অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പശു പരിപാലനം

കറവക്കാലത്തെ രോഗങ്ങള്‍

ഉല്‍പ്പാദനശേഷി കുറഞ്ഞ നാടന്‍പശുക്കളെ  ഒഴിവാക്കി ഉയര്‍ന്ന ഉല്‍പ്പാദനശേഷിയുള്ള സങ്കരയിനം പശുക്കള്‍ രംഗത്തെത്തിയതോടെ കറവക്കാലം ക്ഷീരകര്‍ഷകന് പ്രശ്നകാലമായിരിക്കുകയാണ്.  പാലുല്‍പ്പാദനത്തിന് ശരീരത്തില്‍നിന്നുണ്ടാകുന്ന പോഷകങ്ങളുടെ വലിയൊരു പങ്ക് ഉപയോഗിക്കുന്നു.  ഇങ്ങനെ നഷ്ടപ്പെടുന്ന പോഷകങ്ങള്‍ ആഹാരത്തിലൂടെ  നല്‍കാന്‍ പരാജയപ്പെടുന്നതുമൂലം കറവപ്പശുക്കളില്‍ ഉല്‍പ്പാദനസംബന്ധമായ  രോഗങ്ങള്‍ ഉണ്ടാകുന്നു.

പ്രസവിച്ച ഉടന്‍ പശുക്കളെ  ബാധിക്കുന്ന രോഗമാണ് ക്ഷീരസന്നി (പാല്‍പ്പനി). പ്രസവത്തിനുശേഷം രണ്ടുദിവസത്തിനുള്ളിലാണ് ഇത് ഏറ്റവുമധികം കാണപ്പെടുന്നത്. പശുവിന്റെ മൂന്നാമത്തെ പ്രസവംമുതലാണ്  ഇതിന് സാധ്യത കൂടുതലുള്ളത്.  പ്രസവത്തിനുശേഷം പാലുല്‍പ്പാദനം കൂടുന്നതുമൂലം രക്തത്തിലെ കാത്സ്യത്തിന്റെ അളവു കുറയുന്നതാണ് രോഗകാരണം. നാവ് പുറത്തേക്കു നീട്ടുക, കഴുത്തിലെയും, കാലുകളിലെയും മാംസപേശികളുടെ വിറയല്‍, ക്ഷീണം, പല്ലുകള്‍ കൂട്ടിയുരുമുക എന്നിവയാണ് ലക്ഷണങ്ങള്‍.

ഈ ഘട്ടത്തില്‍ ചികിത്സനല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ഘട്ടത്തില്‍ പാലുല്‍പ്പാദനം കുറയും. പിന്നീട് പശു കഴുത്തു വളച്ച് തോളോടു ചേര്‍ത്തുവച്ച് കിടക്കും. ക്ഷീരസന്നിയുടെ ഏറ്റവും പ്രധാന ലക്ഷണമാണിത്. ശരീരതാപനില സാധാരണയിലും താഴെയാകും. മൂക്ക് ഉണങ്ങിവരളുക, മലദ്വാരം വികസിച്ച് കട്ടിയായ  ചാണകം വന്നുനിറയുക  എന്നീ  ലക്ഷണങ്ങളും ഉണ്ടാകും.  ഇത്തവണയും ചികിത്സ നല്‍കിയില്ലെങ്കില്‍ അവസാനഘട്ടത്തിന്റെ ലക്ഷണങ്ങള്‍ കാണാം. തല തറയോടു ചേര്‍ത്തുവച്ച് കൈകാലുകള്‍ നീട്ടി ഒരുവശത്തേക്ക് കിടക്കുന്നു. യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കില്‍ പശു ചത്തുപോകും.

ഒരു വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ കാത്സ്യം കുത്തിവയ്പ് നല്‍കിയാണ് ചികിത്സ. ഇതിന് താമസമുണ്ടായാല്‍  പശു കിടപ്പിലാകും. ഇതു തുടര്‍ന്നാല്‍  പേശികളിലേക്കുള്ള രക്തയോട്ടം കുറഞ്ഞ് എഴുന്നേല്‍ക്കാനാവാതെവരും. ഇങ്ങനെയുള്ള പശുക്കള്‍ക്ക്  കൂടുതല്‍ ശ്രദ്ധവേണം. ഇവയെ ഒരുമണിക്കൂര്‍ ഇടവിട്ട് വശംതിരിച്ച് കിടത്തണം.  വൈക്കോല്‍, പുല്ല് ഇവ കിടക്കാനായി നല്‍കണം.  ഇടയ്ക്കിടെ ചാക്കുകെട്ടി എഴുന്നേല്‍പ്പിച്ച്  കൈകാലുകള്‍ തിരുമ്മിക്കൊടുക്കണം.  ഈ കിടപ്പ് എട്ടുപത്തു ദിവസം തുടര്‍ന്നാല്‍ പശുക്കള്‍ സ്വയം എഴുന്നേല്‍ക്കാന്‍ സാധ്യതയില്ല.

കറവക്കാലത്ത് രക്തത്തില്‍ മഗ്നീഷ്യം എന്ന ധാതുവിന്റെ അളവ് കുറയുന്നത് അപസ്മാരത്തിന് കാരണമാകും.  മഴയും തണുപ്പുമുള്ള കാലാവസ്ഥയില്‍ ഇത് കൂടുതലായി ഉണ്ടാകും. ധാരാളം ഇളംപുല്ല് കഴിക്കുന്നതാണ്  ഇതിനു കാരണം. മാംസപേശികളുടെ വിറയല്‍, വീണുകിടന്ന് കൈകാലുകളിട്ടടിക്കുക, വെകിളി പിടിക്കുക, വായില്‍നിന്ന് നുരയും, പതയും വരിക എന്നീ ലക്ഷണങ്ങളും കാണിക്കും.  പശുക്കള്‍ തീറ്റയെടുക്കാതെയാവുകയും പാലുല്‍പ്പാദനം കുറയുകയും ചെയ്യും.  മഗ്നീഷ്യമുള്ള കുത്തിവയ്പാണ് പ്രതിവിധി.

പ്രസവത്തിനുശേഷം ആദ്യത്തെ രണ്ടു മാസങ്ങള്‍ക്കുള്ളില്‍  പശുക്കളില്‍ കണ്ടുവരുന്ന രോഗമാണ്  കിറ്റോസിസ്. രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് കുറയുന്നതാണ് കാരണം.  പാലിന്റെ അളവ് കുറയുന്നതാണ് ആദ്യലക്ഷണം.  പിണ്ണാക്ക് മുതലായവ വിസര്‍ജിക്കുകയും വൈക്കോലും പുല്ലും കുറെശ്ശെ കഴിക്കുകയും ചെയ്യും.  ശരീരത്തിന്റെ തൂക്കം കുറയും. രോഗം തീവ്രമായാല്‍ ഉന്മാദ ലക്ഷണങ്ങള്‍ കാണാം. ഇവ കയറില്‍ വലിഞ്ഞുനില്‍ക്കുകയും വട്ടത്തില്‍ കറങ്ങുകയും ചെയ്യും. മൂത്രം ശേഖരിച്ച് മൃഗാശുപത്രിയില്‍ പരിശോധിച്ച് രോഗനിര്‍ണയം നടത്താം.  പാലിന്റെ അളവ് അകാരണമായി കുറയുമ്പോള്‍ ഇതു ചെയ്യണം. ഗ്ളൂക്കോസ് കുത്തിവയ്പ് നടത്തിയാണ് ചികിത്സ നല്‍കേണ്ടത്.

ഉടച്ച ചോളം പ്രസവത്തിനുമുമ്പ് തീറ്റയില്‍ ഉള്‍പ്പെടുത്തുന്നത്  നല്ലതാണ്.  വിശേഷാവസരങ്ങളില്‍ ബാക്കിവരുന്ന ചോറ് കഞ്ഞിയായി അമിത അളവില്‍ കൊടുക്കുന്ന ശീലം നല്ലതല്ല. പ്രസവിച്ച ഉടന്‍ കഞ്ഞി, ശര്‍ക്കരക്കഞ്ഞി, പായസം ഇവ നല്‍കുന്നതും ദോഷകരമാണ്. പ്രസവിച്ചശേഷം, പ്രസവിക്കുന്നതിനുമുമ്പ് ഉണ്ടായിരുന്ന  ആഹാരരീതിതന്നെ ആദ്യനാളുകളില്‍  തുടരുക. ക്രമേണ  ആഹാരക്രമത്തില്‍ മാറ്റംവരുത്തുക. കറവപ്പശുക്കള്‍ക്ക് നിലനില്‍പ്പിനായി 1.5–2 കിലോഗ്രാം തീറ്റയും പാലുല്‍പ്പാദനത്തിന് ഓരോ 2.5–2 കിലോഗ്രാം പാലിന് ഒരു കിലോഗ്രാം എന്ന വിധത്തില്‍ അധിക തീറ്റയും നല്‍കണം.  തീറ്റയില്‍ ഖനിജ ലവണ മിശ്രിതങ്ങള്‍  നല്‍കണം. പ്രസവത്തിനുമുമ്പ് പശുക്കളെ പട്ടിണിക്കിടരുത്. പ്രസവത്തിന്റെ ആദ്യഘട്ടത്തില്‍ ധാന്യസമ്പന്നമായ തീറ്റ നല്‍കണം. പ്രവസത്തിനുശേഷം കുറച്ചുദിവസം സോഡിയം പ്രൊപ്പിയോണേറ്റ്  60 ഗ്രാം രണ്ടുനേരമായി ആഹാരത്തില്‍ കൊടുത്താല്‍ കിറ്റോസിസ് തടയാം.

ശാസ്ത്രീയ തീറ്റക്രമം


കന്നുകാലിവളര്‍ത്തലില്‍ ലാഭം കൂട്ടാന്‍ ശാസ്ത്രീയ തീറ്റക്രമം

തീറ്റച്ചെലവ് ഏറിയാല്‍ പശുപരിപാലനത്തില്‍നിന്നുള്ള ലാഭം കുറയും. പാലുല്‍പ്പാദനം അനുസരിച്ചും കറവയുടെ വിവിധ ഘട്ടങ്ങളിലും തീറ്റക്രമത്തില്‍ ആവശ്യമായ വ്യത്യാസം വരുത്തണം.   അതായത്, തീറ്റ ആവശ്യത്തിലധികം നല്‍കുന്നത് പാഴ്ച്ചെലവാണ്.  തീറ്റ കുറവു നല്‍കിയാല്‍ ഉല്‍പ്പാദനനഷ്ടം മാത്രമല്ല, പ്രത്യുല്‍പ്പാദനത്തെയും തകരാറിലാക്കും.  കറവപ്പശുവിന്റെ പാലുല്‍പ്പാദനത്തിന്റെ  വിവിധ ഘട്ടങ്ങളില്‍ നല്‍കേണ്ട തീറ്റയെക്കുറിച്ചുള്ള അറിവാണ് ഇവിടെ ആവശ്യം. ഇതിനായി കറവക്കാലത്തെ വിവിധ ഘട്ടങ്ങളായി തരംതിരിക്കാം.


ആദ്യഘട്ടം (പ്രസവശേഷം 10–12 ആഴ്ചവരെ)

പ്രസവശേഷം പാലുല്‍പ്പാദനം വര്‍ധിക്കുന്നു. ഈ സമയത്ത് പാലില്‍ കൊഴുപ്പ് കുറവാകും. പാലുല്‍പ്പാദനം ഏറ്റവും കൂടുതലുള്ള സമയമാണിത്. പ്രസവശേഷം ക്രമമായി ഉയരുന്ന പാലുല്‍പ്പാദനം 6–8 ആഴ്ചയോടെ പരമാവധി അളവിലെത്തുന്നു.   എന്നാല്‍ നീണ്ട ഗര്‍ഭകാലത്തിനുശേഷം  ഗര്‍ഭാശയത്തിന്റെ മര്‍ദം മൂലം ചുരുങ്ങിയ പശുവിന്റെ ആമാശയത്തിന്  വേണ്ടത്ര തീറ്റയെടുക്കാന്‍ പരിമിതിയുണ്ട്. അതിനാല്‍ ഈ സമയത്ത് പശുവിന് പൂര്‍ണമായ വിശപ്പുണ്ടാവില്ല. അതേസമയം പാലുല്‍പ്പാദനം കൂടുന്നതിനാല്‍ കൂടുതല്‍ പോഷകങ്ങള്‍ ശരീരത്തിന് ആവശ്യമാണുതാനും. അതിനാല്‍ കുറച്ച് ഭക്ഷണത്തില്‍തന്നെ കൂടുതല്‍  പോഷണം ലഭിക്കുന്ന തീറ്റ ഈ സമയത്ത് നല്‍കണം.  ചലഞ്ച് ഫീഡിങ് എന്ന രീതി പരീക്ഷിക്കേണ്ട സമയംകൂടിയാണിത്.   പ്രസവിച്ച് ആദ്യത്തെ രണ്ടുമാസം തീറ്റയുടെ അളവ് നാലു ദിവസത്തെ  ഇടവേളകളില്‍ അരക്കിലോഗ്രാംവീതം കൂട്ടിക്കൊടുക്കണം.  പാലുല്‍പ്പാദനം തീറ്റയുടെ അളവിനനുസരിച്ച്  കൂട്ടാത്ത അളവ് പിന്നീട് സ്ഥിരമായി നിലനിര്‍ത്തുക. പാലില്‍ നഷ്ടപ്പെടുന്ന ഊര്‍ജത്തിന്റെ അളവു നികത്താനായി ബൈപാസ് ഫാറ്റ്പോലെയുള്ള  ഊര്‍ജസ്രോതസ്സുകള്‍ ഈ സമയത്ത് ഉപയോഗിക്കാം.  ബൈപാസ് പ്രോട്ടീന്‍ തീറ്റകള്‍, പയര്‍വര്‍ഗ വിളകള്‍, ധാന്യവിളകള്‍ എന്നിവയും ഈ സമയത്ത് നല്‍കാം.  കാലിത്തീറ്റയില്‍ ചെറിയ അളവില്‍ ചോളപ്പൊടി നല്‍കുന്ന രീതിയുമുണ്ട്. അസിഡിറ്റി ഒഴിവാക്കാന്‍ അപ്പക്കാരവും തീറ്റയില്‍ ചേര്‍ക്കാം.

രണ്ടാം ഘട്ടം  (12–24 ആഴ്ചക്കാലം)
പശുവിന്റെ വിശപ്പും, ദഹനവ്യവസ്ഥയുടെ  പ്രവര്‍ത്തനവും പൂര്‍ണ്ണമായും തിരിച്ചെത്തുന്ന സമയമാണിത്.  കൂടുതല്‍ തീറ്റ കഴിക്കാന്‍  പശു  ശ്രമിക്കുകയും ചെയ്യുന്നു.  കൃത്യമായ അളവില്‍ പച്ചപ്പുല്ലും, വൈക്കോലും ഉള്‍പ്പെടെയുള്ള പരുഷാഹാരം കാലിത്തീറ്റയ്ക്കൊപ്പം നല്‍കണം. ധാതുലവണ മിശ്രിതങ്ങളും തീറ്റയില്‍ ചേര്‍ക്കണം.

മൂന്നാം ഘട്ടം  (24 ആഴ്ചമുതല്‍ കറവ വറ്റുന്നതുവരെ)
പാലുല്‍പ്പാദനം കുറഞ്ഞുവരുന്നു. പശുക്കള്‍ ഗര്‍ഭവതിയാകും. പ്രതിമാസം 8–10 ശതമാനം  നിരക്കില്‍ ഉല്‍പ്പാദനത്തില്‍  കുറവു വരുന്നു.  തീറ്റച്ചെലവു കുറയ്ക്കാന്‍കഴിയുന്ന വിധത്തില്‍ ആഹാരക്രമം ക്രമീകരിക്കണം.  അളവിലും  ഗുണത്തിലും മാറ്റങ്ങള്‍ സാധ്യമായ സമയം.

നാലാം ഘട്ടം (വറ്റുകാലം)
പശുവിന്റെ അകിടിനും ദഹനവ്യൂഹത്തിനും ഒരുപരിധിവരെ അടുത്ത കറവയ്ക്കായി ഒരുങ്ങാനുള്ള സമയമാണിത്.  അടുത്ത കറവക്കാലത്ത് ഉല്‍പ്പാദനം കൂട്ടാനും, അടുത്ത പ്രസവത്തില്‍ ഉപാപചയരോഗങ്ങള്‍ ഒഴിവാക്കാനും  കഴിയുന്നവിധം തീറ്റക്രമം  മാറണം. പാലുല്‍പ്പാദനം ഇല്ലാത്തതിനാല്‍  ഈ സമയം പശുക്കളെ കര്‍ഷകര്‍ അവഗണിക്കാറുണ്ട്.  ധാതുലവണ മിശ്രിതം ഒഴിവാക്കി ആനയോണിക്ക് ഉപ്പുകള്‍, വിറ്റമിന്‍ എ, ഡി, ഇ, നിയാസിന്‍ എന്നിവ നല്‍കാന്‍ കഴിയണം.  ഗുണമേന്മയുള്ള പരുഷാഹാരമാകണം പ്രധാന തീറ്റവസ്തു.

അഞ്ചാം ഘട്ടം (പ്രസവത്തിനുമുമ്പുള്ള രണ്ടാഴ്ചക്കാലം)
പ്രസവത്തിന് രണ്ടാഴ്ചമുമ്പുള്ള ഈ സമയത്ത് പ്രത്യേക ശ്രദ്ധ നല്‍കണം. പ്രസവശേഷം  നല്‍കാന്‍ ഉദ്ദേശിക്കുന്ന തീറ്റയുമായി പശുവിന്റെ  ആമാശയത്തിന്റെ ആദ്യ അറയായ റൂമനെ പരിചയപ്പെടുത്തിക്കൊണ്ടുവരാനുള്ള സമയമാണിത്. ഏതു പുതിയ തീറ്റയോടും സമരസപ്പെടാന്‍ റൂമനിലെ സൂക്ഷ്മജീവികള്‍ രണ്ടാഴ്ചവരെ എടുക്കുന്നു. അതിനാല്‍  പ്രസവശേഷമുള്ള  തീറ്റ പരിചയപ്പെടുത്താന്‍ ഈ രണ്ടാഴ്ച  ഉപയോഗപ്പെടുത്തണം. ഈ സമയത്ത്  ഖരാഹാരം കൂട്ടിനല്‍കി തുടങ്ങുന്ന രീതിയെ ‘സ്റ്റീമിങ് അപ് എന്നാണ് വിളിക്കുന്നത്.

ഇങ്ങനെ കറവസമയത്തുള്ള തീറ്റക്രമമാണ് ഈ കാലയളവിലെ മൊത്തം ഉല്‍പ്പാദനത്തിന്റെ അളവിനെയും തീറ്റച്ചെലവിനെയും സ്വാധീനിക്കുന്നത്.  ഓരോ പശുവും കറവയുടെ ഏതു ഘട്ടത്തിലാണെന്ന് അറിഞ്ഞുവേണം തീറ്റയുടെ അളവും, ഗുണവും നിജപ്പെടുത്താന്‍. തീറ്റ നല്‍കുന്നത് പാത്രമറിഞ്ഞു വേണമെന്നു ചുരുക്കം

കടപ്പാട് : ഡോ. സാബിന്‍ ജോര്‍ജ്

അവസാനം പരിഷ്കരിച്ചത് : 6/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate