অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഡയറിഫാം

ഡയറിഫാം

ഡയറി ഫാം തുടങ്ങുന്നതിനു മുൻപ്

മാറ്റങ്ങളുടേതായ ഇക്കാലഘട്ടത്തിൽ ഡയറി ഫാമുകൾക്കും കാലാനുസ്രുത മാറ്റങ്ങൾ സ്വാഭാവികമാണ്.ഒരു തൊഴിൽ എന്ന നിലയിൽ ഫാം ആരംഭിക്കുക എന്നത് പലരുടേയും സ്വപ്നമാണ്.ഒട്ടേറെ അന്വേഷണങ്ങൾ ഇക്കാര്യത്തിൽ വരുന്നതുകൊണ്ടാണ് ഇന്നത്തേ സാഹചര്യത്തിൽ കേരളത്തിൽ ഉപജീവന -വരുമാന മാർഗ്ഗമായി ഡയറി ഫാമുകൾ എങ്ങനെ ആരംഭിക്കാം എന്നൊരു പംക്തി തുടങ്ങുന്നത്..

കഴിഞ്ഞ തലമുറയിലുള്ള കേരളിയ വീടുകളിൽ ഒക്കെ വീടിനോടു ചേർന്നുള്ള ഒരു തൊഴുത്ത് അതിൽ നിറയെ പാൽചുരത്തുന്ന പശുക്കൾ ഒക്കെ അഭിമാനത്തിന്റെ പ്രൌഡിയുടെ ,കുടുംബമഹിമയുടെ ഒക്കെ അടയാളമായിരുന്നു.അന്ന് നന്ദിനിയും,ശാന്തയും,ശാലിനിപ്പശുവും  ഒക്കെ തൊഴുത്തിൽ നിന്ന് വീട്ടുകാരുടെ ഒക്കെ ഹ്രുത്തിലേക്ക് ഗ്രുഹാതുരത്വം അയവിറക്കുന്ന നനുത്ത സ്നേഹ ബന്ധമായി മാറിയ കാലമായിരുന്നു..ഹോസ്റ്റലുകളിൽ നിന്നും മാസത്തിലൊന്ന് അയച്ചിരുന്ന ഇൻലഡിന്റെ പിൻ പേജിൽ നന്ദിനിക്കു സുഖമാണോ എന്ന് എഴുതിചോദിച്ചിരുന്ന വരുടെ തലമുറ വിടവാങ്ങുന്നു....ഇന്ന് കുട്ടികൾക്ക് പാൽ,പ്ലാസ്റ്റിക് കവറുകൾ ചുരത്തുന്ന വെളുത്ത ദ്രാവകം!..പശുക്കൾ ഒഴിഞ്ഞ തൊഴുത്തുകൾ ഗ്രാമീണ കേരളത്തിൽ അവശേഷിപ്പുകൾ ആയിക്കൊണ്ടിരിക്കുന്നു.ഒന്നൊ രണ്ടോ പശുക്കളേ പോറ്റുക ദുഷ്കരവും ആയാസഭരിതവും ആവുന്നിടത്ത് പലരും, ആഗ്രഹമുണ്ടെങ്കിലും അതിനു തുനിയുന്നില്ല.എന്നാൽ മാറിവരുന്ന‘വികസനകാലം’  എന്ന കുതിപ്പുകാലത്തിൽ മനുഷ്യർക്ക് പാൽ, പാൽ അനുബന്ധ  ആവശ്യങ്ങൾ ഇരട്ടികളായി വർദ്ധിക്കുന്നു.കമ്പോളത്തിൽ ആവശ്യം കൂടുന്നതിനനുസരിച്ചുള്ള ഉതപാദനം കൂടുന്നുമില്ല.ഉപഭോക്തു നിലവാരത്തിൽ ഉത്പാദകർ ഇടപെടുന്നുമില്ല..കാരണങ്ങൾ പലതാണ്..കേരളം പോലെയുള്ള കൊച്ചു സ്റ്റേറ്റിൽ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ വ്യത്യസ്തമാണ്..ഇതു തിരിച്ചറിയാതെ ഏറെ സ്തലസൌകര്യങ്ങൾ നിലവിലുള്ള ചില സ്റ്റേറ്റുകളിലേ കാലി പോറ്റൽ രീതികൾ അതേപടി പറിച്ചു നടാൻ തുടങ്ങുന്നത് തന്നേ വികലമാണ്.പലപ്പോഴും പദ്ധതികൾ വിഭാവനം ചെയ്യുന്ന തലപ്പത്തിരിക്കുന്നവരുടെ പിടിപ്പുകേടോ അജ്ഞതയോ,രാഷ്ട്രീയ മുതലെടുപ്പുകളോ ഒക്കെ ഒരു പ്രദേശത്തേതന്നെ ബുദ്ധിമുട്ടിലാക്കും.അതിനുള്ള നല്ല ഉദാഹരണമാണ് കാലിവളർത്തൽ മേഖല..കാർഷിക ജില്ലകളിൽ പോലും ലാൻഡ് മാഫിയകൾ രാക്ഷസവേഷം ധരിച്ച് കവർച്ച പലപേരിൽ നടത്തുമ്പോൽ പടിയിറങ്ങുന്നത്ത് പാവം കർഷകരും കാലി വളർത്തുകാരും ഒക്കെയാണ്..നാട്ടിലേ കന്നുകാലികളുടെ സംഖ്യതന്നേ താഴേക്ക് കുതിക്കുകയാണ്!..കണക്കുകൾ എന്നും മാധ്യമങ്ങളിൽ നിരക്കുന്നു.അമ്പരപ്പിക്കുന്ന തോതിൽ കന്നുകാലികൾ കുറയുന്നു.പലരും കാലിവളർത്തൽ രംഗം വിട്ടു പോവുകയാണ്..അതിന്റെ സാമൂഹിക ശാസ്ത്രം ഗവേഷണവിഷയമാക്കേണ്ടിയിരിക്കുന്നു..കാർഷിക ആത്മഹത്യനിറഞ്ഞ വയനാട്ടിൽ അന്ന് കാലിവളർത്തിയിരുന്നവർക്ക് പിടിച്ചു നിൽക്കാൻ ആയി എന്നത് ഗൌരവപൂർവം കണക്കിലെടുക്കണം.പക്ഷേ പൊതുവിൽ കർഷകരോടും കാലിവളർത്തൽ കാരോടും സമൂഹവും ഭരണ വർഗ്ഗവും പുലർത്തുന്ന ഒരു തരം നിന്ദ നിറഞ്ഞ പുശ്ചം നമ്മുടെ പരിഷ്ക്രുത കേരളത്തിലും നിലനിൽക്കുന്നു എന്നത് അമ്പരപ്പിക്കുന്നു..മലയാളിയുടെ കാപട്യങ്ങളുടെ കൂട്ടത്തിൽ കൂട്ടിവായിക്കപ്പെടേണ്ടതാണിത്.ഏതൊരു ബിസിനസ്സും തുടങ്ങുമ്പോൾ ചിന്തിക്കുന്നതു പോലെ ഡയറി മേഖലയിലേക്കും ഇറങ്ങുമ്പോൾ അതിന്റെ കമ്പോള സാധ്യതകളും,സാമൂഹിക സാംസ്കാരിക നിലപാടുകളും  കൂടി കണക്കിലെടുക്കണം.എന്റെ അച്ചന്റെ തൊഴിൽ ക്രിഷിയാണ് അല്ലെങ്കിൽ കാലിവളർത്തൽ ആണ് എന്ന് പറയാനറയ്ക്കുന്ന മക്കൾ തന്നെ വലിയ ഒരു സാമൂഹിക കാഴ്ചപ്പാടിലേക്കുള്ള വാതിൽ തുറക്കുകയല്ലേ?എന്റെ ബന്ധു ഗുണ്ടയാണ് മദ്യരാജാവാണ് എന്ന് നെഞ്ചു വിരിച്ച് അഭിമാനിക്കുന്ന ചെറുപ്പക്കാർ പെരുകുന്ന സമുഹത്തിൽ  ചാണകം മണക്കുന്ന കാലിവളർത്തൽ  തൊഴിലായി പറയാൻ അറയ്ക്കുന്നത് അത്ര നിസ്സാരമായി കാണുകയുമരുത്..ഇന്ന് ഡയറി ഫാമുകൾ വലിയ ഒരു പാൽ ഇൻഡസ്ട്രി ആയി മാറുകയാണ്..പ്രൊഡക്ഷൻ യൂണിറ്റുകൾ എന്ന ഉരുക്കളും,എഞിനിയറിങ്ങ സമ്പുഷ്ടമായ ഉപകരണ സംവിധാനങ്ങളും, നിയന്ത്രകൻ എന്ന കർഷകനും ഒട്ടേറെ പുതുമനിറഞ്ഞ ഉത്പന്നങ്ങൾ വിപണിനിറയ്കുന്ന പാൽ മാർക്കറ്റിങ്ങ് തന്ത്രവും ഒക്കെ കൂട്ടി വായിച്ചാൽ .വലിയ ഒരു വ്യവസായമെന്ന വ്യാഖ്യാനത്തിന്റെ പരിധിക്കുള്ളിൽ ഡയറിഫാമുകളും കടന്നു വരുന്നു..ആരീതിയിൽ കാണുകയും അതിന്റെ സാമൂഹിക മാനം ഉയരുകയും ചെയ്യുന്നതിന്റെ തെളിവു തന്നേയാണ് ഒട്ടേറേ നിക്ഷേപകർ ഡയറി മേഖലയിലേക്ക് പണം മുടക്കാൻ തയാറായി മുന്നിട്ടിറങ്ങുന്നത്.ചെറുപ്പക്കാർ പലരും വെള്ളക്കോളർ ജോലികൾ പോലും ഉപേക്ഷിച്ച് കാലിമേയ്ക്കലിലും പാൽ വിൽ‌പ്പനയിലും സംത്രുപ്തികണ്ടെത്തുന്ന പല വാർത്തകളും നാം കേൾക്കുന്നതും ഇതുകൊണ്ടാണ്..പക്ഷേ ആരംഗത്തേക്ക് പണം ഇറക്കും  മുൻപ് അതിനേക്കുറിച്ച് വ്യക്തമായ ഒരു മനസ്സിലാക്കൽ നടത്തേണ്ടിയിരിക്കുന്നു.പലപ്പോഴും ഒരു സംരഭകന്റെ മുന്നിൽ തുറന്നിടുന്ന വിവര വിജ്ഞാനം അവരേ അതിൽ നിന്നും അകറ്റുന്നതോ ഭയപ്പെടുത്തുന്നതോ ആയിരിക്കും,ഹൈറ്റെക് ഫാമുകൾ കേരളത്തിൽ തുടങ്ങുക ദുഷ്കരമാണെന്ന് ഒട്ടുമിക്കവർക്കും അറിയാം എന്നാൽ കേരളത്തിന് അനുയോജ്യം എന്ന് പ്രസംഗിച്ച് പൊതുപണം മുടക്കി നടപ്പിലാകാത്ത രീതികൾ കർഷകർക്ക് മുന്നിൽ വരച്ചു വയ്ക്കുന്നത് നാം കണ്ടു കഴിഞ്ഞു.ഒരു വ്യവസായം എന്ന നിലയിൽ കേരളത്തിൽ എങ്ങനെ ഡയറി ഫാം തുടങ്ങാം. എന്നതു വളരെ ബുദ്ധിപൂർവം ആലോചിച്ചു നടപ്പിലാക്കേണ്ട കാര്യമാണ്..കേരളത്തിൽ കടന്നുവരുന്ന നിക്ഷേപകർക്ക് ഡയറിയിങ് എന്ന വ്യവസായത്തിലേക്ക് സ്നെഹപൂർവം കൈപിടിച്ചു നടത്തിക്കുകതന്നെ വേണം..

(CR@ഡോ.ഫ്രാൻസിസ്സേവ്യർപ്രൊഫെസ്സർ,വെറ്ററിനറി സർവകലാശാലമണ്ണുത്തി,ത്രിശ്ശൂർ.)

ഡയറി ഫാം എവിടെ ആരംഭിക്കാം?

ഒരു പുതു സംരംഭം എന്ന നിലയിൽ ഒരു ഡയറി ഫാം തുടങ്ങണമെങ്കിൽ അതു തുടങ്ങുന്ന സ്ഥലവും,പ്രദേശവും വളരെ പ്രാധാന്യമർഹികുന്നു.കേരളത്തിലേ 14 ജില്ലകളിൽ ചിലതു ഇന്നും കാർഷികമേഖലയായി നില നിൽക്കുന്നു എന്നതു മാത്രം മതി ഒരു ഡയറിക്കുള്ള പ്രദേശം തെരഞ്ഞെടുക്കുന്നതിന്റെ പ്രാധാന്യം വെളിപ്പെടുത്താൻ..ഗ്രാമങ്ങൾ ആവും പലപ്പോഴും ഒരു ഡയറി ബിസിനസ്സ് സംരംഭത്തിനു പലരും തിരഞ്ഞു പോവുക.എന്നാൽ കേരളത്തിലേ തിരക്കേറിയ പല നഗരങ്ങളിലും ആരും അറിയാത്ത പശുത്തൊഴുത്തുകൾ നിലനിൽക്കുന്നുണ്ട്.പക്ഷെ അത്തരം തൊഴുത്തുകളുടെ ആയുസ്സ് പുതിയമലിനീകരണ നിയന്ത്രണ( “പൊള്യൂഷൻ കണ്ട്രോൾ”) നിയമങ്ങൾ വന്നതോടെ അവസാനിക്കുകയാണ്..ധാരാളം സ്ഥലം  ലഭ്യമായ പ്രദേശങ്ങളിൽ ഡയറി സംരംഭം നന്ന്.പാൽ എന്ന വിപണന വസ്തു അധികം കേടുകൂടാതെ കമ്പോളത്തിൽ എത്തിക്കേണ്ടതുള്ളതിനാൽ ആദ്യമായി ഒരു കമ്പോള സാധ്യതാ പഠനം നടത്തണം. എത്രവേഗം അതു കമ്പോളത്തിൽ എത്തിക്കുവാൻ സാധിക്കുന്നു എന്നതും,കമ്പോളത്തിൽ എത്തുന്നതിനുള്ള റോഡ് ഗതാഗത സൌകര്യം  ഉണ്ടോ എന്നതും ഗൌരവപൂർവം പരിഗണിക്കേണ്ട കാര്യങ്ങൾ തന്നേ കേരളം ഒരു ഹർത്താൽ പണിമുടക്കു പ്രദേശം കൂടിയായതിനാൽ പാൽ വണ്ടികൾ വഴിയിൽ കുടുങ്ങുമോ എന്നും അല്പം കടന്നു ചിന്തിക്കണം!..കേരളത്തിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന  സ്ഥലവിനിയോഗ രീതികൾ പലപ്പോഴും ഒരു ഡയറി ഫാമിനു വിനയാകാറുണ്ട്..ചെറിയ ചെറിയ  ഭാഗമായുള്ള ഭൂലഭ്യതയും,ചെറുകിട ഉടമസ്തതയും പലപ്പോഴും വലിയ ഭൂമിലഭ്യതയ്ക്കുള്ള വഴി അടയ്ക്കുന്നു.കേരളത്തിൽ 38863 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണ മുള്ളതിൽ പ്രാവർത്തിക ഭൂലഭ്യത അതിവേഗം കുറഞ്ഞുവരുന്നു.2001ൽ അത് ¼ ഹെക്റ്റർ ആയിരുന്നു എന്നാൽ അതിൽനിന്നും വലിയ ഒരു കുറവ് കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിലേ  സ്ഥലലഭ്യതയിൽ പ്രകടമായി.അടുത്തകാലത്തായി തമിഴ്നാട്ടിലും,കർണ്ണാടകയിലും ഒക്കെ വിസ്ത്രുതിയാർന്ന കാലിസ്ഥലം കാ ലിവളർത്തിനു തേടി പലരും പോകുന്നതിന്റെ പൊരുൾ ഇതു തന്നേ.എന്നാൽ മറ്റു സംസ്ഥാനങ്ങളിലും,പുതിയ നിയമങ്ങൾ ഇത്തരം കുടിയേറ്റങ്ങൾക്ക് കടിഞ്ഞാൺ ഇട്ടു തുടങ്ങി..കേരളത്തിൽ നിന്നു പോയി വാങ്ങുമ്പോൾ പുതിയ നിയമങ്ങൾ മനസ്സിലാക്കിവേണം നീങ്ങുവാൻ.കേരളത്തിലാണെങ്കിലും നഗരവളർച്ചയുടേ ഗതിയറിഞ്ഞു നീങ്ങുന്നതാണ് ബുദ്ധി. നഗര, റോഡ്,റയിൽ,വ്യവസായ  വികസനം  ഒക്കെ അതിവേഗം ബഹുദൂരം ഏതുവഴിക്കു വരും എന്ന് കേരളത്തിൽ പ്രവചിക്കുവാൻ സാധ്യമല്ലാത്ത ഒരു സാഹചര്യം രാഷ്ടീയ ലാൻഡ് ബാങ്കുകൾ വരുത്തുന്നു എന്നതും മനസ്സിലുണ്ടാവണം.കേരളത്തിൽ‘വാഗമൺ‘ എന്ന  പൊതു പുൽമേടുകൾ ഒരു കാലത്ത് ചെറുകിട കാലിവളർത്തൽ ഏർപ്പെട്ടിരുന്നവരുടെ സങ്കേതമായിരുന്നു..എന്നാൽ ഭൂമാഫിയ, റ്റ്യൂറിസവികസന കടന്നുവരവോടെ ചെറുകിട കാലിവളർത്തലുകാരും വങ്കിടഫാമുകളും പടിയിറങ്ങേണ്ടി വരുന്നു..കാലിമേയലിനുള്ള സ്ഥല ലഭ്യതയും,പുല്ലിന്റെ ക്ഷാമവും,പിടിച്ചു നിൽക്കാനാകാതെ നാടു വിടുന്ന തൊഴിലാളികലൂം  ഒക്കെ കാരണങ്ങൾ.കേരളത്തിൽ ഇടുക്കി ,വയനാട്,കണ്ണൂർ,പാലക്കാട് മേഖലകളിൽ ഒക്കെ ക്ഷീരസാധ്യതകൾ ഉണ്ടെങ്കിലും,അതിവേഗം കുതിക്കുന്ന സ്ഥലവില ഡയറി മേഖലയ്ക്ക് വൻ തിരിച്ചടിയാവുന്നു..കേരളത്തിൽ കുതിച്ചുയരുന്ന വിലയും, സ്ഥലം ലഭ്യമാവുന്നതിനുള്ള പ്രയാസവും പലപ്പോഴും നിക്ഷേപകരേ ഡയറി വ്യവസായത്തിൽ നിന്നും അകറ്റുന്നു. സ്ഥലലഭ്യതക്ക് അനുസ്രുതമാവണം നിക്ഷേപതീരുമാനങ്ങൾ എടുക്കുവാൻ.ഇന്ന് പലരും ഡയറി വ്യവസായത്തേ ഒരു പരമ്പരാഗത തൊഴിൽ എന്നല്ല കാണുന്നത്.പലരും ആദ്യമായി ഇതിലേക്ക് കടന്നുവരുന്നവരുമാകും.

നാം കണ്ടെത്തുന്ന ഭൂമി ഫാമിനു ഉപയുക്തമെന്നു തോന്നിയാൽ അതിലുള്ള ജലലഭ്യത,വഴി, ഗതാഗത സാധ്യതകൾ,വിദ്യുചക്തി ലഭ്യത ,പുല്ലു വളർത്താനുള്ള സാധ്യതകൾ ഒക്കെ ഒരു വിശകലനത്തിനു വിധേയമാക്കണം.ഫാമിന്റെ വലിപ്പം പലപ്പോഴും വിവിധ കാര്യങ്ങളേ അടിസ്ഥാനപ്പെടുത്തി നിർണ്ണയിക്കുകയാണ് നന്ന്..പ്രദേശത്തിന്റെ സാമുഹിക സാമ്പത്തിക കാഴ്ച്ചപ്പാട്,എന്തുതരം വിൽ‌പ്പനയാണ് ഉദ്ദേശിക്കുന്നത്?,നന ലഭികുന്നതും നന ലഭിക്കാത്തതുമായ പ്രദേശം എത്ര?.യന്ത്രങ്ങൾ എത്ര ഉപയുക്തമാക്കാം?,ഭൂമിയുടെ ഉപഭോഗ തീവ്രത, എന്നതൊക്കെയാണ് വിദഗ്ധർ വിലയിരുത്തുക.365ദിവസവും ശ്രദ്ധ വേണ്ടിവരുന്ന ഒരു വ്യവസായമാണ് ഡയറി ഫാമിങ്ങ്..അതിലേ “മാനേജർ“ എന്ന നിലപാടു തറയിൽ നിൽകുന്ന ഒരാൾക്ക് ഒരു ദിനം പോലും ശ്രദ്ധ അവിടെ നിന്നു മാറ്റുവാൻ ആകില്ല.പാലും പാലിൽനിന്നുള്ള മറ്റ് വിൽ‌പ്പന ചരക്കുകളും അതിവേഗം കേടാവുന്നതാകയാൽ അതീവ ശ്രദ്ധ ആവശ്യമുള്ള ഒരു മേഖലതന്നെയാണ് ക്ഷീര വ്യവസായം.

കാലാവസ്താ വ്യതിയാനവും,ഭൂമിയുടെ തീവ്ര കവർന്നെടുക്കലും അതി തീക്ഷ്ണമായി ബാധിക്കുന്ന കേരളം പോലെയുള്ള ഒരു സംസ്താനത്ത് ഒരു ഡയറി ഫാം തുടങ്ങൽ  വരും കാലങ്ങളിൽ  അത്ര സുകരമാവില്ല.ഇന്ന് കാലാവാസ്തയും മണ്ണും,ജലവും ഭാവിയിൽ എങ്ങനെ യാവും എന്ന് ശാസ്ത്രീയ സ്താപനങ്ങൾക്ക് നിർണ്ണയിക്കുവാനാകും.ആക്കുളത്തേ സെന്റർ ഫോർ ഏർത് സയ്ൻസ്,പീച്ചിയിലേ വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്,കാർഷിക സർവകലാശാല,വെറ്റിനറി സർവകലാശാല,കുന്നമംഗലത്തുള്ള ജല വിഭവ ഇൻസ്റ്റിറ്റ്യൂട്, കേരളാ ലാൻഡ് യൂസ് ബോർഡ്,സർക്കാർ മ്രുഗസംരക്ഷണവകുപ്പ് എന്നിവയിലൊക്കെ ലഭ്യമായ വിവരങ്ങൾ ഒരു സംരഭകന് ലഭ്യമാണ്.വിവരാവകാശ നിയമം വന്നതിനാൽ 30 ദിനത്തിൽ കർഷകന് ആവശ്യ വിവരങ്ങൾ ഔദ്യോഗികമായി ലഭ്യമാകും.വിവരശേഖരണവും,അതുമുൻ നിർത്തിയുള്ള ഒരു അപഗ്രഥനവും  ഡയറി ഫാം തുടങ്ങുന്ന ഇടത്തേക്കുറിച്ച് ഒരു മുൻ ധാരണനൽകും,,,

ഫാമിനുള്ള ആനുകൂല്യങ്ങൾ ഇന്ന് കേരളത്തിൽ

ഡയറി ഫാം തുടങ്ങാനുള്ളിടം കണ്ടെത്തിക്കഴിഞ്ഞാൽ കഴിയുന്നത്ര ആനുകൂല്യങ്ങൾ എങ്ങനെ ലഭ്യമാക്കാം എന്നു ചിന്തിച്ചു തുടങ്ങാം.കേരളത്തിൽ മ്രുഗസംരക്ഷണ വകുപ്പ്.കേഎൽഡീ എം എം ബോർഡ്,ക്ഷീരവികസനവകുപ്പ്,ഗ്രാമവികസന വകുപ്പ് എന്നിവിടങ്ങളിൽ ഒക്കെ  അതാതു കാലത്തേ ആനുകൂല്യങ്ങൾ ,സബ്സിഡികൾ,പ്രോജക്റ്റുകൾ എന്നിവയേക്കുറിച്ചുള്ള സമഗ്രവിവരങ്ങൾ അറിയാൻ സാധിക്കും.ബാങ്കുകൾ വഴി ലഭിക്കാവുന്ന എല്ലാ സൌകര്യങ്ങളും അവരുടെ വെബ് സൈറ്റുകളിൽ നിന്നും അറിയാൻ കഴിയും.പലപ്പോഴും ധനപരമായി സഹായിക്കുന്ന സ്താപനങ്ങൾക്ക് സമഗ്രമായ പ്രോജക്റ്റ് റിപ്പോർട്ടുകൾ വേണ്ടി വരും.ഒരു ക്ഷീര പദ്ധതിക്ക് വേണ്ടി എങ്ങിനെ പ്രോജക്റ്റ് റിപ്പോർട്ട് തയാറാക്കാം എന്ന് വരും ലക്കങ്ങളിൽ വിശദമാക്കാം.ഡയറി ബിസിനസ്സ് ആരം ഭിക്കുന്ന ഓരോ കർഷകനും അതിനേക്കുറിച്ചുള്ള ഒരു സമഗ്ര വിവരം മനസ്സിലാക്കുന്നത് ആ ബിസിനസ്സ് വിജയത്തിന്ന് ആവശ്യമാണു താനും.

കേരളത്തിൽ 2012 -2017 ൽ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിൽ  സബ്സിഡിയും അനുബന്ധ വിഷയങ്ങളും പഞ്ചായത്ത് നിയമത്തിൽ വിശദമായി നൽകുന്നുണ്ട്.ജീ.ഓ.എം.എസ്.നം.248/2012 തീയതി29.09.2012 പുതുക്കിയ മാർഗരേഖ നൽകുന്നു.ക്രിഷിയും മ്രുഗസംരക്ഷണവും എന്ന ഭാഗത്ത് ഇതു വിശദമാക്കുന്നു.പശു ,എരുമ,ആട് എന്നിവയ്ക്ക് 50% സബ്സിഡി ലഭിക്കാം.ഇവയേ വളർത്തുവാൻ സന്നദ്ധതയുള്ള കുടുബങ്ങൾ ആയിരിക്കണം,വാർഷിക വരുമാനം 25000 രൂപയിൽ കവിയാത്തവർക്ക് മുൻഗണന ലഭിക്കും.കോപ്പറേറ്റീവ് സംഘം പോലെയുള്ള പലകുടും ബങ്ങൾ ചേർന്നുള്ള സംരംഭങ്ങൾക്ക് എതു പ്രയോജനപ്രദമാകും എന്നുള്ളതുകൊണ്ടാണ് ഗ്രാമപഞ്ചായത്തുകളിൽനിന്നുള്ള സബ്സിഡികളേക്കുറിച്ച് ഇതിൽ പരാമർശിക്കുന്നത്.വൻ കിട പ്രോജക്റ്റുകൾക്ക് കാർഷിക ബാങ്കുകളും,നബാർഡിന്റെ പ്രോജക്റ്റുകൾക്കും ഒക്കെ പിൻബലമേകാനാവും.അതാതു ബാങ്കുകളുടെ വെബ് സൈറ്റുകളിൽ നോക്കിയാൽ എല്ലാ വിവരങ്ങളും ലഭ്യമാവും.പൊതുവിഭാഗത്തിൽ പെട്ട ഒരു വ്യക്ത്തിക്ക് വിലയുടെ 50% എന്ന പരിധിക്ക് വിധേയമായി കറവയുള്ള പശുക്കളേ ,എരുമകളെ വാങ്ങുന്നതിന് ഒന്നിന് പരമാവധി 15000 രൂപയും,ആടുകളേ വാങ്ങുന്നതിന് 10 കിലോഗ്രാം മുതൽ തൂക്കമുള്ള പെണ്ണാട് ഒന്നിന് പരമാവധി 3000 രൂപയും സബ്സിഡി നൽകാവുന്നതാണ്. പട്ടിക ജാതിപട്ടിക വർഗ്ഗ വ്യക്തിക്ക് ഇത് യധാക്രമം 20000 രുപയും,4000 രൂപയും സബ്സിഡി നൽകാവുന്നതാണ്.ഞാൻ ഇത് ഇവിടെ വിവരിക്കാൻ കാരണം ഇതേ നിർദ്ദേശത്തിൽ പരിധിക്കുള്ളിൽ നിന്നുകൊണ്ടു തന്നേ വ്യക്തിഗത സംരഭകർക്ക് ഒന്നിലധികം ക്ഷീര ഉരുക്കളേ വാങ്ങുവാൻ സബ്സിഡി നൽകാം എന്ന് ഇതിൽ വിശദമാക്കുന്നതുകൊണ്ടാണ്. ഗ്രൂപ്പ് സംരഭങ്ങളിൽ കുറഞ്ഞത് അഞ്ചു പേരെങ്കിലും വേണമെന്നും നിബന്ധനയുണ്ട്.ഒരു യൂണീറ്റ് എന്ന നിലയിൽ  ഇതിനേ കണക്കാക്കുന്നു. യൂണിറ്റുകൾ ഒരിടത്തുതന്നേ ഉരുക്കളേ വളർത്തണമെന്നു നിർബ്ബന്ദമില്ല.പക്ഷേ പൊതുവായ വിപണണ സൌക ര്യം യൂണിറ്റുകൾക്ക് ഉണ്ടാവണം.ഗ്രൂപ്പ് സംരംഭങ്ങൾക്കുള്ള സബ്സിഡിത്തുക വ്യത്യസ്തമാണ്.അതാതു കാലങ്ങളിൽ സർക്കാർ അനുവദിക്കുന്ന എല്ല്ലാ സബ്സിഡികളും,സൌജന്യങ്ങളും ഒക്കെ വാങ്ങിയെടുക്കാൻ പലപ്പോഴും കേരളത്തിലേ ക്ഷീര സംരംഭകർ മടിക്കുന്നു എന്നത് ഒന്നുകിൽ അതിനേക്കുറിച്ച് അറിവു ലഭിക്കാത്തതുകോണ്ടോ,അതുമല്ലെങ്കിൽ ഇത്തരം സർക്കാർ സൌകര്യങ്ങൾ ലഭ്യമാക്കുവാൻ ഉള്ള വഴി ദുഷ്കരമെന്നു കരുതുന്നതു കൊണ്ടോ ആവാം.മറ്റു സംസ്താനങ്ങളിൽ നമ്മുടെ അത്ര വിദ്യാഭ്യാസമൊന്നും ഇല്ലാത്ത സംരംഭകർ ഇത്തരത്തിലുള്ള എല്ലാ സൌജന്യങ്ങളും സൌകര്യങ്ങളും വളരെ അധികം ഉപയോഗപ്പെടുത്തുന്നതായി കണ്ടിട്ടുമുണ്ട്! വായ്പാ ബന്ധിത പ്രോജക്റ്റുകളിൽ അതതു പഞ്ചായത്തുകൾ സബ്സിഡിതുക ബാങ്കിൽ അടക്കണമെന്നുണ്ട്.അങ്ങനെയല്ലാത്ത സംഗതികളിൽ നിർവഹണ ഉദ്യോഗസ്തന്റെ അനുമതിയോടുകൂടി സംരംഭകനു നേരിട്ടോ പഞ്ചായത്ത് തല പർചേസിംഗ് കമ്മറ്റിക്കോ ക്ഷീര ഉരുക്കളേ വാങ്ങുവാനുള്ള അനുവാദവും ഇതിലുണ്ട്. പർചേസിംഗ് കമ്മറ്റി ഇടപെടുമ്പോൾ ഗുണഭോക്തു വിഹിതം പഞ്ചായത്തിൽ അടയ്ക്കണം എന്നുമുണ്ട്.കുറഞ്ഞത് മൂന്നു വർഷം ഇവയേ വളർത്തണമെന്ന് ഒരു കരാർ വയ്ക്കുകയും കൂടു നിർമ്മാണം,തീറ്റച്ചിലവ്,കടത്തുകൂലി,ഇൻഷുറൻസ് തുക എന്നിവ പ്രോജക്റ്റിന്റെ ഭാഗമാക്കരുത് എന്നേയുള്ളൂ.

ഡയറി ഒരു വ്യവസായം എന്ന നിലയിൽ കാണുന്നവരും വൻ കിട ഡയറി ആലോചിക്കുന്നവരും ബാങ്കുകൾ വഴി വായ്പ ലഭ്യമാക്കുകയാണ് നല്ലത്.കേന്ദ്രസർക്കാരിന്റെ പലവിധ പദ്ധതികൾ “നബാർഡിലൂടെ “വിവിദ്ധ കാർഷിക പദ്ധതികൾ ആയി ക്ഷീര വ്യവസായത്തിൽ അതതു കാലങ്ങളിൽ എത്തുന്നുണ്ട്.ദീർഘകാല ധന നിക്ഷേപങ്ങൾ ഇ മേഖലയിൽ നടത്തുമ്പോൾ ഒരു പ്രൊഫെഷണൽ സഹായം സ്വീകരിക്കുന്നത് ആണ് ശരിയായ രീതി.ഉദാ.നബാർഡിന്റെ “ഡയറി ഓണ്ട്രപ്യൂണർഷിപ്പ് ഡവലപ്മെന്റ് സ്കീം“കേന്ദ്ര സർക്കാർ സ്കീം ആയിരുന്നു.വകയിരുത്തുന്ന തുകയുടെ 10 ശതമാനം മാത്രം സംരംഭകൻ മുടക്കിയാൽ മതി എന്നത് വലിയ ഒരു സഹായം തന്നെ.മ്രുഗസംരക്ഷണ വകുപ്പും,ക്ഷീര വികസന വകുപ്പും മുൻ കൈ എടുക്കണ്ട ഒരു പദ്ധതിയാണ് ഇത്.ഇത്തരത്തിൽ ഉള്ള സർക്കാർ സൌജന്യങ്ങൾ ഡയറി സംരംഭകർ യധാസമയത്ത് അറിയുകയും വേണം’.സംരഭകരുടെ അടുത്തുള്ള കാർഷിക ബാങ്കുകളിലും സർക്കാർ സ്കീമുകളേക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാവും.

ഫാം തുടങ്ങുന്നതിനുള്ള നിയമങ്ങൾ

ഒരു ഡയറിഫാം തുടങ്ങുവാൻ ഉള്ള സ്തലവും മുടക്കുവാനുള്ള പണവും കണ്ടെത്തുന്നതാണ് നാം ഇതുവരെ കണ്ടത്.എന്നാൽ കേരളം പോലെ ഉള്ള ഒരു  അടുത്തടുത്ത് വീടുകളും ,ജലാശയങ്ങളും ഒക്കെ ഉണ്ടാവുക സാധാരണം.തന്മൂലം ഒട്ടേറെ നിബന്ധനകൾ ഒരു ഡയറിഫാം തുടങ്ങുന്നതുമായി ബന്ധപ്പെട്ട്നിർമ്മിച്ച്നടപ്പാക്കിവരുന്നു..പഞ്ചായത്തിലും,മുനിസിപ്പാലിറ്റികളിലും,കോർപ്പറേഷനുകളി

ലും ഒക്കെ വിവിധ നിയമങ്ങൾ നിലവിൽ ഉണ്ട്.തന്മൂലം എല്ലാ നിയമങ്ങളേക്കുറിച്ചും ഒരു അവബോധം ഉണ്ടാവുക എന്നതും പ്രധാനപ്പെട്ടൊരു കാര്യമാണ്..

പലപ്പോഴും നാം  കമ്പോളസാധ്യത പഠിച്ചശേഷമാവും ഒരു ഫാം സ്താപിക്കുവാൻ ഒരുമ്പെടുക.ഫാം എന്നു പറയുമ്പോൾ ഒട്ടേറെ ജീവനുള്ള മ്രുഗങ്ങൾ,അവയുടെ വിസർജ്യങ്ങൾ,അതിന്റെ ദുർഗന്ധം,മ്രുഗങ്ങൾ ഉണ്ടാക്കുന്ന ശബ്ദങ്ങൾ,ഫാം പ്രവർത്തിക്കുമ്പോൾ ഉണ്ടാവുന്ന ശബ്ദങ്ങൾ,വണ്ടികൾ വരുന്നതും പോവുന്നതും,കറവക്കാർ മുതൽ പാൽ വണ്ടികൾ വരെ അസമയങ്ങളിൽ ആവുമല്ലോ ഫാമിലേക്കു വന്നു പോവുക.സ്വാഭാവികമായി അടുത്തുള്ള താമസക്കാർ അലോസോരപ്പെടുവാനുള്ള സാധ്യത ഏറെയാണ്.പലപ്പോഴും ഇത്തരം അലോസരം ആകും വഴക്കുകളും,കേസുകളും ഒക്കെ തുടങ്ങിവയ്ക്കുവാൻ കാരണമാവുക.എന്നാൽ മനുഷ്യവാസം ഇല്ലാത്ത പ്രദേശം ആവട്ടേ എന്നു കരുതിയാൽ അതു പ്രാവർത്തികവുമല്ല.നല്ലനിലയിൽ നടന്നുവരുന്ന ചില ഫാമുകൾ  നിയമ വഴികളിലൂടെ പൂട്ടിക്കുവാൻ ഇറങ്ങിപ്പുറപ്പെട്ടവരുടെ ദയയ്ക്കുവേണ്ടി യാചിക്കുന്ന കർഷകരുടെ ശോചനീയ അവസ്ത കേരളത്തിൽ പലയിടങ്ങളിലും കാണാം.

പഞ്ചായത്ത് പ്രദേശമെങ്കിൽ ഒരു ലൈസൻസ് എടുത്തുവേണം ഫാം നിർമ്മിക്കുവാൻ.1994 ലെ പുതുക്കിയ പഞ്ചായത്ത് രാജ് നിയമത്തിലേ  232 -മത് വകുപ്പുപ്രകാരം ,അഞ്ചിലധികം പശുക്കളേയോ കാളകളേയോ,പോത്തിനേയോ ഒക്കെ വളർത്തണമെങ്കിൽ ഇന്നത്തേ സാഹചര്യത്തിൽ പഞ്ചായത്ത് ലൈസൻസ് എടുത്തേ മതിയാകൂ..മറ്റു വളർത്തു മ്രുഗങ്ങൾക്കും ഇത്തരം നിബന്ധനകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.ആടുകൾ വളർത്തുവാൻ 20 എണ്ണത്തിനുമേൽ പഞ്ചായത്ത് ലൈസൻസ് ആവശ്യമാണ്.5 പന്നികൾ 25 മുയലുകൾ,100 കോഴികൾ എന്നിവയ്ക്കൊക്കെ വളർത്തുവാൻ ഇത്തരം ലൈസൻസ് വേണം.ഗ്രാമപ്പഞ്ചായത്ത് സക്രട്ടറി ആണ് ലൈസൻസ് നൽകുക.കെട്ടീടനിർമ്മാണ നിയമങ്ങൾ അനുസരിച്ചു മാത്രമേ ഡയറിയും പണിയാവൂ..ഇതിനും പഞ്ചായത്ത് മുനിസിപ്പൽ ചട്ടങ്ങൾ നോക്കണം.അടുത്തുള്ള താമസക്കാരുടെ അനുമതിപത്രവും പലപ്പോഴും വേണ്ടിവരും..ഇതു നിയമാനുസ്രുതം ചെയ്യുകയാണ് ദീർഘകാല ഡയറി ബിസിനസ് നടത്തുവാൻ അഭികാമ്യം.മാത്രമല്ല വൈദ്യുതി കണക്ഷൻ ലഭിക്കുവാനും കുടിവെള്ള ലഭ്യത ഉണ്ടാക്കുവാനും സാധാരണ  അപേക്ഷ നൽകി നിയമാനുസ്രുതം അവ ലഭ്യമാക്കണം.പലപ്പോഴും കെട്ടിടത്തിനു നമ്പർ ഇട്ടശേഷമേ ഇതൊക്കെ ലഭ്യമാവുകയുമുള്ളു.അടുത്തുള്ള ജനവാസ പ്രദേശത്തു നിന്നുള്ള അകലം വളരെ പ്രധാനപ്പേട്ടതാണ്.അനുമതി പത്രം ലഭികുവാൻ പലപ്പോഴും ഇതും,ജലസ്രോതസ്സുകളിൽ നിന്നുള്ള അകലവും നോക്കാറുണ്ട്.ചാണകവും മൂത്രവും ഒക്കെ ഒഴുകി പരന്ന് കുടിവെള്ള സ്രോതസ്സുകളേ മലിനമാക്കാതിരിക്കുവാൻ ആണ് ഇങ്ങനെ കർശന നിലപാടെടുക്കുന്നത്.ആധുനിക മാർഗ്ഗങ്ങളിലൂടെ മലിനീകരണ നിയന്ത്രണം സാധ്യമാണു താനും.നിയമങ്ങൾ എന്നു കേൾക്കുമ്പോൾ അതു എങ്ങനെ ലംഘിക്കാം എന്നു പലരും ചിന്തിച്ചേക്കാം..അതിനു അല്പം “കൈമടക്ക്“കൊടുത്താലോ എന്നും, എളുപ്പ വഴി തേടാം.കൈക്കൂലി നിയമലംഘനത്തിനുള്ള മാർഗ്ഗമായി പലരും സ്വീകരിക്കാറുമുണ്ട്.കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ നമ്മൾ തന്നെ യാണ് സ്രുഷ്ടിച്ചെടുക്കുന്നത്.ഉദ്യോഗസ്തർ പലപ്പോഴും സ്തലം മാറി പ്പോവുകയും ഫാം നല്ല ഒരു കൈക്കൂലികേന്ദ്രമായി തുടരുകയും ചെയ്യും!.ക്ഷീരനുള്ളോരകിടിൻ ചുവട്ടിലും ചോരതന്നേ കൊതുകിന്നു കൌതുകം എന്നപ്പോലെ വഴിവിട്ട ഫാമുകൾ കൈക്കൂലിക്കുള്ള അകിടായി പണം ചുരത്തും.നിയമമനുസരിച്ച് തന്നേ നിർമ്മാണം നടത്തിയാൽ ഒട്ടേറെ പ്രശ്നങ്ങൾ മാറിപ്പോവും.

സംസ്താന പൊള്യൂഷൻ കണ്ട്രോൾ നിയമങ്ങൾ ആണ് അടുത്തത്.പൊള്യൂഷൻ നിയമങ്ങൾ ഒട്ടേറെയുണ്ട്.എന്നാൽ ചിലതെങ്കിലും കർഷകദ്രോഹകരമായി ചിലപ്പ്പോൾ ഉപയോഗിക്കാം.എങ്കിലും നല്ല ഒരു ബയോഗ്യാസ് പ്ലാന്റും,അതിലേ സ്ലറി ഉപയോഗപ്പെടുത്തി “തുമ്പൂർ മുഴി രീതിയിലുള്ള ചിലവുകുറഞ്ഞ എയ് റോബിക് കമ്പോസ്റ്റിങ്ങ് സംവിധാനവും ഉണ്ടെങ്കിൽ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാം.ബയോഗ്യാസ് പ്ലാന്റിലേ മീതെയ്ൻ വാതകം പലരീതിയിലും ഉപയോഗപ്പെടുത്താം.ഫാമിലേ ചൂടുവെള്ള നിർമ്മിതിക്ക് കത്തിക്കുവാനുള്ള ഇന്ധനമായും,ഒരു ജെനറേറ്റർ വാങ്ങി പരിഷ്കരിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് ഫാമിലേ എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കുകയുമാവാം.അല്പം പോലും ദുർഗന്ധമോ,ശല്യമോ,ജല മലിനീകരണമോ ഉണ്ടാക്കാതെ ഒരു ഫാമിലേ മാലിന്യങ്ങൾ കൈകാര്യം ചെയ്യാം. സംസ്താന പൊള്യൂഷൻ കണ്ട്രോൾ ബോർഡ് ഓഫ്ഫീസ് കണ്ടു പിടിക്കുകയും അവിടെനിന്ന് കഴിയുമെങ്കിൽ വിവരാവകാശനിയമ പ്രകാരം എന്തൊക്കെ രേഖകൾ സൂക്ഷിക്കണമെന്ന് എഴുതി വാങ്ങി അതേ രീതിയിൽ നിയമങ്ങൾ പാലിച്ചാൽ ഭാവിയിൽ നിയമപ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത നന്നേ കുറയും.

ഒരു ഫാമിനുള്ള പശുക്കളേ എങ്ങനെ കണ്ടെത്താം?

പശുവാണ് ഒരു ഡയറിഫാമിന്റെ നെടും തൂണ്.നല്ല പശുക്കളേ ലഭിക്കുക എന്നത് ഇന്നു കേരളത്തിൽ ദുഷ്കരമാണുതാനും.പൊതുവേ ഡയറിഫാം നടത്തുന്നവർ തന്നേ ഒരു തലമുറയ്ക്കുള്ള ഉരുക്കളേ ഉരുത്തിരിച്ചെടുക്കുകയാണ്, നമ്മുടെ നാട്ടിൽ. ആദ്യമായി ഏതു ജനുസ്സ് വേണം എന്നതു തന്നേ പ്രധാനം.ജനുസ്സുകളേക്കുറിച്ച് നല്ല ഉൾക്കാഴ്ച്ചയുള്ള വിവര ശേഖരം ലഭ്യമാണ്.നാടൻ ജനുസ്സുകളോട് നാളിതു വരേയുള്ള പുശ്ചവും,അവഗണനയും ഒക്കെ ഇന്ന് മാറിവരുന്നു പക്ഷേ നല്ല നാടൻ ജനുസ്സുകൾ അപ്രത്യക്ഷമായിരിക്കുന്നു.നമുക്കിന്നുള്ള വിദേശജനുസ്സുകൾ ജേർസി,ഹോൾസ്റ്റീൻ ഫ്രീഷ്യൻ,ബ്ര്ൺസ്വിസ്എന്നിവതന്നേ.സർക്കാരിന്റെ\നയരൂപീകരണത്തിലൂടെയാണ് നമ്മുടെ നാടൻ ഇനങ്ങളേ നന്നാക്കിയെടുക്കുവാൻ 1960 കളിൽ വിദേശജനുസ്സുകൾ നാട്ടിലെത്തിയത്.ജനുസ്സ് ഏങ്ങനെ എന്നു നിശ്ചയിക്കുന്നതിനു മുൻപുതന്നേകാലികളുടെ ലഭ്യതയേക്കുറിച്ച് പറയട്ടേ,,പൊതുവിൽ കാലികളേ ഒരു ചന്തയിൽനിന്ന് ആണ് വാങ്ങുന്നതെങ്കിൽ അവയുടെ ലക്ഷണങ്ങളും നിങ്ങളുടെ മനസ്സിലേ കുറേ സങ്കൽ‌പ്പങ്ങളും എത്രയേറെ ഒന്നിക്കുന്നുവോ അപ്പോൾ അതു സ്വീകാര്യമാവും.പലപ്പോഴും കബളിപ്പിക്കപ്പെടലുകൾക്ക് വിധേയമായാൽ തിരികെയെത്തി മടക്കിനൽകൽ അസാധ്യമാകും.പല പ്രോജക്റ്റുകളിലും നിർകർഷിക്കും പ്രകാരം തമിഴ്നാട്ടിലും,കർണ്ണാടകത്തിലും ഒക്കെ കാലി വാങ്ങി ധനം കാലിയാകുന്ന കർഷകർ ഒട്ടേറെ..ഇനത്തേക്കുറിച്ച് അതുമല്ലെങ്കിൽ ശാരീരിക പ്രത്യേകതകളേക്കുറിച്ച് ഒക്കെ നല്ല നോട്ടത്തിൽ ഒരു വിവരം ഒക്കെ ലഭിക്കുമെങ്കിലും,പാലുല്പാദനത്തിലും,പ്രജനനശേഷിയിലും ഒക്കെ കബളിപ്പിക്കപ്പെടാം..പാലുൽ‌പ്പാദനം അതുപോലെ എത്രാമത്തേ  പ്രസവം എന്നതൊക്കെ വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ തന്നേയാണ്..ഇത്തരത്തിൽ അന്യ നാട്ടിലേ കാലി ച്ചന്തകളേ ആശ്രയിക്കുമ്പോൾ സാധിക്കുമെങ്കിൽ ഒരു മ്രുഗഡോക്ടറുടെ സഹായം ഉണ്ടെങ്കിൽ നന്നായിരിക്കും.ഉരുക്കളുടെ വയസ്സു നിർണ്ണയിച്ച് മറ്റു പ്രജനന തകരാറുകൾ ഒക്കെ പരിശോധിച്ച് പശുക്കളേ വാങ്ങിവരാനാകും..പക്ഷെ ഇതിൽ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്.സർക്കാർ ഫാമുകളിലും, യൂണിവേർസിറ്റിപോലെയുള്ള ഗവേഷണ ഫാമുകളിലും ഒക്കെ പശുക്കളൂടെ സം,പൂർണ്ണ ചരിത്രം ആലേഖനം ചെയ്യുന്ന രീതി നിലവിൽ ഉണ്ട്.കർണാലിലേ നാഷണൽ ഡയറി ഇൻസ്റ്റിറ്റ്യൂട്ട് പോലെയുള്ള സ്താപനങ്ങൾ പലപ്പോഴും നല്ല ഉരുക്കളേ തന്നേ പുറത്തേയ്ക്ക് ലേലം ചെയ്തു നൽകാറൂണ്ട്.അപ്പോൾ പശുക്ക്ക്കളുടെ മുഴുവൽ രേഖകളും ലഭ്യമാവുകയും ചെയ്യും.

രണ്ടാമത്തേ കറവയിലൂള്ള പശുക്കളേ വേണം തിരഞ്ഞെടുക്കാൻ.പശുക്കളുടേ വയസ്സ് നിർണ്ണയിക്കാമെങ്കിൽ ഏതാണ്ട് കറവയുടേ നിലപാട് മനസ്സിലാക്കാനാവും.നമ്മുടെ നാട്ടിലേ മിക്ക സങ്കരയിനം കാലികളും ആദ്യ അഞ്ചു പാൽ ചുരത്തൽ കാലത്താണ് എറ്റവും നല്ല ഉത്പാദനം കാട്ടുക.പ്രസവിച്ച് ഒരു മാസം മുതൽ രണ്ടുമാസം വരേയുള്ള കാലത്ത് പശുക്കളേ തിരഞ്ഞെടുക്കാം,നാട്ടിൻപുറങ്ങളിൽ പലദിവസങ്ങളായി പ്പോയി കറവകണ്ട് പശുക്കളേ വാങ്ങുന്നരീതിയാണുള്ളത്.എത്ര ലിറ്റർ പാലുണ്ട് എന്ന് രാവിലേയും വൈകിട്ടും ഉള്ള കറവയിൽ നിന്ന് മനസ്സിലാക്കാം.പാൽ ഏറേ ചുരത്തിക്കുവാണുള്ള ചെപ്പടി വിദ്യകൾ ഒക്കെ പല പശുക്കച്ചവടക്കാർക്കും അറിയാം.സൌ മ്യതയ്യുള്ള നല്ല ഡയറി ലക്ഷണങ്ങൾ ഉള്ള പശുവിനേ വേണം നോക്കി വാങ്ങാൻ.ശാന്തശീലരായ പശുക്കൾ കൂടുതൽ പാൽ ചുരത്തും.പ്രസവിച്ച് മൂന്നു മാസം വരെ പരമാവധ് പാൽ ചുരത്തൽ കാലം കാണാം.നല്ല കാലാവസ്തനിലനിക്കുമ്പോൾ വേണം പശുക്കളേ വാങ്ങി വണ്ടികളിൽ യാത്രചെയ്യാൻ.ഗവ്യജനുസ്സുകൾ എന്നു പറയുമ്പോൾ തന്നേ ഒരു നല്ല പശുവിന്റെ ചിത്രം നമ്മുടെയൊക്കെ മനസ്സിൽ കടന്നുവരും.ജനുസ്സിനാനുപാതികമായിട്ടൂള്ള ശരീര ലക്ഷണങ്ങൾ ഉണ്ടാവണം.ദൂരെ നിന്നു നോക്കിയാൽ ശരീരം ഒരു ആപ്പ് ആക്രുതിയിൽ ആയാൽ നന്ന്.തലയിണപോലെ യുള്ളതോ ചതുരത്തിലുള്ളതോ ആയ ശരീര ആക്രുതി ഗവ്യജനുസ്സിനുണ്ടാവില്ല.ശരിക്കുപറഞ്ഞാൽ ആകർഷകമായ ഒരു പാൽചുരത്തൽ വ്യക്തിത്വം എന്നു പറയാം.നല്ല പൊരുത്തമുള്ള ശരീരഭാഗങ്ങൾ ഇത്തരം ഒരു ആകർഷകത്വം നൽകും.ഇന്ത്യൻ ജനുസ്സുകൾക്ക് അയഞ്ഞു തൂങ്ങി ക്കിടക്കുന്ന ചർമ്മം ഗവ്യവ്യക്തിത്വം തന്നേ.വലിപ്പമുള്ള വയറ് കൂടുതൽ തീറ്റ കഴിക്കുവാനുള്ള കഴിവല്ലേ?കൂടുതൽ തീറ്റ കൂടുതൽ പാൽ എന്നല്ലേ.അകിടിന്റെ രൂപഘടനയാണ് മറ്റൊരു പ്രധാന കാര്യം.വാലിന്റെ കടമുതൽ പൊക്കിൾ സ്താനം വരേ ഒരു നീണ്ട അകിടാണ് വേണ്ടത്,അകിടിൽ കല്ലിപ്പോ, മുറിവോ, നിറവ്യത്യാസങ്ങളോ ഉണ്ടാവരുത്.അകിടുവീക്കം വന്ന ഉരുക്കളിൽ കല്ലിപ്പ് സാധാരണം.അതുപോലെ നീർക്കെട്ട്,പാലിൽ രക്തത്തിന്റെ അംശം എന്നിവയൊക്കെ ഒഴിവാക്കപ്പെടേണ്ടതുതന്നേ.അകിടിലേ ചർമ്മത്തിൽ രക്തധമനികൾ തെളിഞ്ഞു പടലമായി കാണണം.മുലക്കാമ്പുകൾ ഒരേ തരത്തിൽ നല്ല സ്താന ബോധത്തിൽ നിലയുണ്ടാവണം.പലപ്പോഴും മുലക്കാമ്പുകളുടെ നീളം ജനുസ്സ് അനുസ്സരിച്ച് വ്യത്യാസപ്പെടും.എങ്കിലും നല്ല യോജിപ്പുള്ള മുലക്കാമ്പുകൾ തുല്യ അകലത്തിൽ നാലു കാണ്ഡങ്ങളിൽ ഉണ്ടാവണം.നാലിൽ കൂടുതൽ മുലക്കാമ്പുകൾ നന്നല്ല.വാലുനീണ്ടതും വാലിന്നടിയിൽ മിനുമിനുത്ത രോമങ്ങൾ നിറഞ്ഞ  വീതിയുള്ള പ്രതലവും നല്ലലക്ഷണം തന്നേ.നല്ല നട, നല്ല ഉരുക്കൾക്ക് ഉണ്ടാവും.ഇത്തരത്തിൽ ഒട്ടേറേ ശരീര പ്രത്യേകതകൾ ഉള്ള പശുക്കളേ വേണം തിരഞ്ഞെടുക്കാൻ.നാട്ടിൻ പുറങ്ങളിൽ തിരക്കിനടന്ന് ഒട്ടേറെ സൂക്ഷ്മതയോടെ വേണം കറവ മാടുകളേ വാങ്ങുവാൻ,എന്നാൽ ഡയറി ഫാം വൻ തോതിൽ തുടങ്ങുമ്പോൾ ഇവ്വിധത്തിൽ കറവപ്പശുക്കളേ വാങ്ങൽ ബുദ്ധിമുട്ടാകും,,,

വൻ കിട ഫാമുകളും പാൽ ജനുസ്സുകളും

ഇന്ന് സർക്കാർതലത്തിൽ വൻ കിട ഡയറിഫാമുകൾ തുടങ്ങുന്നതിനേ പ്രൊത്സാഹിപ്പിച്ചു തുടങ്ങിയിരിക്കുന്നു.ചെറുകിടഫാമുകൾ നിലനിൽ‌പ്പിനായി ബുദ്ധിമുട്ടുന്നുമുണ്ട്.തൊഴിലാളി ലഭ്യതയു

ടെ പ്രശ്നങ്ങളും,നല്ല ഉരുക്കളുടെ ലഭ്യതക്കുറവും,തീറ്റയുടെ വിലക്കൂടുതലും ലഭ്യതക്കുറവും ഒക്കെ അവരേ അലട്ടുന്നു.വ്യാവസായിക അടിസ്താനത്തിൽ ഉരുക്കളേ തിരഞ്ഞെടുക്കുന്നതിനും ചില മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതുണ്ട്.

കേരളത്തിൽ വ്യാവസായിക അടിസ്താനത്തിൽ തുടങ്ങുവാൻ കുറഞ്ഞത് 20 മുതൽ 25 വരെകാലികൾ ഉണ്ടാവണം.ഇത് പകുതിവീതം പശുക്കളും എരുമകളും ആണെങ്കിൽ നന്ന്.വികസിപ്പിക്കുമ്പോൾ 50 :50 അനുപാതത്തിലേക്ക് പോകാം.പ്രധാനമായും കമ്പോള നിലപാടുകൾ അനുസരിച്ച് ആണ് എണ്ണം നിജപ്പെടുത്തുക.സാധ്യതാ പഠനങ്ങൾ പ്രയോജനപ്പെടുത്തണം.മലയാളിയുടെ ആരോഗ്യബോധം ഇന്ന് കൊഴുപ്പുകുറഞ്ഞ പാലിലേക്ക് അവരുടെ ഇഷ്ടങ്ങളേ കൂട്ടിക്കൊണ്ടു പോയിരിക്കുന്നു.ഇടത്തരം കുടുംബങ്ങൾ പലപ്പോഴും കൊഴുപ്പുമാറ്റിയ പാലാണ് ഉപയോഗിക്കുക. എന്നാൽ സ്താപനങ്ങൾ,ഹോട്ടലുകൾ എന്നിവിടങ്ങളിൽ ഒക്കെ കൊഴുപ്പു കൂടിയ പാൽ വേണ്ടിവരും.അതിന് എരുമപ്പാൽ തന്നേ നന്ന്.എരുമകളുടെ പാലിൽ ഏഴു ശതമാനം (ശരാശരി) കൊഴുപ്പ് അടങ്ങിയിട്ടുണ്ട്.പശുക്കളിൽ 3.5 മുതൽ 5 ശതമാനം വരേയാണ് കൊഴുപ്പ്. സൊസൈറ്റികളിൽ പലിലേ കൊഴുപ്പുകൂടി കണക്കിലെടുത്താണ് പാലിന്റെ വില നിശ്ചയിക്കുക.തൻ മൂലം കൊഴുപ്പ് പ്രധാനപ്പെട്ട ഒരു ഘടകം തന്നേ.സങ്കരയിനങ്ങൾ ആണ് നമ്മുടെ കാലവസ്തയിൽ നല്ല സ്തിര ഉതപാദകർ.പ്രധാനമായും ഹോൾസ്റ്റീൻ സങ്കരയിനവും ജേർസി സങ്കരയിനവും ആണ് നമ്മുടെ കർഷകർ വാങ്ങുവാൻ ഇഷ്ടപ്പെടുന്നത്.ജേർസിപശുക്കൾ വളരെ ചെറുതായതിനാൽ അതിന്റേതായ ഗുണങ്ങൾ ഉണ്ട്.മാത്രമല്ല ജേർസിക്ക് 5 ശതമാനം കൊഴുപ്പ് പാലിലുണ്ട്.തന്മൂലം കൊഴുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ജേർസി സങ്കരയിനങ്ങളിൽ കുറവാണ്..എന്നാൽ ഹോൾസ്റ്റീൻ സങ്കര വർഗ്ഗം വലുപ്പമേറിയവയും,പാലേറെയുള്ളവയുംതന്നേ.എന്നാൽ എച്. എഫ് .പാലിൽ; ശുദ്ധ ജനുസ്സിൽ പോലും 3.5 ശതമാനമേ കൊഴുപ്പുള്ളൂ.ഇത്പലപ്പോഴും കർഷകരേ വെട്ടിലാക്കുന്നു,സങ്കരയിനത്തിന്റെ പാലിൽ 3.5 ശതമാനത്തിൽ കുറവ് കൊഴുപ്പുമായി സൊസൈറ്റികളിൽ പാൽ അളന്നാൽ വിലകുറവേ കിട്ടു..മാത്രമല്ല പാലിൽ മായം ചേർക്കൽ നിയമമനുസരിച്ചും ഇത്തരം പാൽ പ്രശ്നമുണ്ടാക്കാം.ഇതൊക്കെയാണെങ്കിലും ധാരാളം ഹോൾസ്റ്റീൻ സങ്കരയിനങ്ങൾ വ്യാവസായികടിസ്താനത്തിൽ തുടങ്ങുന്ന ഫാമുകളിൽ ഉപയോഗിച്ചു വരുന്നു.നല്ല മെരുക്കമുള്ളവയും,പരിപാലിക്കാൻ പ്രയാസം കുറഞ്ഞവയും ആയ സങ്കര ഇനം പശുക്കളെ അവയുടെ രണ്ടാം കറവയിൽ വേണം വാങ്ങുവാൻ.

ഇനി എരുമകളെ ഉപയോഗപ്പെടുത്തി വൻ ഫാമുകൾ തുടങ്ങുന്നതിനും സാധ്യത നിലനിൽക്കുന്നു.എരുമപ്പാലിൽ ഏഴു ശതമാനം കൊഴുപ്പ് ഉണ്ടെന്നു കണ്ടല്ലോ.പാ ൽ പ്പൊടിയും,മറ്റുപാലുൽ‌പ്പന്നങ്ങളും ഒക്കെ സാധാരണനിർമ്മിക്കുക എരുമപ്പാലിൽ നിന്നു തന്നേ. ഇന്ത്യൻ ജനുസ്സുകൾ ആയ “മുറ“ ജനുസ്സ്, ഗുജറാത്തിൽ നിന്നുള്ള “മെഹ്സാന“ജനുസ്സ് എന്നീ ഇനങ്ങൾ കേരളത്തിനു യോജിച്ചവയാണ്..ഇവ വളരെ വേഗം നമ്മുടെ കാലവസ്തയും പരിസരങ്ങളുമായി ഇണങ്ങുകയും ചെയ്യും.പ്രാദേശികമായി ഉള്ള എരുമകളേ വാങ്ങുന്നത് പലപ്പോഴും പ്രതീക്ഷിച്ച ഉതപാദനം നൽകിയെന്നു വരില്ല.എരുകൾക്ക് ഒട്ടേറെ ഗുണങ്ങൾ ഉണ്ട്.പലപ്പോഴുംനാംഅവയ്ക്കുനേരെകണ്ണടയ്ക്കുകയാണ്.കാലന്റെവാഹനമെന്നും,കറുപ്പെന്നും,പോ

റ്റാൻപ്രയാസകരമെന്നും ഒക്കെ ഒട്ടേറെ തെറ്റിദ്ധാരണകൾ എരുമകൾക്കു ചുറ്റും ഉണ്ട്.എന്നാൽ ഇതു പലതും വ്യാജ പ്രചരണങ്ങൾ തന്നേ.  മാത്രമല്ല ആരോഗ്യത്തിനു ഗുണകരമായ “ബീറ്റാകേസിൻ“ ഘടകമാണ്എരുമപ്പാലിൽ അടങ്ങിയിരിക്കുന്നത്..കൂടുതൽ നാരുള്ള തീറ്റകൾ കഴിക്കുന്നതിനാൽ തീറ്റച്ചിലവും,തീറ്റകിട്ടാനുള്ള ബുദ്ധിമുട്ടൂം എരുമപരിപാലനത്തിൽ നന്നേ കുറവാണ്. അത്രയൊന്നുംഗുണകരമല്ലാത്ത തിറ്റ പോലും എരുമകൾ പാലാക്കി മാറ്റും. രണ്ടുമൂന്നു ചില്ലറ പ്രശ്നങ്ങൾ മാത്രമേ എരുമകൾ പരിപാലനത്തിൽ ഉണ്ടാക്കൂ.പ്രായപൂർത്തിയാകാൻ കാലതാമസം എടുക്കും എന്നതും,ചർമ്മത്തിൽ വിയർപ്പു ഗ്രന്ധികൾ കുറവായതിനാൽ തണുപ്പിക്കാനുള്ള സൌകര്യം നൽകണമെന്നതും,മദിലക്ഷണങ്ങൾ തീരെ കുറവേ പുറത്തുകാട്ടൂ എന്നതും എരുമകളൂടെ ദോഷ വശങ്ങൾ എന്നു പറയാം.എന്നാൽ ശാസ്ത്രീയ പരിപാലന മാർഗ്ഗങ്ങൾ അവലംബിച്ചാൽ ഇപ്രശ്നങ്ങൾ അതിവേഗം പരിഹരിക്കാനും ആവും.മുറ എരുമകൾ  അവയുടെ വളർച്ചയുടേ 16 മുതൽ18 മാസത്തിൽ ആദ്യ കിടാവിനേ നൽകും,

ഇന്ത്യൻ ജനുസ്സുകൾക്ക് ,ഇന്ന് പ്രിയമേറിവരുന്നു,വെചൂർ പോലെയുള്ള തനതു നാടൻ ജനുസ്സുകളുടെ പാലിന്റെ ഗുണങ്ങൾ ഗവേഷകർ പുറത്തു വിട്ടുകഴിഞ്ഞു. പാലിലേ ബീറ്റാകേസീനുമായി ബന്ധപ്പെട്ട് നല്ല വാർത്തകൾ ശാസ്ത്രലോകം ഇന്ത്യൻ ജനുസ്സുകൾക്ക് ചാർത്തിക്കൊടുത്തു.തനത് നാടൻ ജനുസ്സിന്റെ പാലിന് ലിറ്ററിനു 75 രൂപയിലധികം  ഇന്നു നൽകുന്ന കാര്യം ശുഭോദർക്കമാണ്.ആയുർവേദത്തിൽ ഇന്ത്യൻ ജനുസ്സുകളുടെ പാൽ മാഹാൽമ്യം വിശദമാക്കുന്നുണ്ട്.പരമ്പരാഗത ജനുസ്സുകൾ ഉൾപ്പെടുത്തി വ്യാവസായികാടിസ്താനത്തിൽ ഫാം തുടങ്ങാനും പല സംഘടിത പ്രസ്താനങ്ങളും മുന്നോട്ടുവരുന്നുണ്ട്.രണ്ടു തരത്തിലായാലും പശുക്കളേ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആണ് നാം വിശദമായി കണ്ടത് .ഇനി ഏതൊക്കെ ജനുസ്സുകൾ ആവാം എന്നു കൂടി ശ്രദ്ധിക്കുക നന്ന്.കാരണം ഓരോ ജനുസ്സിനും അതിന്റേതായ ധാരാളം പ്രത്യേകതകൾ ഉണ്ട്.കാലാവസ്താ മാറ്റവും,സാമൂഹിക സാമ്പത്തിക ക്രമങ്ങളീലേ അതിവേഗ മാറ്റവും ഒക്കെ പാലും പാലുൽ‌പ്പന്നത്തിന്റെ കമ്പോള നിലപാടുകളിളും വൻ മാറ്റങ്ങൾ വരുത്തുന്നുണ്ട്.കമ്പോളാധിഷ്ടിത അവലംബ രീതികൾ തന്നേ ഇവിടെയും വിജയത്തിന്റെ വഴി തുറന്നു തരിക.

ഗവ്യജനുസ്സിലേ ഇത്തിരിക്കുഞ്ഞൻ “ഗിന്നിസ്സ് വെച്ചൂർ"

പണ്ട് വളരെ പണ്ട്..കേരളത്തിലേ ഓരോ വീടിനും ഓരോ തൊഴുത്ത്, ആഡ്ഡ്യത്വത്തിന്റെ ലക്ഷണമായി കാരണവന്മാർ കരുതിയിരുന്നു..അന്ന് ,തൊഴുത്തുകൾ നിറയേ തലയിളക്കി വാൽ വീശി  സ്നിഗ്ധമധുരമായ പൈമ്പാൽ ചുരത്തിഎല്ലാവരുടെയുംസ്നേഹംനുകർന്ന്ഒട്ടേറെ“നന്ദിനി“പ്പശുക്കളും,തുള്ളിക്കളിക്കുന്ന കിടാക്കളും,നാണിച്ചുനിൽക്കുന്ന കിടാരികളും ഒക്കെ വിലസിയിരുന്ന കാലം..ഇന്ന് അതൊക്കെ ഓർമ്മയുടെ പിന്നാം പുറങ്ങളിലേക്ക് നീക്കി മാറ്റപ്പെട്ടിരിക്കുന്നു...  അസ്തമിച്ചുപോയ ഒരു പ്രക്രുതിബന്ധത്തിന്റെ നന്മയുടെ ഒക്കെ കാലം അതിനേ പഴഞ്ചൻ എന്നു വിളിക്കാൻ വരട്ടേ....1960 കളിൽ നമ്മുടെ ആർത്തി പാഠത്തിന്റെ അദ്യ സർക്കാർ തീരുമാനമായി എല്ലാ നാടൻ കന്നുകാലികളുടെയും കുലം മുടിക്കാൻ കാളകളുടെ പ്രജനനശേഷി ഇല്ലാതാക്കാൻ“മഹത്തായ “വരിയുടക്കൽ മഹാമഹം ആരംഭിക്കുന്നു..നാടൻ കാളകളുടെ കഴുത്തിലേ മണികിലുക്കം വും ഗ്രാമയാത്രകളും ഇല്ലാതാക്കിയ വിഡ്ഡി ത്തീരുമാനങ്ങളിൽ ഒന്ന്!!!...അന്യം നിന്നു പോയ ഒട്ടേറെ നൽഗുണസമ്പന്നാരായ നാടൻ ഇനങ്ങൾ....അതിൽ ഒന്നാണ് നാമിന്നു“ബയോഡൈവേർസിറ്റി“ എന്നൊക്കെ മേനിപറയുന്ന വെചൂർ പശുക്കൾ...രേഖകൾ പ്രകാരം ഇന്ന് ഇന്ത്യയിലൂള്ള 30 ജനുസ്സുകളിൽ( NBAGR 2012)അവസാന കണ്ണി.... ഭാരതസർക്കാർ (ICAR 2013) കണക്കു പ്രകാരം 26 ഇന്ത്യൻ ജനുസ്സുകളിൽ പ്രധാനി...ഫൂഡ് & അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ വീക്ഷണത്തിൽ നന്മനിറഞ്ഞ കുഞ്ഞൻ ജനുസ്സ്...വിശേഷണം എന്തായാലും വെച്ചൂർ പശുക്കൾ ഇന്ന് മലയാളികൾക്കെല്ലാം വേണ്ടപ്പെട്ട ഒരു ഗവ്യവർഗ്ഗം....എന്താണ് വെച്ചൂർ പശുക്കൾ എന്ന കുള്ളൻ പശുക്കളുടെ പ്രത്യേകതകൾ?....ലോകത്തേറ്റവും ചെറിയ ഗവ്യജനുസ്സ് എന്ന ഗിന്നിസ് ബുക്ക് ഖ്യാതി വെച്ചൂരിനു സ്വന്തം.സ്വാഭാവികമായും ചെറിയ ശരീരത്തിനു കുറച്ചു ഭക്ഷണം മതിയാകുമല്ലോ....പശുവളർത്തലിൽ 70 ശത്മാനത്തിലധികം ചിലവ് തീറ്റച്ചിലവാണെന്നിരിക്കേ തീറ്റച്ചിലവു തീർത്തും കുറവുള്ള ഇനം നന്നല്ലേ?..91 സെന്റീമീറ്റർ ഉയരവും 100 മുതൽ 110കിലോഗ്രാം ശരീരഭാരവും ഉള്ള ചെറിയ ശരീരത്തിൽ നിന്ന് 1.5 മുതൽ 3 ലിറ്റർ വരേ നറും പാൽ ചുരത്തിയാൽ പോരേ? നമ്മുടെചെറിയ കുടും ബങ്ങളിൽ അരമുതൽ ഒരുലിറ്റർ വരെ പാൽ നിത്യവും ആവശ്യം വരുമ്പോൾ ഇത്രയും പോരേ?1960 കാലഘട്ടം വരെ കേരളത്തിൽ,പ്രത്യേകിച്ച് കോട്ടയം,ആലപ്പുഴ എറണാകുളം ജില്ലകളിൽ തൊഴുത്തു നിറഞ്ഞു നിന്ന് ചുരത്തിയിരുന്ന ഇനം ആയിരുന്നു വെച്ചൂർ പശുക്കൾ എന്ന ചെറിയ ഇനം.. ലിറ്ററുകണക്കിൽ പാൽചുരത്തുന്ന സങ്കര ഇനങ്ങൾ വർഷം തോറും അകിടുവീക്കം മുതൽ കുളമ്പുരോഗം വരെയുള്ളരോഗ  ഭീഷണിയിൽ കർഷ്കന്റെ മനസ്സിലും പണത്തിലും തീകോരിയിടുമ്പോൾ പാവം വെച്ചൂർ പോലെയുള്ള നാടൻ ഇനങ്ങൾ ഇത്തരം രോഗങ്ങളോട് ജന്മനാ പ്രതിരോധശേഷി പ്രകടിപ്പിക്കുന്നു,,,വലിയ വിലകൊടുക്കുന്ന പ്രതിരോധ വാക്സിനുകൾ ഒന്നും നാടൻ വർഗ്ഗത്തിനു ആവശ്യം വരുന്നുമില്ല..ചിലവ് അവിടെയും കുറയുന്നു...വെച്ചൂർ ഇനങ്ങൾ, കണ്ടാൽ എങ്ങനെയുണ്ട്?, എന്നു മറന്ന മലയാളിക്ക് “വെചൂർ കൺസർവേഷൻ ട്രസ്റ്റ്“ തുടങ്ങി വിഞാനവ്യാപനം കൂടി നടത്തുന്ന ചിലർ കേരളത്തിൽ ഉണ്ട് എന്നുള്ളത് സന്തോഷകരം തന്നേ..ഇളം ചുവപ്പ്,കറുപ്പ്,ചാരനിറം ഒക്കെ വെചൂർ പശുക്കളുടെ ശരീരത്തിനുണ്ട്..നേർത്തു ചെറിയ കൊമ്പുകൾ..വശങ്ങളിലേക്ക്  നീണ്ടുനിൽക്കുന്ന കുഞ്ഞൻ ചെവികൾ..കൺപീലികൾ നേർത്ത ബ്രൌൺ മുതൽ കറുപ്പു വരെ നിറം,,,അധികം തൂങ്ങിയാടാത്ത കഴുത്തിൻ ഘടന.മുകളിലേക്ക് ഉയർന്ന പൂഞ്ഞ .തീർത്തും ചെറിയ കാലുകൾ ഇത്രയൊക്കെ പോരെ  എന്ന് വെച്ചൂർ പ്രേമികൾ...ജൈവവൈവിധ്യത്തിൽ താല്പര്യമെടുത്ത്  ഒട്ടേറെപ്പേർ വെച്ചുരിനേ കേരളത്തിൽ സംരക്ഷിക്കുന്നുമുണ്ട്...ഹിന്ദു ദിനപ്പത്രത്തിന്റെ റൂറൽ എഡിറ്ററും അതിപ്രശസ്തമായ “നീറോസ് ഗസ്റ്റ്“ എന്ന  ഉള്ളു പൊള്ളിക്കുന്ന ചലച്ചിത്രത്തിന്റെ നിർമ്മാതാവും ആയ ശ്രീ സായ്നാഥഉം ഒത്ത് അടുത്തിടെ നടത്തിയ ഒരു സന്ദർശനത്തിൽ അദ്ദേഹം വെച്ചുരിന്റെ മഹിമകൾ ദേശീയ ദിനപ്പത്രത്തിൽ തുടർച്ചയായി എഴുതിയിരുന്നു..അതിൽ നാടനുനേരെ നമ്മുടെ അവഞ നമ്മുടെ തന്നേ ദയനീയമായ മാനസിക അവസ്തതുറന്നു കാട്ടുകയാണ് എന്നദ്ദേഹം ശക്തമായി പറഞ്ഞിരുന്നു...വൈദേശികം എല്ലം അതിഗംഭീരം എന്ന വൈകല്യത്തിൽ നിന്ന് മലയാളി രക്ഷനേടുക എളുപ്പമാണോ? മേയാൻ ഇടം ഉണ്ടെങ്കിൽ അതുകൊണ്ട് പരുഷാഹാര ലഭ്യത സാധ്യമാവുന്ന വേറെ ഏതു ജനുസ്സുണ്ട് ഭാരതത്തിൽ,,ഒരു വീടിന്റെ അടുക്കളയിൽ പാഴാക്കുന്ന കഞ്ഞിവെള്ളം മുതൽ അരിക്കാടിവരെ കുടിച്ച് വളരുന്ന ഏത് ഇനം ഉണ്ടാവും?,,തീറ്റച്ചിലവ് നന്നേ കുറവ്....കഴിക്കുന്ന തീറ്റക്ക് ആനുപാതികമായി ചുരത്തുന്ന പാൽ നോക്കിയാൽ അതിലാഭകരം.സങ്കരക്കാർക്ക് പലേറെ ചുരത്താൻ നാം പാടുപെട്ടു നൽകുന്ന മേൽത്തരം വളർത്തുപുല്ലും,ദിനേന പെരുകിക്കൊണ്ടേയിരിക്കുന്ന വിലക്കെടുത്തിയിൽ പെടുന്ന കാലിത്തിറ്റയും ഒക്കെ കണക്കുകൂട്ടിയാൽ ചുരത്തുന്ന പാലിനു നാം കൊടുക്കുന്ന വില അമിതം തന്നേ...വെച്ചൂരിന്റെ പാലിന്റെ സാധ്യത കേരളത്തിലേ ക്ഷീരമേഖലയുടെ വെള്ളിനക്ഷത്രം ആകും തീർച്ച....ഒട്ടേറെ ഗവേഷണങ്ങൾ നാട്ടിലും വിദേശത്തും നടത്തി പ്രസിദ്ധീകരിച്ച ഗവേഷണലേഖനങ്ങൾ അടിസ്താനമാക്കി വെച്ചൂരിന്റെ പാൽ മാഹാൽമ്യം ഒരു ലക്കമായി എഴുതുക തന്നെവേണം ..അടുത്തത് അതാകട്ടേ...

ഒരു ഡയറി ഫാം ഉണ്ടാവുന്നത് ഇങ്ങനെ

ഫാം നിർമ്മിതിയിൽ വിദേശജനുസ്സുകൾ

നമ്മുടെനാട്ടിൽ ഒരു ഡയറീഫാം ആരംഭിക്കുന്നതിന് ആദ്യ ഉരുക്കൾ വിദേശകാലിജനുസ്സുകൾ എന്നു തന്നേയാകും.കാരണം ഒരു ബിസിനസ്സ് എന്ന നിലയിൽ മുടക്കുന്ന മുതലിന് ലാഭം ഉണ്ടായേ പറ്റൂ.ഏറ്റവും കൂടുതൽ പാലുതരുന്ന ഉരുക്കൾ ആണല്ലോ ഫാമിന്റെ അടിസ്താനം.ഇന്നോളം സങ്കര ഇനങ്ങളിൽ നമുക്ക് നിയമപരമായും ശാസ്ത്രീയമായും ലഭ്യമായത് മൂന്നു ജനുസ്സുകൾ ആയിരുന്നു,ജേർസി,ഹോൾസ്റ്റീൻ ഫ്രീഷ്യൻ,ബ്രൌൺ സ്വിസ്സ് എന്നീ വിദേശ ജനുസ്സുകൾ ആയിരുന്നു സങ്കര ഇന നിർമ്മിതിയിൽ നാം ആശ്രയിച്ച്ത്.ഇതിൽ തന്നേ ബ്രൌൺ സ്വിസ്സ് എന്ന ഇനം സുനന്ദിനി എന്ന നാടൻ ജനുസ്സിന്റെ നിർമ്മിതിക്ക് അടിസ്താനമാവുകയുണ്ടായെങ്കിലും നമ്മുടെ ക്ഷീര കർഷ്കർക്ക് അത് സ്വീകാര്യ് മാവാത്ത ഒരു അവസ്ത ഉടലെടുക്കുകയുണ്ടായി.കേരളത്തിൽ കാലം മാറിയതോടെ ജേർസിക്കും ഹോൾസ്റ്റീൻ ഫ്രീഷ്യനും(ഇവയേ എച് എഫ് എന്നു ചുരുക്കി വിളിക്കുന്നു) ഫാമുകൾക്ക് അനുയോജ്യമെന്ന നിലയിൽ പ്രചാരം കിട്ടുകയും ചെയ്തു.ഇത്തരം വിദേശജനുസ്സിന്റെ സങ്കരക്കുട്ടികൾ നമ്മുടെ കാലാവസ്തയുമായി നന്നായി ഇണങ്ങുകയും നന്നായി ദീർഘകാലം പാൽ ചുരത്തുകയും ചെയ്തു പോന്നു.

ജേർസി എന്ന ജനുസ്സ് നന്നേ ചെറിയ ഗവ്യജനുസ്സാണ്.ജേർസിദ്വീപുകളിൽ ജന്മം കൊണ്ട ഇ ചെറിയ ജനുസ്സ്, പാലിലെ കൊഴുപ്പിന്റെ കാര്യത്തിൽ മുന്നിലാണ്.ഏറ്റം കൊഴുപ്പുള്ള ഒരു ജനുസ്സ് ആയതിനാൽ ഫാമുകൾക്ക് ഏറെ ഇഷ്ടം ഇവരേ .നമ്മുടെ നാട്ടിലും പാലിലെ കൊഴുപ്പിനനുസ്രുതമായിട്ടാണല്ലോ പാൽ വില.മാത്രമല്ല ചെറിയ ശരീരമുള്ള ജനുസ്സായതിനാൽ  തീറ്റച്ചിലവു കുറവ് എന്ന് പറയാറുണ്ട്.ഇത് ഒരു താരതമ്മ്യ പറച്ചിൽ ആണ്.പാലുല്പാദനത്തിനനുയോജ്യമായുള്ള നല്ല തീറ്റക്രമം ജേർസി പശുക്കൾക്കും വേണം.ശാസ്ത്രീയ തീറ്റക്രമം തന്നെ അനുവർത്തിക്കണം.ജെർസിക്ക് ധാരാളം ഗുണങ്ങൾ ഉള്ള ജനുസ്സു തന്നേ.ശരീരത്തിന്റെ വലിപ്പകുറവ് അവരുടെ തൊഴുത്തുകളുടെ നിർമ്മിതിയിൽ ലാഭം ഉണ്ടാക്കാം.കുറഞ്ഞ തറയളവ് അത്തരം ഫാമുകളുടെ പ്രത്യെകതയാണ്.വളരെ ശാന്ത സ്വഭാവക്കാരയതിനാൽ കൈകര്യം ചെയ്യുക വളരെ എളുപ്പമാണ്.ശാന്തതയുള്ള ജനുസ്സ് എന്ന പേർ ഇവർക്കുണ്ട്. തന്മൂലം കൈകാര്യം ചെയ്യുവാൻ എളുപ്പമുള്ള ജനുസ്സ് എന്ന് ഖ്യാതിനേടി.ബ്രിട്ടീഷ് ഭരണകാലം മുതൽ ജേർസി ജനുസ്സുകളേ സങ്കര വർഗ്ഗ നിർമ്മിതിക്ക്  ഇറക്കുമതി ചെയ്തുപോന്നു.ഇന്നും കേരളത്തിലും തമിഴ് നാട്ടിലും കർണ്ണാടകത്തിലും ഒക്കെ ജേർസി സങ്കരയിനങ്ങൾ ധാരാളമായുണ്ട്.നല്ല സങ്കരയിനം ജെർസി ഒരു നല്ല ഫാം തുടങ്ങാൻ ഉപയോഗിക്കാം.

ജേർസിയുടെ രൂപഭാവങ്ങൾ പ്രത്യേകതകൾ നിറഞ്ഞവയാണ്.തല ചെറുതും നെറ്റിയിലും മുഖത്തും രണ്ടു കുഴികൾ ഉള്ളവയും ആണ്.വലിയ കണ്ണുകൾ വിടർന്ന് ഭംഗിയുള്ളതും അല്പം പുറത്തേക്ക് തള്ളിനിൽക്കുന്നതും ജേർസിയുടെ പ്രത്യേകത തന്നേ.വളഞ്ഞകൊമ്പുകൾ മുകളിലേക്ക് ഉയർന്ന് അകത്തേക്ക് അഗ്രം ചേർന്നും നില്ക്കും.ശരീര വർണ്ണം മൺനിറമാണ്. ചുവന്ന രോമം മഞ്ഞയിൽ കലർന്നും കാണാറുണ്ട്,ചുരുക്കമായി കറുപ്പും.ശരീരഭാരം 300 മുതൽ 400 കിലോഗ്രാം വരെ കാണാറുണ്ട്.സങ്കരയിനങ്ങളിൽ ഇതു കുറവായിരിക്കും.ഒരു ഗവ്യജനുസ്സിനു വേണ്ട എല്ലാ ശരിര ലക്ഷണങ്ങളൂം ജെർസിക്കുണ്ട്.നല്ല അകിടും നീണ്ട വാലും രോമം നിറഞ്ഞ വാൽകുടന്നയും ഒക്കെ.ശരീര പ്രത്യേകതകളിവയേ നല്ല ഗവ്യലക്ഷണങ്ങളാൽ സമ്പന്നമാക്കിയിരിക്കുന്നു.ശുദ്ധ ജനുസ്സുകളേക്കാൾ സങ്കര ജനുസ്സാണ് നമ്മുടെ നാറ്റിനു നന്ന്.ശുദ്ധ ജനുസ്സ് വേനൽച്ചൂടിൽ പ്രശ്നകാരികൾ ആകാം.അതല്ലയെങ്കിൽ ഫാമിന് അകം താപനിലയും ആർദ്രതയും നിയ്ന്ത്രിക്കാനുള്ള സംവിധാനം ഒരുക്കേ ണ്ടിവരാം.ഏതു വ്യവസായത്തിലും മുതൽ മുടക്കു കുടുന്നത് ആശാസ്യമല്ലല്ലോ.ഗവ്യജനുസ്സുകളിലേ ഇത്തിരിക്കുഞ്ഞനാണ് ജേർസി ജനുസ്സ് എന്നതു ലോകം അംഗീകരിച്ചിരിക്കുന്നു.നിലവിലുള്ള ജേർസി ജനുസ്സിലും ചെറിയ “ഡ്വാർഫ്” ജേർസികളും ഇന്ന് പ്രചാരം നേടിയിട്ടുണ്ട്.എന്തായാലും പാലിൽ ഏറ്റവും കൂടുതൽ കൊഴുപ്പുള്ളതിനാൽ പാൽ വില നന്നായി ലഭിക്കും.പാൽ അധിഷ്ഠിത വിഭവങ്ങൾ ഉണ്ടാക്കി കമ്പോളത്തിൽ ഇറങ്ങാനാണ് താല്പര്യ മെങ്കിലും ജേർസി ഉരുക്കൾ ഫാമിൽ ഉണ്ടാവുക നന്ന്...

വലിപ്പമേറിയ ജനുസ്സുകൾ വേണ്ടവർ ആദ്യം കൈ വയ്ക്കുക ഹോൾസ്റ്റീൻ ഫ്രീഷിൻ എന്ന ഹോളണ്ടിന്റെ ജനുസ്സ് ആണ്.ലോകമെമ്പാടും വ്യവസായിക ഡയറിഫാമിനു തയാറാകുമ്പോൾ ഉപയോഗിക്കുന്ന ജനുസ്സ് ആണ്.ഏറെ വലിപ്പമുള്ള എച്.എഫ്.എന്ന ജനുസ്സ് പക്ഷേ പാലിൽ ശരാശരി3.5 ശതമാനം കൊഴുപ്പു മാത്രമേ നൽകുകയുള്ളു.കേരളം പോലെ യുള്ളിടങ്ങളിൽ കൊഴുപ്പധിഷ്ഠിത വില ആണ് ഉള്ളതെന്നതിനാൽ പാലിനു വിലലഭിക്കുവാൻ പ്രശ്നങ്ങൾ നേരിടാം.സങ്കരയിനങ്ങളേ വളർത്തുന്നവർ എല്ലാം ഏതെങ്കിലും ഒരവസരത്തിൽ പാലിൽ കൊഴുപ്പുകുറയുന്നതിനാൽ വിഷമിച്ചിട്ടുണ്ടാവുമല്ലോ.പലകാരണങ്ങളാൽ കൊഴുപ്പുകുറയാമെന്നിരിക്കിലും ജന്മ പ്രത്യേകതയിൽ അതുണ്ടാവുന്നത് ഇ ജനുസ്സിൽ ആണ്.ദ്രവക്ഷീര കമ്പോളം ലാക്കാക്കി പ്രവർത്തിക്കുന്ന ഫാമുകളിൽ കൂടുതൽ പാലുമായി ഹോൾസ്റ്റീൻ ഫ്രീഷിൻ ഉണ്ടാവും.

വെളുപ്പിൽ വലിയ കറുപ്പ് അടയാളങ്ങൾ ഉള്ള ശരീരം മാത്രം മതി ഹോൾസ്റ്റീൻ ഫ്രീഷിൻ ജനുസ്സിനേ തിരിച്ചറിയാൻ.ജനന ശരീര ഭാരം 40 കിലോഗ്രാം വരേ എത്താമെന്നും,പൂർണ്ണവളർച്ചയിൽ  550 മുതൽ600 കിലോഗ്രാമ്ം വരേ ഉണ്ടാവുമെന്നും ശുദ്ധ ജനുസ്സ് രേഖകൾ പറയുന്നു.ധാരാളം പാൽ ചുരത്തുന്ന ഹോൾസ്റ്റീൻ ഫ്രീഷിൻ ജനുസ്സിന് ശരീരവലിപ്പവും തൂക്കവും അനുസരിച്ചുള്ള ശാസ്ത്രീയ തീറ്റക്രമങ്ങളും അനുവർത്തിക്കേണ്ടതുണ്ട്.നമ്മുടെ നാട്ടിൽ ഏറെ പാൽചുരത്തുന്ന സങ്കര ജനുസ്സുകൾ പലപ്പോഴും അകിടുവീക്കത്തിനു വിധേയമാകാറുണ്ട്.സങ്കരയിനം ഹോൾസ്റ്റീൻ ഫ്രീഷിനുകൾക്ക് അകിടുവീക്കം കൂടുതൽ ആണെന്ന് ഫാം ഉടമകൾ പറയാറുണ്ട്.പരിപാലനച്ചിലവു കൂടിയ ജനുസ്സ് ആണ് ഹോൾസ്റ്റീൻ ഫ്രീഷിൻ.പല പടിഞ്ഞാറൻ രാജ്യങ്ങളിലും വിശാലമായ മേച്ചിലിടങ്ങളിൽ നടന്നു മേയുന്ന പശുക്കൾ ഇ വമ്പൻ ജനുസ്സു തന്നേ.

ആദ്യകാലങ്ങളിൽ കേറലത്തിൽ ശ്രദ്ധേയമായ ഒരു ജനുസ്സ് ആയിരുന്നു ബ്രൌൺ സ്വിസ്സ് എന്ന സ്വിസ്സ്സർലാൻഡ് ജനുസ്സ്.മലയോരങ്ങളിലേ ഇഷ്ടജനുസ്സ് എന്നഖ്യാതിയിൽ അവ നിലനിന്നിരുന്നു.ഇറച്ചിക്കും പാലിനും ഉതകുന്ന ജനുസ്സ് എന്ന ധാരണയിൽ അവയ്ക്ക് നല്ല സ്വീകരണവും ആയിരുന്നു.വലിയ ശരീരവും,രോമാവ്രുതമായ ചർമ്മവും,തടിച്ച മേനിയും ഒക്കെ ക്ഷീരകർഷകർക്ക് പ്രിയമുള്ളതായിരുന്നു.എങ്കിലും മേച്ചിലിടങ്ങളുടെ ലഭ്യതക്കുറവും,മറ്റു പരിപാലന പ്രശ്നങ്ങളും,മറ്റു ഗവ്യജനുസ്സുകളുമായി പാൽചുരത്താനുള്ള കഴിവു മാറ്റുരക്കുമ്പോളും ഒക്കെ നമ്മുടെ കാലാവസ്തയിൽ സ്വിസ്സ് ബ്രൌണുകൾ പിന്നിലായിപ്പൊയി എന്നു വേണം കരുതാൻ.എന്തായാലും പല സർക്കാർ പ്രജനന പദ്ധതികളിൽ നിന്നൊക്കെ സ്വിസ്സ് ബ്രൌണിന്റെ പടിയിറങ്ങൽ കാണേണ്ടിവന്നു.എങ്കിലും നല്ല ഗവ്യജനുസ്സ് എന്ന നിലയിൽ ഇ ജനുസ്സ് ലോകപ്രശസ്തരാണ്..

10 ഡയറി ഫാമിനനുയോജ്യമായ മഹിഷ ജനുസ്സുകൾ:

എരുമകൾ എന്നും ഡയറി സംരഭകരുടെ പ്രിയ മ്രുഗം ആണ്. ഏറ്റവും നല്ല ഉദാഹരണം അമുൽ എന്ന വിശ്വപ്രസിദ്ധ നാമവും  ഡോ.വീ.കുര്യൻ എന്ന ഇന്ത്യയുടെ പാൽക്കാരനുമാണ്!.ഗുജറാത്തിൽ തുടങ്ങിയ  അമുൽ ക്ഷീരവിപ്ലവത്തിലേ പ്രധാന ഉരുക്കൾ നല്ല ഇന്ത്യൻ എരുകൾ തന്നേയായിരുന്നു.കേരളത്തിലും മറ്റ് തെക്കൻ സംസ്താനങ്ങളിലും അത്ര വിപുലമായിട്ടല്ലെങ്കിലും ധാരാളം എരുമളേ പാൽ ആവശ്യത്തിനും,പണിയെടുപ്പിക്കുന്നതിനുള്ള പോത്തുകളേ ലഭ്യമാക്കുന്നതിനും ഉപയോഗപ്പെടുത്തിയിരുന്നു.കുട്ടനാടു പോലെയുള്ള വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ ധാരാളം നാടൻ എരുമകൾ ഒരു കാലത്ത് കണ്ടിരുന്നു.പശുക്കളേ അപേക്ഷിച്ച് പാലിൽ കൊഴുപ്പിന്റെ അംശം 7 ശതമാനം വരെ എരുമപ്പാലിൽ കണ്ടു വരുന്നു.കൊഴുപ്പേറെയുള്ള പാലായതിനാൽ വിലകൂടുതൽ ലഭിക്കും.മാത്രമല്ല പാൽ അധിഷ്ഠിത ഉത്പന്നങ്ങൾ കൊഴൂപ്പേറിയ എരുമപ്പാലിൽ നിന്നു തന്നേ ഉണ്ടാക്കുകയാണ് ലാഭകരവും.മേന്മയേറിയ യൂറോപ്പിയൻ കാലിജനുസ്സുകളുമായി താരതമ്മ്യപ്പെടുത്തിയാൽ എരുമകൾക്ക് ഒട്ടേറെ നന്മകൾ ഉണ്ടെന്നുകാണാം.ലോകത്തിന്നുള്ള മഹിഷജനുസ്സുകളിൽ ഇറ്റലിയിൽ നിന്നും,ഇൻഡോനേഷ്യയിൽ നിന്നും,ഇന്ത്യയിൽ നിന്നുമൊക്കെയുള്ളവ തന്നേ ഇന്നും വിശ്വപ്രസിദ്ധർ..കറുത്തമേനിയഴക് പലപ്പോഴും എല്ലാ ജനുസ്സുകൾക്കും കണ്ടുവരുന്നു.കറുപ്പിനോട് സാംസ്കാരിക സൌന്ദര്യ സങ്കൽ‌പ്പങ്ങൾ പലപ്പോഴും പുറം തിരിഞ്ഞു നിൽക്കുന്നത് എല്ലാമേഖലയിലും കാണാം.അതു എരുമളേ സംബന്ധിച്ചും ശരിയെന്നു കാണാം.ബോധപൂർവം വെളുപ്പിനഴക് എന്ന് സങ്കൽ‌പ്പം ബോധമണ്ഡലത്തിൽ കോറിയിട്ട മേലാള സംസ്കാരം കറുപ്പിനേ വെറുപ്പിന്റെ മേഖലയിൽ നിർത്തിയപ്പോൾ സ്വാഭാവികമായും കറുത്ത മ്രുഗങ്ങളും അവഞയുടെ തലങ്ങളിൽ തളയക്കപ്പെട്ടു എന്നു വേണം കരുതാൻ.വേദങ്ങളിൽ പോലും കാലന്റെ വാഹനമായി ഭീകരരൂപം കെട്ടിയാടിച്ചു നമ്മൾ..ആ സാംസ്കാരിക അയിത്തത്തിൽ നിന്നും പാവം എരുമകൾ ഇന്നും രക്ഷപ്പെട്ടിട്ടില്ല!.എന്നാൽ എണ്ണക്കറുപ്പിന്റെ വശ്യസൌന്ദര്യമുള്ള എരുമകൾക്ക് കറുപ്പുനിറം കാലാവസ്താ വ്യതിയാനങ്ങളിൽ നിലനിൽ‌പ്പിന്റെ സുഖ തലങ്ങൾ തന്നേ നൽകുന്നു എന്നറിയുക!...ഹരിയാന പഞാബ് പാക്കിസ്താൻ മേഖലകളിൽ ഒക്കെ എരുമകൾ ഐശ്വര്യ പൂർവമായ ഒരു ക്ഷീരജീവനത്തിന്റെ അടരുകൾ വിടർത്തുന്ന പ്രിയജീവികൾ തന്നെയായി നിലനിൽക്കുന്നു.സ്ത്രീകളും കുട്ടികളും ഒക്കെ നോക്കി പോറ്റുന്ന ശാന്തശീലരായ ഉരുക്കൾ ആയി വടക്കേ ഇന്ത്യയിൽ ഇന്നും എരുമകൾ ധാരാളം.ഇന്ത്യൻ ജനുസ്സുകൾ പാൽചുരത്താൻ വിരുതേറെയുള്ളവതന്നേ.ദൌർഭാഗ്യവശാൽ നമ്മുടെ നാട് മിക്കപ്പോഴും തനതു മ്രുഗങ്ങളുടെ ഗുണങ്ങൾ തിരിച്ചറിയാൻ വൈകുന്നവർ തന്നേ..നമ്മുടെ ദുശ്ശീലങ്ങളിലെ ഒരു അടരാണിത്!..ഭാരതത്തിലേ മഹിഷ ജനുസ്സുകൾ ലോകത്തിന്നുള്ളതിൽ ഏറെ മെച്ചപ്പെട്ട പാൽ മ്രുഗങ്ങൾ എന്നത് നാം തിരിച്ചറിഞ്ഞേ മതിയാവൂ..

എന്താണ് എരുമകളുടെ നന്മകൾ എന്നോ? ഗുണമേന്മയുള്ള പാൽ തന്നേ ആദ്യത്തേ നന്മ.കൂടുതൽ കൊഴുപ്പും,മറ്റു ഗുണങ്ങളും നിറഞ്ഞ എരുമപ്പാൽ ചായക്കും മറ്റ് പാൽ അധിഷ്ഠിത ഭക്ഷണവസ്തു നിർമ്മിതിക്കും ഏറെ പ്രിയം..എരുമകൾ പശുക്കളെപ്പോലെ ഭക്ഷണക്കാര്യത്തിൽ നിർബ്ബന്ധമുള്ളവരേയല്ല.എല്ലാത്തരം പുല്ലുകളും,കളകളും,ജലസസ്യങ്ങളും ഒക്കെ വയർ നിറയേകഴിക്കുന്നവരാണ് എരുമകൾ..ഇതുകൊണ്ടാണ്ട് പല തിരക്കുള്ള നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിൽ ഒക്കെ എരുമത്തൊഴുത്തുകൾ കാണുന്നത്..വീട്ടിലേ കാളിവെള്ളവും,കഞ്ഞിവെള്ളവും,അൽ‌പ്പം പിണ്ണാക്കും,പച്ചക്കറി അവശിഷ്ടങ്ങളും,എന്തിന് നഗര മാലിന്യങ്ങളിലേ ഭക്ഷ്യയോഗ്യമായ ഭാഗം വരേ തിന്ന് ധാരാളം പാൽ ചുരത്തുന്ന എരുമകളും,ചായക്കടകൾക്ക് മുന്നിൽ വെളുപ്പാൻ കാലത്ത് തെളിച്ച് നിർത്തി പാൽകറന്നുകൊടുത്തിരുന്ന നഗരപ്പാൽക്കച്ചവടക്കാരനും ഒക്കെ നമുക്ക് പരിചിതരായിരുന്നു.ഗുണം കുറഞ്ഞ ഭക്ഷണ വസ്തുക്കൾ പോലും ആഹരിച്ച് വലിയ ആരോഗ്യ പ്രശ്നങ്ങൾ ഒക്കെ തീണ്ടാതെ എരുമകൾ സസുഖം ജീവിച്ചു പോന്നു.വയലേലകളിലും,കായലോരത്തും,പുഴയരികിലും ഒക്കെ നന്നായി മേഞ്ഞു ജീവിക്കുവാൻ ഇവർക്ക് വിരുതേറും..പറയത്തക്ക രോഗ പീഠകൾ ഒന്നും എരുമകളേ ബാധിക്കാറുമില്ല,പശുക്കളുമായി താരതമ്യം ചെയ്താൽ..അത്തരത്തിൽ നോക്കിയാൽ 70ശതമാനത്തിലധികം തീറ്റച്ചിലവു വരുന്ന നമ്മുടെ ഗവ്യ പരിപാലന മേഖലയ്ക്ക് തികച്ചും യോജിച്ച ഉരുക്കൾ എരുമകൾ എന്ന് പറയേണ്ടിവരും.എന്നാൽ ഏതു നന്മയ്ക്കും ഒരു മറുവശം ഉണ്ടാകുമല്ലോ...എരുമകൾ അത്ര വികാര ജീവികൾ അല്ല എന്ന് പൊതുവേ പറയാറുണ്ട്..ഇത് മുഴുവൻ ശരിയുമല്ല. പിറവികൊടുക്കുന്ന കിടാക്കളേ പരിചരിക്കുന്ന കാര്യത്തിൽ എരുമകൾ പിന്നിലാണ്.മാത്രു സ്നേഹം കുറവ് എന്ന് ..തന്മൂലം കിടാക്കളുടെ മരണം കൂടുതൽ ആണെന്ന് പലർക്കും പരാതിയുണ്ട്.എന്നാൽ ഇതിന് മറ്റൊരു വശമുണ്ട്,എരുമയുടെ കിടാക്കൾ അതിവേഗം അധികം പാൽ അകിടിൽ നിന്ന് ഊറ്റിക്കുടിക്കാൻ മിടുക്കരാണ്.സ്വാഭാവികമായും കർഷകർ കുട്ടിയേ കുടിപ്പിക്കാൻ വിമുഖരാകും,അതിനാൽ പോഷകദാരിദ്രവും,ആഹാരക്കുറവും കിടാക്കളുടെ മരണത്തിനു കാരണമെന്ന് ഒരു നിഗമനവും ഉണ്ട്.പലപ്പോഴും എരുകളേ ചുരത്തിക്കുവാൻ വൈക്കോൽ നിറച്ച ഒരു കിടാവു ബൊമ്മ പലരും ഉപയോഗിക്കുന്നുമുണ്ട്.എന്നാൽ വ്യാവസായിക അടിസ്താനത്തിൽ വളർത്തും മ്പോൾ ജനനസമയത്തു തന്നേ കിടാക്കളേ തള്ളയിൽ നിന്ന് അകറ്റുന്ന രീതി അവലംഭിക്കുന്നതിനാൽ ഇതൊരു പ്രശ്ന മാകുന്നില്ല.വ്രുത്തികുറഞ്ഞ ഗവ്യ മ്രുഗം എന്നൊരു ധാരണയും നിലവിൽ ഉണ്ട്.സ്വേദഗ്രന്ധികൾ നന്നേ കുറവുള്ള ചർമ്മമായതിനാലും,രോമാവ്രുതമല്ലാത്ത ശരീരമായതിനാലും നന്നേ ചൂടു കൂടിയ കാലാവസ്തയിൽ മഹിഷങ്ങൾ വെള്ളത്തിൽ ഇറങ്ങിക്കിടക്കുകയോ,ചേറിലോ ചെളിയിലോ ഒക്കെ പൂണ്ടു കിടക്കുകയോ ഒക്കെ ചെയ്യാറൂണ്ട്.ഇത് അവരുടേ ശരീര താപ നില സുഖകരമാക്കാനുള്ള പ്രക്രുതിനൽകിയ വിദ്യയാണ്.ചേറിൽ നടക്കുവാനുള്ള കുളമ്പിന്റെ ഘടനയും ജല സ്നേഹവും നിലനിൽ‌പ്പിന്റെ ഒരു ഭാഗ മാണിവർക്ക്.വലിയ വ്യവസായിക ഫാമുകളിൽ സ്പ്രിങ്ക്ലറ് ഉപയോഗിച്ച് ശരീരം തണുപ്പിച്ചു കൊടുക്കുകയാണ് ചെയ്യുക. നനഞ്ഞ ചാക്ക് വലിയ ചൂടു കാലങ്ങളിൽ എരുമയുടെ മീതേ ആവരണം പോലെ ഇടുന്ന കർഷകരും ഉണ്ട്.ശരീര താപനില നിയന്ത്രിക്കുവാനുള്ള ശാസ്ത്രീയ രീതികൾ ഇന്ന് ലഭ്യമായതിനാൽ തികച്ചും വ്രുത്തിയുള്ള ആവാസസ്താനം എരുമകൾക്ക് നൽകുവാനാകും.

മറ്റൊരു കാര്യം എരുമകൾ മദിലക്ഷണങ്ങൾ പശുക്കളേപ്പോലെ തീക്ഷ്ണമായി പ്രകടിപ്പിക്കുന്നവരല്ല എന്നതാണ്.ഒരു വ്യവസായിക ഫാം സംരഭത്തിൽ ഇത് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാക്കാം.പ്രധാനമായും വേനൽ ക്കാലങ്ങളിൽ ആണിതു സംഭവിക്കുക.നല്ല നിരീക്ഷണവും സ്വഭാവ മാറ്റങ്ങളും ഒക്കെ കണ്ടാൽ മദി എന്ന് തീർച്ചയാക്കാം.പല ശാസ്ത്രീയ രീതികളും ഇന്ന് മദി കന്റു പിടിക്കാനും,മദി ചക്ര പരിപാലന മരുന്നുകളും ഒക്കെ ഒരു വിദഗ്ദന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കിയാൽ പരിഹരിക്കാവുന്ന കാര്യമാണിത്.മദി കണ്ടാൽ ക്രുത്യ സമയത്തു തന്നേ ഇണചേർക്കുക.എരുകളിലും ക്രുത്രിമ ബീജധാനം നന്ന്.വേനൽ പരിചരണത്തിൽ അല്പം കൂടുതൽ ശ്രദ്ധ വേണമെന്നത് എരുമകൾക്കുള്ള പോരായ്മതന്നേ...

ഇന്ത്യൻ ജനുസ്സുകളിൽ ഏറെ പ്രീതി മുറാ ജനുസ്സ് ,സൂർത്തിജനുസ്സ്,മേഹ്സാന ജനുസ്സ്,എന്നിവയ്ക്കാണ്.മുറാ എരുമകൾ ഭാരതത്തിൽ മിക്ക പ്രദേശങ്ങളിലും നന്നായി വളരുകയും നന്നായി പാൽ ചുരത്തുകയും ചെയ്യും,തല ചെറുതും ചുരുണ്ടു കുറുകിയ കൊമ്പുകളുമാണിവയ്ക്ക്.സൂർത്തി മേഹ്സാന ജനുസ്സുകൾ ഗുജറാത്തിന്റെ മഹിഷ ശേഖരത്തിലേ പ്രധാനികൾ ആണ്.ജാഫറാബാദി,നീലി രവി എന്നിങ്ങനെ പ്രാദേശിക പ്രസിദ്ധിയുള്ള ജനുസ്സുകളുമുണ്ട്.ജനുസ്സുകളേ എങ്ങനെ തിരിച്ചറിയാം എന്നതും നല്ല ക്ഷീര ഉരുക്കളേ കണ്ടറിയുക എന്നതും എരുമകളേ ഫാമിലേക്ക് തിരഞ്ഞെടുക്കുവാൻ ആവശ്യമാണ്.പശുക്കളെയും എരുമകളേയും കലർത്തി ഉരുക്കളേ നിറച്ച ഫാമുകൾ ധാരാളമുണ്ട്.നമ്മുടെ കാലാവസ്തയിൽ എരുമകളും നല്ല ഗവ്യ മ്രുഗങ്ങൾ തന്നേ...

ഫാമിലേക്കുള്ള യാത്ര..

നാം ഇതുവരെ ഫാം തുടങ്ങുന്നതിനുള്ള വിവിധ  നല്ല ജനുസ്സുകളേക്കുറിച്ചും അവയുടെ ഗുണമേന്മ്മയേക്കുറിച്ചും ഒക്കെ അറിഞ്ഞു കഴിഞ്ഞു.പല പ്രദേശങ്ങളിൽ നിന്നും നല്ല ഗവ്യഗുണമുള്ള  പശുക്കളേ തിരഞ്ഞെടുത്തുകഴിഞ്ഞാൽ അവയേ ഫാമിലെത്തിക്കുക എന്ന പ്രയാസകരമായ ബാദ്ധ്യതകൂടി ഉണ്ട്.എങ്ങനെ പശുക്കളേ ഫാമിൽ എത്തിക്കാം?അടുത്തുള്ള പ്രദേശങ്ങളിൽ നിന്ന് തീർച്ചയായും കാൽനടയായി ഉരുക്കളേ കൊണ്ടുവരുന്നതു പോലെയല്ല ഒരു ഫാമിനാവശ്യമുള്ള പശുക്കളേയോ എരുമകളേയോ ഒന്നിച്ചു കൊണ്ടുവരുന്നത്.പ്രധാനമായും രണ്ടാം കറവയിൽ തുടക്കമിടുന്ന വേളയിൽ കിടാവിനേയും കൂട്ടി വേണമല്ലോ യാത്രനടത്തുവാൻ.ചെറിയദൂരം ഒക്കെ ചെറിയവണ്ടികളിൽ കൊണ്ടുവരുന്നതുപോലെയുമല്ല ഉരുക്കളേ യാത്രചെയ്യിക്കുക.നമ്മുടെ നാട്ടിൽ നിലവിലുള്ള നിയമങ്ങൾ നാം അനുസരിക്കുകതന്നേ വേണം.ഫാമിലേക്കുള്ള ട്രക്ക് അല്ലെങ്കിൽ ലോറി, യാത്രയിൽ ഒക്കെ ധാരാളം നിയമങ്ങൾ നോക്കുകതന്നേ വേണം.ഇതറിയാതെ ഇറങ്ങിത്തിരിച്ചാൽ വഴിൽ നിയമപാലകരും മറ്റും ഇടപെട്ടെന്നിരിക്കും.കർഷകൻ ആണ് തന്മൂലം ദ്രോഹിക്കല്ലേ എന്നൊന്നും പറയുകയല്ല വേണ്ടത്.

പാൽ ചുരത്തുന്ന ഉരുക്കളേ വണ്ടിയാത്രയിൽ ശ്രദ്ധിച്ചില്ല എങ്കിൽ പാൽ ഉത്പാദനത്തേ അതു ബാധിക്കുകയും ചെയ്യും.അറവു മാടുകളേ കൊണ്ടു പോകുന്നതു പോലെ അശ്രദ്ധയോടെ കറവമാടുകളേ ആരും കൊണ്ടു പോകാറില്ല.മാട്ടിൻ കൂട്ടവുമായുള്ള യാത്രയിൽ ആദ്യം ശ്രദ്ധിക്കേണ്ടതു 1960ലേ എസ്.പീ.സീ.യേ ആക്റ്റ് ആണ്...നിയമപരമായി ക്രൂരതയില്ലാതെ എങ്ങെനെ മ്രുഗങ്ങളെ വണ്ടികളിൽ കൊണ്ടു പോകാം എന്ന് ഇ നിയമം പറയുന്നു.കേന്ദ്ര സർക്കാരിന്റെ ആനിമൽ വെൽഫെയർ ബോർഡ് ആണ് ഇക്കാര്യങ്ങളിൽ നിർദ്ദേശങ്ങൾ നൽകുന്നതും,നടപ്പിലാകുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതും.സംസ്താനത്തിന്നകത്തും നിയമങ്ങൾ പാലിച്ചു തന്നേ വേണം പശുക്കളേ വാഹനത്തിൽ കൊണ്ടുപോകാൻ.സംതാനത്തിന്നു പുറത്തുനിന്നു വരുന്ന ഉരുക്കൾക്ക്  കൂടുതലായി ചില രേഖകളും,ചെക്പോസ്റ്റുകളിലേ പരിശോധനയും ഒക്കെ വേണ്ടിവരും.

പലപ്പോഴും ഫാമുടമകൾ ചോദിക്കുന്ന ഒരു ചോദ്യം എത്ര ഉരുക്കളേ ഒരു വണ്ടിയിൽ കയറ്റാം എന്നാകും.വണ്ടികൾ പലവിധമുണ്ടല്ലോ..പെട്ടി ഓട്ടോറിക്ഷമുതൽ നാഷണൽ പെർമിറ്റ് ട്രക്കുകൾ വരേ.തന്മൂലം എത്ര ഏണ്ണം എന്നു പറയുന്നതിനേക്കാൾ ഉരുക്കൾ സുഖകരമായി ഇൽക്കുന്നതിന് എത്ര സ്തലം വേണം എന്നു പറയുകയാകും നന്ന്.എളുപ്പ വഴി നാം വാങ്ങുന്ന ഡയറി ഉരുക്കളുടെ ഏകദേശ ശരീര ഭാരത്തേ അനുസരിച്ചുള്ള വാഹന സ്തലം നൽകുക എന്നതു തന്നേ.നിൽക്കാൻ വേണ്ട സ്തലം തന്നേ ഒരു സ്ക്വയർ മീറ്റർ മുതൽ രണ്ടു സ്ക്വയർ മീറ്റർ വരെയാകാം.200 കിലോഗ്രാം ശരീരഭാരം ഉള്ള പശുക്കൾക്ക് ഒരു സ്ക്വയർ മീറ്ററ് നിക്കാനുള്ള ഇടം നൽകണം.200 മുതൽ 300 കിലോഗ്രാം ഉള്ളവയ്ക്ക് ഒന്നേകാൽ സ്ക്വയർ മീറ്ററും,300 മുതൽ 400 കിലോഗ്രാം ശരീരഭാരമുള്ള വയ്ക്ക് ഒന്നര സ്ക്വയർ മീറ്ററും, 400 നു മേൽ ശരീരഭാരാമുള്ളവയ്ക്ക് രണ്ട് സ്ക്വയർ മീറ്ററും ഉണ്ടാവണം.

വാഹനങ്ങളുടെ ഉള്ളകം നീളം വീതി ആളന്നാലും തറവിസ്തീർണ്ണം കണക്കാക്കി എത്ര പശുക്കളേ കയറ്റാം എന്നു തീരുമാനിക്കാം.6.9 നീളവും 2.4 വീതിയും ഉള്ള ഉള്ളകം ഉള്ള ട്രക്കുകളിൽ 16.56 സ്ക്വയർമീറ്റർ തറയളവുള്ളതിനാൽ 200 കിലോഗ്രാം ഭാരമുള്ള 16 ഓളം പശുക്കളേ കയറ്റാം.200 മുതൽ 300 കിലോഗ്രാം ശരീരഭാരമുള്ളവയെങ്കിൽ 14 എണ്ണവും,300 മുതൽ 400 വരെയാണു ഭാരമെങ്കിൽ 12 എണ്ണവും 400 മേൽ ശരീര ഭാരമുള്ളവ 8 എണ്ണവും വലിയ വണ്ടികളിൽ ആവാം.എന്നാൽ 5.6 നീളവും 2.3 വീതിയും ഉള്ള വാഹന ഉള്ളിൽ 12.88 സ്ക്വയർ മീറ്റർ തറയളവിൽ മേൽ പ്പറഞ്ഞ ശരീര ഭാര അനുപാതത്തിൽ 12,10,8,6എന്നിങ്ങനെ കയറ്റാം.4.16 നീളവും 1.9 വീതിയുമുള്ള വാഹനത്തിൽ 7.9 സ്ക്വയർ മീറ്റർ ഉള്ളളവും 8,6,6,4ക്രമത്തിൽ ശരീരഭാരത്തിനനുസരിച്ച് ഉരുക്കളേ നിറയ്ക്കാം.2.9 നീളം,1.89 വീതിയുള്ള വാഹനങ്ങളിൽ 5.5സ്ക്വയർ മിറ്റർ കിട്ടുകയും 200 കിളോഗ്രം ശരീരഭാരമുള്ള 5 പശുക്കൾ നിക്കുമ്പോൾ,300 കിലോഗ്രാം ഉള്ള 4എണ്ണവും 400 കിലോഗ്രാം ശരീരഭാരമുള്ള 4 എണ്ണവും,വമ്പൻ ശരീരമുള്ള 400 മേൽ ഭാരമുള്ള രണ്ടെണ്ണവും കയറ്റാം.ഇത് ഒരു പലവിധ വാഹനങ്ങൾ ഉള്ളതിനാൽ കണക്കുകൂട്ടാൻ എളുപ്പവഴിക്കു പറഞ്ഞു എന്നേയുള്ളു.

വണ്ടികളുടെ തറ തടിയാണ് നന്ന്..നനവും ചെളിയും ഒക്കെ മാറ്റി അണുനാശിനികൾ തളിച്ച് ശുദ്ധിയാക്കി വേണം ഫാമിനുള്ള പശുക്കളേ കയറ്റുവാൻ.മഴയും വെയിലും കൊള്ളതെ സംരക്ഷിക്കുന്ന ഉള്ളകം വേണം.മുളകളോ റ്റ്യൂബുകളോ ഒക്കെ ഉപയോഗിച്ച് തിരിച്ച് സുരക്ഷിതമായി കയറുകൊണ്ട് ബന്ധിക്കുക.അഴിചുവിട്ട് വണ്ടികളിൽ മ്രുഗ്ഗങ്ങളേ കൊണ്ടുപോകാറില്ല.വഴിയുടെ ഇടതു വശത്തേക്ക് തലവരും പോലെ കെട്ടുകയാണ് നന്ന്.വണ്ടികൾ അമിതവേഗത്തിൽ പായുന്നതും നിരോധിച്ചിട്ടുണ്ട്.രാത്രികാല യാത്രകൾ ആണ് നന്ന്;ചൂടുകാലത്ത് പ്രത്യേകിച്ചും.ദൂരം കൂടുതൽ ഉള്ള യാത്രയിൽ തീറ്റയും വെള്ളവും ഒക്കെ നൽകുവാൻ നിർത്തിയിടുന്നതും ആവശ്യമാണ്.ആവശ്യമുള്ള തീറ്റയും വെള്ളവും കരുതുക തന്നേ വേണം.എന്തായാലും യാത്ര പരിചിതമല്ലാത്ത പശുക്കൾ തുടക്കത്തിൽ പ്രശ്നകാരികൾ ആകുമെങ്കിലും കുറച്ചു കഴിഞ്ഞാൽ ശാന്തരാവുന്നതുകാണാം.പാലുല്പാദനത്തേ കുറച്ചു ദിവസങ്ങളിലേക്ക് ഇത്തരം യാത്ര ബാധിക്കാം.പരിഭ്രമം കുറയ്ക്കാനുള്ള മരുന്നുകൾ ഇന്ന് ലഭ്യമാണ്.പശുക്കൾക്കൊപ്പം പശുക്കുട്ടികളും പലപ്പോഴും യാത്രയിൽ കണ്ടേക്കാം.അവയ്ക്കും പ്രത്യേക സൌകര്യങ്ങൾ ഒരുക്കുകതന്നേ വേണം.

യാത്രാരേഖകൾ കൂടെ കരുതണം.വണ്ടികൾക്കുള്ള രേഖകൾ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട് മെന്റുകൾ നിർകർഷിക്കുന്നുണ്ടെങ്കിലും,വാഹനത്തിനുള്ളിലേ ഉരുക്കൾക്ക് ചില സർട്ടിഫികറ്റുകൾ ഉണ്ടാവണം.പുറം സംതാനങ്ങളിൽ നിന്നും വരുന്ന ഉരുക്കൾക്ക് വെറ്ററിനറി കൌൺസിൽ രെജിസ്റ്റ്ര്രേഷനുള്ള ഒരു സർജന്റെ ആരോഗ്യസർട്ടിഫികറ്റ് ഉണ്ടാവണം.ഇതു അതിർത്തിയിലുള്ള ചെക്പോസ്റ്റുകളിൽ ചോദിക്കും.ചില പകർച്ചവ്യാധികൾക്കുള്ള വാക്സിനേഷനുകൾ എടുത്തിരിക്കണം.അതിന് അടുത്തുള്ള മ്രുഗാശുപത്രികളിൽ സൌകര്യമുണ്ട്.മൂന്ന് ആഴ്ച മുന്നേ എങ്കിലും ഇത്തരത്തിൽ ഉള്ള കുത്തിവയ്പ്പുകൾ എടുക്കുകയാണ് വേണ്ടത്.മാത്രമല്ല യാത്രയിൽ മറ്റു കൊടുക്കൽ വാങ്ങൽ രസീതുകൾ ഉണ്ടാവണം.സ്വന്തം ആവശ്യത്തിനു കൊണ്ടുവരുന്നവയുക്കും ഇത്തരത്തിൽ ഒരു രേഖ പലപ്പോഴും മറ്റു പ്രശ്നങ്ങൾ അകറ്റും.ഇൻഷുറൻസും,മറ്റു യാത്രാ അനുമതികളും വാങ്ങേണ്ടിവരും.രേഖകളേക്കുറിച്ചുള്ള വ്യക്തമായ അറിവ് അനാവശ്യ വിവാദങ്ങൾക്കും കൈക്കൂലി ഇടപാടുകൾക്കും വിരാമമിടും.നിയമപരമായ രീതിയിൽ ഉരുക്കളേ കൊണ്ടുവരുവാൻ ഇന്നത്തേ നിയമങ്ങൾ അനുസരിച്ച് എളുപ്പമാണ്.ഫാമിലെത്തിയാലും യാത്രചെയ്തു വന്ന പശുക്കളേ വിശ്രമിക്കുവാൻ വിടുകയും തീറ്റക്രമങ്ങളുമായി പരിചയിക്കുവാൻ ശ്രദ്ധിക്കുകയും വേണം.പാലുല്പാദനം ആദ്യദിനങ്ങളിൽ അല്പം കുറഞ്ഞാലും വേഗം തന്നേ നല്ല നിലയിലേക്ക് എത്തി ച്ചേരുന്നതായി കാണാം. വ്യക്തിപരമായ വിദഗ്ധ പരിചരണം ഇദിനങ്ങളിൽ നൽകിയാൽ മാത്രം മതി.

അവസാനം പരിഷ്കരിച്ചത് : 3/12/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate