অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പൂന്തോട്ട വിശേഷങ്ങള്‍

അക്കാലിഫ

കുറുനരിവാലനോ കുരങ്ങുവാലനോ? അതോ പൂച്ചവാലനോ - പേര് എന്തായാലും വിരോധമില്ല; ചെടി ഒന്നുതന്നെ; ഈ മൂന്നു വിശേഷണങ്ങളും അച്ചിട്ടായി ചേരുകയും ചെയ്യും. അതാണ് ഉദ്യാനത്തിലെ വിചിത്ര പുഷ്പിണി എന്നു പേരെടുത്ത 'അക്കാലിഫ.' മുഴുവന്‍ പേര് 'അക്കാലിഫ ഹിസ്പിഡ' 'അക്കാലിഫ സാന്‍ഡെറി' എന്നും പറയും. നീണ്ട് ആകര്‍ഷകമായ നിറത്തിലുള്ള പൂങ്കുല കുരങ്ങിന്‍റെയോ കുറുനരിയുടെയോ പൂച്ചയുടെയോ വാലുപോലെ തൂങ്ങിക്കിടക്കുന്നതിനാലാണ് ഇതിന് ഈ പേരുകളൊക്കെ കിട്ടിയത്; റെഡ് ഹോട്ട് ക്യാറ്റ് ടെയില്‍, ഫോക്സ് ടെയില്‍, ഇങ്ങനെ അക്കാലിഫയ്ക്ക് ഇംഗ്ലീഷില്‍ ഇനിയുമുണ്ട് ഓമനപ്പേരുകള്‍.

'യൂഫോര്‍ബിയേസീ' സസ്യകുലത്തില്‍പ്പെട്ട ഈ അലങ്കാരച്ചെടി ഈസ്റ്റ് ഇന്ത്യയിലാണ് ജനിച്ചത്. വളരെ കുറച്ചുമാത്രം ശിഖരങ്ങളുണ്ടാകുന്നതാണ് ഇതിന്‍റെ സ്വഭാവം. ചെടി നീണ്ടു നിവര്‍ന്നു വളരും. ആറു മുതല്‍ 12 അടി വരെ ഉയരത്തിലും  3-6 അടി വരെ പടര്‍ന്നും വളരുന്നു. ഇലകള്‍ക്ക് മുട്ടയുടെ ആകൃതിയും  10-20 സെ.മീറ്റര്‍ വരെ നീളവും 7.5-10 സെ.മീ. വരെ വീതിയുമുണ്ട്. പൂക്കള്‍ക്ക് സാധാരണ നിറം കടും ചുവപ്പാണെങ്കിലും പര്‍പ്പിള്‍ നിറത്തിലും പൂങ്കുല കാണാം. 'ആല്‍ബ' എന്ന ഇനത്തിന്‍റെ പൂങ്കുലയ്ക്ക് ക്രീം കലര്‍ന്ന വെള്ളനിറമാണ്. പ്രകാശമാനമായ പച്ചിലചാര്‍ത്തിനിടയില്‍ കുറുനരിവാലുപോലെ നീണ്ടു തൂങ്ങിക്കിടക്കുന്ന ചുവന്ന പൂങ്കുലകള്‍ ആരുടെയും ശ്രദ്ധ പിടിച്ചുപറ്റും. പൂവിന് 10 മുതല്‍ 50 സെ.മീറ്റര്‍ വരെ നീളം കാണും. വര്‍ഷം മുഴുവന്‍ പൂ ചൂടി നില്‍ക്കും എന്നതാണ് സവിശേഷത.

നല്ല സൂര്യപ്രകാശവും ഉഷ്ണമേഖലാ കാലാവസ്ഥയും അക്കാലിഫയ്ക്ക് ഇഷ്ടപ്പെട്ട വളര്‍ച്ചാഘടകങ്ങളാണ്. നനയും വളവും നല്‍കിയാല്‍ സാമാന്യം നന്നായി വളരുകയും ചെയ്യും. ചിരസ്ഥായി സ്വഭാവമുള്ള ചെടിയാണ് അക്കാലിഫ എങ്കിലും ഇതിനെ ഒരു വാര്‍ഷികപുഷ്പിണിയായിട്ടാണ് കണക്കാക്കി വരുന്നത്.

വേനല്‍മാസങ്ങളിലാണ് ഈ ചെടിയുടെ പാതിമൂപ്പായ തണ്ടുകള്‍ മുറിച്ച് നട്ട് പുതിയ ചെടി വളര്‍ത്തുക. മണ്ണും മണലും ചാണകപ്പൊടിയും തുല്യയളവില്‍ കലര്‍ത്തിയുണ്ടാക്കിയ പോട്ടിങ് മിശ്രിതം ചട്ടിയിലോ പോളിത്തീന്‍ സഞ്ചിയിലോ നിറച്ചശേഷം തണ്ടു മുറിച്ചുനട്ട് വേരുപിടിപ്പിക്കണം.

തറയിലോ ചട്ടിയിലോ തൂക്കുചട്ടിയിലോ അക്കാലിഫ വളര്‍ത്താം. എവിടെ വളര്‍ത്തിയാലും രണ്ടാഴ്ച ഇടവിട്ട് ചാണകപ്പൊടി, ഇലപ്പൊടി എന്നീ ജൈവവളങ്ങള്‍ ചേര്‍ക്കുന്നത് ചെടി കരുത്തോടെ വളരാന്‍ സഹായിക്കും. വളരുന്നതനുസരിച്ച് ശ്രദ്ധാപൂര്‍വം ചെടിയുടെ അഗ്രം നുള്ളി വിടുക. ചെറിയ തോതില്‍ കൊമ്പുകോതുക (പ്രൂണിങ്) എന്നിവകൂടി നടത്തിയാലേ ഈ ഉദ്യാനസസ്യം വളരെ ഉയരത്തില്‍ നീണ്ടുവളര്‍ന്ന് കാഴ്ചയ്ക്ക് ഇമ്പമില്ലാത്തതായി തീരാതിരിക്കൂ. ചെടിയില്‍ ഇലകളും ഇലക്കൂട്ടത്തിനിടയില്‍ പൂക്കളും നിറയെ പിടിക്കുന്ന പ്രകൃതമായതിനാല്‍ അപൂര്‍വമായെങ്കിലും ഇതിന് ചുവന്ന ചിലന്തിച്ചെള്ള്, ശല്‍ക്കപ്രാണികള്‍, മീലിമൂട്ട എന്നിവ ഉപദ്രവകാരികളായിത്തീരാറുണ്ട്. ശരിയായ നിരീക്ഷണവും ഇടതിങ്ങി വളരുന്ന ചില ശിഖരങ്ങളെങ്കിലും യഥാസമയം നീക്കുന്നതും കീടശല്യം കുറയാന്‍ സഹായിക്കും. മാലത്തയോണ്‍ രണ്ടു മില്ലി ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ നേര്‍പ്പിച്ചു തളിച്ചും ഇവയെ നിയന്ത്രിക്കാം.

ജമന്തി

ജമന്തിയുടെ ഇംഗ്ലീഷ് പേര് ക്രിസാന്തിമം എന്നാണ്. ഗ്രീക്കു പദമാണു ക്രിസാന്തിമം. സ്വര്‍ണ്ണനിറമുള്ള പുഷ്പം എന്നാണതിന്‍റെ അര്‍ത്ഥം. ചൈനയാണ് ഇതിന്‍റെ ജന്മദേശം. ജപ്പാന്‍റെ ദേശീയ പുഷ്പമാണിത്.

ഇംഗ്ലണ്ടില്‍ നിന്നുമാണ് ക്രിസാന്തിമം ഇന്‍ഡ്യയില്‍ വ്യാപിച്ചത് എന്നാണു വിശ്വസിച്ചു വരുന്നത്. 1964 കാലഘട്ടത്തില്‍ അമേരിക്കയില്‍ നിന്നും ധാരാളം മികച്ച ഇനങ്ങള്‍ ഇന്‍ഡ്യയില്‍ കൊണ്ടുവരുകയും പില്‍ക്കാലത്തു അവ ഇന്‍ഡ്യയുടെ പല ഭാഗത്തും കൃഷിചെയ്യുകയും മികച്ച വിളവ് ലഭിക്കുകയും ചെയ്തതിനാല്‍ അവയെല്ലാം ഇന്‍ഡ്യയുടെ പ്രദര്‍ശനമൂല്യമുള്ള ഇനങ്ങളായി മാറുകയും ചെയ്തു.

ഇന്‍ഡ്യയിലുള്ള പ്രധാനപ്പെട്ട എല്ലാ ഗാര്‍ഡനിലും ക്രിസാന്തിമം കൃഷിചെയ്തുവരുന്നു. ഇന്‍ഡ്യയുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ നേരത്തെ മഴതീരുന്നതിനാല്‍ അവിടെല്ലാം തടങ്ങളില്‍ ക്രിസാന്തിമം വളര്‍ത്തുവാന്‍ ധാരാളം സൗകര്യങ്ങളുണ്ട്. തെക്കന്‍ സംസ്ഥാനങ്ങളില്‍ അങ്കണത്തിനു അലങ്കാരമായി വലിയ പൂക്കള്‍ തരുന്ന ഇനങ്ങള്‍ നട്ടുവളര്‍ത്തിവരുന്നു. വിവിധനിറങ്ങളിലുള്ള പൂക്കള്‍ പ്രദര്‍ശനങ്ങളിലും മറ്റും കാഴ്ച വസ്തുവായി സൂക്ഷിക്കുവാനും ക്രിസാന്തിമം പ്രയോജനപ്പെടുത്തി വരുന്നു.

ചട്ടിയില്‍ നട്ടു വളര്‍ത്തുന്ന ചെടികള്‍ വീട്ടിന്‍റെ മുന്‍വശത്തു പോര്‍ട്ടിക്കോവിലും ചവിട്ടുപടികളുടെ ഇരുവശത്തും അതുപോലെ നടപ്പാതയുടെ രണ്ടുവശത്തും അലങ്കാരത്തിനുവേണ്ടി ഇവ സൂക്ഷിച്ചുവരുന്നു. പല രീതിയിലും പുഷ്പ വിന്യാസം നടത്തുവാന്‍ ക്രിസാന്തിമം വളരെ യോജിച്ചിരിക്കുന്നു. 7 ദിവസം വരെ വാടാതെ നില്‍ക്കുവാന്‍ കഴിവുള്ളതിനാല്‍ നല്ല ഒരു കട്ഫ്ളവറായി പരിഗണിച്ചു വരുന്നു.

ഇനങ്ങള്‍>

ഇനങ്ങളുടെ നിറം, വലിപ്പം, ആകൃതി എന്നിവയുടെ അടിസ്ഥാനത്തില്‍ ചെടികളെ പല ഗ്രൂപ്പുകളായി വേര്‍തിരിച്ചിരിക്കുന്നു. ഡാലിയയുടെ ഇനങ്ങളെപ്പോലെ ഇതും 15 വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. അവയ്ക്കു പലതിനും ഉപ വിഭാഗങ്ങളുമുണ്ട്. സിങ്കിള്‍, സെമിഡബിള്‍, റെഗുലര്‍, അനിമോണ്‍, ഇറെഗുലര്‍അനിമോണ്‍, പോമ്പണ്‍, ഡെക്കറേറ്റീവ്, ചൈനീസ് റിഫ്ളെക്സ്, ജപ്പാനിസ് റിഫ്ളെക്സ്, സിംഗിള്‍സ്പൂണ്‍, ഡബിള്‍സ്പൂണ്‍, ക്യീല്‍, ത്രെഡ്, സ്പൈഡര്‍ മുതലായവയാണ് ഈ വിഭാഗങ്ങള്‍. പ്രധാനപ്പെട്ട എല്ലാ ഗ്രൂപ്പുകളിലേയും ജനങ്ങള്‍ ഇന്‍ഡ്യയില്‍ കൃഷി ചെയ്തു വരുന്നുണ്ടെങ്കിലും അവയില്‍ ഓരോ ഗ്രൂപ്പിലും കൃഷിചെയ്തുവരുന്ന ഇനങ്ങള്‍ എണ്ണത്തില്‍ കുറവാണ്. കേരളത്തില്‍ പ്രചാരമുള്ള ചില ഇനങ്ങളാണ് താഴെ പറയുന്നവ.

വെളുത്തപൂക്കള്‍ വിരിയുന്നവ

  1. ഹിമാനി
  2. ഹൊറൈസണ്‍
  3. ബ്യൂട്ടിസ്നോ
  4. ഇന്നസെന്‍റ്

മഞ്ഞപൂക്കള്‍ വിരിയുന്നവ

  1. സൂപ്പര്‍ജയന്‍റ്
  2. ഈവിനിംഗ്സ്റ്റാര്‍
  3. ബാസന്തി
  4. സുജാത

ചുവന്നപൂക്കള്‍ വിരിയുന്നവ

  1. ബോയിസ്
  2. ഡിസ്റ്റിങ്ഷന്‍
  3. ഡ്രാഗണ്‍

മണ്ണും കാലാവസ്ഥയും

ജമന്തി ഏതു മണ്ണിലും വളരുന്നു. നല്ല വെയില്‍ ഇഷ്ടപ്പെടുന്ന ചെടിയാണ്. തണുപ്പുകാലത്താണ് ചെടി സാധാരണ പുഷ്പിക്കുന്നത്. സെപ്തംബര്‍-ഒക്ടോബര്‍ മാസത്തില്‍ നട്ടാല്‍ ഡിസംബര്‍-ഫെബ്രുവരിയില്‍ പൂക്കുന്നതാണ്.

പ്രജനനം

ഡാലിയായിലേതു പോലെ വിത്ത്, തണ്ട്, കന്ന് എന്നിവയാണ് പ്രജനനത്തിനു പ്രധാനമായി ഉപയോഗിക്കുന്നത്. പൂക്കാലം കഴിഞ്ഞ് ചെടികളുടെ തണ്ട് തറ നിരപ്പില്‍ വെച്ച് വെട്ടിയാല്‍ അതില്‍ നിന്നും പുതിയ മുളകള്‍ ഉണ്ടാകും. ഇത്തരം മുളകളുടെ തുമ്പ് മുറിച്ചുനടാന്‍ ഉപയോഗിക്കാവുന്നതാണ്. നടുന്ന സ്ഥലത്തു ആവശ്യത്തിനു നനവുണ്ടെങ്കില്‍ ഇവ വേരുപിടിച്ചു വളര്‍ന്നുകൊള്ളും.

ചെടിയുടെ അടിയിലുള്ള ശാഖകള്‍ മണ്ണില്‍ കിടന്ന് അവയില്‍ വേരുപിടിക്കും. വേരു പിടിച്ച അത്തരം തൈകള്‍ മാറ്റി നട്ടും ജമന്തി വച്ചു പിടിപ്പിക്കാം.

തണ്ടിന്‍റെ ചുവട് വേരോടുകൂടി ഭൂകാണ്ഡത്തോടൊപ്പം മുറിച്ചെടുത്ത് നടുകയാണ് സാധാരണ പതിവ്. ഭൂകാണ്ഡത്തില്‍ നിന്നും പ്രധാന തണ്ടില്‍ നിന്നും പുതിയതൈകള്‍ പൊട്ടി മുളയ്ക്കുന്നു.

കൃഷിരീതി

മുറിച്ചെടുക്കുന്ന ഭൂകാണ്ഡങ്ങള്‍ മണലും കരയിലപൊടിയും കലര്‍ത്തിയ മാധ്യമത്തില്‍ നട്ടു 14-15 ദിവസങ്ങള്‍ക്കകം പൂര്‍ണമായി വേരിറുങ്ങുന്നതാണ്. വേരിറങ്ങി കഴിഞ്ഞാല്‍ അവ ഓരോന്നും മുനയുള്ള കമ്പു ഉപയോഗിച്ച് മണ്ണില്‍ നിന്നും പതുക്കെ ഇളക്കി ചട്ടിയില്‍ നടേണ്ടതാണ്. ഉടന്‍ നടാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ കനംകുറച്ച് സ്ഫാഗ്നം മോസ്സ് ചുറ്റും പൊതിഞ്ഞശേഷം പോളിത്തീന്‍ പേപ്പറോ നനവുള്ള ന്യൂസ്പേപ്പറോ ഉപയോഗിച്ച് പൊതിയണം.

ചെടി ആദ്യം ചെറിയ ചട്ടികളില്‍ വേണം നടാന്‍. 8-10 സെ.മീറ്റര്‍ വലിപ്പമുള്ള ചട്ടിയില്‍ വളര്‍ത്തി വേരുകള്‍ വളര്‍ന്നു ചട്ടിനിറയുമ്പോള്‍ അവ ഇളക്കി അതിലും വലിയ ചട്ടികളില്‍ നടണം. 15-20-25 സെ.മീറ്റര്‍ വീതം വലിപ്പമുള്ള ചട്ടികള്‍ ഉപയോഗിച്ചു വലുതാകുന്നതനുസരിച്ച് മാറ്റി നട്ടുകൊണ്ടിരിക്കണം. ജമന്തിയെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രധാന പ്രക്രിയയാണ്.

നനയ്ക്കല്‍

നനയ്ക്കല്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ചട്ടിയില്‍ ഈര്‍പ്പം കുറയുമ്പോള്‍ ഇലകള്‍ വാടിയതുപോലെ താഴോട്ടു തളര്‍ന്നു വീഴുന്നതു കാണാം. വെള്ളംചട്ടിയില്‍ ഒഴിച്ചുകൊടുക്കുമ്പോള്‍ ചെടി നിവര്‍ന്നു നില്‍ക്കും. വലിയചൂടും കുറഞ്ഞ അന്തരീക്ഷ ഈര്‍പ്പവും ഇല തളര്‍ന്നു താഴേക്കു തൂങ്ങാന്‍ കാരണമാകും.

നാമ്പുനുള്ളലും പുഷ്പിക്കലും

ചെടി 15-20 സെ.മീറ്റര്‍ വളര്‍ച്ചയെത്തുമ്പോള്‍ അഗ്രഭാഗത്തു പുഷ്പമുകുളം ഉല്‍പാദിപ്പിക്കുന്നു. ഇതു ചെടിയുടെ മുകളിലോട്ടുള്ള വളര്‍ച്ച നിയന്ത്രിക്കുന്നു. അതിനാല്‍ വശങ്ങളില്‍ നിന്നും ആരോഗ്യമുള്ള ശാഖകള്‍ പെട്ടെന്നു ഉണ്ടാകാന്‍ വേണ്ടി തുമ്പറ്റം 2 സെന്‍റിമീറ്റര്‍ നീളത്തില്‍ മുറിച്ചുമാറ്റണം. തന്മൂലം കുറഞ്ഞതു 2-4 ശക്തിയുള്ള ശിഖരങ്ങള്‍ മുകളിലേയ്ക്കു വളരുന്നു. അത്തരം ശാഖകളില്‍ നല്ല പൂപിടുത്തം ഉണ്ടാകുകയും വലിപ്പമുള്ള പൂക്കള്‍ ഉണ്ടാകുകയും ചെയ്യുന്നു.

വളപ്രയോഗം

ജൈവവളങ്ങളായ ചാണകവും പിണ്ണാക്കും ദ്രാവകരൂപത്തില്‍ നല്‍കുന്നതാണ് ഏറ്റവും പ്രയോജനകരമായി കണ്ടിട്ടുള്ളത്. ചട്ടി നിറയ്ക്കുമ്പോള്‍ കമ്പോസ്റ്റ് ചേര്‍ത്തു നിറയ്ക്കുന്നതു വളരെ പ്രയോജനകരമാണ്. 10.5.5 എന്ന തോതില്‍ 17.17.17 കോംപ്ലക്സ് വളം യൂറിയ കൂടി ചേര്‍ത്തു രൂപപ്പെടുത്തി അവയില്‍ നിന്നും 5 ഗ്രാം എടുത്തു ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ചുവട്ടില്‍ ഒഴിക്കാം.

കുറ്റിമുല്ല

കഴിഞ്ഞ ഒരു ദശാബ്ദകാലത്തിനുള്ളില്‍ വളരെയധികം പ്രചാരം ലഭിച്ച ഒരു കൃഷിയാണ് കുറ്റിമുല്ല. അത്യന്തം ഭംഗിയും വേണ്ടുവോളം സൗരഭ്യവുമുള്ള മുല്ലപ്പൂവ് ആരാധനാവശ്യങ്ങള്‍ക്കും ഹാരം നിര്‍മ്മിക്കുവാനും ധാരാളമായി ഉപയോഗിച്ചുവരുന്നു. അതിനുമുപരിയായി വനിതകള്‍ മുടിയില്‍ തിരുകി വയ്ക്കുവാന്‍ എവിടെ കണ്ടാലും വാങ്ങാറുണ്ട്. മുല്ലയില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന സുഗന്ധതൈലത്തിനു വിപണിയില്‍ വളരെയധികം ഡിമാന്‍റുണ്ട്. സുഗന്ധദ്രവ്യങ്ങള്‍, വാസനസോപ്പ്, ഔഷധങ്ങള്‍ മുതലായവയുടെ നിര്‍മ്മാണത്തിനു ധാരാളമായി ഉപയോഗിച്ചു വരുന്നു. കേരളത്തില്‍ മുല്ലപ്പൂവ് എത്തുന്നത് തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ നിന്നും സേലത്തുനിന്നും ആണ്. വ്യാവസായികമായി കൃഷി തുടങ്ങാന്‍ വളരെയധികം സാദ്ധ്യത കേരളത്തിലുള്ള ഒരു വിളയാണിത്.

ഇനങ്ങള്‍

മുല്ല പലതരമുണ്ട്. കൂടുതലും വള്ളിച്ചെടികളാണ്. എന്നാല്‍ കുറ്റിമുല്ല ഒരു കുറ്റിച്ചെടിയാണ്. ജാസ്മിനംസാംബക്, ജാസ്മിനംഗ്രാന്‍റി ഫ്ളോറം, ജാസ്മിനംഗ്രാന്‍റിഫ്ളോറം, ജാസ്മിനം ആറിക്കുലേറ്റം എന്നീ മൂന്നു സ്പീഷീസുകളാണ് കൂടുതല്‍ പ്രചാരം. ജാസ്മിനം ആറിക്കുലേറ്റം എന്ന വിഭാഗത്തില്‍ പെട്ടതാണു കുറ്റിമുല്ല. ഇതിന്‍റെ പ്രധാന ഇനങ്ങള്‍ സി.ഓ-1 മുല്ല, സി.ഓ-2 മുല്ല, ലോംഗ് പോയിന്‍റ്, ലോംഗ്റൗണ്ട്, ഷോര്‍ട്ട് പോയിന്‍റ്, ഷോര്‍ട്ട് റൗണ്ട്, പാരിമുല്ല എന്നിവയാണ്.

മണ്ണും കാലാവസ്ഥയും

കേരളത്തിലെ കാലാവസ്ഥ മുല്ലകൃഷിക്കു വളരെയധികം അനുയോജ്യമാണ്. വളരെ പണ്ടുമുതല്‍ കേരളത്തിലെ മണല്‍ പ്രദേശങ്ങളില്‍ മുല്ല കൃഷിചെയ്തുവരുന്നു. ധാരാളം വെയില്‍ ലഭിക്കുന്നതും നല്ല നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണാണ് ഇതിന്‍റെ കൃഷിക്കുയോജിച്ചത്. നമ്മുടെ തീരപ്രദേശങ്ങള്‍ കുറ്റിമുല്ല കൃഷിചെയ്യുവാന്‍ ഏറ്റവും പറ്റിയതാണ്.

പ്രജനനം

കമ്പുമുറിച്ചു നട്ടും പതിവച്ചും കുറ്റിമുല്ലയുടെ പ്രജനനം നടത്തുന്നു. കമ്പു വേരുപിടിപ്പിക്കുവാന്‍ മണലില്‍ നടുന്നതാണു ഉത്തമം. സെറാഡിക്സ് എന്ന കെമിക്കല്‍ പുരട്ടി നട്ടാല്‍ പെട്ടെന്നു വേരു പിടിച്ചു കിട്ടും. പതിവെച്ചും തൈകള്‍ ഉല്‍പാദിപ്പിക്കാം.

കൃഷിരീതി

ചട്ടികളിലും തടങ്ങളിലും കുറ്റിമുല്ല വളര്‍ത്താന്‍ കഴിയുന്നതാണ്. നല്ലവണ്ണം ഉഴുതോ കിളച്ചോ തയ്യാറാക്കിയ നിലത്ത് 30-45 സെ.മീറ്റര്‍ നീളം, വീതി, താഴ്ചയുള്ള കുഴികള്‍ തയ്യാറാക്കി അവ മേല്‍മണ്ണും 15 കി.ഗ്രാം ഉണക്കി പൊടിച്ച ചാണകവും കൂടി കലര്‍ത്തി നിറച്ച് അതില്‍ വേരു പിടിപ്പിച്ച തൈകള്‍ നടാം. ചട്ടിയിലാണു നടുന്നതെങ്കില്‍ മുകളില്‍ പറഞ്ഞപോലെ ചാണകപൊടിയും മേല്‍മണ്ണും കൂടികലര്‍ത്തി നിറയ്ക്കണം. ചാണകത്തിനു പകരം കമ്പോസ്റ്റും ഉപയോഗിക്കാവുന്നതാണ്. തൈ നടുമ്പോള്‍ 15 സെ.മീറ്റര്‍ താഴ്ത്തി വേണം നടാന്‍. കുഴികളില്‍ നടുമ്പോള്‍ ചെടികള്‍ തമ്മില്‍ 1.2 മീറ്റര്‍ അകലം കൊടുക്കണം. ചട്ടികള്‍ വേണമെങ്കില്‍ ടെറസ്സിലും വച്ചു വളര്‍ത്താം.

നനയ്ക്കല്‍

മഴയില്ലെങ്കില്‍ ചെടികള്‍ ദിവസവും നനയ്ക്കണം. മതിയായ അളവിലുള്ള ജലസേചനം ചെടികള്‍ നന്നായി പുഷ്പിക്കുവാന്‍ ആവശ്യമാണ്. നട്ടുകഴിഞ്ഞ് കുറച്ചുദിവസത്തേയ്ക്ക് കാലത്തും വൈകിട്ടും നനയ്ക്കുന്നതു നല്ലതാണ്. പിന്നീട് ദിവസം ഒരു തവണയായി കുറയ്ക്കാവുന്നതാണ്.

കമ്പുകോതല്‍

കമ്പുകോതല്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ചെടിയുടെ വളര്‍ച്ചയും ഉയരവും ക്രമീകരിക്കുന്നതിനും കൂടുതല്‍ പൂക്കള്‍ ഉണ്ടാകുന്നതിനും ഇതു ഒഴിവാക്കാന്‍ പാടില്ലാത്ത പ്രക്രിയയാണ്. എല്ലാവര്‍ഷവും ചെടികളുടെ കമ്പുകള്‍ മുറിച്ചുമാറ്റണം. അല്ലെങ്കില്‍ മുല്ല പൂക്കാറില്ല. ഡിസംബര്‍-ജനുവരി മാസങ്ങളാണു ഇതിനു ഏറ്റവും യോജിച്ച സമയം. ചെടിയുടെ അടിയില്‍ നിന്നു 45 സെ.മീറ്റര്‍ ഉയരം നല്‍കി ശാഖകള്‍ വെട്ടി മാറ്റണം. മുറിവുകളില്‍ ഏതെങ്കിലുമൊരു കുമിള്‍നാശിനി പുരട്ടണം. മുല്ലയില്‍ കമ്പുമുറിച്ചശേഷം 2 മാസം പൂക്കള്‍ ഉണ്ടാകുന്നില്ല.

സസ്യസംരക്ഷണം

തണ്ടു തുരപ്പന്‍പുഴു, മൊട്ടുതുരപ്പന്‍ എന്നിവയാണു പ്രധാന കീടങ്ങള്‍. ആദ്യത്തേതു കാര്‍ബറില്‍ എന്ന കീടനാശിനി 3-4 ഗ്രാം ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ കലക്കി തളിച്ചാല്‍ മതി. മൊട്ടുതുരപ്പന്‍റെ ഉപദ്രവം കാണുന്നപക്ഷം മാലത്തിയോണ്‍ 2 മി.ലിറ്റര്‍ വെള്ളം എന്ന തോതില്‍ കലക്കി തളിക്കണം.

ഇലചീയല്‍, വാട്ടം തുടങ്ങിയ കുമിള്‍ രോഗങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ഏതെങ്കിലും കുമിള്‍നാശിനി 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ തളിച്ചാല്‍ മതിയാകുന്നതാണ്.

വിളവെടുപ്പ്

ഒരു ഹെക്റ്ററില്‍ നിന്നും വര്‍ഷംതോറും 5 ടണ്‍ വീതം പൂക്കള്‍ ലഭിക്കുന്നതാണ്. കുറ്റിമുല്ലയുടെ പൂക്കള്‍ ഇറുക്കുന്നത് വൈകുന്നേരമാണ്. 10 മുതല്‍ 15 വര്‍ഷംവരെ മുല്ലച്ചെടികള്‍ സംരക്ഷിച്ചു വളര്‍ത്താവുന്നതാണ്.

ഓര്‍ക്കിഡ്

ദീര്‍ഘകാലം വാടാതെ സൂക്ഷിക്കാവുന്നവയും ദേശീയ അന്തര്‍ദേശീയ വിപണിയില്‍ നല്ല വില ലഭിക്കുന്നതുമായ പൂക്കളാണ് ഓര്‍ക്കിഡ്. ഭൂരിപക്ഷം ഓര്‍ക്കിഡുകളും ഉഷ്ണമേഖലയില്‍ വളരുന്നവയാണ്. കേരളത്തില്‍ കട്ഫ്ളവര്‍ വ്യവസായത്തില്‍ വന്‍ സാദ്ധ്യതയാണുള്ളത്. കേരളത്തിലെ കാലാവസ്ഥ ഓര്‍ക്കിഡ് കൃഷിക്ക് വളരെയധികം യോജിച്ചിരിക്കുന്നു. വര്‍ഷം തോറും ലഭിക്കുന്ന മഴയാണ് ഒരു ഘടകം. വര്‍ഷത്തില്‍ 300 സെന്‍റീമീറ്ററോളം മഴ കേരളത്തില്‍ ലഭിക്കുന്നു. അന്തരീക്ഷത്തിലെ ആര്‍ദ്രതയാണ് മറ്റൊരു ഘടകം. 50 ശതമാനത്തിനും 70 ശതമാനത്തിനും ഇടയ്ക്കുള്ള ആര്‍ദ്രതയാണ് ഓര്‍ക്കിഡ് കൃഷിക്ക് ഏറ്റവും അനുയോജ്യം. കേരളത്തില്‍ 60% നും 80% നും ഇടയ്ക്കുള്ള ആര്‍ദ്രത ലഭിക്കുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള തീരപ്രദേശമാണ് മറ്റൊരു ഘടകം. അതിനാല്‍ അധികം ചൂടു ഒരിക്കലും ഇവിടെ അനുഭവപ്പെടുന്നില്ല.

ഓര്‍ക്കിഡില്‍ 800-ല്‍ പരം ജനുസ്സുകളും മുപ്പത്തയ്യായിരത്തോളം സ്പീഷീസുകളും ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനും പുറമേ ഒരു ലക്ഷത്തില്‍പരം സങ്കരഇനങ്ങളും പ്രചാരത്തില്‍ വന്നു കഴിഞ്ഞു.

ഓര്‍ക്കിഡ് ഒരു വലിയ കൂട്ടു കുടുംബമാണ്. ഇതില്‍ ധാരാളം വര്‍ഗ്ഗങ്ങളും ഉപവര്‍ഗ്ഗങ്ങളുമുണ്ട്. വളര്‍ച്ചാരീതി, ആകൃതി, വലിപ്പം, നിറം എന്നിവയില്‍ ഓര്‍ക്കിഡുകള്‍ ഓരോന്നും തമ്മില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. അവയ്ക്കെല്ലാം പൊതുവേ ചില സ്വഭാവ വിശേഷങ്ങള്‍ ഉള്ളതിനാല്‍ മറ്റു ചെടികളില്‍ നിന്നു തിരിച്ചറിയാന്‍ കഴിയുന്നു. ഓര്‍ക്കിഡ് ഓര്‍ക്കിഡേസ്യേ കുടുംബത്തിലെ ഒരംഗമാണ്.

ഓര്‍ക്കിഡുകള്‍ വളരുന്ന സാഹചര്യത്തിനനുസരണമായി വ്യത്യസ്ഥമായ സ്വഭാവം ചെടിയില്‍ കാണുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ ഓര്‍ക്കിഡുകളെ രണ്ടു വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. മരങ്ങളിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന ഇനങ്ങളെ എപ്പിഫൈറ്റിക് ഓര്‍ക്കിഡുകള്‍ എന്നും തറയില്‍ പറ്റിപ്പിടിച്ചു വളരുന്ന ഇനങ്ങളെ ടെറസ്ട്രിയല്‍ ഓര്‍ക്കിഡുകള്‍ എന്നും പറയുന്നു. ഡെന്‍ഡ്രോബിയം, വാണ്ട, ഓണ്‍സീഡിയം, ഫലനോപ്സിസ് മുതലായ എപ്പിഫൈറ്റിക് ഓര്‍ക്കിഡുകളും സ്പോത്തോഗ്ലോട്ടിസ്, ഫെയിസ്, പാഫിയോപീഡുലം മുതലായവ ടെറസ്റ്റിയല്‍ ഓര്‍ക്കിഡുകളുമാണ്. എപ്പിഫൈറ്റിക് ഓര്‍ക്കിഡുകളുടെ ഇലകള്‍ തുകല്‍ പോലുള്ളവയും മാംസളവുമായിരിക്കും. മരങ്ങളില്‍ നിന്നു താഴേയ്ക്ക് തൂങ്ങിക്കിടക്കുന്ന വേരുകള്‍ വെലമന്‍ റ്റിഷ്യു കൊണ്ടു പൊതിഞ്ഞിരിക്കുന്നു. ഇവ അന്തരീക്ഷത്തില്‍ നിന്നും ഈര്‍പ്പവും ധാതു ലവണങ്ങളും വലിച്ചെടുക്കുന്നു. മണ്ണില്‍ വളരുന്ന ടെറസ്റ്റിയല്‍ ഓര്‍ക്കിഡുകള്‍ക്ക് വീര്‍ത്ത ഒരിനം ഭൂകാണ്ഡങ്ങള്‍ അഥവാ പ്രകന്ദം കാണുന്നു. ഉണക്കു കാലത്തു ഉപയോഗിക്കുവാന്‍ ജലവും ആഹാരവും സംഭരിച്ചു വയ്ക്കുവാന്‍ ഇവ ഉപയോഗിക്കുന്നു.

കായിക ഘടനയുടെ അടിസ്ഥാനത്തില്‍ മറ്റൊരു വിഭജനം കാണുന്നു. ഒരേ ദിശയില്‍ തുടര്‍ച്ചയായി വളരുകയും തണ്ട് അനിശ്ചിതമായി നീളുകയും തണ്ടിന്‍റെ എല്ലാഭാഗത്തും അന്തരീക്ഷത്തില്‍ തൂങ്ങിക്കിടക്കുന്ന വായു മൂലങ്ങള്‍ കാണുകയും ഇലയുടെ കക്ഷത്തു നിന്നോ ഇലയുടെ എതിര്‍വശത്തു നിന്നോ പൂങ്കുലകള്‍ ഉണ്ടാകുകയും ചെയ്യുന്ന വിഭാഗത്തെ മോണോപോഡിയല്‍സ് എന്നു വിളിക്കുന്നു.

രണ്ടാമത്തെ വിഭാഗത്തില്‍ പ്രധാന അക്ഷം ഒരു സീസണ്‍ കഴിയുമ്പോള്‍ വളര്‍ച്ച അവസാനിപ്പിക്കുകയും അടുത്ത സീസണ്‍ ആകുമ്പോഴത്തേയ്ക്ക് ഒരു പാര്‍ശ്വമുകുളം വളര്‍ന്നു വരുകയും ചെയ്യുന്നു. ഇവയെ സിംപോഡിയല്‍സ് എന്നു പറയുന്നു. മോണോ പോഡിയല്‍ വിഭാഗത്തില്‍ ചെടികളുടെ തണ്ടിന് എന്തെങ്കിലും കേടു പറ്റുകയോ മുറിഞ്ഞു പോകുകയോ ചെയ്താല്‍ ഇതിനു കീഴ്ഭാഗത്തുള്ള ഇല ഇടുക്കില്‍ നിന്നും പുതിയ മുള കിളിച്ചു വരുന്നു. ഇതു വളര്‍ന്ന് പുതിയ ചെടിയായിത്തീരുന്നു. വാണ്ട, അരാക്കനിസ്, അരാണ്ട, ഫലനോപ്സിസ് മുതലായവ മോണോപോഡിയല്‍സും ഡെന്‍ഡ്രോബിയം, കാറ്റ്ലിയ, ഓണ്‍സീസിയം മുതലായവ സിംപോഡിയല്‍സുമാണ്.

ഓര്‍ക്കിഡുകള്‍ ഏതിനത്തില്‍പ്പെടുന്നു എന്നു നിശ്ചയിക്കുവാന്‍ വളരെയധികം സഹായിക്കുന്നത് അവയുടെ പുഷ്പങ്ങളുടെ ഘടനയാണ്. ഓരോ പൂവിനും 3 സെപ്പലുകള്‍ അഥവാ ബാഹ്യദളങ്ങളും 3 പെറ്റളുകള്‍ അഥവാ ദളങ്ങളും കാണുന്നു. ബാഹ്യദളങ്ങളില്‍ ഒന്ന് ചില സന്ദര്‍ഭങ്ങളില്‍ വലിപ്പത്തില്‍ വലുതും മറ്റ് രണ്ടും ചെറുതുമായിരിക്കും. ദളങ്ങളില്‍ പിന്നിലുള്ള ഒരെണ്ണം രൂപാന്തരപ്പെട്ട് വളര്‍ന്ന് വലുതും മനോഹരമായ നിറത്തോടും കാണപ്പെടുന്നു. ലേബലം അഥവാ ലിപ് എന്ന് ഇതിനെ അറിയപ്പെടുന്നു. പുഷ്പാധരം എന്നും പറയാറുണ്ട്. ലിപ് പല രൂപത്തിലും കാണുന്നു. സഞ്ചി പോലെയും സ്ലിപ്പര്‍ പോലെയും ഫണല്‍ പോലെയും ട്യൂബ് പോലെയും കാണുന്നു. ലിപ്പിന്‍റെ രൂപവും നിറവും നല്ലപോലെ പരിശോധിച്ചു പ്രസ്തുത പുഷ്പം ഏതിനത്തില്‍പെടുന്നു എന്നു നിശ്ചയിക്കാന്‍ കഴിയും. ഓര്‍ക്കിഡിന്‍റെ മറ്റൊരു സവിശേഷത കേസരങ്ങളുടെ എണ്ണം കുറവായിരിക്കുന്നതിനുപരി ജനിയുമായി സംയോജിച്ച് കാളം അഥവാ നാളി  എന്ന അവയവമായി രൂപാന്തരം പ്രാപിക്കുന്നു എന്നതാണ്.

മോണോപോഡിയല്‍ ഇനങ്ങളില്‍ കേരളത്തില്‍ പ്രചാരമുള്ളത് അരാക്കനിസ്, വാണ്ട, അരാണ്ട, റെനാന്ത്ര,  അരാന്ത്ര മുതലായവയാണ്. അരാക്കനിസിന്‍റെ പൂവിനു ചിലന്തി, തേള്‍ എന്നിവയോടു സാദൃശ്യമുണ്ട്. ഇതിന്‍റെ പൂങ്കുലയ്ക്കു ഒരു മീറ്ററോളം നീളം വയ്ക്കും. ഇതിന്‍റെ പൂവിതളുകളില്‍ മഞ്ഞ വരെയുള്ളവയെ യെല്ലോറിബണെന്നും ചുവന്ന വരയുള്ളവയെ റെഡ്റിബണെന്നും അറിയപ്പെടുന്നു. വലിയ പൂക്കളുള്ള മറ്റൊരിനമാണ് കപ്പാമ. സുമാത്ര, ഇസ്ബെല്ല എന്നീ ഇനങ്ങളും കേരളത്തില്‍ കണ്ടുവരുന്നുണ്ട്.

ഏറ്റവും കൂടുതല്‍ പ്രചാരമുള്ളത് വാണ്ട ഇനത്തില്‍പ്പെട്ട ഓര്‍ക്കിഡുകളാണ്. ഇവയില്‍ത്തന്നെ പരന്ന ഇലകളുള്ളവയും ഉരുളന്‍ ഇലകളുള്ളവയുമുണ്ട്. ഉരുളന്‍ ഇലകളുള്ളവയെ ടെറേറ്റ് വാണ്ടയെന്നും പരന്ന ഇലയുള്ളവയെ സ്റ്റ്രാപ്പ് ലീവിഡ് വാണ്ട വാച്ചിന്‍റെ സ്റ്റ്രാപ്പ് പോലെയും കാണുന്നു. ടെറേറ്റ് വാണ്ടയില്‍ പ്രചാരമുള്ള രണ്ടിനങ്ങളാണ് പോപ് ഡയാനയും മിസ് ജവാക്വവും. പോപ് ഡയാനയില്‍ വെള്ള പൂവും മിസ് ജവാക്വത്തില്‍ വയലറ്റ് പൂക്കളും ഉണ്ടാകുന്നു. ടെറേറ്റ് വാണ്ടയും സ്റ്റ്രാപ് ലീവ്ഡ് വാണ്ടയും തമ്മില്‍ സങ്കലനം ചെയ്തു കിട്ടിയ സെമിടെറേറ്റ് വാണ്ടയില്‍ പ്രചാരമുള്ള ഇനങ്ങളാണ് ജോണ്‍ ക്ലബ്ബും ജോസഫൈന്‍ വാന്‍ ബ്രോയും. സെമിടെറേറ്റ് വാണ്ടയും സ്റ്റ്രാപ് ലീവ്ഡ് വാണ്ടയും തമ്മില്‍ സങ്കലനം നടത്തി കിട്ടിയതാണ് ക്വാര്‍ട്ടര്‍ ടെറേറ്റ് വാണ്ട. റ്റി.എം.എ. എന്ന ഇനം ഈ വിഭാഗത്തില്‍പ്പെടുന്നു.

അരാക്കനിസും വാണ്ടയും തമ്മില്‍ സങ്കലനം നടത്തി കിട്ടിയ ബൈജനറിക് ഓര്‍ക്കിഡാണ് അരാണ്ട. അരാണ്ടയിലെ പല ഇനങ്ങളും കേരളത്തില്‍ പ്രചാരം സിദ്ധിച്ചിട്ടുള്ളവയാണ്. നൂറാ അള്‍സ്ഗോഫ്, ക്രിസ്റ്റീന്‍, ലൂസിലേകോക്ക്, മജൂള, ഗോള്‍ഡന്‍ സാന്‍ഡ്, പീറ്റര്‍ എവര്‍ട്ട് എന്നീ ഇനങ്ങളെല്ലാം അരാണ്ട വിഭാഗത്തില്‍ പെടുന്നവയാണ്.

അരാക്കനിസും റെനാന്ത്രയും തമ്മില്‍ സങ്കലനം നടത്തി കിട്ടിയ ബൈജനറിക് ഓര്‍ക്കിഡാണ് അരാന്ത്ര. അരാന്ത്രയിലെ പൂക്കള്‍ക്കു കടുംചുവപ്പു നിറമാണ്. കേരളത്തില്‍ കൂടുതല്‍ പ്രചാരമുള്ള ആനിബ്ലാക്ക് ഈ വിഭാഗത്തില്‍പ്പെടുന്നു. ജയിംസ് സ്റ്റോറി, മുഹമ്മദ് ഹനീഫ്, ബിയാട്രീസ് എന്നീ ഇനങ്ങളും ഈ വിഭാഗത്തില്‍പ്പെടുന്നവയാണ്.

അരാക്കനിസും ആസ്കോസെന്‍ട്രവും വാണ്ടയും തമ്മിലുള്ള സങ്കരമാണ് മൊക്കാറ. ഇതു ഒരു ട്രൈജനറിക് ഓര്‍ക്കിഡ് ആണ്. ബിബി, ചാര്‍ക്വാന്‍, വാള്‍ട്ടര്‍ ഒമെ, മാക്ചിന്‍ ഓണ്‍ എന്നീ ഇനങ്ങള്‍ ഈ വിഭാഗത്തില്‍പെടുന്നു. മൊക്കാറയും കേരളത്തില്‍ വളരെ പ്രചാരമുള്ള ഇനമാണ്.

സിംപോഡിയല്‍ വിഭാഗത്തിലെ ചെടികള്‍ക്കു ഒന്നിലധികം തണ്ടുകള്‍ ഉണ്ടാകുമെന്നതിനു പുറമേ ചില ഇനങ്ങളുടെ ചുവട്ടില്‍ കിഴങ്ങുപോലെ മുഴച്ച കാണ്ഡം ഉണ്ടായിരിക്കുന്നതാണ്. ഇതിനെ കപടകന്ദം എന്നു പറയുന്നു. ഇവ ഇഞ്ചി പോലെയോ ചൂരല്‍ പോലെയോ ഗോളാകൃതിയിലോ കാണപ്പെടുന്നു. കപടകന്ദം ഡെന്‍ഡ്രോബിയത്തില്‍ ചൂരല്‍ പോലെയും ഓണ്‍സീഡിയത്തില്‍ ഗോളാകൃതിയിലും കാറ്റ്ലിയായുടേത് ഇഞ്ചിപോലെയും കാണുന്നു. ഈ തടിച്ച ഭാഗം ആഹാരവും വെള്ളവും സംഭരിച്ചു വെയ്ക്കുന്നു.

സിംപോഡിയല്‍ വിഭാഗത്തില്‍ ഏറ്റവും പ്രചാരമുള്ളതു ഡെന്‍ഡ്രോബിയം, ഓണ്‍സീഡിയം, കാറ്റ്ലിയ എന്നീ മൂന്നു ഇനങ്ങളാണ്. ഡെന്‍ഡ്രോബിയത്തില്‍ ഡെന്‍ഡ്രോബിയം നൊബൈല്‍ എന്നും ഫലനോപ്സിസ് എന്നും രണ്ടു ഇനങ്ങള്‍ക്കാണ് കൂടുതല്‍ പ്രചാരം. നൊബൈല്‍ ടൈപ്പുകള്‍ കൂടുതല്‍ തണുപ്പ് ഇഷ്ടപ്പെടുന്നതിനാല്‍ തണുപ്പു രാജ്യങ്ങളിലാണ് കാണുന്നത്. ഡെന്‍ഡ്രോബിയം ചെടിയുടെ സ്വഭാവത്തിന്‍റേയും പൂവിന്‍റെ ആകൃതിയുടേയും അടിസ്ഥാനത്തില്‍ 4 വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഫലനോപ്സിസ്-ന്‍റെ പൂക്കള്‍ പോലെ വലിപ്പമേറിയതും വൃത്താകൃതിയിലുള്ളതും പരന്നതുമായ പൂക്കള്‍ തരുന്നവ, നക്ഷത്രങ്ങളുടെ രൂപത്തിലുള്ളവ, പൂക്കളിലെ ദളങ്ങളുടെ അഗ്രം പിരിഞ്ഞു കാണുന്ന ട്വിസ്റ്ററ്റ് ടൈപ്പ്, ഇതിന്‍റെയെല്ലാം മദ്ധ്യസ്വഭാവമുള്ള ഇന്‍റര്‍മീഡിയറ്റ് ടൈപ്പ് എന്നിവയാണ് അവ. ഇതില്‍ ഫലനോപ്സിസ് ടൈപ്പിലുള്ള പൂക്കള്‍ക്കാണ് വിപണിയില്‍ കൂടുതല്‍ ഡിമാന്‍റ്. മാഡം പോംപഡോര്‍, തായ്ലണ്ട് വൈറ്റ്, സബീന്‍, മാഡംഉഡംശ്രീ, എക്കപോള്‍ പാണ്ഡം മുതലായവ ഇതിന് ഉദാഹരണങ്ങളാണ്.

ഓണ്‍സീഡിയത്തിലാകട്ടെ നൂറില്‍പരം പൂക്കള്‍ നല്‍കാന്‍ കഴിയുന്ന മഞ്ഞ പൂക്കളുള്ള പൂങ്കുലകള്‍ ലഭിക്കുന്നു. ഗോള്‍ഡന്‍ ഷവറെന്നും ഡാന്‍സിംഗ് ഗേള്‍ എന്നും ഇതിനു പേരുണ്ട്. ചട്ടിയിലും തടി ബാസ്ക്കറ്റിനുള്ളിലും തൊണ്ടിനുള്ളിലും ഇതു അനായാസേന വളര്‍ത്താന്‍ കഴിയും. റാംസേഗോവര്‍, ടാക്കാ, അലോഹ ഇവാംഗ, സ്വീറ്റ് ഷുഗര്‍, ശാറി ബേബി എന്നിവയാണ് മറ്റിനങ്ങള്‍.

തണല്‍ ഇഷ്ടപ്പെടുന്ന ഓര്‍ക്കിഡുകളാണ് കാറ്റ്ലിയാ ജനുസ്സില്‍പെടുന്നവ. വനങ്ങളിലുള്ള മരങ്ങളിലും മറ്റും വളരുന്നു. ഇതിന്‍റെ പൂക്കള്‍ വളരെയധികം മനോജ്ഞമാണ്. ഗദയുടെ ആകൃതിയിലുള്ള പരന്നതോ ഉരുണ്ടതോ ആയ തടിച്ച തണ്ടുകള്‍ ചെടിയുടെ ചുവട്ടില്‍ നിന്നും ഉല്‍പാദിപ്പിക്കുന്നു. കാറ്റ്ലിയ സ്നോഡണ്‍, ബോബെല്‍സി, ഹാര്‍ഡിയാന, പോര്‍ഷ്യാ എന്നിവയാണ് പ്രധാന ഇനങ്ങള്‍.

ബ്രാസ്സോ ലേലിയോ കാറ്റ്ലിയ ഇതിന്‍റെ ഒരു ട്രൈജനറിക് സങ്കരമാണ്. ലക്കി സ്റ്റൈക്ക്, റത്താന കോസിന്‍, ഗോള്‍ഡന്‍ സ്ലിപ്പര്‍ മുതലായവയാണ് ഇതിന്‍റെ സങ്കര ഇനങ്ങള്‍.

നിശാശലഭത്തോടു സാദൃശ്യമുള്ള പൂക്കള്‍ തരുന്ന ഒരിനം ഓര്‍ക്കിഡുകളാണ് ഫലനോപ്സിസ്. ഇതിന്‍റെ ഒരു പൂവിന് 5 രൂപ വരെ വിപണിയില്‍ വിലയുണ്ട്. കാര്‍ ഡെക്കറേഷനും മറ്റും ഇതിന്‍റെ പൂക്കള്‍ ധാരാളമായി ഉപയോഗിക്കുന്നു. ഗോള്‍ഡന്‍ ലൂയിസ്, ഗോള്‍ഡന്‍ ഫെതര്‍, ബാവായിയന്‍ഷിഫേഴ്സ്, ട്രോപിക് സ്നോ, വൈറ്റ് ബേര്‍ഡ് എന്നിവ ഇതിന്‍റെ പ്രധാന സങ്കര ഇനങ്ങളാണ്.

സിംപോഡിയല്‍ വിഭാഗത്തില്‍പ്പെട്ട ഡെന്‍ഡ്രോബിയം, കാറ്റ്ലിയ, ഓണ്‍സീഡിയം മുതലായ ഓര്‍ക്കിഡുകള്‍ സാധാരണയായി പൊക്കത്തില്‍ കെട്ടി വളര്‍ത്തുന്നു. ചട്ടികളും തടി ബാസ്ക്കറ്റുകളും വൃക്ഷ ശിഖരങ്ങളുമാണ് ഇവയ്ക്കു യോജിക്കുക. ടെറസ്സില്‍ വളര്‍ത്തുമ്പോള്‍ സൂര്യപ്രകാശം നിയന്ത്രിക്കുവാന്‍ ഷേഡ്ഷീറ്റ് മുകളില്‍ കെട്ടേണ്ടതുണ്ട്.

വാണ്ട, അരാക്കനിസ്, റെനാന്ത്ര മുതലായ മോണോപോഡിയന്‍ വിഭാഗത്തില്‍പ്പെടുന്ന ഇനങ്ങള്‍ തറയില്‍ നല്ല സൂര്യപ്രകാശമുള്ള തുറസ്സായ സ്ഥലത്തു വേണം നട്ടു വളര്‍ത്തുവാന്‍. തറയില്‍ തടങ്ങള്‍ തയ്യാറാക്കി ഉണക്ക തൊണ്ട് അടുക്കി അതിലാണ് മോണോപോഡിയല്‍സ് വളര്‍ത്തുന്നത്. തടത്തിനു ചുറ്റും ഇഷ്ടികകള്‍ ഉറപ്പിച്ചശേഷം ഉള്ളിലായി കരിയും ഓടിന്‍ കഷണവും ഇഷ്ടിക കഷണവും കലര്‍ത്തി ഇടുന്നു. ഇങ്ങനെ തയ്യാറാക്കിയ തടങ്ങളില്‍ 30 സെന്‍റിമീറ്റര്‍ അകലത്തില്‍ ഓര്‍ക്കിഡുകളുടെ തലപ്പ് ഒന്നര അടി നീളത്തിനു മുറിച്ച കഷണങ്ങള്‍ നടുന്നു. അതിനു ചുവട്ടില്‍ ഉണക്ക തൊണ്ട് അടുക്കി കൊടുക്കണം. ചെടികള്‍ക്കു താങ്ങു നല്‍കേണ്ടതാണ്. താങ്ങു കമ്പായി ഈറയോ തടിയോ ഉപയോഗിക്കാം. താങ്ങു കമ്പുകള്‍ക്കു പകരം കയറും നീളത്തിനു വലിച്ചുകെട്ടി അതില്‍ ചെടി ഉറപ്പിക്കാന്‍ കഴിയും. ചെടിക്കു ഉയരം കൂടുന്നതനുസരിച്ച് കൂടുതല്‍ കയര്‍ മുകളിലോട്ടു ഉപയോഗിക്കേണ്ടിവരും.

ഓര്‍ക്കിഡുകള്‍ ചട്ടിയില്‍ വളര്‍ത്തുമ്പോള്‍ അതിനായി പ്രത്യേകം തയ്യാറാക്കിയ വലിയ ദ്വാരങ്ങളുള്ള ചട്ടികള്‍ വേണം ഉപയോഗിക്കുവാന്‍. ഇതു നല്ല നീര്‍വാര്‍ച്ച ലഭിക്കുന്നതിനും ധാരാളം വായുസഞ്ചാരം ഉണ്ടാകുന്നതിനും സഹായകമാണ്. ചട്ടികള്‍ക്കു പകരം തടി കഷണങ്ങള്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന ബാസ്ക്കറ്റുകളും ഉപയോഗിക്കാം. ഒരിഞ്ചുവീതിയിലും മുക്കാല്‍ ഇഞ്ചു കനത്തിലും റീപ്പര്‍ തയ്യാറാക്കി പെട്ടിയുടെ ആകൃതിയില്‍ ഇടവിട്ടു അവ നിരത്തിവച്ചു മൂലതോറും ആണി വച്ചാല്‍ മതി. ഇതില്‍ മാധ്യമമിട്ടു അതില്‍ ചെടി നട്ടു സൗകര്യം പോലെ കെട്ടി തൂക്കാവുന്നതാണ്.

ചട്ടിയും ബാസ്ക്കറ്റും നിറയ്ക്കാന്‍ കരിക്കട്ട, ഓടിന്‍ കഷണം, ഇഷ്ടിക കഷണം എന്നിവയാണ് ഉപയോഗിക്കുന്നത്. കരിയാണു ഏറ്റവും ഉത്തമം. ചെറിയ 3-4 തൊണ്ടിന്‍ കഷണം കൂടി ചട്ടിക്കുള്ളില്‍ ഇടേണ്ടതാണ്. ചട്ടിയില്‍ അടിയിലായി ഒരു നിര ഓടിന്‍ കഷണം നിരത്തണം. അതിനു മുകളില്‍ കരിയും ഇഷ്ടിക കഷണവും കൂടി കലര്‍ത്തി ഇടണം. ശേഷം ചെടി മധ്യഭാഗത്തായി ഉറപ്പിക്കണം. തൊണ്ടിന്‍ കഷണം വേരിനു സമീപമായി ചുറ്റും ഇട്ടു കൊടുത്താല്‍ മതി. ചെടി നടുമ്പോള്‍ വേരു ഉപരിഭാഗത്തു തന്നെ വരത്തക്കവിധം വേണം ഉറപ്പിക്കുവാന്‍. മീഡിയത്തിന്‍റെ മദ്ധ്യഭാഗത്തു തന്നെ വരത്തക്കവിധം വേണം ഉറപ്പിക്കുവാന്‍. മീഡിയത്തിന്‍റെ മദ്ധ്യഭാഗത്തു ചെറിയ ഒരു കമ്പു നാട്ടി അതു ഓടിന്‍ കഷണവും കരിയും ഇഷ്ടിക കഷണവും ഇട്ടു ഉറപ്പിച്ച ശേഷം അതില്‍ വേണം ചെടി കെട്ടി നിര്‍ത്തുവാന്‍. സിംപോഡിയല്‍ ഇനങ്ങളില്‍ വളര്‍ത്തുന്ന ചെടിയില്‍ നിന്നും തൈ ഇളക്കി എടുക്കുന്നത് ചട്ടിയില്‍ തണ്ടുകള്‍ വളര്‍ന്നു നിറഞ്ഞശേഷം വേണം. ഇളക്കുമ്പോള്‍ 3 തണ്ടുകള്‍ ചേര്‍ത്തു വേണം ഇളക്കാന്‍. ഇനി അതു പുതിയ ചട്ടിയില്‍ നടാന്‍ ഉപയോഗിക്കാം.

ഓര്‍ക്കിഡുകള്‍ക്ക് ജൈവവളങ്ങളും രാസവളങ്ങളും നല്‍കേണ്ടതാണ്. പച്ച ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ അര കിലോഗ്രാം എന്ന തോതില്‍ നെടുകെ കലക്കി അരിച്ചെടുത്തു ഇതു രണ്ടാഴ്ചയിലൊരിക്കല്‍ ചെടിയില്‍ തളിച്ചു കൊടുക്കണം. പച്ച ചാണകം വെള്ളം കുറച്ചു കുറുകെ കലക്കി മോണോപോണിയല്‍ ഇനങ്ങളില്‍ ചെടിയുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുന്ന പതിവുമുണ്ട്. മോണോപോഡിയന്‍ ഇനങ്ങള്‍ക്ക് തൊണ്ടിനു മുകളിലായി കോഴിവളം ഉണക്ക ചാണകം എന്നിവ വിരിച്ചുകൊടുക്കുന്ന രീതിയും അനുവര്‍ത്തിച്ചു വരുന്നു. ഗോമൂത്രം 10 ഇരട്ടി വെള്ളം ചേര്‍ത്തു ഓര്‍ക്കിഡുകള്‍ക്ക് തളിച്ചു കൊടുക്കുന്നതു പ്രയോജനകരമാണ്. ഇതു രണ്ടാഴ്ചയിലൊരിക്കല്‍ വേണം നല്‍കുവാന്‍. വേപ്പിന്‍പിണ്ണാക്കും നിലക്കടല പിണ്ണാക്കും 50 ഗ്രാം വീതമെടുത്ത് അതു വെള്ളത്തിലിട്ടു മൂന്നു ദിവസം വച്ചശേഷം എടുത്തു 5 ഇരട്ടി വെള്ളവും ചേര്‍ത്തു ചെടിക്കു തളിച്ചുകൊടുക്കാം. ജൈവ വളങ്ങളിലേതെങ്കിലുമൊന്ന് രണ്ടാഴ്ചയിലൊരിക്കല്‍ നല്‍കിയാല്‍ മതി. എന്നാല്‍ ആഴ്ചതോറും 17.17.17. കോംപ്ലക്സ് വളം 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ കലക്കി ചെടിയുടെ മേല്‍ തളിച്ചു കൊടുക്കണം. തേങ്ങാവെള്ളം നല്‍കുന്നതു ഓര്‍ക്കിഡുകള്‍ക്കു വളരെ ഉപയോഗപ്രദമാണ്. അതില്‍ ഹോര്‍മോണ്‍ അടങ്ങിയിരിക്കുന്നു. ഒരു ലിറ്റര്‍ വെള്ളത്തില്‍ 250 മില്ലീലിറ്റര്‍ തേങ്ങാവെള്ളം എന്ന തോതില്‍ കലക്കി ചെടിയില്‍ തളിക്കണം.

ഓര്‍ക്കിഡുകളില്‍ നിരവധി കീടങ്ങളും രോഗങ്ങളും കാണുന്നു. അതില്‍ പ്രധാനപ്പെട്ട കീടങ്ങള്‍ ഒച്ചും അട്ടകളുമാണ്. ഒച്ചിനെ രാത്രി നന്നായി ഇരുട്ടിയ ശേഷം കൈകൊണ്ടു നുള്ളിയെടുത്ത് ഉപ്പു ലായനിയിലിട്ടു കൊല്ലുക മാത്രമേ പ്രായോഗികമായി ചെയ്യുവാന്‍ കഴിയുകയുള്ളൂ. വിപണിയില്‍ മെറ്റാള്‍ഡിഹൈഡ് എന്ന പല കേക്കുകളും ലഭ്യമാണ്. അതു വാങ്ങി ചട്ടിക്കുള്ളില്‍ രണ്ടോ മൂന്നോ കഷണം ഇട്ടും കൊല്ലാന്‍ കഴിയും. അട്ടകള്‍, സ്കെയില്‍സ് മുതലായവയുടെ ഉപദ്രവമുണ്ടാകുമ്പോള്‍ ഏതെങ്കിലും കീടനാശിനി കലക്കിയ ലായനിയില്‍ ചട്ടിയോടെ മുക്കുകയോ ചെടിയിലും ചുവട്ടിലും മരുന്നു തളിച്ചു കൊടുക്കുകയോ ചെയ്യാം.

പല രോഗങ്ങളും ഓര്‍ക്കിഡുകളില്‍ കാണുന്നുണ്ട്. അതില്‍ പ്രധാനം മണ്ട അഴുകലും ആന്ത്രക്നോസ് രോഗവുമാണ്. ഏതെങ്കിലും കുമിള്‍ നാശിനി കലക്കി തളിച്ചാല്‍ അത്തരം രോഗങ്ങളെ നിയന്ത്രിക്കാന്‍ കഴിയും. ഡൈത്തേന്‍ എം.45 പോലുള്ള കുമിള്‍നാശിനി 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ കലക്കി തളിച്ചാലും മതി.

തായ്ലണ്ടില്‍ നിന്നും നല്ല ഇനം ചെടികള്‍ വിശ്വാസയോഗ്യമായി ലഭ്യമാക്കുന്ന പല സ്ഥാപനങ്ങളും ഇന്നു കേരളത്തിലുണ്ട്. അതുകൂടാതെ ടിഷ്യു കള്‍ച്ചറിലൂടെ ഉല്‍പ്പാദിപ്പിച്ചു ദൃഢീകരണം നടത്തിയ തൈകളും വിശ്വാസയോഗ്യമായി വാങ്ങുവാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റും ലഭ്യമാണ്. അവ വാങ്ങി ശാസ്ത്രീയമായ പരിചരണമുറകള്‍ കാലാകാലം സ്വീകരിച്ചാല്‍ വലിയ ബുദ്ധിമുട്ടു കൂടാതെ ഇവ വളര്‍ത്തിയെടുക്കാന്‍ കഴിയുന്നതാണ്.

കടപ്പാട്- കാര്‍ഷികരംഗം.കോം

അവസാനം പരിഷ്കരിച്ചത് : 5/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate