കറിവേപ്പ് എല്ലാ വീട്ടുപറമ്പിലും നിര്‍ബന്ധമായി നടേണ്ട ഒന്നാണ്. ഇന്ത്യയില്‍ പലയിനം കറിവേപ്പ് നിലവിലുണ്ട്. വലുതും ചെറുതുമായ ഇലകള്‍ തരുന്ന ഇനങ്ങള്‍ പ്രചാരത്തിലുണ്ട്. നാടന്‍ ഇനങ്ങള്‍ക്കുപുറമേ, തമിഴ്‌നാട്, കര്‍ണാടകം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ചില ഉയരംകുറഞ്ഞ ഇനങ്ങള്‍ വലിയതോതില്‍ കൃഷിയിറക്കിവരുന്നുണ്ട്. 'സുവാസിനി' നല്ല മണമുള്ള മികച്ച കറിവേപ്പാണ്. കറിവേപ്പില നല്ല മരുന്നാണ്. ഇതിന്റെ ഇലയും വേരും തൊലിയുമെല്ലാം ഔഷധമാണ്. ഇലക്കറിയാക്കിയും വേപ്പിലക്കട്ടിയാക്കിയും വേപ്പിലച്ചമ്മന്തിയും നല്ലതാണ്.
കറിവേപ്പില നാട്ടുവൈദ്യത്തിലും മുന്നിലാണ്. ഓരോ വീട്ടിലും ഒരു കറിവേപ്പ്' എന്ന രീതി നാം ശീലിക്കണം. നീര്‍വാര്‍ച്ചയുള്ള എല്ലാ മണ്ണിലും കറിവേപ്പ് നടാം. വിത്ത് പാകി, കിളിര്‍പ്പിച്ചും വേരില്‍നിന്ന് അടര്‍ത്തിയ തൈ നട്ടും കറിവേപ്പ് വളര്‍ത്താം.
30 മുതല്‍ 45 സെന്റീമീറ്റര്‍ നീളം, വീതി, ആഴമുള്ള കുഴിയുണ്ടാക്കി മണ്ണും കാലിവളവും മണ്ണിരക്കമ്പോസ്റ്റും ചേര്‍ത്തിളക്കി തൈകള്‍ നടണം. കുഴിയില്‍ ആവശ്യത്തിന് നീര്‍വാര്‍ച്ചകിട്ടാന്‍, മണലും ചേര്‍ക്കാം. വൈകിട്ട് തൈനടുന്നതാണ് നല്ലത്. കറിവേപ്പിന് നല്ലത്, ഉണങ്ങിയ കാലിവളപ്പൊടി, ആട്ടിന്‍കാഷ്ഠം, വേപ്പിന്‍പിണ്ണാക്ക്, മണ്ണിരവളം ഇവയാണ്.
കൂടുതലായി കറിവേപ്പുതൈ വെക്കുന്ന അവസരത്തില്‍ തൈകള്‍ തമ്മില്‍ ഒന്നരമീറ്റര്‍ മുതല്‍ രണ്ടുമീറ്റര്‍വരെ അകലം നല്‍കാം. ഒരു ചെടിക്ക് വര്‍ഷത്തില്‍ 10 കി.ഗ്രാം കാലിവളം, 130 ഗ്രാം യൂറിയ, 400 ഗ്രാം മസൂറിഫോസ് 70 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചുവട്ടില്‍ ചേര്‍ക്കണം. വേനലില്‍ നന്നായി നനയ്ക്കണം. ഒരു മീറ്റര്‍ പൊക്കമായാല്‍ ചിലര്‍ മുകളറ്റം വെട്ടി നിര്‍ത്താറുണ്ട്. ഇതുവഴി നിറയെ ഉപശാഖകള്‍ വളരും.
ഒന്നരവര്‍ഷം പ്രായമുള്ള മരത്തില്‍നിന്ന് ഇല നുള്ളാം. ശരാശരി നാല് വര്‍ഷം പ്രായമായ ചെടിയില്‍നിന്ന് 100 കിലോഗ്രാംവരെ ഇലകിട്ടും. ചെടിച്ചുവട്ടില്‍ വേനലില്‍ പുതയിട്ട് നന്നായി നനച്ചാല്‍ നല്ലവണ്ണം ഇലകിളിര്‍ക്കും.
അഹല്യ ഉണ്ണിപവൻ