മുണ്ടകൻ കൊയ്ത്തിന് സമയമായി. കൊയ്യാറായ പാടങ്ങളിൽ കൊയ്ത്തിന് ഒരാഴ്ച മുമ്പുതന്നെ പാടത്തെ വെള്ളം വാർത്തുകളയണം. വിത്തെടുക്കാൻ ഉദ്ദേശിക്കുന്ന പാടങ്ങളിൽനിന്നും കൊയ്ത്തിന് രണ്ടാഴ്ച മുമ്പെങ്കിലും കളക്കതിരുകൾ നീക്കം ചെയ്യണം. കൊയ്ത്ത് കഴിഞ്ഞാൽ നിലം ഉഴുതിടണം. ഈർപ്പമുണ്ടെങ്കിൽ എള്ള് , പയർ, പച്ചക്കറികൾ എന്നിവ കൃഷി ചെയ്യാം. കൊയ്ത്തിനു ശേഷം നിലം ഉഴുത് കുറച്ചു ദിവസം തരിശിടുന്നത് തണ്ടുതുരപ്പന്റെ ഉപദ്രവം പുഞ്ചയിലേക്ക് വ്യാപിക്കാതിരിക്കാൻ സഹായിക്കും. നേരിട്ട് വിത്തു വിതച്ച് കൃഷി ചെയ്യാനുദ്ദേശിക്കുന്ന പാടങ്ങൾ നല്ലപോലെ ഉഴുതു നിരപ്പാക്കണം. ഞാറ് പറിച്ചു നടുന്ന പാടങ്ങളിൽ ഞാറ്റടി തയാറാക്കാം. കുട്ടനാടൻ പുഞ്ചയിൽ മേൽവളപ്രയോഗവും സസ്യസംരക്ഷണവും തുടരാം.
ജലസേചനം തുടരണം. ആഴ്ചയിൽ ഒന്നോ രണ്ടോ നന നൽകാം. നനയുടെ തോത് കുറയ്ക്കാൻ തെങ്ങിൻതടത്തിൽ പുതയിട്ടു കൊടുക്കാം. മണൽ പ്രദേശങ്ങളിൽ 3-4 ദിവസത്തിലൊരിക്കൽ നനയ്ക്കണം. വിത്ത് തേങ്ങാ സംഭരണത്തിന് മാതൃ വൃക്ഷം തെരഞ്ഞെടുക്കാം. സ്ഥിരമായി കായ്ക്കുന്നതും വർഷത്തിൽ 80 തേങ്ങയിൽ കുറയാതെ കായ്ഫലമുള്ള തെങ്ങുകൾ തെരഞ്ഞെടുക്കണം. വിടർന്ന 30 ൽ കൂടുതൽ ഓലകൾ, ബലമുള്ള മടലുകൾ, കരുത്തുള്ള കുല ഞെട്ടുകളോടുകൂടിയ 12 കുലകളിൽ കൂടുതൽ, ഇടത്തരം വലുപ്പമുള്ള തേങ്ങകൾ തുടങ്ങിയ ഗുണങ്ങൾ മാതൃ വൃക്ഷത്തിനുണ്ടാകണം. വിത്തുതേങ്ങ കയറിൽ കെട്ടിയിറക്കണം. വിത്തുതേങ്ങ മുളപ്പിക്കുന്നതിനുമുമ്പ് 60 ദിവസമെങ്കിലും തണലിൽ സൂക്ഷിക്കണം. മൂന്നിഞ്ച് കനത്തിൽ മണൽ വിരിച്ച് അതിൽ തേങ്ങയുടെ ഞെട്ടറ്റം മുകളിലാവും വിധം നിരത്തി മണലിട്ട് മൂടിയിടണം. തേങ്ങയിലെ വെള്ളം വറ്റിപ്പോകാതിരിക്കാനാണിത്. ഒന്നിനു മുകളിൽ ഒന്നെന്ന ക്രമത്തിൽ അഞ്ചടുക്ക് വിത്തു തേങ്ങ ഇങ്ങനെ സംഭരിക്കാം. മണൽ മണ്ണും തണലുമുള്ള പ്രദേശങ്ങളിൽ വിത്തു തേങ്ങ കൃഷിസ്ഥലങ്ങളിൽ തന്നെ സൂക്ഷിക്കാം. തണലിൽ കൂട്ടിയിട്ട തേങ്ങകൾ തൊണ്ട് ഉണങ്ങിയതിനുശേഷം പാകി മുളപ്പിക്കാം. തീരപ്രദേശങ്ങളിൽ ഇലകൾ കാർന്നു തിന്നുന്ന തെങ്ങോലപ്പുഴുവിന്റെ ആക്രമണം കാണുന്നുണ്ടെങ്കിൽ എതിർ പ്രാണികളെ തെങ്ങിൻതോപ്പുകളിലേക്കു വിടണം. ഓലതീനിപ്പുഴുവിന്റെ ആക്രമണം കൂടാൻ സാധ്യതയുണ്ട്. ഇവയെ നിയന്ത്രിക്കാൻ കേടായ ഓലകൾ വെട്ടിമാറ്റി രണ്ടുമില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ വേപ്പധിഷ്ഠിത കീടനാശിനികൾ തളിക്കുക.
കമുക്
ജലസേചനം തുടരുക. അടയ്ക്കാ മരങ്ങളെ ചൂടിൽനിന്നു സംരക്ഷിക്കാൻ തടിയിൽ കുമ്മായം പൂശുകയോ ഉണക്ക ഓലകൾ പൊതിഞ്ഞു കെട്ടുകയോ ചെയ്യാം.
വാഴ
നന തുടരണം. വാഴത്തടത്തിൽ പുതയിട്ട് ഈർപ്പം നിലനിർത്താം. നേന്ത്രവാഴ നട്ട് മൂന്നാമത്തെയും നാലാമത്തെയും മാസം 60 ഗ്രാം യൂറിയയും 100 ഗ്രാം പൊട്ടാഷും ചേർക്കുക. മണ്ണു പരിശോധന നടത്തിയാൽ കൃത്യമായ വളത്തിന്റെ തോത് അറിയാൻ കഴിയും.
ഏലം
പ്രാഥമിക തവാരണകളിൽ ജലസേചനം തുടരാം. പന്തലിട്ടു കൊടുക്കണം. രണ്ടാം തവാരണയിലും കളയെടുപ്പും ദൈനംദിന ജലസേചനവും നടത്തണം, ഏലത്തിന്റെ വിളവെടുപ്പു തുടരാം. പറിച്ചെടുത്ത കായ്കൾ തരം തിരിച്ച് സൂക്ഷിക്കാം. തണൽമരങ്ങൾ കുറഞ്ഞ സ്ഥലങ്ങളിൽ ഇളം ചെടികൾക്ക് ആവശ്യമായ തണൽ നൽകാൻ ചെടികളുടെ മുകളിൽ ചെറിയ പന്തലിട്ടു കൊടുക്കാം. ഉണക്കിൽ നിന്ന് ചെടിയെ സംരക്ഷിക്കാൻ പുതയിട്ടു കൊടുക്കണം.
കുരുമുളക്
മണ്ണിൽ ഈർപ്പം നിലനിർത്തു ന്നതിനായി വള്ളിയുടെ ചുവട്ടിൽ പുതയിട്ടു കൊടുക്കണം. നട്ട് ഒന്നു രണ്ടു വർഷം മാത്രം പ്രായമെത്തിയ വള്ളികളെ പൊതിഞ്ഞു കെട്ടി വേനൽ ചൂടിൽ നിന്നും സംരക്ഷിക്കണം, തോട്ടങ്ങളിൽ വിളവെടുപ്പു തുടരാം. പറിച്ചെടുത്ത കുരുമുളക് ഏറ്റവും ശുചിയായ രീതിയിൽ ഉണക്കി സൂക്ഷിക്കണം. യാതൊരുവിധ മാലിന്യങ്ങളും കുരുമുളകിൽ കലരാൻ ഇടയാകരുത്.
കൊടിത്തലകൾ ശേഖരിക്കുവാനുള്ള മാതൃകൊടികളുടെ തെരഞ്ഞെടുപ്പു തുടരാം. തെരഞ്ഞെടുത്ത ചെന്തലകൾ മണ്ണിൽ പടരാതെ ചെറിയ താങ്ങുകാലുകളിൽ ചുറ്റിവയ്ക്കണം.
ഇഞ്ചി, മഞ്ഞൾ
ഇഞ്ചിയുടെ വിളവെടുപ്പും വിത്തിഞ്ചി സംസ്കരണവും സൂക്ഷിപ്പും തുടരാം. വിത്തിന് സൂക്ഷിക്കുന്ന ഇഞ്ചി മൃദുചീയൽ രോഗം ഉണ്ടാകാതിരിക്കാൻ വിത്തു പരിചരണം നടത്തി തണലിൽ ഉണക്കണം.
മഞ്ഞളിന്റെ ഇലയും തണ്ടും വാടിത്തുടങ്ങുമ്പോൾ വിളവെടുപ്പ് ആരംഭിക്കാം.
ജാതി, ഗ്രാമ്പൂ
ജലസേചനം തുടരുക. ഗ്രാമ്പൂവിന്റെ വിളവെടുപ്പ് തുടങ്ങാം. ഗ്രാമ്പൂവിന്റെ പൂങ്കുലകളിൽ പച്ചനിറം മാറി ഇളം ചുവപ്പു നിറമാവുന്ന പൂക്കളാണ് പറിച്ചെടുക്കേണ്ടത്. ഇങ്ങനെ പറിച്ചെടുത്ത ഗ്രാമ്പൂ പൂക്കൾ വെയിലത്ത് ഒറ്റ നിരയായി പരത്തിയിട്ട് നാലഞ്ചു ദിവസം ഉണക്കുമ്പോൾ നല്ല തവിട്ടു നിറമാകും. ഇതാണ് ഉണക്കിന്റെ പാകം. രാത്രിയിൽ മഞ്ഞുകൊള്ളാൻ അനുവദിക്കരുത്.
എള്ള്
മുണ്ടകൻ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ മൂന്നാം വിളയായി നടാം. നിലം രണ്ടു മുതൽ നാലുവരെ ചാലുഴുത്, കളകൾ നീക്കി, കട്ട പൊടിച്ച് നിരപ്പാക്കിയിടാം. അടിവളമായി ഏക്കറിന് രണ്ടു ടൺ കാലിവളവും 10 കിലോഗ്രാം യൂറിയ, 12 കിലോഗ്രാം മസൂറിഫോസ്, 8 കിലോഗ്രാം പൊട്ടാഷ് എന്നിവ ചേർത്തുകൊടുക്കണം. കായംകുളം -1, തിലോത്തമ, സോമ എന്നീ ഇനങ്ങൾ ഏക്കറിന് 1.5-5 കിലോഗ്രാം എന്ന തോതിൽ മണലുമായി ചേർത്ത് വിതറണം.
കശുമാവ്
കശുമാവിൽ പൂക്കാലം ഏകദേശം പൂർത്തിയാകും. തേയിലക്കൊതുക്, തടിതുരപ്പൻ, കൊമ്പുണക്കം എന്നിവയ്ക്കെതിരേ സസ്യസംരക്ഷണ മാർഗങ്ങൾ സ്വീകരിക്കണം. തേയിലക്കൊതുകിന്റെ ആക്രമണത്തോടൊപ്പം ആന്ത്രാക്നോസ് കുമിൾബാധയുണ്ടെങ്കിൽ രണ്ടു ഗ്രാം മാങ്കോസെബ്, ക്വിനാൽഫോസ് എന്നിവ ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് പ്രായമനുസരിച്ച് 3-5 ലിറ്റർ വരെ മരമൊന്നിന് തളിക്കുക. തടിതുരപ്പന്റെ ഉപദ്രവം ശ്രദ്ധിക്കുക. തടിയിലും പുറമെ കാണുന്ന വേരിലും സുഷിരങ്ങളും അതിലൂടെ ചണ്ടി പുറത്തേക്കു വരുന്നതുമാണ് ലക്ഷണം.
മാവ്
പൂവിടുന്ന സമയത്ത് മാന്തോപ്പിൽ ചെറിയതോതിൽ പുകച്ചു കൊടുക്കുന്നത് തുള്ളൻ ഉൾപ്പെടെയുള്ള പ്രാണികളെ നിയന്ത്രിക്കും. കായീച്ചയെ തുരത്താൻ മെറ്റ്കെണി സ്ഥാപിക്കണം.
വേനൽക്കാല പച്ചക്കറികൾ നടാൻ സമയമായി. കൊയ്തൊഴിഞ്ഞ പാടങ്ങളിൽ മതിയായ ഈർപ്പവും സൂര്യപ്രകാശവും ഉണ്ടെങ്കിൽ പച്ചക്കറികൃഷിക്ക് തയ്യാറാക്കാം. വെണ്ട, വെള്ളരി വർഗവിളകളുടെ വിത്തുകൾ നേരിട്ടും മുളക്, വഴുതന, തക്കാളി വിത്തുകൾ പാതി കിളിർപ്പിച്ച ശേഷം ഇളക്കിമാറ്റി നടുകയും വേണം. തൈകൾക്ക് ക്രമമായ തണലും നനയും നൽകണം. അടിവളമായി ജൈവവളം ചേർക്കണം. മുഴുവൻ ഫോസ്ഫറസും, പകുതി പൊട്ടാഷും അടിവളമായി നൽകണം. ബാക്കിയുളളവ രണ്ടുമൂന്നു തവണകളായി നൽകും. വേനൽക്കാലത്ത് പച്ചക്കറികൾക്ക് കൃത്യമായ നനയും മറ്റു പരിചരണങ്ങളും നൽകണം.
'വളങ്ങളുടെ അളവ്-സെന്റൊന്നിന്
വിള |
വളങ്ങൾ |
|||
ജൈവവളം(കി.ഗ്രാം) |
യൂറിയ (ഗ്രാം ) |
മസൂറിഫോസ്(ഗ്രാം) |
പൊട്ടാഷ് (ഗ്രാം )
|
|
ചീര |
200
|
800
|
1000
|
330
|
വെണ്ട |
50 |
450 |
160 |
170 |
പയര്‍ |
80 |
170 |
600 |
70 |
വഴുതന/മുളക് |
80 |
650 |
800 |
170 |
തക്കാളി |
80 |
650 |
800 |
170 |
വെള്ളരി വര്‍ഗ വിളകള്‍ |
80 |
610 |
500 |
180 |
കടപ്പാട്: കര്‍ഷകന്‍
അവസാനം പരിഷ്കരിച്ചത് : 6/21/2020