অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുടിവെള്ളം

കുടിവെള്ളം

ആമുഖം

കരയില്‍ കാപ്പിയാണ് വേണ്ടതെങ്കില്‍ വയലില്‍ നെല്ലാണ് വയനാട്ടില്‍ വിളയുന്നത്. 1970വരെ നല്ല രീതിയില്‍ നെല്‍കൃഷി ഉണ്ടായിരുന്നു. നെല്‍കൃഷി ലാഭകരമല്ലാതായതോടെ ഇത് മാറി വാഴയും കവുങ്ങും കൃഷി ചെയ്ത് തുടങ്ങി. കരയിലും വയലിലും ഭക്ഷ്യവിളള്‍ക്ക് പകരം നാണ്യവിളകള്‍ കൃഷി ആരംഭിച്ചതോടെ എഴുപത് ശതമാനം നീര്‍ച്ചാലുകള്‍വറ്റി.
വയനാട്ടില്‍ അഞ്ഞൂറിലധികം പൊതു കിണറുകളും 182 പൊതു കുളങ്ങളും 335 ചെക്ക് ഡാമുകളും അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ടെന്ന് നബാര്‍ഡ് അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ എന്‍.എസ്.സജികുമാര്‍ പറഞ്ഞു. നബാര്‍ഡിന്‍റെ നേതൃത്വത്തില്‍ 2017 മാര്‍ച്ച് മുതല്‍ രാജ്യത്തെ ഒരുലക്ഷം ഗ്രാമങ്ങളില്‍ നടത്തിയ ജലയജ്ഞത്തിന്‍റെ ഭാഗമായി വയനാട്ടില്‍ നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍. വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയായിരുന്നു നോഡല്‍ ഏജന്‍സി. എം.എസ്.സ്വാമിനാഥന്‍ ഗവേഷണകേന്ദ്രം, ഫ്ളെയിം കേരള, ബ്രഹ്മഗിരി ഡവലപ്മെന്‍റ് സൊസൈറ്റി എന്നിവ ചേര്‍ന്നാണ് സര്‍വ്വേ നടത്തിയത്. സര്‍വ്വേപ്രകാരം വയനാട്ടിലാകെ 1107 പൊതുകുളങ്ങള്‍ ഉണ്ട്. ഇതിനോടകം 38 കുളങ്ങള്‍ ഇനി ഒരിക്കലും ഉപയോഗിക്കാന്‍ പറ്റാത്തവിധം നാമാവശേഷമായി. 369 കുളങ്ങള്‍ മാത്രമാണ് നല്ലരീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്നവ. 700 കുളങ്ങള്‍ അറ്റകുറ്റപ്പണി നടത്തിയാല്‍ ഉപയോഗിക്കാനാകും. 1764 പൊതുകിണറുകള്‍ വയനാട്ടിലുണ്ട്. 66 പൊതുകിണറുകള്‍ ഇനി ഒരിക്കലും ഉപയോഗിക്കാന്‍ കഴിയില്ല. 685 പൊതുകിണര്‍ മാത്രമാണ് നല്ലരീതിയില്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത്. 974 പൊതുകിണറുകള്‍ ആഴംകൂട്ടിയോ ശുചീകരണം നടത്തിയോ ഉപയോഗിക്കാന്‍ കഴിയും. വയനാട് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ വരള്‍ച്ചയെ തുടര്‍ന്ന് 2500ലധികം താല്‍ക്കാലിക തടയണകള്‍ നിര്‍മ്മിച്ചിരുന്നു. ഇവയില്‍ പലതും ഇന്നില്ല. 418 സ്ഥിരം ചെക്ക്ഡാം ഉള്ളതില്‍ 18 ചെക്ക്ഡാം അറ്റകുറ്റപണി നടത്താന്‍ പറ്റാത്തവിധം നശിച്ചു. 141 ചെക്ക്ഡാമുകള്‍ മാത്രമാണ് ചോര്‍ച്ചയില്ലാതെ ജലം സംഭരിക്കുന്നത്. 259 ചെക്ക് ഡാമുകള്‍ അറ്റകുറ്റപ്പണി നടത്തിയാല്‍ ജലസംഭരിച്ച് ഉപയോഗിക്കാന്‍ കഴിയും.

ജലസംരക്ഷണം

ജലസംരക്ഷണത്തിന്‍റെ കാര്യത്തില്‍ വയനാട് ജില്ലയില്‍ മൂപ്പൈനാട് ഗ്രാമപഞ്ചായത്താണ് ഒന്നാം സ്ഥാനത്ത്. ഇവിടെ 25 ചെക്ക്ഡാമുകളില്‍ മുഴുവനും നല്ലരീതിയിലാണ്. മൂപ്പൈനാടില്‍ ആകെയുള്ള 42 പൊതു കിണറുകളില്‍ എല്ലാം ഉപയോഗപ്രദമാണ്. 27 പൊതുകുളങ്ങളിലും ജലമുണ്ട്. പൊതുകുളങ്ങള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് മാനന്തവാടി നഗരസഭാ പരിധിയിലാണെങ്കിലും 30 എണ്ണത്തില്‍ മാത്രമാണ് നല്ലനിലയില്‍ വെള്ളമുള്ളത്. ഇവിടെ ആകെയുള്ള 128 പൊതുകുളങ്ങളില്‍ അഞ്ചെണ്ണം നാമാവശേഷമായി. 93 എണ്ണം അറ്റകുറ്റപ്പണി നടത്തിയാല്‍ ജലസംഭരണികളായി മാറും. പൊതുകുളങ്ങളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള പനമരം ഗ്രാമപഞ്ചായത്തില്‍ ഒമ്പത് കുളവും ഉപയോഗശൂന്യമായി. ആകെയുള്ള 106 കുളങ്ങളില്‍ 27 എണ്ണം കര്‍ഷകര്‍ ഉപയോഗിക്കുന്നുണ്ട്. 70 പൊതുകുളങ്ങളും ഇനി നന്നാക്കിയാല്‍ മാത്രമേ ഉപയോഗിക്കാനാകൂ. ആകെയുള്ള പൊതുകുളങ്ങളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണെങ്കിലും വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പൊതുകുളങ്ങള്‍ ഉപയോഗപ്രദമായിട്ടുള്ളത്. വെള്ളമുണ്ടയില്‍ 103ല്‍ 79 കുളവും നല്ല ജലസംഭരണികളായതിനാല്‍ കര്‍ഷകര്‍ക്കിത് വലിയ ആശ്രയമാണ്. 24 കുളങ്ങള്‍ക്ക് മാത്രമേ ഇവിടെ അറ്റകുറ്റപ്പണി ആവശ്യമായിട്ടുള്ളൂ. പൊതുകുളങ്ങള്‍ തീരെയില്ലാത്തത് കല്‍പ്പറ്റ നഗരസഭയിലാണ്. ഇവിടെ ആകെയുള്ള 10 കുളങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് ഉപയോഗിക്കുന്നത്. ബാക്കിയുള്ള ഏഴ് കുളങ്ങള്‍ അറ്റകുറ്റ പണി നടത്തണം.
പൊതുകിണറുകളുടെ കാര്യത്തിലും എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് മാനന്തവാടി നഗരസഭയാണ്. 221 പൊതുകിണറുകള്‍ ഉള്ളതില്‍ 11 കിണറുകള്‍ പൂര്‍ണ്ണമായും നശിച്ചു. 43 എണ്ണം മാത്രം ഉപയോഗിക്കുമ്പോള്‍ 167 കിണറുകള്‍ നന്നാക്കണം. 185 പൊതുകിണറുകളുള്ള പനമരം ഗ്രാമപഞ്ചായത്തില്‍ നൂറെണ്ണവും അറ്റകുറ്റപ്പണി നടത്തേണ്ടവയാണ്. 19 കിണര്‍ പനമരത്ത് നശിച്ചപ്പോള്‍ 66 എണ്ണത്തില്‍ ആവശ്യത്തിന് വെള്ളം ഉപയോഗിക്കാന്‍ കഴിയും. മൂന്നാംസ്ഥാനത്തുള്ള വെള്ളമുണ്ടയില്‍ 151 കിണറുകളില്‍ ഉപയോഗപ്രദമായ പൊതുകിണറുകളുടെ എണ്ണത്തിലും വെള്ളമുണ്ട തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഇവിടെ 94 പൊതുകിണറുകള്‍ ജനങ്ങള്‍ കുടി വെള്ളത്തിനായി ഉപയോഗിക്കുന്നു. പൊഴുതന പഞ്ചായത്തിലും തിരുനെല്ലി പഞ്ചായത്തിലുമാണ് ഏറ്റവും കുറവ് പൊതുകിണറുകള്‍ ഉള്ളത്. 18 വീതം കിണറുകള്‍ ഉള്ള തിരുനെല്ലിയിലും പൊഴുതനയിലും നാല് വീതം കിണറുകള്‍ മാത്രമാണ് ഉപയോഗത്തിലുള്ളത്. 14 വീതം കിണറുകള്‍ക്കും അറ്റകുറ്റപ്പണി ആവശ്യമാണ്.
ചെക്ക് ഡാമുകള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലാണ്. ഇവിടെ 44 ചെക്ക്ഡാമുകളില്‍ 11 എണ്ണം നശിച്ചു. അഞ്ചെണ്ണം മാത്രമാണ് ഉപയോഗിക്കുന്നത്. 28 എണ്ണത്തിനും അറ്റകുറ്റപ്പണി ആവശ്യമുണ്ട്. പടിഞ്ഞാറത്തറ പഞ്ചായത്തില്‍ ആകെ നാല് ചെക്ക് ഡാമുകള്‍ ഉള്ളതില്‍ മൂന്നെണ്ണം ജലസംഭരണികളാണ്. കോട്ടത്തറ, പൊഴുതന, വെങ്ങപ്പള്ളി പഞ്ചായത്തുകളില്‍ ആറ് വീതവും കല്‍പ്പറ്റ നഗരസഭ, തിരുനെല്ലി പഞ്ചായത്ത് എന്നിവിടങ്ങളില്‍ എട്ട് ചെക്ക് ഡാമുകളുമാണ് ഉള്ളത്.
വയനാട്ടിലെ പ്രകൃതിദത്ത ഉറവകളില്‍ എഴുപത് ശതമാനവും അപ്രത്യക്ഷമായതായി അടുത്തിടെ നടന്ന പഠനറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കബനി തടത്തിലെ പരിസ്ഥിതി പുനഃസ്ഥാപനത്തിനുള്ള സമഗ്രപദ്ധതി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിനായി വയനാട് ജില്ലാ മണ്ണ്സംരക്ഷണ ഓഫീസര്‍ പി.യു.ദാസിന്‍റെ നേതൃത്വത്തില്‍ ആറ് മാസത്തോളം നീണ്ട പഠനത്തിലാണ് ഈ കണ്ടെത്തല്‍ ഉള്ളത്. തോടുകള്‍, പുഴകള്‍ എന്നിവയുടെ ഓരങ്ങളില്‍ 1210 കി.മീ. നീളത്തില്‍ സസ്യവൃക്ഷാവരണം നഷ്ടമായിട്ടുണ്ട്. തോടുകളുടേയും പുഴകളുടേയും ഉറവിടങ്ങളില്‍ ഉണ്ടായിരുന്നതില്‍ മൂന്നില്‍ ഒന്നിലും ഭൂരിഭാഗം നീര്‍ച്ചാലുകളും ഇല്ലാതായെന്ന് പി.യു.ദാസ് പറഞ്ഞു. 585 കി.മീ. നീളത്തില്‍ തോടുകളുടേയും പുഴകളുടേയും ഓരങ്ങള്‍ മണ്ണിടിച്ചിലിന് വിധേയമായി. തോടുകള്‍ക്കകത്ത് രൂപപ്പെട്ട മണ്‍തിട്ടകളും തുരുത്തുകളും തോടുകളുടെ ഗതി മാറുന്നതിനും കൃഷിനാശത്തിനും പാരിസ്ഥിതിക ആഘാതത്തിനും കാരണമായി. ശേഷിക്കുന്ന പ്രകൃതിദത്ത ഉറവകളുടെ ജലനിര്‍ഗ്ഗമനശേഷി കുറഞ്ഞുവരുന്നതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
കബനീ നീര്‍ത്തടത്തിന്‍റെ ഉത്ഭവ സ്ഥാനങ്ങളില്‍ വനം, പ്ലാന്‍റേഷനുകള്‍, ഇതര കൃഷിഭൂമികള്‍ എന്നിവയ്ക്ക് മൂല്യശോഷണം സംഭവിച്ചു. മഴക്കാലങ്ങളില്‍ മാത്രം വെള്ളം കെട്ടിനില്‍ക്കുന്നതാണ് ജില്ലയിലെ 43840 ഹെക്ടര്‍ ഭൂപ്രദേശവും. ചതുപ്പുകളുടെ ശോഷണം നദികളുടെ ശോഷണത്തിന് ഇടയാക്കി. കൃഷിയിടങ്ങള്‍, പ്ലാന്‍റേഷനുകള്‍, വനം എന്നിവയിലെ വൃക്ഷമേല്‍ചാര്‍ത്തിന്‍റെ സാന്ദ്രതയില്‍ ശോഷണം സംഭവിച്ചു. വനപ്രദേശങ്ങള്‍ പ്ലാന്‍റേഷനുകളായി മാറിയത് ജലസ്രോതസ്സുകളെ ദുര്‍ബ്ബലമാക്കി. വനാതിര്‍ത്തിയില്‍ നിര്‍മ്മിക്കുന്ന കാട്ടാന പ്രതിരോധ കിടങ്ങുകള്‍ വരള്‍ച്ചയെ ത്വരിതപ്പെടുത്തി. 138851 ഹെക്ടര്‍ കരയും 24919 ഹെക്ടര്‍ വയലും ഉള്‍പ്പെടെ 163570 ഹെക്ടറാണ് വയനാടിന്‍റെ ഭൂവിസ്തൃതി. 2720 നീര്‍ച്ചാലുകളാണ് ജില്ലയിലുള്ളത്. 3248.75 കിലോമീറ്ററാണ് ഇവയുടെ ആകെ നീളം. നീര്‍ച്ചാലുകളുടെ ഫ്രീക്വന്‍സി ചതുരശ്ര കിലോമീറ്ററിന് 2.45 എണ്ണവും സാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 1.98 കിലോമീറ്ററുമാണ്.
കബനി, നൂല്‍പ്പുഴ, വാരഞ്ചിപ്പുഴ, മസാലെതോട്, ബാലെമസ്തിഗുഡി, വളപട്ടണം പുഴ, കോരപ്പുഴ, കുറ്റ്യാടിപുഴ, മാഹിപുഴ, അഞ്ചരക്കണ്ടി പുഴ, ചാലിയാര്‍ എന്നിവയുടേതായി 213030 ഹെക്ടര്‍ വൃഷ്ടിപ്രദേശവും വയനാട്ടിലാണ്. ഇതില്‍ 163570 ഹെക്ടറും കബനിയുടെ വൃഷ്ടിപ്രദേശമാണ്. 98.1 ടി.എം.സിയാണ് കബനീനദീതടത്തില്‍നിന്നുള്ള നീരൊഴുക്ക് 0.67 ആണ് നീരൊഴുക്കിന്‍റെ ഗുണാങ്കം. നദീതടത്തില്‍ 26.38 ശതമാനം അതായത് 43150 ഹെക്ടര്‍ ഗുരുതര പാരിസ്ഥിതി പ്രതിസന്ധി നേരിടുന്നതാണ്. നദീതടത്തിലെ ജലസംഭരണവുമായി ബന്ധപ്പെട്ട 286 നിര്‍മ്മിതികളുണ്ട്. 358 മാലിന്യ ഉറവിട കേന്ദ്രങ്ങളും കബനീനദീതടത്തിലുണ്ട്. കബനിയുടെ ആകെ വൃഷ്ടിപ്രദേശത്തില്‍ 19176 ഹെക്ടര്‍ ബാവലിപ്പുഴയുടേയും 38680 ഹെക്ടര്‍ മാനന്തവാടി പുഴയുടേയും 84977 ഹെക്ടര്‍ പനമരം പുഴയുടേയും തടങ്ങളാണ്. 20737 ഹെക്ടറാണ് മറ്റ് പുഴകളുടെ തടങ്ങള്‍. കബനീതടത്തില്‍ ആവശ്യമായ ജലസേചനത്തിനുള്ള നിര്‍മ്മിതികള്‍ കുറവാണെന്നും ഈ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കബനീ ജലത്തില്‍ 6 ടി.എം.സി.വെള്ളം മാത്രമാണ് വയനാട് ജില്ലയില്‍ ഉപയോഗിക്കുന്നത്. 21 ടി.എം.സി.വെള്ളം ഉപയോഗിക്കാന്‍ കാവേരി നദീജല തര്‍ക്കപരിഹാര ട്രൈബ്യൂണലിന്‍റെ അനുമതി ഉണ്ടായിരിക്കെയാണ് ഇത്. തിരുനെല്ലി പഞ്ചായത്തിലെ ബേഗൂരില്‍ 30 ശതമാനവും തിരുനെല്ലി ലഘുനീര്‍ത്തടത്തില്‍ 70 ശതമാനവും തൃശ്ശിലേരി നീര്‍ത്തടത്തില്‍ 60 ശതമാനവും മാനന്തവാടി ലഘു നീര്‍ത്തടത്തില്‍ 60 ശതമാനവും വയലുകള്‍ നെല്‍കൃഷി ചെയ്യാന്‍ പറ്റാത്തവിധം തരംമാറ്റപ്പെട്ടിട്ടുണ്ട്. ഇതാണ് കബനീതടത്തിലെ നീരൊഴുക്ക് കുറയാനുള്ള പ്രധാനകാരണങ്ങളിലൊന്ന്.
സി.വി.ഷിബു

അവസാനം പരിഷ്കരിച്ചത് : 6/18/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate