অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നവര കൃഷിചെയ്യാം

നവരയുടെ ജൈത്രയാത്ര

രണ്ടായിരത്തിൽ കൂടുതൽ കൊല്ലം പഴക്കമുള്ള (400-200 BC), ആയുർവേദ ഗ്രന്ഥങ്ങളിൽ (ശുശ്രുതസംഹിത, അഷ്ടാംഗഹൃദയം) പരാമർശമുള്ള കേരളത്തിന്റെ പാരമ്പര്യ ഔഷധ നെല്ലിനമാണ് നവര. നവര ഒരു “ഷാഷ്ഠിക' (60 ദിവസം കൊണ്ട് കൊയ്യാൻ പാകമാകുന്ന) നെല്ലിനമാണ്. നവര കേരളത്തിന്‍റെ ആയുർവേദ പഞ്ചകർമ്മ ചികിത്സാ സമ്പ്രദായത്തിൽ വാതം, പക്ഷാഘാതം ഇവയ്ക്ക് നവരകിഴിക്കും നവരതേപ്പിനുമായി ഉപയോഗിക്കുന്നു. നവര ഒരു ആരോഗ്യ ഭക്ഷണം കൂടിയാണ്. എല്ലാ പ്രായക്കാർക്കും കഴിക്കാവുന്ന, ശരീരത്തിന്റെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്ന, ഒരു പോഷക അരിയാണ് നവര.

ഇത്രയും പ്രാധാന്യമുള്ളതും പഴക്കമുള്ളതും ഉപയോഗമുള്ളതുമായ നവരയുടെ കൃഷിക്ക് 1960കളിൽ തുടങ്ങി വ്യാപ്തി കുറഞ്ഞു വരികയും 1990 കളോടു കൂടി ശുദ്ധമായ നവര വിത്ത് ലഭ്യമല്ലാത്ത സ്ഥിതിയിലേക്ക് ചുരുങ്ങുകയും ചെയ്തു. ഈ സമയത്താണ് നവരയുടെ സംരക്ഷണ പ്രവർത്തനങ്ങൾ കർഷക കൂട്ടായ്മയായ “നവര റൈസ് ഫാർമേഴ്സ്സ് സൊസൈറ്റി' തുടങ്ങിയത്. 15 സെപ്റ്റംബർ 2003-ലാണ് ഭൂപ്രദേശം സൂചിക രജിസ്ട്രെഷന്‍ (Geographical Indication Registration GI) നിയമം ഇന്ത്യയിൽ  പ്രാബല്യത്തിൽ വന്നത്. 9 ഒക്ടോബർ 2004-ൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് കേരള ഘടക (CII Kerala Chapter)ത്തിന്റെ നേതൃത്വത്തിൽ കർഷകർ, കേരള കാർഷിക സർവ്വകലാശാല പ്രതിനിധി, കേരളകൃഷിവകുപ്പ് പ്രതിനിധി, അരിമില്ലുകാർ, അരിക്കച്ചവടക്കാർ എന്നിവർ പങ്കെടുത്ത മീറ്റിംഗിൽ കർഷകരുടെ ശാക്തീകരണത്തിനും ഉപഭോക്താവിന് ഗുണമേന്മ ഉറപ്പുവരുത്തുന്നതിനും നവരയുടെയും പാലക്കാടൻ മട്ടയുടെയും ജി.ഐ. രജിസ്ട്രേഷനുള്ള പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. 2007- ൽ നവരയ്ക്കും പാലക്കാടൻ മട്ടയ്ക്കും ജി.ഐ. രജിസ്ട്രേഷൻ ലഭിച്ചു.

ജി.ഐ. രജിസ്ട്രേഷന് ശേഷം

ജി.ഐ. രജിസ്ട്രേഷൻ ലഭിച്ചശേഷം നവരയുടെ പ്രവർത്തനങ്ങളെ മുൻനിർത്തി കേരളത്തിലെ കർഷകരെ എങ്ങനെ ശാക്തീകരിക്കാം എന്ന ആലോചനയുടെ ഫലമായി നവരയുടെ മൂല്യവർദ്ധിത ഉല്പന്നങ്ങൾ ആവശ്യക്കാർക്ക് നേരിട്ടെത്തിക്കാനുള്ള ശ്രമം തുടങ്ങി. അതുവഴി കർഷകർക്ക് ന്യായമായ വിലയും ഉപഭോക്താവിന് ഗുണമേന്മയുള്ള ഉല്പന്നവും ലഭ്യമാവുന്ന ഒരു മാതൃക വിഭാവനം ചെയ്തു പ്രവർത്തനം തുടങ്ങി. ഈ പ്രവർത്തനത്തിന്റെ വിവിധ ഘടകങ്ങൾ ഇങ്ങനെയാണ്.

  • ജൈവകൃഷി: രാസവളങ്ങളും രാസകീടനാശിനികളും ഇല്ലാതെ തികച്ചും ജൈവരീതിയിലുള്ള ഉല്പാദനം.
  • മൂല്യവർദ്ധിത ഉല്പന്നങ്ങൾ: നവര നെല്ല് മാത്രമായിട്ടല്ലാതെ അരി, അരിപ്പൊടി, അവൽ എന്നിങ്ങനെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി വിപണനം ചെയ്യുക, അതിൽത്തന്നെ നവര അരി പോഷക അരിയായും നവരഅവൽ "Ready to eat' ഉല്പ്പന്നമായും നവര അരിപ്പൊടി കുട്ടികളുടെ ഭക്ഷണമായും ആവശ്യക്കാർക്ക് നല്കുക.
  • പ്രചാരണം - ശുദ്ധമായ വിത്തുപോലും ലഭ്യമല്ലാത്ത ഒരു അവസ്ഥയിൽ എത്തിയതു പോലെ നവരയുടെ ഗുണങ്ങളെയും ഉപയോഗങ്ങളെയും കുറിച്ചുള്ള അറിവും സമൂഹത്തിൽ നിന്നും വിട്ടുപോയിരുന്നു. ഈ അറിവ് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങളും "നവര റൈസ് ഫാർമേഴ്സ് സൊസൈറ്റി' ചെയ്യുന്നുണ്ട്. കർഷകർക്ക് വിപുലമായ പരസ്യത്തിനോ പ്രചാരത്തിനോ ഉള്ള സാമ്പത്തികശേഷി ഇല്ലല്ലോ. ഈ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ലഭ്യമായ എല്ലാ വേദികളിലും പങ്കെടുത്ത് ഉത്പ്പന്നങ്ങൾ പരിചയപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ‘കേരള  കാര്‍ഷിക സര്‍വ്വകലാശാലയുടെയും' ICAR ന്റെയും ക്ഷണം സ്വീകരിച്ചു സെമിനാറുകളിൽ പങ്കെടുക്കുക, സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ കേരളയുടെ സഹായത്തോടെ Bio Fach India പോലുള്ള വിപണനമേളകൾ, കേന്ദ്ര സർക്കാരിന്റെ കൃഷി മന്ത്രാലയം വഴി ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയർ, VAIGA എന്നിവയിൽ പങ്കെടുക്കുകയാണ് പ്രധാന പ്രചാരപ്രവർത്തനം. വിപണി അഭിസംബോധന ചെയ്യാൻ ലഭിക്കുന്ന സാദ്ധ്യതകളെല്ലാം ഉപയോഗിക്കുന്നു. വിപണനത്തിനായി ഓൺലൈൻ രീതിയും അവലംബിക്കുന്നുണ്ട്.
  • ഗുണമേന്മയുടെ സാക്ഷ്യപത്രമായി CRRI Cuttak നവര അരിയുടെ ബയോ കെമിക്കൽ അനാലിസിസ് റിപ്പോർട്ട് തന്നിട്ടുണ്ട്. തിരുവനന്തപുരം NIIST യിലെ ഡോ. ജയലക്ഷ്മിയുടെ നവര അരിയുടെയും തവിടിന്റെയും നീര് വറ്റിക്കാനുള്ള ശേഷി ശരിവെക്കുന്ന പഠനം, കേരള കാർഷിക സർവകലാശാലയിലെ ഡോ. എസ്. ലീനാകുമാരിയും ഡോ, റോസ് മേരി ഫ്രാൻസിസും നടത്തിയ നവര പ്രമേഹരോഗികൾക്കും കഴിക്കാവുന്ന ഒന്നാണെന്ന് പഠനഫലം തുടങ്ങിയവ ഈ അരിയുടെ ഗുണഗണങ്ങൾക്കു ശാസ്ത്രീയ പിൻബലം നൽകുന്നുണ്ട്.

ദീർഘവീക്ഷണത്തോടെയുള്ള ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായി നവരയുടെ വിപണി കേരളത്തിലും ഇന്ത്യയിലും വിദേശത്തും വിപുലമായി വരുന്നുണ്ട്. കർഷകകൂട്ടായ്മകൾ പരമ്പരാഗത നെല്ലിനങ്ങൾ കൃഷി ചെയ്യാനും തവിട് കളയാതെ (പോഷകങ്ങൾ നഷ്ടപ്പെടാതെ) അരിയാക്കി മെച്ചപ്പെട്ട വിലയ്ക്ക് നേരിട്ട് വിപണനം നടത്താനും ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.

വിപണിയിൽ ഉപഭോക്താക്കൾ ഇത്തരം അരിയുടെ ഗുണം മനസ്സിലാക്കി താരതമ്യേന കൂടുതൽ വില നല്കി കർഷകകൂട്ടായ്മകളിൽ നിന്ന് വാങ്ങാനും തുടങ്ങിയിട്ടുണ്ട്. നവരയുടെ വിജയകരമായ ഈ മാതൃക, കർഷകകൂട്ടായ്മയിലൂടെ, ജി.ഐ. രജിസ്ട്രേഡ് പാലക്കാടൻ മട്ടയിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

പുരാതന ധാന്യങ്ങൾ

  • ചുവന്ന അരി - ചെമ്പാവരി അഥവാ ചുവന്ന അരി, പുരാതനകാലത്തെ ഏഷ്യൻ രാജ്യങ്ങളിൽ കൃഷി ചെയ്തിരുന്നു.
  • കറുത്ത അരി - കറുത്ത നിറത്തിലുള്ള അരി, "ചക്ക് -ഹാവോ' എന്ന പേരിൽ ചൈനയിൽ പണ്ടു കൃഷി ചെയ്തിരുന്നു.
  • സ്പെൽറ്റ് - യൂറോപ്പിൽ പണ്ടു കൃഷി ചെയ്തിരുന്ന ഗോതമ്പാണ് സ്പെൽറ്റ്.
  • അമരാന്ത് - സൗത്തമേരിക്കയിൽ പുരാതനകാലത്തു കൃഷിചെയ്തിരുന്ന ധാന്യച്ചീര.
  • ഫാറോ - ഈജിപ്തിൽ പണ്ടു കൃഷിചെയ്തിരുന്ന ധാന്യം.
  • ഫ്രീകാ - നോർത്ത് - ആഫ്രിക്കയിൽ ഇതു പണ്ടു കൃഷിചെയ്തിരുന്നു.
  • ചെറുധാന്യങ്ങൾ - ചെറുധാന്യങ്ങൾ (millets) ഭാരതത്തിലെ പുരാതന വിളയാണ്.
  • ടഫ് - എത്യോപ്യയിൽ കൃഷി ചെയ്തിരുന്ന ചെറുധാന്യം.
  • കാമുട്ട് - പുരാതന മെസപട്ടോമിയയിലെ ഗോതമ്പാണിത്.
  • ഫോണിയോ - ആഫിക്കയിൽ വളർത്തിയിരുന്ന ധാന്യം.
  • ജോബ്സ് ടിയേഴ്സ് - ചൈനീസ് ബാർലി.
  • ചിയാ - മെക്സിക്കോയിലെ പുരാതന ധാന്യം.
  • ബക്ക്വീറ്റ് - ബൾക്കാൻ പ്രദേശത്തെ പുരാതന ധാന്യം.

നവര കൃഷിചെയ്യാം

അഷ്ടാംഗഹ്യദയത്തിൽ രണ്ടുതരം നവര നെല്ലുകളെപ്പറ്റി പരാമർശമുണ്ട്. വെള്ള(മഞ്ഞ) യും കറുപ്പും. ഈ രണ്ടിനങ്ങൾക്കും ഔഷധഗുണമുണ്ടെങ്കിലും ഉപയോഗത്തിന് പ്രാദേശികമായ വ്യത്യാസങ്ങളുണ്ട്. ഉത്തരകേരളത്തിൽ കറുപ്പു നവരയാണ് സാധാരണയായി ആയുർവേദ വൈദ്യന്മാർ ഉപയോഗിക്കാറുള്ളതെങ്കിൽ ദക്ഷിണകേരളത്തിൽ മഞ്ഞ നവരയ്ക്കാണ് പ്രാധാന്യം. ആയുർവേദ ചികിത്സയ്ക്ക് ലഭിക്കുന്ന വർദ്ധിച്ച പ്രാധാന്യവും ആരോഗ്യപരിരക്ഷയിൽ ജനങ്ങൾ നൽകുന്ന അധിക പരിഗണനയും നിമിത്തം നവര നെല്ലിന് ആവശ്യക്കാരേറി വരികയാണ്. അതുകൊണ്ടുതന്നെ നവരയിൽ വ്യാജന്മാരുടെ കടന്നുകയറ്റവും ധാരാളമായുണ്ട്. "നവര' ലേബലിൽ മറ്റ് അരികൾ വിപണിയിലെത്തുന്നത് സാധാരണമായിരിക്കുന്നു. ഈ അവസരത്തിലാണ് മറ്റു നെല്ലുകളിൽ നിന്നും നവരനെല്ലിനെ തിരിച്ചറിയുന്നതിനുതകുന്ന സ്വഭാവവിശേഷങ്ങൾ കണ്ടെത്തുന്നതിനും നവരകൃഷി പ്രാത്സാഹിപ്പിക്കുന്നതിനാവശ്യമായ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കുന്നതിനുമുള്ള ശ്രമങ്ങൾ "കേരള കാർഷിക സർവ്വകലാശാലയിൽ ആരംഭിച്ചത്.

കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ശേഖരിച്ച 30 ഓളം നവര നെൽവിത്തുകൾ മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രത്തിൽ വളർത്തി അവയുടെ സ്വഭാവവിശേഷങ്ങൾ നിരീക്ഷിക്കുകയുണ്ടായി. മറ്റു നെല്ലുകളിൽ നിന്നും "നവര" യെ തിരിച്ചറിയുന്നതിനായി നെല്ലിന്റെ മൂപ്പ്, നെൽച്ചെടിയുടെ തണ്ടിന്റെയും ഇലകളുടെയും നിറം, ആക്യതി, പ്രക്യതി, തണ്ടുകളുടെ എണ്ണം, ഉയരം, കതിരുകളുടെ എണ്ണം, കതിരിന്റെ നീളം, ഓരോ കതിരുകളിലുമുള്ള മണികളുടെ എണ്ണം, നെന്മണികളുടെ നിറം, നീളം, വീതി, കനം, ഓവ്, നൂറു നെന്മണികളുടെ ഭാരം, നെല്ലിന്റെയും വയ്ക്കോലിന്റെയും തൂക്കം എന്നീ സാങ്കേതിക അളവുകോലുകൾക്കു പുറമേ ആയുർവേദാചാര്യാന്മാരുടെ പാരമ്പര്യ അറിവുകളും പ്രയോജനപ്പെടുത്തുകയുണ്ടായി. ഈ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ

മേൽപ്പറഞ്ഞ 30 ഇനങ്ങളെ വിലയിരുത്തിയപ്പോൾ അവ തമ്മിൽ വലിയ വ്യത്യാസങ്ങൾ ഉള്ളതായി ബോധ്യപ്പെട്ടു. നെല്ലിന്റെ മൂപ്പിൽത്തന്നെ 60 ദിവസത്തിൽ കൂടുതൽ വ്യത്യാസം കാണുകയുണ്ടായി. ചില ഇനങ്ങൾ മൂപ്പെത്താൻ 65 മുതൽ 70 ദിവസം എടുത്തപ്പോൾ മറ്റു ചിലത് 120 ദിവസത്തിലധികം എടുക്കുകയുണ്ടായി. ചെടികളുടെ പ്രക്യതത്തിലും വ്യക്തമായ വ്യത്യാസങ്ങൾ ദ്യശ്യമായിരുന്നു. മേൽവിവരിച്ച പഠനത്തിന്റെ ഫലമായി നവര നെല്ലിന്റെ തന്നെ അഞ്ചു വ്യത്യസ്ത ഇനങ്ങൾ മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രത്തിൽ ശുദ്ധീകരിച്ചെടുക്കുകയുണ്ടായി. നീണ്ട ഓവും കറുപ്പു നെന്മണികളുമുള്ളത്, നീളം കുറഞ്ഞ ഓവും കറുപ്പു നെന്മണികളുമുള്ളത്, നീണ്ട ഓവും തവിട്ടു നെന്മണികളുമുള്ളത്, ഓവില്ലാത്ത തവിട്ടു നെന്മണികളുള്ളത്, ഓവില്ലാത്ത മഞ്ഞ നെന്മണികളുള്ളത് എന്നിവയാണിവ. ഇവയിൽ ഓവില്ലാത്ത മഞ്ഞ നെന്മണികളുള്ള ഇനമാണ് കർഷകർ ഏറെയും ഉപയോഗിച്ചു വരുന്നത്. ഇതിന്റെ ശുദ്ധമായ നെൽവിത്ത് മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രത്തിൽ ഉത്പാദിപ്പിച്ച് വിതരണം നടത്തി വരുന്നു.

ക്യഷിരീതി

നവര നെല്ല് താഴ്ച്ചക്കണ്ടങ്ങളെ അപേക്ഷിച്ച് പൊക്കക്കണ്ടങ്ങളിൽ ചെയ്യുന്നതാണ് കൂടുതൽ അഭികാമ്യം.

വിത്തിന്റെ നിരക്ക്

വിത - 80-100 കിലോ പ്രതി ഹെക്ടർ.- വിത്തിടുന്നതിന്: 60-65 കിലോ പ്രതി ഹെക്ടർ

യന്ത്രം ഉപയോഗിച്ച്

വിത്തിടുന്നതിന്: 40-50 കിലോ പ്രതി ഹെക്ടർ.

നിലമൊരുക്കൽ

ഏപ്രിൽ മാസത്തിൽ വിഷു അടുപ്പിച്ചു ലഭിക്കുന്ന മഴയോടുകൂടി നിലം നന്നായി ഉഴുതൊരുക്കണം. മേയ് മാസത്തിൽ മഴ തുടങ്ങുന്നതോടുകൂടി വിത്തു വിതയ്ക്കാം.

കളനിയന്ത്രണം

കൃഷി ചെയ്യാനുദ്ദേശിക്കുന്ന സ്ഥലം നന്നായി ഉഴുതുമറിച്ച് കളകൾ നീക്കം ചെയ്ത ശേഷമേ വിത്തിടാവു.

വളപ്രയോഗം

ചാണകവളം, കമ്പോസ്റ്റ് എന്നിവ ഉഴുതു ചേർത്ത നിലത്ത് വേണം വിത്തു വിതയ്ക്കാൻ. നന്നായി ഉഴുതൊരുക്കിയ മണ്ണിൽ വിതക്കുന്നതിനു മുമ്പ് അടിസ്ഥാനവളമായി 5 ടൺ ജൈവവളം/കമ്പോസ്റ്റ്/പച്ചിലവളം, മണ്ണില്‍ ചേർക്കുക. പച്ചില വളം ലഭിക്കുന്നതിനായി ക്യഷി തുടങ്ങുന്നതിനു ഒരു മാസം മുമ്പു തന്നെ പയർ വിത്തു വിതച്ചു കൊടുത്തശേഷം ഒരുമാസം കഴിഞ്ഞ് ഉഴുതുചേർക്കുന്നത് നിലത്തിന്റെ മേന്മ വർദ്ധിപ്പിക്കാൻ സഹായിക്കും.

രാസവളപ്രയോഗം

മണ്ണിന്‍റെ ഫലഭൂയിഷ്ഠതയെ അടിസ്ഥാനമാക്കിയാണ് രാസവളപ്രയോഗം നടത്തേണ്ടത്. അത്യുൽപാദനശേഷിയുള്ള നെല്ലിനങ്ങളുടെ മൂപ്പനുസരിച്ച് ഹ്രസ്വകാല ഇനങ്ങൾക്ക് 70:45:45 കി./ഹെ. എന്ന നിരക്കിലും, ഇടത്തരം മൂപ്പുള്ള ഇനങ്ങൾക്ക് 90:45:45

എന്ന നിരക്കിലും നെട്രജനും, ഫോസ്ഫറസും, പൊട്ടാഷും ചേർന്ന രാസവളപ്രയോഗമാണ് കരനെൽകൃഷിയിൽ അനുവർത്തിക്കേണ്ടത്. നാടൻ പരമ്പരാഗത ഇനങ്ങൾക്ക് 40: 20 :20 എന്ന തോതിൽ നൈട്രജനും, ഫോസ്ഫറസും, പൊട്ടാഷും കൊടുത്താൽ മതിയാകും.

രോഗപരിപാലനം

കരനെൽകൃഷിയിൽ ഉണ്ടാകാനിടയുള്ള പ്രധാന രോഗങ്ങൾ ഇലപ്പുള്ളി രോഗം, ബാക്ടീരിയൽ ഇലകരിച്ചിൽ എന്നിവയാണ്, ഞാറുപരുവത്തിലെത്തിയ ശേഷം മഴകിട്ടാതെ വരുന്ന സമയത്താണ് ഇലപ്പുള്ളി രോഗം ഉണ്ടാവാനുള്ള സാധ്യത. ഇടയ്ക്കിടെ മഴ പെയ്യുകയും വെയിൽ തെളിയുകയും ചെയ്യുന്ന സാഹചര്യത്തിൽ ബാക്ടീരിയൽ ഇല കരിച്ചിൽ ഉണ്ടാകുകയും പെട്ടെന്നു തന്നെ പടർന്നു പിടിക്കുകയും ചെയ്തേക്കാം. ഫംഗസ് രോഗങ്ങൾ നിയന്ത്രിക്കുന്നതിന് ജൈവകുമിൾനാശിനിയായ സ്യൂഡോമൊണാസ് ഫ്ളൂറസെൻസ് ഉപയോഗിക്കാം.

വിത്ത് പരിചരണം

ഒരു കിലോഗ്രാം വിത്തിന് 10 ഗ്രാം എന്ന നിരക്കിൽ സ്യൂഡോമൊണാസ് ഫ്ളൂറസെൻസ് വിത്തുമായി കലർത്തി 12 മുതൽ 14 മണിക്കൂർ വരെ വെച്ച ശേഷം വിതക്കാവുന്നതാണ്.

മണ്ണിൽ പ്രയോഗിക്കുന്ന രീതി

2.5 കിലോഗ്രാം സ്യൂഡോമൊണാസ് ഫ്ളൂറസെൻസ്, 50 കിലോഗ്രാം ഉണങ്ങിയ ചാണകപ്പൊടിയോ മണലോ ചേർത്ത് കൂട്ടിക്കലർത്തി മണ്ണിലിടാവുന്നതാണ്.

സ്യൂഡോമൊണാസ് ഫ്ളൂറസെൻസ് പച്ചചാണകവുമായി കൂട്ടിക്കലർത്തരുത്. കാരണം പച്ചചാണകത്തിലുള്ള ബാക്ടീരിയോഫേജുകൾ സ്യൂഡോമൊണാസിലെ ബാക്ടീരിയകളെ നശിപ്പിക്കാൻ സാദ്ധ്യതയുണ്ട്. ബാക്ടീരിയൽ ഇലകരിച്ചിൽ കണ്ടാൽ പച്ചചാണകം വെള്ളത്തിൽ കലക്കി തെളിയൂറ്റി അരിച്ചു തളിക്കുന്നത് രോഗം പടർന്നു പിടിക്കുന്നതു തടയാൻ സഹായിക്കും.

കീടനിയന്ത്രണം

കീടനിയന്ത്രണത്തിനായി സംയോജിത നിയന്ത്രണമാർഗങ്ങൾ സ്വീകരിക്കുക. കരനെൽകൃഷിയിൽ സാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് ചിതലിന്റെ ഉപ്രദവം. മണ്ണിലെ നനവ് കുറയുമ്പോഴാണ് ഇങ്ങനെ സംഭവിക്കാറുള്ളത്. ചിതലിന്റെ ഉപദ്രവം കണ്ടാലുടൻ പുരയിടത്തിൽ ഒരു പ്രാവശ്യം വെള്ളം കയറ്റി (വെള്ളം പമ്പു ചെയ്ത്) മുക്കുന്നതിലൂടെ ഇതിനെ നശിപ്പിക്കാനാകും. തണ്ടുതുരപ്പനേയും ഇലചുരുട്ടിയേയും പ്രതിരോധിക്കുന്നതിന് ട്രൈക്കോകാർഡുകൾ ഉപയോഗിക്കാം. നട്ട് ഒരാഴ്ചയ്ക്കും , 20 ദിവസത്തിനും ശേഷം മുട്ടകാർഡുകൾ നെല്ലോലകളിൽ നിക്ഷേപിക്കുന്നത് തണ്ടുതുരപ്പനേയും, ഇലചുരുട്ടിയേയും യഥാക്രമം നിയന്ത്രിക്കുന്നതിനുത്തമമാണ്.

കതിരിടുന്ന സമയത്തുണ്ടാകുന്ന ചാഴിയുടെ ഉപദ്രവം തടയുന്നതിനായി വേപ്പെണ്ണയും വെളുത്തുള്ളിയും കലർന്ന മിശ്രിതം

ഉപയോഗിക്കാം. സന്ധ്യസമയത്ത് പുരയിടത്തിനു സമീപം കരിയിലകളും മറ്റും കൂട്ടിയിട്ട് തീകൊടുക്കുന്നത് ചാഴിയുടെ ശല്യം കുറയ്ക്കാൻ സഹായിക്കും.

കതിരിട്ട് 25 മുതൽ 30 ദിവസത്തിനുള്ളിൽ വിള കൊയ്യാൻ പാകമാകും. മനുഷ്യാദ്ധ്വാനത്തിലൂടെയോ യന്ത്രമുപയോഗിച്ചോ കൊയ്ത്ത് നടത്താം. കഴിയുന്നതും കൊടുത്ത അന്നു തന്നെ മെതിച്ചെടുക്കുന്നത് നെല്ലിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ സഹായിക്കും.

കടപ്പാട്: കേരളകര്‍ഷകന്‍

അവസാനം പരിഷ്കരിച്ചത് : 6/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate