অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിളകളും ഔഷധ ഉപയോഗങ്ങളും

വിളകളും ഔഷധ ഉപയോഗങ്ങളും

ചായ

അടുത്തകൊല്ലം മുതല്‍ ചായ ഇന്ത്യയുടെ ദേശീയപാനീയമാവും. ഇന്ത്യയിലെ ആദ്യത്തെ തേയിലകൃഷിക്കാരിലൊരാളും 1857ലെ ഒന്നാം സ്വാതന്ത്യ്രസമരത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച പോരാളിയുമായ മണിറാം ദിവാകറിന്റെ 212ാ‍ം ജന്‍മദിനത്തോടനുബന്ധിച്ചാണ്‌ ഈ പ്രഖ്യാപനം നടക്കുക. ഇന്ത്യയിലെ 83 ശതമാനം ആളുകളും ചായ കുടിക്കുന്നവരാകയാല്‍ ദേശീയപാനീയമായിത്തീരാന്‍ ചായയോളം ഉചിതമായി മറ്റൊന്നില്ല.

ഇന്ത്യയുടെ പൊതുജീവിതത്തില്‍ ചായയെപ്പോലെ സ്വാധീനമുണ്ടാക്കിയ മറ്റൊരു പാനീയമില്ല. വളരെ ഉയരത്തില്‍ വളരുന്ന, നല്ലപോലെ പൂവിടുന്ന വര്‍ഗത്തില്‍പ്പെട്ട ചെടിയാണു ചായ. രണ്ടിലയും മൊട്ടും നുള്ളിയെടുത്ത്‌ അതിനെ പ്രകൃതിക്ക്‌ ചാര്‍ത്തുന്ന പട്ടുവില്ലീസ്‌ പുതപ്പാക്കി മാറ്റുകയാണ്‌ തൊഴിലാളികള്‍. തളിരിലകള്‍, പിന്നീട്‌ നമുക്ക്‌ ഊര്‍ജവും ഉഷാറും പകരുന്ന പാനീയമായി മാറുന്നു. ഈ പ്രക്രിയക്കിടയില്‍ തോട്ടങ്ങളില്‍ വീഴുന്ന തൊഴിലാളിയുടെ കണ്ണീരിനെപ്പറ്റിയും വിയര്‍പ്പിനെപ്പറ്റിയും മുല്‍ക്‌രാജ്‌ ആനന്ദിനെപ്പോലെയുള്ളവര്‍ ഒരുപാട്‌ എഴുതിയിട്ടുണ്ട്‌. 

'കട്ടന്‍ ചായയും പരിപ്പുവട'യും കഴിച്ചാണു പഴയകാലത്ത്‌ കമ്മ്യൂണിസ്റ്റുകള്‍ പാര്‍ട്ടിപ്രവര്‍ത്തനം നടത്തിയത്‌. ബീഡിയും ചായയും കൊണ്ട്‌ സ്റ്റാമിനയുണ്ടാക്കിയ കളിക്കാര്‍ നമ്മുടെ കളിക്കളങ്ങളില്‍ അദ്ഭുതം സൃഷ്ടിച്ചു. 'അരച്ചായക്ക്‌' ഗതിയില്ലാത്തവരെപ്പറ്റി ഇപ്പോഴും നമുക്ക്‌ എന്തൊരു പുച്ഛം! ചായപ്പയറ്റ്‌ നമ്മുടെ ഗ്രാമങ്ങളില്‍ ഇന്നും സജീവമാണ്‌. ചായ ദേശീയപാനീയമാവുമ്പോള്‍ ഇങ്ങനെ ഓര്‍ത്തുനോക്കാന്‍ എന്തെല്ലാം...

കാപ്പി

സ്കിന്‍ കാന്‍സര്‍ പ്രതിരോധിക്കാന്‍ കാപ്പി

കാപ്പി കുടിച്ചാല്‍ സ്കിന്‍ കാന്‍സര്‍ പ്രതിരോധിക്കാമോ? ഇത്തരമൊരു പ്രതീക്ഷയ്ക്കു സാധ്യതയുണ്ടെന്നു പറയുന്നു ഗവേഷകര്‍. കാപ്പിയിലെ കഫൈന്‍ ഘടകമാണ്‌ ഈ ജാലവിദ്യയ്ക്കു പിന്നിലത്രേ. അള്‍ട്രാ വയലറ്റ്‌ റേഡിയേഷന്‍ നടത്തിയ ചര്‍മകോശങ്ങളില്‍ കാണുന്ന പ്രത്യേക പ്രൊട്ടീനുകളുടെ (എടിആര്‍) പ്രവര്‍ത്തനം കഫൈന്‍ തടസ്സപ്പെടുത്തുന്നതായാണു ശാസ്‌ത്രജ്ഞര്‍ കണ്ടെത്തിയത്‌. ഇതുവഴി ഈ കോശങ്ങള്‍ക്കു സ്വയം നശിക്കേണ്ടിവരുന്നു.

കേടായ കോശങ്ങള്‍ തുടര്‍ന്നു വളരാന്‍ സഹായിക്കുന്നത്‌ എടിആര്‍ ഘടകമാണ്‌. ഇത്‌ തടയുന്നതുമൂലം കൂടുതല്‍ കോശങ്ങളിലേക്കു കാന്‍സര്‍ പടരാനുള്ള സാധ്യതകൂടിയാണ്‌ കഫൈന്‍ പ്രതിരോധിക്കുന്നതത്രേ. അതേ സമയം സാധാരണ കോശങ്ങളില്‍ കഫൈന്‍ മറ്റു മാറ്റങ്ങള്‍ വരുത്തുന്നുമില്‍ള. ഒരു ഡോസ്‌ റേഡിയേഷന്‍ നല്‍കിക്കഴിഞ്ഞ കോശങ്ങള്‍ തുടര്‍ന്ന്‌ സ്വാഭാവികമായി നശിക്കുന്നതിനുള്ള സൌകര്യമാണു കഫൈന്‍ ഒരുക്കുന്നത്‌.

പാഷന്‍ ഫ്രൂട്ട്:

:‌പ്രലോഭനത്തിന്റെ പഴം

വീട്ടില്‍ ഒരു പാഷന്‍ ഫ്രൂട്ട്‌ ചെടിയുണ്ടായാല്‍ പുതുമയോടെ "ഗാര്‍ഡന്‍ ഫ്രഷായ ജ്യൂസ്‌ കുടിക്കാം.വള്ളി നട്ട്‌ സുഗമമായി വളര്‍ത്താവുന്ന ഫല സസ്യമാണിത്‌. വെയിലേല്‍ക്കുന്ന വിധത്തില്‍ പടര്‍ത്തി വിട്ടാല്‍ പ്രത്യേക പരിചരണം കൂടാതെ വളര്‍ന്ന്‌ ഇതു നന്നായി കായ്ക്കും.

ഭാരതത്തിനു പുറമേ ആഫ്രിക്ക, കെനിയ, ഓസ്ട്രേലിയ, ഹവായി എന്നിവിടങ്ങളില്‍ പാഷന്‍ ഫ്രൂട്ട്‌ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നു.ഭാരതത്തില്‍ പഞ്ചാബ്‌,ഹരിയാന,നീലഗിരി, ആന്ധ്രയിലെ അരക്കും പള്ളി, തുടങ്ങിയ പ്രദേശങ്ങളില്‍ പാഷന്‍ ഫ്രൂട്ട്‌ വളര്‍ത്തുന്നു. കേരളത്തില്‍ ഹൈറേഞ്ച്‌ പ്രദേശങ്ങളിലും ഇതു കൂടുതലായി കാണപ്പെടുന്നു. പാലക്കാട്ടെ നെല്ലിയാമ്പതിയിലുള്ള "ഓറഞ്ച്‌ ആന്‍ഡ്‌ വെജിറ്റബ്ല്‌ ഫാമില്‍" കോണ്‍ക്രീറ്റ്‌ തൂണുകളില്‍ പടര്‍ത്തി പാഷന്‍ ഫ്രൂട്ട്‌ വളര്‍ത്തുന്നു.

പാഷന്‍ ഫ്രൂട്ടില്‍ രണ്ടിനങ്ങളാണ്‌ സാധാരണം. പഴുക്കുമ്പോള്‍ മഞ്ഞ നിറത്തിലുള്ള പഴങ്ങളുണ്ടാകുന്ന ഇനം സമതല പ്രദേശങ്ങള്‍ക്കും പര്‍പ്പിള്‍ നിറമുള്ളത്‌ ഹൈറേഞ്ചിനും യോജിച്ചതാണ്‌. ഈ രണ്ടിനങ്ങള്‍ തമ്മില്‍ സങ്കരണം നടത്തി 'ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹോട്ടികള്‍ച്ചറല്‍ റിസര്‍ച്ച്‌ ' വികസിപ്പിച്ച ഇനമാണ്‌ 'കാവേരി". ഇതിന്റെ കായ്കള്‍ക്കു പര്‍പ്പിള്‍ നിറമാണ്‌. മജ്ജക്കു മധുരം കൂടുതലായിരിക്കും. ഫല മജ്ജയില്‍ 33.47 ശതമാനത്തോളം മധുരാംശവും 100 ഗ്രാമില്‍ 40.8 മില്ലി ഗ്രാം അംളതയും ഉണ്ടാകും. ഇലപ്പുള്ളീ ,വേരുചീയല്‍ തുടങ്ങി ഫാഷന്‍ ഫ്രൂട്ടിനെ ബാധിക്കുന്ന രോഗങ്ങളെ ചെറുക്കാന്‍ കഴിവുള്ള ഇനമാണ്‌ കാവേരി.

മേയ്‌- ജൂണ്‍ മാസങ്ങളിലും സെപ്റ്റമ്പര്‍ ഒക്ടോബര്‍ മാസങ്ങളിലും പാഷന്‍ ഫ്രൂട്ട്‌ കായ്ക്കുന്നു. നട്ട്‌ ഒരു വര്‍ഷം മതി കായ്ക്കാന്‍. പുളിരസം കൂടിയതാണ്‌ പാഷന്‍ ഫ്രുട്ടിന്റെ ഫല മജ്ജ. ഇതു പഞ്ചസാര ചേര്‍ത്ത്‌ നേരിട്ടും വെള്ളം ചേര്‍ത്തു ജ്യൂസാക്കിയും കുടിക്കുന്നു.

സ്ക്വാഷ്‌, കോര്‍ഡിയാല്‍, സിറപ്പ്‌. ജെല്ലി എന്നിവയും പാഷന്‍ ഫ്രൂട്ടില്‍ നിന്ന്‌ ഉണ്ടാക്കാം. നെല്ലിയാമ്പതി ഫാം പാഷന്‍ ഫ്രൂട്ട്‌ ഉപയോഗിച്ച്‌ സ്ക്വാഷ്‌ ഉണ്ടാക്കി വിപണനം ചെയ്യുന്നുണ്ട്‌. 'ഫ്രൂട്ട്നെപ്പ്‌' എന്നാണിതിന്റെ ബ്രാന്‍ഡ്‌ നെയിം. വിറ്റാമിന്‍ C യും വിറ്റമിന്‍ A യും പഷന്‍ ഫ്രുട്ടിന്റെ ഫല മജ്ജയില്‍ നല്ല തോതിലുണ്ടാവും. 100 ഗ്രാം പഷന്‍ ഫ്രൂട്ടില്‍ 25 മില്ലി ഗ്രാം വിറ്റാമിന്‍ Cയും 54 മൈക്രോ ഗ്രാം വിറ്റാമിന്‍ A യുമാണ്‌ കാണപ്പെടുക. കാര്‍ബോ ഹൈഡ്രേറ്റിന്റെ തോത്‌ 12.4 ഗ്രാമും മാംസ്യത്തിന്റേത്‌ 0.9 ഗ്രാമുമാണ്‌. 60 മില്ലി ഗ്രാം ഫോസ്ഫറസ്‌ ,10 മില്ലി ഗ്രാം കാല്‍സ്യം, 189 മില്ലി ഗ്രാം പൊട്ടാസ്യം, 15 മില്ലിഗ്രാം സോഡിയം, 2 മില്ലിഗ്രാം ഇരുമ്പ്‌ എന്നിവയിലുണ്ടാവും.

ഒൌ‍ഷധമേന്‍മയും ഈ ഫലത്തിനുണ്ട്‌. ഇതിലുള്ള ഘടകങ്ങള്‍ക്ക്‌ ഉറക്കമില്ലായ്മ, മന:സംഘര്‍ഷം എന്നിവയെ കുറക്കാനാവും. പാഷന്‍ ഫ്രൂട്ട്‌ ജ്യൂസ്‌ പുരാതന കാലം മുതല്‍ ഉറക്കകുറവിനുള്ള ഒൌ‍ഷധമായി ഉപയോഗിക്കുന്നു. അമേരിക്കയില്‍ 19 നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ നാഡീസംഘര്‍ഷത്തിന്റെയും ആമാശയത്തിലെ കോച്ചിപിടുത്തത്തിന്റെയും ചികിത്സക്ക്‌ പാഷന്‍ ഫ്രൂട്ട്‌ ഉപയോഗിക്കുന്നുണ്ട്‌. ഇതില്‍ നിന്നുണ്ടാക്കുന്ന ഒൌ‍ഷധങ്ങള്‍ യൂറോപ്പില്‍ ആകാംക്ഷാരോഗത്തിന്റെ ചികിത്സക്ക്‌ ഉപയോഗിച്ചു പോരുന്നു. ശരീരകോശങ്ങള്‍ക്ക്‌ ഓജസ്സ്‌ പകരുന്ന നിരോക്സീകാരികളുടെ നല്ല ശേഖരവുമാണ്‌ പാഷന്‍ഫ്രൂട്ട്‌.

ആപ്പിള്‍

"റോസേസി" സസ്യകുലത്തിലെ ഒരംഗമായ ആപ്പിള്‍ ലോക പ്രസിദ്ധമായ ഫലവും ഫലവൃക്ഷവുമാണ്‌. ശാസ്ത്ര നാമം "പൈറസ്‌ മാലസ്‌". ആപ്പിളിന്റെ ജന്‍മദേശം കിഴക്കന്‍ യൂറോപ്പും പടിഞ്ഞാറന്‍ ഏഷ്യയുമാണ്‌. ഇന്ത്യയില്‍ പഞ്ചാബ്‌, ഉത്തര്‍ പ്രദേശ്‌, ഹിമാജല്‍ പ്രദേശ്‌, കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ്‌ പ്രധാനമായും ആപ്പിള്‍ കൃഷി ഉള്ളത്‌. 12 മീറ്റര്‍ വരെ ഉയരം വെക്കുന്ന ആപ്പിള്‍ മരത്തിന്റെ ആയുസ്‌ 200 വര്‍ഷമാണ്‌. ലോകവ്യാപകമായി പ്രതിവര്‍ഷം ഏകദേശം 170-180 ടണ്‍ ആപ്പിള്‍ ഉല്‍പ്പാദിപ്പിക്കപ്പെടൂന്നു. ഇതില്‍ പകുതിയും പഴമായി ഭക്ഷിക്കപ്പെടുന്നു. ശേഷിക്കുന്നവ ആപ്പിള്‍ ബട്ടര്‍, ആപ്പിള്‍ ജ്യൂസ്‌, ആപ്പിള്‍ സോസ്‌, ആപ്പിള്‍ ജെല്ലി, ആപ്പിള്‍ മദ്യം, ആപ്പിള്‍ വിനാഗിരി, ആപ്പിള്‍ വീഞ്ഞ്‌ എന്നിങ്ങനെയുള്ള വിഭവങ്ങള്‍ ഉണ്ടാക്കാനാണ്‌ ഉപയോഗിക്കുന്നത്‌.

ആപ്പിള്‍ മരം ഏറ്റവും നന്നായി വളരുന്നത്‌ സമശീതോഷ്ണ മേഖലകളിലാണ്‌. പൌരാണിക കാലം മുതല്‍ക്ക്‌ തന്നെ ആപ്പിള്‍ കൃഷി ഉണ്ടായിരുന്നു. റോമന്‍ സൈന്യത്തിന്റെ പടയോട്ടങ്ങളാണ്‌ ആപ്പിള്‍: കൃഷി ഇംഗ്ലണ്ടിലേക്കും യൂറോപ്പിന്റെ മറ്റ്‌ ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചത്‌. ആദിമ അമേരിക്കന്‍ കൂടിയേറ്റക്കാരാണ്‌ ആപ്പിള്‍ വിത്തുകളും ആപ്പിള്‍ മരങ്ങളും ഇംഗ്ലണ്ടില്‍ നിന്നും അമേരിക്കയില്‍ എത്തിച്ചത്‌. വലിപ്പത്തിലു നിറത്തിലു രുചിയിലും ആവശ്യമുള്ള ആപ്പിളിന്റെ നിരവധി ഇനങ്ങള്‍ ഇന്ന്‌ ലഭ്യമാണ്‌.

ആപ്പിളിന്റെ വിളവെടുപ്പ്‌ വരണ്ട കാലാവസ്ഥയിലാണ്‌. പുതിയ മുളകള്‍ക്കും അവയിലെ ഇലകള്‍ക്കും ക്ഷതമേല്‍ക്കാതെ വളരെ ശ്രദ്ധാപൂര്‍വം ചെയ്യേണ്ട ഒരു പ്രവര്‍ത്തിയാണിത്‌. ആപ്പിള്‍ നന്നായി പഴുക്കുമ്പോള്‍ അതിനെ അല്‍പമൊന്നു തിരിച്ചാല്‍ കൊമ്പില്‍ നിന്നു എളുപ്പം പറിഞ്ഞു പോരും. ഞെട്ട്‌ ആപ്പിളില്‍ നിന്നും പറിഞ്ഞു പോവാതെ ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്‌. കാരണം ഞെട്ടിന്റെ അഭാവം ആപ്പിളിനെ ക്ഷതപ്പെടുത്തുകയും ആയുസ്സ്‌ കുറക്കുകയും ചെയ്യും. താമസിച്ച്‌ പഴുക്കുന്ന ഇനങ്ങളെ കാലാവസ്ഥ അനുകൂലമാവുന്നതു വരെ കാത്തിരുന്ന ശേഷമാണ്‌ പറിക്കുക. ശൈത്യകാലത്ത്‌ ആപ്പിള്‍ മരത്തില്‍ കിടന്ന്‌ തണുത്തുറയുന്ന അവസ്ഥ ഉണ്ടാകുന്നത്‌ കൊണ്ട്‌ തണൂപ്പ്‌ മാറുന്നത്‌ വരെ വിളവെടുപ്പ്‌ മാറ്റി വെക്കുന്നു. വെള്ളം ഐസാകുന്ന താപനിലയേക്കാള്‍ ഏതാനും ഡിഗ്രി വരെ താഴ്ന്ന ഊഷ്മാവ്‌ താങ്ങുവാന്‍ ആപ്പിളിനു കഴിയും.

ആപ്പിളിന്റെ വളരെ ശ്രദ്ധേയമായ സവിശേഷത പറിച്ചു വെച്ചാലും അത്‌ ശ്വസിക്കുന്നുവെന്നതാണ്‌. വായുവില്‍ നിന്ന്‌ അവ ഓക്സിജനെ ആഗിരണം ചെയ്യുകയും കാര്‍ബണ്ഡൈ ഓക്സൈഡിനേയു ജലത്തെയും പുറത്ത്‌ വിടുകയും ചെയ്യുന്നു. ഇതുമൂലം ചുറ്റുപാട്‌ എത്ര ചൂടുള്ളതായിരിക്കുമോ അത്രയും വേഗത്തില്‍ അവ ഉണങ്ങി ചുരുങ്ങാന്‍ തുടങ്ങുന്നു. ശ്വസനത്തിനിടയില്‍ ചുറ്റുപാടുമുള്ള മണവും അവ ആഗിരണം ചെയ്യുന്നു. ഇത്‌ ആപ്പിളിന്റെ തനതായ വാസനകള്‍ നഷ്ടപ്പെടാനിടവരുത്തുന്നു. അതു കൊണ്ട്‌ ആപ്പിളിന്റെ ഓരോ ഇനവും തനിച്ച്‌ സൂക്ഷിക്കുന്നതാണ്‌ ഉത്തമം. ഓരോ ആപ്പിളും കടലാസില്‍ പൊതിയുന്നതാണ്‌ ഏറ്റവും നല്ലത്‌. ഇത്‌ ജലബാഷ്പീകരണം കുറക്കുകയും ആയുസ്സ്‌ വര്‍ധിപ്പിക്കുകയും ചെയ്യും.

" ഡോക്ടറെ അകറ്റിനിര്‍ത്തണോ. ദിവസവുല്‍ ഒരു ആപ്പിള്‍ കഴിക്കൂ! "എന്ന ഒരു ഇംഗ്ലീഷ്‌ പഴമൊഴി ഉണ്ട്‌. പോഷകസംഋദ്ധമായതു കൊണ്ടാണ്‌ ആപ്പിളിനു ഇങ്ങനെ ഒരു വിശേഷണം ഉണ്ടായത്‌. ഓരോ ആപ്പിളും പ്രാധാനപ്പെട്ട പോഷക വസ്തുക്കളുടെ ഒരു ചെറിയ കലവറ തന്നെയെന്നു പറയാം. പഴുത്ത ആപ്പിളില്‍ വിറ്റാമിന്‍ B1, B2, B6, C, E എന്നിവ അടങ്ങിയിരിക്കുന്നു. ഡെക്സ്ട്രോസ്‌ , ഫ്രക്ട്രോസ്‌, സുക്രോസ്‌ എന്നിങ്ങനെയുള്ള വ്യത്യസ്ഥ ഇനം പഞ്ചസാരയും ആപ്പിള്‍ പ്രധാനം ചെയ്യുന്നു. ഇതിലെ അംളങ്ങളുടെ സംയോഗമാണ്‌ വാസനക്ക്‌ നിദാനം. പെക്ടിനോടും നാരുകളോടുമൊപ്പം കാത്സ്യം, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ്‌, ക്ലോറൈഡ്‌, സള്‍ഫര്‍, ഇരുമ്പ്‌ തുടങ്ങിയ അനേകം ധാതു ഘടകങ്ങളും അതില്‍ അടങ്ങിയിരിക്കുന്നു. തൊലിക്ക്‌ തൊട്ടു താഴെയായി ഇവയെല്ലാം ശേഖരിക്കപ്പെട്ടിരിക്കുന്നതിനാല്‍ ആപ്പിള്‍ തൊലി കളയാതെ ഭക്ഷിച്ചാലേ അതിന്റെ ഗുണം കിട്ടുകയുള്ളൂ. ആപ്പിളിന്റെ ഏതാണ്ട്‌ 85 ശതമാനത്തോളം വെള്ളമാണ്‌. ആപ്പിളില്‍ കാണുന്ന മറ്റൊരു ഘടകം "എത്തിലിന്‍" ആണ്‌. ഇത്‌ ഫലം പഴുക്കുന്നതിന്‌ സഹായിക്കുന്ന പ്രകൃതിദത്തമായ ഒരു വളര്‍ച്ചാ നിയന്ത്രണ ഘടകമാണ്‌.

ആപ്പിളിന്‌ ആരോഗ്യ മൂല്യം ഉള്ളതിനാല്‍ അവയെ എപ്പോള്‍,എങ്ങനെകഴിക്കണം എന്നറിഞ്ഞിരിക്കേണ്ടതും പ്രധാനമാണ്‌. ഒന്നാമതായി അത്‌ വിളഞ്ഞ്‌ പഴുത്തതായിരിക്കണം. തണുപ്പിച്ച ആപ്പിള്‍ കഴിക്കാതിരിക്കുന്നതാണ്‌ നല്ലത്‌.കുറേ നേരം പുറത്ത്‌ വെച്ച്‌ അന്തരീക്ഷ ഊഷമാവില്‍ എത്തിയ ശേഷം ഭക്ഷിക്കുക. നന്നായി ചവച്ചരക്കുന്നതും നല്ലതാണ്‌. ദഹനവ്യൂഹത്തെ ശുദ്ധീകരിക്കുന്നതിന്‌ സഹായകമായ സ്വഭാവധര്‍മങ്ങളും ആപ്പിളിനുണ്ട്‌. മലബന്ധവും അതിസാരവും സൌഖ്യമാക്കാന്‍ ഈ സവിശേഷതകള്‍ സഹായിക്കുന്നു. ഇന്ത്യയില്‍ കാശ്മീര്‍, കുളു, കുമോണ്‍ എന്നീ പ്രദേശങ്ങളില്‍ വിളയുന്ന ആപ്പിളുകള്‍ വലിയ വാണിജ്യപ്രാധാന്യമുള്ള ഇനങ്ങളാണ്‌.

ഓറഞ്ച്‌

സ്വാദിന്റെ കാര്യത്തില്‍ മാത്രമല്ല, ഗുണത്തിന്റെ കാര്യത്തിലും മുന്‍പിലാണ്‌ ഓറഞ്ച്‌. പഴങ്ങളുടെ കൂട്ടത്തില്‍ കാത്സ്യത്തിന്റെ ഏറ്റവും മികച്ച ശേഖരം .100 ഗ്രാം ഓറഞ്ചില്‍ 26 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിരിക്കുന്നു. സോഡിയം, മഗ്നീഷ്യം, കോപ്പര്‍, സള്‍ഫര്‍, ക്ലോറിന്‍, ഫോസ്ഫറസ്‌ എന്നിവയും ജീവകം എ, ബി, സി മുതലായവയും ഓറഞ്ചില്‍ നല്ല തോതിലുണ്ട്‌.

ഇത്രത്തോളം പോഷകസമ്പുഷ്ടമായതിനാല്‍ ആരോഗ്യം മെച്ചപ്പെടുത്താന്‍ കുട്ടികള്‍ക്ക്‌ ഓറഞ്ച്‌ ജ്യൂസ്‌ സ്ഥിരമായി നല്‍കാം. വളര്‍ച്ച മെച്ചപ്പെടുത്തുകയും സ്കര്‍വി, റിക്കറ്റ്സ്‌ തുടങ്ങിയ പോഷക ന്യൂനതാരോഗങ്ങള്‍ ഉണ്ടാകുന്നത്‌ ഇത്‌ തടയുകയും ചെയ്യും. ത്വക്ക്‌ സൌന്ദര്യത്തിനും നല്ലത്‌.

ഓറഞ്ചിന്റെ അല്ലികള്‍ക്കും തോടിനുമിടയിലുള്ള നാരുകള്‍ ഫോസ്ഫറസിന്റെ നല്ല ശേഖരമായതിനാല്‍ ഇത്‌ ചവച്ച്‌ തിന്നുന്നത്‌ നന്നായിരിക്കും. തേന്‍ ചേര്‍ത്ത ഓറഞ്ച്‌ ജ്യൂസ്‌ ഹൃദ്രോഗികള്‍ക്ക്‌ ഉത്തമ പാനീയമാണ്‌. ഓറഞ്ചിലുള്ള പഞ്ചസാരകള്‍ പെട്ടെന്ന്‌ രകതത്തില്‍ ആഗിരണം ചെയ്യപ്പെടുന്നു. ടൈഫോയ്ഡ്‌, ക്ഷയം, മീസിത്സ്‌ തുടങ്ങിയ രോഗങ്ങളുള്ളപ്പോള്‍ വിശപ്പും രുചിയും ദാഹമില്ലാത്ത അവസ്ഥയുണ്ടായേക്കും.

ഈ അവസരങ്ങളില്‍ ഓറഞ്ച്‌ ജ്യൂസ്‌ കുടിച്ചാല്‍ രോഗപ്രതിരോധ ശേഷിയും മൂത്രശോധനയും വര്‍ധിക്കുകയും വായക്ക്‌ രുചിയുണ്ടാകുകയും ചെയ്യും.. വാര്‍ധക്യസംബന്ധമായുണ്ടാകുന്ന കോശങ്ങളുടെ നാശം കുറയ്ക്കാന്‍ കഴിവുള്ള നീരോക്സീകാരികളുടെ നല്ല ശേഖരവുമാണ്‌ ഓറഞ്ച്‌.

കഠിനമായ ദഹനക്കേട്‌ മാറ്റാനും ഓറഞ്ചിനു കഴിവുണ്ട്‌. ഇത്‌ ദഹനരസങ്ങളുടെ ഉല്‍പാധനത്തെ ത്വരിതപ്പെടുത്തുന്നു. കൂടാതെ ആമാശയത്തിലെ ഗുണകാരികളായ ബാക്ടീരിയകളുടെ വളര്‍ച്ചക്കും ഓറഞ്ച്‌ സഹായിക്കുന്നു. ഭക്ഷണശേഷം ഓറഞ്ച്‌ കഴിച്ചാല്‍ ദഹനേന്ദ്രിയത്തിന്റെ പ്രവര്‍ത്തനം സുഗമാവുക വഴി മലബന്ധത്തിന്‌ പരിഹാരമുണ്ടാകും. ഓറഞ്ച്‌ ജ്യൂസ്‌ ശീലമാക്കിയാല്‍ ദന്തക്ഷയം, ദന്തം ദ്രവിക്കുന്ന അവസ്ഥ എന്നിവ മാറുമെന്ന്‌ ചിക്കാഗോയിലെ ഡോ. ഹാര്‍ക്ക്‌ എന്ന ഗവേഷകന്റെ പഠനം തെളിയിച്ചിട്ടുണ്ട്‌. ഓറഞ്ചിലെ കാത്സ്യവും വിറ്റമിന്‍ സി യും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ജലദോഷം, ക്ഷയം, ആസ്തമ, ബ്രോങ്കൈറ്റിസ്‌ എന്നിവ ബാധിച്ചവര്‍ ഓറഞ്ച്‌ ജ്യുസില്‍ ഒരു നുള്ള്‌ ഉപ്പും ഒരു സ്പൂണ്‍ തേനും കലര്‍ത്തി സേവിച്ചാല്‍ കഫം പുറന്തള്ളാനും രോഗശമനശേഷി കൂട്ടാനും സഹായിക്കും .മൂത്രാശോധന , നീരുകെട്ടല്‍ എന്നിവയുള്ളപ്പോള്‍ ഓറഞ്ച്‌ ജ്യൂസ്‌ കരിക്കിന്‍ വെള്ളം ചേര്‍ത്ത്‌ കുടിക്കുന്നത്‌ നന്ന്‌. ഓറഞ്ച്‌ ശീലമാക്കിയാല്‍ ശരീരത്തിന്‌ സ്ഥായിയായ രോഗപ്രതിരോധശേഷിയും ഓജസ്സുമൊക്കെ ലഭിക്കും.

മാതളം ഔഷധ കലവറ

ഔഷധ സമൃദ്ധവും പോഷക സമ്പുഷ്ടവുമായ ഒരു ഫലമാണ്‌ മാതളം അഥവാ ഉറുമാമ്പഴം. പുരാതന ഭാരതത്തിലെ ആയുര്‍വേദാചാര്യന്‍മാര്‍ മാതളത്തെ ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന ഫലമായി വിശേഷിപ്പിച്ചിരുന്നു. യൂനാനി വൈദ്യത്തില്‍ ഇത്‌ ആമാശയവീക്കവും ഹൃദയസംബന്ധമായ വേദനയും മാറ്റാന്‍ ഉപയോഗിച്ചു പോന്നിട്ടുണ്ട്‌.

ഇസ്രായേലിലെ 'റംബാന്‍ മെഡിക്കല്‍ സെന്ററില്‍' അടുത്ത കാലത്ത്‌ നടന്ന പഠനത്തില്‍ മാതളച്ചാര്‍ ദിവസവും കുടിച്ചപ്പോള്‍ രക്‌തധമനികളില്‍ കൊളസ്ട്രോള്‍ അടിയുന്ന അവസ്ഥ 90 ശതമാനം കണ്ട്‌ കുറഞ്ഞതായി കണ്ടൂ. ഫലങ്ങളുടെ കൂട്ടത്തില്‍ പെട്ടെന്ന്‌ ദഹിക്കുന്ന ഒന്നാണ്‌ മാതളം. ഇത്‌ വിശപ്പ്‌ കൂട്ടുകയും ദഹനക്കേടും രുചിയില്ലായ്മയും വയറുപെരുക്കവും മാറ്റുകയും ചെയ്യുംപിത്തരസം ശരീരത്തില്‍ അധികമായി ഉണ്ടാകുന്നതുമൂലമുള്ള ശര്‍ദില്‍, നെഞ്ചരിച്ചില്‍, വയറുവേദന എന്നിവ മറ്റാന്‍ ഒരു സ്പൂണ്‍ മാതളച്ചാറും സമം തേനും കലര്‍ത്തി സേവിക്കാന്‍ ശുപാര്‍ശ ചെയ്യപ്പെടുന്നു. അതിസാരത്തിനു വയറുകടിക്കും മാതളം നല്ലൊരു ഔഷധമാണ്‌. ഈ അവസ്ഥകളില്‍ മാതളച്ചാര്‍ കുടിക്കാന്‍ നല്‍കിയാല്‍ വയറിളക്കം കുറയുകയും ശരീരക്ഷീണം കുറയുകയും ചെയ്യും.

മാതളത്തോടോ പൂമൊട്ടോ ശര്‍ക്കര ചേര്‍ത്ത്‌ കഴിക്കുന്നതും അതിസാരരോഗങ്ങള്‍ക്കെതിരെ ഫലവത്താണ്‌.മാതളത്തിന്റെ തണ്ടിന്റെയും വേരിന്റെയും തൊലി വിരനാശക ഔഷധമായി ഉപയോഗിക്കുന്നു. ' പ്യൂണിസിന്‍' എന്ന ആല്‍കലോയ്ഡിന്റെ സാന്നിധ്യമാണ്‌ ഇതിനു നിദാനം. വേരിന്റെ തൊലിയിലാണ്‌ പ്യൂണിസിന്‍ അധികം അടങ്ങിയിട്ടുള്ളതെന്നതിനാല്‍ ഇതാണ്‌ കൂടുതല്‍ ഫലപ്രദം. ഇത്‌ കഷായം വെച്ച്‌ സേവിച്ച ശേഷം വയറിളക്കു വഴി നാടവിരകളെയും മറ്റും നശിപ്പിച്ച്‌ പുറന്തള്ളാം. മാതളത്തിന്റെ കുരുന്നില ഉണക്കിപ്പൊടിച്ച്‌ കഴിക്കുന്നത്‌ ഉരുളന്‍ വിരകളെ നശിപ്പിക്കാന്‍ സഹായിക്കും. മാതളപ്പഴത്തിന്റെ ചാറ്‌ ജ്വരവും മറ്റുമുണ്ടാകുമ്പോള്‍ ദാഹം മാറാന്‍ സേവിച്ച്‌ പോരുന്നു. ഇതുപയോഗിച്ച്‌ ഉണ്ടാക്കുന്ന സര്‍ബത്ത്‌ മൂത്ര തടസ്സം, മൂത്രാശയ വീക്കം, ദഹനസംബന്ധമായും ആസ്തമയോടും അനുബന്ധിച്ചുണ്ടാകുന്ന പനി എന്നിവ മാറാന്‍ കുടിക്കുന്നുണ്ട്‌.

ശരീരത്തെ മാതളം നന്നായി തണുപ്പിക്കും. കൃമിശല്യം കൊണ്ടുണ്ടാകുന്ന ചൊറിച്ചില്‍ മാറാന്‍ മാതളത്തോട്‌ കറുപ്പ്‌ നിറമാകുന്നതു വരെ വറുത്ത ശേഷം പൊടിച്ച്‌ എണ്ണയില്‍ കുഴച്ച്‌ പുരട്ടുന്നത്‌ ഫലപ്രദമാണ്‌. മാതളം കഴിക്കുന്നതിലൂടെ ഗര്‍ഭിണികളിലെ ശര്‍ദിലും വിളര്‍ച്ചയും ഒരു പരിധി വരെ മാറ്റാം.മാതളത്തിന്റെ കുരുക്കള്‍ പാലില്‍ അരച്ച്‌ കുഴമ്പാക്കി സേവിക്കുന്നത്‌ കിഡ്നിയിലും മൂത്രാശയത്തിലുമുണ്ടാകുന്ന കല്ലുകളെ ലയിപ്പിച്ച്‌ കളയാന്‍ സഹായിക്കുമെന്ന്‌ കരുതപ്പെടുന്നു. മാതളത്തിലുള്ള നീരോക്സീകാരികള്‍ കോശങ്ങളുടെ നശീകരണം തടയുകയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ക്ഷയരോഗത്തിനെതിരെ പ്രതിരോധം പകരാന്‍ ഇതിനുള്ള കഴിവ്‌ തെളിഞ്ഞിട്ടുണ്ട്‌. മാതളമൊട്ട്‌ അരച്ച്‌ തേനില്‍ സേവിക്കുന്നത്‌ കഫത്തിനും ചുമക്കുമെതിരെ ഫലവത്താണ്‌. മാതളത്തിന്റെ തോട്‌ നന്നായി ഉണക്കിപ്പൊടിച്ച്‌ കുരുമിളകു പൊടിയും ഉപ്പും ചേര്‍ത്ത്‌ പല്ല്‌ തേക്കാനും ഉപയോഗിക്കുന്നു. ഇത്‌ ദന്തക്ഷയം തടയാനും മോണയിലെ രക്‌തസ്രാവം നിറുത്താനും മോണയെ ബലപ്പെടുത്താനുമൊക്കെ സഹായകരമാണ്‌. വേരിന്റെ തൊലി ഉപയോഗിച്ചുണ്ടാകുന്ന കഷായം വായില്‍ കൊള്ളുക വഴി തൊണ്ടയിലെ അസ്വാസ്ഥ്യം അകറ്റാം.

കശുമാമ്പഴം

കൃഷിയിടങ്ങളില്‍ കശുവണ്ടി എടുത്ത ശേഷം കശുമാമ്പഴം വെറുതെ കളയാറാണ്‌ പതിവ്‌കശുമാമ്പഴത്തിന്‌ പലപ്പോഴും വില കല്‍പ്പിക്കാറില്ല.എന്നാല്‍ കശുമാമ്പഴത്തിന്റെ പോഷകമൂല്യവും ഔഷധ ഗുണങ്ങളും മനസ്സിലാക്കിയാല്‍ ആരും ഈ ഫലം പാഴാക്കില്ല എന്നതാണ്‌ വാസ്തവം. ഒരു നാരങ്ങയിലുള്ളതിന്റെ അഞ്ചിരട്ടി 'ജീവകം- സി ' കശുമാങ്ങയിലുണ്ട്‌.

കശുമാമ്പഴ നീര്‌ ഛര്‍ധ്ദി, അതിസാരം, കുട്ടികള്‍ക്കുണ്ടാവുന്ന വയറിളക്കം എന്നിവക്ക്‌ ഔഷധമാണ്‌. ഉദരകൃമി നശിപ്പിക്കാനും അര്‍ശസിനു പരിഹാരം കാണാനും ഇതിനു കഴിയും.കശുമാങ്ങ പലരും ഇഷ്ടപ്പെടാത്തത്‌ അതിലടങ്ങിയിട്ടുള്ള ' ടാനിന്‍' എന്ന പദാര്‍ഥത്തിന്റെ സാന്നിധ്യം നിമിത്തമാണ്‌. എന്നാല്‍ ഒരു ലിറ്റര്‍ കശുമാങ്ങച്ചാറില്‍ ഒരൌണ്‍സ്‌ കഞ്ഞിവെള്ളം ചേര്‍ത്തു വെച്ചാല്‍ ഈ ചവര്‍പ്പ്‌ മാറ്റിയെടുക്കാം. അല്ലെങ്കില്‍ പി.വി.പി (പോളിവിനൈല്‍ പൈറോളിഡിന്‍) എന്ന രാസവസ്തു ചേര്‍ത്തും കശുമാങ്ങച്ചാറിന്റെ ചവര്‍പ്പ്‌ മാറ്റവുന്നതേയുള്ളൂ. ചവര്‍പ്പ്‌ മാറ്റിയ ചാറുപയോഗിച്ച്‌ ജ്യൂസ്‌, സിറപ്പ്‌, ജാം, ചട്നി. വിനീഗര്‍, ഫൈനി, ക്യാന്‍ഡി എന്നിവയൊക്കെ ഉണ്ടാക്കുകയും ചെയ്യാം.

മാത്സ്യം (0.8 ശതമാനം), കൊഴുപ്പ്‌ (0.2 ശതമാനം), അന്നജം(12.6 ശതമാനം), കാത്സ്യം (0.2 ശതമാനം), ഫോസഫറസ്‌ (19), ഇരുമ്പ്‌ (0.4). ജീവകം ബി -1(0.2), ജീവകം ബ്‌ -2(.0.2), നിയാസിന്‍ (0.5), എന്നിവ കശുമാങ്ങയില്‍ അടങ്ങിയിരിക്കുന്നു. 100 ഗ്രം കശുമാങ്ങയില്‍ 200 മില്ലി ഗ്രാം 'ജീവക - സി' യും 450 ഐ.യു' ജീവകം -ഏ' യും ഉണ്ട്‌.കശുവണ്ടിപ്പരിപ്പാകട്ടെ രുചിയിലും ഗുണത്തിലും ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്ന അതിവിശിഷ്ടമായ ഒരുല്‍പ്പന്നമാണ്‌. കശുവണ്ടിപ്പരിപ്പില്‍ 47 ശതമാനം കൊഴുപ്പുണ്ട്‌. എന്നാല്‍ സസ്യകൊഴുപ്പായതിനാലും അതു തന്നെ 82 ശതമാനം അപൂരിതമായതിനാലും (അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റി ആസിഡ്‌) രക്തത്തില്‍ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കില്ല, മാത്രമല്ല ഇതിലെ കൊഴുപ്പ്‌ ശരീരത്തിലെ കൊളസ്ട്രോളിനെ സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്താന്‍ സഹായിക്കും. അതിനാല്‍ ഹൃദ്രോഗികള്‍ക്കും കശുവണ്ടിപ്പരിപ്പ്‌ അതേപടി കഴിക്കാം.

അണ്ടിപ്പരിപ്പില്‍ 21 ശതമാനം മാംസ്യവും 22 ശതമാനം കാര്‍ബോഹൈഡ്രേറ്റുമുണ്ട്‌. അമൊനോ അംളങ്ങള്‍, ധാതുലവണങ്ങള്‍. ജീവകങ്ങള്‍ എന്നിവയൊക്കെ മുട്ട, ഇറച്ചി, പാല്‍ എന്നിവയുടെ ഘടനയോട്‌ തുല്യം നില്‍ക്കും വിധമാണ്‌ അടങ്ങിയിട്ടുള്ളത്‌. പഞ്ചസാരയുടെ അളവ്‌ വെറും ഒരു ശതമാനം മാത്രമായതിനാല്‍ പ്രമേഹരോഗികള്‍ക്കും കശുവണ്ടിപ്പരിപ്പ്‌ കഴിക്കാം.കശുവണ്ടിത്തോട്‌ കരിച്ചുണ്ടാക്കുന്ന എണ്ണ കാലിലെ വളം കടിക്കും, ഉപ്പൂറ്റി വിണ്ടുകീറുന്നതിനും മരുന്നാണ്‌. ഈ എണ്ണയ്ക്ക്‌ കൃമിനാശക സ്വഭാവവുമുണ്ട്‌, കശുമാവിന്റെ തൊലിയിട്ടു വെന്ത വെള്ളം കൊണ്ട്‌ കുളിക്കുന്നത്‌ വാതരോഗശമനത്തിനുപകരിക്കും, ഇലയിട്ടു തിളപ്പിച്ച വെള്ളം തൊണ്ടവീക്കം കുറയ്ക്കാന്‍ വായില്‍ കൊള്ളുകയും ചെയ്യാം.

വാഴപ്പഴത്തിന്റെ സവിശേഷതകള്‍

വാസ്തവത്തില്‍ വാഴപ്പഴത്തിന്റെ മഹാത്മ്യം എത്ര മാത്രം വലുതാണെന്ന്‌ അതു കഴിക്കുന്നവര്‍ക്കറിയില്ല. ആബാലവൃദ്ധം ജനങ്ങള്‍ക്കും ഒന്നുപോലെ പോഷണവും ആരോഗ്യവും പ്രധാനം ചെയ്യുന്ന വാഴപ്പഴത്തില്‍ ജീവകങ്ങളും ധാതുക്കളും ധാരാളമായി കാണപ്പെടുന്നു. ജീവകം- എ, ജീവകം- സി, തയാമിന്‍, നിയാസിന്‍, റിബോഫ്ലേവിന്‍, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ്‌, സള്‍ഫര്‍ തുടങ്ങിയ പ്രധാന ധാതുക്കളെല്ലാം ഇവയില്‍പ്പെടും.

വാഴപ്പഴത്തില്‍ പൊടിയോ, ബാക്ടീരിയയോ, കീടനാശിനികളോ ഒന്നും പ്രവേശിക്കാത്ത രീതിയിലാണ്‌ പ്രകൃതി അതിന്റെ ഘടന ക്രമീകരിച്ചിരിക്കുന്നത്‌. പുഴുങ്ങി തരിയില്ലാതാക്കിയ ഖരഭക്ഷണമായ വാഴപ്പഴമാണല്ലോ ശിശുക്കള്‍ക്ക്‌ ആദ്യമായി നിര്‍ദേശിക്കപ്പെടുന്ന ഭക്ഷണം തന്നെ. കുട്ടികളുടെ വളര്‍ച്ചയില്‍ ശക്തിദായകവും സൌകര്യപ്രദവുമായ പങ്കാണത്രേ വാഴപ്പഴം വഹിക്കുന്നത്‌. മലബന്ധം, ദഹനക്കേട്‌ തുടങ്ങിയവയാല്‍ വിഷമിക്കുന്ന വ്യക്തികള്‍ക്ക്‌ ഒരാശ്വാസമാണ്‌ വാഴപ്പഴം. പ്രമേഹ രോഗികള്‍ മറ്റു പഴങ്ങള്‍ക്ക്‌ പകരം അധികം പഴുക്കാത്ത വാഴപ്പഴം ഭക്ഷിക്കുന്നതാണ്‌ ഉത്തമം.

പഴങ്ങളിലെ പഞ്ചസാര സാധാരണ മധുരപലഹാരങ്ങളിലെ പഞ്ചസാരയേക്കാള്‍ വേഗത്തില്‍ ദഹിക്കുന്നതും ഉപയോഗപ്രദവുമായതിനാല്‍ വാഴപ്പഴം അവര്‍ക്കൊരു അനുഗ്രഹമാണ്‌. പ്രായമോ ആരോഗ്യസ്ഥിയോ പരിഗണിക്കാതെ ആര്‍ക്കുവേണമെങ്കിലും വാഴപ്പഴവും പച്ചക്കായയും ഉപയോഗിക്കാം. പഴമായിട്ടോ സാലഡില്‍ ചേര്‍ത്തോ ഉപയോഗിക്കുന്നത്‌ കൂടാതെ പച്ചക്കായ കൊണ്ട്‌ പലതരം വിഭവങ്ങള്‍ ഉണ്ടാക്കിയും ഉപയോഗിക്കാം.

വണ്ണം കുറക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ വാഴപ്പഴം നല്ലൊരു ലഘുഭക്ഷണമാണ്‌. നല്ല ഘനമുള്ളതിനാല്‍ ഇതു ഭക്ഷണാര്‍ത്തിയെ തൃപ്തിപ്പെടുത്തുകയും അതേ സമയം വണ്ണം കൂട്ടാതിരിക്കുകയും ചെയ്യുന്നു.ഒരു വാഴപ്പഴത്തില്‍ 88 കലോറി ഊര്‍ജ്ജം മാത്രമേ കാണുകയുള്ളു. മറ്റ്‌ ഭക്ഷണ പദാര്‍ത്ഥങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു വളരെ കുറവാണ്‌. വാഴപ്പഴത്തിലെ പഞ്ചസാരയുടെ പെട്ടെന്ന്‌ പ്രവര്‍ത്തിക്കുന്ന ഊര്‍ജ്ജം വിശപ്പിനെ മാറ്റി ധാതുക്കളും ജീവകങ്ങളും പ്രധാനം ചെയ്യുന്നു. ഉപ്പു കുറക്കേണ്ട രോഗികള്‍ക്ക്‌ വാഴപ്പഴം നല്ലതാണ്‌. ഉപ്പു കുറച്ചാല്‍ ടിഷ്യുക്കളില്‍ ദ്രാവകം സംഭരിക്കപ്പെടുന്നത്‌ കുറയും. ഹൃദ്രോഗികളും അമിത രക്തസമ്മര്‍ദ്ധമുള്ളവരും വാഴപ്പഴത്തിലെ ഉപ്പിന്റെ അഭാവത്തില്‍ സന്തുഷ്ടരാണ്‌. അധികമുള്ള ദ്രാവകങ്ങളെ ബഹിഷ്കരിക്കാന്‍ ഔഷധങ്ങള്‍ കഴിക്കുന്നവര്‍ക്ക്‌ സഹായകമായ വിധത്തില്‍ ഉയര്‍ന്ന തോതില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു.

അലര്‍ജി രോഗികള്‍ക്ക്‌ തകരാറുണ്ടാക്കാത്ത ഒരു വിഭവം കൂടിയാണ്‌ വാഴപ്പഴം. ഗ്യാസ്‌ ട്രബിള്‍, ആന്തര വൃണം തുടങ്ങിയ ആമാശയത്തകരാറുകള്‍ക്ക്‌ പാലും പഴവും മുഖ്യമായ ലഘുഭക്ഷണമാണ്‌ ഉചിതം. വലിയ അരിയും നാരുമില്ലാത്തതിനാല്‍ ശൂന്യശിഷ്ടം കുറവുള്ള ഒന്നത്രേ ഇത്‌.അത്‌ കൊണ്ടാണ്‌ മിഠായികള്‍ക്കും ംറ്റു മധുര പലഹാരങ്ങള്‍ക്കും പകരം കുട്ടികള്‍ വാഴപ്പഴം തിന്നണമെന്ന്‌ ദന്ത ഡോക്ടര്‍മാര്‍ നിര്‍ദ്ധേശിക്കുന്നത്‌. കുട്ടികളുടെ മധുരതൃഷണതയെ തൃപ്തിപ്പെടുത്തുക മാത്രമല്ല ദന്തദ്രവത്വം നിരോധിക്കുക കൂടിയാണ്‌ വാഴപ്പഴം ചെയ്യുന്നത്‌. വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര പെട്ടെന്ന്‌ ദഹിക്കുകയും ശരീരോര്‍ജ്ജമായി രൂപാന്തരപ്പെടുകയും ചെയ്യുന്നു.

ക്ഷാരഗുണമുള്ളതിനാല്‍ ശരീരത്തിന്റെ രാസനില പരിരക്ഷിക്കാന്‍ കൂടി വാഴപ്പഴ്ത്തിനു കഴിയുന്നു. കൊളസ്ട്രോള്‍ ഇല്ലാത്തതിനാല്‍ ധമനീകാഠിന്യമുള്ള രോഗികള്‍ക്കും വാഴപ്പഴം ധാരാളമായി കഴിക്കാം. കൊഴുപ്പിന്റെ അംശം വളരെ കുറച്ച്‌ മാത്രമുള്ള ഇത്‌ ഒരു സര്‍വ്വരോഗസംഹാരി എന്ന പേരില്‍ കൂടി അറിയപ്പെടുന്നു. സാധരണക്കാര്‍ക്കും വലിയ ബുദ്ധിമുട്ട്‌ ഇല്ലാതെ വാങ്ങാന്‍ കഴിയുന്ന തേന്‍ കിനിയുന്ന ഈ കനിയെ പ്രഭാത ഭക്ഷണത്തിലെ മുഖ്യ വിഭവമാക്കുന്നതാണ്‌ ഏറെ പ്രയോജനകരം.

റവ. ജോര്‍ജ്ജ്‌ മാത്യു പുല്‍പള്ളി.

നിലക്കടല പോഷക സമൃദ്ധം

മാംസത്തിലും മുട്ടയിലുമുള്ളതിനേക്കാള്‍ പ്രോട്ടീന്‍ നിലക്കടലയിലുണ്ട്‌. പച്ചക്കറികളില്‍ സോയാബീന്‍സില്‍ മാത്രമാണ്‌ നിലക്കടലയിലുള്ളതിനേക്കാള്‍ പ്രോട്ടീന്‍ ഉണ്ടാവുക.പാലിനൊപ്പം നിലക്കടല കഴിച്ചാല്‍ ആവശ്യമുള്ള മിക്കവാറും അമിനോ അംളങ്ങള്‍ ശരീരത്തിനു ലഭിക്കും.

നൂറു ഗ്രാം നിലക്കടലയില്‍ പ്രോട്ടീന്‍ (23 ശതമാനം), കൊഴുപ്പ്‌ (40.1 ശതമാനം), ധാതുക്കള്‍ (2.4 ശതമാനം), കാര്‍ബോഹൈഡ്രേറ്റുകള്‍ (26.1 ശതമാനം), ഭക്ഷ്യനാരുകള്‍ (3.1 ശതമാനം) എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട്‌. 350 മില്ലീ ഗ്രാം ഫോസ്ഫറസും, 90 മില്ലിഗ്രാം കാത്സ്യവും, 2.8 മില്ലിഗ്രാം ഇരുമ്പും, 261.4 മില്ലിഗ്രാം വിറ്റാമിന്‍ ഇ യും ചെറിയ തോതില്‍ ബി - ഗ്രൂപ്പ്‌ ജീവകങ്ങളും, മഗ്നീഷ്യം, സിങ്ക്‌, പൊട്ടാസ്യം, കോപ്പര്‍ എന്നിവയും 100 ഗ്രാം നിലക്കടലയിലുണ്ടാവും.

നന്നായി ചവച്ചരച്ച്‌ കഴിച്ചാലേ നിലക്കടല ശരിയായി ദഹിക്കൂ. വറുത്ത നിലക്കടലയില്‍ കുറച്ചു ഉപ്പു ചേര്‍ത്ത്‌ നന്നായി അരച്ചെടുത്താല്‍ ' പീനസ്‌ ബട്ടര്‍ ' തയ്യാറായി. ഇതു പെട്ടെന്ന്‌ ദഹിക്കുന്നതും നല്ലൊരു ശൈശവാഹാരവുമാന്‌. നിലക്കടലയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന ' കപ്പലണ്ടി മിഠായി ' പാലിനൊപ്പം കഴിക്കുന്നത്‌ ആരോഗ്യവും ശരീര പുഷ്ടിയുമുണ്ടാക്കും. ക്ഷയം, കരള്‍ രോഗങ്ങള്‍ തുടങ്ങിയവക്കെതിരെ ഇത്‌ പ്രതിരോധം പ്രധാനം ചെയ്യും.

നിലക്കടലയുടെ തൊലി മാറ്റി വെള്ളത്തില്‍ നന്നായി കുതിര്‍ത്ത്‌ അരച്ച്‌ മൂന്നിരട്ടി പാലില്‍ നേര്‍പ്പിച്ചാല്‍ നിലക്കടലപ്പാല്‍ തയ്യാറായി. നല്ലൊരു പോഷകപാനീയമാണിത്‌. ഹീമോഫീലിയ, കാപ്പിലറി ഞരമ്പുകള്‍ പൊട്ടുന്നതിലൂടെ ഉണ്ടാകുന്ന മൂക്കിലെ രക്തസ്രാവം. അമിതാര്‍ത്തവം എന്നിവയുള്ളപ്പോള്‍ നിലക്കടലയോ നിലക്കടലയുല്‍പ്പന്നങ്ങളോ കഴിക്കുന്നത്‌ നല്ലതാണെന്ന്‌ ബ്രിട്ടനില്‍ നടന്ന ഒരു പഠനം പറയുന്നു. പ്രമേഹ രോഗികള്‍ ദിവസവും ഒരു പിടി നിലക്കടല കഴിച്ചാല്‍ പോഷകന്യൂനത ഒഴിയവാക്കാം. വിട്ടു മാറാത്ത വയറു കടിക്ക്‌ നിലക്കടല ചവച്ച്‌ തിന്ന്‌ മീതെ ആട്ടിന്‍ പാല്‍ കുടിക്കണം.മോണയുടെയും പല്ലിന്റെയും ബലക്ഷയം, പല്ലിന്റെ ഇനാമല്‍ നഷടപ്പെടല്‍ എന്നിവ മാറാന്‍ നിലക്കടല്‍ ഒരു നുള്ള്‌ ഉപ്പ്‌ ചേര്‍ത്ത്‌ കഴിച്ചാല്‍ മതി. നിലക്കടല്‍ എണ്ണ തുല്യം നാരങ്ങാ നീര്‍ കലര്‍ത്തി രാത്രി മുഖത്ത്‌ പുരട്ടുന്നത്‌ തൊലിക്ക്‌ ആരോഗ്യവും തിളക്കവും നല്‍കും.

നിലക്കടലയേയും, പീനട്ട്‌ ബട്ടറിനേയും പറ്റി ചില ഗവേഷണഫലങ്ങള്‍ പുറത്ത്‌ വന്നിട്ടുണ്ട്‌. ഇവയുടെ ഉപയോഗം സ്ത്രീകളിലെ പ്രമേഹ സാധ്യത കുറയ്ക്കുമെന്നാണ്‌ " പര്‍സ്യ്‌ യൂണിവേയ്സിറ്റി യിലെ ഗവേഷകര്‍ കണ്ടെത്തിയത്‌. ഗര്‍ഭിണികള്‍ ഗര്‍ഭധാരണത്തിന്റെ പ്രാരംഭദശയില്‍ നിലക്കടല കഴിച്ചാല്‍ ജനന വൈകല്യങ്ങള്‍ കുറയുമെന്ന്‌ " ജേര്‍ണല്‍ ഓഫ്‌ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ " റിപ്പോര്‍ട്ട്‌ ചെയ്തിട്ടൂണ്ട്‌. നിലക്കടലയിലെ ഫോളേറ്റാണ്‌ ഇതിനു കാരണമാ. നിലക്കടല കഴിക്കുന്നതിലൂടെ സ്ഥാനര്‍ബുദ സാധ്യത 69 ശതമാനം കുറയുമെന്ന്‌ " കരോള്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ട്‌ "ം നടത്തിയ പഠനം പറയുന്നു. നിലക്കടലയിലുള്ള കൊഴുപ്പില്‍ 80 ശതമാനവും അപൂരിതമാണെന്നും ഇതു കൊളസ്ട്രോള്‍ കുറക്കുമെന്നും ഈ പഠനം പറയുന്നു.

എന്നാല്‍ ആഹാരശേഷം നിലക്കടല കൊറിക്കുന്നത്‌ പൊണ്ണത്തടിക്കു കാരണമായേക്കും. ആഹാരത്തിനു മുന്‍പാണെങ്കില്‍ വിശപ്പ്‌ കുറയുക വഴി അമിതാഹാരം കഴിക്കുന്നതും അങ്ങിനെ മേദസ്സുണ്ടാക്കുന്നതും ഒഴിവാക്കാം. നിലക്കടല അമിതമായി കഴിക്കുന്നത്‌ "അസിഡിറ്റി" ക്ക്‌ കാരണമാവുമെന്ന്‌ കരുതപ്പെടുന്നു. ആസ്ത്മ, മഞ്ഞപ്പിത്തം, വായുകോപം എന്നിവയുള്ളപ്പോയും നിലക്കടലയുടെ ഉപയോഗം അഭികാമ്യമല്ല.

ജി.എസ്‌ ഉണ്ണികൃഷണന്‍ നായര്‍

കാബേജ്‌

പല രോഗങ്ങളും ശമിപ്പിക്കാന്‍ കഴിവുള്ള പച്ചക്കറിയാണ്‌ കാബേജ്‌. ധാതുക്കളും ക്ഷാരഗുണവുമുള്ള ലവണങ്ങളും വിറ്റാമിനുകളും ഇതില്‍ നല്ല അളവില്‍ അടങ്ങിയിട്ടുണ്ട്‌. 100 ഗ്രാം കാബേജില്‍ വിറ്റാമിന്‍ സി യുടെ തോത്‌ 124 മില്ലി ഗ്രാമാണ്‌. കാത്സ്യല്‍ 39 മില്ലിഗ്രാമും ഫോസ്ഫറസ്‌ 44 മില്ലിഗ്രാമുമുണ്ടാകും. പച്ചയിനം കാബേജില്‍ വിറ്റാമിന്‍ - എ യുടെ അളവ്‌ കൂടുതലാണ്‌. അധികമായി പാചകം ചെയ്യുന്തോറും കാബേജിന്റെ പോഷകഗുണവും ദഹനശേഷിയും കുറയുന്നു.

കുടല്‍ വൃണത്തിന്‌ (അള്‍സര്‍) ഏറ്റവും നല്ല ചികിത്സയാണ്‌ കാബേജ്‌ ജ്യൂസിന്റെ ഉപയോഗം. കാല്‍ നൂറ്റാണ്ട്‌ മുമ്പ്‌ തന്നെ 'സ്റ്റാന്‍ഫോര്‍ഡ്‌ സ്കൂള്‍ ഓഫ്‌ മെഡിസിനിലെഡോ. ഗാര്‍ണറ്റ്‌ ചെനി അള്‍സര്‍ ചികിത്സക്ക്‌ കാബേജ്‌ ജ്യൂസ്‌ ഉപയോഗിച്ചിരുന്നു. കാബേജിലയിലുള്ള ' വിറ്റാമിന്‍ - യു ' ആണ്‌ അള്‍സറിനെതിരെ പ്രവര്‍ത്തിക്കുന്നതെന്ന്‌ അദ്ദേഹം കണ്ടെത്തി . പാചകവേളയില്‍ ഇത്‌ നഷ്ടമാകും. 90 മുതല്‍ 180 ഗ്രാം കാബേജില സത്ത്‌ ദിവസവും 3 തവണ ഭക്ഷണത്തിനു മുന്‍പായി സേവിക്കാനാണ്‌ ശുപാര്‍ശ ചെയ്യപ്പെടുന്നത്‌. സസ്യ ഭക്ഷണം തന്നെ കഴിക്കുകയും വേണം.

അധിക മേദസ്സുണ്ടാക്കുന്നത്‌ തടയാന്‍ കാബേജിനാവുമെന്ന്‌ സമീപകാല പഠനങ്ങള്‍ തെളിയിച്ചു. കാബേജിലുള്ള 'റ്റാട്രോണിക്‌ അംളം പഞ്ചസാരയും മറ്റു കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പായി മാറുന്നത്‌ തടയും. മാത്രമല്ല കാബേജ്‌ സാലഡായി കഴിക്കുന്നത്‌ വയറ്‌ നിറഞ്ഞ പ്രതീതി ഉണ്ടാക്കുന്നു. ഇതിന്റെ കലോറി മൂല്യവും കുറവാണ്‌. കുടലിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കാനും മലബന്ധം മാറാനും കാബേജില കഴിച്ചാല്‍ മതി. അകാല വാര്‍ദ്ധക്യം തടയാന്‍ കാബേജിാ‍നാവുമെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇതിലുള്ള നിരവധി ഘടകങ്ങള്‍ ശരീരത്തിനു പ്രതിരോധ ശേഷി പകരും.

കാബേജിലുള്ള ചില വിറ്റാമിനുകള്‍ രക്ത ധമനികളെ ശക്തിപ്പെത്തുകയും മൂത്രാശയക്കല്ല്‌ രൂപപ്പെടുന്നത്‌ തടയുകയും ചെയ്യും കാബേജിലെ സള്‍ഫര്‍, അയഡിന്‍, ക്ലോറിന്‍എന്നിവയുടെ സാന്നിദ്ധ്യം ആമാശയത്തിലേയും കുടലിലേയും ശ്ലേഷ്ടപടലത്തെ ശുദ്ധിയാക്കുമെന്ന്‌ ഗവേഷണങ്ങള്‍ തെളിയിച്ചിട്ടൂണ്ട്‌.

പരുക്കള്‍, പൊള്ളല്‍, തൊലിയിലെ വിണ്ട്‌ കീറല്‍ എന്നിവ പൊറുപ്പിക്കാന്‍ കാബേജില വെച്ചു കെട്ടാറുണ്ട്‌. ഇലയിലെ ഞരമ്പുകള്‍ മാറ്റിയതിനു ശേഷം ചെറു ചൂടോടെയാണ്‌ ഒന്നിനു മീതെ ഒന്നായി വെച്ച്‌ തുണി ഉപയോഗിച്ച്‌ കെട്ടി വെക്കുക. പല ഗുണങ്ങളും ഉള്ള പച്ചക്കറിയാണെങ്കിലും കാബേജും കാബേജ്‌ ജ്യൂസും അമിതമായോ മുഖ്യ ഭക്ഷണമായോ കഴിക്കുന്നത്‌ നന്നല്ല. ഇത്‌ തൊണ്ട വീക്കം ഉണ്ടാക്കാനിടയുണ്ട്‌. മിതമായ തോതില്‍ സാലഡായും മറ്റും കഴിക്കുന്നതാണ്‌ ഉചിതം.

ജി.എസ്‌ ഉണ്ണികൃഷണന്‍ നായര്‍

രോഗശമനത്തിന്‌ തേന്‍

പോഷക സമൃദ്ധം, രോഗ സംഹാരി, അണുനാശിനി - തേനിന്റെ ഗുണങ്ങള്‍ നിരവധിയാണ്‌. പ്രകൃതി കനിഞ്ഞു നല്‍കിയിട്ടുള്ള ഒരനുഗ്രഹമാണ്‌ തേന്‍. പ്രാചീന കാലം മുതല്‍ തേനിന്റെ ഗുണം മനുഷ്യന്‍ മനസ്സിലാക്കിയിരുന്നു. അതിന്റെ തെളിവാണ്‌ ഈജിപ്ഷ്യന്‍ പിരമിഡുകളില്‍ ഫറൊവമാരുടെ മമ്മികള്‍ക്ക്‌ സമീപം പോലും തേന്‍ നിറച്ച ഭരണികള്‍ കണ്ടെത്തിയിട്ടുള്ളത്‌. ഭാരതീയ ആചാര്യന്‍മാര്‍ പൌരാണിക കാലം മുതല്‍ക്ക്‌ തന്നെ തേനിന്‌ രോഗ ചികിത്സയില്‍ ശ്രേഷ്ട സ്ഥാനം നല്‍കിയിരുന്നു. ആചാര്യന്‍മാരുടെ കണ്ടെത്തലുകള്‍ തെറ്റല്ലെന്ന്‌ ആധുനിക പഠനങ്ങള്‍ തെളിയിക്കുന്നു.

ശരിക്കും ഒരു ഗൃഹ വൈദ്യന്റെ പ്രയോജനം ചെയ്യുന്ന ഒന്നാണ്‌ തേന്‍. വയറിന്റെ ഏറ്റവും നല്ല സുഹൃത്താണ്‌ തേന്‍. തേന്‍ ചേര്‍ത്ത ഭക്ഷണം കഴിച്ചാല്‍ ദഹനമുണ്ടാകുകയും ആമാശയത്തിലെ അമ്ലത്തം (അസിഡിറ്റി) ക്രമീകരിക്കപ്പെടുകയും ചെയ്യും. അമ്ലത്തം ഉയരുന്നത്‌ കൊണ്ടുണ്ടാകുന്ന ആമാശയ നീര്‍ക്കെട്ട്‌ , ആമാശയ വൃണങ്ങള്‍, എന്നിവക്ക്‌ പ്രതിവിധിയായി തേന്‍ നിര്‍ദ്ധേശിക്കാറുണ്ട്‌. തിളപ്പിച്ചാറ്റിയ 100 മില്ലി ലിറ്റര്‍ വെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ തേന്‍ ചേര്‍ത്ത്കഴിക്കുന്നത്‌ നല്ല ഫലം ചെയ്യും. പക്ഷേ ശ്രദ്ധിക്കേണ്ടത്‌ ഇതാണ്‌. ആഹാരത്തിനു തൊട്ട്‌ മുമ്പാണ്‌ ഭക്ഷണം കഴിക്കുന്നതെങ്കില്‍ അമ്ലത്തം ഉയരും. ഈ ചികിത്സ രണ്ടാഴ്ച മുതല്‍ രണ്ട്‌ മാസം വരെ തുടരാം.

പൊതുവേ ഉള്ള ആരോഗ്യ സ്ഥിതി കൈവരിക്കാനും ക്ഷീണമകറ്റാനും രക്‌തത്തിലെ ഹീമോഗ്ലോബിന്റെ തോത്‌ ഉയര്‍ത്താനും ആറാഴ്ചക്കാലം ദിവസേന നൂറു ഗ്രാം വീതം തേന്‍ കഴിച്ചാല്‍ മതി. ആഹാരത്തിനിടയില്‍ 30 ഗ്രാം, 40 ഗ്രാം, 30 ഗ്രാം എന്നിങ്ങനെ മൂന്ന്‌ തവണയായി കഴിക്കേണ്ടതാണ്‌. എന്നാല്‍ തേനിന്റെ അളവ്‌ ദിവസേന 200 ഗ്രാം ആയാല്‍ അത്‌ ദോഷം ചെയ്യും.രക്തക്കുഴല്‍ വികസിപ്പിക്കാനും രക്‌തപര്യയനം സാധരണ ഗതിയിലാക്കാനും സഹായിക്കുന്ന ഗ്ലൂക്കോസാണ്‌തേനില്‍ അടങ്ങിയിട്ടൂള്ളത്‌. ഹൃദ്രോഗമകറ്റാനും തേനിന്‌ കഴിയുമെന്ന്‌ പറയുന്നത്‌ അത്‌ കൊണ്ടാണ്‌.

രണ്ട്‌ ടീ സ്പൂണ്‍ തേന്‍ കലര്‍ത്തിയ ചുടുവെള്ളം ഉറങ്ങുന്നതിനു 1 മണിക്കൂര്‍ മുമ്പ്‌ കഴിക്കുക. നല്ല ഉറക്കം കിട്ടും. ആരോഗ്യമുള്ളവരും കുട്ടികളും ഇടക്കിടെ തേന്‍ കഴിച്ചാല്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കും. കുട്ടികള്‍ക്ക്‌ റൊട്ടി, ചപ്പാത്തി എന്നിവയില്‍ തേന്‍ പുരട്ടി കൊടുത്താല്‍ കൃമിയെ നശിപ്പിക്കാന്‍ സഹായിക്കും. ജലദോഷത്തിന്‌ തേനും ചെറുനാരങ്ങാ നീരും ചേര്‍ത്ത്‌ ഉപയോഗിക്കാം. ത്രിഫല ചൂര്‍ണ്ണത്തില്‍ തേനും പനിനീരും ചേര്‍ത്ത്‌ മുഖത്ത്‌ പുരട്ടിയാല്‍ മുഖത്തെ പാടുകള്‍ മാറും. മുഖം ശോഭയുള്ളതാകും. കുരുമുളകും എള്ളും ചേര്‍ത്ത്‌ പൊടിച്ചതില്‍ ശര്‍ക്കര, തേന്‍ എന്നിവ ചേര്‍ത്ത്‌ കഴിച്ചാല്‍ ആസ്തമക്ക്‌ ആശ്വാസമുണ്ടാകും. ആടലോടകത്തിനെ അര ഔണ്‍സ്‌ ഇലച്ചാറില്‍ പത്ത്‌ കുരുമുളക്‌ പൊടിച്ചതും തേനും ചേര്‍ത്ത്‌ കഴിച്ചാല്‍ ചുമക്ക്‌ ശമനമുണ്ടാകും. ഗര്‍ഭിണികള്‍ പതിവായി അര ഔണ്‍സ്‌ തേന്‍ കഴിക്കുന്നത്‌ മുലപ്പാല്‍ ധാരാളമുണ്ടാകാന്‍ സഹായിക്കും.

നല്ല തേനിന്‌ പശുവിന്‍ നെയ്യിന്റെ മണമുണ്ടാകും. തേനും അല്‍പം ചുണ്ണാമ്പും കയ്യില്‍ വെച്ച്‌ മര്‍ദ്ധിച്ചാല്‍ ശുദ്ധ തേനാണെങ്കില്‍ ഉള്ളം കയ്യില്‍ ചൂടനുഭവപ്പെടും. ഒരു ഗ്ലാസ്‌ വെള്ളത്തില്‍ തുള്ളി തുള്ളിയായി ഒഴിക്കുമ്പോള്‍ നല്ല തേനാണെങ്കില്‍ അത്‌ തുള്ളീ യായി തന്നെ അടിയില്‍ പോവുകയും സാവധാനം വെള്ളത്തില്‍ അലിയുകയും ചെയ്യും. ഒരു തുള്ളി തേന്‍ വെള്ള ക്കടലാസില്‍ ഒഴിച്ചാല്‍ , തേനിലെ ജലംശം കടലാസില്‍ പതിയുകയാണെങ്കില്‍ അത്‌ മായം ചേര്‍ത്തതണെന്ന്‌ അനുമാനിക്കാം . നല്ല തേനാണെങ്കില്‍ എത്ര നാള്‍ സൂക്ഷിച്ചു വെച്ചാലും അതിന്റെ ഔഷധ ഗുണം നഷ്ടമാവില്ല. 

വീര്യമുള്ള ഔഷധങ്ങള്‍ പോലെയാണ്‌ തേനും. കടുത്ത പ്രമേഹം, ചൊറി, ചിരങ്ങ്‌ എന്നിവക്ക്‌ തേന്‍ വിരോധമാണ്‌.

എം പി അയ്യപ്പദാസ്‌ മാര്‍ത്തണ്ഡം

ചെറുനാരങ്ങയെന്ന രോഗ സംഹാരി

കപ്പല്‍ യാത്രക്കാരുടെ പേടിസ്വപ്നമായിരുന്ന സ്കര്‍വി അഥവാ മോണവീക്കം നാരങ്ങാ നീര്‌ കുടിച്ചാല്‍ മാറുമെന്ന്‌ തെളിഞ്ഞതോടെയാണ്‌ നാരങ്ങ ഒരു രോഗ സംഹാരിയായി അറിയപ്പെട്ടു തുടങ്ങിയത്‌. ശരീരത്തിന്‌ രോഗപ്രതിരോധ ശേഷി നല്‍കുന്ന ജീവകങ്ങളില്‍ മുഖ്യമാണ്‌ ജീവകം - സി.. ഇതിന്റെ നല്ല ശേഖരമാണ്‌ നാരങ്ങ. മോണവീക്കവും , വേദനയും രക്‌തസ്രാവവും , സന്ധിവാതവും വായ്നാറ്റവും പല്ലു ദ്രവിക്കലുമൊക്കെ ജീവകം -സി യുടെ അഭാവത്തിന്റെ ലക്ഷണങ്ങളാണ്‌.


ദിവസവും നാരങ്ങാനീര്‌ കുടിക്കുന്നതും ഇതു കൊണ്ട്‌ മോണയില്‍ ഉഴിയുന്നതുമൊക്കെ ഈ അവസ്ഥകള്‍ മാറാന്‍ സഹായിക്കും.ജീവകം സി ക്കു പുറമേ ബി- കോംപ്ലക്സ്‌ ജീവകങ്ങളും പൊട്ടാസ്യവും ഫ്ലവനോയിഡുകളും ചെറുനാരങ്ങയില്‍ നല്ല തോതില്‍ അടങ്ങിയിട്ടുണ്ട്‌. നാരങ്ങയിലുള്ള ഫ്ലവനോയിഡുകള്‍ ശരീരത്തില്‍ നീരുകെട്ടല്‍ , പ്രമേഹത്തോടനുബന്ധിച്ച്‌ ചെറു രക്‌തഞ്ഞരമ്പുകള്‍ പൊട്ടിയുണ്ടാകുന്ന രക്‌തസ്രാവം , അണുപ്രസരണം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ , പിത്തം എന്നിവയെ ശമിപ്പിക്കാന്‍ സഹായിക്കുമെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു.

ചെറുനാരങ്ങയിലടങ്ങിയിട്ടുള്ള സിട്രിക്‌ അമ്ലം രക്‌തഞ്ഞരമ്പുകളില്‍ കൊളസ്ട്രോള്‍ അടിഞ്ഞു കൂടുന്ന സാഹചര്യം ഒഴിവാക്കുമെന്നും ഗവേഷകര്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. നല്ല അണുനാശിനിയാണ്‌ സിട്രിക്‌ ആസിഡ്‌. വൃഷണത്തിലുണ്ടാകുന്ന ചൊറിച്ചിലും ഗര്‍ഭാശയ രക്‌തസ്രാവവും നാരങ്ങാനീര്‌ പുരട്ടുന്നതിലൂടെ കുറയുമെന്ന്‌ കിങ്ങ്സ്‌ അമേരിക്കന്‍ ഡിസ്പെന്‍സറി നടത്തിയ പഠനം പറയുന്നു. വിട്ടു മാറാത്ത ഇക്കിളും വയറിലെ കോച്ചിപ്പിടുത്തവുമകറ്റാന്‍ നാരങ്ങാനീര്‌ നല്‍കുന്നത്‌ ഫലവത്താണെന്ന്‌ ചില ഗവേഷണഫലങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. 

ടോണ്‍സിലൈറ്റിസിനു ശമനമുണ്ടാക്കാന്‍ നാരങ്ങാ നീര്‌ പുരട്ടുന്നത്‌ നല്ലതാണെന്ന്‌ ചില ഗവേഷകര്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. ശബ്ദം അടയുന്ന അവസ്ഥയും പനിയും നാരങ്ങാനീരിന്റെ ഉപയോഗത്തിലൂടെ കുറയ്ക്കാമെന്നാണ്‌ മറ്റൊരു ഗവേഷണഫലം. ഇലക്കറികള്‍ അധികം കഴിച്ചുണ്ടാകുന്ന ദഹനക്കേടും വിശപ്പില്ലായ്മയും മാറാനും നാരങ്ങനീര്‌ സഹായിക്കും. നാരങ്ങ തുളച്ചതില്‍ വിരല്‍ കടത്തിവെച്ച്‌ നഖച്ചുറ്റ്‌ മാറ്റുന്നതും നാരങ്ങാനീര്‌ തലയില്‍ പുരട്ടി താരന്‍ ശമിപ്പിക്കുന്നതും നാരങ്ങാവെള്ളത്തില്‍ തേന്‍ കലര്‍ത്തിക്കുടിച്ച്‌ ജലദോഷം അകറ്റുന്നതുമൊക്കെ ഫലപ്രദമായ ചില നാട്ടുവൈദ്യ പ്രയോഗങ്ങളാണ്‌.

കൂവളം

ഒരു സര്‍വ്വ രോഗ സംഹാരി.

ശിവക്ഷേത്രങ്ങളില്‍ ഒഴിച്ചു കൂടാനാവാത്ത ഒരൂ അര്‍ച്ചന ദ്രവ്യമാണ്‌ കൂതള ദളങ്ങള്‍. പത്ത്‌ മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വൃക്ഷമാണിത്‌. ഇംഗ്ലിഷില്‍ ബ്ലാക്‌ ട്രീ (BLACK TREE)എന്നറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ ശാസ്ത്രനാമം (Aegle Mer - Melos) എന്നാണ്‌.സംസ്കൃതത്തില്‍ ബില്വ, ശ്രീഫലം , മംഗല്യം , ശൈലൂഷം, സുഭാഫലം , എന്നിങ്ങനെയും ഹിന്ദിയില്‍ ബേല്‍ എന്നും അറിയപ്പെടുന്നു. Rutaceae കുടുംബത്തില്‍ പെട്ട ഇതിന്റെ സര്‍വ്വ ഭാഗങ്ങള്‍ക്കും ഔഷധഗുണമുണ്ട്‌. ദിവസേന രാവിലെ വെറും വയറ്റില്‍ കൂളത്തില വാഴപ്പിണ്ടിനീരില്‍ കലര്‍ത്തി കുടിക്കുന്നത്‌ സര്‍വ്വ രോഗ സംഹാരിയായ ഔഷധമായി പ്രകൃതിചികിത്സകര്‍ കരുതുന്നു. പ്രമേഹത്തിന്‌ ഒന്നാംതരം ഔഷധമാണ്‌ കൂവളത്തില .കാസരോഗത്തിനും ഛര്‍ദ്ദി , അഗ്നിമാന്ദ്യം , അരുചി, ഉദരരോഗങ്ങള്‍ എന്നിവക്കും ഉപയോഗിച്ചു വരുന്നു. 

പഴുത്ത കൂവളക്കായ്‌ മധുരവും വാസനയുള്ളതും പോഷകപ്രദവുമാണ്‌. ആപ്പിള്‍, മാതളം എന്നീ പഴങ്ങളിലുള്ളത്ര തന്നെ പോഷകങ്ങള്‍ കൂവളപ്പഴത്തിലുമുണ്ട്‌.സാധാരണയായി കൂവളക്കായ്‌ അതിസാരത്തെ നിയന്ത്രിക്കാനാണ്‌ ഉപയോഗിക്കുന്നതെങ്കിലും വിശേഷപ്പെട്ട വിരേചന സഹായിയാണ്‌.കൂവളത്തില്‍ Ephedrine , Adrenalin എന്നീ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്‌.

അഷ്ടാംഗ ഹൃദയത്തില്‍ ദിവ്യ ഔഷധങ്ങളുടെ ഗണത്തിലാണ്‌ കൂവളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. കൂവളത്തിന്റെ വേര്‌ ദശമൂലാരിഷ്ടം , വില്വാദി കഷായം , വില്വാദി ലേഹ്യം മുതലായ പല ആയുര്‍വേദ ഔഷധങ്ങളിലും ചേര്‍ത്ത്‌ കാണുന്നു. മനുഷ്യ ശരീരത്തില്‍ വിവിധ രീതിയില്‍ കടന്നുകൂടിയിട്ടുള്ള പലവിധ വിഷങ്ങളെയും നിര്‍വ്വീര്യമാക്കാന്‍ കൂവളത്തിനു ശക്‌തിയുണ്ട്‌. മനുഷ്യ ശരീരത്തിനു ആവശ്യമുള്ള മിക്കവാറും എല്ലാ ജീവകങ്ങളും ധാതുക്കളും കൂവളത്തിലയില്‍ അടങ്ങിയിരിക്കുന്നു.വിറ്റാമിനുകള്‍ക്കും മറ്റുമായി കൃത്രിമ ഗുളികകള്‍ കഴിക്കുന്നത്‌ വൃക്കകള്‍ക്ക്‌ കേടുവരുത്തും. പ്രകൃതിയുടെ " മള്‍ട്ടി വിറ്റാമിന്‍ " ഗുളികയാണ്‌ കൂവളത്തില.

വെളുത്തുള്ളിയെ വിശ്വസിക്കാം

ഉള്ളി തൊലിക്കും പോലെ എന്നു പറഞ്ഞ്‌ എല്ലാം ഉള്ളികളേയും അങ്ങനെ തള്ളാന്‍ വരട്ടെ. പൊളിച്ചാലും പൊളിച്ചാലും തീരാത്ത ഔഷധക്കൂട്ടാണു വെളുത്തുള്ളിയെന്നാണു പുതിയ വെളിപ്പെടുത്തല്‍. വെളുത്തുള്ളി ശരീരത്തിലെ ഹൈഡ്രജന്‍ സള്‍ഫൈഡിന്റെ അളവ്‌ വര്‍ദ്ധിപ്പിക്കുന്നുവെന്നാണ്‌ കണ്ടെത്തല്‍. ഹൈഡ്രജന്‍ സള്‍ഫൈഡി ന്റെ അളവ്‌ വളരെ കൂടുന്നത്‌ അപായകരമാണെങ്കിലും ഇതു നല്ല ആന്റി ഓക്സിഡന്റായി പ്രവര്‍ത്തിക്കുന്നുവെന്നു മാത്രമല്ല രക്‌ത കോശങ്ങള്‍ക്ക്‌ അയവു വരുത്തുകയും ചെയ്യുന്നതായാണ്‌ ബ്രീട്ടീഷ്‌ പഠനം.

ബര്‍മിംങ്ന്‍ഘാമിലെ അലബാമ സര്‍വകലാശാലയില്‍ രാസഘടകങ്ങളും ചുവന്ന രക്‌താണുവും തമ്മില്‍ കൂടിക്കലര്‍ത്തിയപ്പോള്‍ ഹൈഡ്ര ജന്‍ സള്‍ഫൈഡ്‌ രൂപം കൊള്ളുന്നതു മനസിലാക്കി വെളുത്തുള്ളി യുടെ ഈ കഴിവാണ്‌ അതിന്റെ പ്രധാന ഗുണങ്ങള്‍ക്കുള്ള കാരണമെന്നും അവര്‍ കണ്ടെത്തി. വിവിധ തരത്തിലുള്ള കാന്‍സറുകള്‍ക്കും പ്രതിവിധിയായും ഹൃദയത്തിന്‌ ശക്‌തി പകരാനും ഹൈഡ്രജന്‍ സള്‍ഫൈഡിന്റെ ഈ ഉത്പാദനമാണ്‌ സഹായിക്കുന്നത്‌. വെളുത്തുള്ളിയുടെ ഗുണം പാചകത്തില്‍ നഷ്ടമാകാതിരിക്കാന്‍ പൊളിച്ച്‌ അരിഞ്ഞ ഉടനേ പാകം ചെരുതെന്ന്‌ ഗവേഷകര്‍ പറയുന്നു. 10, 15 മിനിട്ടു വിട്ട ശേഷം പാചകം ചെയ്‌താല്‍ ഗുണം ഇരട്ടിയാകുമെന്നു ഗവേഷണങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഡോ. ഡേവിഡ്‌ സ്യൂ ക്രാവുഡ്‌ പറയുന്നു.

ഉദരശുദ്ധിക്ക്‌ പുതിന

നറുമണമുള്ള ഒരു ഔഷധ സസ്യമാണ്‌ പുതിന. വീട്ടു മുറ്റത്തും വേണമെങ്കില്‍ ചെടിച്ചട്ടിയിലും നട്ടു വളര്‍ത്താവുന്ന ഈ സസ്യം "ലേബിയേറ്റേ" എന്ന സസ്യ കുടുംബത്തില്‍ പെട്ട ഒന്നാണ്‌. ഇംഗ്ലീഷില്‍ മിന്റ്‌ എന്നറിയപ്പെടുന്ന പുതിനയുടെ ശാസ്ത്ര നാമം " മെന്ത അര്‍വന്റിസ്‌ " എന്നാണ്‌. ഇറച്ചിക്കറി, സൂപ്പ്‌, സോസ്‌, സലാഡ്‌ എന്നിവയിലൊക്കെ പുതിനയില ചേര്‍ക്കാറുണ്ട്‌. പുതിനയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എണ്ണക്ക്‌ തികഞ്ഞ ഔഷധ മൂല്യമുണ്ട്‌. ജീവകം - എ കൂടുതല്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീര തളര്‍ച്ചക്കും, വിളര്‍ച്ചക്കുമുള്ള ടോണിക്കുകളിലും ദഹനക്കേട്‌ ഉള്‍പ്പെടെയുള്ള ഉദരരോഗങ്ങള്‍ - വാതം, തലവേദന, പല്ലുവേദന ത്വക്ക്‌ രോഗങ്ങള്‍ മുതലായവയുടെ ഔഷധങ്ങളിലും ടൂത്ത്‌ പേസ്റ്റ്‌ , മിഠായികള്‍ മുതലായവയുടെ നിര്‍മാണത്തിനും,ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്‌ പുതിന.

100 ഗ്രാം പുതിനയില്‍ 4.80 ശതമാനം പ്രോട്ടീന്‍. 0.6 ശതമാനം കൊഴുപ്പ്‌, 2.00 ശതമാനം നാരുകള്‍ , 1.60 ശതമാനം ധാതു ലവണങ്ങള്‍ , 0.20 ശതമാനം കാത്സ്യം , 0.08 ശതമാനം ഫോസ്ഫറസ്‌ , 15.06 മില്ലി ഗ്രാം ഇരുമ്പ്‌, 50 മില്ലിഗ്രാം ജീവകം - സി , 27009 യൂണിറ്റ്‌ "ജീവകം-എ" എന്നിവ അടങ്ങിയിട്ടുണ്ട്‌.

ഉദരസംബന്ധമായ ഏത്‌ രോഗത്തിനും പുതിനയില സിദ്ധൌഷധമത്രേ. ദിവസവും അല്‍പം പുതിനയിലച്ചാര്‍ ഉള്ളില്‍ചെന്നാല്‍ കുടല്‍ സംബന്ധമായ രോഗങ്ങള്‍ വരില്ല. മാത്രമല്ല കിഡ്നി, കരള്‍ , മൂത്രസഞ്ചി എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിന്‌ അത്‌ സഹായകരമാവും. ദഹനക്കേട്‌ , വയറ്റിലെ കൃമി കീടങ്ങള്‍, പുളിച്ചു തികട്ടല്‍ , വയറിളക്കം മുതലായവക്കും പുതിന ദിവ്യൌഷധമാണ്‌.

പുതിനയില ഇട്ട്‌ തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതും പുതിനയില ചേര്‍ത്ത ചട്നി ഉപയോഗിക്കുന്നതും സലാഡിനൊപ്പം പുതിനയില കഴിക്കുന്നതും ശീലമാക്കാം.പുതിനയിലയുടെ നീര്‌ എടുത്ത്‌ രാത്രികാലങ്ങളില്‍ മുഖത്ത്‌ പുരട്ടിയാല്‍ മുഖക്കുരു മാറുകയും മുഖകാന്തി വര്‍ദ്ധിക്കുകയും ചെയ്യും.

രോഗപ്രതിരോധത്തിന്‌ പപ്പായ

ഇത്‌ പപ്പായയുടെ കാലമാണ്‌. പറമ്പിലൊരു മൂലയില്‍ അവഗണിക്കപ്പെട്ട്‌, ക്ഷാമകാലത്ത്‌ മാത്രം അടുക്കളയിലേക്ക്‌ പ്രവേശനം കിട്ടിയിരുന്ന കാലം മാറി. പപ്പായ ഇന്ന്‌ വിപണികളില്‍ പ്രമുഖനാണ്‌. ജ്യൂസുകളില്‍ പപ്പായ ഷെയ്ക്കിന്‌ പ്രിയമേറി. കേരളാ മുഖ്യമന്ത്രിയും മെഗാസ്റ്റാര്‍ മമ്മൂട്ടിയും പപ്പായയുടെ ആരാധരകരാണന്നെതും പപ്പായ പുരാണത്തിന്റെ മറ്റൊരു അനുബന്ധം.
വളരെ കുറച്ച്‌ മാത്രം കൊഴുപ്പടങ്ങിയ പപ്പായ, കഴിക്കുന്നവര്‍ക്ക്‌ കൊളസ്ട്രോളില്‍ നിന്ന്‌ സംരക്ഷണം നല്‍കുന്ന പഴമാണ്‌. ശരീരത്തിന്‌ അത്യാന്താപേക്ഷിതമായ നാരുകള്‍ (Dictary Fibers), പൊട്ടാസ്യം എന്നിവയടങ്ങിയ ഈ പഴം ശരീരത്തിനാവശ്യമായ വിറ്റാമിന്‍ എ, സി, ഇ, ഫോളേറ്റ്‌ കാത്സ്യം എന്നിവയും നല്‍കുന്നു.

പപ്പായയില്‍ അടങ്ങിയ എന്‍സൈമുകളായ പപ്പെയിന്‍ (Papain), കൈമോപ്ലൈന്‍ (Chymoplain) തുടങ്ങിയവ ദഹനത്തെ നന്നായി സഹായിക്കുന്നു. ഭക്ഷണത്തിലടങ്ങിയ പ്രോട്ടീന്‍ അമിനോ ആസിഡുകളാക്കി പരിവര്‍ത്തനം ചെയ്യുക വഴിയാണ്‌ ഈ എന്‍സൈമുകള്‍ ദഹനത്തെ സഹായിക്കുന്നത്‌. പ്രായമാകുന്തോറും ഉദരത്തിലും പാന്‍ക്രിയാസിലും ദഹനത്തിനായുള്ള എന്‍സൈമുകളുടെ ഉല്‍പാദനം കുറയും. ഇത്‌ പ്രോട്ടീന്റെ ദഹനം മന്ദഗതിയാലാവുന്നതിന്‌ കാരണമാവും.ഈ അവസ്ഥയെ പ്രതിരോധിക്കാന്‍ പ്രായമുള്ളവരെ പപ്പായ സഹായിക്കും. പപ്പായയിലടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ കൊളസ്ട്രോള്‍ ഓക്സീകരണം തടയുകയും അതു വഴി ഹൃദയാഘാതം, പ്രമേഹജന്യമായ ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ പ്രതിരോധിക്കുകയും ചെയ്യുന്നു.

ആന്റി ബയോട്ടിക്‌ മരുന്നുകള്‍ കഴിക്കുന്നവര്‍ക്കും പപ്പായ അനുഗ്രഹമാണ്‌. ഇത്തരം മരുന്നുകള്‍ കഴിക്കുമ്പോള്‍ ആമാശയത്തില്‍ ദഹനത്തെ സഹായിക്കുന്ന ബാക്ടീരിയ നശിച്ചു പോവുക സാധാരണമാണ്‌. ആന്റി ബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ ദഹന വൈകല്യം ഉണ്ടാകുന്നതിനും ഒരു കാരണം ഇതാണ്‌.
ആമാശയത്തിലെ ബാക്ടീരിയകള്‍ക്ക്‌ വീണ്ടും വളരാനുള്ള സാഹചര്യമൊരുക്കാന്‍ പപ്പായക്ക്‌ കഴിയും. ശരീരത്തിന്റെ പ്രതിരോധ ശക്തിയെ ഒന്നാകെ ഉത്തേജിപ്പിക്കുന്ന പപ്പായ ഇക്കാരണത്താല്‍ തന്നെ കാന്‍സറിനെ പ്രതിരോധിക്കുന്നു. പപ്പായയിലെ ആന്റി ഓക്സിഡന്റുകള്‍ സ്വതന്ത്ര റാഡിക്കലുകളെ തടയുകയും അതു വഴി പ്രമേഹം, പാര്‍ക്കിന്‍സണ്‍സ്‌ , അത്ഷിമേഴ്സ്‌, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പപ്പായ ഇലയുടെ നീര്‌ ഓസ്ട്രേലിയയിലെ ഗോള്‍ഡ്‌ കോസ്റ്റില്‍ കാന്‍സര്‍ ചികിത്സക്കും ഉപയോഗിച്ചു വരുന്നുണ്ട്‌. ഏഷ്യന്‍ പസഫിക്‌ ജേര്‍ണല്‍ ഓഫ്‌ ന്യൂട്രിഷനില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തില്‍ വൃഷ്ണത്തിലെ കാന്‍സറിനെ പ്രതിരോധിക്കാന്‍ പപ്പായ പോലുള്ള പഴങ്ങളുടെ ഉപയോഗം ഏടുത്തു പറയുന്നുണ്ട്‌. സന്ധി വാതമുള്ളവര്‍ക്കും പുകവലിക്കാര്‍ക്കും അനുകൂലമായ ഘടകങ്ങള്‍ പപ്പായയില്‍ അടങ്ങിയതായി ഒട്ടേറെ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

യു.എസ്‌ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ നടത്തിയ ഒരു പഠനത്തില്‍ 3500 ചെടികളില്‍ വെച്ച്‌ ഏറ്റവും രോഗപ്രതിരോധ ശേഷി നല്‍കുന്ന സസ്യമായി പപ്പായയെ തിരഞ്ഞെടുത്തിട്ടുണ്ട്‌. അമ്പതോളം സജിവമായ ജൈവ ഘടകങ്ങളാണ്‌ പപ്പായയെ ഈ സ്ഥാനത്തിന്‌ അര്‍ഹമാക്കിയത്‌. ഇനി പപ്പായയെ അകറ്റി നിര്‍ത്തേണ്ടതില്ല . അതു വഴി രോഗങ്ങളെ അടുപ്പിക്കാതിരിക്കുകയും ചെയ്യാം.

അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ഒലീവ്‌

ഒലീവിന്‌ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ സ്വാഭാവിക ശേഷിയുണ്ടെന്ന്‌
ബാര്‍സിലോണ: ഒലീവിന്‌ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ സ്വാഭാവിക ശേഷിയുണ്ടെന്ന്‌ പുതിയ കണ്ടെത്തല്‍. വന്‍കുടലിനെ ബാധിക്കുന്ന കോളന്‍ കാര്‍സിനോമ എന്നറിയപ്പെടുന്ന അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ഒലീവിന്റെ തൊലിയുല്‍പാദിപ്പിക്കുന്ന ആസിഡിന്‌ സാധിക്കുന്നതായി ബാര്‍സിലോണ യൂണിവേഴ്‌സിറ്റിയിലെയും ഗ്രാനഡയൂണിവേഴ്‌സിറ്റിയിലേയും ശാസ്‌ത്രജ്ഞരാണ്‌ ഇത്‌ കണ്ടെത്തിയത്‌.

ഒലീവിന്റെ ചാറിനിന്നും വേര്‍തിരിച്ചെടുത്ത മാസ്‌്‌്‌ലിനിക്ക്‌ ആസിഡിന്‌ വന്‍കുടലിനെ ബാധിക്കുന്ന കോളന്‍ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച ഇല്ലാതാക്കാനും ഇവയുടെ പ്രവര്‍ത്തനം മരവിപ്പിക്കാനും കഴിയുന്നതായാണ്‌ പുതിയ കണ്ടെത്തല്‍. ഒലീവ്‌ ഉല്‍പാദിപ്പിക്കുന്ന ഈ ആസിഡിന്റെ അര്‍ബുദകോശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള സ്വാഭാവിക കഴിവുണ്ടെന്ന കണ്ടെത്തല്‍ കോളന്‍ അര്‍ബുദ ചികിത്സാരംഗത്ത്‌ പുതിയമാറ്റത്തിന്‌ വഴിതെളിക്കും. 40 വയസ്സ്‌ കഴിഞ്ഞ പുരുഷന്‍മാരിലും സ്‌ത്രീകളിലും ഈ അര്‍ബുദം സാധാരണയായി കണ്ട്‌ വരുന്നു.

ലോകത്ത്‌ ഏറ്റവും കൂടുതല്‍ രോഗികള്‍ മരിക്കുന്ന മൂന്നാമത്തെ അര്‍ബുദമാണ്‌ കോളന്‍ കാര്‍സിനോമ. ശസ്‌ത്രക്രിയയും കീമോതെറാപ്പി ചികിത്സയുമാണ്‌ ഇതിനു കൂടുതലായി നല്‍കാറുള്ളതെങ്കിലും പൂര്‍ണ്ണമായി ഇല്ലാതാക്കാനാവില്ല. മൂത്രാശയം പോലുള്ള അവയവങ്ങള്‍ക്ക്‌ തകരാറ്‌ സംഭവിക്കുമെന്നതിനാല്‍ റേഡിയോതെറാപ്പി നല്‍കുക പ്രായോഗികവുമല്ല.വന്‍കുടലിന്റെ പ്രധാനഭാഗത്താണ്‌ ഈ അര്‍ബുദം പിടികൂടുന്നത്‌. ഇടത്‌ ഭാഗത്തും വലതുഭാഗത്തും തിരശ്ചീനമായും ഇത്‌ പ്രത്യക്ഷപ്പെടാം്‌. ഉദരകോശങ്ങളുടെ പ്രവര്‍ത്തനത്തെ ഇത്‌ ദോഷകരമായി ബാധിക്കുകയും ഉദരത്തില്‍ അസഹ്യമായ വേദനയുണ്ടാക്കുകയും ചെയ്യും. ഒലീവിന്റെ മാസ്‌ലിനിക്‌ ആസിഡില്‍ നിന്നും കോളന്‍ അര്‍ബുദകോശങ്ങളെ നശിപ്പിക്കുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള മരുന്നുകള്‍ നിര്‍മ്മിക്കാനാവുമെന്ന പ്രതീക്ഷയിലാണ്‌ ശാസ്‌ത്രജ്ഞര്‍

ദന്തപ്പാല : സോറിയാസിസിന്‌ പ്രതിവിധി

ലയില്‍ ചൊറിച്ചിലും തടിപ്പും ചിതമ്പലുകള്‍: പോലുള്ള പൊടിയും ഉണ്ടാകുമ്പോള്‍ പലരും കരുതുക താരനെന്നാണ്‌. പല പൊടിക്കൈകളും കുറുക്ക്‌ വഴികളും പറഞ്ഞ്‌ കേട്ടുള്ള ചികിത്സാ മുറകളും ആകും ആദ്യം സ്വീകരിക്കുക. എന്നാല്‍ രോഗ ലക്ഷണം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക്‌ പടരുമ്പോഴാണ്‌ പലരും ഡോക്ടറെ സമീപിക്കുന്നത്‌. അപ്പോഴാണ്‌ രോഗം സോറിയാസിസ്‌ ആണെന്ന്‌ അറിയുക.

ത്വക്ക്‌ രോഗങ്ങളില്‍ ഏറെ വിഷമം സൃഷ്ടിക്കുന്ന ഒന്നാണ്‌ സോറിയാസിസ്‌ . ആയുര്‍വേദ ഡോക്ടര്‍മാര്‍ ഈ രോഗത്തെ "സിദ്ധ്മം" എന്നാണ്‌ വിളിക്കുന്നത്‌.അപഥ്യങ്ങളും വിരുദ്ധങ്ങളായ ആഹാര പാനീയങ്ങളുടെ അമിതമായ ഉപയോഗം ഈ രോഗം ക്ഷണിച്ചു വരുത്തും. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും കര്‍ശനമായി പാലിക്കാതിരിക്കുന്നതും വഴി തെറ്റിയുള്ള ജീവിതവും സോറിയാസിസിന്‌ കാരണമാവും.

ത്രിദോഷങ്ങള്‍ (വാതം-പിത്തം-കഫം) ദുഷിച്ച്‌ സിരകളില്‍ എത്തി രക്തം, മാംസം, ത്വക്ക്‌ എന്നിവയെ ദുഷിപ്പിക്കുകയും തൊലിക്ക്‌ നിറമാറ്റം ഉണ്ടാക്കുകയും ചെയ്യും. രോഗാരംഭത്തില്‍ ചര്‍മം ചുവന്ന്‌ തടിക്കുകയും താമസംവിനാ മത്സ്യചെതുമ്പലുകള്‍ പോലെ പുറം ഭാഗം മൂടിയിരിക്കുകയും ചെയ്യും .രോഗം പഴകും തോറും കൈകാലുകള്‍, തുടകള്‍ എന്നിവിടങ്ങളിലെ തൊലി വിണ്ടു കീറും. രോഗി മാനസികമായി തകരും. ഏതോ മാറാരോഗത്തിന്റെ പിടിയിലാണ്‌ താനെന്ന ചിന്ത രോഗിയെ തളര്‍ത്തും. തലയില്‍ തുടങ്ങി ക്രമേണ കാലുകളിലേക്കും പിന്നീട്‌ മുട്ടുകളിലേക്കും തുടര്‍ന്ന്‌ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പടരും. വട്ടത്തില്‍ കാണുന്ന തടിച്ച പാടുകളുടെ പുറം ഭാഗം കഠിനവും ഉള്‍ഭാഗം മൃദുലവുമായിരിക്കും. രോഗം പഴകിയാല്‍ രോഗിയുടെ കൈകാലുകളിലെ നഖങ്ങള്‍ വികൃതമായി കാണപ്പെടും. ആരംഭത്തില്‍ വിദഗ്ധ ചികിത്സ തേടിയാല്‍ രോഗം സുഖമാവും. ഈ രോഗം പഴകും തോറും വിട്ടുമാറാന്‍ സമയമെടുക്കും. എന്നാല്‍, ഈ രോഗം പകര്‍ച്ചവ്യാധി അല്ല.
ആയുര്‍വേദത്തില്‍ ഇതിന്‌ ഫലപ്രദമായ മരുന്നുകള്‍ ഉണ്ട്‌. ദന്തപ്പാല സോറിയാസിസിന്‌ ഇന്ന്‌ ലഭിക്കാവുന്നതില്‍ ഏറ്റവും ഫലപ്രദമായ ഔഷധമാണ്‌. റൈറ്റിയ ടിങ്ങ്ടോറി (WRIGHTIA TINGTORIA) എന്നെ ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ ഔഷധം അപ്പോസൈനേസി (APPOSINESI) കുടുംബത്തില്‍ പെട്ടതാണ്‌.വെണ്‍പാല, വിട്പാല, വെട്ടുപാല എന്നീ പേരുകളില്‍ ഇത്‌ നാട്ടിന്‍ പുറങ്ങളില്‍ അറിയപ്പെടും. മലമ്പുഴ, പീച്ചിവനം, വാഴച്ചാല്‍, ആതിരപ്പള്ളി വനം എന്നിവിടങ്ങളില്‍ ഇത്‌ കാണാം. കണ്ണൂര്‍ ജില്ലയില്‍ വനങ്ങളില്‍ മാത്രമല്ല വീടുകളുടെ വേലിയരികിലും ഇത്‌ സമൃദ്ധമായി കാണാം.

വിഷചികിത്സാ വിദഗ്ദന്‍മാര്‍ ഇതിനെ 'ചര്‍മരോഗ സംഹാരി' എന്നാണ്‌ വിളിക്കുന്നത്‌. ദന്തപ്പാലയില കൊണ്ട്‌ ശാസ്ത്രീയമായി തയ്യാറാക്കുന്ന വെളിച്ചെണ്ണ സോറിയാസിസിന്‌ വളരെ ഫലപ്രദമായി കണ്ടിട്ടുണ്ട്‌. വട്ടച്ചൊറി, ചിരങ്ങ്‌ , ചിലന്തിവിഷം, തൊലിപ്പുറത്തുണ്ടാകുന്ന നിറഭേദങ്ങള്‍, തടിപ്പ്‌, ചൊറിച്ചില്‍ തുടങ്ങി വിഷജന്യങ്ങളായ അനേകം ത്വക്ക്‌ രോഗങ്ങള്‍ക്കും ഇത്‌ ഉത്തമ ഔഷധമാണ്‌.
ദന്തപ്പാലയുടെ തൊലിയും വേരും കഷായം വെച്ചും ഇല ഗുളികരൂപത്തിലാക്കിയും ചില വൈദ്യന്‍മാര്‍ രോഗികള്‍ക്ക്‌ നല്‍കാറുണ്ട്‌. ഇത്‌ കൊണ്ട്‌ തയ്യാറാക്കുന്ന വെളിച്ചെണ്ണ അകത്തേക്ക്‌ സേവിക്കാനും കൊടുക്കാറുണ്ട്‌. അകത്തേക്ക്‌ സേവിക്കുമ്പോള്‍ കര്‍ശനമായ പഥ്യം അനുഷ്ടിക്കേണ്ടതാണ്‌. മത്സ്യം, മാംസം, കോഴിമുട്ട, കോഴി ഇറച്ചി, ഉണക്ക മത്സ്യം, പുകവലി, മദ്യപാനം ഇവ പുര്‍ണ്ണമായി ഉപേക്ഷിക്കണം. മുളക്‌, പുളി, ഉപ്പ്‌ ഇവ പരമാവധി കുറക്കണം.

ഇതിന്റെ ഇല പറിച്ചെടുത്ത്‌ വാടാതെ അന്നു തന്നെ കൈകൊണ്ട്‌ കീറി (കത്തി കൊണ്ട്‌ അരിയരുത്‌) ഒരു പരന്ന പാത്രത്തില്‍ ശുദ്ധമായ വെളിച്ചെണ്ണ ഒഴിച്ച്‌ അതിലിട്ട്‌ തുടര്‍ച്ചയായി ഏഴുദിവസം വെയിലു കൊള്ളിക്കണം. എട്ടാം ദിവസം ഇല നീക്കി വെളിച്ചെണ്ണ സൂക്ഷിച്ചു വെക്കുക. ഈ വെളിച്ചെണ്ണ പലവട്ടം സോറിയാസിസ്‌ ഉള്ള ഭാഗങ്ങളില്‍ തൊട്ടു പുരട്ടണം. അത്ഭുതകരമായ മാറ്റം ഉണ്ടാകും.
ശരിയായ ഔഷധപ്രയോഗത്തിലൂടെയും ചിട്ടയായ ജീവിതചര്യയിലൂടെയും രോഗം വീണ്ടും ആവര്‍ത്തിക്കുന്നത്‌ തടയാന്‍ കഴിയും.

സര്‍വ്വൌഷധി ചെമ്പരത്തി

മറ്റ്‌ പൂക്കള്‍ക്കൊന്നും ഇല്ലാത്ത ഔഷധ സിദ്ധിയാണ്‌ ചെമ്പരത്തിപ്പുവിനുള്ളത്‌. നൈട്രജന്‍, ഫോസ്ഫറസ്‌, ജീവകം ബി, സി എന്നിവയാല്‍ പൂക്കള്‍ സമ്പന്നം. പല വിദേശ രാജ്യങ്ങളിലും ഇത്‌ ഒരു ഗൃഹൌഷധിയാണ്‌. ദേഹത്തുണ്ടാവുന്ന നീര്‌, ചുവന്നു തടിപ്പ്‌ എന്നിവയകറ്റാന്‍ പൂവ്‌ അതേപടി ഉപയോഗിക്കുന്നു. ശ്വാസകോശ സംബന്ധമായ അസ്വസഥകള്‍ക്ക്‌ പൂവില്‍ നിന്നും തയ്യാറക്കുന്ന കഷായം അത്യുത്തമം.

ഹൃദയസംബന്ധമായ വൈഷമ്യങ്ങള്‍ക്ക്‌ ഒരു " കാര്‍ഡിയക്‌ ടോണിക്‌ " കൂടിയാണിത്‌. അഞ്ചാറു പൂവിന്റെ ഇതളുകള്‍ മാത്രമെടുത്ത്‌ 100 മില്ലി വെള്ളത്തില്‍ തിളപ്പിക്കുക. നല്ല ചുവന്ന ദ്രാവകം കിട്ടും. ഇത്‌ അരിച്ചെടുത്ത്‌ തുല്യയളവ്‌ പാലും കുട്ടിചേര്‍ത്ത്‌ ഏഴോ എട്ടോ ആഴ്ച സേവിച്ചാല്‍ ഉന്‍മേഷം വീണ്ടെടുക്കാം. വിവിധ തരം പനികള്‍ക്കും ഈ ഔഷധം നല്ലതാണ്‌.ആര്‍ത്തവ സംബന്ധമായ ക്രമക്കേടുകള്‍ പരിഹരിക്കുവാന്‍ ചെമ്പരത്തി പ്പൂവ്‌ ഉണക്കിപ്പൊടിച്ച്‌ ഒരാഴ്ചക്കാലം തുടര്‍ച്ചയായി കഴിക്കുന്ന പതിവുണ്ട്‌. പൂമൊട്ടും ശരീരം തണുപ്പിക്കാനും സുഖകരമായ മൂത്ര വിസര്‍ജ്ജനത്തിനും സഹായിക്കുന്നു.

"ജപകുസുമം കേശവിവര്‍ധനം" എന്നാണ്‌ ചെമ്പരത്തിയെ കുറിച്ച്‌ പറയുന്നത്‌. മുടി വളരാനും താരന്‍ തടയാനും അകാല നര ഒഴിവാക്കാനും ചെമ്പരത്തി പ്പൂവിനും താളിക്കു കഴിയുന്നു.

സുരേഷ്‌ മുതുകുളം

ആസ്ത്മയെ അകറ്റാന്‍ ആപ്പിള്‍ജ്യൂസ്‌

ആപ്പിള്‍ ജ്യൂസ്‌ കുടിക്കുന്ന കുട്ടികളില്‍ ആസ്ത്മ വരാനുള്ള സാധ്യത കുറവാണെന്ന്‌ ബ്രിട്ടീഷ്‌ ശാസ്‌ത്രജ്ഞര്‍. ഹൃദ്രോഗം, കാന്‍സര്‍ മുതലാ യ രോഗങ്ങളെ പ്രതിരോധിക്കാന്‍ ആപ്പിള്‍ ജ്യൂസിനുള്ള കഴിവ്‌ തെളി യിക്കപ്പെട്ടതാണ്‌. വിറ്റമിന്‍ സിയ്ക്കു പുറമെ എല്ലുകള്‍ക്ക്‌ ആരോഗ്യം നല്‍കുന്ന ബോറോണ്‍ എന്ന ധാതുവും ആപ്പിള്‍ ജ്യൂസില്‍ അടങ്ങിയി
ട്ടുണ്ട്‌. ലണ്ടനിലെ അഞ്ചുമുതല്‍ പത്തുവയസുവരെയുള്ള കുട്ടികളെ യാണ്‌ അബെര്‍ഡീന്‍ യൂണിവേഴ്സിറ്റിയിലെ പീറ്റര്‍ ബേര്‍ണിയുടെ നേതൃത്വത്തിലുള്ള ഗവേഷകര്‍ പഠനവിധേയരാക്കിയത്‌.

കുട്ടികള്‍ പഴവര്‍ഗങ്ങള്‍ കഴിക്കുന്നതിന്റെ അളവും എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണിക്കാറുണ്ടോ എന്നും അവര്‍ രക്ഷിതാക്കളോട്‌ ചോദിച്ചു മനസിലാക്കി. ആസ്ത്മയും ആപ്പിള്‍ ജ്യൂസ്‌ ഉപയോഗവും തമ്മിലുള്ള ബന്ധമൊന്നും കണ്ടെത്താനായില്ല. എന്നാല്‍ ആസ്ത്മ വരാന്‍ സാധ്യതയുണ്ടെന്നതിന്റെ പ്രധാനലക്ഷണങ്ങളിലൊന്നായ ശ്വാസം മുട്ടലും ആപ്പിള്‍ ജ്യൂസ്‌ കുടിക്കുന്നതും തമ്മിലു ള്ള ബന്ധം ശക്‌തമായിരുന്നു.

ഫ്രഷ്‌ ജ്യൂസ്‌ മാത്രമല്ല, കോണ്‍സന്‍ട്രേറ്റുകളില്‍ നിന്നുണ്ടാകുന്ന പഴ ച്ചാറുകളും ഗുണം ചെയ്യും. ആപ്പിളിലടങ്ങിയ ഫ്‌ളേവനോയിഡുകള്‍, ഫിനോലിക്‌ ആസിഡ്‌ മുതലായ ഫൈറ്റോ കെമിക്കലുകള്‍ ആണ്‌ ആസ്ത്മയെ അകറ്റാന്‍ സഹായിക്കുന്നത്‌. ആപ്പിളും ശ്വാസകോശാ രോഗ്യവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ബ്രിട്ടനിലെ നാഷനല്‍ ഹാര്‍ട്ട്‌ ആന്‍ഡ്‌ ലങ്ങ്‌ അസോസിയേഷനാണ്‌ ഈ പഠനം നടത്തിയത്‌.

ഹൃദയാരോഗ്യത്തിന്‌ മത്സ്യം കഴിക്കൂ.

മത്സ്യത്തെ ഹൃദയത്തോടടുപ്പിക്കാന്‍ ഒരു കാരണം കൂടി. ഹൃദയാഘാതത്തെ അതിജീവിച്ചവരില്‍, പെട്ടെന്ന്‌ മരണം സംഭവിക്കാനുള്ള സാധ്യത ഗണ്യമായി കുറക്കാന്‍ മത്സ്യ എണ്ണയുടെ ഉപയോഗം സഹായിക്കുമത്രേ. മത്സ്യ എണ്ണയിലടങ്ങിയ എന്‍ -3 അപൂരിത ഫാറ്റി ആസിഡാണ്‌ ഇതിനു കാരണം. ഒമേഗ-3 എന്നറിയപ്പെടുന്ന ഈയിനം ഫാറ്റി ആസിഡ്‌ സാല്‍മണ്‍. ചൂര, മത്തി തുടങ്ങിയ മത്സ്യങ്ങളില്‍ ധാരാളം കണ്ടൂ വരുന്നു, ഹൃദ്രോഗം മൂലമുള്ള ക്രമം തെറ്റിയ ഹൃദയമിടിപ്പാണ്‌ മരണത്തിലേക്ക്‌ എളുപ്പം നയിക്കുന്ന ഘടകം. ഹൃദയമിടപ്പിലെ ഇത്തരം അപകതകള്‍ കുറക്കാന്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ക്ക്‌ സാധിക്കും. പുതിയ സൂചനകളുടെ വെളിച്ചത്തില്‍ ആഴ്ചയില്‍ കുറഞ്ഞത്‌ രണ്ട്‌ തവണയെങ്കിലും മത്സ്യാഹാരം ഉപയോഗിക്കണമെന്നാണ്‌ അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷന്‍ നല്‍കുന്ന ഉപദേശം.

സോഡ കുടിക്കും മുമ്പ്‌
ഡോ. സി.ആര്‍ സോമന്‍

എന്താണ്‌ സോഡ ? ശുദ്ധജലത്തില്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ്‌ അല്‍പം മര്‍ദ്ധത്തില്‍ ലയിപ്പിക്കുന്നതാണ്‌ സോഡ? കാര്‍ബണ്‍ഡൈ ഓക്സൈഡ്‌ വാതകം വളരെ കുറച്ചു മാത്രമേ വെള്ളത്തില്‍ ലയിക്കുകയുള്ളൂ. കഴിക്കുന്ന ആഹാരപദര്‍ത്ഥങ്ങളുടെ ചയാപചയത്തിലൂടെ ഓരോ ദിവസവും ലിറ്റര്‍ കണക്കിന്‌ കാര്‍ബണ്‍ഡൈ ഓക്സൈഡ്‌ നാം ഉച്ഛ്വസിക്കുന്നു. ചെറിയ അളവില്‍ ഈ വാതകം നമ്മുടെ രക്‌തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുമുണ്ട്‌. സോഡയില്‍ വെള്ളത്തിനു പുറമേ ചേര്‍ക്കുന്ന ഏക ഘടകമായ കാര്‍ബണ്‍ഡൈ ഓക്സൈഡ്‌ നേരിയ അളവില്‍ അപകടകാരിയായ വിഷവസ്‌തുവല്ല.

സോഡ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധവും കാര്‍ബണ്‍ഡൈ ഓക്സൈഡ്‌ വാതകം കലര്‍പ്പില്ലാത്തതുമാണെങ്കില്‍ സോഡ കുടിക്കുന്നത്‌ കൊണ്ട്‌ ഒരു ദോഷവും ഉണ്ടാകില്ല. കാര്‍ബണ്‍ഡൈ ഓക്സൈഡ്‌ വെള്ളത്തില്‍ ലയിക്കുമ്പോള്‍ ജലത്തിന്‌ അമ്ലത ഉണ്ടാകുന്നു എന്നും അമ്ലം പല്ലുകളെ ദ്രവിപ്പിക്കാന്‍ കഴിവുള്ളതാണെന്നും പലരും വാദിക്കാറുണ്ട്‌.ഈ പരാമര്‍ശത്തിലെ ആദ്യ ഭാഗം തികച്ചും ശരിയാണ്‌. പക്ഷേ കാര്‍ബണ്‍ഡൈ ഓക്സൈഡ്‌ വാതകം വെള്ളത്തില്‍ ലയിക്കുമ്പോള്‍ ഉണ്ടാകുന്ന നമുടെ പല്ലുകളെ ദ്രവിപ്പിക്കാന്‍ തക്കവണ്ണം വീര്യമുള്ളതല്ല. പലപ്പോഴും കുടിക്കുന്ന സോഡയുടെ അംശമൊന്നും പല്ലുകളുമായി ഏറെനേരം ബന്ധം പുലര്‍ത്താനുള്ള സാധ്യതയില്ല. ശുദ്ധമായ സോഡ കുടിക്കുമ്പോള്‍ കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നു തനെ ഉണ്ടാകില്ല.പക്ഷേ അമിതമായ മര്‍ദ്ധത്തില്‍ കാര്‍ബണ്‍)ഡൈ ഓക്സൈഡ്‌ കുപ്പിക്കുള്ളില്‍ അടച്ച്‌ വിപണനം ചെയ്യുകയാണെങ്കില്‍ ആ സോഡ കുടിക്കുമ്പോള്‍ കുറച്ച്‌ നേരത്തേക്ക്‌ വയറ്റില്‍ ഗ്യാസ്‌ പെരുകിയാല്‍ അത്ഭുതപ്പെടേണ്ട. രണ്ട്‌ മൂന്ന്‌ ഏമ്പക്കം വിടുമ്പോള്‍ ഈ ഗ്യാസ്‌ പുറത്തേക്ക്‌ പോവുകയും ചെയ്യും. ആ അനുഭവം എല്ലാവര്‍ക്കും തുല്യമാകണമെന്നില്ല.

സോഡ അനുനാശിനിയാണെന്നും അതു കൊണ്ട്‌ ധൈര്യമായി കുടിക്കാമെന്നും പലര്‍ക്കും വിശ്വാസമുണ്ട്‌. അബദ്ധധാരണയാണിത്‌. കാര്‍ബണ്‍ഡൈ ഓക്സൈഡ്‌ നല്‍കുന്ന അമ്ലത ഒരു രോഗാണുവിനെയും നശിപ്പിക്കാന്‍ തക്ക വീര്യമുള്ളതല്ല. ശുദ്ധമല്ലാത്ത ജലസ്രോതസുകളില്‍ നിന്നെടുക്കുന്ന വെള്ളം ഉപയോഗിച്ച്‌ നിര്‍മിക്കുന്ന സോഡ ഗുരുതരമായ വയറിളക്ക രോഗങ്ങള്‍ വിളിച്ചുവരുത്തും എന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ടതില്ലല്ലോ .സോഡയുടെ സുരക്ഷിതത്വം അത്‌ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ടിരിക്കുന്നു.
സോഡയ്ക്ക്‌ ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള പല യൂറോപ്യന്‍ രാജ്യങ്ങളിലുമുള്ള പേര്‌ സ്പാര്‍ക്‌ളിംഗ്‌ വാട്ടര്‍ എന്നാണ്‌.സാര്‍ഥകമായ പേരാണിത്‌. കാര്‍ബണ്‍ഡൈ ഓക്സൈഡ്‌ തന്‍മാത്രകള്‍ ചെറിയ തോതില്‍ ജലതന്‍മാത്രകളുമായി കൂടികലരുമ്പോള്‍ ശുദ്ധജലത്തിനു വെട്ടിത്തിളങ്ങുന്ന ഒരു ശോഭ ലഭിക്കുന്നു. സോഡയ്ക്കുള്ള മറ്റൊരു ചെല്ലപ്പേര്‌ ക്ലബ്ബ്‌ സോഡ എന്നാണ്‌. മദ്യപരുടെ ക്ലബ്ബുകളില്‍ വീര്യം കൂടിയ വിസ്കി, ബ്രാന്‍ഡി, റം തുടങ്ങിയ പാനീയങ്ങള്‍ നേര്‍പ്പിക്കാന്‍ പണ്ട്‌ കാലത്ത്‌ ഉപയോഗിച്ചിരുന്ന ശുദ്ധജലം ലോകമെമ്പാടും ശീതീകരിച്ച സോഡക്ക്‌ വഴി മാറിക്കൊടുത്തിരിക്കുന്നു.

മാടക്കടയില്‍ നിന്ന്‌ വാങ്ങുന്ന സോഡയും പഞ്ചനക്ഷത്ര ക്ലബ്ബുകളില്‍ നിന്ന്‌ ലഭിക്കുന്ന സോഡയും തമ്മില്‍ ഘടനയിലോ സ്വഭാവ ഗുണത്തിലോ ഒരു മാറ്റവും ഇല്ല.

ശുദ്ധ സോഡയെക്കാളേറെ ഇന്ന്‌ കമ്പോളത്തില്‍ ലഭ്യമാകുന്നത്‌ കാര്‍ബണ്‍ഡൈ ഓക്സൈഡ്‌ ചേര്‍ത്ത ലഘുപാനീയങ്ങളാണ്‌. മറ്റൊരു വിധത്തില്‍ പാനീയങ്ങളെല്ലാം തന്നെ സോഡയില്‍ നിര്‍മിച്ചതാണ്‌. ശീതീകരിച്ച സോഫ്റ്റ്‌ ഡ്രിങ്ക്‌ കുപ്പിയുടെ അടപ്പ്‌ മാറ്റുമ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌ കുമിളകള്‍ നുരഞ്ഞു പൊങ്ങുന്നു. ഈ അവസ്ഥയില്‍ പാനീയം കൂടുതല്‍ ഹൃദ്യമാവുന്നു എന്ന്‌ പറയാതെ വയ്യ. സോഡയില്‍ നിര്‍മിച്ചു എന്നത്‌ കൊണ്ട്‌ പാനീയം കൂടുതല്‍ അപകടകാരിയാകുന്നുമില്ല. ഫോസ്ഫറിക്‌ ആസിഡ്‌ അടങ്ങിയ കോളകളില്‍ കുറച്ച്‌ കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌ കൂടി ചേരുമ്പോള്‍ അപകടം ഒട്ടും വര്‍ദ്ധിക്കുന്നില്ല.

കൃത്രിമ പാനീയങ്ങളെ പോലെ തന്നെ പ്രകൃതി ദത്തമായ പഴച്ചാറുകളും സോഡ ചേര്‍ത്ത്‌ ധാരാളം വിപണനം ചെയ്യുന്നുണ്ട്‌. അങ്ങനെ ചെയ്യുമ്പോള്‍ അവ കൂടുതല്‍ ജനപ്രിയമാവുന്നു എന്നതാണ്‌ ഉല്‍പാദകരുടെ അനുഭവം.
നമുക്ക്‌ ദാഹിക്കുമ്പോള്‍ ദാഹശമനത്തിന്‌ ഏറ്റവും പറ്റിയത്‌ ശുദ്ധജലമാണ്‌ എന്നതിന്‌ സംശയമില്ല. ഒരു സോഡയും അതിന്‌ ബദലാവില്ല. പക്ഷേ, ശുദ്ധജലത്തില്‍ ലയിപ്പിച്ച ധാരാളം ലവണങ്ങള്‍ ഉള്ളതാണ്‌ മനുഷ്യശരീരത്തിലെ ജീവജലം എന്നറിയുമ്പോള്‍ സ്വല്‍പം കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌ ചേര്‍ത്ത സോഡ കുടിക്കുന്നത്‌ പാപമാണെന്ന്‌ കരുതാനാവില്ല.
കാടുകളിലെ അപൂര്‍വ ഔഷധച്ചെടി; 'ജീവകം' ഇനി നാടിനും സ്വന്തം

തൃശ്ശൂര്‍:കേരളത്തിലെ കാടുകളില്‍ അപൂര്‍വമായി കാണുന്ന ജീവകം എന്ന ഔഷധച്ചെടിയെ കാടിനുപുറത്ത്‌ വളര്‍ത്തിയെടുക്കാനുള്ള കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഗവേഷണപദ്ധതിക്ക്‌ ജയം. ആയുര്‍വേദത്തില്‍ അഷ്ടവര്‍ഗത്തില്‍പ്പെടുന്നതാണ്‌ ഈ സസ്യം.

മരുന്ന്‌ നിര്‍മാണത്തിനുള്ള ജീവകം ഭൂരിഭാഗവും പഞ്ചാബില്‍നിന്നാണ്‌ ഇപ്പോള്‍ കേരളത്തിലെത്തുന്നത്‌. ഒരുവര്‍ഷം മുഴുവനും വാടാതിരിക്കുന്ന ഇത്‌ ച്യവനപ്രാശം, ധന്വന്തരം തുടങ്ങിയ മരുന്നുകള്‍ക്കുള്ള അത്യാവശ്യ ഘടകമാണ്‌.

കേരള കാര്‍ഷിക സര്‍വകലാശാലയിലെ തോട്ട-സുഗന്ധവിള വിഭാഗത്തിലെ ഡോ.എന്‍. മിനി രാജിന്റെ നേതൃത്വത്തില്‍ നടന്ന പഠനപദ്ധതിയെത്തുടര്‍ന്നാണ്‌ കാടുകള്‍ക്ക്‌ പുറത്ത്‌ ഈ ചെടിയെ വളര്‍ത്താനുള്ള ശ്രമം വിജയിച്ചത്‌. കേരള പരിസ്ഥിതിഗവേഷണ കൗണ്‍സിലിന്റെ സഹായത്തോടെ 2003 ല്‍ ആരംഭിച്ച ഗവേഷണപദ്ധതി ആദ്യഘട്ടം വിജയകരമായതിനെത്തുടര്‍ന്ന്‌ രണ്ടാംഘട്ട പഠനം ആരംഭിച്ചിട്ടുണ്ട്‌.

പറമ്പിക്കുളം കടുവാസങ്കേതം, സൈലന്റ്‌വാലി, പീച്ചി കാടുകള്‍ എന്നിവിടങ്ങളില്‍ 'ജീവകം' വളരുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. വയനാട്ടിലും തേക്കടിയിലും അപൂര്‍വമായുണ്ട്‌. പീച്ചിയിലെ താമരവെള്ളച്ചാലില്‍നിന്ന്‌ 12 കിലോമീറ്റര്‍ അകലെ മലമുകളിലെ കരിങ്കല്‍പ്പാറകള്‍ക്കിടയിലാണ്‌ ഈ ചെടിയെ കൂടുതലായി കണ്ടെത്തിയത്‌.

നിത്യരഹിതവനങ്ങളില്‍, പാറക്കെട്ടുകള്‍ക്കിടയില്‍ കരിയിലപൊടിഞ്ഞ്‌ ജൈവാംശം കൂടുതലുള്ള മണ്ണിലാണ്‌ ഈ ചെടി തഴച്ചുവളരാറുള്ളത്‌. തണലും വേണം. കുറഞ്ഞ ഇലകളുള്ള ഈ ചെടിയുടെ നീണ്ട പൂങ്കുലകളില്‍ ധാരാളം മഞ്ഞപ്പൂക്കള്‍ വിരിയും. മഴ പിന്‍വാങ്ങുന്നതോടെ ഇലകള്‍കൊഴിഞ്ഞ്‌ വൈക്കോല്‍ നിറത്തിലാകുന്ന ചെടി അടുത്ത മഴവരെ വരണ്ടുകിടക്കും.

കാര്‍ഷിക യൂണിവേഴ്‌സിറ്റിയിലെ പരീക്ഷണത്തോട്ടങ്ങളില്‍ നട്ടുപിടിപ്പിച്ച്‌ 205 ദിവസത്തിനുശേഷമുള്ള വിളവെടുപ്പില്‍ ഓരോ ചെടിയില്‍നിന്നും ഏകദേശം 15 ഗ്രാം ജീവകം ലഭിച്ചൂവെന്ന്‌ ഡോ.മിനി രാജ്‌ പറഞ്ഞു.

യൂണിവേഴ്‌സിറ്റിയിലെ തോട്ടത്തിനുപുറമെ താമരവെള്ളച്ചാലിലെ വനപ്രദേശത്ത്‌ തദ്ദേശീയരുടെ സഹകരണത്തോടെ ജീവകംകൃഷി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുണ്ട്‌. തിരുവനന്തപുരത്തുള്ള ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹകരണത്തോടെ ആരംഭിച്ച രണ്ടാംഘട്ട ഗവേഷണത്തില്‍ ജീവകത്തിലുള്ള ധാതുക്കളെക്കുറിച്ച്‌ പഠനം നടക്കും.

ഡോ.എം. ആശാ ശങ്കര്‍, ഡോ.എ. അഗസ്റ്റിന്‍, ആലീസ്‌ കുര്യന്‍, ഡോ.ഇ.വി. നൈബി, ഡോ.പി.ജി. ലത എന്നിവരാണ്‌ ഗവേഷണ സംഘത്തിലെ മറ്റ്‌ അംഗങ്ങള്‍.

പിത്ത ഗുളിക മാഹത്മ്യം

വിമല്‍ കോട്ടക്കല്‍

പരപ്പനങ്ങാടി എന്ന്‌ കേള്‍ക്കുമ്പോള്‍ പഴമക്കാരുടെ മനസ്സിലേക്ക്‌ ഒരു കറുകറുത്ത ഗുളിക ഉരുണ്ടുരുണ്ട്‌ വരും. ഒന്നര നൂറ്റാണ്ടായി നിരവധി രോഗികള്‍ക്ക്‌ ശാന്തിയേകിയ 'പരപ്പനങ്ങാടി ഗുളിക ' എന്നറിയപ്പെട്ടിരുന്ന 'പിത്ത സംഹാരി ഗുളിക' .ഒരു പക്ഷേ ഇന്ത്യയില്‍തന്നെ പരപ്പനങ്ങാടിയില്‍ മാത്രമായിരിക്കും പിത്ത രോഗങ്ങള്‍ക്ക്‌ മാത്രമായി ഒരു ഒറ്റമൂലി ഗുളിക നിര്‍മിക്കുന്നത്‌.
പിത്ത ഗുളികയെന്ന ഈ അത്ഭുത ഗുളികയ്ക്ക്‌ പിന്നില്‍ ഒരു കഥയുണ്ട്‌. 1850 കാലഘട്ടത്തില്‍ താനൂരില്‍ ജീവിച്ചിരുന്ന അബ്ദുറഹിമാന്‍ ഷേക്ക്‌ എന്ന സൂഫിവര്യന്‍ പരപ്പനങ്ങാടി ഉള്ളണത്തെ പുതിയ ഒറ്റയില്‍ കുടുംബത്തിലെ കോയ മുസ്ലിയാര്‍ക്ക്‌ പകര്‍ന്ന്‌ നല്‍കിയതാണ്‌ ഈ ഗുളികയുടെ രഹസ്യക്കൂട്ട്‌.
ഒരു തികഞ്ഞ കര്‍ഷക കുടൂംബമായിരുന്ന ഒറ്റയില്‍ കുടുംബം അന്നു മുതല്‍ പിത്ത രോഗ ചികിത്സ തുടങ്ങി. ഇന്ന്‌ ഈ പാരമ്പര്യം തുടരുന്നത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനും ഐ എന്‍ ടി യു സി ജില്ലാ ട്രഷററുമായ പി.എ സലാമാണ്‌. ബാപ്പ മുഹമ്മദില്‍ നിന്നാണ്‌ ഈ ഔഷധരഹസ്യം സലാം സ്വന്തമാക്കിയത്‌. 1998 ല്‍ ബാപ്പ മരിച്ചപ്പോള്‍ ഗുളിക നിര്‍മാണം തല്‍ക്കാലം നിര്‍ത്തിവെച്ചു. എന്നാല്‍ ആളുകളുടെ നിര്‍ബന്ധപ്രകാരം 2000 ല്‍ വീണ്ടും ലൈസന്‍സ്‌ സംഘടിപ്പിച്ച്‌ നിര്‍മാണം തുടരുകയായിരുന്നുവെന്ന്‌ സലാം പറയുന്നു. മറ്റ്‌ ചികിത്സാ രീതികളൊന്നും ഇദ്ധേഹം പഠിച്ചിട്ടില്ല.

പിത്തഗുളികയെ കുറിച്ച്‌ സലാം - ഇത്‌ പിത്തരോഗത്തിനുള്ളത്‌ മാത്രമല്ല. തലചുറ്റല്‍, നെഞ്ചിടിപ്പ്‌, കിതപ്പ്‌, കൃമിശല്യം, ശോധനക്കുറവ്‌ , ചൊറി, ചിരങ്ങ്‌, ഉറക്കക്കുറവ്‌, തുടങ്ങിയ നിരവധി രോഗങ്ങള്‍ക്ക്‌ ഈ ഗുളിക സിദ്ധൌഷധമാണ്‌. പഴക്കം ചെന്ന ഗ്യാസ്ട്രബിളിനും പ്രമേഹനിയന്ത്രണത്തിനും ഇത്‌ ഉത്തമമത്രേ.

ഒരു കാലത്ത്‌ പാലക്കാട്‌, വയനാട്‌. തൃശൂര്‍ തുടങ്ങിയ ജില്ലകളില്‍ നിന്ന്‌ കാല്‍ നടയായി പരപ്പനങ്ങാടിയിലേക്ക്‌ പിത്ത ഗുളിക വാങ്ങാന്‍ ആളുകള്‍ വന്നിരുന്നു. കര്‍ണാടക, തമിഴ്നാട്‌ എന്നിവിടങ്ങളില്‍ നിന്നു പോലും പിത്ത ഗുളികയ്ക്കായി ഇവിടെ ആളുകള്‍ വന്നിരുന്നതായി പഴമക്കാര്‍ പറയുന്നു. 

രണ്ട്‌ രഹസ്യ പച്ചമരുന്നുകൂട്ടുകള്‍ക്ക്‌ പുറമേ അന്നഭേദി സിന്ദൂരം, സന്നിനായകം, ചെറുനാരങ്ങ, ആവണക്കെണ്ണ തുടങ്ങിയവയാണ്‌ ഗുളികയുടെ ചേരുവകള്‍. ഈ യന്ത്രവല്‍കൃത കാലത്തും സ്ത്രീകള്‍ അമ്മിയിലരച്ച്‌ കൈയിലിട്ട്‌ ഉരുട്ടിയാണ്‌ ഗുളികകള്‍ നിര്‍മിക്കുന്നത്‌.
പരപ്പനങ്ങാടി കോര്‍ട്ട്‌ റോഡിനടുത്ത്‌ സലാം ഫാര്‍മ എന്ന സ്ഥാപനം നടത്തുകയാണ്‌ സലാം. ഫോണ്‍ : 9895270023, 0494 2410904 (ഓഫീസ്‌)

കൊതുകിനെ അകറ്റാന്‍ പപ്പായ ഇല മെഴുകുതിരി

‍ന്യൂഡല്‍ഹി: പകര്‍ച്ചപ്പനി പരത്തുന്ന കൊതുകുകളുടെ പടയോട്ടത്തില്‍ മനസ്സും ശരീരവും തളര്‍ന്ന മലയാളിക്കു പ്രത്യാശയുടെ 'തിരിനാളം. രാജ്യാന്തര ശാസ്‌ത്ര - സാങ്കേതിക മേളയില്‍ മുംബൈയില്‍ നിന്നുള്ള വിദ്യാര്‍ഥിനികള്‍ തയാറാക്കിയ മെഴുകുതിരി കത്തിച്ചാല്‍ വെളിച്ചവുമാകും കൊതുകും പോകും. മുംബൈ മോഡേണ്‍ സ്കൂളിലെ ദിവ്യ വെങ്കിട്ടരാമന്‍, നേഹ കുല്‍ക്കര്‍ണി എന്നിവരാണു കൊതുകുകളെ തുരത്തുന്ന പരിസ്ഥിതി സൌഹാര്‍ദ 'പപ്പായ ഇല മെഴുകുതിരി ഉണ്ടാക്കി രാജ്യാന്തര ശാസ്‌ത്രലോകത്തിന്റെ കയ്യടി വാങ്ങിയത്‌.

ഉണക്കിയ പപ്പായ ഇല പൊടിച്ചു മെഴുകുമായി നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത്‌ ഉണ്ടാക്കുന്ന മെഴുകുതിരിയാണു കൊതുകിന്റെ ശത്രു. പപ്പായ ഇലയില്‍ അടങ്ങിയിരിക്കുന്ന പ്രത്യേക രാസവസ്‌തുവാണു കൊതുകിനെ തുരത്താന്‍ സഹായിക്കുന്നത്‌. കൊതുകുകളുടെ ലാര്‍വകള്‍ കൂടുകൂട്ടുന്ന മേഖലകളില്‍ പപ്പായ ഇല പിഴിഞ്ഞെടുത്ത ചാറു വെള്ളത്തില്‍ കലക്കി ഒഴിച്ചാല്‍ നീണ്ട കാലയളവിലേക്കു കൊതുകിനെ അകറ്റാമെന്നും ഇവര്‍ പറയുന്നു. ഈ മെഴുകുതിരി കത്തിച്ചുവയ്ക്കുന്ന മുറികളിലെ 86% കൊതുകുകളും ചത്തുവീഴും.ഈ മെഴുകുതിരികള്‍ വീട്ടില്‍ തന്നെ തയാറാക്കാം. ഇല അടര്‍ത്തിയെടുത്ത പപ്പായ തണ്ടില്‍ മെഴുക്‌ ഉരുക്കിയൊഴിച്ചാല്‍ തിരിയുണ്ടാക്കാം.

മേഖല - ദേശീയ തലങ്ങളില്‍ ശാസ്‌ത്ര സമൂഹത്തിന്റെ അംഗീകാരം ലഭിച്ചതിനു ശേഷമാണ്‌ ദിവ്യ - നേഹ കൂട്ടുകെട്ട്‌ മെഴുകുതിരി കഥയുമായി രാജ്യാന്തരമേള നടന്ന അറ്റ്‌ലാന്റയിലേക്കു പറന്നത്‌. ജീവശാസ്‌ത്ര വിഭാഗത്തിലാണു മേളയില്‍ പങ്കെടുത്തത്‌. അവിടെയും നൊബേല്‍ പുരസ്കാര ജേതാക്കള്‍ അടങ്ങുന്ന ജൂറി പപ്പായയില മെഴുകുതിരിക്കു മാര്‍ക്കിട്ടു. സയന്‍സ്‌ ന്യൂസിന്റെയും അഷ്ടവാദിനി വിദ്വാന്‍ അംബാതി സുബ്ബരായ ചെട്ടി ഫൌണ്ടേഷന്റെയും സ്കോളര്‍ഷിപ്പും ഇരുവര്‍ക്കും ലഭിച്ചു.വിപണിയില്‍ ലഭിക്കുന്ന കൊതുകുനിവാരിണികളില്‍ രാസപദാര്‍ഥങ്ങള്‍ അമിതമായി അടങ്ങുന്നതിനാല്‍ ശ്വാസതടസ്സം അടക്കമുള്ള പ്രശ്നങ്ങളുണ്ടാകുമെന്നു നേഹ പറഞ്ഞു. പ്രകൃതിയുടെ ഭാഗമായ പപ്പായ ഇലയില്‍ നിന്നു ഹാനികരമായ വസ്‌തുക്കള്‍ പുറപ്പെടുവിക്കപ്പെടുന്നില്ല

പപ്പായയെ കുറിച്ചു നടത്തിയ അന്വേഷണത്തില്‍ നിന്നാണ്‌ ഇലയുടെ ശക്‌തി കണ്ടെത്തിയത്‌. തുടര്‍ന്ന്‌ അധ്യാപകരുടെ സഹായത്തോടെ നടത്തിയ ഗവേഷണങ്ങള്‍ ഫലം കാണുകയായിരുന്നു - 'കുട്ടി ശാസ്‌ത്രജ്ഞര്‍ പറഞ്ഞു

മുറ്റത്തൊരു മുരിങ്ങമരം

ഒരു മുരിങ്ങാക്കായാ കഷണമില്ലാത്ത സാമ്പാറോ അവിയലോ മലയാളിക്ക്‌ ഇഷ്ടമല്ല. മുരിങ്ങാക്കായാ മെഴുക്കുപുരട്ടിയും മുരിങ്ങയിലത്തോരനും മുരിങ്ങയുടെ പരിപ്പുകറിയുമെല്ലാം പണേ്ട അവന്‌ ഇഷ്ടംതന്നെ. ഭക്ഷണമായി മാത്രമല്ല ഔഷധമായും അവന്‍ മുരിങ്ങ ഉപയോഗിച്ചിരുന്നു. മുരിങ്ങനീരില്‍ രാസ്നാദിപ്പൊടിയിട്ടു തളംവച്ചാല്‍ ജലദോഷം പമ്പകടക്കുമെന്നവന്‍ നേരത്തേതന്നെ കണ്ടറിഞ്ഞു; യന്ത്രഭാഗങ്ങളില്‍ മുരിങ്ങനീര്‍ പുരട്ടിയാല്‍ പ്രവര്‍ത്തനം എളുപ്പമാവുമെന്നും.

എന്നാല്‍, സായ്പ്‌ ചെണ്ടക്കോല്‍ (ഡ്രംസ്റ്റിക്ക്‌) എന്ന്‌ ആക്ഷേപിച്ചിരുന്ന ഈ നാട്ടുമരത്തിന്‌ എന്തേ ഇപ്പോള്‍ പ്രസക്തിയെന്നല്ലേ? ഭക്ഷണത്തില്‍നിന്നു മനുഷ്യനു കിട്ടേണ്ട ഒമ്പത്‌ അമിനോ ആസിഡുകള്‍ മുരിങ്ങയില്‍നിന്നു ലഭിക്കുന്നുണെ്ടന്ന്‌ ആധുനിക ശാസ്ത്രം കണെ്ടത്തിയിരിക്കുന്നു. ഓറഞ്ചിനേക്കാള്‍ ഏഴുമടങ്ങും പാലിലേതിനേക്കാള്‍ നാലിരട്ടിയും വിറ്റാമിന്‍ സിയും കാരറ്റിലേതിനേക്കാള്‍ നാലിരട്ടി വിറ്റാമിന്‍ എയും വാഴപ്പഴത്തേക്കാള്‍ മൂന്നിരട്ടി പൊട്ടാസ്യവും നിങ്ങളുടെ വീട്ടിന്റെ പിന്നാമ്പുറത്തുള്ള ഈ വിനീതമരം തരുന്നുണ്ടത്രേ. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇന്ത്യയുടെ പലഭാഗത്തും ഇന്നും മുരിങ്ങനീര്‍ ഉപയോഗിക്കുന്നു. സെനഗലില്‍ രക്തത്തിലെ ഗ്ലൂക്കോസ്‌ വര്‍ധിപ്പിക്കാനും ഇതു പ്രയോജനപ്പെടുത്തുന്നു. പനി, വയറിളക്കം, ആസ്ത്മ പോലുള്ള അസുഖങ്ങള്‍ക്കും അവിടെ മുരിങ്ങ പ്രയോജനപ്പെടുത്തുന്നു. മുരിങ്ങനീര്‍ മുലപ്പാല്‍ വര്‍ധിപ്പിക്കുമെന്നാണു ഫിലിപ്പീന്‍കാരുടെ വിശ്വാസം. പോര്‍ട്ടോറിക്കയില്‍ മുരിങ്ങപ്പൂവില്‍നിന്നു ഹിസ്റ്റീരിയക്കുള്ള മരുന്നുണ്ടാക്കുന്നു.

അവസാനം പരിഷ്കരിച്ചത് : 6/8/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate