ഇതോടൊപ്പം പുരയിടത്തിൽ തെങ്ങുകളുമുണ്ട്. തെങ്ങുകളിൽനിന്ന് ആവശ്യത്തിനു തേങ്ങയും ലഭിക്കുന്നു. വീട്ടുമുറ്റത്ത് ആരംഭിച്ച കപ്പക്കൃഷി വിളവെടുക്കാൻ തയാറായി വരുന്നു. പരീക്ഷണാടിസ്‌ഥാനത്തിൽ വീട്ടുമുറ്റത്ത് നെൽക്കൃഷിയുമുണ്ട്. നെല്ല് വിളവെടുപ്പിനു തയാറായി വരുന്നു. 

മുണ്ടക്കയം ഗ്രാമപഞ്ചായത്തും കൃഷിഭവനും മികച്ച യുവ കർഷകരായി ഇവരെ തെരഞ്ഞെടുക്കുകയും കർഷക ദിനത്തിൽ ആദരിക്കുകയും ചെയ്തിരുന്നു. ആദിത്യ, അതിഥി എന്നിവർ മക്കളാണ്. ഫോൺ: 9961671504.

നീങ്ങാം, മാസ സ്വയംപര്യാപ്തയിലേക്ക്

കേരളത്തിന്റെ 95 ശതമാനവും മാംസാഹാരപ്രിയരാണെന്നാണ് കണക്ക്. ഉദ്ദേശം 50 ലക്ഷം ടൺ ഇറച്ചി കോഴിയായും മട്ടനായും ബീഫായും പന്നിയിറച്ചിയായും ഒരു വർഷം മലയാളികൾ ഭക്ഷിക്കുന്നു.

10,000 കോടി രൂപയിൽ അധികം വർഷംതോറും ഉറപ്പാക്കുന്ന വരുമാന സ്രോതസിനെ നമുക്കിന്നേവരെ കൈപ്പിടിയിലാക്കാൻ കഴിഞ്ഞിട്ടില്ല. വെറും സാധാരണ കർഷകരുടെ ജീവിതമാർഗമാകുന്ന ഈ മേഖലയെ മാറിമാറി വരുന്ന സർക്കാരുകളും കോർപറേഷൻ, മുനിസിപ്പാലിറ്റി പഞ്ചായത്ത് ഭരണ സംവിധാനങ്ങളും വേണ്ട രീതിയിൽ കൈകാര്യം ചെയ്യുന്നതിലെ അപാകത രണ്ടു രീതിയിലാണ് ദോഷം ചെയ്യുന്നത്.



1. 10,000 കോടി രൂപയുടെ സിംഹഭാഗവും അയൽ സംസ്‌ഥാനങ്ങളിലേക്ക് പ്രവഹിക്കുന്നു. കേരളത്തിലെ തന്നെ കർഷകർക്ക് ഉറപ്പായും ലഭിക്കേണ്ട വൻതുകയാണ് ഇതെന്ന് ഓർക്കുക.

2. അന്യസംസ്‌ഥാനങ്ങളിൽ നിന്നും വരുന്ന അറവുമാടുകളിൽ ഭൂരിഭാഗവും പ്രായം മുറ്റിയ വണ്ടിക്കാളകളും ഏഴോഎട്ടോ പ്രസവം കഴിഞ്ഞ് വീണ്ടും ചെനയേൽ ക്കാത്ത മുതുകിളവിപ്പശുക്കളും ആണ്. ഇവയുടെ ഗുണമേന്മയില്ലാത്ത ഇറച്ചി, പറയുന്ന വില നല്കി വാങ്ങി ഭക്ഷിക്കേണ്ട സ്‌ഥിതിവിശേഷവും ഇവിടെ സംജാതമായിരിക്കുന്നു.

സംസ്‌ഥാനത്തെ മൂന്നായി ഭാഗിച്ച് കർഷകരുടെ കൂട്ടായ്മയിൽ ഇറച്ചി ഉത്പന്നങ്ങളെ മിൽമ മാതൃകയിൽ സഹകരണമേഖലയിൽ കൊണ്ടുവരേണ്ട കാലം അതിക്രമിച്ചു. ഈ മൂന്നു മേഖലയിലും ഇറച്ചിസംസ് കരണയൂണിറ്റുകൾ സ്‌ഥാപിച്ചു കർഷകരുടെ കൂട്ടായ്മയിൽ ഇറച്ചിക്കായുള്ള മൃഗങ്ങളെ വളർത്തുവാനും വിലയ്ക്കുവാങ്ങുവാനുമുള്ള സംവിധാനങ്ങളാണ് നമുക്കു വേണ്ടത്. നിലവിലുള്ള മിൽമാ സംവിധാനങ്ങൾ തന്നെ ഇതിനായി ഉപയോഗപ്പെടുത്താം. ക്ഷീരകർഷകർക്ക് ഇതും ഒരു അധികവരുമാനമാർഗമായി മാറ്റാം. സംസ്‌ഥാനത്തെ മൂന്ന് മേഖല പാൽ യൂണിയനുകളുടെ സാരഥികൾക്ക് ഇതിനായി കുറച്ചു സമയം ചെലവാക്കരുതോ?

നെൽകൃഷി ലാഭകരമല്ലാത്തതിനാൽ കാടുകയറി നശിക്കുന്ന നെൽപാടങ്ങൾ, കാട്ടുവള്ളികളും, കുറ്റിച്ചെടികളും കയറി നശിക്കുന്ന പറമ്പുകൾ എന്നിവ കാള, പോത്ത് കുട്ടികളെ വളർത്താൻ അനുയോജ്യമായ ചുറ്റുപാടുകളാണ്. ഇത്തരം സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താൻ തയാറുള്ള ധാരാളം കർഷകർ ഇവിടെ തന്നെയുണ്ട്. ഇത്തരം സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ വേണ്ടത് വിവിധ വകുപ്പുകളുടെ സംയോജിത പ്രവർത്തനമാണ്. ഇതിനു മുൻകൈ എടുക്കേണ്ടത് കോർപറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് ഭരണകർത്താക്കളാണ്.



പശുവളർത്തലിലുള്ള ശാരീരിക അധ്വാനം ഇറച്ചിക്കു വേണ്ടി വളർത്തുന്ന മൃഗങ്ങളുടെ പരിപാലനത്തിൽ വേണ്ടെന്നതാണ് ഈ മേഖലയുടെ പ്രത്യേകത. ഏതാനും പോത്തുകുട്ടികളെ വാങ്ങി പാടത്തോ, എസ്റ്റേറ്റിലോ തുറന്നുവിട്ട് പത്തുമാസത്തിനുശേഷം പിടിച്ച് വിറ്റ് ലാഭം കൊയ്യാം എന്ന ധാരണ കർഷകസംരംഭകർക്ക് ഉണ്ടെങ്കിൽ അതു ശരിയല്ല. ഈ പ്രസ്‌ഥാനത്തിലേക്ക് ഇറങ്ങാൻ ഉദ്ദേശിക്കുന്നവർക്കും ഇറങ്ങിക്കഴിഞ്ഞവർക്കും പ്രാവർത്തികമാക്കാവുന്ന ചില പ്രവർത്തന ശൈലികൾ താഴെ പറയുന്നു.

1.കാള, പോത്തു കുട്ടികളെ 4–5 മാസം പ്രായത്തിലെങ്കിലും വാങ്ങുക.
2. ഇവയ്ക്ക് 40 കിലോയെങ്കിലും തൂക്കം വേണം.
3. ഇവയുടെ തൊലി ആരോഗ്യമുള്ളതും മുറിവുകൾ, വ്രണങ്ങൾ, ബാഹ്യപരാദങ്ങൾ എന്നിവ ഇല്ലെന്ന് ഉറപ്പാക്കേണ്ടതുമാകുന്നു.
4. വയറിളക്കം ഉള്ള കന്നുകുട്ടികളെ വാങ്ങരുത്.
5. ഇവയ്ക്ക് ഉടനെ ഡോക്ടറുടെ നിർദ്ദേശപ്രകാരം വിരമരുന്നു നല്കുക. തുടർന്ന് രണ്ടോ മൂന്നോ മാസം ഇടവിട്ട് വിരമരുന്നു നല്കണം.
6. ഇവയെ വാങ്ങിയ ഉടനെ വരിയെടുക്കുന്നത് (ഇമെേൃമശേീി) നല്ലതാണ്. മൃഗാശുപത്രികളിൽ ഇതിനുള്ള സംവിധാനം ലഭ്യമാണ്.
7. ഡോക്ടറുടെ നിർദേശപ്രകാരം ബാഹ്യപരാദനിയന്ത്രണം (ചെള്ള്, പേൻ, പട്ടുണ്ണി) മാസത്തിൽ ഒന്നോ രണ്ടോ തവണ ഉറപ്പായും പ്രാവർത്തികമാക്കുക.
8. കൂട്ടത്തിൽ ക്ഷീണിച്ച ഒന്നോ രണ്ടോ കന്നുകുട്ടികളുടെ ചാണകം മൃഗാശുപത്രിയിൽ കൊണ്ടുപോയി പരിശോധിപ്പിച്ച് ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നു നല്കുക.
9. ഇവയുടെ ശരീരം ആഴ്ചയിൽ മൂന്നോ, നാലോ തവണ ചൂടിക്കയർ ഉപയോഗിച്ചോ ബ്രഷ് ഉപയോഗിച്ചോ വൃത്തിയാക്കുക.
10. പോത്തിൻ കുട്ടികളെ വെള്ളത്തിൽ കിടക്കാൻ അനുവദിക്കുന്നതും അല്ലാത്ത പക്ഷം ഉച്ചസമയത്ത് ശരീരത്തിലും തലയിലും വെള്ളം ഒഴിച്ചു നനയ്ക്കുന്നതും നല്ലതാണ്. കാളക്കുട്ടികളെയും ഇപ്രകാരം ഉച്ചസമയത്ത് കുളിപ്പിക്കുക.
11. ഇവയെ 6–7 മണിക്കൂർ മേയാൻ വിടുന്നതും അല്ലാത്തപക്ഷം തൊഴുത്തിനോട് ചേർന്ന് കുറച്ചു സ്‌ഥലം വളച്ചുകെട്ടി വേർതിരിച്ച് അതിലേക്ക് ചുറ്റിത്തിരിയാൻ വിടുന്നതും അത്യാവശ്യമാണ്. ഇത്തരം സ്‌ഥലത്ത് തണൽ ഉണ്ടായിരിക്കണം.
12. 24 മണിക്കൂറും ഇവയ്ക്ക് കുടിവെള്ളലഭ്യത ഉറപ്പാക്കുക.
13. തൊഴുത്തിന്റെ തറ മണ്ണാണെങ്കിൽ ആഴ്ചയിൽ ഒരിക്കൽ കുമ്മായം, അല്ലെങ്കിൽ ബ്ലീച്ചിംഗ് പൗഡർ വിതറി വൃത്തിയാക്കുക.
14. തൊഴുത്തിന്റെ തറ കോൺ ക്രീറ്റ് ചെയ്തതാണെങ്കിൽ മാസത്തിൽ ഒരുതവണ നീറ്റുകക്ക വിതറി നനച്ച് 30 മിനിറ്റിനുശേഷം കഴുകുക.
15. അസുഖം വരുന്ന കന്നുകളെ ഉടനെ ചികിത്സിക്കുക.
16. കുളമ്പുദീനം, കുരലടപ്പൻ രോഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ മുടങ്ങാതെ ഉറപ്പാക്കുക.
17. തീറ്റക്രമം

1. ഈ കന്നുകൾക്ക് പ്രായത്തിനനുസരിച്ച് എട്ടു മുതൽ 15 കിലോ വരെ പച്ചപ്പുല്ല് ഉറപ്പായും ദിനംപ്രതി നല്കണം.
2. ഗോതമ്പുതവിട്, അരിത്തവിട്, ബിയർ വേസ്റ്റ്, കപ്പപ്പൊടി, ധാതുലവണ മിശ്രിതം, ഉപ്പ്, യൂറിയ തുടങ്ങിയവ ചേർത്ത കാലിത്തീറ്റ ദിവസവും ഒരു കിലോ വരെ നല്കാം.

3. നാട്ടിൽ ധാരാളം ലഭിക്കുന്ന പച്ചക്കറി അവശിഷ്ടങ്ങൾ, കരിമ്പിൻ ചണ്ടി, ചക്ക, വാഴയില, വാഴത്തണ്ട്, കായ്ത്തൊലി, പൈനാപ്പിൾ വേസ്റ്റ്, കപ്പത്തൊലി, കപ്പയില, കശുമാങ്ങ തുടങ്ങിയവ തീറ്റയ്ക്ക് ഉത്തമമാണ്.

4. യൂറിയ സമ്പുഷ്ടീകരണം നടത്തിയ വയ്ക്കോൽ ദിനംപ്രതി 3–5 കിലോ ആറുമാസം മുതൽ പ്രായം കൂടുന്നതിനനുസരിച്ച് ഇവയ്ക്ക് നല്കാവുന്നതാണ്.

5. പച്ചപ്പുല്ലിനോടൊപ്പം പയർ വർഗ, വൃക്ഷഫോഡർ വിളകളായ പീലിവാക, ശീമക്കൊന്ന എന്നിവയുടെ ഇലകൾ വെയിലിൽ ഇട്ട് വാട്ടി ദിവസവും രണ്ടുമൂന്നു കിലോ വീതം ഓരോന്നിനും നല്കാം.

18. കേരളത്തിൽ ജനിക്കുന്ന കന്നുകുട്ടികളിൽ 50 ശതമാനവും കാളക്കുട്ടികളാണ്. അതായത് ഏകദേശം 1.50 ലക്ഷത്തിലധികം വരുന്ന കാളക്കുട്ടികൾ. ഇവയെ വേണ്ടരീതിയിൽ വളർത്തിയാൽത്തന്നെ നല്ല ഇറച്ചി ഉത്പാദിപ്പിച്ച് വിതരണം ചെയ്യാൻ നമുക്കു കഴിയും. ഇതിനു തയാറായി വരുന്ന സംരംഭകർക്ക് എല്ലാ സഹായവും ഉറപ്പാക്കുകയാണ് നേരത്തെ സൂചിപ്പിച്ച വകുപ്പുകളും ഭരണസാരഥികളും ചെയ്യേണ്ടത്. ഇതിനാണ് നമുക്ക് മിൽമ മാതൃകയിൽ സഹകരണപ്രസ്‌ഥാനം തയാറാക്കേണ്ടത്. ഫോൺ– 944705 5738

ഡോ. കെ. മുരളീധരൻ 
റിട്ട. ജനറൽ മാനേജർ, ഇൻഡോ– സ്വിസ് പ്രോജക്ട്

18 ഇനം ചക്കക്കറികളും ചക്കപ്പായസവും

ഭക്ഷ്യ സംസ്കരണത്തിൽ റഫീക്കിന്റെ കണ്ടുപിടിത്തങ്ങൾ ശ്രദ്ധേയമാകുന്നു. ചക്ക സംസ്കരണ രംഗത്താണ് റഫീക്ക് ശ്രദ്ധേയനാകുന്നത്. പതിനെട്ടു കൂട്ടം രുചിയേറിയ ചക്ക കറികളോടൊപ്പം വിഭവ സമൃദ്ധമായ സദ്യ. കേൾക്കുമ്പോൾ ആദ്യമൊന്ന് അമ്പരക്കും. എന്നാൽ സദ്യ ഇലയിൽ വിളമ്പിക്കഴിയുമ്പോൾ നമ്മൾ തന്നെ നമിക്കും. പച്ചക്കറികളിൽ വിഷാംശം വ്യാപകമായിരിക്കുന്ന കാലഘട്ടത്തിൽ വിഷാംശം ഒട്ടും ഇല്ലാത്ത ചക്ക ഉപയോഗിച്ച് 18 ഇനം കറികളും ചക്കപ്പായവസും ഒരുക്കി ശ്രദ്ധേയനാകുകയാണ് തിരുവനന്തപുരം പാറശാല ഇടിഞ്ചക്കപ്ലാമൂട് സ്വദേശിയായ റഫീക്ക്. തിരുവനന്തപുരം കനകക്കുന്നിൽ നടന്ന ചക്ക ഫെസ്റ്റിൽ ഇദ്ദേഹത്തിന്റെ ഭക്ഷണശാലയിലേയ്ക്ക് ഭക്ഷ്യരപേമികളുടെ തിരക്കായിരുന്നു. 12 കൂട്ടുകറികൾ നാലു ഒഴിച്ചുകറികൾ ഇവയെല്ലാം റെഡി. എല്ലാം ചക്കയും ചക്കക്കുരുവും ചേർന്നുള്ളതെന്നത് ഏറെ വ്യത്യസ്തം.


ആദ്യ ദിനം 30 സദ്യ മാത്രമാണ് ചക്ക ഫെസ്റ്റിൽ ഒരുക്കിയിരുന്നത്. എന്നാൽ ആവശ്യക്കാരുടെ എണ്ണം വർധിച്ചു വന്നതോടെ ഒരാഴ്ച നീണ്ടു നിന്ന ചക്കഫെസ്റ്റിൽ മറ്റെല്ലാ ദിവസങ്ങളിലും 500 സദ്യകൾ വരെയാണ് ചക്ക വിഭവങ്ങൾക്കൊണ്ട് റഫീക്ക് ഒരുക്കിയത്.

ചക്ക സാമ്പാർ, ചക്ക എരിശേരി, ചക്കപ്പുളിശേരി എന്നിവയാണ് സദ്യയ്ക്ക് ഒഴിച്ചുകറിയായി നല്കുന്നത്. ഇടിഞ്ചക്കത്തോരൻ ആണ് മറ്റൊരു ശ്രദ്ധേയമായ വിഭവം. ചക്കക്കുരു റോസ്റ്റ് ചെയ്തു നല്കുന്നതിന്റെ രുചി ഏറ്റവും ആസ്വാദ്യകരമാണ്. ചക്ക അവിയലിനും സ്വാദേറെയാണ്. 

ചക്കപ്പഴം ഉപയോഗിച്ചുള്ള രണ്ടുകൂട്ടം പായസവും ഈ സദ്യയിൽ നല്കുന്നുണ്ട്. മൊത്തം ചക്കമയമാണ് റഫീക്കിന്റെ സദ്യ. ചിപ്സ് കച്ചവടം നടത്തിയിരുന്ന റഫീക്ക് ചക്കയോട് ആളുകൾക്കുള്ള താത്പര്യം മനസിലാക്കിയാണ് ചക്കവിഭവങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയത്. ആറു വർഷമായി ഇത്തരത്തിൽ ചക്കസദ്യയും ചക്ക ഉപയോഗിച്ച് വിവിധ പലഹാരങ്ങളും നിർമിച്ച് വിപണനം നടത്തുകയാണിദ്ദേഹം.


20 ദിവസം പ്രായമായ ചക്ക മുതൽ പഴുത്ത ചക്ക വരെ ഉപയോഗിച്ച് ഉത്പന്നങ്ങൾ നിർമിക്കുന്നു.
20 ദിവസം പ്രായമായ ചക്കയുടെ പുറം മടൽ ചെത്തിക്കളഞ്ഞശേഷം ചക്ക അരച്ച് മാവാക്കിയെടുക്കുന്നു. ഈ മാവ് ഉപയോഗിച്ച് ഉണ്ണിയപ്പം, അച്ചപ്പം തുടങ്ങിയ ഉത്പന്നങ്ങൾ നിർമിക്കുന്നു. ചക്കക്കുരുവും ചക്കച്ചുളയും ഉണക്കി മാവാക്കി വിവിധ ഭക്ഷണങ്ങൾക്കായി ഉപയോഗിക്കുന്നു. 

പഴുത്ത തേൻ വരിക്ക ചക്കയുപയോഗിച്ചാണ് ഹൽവയും ജാമും, വരട്ടിയും ഒക്കെ ഉണ്ടാക്കുന്നത്. തേൻവരിക്കയായാൽ രുചി കൂടുതലായിരിക്കുമെന്നും റഫീക്ക് സാക്ഷ്യപ്പെടുത്തുന്നു. ചക്കച്ചുളയുപയോഗിച്ച് പല ഇറച്ചി ഉത്പന്നങ്ങളുടെ വിഭവങ്ങളും തയാറാക്കുന്നു. ചിക്കൻ ഫ്രൈയ്ക്ക് തുല്യമായ രുചിയോടെ ചക്ക ഉപയോഗിച്ച് ഫ്രൈ നിർമിക്കുന്നു. എറണാകുളത്ത് നടന്ന ചക്ക ഫെസ്റ്റിലാണ് ഈ ഉത്പന്നം പരീക്ഷിച്ചത്. താൻ നിർമിച്ച ചക്ക ഹൽവാ മൂന്നു മാസം വരെ യാതൊരു കേടും കൂടാതെ ഇരുന്നതായി റഫീക്ക് സാക്ഷ്യപ്പെടുത്തുന്നു. 20 ജീവനക്കാരാണ് റഫീക്കിനൊപ്പം ചക്ക ഉത്പന്നങ്ങൾ തയാറാക്കുന്നതിനായി രംഗത്തുള്ളത്, തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി എന്നിവിടങ്ങളിൽ നിന്നായി ആവശ്യത്തിനുള്ള ചക്ക ലഭിക്കുന്നതായും റഫീക്ക് കൂട്ടിച്ചേർത്തു. മറ്റ് ഉത്പന്നങ്ങൾ വിറ്റഴിക്കുമ്പോൾ ലഭിക്കുന്നത്ര ലാഭം ലഭിക്കുന്നില്ലെങ്കിലും താൻ കൊടുക്കുന്ന ഉത്പന്നങ്ങൾ ഒന്നും വിഷമില്ലാത്തത് ഏറെ ആത്മസംത്ൃപ്തി നല്കുന്നുവെന്നും ഈ പാറശാല സ്വദേശി വ്യക്‌തമാക്കുന്നു. 

ചക്കയിലെ ചില വിഭവങ്ങൾ

ചക്ക ബജ്‌ജി, ചക്കപ്പഴംപൊരി, ഉണ്ണിയപ്പം, മോതകം, വട, ചക്കച്ചില്ലി, മധുരച്ചില്ലി, ചക്കമിക്ചർ, ചക്ക കട്ലറ്റ്, ചക്ക അട, ചക്ക കോട്ടപ്പം, ചക്കപ്പായസം, ചക്കവരട്ടി, ചക്കമഞ്ചൂരി, ചക്കപ്പുഴുക്ക്, ചക്കത്തോരൻ, ചക്ക അവിയൽ, ചക്കബിരിയാണി. ഫോൺ; റഫീക്ക്– 99614 92460.

കമഴ്ത്തിവെട്ടിലൂടെ ആയുഷ്കാല റബർ കൃഷി

ഇടവിളയായി കൊക്കോ

ഒരു മനുഷായുസ് മുഴുവൻ ഒരുറബർ മരത്തിൽ നിന്ന് പാലെടുക്കാൻ കഴിയുമോ? ചോദ്യം സാധാരണ റബർ കർഷകരോടാണ് ചോദിക്കുന്നതെങ്കിൽ ആ നിമിഷം ലഭിക്കുന്ന മറുപടി ഇല്ല എന്നു തന്നെയായിരിക്കും. എന്നാൽ ഈ ചോദ്യം റബർ കർഷകനായ ഈരാറ്റുപേട്ട ഇടമറുക് വട്ടപ്പലത്ത് മൈക്കിൾ മത്തായി സ്വയം ചോദിച്ചത് 36 വർഷം മുമ്പാണ്. എല്ലാവരും റബർ മലർത്തിവെട്ടി പട്ടമരയ്ക്കുമ്പോൾ കടും വെട്ടിനും നൽകി മരം മുറിച്ചു കളയുകയാണ് പതിവ്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ പുതിയമരം വെട്ടുപ്രായമായി വരുന്ന ആറേഴു വർഷം പുരയിടത്തിൽ നിന്ന് ഒരു വരുമാനവുമുണ്ടാകില്ല. മൈക്കിൾ മത്തായിയുടെ പരീക്ഷണബുദ്ധി പ്രവർത്തിച്ചതിന്റെ ഫലമായി ഉണ്ടായതാണ് റബറിലെ കമിഴ്ത്തിവെട്ട് എന്ന ആശയം. ഇതുവെറും ആശയമല്ല. 36 വർഷത്തിലധികമായി തന്റെ തോട്ടത്തിൽ നടത്തി വിജയിപ്പിച്ചാണ് മെക്കിൾ മത്തായി വ്യത്യസ്തനാകുന്നത്. ഇദ്ദേഹത്തിന്റെ ഈ കണ്ടുപിടിത്തത്തിന് അഹമ്മദാബാദിലെ നാഷണൽ ഇന്നോവേഷൻ ഫൗണ്ടഷന്റെ സമ്മതിപത്രവും ലഭിച്ചു. റബർബോർഡ് നിയന്ത്രിത കമിഴ്ത്തിവെട്ട് എന്നപേരിൽ പ്രചരിപ്പിച്ചതും മൈക്കിളിന്റെ ആശയമാണ്.



എന്താണ് കമിഴ്ത്തിവെട്ട് (Downward Tapping)
റബറിൽ മലർത്തിവെട്ടി (Upward Tapping) പട്ടമരയ്ക്കുമ്പോഴാണ് കമിഴ്ത്തിവെട്ട് ആരംഭിക്കുന്നത്. മലർത്തിവെട്ടിയ പട്ടയുടെ മുകൾഭാഗത്തുന്നിന്ന് മുകളിലേക്ക് വെട്ടിപ്പോകുന്നതാണിത്. ഈ സമയം മരങ്ങൾ വെട്ടിപുതിയവ വയ്ക്കാതെ നിലവിൽ മലർത്തി വെട്ടിയ മരങ്ങളിൽ മുകളിൽ നിന്ന് കമിഴ്ത്തിവെട്ടും. നാലു കൊല്ലം കഴിയുമ്പോൾ വീണ്ടും മലർത്തിവെട്ടിയാൽ പാൽ ലഭിക്കുമെന്നാണ് മൈക്കിളിന്റെ അനുഭവം. 42 വർഷമായ മരങ്ങളിൽ നിന്നുവരെ ഇതേരീതിയിൽ നല്ല ആദായം ലഭിക്കുന്നു. പാലിന്റെ ഗുണനിലവാരമളക്കുന്ന ഡിആർസി 35–45 ലഭിക്കുന്നുണ്ട്. നല്ല കൊഴുപ്പുള്ള പാലാണ് ലഭിക്കുന്നതെന്നർഥം. വീട്ടുമുറ്റത്തെ അഞ്ചു മരങ്ങളിലുൾപ്പെടെ 300 മരങ്ങളിൽ നാലിലൊന്നു കമിഴ്ത്തിവെട്ടുന്നു. മറ്റുതോട്ടങ്ങളിൽ രണ്ടുപ്രാവശ്യം മരം വെട്ടി പുതിയവ വച്ചപ്പോഴും മൈക്കിൾ ഇതൊന്നും ചെയ്യാതെ ആദായകരമായ രീതിയിൽ കമിഴ്ത്തിവെട്ടിലൂടെ പാലുണ്ടാക്കുന്നു. കരുത്തു കൂടുതൽ ഉള്ള മരങ്ങളിൽ പട്ടമരയ്ക്കുന്നതിനു മുമ്പുതന്നെ കമിഴ്ത്തിവെട്ടുന്നു. മരത്തിൽ അധികംപാൽ നിന്നാലും പട്ടമരയ്ക്കുമെന്നാണ് മൈക്കിളിന്റെ പക്ഷം. നൂറു മരത്തിൽ നിന്ന് ശരാശരി എട്ടുകിലോ റബർ പ്രതിദിനം ലഭിക്കുന്നു. പട്ടമരച്ച മരങ്ങളിൽ നിന്നു വരെ കമിഴ്ത്തിവെട്ടിലൂടെ പട്ടമരയ്ക്കാത്ത മരത്തിനു തുല്യമായ പാൽ ലഭിക്കുന്നു. 

28–ാം വയസിൽ നട്ടു 71–ാം വയസിലും അതേ മരം

താൻ 28–ാം വയസിൽ നട്ട റബറിൽ നിന്ന് 71–ാം വയസിലും ആദായമെടുക്കുന്നതിന്റെ ത്രില്ലിലാണ് മൈക്കിൾ. ആർആർഐഐ 105 ആണ് വച്ചത്. ആറാം വർഷം വെട്ടിത്തുടങ്ങിയപ്പോൾ തന്നെ ഒരു മരത്തിന്റെ പട്ട മരച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. പാലുണ്ടാകാനായി രണ്ടുവർഷം വെറുതേ നിർത്തിയെങ്കിലും ഫലമുണ്ടായില്ല. അപ്പോൾ മനസിൽതോന്നിയ ആശയമാണ് കമിഴ്ത്തിവെട്ട്. ആ മരത്തിൽ നാലിലൊരുഭാഗം കമിഴ്ത്തിവെട്ടിയപ്പോൾ മറ്റു മരത്തിനു തുല്യമായി പാൽ ലഭിച്ചു. ഇങ്ങനെയാണ് പട്ടമരപ്പിന് പരിഹാരം കമിഴ്ത്തിവെട്ടെന്ന ആശയത്തിലെത്തുന്നത്. 36 കൊല്ലമായി കമിഴ്ത്തിവെട്ടിലൂടെ മികച്ച ആദായം നേടുന്നുണ്ട് ഈ കർഷകൻ. 63 ഇഞ്ച് വലിപ്പമുള്ള റബർമരങ്ങൾ വരെയുണ്ട് മൈക്കിൾ മത്തായിയുടെ തോട്ടത്തിൽ. അരലിറ്റർ മുതൽ ഒരു ലിറ്റർ വരെ പാൽ ചുരത്തുന്നവയാണ് ഇവയെല്ലാം. 

ഇടവിളയായി കൊക്കോ

പലരും റബർ വില ഇടിഞ്ഞ സമയത്താണ് ഇടവിള അന്വേഷിച്ചിറങ്ങിയത്. എന്നാൽ മൈക്കിൾമത്തായി 30 കൊല്ലം മുമ്പു തന്നെ ഇതു പരീക്ഷിച്ചു. റബർത്തോട്ടത്തിൽ കൊക്കോ ഇടവിളയാക്കിയെങ്കിലും റബറിലെ വരുമാനം കുറഞ്ഞിട്ടില്ല. പ്രതിവർഷം 27,000 രൂപവരെ ഇദ്ദേഹത്തിന് കൊക്കോ നൽകുന്നു. നട്ടപ്പോൾ ചാണകപ്പൊടിയിട്ടതൊഴിച്ചാൽ റബറിനും കൊക്കോയ്ക്കും മറ്റുവളങ്ങളൊന്നും ഇതുവരെ നൽകിയിട്ടില്ല.


സാധാരണ മലർത്തിവെട്ടി പട്ടമരയ്ക്കുമ്പോൾ എല്ലാവരും മരം വെട്ടും. എന്നാൽ മൈക്കിൾ മത്തായി ഈ മണ്ടത്തരം ചെയ്യുന്നില്ല. ഏഴുവർഷം എന്തിന് പുരയിടത്തെ ആദായമില്ലാതാക്കണം എന്നാണ് ഇദ്ദേഹത്തിന്റെ ചോദ്യം. പകരം ഇദ്ദേഹം കമിഴ്ത്തിവെട്ട് ആരംഭിക്കും. കമിഴ്ത്തിവെട്ടി നാലാം വർഷം മലർത്തിവെട്ടിന് മരങ്ങൾ വീണ്ടും സജ്‌ജമാകുമെന്നും മൈക്കിൾ പറയുന്നു. ഭാര്യ അന്നക്കുട്ടിയും മക്കളായ രമേഷ് മൈക്കിളും രമ്യ സിജോയും മൈക്കിളിന്റെ പരീക്ഷണങ്ങൾക്ക് പൂർണപിന്തുണയുമായി ഒപ്പമുണ്ട്. 
ഫോൺ: മൈക്കിൾ 99 61 14 11 91.

ടോം ജോർജ്

ഇത് ജേക്കബിന്റെ സ്വർഗരാജ്യം

കേരളത്തിന്റെ സഹാറയാകുമെന്നു പ്രവചനം. കത്തുന്നവെയിലിൽ കരിഞ്ഞുണങ്ങുന്ന വിളകൾ, വെള്ളമെത്രകൊടുത്താലും വൈകുന്നേരമാകുന്നതോടെ വരണ്ടുണങ്ങുന്ന കൃഷിയിടം. എന്നാൽ പാലക്കാടിന്റെ ഈ പ്രശ്നങ്ങളൊന്നും ചിറ്റൂർ നല്ലേപ്പിള്ളി അല്ലക്കുഴ വീട്ടിൽ റിട്ട. അധ്യാപകനായ സി.ജെ. ജേക്കബെന്ന കർഷകനെ അലട്ടുന്നില്ല. കുട്ടികളുടെ മനസറിഞ്ഞ് അവരെ നല്ലവരാക്കുന്ന അധ്യാപകന് പാലക്കാട്ടെ മണ്ണിന്റെയും മനസറിഞ്ഞ് അതിനേയും നല്ലതാക്കാൻ സാധിച്ചു എന്നുപറഞ്ഞാൽ തെറ്റുണ്ടാവില്ല. കത്തുന്ന വെയിലിലും ഒരു മാസം വരെ ജലസേചനം നടത്തിയില്ലെങ്കിലും എഴുപത്തിമുന്നുകാരനായ ജേക്കബിന്റെ പുരയിടത്തിലെ വിളകൾ നല്ല ഉഷാറായി നിൽക്കും. കൂത്താട്ടുകുളത്തുനിന്ന് 33 വർഷങ്ങൾക്കുമുമ്പ് പാലക്കാടൻ കാർഷികമേഖലയിലേക്ക് കുടിയേറിയ സമയം ജേക്കബ് മണ്ണിൽ നടത്തിയ പരീക്ഷണത്തിന്റെ വിജയമാണിത്. അന്നു പലരും കളിയാക്കിയെങ്കിലും 33 വർഷത്തിനുശേഷം ജേക്കബിന്റെ ദീർഘവീക്ഷണത്തോടുകൂടിയുള്ള പ്രവൃത്തിയെ അദ്ഭുതത്തോടെ നോക്കിക്കാണുകയാണ് കർഷകർ. വർഷവർഷങ്ങൾക്കു ശേഷം വന്ന വരൾച്ച ജേക്കബ് 33 വർഷം മുമ്പു കണ്ടപോലെ. ഇന്ന് നല്ലേപ്പള്ളിയിലെ ഇദ്ദേഹത്തിന്റെ പുരയിടത്തിലെത്തിയാൽ കരുത്തോടെ നിൽക്കുന്ന തെങ്ങുകൾ കാണാം, തെങ്ങിൽ കുരുമുളക് പടർത്തിയിരിക്കുന്നു. ഇടവിളയായി ജാതി, മഹാഗണിയിൽ പടരുന്ന കുരുമുളക്് നിറയെ കായ്ച്ചു നിൽക്കുന്നു. കവുങ്ങിലും നൂറുമേനി.



വരൾച്ചയെ പ്രതിരോധിക്കുന്ന സാങ്കേതിക വിദ്യ

ചിറ്റൂർ നല്ലേപ്പള്ളിയിൽ ജേക്കബ്് സ്‌ഥലം വാങ്ങുമ്പോൾ ഒരടിമേൽമണ്ണിനു താഴെ വെള്ളാരം കല്ലുകൾ നിറഞ്ഞ പ്രദേശമായിരുന്നു. ഇവിടെ ഒന്നും കൃഷി ചെയ്യാൻ പറ്റില്ലെന്നും ചിലർ വിധിയെഴുതി. എന്നാൽ ഇവിടെ കൃഷി നടത്തിയിട്ടു തന്നെ കാര്യമെന്നു ജേക്കബും തീരുമാനിച്ചു. ഇതിനായി വെള്ളാരം കല്ലുകൾ ആറടി താഴ്ചയിൽ വെട്ടിമാറ്റി. ഇതിനു താഴെയായി കണ്ട മണ്ണ് മേൽമണ്ണാക്കി. അഞ്ചടി വീതിയുള്ള കുഴിയാണ് എടുത്തത്. ഒരു കുഴിയിൽ 1500–2000 തേങ്ങയുടെ മടൽ ഇട്ടു. പാലക്കാട് നെൽമേഖലയിൽ സുലഭമായ പാതികരിഞ്ഞ ഉമി(ഉമിക്കരി അഥവ കമ്പനിച്ചാരം)യും മടലും മാറിമാറി അടുക്കിയാണ് കുഴി നിറച്ചത്. കുറച്ചു മടൽ അടുക്കിയശേഷം കുറച്ചു ചാരം വിതറും. ഇതിനുമുകളിൽ ഒരുചാക്കു മണൽ മാത്രമിട്ടാണ് തൈകൾ നട്ടത്. തെങ്ങ്, ജാതി, കവുങ്ങ്് എന്നിവയെല്ലാം നടുന്നതിന് ഈ രീതിയാണ് സ്വീകരിച്ചത്. പിന്നീട് മണ്ണും ചാണകവും ഇടകലർത്തി ഇതിനുമുകളിലിട്ട് മണ്ണിന്റെ ഘടനമാറ്റിയെടുത്തു. ഇങ്ങനെ ചെയ്ത് ഒന്നര അടിയോളം സാവധാനം പറമ്പുയർത്തിയെടുത്തു. സാവധാനം മടലിന്റെയും ഉമിയുടേയും ലഭ്യതയനുസരിച്ചാണ് കുഴിയെടുത്ത് തൈകൾ നട്ടത്. 11 തെങ്ങാണ് ആദ്യം വച്ചത്. ഇന്നത് 250 തിൽ എത്തി നിൽക്കുന്നു. ഈ രീതി സ്വീകരിച്ചതിനാൽ നൽകുന്ന വെള്ളം മണ്ണിനടിയിൽ താങ്ങിനിൽക്കുന്നതിനാലാണ് വരൾച്ചയേൽക്കാതെ വിളകൾ വളരുന്നതെന്ന് ജേക്കബ് പറയുന്നു. ഇതുമൂലം മറ്റൊന്നു കൂടിയുണ്ടായി പ്രയോജനം. തായ്വേര് പാറയിൽ തട്ടി താഴേക്കിറങ്ങാതെ മരങ്ങൾ മറിയുന്നതിനും പരിഹാരമായി. ആദ്യകാലത്ത് വയറിംഗ് ജോലികൾ ചെയ്യുന്നിടത്തു നിന്നു ലഭിച്ചതാണീ ആശയം. വയറിംഗിൽ എർത്ത് കമ്പിയിടുന്നിടത്ത് ഈർപ്പം നില നിൽക്കാൻ ഉപ്പും ഉമിക്കരിയും ഉപയോഗിച്ചിരുന്നു. ഇതിൽ നിന്നും ഉമിക്കരിക്ക് ജലം താങ്ങിനിർത്താൻ കഴിവുണ്ടെന്നു ജേക്കബ് മനസിലാക്കി. മണ്ണിന് ഇളക്കം കിട്ടാനും ഇതു നല്ലതാണ്. മടൽ ചീഞ്ഞിരിക്കുമ്പോൾ ഇതിനു പുറത്ത് ചാണകമിട്ടു കൊടുക്കും. തേങ്ങയും നെല്ലും അധികമുള്ള പ്രദേശത്ത് പാഴായിപ്പോകുന്ന തൊണ്ടിനും ഉമിക്കും ഇതുമൂലം നല്ല ഉപയോഗം കൂടിയായി. കടുത്ത വരൾച്ചയിലും 20000 തേങ്ങ ഇന്ന് ജേക്കബിന് പുരയിടത്തിൽ നിന്നു ലഭിക്കുന്നു. ജാതിയിൽ നിന്നും ഒന്നര ലക്ഷത്തിലധികം രൂപ വാർഷിക വരുമാനവും ലഭിക്കുന്നുണ്ട്. അടിമണ്ണ് മുകളിൽ കൊണ്ടുവന്ന് കൃഷി സുഗമമാക്കാൻ കൂടിയാണ് ഈ രീതി ഉപയോഗിച്ചതെന്ന്്് ജേക്കബ് പറയുന്നു.



വിളവെടുപ്പ്

തെങ്ങിൽ കുരുമുളകു കയറ്റുന്നതിനാൽ തേങ്ങവെട്ടിയിടാറില്ല. വീണുകിട്ടുന്ന തേങ്ങ പെറുക്കിയെടുക്കുകയാണ് ചെയ്യുന്നത്. ഇതുമൂലം നല്ല മൂത്ത ഗുണനിലവാരമുള്ള നാളികേരം ലഭിക്കുന്നു. മഹാഗണിയിലും കുരുമുളക് കൃഷി നടത്തുന്നു. കുരുമുളകിൽ ദ്രുതവാട്ടം കടുത്ത ഭീതി പരത്തുന്നതായും വൻതോതിൽ കൃഷി നശിപ്പിച്ചതായും ജേക്കബ് പറയുന്നു. ഇതിനെ പ്രതിരോധിക്കാൻ ആരും ഒരു നിർദ്ദേശം പോലും കൊടുക്കുന്നില്ലെന്നും ഇദ്ദേഹത്തിനു പരാതിയുണ്ട്്. 1600 ചുവട് കുരുമുളകുണ്ടായിരുന്നിടത്ത് ഇന്ന് നിലവിലുള്ളത് 200 ചുവടുമാത്രമാണ്. 20 കിന്റൽ കുരുമുളക് പ്രതീക്ഷിച്ചിരുന്നിടത്ത് ഇന്നുള്ളത് നാലു ക്വിന്റൽ മാത്രമാണെന്നും ദ്രുതവാട്ടത്തിന്റെ രൂക്ഷത ചൂണ്ടിക്കാട്ടി ഇദ്ദേഹം പറയുന്നു. കരിമുണ്ട, പന്നിയൂർ–1 ഇനം കുരുമുളകാണ് കൃഷിചെയ്യുന്നത്. സ്കൂളുകളിൽ നിന്നും മറ്റും പഠനപ്രവർത്തനത്തിന്റെ ഭാഗമായി ഈ തോട്ടം കാണാൻ കുട്ടികളെത്തുന്നുണ്ട്. 24 മണിക്കൂറും തോട്ടത്തിലായിരിക്കുന്ന ഈ റിട്ട. അധ്യാപകൻ കളനാശിനിയൊന്നും തോട്ടത്തിൽ പ്രവേശിപ്പിക്കാറില്ല. കൈയാണ് ഏറ്റവും വലിയ കളനാശിനിയെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. വീടിനു സമീപം വലിയ കുളം നിർമിച്ച് ഇതിലേക്കാണ് കനാലിൽ നിന്ന് ജലസേചനത്തിനുള്ള ജലമെത്തിക്കുന്നത്. ഇതിൽ കൂരിവാള ഇനത്തിൽപ്പെട്ട മത്സ്യവും വളർത്തുന്നുണ്ട്. മകൻ ജീവനും അച്ഛനെ കൃഷിയിൽ സഹായിക്കുന്നു. കൃഷിയിടത്തിൽ മുഴുവൻ സമയവും ചെലവഴിക്കുന്നതിനാൽ മറ്റുചിന്തകളൊന്നും തന്നെ അലട്ടുന്നില്ലെന്നും ശരീരത്തിനും മനസിനും ശാന്തതയാണെന്നും ജേക്കബ് പറയുന്നു. ഫോൺ: 04923282265, 9142923242. ലേഖകന്റെ ഫോൺ–93495 99 023.

കണ്ടെത്താം, സാധ്യതകളുടെ സംരംഭങ്ങൾ

രാജ്യത്ത് സംരംഭകത്വത്തിന് വൻ സാധ്യതകളാണ് രൂപപ്പെട്ടുവരുന്നത.് ഇതിനായി സംരംഭകത്വ തൊഴിൽ നൈപുണ്യ വികസന മന്ത്രാലയവും നിലവിലുണ്ട്. കേന്ദ്ര– സംസ്‌ഥാന സർക്കാരുകൾ വലി യ പ്രാധാന്യത്തോടെ സംരംഭകത്വ പദ്ധതികൾ ആവിഷ്കരിക്കുന്നു. സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധ തി, കേരളത്തിൽ സാങ്കേതിക മേഖലയിൽ നടപ്പിലാക്കുന്ന സ്റ്റാർട്ടപ്പ് വില്ലേജ്, ടെക്നോപാർക്കുകൾ, സൈബർ പാർക്കുകൾ എന്നിവ ഇതിനു തെളിവാണ്.



സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ ഇന്നവേഷൻ പ്രാവർത്തികമാക്കണം. മനസിലുള്ള ആശയം പ്രവൃത്തിപഥത്തിൽ കൊണ്ടു വരാൻ പ്രായോഗിക തലത്തിൽ പ്രവർത്തിപ്പിക്കാനുതകുന്ന ഇന്നവേഷനുകൾ(കണ്ടുപിടിത്തങ്ങൾ) ആവശ്യമാണ്. ഇന്നവേഷൻ ഇക്കോസിസ്റ്റം രൂപപ്പെടുത്താൻ കേരളത്തിൽ വ്യവസായ, വിദ്യാഭ്യാസ, കാർഷിക മന്ത്രാലയങ്ങൾ പ്രവർത്തിച്ചു വരുന്നു. ഇന്നവേഷന് പ്രധാനമായും രണ്ട് യുക്‌തികളുണ്ട്. പ്രവചനം, ഉത്പന്ന നിർമാണം വർധിപ്പിയ്ക്കുന്ന ടരമഹശിഴ ൗു എന്നിവയാണിത്. സുസ്‌ഥിര ഇന്നവേഷൻ രൂപപ്പെടുത്തിയെടുത്താൽ അത് പ്രാവർത്തികമാക്കാൻ ഇൻക്യുബേറ്ററുകളും വ്യവസായവത്കരിക്കാൻ ആക്സിലേറ്ററുകളുമുണ്ട്. സാമ്പത്തിക സ്രോതസിനായി ഏഞ്ചൽ, വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടിംഗുകളുമുണ്ട്. വിപണനത്തിനുള്ള സുസ്‌ഥിര മോഡലുകൾ കണ്ടെത്തണം, ഐടി മൊബൈൽ അധിഷ്ഠിത വിപണന മോഡലുകൾ കൂടുതലായി രൂപപ്പെട്ടു വരുന്നു. 

ഇന്ന് ഐടിയിൽ മാത്രമേ സംരംഭകത്വ സാധ്യതകളുള്ളൂവെന്ന തെറ്റിധാരണ പലരിലുമുണ്ട്. കാർഷിക മേഖലയിലാണ് യുവതി–യുവാക്കൾക്ക് സംരംഭകത്വ സാധ്യതകളേറെയുള്ളത്. കാമ്പസുകളിൽ സ്റ്റുഡന്റ് എന്റർ പ്രണർഷിപ്പിനും പ്രാധാന്യമേറി വരുന്നു. കീടനാശിനികളുടെയും, ആന്റിബയോട്ടിക്കുകളുടെയും അമിതമായ ഉപയോഗം മനുഷ്യന്റെ ആരോഗ്യത്തെ ഹാനീകരമായി ബാധിക്കുമെന്ന തിരിച്ചറിവ് ജൈവകൃഷിയിലേക്കുള്ള പ്രയാണത്തിന് ആക്കം കൂട്ടുന്നു. ആരോഗ്യത്തിന് ഹാനി കരമല്ലാത്ത ജൈവ, സേഫ് ടു ഈറ്റ് ഉത്പന്ന നിർമാണം, ഫാമിംഗ്, ഭക്ഷ്യസംസ്കരണം, കാർഷി ക മൃഗസംരക്ഷണ സേവന മേഖല, Input supply, മൃഗ ചികിത്സ, മുതലായവയിൽ സംരംഭകത്വത്തിന് സാധ്യതകളേറെയാണ്.



കേരളത്തിൽ കാർഷിക മേഖലയിൽ സംരംഭകത്വം പ്രോത്സഹിപ്പിക്കാൻ വെറ്ററിനറി സർവകലാശാലയിൽ എന്റർപ്രണർഷിപ്പ് ഡയറക്ടറേറ്റ് നിലവിലുണ്ട്. അഭ്യസ്തവിദ്യരായ യുവതീയുവാക്കൾ, സ്വാശ്രയ സംഘങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, കർഷകർ, വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർക്കായി കാർഷിക, മൃഗസംരക്ഷണ അനുബന്ധ മേഖലകളിൽ സംരംഭകത്വ വികസന പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. പശു വളർത്തൽ, കോഴി വളർത്തൽ, ആടു വളർത്തൽ, ഇറച്ചി സംസ്കരണം, മാലിന്യ നിർമാർജനം, പാലുത്പന്ന നിർമാണം, സംയോജിത കൃഷി മുതലായവയിൽ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. ദേശീയ ക്ഷീരവികസന ബോർഡ്, അസാപ്പ്, കുടുംബശ്രീ മിഷൻ, ക്ഷീര–മൃഗസംരക്ഷണ വകുപ്പുകൾ, ക്ഷീരോത്പാദക യൂണിയനുകൾ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, കേന്ദ്ര സ്ക്കിൽ ഡെവലപ്മെന്റ് സംരംഭകത്വ മന്ത്രാലയം, കെഎസ്ഐഡിസി മുതലയാവയുമായി ചേർന്ന് സംയുക്‌ത പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. 

കൃഷി വകുപ്പ്, കേരള കാർഷിക സർവകലാശാല, ഹോർട്ടികോർപ്പ് എന്നിവയുമായി ചേർന്നുള്ള പരിശീലന പരിപാടികളും സംഘടിപ്പിച്ചു വരുന്നു. യുവാക്കളെ ആകർഷിക്കാനുള്ള യുവകർഷക സംഗമം, വനിതാ സംരംഭകത്വ സംഗമം എന്നിവയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. 

കാർഷിക, മൃഗ സംരക്ഷണ, മത്സ്യ വളർത്തൽ മേഖലയെ സമന്വയിപ്പിച്ചുകൊണ്ട് തൃൾൂർ കോർപ്പറേഷനിലെ പുല്ലഴി കോൾ പാടത്ത് സ്റ്റാർട്ടപ്പ് വില്ലേജ് പദ്ധതി നടപ്പിലാക്കി വരുന്നു. 30 ഗുണഭോക്‌താക്കളിലൂടെ മികച്ച കാർഷിക ഉല്പാദന പരിചരണ രീതി അവലംബിച്ച് നെൽകൃഷി, പച്ചക്കറി കൃഷി, കന്നുകാലി വളർത്തൽ, കോഴി വളർത്തൽ, തീറ്റപ്പുൽകൃഷി, മത്സ്യം വളർത്ത ൽ എന്നിവ സമന്വയിപ്പിച്ചുള്ള സേഫ് ടു ഈറ്റ് ഉത്പന്ന നിർമാണത്തിന് ഇതിലൂടെ പ്രാമുഖ്യം നൽകി വരുന്നു. കീടനാശിനി, ആന്റിബയോട്ടിക്കുകൾ, കളനാശിനി എന്നിവയുടെ അളവ് കുറച്ചുള്ള സേഫ് ടു ഈറ്റ് അരി, കോഴിമുട്ട, കോഴിയിറച്ചി, പച്ചക്കറി, പാൽ, മത്സ്യം എന്നിവ ഉത്പാദിപ്പിച്ച് കസവ് ലേബലിൽ സേഫ് ടു ഈറ്റ് ഉത്പ ന്നങ്ങളായി സർവകലാശാല, കോൾ സഹകരണ സംഘം എന്നിവയുടെ വിൽപ്പന കേന്ദ്രങ്ങളിലൂടെ ഉത്പന്നങ്ങൾ വിപണനം നടത്തുന്നു. ഇത്തരം സംരംഭങ്ങൾ കേരളത്തിലുടനീളം തുടങ്ങാനുള്ള സാങ്കേതിക വിദ്യ സർവകലാശാലയുടെ എന്റർപ്രണർഷിപ്പ് വിഭാഗം ഉരുത്തിരിച്ചിട്ടുണ്ട്. സേഫ് ടു ഈറ്റ് ഉത്പന്നങ്ങളിൽ കീടനാശിനി, ആന്റിബയോട്ടിക്കുകൾ എന്നിവയിലെ റെസിഡ്യൂ മോണിറ്ററിംഗ് സംവിധാനം മണ്ണുത്തി, പൂക്കോട് വെറ്ററിനറി കോളജുകളിലുണ്ട്. 

കൃഷിയിൽ കൂടുതൽ ആദാ യം ലഭിക്കാൻ കൃത്യതാ രീതി ക്ക് പ്രാധാന്യം ലഭിച്ചു വരുന്നു. പശു, കോഴി വളർത്തൽ, ആടു വളർത്തൽ എന്നിവയിൽ കൃത്യതാ പോഷണം, കൃഷി രീതി എന്നിവ പാലക്കാട്, ചിറ്റൂർ, ഇടുക്കി, കണ്ണൂർ ജില്ലകളിൽ നടപ്പിലാക്കുന്നു. 

മലബാർ മേഖലാ ക്ഷീരോത്പാദക യൂണിയനുമായി ചേർ ന്ന് ആദിവാസി മേഖലകളിൽ എന്റർപ്രണർഷിപ്പ് കേന്ദ്രങ്ങൾ സർവകലാശാല ആരംഭിച്ചിട്ടുണ്ട്. ഉത്പാദന വർധനവിനുള്ള ശാസ്ത്രീയ അറിവ് കർഷകരിലെത്തിക്കാനും സർവകലാശാലയിലെ ഗവേഷണ ഫലങ്ങൾ കർഷകരിലെത്തിക്കുവാനും കർഷക ശാ സ്ത്രജ്‌ഞ സംവാദം, തൊഴിൽ രഹിതർക്കുള്ള സ്റ്റൈപ്പന്റിയറി, അപ്രന്റീസ് ട്രെയിനിംഗ് എന്നിവയും സർവകലാശാല നടത്തി വരുന്നു. 

സംരംഭകർക്കിണങ്ങിയ പ്രസിദ്ധീകരണങ്ങൾ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ എന്നിവയും വെറ്ററിനറി സർവകലാശാലയിൽ ലഭ്യമാണ്. സർവകലാശാല ഈ വർഷം എസ്എസ്എൽസി പാസായവർക്ക് മൃഗസംരക്ഷണ, ക്ഷീരോത്പാദക യൂണിയനുമായി ചേർന്ന് ഡയറി എന്റർപ്രണർഷിപ്പ്, പൗൾട്രി എന്റർപ്രണർഷിപ്പ് എന്നിവയിൽ ഒരു വർഷ ഡിപ്ലോമ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. സംയോജിത കൃഷിയിൽ കുടുംബശ്രീ വനിതാ സംരംഭങ്ങൾക്ക് മലയാളത്തിലുള്ള ഡിപ്ലോമ പ്രോഗ്രാം നിലവിലുണ്ട്. ബിരുദധാരികൾക്കും എന്റർപ്രണർഷിപ്പ്, ഫാം ജേർണലിസം ഇൻഫർമാറ്റിക്സ് എന്നിവയിൽ ബിരുദാനന്തര ഡിപ്ലോമ പ്രോഗാം നിലവിലുണ്ട്. 

സംരംഭകർക്കായുള്ള പ്രത്യേക വെബ് പോർട്ടൽ ഉടൻ പ്രവർത്തനമാരംഭിക്കും. കർഷക പോർട്ടലായ www.kasavu.in ഇപ്പോൾ നിലവിലുണ്ട്. 
പരിശീലനം, സംരംകത്വ പരിപാടി, വിദൂര വിദ്യാഭ്യാസം, പ്രസിദ്ധീകരണം, വിവര പോർട്ടലുകൾ, സാങ്കേതിക വിദ്യ കൈമാറ്റം, കൺസൽട്ടൻസി, ബോധവത്കരണ ക്ലാസുകൾ മുതലായവയ്ക്ക് സംരംഭകത്വ ഡയറക്ടറേറ്റിന്റെ കീഴിലുള്ള പൂക്കോട് (വയനാട്), മണ്ണുത്തി (തൃശൂർ), തിരവനന്തപുരത്തെ സെന്റർ ഫോർ പോളിസി റിസർച്ച് * ഡെവലപ്മെന്റ് ഓഫീസുകളുമായി ബന്ധപ്പെടാം. 

24 മണിക്കൂറും പ്രവർത്തിക്കുന്ന ഉപദേശകസംവിധാനം, മൃഗചികിത്സ എന്നിവയ്ക്കുള്ള ഇ–വെറ്റ്കണക്ട് മണ്ണുത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് പൂക്കോ ട്– 04936209286, മണ്ണുത്തി– 04872376644 , തിരുവനന്തപുരം– 04712550370, എന്നീ നമ്പറുകളിലോ www.kasavu.in, www.kv asu.ac.in, publications@kvasu. ac.in സൈറ്റുകളിലോ ബന്ധപ്പെടാം. 

ഡോ. ടി. പി. സേതുമാധവൻ
ഡയറക്ടർ, എന്റർപ്രണർഷിപ്പ്, വെറ്ററിനറി സർവകലാശാല, പൂക്കോട്, വയനാട്

മാറ്റപ്പെടേണ്ട കീടനാശിനി നിയമങ്ങൾ

കാലഹരണപ്പെട്ട കീടനാശിനി നിയന്ത്രണ നിയമങ്ങൾ പൊളിച്ചെഴുതണമെന്ന് കൃഷിയുമായി ബന്ധപ്പെട്ട പാർലമെന്ററി സ്‌ഥിരം സമിതിയുടെ നിർദ്ദേശം. ഒരു വർഷം എത്ര ടൺ കീടനാശിനി ഉപയോഗിക്കുന്നെന്നതിനു പോലും ഇന്ത്യയിൽ കൃത്യമായ കണക്കില്ല. കൃഷി, അനുബന്ധ മേഖലകളിൽ രാസവളങ്ങളും രാസകീടനാശിനികളും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് സമിതി കഴിഞ്ഞ മാസം സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ നിർദേശം. തലമുറകളെ ദുരിതത്തിലാഴ്ത്തുന്ന കീടനാശിനി ദുരന്തങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആവർത്തിക്കുമ്പോഴും നിലവിലുള്ള കീടനാശിനി നിയന്ത്രണ നിയമങ്ങൾ കുത്തഴിഞ്ഞതായി തുടരുന്നുവെന്ന് സമിതി വിലയിരുത്തുന്നു.



രാജ്യത്തെ ഓരോവർഷത്തെയും കീടനാശിനി ഉപയോഗത്തെക്കുറിച്ചും ഇറക്കുമതിയെക്കുറിച്ചുപോലും വ്യക്‌തമായ കണക്കുകളില്ല. 2014–15 ൽ രാജ്യത്ത് ആകെ ഉപയോഗിച്ചത് 57353 ടൺ ടെക്നിക്കൽ ഗ്രേഡ് കീടനാശിനിയായിരുന്നു. ആഭ്യന്തര ഉത്പാദനവും ഇറക്കുമതിയും ചേർത്താണിത്. എന്നാൽ ഈ വർഷം 77376 ടൺ ടെക്നിക്കൽ ഗ്രേഡ് കീടനാശിനി ഇറക്കുമതി ചെയ്തതായും കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്തെ മൊത്തം കീടനാശിനി ഉപയോഗവും ഇറക്കുമതിയും തമ്മിലുള്ള കണക്കുകളിലെ അന്തരം തന്നെ ഞെട്ടിക്കുന്നതാണ്. രാജ്യത്തെ ആഭ്യന്തര കീടനാശിനി ഉത്പാദനത്തിലും ഇറക്കുമതിയിലും കേന്ദ്ര–സംസ്‌ഥാന ഗവൺമെന്റുകൾക്ക് ഒരു നിയന്ത്രണവുമില്ലെന്നാണ് ഇത് വ്യക്‌തമാക്കുന്നത്. ബഹുരാഷ്ട്ര കുത്തക കമ്പനികൾ രാസവസ്തുവിനു പകരം കീടനാശിനി ഫോർമുലേഷൻ അതെ പടി വൻതോതിൽ ഇറക്കുമതിചെയ്ത് പ്രാദേശിക വിപണികളിൽ തള്ളുകയാണ്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന, പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്‌ഥാനങ്ങളിലാണ് കീടനാശിനികൾ അമിതമായ അളവിൽ വിറ്റഴിക്കപ്പെടുന്നത്.



ഇന്ത്യയിൽ ഹരിതവിപ്ലവം അരങ്ങേറിയതിന്റെ അമ്പതാണ്ടുകൾ പൂർത്തിയാകുന്ന വർഷമാണ് 2016. അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങൾ, രാസവളങ്ങൾ, രാസകീടനാശിനികൾ, ഊർജ്‌ജിത ജലസേചനം എന്നിവയായിരുന്നു ഹരിതവിപ്ലവത്തിന്റെ വിജയഘടകങ്ങൾ. സ്വാതന്ത്ര്യം പ്രാപിക്കുമ്പോൾ രാജ്യത്തെ ഭക്ഷ്യോത്പാദനം കേവലം 50 ദശലക്ഷം ടണ്ണായിരുന്നെങ്കിൽ ഇന്നത് 260 ദശലക്ഷം ടണ്ണിന് അടുത്തെത്തി. എന്നാൽ ഈ ഉത്പാദനം കൈവരിക്കാൻ പാരിസ്‌ഥികമായി വലിയ വില കൊടുക്കേണ്ടിവന്നു. ഹരിത വിപ്ലവ സാങ്കേതിക വിദ്യകൾ പരിസ്‌ഥിതിക്കും മനുഷ്യരുടെ ആരോഗ്യത്തിനും സൃഷ്ടിക്കുന്ന ആഘാതങ്ങൾ കണക്കിലെടുത്തുകൊണ്ട് കൂടുതൽ സുസ്‌ഥിരമായ ഒരു ഉത്പാദന തന്ത്രത്തെക്കുറിച്ച് പുനരാലോചന വേണമെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു. രാസവളങ്ങളും കീടനാശിനികളും പരിസ്‌ഥിതിക്കും മനുഷ്യരുടെ ആരോഗ്യത്തിനും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പരിഗണിച്ച് ഇവയുടെ സന്തുലിതവും വിവേകപൂർണവുമായ ഉപയോഗത്തിന് കൂടുതൽ നല്ല കാർഷിക മുറകൾക്ക് രൂപം നൽകി പ്രചരിപ്പിക്കണം.

കീടനാശിനികളുടെ അശാസ്ത്രീയവും അമിതവുമായ ഉപയോഗം നിയന്ത്രിക്കുന്നതിൽ കേന്ദ്ര–സംസ്‌ഥാന സർക്കാരുകൾക്ക് വിജയം കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. കീടനാശിനികളുടെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് ഗവൺമെന്റ് വിജ്‌ഞാന വ്യാപന ഏജൻസികൾ നടത്തുന്ന ബോധവത്കരണ പരിപാടികൾ തീർത്തും അപര്യാപ്തമാണ്. സമഗ്രമായ ഒരു കീടനാശിനി നിയമം 1968 ലാണ് രാജ്യത്ത് നിലവിൽ വന്നത്. ഈ നിയമം നടപ്പാക്കുന്നതിനുള്ള അനുബന്ധ ചട്ടങ്ങൾ 1971 ൽ നിലവിൽ വന്നു. ഫരീദാബാദ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര കീടനാശിനി ബോർഡിനാണ് 1968 ലെ കീടനാശിനിനിയമം നടപ്പാക്കുന്നതിനുള്ള ചുമതല. ബോർഡിന്റെ കീഴിലുള്ള രജിസ്ട്രേഷൻ കമ്മിറ്റി പുതിയ കീടനാശിനികൾക്ക് രജിസ്ട്രേഷൻ അനുവദിക്കുന്നു. പുതിയ കീടനാശിനികൾക്ക് രജിസ്ട്രേഷൻ നൽകുന്നതിനുമുമ്പ് അതിന്റെ പാരിസ്‌ഥിതിക പ്രത്യാഘാതങ്ങൾ, പ്രത്യേകകീടത്തെ നിയന്ത്രിക്കുന്നതിലുള്ള കാര്യക്ഷമമായ പ്രവർത്തനം, അവശിഷ്ട വിഷാംശം തുടങ്ങിയവയെക്കുറിച്ച് വിശദമായ പഠനം നടത്തി അതിന്റെ വിവരങ്ങൾ കേന്ദ്ര കീടനാശിനി ബോർഡിന്റെ രജിസ്ട്രേഷൻ കമ്മിറ്റിക്ക് സമർപ്പിച്ചിരിക്കണം. നിയമം കടലാസിൽ ശക്‌തമാണെങ്കിലും രജിസ്ട്രേഷൻ നടപടികൾ പലപ്പോഴും പ്രഹസനമായിമാറുന്നു. കമ്പനികൾ നൽകുന്ന പരീക്ഷണ വിവരങ്ങൾ നിഷ്പക്ഷമായ വിശകലനത്തിനു വിധേയമാക്കാതെ അതേപടി മുഖവിലക്കെടുത്തുകൊണ്ടാണ് മിക്കപ്പോഴും രജിസ്ട്രേഷൻ നൽകുന്നത്. കീടനാശിനികൾ വിപണിയിലിറക്കുന്നതിനു മുമ്പു വരെ മാത്രമാണ് സുരക്ഷാപഠനങ്ങൾ. കർഷകരിലെത്തിയ ശേഷം സുരക്ഷാപഠനങ്ങൾ നടത്തുന്നത് കേന്ദ്ര കീടനാശിനി ബോർഡിന്റെ ഉത്തരവാദിത്വമേയല്ല. നിലവിലുള്ള രജിസ്ട്രേഷൻ സമ്പ്രദായവും നിയമങ്ങളും കീടനാശിനികൾ പരിസ്‌ഥിതിക്കും മനുഷ്യരുടെ ആരോഗ്യത്തിനും ഏല്പിക്കുന്ന ആഘാതങ്ങൾ പരിഹരിക്കുന്നതിന് പര്യാപ്തമല്ല.

കീടനാശിനികളുടെ സുരക്ഷിതമായ ഉപയോഗത്തിനുവേണ്ടി പതിനൊന്നുവർഷം മുമ്പ് ജോയിന്റ് പാൽലമെന്ററി കമ്മിറ്റി നൽകിയ ശിപാർശകൾ ഇനിയും നടപ്പാക്കിയിട്ടില്ല. നിലവിലുള്ള 1968 ലെ കീടനാശിനി നിയമത്തിനു പകരം ഒരു കീടനാശിനി മാനേജ്മെന്റ് നിയമത്തിന് രൂപം നൽകാനുള്ള ബിൽ 2008 മുതൽ രാജ്യസഭയുടെ പരിഗണനയിലുണ്ട്. എന്നാൽ ഈ ബിൽ ഇപ്പോൾ ഏറെക്കുറെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. പരിസ്‌ഥിതിയും പൊതുജനാരോഗ്യവും സംരക്ഷിക്കുന്നതിന് കൂടുതൽ മെച്ചപ്പെട്ട ഒരു കീടനാശിനി നിയന്ത്രണ നിയമത്തിന് അടിയന്തിരമായി രൂപം നൽകണമെന്ന് റിപ്പോർട്ട് ശിപാർശചെയ്യുന്നു. 1968 ലെ കേന്ദ്ര കീടനാശി നിയമത്തിലെ വ്യവസ്‌ഥകൾ പ്രകാരം 260–ലേറെ കീടനാശിനികളാണ് ഇപ്പോൾ രാജ്യത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കീടനാശിനികൾക്ക് രജിസ്ട്രേഷൻ നൽകുന്ന കേന്ദ്ര കീടനാശിനി ബോർഡിന് സ്വതന്ത്രമായ ഗവേഷണം നടത്തുന്നതിനുള്ള സംവിധാനങ്ങളൊന്നും തന്നെയില്ല. അപകടകാരിയായ ഏതെങ്കിലും കീടനാശിനി നിരോധിക്കണമെങ്കിൽ ആ കീടനാശിനി മറ്റേതെങ്കിലും വിദേശരാജ്യത്ത് നിരോധിച്ചതായി വിവരം കിട്ടിയാൽ മാത്രമേ കേന്ദ്ര കീടനാശിനി ബോർഡ് നടപടികൾ തുടങ്ങുകയുള്ളു. വിദേശത്ത് നിരോധിച്ച കീടനാശിനികൾ ഇന്ത്യയിൽ നിരോധിക്കുമ്പോഴേക്കും വർഷങ്ങൾ പിന്നെയും കഴിഞ്ഞിട്ടുണ്ടാവും. അതിനകം വിദേശത്തു നിരോധിച്ച കീടനാശിനി മനുഷ്യരുടെ ആരോഗ്യത്തെയും പരിസ്‌ഥിതിയെയും അപകടപ്പെടുത്തി ആയിരക്കണക്കിന് ടൺ ഇവിടെ വിറ്റഴിഞ്ഞിട്ടുണ്ടാകും. കീടനാശിനി ലോബികളുടെ സമ്മർദ്ദമാണ് നിലവിലെ കുത്തഴിഞ്ഞ സംവിധാനം തുടരുന്നതിന് കാരണമെന്നാണ് ആരോപണം.

ഓരോ വിളയിലും ഓരോ കീടനാശിനയുടെയും അനുവദനീയമായ അവശിഷ്ടവിഷാംശത്തിന്റെ പരിധി നിശ്ചയിക്കാതെ കീടനാശിനികൾക്ക് രജിസ്ട്രേഷൻ നൽകുന്നതായി ന്യൂഡൽഹിയിലെ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് (സിഎസ്ഇ) മൂന്നു വർഷം മുമ്പ് പുറത്തിറക്കിയ ഒരു പഠനറിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. കീടനാശിനികൾ വാണിജ്യപരമായി പുറത്തിറക്കിയതിനുശേഷവും അതിന്റെ സുരക്ഷാപരമായ ആഘാതങ്ങളെക്കുറിച്ചു പഠിക്കാൻ സംവിധാനമില്ല. ഏതെല്ലാം വിളകളിൽ തളിക്കുന്നതിനാണോ ഒരു കീടനാശിനിക്ക് കേന്ദ്ര കീടനാശിനി ബോർഡ് അനുമതി നൽകിയിരിക്കുന്നത് എന്നതു പരിഗണിക്കാതെ രജിസ്ട്രേഷൻ നൽകാത്ത മറ്റുവിളകളിലും അതേ കീടനാശിനി തളിക്കുന്നതിന് കാർഷിക സർവകലാശാലകൾ അനുമതി നൽകുന്നതായും സിഎസ്ഇ കണ്ടെത്തിയിരുന്നു. രജിസ്റ്റർ ചെയ്തിരിക്കുന്ന കീടനാശിനികളിൽ ചിലതിന് പരമാവധി അനുവദനീയമായ അവശിഷ്ട വിഷാംശത്തിന്റെ പരിധി നിശ്ചയിച്ചിട്ടില്ല. നല്ല കൃഷിരീതികൾ പിന്തുടർന്നതിനു ശേഷവും വിളകളിൽ കാണപ്പെടുന്ന അവശിഷ്ടവിഷാംശത്തിന്റെ പരിധി മാക്സിമം റെസിഡ്യൂ ലിമിറ്റ് അഥവാ എംആർഎൽ എന്നറിയപ്പെടുന്നു. പുതിയ കീടനാശിനികൾക്ക് രജിസ്ട്രേഷൻ ലഭിക്കാൻ എംആർഎൽ സംബന്ധിച്ച വിവരങ്ങൾ അനിവാര്യമെങ്കിലും 2004 മുതൽ ഇത് നിർബന്ധിതമാക്കുമെന്ന് കേന്ദ്ര കൃഷിവകുപ്പ് ഉറപ്പു നൽകിയിരുന്നു. എന്നാൽ ഈ തീരുമാനവും ഇതുവരെയും നടപ്പിലാക്കിയിട്ടില്ല.

ഒരു വിളയിൽ കീടനാശിനി തളിച്ചു കഴിഞ്ഞാൽ അത് നിർവീര്യമാകുന്നതിനുള്ള സമയം കഴിഞ്ഞു മാത്രമേ വിളവെടുത്ത് ഉപയോഗിക്കാൻ പാടുള്ളൂ. കാത്തിരിപ്പുകാലം എന്നറിയപ്പെടുന്ന ഈ ഇടവേളക്കുശേഷം വിളവെടുത്താൽ മാത്രമേ ഉത്പന്നം സുരക്ഷിതമായിരിക്കുകയുള്ളൂ. അപകടകരമല്ലാത്ത അളവിൽ മാത്രമേ കീടനാശിനി, ഉത്പന്നത്തിൽ അടങ്ങിയിട്ടുള്ളുവെന്ന് ഉറപ്പാക്കാനാണ് കാത്തിരിപ്പുകാലം നിശ്ചയിക്കുന്നത്. വിളവെടുത്തതിനുശേഷം നേരിട്ടു ഭക്ഷിക്കുന്ന പഴം–പച്ചക്കറി വിളകളിൽ കാത്തിരിപ്പു കാലത്തിന് കൂടുതൽ പ്രാധാന്യമുണ്ട്. കാത്തിരിപ്പുകാലത്തിന്റെ വിശദവിവരങ്ങളും കമ്പനികൾ രജിസ്ട്രേഷനു നൽകുന്ന രേഖകൾക്കൊപ്പം കേന്ദ്ര ഇൻസെറ്റിസൈഡ് ബോർഡിന് നൽകണം. എന്നാൽ പല കീടനാശിനികളുടെ കാര്യത്തിലും കാത്തിരിപ്പുകാലത്തിന്റെ കാര്യത്തിൽ വ്യക്‌തതയില്ല. ചില കീടനാശിനികൾക്ക് കാത്തിരിപ്പുകാലം ശിപാർശ ചെയ്തിട്ടേയില്ല. രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന വ്യാജകീടനാശിനികൾ കണ്ടെത്തി നടപടി എടുക്കുന്നതിനും സംവിധാനമില്ല. അംഗീകൃത കീടനാശിനി പരിശോധന ലാബോറട്ടറികളുടെ എണ്ണത്തിലുള്ള അപര്യാപ്തതയാണ് പ്രധാനകാരണം. വ്യാജ കീടനാശിനികളുടെ വില്പന തടയുന്നതിനും ഭക്ഷ്യവസ്തുക്കളിലെ കീടനാശിനികളുടെ സാന്നിധ്യം പരിശോധിക്കുന്നതിനും രാജ്യത്ത് കൂടുതൽ കീടനാശിനി പരിശോധന ലാബോറട്ടറികൾ സ്‌ഥാപിക്കണമെന്ന് പാർലമെന്റെറി സമിതിയുടെ റിപ്പോർട്ടിൽ ശിപാർശചെയ്യുന്നു. കീടനാശിനികൾ പുറത്തിറക്കി കഴിഞ്ഞാലും കൃത്യമായ ഇടവേളകളിൽ അവയുടെ സുരക്ഷിതത്വത്തെക്കുറിച്ച് പഠനം നടത്തണം. കീടനാശിനി ഉത്പാദനശാലകൾ മുതൽ കർഷകരുടെ പുരയിടങ്ങൾ വരെയുള്ള സ്‌ഥലങ്ങളിൽ പരിശോധന നടത്താനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും സമിതി ശിപാർശ ചെയ്യുന്നു. ഇപ്പോൾ കീടനാശിനി ഫാക്ടറികളിൽ പരിശോധന നടത്താനുള്ള ഒരു സംവിധാനവുമില്ല.

ഔഷധങ്ങളുടെ ഗുണനിലവാരം നിലനിർത്തുന്നതിനും വില നിയന്ത്രിക്കുന്നതിനും നിലവിലുള്ള ഡ്രഗ്കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ മാതൃകയിൽ കീടനാശിനികളുടെ നിയന്ത്രണത്തിനും പ്രത്യേക നിയമസംവിധാനം ഏർപ്പെടുത്തണമെന്നും സമിതിയുടെ റിപ്പോർട്ട് ശിപാർശചെയ്യുന്നു. കീടനാശിനികളുടെ വില നിയന്ത്രിക്കാൻ രാജ്യത്ത് ഇപ്പോൾ ഒരു സംവിധാനവും നിലവിലില്ലെന്നത് ഞെട്ടിക്കുന്നതാണ്. വ്യാജ ഉത്പന്നങ്ങൾ തടയുന്നതിനും കമ്പനികൾ തോന്നിയ വിലക്ക് കീടനാശിനികൾ വിറ്റഴിക്കുന്നത് തടയാനും ഒരു സംവിധാനവും ഇപ്പോൾ നിലവിലില്ല. ഇതിനുവേണ്ടി കീടനാശിനി വികസന–നിയന്ത്രണ അഥോറിറ്റി സ്‌ഥാപിക്കണം. ഇറക്കുമതി ചെയ്യുന്ന കീടനാശിനികളുടെ ഗുണമേന്മ പരിശോധനയിലും പ്രത്യേക സംവിധാനം വേണം. പതിറ്റാണ്ടുകൾക്കു മുമ്പെ നിരോധിച്ച ഡിഡിറ്റി ഇപ്പോഴും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വഴിമാറ്റി കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായും കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. രാസകീടനാശിനി വില്പനാശാലകൾ തുടങ്ങുന്നതിനുള്ള ലൈസൻസ് കൃഷി ബിരുദ, ഡിപ്ലോമ ധാരികൾക്ക് മാത്രമായി നിയന്ത്രിക്കണമെന്നതാണ് പാർലമെന്ററി സമതിയുടെ ശ്രദ്ധേയമായ മറ്റൊരു ശിപാർശ.

ജനസംഖ്യയുടെ വളർച്ചക്ക് ആനുപാദികമായി ഭക്ഷ്യഉത്പാദനം വർധിപ്പിക്കണമെങ്കിൽ തുടർന്നും രാസവളങ്ങൾ ഉപയോഗിക്കേണ്ടിവരും. 2025 ൽ ഭക്ഷ്യോത്പാദനം 300 ദശലക്ഷം ടണ്ണായി ഉയർത്തണമെന്നാണ് ലക്ഷ്യം. ഇതിന് 45 ദശലക്ഷം ടൺ പോഷക മൂലകങ്ങൾവേണ്ടിവരും. ഇതിൽ എട്ടു ദശലക്ഷം ടണ്ണോളം ജൈവസ്രോതസുകളിൽ നിന്ന് കണ്ടെത്താം. ബാക്കി രാസവളമായി തന്നെ ഉപയോഗിക്കേണ്ടിവരും. മണ്ണിന്റെ ഘടനയ്ക്കും ഫലഭുഷ്ടിക്കും ദോഷകരമായ വിധം അസന്തുലിതവും അശാസ്ത്രീയവുമാണ് രാജ്യത്തെ രാസവളപ്രയോഗം. രാജ്യത്തെ 292 ജില്ലകളിലാണ് ആകെ രാസവളം ഉപഭോഗത്തിന്റെ 85 ശതമാനവും. നൈട്രജൻ രാസവളങ്ങൾ യൂറിയയുടെ രൂപത്തിൽ ആവശ്യത്തിൽ കൂടുതൽ ഉപയോഗിക്കുന്നു. യൂറിയക്ക് നൽകുന്ന സബ്സിഡിയാണ് ഇതിന്റെ പ്രധാന കാരണം. കേന്ദ്ര ഫെർട്ടിലൈസർ കമ്മിറ്റിയാണ് രാജ്യത്ത് പുതിയ രാസവളങ്ങൾക്ക് രജിസ്ട്രേഷൻ നൽകുന്നത്. ഇത് വളരെ ദുഷ്കരമായ ഒരു പ്രക്രിയയാണ്. രാസവളങ്ങളുടെ ഗുണമേന്മയും സന്തുലിതമായ പ്രയോഗവും ഉറപ്പാക്കുന്നതിന് രാസവളവികസന–നിയന്ത്രണ അഥോറിറ്റിക്ക് രൂപം നൽകണമെന്നാണ് പാൽലമെന്ററി സമതിയുടെ ശുപാർശ. രാസവളങ്ങൾക്ക് നൽകുന്ന സബ്സിഡി ജീവാണു വളങ്ങൾക്കും ജൈവവളങ്ങൾക്കും നൽകണം. ജൈവകൃഷിയും സംയോജിത സസ്യസംരക്ഷണവും സംയോജിത പോഷകമൂലകപരിപാലനവും പ്രോത്സാഹിപ്പിക്കണം. ജൈവകൃഷി കൂടുതൽ സ്‌ഥലത്തേക്ക് വ്യാപിപ്പിക്കുന്നതോടൊപ്പം കർഷകരുടെ ഇടയിൽ നല്ല കാർഷിക മുറകൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന് കർഷകർക്ക് സാമ്പത്തിക സഹായം നൽകണമെന്നും സമിതിയുടെ റിപ്പോർട്ട് ശിപാർശചെയ്യുന്നു. ഹരിതവിപ്ലവകാലഘട്ടത്തിൽ അദ്ഭുത മരുന്നുകളായി വിപണിയിലെത്തിയ കീടനാശിനികളുടെ അനിയന്ത്രിത ഉപയോഗം തടയുന്നതിന് കാലാനുസൃതമായ മാറ്റം വരുത്താൻ അധികൃതർ മടിച്ചു നിൽക്കുകയാണെന്നതിന്റെ സൂചനയാണ് പാർലമെന്ററി സമതിയുടെ റിപ്പോർട്ട്. കാർഷികോത്പാദനം വർധിപ്പിക്കുന്നതോടൊപ്പം മനുഷ്യരുടെയും പരിസ്‌ഥിതിയുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനും ഗവൺമെന്റ് മുൻഗണന നൽകണം.ഫോൺ– 93871 00 11 9.

ഡോ. ജോസ് ജോസഫ്

പ്രഫസർ ആൻഡ് ഹെഡ്, വിജ്‌ഞാനവ്യാപന വിഭാഗം, ഹോർട്ടികൾച്ചർ കോളജ്
വെള്ളാനിക്കര, തൃശൂർ

കാൻസർ പ്രതിരോധിക്കുന്ന മക്കോട്ട ദേവ കോട്ടയത്ത്

മാനവരാശിയുടെ രക്ഷക്കായി സ്വർഗത്തിൽ നിന്നു കൊണ്ടുവന്ന പഴം– അതാണ് മക്കോട്ട ദേവ എന്ന പേരിനർഥം. ഇന്തോനേഷ്യയിലേയും മലേഷ്യയിലേയും തനതു ഫലവർഗമായ മക്കോട്ടദേവയെ കേരളത്തിൽ ഉത്പാദിപ്പിച്ചതിന്റെ ക്രെഡിറ്റ് കോട്ടയം പള്ളിക്കത്തോട് ചെങ്ങളത്തുള്ള ചെരിപ്പുറത്ത് നഴ്സറി ഉടമ ടോം സി ആന്റണിക്കാണ്. വ്യത്യസ്തതകൾ നിറഞ്ഞ നഴ്സറി സംരംഭവും ഇദ്ദേഹം നടത്തുന്നുണ്ട്. 

ഒന്നുമുതൽ 18 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഉഷ്ണമേഖല ഫലവർഗമാണ് മക്കോട്ടദേവ. അലങ്കാര സസ്യമായും വളർത്താവുന്ന ഒന്നാണിത്. 10 മുതൽ 20 വർഷം വരെ ആയുസ്. പഴം ആദ്യം പച്ചനിറത്തിലും പഴുക്കുമ്പോൾ ചുവപ്പുകലർന്ന മജന്ത നിറത്തിലുമായിരിക്കും. നേരിൽ കഴിക്കാൻ കൊള്ളില്ല.



കുരുവിനു ചെറിയ വിഷാംശവുമുണ്ട്. എന്നാൽ ഇതിന്റെ സത്ത് ട്യൂമറിനെതിരേ ഔഷധമായി ഉപയോഗിക്കുന്നു. പ്രമേഹരോഗികൾ ക്ഷീണം കുറക്കാൻ, ഇതിന്റെ അരിഞ്ഞുണങ്ങിയ മാംസളഭാഗം ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കാറുണ്ട്. ആന്റി ഓക്സിഡന്റായും ആന്റി വൈറൽ, ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ ഏജന്റായും ഇതറിയപ്പെടുന്നു. പ്രത്യുത്പാദനശേഷി വർധിപ്പിക്കുന്നതിനുള്ള ഔഷധമെന്നപേരിലും പ്രശസ്തമാണ് മക്കോട്ട ദേവ. ഹൃദ്രോഗം, കാൻസർ എന്നിവയുടെ ചികിത്സയിലും ഇതുപയോഗിക്കുന്നു. പലേറിയ മാക്രോകാർപ എന്നാണ് ശാസ്ത്ര നാമം. ത്വക്കു രോഗങ്ങൾക്കും ഔഷധമാണ്. ഉയർന്ന രക്‌തസമ്മർദം, സ്ട്രോക്കുകൾ, ഉയർന്ന കൊളസ്ട്രോൾ, കിഡ്നി വീക്കം, യൂറിക്ക് ആസിഡ് പ്രശ്നങ്ങൾ, ടോൺസലൈറ്റിസ് തുടങ്ങി നിരവധി രോഗങ്ങൾ ശമിപ്പിക്കാൻ കഴിവുണ്ടിതിന്. മനുഷ്യശരീരത്തിന് ആവശ്യം വേണ്ട നാലു രാസപദാർഥങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറച്ച് ഹൃദ്രോഗ സാധ്യത ലഘൂകരിക്കുന്ന ഫ്ളാവോനോയ്ഡ് (FLAVONOID),ശരീരത്തിൽ നിന്ന് വിഷാംശം നീക്കുന്ന ആൽക്കലോയ്ഡ് (ALKALOID),വൈറസിനേയും ബാക്ടീരിയയേയും തുരത്തുന്ന സപോനിൻ (SAPONIN),അലർജികൾ അകറ്റാൻ സഹായിക്കുന്നപോളിഫെനോൾ (POLIFENOL)എന്നിവയാണിവ. എന്നാൽ ഗർഭിണികൾ ഇതുപയോഗിക്കാൻ പാടില്ല.

ഉപയോഗിക്കേണ്ട വിധം

കുരുമാറ്റി അരിഞ്ഞുണക്കിയ മക്കോട്ടദേവ 500 മില്ലിലിറ്റർ വെള്ളത്തിലിട്ട് തിളപ്പിച്ച് ഇത് 250 മില്ലിലിറ്റർ ആക്കിയ ശേഷം രാവിലെയും രാത്രിയും കുടിക്കാം. സൈഡ് ഇഫക്ടുകൾ ഒന്നും തന്നെയില്ലെന്നാണ് കരുതപ്പെടുന്നത്. 


മക്കോട്ട ദേവയും ടോമും

ടോം സി ആന്റണിയുടെ ചെരിപ്പുറത്തു നഴ്സറിയിൽ മക്കോട്ട ദേവയെ എത്തിച്ചത് ഇന്തോനേഷ്യയിൽ നിന്നു വന്ന സുഹൃത്താണ്. കടുത്ത പ്രമേഹം ബാധിച്ച് ക്ഷീണിതനായിരുന്ന ടോം ഇതിന്റെ വെള്ളം കുടിച്ച് ക്ഷീണത്തെ മറികടന്നു. ഇതിന്റെ വിത്തിട്ട് കിളിർപ്പിച്ചു. രണ്ടാം കൊല്ലം കായ്ച്ചു. അതിൽ നിന്നു വിത്തെടുത്ത് 50 തൈകളാക്കി. ഇന്നിപ്പോൾ ഇതെല്ലാം കായ്ക്കുന്നു. ഡിസംബറിൽ ഇതിന്റെ തൈകൾ വിൽപനയ്ക്കു പാകമാകും. ഒന്നര അടി താഴ്ചയിലുള്ള കുഴിയിൽ ചാണകപ്പൊടി അടിവളമായി നൽകിയാണ് ചെടി നടേണ്ടത്. തണൽ ആവശ്യമുള്ള സസ്യമായതിനാൽ റബറിനിടവിളയായും നടാം. എട്ടടി അകലത്തിൽ വേണം തൈകൾ വയ്ക്കാൻ. പൂവിട്ട് നാലു മാസത്തിനുള്ളിൽ വിളവെടുക്കാം.



വൈവിധ്യമുള്ള നഴ്സറി സംരംഭം

ചെരിപ്പുറത്തു നഴ്സറി വൈവിധ്യമുള്ള ഒരു സംരംഭം കൂടിയാണ്. പല വൻകിട വിത്തുത്പാദകരും ഇവിടെ അവരുടെ വിത്തുകളെത്തിക്കുന്നു. ചിലകമ്പനികൾ വിത്തുകൾ കേരളത്തിൽ വിളയുമോയെന്നു പരിശോധിക്കുന്നതും ഇവിടെ തന്നെ. ഇത്തരത്തിൽ ഒരു പരീക്ഷണം വിജയിച്ചതിന്റെ സന്തോഷത്തിലാണ് ടോം. നിരജ്‌ഞൻ ഭാട്ട എന്ന ഛത്തീസ്ഗഡ് സ്വദേശിയുടെ 45 സെന്റീമീറ്റർ നീളവും അരക്കിലോയിലധികം തൂക്കവും വരുന്ന വഴുതിന ഇവിടെ വിളയുമെന്നു തെളിയിച്ചു. അരക്കിലോയിലധികം തൂക്കമുള്ള വഴുതിന വിത്തിനു പാകമായി വരുന്നു. ചിതൽ ശല്യം വിളകളിൽ നിന്നും വീട്ടിൽ നിന്നും ഒഴിവാക്കാൻ സഹായിക്കുന്ന കരിങ്കൊട്ടയുടെ തൈകൾ ശാസ്ത്രജ്‌ഞരുടെ നിർദ്ദേശാനുസരണം ഇവിടെ തയാറാക്കി വിൽക്കുന്നു. ഇതിന്റെ ഇലയിട്ടാൽ ചിതൽ അവിടെനിന്നും പമ്പകടക്കും. മലമ്പനിയെ പ്രതിരോധിക്കുന്ന കൊയ്ന, കിരിയാത്ത് എന്നിവയും ടോമിന്റെ ശേഖരത്തിലുണ്ട്. 15 ഏക്കറിലെ സംരംഭമാണ് നഴ്സറി. 20 കൊല്ലമായി തുടങ്ങിയിട്ട്. ആദ്യം റബർ നഴ്സറിയായിരുന്നു. അതിൽ പ്രതിസന്ധിവന്നപ്പോൾ വൈവിധ്യവത്കരണം നടപ്പാക്കുകയായിരുന്നു. സാന്തോൾ എന്ന വിദേശിപ്പഴം ലഹരി തരുന്നതാണ്. ഇത് കായ്ക്കാറായി നിൽക്കുന്നു. പ്ലാവിൽ നിരവധിയിനങ്ങൾ വിൽപനയ്ക്കുണ്ട്. ചെമ്പരത്തി വരിക്ക, സിന്ദൂര വരിക്ക, മങ്കടേ റെഡ്, എല്ലാകാലത്തും കായ്ക്കുന്ന ഓൾ സീസൺ പ്ലാവ്, ബ്ര,ീലിയൻ തിപ്പലിയിൽ ഗ്രാഫ്റ്റ് ചെയ്ത കുരുമുളക് രണ്ടാം വർഷം കായ്ക്കും. തിപ്പലിയ്ക്ക് വേരു കൂടുതലുള്ളതു കാരണമാണിത്. ഗ്രാഫ്റ്റ് അവക്കാഡോ, മുള്ളാത്ത ബഡ്, മങ്കോസ്റ്റിൻ തുടങ്ങി നിരവധി ചെടികൾ ഇവിടെ വിൽക്കുന്നു. മിനിയേച്ചർ പൂക്കളും ധാരാളമുണ്ട്. ഭാര്യ സിജിയും മക്കാളായ ഫെബിനും ലിയയും ജോസുമെല്ലാം ടോമിനൊപ്പം കൃഷിപ്പണികളിൽ വ്യാപൃതരാണ്. 
ഫോൺ ടോം സി ആന്റണി–97472 52299.
ലേഖകന്റെ ഫോൺ– 93495 99023.

ടോം ജോർജ്

കടപ്പാട് : ദീപിക

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate