অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പുഷ്പങ്ങള്‍

കാക്കപ്പൂ

ലെന്റിബുലാറിയേസിയേ (Lentibulariaceae) സസ്യകുടുംബത്തില്‍ പെട്ടതാണ് കാക്കപ്പൂ. ബ്ലാഡര്‍ വര്‍ട്ട്(Bladder Wort) എന്ന് ഇംഗ്ലീഷില്‍ പേരിലുള്ള കാക്കപ്പൂവിന്റെ ശാസ്ത്രീയനാമം യൂട്രിക്കുലേറിയ റെറ്റിക്കുലേറ്റ(Utricularia Reticulata) എന്നാണ്.     നനവാര്‍ന്ന  പാറകളിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന ഒരു ചെറിയ ചെടിയാണിത്. വിളഞ്ഞ നെല്‍പാടങ്ങളിലും ഓണക്കൊയ്ത്തിന് ശേഷമുള്ള പാടങ്ങള്‍ക്കിടയിലും കടുത്ത നീല നിറത്തില്‍ അവിടവിടെയായി മുത്തുകള്‍പോലെ കാക്കപ്പൂവ് കാണാം.   ഇലകള്‍ വളരെയധികം ശാഖകളായി പിരിഞ്ഞതും നേര്‍ത്തതുമാകയാല്‍ അവയെ കണ്ടാല്‍ വേരുകള്‍ പോലെ തോന്നും.  എന്നാല്‍ ഇവയ്ക്ക് പച്ചനിറമായതിനാല്‍ തിരിച്ചറിയാനുമാവും.  ഇലകളില്‍ ഒരുതരം ചെറിയ സഞ്ചികള്‍ രൂപപ്പെട്ടിരിക്കുന്നതുകാണാം.  ഇവയ്ക്ക് അകത്തേക്കു മാത്രം തുറക്കുന്ന വാതിലുണ്ട്.  ചെറിയ പ്രാണികളും മറ്റും ഉള്ളില്‍പ്പെട്ടാല്‍ പുറത്തുവരാന്‍ ബുദ്ധിമുട്ടാണ്.

ചെമ്പകം

മാഗ്നോലിയേസി (Magnoliaceae) സസ്യകുടുംബത്തില്‍ പെട്ട ചെമ്പകത്തിന്റെ ശാസ്ത്രീയനാമംമൈക്കേലിയ ചെമ്പക (Michelia champaca) എന്നാണ്. ഇംഗ്ലീഷില്‍ ചെമ്പക് (Champac) എന്നാണ്. പവിത്രമായി കരുതപ്പെടുന്ന ചെമ്പകത്തിന്റെ പൂവുകള്‍ക്ക് നല്ല മണമുണ്ടാകും.  മഞ്ഞ കലര്‍ന്ന വെളുപ്പ് നിറത്തോടുകൂടിയ വലിയ പൂക്കളാണ് ചെമ്പകത്തിന്റെത്.  ചുവന്ന ചെമ്പകവുമുണ്ട്.  പൂവില്‍ നിന്ന് മഞ്ഞച്ചായം വേര്‍‍തിരിക്കുന്നുണ്ട്.  മരത്തൊലിയും പൂവും ഔഷധങ്ങള്‍ക്കുപയോഗിക്കുന്നു.  ശ്രീലങ്കയില്‍ നിന്നാണ് ചെമ്പകം ഇന്ത്യയിലെത്തിയത്.  ദേവീവിഗ്രഹങ്ങളില്‍ ചാര്‍ത്തുന്ന ഏറ്റവും ശ്രേഷ്ഠമായ പുഷ്പമാണ് ഈഴചെമ്പകം.  അപ്പോസൈനേസി (Apposineceae) സസ്യകുടുംബത്തില്‍ പെട്ട ഈഴചെമ്പകത്തിന്റെ ശാസ്ത്രനാമം പള്‍മേറിയ അക്യുട്ടിഫോളിയ (Pulmeria Accutifolia) എന്നാണ്.

തുളസി

ലാമിയേസി (Lamiaceae) സസ്യകുടുംബത്തില്‍പെട്ട തുളസിക്ക് ഹോളി ബേസില്‍ (Holy Basil) എന്നാണ് ഇംഗ്ലീഷിലുള്ള പേര്.  രാമതുളസി, കൃഷ്ണതുളസി, കാട്ടുതുളസി  എന്നിങ്ങനെ തുളസി പലതരമുണ്ട്. രാമതുളസി,കൃഷ്ണതുളസി എന്നിവ പ്രധാനപ്പെട്ടതാണ്.  കൃഷ്ണതുളസിയുടെ ശാസ്ത്രീയനാമം ഓസിമം സാങ്റ്റം (Ocimum Sanctum) എന്നും രാമതുളസിയുടേത് ഓസിമം ബാസിലിക്ക (Ocimum Basilicum) എന്നും കാട്ടുതുളസിയുടേത്ഓസിമം കാനം (Ocimum Canun) എന്നുമാണ്.    ഇലകള്‍ക്ക് കറുപ്പുനിറം കൂടുതലുള്ള കൃഷ്ണതുളസിക്കാണ് ഔഷധരംഗത്തിലും ഓണപ്പൂക്കളത്തിലും പ്രമുഖസ്ഥാനം. ലക്ഷ്മീദേവിയുടെ അവതാരമാണ് തുളസിയെന്നാണ് പുരാണങ്ങള്‍ പറയുന്നത്. പൂക്കളത്തിന് ഭംഗി കൂട്ടാന്‍ ചിത്തിര ദിവസം ചാണകം ഉരുട്ടി അതില്‍ തുളസിക്കതിര്‍ കുത്തിനിര്‍ത്താറുണ്ട്.  ജ്വരത്തെ തടയുന്ന തുളസിക്ക് ദേവദുന്ദുഭി എന്ന് സസ്കൃതത്തില്‍ പര്യായമുണ്ട്. കൊതുകിനെയും മറ്റു കീടങ്ങളെയും അകറ്റാനുള്ള കഴിവും തുളസിക്കുണ്ട്.

ചെമ്പരത്തി

ഹിബിസക്സ് റോസ സൈനെന്‍സിസ് (Hibisus ro-sinensis) എന്ന ശാസ്ത്രനാമത്തിലുള്ള ചെമ്പരത്തിറോസ് ഓഫ് ചൈന (Rose of China) എന്ന പേരിലാണ് ഇംഗ്ലീഷില്‍ അറിയപ്പെടുന്നത്. ചൈനയാണ് ചെമ്പരത്തിയുടെ ജന്മദേശം.  പണ്ട് ഇത് ഷൂ പോളിഷ് ചെയ്യാന്‍ ഉപയോഗിച്ചിരുന്നതിനാല്‍ ഇംഗ്ലീഷില്‍ഷൂഫ്ലവര്‍ (Shoe Flower) എന്ന മറ്റൊരു പേരുമുണ്ട്. മാല്‍വേസി (Malvaceae) സസ്യകുടുംബത്തില്‍ പെട്ട ഈ സസ്യത്തെ പരിചയപ്പെടുത്തേണ്ട കാര്യമില്ല.  ഏറെ ഔഷധമൂല്യമുള്ള ചെമ്പരത്തിയുടെ ഇലയുടെ നീര് തലയില്‍ തേക്കാനുള്ള താളിയായി ഉപയോഗിക്കുന്നുണ്ടെങ്കിലും പനിക്കുള്ള ഔഷധം കൂടിയാണ്.  കൂടാതെ പൂവ് പിഴിഞ്ഞുണ്ടാക്കുന്ന ചാറ് പലനാട്ടുവൈദ്യങ്ങളിലും ഔഷധമാണ്.

ചെങ്കദളി

വയലുകളിലും ഈര്‍പ്പമുള്ള പ്രദേശങ്ങളിലും ധാരാളമായി വളരുന്ന  മരുന്നുചെടിയാണ് ചെങ്കദളി.  മൈലസ്റ്റോമ മലബാത്രികം (Melastoma Malabathicum) എന്നാണ് ഇതിന്റെ ശാസ്ത്രനാമം.  മെലസ്റ്റോ മാസിയേ (Melesstomaceae) എന്നാണ് ഇതിന്റെ കുടുംബവനാമം.

മലര്‍വാടി

അമരാന്തേസിയേ  കുടുംബത്തില്‍പെട്ട വാടാമല്ലിയുടെ ശാസ്ത്രനാമം ഗോംഫ്രീനാ ഗ്ലോബോസ എന്നാണ്. പെട്ടെന്ന് വാടിപ്പോകാത്ത പൂവാണ് മലര്‍വാടി.  ഇതിന് ഉണ്ടപ്പൂവ് എന്ന് മലബാറില്‍ പേരുണ്ട്.

അരളി

അപ്പോസൈനേസി എന്ന സസ്യകുടുംബത്തില്‍ പെട്ട അരളി ചുവപ്പ്, വെള്ള, മഞ്ഞ എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു.  നിത്യഹരിത കുറ്റിച്ചെടിയായ ഈ സസ്യം മൂന്നു മീറ്റര്‍വരെ പൊക്കം വരാറുണ്ട്. സാധാരണയായി ഉഷ്ണമേഖലയിലാണ് കണ്ടുവരാറ്.  പൂന്തോട്ടങ്ങളില്‍ അലങ്കാരച്ചെടിയായി വളര്‍ത്തുന്ന ഇതിന്റെ ഇലകള്‍ വീതികുറഞ്ഞ, നീണ്ട് കനമുള്ള, രണ്ടറ്റവും കൂര്‍ത്തതായിരിക്കും.  അഞ്ച് ബാഹ്യദളങ്ങളുള്ള പൂക്കള്‍ ശാഖാഗ്രങ്ങളില്‍ കുലകളായാണ് കാണപ്പെടുന്നത്.  മഞ്ഞ അരളിപ്പൂക്കള്‍ ദളങ്ങള്‍ ഒന്നുചേര്‍ന്ന് കോളാമ്പിപോലെയാണ്. കമ്പുകള്‍ മുറിച്ചാണ് പുതിയ തൈകള്‍ ഉണ്ടാക്കുന്നത്.

ഇതൊരു ഔഷധച്ചെടിയാണെങ്കിലും എല്ലാഭാഗവും പച്ചയ്ക്ക് വിഷമയമാണ്.  ഇതിന്റെ വേരിലെ തൊലിക്ക് ശ്വാസകോശത്തിന്റെ സങ്കോചവികാസങ്ങളെ വര്‍ധിപ്പിക്കാനും ശ്വാസകോശത്തിലടിഞ്ഞുകൂടുന്ന കഫം മുതലായവയെ ഇല്ലാതാക്കാനും കഴിവുണ്ട്.  തൊലി ഉണക്കിപ്പൊടിച്ച് മൂന്നുനേരം സേവിച്ചാല്‍, ബ്രോങ്കൈറ്റിസ്, ബ്രോങ്കിറ്റാറ്റിസ്, എംഫിസീമ എന്നീ അസുഖങ്ങള്‍ ഭേദമാകും.  ചുവന്ന അരളിയുടെ ഇലയും തൊലിയും അരച്ചുപുരട്ടിയാല്‍ നീരൊലിക്കുന്ന എത്ര പഴകിയ മുറിവും കുഷ്ഠത്തിന്റെ വ്രണവും കരിയുമെന്ന് ആയുര്‍വേദം കണ്ടെത്തിയിട്ടുണ്ട്.

മുക്കുറ്റി

ഓക്സാലിഡേസിയേ (Oxalidaceae) സസ്യകുടുംബത്തില്‍ പെട്ട ഇതിനെ (Botanical Name -ബയോഫൈറ്റം സെന്‍സറ്റൈവം) ബയോഫൈറ്റം റീന്‍വാര്‍ഡില്‍ (Biophytum reinwardtil) എന്ന ശാസ്ത്രനാമത്തിലും സെന്‍സിറ്റീവ് വുഡ് സോറല്‍ (Sensitive Wood Sorrel) എന്ന ഇംഗ്ലീഷ് നാമത്തിലും അറിയപ്പെടുന്നു.  തണലും ഈര്‍പ്പവും ഇഷ്ടപ്പെടുന്ന ചെടിയാണ് മുക്കുറ്റി.  നാട്ടില്‍ സാധാരണയായി കാണപ്പെടുന്ന ചെറിയ ഇനം മുക്കുറ്റിയും കാട്ടില്‍ അല്പം കൂടി ഉയരത്തില്‍ വളരുന്ന മറ്റൊരിനം മുക്കുറ്റിയുമുണ്ട്.   ചെറുതും മഞ്ഞനിറവുമുള്ള പൂക്കളാണു മുക്കുറ്റിക്ക്.    തെങ്ങിന്റെ കുഞ്ഞുങ്ങളെപോലെ പറമ്പിലെങ്ങും കാണുന്ന മുക്കുറ്റി തുമ്പപ്പൂവിനെ പോലെ ഓണപ്പൂക്കളില്‍ പ്രാധാന്യമേറിയതാണ്.  മുക്കുറ്റിക്ക് 2-3 ഇഞ്ച് ഉയരം വരും. പൂങ്കുലയുടെ തണ്ടിനും മൂന്നിഞ്ചോളം നീളം വരും.  കോളാമ്പി കെട്ടിയതുപോലെ മഞ്ഞനിറമുള്ള ചെറിയ പൂക്കള്‍ ഉയര്‍ന്നു നില്‍ക്കും.  ഇതൊരു ഔഷധച്ചെടികൂടിയാണ്.

അരിപ്പൂവ്

പൂച്ചെടി, കൊങ്ങിണിപ്പൂ, ഈടമക്കി എന്നെല്ലാം അറിയപ്പെടുന്ന അരിപ്പൂവിന്റെ ശാസ്ത്രീയനാമം ലാന്റന കാമറ (Lantana camara) എന്നാണ്  എന്നാണ്.  വെര്‍ബെനേസി (Verbenaceae) സസ്യകുടുംബത്തില്‍ പെട്ട് ഇത് നാട്ടുപ്രദേശങ്ങളിലെ വേലികളിലും മറ്റും സുലഭമായ  ഈ ചെടി അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ നിന്നും വന്നതാണ്.  പൂവിനും ഇലയ്ക്കും ഒരുതരം രൂക്ഷഗന്ധമാണ്.  കന്നുകാലികള്‍ ഇതിന്റെ ഇല കഴിക്കാറില്ല. ഇലയില്‍ നിന്നും പൂവില്‍ നിന്നും ഒരുതരം സുഗന്ധതൈലം വേര്‍തിരിക്കുന്നുണ്ട്.  ഇലയില്‍ലന്റാഡിന്‍ -എ എന്ന വിഷമുണ്ട്.  ഇതിന്റെ ചെറിയ കായ പറിച്ചു തിന്നുന്നത് സ്കൂളില്‍ നിന്നും മടങ്ങുന്ന വഴിക്ക് കുട്ടികളുടെ പ്രധാന വിനോദമാണ്.

കൃഷ്ണകിരീടം

പഗോഡ പ്ലാന്റ് (Pagoda Plant) എന്ന് ഇംഗ്ലീഷില്‍ പേരുള്ള കൃഷ്ണകിരീടത്തിന്റെ ശാസ്ത്രീയനാമംക്ലിറോഡെന്‍ഡ്രം പാനികുലേറ്റം (Clerodendrum Paniculatum) എന്നാണ്.  വെര്‍ബനേസി (Verbenaceae)സസ്യകുടുംബത്തില്‍പെട്ടതാണ് കൃഷ്ണകിരീടം.  ശ്രീ കൃഷ്ണന്റെ കിരീടത്തോട് രൂപസാദൃശ്യമുള്ള ഇതിന്പൂക്കളത്തിലും തൃക്കാക്കരയപ്പന്റെ ശിരസ്സിലും സ്ഥാനമുണ്ട്.  ജപ്പാനിലെ സവിശേഷ വാസ്തു മാതൃകയായപഗോഡയെ ഓര്‍മ്മിപ്പിക്കുന്നതിനാലാണ് ഇഗ്ലീഷില്‍ പഗോഡ പ്ലാന്റ് എന്ന പേര്.  കിരീടം പോലെ ഉയര്‍ന്നുനില്‍ക്കുന്ന പൂങ്കുല കാരണമാണ് ഈ പേര്.  ഓരോ പൂവിനും വലിപ്പം വളരെ കുറവാണെങ്കിലും ഒത്തു ചേരുമ്പോള്‍ പൂങ്കുലക്ക് ചിലപ്പോള്‍ 45 സെന്റീമീറ്ററോളം പൊക്കം വരും.  ഓരോ പൂവിനും ഓറഞ്ചു കലര്‍ന്ന ചുവപ്പു നിറമാണ്.  പൂവിന്റെ ഞെട്ടും ചുവന്നതാണ്. ഇലകള്‍ക്ക് മുകളിലായി എഴുന്നു നില്‍ക്കുന്ന തരത്തിലാണ് പൂങ്കുല.

ഋതുക്കള്‍ വ്യത്യാസമില്ലാതെ കാടപിടിച്ചുകിടക്കുന്ന ഇടങ്ങളിലെല്ലാം ഈ പൂവ് സമൃദ്ധമായി കാണാറുണ്ട്. ചുവപ്പും ഓറഞ്ചും കലര്‍ന്ന ഇളംചുവപ്പ് നിറമുള്ള പൂക്കളാണ് കൃഷ്ണകിരീടത്തെ മറ്റുള്ളവയില്‍ നിന്ന്വേറിട്ടുനിര്‍ത്തുന്നത്.  പൂക്കളെല്ലാം ചേര്‍ന്ന് ഒരു സ്തൂപത്തിന്റെ രൂപമാണ് ഇതിനുള്ളത്.

കൃഷ്ണമുടി, പഗോഡ, രാജകീരീടം, ഹനുമാന്‍കിരീടം എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. നാട്ടിന്‍പുറങ്ങളില്‍ ഓട്ടോര്‍മോഹിനി എന്നും വിളിക്കാറുണ്ട്.  ഒത്തൊരുമോഹിനിയാണ് ഓട്ടോര്‍ മോഹിനിയായി മാറിയതെന്നാണ് അനുമാനം.

തെച്ചി

റൂബിയേസിയേ സസ്യകുടുംബത്തില്‍ പെട്ടതാണ് തെച്ചി.  ഇതിന്റെ ശാസ്ത്രനാമം ഇക്സോറ കോക്സിനിയം എന്നാണ്.  വീട്ടുമുറ്റത്ത് അലങ്കാരച്ചെടിയായി വളര്‍ത്താറുണ്ടെങ്കിലും നമ്മുടെ തൊടികളിലും പറമ്പിലും ധാരാളമുള്ള കുറ്റിച്ചെടിയാണ് തെച്ചി.  ചെത്തിയെന്നും അറിയപ്പെടുന്ന ഇവ കാട്ടുതെച്ചി, നാട്ടുതെച്ചി എന്നിങ്ങനെ രണ്ടുതരമുണ്ട്.  പലനിറങ്ങളിലുമുള്ള തെച്ചിയുണ്ടെങ്കിലും കടുംചുവപ്പു നിറത്തിലുള്ള തെച്ചിയാണ് വ്യാപകമായി കണ്ടുവരുന്നത്.  എക്കാലത്തും പൂക്കളുണ്ടാവുന്ന തെച്ചിയില്‍ ഇടവപ്പാതിയിലാണ് കൂടുതല്‍ പൂവുണ്ടാവുക.  വലിയ പൂക്കുലകളായി കാണുന്ന ഇവ അറുത്തുവെച്ചാലും രണ്ടുമൂന്നു ദിവസം വാടാതെ നില്‍ക്കും. തെച്ചിപ്പൂ കഷായത്തിനും മറ്റും ഉപയോഗിക്കുന്നു.  പഴുത്തുചുവന്ന തെച്ചിക്കായ്കള്‍ പോഷകമുള്ളതും ഔഷധഗുണമുള്ളതുമാണ്.

തുമ്പ

ലോബിയേറ്റേലാമിയേസി (Lamiaceae) സസ്യകുടുംബത്തില്‍പെട്ട തുമ്പ ല്യൂക്കസ്  അസ്പെറ (Leucas Aspera) എന്ന ശാസ്ത്രനാമത്തിലും ല്യൂക്കസ് (Leucas) എന്ന ഇംഗ്ലീഷ് പേരിലും അറിയപ്പെടുന്നു. കരിന്തുമ്പ(Anisomeles Malabarica), പെരുന്തുമ്പ (Leucas cephalotes) എന്നിങ്ങനെ രണ്ടു തരത്തിലുള്ള തുമ്പകള്‍ നമ്മുടെ നാട്ടിലുണ്ട്.  തുമ്പ ഒരു ഔഷധച്ചെടികൂടിയാണ്. ദ്രോണപുഷ്പി എന്നറിയപ്പെടുന്ന തുമ്പക്കാണ് ഔഷധഗുണം കൂടുതല്‍.  ഇലകള്‍ക്ക് അണുനാശക ശക്തിയുണ്ട്.  തുമ്പപ്പൂവ് തേനുമായി ചേര്‍ത്ത് കഴിച്ചാല്‍ ചുമയും ജലദോഷവും ശമിക്കുമെന്നാണ് നാട്ടുവൈദ്യം.  അത്തം മുതല്‍ ഉത്രാടം വരെ വീട്ടുമുറ്റത്ത് പൂക്കളമിടുന്നതില്‍ അത്തപ്പൂവിന് വളരെ പ്രാധന്യമുണ്ട്.  അത്ത ദിവസം തുമ്പയും തുളസിക്കതിരും കൊണ്ട് പൂക്കളമൊരുക്കുന്നു. ഓണത്തപ്പനെ അലങ്കരിക്കാന്‍ തുമ്പക്കുടം വേണം.  തിരുവോണ ദിവസം തൃക്കാക്കരയപ്പനെ വരവേല്‍ക്കുന്നതിന് നിവേദിക്കുന്ന പൂവടയില്‍ തുമ്പപ്പൂ ചേര്‍ക്കുന്നു.

രണ്ടടിയാണ്  തുമ്പയുടെ പരമാവധി ഉയരം.  നിറയെ കുഞ്ഞുചില്ലകളുണ്ടായിരിക്കും.  ശാഖാഗ്രങ്ങളിലും ഇലയിടുക്കിലുമായി തൂവെള്ള നിറത്തിലുള്ള പൂങ്കുലകള്‍ കാണാം.  ഓണപ്പൂക്കളില്‍ തുമ്പ പ്രധാനമാണ് മലയാളികള്‍ക്ക് പ്രിയപ്പെട്ട തുമ്പപ്പൂ കവികള്‍ക്കും ഏറെ പ്രിയമാണ്.   തുമ്പപ്പൂവിന്റെ നൈര്‍മല്യം, തുമ്പപ്പൂവിന്റെ പരിശുദ്ധി, തുമ്പപ്പൂച്ചോറ്, തുമ്പപ്പൂപ്പല്ലുകള്‍ , തുമ്പപ്പൂപോലെ ചിരി.... ഇങ്ങനെ ധാരാളം പാട്ടുകളിലും തുമ്പപ്പൂ കടന്നുവരുന്നു.  തുമ്പത്തണ്ടും ഇലയും പൂവുമെല്ലാം ഔഷധഗുണമുള്ളതാണ്.

തൊട്ടാവാടി

ഇംഗ്ലീഷില്‍ സെന്‍സിറ്റീവ് പ്ലാന്റ് (Sensitive Plant) എന്ന പേരിലറിയപ്പെടുന്ന ഇതിന്  ടച്ച് മി നോട്ട് (Touch me not) എന്നും പേരുണ്ട്.   മൈമോസിയ (Mimosaceae) സസ്യകുടുംബത്തില്‍ പെട്ട ഇതിന്റെ ശാസ്ത്രീയനാമം മൈമോസേ പുഡിക (Mimosa Pudica) എന്നാണ്.  അമേരിക്കയുടെ ഉഷ്ണമേഖലാസ്വദേശിയായ തൊട്ടാല്‍വാടുന്ന ഈ സസ്യത്തിന്റെ ചലനം നാസ്റ്റിക ചലനത്തിന് ഉദാഹരണമാണ്.  ഇതിന്റെ വേര് മൂത്രാശയ രോഗങ്ങള്‍ക്കുള്ള ഔഷധമാണ്.  വിത്തില്‍ നിന്നും കിട്ടുന്ന എണ്ണ വ്യവസായികമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു.  ലോഹനാശനം തടയുന്നതിനുള്ള സംയുക്തത്തിലെ ചേരുവയായാണ് ഇതുപയോഗിക്കുന്നത്.

മന്ദാരം

ബൊഹീനിയ അക്യുമിനേറ്റ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇത് സെസാല്‍പിനിയേസിയോസസ്യകുടുംബത്തില്‍ പെട്ടതാണ്. കേരളത്തില്‍ പലതരം മന്ദാരച്ചെടികളുണ്ട്. ചുവന്നത്, വെളുത്തത്, കാഞ്ചനപ്പൂ എന്നിങ്ങനെ.  ഇവയില്‍ വലിയ ചെടിയും ചെറുതുമുണ്ട്.  കാട്ടിലും മേട്ടിലും പൂന്തോട്ടത്തിലും മന്ദാരം കാണാം.  വെള്ള മന്ദാരം പത്തുപതിനഞ്ചടി വളരും.  ഇലയിടുക്കുകളില്‍ ചെറുകുലകളായി പൂക്കളുണ്ടാവുന്നു. എക്കാലത്തും പൂവുണ്ടാവും.  മന്ദാരപ്പൂവും കുരുമുളകും അരച്ചുതേച്ചാല്‍ തലവേദന മാറും.  മന്ദാരത്തൊലി വിഷത്തിന് മരുന്നാണ്.

കണ്ണാന്തളി

ചിങ്ങമാസം പിറന്നാല്‍ കുന്നുകളിലും പറമ്പുകളിലും സുലഭമായി കണ്ടിരുന്ന കണ്ണാന്തളി ഇപ്പോള്‍ വംശനാശ ഭീഷണിയിലാണ്.  തുമ്പയുടെയും മുക്കുറ്റിയുടെയും പോലെ ഈ പൂവിനും അത്തപ്പൂക്കളത്തില്‍ വളരെ പ്രാധാന്യമുണ്ട്.  മാവേലിക്കൊപ്പമാണ് ഈ പൂവ് ഭൂമിയിലെത്തുക എന്നൊരു വിശ്വാസമുണ്ട്. മഹാബലിയെ വാമനന്‍ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയപ്പോള്‍ അദ്ദേഹം ആവശ്യപ്പെട്ടതുപ്രകാരമാണിത് ഭൂമിയിലെത്തിയതെന്നാണു ഐതിഹ്യം.  ചതുര്‍ബഹുവായ വിഷ്ണുവിന്റെ സാന്നിധ്യമായാണ് കണ്ണാന്തളി മാവേലിക്കൊപ്പം വിരുന്നുവരുന്നത്.  ഓണക്കാലം കഴിഞ്ഞാല്‍ ഈ പൂവിനെ കാണാറില്ലെന്നതും ശ്രദ്ദേയമാണ്. വെളുത്തുനീണ്ട ദളത്തിന്റെ അഗ്രത്തില്‍ മഷി പുരണ്ടപോലെ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന കണ്ണാന്തളിക്കു പൂക്കളത്തിനു പുറമെ തൃക്കാക്കരയപ്പന്റെ ശിരസ്സിലും ഇടമുണ്ട്.

അവസാനം പരിഷ്കരിച്ചത് : 6/14/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate