অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആദായകരം താറാവ് വളര്‍ത്തല്‍

താറാവ് വളര്‍ത്തല്‍

കുട്ടനാട്ടിലെ കായലിലും പാടത്തും നീന്തിക്കളിക്കുന്ന താറാവിനെ കൗതുകത്തോടെ നോക്കാത്തവരായി ആരുംതന്നെ കാണില്ല. ഇന്ത്യയില്‍ വളര്‍ത്തു പക്ഷികളില്‍ രണ്ടാം സ്ഥാനത്താണ് താറാവ്.  കോഴികളുമായി താരതമ്യം ചെയ്യുമ്പോള്‍ താറാവുകളില്‍ നിന്നാണ് കൂടുതല്‍ മുട്ട ലഭിക്കുന്നത്.

മാത്രവുമല്ല കുട്ടനാടന്‍ താറാവുകളില്‍ തൂക്കത്തിന്‍റെ 68%വും ഭക്ഷ്യയോഗ്യമായ മാംസമാണ് ലഭിക്കുന്നത്. കുറഞ്ഞ മുതല്‍ മുടക്കില്‍ വളര്‍ത്തിയെടുക്കാവുന്ന താറാവുകള്‍ക്ക് ലളിതമായ പാര്‍പ്പിടസൗകര്യങ്ങളേ ആവശ്യമുള്ളൂ എന്നതാണ് വസ്തുത. ഇവ രണ്ടോ മൂന്നോ വര്‍ഷം തുടര്‍ച്ചയായി നമുക്ക് മുട്ടതരുന്നു എന്നുള്ളതും, താറാവുകളെ കൂട്ടത്തോടെ നിയന്ത്രിച്ചു കൊണ്ടു നടക്കാം എന്നുള്ളതും താറാവ് വളർത്തലിൽ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

ശ്രദ്ധയോടെയുള്ള പരിചരണമുണ്ടെങ്കിൽ കേരളത്തിലെവിടെയും താറാവുകൃഷി ലാഭകരമായി ചെയ്യാവുന്നതാണ്. പ്രതിവർഷം കോഴികളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ 40 മുതൽ 50 ശതമാനം വരെ മുട്ടകൾ താറാവിൽ നിന്ന് ലഭിക്കും. വിറ്റാമിൻ B3 ധാരാളം അടങ്ങിയിട്ടുള്ള താറാവിറച്ചിയിൽ അനാരോഗ്യകരമായ കൊഴുപ്പ് വളരെ കുറവാണ് എന്ന പ്രത്യേകത താറാവിന്‍റെ വിപണിമൂല്യത്തെ തന്നെ ഉയർത്തുന്നു.

താറാവുകള്‍ക്ക് താരതമ്യേന രോഗങ്ങള്‍ ഉണ്ടാവുന്നത് കുറവാണ്. ധൃതഗതിയിലുള്ള വളര്‍ച്ചയും അതിരാവിലെ തന്നെ മുട്ടയിടുകയും ചെയ്യുമെന്നതിനാൽ ഇവയുടെ പരിപാലനവും  ഏറെ സൗകര്യമാണ്. കൊയ്ത്തുകഴിഞ്ഞ നെല്‍പാടങ്ങളിലും കുളങ്ങള്‍, കനാലുകള്‍ എന്നിവടങ്ങളിലും യഥേഷ്ടം വളര്‍ത്താന്‍ കഴിയുന്നു എന്നുള്ളതുകൊണ്ടുതന്നെ തീറ്റചിലവും കര്‍ഷകര്‍ക്ക് ഗണ്യമായി കുറയുന്നു.

മുട്ടയ്ക്കുവേണ്ടി വളര്‍ത്തുന്നവ

കാക്കി ക്യാംബെല്‍

വെള്ള, കറുപ്പ്, കാക്കി എന്നിങ്ങനെ ക്യാംബെല്ലുകള്‍ മൂന്നിനമുണ്ട്. ഏകദേശം 50-55 ഗ്രാം തൂക്കം വരുന്ന 340–350 വരെ മുട്ടകള്‍ ഈ ഇനത്തില്‍ പെട്ട താറാവുകള്‍ നമുക്ക് തരുന്നു. ഇതിലെ പൂവന് ഏകദേശം 2.5 കിലോയും പിടയ്ക്ക് ഏകദേശം 2.2 കിലോയും തൂക്കമുണ്ടാകും.

വെള്ളത്തിന്‍റെ ലഭ്യത കുറഞ്ഞാലും ഒരാഴ്ചയോളം വെള്ളമില്ലാതെ ജീവിക്കാന്‍ കഴിവുള്ളതുകൊണ്ട് ഇവയെ വീട്ടുവളപ്പില്‍ വളര്‍ത്താന്‍ ഏറെ അനുയോജ്യമാണ്.

ഇന്ത്യന്‍ റണ്ണർ

നീളമുള്ള മലിഞ്ഞ ശരീരപ്രകൃതമുള്ള ഇവ മുട്ടയുത്പാദനകാര്യത്തില്‍ രണ്ടാം സ്ഥാനത്താണ്. പ്രതിവര്‍ഷം 314–335 എന്ന കണക്കിൽ ഇവ മുട്ടയിടുന്നു. പ്രതിരോധശേഷി കൂടുതലുള്ള ഇന്ത്യന്‍ റണ്ണര്‍ താറാവുകളില്‍ മരണനിരക്ക് വളരെ കുറവാണ്.

ഇറച്ചിക്കുവേണ്ടി വളര്‍ത്തുന്നവ

വൈറ്റ് പെക്കിന്‍, അയില്‍സ്ബെറി, വിഗോവ സൂപ്പര്‍ എം എന്നീ ഇറച്ചിക്കോഴി വിഭാഗത്തില്‍പ്പെട്ട ഇനങ്ങള്‍ പ്രജനനം നടത്തി ഉല്പാദിപ്പിച്ചവയായതിനാല്‍ ഡീപ്പ് ലിറ്റര്‍ സമ്പ്രദായത്തില്‍ ലാഭകരമായി വളര്‍ത്താന്‍ നമുക്ക് കഴിയും. ഇവയ്ക്ക് വര്‍ദ്ധിച്ച രോഗപ്രതിരോധ ശക്തിയുള്ളതും ഇവയെ വാണിജ്യാടിസ്ഥാനത്തിൽ വളർത്താൻ തിരഞ്ഞെടുക്കാൻ ഊന്നൽ നൽകുന്നു.

വൈറ്റ് പെക്കിന്‍

ദ്രുതഗതിയിലുള്ള വളര്‍ച്ചയും തീറ്റ പരിവര്‍ത്തനശേഷി കൂടിയതുമായ ഈ ഇനത്തിന്‍റെ ജന്മദേശം ചൈനയിലാണ്. സ്വാദുള്ള ഇറച്ചിയും ഉയര്‍ന്ന ജീവനക്ഷമതയും ഇവയുടെ പ്രത്യേകതകളിൽ ചിലത് മാത്രം. കൊക്കിനും കാലിനും ഓറഞ്ച് നിറവും തൂവലുകള്‍ക്ക് വെള്ള നിറവുമുള്ള ഇവരെക്കാണാന്‍ അഴകുള്ളവരാണ്. 54 ദിവസംകൊണ്ട് 2.5 കിലോഗ്രാം വരെ തൂക്കം വയ്ക്കുന്ന ഇവയ്ക്ക് അടയിരിക്കാനുള്ള വാസനയുണ്ട്. വര്‍ഷത്തില്‍ 160 മുതല്‍ 200 വരെ മുട്ടകളിടുമെങ്കിലും ഇവയെ ഇറച്ചിക്കുവേണ്ടിയാണ് പ്രധാനമായും വളര്‍ത്തുന്നത്.

അയില്‍സ്‍ബെറി

ഏകദേശം വൈറ്റ് പെക്കിളിന്‍റെ ഏല്ലാ ഗുണവും സവിശേഷതകളുമുള്ള ഇവ ഗ്രേറ്റ് ബ്രിട്ടനില്‍ നിന്നാണ് ഉത്ഭവം. 5 കിലോഗ്രാമോളം ഭാരം വരുന്ന ഇവ വര്‍ഷത്തില്‍ 150 -തോളം മുട്ടകള്‍ ഇടുന്നു.

മസ്‍കോവി

തെക്കന്‍ അമേരിക്കക്കാരായ ഇവരുടെ മാംസം നല്ല സ്വാദേറിയതാണ്. സാധാരണ ഉയരമുള്ള മതിലുകള്‍ക്കുമുകളിലൂടെയും മറ്റും പറന്നിറങ്ങാന്‍ കഴിവുള്ള ഇവരുടെ തലഭാഗത്ത് അറിമ്പാറപോലെ തോന്നിക്കുന്ന തൊലിയുണ്ട്. 17 ആഴ്ചയാകുമ്പോള്‍ ഇറച്ചിക്കായുള്ള തൂക്കം എത്തും എന്നുള്ളത് പ്രത്യേകതയാണ്. താറാവുകളുടെ മുട്ട വിരിയുന്നതിന് സാധാരണ 28 ദിവസം മതി എന്നാല്‍ മസ്കോവികളുടെ മുട്ട വിരിയുന്നതിന് 32 മുതല്‍ 36 വരെ ദിവസങ്ങള്‍ ആവശ്യമാണ്.

വിഗോവ സൂപ്പര്‍ എം

ബ്രോയിലര്‍ വര്‍ഗ്ഗ(ഇറച്ചിത്താറാവ്)ത്തില്‍പ്പെട്ട ഇവയുടെ ഉറവിടം വിയറ്റ്നാമാണ്. ആറാഴ്ച പ്രായമാകുമ്പോള്‍ പൂവന് 2.85 കിലോഗ്രാമും പിടയ്ക്ക് 2.5 കിലോഗ്രാമും തൂക്കം വരുന്ന ഇവയുടെ മുട്ടയുല്പാദനം പ്രതിവര്‍ഷം 160 – 180 ആണ്. കൂടുതലും ഇവയെ ഇറച്ചിക്കുവേണ്ടിയാണ് വളര്‍ത്തുന്നത്.

കേരളത്തിലെ നാടന്‍ താറാവുകള്‍

കുട്ടനാട്ടില്‍ സുപരിചിതമായ ചാരയും, ചെമ്പല്ലിയും, ഇവ കുട്ടനാടന്‍ താറാവുകള്‍ എന്നറിയപ്പെടുന്നു. തൂവലുകളുടെ നിറത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ പേരുകള്‍ നിലനില്‍ക്കുന്നത്. ഇടയ്ക്കിടെ തവിട്ടുനിറമുള്ള കറുത്ത തൂവലോടുകൂടിയവയാണ് ചാരത്താറാവുകള്‍ എന്ന് അറിയപ്പെടുന്നത്.  മങ്ങിയ തവിട്ടു നിറമുള്ള, കറുപ്പിന്‍റെ അംശം ഒട്ടുമില്ലാത്ത താറാവാണ് ചെമ്പല്ലി. അത്യുല്പാദനശേഷിയുള്ള ഈ കുട്ടനാടന്‍ താറാവുകളുടെ ജന്മഗ്രഹം കേരളം തന്നെ. ഇപ്പോള്‍ തമിഴ്നാട്. കര്‍ണ്ണാടകം ആന്ത്രാപ്രദേശം എന്നിവിടങ്ങളില്‍ ധാരാളമായി വളര്‍ത്തിവരുന്നു. പ്രതിവര്‍ഷം 80 -85 ഗ്രാം തൂക്കം വരുന്ന ഇവ പ്രതിവർഷ൦ 225 മുതല്‍ 250 വരെ മുട്ടകളിടും.

തീറ്റ, പാര്‍പ്പ് തുടങ്ങിയവ

അടുക്കളയില്‍ ബാക്കി വരുന്ന അവശിഷ്ടങ്ങല്‍, വാഴതട, പപ്പായ എന്നിവ ചെറുകഷണങ്ങളാക്കി താറാവുകള്‍ക്ക് കൊടുക്കാവുന്നതാണ്. കുതിര്‍ത്ത് പകുതി വേവിച്ച ഗോതമ്പും അരിയും തുല്യമായി കലര്‍ത്തി ദിവസവും 50ഗ്രാം ഒരുതാറാവിനെന്ന കണക്കിൽ കൊടുക്കണം.

അസോള, ഗോതമ്പുമാവ് കുറുക്കിയത്, ഉണക്കമീന്‍ എന്നിവ കൂട്ടികലര്‍ത്തിയും താറാവുകള്‍ക്ക് കൊടുക്കാം. പകല്‍ സമയങ്ങളില്‍ താറാവുകളെ അഴിച്ചുവിടുന്നതാണ് നല്ലത്.

ചെറു പ്രായത്തില്‍ തന്നെ വസന്ത പോലുള്ള രോഗങ്ങള്‍ തടയാന്‍ താറാവിന് പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം.

രാത്രി സമയത്ത് താറാവുകള്‍ക്ക് ഉറങ്ങാന്‍ ചെലവുകുറഞ്ഞ വൃത്തിയുള്ള കൂടുകള്‍ തയ്യാറാക്കണം. അറക്കപ്പൊടി അല്ലെങ്കില്‍ ഉമി തറയില്‍ ഇട്ടുകൊടുക്കുന്നതിലൂടെ താറാവിന്‍റെ കാഷ്ടവും മറ്റും വൃത്തിയാക്കാന്‍ എളുപ്പമാകും. 120 ദിവസമാകുന്നതോടെ അവ മുട്ടയിട്ടു തുടങ്ങും. ഒരു താറാവ് ശരാശരി 200 മുട്ടവരെ ഒരുവര്‍ഷം തരുന്നതാണ്.

സ്ഥലം

ധാരാളം സ്ഥലം ആവശ്യമാണ് വ്യാവസായിക അടിസ്ഥാനത്തില്‍ താറാവ് വളര്‍ത്താന്‍. എന്നാല്‍ സ്ഥലപരിമിതി ഉള്ളവര്‍ക്കും വീട്ടുവളപ്പില്‍ താല്‍ക്കാലിക കുളങ്ങളുണ്ടാക്കി താറാവുകളെ വളര്താവുന്നതാണ്. 6 അടി നീളവും 4 അടി വീതിയും 2 അടി ആഴവുമുള്ള കുഴിയുണ്ടാക്കലാണ് ആദ്യ പടി. കുഴിയില്‍ നിന്നുമാറ്റിയ മണ്ണുപയോഗിച്ച് വരമ്പുണ്ടാക്കണം. കുഴിയില്‍ പ്ലാസ്റ്റിക്ക് ചാക്കുവിരിച്ചതിനു ശേഷം മുകളില്‍ ടാര്‍പ്പായ വിരിക്കണം. ടാര്‍പ്പായയ്ക്കു മുകളില്‍ ഇഷ്ടികവ ച്ച് ഷീറ്റ് ടാങ്കിലേക്ക് വീഴാതെ തടയണം. തുടര്‍ന്ന് ടാങ്കിലേക്ക് വെള്ളം നിറച്ച്, നാലാഴ്ച പ്രായമായ താറാവു കുഞ്ഞുങ്ങളെ കുളത്തിലേക്ക് ഇറക്കി വിടാം.

കുളത്തിനു ചുറ്റുമായി 10 അടി നീളത്തിലും അഞ്ച് അടി വീതിയിലും ഒരു വേലി തീര്‍ക്കണം. മേല്‍പ്പറഞ്ഞ അളവില്‍ തീര്‍ത്ത ടാങ്കില്‍ 300 ലിറ്റര്‍ വെള്ളം നിറക്കാം. ഇതില്‍ 25 താറാവു കുഞ്ഞുങ്ങളെ വരെ വളര്‍ത്താം.

മുട്ടത്താറാവുകളുടെ പരിപാലനം

താറാവിന്‍ കൂടുകളില്‍ ഒരു താറാവിന് മൂന്നു മുതല്‍ നാലു ചതുരശ്ര അടി സ്ഥലം ആവശ്യമാണ്. കൂടിനുപുറത്ത് ഇത് പത്തുമുതല്‍ പത്തുമുതല്‍ പതിനഞ്ച് ചതുരശ്ര അടിവരെയും. തീറ്റ നനച്ചുകൊടുക്കുമ്പോള്‍ ഒരു താറാവിന് അഞ്ചിഞ്ചോളം സ്ഥലം കണക്കാക്കിവേണം

തീറ്റപാത്രങ്ങള്‍ തയ്യാറാക്കാന്‍.

വെളിയില്‍ കൂടിനു സമാന്തരമായി കുടിക്കാനുള്ളവെള്ളം 50 സെ.മീറ്റര്‍ വീതിയും 20 സെ.മീറ്റര്‍ താഴ്ചയുമുള്ള പാത്തികെട്ടി അതില്‍ നിറയ്ക്കണം. ഈ ചാലില്‍ ചെളിവെള്ളം നിറയാതിരിക്കാന്‍ ശ്രദ്ധിക്കണം. പകല്‍സമയങ്ങളിൽ ജലാശയങ്ങളിലോ വെള്ളQq നിറഞ്ഞപാടങ്ങളിലോ ആണ് തുറന്നുവിടുന്നതെങ്കില്‍ ഇത്തരം പാത്തിയുടെ ആവശ്യമില്ല. മാത്രവുമല്ല കൂടിനുചുറ്റുമുള്ള ഭാഗം താഴ്ന്നതായിരിക്കാന്‍ ശ്രദ്ധിക്കുകയും അകലേയ്ക്ക് ചരിവുണ്ടാക്കി മലിനപദാര്‍ത്ഥങ്ങള്‍ ദൂരേയ്ക്ക് മാറ്റുന്നതും നന്നായിരിക്കും.

താറാവുകള്‍ ഏറിയപങ്കും പുലര്‍ച്ചേ നാലുമണിമുതലാണ് മുട്ടയിടുക. ഏതാണ്ട് ആറുമണിയോടെ എല്ലാം മുട്ടകളിട്ട് തീരുകയും ചെയ്യും. മുട്ടയുല്‍പാദനത്തിനും മുട്ടത്തോടിന്‍റെ ഘടനയ്ക്കും കാത്സ്യം സ്രോതസ്സായ കക്കത്തുണ്ടുകള്‍ നൽകേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഇവ വിലകുറഞ്ഞതും എളുപ്പം ലഭ്യമാകുന്നതും ആണ്.

മുട്ടയുടെ വലിപ്പം അനുസരിച്ച് ഒരു മുട്ടത്താറാവിന് ഒരു ദിവസം 170-180 ഗ്രാം തീറ്റ വേണ്ടിവരുന്നു. താറാവിന് ധാരാളം പച്ചപ്പുല്ലും ആവശ്യമാണ്. മൂന്നുരീതിയിലുള്ള തീറ്റയാണ് സാധാരണ ഉള്ളത്. അവ സ്റ്റാര്‍ട്ടര്‍ ഗ്രോവര്‍ ലേയര്‍ എന്നിവയാണ്. താറാവിന്‍കുഞ്ഞുങ്ങള്‍ക്ക് ആദ്യത്തെ നാല് ആഴ്ച സ്റ്റാര്‍ട്ടര്‍ തീറ്റ കൊടുക്കണം. അതിനുശേഷം 16 ആഴ്ചവരെ ലേയര്‍ തീറ്റയും കൊടുക്കണം. ഏകദേശം 17% പ്രോട്ടീനെങ്കിലും മുട്ടത്താറാവുകളുടെ തീറ്റയില്‍ അടങ്ങിയിരിക്കേണ്ടതാണ്.

കടപ്പാട് : കൃഷി പാഠം

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate